Latest News

ഭുവനേശ്വര്‍: മല തുരന്ന് റോഡ് നിര്‍മിച്ച ദശരഥ് മാഞ്ചിയെ അറിയില്ലേ? മാഞ്ചിയുടെ 22 വര്‍ഷത്തെ കഠിനപ്രയത്‌നത്തിനു മുന്നില്‍ മല തോറ്റ കഥ സിനിമയുമായി. അതേ പാതയില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കാട് തെളിച്ച് ഒറ്റക്ക് പാതയുണ്ടാക്കിയിരിക്കുകയാണ് ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ഗുംസാഹി സ്വദേശിയായ ജലന്ധര്‍ നായക്. ഗുംസാഹിയിലെ കാട്ടുപാത കടന്ന് സ്‌കൂളിലേക്ക് പോകുന്നത് കുട്ടികള്‍ക്ക് ദുഷ്‌കരമാണ്. ഇതേതുടര്‍ന്നാണ് ഏതാണ്ട് 8 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മലമ്പാത ജലന്ധര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജലന്ധറിന്റെ ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഈ പാത നിര്‍മ്മിക്കപ്പെട്ടത്.

ഗ്രാമത്തിലെ പച്ചക്കറി വില്‍പ്പനയാണ് ജലന്ധര്‍ നായിക്കിന്റെ ഉപജീവന മാര്‍ഗം. റോഡ് നിര്‍മ്മിക്കാനായി ഒരു ദിവസം ഏതാണ്ട് 8 മണിക്കൂറോളം ഇദ്ദേഹം ചെലവഴിച്ചു. തന്റെ ഗ്രാമമായ ഗുംസാഹിയെ ഫുല്‍ബാനി നഗരത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് ജലന്ധര്‍ നിര്‍മ്മിച്ച പുതിയ പാത. ഇതുപയോഗിച്ച് ഗ്രാമത്തിലെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലെത്താന്‍ കഴിയും. രണ്ടു വര്‍ഷത്തെ ജലന്ധറിന്റെ കഠിന പ്രയത്‌നം ഗുംസാഹിയിലെ കുട്ടികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.

നിലവില്‍ ഈ പാത ഉപയോഗിക്കുന്നത് ജലന്ധറിന്റെ കുട്ടികള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഗ്രാമം വാസയോഗ്യമല്ലെന്ന് കണ്ട് ഗ്രാമത്തിലെ പലരും അവിടെ നിന്ന് പലായനം ചെയ്തിരുന്നു. എന്നാല്‍ ജലന്ധറും കുടുംബവും മാറി താമസിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം നിലവിലുണ്ടായിരുന്ന പാത സഞ്ചാരയോഗ്യമാക്കുകയാണ് ജലന്ധര്‍ ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം.

മിഡ്‌നാപൂര്‍: ലൈംഗീക ചൂഷണത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി മരിക്കാന്‍ അനുമതി തേടി കോടതിയില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി തേടി കോടതിയിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് മരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പെണ്‍കുട്ടി അപേക്ഷ നല്‍കിയത്.

അവിവാഹിതയായി അമ്മയായി തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷയുമായി പെണ്‍കുട്ടി രംഗത്തുവന്നെതെന്ന് കേസ് അന്വേഷിക്കുന്ന സുതഹാത പൊലീസ് സ്റ്റേഷന്‍ മേധാവി ജലേഷ്വര്‍ തിവാരി പറഞ്ഞു. സ്വന്തം ഗ്രാമത്തിലെ ഒരു യുവാവാണ് വിവാഹം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും തിവാരി പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിയാണ് എന്നറിഞ്ഞ ശേഷം പീഡനത്തിനിരയാക്കിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും പിന്നീട് പിന്‍മാറുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു.

പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

ശ്രീജിത്തിനെ സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഡിവൈഎഫ്‌ഐക്കാരനെന്നും കൂലിത്തല്ലുകാരനെന്നും വിളിച്ചതില്‍ പ്രതികരണവുമായി ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡ്. ‘എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് പൊലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന്’ ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല എന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയറിയിച്ച് എത്തിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ചോദ്യം ചെയ്തതാണ് രമേശ് ചെന്നിത്തലയെ പ്രകോപ്പിച്ചത്.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്ന് ചോദിച്ച ശ്രീജിത്തിന്‍രെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്‌സനോട് തട്ടിക്കയറുകയാണ് ചെന്നിത്തല ചെയ്തത്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ അപഹാസ്യനായി മടങ്ങിയ ശേഷമാണ് ചെന്നിത്തല യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചത്.

