മുന്‍കൂട്ടി ടിക്കെറ്റെടുക്കാതെ നോര്‍ത്തേണ്‍ റെയിലില്‍ യാത്ര ചെയ്യുന്നവര്‍ ഇനി മുതല്‍ ഇരട്ടി തുകയോ 20 പൗണ്ട് പിഴയോ നല്‍കേണ്ടി വരും. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകളിലായിരിക്കും പുതിയ ചാര്‍ജ് നിരക്ക് നിലവില്‍ വരുക. ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ നിന്ന് പ്രധാന നോര്‍ത്തേണ്‍ നഗരങ്ങളിലേക്കുള്ള ട്രെയിനുകളില്‍ അടുത്ത മാസം മുതല്‍ പുതിയ രീതി നിലവില്‍ വരും. പുതിയ മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുക തിരക്കിട്ട് സ്റ്റേഷനിലെത്തുന്ന യാത്രക്കാരെയായിരിക്കും. സ്റ്റേഷനിലെത്തി ടിക്കറ്റ് സ്ലിപ്പുകള്‍ എടുക്കാന്‍ സമയം ലഭിക്കാത്ത ഇത്തരക്കാര്‍ സാധാരണയായി ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍മാരില്‍ നിന്ന് ടിക്കറ്റെടുക്കുകയാണ് പതിവ്. എന്നാല്‍ ഇനി മുതല്‍ അത് സാധ്യമാകില്ല.
കാഷ് പേയ്‌മെന്റ് നടത്തുന്നവര്‍ തീവണ്ടിയില്‍ കയറുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന മെഷനില്‍ നിന്ന് പേ സ്ലിപ് എടുക്കുകയും ട്രെയിനില്‍ കയറിയതിന് ശേഷം കണ്ടക്ടര്‍ക്ക് പണം നല്‍കി ടിക്കറ്റ് വാങ്ങുകയും വേണം. കാര്‍ഡ് വഴി പേയ്‌മെന്റ് നടത്തുന്ന ആളുകള്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുകയാണെങ്കില്‍ 20 പൗണ്ട് പിഴ നല്‍കേണ്ടി വരും. മെഷീന്‍ തകരാറ് തുടങ്ങിയ കാരണങ്ങള്‍ മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത യാത്രക്കാരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കും. സാങ്കേതികത്തകരാറ് മൂലം ടിക്കറ്റ് എടുക്കാന്‍ കഴിയാത്തവര്‍ ഇറങ്ങേണ്ട സ്ഥലമെത്തുന്നതിന് മുന്‍പ് തന്നെ കണ്ടക്ടറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ച് ടിക്കറ്റ് എടുക്കണം. അല്ലാത്തപക്ഷം പിഴ ലഭിക്കുന്നതായിരിക്കും.
ഓണ്‍ലൈന്‍ വഴിയോ റെയില്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ വിക്ടോറിയയില്‍ നിന്ന് യോര്‍ക്ക് വരെയും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് വാറിംഗ്ട്ടണ്‍ വഴി ലിവര്‍പൂളിലേക്കും മാഞ്ചസ്റ്ററിലെ എല്ലാ സ്‌റ്റേഷനില്‍ നിന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വഴി വിംസ്ലോയിലേക്കും യാത്ര ചെയ്യുന്നവരെ ആയിരിക്കും പുതിയ ടിക്കറ്റ് സംവിധാനം ബാധിക്കുക. കൂടാതെ ഷെഫീല്‍ഡ് വഴി മൂര്‍ത്തോര്‍പ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പുതിയ രീതി ബാധകമാവും. സ്‌റ്റേഷനിലുള്ള കളക്ടേഴ്‌സായിരിക്കും പിഴ ഈടാക്കുക. 2016ല്‍ പുറത്തിറക്കിയ ‘ബൈ ബിഫോര്‍ യു ബോര്‍ഡ്’ കാംമ്പയിന്റെ ഭാഗമായിട്ടാണ് പിഴ ഈടാക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്ന് നോര്‍ത്തേണ്‍ റീജണല്‍ ഡയറക്ടര്‍ ലിയാം സംപ്റ്റര്‍ പറഞ്ഞു.
