Latest News

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഖത്തറിലെ വ്യാപാരിയും സുഹൃത്തുമായ അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പോലീസില്‍ സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട രാജേഷും സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് വൈരാഗ്യത്തിന് കാരണമെന്ന് അലിഭായ് പോലീസിന് മൊഴി നല്‍കി. രാജേഷ് നൃത്താധ്യാപികയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും സത്താറിന് സംശയമുണ്ടായിരുന്നു. ഇതാണ് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന് പിന്നിലുള്ള കാരണം.

കേസില്‍ ഇതുവരെ നാല് പേരാണ് പിടിയിലായിരിക്കുന്നത്. അലിഭായി എന്ന മുഹമ്മദ് താലിഫ്, സ്വാതി സന്തോഷ്, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരാണ് പിടിയിലായിരിക്കുന്നത്. നേരത്തെ അലിഭായിയെ പിടികൂടാന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയാണ് അലിഭായി പിടിയിലായത്.

സ്വന്തം വാഹനത്തിനു ഇഷ്ടനമ്പര്‍, അതൊരു ബലഹീനതയാണ് ചിലര്‍ക്ക്. അതിനു വേണ്ടി എത്ര തുക മുടക്കാനും തയ്യാര്‍. മലയാളികള്‍ക്കു പെട്ടെന്നു മനസിലേക്ക് ഓടിയെത്തുക മമ്മൂട്ടിയേയും പൃഥ്വിരാജിനെയുമൊക്കെയായിരിക്കും. എന്തിന് സാധാരണക്കാര്‍ വരെ ഇഷ്ടനമ്പറിനായി പതിനായിരങ്ങള്‍ വാരി എറിയുന്നു.

ബ്രിട്ടനിലും ഒരു നമ്പര്‍ ലേലം നടക്കാന്‍ പോകുന്നു. നമ്പറിന്റെ വില കേട്ടാല്‍ ആരും തലയില്‍ കൈവച്ചു പോകും. 132 കോടി രൂപയാണ് എഫ് 1 എന്ന നമ്പറിനു ഇട്ടിരിക്കുന്ന വില. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര്‍ ലേലമായിരിക്കും ഇതും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യുഎഇയില്‍ ഡി 5 എന്ന നമ്പര്‍ 67 കോടി രൂപയ്ക്കു വിറ്റതാണ് നിലവിലെ ഏറ്റവും വലിയ ലേലം. ഇന്ത്യക്കാരനായ ബല്‍വീന്ദര്‍ സഹാനിയാണ് അത് വാങ്ങിയത്. അബുദാബിയില്‍ 1 -ാം നമ്പര്‍ 66 കോടിക്കാണ് 2008ല്‍ വിറ്റുപോയത്.

Image result for most-expensive-car-number-plate-on-sale-us
1904 മുതല്‍ 2008 വരെ എസെക്സ് സിറ്റി കൗണ്‍സിലിന്റെ കൈയ്യിലായിരുന്നു F1 നമ്പര്‍. പിന്നീട് സ്വകാര്യവ്യക്തികള്‍ക്കു കൊടുക്കാന്‍ തുടങ്ങി. 2008 ല്‍ ലഭിച്ചത് നാലു കോടിയായിരുന്നു. നിലവില്‍ ഈ നമ്പര്‍ ബ്രിട്ടീഷ് കമ്പനിയായ ഡിസൈന്‍ ഉടമ അഫ്സല്‍ ഖാന്റെ കയ്യിലാണ്. ആഡംബര വാഹനങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്ന കമ്പനിയാണ് ഇത്.

പ്രണയം തകർന്നാൽ പലരീതിയിൽ പ്രതികാരം ചെയ്യുന്നവരുണ്ട്. വഞ്ചിച്ച കാമുകനെ ഒരു പാഠം പഠിപ്പിക്കാൻ കാർ കത്തിച്ച് കാമുകി. സോഷ്യൽമീഡിയയിൽ വൈറലാകുന്ന വിഡിയോയിൽ കാമുകിയുടെ രോഷം മുഴുവൻ കാണാൻ സാധിക്കും.

കാമുകൻ വഞ്ചിച്ചതിന്റെ ദേഷ്യം കാറിലാണ് കാമുകി തീർക്കുന്നത്. ആദ്യം വലിയൊരു കല്ലുകൊണ്ട് ചില്ലുപൊട്ടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ കാർ ബുള്ളറ്റ്പ്രൂഫായതിനാൽ ആ ശ്രമം പരാജയപ്പെട്ടു. ഇത് യുവതിയെ കൂടുതൽ ചൊടിപ്പിച്ചതോടെ കാറിന് തീയിടുകയായിരുന്നു. അഗ്നിശമനസേന എത്തിയെങ്കിലും കാറിനെ പ്രതികാരാഗ്നിയിൽ നിന്നും രക്ഷിക്കാനായില്ല. ആരാണ് യുവതിയെന്നോ, എവിടെ നിന്നുള്ള വിഡിയോ ആണെന്നോ അറിവില്ല. എന്നാലും യുവതിയുടെ കലിപ്പ് സീൻ നവമാധ്യമത്തിൽ വൈറലാണ്.