ആന്‍ഡേഴ്‌സണ്‍ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണെന്ന് ഒരു മടിയുമില്ലാതെ ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത് നേരത്തെ കരുതിക്കൂട്ടിയെടുത്ത ഷൂട്ടിംഗ് ആയിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ ശ്രീജിത്തിനെ സഹായിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവം സര്‍ക്കാറിനെതിരെ തിരിയുമെന്നായപ്പോള്‍ സിപിഐഎം ഇറക്കിയ കൂലിത്തല്ലുകാരനാണ് ആന്‍ഡേഴ്‌സണ്‍ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്കിലൂടെ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ആന്‍ഡേഴ്‌സണ്‍ മറുപടി നല്‍കിയത്. ‘ഞാന്‍ അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. എന്റെ അപ്പ ഉള്‍പ്പടെയുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്. തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല എന്നത് സത്യം.

Image may contain: 2 people, people smiling, selfie, beard, close-up and indoor
ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ നേരില്‍ വന്ന് കണ്ടപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ബഹുമാനത്തോടെയുമാണ് ഓര്‍മ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയില്‍ എനിക്ക് മറുപടി തന്നപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതില്‍ വിറളി പൂണ്ടത് എന്തിന്? ഞാന്‍ പറഞ്ഞതില്‍ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്?

തെറ്റ് ആരു ചെയ്താലും ഞാന്‍ ചോദിയ്ക്കും. സ്വന്തം തെറ്റ് മറയ്ക്കാന്‍ എന്നെ കൂലിത്തല്ല്കാരന്‍ എന്ന് വിളിച്ച താങ്കള്‍ സ്വയം ലജ്ജിക്കുക. കാരണം ഞാന്‍ എന്റെ ജന്മനാട്ടില്‍ കോണ്‍ഗ്രസ്സിനും കെഎസ്‌യു വിനും വേണ്ടിയാണ് തല്ല്കാരനായതും കേസുകള്‍ നേരിട്ടതും. സംശയമുണ്ടെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക.

എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടിവിയ്ക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് കൊടുത്തത്. കോണ്‍ഗ്രസ്സ് നേതാവ് ആര്‍.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോണ്‍ഗ്രസ്സിന്റെ ചാനല്‍ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജില്‍ ഞാന്‍ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരില്‍ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരില്‍ ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ പിടിച്ചത് മൂവര്‍ണ്ണക്കൊടിയായിരുന്നു. ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: സ്വന്തം അനുജന്റെ കൊലപാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞ 763 ദിവസമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിനു പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ തെരുവിലിറങ്ങി. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ശ്രീജിത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ ഇതിനോടകം ശ്രീജിത്തിന് പിന്തുണയറിയിച്ച് സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലിലെത്തിക്കഴിഞ്ഞു. ചലച്ചിത്രതാരം ടോവീനോ തോമസ് ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലിലെത്തി.

അനുജന്റെ ലോക്കപ്പ് മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് ആരംഭിച്ച പോരാട്ടം ഏതാണ്ട് രണ്ടര വര്‍ഷത്തിലധികമായി തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ശ്രീജിത്തിന്റെ നിരാഹാര സമരവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വാര്‍ത്ത പ്രാധ്യാന്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പേരാണ് സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്.

ട്രോള്‍ ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകളും വ്യക്തികളും സമരപ്പന്തലിലേക്ക് ഒഴുകി എത്തുകയാണ്. അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്.

കോട്ടയം ജില്ലയില്‍ അഞ്ചു യുവതികളെ കാണാതായി. വൈക്കത്ത് ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയും കങ്ങഴയില്‍ പതിനെട്ടുകാരിയെയും കറുകച്ചാലില്‍ രണ്ട് യുവതികളെയും എലിക്കുളത്ത് ഒരു നഴ്‌സിനെയുമാണ് കാണാതായിരിക്കുന്നത്. ഇതില്‍ നഴ്‌സിനെ കാണാതായിരിക്കുന്നതില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

എലിക്കുളം പഞ്ചായത്തിലെ ആളുറുമ്പ് ഭാഗത്തുള്ള നഴ്‌സ് വ്യാഴാഴ്ച രാത്രിയില്‍ ഡ്യൂട്ടിക്ക് പോയതാണ്. സാധാരണ രീതിയില്‍ ഡ;ൂട്ടി കഴിഞ്ഞാല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്ക് തിരിച്ചെത്തേണ്ടതാണ്. എന്നാല്‍, 10 മണി ആയിട്ടും തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ന് യുവതി ഡ്യൂട്ടിക്ക് എത്തിയിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനിടെ, 11 മണിയോടെ മകള്‍ അച്ഛനെ വിളിച്ച് ‘എന്നെ അന്വേഷിക്കേണ്ട, എന്റെ കല്ല്യാണം കഴിഞ്ഞു’ എന്ന് അറിയിച്ചു. ഇതേതുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഒരു യുവാവുമായി യുവതിക്ക് പ്രണയമുള്ളതായി സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആ വഴിക്ക് അന്വേഷണം നടത്തിയെങ്കിലും യുവാവ് വിദേശത്താണെന്ന് മനസ്സിലായി. ഇതോടെ വിളിച്ചത് മകള്‍ തന്നെയാണോ എന്നും ആണെങ്കില്‍ ആര്‍ക്കൊപ്പം പോയി എന്നും അറിയാതെ വിഷമിക്കുകയാണ് വീട്ടുകാര്‍.

ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയെയാണ് വൈക്കത്തു നിന്നും കാണാതായിരിക്കുന്നത്. 31 കാരിയായ ഭാര്യയെ കാണാതായി എന്ന പരാതിയുമായി ഭര്‍ത്താവാണ് പൊലീസില്‍ സമീപിച്ചത്. ഭര്‍ത്താവിന്റെ മൊബൈലും മോഷണം പോയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികളില്ല. ഇതേച്ചൊല്ലിയുള്ള അസ്വാരസ്യത്തിനിടെ ഭാര്യയ്ക്ക് മറ്റേതോ ചുറ്റിക്കളിയുണ്ടെന്ന സംശയം ഉയരുകയും ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു.

കറുകച്ചാലില്‍ നിന്നും ഇന്നലെ രണ്ട് യുവതികളെയാണ് കാണാതായത്. കണിച്ചുകുളങ്ങര ഭാഗത്തു നിന്നും രണ്ടു കുട്ടികളുടെ മാതാവായ 29 കാരിയെ കാണാനില്ല എന്ന് ഭര്‍ത്താവാണ് പരാതി നല്‍കിയിരിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഭര്‍ത്തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തി രണ്ടു കുട്ടികളെയും അവിടെ ഏല്‍പ്പിച്ചശേഷം മുങ്ങുകയായിരുന്നു. കങ്ങഴയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 18 കാരിയെ കാണാനില്ലെന്നാണ് പരാതി. ഇവര്‍ മറ്റൊരു യുവാവിനൊപ്പം പോയതായാണ് നിഗമനം.

കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടുമേന്തി മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര ശബരിമലയില്‍.
പമ്പയില്‍ നിന്നും ഡോളിയിലാണ് ചിത്ര നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി ചവിട്ടിയാണ് ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് എത്തിയത്. വൈകിട്ട് ഏഴിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമൊപ്പമാണ് ചിത്ര സന്നിധാനത്തെത്തിയത്.

നാളെ രാവിലെ വലിയ നടപന്തലില്‍ നടക്കുന്ന ചടങ്ങില്‍ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി വൈകുന്നേരം മകരജ്യോതി ദര്‍ശവും നടത്തിയ ശേഷം ചിത്ര മലയിറങ്ങുകയുള്ളു. തൈയ്ക്കാട് അയ്യപ്പക്ഷേത്രത്തില്‍ നിന്നും കെട്ടുമുറുക്കിയാണ് ചിത്ര ശബരീശനെ കാണാന്‍ പുറപ്പെട്ടത്.

