ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് നിയന്ത്രണം വിട്ട് പെരുമാറി ഭാര്യ ഹസിന്‍ ജഹാന്‍. ‘നെറ്റ്വര്‍ക്ക് 18’ മാധ്യമ പ്രവര്‍ത്തകരോടാണ് ഹസിന്‍ ജഹാന്‍ നിയന്ത്രണം വിട്ട് പെരുമാറിയത്.
അതെസമയം ഷമിക്കെതിരായ അന്വേഷണം പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. താരത്തിന്റെ ഫോണ്‍ കണ്ടുകെട്ടി. ഇതിനു പുറമെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങി വന്ന ഷമിയുടെ യാത്ര രേഖകള്‍ എല്ലാം ആവശ്യപ്പെട്ട് പൊലീസ് ബിസിസിഐയെ സമീപിച്ചു.
ഷമിയുടെ ഭാര്യയില്‍ നിന്നുമാണ് താരത്തിന്റെ ഫോണ്‍ പൊലീസ് കണ്ടുകെട്ടിയത്. പക്ഷേ ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമം നടത്തുകയാണ് താരത്തിന്റെ കുടുംബം.
ഹാസിന്‍ ജഹാന്‍ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ മുഹമ്മദ് ഷമിയെ ബിസിസിഐ തങ്ങളുടെ വേതനവ്യവസ്ഥ കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. നിരപരാധിത്വം തെളിയിച്ചാല്‍ കരാറില്‍ വീണ്ടും ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐ ഇക്കാര്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ കാറില്‍ ആഞ്ഞടിക്കുന്ന ജഹാന്റെ വീഡിയോയാണ് പുറത്തായത്. സംഭവത്തെ കുറിച്ച് ജഹാന്‍ രൂക്ഷമായി പ്രതികരിക്കുന്നതും കാണാം.
#EXCLUSIVE — Indian cricketer Mohammad Shami’s wife, Hasin Jahan, loses cool, attacks Network18 crew. The journalists were trying to get her reaction on the ongoing controversy between her and @MdShami11 pic.twitter.com/CKhJ7YkIlI
— News18 (@CNNnews18) March 13, 2018
ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ 5 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില അതീവ ഗുരുതരമാണ്. സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.
സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് പട്രോളിംഗിന് പോകുകയായിരുന്ന സൈനിക വാഹനം ബോംബെറിഞ്ഞ് തകര്‍ക്കുകയും സൈനികര്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 9 ജവന്മാര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടു.
സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സൈനികരെത്തുന്നതിന് മുന്‍പ് തന്നെ മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടിരുന്നു. മാവോവാദികളുടെ ശക്തി പ്രദേശങ്ങളിലൊന്നായ സുക്മയില്‍ സൈനികര്‍ ആക്രമിക്കപ്പെടുന്നത് സ്ഥിരം വാര്‍ത്തയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ 36 ജവാന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമായ സുക്മയില്‍ കൂടുതല്‍ സൈനിക ക്യാമ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ട്.
ന്യൂഡല്‍ഹി: യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ യൂബര്‍ ഡ്രൈവറായ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിനാണ് സംഭവം നടക്കുന്നുത്. ജോലി സമയത്തിന് ശേഷം വീട്ടിലേക്ക് പോകുന്നതിനായിട്ടാണ് യുവതി യൂബര്‍ ടാക്‌സി ബുക്ക് ചെയ്യുന്നത്.
യുവതി കാറില്‍ കയറിയതിനു ശേഷം കുറച്ച് ദൂരം ഹൈവേയിലൂടെ ഓടിച്ച ഡ്രൈവര്‍ ആള്‍താമസം കുറഞ്ഞ മറ്റൊരു റൂട്ടിലേക്ക് വണ്ടി തിരിച്ചു വിട്ടു. കാറില്‍ സെന്‍ട്രല്‍ ലോക്ക് സംവിധാനമുണ്ടായിരുന്നതിനാല്‍ വാഹനത്തിന്റെ വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ യുവതിക്ക് കഴിഞ്ഞില്ല. അതിവേഗതയിലായിരുന്ന ഇയാള്‍ കാറോടിച്ചിരുന്നത്. പീഡനത്തിന് ശേഷം കുറച്ചു ദൂരം പിന്നിട്ട് കാര്‍ വേഗത കുറഞ്ഞപ്പോള്‍ യുവതി ലോക്ക് തുറന്ന് ചാടിയിറങ്ങുകയായിരുന്നു. ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്തു.
പക്ഷേ പോലീസ് എത്തിച്ചേരുന്ന സമയത്തിനുള്ളില്‍ കാറുമായി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീടാണ് അറസ്റ്റ് ചെയ്യുന്നത്. പീഡന സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് വാഹന ലൈസന്‍സ് പോലും സ്വന്തമായില്ലെന്ന് പോലീസ് പറഞ്ഞു. കൂടാതെ കാറിന് ടാക്‌സി പെര്‍മിറ്റ് ഇല്ലായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് യൂബര്‍ വക്താവ് അറിയിച്ചു. അറസ്റ്റിലായ ഡ്രൈവര്‍ സഞ്ജീവിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കുവശത്തായി ശ്രീലങ്കക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമര്‍ദ്ദമായി അറബിക്കടിലേക്ക് നീങ്ങുന്നു. തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തിരുവനന്തപുരം ജില്ലയില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാമെന്ന് മുന്നറിയിപ്പ് പറയുന്നു. മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത 48 മണിക്കൂറില്‍ കേരള തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്നു. റവന്യൂ, ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്
കൊച്ചി: സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് അവജ്ഞതയോടെ പെരുമാറിയെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിയ്‌ക്കെതിരെ പരാതി.
രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് പെരുമാറിയിരുന്നതെന്ന് ഇവര്‍ക്കുവേണ്ടി സുരക്ഷയൊരുക്കിയ വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
24 മണിക്കൂറും രണ്ടു വനിതാ പൊലീസുകാരുടെ സുരക്ഷയാണ് രാജേശ്വരിക്ക് ഏര്‍പ്പെടുത്തിയിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പൊലീസുകാരും കൂടെപ്പോകുമായിരുന്നു.
കോടനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീട്. എങ്കിലും റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പൊലീസുകാരെ മാറിമാറി ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു പതിവ്.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. വിസമ്മതിച്ചാല്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസുകാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ജിഷ കേസിലെ പ്രതിയെ കോടതി വധശിഷ വിധിച്ചു ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിക്കു നിലവില്‍ ഭീഷണിയില്ലെന്നും സുരക്ഷാ ജോലി ഒഴിവാക്കണമെന്നും വനിതാ പൊലീസുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ സുരക്ഷ പിന്‍വലിക്കുകയും ചെയ്തു.
കൊച്ചി: കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ച നടി ആക്രമണ കേസിന്റെ വിചാരണ നടപടികള്‍ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരിക്കും വിചാരണ ആരംഭിക്കുക. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പ്രതികളും വിചാരണ ആരംഭിക്കുന്ന ദിവസം ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് എല്ലാ പ്രതികള്‍ക്കും കോടതി സമന്‍സ് കൈമാറി. പ്രാരംഭ വിചാരണ നടപടിക്രമങ്ങളായിരിക്കും നാളെ നടക്കുക. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുക തുടങ്ങിയ നടപടികള്‍ ആദ്യഘട്ടത്തില്‍ നടക്കും.
കേസിന്റെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടിക്രമങ്ങള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകരെ കോടതി അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെ ആറു പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ തുടരുകയാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള ഏഴുപേര്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
പ്രധാന പ്രതിയായ പള്‍സര്‍ സുനി ദിലീപിനെതിരെ പരസ്യ പ്രസ്താവനകള്‍ ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളുമായി ഇപ്പോള്‍ നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടെതില്ലെന്നാണ് ദിലീപിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയാകുമ്പോള്‍ നാളെ ആരംഭിക്കുന്ന വിചാരണ വേളയില്‍ ദിലീപ് കോടതിയില്‍ ഹാജരാകാന്‍ സാധ്യതയില്ല. അഭിഭാഷകന്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് ദിലീപെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോലീസ് ഹാജരാക്കിയിരിക്കുന്ന തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണയിലാണ്.
ഞായറാഴ്ച അർധരാത്രിയോടെ കാട്ടിലേക്കു കടന്ന രക്ഷാപ്രവർത്തകരാണു ജീവച്ഛവം പോലെ കാട്ടിൽ അകപ്പെട്ടവരെ കണ്ടെത്തിയത്. ഇവർക്കു കാര്യമായ സഹായമൊന്നും നൽകാനാകാത്തതിന്റെ നിസ്സഹായതയും പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. വനത്തിലെ കാഴ്ചകൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിലാണു ഞെട്ടിക്കുന്ന കാഴ്ചകളുള്ളത്.
വസ്ത്രങ്ങൾ പോലും പൂര്‍ണമായും കത്തിപ്പോയ അവസ്ഥയിലായിരുന്നു ചിലർ. ശബ്ദിക്കാൻ പോലുമാകാതെ ഇരുന്നവർക്ക് ആകെ നൽകാനായതു കുപ്പിവെള്ളം മാത്രം. ഇതുപോലും അൽപം കഴിഞ്ഞപ്പോൾ തീർന്നുപോയി. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരുടെ കയ്യിലുണ്ടായിരുന്ന വെള്ളമാണു പലർക്കും നൽകിയത്. അൽപം വെള്ളം മാത്രം നൽകിയപ്പോൾ ‘അണ്ണാ, കുറച്ചു കൂടി വെള്ളം തരാമോ…?’ എന്നു കേഴുന്ന കരച്ചിലും മനഃസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.
മേഖലയിലെ പുൽമേടു മുഴുവൻ തീപിടിച്ചു നശിച്ച അവസ്ഥയിലായിരുന്നു. കൊടുംകാട്ടിനു നടുവിൽ ഒരു പുതപ്പിന്റെ മാത്രം അഭയത്തിലായിരുന്നു പൊള്ളലേറ്റവർ കഴിഞ്ഞത്. വിഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ടവരിൽ ചിലർക്ക് 80 ശതമാനം വരെ പൊള്ളലേറ്റിരുന്നു. ഇവരിൽ ചിലർ പിന്നീടു മരണപ്പെട്ടു. ബാക്കിയുള്ളവർ ചികിത്സയിലാണ്. അതേസമയം അതീവദാരുണ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. പലരും ബന്ധുക്കളുടെ ഫോൺനമ്പരും മറ്റും രക്ഷാപ്രവർത്തകർക്കു പറഞ്ഞു കൊടുത്തു. പാറകൾക്കടിയിലും മറ്റും അഭയം തേടിയവർക്കും ഗുരുതര പൊള്ളലേറ്റു.
മധുവിധുവിന്റെ ആലസ്യം വിട്ടുമാറും മുൻപേ ആ യാത്ര അന്ത്യയാത്രയായപ്പോൾ
ദാമ്പത്യത്തിന്റെ ചൂടറിയുന്നതിനു മുമ്പ് തന്നെ ആ നവദമ്പതികളെ തീയെടുത്തു. കഴിഞ്ഞ നവംബർ 24നായിരുന്നു വിവേക് (28), ദിവ്യ (26) ദമ്പതികളുടെ വിവാഹം. യാത്ര പോകണമെന്നു പദ്ധതിയിടുന്നതായി വിവാഹം കഴിഞ്ഞയുടൻ ഇവർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വിവേക് ദുബായിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യയെ വിദേശത്തേക്കു കൊണ്ടുപോകുന്നതിനായി അവധിക്കു വന്നതായിരുന്നു. കുരങ്ങിണിയിലെ ട്രക്കിങ് അവരുടെ അന്ത്യ യാത്രയായി മാറി. ഗുരുതരമായി പൊള്ളലേറ്റ വിവേകും വിദ്യയും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണു മരിച്ചത്.
പ്രിയപ്പെട്ടവർക്കുണ്ടായ ദുരന്തമറിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും ഞായറാഴ്ച രാത്രി തന്നെ കുരങ്ങിണി ഗ്രാമത്തിലേക്ക് ഓടിയെത്തി. ഉറ്റവർ വേർപിരിഞ്ഞതിന്റെ മനോവേദനയും അധികൃതരോടുള്ള രോഷവും അടക്കാനാകാതെ ആർത്തലച്ചു കരയാനേ അവർക്കാകുമായിരുന്നുള്ളൂ.