 

ന്യൂഡല്‍ഹി: വിമാനത്തില്‍ നിറയെ കൊതുകാണെന്ന് പരാതി പറഞ്ഞ യാത്രക്കാരനെ ഇറക്കിവിട്ട് വിമാനക്കമ്പനി. ഇയാള്‍ ‘ഹൈജാക്ക്’ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് വിമാനത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ലക്‌നൗവില്‍നിന്നു ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ 6ഇ 541 വിമാനത്തില്‍ വെച്ചായിരുന്നു സംഭവം.

വിമാനത്തില്‍ നിറയെ കൊതുകുകളാണെന്നും അവയെ ഒഴിവാക്കാനുള്ള നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സൗരഭ് റായ് എന്ന യാത്രക്കാരന്‍ ബഹളം വെച്ചു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട ജീവനക്കാര്‍ ഇത് സംബന്ധിച്ച യാതൊരു നടപടിയും സ്വീകരിച്ചില്ല. ജീവനക്കാരുമായി ഉണ്ടായ തര്‍ക്കത്തിനിടയില്‍ ഹൈജാക്ക് എന്ന പദം ഉപയോഗിച്ചു എന്നാരോപിച്ചാണ് ജിവനക്കാര്‍ ഇയാളെ പുറത്താക്കുന്നത്.

സംഭവത്തിന് ശേഷം സൗരഭ് വിഷയം ഉന്നയിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതേ തുടര്‍ന്ന് സൗരഭിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തിനുള്ളിലുള്ള സമയത്ത് കൊതുകിനെ തുരത്താനുള്ള പുക പ്രയോഗം നടത്താന്‍ കഴിയില്ലെന്ന് ഇന്‍ഡിഗോ പറയുന്നു. ജെറ്റ് എയര്‍വേഴ്‌സിന്റെ വിമാനത്തിനുള്ളില്‍ വെച്ച് കൊതുക് ശല്യം കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു.

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത രാജ്യമങ്ങുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ്. ജിഷ മരിച്ചശേഷം അവരുടെ അമ്മയും സഹോദരിമാരുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാലിപ്പോള്‍ ജിഷയുടെ അമ്മയുടെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്. അവരുടെ മുടിയിലെ പുതിയ മാറ്റവും ആഡംബര ജീവിതവുമൊക്കെയാണ് തെറിവിളിക്കാധാരം. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ ഓര്‍മകളെ മായ്ച്ചുകളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ ഇവര്‍ക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.

രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്.  എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ലെന്നും രാജേശ്വരി പറയുന്നു.

ഇടുക്കി: പ്രശസ്ത ഫോട്ടോഗ്രാഫര്‍ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. വന്യജീവി, ട്രാവല്‍, ഫുഡ് ഫോട്ടോഗ്രാഫി മേഖലയില്‍ പ്രശസ്തനായിരുന്നു. കുമളി ആനവിലാസം പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ ഇന്നു രാവിലെയാണു കുഴഞ്ഞുവീണത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡിറ്റ്ക്ടീവ് നോവലിസ്റ്റായ കോട്ടയം പുഷ്പനാഥിന്റെ മകനാണ് സലിം പുഷ്പനാഥ്.

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. അലിഭായി എന്ന് അറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ ആണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ ഇന്ന് രാവിലെയാണ് ഇയാള്‍ പിടിയിലായത്. മറ്റൊരു പേരിലാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. വിസ റദ്ദാക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ഇയാള്‍ കള്ളപ്പേരില്‍ നാട്ടിലെത്തിയതെന്നാണ് കരുതുന്നത്.

മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചാണ് രാജേഷിന് വെട്ടേറ്റത്. ആക്രമണം നടത്തിയ സംഘത്തിലെ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഘത്തിലെ മൂന്നാമനായ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു. വടിവാളുകള്‍ ഷന്‍സീറാണ് പിന്നീട് ഒളിപ്പിച്ചത്.

രാജേഷുമായി സൗഹൃദമുണ്ടായിരുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണു മടവൂരിലെ സ്റ്റുഡിയോയില്‍ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.