യുകെയില്‍ പെര്‍മനന്റ് റസിഡന്‍സി ലഭിക്കാന്‍ യൂറോപ്യന്‍ സ്ത്രീകളുമായി വ്യാജ വിവാഹങ്ങള്‍ നടത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് 23 വര്‍ഷം തടവ്. പാകിസ്ഥാന്‍ വംശജനായ അയാസ് ഖാന്‍ ഇയാളുടെ ഭാര്യയായിരുന്ന ലിത്വാനിയന്‍ വംശജ യേര്‍ഗിറ്റ പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരായിരുന്നു വ്യാജവിവാഹങ്ങള്‍ നടത്തി രേഖകള്‍ തയ്യാറാക്കി നല്‍കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ തുടരാന്‍ നിയമപരമായി അവകാശമില്ലാത്തതോ, വിസ കാലാവധി അവസാനിച്ചതോ ആയ പാകിസ്ഥാന്‍ വംശജര്‍ക്കാണ് ഇവര്‍ യൂറോപ്യന്‍ വധുക്കളെ സംഘടിപ്പിച്ച് നല്‍കിയതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി.
ഇത്തരം വിവാഹങ്ങള്‍ തട്ടിപ്പാണെന്ന സംശയത്തെത്തുടര്‍ന്ന ഒരു രജിസ്ട്രി ഓഫീസ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ക്രിമിനല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വിവരമറിയിക്കുകയായിരുന്നു. 3000 പൗണ്ട് ഈടാക്കിയാണ് ഇത്തരം വിവാഹങ്ങള്‍ ഈ ദമ്പതികള്‍ നടത്തിക്കൊടുത്തിരുന്നത്. ഇതിനായി വധുക്കളെ പ്രത്യേകം വരുത്തുകയായിരുന്നു. നിരവധി പേര്‍ ഇവര്‍ക്ക് പണം നല്‍കി ‘വിവാഹിതരായിട്ടുണ്ടെന്ന്’ അന്വേഷണത്തില്‍ വ്യക്തമായി. ഈ വിവാഹങ്ങള്‍ ചെയ്തവര്‍ രേഖകള്‍ സമ്പാദിച്ച് റസിഡന്‍സിക്കായി അപേക്ഷിച്ചതായും വ്യക്തമായി. ഇമിഗ്രേഷന്‍ നിയമങ്ങളുടെ ദുരുപയോഗമാണ് ഇതിലൂടെ നടന്നിരിക്കുന്നത്.
ഓള്‍ഡ് ബെയ്‌ലിയില്‍ രണ്ടു മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അയാസ് ഖാന്‍, പാവ്‌ലോവ്‌സ്‌കൈറ്റ് എന്നിവരെക്കൂടാതെ വിവാഹിതരായ ഫാറൂഖ്, താതാന്യ റോളിക്, മുഹമ്മദ് സാഖ്‌ലെയിന്‍, ഷെയ്ഖ് അഹമ്മദ്, വലേറിയ ബാര്‍ട്ടേസെവിക്, ഡയാന സ്റ്റാന്‍കെവിക്ക് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സ്റ്റാന്‍കെവിക്ക്, നെല്‍സന്‍ ഗാര്‍ഡന്‍സ് എന്നിവരായിരുന്നു വ്യാജരേഖകള്‍ തയ്യാറാക്കിയിരുന്നത്. ഹോം ഓഫീസില്‍ അപേക്ഷ നല്‍കാനും മറ്റും ഇവരായിരുന്നു ‘ദമ്പതി’കള്‍ക്ക് സഹായം ചെയ്തിരുന്നത്.