രക്ഷാപ്രവർത്തനത്തിനിറങ്ങിയവരിൽ ചിലർ അപകടത്തിൽപ്പെട്ടവരുടെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണു രാത്രി തന്നെ കുരങ്ങിണിയിലേക്കു ബന്ധുക്കൾ ആർത്തലച്ചെത്തിയത്.
കാടുകയറിയവർക്ക് എന്തു പറ്റിയെന്നറിയാതെ അവർ ആശുപത്രി വരാന്തയിൽ ഉറക്കമിളച്ചു കാത്തിരുന്നു. മലമുകളിൽനിന്നു പരുക്കേറ്റവരുമായി ഓരോ ട്രോളിയെത്തുമ്പോഴും അവർ എത്തിവലിഞ്ഞുനോക്കി. പ്രിയപ്പെട്ടവരെ ഗുരുതരാവസ്ഥയിൽ കണ്ടവർ വാവിട്ടുനിലവിളിച്ചു.
ഇന്നലെ മോർച്ചറിക്കു മുൻപിലും കരളലിയിക്കുന്ന ദൃശ്യങ്ങളായിരുന്നു. മക്കളെ നഷ്ടപ്പെട്ടവരുടെ ആർത്തനാദത്തിൽ തേനി മെഡിക്കൽ കോളജ് ആശുപത്രി പരിസരം വിറങ്ങലിച്ചുനിന്നു. ആദ്യമായി നേരിൽ കാണുന്നവർ പോലും തങ്ങൾക്കുണ്ടായ ദുരന്തത്തിൽ അപരിചിതത്വം മറന്നു പരസ്പരം കെട്ടിപ്പുണർന്നു കരഞ്ഞു.
കുരങ്ങിണിയിലെ കാട്ടുതീയിൽപ്പെട്ടതു ചെന്നൈ ആസ്ഥാനമായ ട്രെക്കിങ് ക്ലബ് വനിതാദിനത്തോടനുബന്ധിച്ചു നടത്തിയ സാഹസികയാത്രയിൽ പങ്കെടുക്കാൻ പോയ സ്ത്രീകൾ. ചെന്നൈ ട്രെക്കിങ് ക്ലബ് (സിടിസി) ഫെയ്സ്ബുക്ക് പേജിലാണു കൊളുക്കുമലയിലേക്കുള്ള വനിതാദിന സ്പെഷൽ ട്രെക്കിങ് പ്രഖ്യാപിച്ചത്. സിടിസിയിൽ നാലു ലക്ഷത്തോളം അംഗങ്ങളുണ്ട്. മാർച്ച് ഒൻപതിനു യാത്ര ആരംഭിച്ച് 11നു രാത്രി ഒൻപതോടെ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ചൈനീസ് ഭാഷ പഠിക്കാന്‍ തയ്യാറെടുക്കുന്നു. ഇന്ത്യയുടെ പുതിയ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് തെറ്റായ ആശയവിനിമയ സാധ്യതകളെ പുതിയ നടപടി ഇല്ലാതാക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുദ്ധ സമാന സാഹചര്യങ്ങളില്‍ ഭാഷ പഠിക്കുന്നത് തങ്ങള്‍ക്ക് വിനയാകുമെന്ന് ചൈനീസ് മന്ത്രാലയങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഏതാണ്ട് 25 ഓളം പേരടങ്ങുന്ന ഇന്ത്യന്‍ പട്ടാള സംഘമാണ് ചൈനീസ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് പിടിഐയാണ്.
മധ്യപ്രദേശിലെ സാഞ്ചി സര്‍വകലാശാലയിലാണ് സൈനികര്‍ ഭാഷ പഠനം നടത്തുക. കോഴ്‌സ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രശ്നമുണ്ടാകുമ്പോള്‍ ചൈനീസ് ഭാഷ പറഞ്ഞ് ചൈനയുടെ സൈനികര്‍ ഇന്ത്യന്‍ പട്ടാളക്കാരെ കുഴക്കാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ക്ക് പുതിയ നീക്കം തടയിടുമെന്നാണ് പ്രതീക്ഷ. സമാധാന കാലഘട്ടങ്ങളില്‍ ഇരു സൈന്യവും തമ്മിലുള്ള ആശയവിനിമയ സാധ്യതകളെ ഭാഷ പഠനം ഏറെ സഹായിക്കും. നേരത്തെ ചൈനീസ് സേന ഹിന്ദി പഠിക്കുന്നതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അങ്ങനൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥകളിലും യുദ്ധസാഹചര്യങ്ങളിലും ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷ പ്രാവീണ്യം തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന ഭയം ചൈനയ്ക്കുണ്ട്. യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന് ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യയുമായി ഡോക്‌ലാം പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ പുതിയ ഭാഷാ തന്ത്രം ഭയക്കേണ്ടതു തന്നെയാണെന്ന് ചൈനീസ് സൈനിക വിദ്ഗധന്‍ സോങ് ഷോഹ്പിങും വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ ഇതു സംബന്ധിച്ച വിശദീകരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ പുതിയ തന്ത്രം അതിര്‍ത്തി പ്രദേശങ്ങളിലെ ഭാഷ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് സൈനിക മേധാവികളുടെ പ്രതീക്ഷ.
ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനികള്‍ വീണ്ടും ഉപയോഗ പ്രദമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു. കല്‍ക്കരി ഖനികളിലെ ചുടുനീരുറവകള്‍ കണ്ടെത്തി അവയില്‍ നിന്നും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വൈദ്യൂതി ഉത്പാദന രീതി വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സൗത്ത് വെയില്‍സിലെ കല്‍ക്കരി ഖനികള്‍ സമീപ പ്രദേശത്തെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഹീറ്റിംഗ് നടത്താനാവിശ്യമായ എനര്‍ജി ഉത്പാദിപ്പിക്കും. പദ്ധതിക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020ഓടെ തുടങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് 2021ലെ തണുപ്പുകാലത്തോടെ ഖനികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വീടുകളില്‍ ഹീറ്റ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെയില്‍സിലെ ദരിദ്ര പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 1,000ത്തോളം വീടുകള്‍ക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ഈ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ 100 പൗണ്ടോളം ലാഭിക്കാന്‍ കഴിയും. കല്‍ക്കരി ഖനി അതോറിറ്റി അധികൃതരുമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും, ബ്രിട്ടനിലെ ജിയോതെര്‍മല്‍ മൈന്‍ വാട്ടര്‍ റിസോഴ്‌സുകളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു വരികയാണെന്നും എനര്‍ജി സെക്രട്ടറി ക്ലയര്‍ പെരി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബ്രിട്ടനിലെ കല്‍ക്കരി ഖനികളില്‍ മൊത്തം 2 മില്ല്യണ്‍ ജിഗാവാട്ട് മണിക്കൂര്‍ ലോ-കാര്‍ബണ്‍ ഹീറ്റ് ഉണ്ടെന്നാണ് കോള്‍ അതോറിറ്റിയുടെ കണക്ക്.
വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഹീറ്റിംഗിലൂടെ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നു. വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ ഉത്പാദിപ്പിച്ചുകൊണ്ട് ഹീറ്റിംഗ് എനര്‍ജി നിര്‍മ്മിക്കാനുള്ള ബ്രിഡ്‌ജെന്റ് പദ്ധതിയെ മന്ത്രി അഭിനന്ദിച്ചു. എല്ലാവര്‍ക്കും സാമ്പത്തികമായി താങ്ങാന്‍ കഴിയുന്ന തരത്തിലായിരിക്കും പുതിയ ഹീറ്റിംഗ് നെറ്റ്‌വര്‍ക്ക് നിലവില്‍ വരിക. 17ാം നൂറ്റാണ്ടിലാണ് ബ്രിഡ്‌ജെന്റില്‍ കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഖനികളിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതിനു ശേഷം അവ വെള്ളക്കെട്ടുകളായി മാറുകയായിരുന്നു.
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ മരണസംഖ്യ 50 ആയി. അപകടത്തേത്തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ദാസ് വിമാനത്താവളം അടച്ചിട്ടു. 67 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധാക്കയില്‍ നിന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. റണ്‍വേയില്‍ നിന്ന് പുകയുയരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ധാക്കയില്‍ നിന്ന് വന്ന വിമാനം ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡിംഗിനിടെ തൊട്ടടുത്തുള്ള ഫുട്ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ നല്കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധാക്കയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നതാണ്. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.