ലണ്ടന്‍: അടുത്ത മാസം മുതല്‍ നിങ്ങളുടെ ശമ്പളത്തില്‍ രണ്ടു ശതാമനത്തോളം കുറവ് വന്നേക്കാം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയില്‍ വര്‍ദ്ധന വരുത്തിയതോടെയാണ് ഇത്. ഏപ്രില്‍ 6 മുതല്‍ ഇപ്രകാരം ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക ഒരു ശതമാനത്തില്‍ നിന്ന് 3 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ശരാശരി ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് പ്രതിവര്‍ഷം 540 പൗണ്ടായിരിക്കും ഈ വിധത്തില്‍ നല്‍കേണ്ടി വരിക. എന്നാല്‍ ഈ നഷ്ടം കുറയ്ക്കാന്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ റിട്ടയര്‍മെന്റിനു ശേഷം ലഭിക്കുന്ന 4,50,000 പൗണ്ടായിരിക്കും നഷ്ടമാകുകയെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനമായ എയ്‌ഗോണ്‍ കണക്കുകൂട്ടുന്നു.
പെന്‍ഷന്‍ പദ്ധതിയിലേക്ക് ജീവനക്കാര്‍ ഓട്ടോമാറ്റിക് എന്റോള്‍മെന്റിലൂടെയാണ് പ്രവേശിക്കുന്നത്. പത്തില്‍ ഒന്‍പത് പേരും വര്‍ക്ക്‌പ്ലേസ് പെന്‍ഷനില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിടിക്കുന്ന തുക കൂടുതലാണെന്ന് കരുതി പദ്ധതിയില്‍ നിന്ന് പിന്മാറരുതെന്നും കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്ന തുകയ്‌ക്കൊപ്പം തൊഴിലുടമയുടെ വിഹിതവും ഇരട്ടിയാകുന്നുണ്ട്. ഒരു ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായാണ് ഈ വിഹിതം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് ജീവനക്കാര്‍ക്ക് ഫലത്തില്‍ 5 ബില്യന്‍ പൗണ്ടിന്റെ ശമ്പള വര്‍ദ്ധന ലഭിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും എയ്‌ഗോണ്‍ പറയുന്നു. 2019 ഏപ്രിലില്‍ ഈ വിഹിതം 8 ശതമാനമായി വര്‍ദ്ധിക്കും. തൊഴിലുടമയുടെ വിഹിതമായി 3 ശതമാനവും ജീവനക്കാരുടെ വിഹിതമായി 5 ശതമാനവുമാണ് ഈടാക്കുക. റിട്ടയര്‍മെന്റില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി മിനിമം ഓഹരി പരമാവധി വര്‍ദ്ധിപ്പിച്ചു കൊണ്ടുവരാനാണ് പദ്ധതി. അടുത്ത മാസം നടപ്പിലാക്കുന്ന പെന്‍ഷന്‍ വിഹിതം വര്‍ദ്ധനയേക്കുറിച്ച് ജീവനക്കാരില്‍ 53 ശതമാനത്തിനും അറിയില്ലെന്നും എയ്‌ഗോണ്‍ പറയുന്നു. 700 ജീവനക്കാരില്‍ നടത്തിയ സര്‍വേ ഉദ്ധരിച്ചാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം കിളിമാനൂര്‍ തട്ടത്തുമലയ്ക്കു സമീപം സമീപം കെ.എസ്.ആര്‍.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രികനായ റോഷി ആഗസ്റ്റിന്‍ എംഎല്‍എ ക്ക് പരിക്ക്. എം എൽ എ യെ കൂടാതെ ആര് പേർക്കും പരിക്കേറ്റു. എം എൽ എ യും മറ്റുള്ളവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. റോഷി ആഗസ്റ്റിന്‍ എംഎല്‍എ വെഞ്ഞാറമ്മൂടുള്ള സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരത്തേക്കു പോയി. ഇന്നു പുലര്‍ച്ചെ 4.30നായിരുന്നു അപകടം.
ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരിക്ക് സാരമല്ല. നിയമസഭയില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു റോഷി ആഗസ്റ്റിന്‍ എംഎല്‍എ. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസ് തടിലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. അതിനിടെ ലോറിയില്‍ ഇടിച്ച ബസ് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന മറ്റൊരു സൂപ്പര്‍ ഫാസ്റ്റുമായും കൂട്ടിമുട്ടി.
നടി ശ്രീദേവിയോടു തനിക്കു പ്രണയമുണ്ടായിരുന്നതായി നടൻ ആമിർ ഖാൻ. ഒരു ടെലിവിഷൻ ചാനലിന്റെ പരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ഒരു ഫോട്ടോ ഷൂട്ടിനായിട്ടാണ് താൻ ആദ്യമായി ശ്രീദേവിയുടെ മുന്നിലെത്തുന്നത്. അന്ന് അവരുടെ മുന്നിൽ പോകാൻ ടെൻഷനായിരുന്നു. താൻ വെറുമൊരു തുടക്കക്കാരൻ. അവരാകട്ടെ ബോളിവുഡിന്റെ സ്വപ്നസുന്ദരിയും. ശ്രീദേവിയുടെ മുന്നിലെത്തിയാൽ തനിക്ക് അവരോടുള്ള പ്രണയം വെറും രണ്ടു സെക്കൻഡിനുള്ളിൽ അവർ തിരിച്ചറിയും. ഈ പയ്യന് എന്നോട് പ്രണയമാണല്ലോ എന്ന് അവര്‍ക്ക് എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. ഞാനാകെ പരിഭ്രാന്തനായി.’
ഒരു മാഗസിനായുള്ള ഫോട്ടോഷൂട്ട് ഓര്‍ത്തെടുത്ത് ആമിര്‍ പറഞ്ഞു. അത്രയ്ക്കുണ്ടായിരുന്നു അവരോടുള്ള ആരാധനയും സ്നേഹവും. നിങ്ങളുമായി ബന്ധപ്പെടുത്തി കേൾക്കാൻ ആഗ്രഹിക്കുന്നത് ആരുടെ പേരാണെന്ന ചോദ്യത്തിന് ശ്രീദേവി എന്നായിരുന്നു ആമിറിന്റെ മറുപടി.
നടിയുടെ മരണസമയത്ത് ലോസാഞ്ചലസിലായിരുന്നു ആമിർ. വാർത്തയറിഞ്ഞ് മുംബൈയിലെത്തിയ ആമിർ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ വസതിയിലെത്തി ആശ്വസിപ്പിച്ചിരുന്നു
കോണ്‍ക്രീറ്റ് നിറച്ച വീപ്പയിൽ കണ്ടെത്തിയ ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നു. തൃപ്പൂണിത്തുറ ഏരൂർ സ്വദേശി സജിത്താണ് ശകുന്തളയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
ശകുന്തളയുടെ മകളുമായി അടുപ്പത്തിലായിരുന്നു സജിത്ത്. ഇരുവരുടെയും ബന്ധം ശകുന്തള ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശകുന്തളയുടെ മൃതദേഹം കണ്ടെടുത്ത് പത്തു ദിവസത്തിനു ശേഷം സജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്:
സാലിസ്ബറി: വലിയനോമ്പ് കാലത്തു നടത്താറുള്ള കുടുംബ നവീകരണധ്യാനം മാർച്ച് പതിനാറ്,പതിനേഴ് എന്നീ തീയതികളിൽ ഹോളീ റെഡീമെർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.എല്ലാവരുടെയും സൗകര്യങ്ങൾ കണക്കിലെടുത്ത് പതിനാറാം തിയതി വൈകുന്നേരം അഞ്ചു മണി മുതൽ പത്തു മണി വരെയും,പതിനേഴാം തിയതി രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാല് മണി വരെയും ആയിരിക്കും ധ്യാനം നടക്കുന്നത്.ബഹുമാനപ്പെട്ട ഫാദർ ജോസ് പൂവണിക്കുന്നേൽ ആയിരിക്കും ധ്യാനം നയിക്കുന്നത്.
ധ്യാനത്തിന് മുന്നോടിയായി ബഹുമാനപ്പെട്ട ഫാദർ സണ്ണി പോൾ വീടുകൾ സന്ദർശിച്ചു പ്രാർഥിക്കുകയും വീടുകൾ വെഞ്ചിരിക്കുകയും ചെയ്തു.വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ധ്യാനത്തിനോട് അനുബന്ധിച്ചു വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു.
അഡ്ഡ്രസ്,
Holy Redeemer Church,
Fotherby Crescent,
Salisbury,
SP1 3EG
പുതിയ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ നിര്‍മ്മിച്ച് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലമായ തമിഴ്-മലയാളം സിനിമാ ലോകത്തിന് തലവേദനയുണ്ടാക്കുന്ന വെബ്‌സൈറ്റുകളിലൊന്നാണ് തമിഴ് റോക്കേഴ്‌സ്. റിലീസ് ചെയ്ത ദിവസങ്ങള്‍ക്കകം സിനിമയുടെ വ്യാജ പതിപ്പ് സൈറ്റിലൂടെ പുറത്തു വിടുന്നതാണ് ഇവരുടെ രീതി. അഡ്മിനുകളെ പിടികൂടാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
ആന്റി പൈറസി സെല്ലാണ് സൈറ്റ് അഡ്മിന്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കൂടാതെ പ്രഭു, സുരേഷ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന മറ്റൊരു സൈറ്റായ ഡി.വി.ഡി റോക്കേഴ്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും അറസ്റ്റിലായിട്ടുണ്ട്. ജോണ്‍സണ്‍, ജഗന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം വിമാനം തമിഴ് റോക്കേഴ്‌സ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നത് സിനിമകള്‍ക്ക് വന്‍ നഷ്ടമാണ് സൃഷ്ടിക്കുക. നിരവധി നിര്‍മ്മാതാക്കളാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നത്.
ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 55 വയസ്സായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ മൈനര്‍ അറ്റാക്കിനെ തുടര്‍ന്ന് ഭാര്യ പങ്കജ് താക്കൂറിനൊപ്പം വാഡയില്‍ വിശ്രമത്തിലായിരുന്നു. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു.
ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്സ് 2 എന്നിവയാണ് ഝാ വേഷമിട്ട പ്രധാനചിത്രങ്ങള്‍.
ബാഹുബലി താരം പ്രഭാസ് കേന്ദ്രകഥാപാത്രമാകുന്ന തെലുങ്ക് ചിത്രം സാഹോയില്‍ ഝാ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 12 നാണ് സാഹോ പുറത്തിറങ്ങുക.
ബോംബെ ഐ.ഐ.റ്റി. പൂര്‍വ്വ വിദ്യാര്‍ത്ഥി പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സി. ടി. ഓ.) നിയമിതനായി. 2011 ഒക്ടോബറിലാണ് അഗര്‍വാള്‍ ട്വിറ്ററില്‍ പരസ്യ വിഭാഗം എഞ്ചിനിയറായി ജോലിയില്‍ ചേര്‍ന്നത്.
ട്വിറ്ററിനുമുന്‍പ് എറ്റി ആന്‍ഡ് റ്റി, മൈക്രോ സോഫ്റ്റ്, യാഹൂ എന്നിവടങ്ങളില്‍ ജോലി ചെയ്തിട്ടുളള അഗര്‍വാള്‍ കൃത്രിമ ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ്) വിവിധ മേഖലയില്‍ നിപുണനാണ്. മിഷ്യന്‍ ലേണിംഗ്, കസ്റ്റമര്‍ ആന്‍ഡ് റവന്യു ഉല്‍പ്പന്നം തുടങ്ങിയ മേഖലകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 2011 ല്‍ സ്റ്റാന്‍സ് ഫേര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.
ഭര്‍തൃവീട്ടില്‍ നിന്ന് പിണങ്ങിപോയ യുവതി പുഴയില്‍ ചാടി എന്ന് കരുതി രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് യുവതിയെ കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍. നാട്ടുകാരെയും പൊലീസിനെയും അഗ്‌നിശമനസേനയെയും വട്ടംകറക്കി രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയെ കണ്ടെത്താനായത്.
പൂപ്പാറ സ്വദേശി നെവി(22)ന്റെ വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടുമുതലാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്ന് യുവതിയെ കാണാതായത്. ഏഴു മാസം മുന്‍പാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. രണ്ടു മാസം മുന്‍പ് യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം മധുരയില്‍നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ കാണാതായത്. താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ വീടിനകത്ത് ഊരിവെച്ചിരുന്നു. അതിനാല്‍ യുവതി പന്നിയാര്‍ പുഴയില്‍ ചാടി ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. നെവിനും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.
ഞായര്‍ ഉച്ചയോടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. വാല്‍വ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചില്‍ നടത്തിയത്. രണ്ട് ദിവസം തിരഞ്ഞിട്ടും കണ്ടെത്താത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം മറ്റു തലത്തിലേക്കും വ്യപിച്ചപ്പോള്‍ പഴയ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നെവിന്റെ വീട്ടില്‍ പരിശോധന നടത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കാമുകന്‍ നെവിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബി.എസ്.പി-എസ്.പി സഖ്യത്തെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ട്വിറ്റര്‍ സന്ദേശത്തിലാണ് മമത ഇക്കാര്യ പറഞ്ഞത്. ഇതൊരു അന്ത്യത്തിന്റെ തുടക്കമാണെന്ന് മമത ട്വീറ്റ് ചെയ്തു. ബിജെപിയുടെ നാശത്തെയാണ് ട്വീറ്റില്‍ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നത്.
ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയമാണിതെന്ന് ലാലുവിനെ അഭിനന്ദിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗോരക്പൂരിലെ വോട്ടെണ്ണല്‍ 14 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപകാലത്തെ ശത്രുതകള്‍ മറന്ന് ബിഎസ്പി-എസ് പിയും ഒന്നായതിനു ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പാണ് ഗോരക്പൂരിലേത്.
ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ പതിനയ്യായിരത്തിലധികം വോട്ടിനു മുന്‍പിലാണ്. ഇവിടെ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്. അതേസമയം ബീഹാറില്‍ ആര്‍ജെഡി വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് വിവരം. സിറ്റിംഗ് സീറ്റുകളില്‍ വന്‍ പരാജയമേറ്റു വാങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ബിജെപി പാളയം. ഇരു സംസ്ഥനങ്ങളിലെയും ബിജെപിയുടെ ഭരണ പരാജയമാണ് തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
Great victory. Congratulations to Mayawati Ji and @yadavakhilesh Ji for #UPByPolls The beginning of the end has started
— Mamata Banerjee (@MamataOfficial) March 14, 2018
Congratulations to @laluprasadrjd Ji for winning #Araria and #Jehanabad This is a great victory
— Mamata Banerjee (@MamataOfficial) March 14, 2018