സമ്പത്തിന്റെ ഉന്നതിയിൽ നിന്നും ആരുടെയോ തോക്കിലെ ഒരു ബുള്ളറ്റിന് അയാളെ വിഴ്ത്താൻ പറ്റി. പക്ഷേ ആ മടക്കയാത്ര ഇന്ന് ലോകശ്രദ്ധ നേടുകയാണ്. ഷെറോൺ സുഖ്ഡിയോ എന്നയാള്‍ ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരൻമാരിൽ ഒരാളാണ്. ഭാര്യാ സഹോദരന്റെ വീട് സന്ദർശിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോൾ അജ്ഞാതർ ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. 33 വയസ്സുകാരനും രണ്ടു കുട്ടികളുടെ പിതാവായ ഷെറോണിന്റെ കൊലപാതകത്തെക്കാളുപരി അദ്ദേഹത്തിന്റെ സംസ്കാരമാണ് വാർത്തകളിൽ നിറഞ്ഞുനിന്നത്. എസ്റ്റേറ്റ് ഏജന്റും കാർ ഡീലറുമാണ് ഷെറോൺ. ചെറുപ്രായത്തിനുള്ളിൽത്തന്നെ സമ്പന്നനായി മാറി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ ആഡംബരമാക്കാൻ ഭാര്യയും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
50 ലക്ഷം രൂപയുടെ ശവപ്പെട്ടിയാണ് സംസ്കാരത്തിന് ഉപയോഗിച്ചത്. ഒപ്പം ഷെറോണിന് ഏറെ പ്രിയപ്പെട്ട സ്വർണ്ണാഭരണങ്ങളും. അതിന്റെ വില ഏകദേശം രണ്ടു മില്യൺ യുഎസ് ഡോളറോളം (13 കോടിയോളം) വരും. മുട്ടറ്റം നീളുന്ന മാലയും കൈവിരലുകളിൽ നിറയെ മോതിരവുമൊക്കെ ധരിപ്പിച്ചായിരുന്നു സംസ്കാരം. ടിംബർലാൻഡ് ബൂട്ടുകൾ ഒരു ജോഡി കാൽച്ചുവട്ടിൽത്തന്നെ വച്ചിരുന്നു. വിവിധ റേസുകളിൽ വിജയിച്ച് ഷെറോൺ നേടിയ ട്രോഫികളും മൃതദേഹത്തിനൊപ്പം അടക്കി.
ഷെറോണിന് ഏറെ പ്രിയപ്പെട്ട ബെന്റ്ലി കാറിലായിരുന്നു അന്ത്യയാത്ര. ഷെറോണിന് ഏറ്റവും പ്രിയപ്പെട്ട മോയെറ്റ് ഷാംപെയിൻ ഒഴിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. വേൾഡ് ബോസ് എന്നാണ് ഷെറോണ്‍ വ്യവസായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. 15 ആഡംബര വാഹനങ്ങളും എട്ടു സ്പീഡ് ബോട്ടുകളും 10 ജെറ്റ് സ്കൈസും രണ്ടു ചെറിയ എയർ ക്രാഫ്റ്റുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ വാഹന ശേഖരം. ഇതിനു പുറമേ ഏഴു വീടുകളും ആറു അപ്പാർട്ട്മെന്റുകളും സ്വന്തമായുണ്ട്.
ഇനി മനുഷ്യര്‍ക്ക് സംസാരിക്കാതെ സംസാരിക്കാം. മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയുന്ന ഉപകരണം ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചു. ആള്‍ട്ടര്‍ഈഗോ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ധരിക്കുന്നവര്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മനസില്‍ വിചാരിച്ചാല്‍ മതിയാകും. ത്വക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോഡുകളിലൂടെയാണ് ഈ ഉപകരണം ആശയവിനിമയം നടത്തുന്നത്. എംഐടിയുടെ മീഡിയ ലാബില്‍ നടന്ന ഗവേഷണത്തിലാണ് ഈ ഉപകരണം കണ്ടെത്തിയത്. ഇന്ത്യന്‍ വംശജനായ അര്‍ണവ് കപൂറാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. മനുഷ്യനെയും മെഷീനെയും ആന്തരികമായി ഇണക്കിച്ചേര്‍ക്കുന്ന ഒരു കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം നിര്‍മിക്കാനുള്ള അന്വേഷണമാണ് ഇതിലേക്ക് എത്തിച്ചതെന്ന് കപൂര്‍ വ്യക്തമാക്കി.