ബ്രിട്ടനിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായി ജെറ്റ്-2വിനെ തെരഞ്ഞെടുത്തു. യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ആപ്ലിക്കേഷനായ ട്രിപ് അഡൈ്വസറാണ് ജെറ്റ്-2 സേവനങ്ങള്‍ക്ക് അംഗീകാരവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ എയര്‍ലൈനുകളുടെ സര്‍വീസ് ക്വാളിറ്റി പരിശോധിച്ചാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. ലോകത്തിലെ ചെലവ് കുറഞ്ഞ യാത്രാവിമാനങ്ങളുടെ പട്ടികയില്‍ ജെറ്റ്-2 എഴാം സ്ഥാനത്താണ്. യുകെയിലെ പ്രമുഖ എയര്‍ലൈനുകളുമായി കടുത്ത മത്സരത്തിന് ശേഷമാണ് ജെറ്റ്-2 ട്രിപ് അഡൈ്വസര്‍ ട്രാവലേഴ്‌സ് ചോയിസ് അവാര്‍ഡ് നേടിയിരിക്കുന്നത്. അവാര്‍ഡ് അഭിമാനര്‍ഹമായ നേട്ടമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രതികരിച്ചു.

ബ്രിട്ടീഷ് എയര്‍വേഴ്‌സ്, ഈസിജെറ്റ്, റയന്‍എയര്‍ തുടങ്ങിയ കമ്പനികള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ കഴിഞ്ഞ 12 മാസം ട്രിപ് അഡൈ്വസറില്‍ വിമാന കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാളിറ്റി എയര്‍ലൈനുകളെ പൂര്‍ണമായും തെരഞ്ഞടുത്തിരിക്കുന്നത് ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ്. യുറോപ്പിലെ ചെലവ് കുറഞ്ഞ മറ്റു എയര്‍ലൈനുകള്‍ ബ്ലു എയര്‍, റോമാനിയ, തോമസ് കുക്ക് എയര്‍ലൈന്‍ എന്നിവരാണ്.

ലോകത്തിലെ മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ ഒന്നാമന്‍ സിംഗപ്പൂര്‍ എയര്‍ലൈനാണ്. മികച്ച സേവനം ഉറപ്പു വരുത്തുന്ന ഈ ഏഷ്യന്‍ എയര്‍ലൈന്‍ വിമാന യാത്രാക്കാരുടെ ഇഷ്ട വിമാനക്കമ്പനികളിലെ പ്രധാനിയാണ്. എയര്‍ ന്യൂസിലാന്റ്, എമിറേറ്റ്‌സ് എന്നീ കമ്പനികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഉപഭോക്താക്കളുടെ ഇഷ്ട പട്ടികയിലുള്ള ഏറ്റവും കൂടുതല്‍ കമ്പനികള്‍ ഏഷ്യയില്‍ നിന്നുള്ളവയാണ്. നാല് എയര്‍ലൈനുകളാണ് ഏഷ്യയില്‍ നിന്നും ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവിഎ എയര്‍, കൊറിയന്‍ എയര്‍, ജപ്പാന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളാണ് ലോകത്തിലെ മികച്ച കമ്പനികളുടെ പട്ടികയിലുള്ളത്.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണയം എന്‍എച്ച്എസില്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ രോഗമുള്ളവരില്‍ പകുതിയാളുകള്‍ക്കും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി രണ്ട് തവണയെങ്കിലും ജിപിമാരെ കാണേണ്ടി വന്നിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ആറ് ശതമാനം പുരുഷന്‍മാര്‍ക്ക് രോഗ സ്ഥിരീകരണത്തിനായി അഞ്ച് തവണയെങ്കിലും ജിപിമാരെ കാണേണ്ടതായി വന്നിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി അപ്പോയിന്റ്‌മെന്റ് പോലുമെടുക്കാതെ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അഞ്ചിലൊന്ന് രോഗികളും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

ബ്രെസ്റ്റ് ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് വെറും 9 ശതമാനം പേര്‍ക്ക് മാത്രമേ രണ്ടാമത്തെ ജിപി സന്ദര്‍ശനം ആവശ്യമായി വരുന്നുള്ളു എന്നിരിക്കെയാണ് ഇത്. ജിപിമാരും രോഗികളും രോഗലക്ഷണങ്ങളെ അവഗണിക്കുന്ന പ്രവണത പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ കാര്യത്തിലുണ്ടെന്നും ക്യാന്‍സര്‍ ചാരിറ്റിയായ ഓര്‍ക്കിഡ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യുകെയില്‍ ഓരോ വര്‍ഷവും 12,000 പേര്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മൂലം മരിക്കുന്നുവെന്നാണ് കണക്ക്. 47000 പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്യാറുണ്ട്.

