Latest News

രാജ്യത്തുടനീളമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍മ്മ പദ്ധതിയുമായി റെയില്‍വേ. രാജ്യത്തെ തിരക്കേറിയ 60 സ്റ്റഷേനുകളില്‍ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മഹാ കുംഭമേളയോടനുബന്ധിച്ച് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുള്ള തിക്കിലും തിരക്കിലും നിരവധിപേര്‍ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് റെയിവേ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. ഇന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ പദ്ധതി സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ.

ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, അയോധ്യ, പട്‌ന റെയില്‍വേ സ്റ്റേഷനുകളില്‍ ഈ പദ്ധതി ഇതിനോടകം ആരംഭിച്ചതായും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു.

റിസര്‍വേഷന്‍ കണ്‍ഫേം ആയിട്ടുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്ഫോമുകളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. ഈ സ്റ്റേഷനുകളിലെ അനധികൃത പ്രവേശന പോയിന്റുകള്‍ അടച്ചുപൂട്ടുന്നതിനൊപ്പം, പൂര്‍ണ്ണമായ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളുടെ വീതി കൂട്ടുന്നതാണ് മറ്റൊരു തീരുമാനം. 12 മീറ്റര്‍, ആറ് മീറ്റര്‍ വീതികളിലുള്ള പുതിയ ഡിസൈനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളാകും നിര്‍മിക്കുക. കുംഭമേളയില്‍ ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തിരക്ക് നിയന്ത്രണത്തിന് ഫലപ്രദമായിരുന്നുവെന്നാണ് കണ്ടെത്തല്‍.

സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളില്‍ വാര്‍ റൂമുകള്‍ സ്ഥാപിക്കും. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും കോര്‍ഡിനേറ്റ് ചെയ്ത് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ വാര്‍ റൂമുകള്‍.

ഓരോ പ്രധാന സ്റ്റേഷനിലും ഒരു സ്റ്റേഷന്‍ ഡയറക്ടര്‍ ഉണ്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ഉടനടി എടുക്കാന്‍ അധികാരമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഈ ഡയറക്ടര്‍.

സ്‌റ്റേഷന്റെ ശേഷിയും ട്രെയിനുകളുടെ എണ്ണത്തിനും അനുസരിച്ച് ടിക്കറ്റ് വില്‍പന നിയന്ത്രിക്കാനും ഈ ഡയറക്ടര്‍ക്ക് അധികാരമുണ്ടായിരിക്കും.

അതേ സമയം പദ്ധതി നടപ്പാക്കുന്ന 60 സ്റ്റേഷനുകളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും കടുപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പൗരന്‍മാര്‍ക്ക് യുഎസിലേക്കുള്ള യാത്ര വിലക്ക് ഏര്‍പ്പെടുത്താനാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പുറമെ മറ്റ് ചില രാജ്യങ്ങള്‍ക്കും വിലക്ക് വരാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍, സിറിയ, യെമന്‍, ലിബിയ, സൊമാലിയ, സുഡാന്‍, ക്യൂബ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെയും ട്രംപ് ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച കൃത്യമായ പട്ടിക ഈ മാസം തന്നെ പുറത്തു വിടുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം അഫ്ഗാനില്‍ അമേരിക്കയ്ക്ക് വേണ്ടി ജോലി ചെയ്തതിന്റെ പേരില്‍ താലിബാന്‍ ദ്രോഹിക്കുമെന്ന് ഭയന്ന് നാടുവിട്ട് വിവിധയിടങ്ങളില്‍ കഴിയുന്ന പതിനായിരക്കണക്കിന് അഫ്ഗാന്‍കാരെ വിലക്ക് ബാധിക്കും. യു.എസിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുന്നവരും അനുമതി ലഭിച്ചിരിക്കുന്നവരും ഇതിലുണ്ട്.

മുന്‍പ് അധികാരത്തിലെത്തിയപ്പോള്‍ ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്‍ഗാമി ജോ ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.

ജനുവരി 20 ന് അധികാരമേറ്റ ശേഷം, ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിനായി അമേരിക്കയിലേക്ക്പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ

ന്യൂഹാം: ന്യൂഹാം കൗൺസിൽ മുൻ സിവിക്ക്‌ മേയറും, കൗൺസിലറും, പ്രശസ്ത എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയുമായ ഡോ.ഓമന ഗംഗാധരന്റെ ഭർത്താവ് കോരു ഗംഗാധരന്റെ മരണാനന്തര കർമ്മങ്ങൾ മാർച്ച് 8 ന് ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് ന്യൂഹാം മാനർ പാർക്കിലെ ട്രിനിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.തുടർന്ന് സിറ്റി ഓഫ് ലണ്ടൻ ശ്‌മശാനത്തിൽ ദഹന കർമ്മവും നടത്തപ്പെടും.

കഴിഞ്ഞ മാസം ഫെബ്രുവരി 12 ന് ലണ്ടനിലെ ന്യൂഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കവെയാണ് ഗംഗാധരൻ നിര്യാതയനായത്. പരേതൻ മലേഷ്യയിൽ നിന്നുമാണ് ലണ്ടനിൽ എത്തുന്നത്. നാലു പതിറ്റാണ്ടിലേറെയായി ലണ്ടനിൽ ട്രേഡ് യൂണിയൻ രംഗത്തും സാമൂഹ്യരംഗത്തും നിറസാന്നിദ്ധ്യമായിരുന്ന ഗംഗാധരൻ മലേഷ്യയിൽ ബോയ്സ് സ്‌കൗട്ടിൽ സജീവ മെമ്പറായിരുന്നു. ലണ്ടനിലും സ്‌കൗട്ടിനു പ്രോത്സാഹനം നൽകി പോന്നിരുന്ന ഗംഗാധരൻ സാഹിത്യ രംഗത്തും ചുവടു വെച്ചിരുന്നു.

നാളെ, ശനിയാഴ്ച രാവിലെ എട്ടരക്ക് ട്രിനിറ്റി ഹാളിൽ പൊതുദർശ്ശനവും, അന്ത്യപോചാര കർമ്മങ്ങളും ആരംഭിക്കും. തുടർന്ന് പത്തു മണിക്ക് മാനർപാർക്കിലെ സിറ്റി ഓഫ് ലണ്ടൻ ക്രിമറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ച് അവിടെ ദഹിപ്പിക്കും.

ആലപ്പുഴ കൊമ്മാടി വെളിയിൽ വീട്ടിൽ പരേതരായ മാധവന്റെയും കാർത്ത്യായനി അമ്മയുടെയും മകനാണ് ഗംഗാധരൻ. ഭാര്യ ഡോ. ഓമന ഗംഗാധരൻ, ചങ്ങനാശ്ശേരി സായി കൈലാസ് കുടുംബാംഗമാണ്. (ഗംഗ കൈലാസ്, 158A ,ലാതാം റോഡ്, E6 2DY, ലണ്ടൻ). കാർത്തിക , കണ്ണൻ ഗംഗാധരൻ എന്നിവർ മക്കളാണ്. ഡോ. സൂരജ് മരുമകനും, അഡ്വ. അതുൽ സൂരജ് ചെറുമകനുമാണ്.

അന്ത്യോചാര കർമ്മങ്ങളിലും പൊതുദർശ്ശനത്തിലും പങ്കു ചേരുവാൻ എത്തുന്നവർ റീത്തും, പൂക്കളും മറ്റും കൊണ്ടുവരരുതെന്നും, പകരം പരേതന്റെ താൽപ്പര്യ പ്രകാരം ഒരുക്കുന്ന സ്കൗട്ട് ന്യൂഹാം, ഡിമെൻഷ്യാ യു കെ എന്നീ സംഘടനകൾക്കായുള്ള ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകാവുന്നതാണ്.

അന്ത്യോപചാര കർമ്മങ്ങൾക്ക് ശേഷം ബ്ളാക്ക് ഹാൾ സ്വാമി നാരായണ സ്പോർട്സ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന എളിയ സൽക്കാരത്തിൽ ഏവരും പങ്കു ചേരണമെന്ന് കുടുംബാംഗങ്ങൾ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.

സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുന്നിലുണ്ടാകേണ്ടിയിരുന്ന മുകേഷ് എവിടെ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരടക്കം ചോദിക്കുന്നത്. ലൈംഗികാരോപണ കേസില്‍ പ്രതിയായ മുകേഷിനെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് മാറ്റി നിര്‍ത്തിയതാണന്നാണ് സൂചന.

നടിയുടെ ലൈംഗികാരോപണം പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായതിന് പിന്നാലെയാണ് മുകേഷ് സമ്മേളനത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ മുകേഷിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എംഎല്‍എയെ സമ്മേളനത്തിന്റെ ഭാഗമാക്കേണ്ടെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

മുകേഷ് ജില്ലയ്ക്ക് പുറത്ത് സിനിമ ഷൂട്ടിങിലാണെന്നാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും മുകേഷ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നേരത്തെ, തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ ചെങ്കൊടിയുമേന്തി നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് മുകേഷ് വിശദീകരണക്കുറിപ്പ് നല്‍കിയത്. സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരായ നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരായ ആരോപണമെന്ന വാദവും ഉയര്‍ത്തിയിരുന്നു.

തനിക്കെതിരായ ആരോപണത്തെ പാര്‍ട്ടിയെ മുന്‍നിര്‍ത്തി പ്രതിരോധിക്കുകയാണ് മുകേഷ് ചെയ്യുന്നതെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ ലോണാവാലാ സ്‌റ്റേഷനില്‍ നിന്നാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികൾ സുരക്ഷിതരാണെന്നും പൂനെ ആർ.പി.എഫ്. ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് തങ്ങളെ കണ്ടെത്തിയതിൽ കുട്ടികൾ സന്തോഷത്തിലാണെന്നും വീട്ടിലേക്ക് എത്തിയാൽ ബന്ധുക്കൾ വഴക്കുപറയുമോ എന്ന ഭയത്തിലാണെന്നും പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച താനൂർ ഡി.വൈ.എസ്.പി. പറഞ്ഞു.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പോലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. യുവാവ് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചു. പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതായി ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞിരുന്നു.

കുട്ടികള്‍ പരീക്ഷയെഴുതാനെന്നുപറഞ്ഞാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍ സ്‌കൂളില്‍ എത്തിയില്ല. പരീക്ഷയ്ക്ക് കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. മൂന്നാംതീയതി ഇവര്‍ പരീക്ഷ എഴുതിയിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. ബുധനാഴ്ച ഇതില്‍ ഒരാള്‍ക്കേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ യു.കെ. സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ ശക്തമായി അപലപിച്ച് യുണൈറ്റഡ് കിങ്ഡം. ലണ്ടനിലെ ചേഥം ഹൗസില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ജയശങ്കറിന് നേര്‍ക്ക് പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇന്ത്യക്കും ജയ്ശങ്കറിനുമെതിരേ ഖലിസ്താന്‍ അനുകൂലികളുടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സമയം റോഡിന്റെ മറുവശത്ത് ജയ്ശങ്കര്‍ നില്‍ക്കുന്നുമുണ്ട്. പരിപാടിക്ക് ശേഷം മടങ്ങാനൊരുങ്ങവേ ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ഖലിസ്താന്‍ അനുകൂലിയായ ഒരാള്‍ ഓടിയെത്തി. ഇയാള്‍ വാഹനവ്യൂഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം ഇടപെടാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് ലണ്ടന്‍ പോലീസ് ഇയാളെയും മറ്റ് പ്രതിഷേധക്കാരെയും നീക്കം ചെയ്തു.

ചേഥം ഹൗസിന് പുറത്ത് ഇന്നലെയുണ്ടായ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നെന്ന് യു.കെ. വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപൂര്‍വമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന നിലപാടാണ് യു.കെയ്ക്കുള്ളതെന്നും എന്നാല്‍ ഭീഷണിപ്പെടുത്താനോ ഭയപ്പെടുത്താനോ അല്ലെങ്കില്‍ പൊതുപരിപാടികള്‍ തടസ്സപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രസ്താവനയിലുണ്ട്. സംഭവത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

ഏറ്റൂമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരനെതിരേയും ആരോപണം. യുവതിയെയും രണ്ടുമക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ വൈദികനായ ഭര്‍തൃസഹോദരനും പങ്കുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്. അതേസമയം, സംഭവത്തില്‍ വിദേശത്തുള്ള വൈദികന്റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അമ്മയും മക്കളും ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവായ നോബി ലൂക്കോസിനെ മാത്രമാണ് പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആത്മഹത്യയുമായി ബന്ധപ്പെട്ട് നോബി ലൂക്കോസിനെ കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതിനിടെ, ജീവിതത്തില്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും ഭര്‍ത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള ഷൈനിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നത്. ഒരുപാട് ശ്രമിച്ചിട്ടും നാട്ടില്‍ ജോലികിട്ടുന്നില്ലെന്നും വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

നോബിയുടെയും ഷൈനിയുടെയും വീട്ടില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. തോമസ് മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ”നോബി മൂന്നുമാസം ജോലി കഴിഞ്ഞാല്‍ മൂന്നുമാസം അവധിക്ക് വരും. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പറഞ്ഞുകേട്ടിരുന്നു. ഷൈനി സ്വന്തംവീട്ടിലേക്ക് പോയി രണ്ടാംദിവസമാണ് കുടുംബശ്രീ വഴി ഇതെല്ലാം അറിയുന്നത്. അപ്പോള്‍ ഷൈനിയെ വിളിച്ചുചോദിച്ചു. എനിക്ക് ഒരു ജോലി വേണം എന്നാണ് ഷൈനി പറഞ്ഞത്. ജോലിയില്‍ 12 വര്‍ഷത്തെ ഇടവേള വന്നതിനാല്‍ അതിനായി ഒരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിടെ പാലിയേറ്റീവില്‍ ഷൈനി പലതവണ വരാറുണ്ട്. അതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു. അതുനല്‍കി. എന്നാല്‍, അതുകൊടുത്തിട്ടും ജോലി നിഷേധിക്കപ്പെട്ടതായാണ് പറയുന്നത്. വൈദികനുള്ള ഒരു കുടുംബത്തിലെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് തന്നെ നേരത്തെ ഇടപെട്ട് പരിഹരിക്കാമായിരുന്നു. ഷൈനിക്കും കുട്ടികള്‍ക്കും നീതികിട്ടാനായി എല്ലാവിധ പിന്തുണയും വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നു”, അദ്ദേഹം പറഞ്ഞു

ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. റെയില്‍പാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.

കുടുംബപ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14)എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചുവരുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യു.ഡി.എഫിന്റെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചെന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാവുന്ന കാര്യം പരിശോധിച്ചു. അതാണ് തൃശ്ശൂരിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കണ്ടത്. ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അങ്ങനെ സഖ്യം ചേര്‍ന്നാണ് എന്താണ് എന്ന് ചോദിക്കുന്നതിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നത്’, ഗോവിന്ദൻ പറഞ്ഞു.

‘ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരം ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. സി.പി.എമ്മാണ് ഏറ്റവും വലിയ ശത്രു എന്ന് പറഞ്ഞുകൊണ്ടാണിത്. ആര്‍.എസ്.എസിന്റേയും കോണ്‍ഗ്രസിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐയുടേയും ലീഗിന്റേയും ശത്രു സി.പി.എം. സി.പി.എമ്മിനെതിരായി ഐക്യധാരരൂപപ്പെടുന്നു. മുസ്ലിം കേന്ദ്രീകൃത മേഖലകളില്‍ സി.പി.എമ്മിന് മതനിരപേക്ഷ നിലപാടുള്ള മുസ്ലിം വിഭാഗത്തില്‍ സ്വാധീനം നേടാനാകുന്നു’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മുസ്ലിം വിരുദ്ധതയിലൂന്നി ക്രിസ്ത്രീയ താത്പര്യത്തിന്റെ പേരുപറഞ്ഞ് ആര്‍.എസ്.എസ് ഉരുക്കുകൂട്ടിയ പ്രസ്ഥാനമാണ് കാസ. ആര്‍.എസ്.എസിന് അനുകൂലമായ പൊതുചിത്രം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കാസയിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2021-നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളത്. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയനിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളന നഗരിയായ കൊല്ലത്തെ ആശ്രാമം മൈതാനത്ത് വൈകുന്നേരം അഞ്ചിന് സ്വാഗത സംഘം ചെയര്‍മാന്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം നടക്കുന്ന സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നാളെ രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്ന് വൈകുന്നേരം കൊല്ലത്തെ പൊതു സമ്മേളന നഗറില്‍ സംഗമിക്കും.

പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജാണ് നയിക്കുന്നത്. സമ്മേളന നഗറില്‍ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാതയും നയിക്കുന്നു.

നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്.

ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം.വി ഗോവിന്ദന്‍, എം.എ ബേബി, എ. വിജയരാഘവന്‍, ബി.വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ലെ, തുടങ്ങിയവര്‍ സംബന്ധിക്കും.

ഞായറാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകുന്നേരം ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയര്‍ പരേഡും ബഹുജന റാലിയും നടക്കും.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് എസ്ഡിപിഐയെ നിയന്ത്രിക്കുന്നതെന്ന അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് എസ്ഡിപിഐക്ക് നിരോധനം വന്നേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനുള്ള നീക്കം ആരംഭിച്ചതായാണ് വിവരം.

എസ്ഡിപിഐയ്ക്ക് ഫണ്ട് നല്‍കുന്നതും നയങ്ങള്‍ രൂപീകരിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് തന്നെയാണെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തിയിട്ടുണ്ട്. രണ്ട് സംഘടനയുടെയും പ്രവര്‍ത്തകരും ഒന്നു തന്നെയാണെന്നും ഇ.ഡി വ്യക്തമാക്കുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇ.ഡി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രണ്ട് സംഘടനകളും ഒന്നാണെന്ന് വ്യക്തമാക്കിയത്.

ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ രൂപീകരിച്ചതെന്നും ഇഡി പറയുന്നു. എസ്ഡിപിഐയുടെ സാമ്പത്തിക അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തത് പോപ്പുലര്‍ ഫ്രണ്ടാണെന്നും എസ്ഡിപിഐക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പോപ്പുലര്‍ ഫ്രണ്ട് പണം പിരിച്ചു നല്‍കി.തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 3.75 കോടി രൂപ നല്‍കിയതിന്റെ രേഖകളും ലഭിച്ചു.

ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ‘റമദാന്‍ കളക്ഷന്‍’ എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വ്യാപകമായി ഫണ്ട് സ്വരൂപിച്ചതായും ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായും ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി ഫണ്ട് കൈപ്പറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) 2022 സെപ്റ്റംബര്‍ 28 നാണ് ഈ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.

RECENT POSTS
Copyright © . All rights reserved