ഒരു ഇന്റലിജന്‍സ് ഓഗ്മെന്റേഷന്‍ ഡിവൈസാണ് ഇതെന്ന് കപൂര്‍ പറഞ്ഞു. ടോക്യോയില്‍ നടന്ന അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ് മെഷീനറിയുടെ ഇന്റലിജന്റ് യൂസര്‍ ഇന്റര്‍ഫേസ് കോണ്‍ഫറന്‍സില്‍ ഇത് അവതരിപ്പിച്ചു. കീഴ്ത്താടിയിലാണ് ഈ ഉപകരണം ഘടിപ്പിക്കേണ്ടത്. സ്ഥാനം തെറ്റാതിരിക്കാന്‍ ചെവിയില്‍ ക്ലിപ്പ് ചെയ്യും. ഉപകരണത്തിലെ നാല് ഇലക്ട്രോഡുകളാണ് ത്വക്കിലെ ന്യൂറോ മസ്‌കുലാര്‍ സിഗ്നലുകള്‍ ഒപ്പിയെടുത്ത് ശബ്ദമാക്കി മാറ്റുന്നത്. മനസില്‍ സംസാരിക്കുന്നകാര്യങ്ങളും ഉപകരണത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വാക്കുകളാക്കി മാറ്റും.
കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ഈ സിഗ്നലുകളെ ഡിവൈസ് ശബ്ദമാക്കി മാറ്റി ഉപയോഗിക്കുന്നയാളുടെ ഇയര്‍ഫോണിലെത്തിക്കുന്നു. മൊബൈല്‍ ഫോണുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സംസാരം സാധ്യമാകുമെന്നതാണ് ഏറ്റവും വലിയ നേട്ടം. 92 ശതമാനം കൃത്യത ഈ ഉപകരണത്തിന് ഉണ്ടെന്നാണ് വിലയിരുത്തല്‍.
ഗോവയിൽ കനത്തസുരക്ഷ. കടൽവഴി തീവ്രവാദി ആക്രമണത്തിനുള്ള സൂചന ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷ കർശനമാക്കിയത്. മത്സ്യതൊഴിലാളികളുടെ വേഷത്തിൽ തീവ്രവാദികൾ ഗോവയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചനലഭിച്ചതായി തുറമുഖവകുപ്പ് മന്ത്രി ജയേഷ് സൽഗോവൻകാർ അറിയിച്ചു.
കോസ്റ്റ്ഗാർഡിനോടും മത്സ്യബന്ധനബോട്ടുകൾക്കും വള്ളങ്ങൾക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. പടിഞ്ഞാറൻ സമുദ്രമേഖലാപ്രദേശങ്ങളിലാണ് തീവ്രവാദി ആക്രമണമുണ്ടാകാൻ സാധ്യതയെന്ന് ഇന്റലിജൻസ് വിഭാഗം അറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഈ മുന്നറിയിപ്പ് ഗോവയ്ക്ക് മാത്രമല്ല ബാധകം, മുബൈ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളോടും ജാഗ്രതപുലർത്താൻ നിർദേശമുണ്ട്.
പിടിച്ചടുത്ത ഒരു മൽസ്യബന്ധനബോട്ട് പാകിസ്ഥാൻ മോചിപ്പിച്ചിട്ടുണ്ട്. ആ ബോട്ട്‌വഴി തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ബ്രിട്ടീഷ് യുവജനത ജീവിതത്തില്‍ അസന്തുഷ്ടരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചില്‍ മൂന്ന് പേര്‍ ജോലി സംബന്ധമായി മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സസ് ട്രസ്റ്റ് നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 16 മുതല്‍ 25 വയസു വരെ പ്രായമുള്ള 2200 യുവജനങ്ങളിലാണ് സര്‍വേ നടത്തിയത്. നാലില്‍ ഒരാള്‍ക്ക് പ്രതീക്ഷകള്‍ അസ്തമിച്ചതായുള്ള തോന്നലുകളുണ്ടെന്നും രാജ്യത്തെ യുവജനങ്ങളില്‍ പകുതിയോളം പേര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായും പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് യുവത കടുത്ത അസംതൃപ്തി നേരിടുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
9 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിന്‍സസ് ട്രസ്റ്റ് ഈ പഠനം ആരംഭിക്കുന്നത്. രാജ്യത്തിലെ യുവജനത അസംതൃപ്തരും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും നമുക്കുള്ള മുന്നറിയിപ്പാണെന്ന് പ്രിന്‍സസ് ട്രസ്റ്റ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് സ്റ്റാസ് പറയുന്നു. തങ്ങളുടെ ജീവിത ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന വിശ്വാസം പുതിയ തലമുയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെ പിടിയിലാണ് മിക്കവരുമെന്ന് നിക്ക് സ്റ്റാസ് പറഞ്ഞു. ഒരുപാട് ആഗ്രഹങ്ങള്‍ മനസില്‍ സൂക്ഷിക്കുന്നത് നല്ലൊരു ഭാവിയെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും ജീവിതത്തിന്റെ ഓരോ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ടെന്നും യുവതയെ ബോധ്യപ്പെടുത്തുകയാണ് ഈ ഘട്ടത്തില്‍ നാം അടിയന്തരമായി ചെയ്യേണ്ടത്. പഠിക്കുവാനും സമ്പാദിക്കുവാനും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അവരോട് പറയേണ്ടതുണ്ടെന്നും സ്റ്റാസ് വ്യക്തമാക്കുന്നു.
യുവതയെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന് സര്‍ക്കാരും ചാരിറ്റികളും യുകെയിലെ കമ്പനികളുമെല്ലാം മുന്നോട്ട് വരേണ്ടതുണ്ട്. യുവജനങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ സാധ്യതകളൊരുക്കുകയും നല്ലൊരു കരിയര്‍ അവര്‍ക്ക് ഒരുക്കി കൊടുക്കേണ്ടതുണ്ടെന്നും ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.
42 ശതമാനം പേരും തങ്ങളാഗ്രഹിക്കുന്ന വിജയത്തിലെത്താന്‍ അധിക സമ്മര്‍ദ്ദം സഹിക്കേണ്ടി വരുമെന്ന് ബോധ്യമുള്ളവരാണ്. 28 ശതമാനം അത്യാവശ്യ ഘട്ടങ്ങളില്‍ പോലും പരസഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ മടി കാണിക്കുന്നവരാണ്. നല്ലൊരു ജോലിയുണ്ടാകുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് 49 ശതമാനം ആളുകളും കരുതുന്നത്. 61 ശതമാനം പേര്‍ തൊഴില്‍ ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കുമെന്ന് ചിന്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കാരിയായ ഇൗ മുത്തശ്ശി ബ്രിസ്ബണിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. അമ്പരപ്പും പിന്നിട് കൗതുകവും ആയി മാറിയ കഥ ഇങ്ങനെ. മുത്തശ്ശിയുടെ ബാഗില്‍ എഴുതിയ വാക്കുകളാണ് യാത്രക്കാരെയും എയർപോർട്ട് ജീവനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത്. ‘ബോംബ് ടു ബ്രിസ്ബേന്‍’ എന്നെഴുതിയ ഇന്ത്യക്കാരിയായ മുത്തശ്ശിയുടെ ബാഗാണ് അമ്പരപ്പുണ്ടാക്കിയത്. പിന്നീട് എയർപോർട്ട് അധികൃതരും സുരക്ഷാജീവനക്കാരും സ്ഥലത്തെത്തി തിരച്ചിലായി. ബാഗിന്റെ ഉടമയായ മുത്തശ്ശിയെ കണ്ടെത്തി കാര്യം തിരക്കിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. മുംബൈയില്‍നിന്നുള്ള മുത്തശ്ശി ബോംബെ എന്നെഴുതിയത് ബോംബ് എന്നായിപ്പോയതാണ് ഇക്കണ്ട പ്രശ്നങ്ങൾക്കെല്ലാം കാരണം.
അറുപത്തിയഞ്ച് വയസുകാരിയായ വെങ്കട ലക്ഷ്മിയ്ക്കാണ് ബോംബെയ്ക്ക് ബോംബ് എന്ന് തെറ്റി ബാഗിലെഴുതിയത്. മുംബൈയില്‍നിന്ന് ബ്രിസ്ബണിലെത്തിയ വെങ്കട ലക്ഷ്മിയെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ആണ് സ്വീകരിച്ചത്. ലക്ഷ്മിയുടെ മകള്‍ ദേവി ജ്യോതി രാജ് കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്ട്രേലിയയിലാണ് താമസം.
