മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ വ്യാജ ലൈംഗികാരോപണം നടത്തിയ ജേര്‍ണലിസം വിദ്യാര്‍ഥിയായ യുവതി പിടിയില്‍. ഭിണ്ഡ് ജില്ലയിലെ എം.എല്‍.എ ഹേമന്ത് കട്ടാരെയുടെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.
ജേര്‍ണലിസം വിദ്യാര്‍ഥിയായ യുവതി തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന് കട്ടാരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും കട്ടാരെ പരാതിയില്‍ ചൂണ്ടികാണിച്ചിരുന്നു.
അതേസമയം, ‘യൂത്ത് മഞ്ച് ആസാദി’ എന്ന വിദ്യാര്‍ഥി സംഘടനയുമായി ബന്ധപ്പെട്ട് പരിചയമുള്ള തന്നെ എം.എല്‍.എ ജിമ്മിലേക്ക് വിളിച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. ചിത്രങ്ങളും വിഡിയോ ദൃശ്യവും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കട്ടാരയെ താന്‍ ഭീഷണിപ്പെടുത്തി പണം പറ്റിയെന്ന് പൊലീസില്‍ വ്യാജപരാതി നല്‍കിയെന്നും യുവതി ആരോപിച്ചു.
കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍. 50 ഓവറില്‍ 303 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലിയുടെ 150 റണ്‍സിന്റെ അത്യുഗ്രന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 157 പന്തുകളിലാണ് കോഹ്‌ലി 150 സ്വന്തമാക്കിയത്. കോഹ് ലിയുടെ കരിയറിലെ തന്നെ ക്ലാസ് ഇന്നിംഗ്സുകളിലൊന്നായിരുന്നു ഇന്ന് കേപ് ടൌണില്‍ നടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റണ്ണെടുക്കുന്നതിന് മുമ്പെ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും കോലി-ധവാന്‍ സഖ്യം അടിച്ചു തകര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 160 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോഹ്‌ലിയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. കോഹ്‌ലിയുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്.
ആറ് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-0ന് മുന്നിലാണ്
തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് തന്റെ വിവാഹസ്വപ്നങ്ങളെക്കുറിച്ച് പേളി വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ ഒരു പങ്കാളിയെ ആവശ്യമുണ്ടെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ അതിന് ഇപ്പോള്‍ സമയമായിട്ടില്ലെന്നും പേളി മാണി പറയുന്നു.
വലിയ ലുക്കൊന്നും വേണ്ട, താന്‍ ഇത്തിരി അബ്നോര്‍മല്‍ ആയിട്ടുള്ള വ്യക്തിയായതിനാല്‍ വളരെ നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറയുന്നത്.അതേസമയം പേളി പ്രണയത്തിലാണെന്ന് വിചാരിക്കുകയും വേണ്ട.
പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളി പറയുന്നത്. സിനിമയുടെ തിരക്കുകളും,അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം.
47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബോളിവുഡ് നടന്‍ ജിതേന്ദ്രന്‍ പീഡിപ്പിച്ചതായി ബന്ധു. ഫേസ്ബുക്കില്‍ നടന്ന മീ റ്റൂ കാമ്പയിന്‍ ഭാഗമായിട്ടാണ് പുതിയ വെളിപ്പെടുത്തല്‍. സ്വന്തം അമ്മാവന്റെ മകളാണ് ജിതേന്ദ്രക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് കൂടാതെ ജിതേന്ദ്രക്കെതിരെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അന്ന് എനിക്ക 18 വയസ്സുമാത്രമായിരുന്നു പ്രായം അയാള്‍ക്ക് 28 വയസ്സും. ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു അയാള്‍ എന്നെ ബലാത്സംഗം ചെയ്തത്. പണവും സ്വാധീനവും ഒരുപാടുള്ള അയാള്‍ക്കെതിരെ അന്ന് ഞാന്‍ ഒന്നും ചെയ്തില്ല. പ്രധാനകാരണം മറ്റൊന്നായിരുന്നു. ജിതേന്ദ്ര എന്നെ ഉപദ്രവിച്ച വിവരം എന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഹൃദയം തകര്‍ന്ന് മരിച്ചേനെ.
അതുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. കാരണം ആ സംഭവം എന്റെ മനസ്സില്‍ ഏല്‍പിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല’- അവര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ രഥയാത്ര നടത്താന്‍ ആര്‍.എസ്.എസ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നാളെ വാദം ആരംഭിക്കാനിരിക്കെയാണ് ആര്‍ എസ് എസ് രഥയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അയോധ്യ മുതല്‍ തമിഴ്‌നാട്ടിലെ രാമേശ്വരം വരെയാണ് രഥയാത്ര.
മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യാത്ര ഫെബ്രുവരി 13ന് ആരംഭിക്കും. നാലുസംസ്ഥാനങ്ങിലൂടെ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 23 വരെ 39 ദിവസത്തെ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. യു.പിക്കു പുറമേ തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര കടന്നുപോകുക. രഥയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍സുരക്ഷയൊരുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക.
കൂത്തുപറമ്പ്: കണ്ണൂര്‍ മാനന്തേരിയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൂട്ടമായി മര്‍ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്.
യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുകയും കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് 4 ലക്ഷം രൂപ വരെ ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാര്‍ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പറയുന്നു. മര്‍ദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പിന്നീട് ഇയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് തെളിവൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. പരസ്പര ബന്ധമില്ലാതെ സംസാരിച്ച ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിന്റെ കയ്യില്‍ നിന്നും കണ്ണാടിപ്പറമ്പ് സ്വദേശിയുടെ എടിഎം കാര്‍ഡ്, ഒരു ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ലഭിച്ചതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ: ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികള്‍ മകന്‍ രാഹുലിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 13 വര്‍ഷം. കേരളത്തില്‍ കുട്ടികളെ കാണാതായ സംഭവങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഏഴര വയസുകാരന്‍ രാഹുലിന്റെ തിരോധാനത്തോളം കോളിളക്കം സൃഷ്ടിച്ച സംഭവം മറ്റൊന്നില്ല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഒടുവില്‍ സാക്ഷാല്‍ സി.ബി.ഐ തന്നെ എത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്ത കേസ്. രാഹുല്‍ എങ്ങനെ അപ്രത്യക്ഷനായെന്നത് ഇന്നും നിഗൂഢം.
മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞനുജത്തി ശിവാനിയുമുണ്ടിപ്പോള്‍. 2005 മേയ് 18ന് െവെകിട്ട് വീടിനോട് ചേര്‍ന്ന െമെതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സമീപവാസിയായ യുവാവിനെ നാര്‍കോ അനാലിസിസിന് വിധേയനാക്കി. എന്നാല്‍ ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് വ്യക്തമായി. കുട്ടിയുടെ വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലവും പ്രഖ്യാപിച്ചു. നാടൊട്ടുക്കും കുട്ടിയുടെ ചിത്രം സഹിതം പോസ്റ്ററുകളും പ്രചരിപ്പിച്ചു.
രാഹുലിന്റെ ചിത്രം. ഒപ്പം രാഹുലിന്റെ ഇപ്പോഴത്തെ മുഖം ചിത്രകാരനായ ആലപ്പുഴ സ്വദേശി ശിവദാസ് വാസുവിന്റെ ഭാവനയില്‍
ഇടയ്ക്ക് മനോരോഗിയായ കൃഷ്ണപിള്ള എന്നൊരാള്‍ താന്‍ രാഹുലിനെ കൊന്നു കുഴിച്ചുമൂടിയെന്ന് അവകാശപ്പെട്ട് രംഗത്തുവന്നു. തുടര്‍ന്ന് പ്രദേശത്തെ ഉപയോഗശൂന്യമായ കുളങ്ങള്‍ വറ്റിച്ചുവരെ പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 2012 ഫെബ്രുവരിയില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് 2013 ഒക്‌ടോബറില്‍ കേസ് പുനരന്വേഷിക്കാന്‍ സി.ബി.ഐ തീരുമാനിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടി സി.ബി.ഐ. അപേക്ഷ നല്‍കിയത്.