ഡോളിയില്‍ വരേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും മാസ പൂജ സമയത്ത് മല ചവിട്ടി സന്നിധാനത്ത് എത്തുമെന്നും ചിത്ര പറഞ്ഞു. ആദ്യ ശബരിമല ദര്‍ശനത്തെ ജന്മസാഫല്യമെന്നാണ് ചിത്ര പറഞ്ഞത്രി

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. കരള്‍ രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ കുപ്പായമണിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ കെ.കെ.ആര്‍ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.

സൗമ്യതയുടെ മുഖമായിരുന്നു കെ.കെ.രാമചന്ദ്രന്‍ നായര്‍. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്‌കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര്‍ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആര്‍ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിലകൊണ്ടു.

2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വീണ്ടും കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് നറുക്ക് വീണു. 7983 വോട്ടുകള്‍ക്ക് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി ആദ്യമായി അദ്ദേഹം നിയമസഭയുടെ പടികടന്നു.

ശാസ്ത്രീയ സംഗീതത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ചെങ്ങന്നൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനനായി സര്‍ഗവേദിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

സ്വന്തം ലേഖകന്‍

കൊച്ചി : അയർലന്റിൽ പെൺകുട്ടികൾ അടക്കം നിരവധി മലയാളി നെഴ്സുമാരെ തൊഴിലും , താമസ സൗകര്യവും , ഭക്ഷണവും ഇല്ലാതെ പെരുവഴിയിലാക്കിയതിനു പിന്നിൽ മലയാളി നെഴ്സിനും പങ്ക്. കേരളത്തിൽ നിന്നും യൂറോപ്പിലെ നെഴ്സിങ്ങ് തൊഴിൽ സ്വപ്നം കണ്ട് 5.5 ലക്ഷം രൂപവരെ ഏജന്റിന് നല്കി വന്ന നെഴ്സുമാരാണ്‌ 3 മാസമായി നരകിക്കുന്നത്. താമസിക്കാൻ പോലും ഇടം ഇല്ലാത്ത ഇവർ ഇപ്പോൾ ഒരു ഫാമിലെ കുതിര ലയത്തിലാണ്‌ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തയെ തുടർന്ന് നെഴ്സുമാരെ എത്തിച്ച ഏജൻസിയെകുറിച്ചും ആളുകളെ കുറിച്ചും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌.

ഏറ്റുമാനൂരിലുള്ള ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസിയാണ്‌ റിക്രൂട്ട്മെന്റിനു പിന്നിൽ. ഇത് നടത്തുന്നത് റെജി എന്ന മുൻ അയർലന്റ് പ്രവാസിയാണ്‌. ഒലിവർ പ്ളേസ്മെന്റിന് അയർലന്റ് താലഗട്ട് (താല) എന്ന സ്ഥലത്ത് Gd House Whitestown Dr, Tallaght Business Park, Dublin 24, Ireland. എന്ന വിലാസത്തിൽ ഓഫീസുണ്ട്. ഈ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് താലയിൽ തന്നെ മെയിൽ നെഴ്സായി ജോലി നോക്കുന്ന ഇന്നസന്റ് എന്ന മലയാളിയാണ്‌. ഏറ്റുമാനൂരിൽ ഒലിവർ പ്ലേസ്മെന്റിൽ ഉള്ള റെജിയുടെ അളിയൻ ആണ്‌ അയർലന്റിൽ ഉള്ള ഇന്നസെന്റ് എന്ന വ്യക്തി. അതായത് കേരളത്തിലുള്ള  ഒരു അളിയൻ നെഴ്സുമാരേ അയർലന്റിൽ ഉള്ള മറ്റൊരു അളിയന്റെ ബലത്തിൽ പണം വാങ്ങി റിക്രൂട്ട് ചെയ്യുന്നു. അയർലന്റിലെ നെഴ്സിങ്ങ് ഹോമുകളിലേക്ക് ഇന്നസെന്റ് എന്ന വ്യക്തി ആളുകളെ സപ്ളേ ചെയ്യുന്നു. ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ 5.5 ലക്ഷവും തരം പോലെ അതിനും മുകളിൽ പണം നെഴ്സുമാരുടെ കൈയ്യിൽ നിന്നും വാങ്ങുന്നു. ഒരു നെഴ്സിനെ റിക്രൂട്ട് ചെയ്യുമ്പോൾ 3000 ത്തിലധികം യൂറോ റിക്രൂട്ടിങ്ങ് ചിലവായി നെഴ്സിങ്ങ് ഹോമുകളും ആശുപത്രികളും നല്കാറുണ്ട്. ഈ 3000 യൂറോയിൽ കൂടുതൽ ഒരു പണം പോലും ഉദ്യോഗാർഥിയിൽ നിന്നും വാങ്ങാൽ പാടില്ല എന്നാണ്‌ നിയമം. ഇത് ലംഘിച്ചാണ്‌ അളിയനും അളിയനും ചേർന്ന് 5.5 ലക്ഷം രൂപ നെഴ്സുമാരിൽ നിന്നും കോഴയായി വാങ്ങിക്കുന്നത്. ഇത്തരത്തിൽ എത്തിയ നെഴ്സുമാർക്കാണ്‌ ഇപ്പോൾ ജോലി കിട്ടാതെ വന്നിരിക്കുന്നത്.

ചതിക്കപ്പെട്ട നെഴ്സുമാർ ഇപ്പോൾ അയർലന്റിൽ നരകിക്കുന്നു. കിടപ്പാടം പോലും വിറ്റും, പണയപ്പെടുത്തിയും ഈ അളിയന്മാരുടെ കൂട്ടുകച്ചവടത്തിൽ പെട്ടുപോയവർ ഇപ്പോൾ അയർലന്റിൽ ഭയപ്പാടിലാണ്‌ കഴിയുന്നത്. നെഴ്സുമാരുടെ നരകയാതന പുറത്തു വാർത്തയായി വന്നയുടന്‍ ഇന്നസെന്റ് എന്നയാൾ ഇവരെ വിളിച്ച് ഭീഷണിപ്പെടുത്തി. ഫോണിൽ വിളിച്ചാണ്‌ പെൺകുട്ടികളേയും മറ്റും അയർലന്റിൽ ജോലിചെയ്യുന്ന ഈ മെയിൽ നെഴ്സുകൂടിയായ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയത്. ഒരു വിവരവും പുറത്ത് പറയരുതെന്നും , പറഞ്ഞാൽ അനുഭവിക്കുമെന്നും ആണ്‌ വ്യാഴാഴ്ച പെൺകുട്ടികളോട് പറഞ്ഞിരിക്കുന്നത്. അയർലന്റിൽ നിങ്ങൾക്ക് ജോലി ഉണ്ടാകില്ലെന്നും , കയറി പോകേണ്ടിവരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഇവിടെയല്ല ഒരിടത്തും ജോലികിട്ടാത്ത വിധത്തിൽ ആക്കുമെന്ന് ഇയാൾ വിരട്ടുന്നു. 5.5 ലക്ഷം രൂപയും കൊടുത്ത് 3 മാസമായി ഭക്ഷണം പോലും ഇല്ലാതെ കഴിയുന്ന നേഴ്സുമാരേയാണ്‌ ഈ വിധത്തിൽ വിരട്ടുന്നത്. ഇവർ ആകെ ഭയപ്പാടിലാണ്‌. എന്തു സഭവിക്കും എന്നു പോലും ഇവർക്ക് അറിയില്ല.

ഒലിവർ പ്ളേസ്മെന്റ് എന്ന ഏജൻസി ഇതിനകം 100 കണക്കിന്‌ നെഴ്സുമാരേ അയർലന്റിൽ എത്തിച്ചു. തികച്ചും ഫ്രീ ആയി നടത്തേണ്ട റിക്രൂട്ട്മെന്റിൽ ശത കോടികണക്കിന്‌ രൂപയാണ്‌ ഇവർ അവിഹിതമായി നെഴ്സുമാരിൽനിന്നും വാങ്ങിയിരിക്കുന്നത്. ഇതിനെതിരേ ഇവർ എത്തിച്ച നെഴ്സുമാരിൽ വൻ പ്രതിഷേധം ഉയരുന്നു.