എന്തിനാണ് ബാഗില്‍ ബോംബ് എന്നെഴുതിയിരുക്കുന്നതെന്നും എന്താണ് അതിനുളളില്‍ ഉള്ളിലെന്നും പൊലീസ് പല ആവർത്തി ചോദിച്ചെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു. പിറന്നാള്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആഘോഷിക്കാനാണ് ലക്ഷ്മി ഓസ്ട്രേലിയയിലെത്തിയത്. തനിച്ചുള്ള ആദ്യയാത്രയുടെ പരിഭ്രാന്തിയെ തുടര്‍ന്നാണ് ലക്ഷ്മി ബോംബെയ്ക്ക് എന്നതിന് പകരം ബോംബ് എന്നെഴുതിയതിപോയത്. എന്നാല്‍ ഇൗ പ്രശ്നങ്ങളൊക്കെ ഉണ്ടായശേഷമാണ് പിശക് മുത്തശ്ശിയും അറിയുന്നതെന്നാണ് കൗതുകം.
പാലക്കാട് വാളയാറില്‍ ലൈംഗിക ചൂഷണത്തിനിരയായ പതിനാറുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വീടുമായി അടുപ്പമുണ്ടായിരുന്ന രണ്ടു പേരും പെണ്‍കുട്ടിയുടെ കാമുകനുമാണ് അറസ്റ്റിലായത്. മൂന്നു പേരും പെണ്‍കുട്ടിയെ ൈലംഗീകചൂഷണത്തിനിരയാക്കിയിരുന്നു.
കനാൽപ്പിരിവ് ഉപ്പുകുഴിയിൽ ജയപ്രകാശ് , ഒാട്ടോ ഡ്രൈവറായ വെട്ടിക്കാട്ടിൽ വീട്ടിൽ മുഹമ്മദാലി , മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാർഥി കഞ്ചിക്കോട് ചുള്ളിമട സ്വദേശി വിപിൻ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ലൈംഗീകചൂഷണത്തിനിരയാക്കിയതിന് മൂന്നുപേര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. കുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളായ ജയപ്രകാശും മുഹമ്മദലിയും അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അമ്മയുമായി അടുപ്പമായി. പലപ്പോഴായി വീട്ടില്‍ വന്നുപോകുന്ന ഇരുവരും പെണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു.
പെൺകുട്ടിയുടെ മരണ സമയത്തും അതിനു മുൻപും ജയപ്രകാശ് ഇവരുടെ കുടുംബത്തോടപ്പമുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. പെണ്‍കുട്ടിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ കാമുകനുമായ വിപിനുമായുളള അടുപ്പം വീടുമായി അടുപ്പമുളളവര്‍ അറിഞ്ഞിരുന്നതായും ഇത് ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തെന്നുമാണ് സൂചന. പൊലീസ് അന്വേഷണം തുടരുകയാണ്.
തിരുവനന്തപുരം കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലപാതകകേസില്‍ അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍. നാല് പേരെ മൂന്നാറിന് സമീപത്തെ മാങ്കുളത്ത് നിന്നും ഒരാളെ കായംകുളത്ത് നിന്നുമാണ് പിടികൂടിയത്. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തെ ഇവര്‍ സഹായിച്ചതായി കണ്ടതോടെയാണ് കസ്റ്റഡിയിലെടുത്തത്. ആയുധങ്ങള്‍ ഒരുക്കി നല്‍കിയത് ഇവരാണെന്നും സംശയിക്കുന്നുണ്ട്. മാങ്കുളത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് നാല് പേരെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.
ക്വട്ടേഷന്‍ സംഘത്തിന് താമസസൗകര്യം ഒരുക്കിയ കൊല്ലം സ്വദേശി സനുവാണ് കഴിഞ്ഞദിവസം ആദ്യം അറസ്റ്റിലായത്. രാജേഷിനെ കൊല്ലാനുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതും സനുവിന്റെ വീട്ടിലെന്നും പൊലീസ് പറഞ്ഞു.
രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘത്തിന് എല്ലാ സഹായവും നല്‍കി കൂടെ നിന്നയാളാണ് സനുവെന്നാണ് പൊലീസിന്റെ നിലപാട്. കൊല്ലം ശക്തികുളങ്ങര വള്ളിക്കീഴ് സ്വദേശിയാണ് സ്വകാര്യ ബസ് തൊഴിലാളിയായ സനു. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായിയും അപ്പുണ്ണിയുമെല്ലാം കൊലയ്ക്ക് മുന്‍പ് താമസിച്ചത് സനുവിന്റെ കൊല്ലത്തെ വീട്ടിലാണ്.
കൊലപ്പെടുത്തിയ ശേഷം ആദ്യമെത്തിയതും ഈ വീട്ടിലേക്ക് തന്നെ. ഇവിടെ നിന്ന് രാജേഷിനെ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാളുകളും കണ്ടെടുത്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സനുവും ക്വട്ടേഷന്‍ സംഘത്തിലെ ചിലരുമെല്ലാം സാത്താന്‍ ചങ്ക്സ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇതിന്റെ ഒത്തുചേരല്‍ എന്ന പേരിലാണ് കൊലയ്ക്ക് മുന്‍പ് ക്വട്ടേഷന്‍ സംഘം സനുവിന്റെ വീട്ടില്‍ താമസിച്ചത്. ഇതിന് ശേഷം മടവൂരിലെത്തി രാജേഷിന്റെ ദൈനംദിന കാര്യങ്ങള്‍ നിരീക്ഷിച്ച് കൊല്ലപ്പെടാനുള്ള അവസാനവട്ട പദ്ധതി തയാറാക്കിയെന്നും ഈ ഗൂഢാലോചനയില്‍ സനുവിനും പങ്കെന്നും പൊലീസ് പറയുന്നു.
27ന് പുലര്‍ച്ചെയാണ് രാജേഷിനെ വെട്ടിക്കൊന്നത്. പത്ത് ദിവസം പിന്നിടുമ്പോഴാണ് ആദ്യ അറസ്റ്റ്. എന്നാല്‍ കൊലയില്‍ നേരിട്ട് പങ്കെടുത്ത ക്വട്ടേഷന്‍ സംഘത്തിലെ ആരെയും ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെയും കിളിമാനൂര്‍ സി.ഐയുടെയും നേതൃത്വത്തിലാണ് അന്വേഷണം.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ടൂര്‍ണമെന്റാണ് സന്തോഷ് ട്രോഫി. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം സന്തോഷ് ട്രോഫിയിലെ മത്സരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിരുന്നില്ല.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മത്സരങ്ങളില്‍ ചിലത് സംപ്രേഷണം ചെയ്തിരുന്നു. ഒരേ സമയത്ത് രണ്ട് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരു മത്സരം മാത്രമായിരുന്നു എഫ്ബിയില്‍ ലൈവ് ആയി കാണിച്ചിരുന്നത്.
കേരളം ഫൈനലില്‍ ബംഗാളുമായി ഏറ്റുമുട്ടിയപ്പോള്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിലുളള നിരാശ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കയാണ് ടൂര്‍ണമെന്റ് ജേതാവായ കേരള ടീമില്‍ നിന്നുമുള്ള അഫ്ദല്‍ മുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പേജു വഴി മത്സരം കാണിച്ചത് അതില്‍ നിന്നുള്ള വരുമാനം ലക്ഷ്യം വെച്ചായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് അഫ്ദല്‍ പറഞ്ഞു. മാത്രമല്ല പേജിനെ ആളുകള്‍ക്കിടയില്‍ മാര്‍ക്കറ്റു ചെയ്യാനുള്ള നീക്കം കൂടി അതില്‍ ഉണ്ടായിരുന്നുവെന്നും മലപ്പുറം സ്വദേശിയായ താരം മാധ്യമങ്ങളോടു പറഞ്ഞു.
ഏതാണ്ട് നാല്‍പതിനായിരത്തില്‍ അധികം പേരാണ് സന്തോഷ് ട്രോഫി മത്സരം ഫേസ്ബുക്ക് ലൈവ് വഴി കണ്ടത്. എന്നാല്‍ ടെലിവിഷന്‍ സംപ്രേഷണം ഇല്ലാത്തതിനാല്‍ സാധാരക്കാരായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ കഴിഞ്ഞില്ലായിരുന്നു.അടുത്ത പ്രാവശ്യം മുതല്‍ മത്സരത്തിന്റെ സംപ്രേഷണം ഉണ്ടാവണമെന്ന് ആരാധകര്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ആവേശകരമായ ഫൈനലില്‍ ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണു കേരളം ജേതാക്കളായത്.