വിവാഹക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന തെന്നിന്ത്യന്‍ നായിക ശ്രേയ ശരണ്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഭര്‍ത്താവുമൊന്നിച്ചുള്ള പുതിയ ചിത്രം പുറത്തുവിട്ടു. റഷ്യന്‍ ദേശീയ ടെന്നീസ് താരവും ബിസിനസുകാരനുമായ ആന്ദ്രേയുമായ വിവാഹത്തിന് ശേഷം പോലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ താരം പുറത്ത് വിട്ടിരുന്നില്ല. വിവാഹക്കാര്യം ആരാധകരെ അറിയിച്ചുകൊണ്ട് ഇരുവരും ചുംബിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
മുംബൈയില്‍ വെച്ച് നടന്ന ഇവരുടെ വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്നു പോലും ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. വ്യക്തി ജീവിതത്തില്‍ അതീവ സ്വകാര്യത സൂക്ഷിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന ശ്രേയ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പോലും ആരാധകരുമായി മുന്‍പ് പങ്കുവെച്ചിരുന്നില്ല.
ഇരുവരും ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ശ്രേയക്കു വേണ്ടി മൊഹബതെയ്ന്‍ എന്ന ചിത്രത്തിലെ റോമാന്റിക്ക് ഡയലോഗുകള്‍ പറയുന്ന ആന്ദ്രേയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
തോട്ടപ്പള്ളി കൽപ്പകവാടിയ്ക്ക് സമീപം ലോറിക്കുപിന്നിൽ കാറിടിച്ച് മൂന്നുപേർ മരിച്ചു. ദേശീയ പാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവ് കല്പകവാടിക്ക് മുൻവശം ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
ആലപ്പുഴ ഭാഗത്ത് നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് ടാർ കയറ്റിവന്ന ലോറിയ്ക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ചെറിയഴീക്കൽ ആലുമ്മൂട്ടിൽ ശ്രീധരന്റെ മകൻ ബാബു (48), ബാബുവിന്റെ മക്കളായ അഭിജിത്ത് (20), അമൽജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബു സംഭവസ്ഥലത്തു വച്ചും മക്കൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയുമാണ് മരിച്ചത്. മരിച്ച ബാബുവിന്റെ ഭാര്യ ലിസി (37)യുടെ നിലയും ഗുരുതരമാണ്. ഇവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ബാബുവിന്റെ ജ്യേഷ്ഠന്റെ മകളുടെ അന്പലപ്പുഴ കാക്കാഴത്തുള്ള വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ പങ്കെടുത്തിട്ട് തിരികെ വരുന്ന വഴിയായിരുന്നു അപകടം. ബാബു മത്സ്യത്തൊഴിലാളിയാണ്. അമൽജിത്ത് കരുനാഗപ്പള്ളി ഗവ. ബോയ്സ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയിട്ടിയിരിയ്ക്കുകയായിരുന്നു.
മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഹരിപ്പാട് നിന്നുള്ള ഫയർഫോഴ്സ് സംഘം ലോറിയ്ക്കടിയിൽ കുടുങ്ങിയ കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഹൈവേ പോലീസ്, ഹരിപ്പാട് പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഗതാഗത തടസം നീക്കി.
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടിയുടെ വായ്പയെടുത്ത ശേഷം മുങ്ങിയ നീരവ് മോഡിയുടെ മുംബൈയിലെ വീട്ടില്‍ സിബിഐ റെയ്ഡ്. കോടിക്കണക്കിന് രൂപയുടെ വസ്തുവകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വില വരുന്ന വാച്ചും പരിശോധനയില്‍ പിടിച്ചെടുത്തു.
ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് മുംബൈ, വര്‍ളിയില്‍ നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള സമുദ്രമഹല്‍ എന്ന ആഡംബര വസതിയില്‍ പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വന്‍ ശേഖരവും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയില്‍ അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു. 523 കോടി രൂപ മൂല്യമുള്ള വസ്തുവകകളായിരുന്നു ഇവ.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹമെലിൻ ബേയിൽ നൂറ്റമ്പതോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു. ഇതിൽ 140-ലധികം തിമിംഗലങ്ങളും ചത്തുപൊങ്ങി. ജീവനുള്ള ആറ് തിമിംഗലങ്ങളെ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ കടലില്‍ എത്തിച്ചു.
തിമിംഗലങ്ങള്‍ കൂട്ടതോടെ തീരത്തടിഞ്ഞതിന്റെ കാരണം വ്യക്തമല്ല. കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങളുടെ നേതാവിന് വഴിതെറ്റുന്നതോടെ ഇവ കരയില്‍ എത്തിയതാകാനാണ് സാധ്യതയെന്നാണ് തീരദേശവാസികള്‍ പറയുന്നു. കടലില്‍ എത്തിച്ച തിമിംഗലങ്ങള്‍ വീണ്ടും തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് വൈൽഡ് ലൈഫ് സർവീസ് വക്താവ് ജെറെമി ചിക്ക് പറഞ്ഞു.
തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് സ്രാവുകളെയും കരയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കുകയാണ് പ്രദേശവാസികൾ.
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ആലപ്പുഴയില്‍ സംഭവിച്ച സെല്‍ഫി ദുരന്തമെന്ന രീതിയില്‍ പ്രചരിച്ച വീഡിയോ പിന്നീട് വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിനിമാ സംവിധായകന് വിവിയന്‍ രാധാകൃഷ്ണന് രംഗത്ത് വന്നിരുന്നു. തങ്ങള്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ പ്രചരണാര്‍ത്ഥമാണ് ഈ വീഡിയോ പ്രചരിപ്പിച്ചതെന്ന് സംവിധായകന് വിശദീകരിച്ചിരുന്നു.
ആധികാരികതയില്ലാത്ത വീഡിയോകള്‍ എങ്ങനെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് എന്ന് തെളിയിക്കാനാണ് തന്റെ ശ്രമമെന്നും അതിന്റെ ഭാഗമായിട്ടാണ് സെല്‍ഫി വ്യാജ ദുരന്തം പ്രചരിപ്പിച്ചതെന്നും വിവിയന്‍ രാധാകൃഷ്ണന് വ്യക്തമാക്കി. ഏറെ വൈറലായി മാറിയ വീഡിയോയെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരെ വന്നിരുന്നു.
വ്യാജ ദുരന്തം ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ കാഴ്ച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
മേക്കിംഗ് വീഡിയോ കാണാം..
കാലീത്തീറ്റ കുഭംകോണക്കേസില് മുന്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് വീണ്ടും ഏഴ് വര്‍ഷം കഠിന തടവ്. നാലാമത്തെ കേസിലാണ് റാഞ്ചി പ്രത്യേക സിബിഐ വിധി പ്രസ്താവിച്ചിരിക്കുന്നത്. ശിക്ഷ കൂടാതെ 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 1995-96 കാലഘട്ടത്തില്‍ ഡുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്കി 3.13 കോടി രൂപ തട്ടിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ആറ് കാലിത്തീറ്റ കുംഭകോണ കേസുകളാണ് ലാലു പ്രസാദ് യാദവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2013ല്‍ വിധി വന്ന ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും പിഴയും കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കും കോടതി ഏര്‍പ്പെടുത്തിയിരുന്നു. രണ്ടാം കേസില്‍ മൂന്നരവര്‍ഷവും, മൂന്നാം കേസില്‍ അഞ്ചുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ആദ്യ കേസില്‍ 2 മാസത്തെ ജയില്‍ വാസത്തിന് ശേഷം ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.
രണ്ടാമത്തെ കേസില്‍ വിധി വന്നതോടെ ജയിലില്‍ കഴിയുകയാണ് ലാലു പ്രസാദ്. തുടര്‍ച്ചയായുള്ള പ്രതികൂല വിധികള്‍ ആര്‍ജെഡിക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിബിഐ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ലാലുവിന്റെ അഭിഭാഷകന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചനകള്‍.
ഡല്‍ഹി: 50 ലക്ഷത്തോളം വിമുക്തഭടന്മാരുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സ്ഥാപനം ചോര്‍ത്തിയതായി സമ്മതിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനമാണ് വിമുക്ത ഭടന്മാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയത്. വിവരാവകാശ നിയമ പ്രകാരം റിട്ട. കമഡോര്‍ ലോകേഷ് ബത്ര നല്കിയ അപേക്ഷയിലാണ് നിര്‍മലാ സീതാരാമന്റെ വെളിപ്പെടുത്തല്‍.
വിവരങ്ങള്‍ ചോര്‍ത്തിയ സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആര്.ടി.ഐ ആക്ടിവിസ്റ്റും ഒരു വിമുക്തഭടനും കൂടിയായ ലോകേഷ് ബത്ര മുന്‍പ് സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നല്കിയ ആര്‍ടിഐ അപേക്ഷകള്‍ കേന്ദ്രം അവഗണിച്ചിരുന്നു. എന്നാല്‍ പിന്മാറാന് തയ്യാറാകാതിരുന്ന ബത്ര മൂന്ന് മാസം തുടര്‍ച്ചയായി ഒരേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്കി. ഇത് വാര്‍ത്തയാകുമെന്ന് മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്കാന് തയ്യാറാവുകയായിരുന്നു.
സര്‍ക്കാരുമായി നിലവില്‍ ഇടപാടുകളൊന്നുമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനം 50 ലക്ഷം വിമുക്തഭടന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്ന ‘അസാധാരണ സാഹചര്യമാണ്’ നിലനില്‍ക്കുന്നതെന്നും നിയമം അനുശാസിക്കുന്ന കടുത്ത നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്രദമാക്കുന്നതിനായി ഫേസ്ബുക്കില്‍ നിന്ന് ആളുകളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.
കാസര്‍കോഡ്: ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ ആദ്യ ശിക്ഷ പ്രഖ്യാപിച്ചു. ബിഹാര്‍ സ്വദേശിനി യാസ്മിന് മുഹമ്മദിന് ഏഴ് വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഐസിസ് കേസുകളില്‍ ശിക്ഷ പ്രഖ്യാപിക്കുന്ന ആദ്യ കേസാണിത്.
കാസര്‍ഗോഡ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. എന്‍.ഐ.എ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ യാസ്മിന് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. വിചാരണക്കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യാനും കോടതി നിര്‍ദേശിച്ചു.
കാസര്‍കോട് ഉടുമ്പുന്തല അല്‍ നൂറില്‍ റാഷി എന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയാണ് കേസിലെ ഒന്നാം പ്രതി. 2006ലാണ് ഇയാള്‍ ഉള്‍പ്പെടെ 14 പേരെ കാസര്‍കോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. അതേ വര്‍ഷം ജൂലൈ 31ന് കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യാസ്മിനെ കേരള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂഡല്‍ഹി: അഴിമതിക്കെതിരായി ശക്തമായി പ്രക്ഷോഭവുമായി ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അണ്ണാ ഹസാരെ വീണ്ടും സമരമുഖത്തെത്തുന്നു. രാംലീല മൈതാനത്താണ് സമരം ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടാണ് പുതിയ പോരാട്ടം അണ്ണാ ഹസാരെ ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തെ അനുഗമിച്ച് നിരവധിയാളുകളും രംലീല മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ശക്തമായ ലോക്പാല്‍ സ്ഥാപിക്കണമെന്നും കാര്‍ഷിക ഉല്പന്നങ്ങള്ക്ക് മികച്ച വില നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹസാരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, തലസ്ഥാനത്തു താന്‍ നടത്തുന്ന സത്യഗ്രഹം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മഹാത്മാഗാന്ധിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അണ്ണാ ഹസാരെ സമരപ്പന്തലിലെത്തിയത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുമാന്നാണ് കരുതുന്നത്. ‘പ്രതിഷേധക്കാരുമായി ഡല്‍ഹിയിലേക്കു വരുന്ന ട്രെയിനുകള്‍ നിങ്ങള്‍ റദ്ദാക്കി. അവരെ അക്രമത്തിനു നിര്‍ബന്ധിക്കുകയാണ് നിങ്ങള്‍. എനിക്കുവേണ്ടിയും പൊലീസിനെ അയച്ചു. പൊലീസ് സംരക്ഷണം വേണ്ടെന്ന് പലയാവര്‍ത്തി കത്തെഴുതി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ സംരക്ഷണം എന്നെ സഹായിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ കൗശലം ഇനി നടപ്പില്ല’ ഹസാരെ വ്യക്തമാക്കി.

രാജ്യം സാക്ഷ്യം വഹിച്ച വലിയ അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം വഹിച്ച വ്യക്തിയാണ് അണ്ണാ ഹസാരെ. യുപിഎ സര്‍ക്കാരിന്റെ നട്ടെല്ലൊടിച്ച സമരത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്ന സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബായിലേക്ക് ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയി മസ്കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കണം എന്ന അഭ്യര്‍ത്ഥനയുമായി മകള്‍ സിന്ധുവിന്റെ അപേക്ഷ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും ഇന്ത്യന്‍ എംബസ്സിയുടേയും തെലുങ്കാന സര്‍ക്കാരിന്റെയും ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മകള്‍. ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ കൊണ്ടു പോയത്. എന്നാല്‍ അവിടെയെത്തിയ ശേഷം തൊഴില്‍ ദാതാക്കള്‍ യുവതിയെ മസ്കറ്റിലേക്ക് കടത്തുകയായിരുന്നു. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട യുവതി രക്ഷപ്പെട്ട് ഒരു പള്ളിയില്‍ അഭയം തേടുകയും പിന്നീട് അവരെ ആളുകള്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയായിരുന്നു. മസ്കറ്റില്‍ എത്തിയ യുവതിയെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനായി 15,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് അവരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി നാലാം തീയതിയാണ് ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ സ്പോണ്‍സറുടെ അടുത്ത് പാസ്പോര്‍ട്ട് ഉള്ളതിനാല്‍ ഇവര്‍ക്ക് തിരിച്ച് വരാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സിന്ധു മന്ത്രിയുടെയും ഇന്ത്യന്‍ എംബസിയുടേയും തെലുങ്കാന സര്‍ക്കാരിന്റെയും ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.