ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ചുമത്തി എനര്‍ജി കമ്പനി ഇഡിഎഫ്. 90 പൗണ്ടാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കായോ പണമായോ പണമടക്കുന്നവര്‍ക്കാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് ഡെബിറ്റായി പണം നല്‍കാത്ത അഞ്ചര ലക്ഷം ഉപഭോക്താക്കളെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണ് ഇത്. ചെക്കായോ പണമായോ ബില്ലടക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത് ബാധകമാകും. ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകളല്ലാത്തവയ്ക്ക് വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നാണ് ഇഡിഎഫ് അവകാശപ്പെടുന്നത്.

ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌ജെം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നിരക്ക് ഈടാക്കുന്നതെന്നും മറ്റുകമ്പനികള്‍ക്ക് തുല്യമാണ് ഇതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പണമടക്കുന്ന രീതിയനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പിഴയിടാനുള്ള ആശയം വിവാദമായിരിക്കുകയാണ്. ഡയറക്ട് ഡെബിറ്റ് ചിലര്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ പ്രായമായവരുള്‍പ്പെടെയുള്ളവരില്‍ പലരും ചെക്കുകളിലൂടെയും മറ്റുമാണ് പണമടക്കാറുള്ളത്. അവരുടെ ബജറ്റിനെ ഈ രീതികളായിരിക്കും സഹായിക്കുകയെന്ന് ഏജ് യുകെയുടെ കരാളിന്‍ അബ്രഹാംസ് പറഞ്ഞു.

അതിന് ഈ രീതിയിലുള്ള നിരക്ക് ഈടാക്കുന്നത് അത്തരക്കാരെ കുഴപ്പത്തിലാക്കുകയേയുള്ളു. ബില്‍ എസ്റ്റിമേറ്റുകള്‍ പോലും ശരിയായ വിധത്തില്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കളെ വീണ്ടും കഷ്ടത്തിലാക്കുമെന്ന് അവര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി അക്കൗണ്ടുകളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 1.4 മില്യന്‍ ഉപഭോക്താക്കള്‍ ഇതിന്റെ ഭാരം അനുഭവിക്കേണ്ടതായി വരും. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ 85 പൗണ്ടും ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ 181 പൗണ്ടും ഇതനുസരിച്ച് നല്‍കേണ്ടി വരും. ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇഡിഎഫിന്റെ നടപടി.
ന്യൂസ് ഡെസ്ക്ക്.
അങ്കമാലിക്കടുത്ത് കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. നാലുപേർക്കു പൊള്ളലേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരിൽ മെൽജോ, സ്റ്റെഫിൻ എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും ജസ്റ്റിൻ, ജോയൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം.
അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗർ കപ്പേളയിൽ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.
ഹോളിവുഡ് ചിത്രത്തിലെ രംഗങ്ങൾ യാഥാർഥ്യമായതിൽ അമ്പരന്നു നെറ്റിസൻസ്. എംഎസ്സി അർമോണിയ എന്ന ക്രൂയിസ് കപ്പലാണ് ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കുംവിധം തീരത്തെ കെട്ടിടത്തിലിടിച്ചു നിന്നത്. ഹോണ്ടുറാസിലെ ഇസ്ല തുറമുഖത്ത് കപ്പൽ നങ്കൂരമിടാൻ ശ്രമിക്കവേയാണ് സംഭവം.
തുറമുഖത്തോടടുത്തപ്പോൾ കപ്പലിന്റെ വേഗം നിയന്ത്രിക്കാൻ കഴിയാതെ വരികയായിരുന്നു. കപ്പലിന്റെ വേഗം കുറയ്ക്കാനും നങ്കൂരമുറപ്പിക്കാനും ജീവനക്കാർ പലകുറി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കപ്പൽ പിടിവിട്ടു വരുന്നതാണെന്നറിയാതെ വിനോദസഞ്ചാരികളുൾപ്പെടെ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയെങ്കിലും അധികൃതർ ഉടൻ അപായമണി മുഴക്കിയതിനാൽ ആളുകൾക്കെല്ലാം ഓടിമാറാൻ സാവകാശം കിട്ടി.
എങ്കിലും തീരത്തെ ചില കെട്ടിടങ്ങൾ ഏതാണ്ടു പൂർണമായും ഇടിച്ചുതകർത്തശേഷമാണ് കപ്പൽ ഒാട്ടം നിർത്തിയത്. കപ്പലിലെ യാത്രക്കാരുൾപ്പെടെ ആർക്കും പരിക്കേറ്റില്ലെന്നു കപ്പലിന്റെ വക്താവ് അറിയിച്ചു.
പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്ക് നേരെയുണ്ടായ വധശ്രമത്തില്‍ തുമ്പില്ലാതെ മൊഹാലി പോലീസ് തലപുകയ്ക്കുന്ന സമയത്താണ് ഹോളിവുഡ് സിനിമകളെ പോലെ വധശ്രമത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് ലോക്കല്‍ ഗുണ്ടയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. ഒപ്പം മീശപിരിച്ച് തോക്കുമായി ഇരിക്കുന്ന ഫോട്ടോയും കക്ഷി പോസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
ചണ്ഡിഗഡിലെ ഒരു മാളില്‍ സംഗീത നിശ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് വര്‍മയോട് സഹായം അഭ്യര്‍ഥിച്ച് ഫോണ്‍ വരുന്നത്. അവിടെ നിന്നു തുടങ്ങുന്നു സിനിമയെ വെല്ലുന്ന ചേസിങിന്റേയും വെടിവെപ്പിന്റേയും കഥ. കൂട്ടുകാരനും ബോഡിഗാര്‍ഡിനുമൊപ്പമായിരുന്നു വര്‍മയിടെ യാത്ര . ഇവരുടെ വാഹനം സെക്ടര്‍ 73 കടന്നപ്പോഴാണ് ഗുണ്ടാത്തലവന്‍ പിന്തുടരുന്നത്. ഹ്യൂണ്ടായി ക്രേറ്റയിലായിരുന്നു പ്രതി സഞ്ചരിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സഞ്ചരിച്ച കാറും കാര്‍ നമ്പറും വ്യക്തമാണെന്നാണ് പൊലീസ് ഭാഷ്യം. മൊഹാലി സെക്ടര്‍ 74ല്‍ വെച്ച് വര്‍മയുടെ കാര്‍ തടയുകയും പുറത്തിറങ്ങിയ ഗുണ്ട കാറിലേക്ക് നിറയൊഴിക്കുകയും ചെയ്തെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിവയ്പ്പിനിടെ വര്‍മയ്ക്കും ഒപ്പമുണ്ടായ കൂട്ടുകാരനും പരിക്കേറ്റു. രണ്ടുപേരെയും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത് കൊണ്ട് അപകടനില പെട്ടെന്ന് തരണം ചെയ്തെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഏതായാലും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പിടിക്കാനാകാതെ കുഴങ്ങിയ സമയത്താണ് ഫെയ്സ്ബുക്ക് പോസ്റ്റ് വരുന്നത്. എന്തായാലും പ്രതി എന്തിനിത് ചെയ്തു, പ്രതിക്ക് പുറകില്‍ വേറെ ആളുകളുണ്ടോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനുണ്ട്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിലൂടെ അതിനുള്ള ഉത്തരം കിട്ടുമെന്നാണ് പൊലീസിന്റേയും പര്‍മിഷിന്റെ ആരാധകരുടേയും പ്രതീക്ഷ. എന്തായാലും പര്‍മിഷ് സുഖം പ്രാപിച്ചെന്ന വാര്‍ത്തയില്‍ സന്തോഷത്തിലാണ് ആരാധകര്‍.
സഞ്ജുവിന്റെ കൂറ്റൻ അടികളുടെ അർധസെഞ്ചുറിക്കരുത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. രാജസ്ഥാനെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് 218 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. രാജസ്ഥാൻ നായകൻ അജിങ്ക്യ രഹാനെ(36) ബെൻ സ്റ്റോക്സ് (27) ജോസ് ബട്‌ലർ (23) റൺസെടുത്തു.
ബെംഗളൂരു ബോളർമാരെ കണക്കിന് പ്രഹരിച്ചാണ് സഞ്ജു രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ നെടുംതൂണായത്. പത്ത് സിക്സും രണ്ട‌് ഫോറുമടക്കം പുറത്താവാതെ 45 പന്തിൽ 92 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഉമേഷ് യാദവും ക്രിസ്വോക്സും കുൽവന്ത് കെജ്റോലിയയും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‍ലി പതിവുപോലെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി ഇക്കുറിയും ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസീസ് താരം ഡാർസി ഷോർട്ടും. ഒന്നാം വിക്കറ്റിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച ഇരുവരും രാജസ്ഥാന് സമ്മാനിച്ചത് തകർപ്പൻ തുടക്കം. ഒന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അജിങ്ക്യ രാഹനെ മടങ്ങി. ഷോർട്ടിനെ ഒരറ്റത്തുനിർത്തി തകർത്തടിച്ച രഹാനെ 20 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 36 റൺസെടുത്താണ് പുറത്തായത്. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. സ്കോർ 53ൽ എത്തിയപ്പോൾ ഷോർട്ടും വീണു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 11 റൺസെടുത്ത ഷോർട്ടിനെ ചാഹൽ മടക്കി.
പിന്നീടായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഗതി നിർണയിച്ച സഞ്ജു സാംസൺ–ബെൻ സ്റ്റോക്സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച ഇരുവരും രാജസ്ഥാൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 49 റൺസ്. ടീം ടോട്ടൽ 100 കടന്നതിനു പിന്നാലെ സ്റ്റോക്സ് മടങ്ങി. 21 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത സ്റ്റോക്സിനെയും ചാഹൽ മടക്കി. കൂട്ടായി ജോസ് ബട്‌ലർ എത്തിയതോടെ സഞ്ജു കൂടുതൽ ആക്രമണകാരിയായി. തുടർച്ചയായി സിക്സുകൾ കണ്ടെത്തിയ സഞ്ജു രാജസ്ഥാന്റെ സ്കോർ കുത്തനെ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. ബട്‌ലർ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്തു.
ബട്‌ലർ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 10 പന്തുകൾ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോറിലേക്ക് സംഭാവന ചെയ്തത് 42 റൺസ്! ത്രിപാഠി അഞ്ചു പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു.
ആർസിബി നായകൻ വിരാട് കോഹ്ലിയെ സാക്ഷിയാക്കിയാണ് സഞ്ജു ചിന്നസ്വാമിയിൽ സിക്സർ മഴപെയ്യിച്ചത്. അവസാന അഞ്ച് ഓവറിൽ രാജസ്ഥാൻ അടിച്ചുകൂട്ടിയത് 17.6 ശരാശരിയിൽ 88 റൺസാണ്. ഇതിൽ ഭൂരിഭാഗവും സഞ്ജുവിന്റെ സംഭാവനയാണ്. ബെംഗ്ലൂരുവിന് വേണ്ടി ക്രിസ്‌വോക്സും ചഹാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നയന്‍താര നിവിന്‍പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി. നടന്‍ അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സാറ്റലൈറ്റ് തുകയേക്കാള്‍ അധികമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിവിന്‍-നയന്‍താര കോംപിനേഷനിലുള്ള പ്രതീക്ഷയാണ് ഈ ഉയര്‍ന്ന തുകയ്ക്ക് കാരണം.
ഏഷ്യാനെറ്റിന്റെ മാധവനും ഒത്തു നില്‍ക്കുന്ന ചിത്രം അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മറക്കാനാവാത്ത ഈ വിഷു കൈനീട്ടത്തിന് ഒരായിരം നന്ദിയെന്നും അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അജുവിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര് ഫണ്‍ടാസ്റ്റിക്ക് ഫിലിം എന്നാണ്.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാന്‍ ഇനിയും രണ്ടു മാസങ്ങള്‍ കൂടി കഴിയണം.
വടക്കുനോക്കിയന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഈ ചിത്രമെന്നാണ് ഇതേക്കുറിച്ച് നേരത്തെ ധ്യാന്‍ നല്‍കിയ വിശദീകരണം. തളത്തില്‍ ദിനേശന്റെ കഥാപാത്രവുമായി ചില സാമ്യങ്ങളുണ്ടെങ്കിലും എല്ലാം അങ്ങനെയല്ല. വടക്കുനോക്കിയന്ത്രത്തിന്റെ റീമേക്കല്ല ചിത്രമെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
നിലവില്‍ കായംകുളം കൊച്ചുണ്ണിയുടെ തിരക്കുകളിലാണ് നിവിന്‍ പോളി. ഹേയ് ജൂഡാണ് നിവിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
കൊരട്ടി: കൊരട്ടിയിലെ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വീണ്ടും പ്രതിഷേധം. താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിയ്ക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇടവക വിശ്വാസികള്‍.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് രൂപത താല്‍ക്കാലികമായി നിയോഗിച്ച വികാരി ഫാ.ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രാവിലെ അഞ്ചേക്കാലിന് വികാരി കുര്‍ബാന ചൊല്ലിയെങ്കിലും മറ്റുള്ള കുര്‍ബാനയ്ക്കു വിശ്വാസികള്‍ സമ്മതിച്ചില്ല. രണ്ടു കാര്യങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. കാണിക്ക സ്വര്‍ണം വിറ്റതിലെ ക്രമക്കേടിലൂടെ പള്ളിയ്ക്കു നഷ്ടമായ പണം തിരിച്ചുകിട്ടണം. പള്ളിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഈ ആവശ്യങ്ങള്‍ നടപ്പാക്കാതെ കൊരട്ടി പള്ളിയില്‍ യാതൊരു ഒത്തുതീര്‍പ്പിനും വിശ്വാസികള്‍ ഇല്ല. മൂന്നും നാലും മാസം കഴിഞ്ഞ ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് രൂപത നേതൃത്വം. കാലതാമസം വരുത്തി പ്രശ്നം മയപ്പെടുത്തി കൊണ്ടുവരാനുള്ള രൂപതയുടെ ശ്രമവും ഇതോടെ പാളി.
വികാരി മാത്യു മണവാളനെ രൂപത നേതൃത്വം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പകരം താല്‍ക്കാലികമായി എളംകുളം പള്ളിയിലെ വികാരിയെ കൊരട്ടിയിലേയ്ക്കു നിയോഗിക്കുകയായിരുന്നു. വികാരിയെ മാറ്റിയതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രൂപത നേതൃത്വം. പള്ളിയ്ക്കു നഷ്ടപ്പെട്ട സ്വര്‍ണവും പണവും പകരം വയ്ക്കാതെ, പ്രശ്നങ്ങള്‍ തീരില്ലെന്ന് ഇതോടെ ഉറപ്പായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ പരസ്യമായി മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച വൈദികനാണ് മാത്യു മണവാളന്‍. മാധ്യമങ്ങളുമായി കൊരട്ടി പള്ളിയിലെ പ്രശ്നം ചര്‍ച്ച ചെയ്യരുതെന്ന് രൂപത നേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ദ്ദിനാളിനെതിരെ വൈദികര്‍ക്ക് മാധ്യമങ്ങളോട് പറയാമെങ്കില്‍ കൊരട്ടി പള്ളിയിലെ പ്രശ്നങ്ങളും പറയുമെന്നാണ് വിശ്വാസികളുടെ നിലപാട്.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി 25 ദിവസം പിന്നിടുമ്പോഴും ജെസ്‌ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇരുട്ടില്‍ത്തന്നെ.
കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്‌ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദീപ മനോജ് എന്ന് സാമൂഹ്യ പ്രവര്‍ത്തക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്.
ദീപ മനോജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്;
പ്രിയപ്പെട്ടവരേ… കഴിഞ്ഞ മാർച്ച് 22 നു Jesna Maria James എന്ന ഈ കൊച്ചു മിടുക്കിയെ കാണാതായിട്ട് ഇന്ന് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്ന് അവളുടെ പപ്പയോടും ചേച്ചിയോടും സംസാരിക്കാൻ എനിക്കായി.. എന്റെ പാപ്പൻ വഴി ഞാൻ ജെയിംസ് ചേട്ടന്റെ നമ്പർ മേടിച്ചു..
കണ്ണീരോടെ ജെയിംസ് ചേട്ടൻ മകളുടെ വരവിനായി കാത്തിരിക്കുന്നു.. കാഞ്ഞിരപ്പള്ളി st. ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ആണ് ജെസ്‌ന . കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവളുടെ ചേച്ചി ഗദ്ഗദങ്ങൾക്കു നടുവിൽ പറഞ്ഞു തന്ന കഥയാണ് നിങ്ങളോട് പങ്കു വക്കുന്നത്.. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുൻപ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ഈ കുഞ്ഞുങ്ങളെ വല്ലാതെ തളർത്തിയിരുന്നു.. ചേച്ചി എറണാകുളത്തു പഠിക്കുന്നു.. സഹോദരൻ അമൽ ജ്യോതിയിലും.. അമ്മയുടെ മരണശേഷം വീട്ടിൽ പപ്പക്കും സഹോദരനും ആഹാരം ഉണ്ടാക്കാൻ കഴിയാത്തതിൽ തന്റെ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അവൾ വീട്ടിൽ നിന്നും കോളേജിൽ പോയി വരികയായിരുന്നു….
സാമ്പത്തികമായും ഭദ്രമായ കുടുംബമായിരുന്നു കുന്നത് ജെയിംസ് ചേട്ടന്റേത്.. കൺസ്ട്രക്ഷൻ ജോലികളിൽ തിരക്കാണെങ്കിലും ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കളുടെ കാര്യത്തിൽ ഒരമ്മയുടെ സ്നേഹം കൂടി നൽകാൻ ജെയിംസ് ചേട്ടൻ ശ്രദ്ധിച്ചിരുന്നു എന്ന് നാട്ടുകാരും മക്കളും സാക്ഷ്യം നൽകുന്നു..
ഇവൾ എവിടെ ?? 20 ദിവസങ്ങൾ കഴിഞ്ഞിട്ടും ജെയിംസ് ചേട്ടൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും ഇവളെ എന്ത് കൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ല.. FIR ഫയൽ ചെയ്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല…
ദയവായി നിങ്ങൾ share ചെയ്യൂ.. ഇവളെ കണ്ടെത്താൻ നിങ്ങളുടെ ഒരു share നാകുമെങ്കിൽ നമുക്കതു ചെയ്യാം… തളർന്ന കുടുംബത്തെ കൈ പിടിച്ചു ഉയർത്താൻ നിങ്ങൾ എന്നെ സഹായിക്കില്ലേ ???
തന്റെ കുഞ്ഞിക്കുതിരയെ തിരക്കി പോയതായിരുന്നു അവൾ. എട്ടു വയസുകാരി, കാട്ടിൽ പെട്ട് കുതിരയ്ക്ക് ആപത്തു പറ്റുമോയെന്ന് ആ കുഞ്ഞു മനസ് ആശങ്കപ്പെട്ടിരിക്കണം. പക്ഷേ തന്നെ കാത്താണ് ഹിംസ്രജന്തുക്കൾ പതിയിരിക്കുന്നതെന്ന് അവൾ കരുതിക്കാണില്ല.
ലോകം നടുങ്ങിയ ഈ ക്രൂരകൃത്യത്തിന് ചുക്കാൻ പിടിച്ചത് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുളള ബാലന്‍. മുഖ്യപ്രതിയായ അറുപത്തിരണ്ടുകാരനായ സാഞ്ചി റാമിന്റെ മരുമകൻ. തെമ്മാടി ചെറുക്കനായിരുന്നു അവൻ. ചെറുപ്പം മുതൽ അവൻ സൃഷ്ടിച്ച തലവേദനയ്ക്ക് ഒരു കയ്യും കണക്കുമില്ലെന്ന് ബന്ധുക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുർജാർ വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടം ആളുകളുമായി തല്ല് ഉണ്ടാക്കിയതിന് അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു ഇവന്‍. ജനവാസ മേഖലയിൽ മദ്യപിച്ചതിനാണ് ഗുർജാർ വിഭാഗത്തിൽപ്പെട്ടവർ മകനെ മർദ്ദിച്ചതെന്ന് അമ്മ പറയുന്നു.
എന്റെ മകൻ നേരെ വഴിക്കു നടക്കണമെന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു. ഞാൻ തന്നെയാണ് അവനെ പൊലീസിന് ഏൽപ്പിച്ചു കൊടുത്തത്. അമ്മ അവകാശപ്പെട്ടു. എന്നാൽ തന്റെ മകൻ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് സമ്മതിക്കാൻ അവർ തയ്യാറായില്ല.
പതിനഞ്ച് വയസ് മാത്രം പ്രായമുളള ഈ ബാലനിൽ മുസ്‌ലിംകളോട് അടങ്ങാത്ത പക ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാസങ്ങൾക്കു മുൻപ് നടന്ന സംഘട്ടനവും ഈ വൈരാഗ്യം വർധിപ്പിച്ചുണ്ടാകാം. അവൻ നന്നായി മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ രാത്രി പുറത്തിറങ്ങാൻ ഭയമായിരുന്നു– കുറ്റവാളിയായ ബാലന്റെ അടുത്ത ബന്ധു പറയുന്നു.
കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പയ്യൻമാർ പറഞ്ഞത് വിശ്വസിച്ച പെൺകുട്ടി അവരുടെ പിന്നാലെ പോയി. പക്ഷേ കുറേ ദൂരം ചെന്നപ്പോൾ അപകടം മണത്ത കുട്ടി തിരിച്ചോടി. പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മാനാർ എന്ന മയക്കുമരുന്ന് നൽകി ആദ്യം പീഡിപ്പിച്ചത് ഈ ബാലനാണ്. കൂട്ടുകാരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സാഞ്ചി റാമിന്റെ മകനും മീററ്റ് സർവകലാശാല വിദ്യാർഥിയുമായ വിശാലിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചതും വിളിച്ചു വരുത്തിയതും ഈ ബാലനാണ്. പൊലീസ് സ്റ്റേഷനിലും ആരെയും കൂസാത്ത ഭാവമായിരുന്നു പയ്യന്. ഈ ചെറുപ്രായത്തിൽ എങ്ങനെയാണ് ഈ കൊടും ക്രുരതയും വിദ്വേഷ്യവും മതസ്പർദ്ദയും ഈ ബാലനിൽ ഉറച്ചുവെന്നതിന് ഉത്തരം കണ്ടെത്താൻ വിഷമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ബാലന്റെ അമ്മാവൻ സാഞ്ചി റാമും 22 വയസുളള ബന്ധുവും പൊലീസിന്റെ പിടിയിലായിരുന്നു. ബകർവാൾ എന്ന മുസ്ലിം നാടോടി സമുദായാംഗമായ വയോധികന്‍റെ വളർത്തുമകളാണ് കൊല്ലപ്പെട്ട പെൺകുട്ടി. തന്റെ രണ്ടു മക്കൾ അപകടത്തിൽ മരിച്ചതിനെ തുടർന്ന് യൂസഫ് 2010 ൽ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുക്കുകയായിരുന്നു.

മൃതദേഹം അടക്കിയത് ഇവിടെ…
വിവിധ മുസ്‌ലിം വിഭാഗങ്ങളുടെ വളർച്ച തങ്ങൾക്ക് ഭീഷണിയാണെന്ന് കരുതുന്ന ഡോഗ്ര ഹിന്ദുക്കളാണ് ആ കുരുന്നു പെൺകുട്ടിയുടെ ജീവനെടുത്തതെന്നാണ് പൊലീസ് പറയുന്നത്. ബകർ വാളുകളെ പ്രദേശത്തു നിന്ന് ഓടിക്കാൻ സാഞ്ചിറാമിന്റെ മനസിൽ തോന്നിയ ആശയമായിരുന്നു കുരുന്നു പെൺകുട്ടിയുടെ കൊലപാതകം. അതിനു വേണ്ടി സാഞ്ചി റാം തിരഞ്ഞെടുത്ത് സ്വന്തം അനന്തിരവനെയും. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട ഏറെ സ്വഭാവ ദ്യൂഷ്യങ്ങളുളള പയ്യനെ കള്ളത്തരത്തിലൂടെ പരീക്ഷ ജയിപ്പിച്ച് തരാമെന്ന് പറഞ്ഞാണ് കൂടെ നിർത്തിയതും.
ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്നുവെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയുടെ ഉത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നുമാണ്. വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.
ചില ചരിത്രകാരന്മാരും ക്രൈസ്തവ സഭകളും പ്രചരിപ്പിക്കുന്നതുപോലെ തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളില്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്നും തേലക്കാട് പറഞ്ഞിരുന്നു. തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന തരത്തിലുള്ള മിത്തുകള്‍ തകര്‍ക്കപ്പെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
”ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയ്യാറായില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല,” തേലക്കാട്ട് പറഞ്ഞിരുന്നു
ക്രൈസ്തവ സഭകളില്‍ മെത്രാനെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്ന് തേലക്കാട് പറഞ്ഞിരുന്നു. ”ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അത് ഇന്നും നിലനില്‍ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ?” ”മാര്‍ക്‌സിസത്തിലും ക്രൈസ്തവതയിലും സവര്‍ണ്ണ ജാതിബോധം കടന്നു വന്നതോടെയാണ് രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും പേരിനൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതി ബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല,” തേലക്കാട്ട് വിശദീകരിക്കുന്നു.
യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, താന്‍ ഇനി കുടുംബയോഗ വാര്‍ഷികങ്ങളില്‍ പങ്കെടുക്കില്ലെന്നും സഭയില്‍ ജാതിമേധാവിത്തവും സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന കലപാരിപാടികളാണ് കുടുംബ യോഗങ്ങളെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയിരുന്നു. ബ്രാഹ്മണരെ തോമശ്ലീഹ മതം മാറ്റിയെന്നത് അബദ്ധമാണെന്നും ബിഷപ് എഴുതിയിരുന്നു.
ഇനി മുതല്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ‘മേല്‍ജാതി’ സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ‘ഇല്ലങ്ങളി’ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല, ബിഷപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.