അടുത്ത രണ്ട് ദശകങ്ങളില്‍ ഈ നിരക്ക് ഉയരുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചരിത്രത്തിലാദ്യമായി ഈ വര്‍ഷം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ മരണങ്ങള്‍ സ്തനാര്‍ബുദ മരണങ്ങളുടെ എണ്ണത്തെ കവച്ചു വെച്ചു. രോഗം ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ഘട്ടത്തില്‍ മാത്രം കണ്ടെത്തപ്പെടുന്നതാണ് ഇതിന് കാരണം. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ 2016ലെ ക്യാന്‍സര്‍ എക്‌സ്പീരിയന്‍സ് സര്‍വേയില്‍ നിന്നുള്ള വിവരങ്ങളാണ് ഓര്‍ക്കിഡ് സര്‍വേ അവലംബിച്ചിരിക്കുന്നത്.

ഇനിമുതല്‍ ഭൂമിയില്‍ മാത്രമല്ല അവധിക്കാലം ആഘോഷിക്കാന്‍ കഴിയുക. ബഹിരാകാശത്തും ഹോളിഡേ ഹോമുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഓറിയോണ്‍ സ്പാന്‍ എന്ന കമ്പനി. പദ്ധതി 2022ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഭൂമിയില്‍ നിന്ന് 200 മൈല്‍ അകലെ നിര്‍മ്മിക്കാന്‍ പോകുന്ന ഹോളിഡേ ഹോം പദ്ധതിയുമായി ഇതാദ്യമാണ് ഒരു കമ്പനി രംഗതത്ത് വരുന്നത്. ബഹിരാകാശത്തെ ഏറ്റവും മികച്ച അനുഭവം പകര്‍ന്നു നല്‍കാന്‍ നല്‍കുന്ന സെന്ററായിരിക്കും നിര്‍മ്മിക്കുകയെന്നാണ് കമ്പനിയുടെ അവകാശവാദം. പക്ഷേ കോടിപതികള്‍ക്ക് മാത്രമെ ഈ അനുഭവം സാധ്യമാകൂവെന്നതാണ് വാസ്തവം. 12 ദിവസം ബഹിരാകാശത്ത് താമസിക്കാന്‍ ഏതാണ്ട് 6.7 മില്യണ്‍ പൗണ്ട് നല്‍കേണ്ടി വരും. യാത്രയ്ക്ക് അനുമതി ലഭിച്ചവര്‍ 56,000 പൗണ്ട് നല്‍കി യാത്ര ബുക്ക് ചെയ്യാം.

3 മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും സഞ്ചാരികള്‍ക്ക് ബഹിരാകാശ ടൂറിസ്റ്റ് കേന്ദ്രത്തിലെത്താന്‍ കഴിയുക. ടെക്‌സസിലെ ഹൂസ്റ്റണിലായിരിക്കും പരിശീലനം നടക്കുക. അസാധാരണമായ ജീവിതം നിങ്ങള്‍ സാധ്യമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ 12 ദിവസത്തെ ബഹിരാകാശ അനുഭവത്തിനായി തയ്യാറെടുക്കുവെന്ന് ഓറിയോണ്‍ സ്പാന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്‌പേസ് ടൂറിസ്റ്റ് സെന്ററിലെ അനുഭവം ജീവിതത്തെ മാറ്റി മറിക്കാന്‍ കഴിവുള്ളതായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബഹിരാകാശത്ത് നിന്ന് നോര്‍ത്തേണ്‍ ലൈറ്റ് കാണാനും ബഹിരാകാശ നടത്തത്തിനുമൊക്കെ അവസരം ലഭിക്കും. ദീര്‍ഘകാല പദ്ധതിയായതിനാല്‍ അവിടെത്തന്നെ ഭക്ഷ്യോല്‍പ്പനങ്ങള്‍ കൃഷിചെയ്യാനാകുമോ എന്ന കാര്യവും പരിശോധിക്കും. ആകാശ അനുഭവങ്ങളുടെ വ്യത്യസ്ത തലം തിരിച്ചറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുമെന്നും കമ്പനി വ്യക്തമാക്കുന്നു.

 

ബഹിരാകാശത്ത് ജീവിതം സാധ്യമാക്കുകയെന്നതാണ് കമ്പനിയുടെ ദീര്‍ഘകാല വീക്ഷണമെന്ന് സിഇഒ ഫ്രാങ്ക് ബങ്കര്‍ പറയുന്നു. ബഹിരാകാശ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ലോക സഞ്ചാരികളുടെ സ്വപ്‌നങ്ങളിലൊന്നാണ്. നിരവധി പേരാണ് ഇത്തരം യാത്രകള്‍ക്ക് താത്പര്യം പ്രകടിപ്പിച്ച് കമ്പനിയെ സമീപിച്ചിരിക്കുന്നത്. വളരെയധികം ചിലവേറിയ യാത്രയാണിതെന്നതാണ് പലരെയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നം. വരും കാലങ്ങളില്‍ ഈ യാത്ര ചെലവുകളുടെ കാര്യത്തില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved