പ്രതിഫലത്തിന്റെ കാര്യത്തില്‍ വര്‍ണ്ണവിവേചനം കാട്ടിയെന്ന നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കള്‍. നിര്‍മാണക്കമ്പനിയായ ഹാപ്പി അവേഴ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് വിശദീകരണവുമായി നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയത്. ചെറിയ നിര്‍മ്മാണച്ചെലവില്‍ പൂര്ത്തീയാക്കേണ്ടിയിരുന്ന സിനിമ എന്ന നിലയില്‍ നല്കാന് കഴിയുന്ന വേതനത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കിയിരുന്നെന്നും ഒരു നിശ്ചിത തുകക്ക് സാമുവല്‍ സമ്മതിക്കുകയും ചെയ്തതിനു ശേഷമാണ് കരാര്‍ തയ്യാറാക്കിയതെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയില്ലന്ന ആരോപണം കരാറിനോടുള്ള അനീതിയായാണ് മനസിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടിയാല്‍ അതില്‍ നിന്നുള്ള ഒരു അംശം സിനിമയുടെ ഭാഗമായ എല്ലാവര്ക്കും ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രത്യാശ പങ്കുവെച്ചിരുന്നു. പക്ഷേ സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം തങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോസ്റ്റ് വിശദീകരിക്കുന്നു.
പ്രതിഫലത്തുക നിശ്ചയിച്ചതില്‍ വംശീയവിവേചനമുണ്ടെന്ന ആരോപണം വേദനാജനകമാണ്. വാഗ്ദാനം ചെയ്ത തുകയില്‍ അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായ യാതൊരു സമ്മര്‍ദ്ദവും അദ്ദേഹത്തിനുമേല്‍ ചെലുത്തപ്പെട്ടിട്ടില്ല. ഈ സിനിമയുമായി സഹകരിക്കാന്‍ തയാറല്ല എന്നു പറയാനുള്ള സര്‍വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാര്‍ അംഗീകരിച്ചത്. ഇതില്‍ വംശീയമായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ വായിക്കാനാവുന്നില്ല. തെറ്റായ വിവരങ്ങള്‍ ചില സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്റ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കരുതുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
പോസ്റ്റ് വായിക്കാം
സാമുവൽ അബിയോള റോബിൻസൺ സോഷ്യൽ മീഡിയയിലൂടെ happy hours entertainment നെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്.
രണ്ട് ആരോപണങ്ങളാണ് happy hours entertainment നെതിരെ സാമുവൽ അബിയോള റോബിൻസൺ ഉന്നയിച്ചിരിക്കുന്നത് :
1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയത്.
2. കുറഞ്ഞ പ്രതിഫലം നൽകാൻ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.
· മേൽ ആരോപണങ്ങൾക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.
1. സാമുവൽ അബിയോള റോബിൻസണിന് കുറഞ്ഞ വേതനമാണോ നൽകിയത്?
ചെറിയ നി൪മ്മാണചെലവിൽ പൂ൪ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് മേൽ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ൪ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്.
വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ൪ഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകൾക്കും ആ സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങൾ പങ്കുവെച്ചിരുന്നു. സിനിമ നിലവിൽ വിജയകരമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ൪ത്ഥ്യം. അത് ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നൽകിയ വിലകൽപിക്കാനാവാത്ത പങ്കിനോട് നീതിപുല൪ത്താൻ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ ഇപ്പോഴും പ്രാ൪ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ൪മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.
2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?
ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്ത തുകയിൽ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മ൪ദ്ദവും അദ്ദേഹത്തിനുമേൽ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാൻ തയാറല്ല എന്നു പറയാനുള്ള സ൪വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ൪ അംഗീകരിച്ചത്.
ഇതിൽ വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങൾക്ക് വായിക്കാനാവുന്നില്ല.
തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു.
