Latest News

കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബുവിനെതിരായ കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് വിജിലന്‍സ്. ഹൈക്കോടതിയിലാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് അന്വേഷണം നടന്നു വരുന്നത്.

അന്വഷണം വേഗത്തില്‍ നടന്നു വരികയാണെന്ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡി.ജി.പി ലോകനാഥ് ബെഹ്‌റ കോടതിയെ അറിയിച്ചു. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ അന്തിമാന്വേഷണ റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കാനാവുമെന്ന് വിശദീകരിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ അന്ന് മറുപടി നല്‍കിയെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

തൃശൂര്‍: ചാലക്കുടിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ മോഷണം. റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. 20 കിലോ സ്വര്‍ണ്ണവും 6 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു. നാലുകോടി രൂപ മൂല്യമുള്ളതാണ് സ്വര്‍ണ്ണം. ശനിയാഴ്ചക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ കരുതുന്നത്.

ശനിയാഴ്ച രാത്രി ജ്വല്ലറി അടച്ചതിനു ശേഷം ഇന്ന് രാവിലെയാണ് തുറന്നത്. അപ്പോളാണ് മോഷണം നടന്ന വിവരം അറിയുന്നത്. കടയില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം ബുദ്ധിമുട്ടാകും. കടയുടെ പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികൾ വിളിച്ച യോഗത്തിൽ സംഘര്‍ഷം. കർദ്ദിനാളിനെ അനുകൂലിച്ചെത്തിയ ഒരുവിഭാഗം യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു വിഭാഗം പ്രതിഷേധക്കാർ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം കൂട്ടിയിട്ട് കത്തിച്ചു . കർദ്ദിനാളിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ചാണ് പത്രം കത്തിച്ചത്. പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.

ഭാര്യയില്ലാത്തപ്പോഴും, ഭര്‍ത്താവില്ലാത്തപ്പോഴും സ്‌നേഹിതയെ/ സ്‌നേഹിതനെ ഫ്‌ളാറ്റിലേക്കു വിളിക്കാനും സല്‍ക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും സഖാക്കള്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് എസ്. ശാരദക്കുട്ടി. ലിഫ്റ്റ് വിവാദത്തില്‍ എം സ്വരാജിന്റെ മറുപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ശാരദക്കുട്ടി ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. ഭാര്യക്കു ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും പരസ്പരം കാവല്‍ നില്‍ക്കുന്ന ഒരു സദാചാര ബോധത്തിലാണ് സഖാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ശാരദക്കുട്ടി പറയുന്നു.

ഏതൊരു സാധാരണ മലയാളിയേയുംകാള്‍ അല്പം പിന്നിലാണ് ഈ വിഷയത്തില്‍ ഇടതുപക്ഷ ആണ്‍/പെണ്‍ സഖാക്കള്‍ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുംബ വ്യവഹാരത്തിനകത്ത് മെയില്‍ ഷോവനിസം ഒരുറച്ച യാഥാര്‍ഥ്യമായിത്തന്നെ നില്‍ക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാന്‍ അവര്‍ക്കെന്താണ് കഴിയാതെ പോകുന്നതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിപ്പിലൂടെ ചോദിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സഖാവ് എം.സ്വരാജ് എഴുതിയ എഫ്ബി പോസ്റ്റ് വായിച്ചു.

സ്‌നേഹിതയായ ഷാനി പ്രഭാകരനു നല്‍കിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ഷാനി ആ ആദരവ് അര്‍ഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്റെ’ സുഹൃത്ത് എന്നാല്‍ ‘ഞാന്‍’ തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം..

എന്നാല്‍ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാന്‍ വരുന്നവരെ നേരിടുമ്പോള്‍, നമ്മുടെ ഇടതു പക്ഷ സഖാക്കള്‍ ഈ അര്‍ഥങ്ങള്‍ മറന്നു പോകുന്നതെങ്ങനെ? ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നത്.

അസഏ വിഷയത്തില്‍ ബല്‍റാമിനെ നേരിടുമ്പോള്‍ സഖാക്കള്‍ നടത്തിയ ന്യായീകരണവാദത്തിലും ഇത് ഞാന്‍ സൂചിപ്പിച്ചതാണ്.

ളയ പോസ്റ്റില്‍ ‘ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്‌ലാറ്റ്’ എന്ന വരിയില്‍ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭര്‍ത്താവും ഭര്‍ത്താവിനു ഭാര്യയും പരസ്പരം കാവല്‍ നില്‍ക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്. ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭര്‍ത്താവില്ലാത്തപ്പോഴും സ്‌നേഹിതയെ/ സ്‌നേഹിതനെ ഫ്‌ലാറ്റിലേക്കു വിളിക്കാനും സല്‍ക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാന്‍ സൗകര്യം കൊടുക്കാനും നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്? സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരര്‍ഥമുള്ള വാക്ക്. മനസ്സിന്റെയുള്‍പ്പെടെ എല്ലാ വാതിലുകളും നിര്‍ഭയരായി , മലര്‍ക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കള്‍. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യം?

ഏതൊരു സാധാരണ മലയാളിയേയുംകാള്‍ അല്പം പിന്നിലാണ് ഈ വിഷയത്തില്‍ ഇടതുപക്ഷ ആണ്‍/പെണ്‍ സഖാക്കള്‍ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുീബ വ്യവഹാരത്തിനകത്ത് മെയില്‍ ഷോവനിസം ഒരുറച്ച യാഥാര്‍ഥ്യമായിത്തന്നെ നില്‍ക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാന്‍ അവര്‍ക്കെന്താണ് കഴിയാതെ പോകുന്നത്?

അവള്‍/ അവന്‍ ഞാന്‍ തന്നെ എന്നു പറയാന്‍ ധൈര്യപ്പെടുന്ന സഖാക്കള്‍ ഉണ്ടാവണം.

ഒരു റൂമിക്കഥ. സഖാക്കള്‍ വായിക്കണം

‘ആരാണ്?’
അയാള്‍ പറഞ്ഞു ,’ഞാനാണ്’
‘നമുക്ക് രണ്ടു പേര്‍ക്ക് ഈ മുറിയില്‍ ഇടമില്ല’ അവള്‍ പറഞ്ഞു
വാതിലടഞ്ഞു. ഒരു വര്‍ഷത്തെ ഏകാന്ത വാസത്തിനും വിയോഗത്തിനും ശേഷം അയാള്‍ വീണ്ടും വന്ന് വാതിലില്‍ മുട്ടി
അവള്‍ ചോദിച്ചു
‘ആരാണ്?’
അയാള്‍ പറഞ്ഞു
‘ഇത് നീയാണ്’
അയാള്‍ക്കു വേണ്ടി വാതില്‍ തുറക്കപ്പെട്ടു.

തിരുവനന്തപുരം: ആഢംബര കാര്‍ വ്യാജ പുതുച്ചേരി മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലപോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കേസില്‍ നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലാണ് അമലപോളിന് ജാമ്യം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന നിബന്ധനയോടെയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. വാഹന നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ സുരേഷ് ഗോപിക്കും ഇതേ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടി ഹൈക്കോടതി വഴി മുന്‍കൂര്‍ ജാമ്യം നേടിയത്. ആദ്യം നടത്തിയ ചോദ്യം ചെയ്യലിനു ശേഷം മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്റെ സുഹൃത്തുക്കളുമാണ് താമസമെന്നും അമല മൊഴി നല്‍കിയിരുന്നു.

ആദ്യഘട്ട ചോദ്യ ചെയ്യലില്‍ പല കാര്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം നല്‍കാന്‍ നടിക്ക് സാധിക്കാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗകര്യം കുറഞ്ഞ വാടകവീട്ടില്‍ എന്തിനു താമസിക്കുന്നുവെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാന്‍ നടിക്ക് കഴിഞ്ഞിരുന്നില്ല. വാടക വീടിന്റെ രേഖകള്‍ ഹാജരാക്കാനും അമലപോളിന് കഴിഞ്ഞിരുന്നില്ല.

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ളാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. നികുതിയിനത്തില്‍ പോണ്ടിച്ചേരിയില്‍ 1.25 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.

ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. എന്നാല്‍ ജീവനേക്കാളേറെ സ്നേഹിച്ച വ്യക്തി ചതിച്ചാല്‍ , കാമുകനും കാമുകിയും പ്രതികാര ദാഹിയാകും എന്നതില്‍ സംശയമൊന്നും ഇല്ല. എന്നാല്‍ തന്നെ പ്രണയിച്ച്‌ വഞ്ചിച്ച കാമുകനോട് യുവതിയുടെ മധുരപ്രതികാരത്തിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് പേരു വെളിപ്പെടുത്താത്ത യുവതി തന്റെ പ്രണയ തകര്‍ച്ച മറികടന്ന കഥ വ്യക്തമാക്കിയത്.

ഒരുദിവസം രാവിലെ കാമുകന് സര്‍പ്രൈസ് നല്‍കാനായി ബ്രേക്ഫാസ്റ്റും അദ്ദേഹത്തിനിഷ്ടപ്പെട്ട വീഡിയോ ഗെയിമുമായി പോയപ്പോള്‍ അവള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ തന്റെ മുന്‍കാമുകിക്കൊപ്പം കിടന്നുറങ്ങുന്നു.  ഞാന്‍ വന്നത് അവര്‍ കണ്ടിരുന്നില്ല , ഞാന്‍ പതുക്കെ അവരുടെ ബെഡ്റൂമിന്റെ കതകടച്ച്‌ ബ്രേക്ഫാസ്റ്റും ഗെയിമും ആ വീടു തുറക്കാനായി എനിക്കു നല്‍കിയിരുന്ന കീയും അടുക്കളയില്‍ വച്ച്‌ തിരിച്ചുവന്നു.

വന്നയുടന്‍ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകള്‍ ഡീആക്റ്റിവേറ്റ് ചെയ്യുകയും അയാളെ മറ്റുള്ളവയില്‍ നിന്നെല്ലാം ബ്ലോക്കും ചെയ്തു. ശേഷം എന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം അവനുമായി പിരിഞ്ഞ കാര്യം വ്യക്തമാക്കുകയും ചെയ്തു. ശേഷം ആ ആഴ്ചയില്‍ തന്നെ മറ്റൊരു നഗരത്തില്‍ ജോലി വാങ്ങി. അയാളില്‍ നിന്നും എന്നെ പൂര്‍ണമായും മുക്തമാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നല്‍കാതെ ആ ജീവിതത്തില്‍ നിന്നും ഞാന്‍ തിരികെവന്നു.

യുവതി ആരെന്നോ എന്തെന്നോ അറിഞ്ഞില്ലെങ്കിലും തീര്‍ത്തും തകര്‍ന്നു പോയേക്കാവുന്ന ഒരവസ്ഥയെ പോസിറ്റീവായി സ്വീകരിക്കുകയും പ്രതികാരത്തിനോ വിശദീകരണത്തിനോ ഇടനല്‍കാതെ പുതിയ ജീവിതത്തെ വരിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമത്തിലാകെ അഭിനന്ദനങ്ങള്‍ കൊണ്ടുനിറയുകയാണ്. അഞ്ചുവര്‍ഷം യുവതിയെ വഞ്ചിച്ച കാമുകനു നല്‍കിയ ഏറ്റവും ധീരമായ മറുപടിയാണ് ഇതെന്നാണ് പലരും പറയുന്നത്. ഒച്ചയുയര്‍ത്താതെ സംയമനം കൈവിടാതെ ആ സാഹചര്യത്തെ അവള്‍ കൈകാര്യം ചെയ്ത രീതിയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്. ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന് ഇതിനകം തന്നെ ലക്ഷങ്ങളോളം ലൈക്കുകളും ഒരുലക്ഷത്തോളം റീട്വീറ്റുകളും ലഭിച്ചു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന് വിവരാവകാശ കമ്മീഷന്‍. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ നിര്‍ദേശം നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഈ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നായിരുന്നു നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം.

ഈ വാദം തള്ളിയ കമ്മീഷന്‍ പക്ഷേ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ ഇടപെടല്‍. നേരത്തേ ഇവര്‍ ഇതേ ആവശ്യവുമായി സമീപിച്ചപ്പോള്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു മറുപടി. ഇതിനു ശേഷമാണ് മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ദൂരുഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആരോപണം ഉയര്‍ന്ന ദിവസം ബിനോയി കോടിയേരിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്ക് കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്. എന്നാല്‍ ബിനോയ് ഹാജരാക്കിയ ദുബായ് പൊലീസിന്റെ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കുമ്മനം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

ജാസ് ടൂറിസം കമ്പനിക്ക് നല്‍കാനുള്ള 13 കോടി രൂപ കൊടുത്ത് തീര്‍ത്തോയെന്ന് വ്യക്തമാക്കണം. അതല്ല മറിച്ച് സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസ് വ്യാജമാണെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും പരാതി നല്‍കിയെന്ന് പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കുമ്മനം പറയുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി വിശദീകരണങ്ങള്‍ പുറത്തു വന്നെങ്കിലും സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ബിനോയിയുടെ പേരില്‍ നാളിതു വരെ ദുബായില്‍ കേസുകളൊന്നുമില്ലെന്ന ദുബായ് പൊലീസിന്റെ സാക്ഷ്യപത്രം യഥാര്‍ത്ഥത്തില്‍ ദുരൂഹത കൂട്ടുകയാണ് ചെയ്തത്. ആരോപണം ഉയര്‍ന്ന ദിവസം ബിനോയിയുടേതായി പുറത്തു വന്ന വിശദീകരണത്തില്‍ ദുബായില്‍ ചെക്കു കേസുണ്ടെന്നും അത് കോടതി വഴി പരിഹരിച്ചുവെന്നും പറയുന്നുണ്ട്.

കോടതി 60,000 ദിര്‍ഹം പിഴ ഈടാക്കിയെന്നും ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ബിനോയ് ഹാജരാക്കിയ സാക്ഷ്യപത്രത്തില്‍ തനിക്കെതിരെ നാളിതുവരെ ഒരു കേസുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവ രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ മനസ്സിലാകും. അതുകൊണ്ട് തന്നെ ദുബായി പൊലീസിന്റേതെന്ന് പറഞ്ഞ് പുറത്തു വിട്ട സാക്ഷ്യപത്രത്തിന്റെ ആധികാരികത സംശയാസ്പദമാണ്.

മാധ്യമ വാര്‍ത്തകള്‍ അനുസരിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി മേധാവി ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍മര്‍സൂക്കിക്ക്ബിനോയ് നല്‍കാനുള്ളത് 13 കോടി രൂപയാണ്. ഈ പണവും കൊടുത്തു തീര്‍ത്തോയെന്ന് വ്യക്തമാക്കണം. അതല്ല ഇക്കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെങ്കില്‍ വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കും പരാതി നല്‍കിയെന്നു പറയുന്ന വ്യവസായിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്നും കോടിയേരി വ്യക്തമാക്കണം. പോളിറ്റ് ബ്യൂറോയ്ക്ക് ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല ബിനോയ് പറയുന്നതും വ്യവസായി പറയുന്നതും വിശ്വസിക്കുന്നില്ലായെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ കോടിയേരി വിശദീകരിക്കണം.

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വിദേശത്ത് എന്ത് വ്യവസായമാണ് നടത്തുന്നതെന്ന് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. ദുബായില്‍ പോയി വലിയ ബിസിനിസ്സ് തുടങ്ങാനുള്ള മൂലധനം എവിടെ നിന്നുണ്ടായെന്നും കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണം.

ബൊഗോട്ട: തെക്കേ അമേരിക്കയിലെ കൊളംബിയയില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബാരാന്‍ക്യുല്ല നഗരത്തിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

മയക്കുമരുന്ന് കടത്തുസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. അക്രമി സംഘത്തെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 12,700 പൗണ്ട് പാരിതോഷികമായി നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

മുംബൈ: എംആര്‍ഐ സ്‌കാനിംഗ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ട യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. രോഗിക്കൊപ്പം ഓക്‌സിജന്‍ സിലിന്‍ഡറുമായി എത്തിയ രാജേഷ് മരു എന്ന യുവാവാണ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ടത്. ബന്ധുവിനെ സ്‌കാന്‍ ചെയ്യുന്നതിനായാണ് ഇയാള്‍ എത്തിയത്.

രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനായുള്ള സിലിന്‍ഡര്‍ ഇയാള്‍ ഒപ്പം കരുതിയിരുന്നു. ഇത് സ്‌കാനിംഗ് മുറിക്കുള്ളില്‍ കയറ്റാന്‍ വാര്‍ഡിലെ ജീവനക്കാരനാണ് അനുമതി നല്‍കിയതെന്നും സുരക്ഷാപ്പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

സിലിന്‍ഡറുമായി മുറിയില്‍ പ്രവേശിച്ച രാജേഷ് മരുവിനെ മെഷീന്റെ ശക്തമായ കാന്തിക മേഖല ആകര്‍ഷിക്കുകയും ഇയാള്‍ സിലിന്‍ഡറുമായി ശക്തിയോടെ മെഷീനില്‍ വന്ന് ഇടിക്കുകയുമായിരുന്നു. മരുവിന്റെ കൈ മെഷീനില്‍ കുടുങ്ങുകയും സിലിന്‍ഡറില്‍ നിന്ന് ഓക്‌സിജന്‍ ചോര്‍ച്ചയുണ്ടാകുകയും ചെയ്തു.

മറ്റൊരു ബന്ധുവും വാര്‍ഡ് ജീവനക്കാരനും ചേര്‍ന്ന് ഇയാളെ വലിച്ചെടുത്തെങ്കിലും വലിയ തോതില്‍ രക്തം നഷ്ടമായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു. എംആര്‍ഐ സ്‌കാനിംഗ് മുറിക്കുള്ളില്‍ ലോഹ വസ്തുക്കള്‍ ഒന്നും അനുവദിക്കാറുള്ളതല്ല.

എന്നാല്‍ മെഷീന്‍ ഓഫാണെന്നും തങ്ങള്‍ ദിവസവും ഇങ്ങനെയൊക്കെ ചെയ്യുന്നതാണെന്നും വാര്‍ഡ് ബോയ് ഉറപ്പ് നല്‍കിയതിനാലാണ് രോഗിക്ക് നല്‍കാന്‍ ഓക്‌സിജന്‍ സിലിന്‍ഡറുമായി രാജേഷ് മരു കയറിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Copyright © . All rights reserved