കൊല്ലം : ഓരമ്മയോടും മക്കള്‍ ഇങ്ങനെ ചെയ്യരുത് . എന്തൊരു ക്രൂരത . കൊടും ചൂടില്‍ മണിക്കൂറുകള്‍ പെറ്റമ്മയെ വണ്ടിയുടെ ഡിക്കിയില്‍ അടച്ചിട്ടിരിക്കുന്നു . രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും കൊടുക്കാതെ. മനസ്സ് മരവിക്കുന്ന ഈ സംഭവം നടന്നത് കരുനാഗപ്പള്ളിയിലാണ്.
നാല് പേര് അടങ്ങുന്ന ഒരു കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി വരുന്നു. കാറിന്റെ ഡിക്കിയില്‍ പ്രായം ചെന്ന ഒരു അമ്മയെ ലോക്ക് ചെയ്തിരിക്കുന്നു. അവര്‍ ഇറങ്ങിയപ്പോള്‍ ആ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ മകന്‍ തയ്യാറായില്ല. അവിടെ കൂടിയിരുന്ന കുറച്ച് ചെറുപ്പക്കാരാണ് ഇത് കണ്ടത്. ഒരു അമ്മ കാറിന്റെ പിറകില്‍ കിടക്കുന്നു. അവര്‍ കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ചില്ല. മനസികരോഗി ആണ് , അതുകൊണ്ട് പുറത്ത് ഇറക്കിയാല്‍ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു ചെറുപ്പക്കാര്‍. തുറന്നില്ലെങ്കില്‍ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആ അമ്മയെ പുറത്ത് ഇറക്കി.
കാര്യം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നിട്ടില്ല എന്നും , തുറവൂര്‍ മുതല്‍ അവരെ ഡിക്കിയില്‍ ആണ് കിടത്തിയിരിക്കുന്നത് എന്നും. അത് ചോദിച്ചപ്പോള്‍ മകന്‍ നാട്ടുകാരോട് ചൂടായി . ആ മകനെ അവിടെ കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് ആ അമ്മയെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു . ഇതുപോലെ തന്നെ വീട്ടിലും മരുമകളായ ടീച്ചര്‍ തന്നെ ഉപദ്രവിക്കുകയും , ആഹാരം കൊടുക്കാതെ കിടത്തുകയും ചെയ്യാറുണ്ടെന്ന് ആ അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മറ്റ് മക്കള്‍ വന്ന് കൂട്ടികൊണ്ടുപോയി . മകന്റെയും ഭാര്യയുടെയും പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോയോളം എംഡിഎംഎ (മെതിലീന്‍ ഡയോക്‌സി മീതാംഫെറ്റാമിന്‍) ആണ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. വിപണിയില്‍ 30 കോടി രൂപ മൂല്യം ഇതിന് കണക്കാക്കുന്നു.
പാലക്കാട് സ്വദേശികളായ രണ്ട് പേരം എക്‌സൈസ് പിടികൂടിയിട്ടുണ്ട്. നേരത്തേ 5 കോടി രൂപയുടെ എംഡിഎംഎ കൊച്ചിയില്‍ നിന്ന് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ വേട്ട നടക്കുന്നത് ആദ്യമായാണെന്നാണ് കരുതുന്നത്.
ആദ്യ വേട്ടയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും ലഹരിമരുന്ന് പിടിച്ചെടുത്തത്. വിവിധിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നെടുമ്പാശേരിയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.
മലയാളത്തിന് എക്കാലത്തെയും പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയും അമേരിക്കയില്‍ ഡോക്ടറുമായ അന്‍പഴകന്‍ ജോര്‍ജ് ആണ് വരന്‍. നേരത്തെ ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് താമസം മാറിയ മാതു നാല് വര്‍ഷം മുന്‍പാണ് വിവാഹ മോചനം നേടിയത്.
ന്യൂയോര്‍ക്കിലെ സ്വന്തം അപാര്‍ട്ട്‌മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി വരുകയായിരുന്നു താരം. ജേക്കബുമായുള്ള ബന്ധത്തില്‍ മാതുവിന് രണ്ട് മക്കളുണ്ട് ജെയ്മിയും ലൂക്കും. ആദ്യ വിവാഹത്തെ തുടര്‍ന്ന് സിനിമാ ലോകത്തോട് വിടപറഞ്ഞ മാതു പിന്നീട് ഡാന്‍സ് ടീച്ചറുടെ റോള്‍ ഏറ്റെടുക്കുകയായിരുന്നു.
മമ്മൂട്ടിയുടെ അമരത്തിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മാതു. മാധവിയെന്നായിരുന്നു ആദ്യ പേര്. പിന്നീട് ക്രിസ്തു മതം സ്വീകരിച്ചതിനു ശേഷമാണ് മാതുവെന്ന പേര് സ്വീകരിച്ചത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലാണ് മാതു മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങള്‍ മാതുവിനെ തേടിയെത്തുകയായിരുന്നു.
മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് പുതിയ വാര്‍ത്ത. ലോകത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുഞ്ഞിന് മുലയൂട്ടി. മൂന്നര മാസം നീണ്ട ചികിത്സക്കൊടുവിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് മുലയൂട്ടാനായത്. പുരുഷനായി പിറന്ന് പിന്നീട് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയയാള്‍ക്കാണ് മാതൃത്വത്തിന്റെ ഈ സൗഭാഗ്യവും ലഭിച്ചിരിക്കുന്നത്.
വൈദ്യശാസ്ത്രത്തിന്റെ അപൂര്‍വനേട്ടമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഹോര്‍മോണ്‍ ചികിത്സ തുടങ്ങി ആദ്യമാസം മുതല്‍ തന്നെ അനുകൂല ഫലം കാണ്ടുതുടങ്ങിയിരുന്നു. മൂന്ന് മാസമായപ്പോള്‍ 227 ഗ്രാം മുലപ്പാല്‍ ഒരു ദിവസം ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് അവരുടെ ശരീരം മാറി. സ്‌ത്രൈണതയ്ക്കായുളള ഹോര്‍മോണ്‍ ചികിത്സയും പാലുല്‍പ്പാദിപ്പിക്കാനുളള മറ്റ് മരുന്നുകളും നല്‍കിയായിരുന്നു ചികിത്സ.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു പൂര്‍ണതോതില്‍ പ്രത്യുത്പാദന ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് വിലയിരുത്തപ്പെടുന്നു. ഈ ചികിത്സ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്താന്‍ സാധിച്ചാല്‍ ട്രാന്‍സ് വനിതകള്‍ക്കും കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കും മുലയൂട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഗുണകരമാകുമെന്ന് ശാസ്ത്രലോകം പറയുന്നത്.
ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ നിരവധി കുട്ടികളെ രക്ഷിച്ചത് ഇന്ത്യ വംശജയായ അധ്യാപികയുടെ സമയോചിതമായ ഇടപെടല്‍ മൂലം. 17 പേര്‍ ദാരുണമായി കൊലചെയ്യപ്പെട്ട വെടിവെപ്പില്‍ തന്റെ ക്ലാസ്‌റൂം പുര്‍ണ്ണമായും അടച്ചു പൂട്ടിയ ശാന്തി വിശ്വനാഥന്‍ എന്ന അധ്യാപിക നടത്തിയ ഇടപെടല്‍ നിരവധി കുട്ടികളെയാണ് അക്രമികളില്‍ നിന്നും രക്ഷിച്ചത്.
ബുധനാഴ്ച്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ആ സമയത്ത് അലാറം ശബ്ദം ഉയര്‍ന്നതോടെ ക്ലാസ് മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശാന്തി കുട്ടികളെ തറയില്‍ കിടത്തി. കുട്ടികളെ ക്ലാസ് മുറിയില്‍ ഒളിപ്പിച്ചതോടെ അക്രമിക്ക് ഇവരെ അപായപ്പെടുത്താന്‍ കഴിഞ്ഞില്ല. സമയോചിതമായ ഈ ഇടപെടല്‍ അപകടത്തിന്റെ തോത് കുറച്ചതായി സണ്‍ സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യാപിക ശാന്തി വിശ്വനാഥന്റെ ധൈര്യപൂര്‍വ്വവും സമയോചിതവുമായ ഇടപെടല്‍ മൂലം ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ തിരിച്ചുകിട്ടി. ബുദ്ധിയും ധൈര്യവും ഒരുപോലെ പ്രകടിപ്പിച്ച അധ്യാപികയ്ക്ക് നന്ദിയെന്നും കുട്ടികളുടെ അമ്മമാരില്‍ ഒരാള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ അവസാനിച്ചതിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ വന്ന് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതുവരെ കുട്ടികളെ സംരക്ഷിക്കാന്‍ അധ്യാപികയായ ശാന്തി വിശ്വനാഥന് കഴിഞ്ഞു.
ബസ്തര്‍: മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പണമില്ലാത്തതിനാല്‍ മകന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്‍കി അമ്മ. ഛത്തീസ്ഗഡ് ബാസ്തറിലെ ജഗദല്‍പുര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മകന്റെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാനും അന്ത്യകര്‍മ്മങ്ങള്‍ നടത്താനുമുള്ള പണം തികയാത്തതിനെ തുടര്‍ന്നാണ് അമ്മയും സഹോദരിയും ഈ തീരുമാനത്തില്‍ എത്തിയത്.
ഫെബ്രുവരി 12നാണ് ബാമന്‍ എന്ന യുവാവിനെ വാഹനം ഇടിച്ചുവീഴ്ത്തിയത്. അപകടമുണ്ടായുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാമന്‍ മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള പണം പോലും തങ്ങളുടെ കയ്യിലില്ലെന്ന് മനസിലാക്കിയതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ കുടുംബം എത്തിച്ചേര്‍ന്നത്.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയുടെ ചുമതല വഹിക്കുന്ന ആളാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കുന്നതിനെ കുറിച്ച് ഇവരെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ മൃതദേഹം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഫെബ്രുവരി 17, കേരളത്തിന്റെ സിനിമാ മേഖലയെ നടുക്കിക്കൊണ്ട് നടി അക്രമിക്കപ്പട്ടെ ദിവസം. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടിക്കൊപ്പമെന്ന് ആവര്‍ത്തിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടു കൂടിയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവും പോസ്റ്റിലുണ്ട്.
ഒരു വര്‍ഷം മുമ്പ് മലയാള ചലച്ചിത്ര മേഖലയെ പിടിച്ചു കുലുക്കിയ സംഭവത്തെ ദുഖത്തോടെയും നടുക്കത്തോടെയും വിമന്‍ ഇന്‍ സിനി് കളക്ടീവ് സ്മരിക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങളില്‍ പതറാതെ പിടിച്ചുനിന്ന സഹപ്രവര്‍ത്തകയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പോരാട്ടം ഇപ്പോള്‍ ഞങ്ങളുടേതാണ്, ചലച്ചിത്ര മേഖലയിലെ ഓരോ പ്രവര്‍ത്തകരുടെയും, ഈ മേഖലയെ സമത്വമുള്ളതാക്കാനും ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തിലാക്കാനും. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതിയാണ് ആവശ്യമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഈ ദിവസത്തില്‍ ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. #അവള്‍ക്കൊപ്പം. എന്നാണ് പോസ്റ്റ് പറയുന്നത്.
ഒരു വര്‍ഷം മുന്‍പ് സിനിമാ മേഖലയാകെ നടുക്കത്തോട് കൂടിയായിരുന്നു നടി ആക്രമിക്കപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ചായിരുന്നു നടി അക്രമിക്കപ്പെടുന്നത്. മലയാള സിനിമാ രംഗത്ത് സൂപ്പര്‍ താരങ്ങളിലൊരാളായ ദിലീപ് കേസില്‍ അകപ്പെട്ടതോടെ ഉന്നതരായ പലരും കേസില്‍ ഉള്‍പ്പെട്ടതായി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ ദിലീപിനെ കൂടാതെ 11 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍ കുമാറാണ്. അതേസമയം കേസ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കുറ്റവാളികളായ മുഴുവന്‍ പേരെയും നീതി പീഠത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമാണ്.
കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതു സംബന്ധിച്ച് ആദ്യ പരാമര്‍ശം നടത്തുന്നത് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നടന്‍ ദിലീപ് ഉള്‍പ്പെടെ കുടുങ്ങിയത്. നീണ്ട ചോദ്യചെയ്യലിനും തെളിവ് ശേഖരിക്കലിനും ഒടുവിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ജാമ്യത്തിലുള്ള ദിലീപ് നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്തെന്ന് സിബിഐ റിപ്പോര്‍ട്ട്. ജനുവരി 31ന് സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശങ്ങളുള്ളത്. നീരവ് മോഡിക്ക് ഭൂരിപക്ഷം വായപകളും അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.
നീരവ് മോഡിക്ക് ലഭിച്ച എട്ട് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളേക്കുറിച്ചാണ് സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. വിദേശ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ എടുക്കുന്നതിനായി ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന ഗ്യാരന്റികളാണ് ഇവ. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന എട്ട് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളും 2017ല്‍ നല്‍കിയവയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഇവ നല്‍കിയെന്നത് വ്യക്തം. മറ്റ് 293 ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകളും നീരവ് മോഡിയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അവയ്ക്ക് മുമ്പ് വേറെ അനുവദിച്ചിട്ടുള്ളതായി വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
വിദേശത്ത് നിന്ന് സംസ്‌കരിക്കാത്ത വജ്രങ്ങള്‍ വാങ്ങുന്നതിനാണ് വദ്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകള്‍ ഇവ അനുവദിക്കു്ന്നത്. ഇവയ്ക്ക് ഈട് വാങ്ങുകയും ചെയ്യാറുണ്ടെങ്കിലും നീരവ് മോഡിയുടെ കാര്യത്തില്‍ ഈട് വാങ്ങിയിരുന്നില്ല. കൂടുതല്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകള്‍ മോഡി വാങ്ങിയിരിക്കാനിടയുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. തട്ടിപ്പില്‍ കുറ്റാരോപിതരായിരിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവയ്ക്ക് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. നിരവധി ഓഡിറ്റുകള്‍ നടന്നിട്ടും ഈ തട്ടിപ്പുകള്‍ ബാങ്കിന് കണ്ടെത്താനും കഴിഞ്ഞില്ല.
ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ നടത്തി വരുന്ന സമരം സംസ്ഥാന വ്യാപകമാക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. 2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്പ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് സമരം തുടരവേ പ്രതികാര നടപടിയായി പരിചയ സമ്പന്നരായ രണ്ടു നേഴ്സുമാരെ ട്രെയിനികളാണെന്ന് പറഞ്ഞ് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോയവരെ നഴ്‌സുമാര്‍ക്ക് നേരം പോലീസ് ലാത്തി ചാര്‍ജ് നടത്തി. യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
സൂചനാ പണിമുടക്കില്‍ പങ്കെടുത്ത് ആയിരക്കണക്കിന് നഴ്‌സുമാരാണ് വിവിധയിടങ്ങളില്‍ നിന്നായി ചേര്‍ത്തലയിലേക്ക് എത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണെന്നാണ് വിലയിരുത്തല്‍. 15-ാം തിയതി നടന്ന സമരത്തില്‍ 20 ശതമാനം നഴ്‌സുമാരെ അത്യാഹിത വിഭാഗങ്ങളിലെ ഡ്യൂട്ടിക്ക് വിട്ടു നല്‍കിയെങ്കിലും അനിശ്ചിതകാല സമരത്തില്‍ ആരെയും നല്‍കില്ലെന്നാണ് ജാസ്മിന്‍ ഷാ അറിയിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ബാങ്കില്‍ പണമിട്ടാല്‍ നീരവ് മോഡിയെയും വീട്ടില്‍ പണം സൂക്ഷിച്ചാല്‍ നരേന്ദ്ര മോഡിയെയും പേടിക്കണമെന്ന് പരിഹസിച്ച് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിവ്വ് കോടികള്‍ തട്ടി നീരവ് മോഡി രാജ്യം വിട്ട സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പരിഹസിച്ച് ഹാര്‍ദിക് പട്ടേല്‍ രംഗത്തെത്തിയത്. ട്വിറ്റര്‍ സന്ദേശത്തിലാണ് പരിഹാസം.
നീരവ് മോദിയുമായി ബന്ധപ്പെട്ട 12 ഓഫീസുകളിലും
മുംബൈയിലെ കലഘോദയിലെ ഓഫീസും കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ നീരവ് മോദിക്കെതിരെ കേസും ചാര്‍ജു ചെയ്തു. 11,400 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി എന്നീ ജ്യൂവലറികളുടെ വ്യാപാരങ്ങളെക്കുറിച്ചും സാമ്പത്തിക സ്രോതസിനേക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് വരികയാണ്. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നിവയ്ക്ക് പുറമേ സെബിയും കേസ് അന്വേഷിക്കും.
बैंक में पैसा रखो तो निरव मोदी का डर और घर में पैसा रखो तो नरेंद्र मोदी का डर !!
आम जनता का सवाल है जाए तो जाए कहाँ— Hardik Patel (@HardikPatel_) February 16, 2018