സസ്നേഹം,
ഹാപ്പി ഹവേഴ്സിന് വേണ്ടി,
സമീ൪ താഹി൪
ഷൈജു ഖാലിദ്.
https://www.facebook.com/happyhoursent/posts/347266735766810
ലണ്ടന്‍: ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലേക്ക് പൊട്ടിയ കണ്ടെയ്നറുമായി ഒരു സ്ത്രീയെത്തിയതിനേത്തുടര്‍ന്ന് കെമിക്കല്‍ അലര്‍ട്ട്. നോര്‍ത്ത് ലണ്ടനിലെ ബാര്‍നെറ്റ് ജനറല്‍ ആശുപത്രി അടച്ചിട്ടു. ഈ സ്ത്രീയെ ജീവക്കാര്‍ പെട്ടെന്നുതന്നെ പുറത്താക്കിയെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്നവര്‍ പറഞ്ഞു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ ഇരുന്നിടത്തു നിന്ന് മാറാന്‍ പോലീസ് അനുവദിച്ചില്ലെന്ന് വെയിറ്റിംഗ് റൂമിലുണ്ടായിരുന്ന സിജെ ചര്‍ച്ച്ഹാള്‍ എന്നയാള്‍ പറഞ്ഞു.

എ ആന്‍ഡ് ഇയിലെത്തിയ സ്ത്രീ കണ്ടെയ്നര്‍ പൊട്ടിച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അവരെ പുറത്താക്കുകയായിരുന്നു. പോലീസ് പിന്നീട് ഈ സ്ഥലം അടച്ചിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 1.45നായിരുന്നു സംഭവം. അസ്വസ്ഥതയുണ്ടാക്കുന്ന രാസവസ്തു ഒരു രോഗിയുടെ ശരീരത്തില്‍ വീണതിനെത്തുടര്‍ന്നാണ് തങ്ങളെ വിവരമറിയിച്ചതെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു.
എന്‍ഫീല്‍ഡിലെ നോര്‍ത്ത് മിഡില്‍സെക്സ് ഹോസ്പിറ്റല്‍, കാംഡെനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റല്‍, ഹെര്‍ട്ഫോര്‍ഡ്ഷയറിലെ വാറ്റ്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ എന്നിവയാണ് അടുത്തുള്ള ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികള്‍ എന്നും പോലീസ് അറിയിക്കുന്നു.
നിയന്ത്രണം വിട്ട് ബഹിരാകാശത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചൈനയുടെ ബഹിരാകാശ പേടകം ടിയാംഗോങ് ഇന്നോ നാളെയോ ഭൂമിയില്‍ പതിക്കും. മണിക്കൂറില്‍ 16,500 മൈല്‍ വേഗതയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ കത്തിച്ചാമ്പലാകുമെങ്കിലും 100 കിലോ വരെ ഭാരമുള്ള വസ്തുക്കള്‍ ഉപരിതലത്തില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബസിന്റെ വലിപ്പമുള്ള പേടകത്തിന് 8.5 ടണ്‍ ഭാരമുണ്ട്. 2016ല്‍ ഈ പേടകത്തിലുള്ള നിയന്ത്രണം ചൈനയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഇതിനെ കണ്ടെത്തുമ്പോളാണ് ഈ മാസം ഭൂമിയില്‍ പതിക്കുന്ന വിധത്തിലാണ് ഇതിന്റെ ഭ്രമണപഥമെന്ന് വ്യക്തമായത്. എന്നാല്‍ യുകെയും യൂറോപ്പും ഇതിന്റെ പുനപ്രവേശന പരിധിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് അമേരിക്കകള്‍, ചൈന, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവയ്ക്കു മുകളിലൂടെയാണ് ടിയാംഗോങ് സഞ്ചരിക്കുന്നത്.

ഇന്ന് രാത്രിക്കും ഞായറാഴ്ച വൈകുന്നേരത്തിനുമിടയില്‍ എപ്പോള്‍ വേണമെങ്കിലും ടിയാംഗോങ് അന്തരീക്ഷത്തില്‍ പ്രവേശിച്ചേക്കാം. പുനപ്രവേശനം നടക്കുന്ന സ്ഥലത്താണ് നിങ്ങളെങ്കില്‍, ആകാശം തെളിഞ്ഞതാണെങ്കില്‍ പകല്‍ സമയത്തും വ്യക്തമായി ഈ ദൃശ്യം കാണാനാകുമെന്ന് ശാസ്ത്രജ്ഞന്മാര് പറയുന്നു. ഒരു നിമിഷത്തില്‍ എല്ലാം അവസാനിക്കും. ഒരു അഗ്നിഗോളം അന്തരീക്ഷത്തിലൂടെ പാഞ്ഞ് ചിതറിത്തെറിക്കുന്നത് കാണാന്‍ കഴിയും. എന്നാല്‍ ഇത് ജനവാസ മേഖലകളില്‍ പതിച്ചാലുണ്ടാകുന്ന നാശം എത്രമാത്രമാണെന്ന് പ്രവചിക്കുക അസാധ്യമാണ്.

1979ല്‍ നാസയുടെ സ്കൈലാബും 2001ല്‍ റഷ്യയുടെ മിര്‍ ബഹിരാകാശ നിലയവുമാണ് ഈ വിധത്തില്‍ ഭൂമിയില്‍ പതിച്ചിട്ടുള്ള ബഹിരാകാശ പേടകങ്ങള്‍. മിര്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. റോക്കറ്റ്അവശിഷ്ടങ്ങളും പ്രവര്‍ത്തനം നിലച്ച ഉപഗ്രഹങ്ങളുമുള്‍പ്പെടെ 100 ടണ്ണോളം വസ്തുക്കള്‍ ഓരോ വര്‍ഷവും ഭൂമിയിലേക്ക് തിരികെയെത്താറുണ്ടെങ്കിലും അവയെല്ലാണ് അന്തരീക്ഷത്തില്‍വെച്ച് കത്തി ചാമ്പലാകുകയാണ് പതിവ്. ടിയാംഗോങ്ങിന്റെ വലിപ്പവും അതിനുള്ളിലെ വസ്തുക്കളുടെ പ്രത്യേകതയും മൂലം മുഴുവനായി കത്തി നശിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തപ്പെടുന്നു.
18 മുതല്‍ 21 വയസ് വരെയുള്ളവരുടെ ഹൗസിംഗ് ബെനഫിറ്റ് എടുത്തുകളയാനുള്ള തീരുമാനത്തില്‍ നിന്ന് ഗവണ്മെന്റ് പിന്നോട്ടു പോകുന്നു. 21 വയസ് വരെയുള്ളവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമായിക്കൊണ്ടിരുന്ന ഹൗസിംഗ് ബെനിഫിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം 2014 ലാണ് ഗവണ്മെന്റ് കൈക്കൊണ്ടിരുന്നത്. എന്നാല്‍ ബെനിഫിറ്റുകള്‍ നല്കുന്ന പദ്ധതി തുടരുമെന്നും. യുവ തലമുറയ്ക്ക് ആവശ്യമായ ബെനഫിറ്റുകള്‍ തുടര്‍ന്നും ലഭിക്കുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര് മക്വേ വ്യക്തമാക്കി. പദ്ധതി നിര്‍ത്തലാക്കിയിരുന്നെങ്കില്‍ അത് 10,000ത്തോളം യുവതീ യുവാക്കളെ നേരിട്ട് ബാധിക്കുമായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

പുതിയ നീക്കത്തെ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു. 2017ലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരുന്ന വാഗ്ദാനങ്ങളിലൊന്നായിരുന്ന ബെനിഫിറ്റുകള്‍ പുനസ്ഥാപിക്കുമെന്നത്. രാജ്യത്തെ യുവജനങ്ങള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് കണ്ടെത്തുന്നതിനായി വളരെയധികം ബുദ്ധിമുട്ടുന്നതായി ലേബര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പദ്ധതി യുവജനങ്ങള്‍ക്ക് ജോലി തേടുന്നതിനും പരിശീലനം ലഭിക്കുന്നതിനും തൊഴില്‍ പരിചയമുണ്ടാക്കുന്നതിനും ഉപകാരപ്പെടുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രീതിയിലുള്ള ബെനഫിറ്റുകള്‍ രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും ലഭ്യമാകുമെന്നും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെയറിംഗിലുള്ളവര്‍ക്കും മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ കഴിയാത്തവര്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ബെനഫിറ്റുകള്‍ നിര്‍ത്തലാക്കിയ നടപടിയെ വിമര്‍ശിച്ച് ചാരിറ്റികള്‍ രംഗത്ത് വന്നിരുന്നു. രാജ്യത്ത് നിലവിലുള്ള രൂക്ഷമായ ഹൗസിംഗ് പ്രതിസന്ധിയെ വര്‍ദ്ധിപ്പിക്കാനേ ഈ തീരുമാനം ഉതകൂ എന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. 18 മുതല്‍ 21 വയസ്സുവരെ പ്രായമായ യുവജനങ്ങള്‍ക്ക് ഹൗസിംഗ് സൗകര്യങ്ങള്‍ കണ്ടെത്തുന്നത് ചെറിയ സഹായങ്ങള്‍ അത്യാവശ്യമാണ്. ബെനഫിറ്റുകള്‍ അത്തരമൊരു സഹായമാണ് ഒരുക്കുന്നതെന്നും ഹൗസിംഗ് ആന്റ് ചാരിറ്റി ഷെല്‍ട്ടര്‍ പറയുന്നു. യുവജനങ്ങള്‍ക്ക് സുരക്ഷിതമായ വീടുകള്‍ ലഭ്യമാകുന്നതിന് ലേബര്‍ അഫോഡബിള്‍ ഹൗസിംഗില്‍ നിക്ഷേപം നടത്തുമെന്നും സ്വകാര്യ വാടകവീടുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നും എംപി മാര്‍ഗരറ്റ് ഗ്രീന്‍വുഡ് വ്യക്തമാക്കി.
ആറ്റിങ്ങൽ: കടയ്ക്കാവൂരില്‍ അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്ക് യാത്രക്കാര്‍ വൃദ്ധയെ ഇടിച്ചിട്ട് കടന്നുകളഞ്ഞു. രക്തം വാര്‍ന്ന് നടുറോഡില്‍ കിടന്ന വൃദ്ധയെ ഒരാളും തിരിഞ്ഞ് നോക്കിയില്ല. അഞ്ചുതെങ്ങ്, നെടുംതോപ്പ് വീട്ടില്‍ ഫിലോമിന(65) നെയാണ് ബൈക്കിടിച്ച് വീഴ്ത്തിയത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മനഃസാക്ഷിയെ മരവിപ്പിച്ച സംഭവമുണ്ടായത്. മത്സ്യ വില്പനയ്ക്കായി കടയ്ക്കാവൂര്‍ ഓവര്‍ബ്രിഡ്ജിലൂടെ സഞ്ചരിക്കുകയായിരുന്ന ഫിലോമിനയെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്നതും അമിതവേഗതയിലെത്തിയതുമായ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടുറോഡില്‍ ബോധരഹിതയായി വീണ ഫിലോമിനയെ ഒരാളും തിരിഞ്ഞുനോക്കിയില്ല.
കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജില്‍ സ്ഥാപിച്ചിരുന്ന പോലീസിന്റെ സിസിടിവിയിലെ ഈ അപകട ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മനുഷ്യത്വരഹിതമായ ഈ സംഭവം പുറംലോകമറിയുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബൈക്കോടിച്ചയാളിനെ പോലീസ് ഇന്നലെ അറസ്റ്റുചെയ്തു.
ആറ്റിങ്ങല്‍ അവനവഞ്ചേരി, ജി.ജി ഹൗസില്‍ അരുണ്‍ ബാബു (21) വിനെയാണ് കടയ്ക്കാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. റോഡിനരികിലൂടെ സഞ്ചരിക്കുകയയായിരുന്ന വൃദ്ധയെ പിന്നിൽ നിന്നാണ് ഇടിച്ചുവീഴ്ത്തിയത്. ശക്തമായ ഇടിയില്‍ ഫിലോമിനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നിരുന്നു. മത്സ്യം കൊണ്ടുപോയിരുന്ന പാത്രവും മറ്റും റോഡിലേയ്ക്ക് തെറിച്ച് വീഴുകയും ചെയ്തു.
മാത്രമല്ല വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തുന്നത് എതിര് ദിശയിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ കാണുകയും ചെയ്തു. വൃദ്ധ ബോധരഹിതയായി വീണ് കിടക്കുന്നത് കണ്ടിട്ടും ഇവരും ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് അതുവഴി കടന്നുപോയത്.
നിറയെ യാത്രക്കാരുമായി സ്വകാര്യ ബസും നിരവധി ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരും അതുവഴി കടന്നുപോയിട്ടും ഒരാള്‍പോലും നിര്‍ത്തി വൃദ്ധയെ ഒന്ന് നോക്കുവാന്‍ പോലും ശ്രമിച്ചില്ല.
ചുവന്ന ബോര്‍ഡ് ഘടിപ്പിച്ച ഒരുവാഹനവും അതുവഴി കടുന്നുപോയത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ കടകളില്‍ ആള്ക്കാര് ഇരിക്കുന്ന ദൃശ്യവും കാണാന്‍ കഴിയും. ഒടുവില്‍ കാല്‍നട യാത്രക്കാരിലൊരാള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസെത്തി ഒരു ഓട്ടോറിക്ഷയിലാണ് ഫിലോമിനയെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചത്. അഞ്ചുമിനിറ്റോളം വൃദ്ധ നടുറോഡില്‍ ഒരാളും തിരിഞ്ഞ് നോക്കാതെ അനാഥമായി കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
വക്കം കായല്‍വാരം സ്വദേശി നൗഫലാണ് ഒടുവില്‍ ഇവരെ റോഡില്‍ നിന്നെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ പോലീസിനെ സഹായിച്ചത്. തലയില്‍ പന്ത്രണ്ടോളം തയ്യലുള്ള ഫിലോമിന അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തതിനാല്‍ മൊഴി നല്‍കാനായി ബുധനാഴ്ച കടയ്ക്കാവൂര്‍ സ്റ്റേഷനിലെത്തിയ ഫിലോമിനയുടെ സാന്നിധ്യത്തില്‍ രക്ഷകനായ നൗഫലിനെ പോലീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
അറസ്റ്റിലായ അരുണ്‍ ബാബുവിനെ കോടതിയില്‍ ഹാജരാക്കി. കൂടെ സഞ്ചരിച്ചിരുന്നവര്‍ വഴിയില്‍ നിന്ന് കയറിയതാണെന്നാണ് അരുണ്‍ മൊഴി നല്‍കിയിരിക്കുന്നത്.
അപകട ദൃശ്യത്തിന്റെ വീഡിയോ താഴെ കാണാം
അഹമ്മദാബാദ്: ഗുജറാത്തിൽ കുതിരപ്പുറത്തു സഞ്ചരിച്ചതിനു ദളിത് യുവാവിനെ കൊലപ്പെടുത്തി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഭവനഗർ ജില്ലയിൽ ഉമരാലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് റത്തോഡ് (21) എന്ന യുവാവിനെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊലപ്പെടുത്തിയത്.
രണ്ട് മാസങ്ങൾക്കു മുമ്പ് റത്തോഡ് കുതിരയെ വാങ്ങിയിരുന്നു. ഇതിനെ തുടർന്ന് ഉയർന്ന ജാതിക്കാർ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദീപ് കുതിരയുമായി വീടിനു പുറത്തേക്കുപോയപ്പോഴായിരുന്നു ആക്രമണം. രാത്രി വൈകിയും തിരികെ വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വയലിനു സമീപം റോഡിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ചത്തനിലയിൽ കുതിരയേയും കണ്ടെത്തി.
സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗ്രാമത്തിലെ ജനസംഖ്യ 3,000 ആണ്. ഇതിൽ 10 ശതമാനം ആളുകൾ ദളിത് വിഭാഗത്തിൽപെട്ടവരാണ്.
പാലാ: നിർത്തിയിട്ടിരുന്ന കാറിനു തീപിടിച്ച് അക്ഷയ സെന്റർ ഉടമ വെന്തുമരിച്ച സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ മുരിക്കുംപുഴ താഴത്തുപാണാട്ട് പി.ജി. സുരേഷ് (63) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.15നു പാലാ – ഉഴവൂർ റോഡിൽ വലവൂരിലാണ് അപകടമുണ്ടായത്.
കത്തിയമർന്ന കാറിനുള്ളിൽ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. പരിശോധനയിൽ കാറിനുള്ളിൽ പെട്രോൾ പടർന്നതായി കണ്ടെത്തി. സുരേഷ് ജീവനൊടുക്കിയതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ കാരണത്തെക്കുറിച്ചാണു പോലീസ് അന്വേഷിക്കുന്നത്.
അതേസമയം കാറിനു തീപിടിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കത്തിയമർന്ന കാറും മറ്റു തെളിവുകളും പോലീസ് വിശദമായി പരിശോധിക്കും. കാർ തീപിടിച്ചു കത്തിയ സ്ഥലത്തു നിന്നു നാലു കിലോമീറ്റർ അകലെ കുടക്കച്ചിറയിൽ അക്ഷയ സെൻറർ നടത്തുകയാണു സുരേഷ്. റോഡ് സൈഡിൽ നിർത്തിയിട്ട നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സീറ്റിലിരുന്നു പതിനഞ്ചു മിനിറ്റോളം മൊബൈൽ ഫോണിൽ ഇയാൾ സംസാരിക്കുന്നത് കണ്ടവരുണ്ട്.
പിന്നീട് തൊട്ടടുത്ത സീറ്റിൽ നിന്നും തീ ഉയരുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ സുരേഷിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വാതിൽതുറക്കാൻ ഇയാൾ കൂട്ടാക്കിയില്ല. തീ ആളിപ്പടർന്നതോടെ രക്ഷാപ്രവർത്തനം അസാധ്യമാവുകയും ചെയ്തു. സുരേഷിന്റെ ഉടമസ്ഥതയിൽ കുടക്കച്ചിറയിൽ പ്രവർത്തിക്കുന്ന സ്ഥാപനം രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. പാലായിലും സുരേഷ് കംപ്യൂട്ടർ സ്ഥാപനം നടത്തിയിരുന്നു.
സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോ. വാസന്തിയാണ് (തൊടുപുഴ മാരിയിൽ കുടുംബാംഗം) സുരേഷിന്റെ ഭാര്യ. മക്കൾ: നവീൻ (യുഎസ്എ), ഡോ. പാർവതി. മരുമക്കൾ: അപർണ, ഡോ. ബിജോയി.
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കി. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗപ്പെടുത്തി കല്യാണ്‍ ജൂവലേഴ്സിന് എതിരേയുള്ള പ്രചാരണത്തെക്കുറിച്ച് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. അപഖ്യാതി പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിച്ച വ്യാജപോസ്റ്റില്‍ യുഎഇയിലെ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ സീല്‍ ചെയ്തെന്നും ഉടമയെ അറസ്റ്റ് ചെയ്തെന്നും പ്രചരിപ്പിച്ചിരുന്നു.
വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ ജൂവലേഴ്സ് എല്‍എല്‍സി ദുബായ് പോലീസിന് നല്കിയ പരാതിയിലാണ് നടപടി. സൈബര്‍ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബായ് പോലീസ് വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. കല്യാണ്‍ ജൂവലേഴ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാജവാര്‍ത്ത നിഷേധിച്ചിരുന്നു.
സോഷ്യല്‍മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ ദുബായ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് പറഞ്ഞു. സൂക്ഷ്മതയോടെയും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തെ അദ്ദേഹം അഭിനന്ദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപഖ്യാതി പ്രചാരണം നിസാരമായി തള്ളിക്കളയാനാവില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ അന്വേഷണം തെളിവാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ഒട്ടേറെ ആളുകളുടെ കഠിനാദ്ധ്വാനത്തിലൂടെയും പങ്കാളിത്തത്തിലൂടെയും കെട്ടിപ്പടുത്തതാണ് കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ്. ഉത്തരവാദിത്വമില്ലാത്ത ചില ആളുകള്‍ നടത്തുന്ന വ്യാജപ്രചാരണം ഈ ബ്രാന്‍ഡിന്റെ മതിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണ്. ബ്രാന്‍ഡുമായും കമ്പനിയുമായും ചേര്ന്നുനില്ക്കുന്നവരെ വൈകാരികമായി ബാധിക്കുന്നതാണ് ഇത്തരം നടപടികള്‍. യുഎഇയിലെ നിയമസംവിധാനവും ദുബായ് പോലീസും സൈബര്‍ കുറ്റകൃത്യം തടയുന്നതിനായി കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സത്യം തെളിയിക്കാന്‍ ഇത് ഏറെ സഹായകമാണെന്ന് കല്യാണരാമന് ചൂണ്ടിക്കാട്ടി.
ഇതിന് സമാനമായി കല്ല്യാണ്‍ ജൂവലേഴ്സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള അപവാദപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കല്ല്യാണ്‍ ജൂവലേഴ്സ് അറിയിച്ചു.
കൊച്ചി: ദുഃഖവെള്ളി ദിനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നില്‍ കര്‍ദിനാളിനെതിരേ പ്രതിഷേധപ്രകടനം. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള ചര്‍ച്ച് ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധപ്രകടനം നടത്തിയത്.
നാലു മണിയോടെ ബിഷപ്പ് ഹൗസിനോട് അടുത്തുള്ള സെന്റ് മേരീസ് ബസലിക്കയില്‍ ദുഃഖവെള്ളി പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധപ്രകടനവുമായെത്തിയത്.
സഭാ ഭൂമിയിടപാടിലെ കുംഭകോണം ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുക, യേശുവിന്റെ കാരുണ്യദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് ഇവരെത്തിയത്.
പീഡാനുഭവത്തെ അനുസ്മരിച്ചുള്ള യാത്രയ്ക്ക് സമാനമായി കുരിശേന്തിയ ക്രിസ്തു വേഷമണിഞ്ഞയാളും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രാര്‍ത്ഥന നടക്കുന്ന ബസലിക്ക കടന്ന് ഇവര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ നിലയുറപ്പിച്ചു.
ബിഷപ്പ് ഹൗസിലും പരിസരത്തും ഉണ്ടായിരുന്ന വിശ്വാസികളും ഇങ്ങോട്ടെത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. എന്നാല്‍, ഇവിടെ പോലീസ് നേരത്തേ നിലയുറപ്പിച്ചിരുന്നതിനാല്‍ സംഘര്‍ഷം ഒഴിവായി.
പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും അവര്‍ പിന്മാറാന് തയാറായില്ല. ഒടുവില്‍, പള്ളിയില്‍ നിന്നും വിശ്വാസികള്‍ പ്രദക്ഷിണത്തിനായി പുറത്തുവരുന്നതിന് മുമ്പേ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് മാറ്റി.
സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളെ ബിഷപ്പ് ഹൗസിന് മുന്നില്‍നിന്ന് നീക്കിയതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജി പറഞ്ഞു.
പള്ളിയില്‍ നിന്ന് പ്രദക്ഷിണത്തിനായി രണ്ടായിരത്തോളം വിശ്വാസികള്‍ പുറത്തിറങ്ങുമ്പോള്‍ പരിമിതമായ പോലീസുകാരെക്കൊണ്ട് ഇവര്‍ക്ക് സുരക്ഷയൊരുക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍. സംഭവത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ സംഭവത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മഹേഷ് വ്യക്തമാക്കി. പി.വി.പുഷ്പജ മെയ് 31-നാണ് വിരമിക്കേണ്ടത്.ചില അധ്യാപകര്‍ ഈമാസം 31-ന് വിരമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമാസം കഴിഞ്ഞ് വിരമിക്കുന്ന പ്രിന്‍സിപ്പലിനും അതിനു മുമ്പേ വിരമിക്കുന്നവര്‍ക്കുമായി മാനേജ്മെന്റും സ്റ്റാഫും കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കിയിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് യാത്രയയപ്പ് യോഗം ചേരാനായി കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിന് മുമ്പിലെത്തിയപ്പോഴാണ് ബോര്‍ഡ് കണ്ടത്.’വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍…ദുരന്തം ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു…’നെഹ്റു’വിന് ശാപമോക്ഷം എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍. ഇതേ സമയം കാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് കേട്ടതായും മധുരവിതരണം നടത്തിയതായി അറിഞ്ഞുവെന്നും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.