രാഹുലിന്റെ തിരോധാനത്തിനുപിന്നാലെ പിതാവ് രാജുവിനെ അര്‍ബുദം കീഴ്‌പ്പെടുത്തിയത് മറ്റൊരു ആഘാതമായി. ശസ്ത്രക്രിയയ്ക്കുശേഷം രാജു ജോലി തേടി കുെവെത്തിലേക്കു മടങ്ങി. രാഹുലിന്റെ മാതാപിതാക്കള്‍ സംശയമുള്ള മൂന്നു പേരുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും അവരെക്കുറിച്ച് അന്വേഷണം ഉണ്ടായില്ല.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഉടന്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് സാധിക്കും.
പ്രതിസന്ധി രൂക്ഷമായതോടെയാണു ശമ്പളം പോലും നല്‍കാനാകാതെ കെ.എസ്.ആര്‍.ടി.സി വലഞ്ഞത്. കഴിഞ്ഞ മാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചായിരുന്നു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ഈ മാസത്തിലും അതേ സാഹചര്യം തന്നെയാണ് നിലവിലുള്ളത്.
പെന്‍ഷന്‍ വിതരണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2017 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഭാഗികമായും 2017 ഡിസംബര്‍, 2018 ജനുവരി മാസങ്ങളിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തുതീര്‍ക്കാനുണ്ട്. മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 164 കോടി രൂപയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ വേണ്ടത്.
ഡെല്‍ഹി : ഗാസിയബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയ വിഹാന്‍ ഗുപ്തയെ അക്രമികളില്‍ നിന്നും രക്ഷപ്പെടുത്തിയത് ഡല്‍ഹി പൊലീസിന്റെ കൃത്യമായ ഓപ്പറേഷനിലൂടെ. ഒരിടത്തും പാളിച്ച പറ്റരുതെന്ന് ഉറപ്പു വരുത്തിയാണ് ക്രൈബ്രാഞ്ച് സംഘം അന്വേഷണത്തിന് ഇറങ്ങിയത്. മൂന്നു തവണ പരാജയപ്പെട്ടിട്ടും പോരാട്ട വീര്യം നഷ്ടപ്പെടാതെ വീണ്ടും വിഹാനു വേണ്ടി ശ്രമം തുടരുകയായിരുന്നു. തുടര്‍ന്നാണ് സംഘം സി-റിവര്‍ എന്ന പുതിയ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തത്. ഇതിലൂടെ സാഹസികമായാണ് പൊലീസ് സംഘം അക്രമികളെ കീഴടക്കി കുട്ടിയെ രക്ഷിച്ചത്.
അഞ്ചു വയസുകാരനായ വിഹാന്‍ ഗുപ്തയെ ഗാസിയാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ജനുവരി 25ന് രാവിലെ ഏഴു മണിക്കാണ് ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തിയിട്ട സ്കൂള്‍ വാഹനത്തില്‍ നിന്ന് വിഹാനെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയത്. വാന്‍ ഡ്രൈവര്‍ വിഹാനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികളില്‍ ഒരാള്‍ കാലില്‍ വെടിവെച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
തട്ടിക്കൊണ്ടു പോയവരുടെ ആദ്യത്തെ ഫോണ്‍ വിളി വന്നത് ജനുവരി 28ന് രാത്രി 12 മണിക്കായിരുന്നു. 60 ലക്ഷം രൂപയാണ് മോചനദ്രവ്യമായി സംഘം ആവശ്യപ്പെട്ടത്. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി വിഹാന്റെ മാതാപിതാക്കളെ വിളിച്ച ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത് ഒരാളാണെന്ന് കണ്ടെത്തുകയായിരുന്നു പൊലീസ് ആദ്യം ചെയ്തത്.
സൈബര്‍ സെല്ലിന്റേയും വിദഗ്ധരുടേയും സഹായത്തോടെ നീങ്ങിയ പൊലീസ് സംഘം ഫോണ്‍ കോളിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയായിരുന്നു. ഡല്‍ഹി ഷാഹിദാബാദിനടത്തു നിന്നാണ് സംഘം വിളിക്കുന്നതെന്നു മനസിലാക്കി പൊലീസ് തുടര്‍ന്ന് വിഹാനെ രക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് നിതിന്‍ ശര്‍മ്മ എന്നൊരാളാണെന്ന് തിങ്കളാഴ്ച ഉച്ചയോടെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ വിവേക് വിഹാറില്‍ ഇയാളുമായി ബന്ധപ്പെട്ടവരുണ്ടെന്ന് പൊലീസ് സംഘം മനസിലാക്കിയതോടെ ഇവര്‍ക്കായി കാത്തിരിക്കുകയായിരുന്നു. കുട്ടിക്ക് ഭക്ഷണം വാങ്ങാന്‍ സംഘം പുറത്തിറങ്ങുമെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. 18 പേരടങ്ങിയ പൊലീസ് സംഘം നാലു കാറിലും , രണ്ടു മോട്ടോര്‍ സൈക്കിളിലുമായാണ് അക്രമികളെ കാത്തിരുന്നത്.
ഭക്ഷണം വാങ്ങാനെത്തിയ സംഘത്തെ പൊലീസ് പിന്തുടര്‍ന്നത് 90 മിനുട്ട് , സംശയം തോന്നിയ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തതോടെ പൊലീസ് ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു. ഏറ്റുമുട്ടലില്‍ അക്രമി സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനിടയില്‍ ഉണ്ടായ ട്രാഫിക് കുരുക്കില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു.
അതേസമയം , മോട്ടോര്‍ സൈക്കിളല്‍ പിന്തുടര്‍ന്ന പൊലീസുകാര്‍ സംഘത്തിന്റെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അക്രമികളുടെ താവളത്തില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ സംഘത്തിലുള്ളവരെ പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലും വെടിയൊച്ചയും ഭയപ്പെടുത്തിയ വിഹാനെ കുഴപ്പമൊന്നും കൂടാതെ പൊലീസ് വീട്ടിലെത്തിച്ചു. അക്രമികള്‍ രക്ഷപ്പടാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് സംഘം അവരെ കീഴ്ടുപ്പെത്തുകയായിരുന്നു.
മനില: നാല് വര്‍ഷം മുന്‍പ് കടലില്‍ കാണാതായ മലേഷ്യന്‍ വിമാനത്തെ അന്വേഷിച്ചു പോയ കപ്പല്‍ കാണാതായി. സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. കപ്പല്‍ റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി വിദേശ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 31 മുതല്‍ കപ്പലില്‍ നിന്നുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. കപ്പലിന്റെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചു.
ജനുവരി 31നു മുന്‍പ് കപ്പലുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കപ്പലുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടതിന് കാരണമെന്തെന്ന് വ്യക്തമല്ല. കാണാതായ വിമാനത്തിനായി മൂന്നാഴ്ച്ച നീണ്ട തിരച്ചിലിനു ശേഷമാണ് കപ്പലുമായുള്ള ആശയവിനിമയം തകരാറിലാകുന്നത്. തെരച്ചില്‍ നടത്തുന്ന മലേഷ്യന്‍ വിമാനത്തിലേതു പോലെ സീബെഡ് കണ്‍സ്ട്രക്ടര്‍ കപ്പലും അപകടത്തിലാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
നിരവധി യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ യാത്രാവിമാനത്തെ കണ്ടെത്താനുള്ള ദൗത്യമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ മാസം 22 നാണ് സീബെഡ് കണ്‍സ്ട്രക്ടര്‍ എന്ന കപ്പല്‍ വിമാനം കണ്ടെത്തുന്നതിനായുള്ള ദൗത്യം ആരംഭിക്കുന്നത്. കടലിന്റെ ആറ് കിലോമീറ്റര്‍ ഉള്‍ത്തട്ടില്‍ വരെ പരിശോധന നടത്താന്‍ സീബെഡ് കണ്‍സ്ട്രക്ടറിനാകും. വരും ദിവസങ്ങളില്‍ കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് തിരച്ചിലിനു നേതൃത്വം നല്‍കുന്ന കമ്പനി വക്താവ് അറിയിച്ചു.