വാർത്ത പുറത്ത് വന്നു അരമണിക്കൂറിനുള്ളിൽ ഇന്നസെന്റും കൂട്ടാളികളും ഭയന്ന് ജീവിക്കുന്ന കുട്ടികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി . അതോടെ തട്ടിപ്പിന് പിന്നിൽ ഇയാൾ ആണെന്നും പുറത്തായി . നിങ്ങളാണ് പറഞ്ഞതെന്ന് എനിക്കറിയാം . നിങ്ങളെ അകത്താക്കും നിങ്ങളുടെ വോയിസ് ഉണ്ട് എന്നും ഇന്നസെന്റ് കൂട്ടാളികളെ ഭീഷണി മുഴക്കി. നെഴ്‌സുമാർ നെഞ്ചുപൊട്ടി കരയുകയാണ് . ഇവർക്ക് ഇവിടെ ജോലി കിട്ടിയാലും ഇവരെ ട്രാപ്പിലാക്കി ഈ ഏജന്റ് അവരെ തകർക്കും എന്നുമാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത് . ആരെങ്കിലും ജോലി തരുകയോ , ഓഫർ ലെറ്റർ തന്ന തൊഴിലുടമയുടെ അംഗീകാരം കിട്ടുകയോ ചെയ്‌താൽ അവിടെ ജോലി കിട്ടിയാലും ഇവരെ നരകിപ്പിക്കും, പ്രൊബേഷൻ സമയത്ത് തോൽപ്പിക്കും അങ്ങനെ പകരം വീട്ടും എന്നും ഭയപ്പെടുത്തുന്നു .അയർലന്റിൽ ഇത്തരം നിയമലംഖനത്തിന് എതിരെ പൊലീസിന് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സാമൂഹ്യ പ്രവർത്തകർ. അത്രയധികം പണം നെഴ്സുമാരിൽ നിന്നും കഴിഞ്ഞ 8 വർഷമായി ഇയാൾ പിഴിഞ്ഞെടുത്തിട്ടുള്ളതായി അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്‌ ഒരു കൂട്ടം ആളുകൾ. അയര്‍ലന്റിലുള്ള പല മാധ്യമങ്ങളും ഈ തട്ടിപ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘എന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയതാ… അവരെ വെറുതെ വിടരുത്.. ആരോ ഇതിന് പിന്നിലുണ്ട്, അവരുടെ ലക്ഷ്യം പുറത്തു കൊണ്ടുവരണം…’. ഭര്‍ത്താവ് ഗണേശിന്റെ മരണം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിനു മുന്നില്‍ ഹൃദയം വിങ്ങുന്ന വേദനയോടെ തോട്ടംതൊഴിലാളിയായ ഹേമലത അലമുറയിട്ടത് ഇങ്ങനെ…

2016 ഡിസംബര്‍ ആറിനാണ് ഗണേശനെ മൂന്നാര്‍ എല്ലപ്പെട്ടി ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും രാത്രി 9 മണിയോടെ ഫാക്ടറിയിലേയ്ക്ക് ജോലിക്കു പോയ ഗണേശന്‍ 11 മണിയോടെ വീട്ടിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് കമ്പനിയില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങിയിരുന്നതായി ജീവനക്കാര്‍ പറയുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഭാര്യ ഹേമലത ഇക്കാര്യം അറിയുന്നത്.  ഭര്‍ത്താവിന് സുഖമില്ലെന്ന് അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ എത്തിയ താന്‍ പുല്‍മേട്ടില്‍ കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. കനത്ത തണുപ്പിനിടയിലും ഭര്‍ത്താവിന്റെ ശരീരത്തില്‍ നല്ല ചൂടുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇത് ആരും കൂട്ടാക്കിയില്ലെന്നും ഹേമലത ആരോപിക്കുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഗണേശിനെ എസ്‌റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും 20,000 മുതല്‍ 70,000 രൂപ വരെ ചെലവാകുമെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ പിന്തിരിപ്പിച്ചു. ഇതില്‍ സംശയം തോന്നിയതിനാലാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും ഹേമലത പോലീസിനോട് പറഞ്ഞു.

പ്രമുഖനടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അടിയന്തര സര്‍ജറിക്കു വിധേയനാക്കുന്നതിനിടയില്‍ സ്‌ട്രോക്ക് കൂടി വന്നതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
1977 ല്‍ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണു സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved