Latest News

കൊച്ചി: എം. സ്വരാജ് എം.എല്‍.എയ്ക്കൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്ത് തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ ഡിജിപിക്ക് പരാതി നല്‍കി. തന്റെയും എം.എല്‍.എയുടേയും ചിത്രം ഉപയോഗിച്ച്‌ ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നുവെന്നാണ് ഷാനിയുടെ പരാതി.

അപവാദ പ്രചരണം തന്റെ അന്തസിനേയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയേയും ബാധിക്കുന്നുവെന്നും പ്രസ്തുത നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു. അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന ലിങ്കുകള്‍ സഹിതമാണ് ഷാനി പരാതി നല്‍കിയിരിക്കുന്നത്.

ഷാനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഡി.ജി.പിക്ക് നല്‍കിയ പരാതി
_______________________
സര്‍,

ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച്‌ അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.

ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി

കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ഭാവനയുടെ വിവാഹ റിസപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധിപേരാണ് പങ്കെടുത്തത്. നീണ്ട നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും കന്നഡ നിര്‍മ്മാതാവായ നവീനും വിവാഹിതരാവുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍.

കോക്കനട്ട് വെഡ്ഡിംഗ് സിനിമാസ് പകര്‍ത്തിയ ഭാവനയുടെ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ കാണാം.

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മീററ്റില്‍ അമ്മയെയും മകനെയും വെടിവെച്ചു കൊന്നു. 60 കാരിയായ വയോധികക്ക് നേരെ അക്രമി സംഘം നിറയൊഴിച്ചത് 10 തവണ. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഭര്‍ത്താവിന്റെ ഘാതകര്‍ക്കെതിരെ മൊഴി കൊടുക്കാനിരിക്കെയാണ് 60 കാരിയായ നിചേതര്‍ കൗറും മകന്‍ ബല്‍വിന്ദറും കൊല്ലപ്പെട്ടത്.

വീടിന് പുറത്ത് അയല്‍വാസിയായ സ്ത്രീയോടപ്പം സംസാരിച്ചിരിക്കുമ്പോഴാണ് മൂന്ന് പേരടങ്ങിയ അക്രമി സംഘം നിചേതര്‍ കൗറിനു നേരെ വെടിയുതിര്‍ത്തത്. അക്രമിസംഘത്തിലൊരാള്‍ നിചേതറിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. ആറ് തവണ തുടര്‍ച്ചയായി വെടിവച്ചശേഷം മുഖത്തും നെഞ്ചിലുമായി അക്രമിസംഘം മാറിമാറി വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ കൂടെയുണ്ടായിരുന്ന സ്ത്രീയോട് എഴുന്നേറ്റ് പോകാന്‍ അക്രമിസംഘം ആവശ്യപ്പെട്ടു.

വീടിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിന് സമീപത്ത് വെച്ചാണ് നിചേതറിന്റെ മകന്‍ ബല്‍വിന്ദറിന് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. 2016ല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് നിചേതറിന്റെ ഭര്‍ത്താവ് കൊല്ലപ്പെടുന്നത്. ഭര്‍ത്താവിന്റെ മരണത്തില്‍ ചില അകന്ന ബന്ധുക്കള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷി പറയരുതെന്ന് പ്രതികളോട് അടുപ്പമുള്ളവര്‍ അമ്മയെയും മകനെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ന് സാക്ഷിപറയാനിരിക്കെയാണ് ഇരുവരും കൊല്ലപ്പെട്ടത്.

റിയോഡി ജനീറോ: ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പി ഹൃദയം തുളച്ച് പുറത്തു വന്നിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് ബ്രസീലിയന്‍ ബാലന്‍. ബ്രസീലിലെ ടോറിറ്റാമയിലാണ് സംഭവം. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ജനുവരി 18 നായിരുന്നു സംഭവം.

വീടിന് പുറത്തുള്ള ഏണിയില്‍ കയറി കളിക്കുകയായിരുന്ന ബാലന്‍ തൊട്ടടുത്ത് വെച്ചിരുന്ന ഇറച്ചി ഗ്രില്‍ ചെയ്യാനുപയോഗിക്കുന്ന കമ്പികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. കമ്പികള്‍ക്കിടയിലേക്ക് വീണ മാരിവാല്‍ഡോ ജോസ് ഡ സില്‍വയുടെ ഹൃദയം തുളച്ച് ഒരു കമ്പി നെഞ്ചിലൂടെ പുറത്തു വന്നു. ഹൃദയത്തിന്റെ നടുവിലൂടെ പുറത്തു വന്ന കമ്പി ഉടന്‍ എടുത്തു മാറ്റാതെ വീട്ടുകാര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹൃദയത്തിലൂടെയാണ് കമ്പി കയറിയിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ ഏതാണ്ട് 2 മണിക്കുറോളം നീണ്ട ശസ്ത്രകിയയിലൂടെയാണ് കമ്പി നീക്കം ചെയ്തത്.

വീണയുടന്‍ അശ്രദ്ധമായി കമ്പി വലിച്ചൂരിയിരുന്നെങ്കില്‍ അനിയന്ത്രിതമായ രക്തശ്രാവമുണ്ടാവുകയും കുട്ടിയുടെ ജീവന്‍ നഷ്ടമാവുകയും ചെയ്യുമായിരുന്നെന്ന്  മാരിവാല്‍ഡോ ജോസ് ഡ സില്‍വ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. സൂക്ഷമ ശസ്ത്രക്രിയ വിജയകരമാണെന്നും ഹൃദയത്തിലുണ്ടായിരിക്കുന്ന മുറിവ് ഉണങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

മെക്‌സിക്കോ സിറ്റി: കിഴക്കന്‍ മെക്‌സിക്കോയില്‍ കാണാതായ യുവതിയുടെ ശരീരഭാഗങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ശരീര ഭാഗങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്. ചില ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്വം വെളിയില്‍ വന്നത്.

28 കാരിയായ മഗ്ദലേന അഗ്യൂലാര്‍ തന്റെ കുട്ടികളെ കൂട്ടികൊണ്ടു വരുന്നതിനായി മുന്‍ ഭര്‍ത്താവ് സിസര്‍ ലോപ്പസിന്റെ വീട്ടില്‍ എത്തിയതായിരുന്നു. പീന്നിട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ച ബന്ധുക്കള്‍ അഗ്യൂലാര്‍ അവസാനം സന്ദര്‍ശിച്ചത് മുന്‍ ഭര്‍ത്താവിന്റെ വീടാണെന്ന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ലോപ്പസിന്റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.

കൈകാലുകള്‍ സ്റ്റൗവില്‍ വെച്ച പാത്രത്തിനുള്ളിലും പാകംചെയ്ത അരക്കെട്ടുഭാഗം മറ്റൊരു പാത്രത്തിലും കണ്ടെത്തി. അടുക്കളയിലെ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാക്കി ശരീര ഭാഗങ്ങളും സൂക്ഷിച്ചിരുന്നു. പ്രതി ലോപ്പസിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം. 2003 മുതല്‍ ദുബായില്‍ ജീവിച്ചു വരുന്ന ബിനോയിക്കെതിരെ ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടിക്കുമെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയില്‍ കേസുകളില്ല. തന്റെ പേരില്‍ ദുബായിലും കേസുകളോ, യാത്രാവിലക്കോ നിലവിലില്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരള സര്‍ക്കാരിനോ, സിപിഎമ്മിനോ യാതൊന്നും ചെയ്യാനില്ല. രണ്ട് കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കം പാര്‍ട്ടിയെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രസ്താവന വായിക്കാം

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്
പുറപ്പെടുവിക്കുന്ന പ്രസ്താവന

2003 മുതല്‍ ദുബായില്‍ ജീവിച്ചു വരുന്ന ബിനോയിക്കെതിരെ ദുബായില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം ഉന്നയിച്ചുവെന്ന് പറയപ്പെടുന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സി.പി.ഐ(എം)നുമെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബിനോയിക്കെതിരെ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഒരു കേസും ഇന്ത്യയിലൊരിടത്തും നിലവില്‍ ഇല്ല. തന്റെ പേരില്‍ ദുബായിലും ഏതെങ്കിലും തരത്തിലുള്ള കേസുകളോ, യാത്രാവിലക്കോ നിലവില്‍ ഇല്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയതാണ്. മറിച്ചാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഒരു മാധ്യമവും ഉദ്ധരിച്ചിട്ടില്ല. ദുബായില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് പരാതികള്‍ ഉള്ളതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു വിദേശരാജ്യത്ത് നടന്നൂവെന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരള സര്‍ക്കാരിനോ, കേരളത്തിലെ സി.പി.ഐ(എം)നോ യാതൊന്നും ചെയ്യാനില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ച് കോടിയേരി ബാലകൃഷ്ണനും സി.പി.ഐ(എം)നുമെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അതിന്മേല്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണ്. രണ്ട് കക്ഷികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച ഏതെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് സി.പി.ഐ(എം)നെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചത് രാഷ്ട്രീയ ഗൂഢാലോചനയാണ്. മാധ്യമങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത, കോടിയേരി ബാലകൃഷ്ണന് എതിരെ ഉന്നയിക്കുന്ന ബാലിശമായ ആരോപണങ്ങള്‍ തള്ളിക്കളയണമെന്ന് സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിയ്ക്കുന്നു.

https://www.facebook.com/cpim.sc.kerala/photos/a.256924787770731.61136.256900251106518/1418740108255854/?type=3&theater

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കൂട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കേദലിനെ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നാലുപേര്‍ വീടിനുള്ളില്‍ മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. റിട്ടയേര്‍ഡ് ആര്‍എംഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് മരിച്ചത്.

ഇതില്‍ ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ആദ്യം ആസ്ട്രല്‍ പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല്‍ മൊഴി നല്‍കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ടീസര്‍ പുറത്തിറക്കി സിപിഐ. നിങ്ങള്‍ കൂടെയുണ്ടെങ്കില്‍ കേരളം പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചു വരുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ അവതരിപ്പിക്കുന്നതാണ് ടീസര്‍. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ അവതാരകനാകുന്ന ടീസര്‍ സംവിധായകന്‍ എം. പത്മകുമാറാണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി ഗൗതമന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ടീസറിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഗോപകുമാറാണ്. ഫെബ്രുവരി 1,2,3,4 തിയ്യതികളില്‍ തൃപ്പൂണിത്തുറയില്‍ വെച്ചാണ് സമ്മേളനം.

ടീസര്‍ കാണാം:

മുബൈ: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പദ്മാവത് ഫേസ്ബുക്ക് ലൈവില്‍. ചിത്രത്തിന്റെ തീയേറ്റര്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തായിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ ലൈവ് വന്ന സമയത്ത് ഏതാണ്ട് പതിനേഴായിരത്തില്‍ അധികം പേരാണ് ചിത്രം കണ്ടത്.

രജ്പുത്ര റാണിയായ പത്മാവതിയുടെ കഥപറയുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ പ്രധാന വേഷത്തിലെത്തുന്നു. ദീപികയെ കൂടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. രജ്പുത്ര റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കെല്ലെന്ന് രജപുത് കര്‍ണിസേന ഭീഷണി മുഴക്കിയിരുന്നു. സംഘപരിവാറും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഏറെ മാറ്റങ്ങള്‍ വരുത്തി പ്രദര്‍ശനത്തിന് അനുമതി നേടിയ പദ്മാവത് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സാഹചര്യത്തില്‍ റിലീസ് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സിനിമ റിലീസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. ചിത്രത്തിന്റെ പേരില്‍ വരുത്തിയ മാറ്റമുള്‍പ്പെടെ 26 തിരുത്തലുകള്‍ വരുത്തിയാണ് സെന്‍സര്‍ ബോര്‍ഡ് പദ്മാവതിന് റിലീസ് അനുമതി നല്‍കിയത്.

ദുബായ്: ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം കേട്ട ബിനോയ് കോടിയേരിക്ക് ആശ്വാസമായി ദുബായി പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ദുബായി പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗമാണ് ബിനോയിക്കെതിരെ കേസുകളില്ലെന്ന വിവരം സാക്ഷ്യപ്പെടുത്തുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പയിനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇതിനെതിരെ ദുബായില്‍ കേസുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ബിനോയി പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ദുബായ് പോലീസ് നല്‍കിയിരിക്കുന്നത്.

കമ്പനി സിപിഎം നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ബിനോയിക്കെതിരെ ദുബായില്‍ കേസുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. വിഷയം പാര്‍ട്ടി ഇടപെട്ട് തീര്‍പ്പാക്കിയില്ലെങ്കില്‍ ഇന്റര്‍പോളിനെ സമീപിച്ച് ബിനോയിയെ ദുബായിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved