അയര്‍ലണ്ട് : നീണ്ട വേദനയ്ക്കൊടുവില്‍ സിനി ചാക്കോ ഇനി നിത്യവിശ്രമത്തിലേയ്ക്ക്. മാര്‍ച്ച് 14 രാത്രി കോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും ജോലി കഴിഞ്ഞു നടന്നു മടങ്ങവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം കുറിച്ചി സ്വദേശിനി സിനി ചാക്കോ (27) ഇന്ന് ഉച്ചകഴിഞ്ഞു 12 മണിയോടെയാണ് നിര്യാതയായത്. വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമാണ്. ഒക്ടോബറിലാണ് അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി സിനി എത്തിയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗില്‍ മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയ സിനി തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവെയാണ് അയര്‍ലണ്ടില്‍ എത്തിയത്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അബോധാവസ്ഥയില്‍ ആയിരുന്ന സിനി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതേവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അപകടവിവരമറിഞ്ഞു കേരളത്തില്‍ നിന്നും സിനിയുടെ മാതാപിതാക്കളും, ഗള്‍ഫിലുള്ള സഹോദരനും കോര്‍ക്കില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സിനിയ്ക്ക് വേണ്ടി കോര്‍ക്ക് യൂണിവേഴ്സിറ്റി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തുകയും കൂദാശകള്‍ നല്‍കുകയും ചെയ്തിരുന്നു.
സിനി അപകടാവസ്ഥ അതിജീവിക്കാനായുള്ള സാധ്യതയില്ലെന്ന സൂചനകള്‍ ആശുപത്രി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പ്രാത്ഥനാപൂര്‍വം, പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് സിനി കടന്നുപോയത്. മരണസമയത്ത് മാതാപിതാക്കളും, സഹോദരനും, ഉള്‍പ്പെടയുള്ള ബന്ധുക്കളും, കോര്‍ക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.ജോര്‍ജ് സക്കറിയയും അടക്കമുള്ളവര്‍ സമീപത്തുണ്ടായിരുന്നു.
സിനിയുടെ അകാലത്തിലുള്ള നിര്യാണവാര്‍ത്തയറിഞ്ഞ കോര്‍ക്ക് മലയാളി സമൂഹവും ദുഃഖത്തിലാണ്. ഒരു ഘട്ടത്തില്‍ സിനിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയുയര്‍ന്നിരുന്നുവെങ്കിലും വിധിയോടും, ഈശ്വരനിശ്ചയത്തോടും വിധേയപ്പെട്ടാണ് സിനി ചാക്കോ കടന്നു പോയത്.
പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും
ഏപ്രില്‍ 14 ന് (ശനി) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 6 മണി വരെയും, ഏപ്രില്‍ 15 (ഞായര്‍)ന് ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും കോര്‍ക്ക് യൂണിവേഴ്സ്റ്റിറ്റി ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സിനിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിട്ടുണ്ട്.
ഏപ്രില്‍ 15 ന് ഞായറാഴ്ച്ച
വൈകിട്ട് നാല് മണിയ്ക്ക് വില്‍ട്ടണിലെ എസ് എം എ ചര്‍ച്ചിലേയ്ക്ക് എത്തിക്കുന്ന ഭൗതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. കോട്ടയം കുറിച്ചി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ സിനിയുടെ സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തപ്പെടും.
സ്പെയിനിലെ കടല്‍തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 30 കിലോ മാലിന്യം. സ്പെയിനിലെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി പലോസയിലാണ് 33 അടി നീളമുള്ള തിമിംഗലം അടിഞ്ഞത്. നീളമേറിയ തിമിംഗലത്തിന്റെ വയര്‍ പരിശോധിച്ചപ്പോഴാണ് നാട്ടുകാര്‍ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ബാഗുകളും, വലയും, കയറുമുള്‍പ്പടെ നിരവധി പ്ലാസ്റ്റിക് സാധനങ്ങളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് നാട്ടുകാര്‍ പുറത്തെടുത്തത്.
കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യം വയറ്റില്‍ അടിഞ്ഞുകൂടിയതാണ് തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കടലിനുള്ളില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്കുകള്‍ ഭക്ഷിച്ച തിമിംഗലത്തിന് സ്വാഭാവിക വളര്‍ച്ചയുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണഗതിയില്‍ ഇത്തരം തിമിംഗലങ്ങള്‍ക്ക് 45 ടണ്‍ ഭാരമാണ് ഉണ്ടാവുക. എന്നാല്‍ തീരത്തടിഞ്ഞ തിമിംഗലത്തിന് കേവലം ഏഴ് ടണ്‍ മാത്രമാണ് ഭാരമുണ്ടായിരുന്നതെന്നും ഗവേഷകര്‍ പറയുന്നു.
പ്രദേശത്ത് പരിസ്ഥിതി സംഘടനയാണ് പ്ലാസ്റ്റിക് തിന്ന് മരണമടഞ്ഞ തിമിംഗലത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. തിമിംഗലത്തിന്റെ ദാരുണമരണത്തെ തുടര്‍ന്ന് മുര്‍സിയയിലെ പ്രാദേശിക ഭരണകൂടം കടല്‍ മലിനീകരണത്തിനെതിരെ ശക്തമായി പ്രചരണപരിപാടികളാണ് നടത്തിവരുന്നത്. ഇന്‍ഡോനീഷ്യയിലും കഴിഞ്ഞ മാസം സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് അവിടെ 29 അടി നീളമുള്ള തിമിംഗലമാണ് ചത്ത് തീരത്തടിഞ്ഞത്.
വേദിയിൽ പാടിക്കൊണ്ടിരുന്ന യുവഗായിക വെടിയേറ്റു കൊല്ലപ്പെട്ടു. വെടിവച്ച താരിഖ് അഹമ്മദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ സിന്ധിലെ ലർകാന ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
സാമിന സമൂൻ എന്ന ഗായികയ്ക്കാണു ദാരുണാന്ത്യം നേരിടേണ്ടി വന്നത്. ലർകാന ജില്ലയിലെ കംഗ ഗ്രാമത്തിൽ സംഗീതപരിപാടിയ്ക്കിടെയായിരുന്നു ദുരന്തം. ആറു മാസം ഗർഭിണിയായിരുന്നതിനാൽ 24 കാരിയായ സാമിന ഇരുന്നാണ് പാടിയത്. ഇതിനിടെ താരിഖ് അഹമ്മദ് സ്റ്റേജിലെത്തി എഴുന്നേറ്റു നിന്ന് പാടണമെന്നാവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരാകരിച്ച സാമിന ഇയാളെ തിരിച്ചയച്ചു. ഇതോടെ പ്രകോപിതനായി താരിഖ് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ സാമിനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമിനയും ഗർഭസ്ഥശിശുവും മരിച്ചതു കൊണ്ട് ഇരട്ടക്കൊലപാതകത്തിനു കേസെടുക്കണമെന്നു ഗായികയുടെ ഭർത്താവ് ആവശ്യപ്പെട്ടു. നിരവധി മനുഷ്യാവകാശ പ്രവർത്തകർ സംഭവത്തിൽ അപലപിച്ച് രംഗത്തെത്തി.
ഇതാണ് ആ കാരണം വളച്ചുകെട്ടലൊന്നും ഇല്ല, നേരെ കഥയിലേക്ക്.1987 മാര്‍ച്ച് 25ന് രാവിലെ പത്തരയോടെ തൃശൂര്‍ പുറ്റേക്കരയില്‍ ഒരപകടം നടന്നു. സൈക്കിളില്‍ ജോലിയ്ക്കു പോകുകയായിരുന്ന പുറ്റേക്കര സ്വദേശി വര്‍ഗീസ് ടെംപോയിടിച്ച് തല്‍ക്ഷണം മരിച്ചു. അന്ന് ഉച്ചയ്ക്ക് പുറ്റേക്കരയില്‍ മറ്റൊരു ദൃഢപ്രതിജ്ഞ നടന്നു. അപ്പന്‍ വണ്ടിയിടിച്ചു മരിച്ചു വീണ മണ്ണില്‍ ഇനി ചെരിപ്പിടില്ല. വര്‍ഗീസിന്റെ മൂത്ത മകന്‍ കുരിയാക്കോസായിരുന്നു ആ പ്രതിജ്ഞയെടുത്തത്. വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോകുമ്പോഴെല്ലാം ഈ ജങ്ഷന്‍ പിന്നിടണം.
അപ്പന്‍ മരിച്ചു വീണ മണ്ണില്‍ ചെരിപ്പിട്ട് ചവിട്ടുന്നത് അപ്പനോടുള്ള അനാദരമായി മനസില്‍ ചിന്തവന്നതാണ് ദൃഢപ്രതിജ്ഞയ്ക്കു കാരണം. ദുരന്തത്തിന്റെ കണ്ണീരിനിടയില്‍ കുരിയാക്കോസിന്റെ ശപഥം ആരും അറിഞ്ഞതുമില്ല. കാരണം, പതിനാറു വയസുള്ള ചെറിയ പയ്യന്‍ ചെരിപ്പിടാതെ നടക്കുന്നത് ആ മരണവീട്ടില്‍ ആരും ശ്രദ്ധിച്ചതുമില്ല. പിന്നെ, ജീവിതം മുന്നോട്ടു പോയപ്പോള്‍ ചെരിപ്പിടാത്തതിന്റെ കാരണം പലരും തിരക്കി. എനിക്കിഷ്ടമല്ലെന്നായിരുന്നു മറുപടി. വിവാഹ ആലോചന തുടങ്ങിയപ്പോള്‍ വീണ്ടും ചെരിപ്പ് വില്ലനായി. ചെരിപ്പിടാത്ത ചെക്കനെ വേണ്ടെന്ന് പെണ്ണു പറഞ്ഞു. രണ്ടാമതു കണ്ട പെണ്ണാകട്ടെ ചെരിപ്പിന് പ്രാധാന്യം കൊടുക്കാത്തതിനാല്‍ കുരിയാക്കോസിന്റെ ജീവിതസഖിയായി. വിവാഹപന്തലിലും ചെരിപ്പിടാന്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദമുണ്ടായി. അപ്പോഴും വെളിപ്പെടുത്തിയില്ല യഥാര്‍ഥ കാരണം.
പിന്നെ, രാഷ്ട്രീയക്കാരന്റെ മേലങ്കിയണിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ നേതാവായി നാട്ടില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്തിലേയ്ക്കും ജില്ലാ പഞ്ചായത്തിലേയ്ക്കും ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും പലപ്പോഴായി മല്‍സരിച്ചു. ചെരിപ്പിന്റെ രഹസ്യം പുറത്തുവിടാതെതന്നെ നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു. ചെരിപ്പിടാത്ത രാഷ്ട്രീയക്കാരനെക്കുറിച്ച് പല പത്രങ്ങളിലും പണ്ട് വാര്‍ത്ത വന്നിട്ടുണ്ട്. അന്നെല്ലാം, ചെരിപ്പിടാത്ത രാഷ്ട്രീയക്കാരന്റെ ലാളിത്യമായി മാത്രമാണ് ആ കഥ പുറത്തുവന്നത്.
കടുത്ത വേനില്‍ ഉരുകിയൊലിക്കുന്ന ടാറില്‍ ചെരിപ്പിട്ടു പോലും നടക്കാന്‍ പ്രയാസം. അപ്പോള്‍ പിന്നെ, ചെരിപ്പിടാതെ നടക്കുന്ന കാര്യം ഓര്‍ത്തുനോക്കൂ. ഈ ചൂടിലും ചെരിപ്പിടാതെ കുരിയാക്കോസ് നടക്കും. കുറേവര്‍ഷമായി നടക്കുന്നതിനാല്‍ കാല്‍പാദത്തിനടയില്‍ തൊലിയ്ക്കു നല്ല കട്ടിയായി. പൊള്ളാറില്ല. പിന്നെ, സൂചിയെങ്ങാനും കയറിയാല്‍ മറ്റുള്ളവര്‍ നിഷ്പ്രയാസം എടുക്കുന്നതു പോലെ എടുത്തുമാറ്റാന്‍ കഴിയില്ല. കാല്‍പാദത്തിനടിയിലെ തൊലി നല്ല കട്ടിയായതാണ് പ്രശ്നം. ഇനി മരണം വരെ ചെരിപ്പ് വേണ്ടെന്നാണ് തീരുമാനം. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സി.വി.കുരിയാക്കോസ് തൃശൂര്‍ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയാണ്. രാഷ്ട്രീയപ്രവര്‍ത്തകനായതിനാല്‍ നിരവധി യാത്രകള്‍ വേണം. അപ്പോഴെല്ലാം, ചെരിപ്പില്ലാതെ കുരിയാക്കോസ് നടക്കും. അപ്പന്റെ ഓര്‍മകള്‍ക്ക് കരുത്തായി കുര്യാക്കോസിന്‍റെ ഈ ദീര്‍ഘയാത്രകള്‍ തുടരുകതന്നെയാണ്.
ബര്‍മിംഗ്ഹാം: ഹെയില്‍സ്ഓവനില്‍ നിന്നും കാണാതായ പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. പെണ്‍കുട്ടിയെ കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതലാണ് എലിസ ആലം എന്ന പതിമൂന്നുകാരിയെ കാണാതായിരിക്കുന്നത്. വെളുപ്പിന് ഒരു മണിയോടെ ഹെയില്‍സ്ഓവനിലെ വീട്ടില്‍ നിന്നും പുറത്ത് പോയ എലിസ ഇത് വരെ തിരിച്ചെത്തുകയോ വീട്ടുകാരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. എവിടേയ്ക്ക് പോകുന്നു എന്ന് പറയാതെ പുറത്ത് പോയ എലിസ എഴുതി വച്ചിരിക്കുന്ന കുറിപ്പ് അനുസരിച്ച് മാനസികമായി തകര്‍ന്ന നിലയിലാണ് പുറത്ത് പോയിരിക്കുന്നത്.
എലിസയെ കണ്ട് പിടിക്കുന്നതിനായി പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ആശാവഹമായ വിവരങ്ങള്‍ ഒന്നും ഇത് വരെയും ലഭ്യമായിട്ടില്ല. കാണാതാവുമ്പോള്‍ എലിസ ധരിച്ചിരുന്നത് വെളുത്ത അക്ഷരത്തില്‍ എഴുത്തുകളുള്ള ഗ്രേ കളര്‍ ജംപറും കറുത്ത ലെഗിന്‍സും കറുത്ത കളര്‍ തന്നെയുള്ള പാര്‍ക ജാക്കറ്റും ആണ്. ഒരു ചെറിയ ഷോള്‍ഡര്‍ ബാഗും എലിസ കയ്യില്‍ കരുതിയിരുന്നു. ഏഷ്യന്‍ വംശജയായ എലിസ കറുത്ത് നീണ്ട തലമുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വച്ചിട്ടുണ്ട്. അഞ്ചടി അഞ്ച് ഇഞ്ചാണ് ഉയരം.
എലിസയെ കണ്ട് മുട്ടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാന്‍ വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചെന്നൈയില്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി ജനം. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പ്രതിഷേധിച്ച് ജനങ്ങള്‍. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ ട്വിറ്ററിലെ പ്രതിഷേധങ്ങള്‍ ഉച്ചയായപ്പോഴേക്കും ആഗോള ട്രെന്‍ഡിങ് ടോപ്പിക്കായി മാറി. നിരത്തുകളില്‍ കറുത്ത ബലൂണ്‍ പറത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ച ജനങ്ങള്‍ ട്വിറ്ററില്‍ മോദിക്ക് ഗോബാക്ക് പറഞ്ഞു.
വഴിയില്‍ പ്രതിഷേധിച്ചവരുടെ പ്ലക്കാര്‍ഡുകളിലും എഴുതിയിരുന്നത് ഗോബാക്ക് മോദി എന്ന് തന്നെയായിരുന്നു.മുൻപ് കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദിയെ മലയാളികള്‍ ഒത്തൊരുമിച്ച് പോമോനേമോഡി എന്ന് വിളിച്ച് ട്രെന്‍ഡിങ് ആക്കിയിരുന്നു.
ഇസ്ലാമാബാദ്: പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്ന ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെച്ച് വെടിവെച്ചു കൊന്നു. ദക്ഷിണ പാകിസ്താനിലെ സിന്ധ് പ്രവിശ്യയായ ലര്‍ക്കാനയക്കടുത്താണ് സംഭവം. വെടിയേറ്റയുടന്‍ ഗായികയായ സാമിന സിന്ധുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒരു വിവാഹ സല്‍ക്കാരത്തിനിടെ നടന്ന സംഗീത പരിപാടിയില്‍ വെച്ചാണ് ക്രൂര കൃത്യം നടന്നത്. ഗര്‍ഭിണിയായിരുന്നതിനാല്‍ കൂടുതല്‍ സമയവും ഇരുന്നാണ് സാമിന പാടിയിരുന്നത്. പാട്ടിനൊപ്പം നൃത്തം ചെയ്യാതിരുന്നതാണ് അക്രമിയെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം കുറ്റവാളിയെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസ് നടത്തുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Samina Sindhu, a 6-month pregnant Sindhi singer, was shot dead in Larkana by Tariq Jatoi. He asked her for stand-up performance. On refusal, he threatened her. Later when she stood up, Jatoi fired bullets in her body. Now, Jatois are pressurising her husband to withdraw from case pic.twitter.com/Frey8w79lw
കൊച്ചി: ‘മോഹന്‍ലാല്‍’ സിനിമയ്ക്ക് തൃശൂര്‍ ജില്ലാകോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി. തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ റിലീസ് കോടതി സ്റ്റേ ചെയ്‌തെത്. എന്നാല്‍ രവികുമാറിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
കേസ് വന്നതോടെ മഞ്ജു വാരിയര്‍ നായികയായ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ വിലക്ക് നീങ്ങിയതോടെ ചിത്രം വിഷുവിന് പ്രേക്ഷകരുടെ മുന്നിലെത്തും. യുവ നടനും പുതുമുഖ സംവിധായകനുമായ സാജിത് യഹിയയാണ് ചിത്രം ഒരുക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന തന്റെ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ പ്രമേയം ഒരുക്കിയിരിക്കുന്നതെന്നായിരുന്നു കലവൂര്‍ രവികുമാര്‍ ആരോപിച്ചത്. കഥയുടെ അവകാശം നല്‍കാമെന്ന ഉറപ്പ് അണിയറപ്രവര്‍ത്തകര്‍ ലംഘിക്കുകയായിരുന്നുവെന്നും അതിന് ശേഷമാണ് കോടതിയെ സമീപിച്ചതെന്നും രവികുമാര്‍ പറഞ്ഞു. അതേ സമയം സിനിമ പകര്‍പ്പവകാശലംഘനം നടന്നിട്ടില്ലെന്ന് സംവിധായകനായ സാജിദ് യഹിയ വ്യക്തമാക്കി.
കഴിഞ്ഞമാസം തിരുവനന്തപുരം റീജണൽ കാന്‍സര്‍ സെന്ററിന്റെ ഗുരുതരമായ ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത്. ആര്‍.സി.സിയില്‍ ക്യാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ച ഡോ. മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബിന്റേതായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ചികിത്സിച്ച ഡോക്ടര്‍മാരുടെ പേരുകള്‍ സഹിതം എടുത്തു പറഞ്ഞാണു റെജി ജേക്കബ്ബ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. വീഡിയോയിലൂടെയാണ് ഡോക്ടര്‍ തന്റെ ഭാര്യയ്ക്കു നേരിട്ട ചികിത്സ പിഴവുകള്‍ വ്യക്തമാക്കിയത്.
ആർ സി സി യ്ക്കെതിരെ ഡോക്ടർ രംഗത്ത് വന്നതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി. റീജിണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെ മരിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശിച്ചു. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആരോഗ്യ സെക്രട്ടറിയോട് മന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
ആർ.സി.സിയിലെ ചികിത്സാപ്പിഴവ് കൊണ്ടാണ് തന്റെ ഭാര്യ ഡോ.മേരി റെജി മരിച്ചതെന്നാണ് ഡോ. റെജി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്. 2017ലായിരുന്നു മേരി റെജിക്ക് സ്പ്ളീനിൽ ലിംഫോമ എന്ന അസുഖം ബാധിച്ചത്.
തുടർന്ന് ആർ.സി.സിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്ലീഹ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, പ്ളീഹ നീക്കം ചെയ്യാനുള്ള ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവുകളെ തുടർന്ന് മേരി മാർച്ച് 18ന് മരിക്കുകയായിരുന്നു.
ഡോ. റെജി ജേക്കബിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ
എന്റെ പേര് ഡോ. റെജി, എന്റെ ഭാര്യ ഡോ. മേരി റെജി കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം ആര്‍.സി.സി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പറയുന്നതിനാണ് ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നത്.
തിരുവനന്തപുരം ആര്‍.സി.സി ക്യാന്‍സര്‍ ചികിത്സാരംഗത്തെ മികച്ച സ്ഥാപനമാണ്. എനിക്ക് സംശയമില്ല. അനേകം നല്ല ഡോക്ടര്‍മാര്‍ ഉള്ള സ്ഥലം. ആയിരക്കണക്കിന് രോഗികള്‍ എത്തുമ്പോഴും നിലവാരം താഴ്ന്നുപോകാതെ അവര്‍ നോക്കുന്നുമുണ്ട്. പക്ഷേ ഇവിടെയും ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നുണ്ട്. ഗുരുതരമായ അനാസ്ഥയിലൂടെ എന്റെ ഭാര്യക്ക് ജീവന്‍ പോയതും ഇതേ ആര്‍.സി.സിയിലാണെന്ന് വേദനയോടെ ഞാന്‍ പറയട്ടേ. എന്റെ അനുഭവം ആണ് ഈ വീഡിയോയിലൂടെ ഞാന്‍ ഷെയര്‍ ചെയ്യുന്നത്. എന്റെ ഈ പോസ്റ്റുകൊണ്ട് ആര്‍.സി.സിയിലെ ഏതെങ്കിലും ഡോക്ടര്‍മാര്‍ക്ക് അവരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാവുകയോ ഏതെങ്കിലും പേഷ്യന്റ്‌സിന് ഇതുകൊണ്ട് ബെനഫിറ്റ് ഉണ്ടാകുകയോ ചെയ്താല്‍ ഞാനും മരിച്ചുപോയ എന്റെ വൈഫും കൃതാര്‍ത്ഥരാകും.
ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല.
ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.
കാര്യത്തിലേക്ക് ഞാന്‍ കടക്കട്ടേ. 2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ ചന്ദ്രമോഹന്‍.
ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.
ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് ഞാന്‍ കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല.
അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു. അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു.
ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്‌റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്. ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്.
അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലിൽ ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു.
അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെൽ പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം. ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു.
കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം. അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് (കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ്) അതിന് കൊണ്ടു ചെല്ലുകയും.
ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.
ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.
എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു. കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്.
ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയിൽ ഇത് എന്റെ വാര്‍ഡിലാണെങ്കിൽ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു.
എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന് മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം.
ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്. ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു.
ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു.
അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും. അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടരായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്.
പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്. ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു.
ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു. എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.
പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാംതീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക.
ചെന്നൈ: ചെന്നൈ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വന്‍ പ്രതിഷേധവുമായി തമിഴ് ജനത. റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മോഡിയുടെ യാത്ര ഹെലികോപ്ടറിലാക്കി. ഇതേത്തുടര്‍ന്ന് കറുത്ത ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയിരിക്കുന്നത്.
ചെന്നൈ എയര്‍പോര്‍ട്ടിനു സമീപത്തും മറ്റു റോഡുകളിലും കരിങ്കൊടിയുമായി നിരവധി പേരാണ് പ്രതിഷേധിക്കുന്നത്. വിമാനത്താവളത്തിനു പുറത്തുള്ള വലിയ ഹോര്‍ഡിങ്ങില്‍ കയറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സോഷ്യല്‍ മീഡിയയിലും പ്രധാനമന്ത്രിയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗില്‍ നിരവധി ട്വീറ്റുകളാണ് വന്നിരിക്കുന്നത്.