കോളേജില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നതില്‍ തുടങ്ങി സെമിനാര്‍ ഹാളില്‍ അനുമതിയില്ലാതെ യൂണിറ്റ് സമ്മേളനം നടത്തിയതുവരെയുള്ള ഒട്ടേറെ സംഭവങ്ങളില്‍ എസ്.എഫ്.ഐക്കെതിരെ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ഇത് എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിക്കുകയും അതതുസമയത്ത് പ്രിന്‍സിപ്പലിനെതിരെ സമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു. രണ്ടുവര്‍ഷത്തിനിടെ പലതവണ പ്രിന്‍സിപ്പല്‍-എസ്.എഫ്.ഐ തര്‍ക്കം പോലീസിനുമുമ്പിലേക്കും കോളേജ് അടച്ചിടുന്നതിലേക്കും എത്തിയിരുന്നു
എങ്ങിനെ ഇത്തരത്തില്‍ പ്രവത്തിക്കാന്‍ കഴിയുന്നു?-പ്രിന്‍സിപ്പല്‍
കാഞ്ഞങ്ങാട്: എങ്ങിനെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് നെഹ്റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജ ചോദിച്ചു. 1300-ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട് ഇവിടെ. വിരലിലെണ്ണാവുന്ന ചിലര്‍ മാത്രമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്. രണ്ടുവര്‍ഷമായി പ്രിന്‍സിപ്പള്‍ ആയി സേവനമനുഷ്ഠിക്കുന്നു.
ഇതിനിടയില്‍ കോളേജിലെ ഗവേഷണ സൗകര്യം കൂട്ടാന്‍ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ 1.10 കോടി കിട്ടി. കോളേജിന് നാക്കിന്റെ എ ഗ്രേഡ് ലഭിച്ചു. കണ്ണൂര്‍ സര്‍വകലാശാലക്കു കീഴില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടിയാണ് എ.ഗ്രേഡ് സ്വന്തമാക്കിയത്. പഠനനിലാവരം വലിയതോതില്‍ മെച്ചപ്പെട്ടു. അച്ചടക്കം കൊണ്ടുവന്നു. ഇതേ കോളേജിലാണ് പഠിച്ചത്. അക്കാലത്ത് എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയായിരുന്നു താനെന്നും പുഷ്പജ പറഞ്ഞു.
എസ്.എഫ്.ഐ ചെയ്തിട്ടില്ല-ജില്ലാ സെക്രട്ടറിയേറ്റ്
കാഞ്ഞങ്ങാട്: നെഹ്റുകോളേജിലെ പ്രിന്‍സിപ്പാള്‍ കൈക്കൊള്ളുന്ന പല നിലപാടുകളിലും ശക്തമായ പ്രതിഷേധമുണ്ടെന്നും എന്നാല്‍ ഈ രൂപത്തില്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റ് വിശദീകരിച്ചു. സംഭവുമായി എസ്.എഫ്.ഐക്ക് യാതൊരു ബന്ധവുമില്ല. ബോര്‍ഡ് തൂക്കിയതായോ പടക്കം പൊട്ടിച്ചതായോ മധുരം നല്കിയതായോ ഉള്ള ഒരു അറിവും എസ്.എഫ്.ഐക്ക് കിട്ടിയിട്ടില്ല.
എന്തെങ്കിലും തരത്തിലുള്ള നോട്ടീസ് പതിക്കുന്നുണ്ടെങ്കില്‍ അതതു കോളേജ് യൂണിറ്റ് ജില്ലാ സെക്രട്ടറിയേറ്റുമായി ബന്ധപ്പെടും. സെക്രട്ടറിയേറ്റിന്റെ സമ്മതമുണ്ടെങ്കിലേ ഏതു നോട്ടീസും പതിക്കുകയുള്ളൂ-സെക്രട്ടറി കെ.മഹേഷ് പറഞ്ഞു. ഉറവിടമില്ലാത്ത വാര്‍ത്തകളെ എസ്.എഫ്.ഐയുടെ മേല്‍ ആരോപിച്ച് സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സംഘടനയുടെ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടേറിയേറ്റും പ്രസ്താവനയില്‍ അറിയിച്ചു.