Latest News

കോഴിക്കോട്: സിപിഎം പ്രതിക്കൂട്ടിലായ ശുഹൈബ് വധം മുതല്‍ നഴ്‌സിംഗ് സമരം വരെയുളള നിരവധി വിഷയങ്ങളുണ്ടായിട്ടും ഒന്നിലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരെ പരമാവധി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. നഴ്‌സിംഗ് സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിക്ക് മുമ്പില്ലാത്ത വിധത്തില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്കെത്തുന്ന മുഖ്യമന്ത്രി പോലീസുകാരുടെ വലയത്തിനുള്ളിലാകുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ കഴിയുന്നില്ല. ശുഹൈബ് വധം നടന്ന സമയത്ത് ടി.പി.കേസിലെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയ സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയത്, നഴ്‌സിംഗ് സമരം, ത്രിപുരയില്‍ പ്രചാരണത്തില്‍ നിന്ന് സിപിഎം കേരള ഘടകം ഒഴിവാക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയരാനിടയുള്ള ചോദ്യങ്ങളില്‍ നിന്നാണ് ഈ വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാകുന്നത്.

മുഖ്യമന്ത്രിയുടെ നിശബ്ദദതയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഎം അനുകൂല നിലപാടുകള്‍ എടുക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടെ ശുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പി.ജയരാജനും തനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും.

പാട്‌ന: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ചു. ബിഹാറിലെ ബെഗുസരെ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു സംസ്തിപൂര്‍ സ്വദേശിയായ 30കാരന്റെ കണ്ണില്‍ ആസിഡ് കുത്തിവെച്ച് അന്ധനാക്കിയത്. പിപ്ര ചൗക്കിലുള്ള ഭക്ഷണശാലയില്‍ നിന്ന് ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോകുകയും മര്‍ദ്ദിച്ച ശേഷം കണ്ണില്‍ ആസിഡ് കുത്തിവെക്കുകയുമായിരുന്നു.

ഹനുമാന്‍ ചൗക്ക് എന്ന സ്ഥലത്ത് ഇയാളെ പിന്നീട് അക്രമി സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറൗണി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇവിടെവെച്ച് തൊഴിലുടമയുടെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലാകുകയും ഫെബ്രുവരി ആറിന് ഇവര്‍ ഒളിച്ചോടുകയുമായിരുന്നു.

ഇതിനു പിന്നാലെ ഇവരുടെ ഭര്‍ത്താവ് പോലീസില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 16 ന് യുവതി തിരികെ എത്തി കോടതിയില്‍ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് യുവാവിനെതിരെ ആസിഡ് ആക്രമണമുണ്ടായത്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന രണ്ടു പേരാണ് ആകാശ്, റിജിന്‍ രാജ് എന്നിവര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആകാശിനായുള്ള തെരെച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നയാളാണ് ആകാശ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ് അതീവ സമ്മര്‍ദ്ദത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിന്നു.

കൊച്ചി: സംസ്ഥാനത്ത് മതപരിവര്‍ത്തനം നടത്തി വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സംഘടന രൂപീകരിക്കുന്നു. മതപരിവര്‍ത്തനത്തിനു ശേഷം സിറിയയിലേക്ക് കടന്നുവെന്ന് കരുതുന്ന നിമിഷയുടെ അമ്മ കെ.ബിന്ദുവും ഹാദിയയുടെ പിതാവ് അശോകനുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി വിവാഹങ്ങള്‍ നടത്തുന്നത് തടയാനാണ് സംഘടനയെന്ന് ഇവര്‍ പറഞ്ഞു.

മതപരിവര്‍ത്തന വിവാഹങ്ങള്‍ വഴി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളെ സഹായിക്കാനും വിവിധ കോടതികളിലായി നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് സംഘടന വരുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ തൃപ്തരല്ലെന്ന് ഇവര്‍ അറിയിച്ചു. വിഷയം ഉന്നയിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.

സ്വപ്നങ്ങള്‍ കാണാനുള്ളതാണ്, നടപ്പില്‍ വരുത്താനുള്ളതാണ്. ഭാവി ജീവിതത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും ഉള്ളവരാണ് നമ്മുടെ യുവാക്കള്‍. എന്നാല്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളും കയ്‌പ്പേറിയ അനുഭവങ്ങള്‍ക്കിടയിലും അവര്‍ക്ക് സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ കഴിയാതെ വരുന്നു. ഇത്തരം നിരാശകള്‍ നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ ‘കൂട്ടിലിട്ട തത്ത’യുടെ അവസ്ഥയില്‍ എത്തിക്കും. പറഞ്ഞു വരുന്നത് ഒരു പാട്ടിന്റെ പ്രമേയത്തെ പറ്റിയാണ്.

മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഫെജോ ഒരുക്കിയ ഏറ്റവും പുതിയ ഗാനം ആണ് ‘കൂട്ടിലിട്ട തത്ത’. താന്‍ കടന്നു പോയ അനുഭവങ്ങള്‍ ആണ് പാട്ടിന്റെ വരികള്‍ ആയി രൂപപെട്ടതെന്നു ഫെജോ പറയുന്നു. നിരാശയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോഴും, സ്വന്തം മനസ്സിലും കഴിവിലും വിശ്വാസം അര്‍പ്പിച്ചു പൊരുതുന്ന, പ്രത്യാശയുടെ നല്ല നാളുകള്‍ തനിക്കായി കാത്തിരിക്കുന്നു എന്നു ഉറച്ചു വിശ്വസിക്കുന്ന,
നായകന്റെ കഥയാണ് ഈ പാട്ടിലൂടെ പറയുന്നത്. ഒപ്പം സമൂഹത്തിന്റെ ചില അവസ്ഥകളും രസകരമായി പാട്ടിലൂടെ പറഞ്ഞു വെക്കുന്നു. പാട്ട് കേള്‍ക്കുന്നവര്‍ക്ക് സ്വന്തം ജീവിതവുമായി ബന്ധം തോന്നുന്ന വരികള്‍ ആണ് ഈ വ്യത്യസ്തമായ മലയാളം റാപ്പ് ഗാനത്തിന്റെ ഹൈ ലൈറ്റ്. പോസ്റ്റ് മലോണ്‍ എന്ന അമേരിക്കന്‍ ഗായകന്റെ റോക്ക്സ്റ്റാര്‍ പാട്ടിന്റെ മലയാളം പതിപ്പായി ഒരുക്കിയ ഗാനം യൂട്യൂബില്‍ നല്ല കാഴ്ചക്കാരെ നേടി മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

ജനിതകമാറ്റം സംഭവിച്ച് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ രാജ്യത്ത് പെറ്റുപെരുകുന്നതായി നിരീക്ഷണം. യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദ്ഗദ്ധരാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. യുകെയുടെ ദക്ഷിണ മേഖലയിലാണ് വിഷത്തോട് പ്രതിരോധം ആര്‍ജ്ജിച്ച എലികള്‍ പെരുകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത്തരം എലികളുടെ ഗണ്യമായ വളര്‍ച്ച രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് പഠനം നടത്തിയവരിലൊരാളായ ഡോ. കോളിന്‍ പ്രസ്‌കോട്ട് പറയുന്നു. ദക്ഷിണ മേഖലയില്‍ മാത്രമാണിപ്പോള്‍ പഠനം നടന്നിരിക്കുന്നത് പക്ഷേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ആശ്വസിക്കാനുള്ള വക നല്‍കുന്നില്ല. കാരണം അവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് മാത്രമാണ് പറയാന്‍ കഴിയുകയുള്ളുവെന്നും കോളിന്‍ പറഞ്ഞു.

വിഷത്തോട് ഇത്രയധികം പ്രതിരോധ ശേഷി കൈവരിച്ച എലികളെ മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ല. ഈ സവിശേഷതയെ എല്‍120ക്യൂ (L120Q) എന്നാശ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. എല്‍120ക്യൂ ഇനത്തിലെ ഭൂരിഭാഗം വരുന്ന എലികളും അച്ഛന്റെയും അമ്മയുടേയും ജീന്‍ വഹിക്കുന്നവയാണെന്ന് വെര്‍ട്ടിബ്രേറ്റ് പെസ്റ്റ് യൂണിറ്റ് ഡയറക്ടര്‍ പറയുന്നു. ഏതാണ്ട് ഈ വര്‍ഗ്ഗത്തില്‍പ്പെടുന്ന എല്ലാ എലികള്‍ക്കും ശരീരത്തെ വിഷങ്ങളില്‍ നിന്നും പ്രതിരോധിച്ച് നിര്‍ത്താനുള്ള ആന്തരിക ശരീര ഘടനയുണ്ട്. അതുപോലെ ഇവ നിയന്ത്രണാതീതമായി പെരുകിക്കൊണ്ടിരിക്കുകയാണ്. കാമ്പയിന്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ റോഡെന്റിസൈഡ് യൂസ്(CRRU) ഭാഗമായി യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗിലെ വിദഗ്ദ്ധര്‍ നടത്തിയ ഗവേഷണത്തിലാണ് ജനിതക മാറ്റം സംഭവിച്ച എലികള്‍ സെന്‍ട്രല്‍ സൗത്തേണ്‍ ഇഗ്ലണ്ടില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റം സംഭവിച്ച എലികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പെരുകുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ പഠനമെന്ന് ബ്രിട്ടീഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷനിലെ തോംസണ്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ചില്ലെങ്കില്‍ പൊതുജനാരോഗ്യം അപകടത്തിലാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാപ്തിയുള്ള എലികളുടെ എണ്ണത്തില്‍ അടുത്തിടെ വലിയ വര്‍ദ്ധനവ് ഉണ്ടായതായി ബ്രിട്ടിഷ് പെസ്റ്റ് കന്‍ട്രോള്‍ അസോസിയേഷന്‍ വക്താവ് ഡെയിലി മെയിലിന് അനുവദിച്ച അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ഹോർഷാം ലെവൽ ക്രോസിങ്ങിൽ കാറിൽ ട്രെയിനിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട കാർ ഇടിയുടെ ശക്തിയിൽ രണ്ടായി മുറിഞ്ഞുപോയി. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ വച്ച് മരിച്ചു. സസക്സ് പോലീസും എമർജൻസി സർവീസുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബർണസ് ഗ്രീൻ ക്രോസിങ്ങിലാണ് അപകടം നടന്നത്. ക്രോസിങ്ങിലെ ബാരിയറിനു കേടു പറ്റിയിട്ടില്ല. കാർ ബാറിയറിന്റെ സൈഡിലൂടെ റെയിൽ ലൈൻ മറികടന്നപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രാവിലെ ഒൻപതു മണിയോടെയാണ് അപകടം നടന്നത്.

അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ ബന്ധപ്പെടാനുമുള്ള ശ്രമത്തിലാണ് പോലീസ്. നീല നിറത്തിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. ചില ട്രെയിനുകൾ അപകടത്തെത്തുടർന്ന് ക്യാൻസൽ ചെയ്തിട്ടുണ്ട്. ഈ റൂട്ടുകൾ കഴിയുന്നതും യാത്രക്കാർ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്‌കാരികപ്രവര്‍ത്തകര്‍ പാലിക്കുന്ന മൗനത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ വിമര്‍ശനം.

കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താവന എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.

ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാര്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാന്‍ ഇടയുള്ള പ്രസ്താ ജില്ലയിലെ എടയന്നൂരില്‍ ഷുഹൈബ് എന്നയാളിന്റെ ദുര്‍മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണം.

ഷുഹൈബ് മരിച്ചു മണിക്കൂറുകള്‍ക്കകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഷുഹൈബിന്റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കില്‍ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം.
ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണം.

ഷുഹൈബിന്റെ മരണവുമായി പാവങ്ങളുടെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീങ്ങളടക്കമുളള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണു താനും.

ആഗോള തലത്തില്‍, ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ തുടര്‍ച്ചയാണ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന കോലാഹലം. പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

 

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു തെളിവടുപ്പ് നടത്തുന്നതിനുമാണ് വൈദികനെ കസ്റ്റഡിയില്‍ വാങ്ങുക .കല്ലറ പെരുന്തുരുത്ത് പള്ളി വികാരി തോമസ് താന്നിനില്‍ക്കുംതടത്തിലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കടുത്തുരുത്തി പോലീസ് എസ്‌എച്ചഒ കെ പി തോംസണണാണ് വൈക്കം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.നിലവില്‍ റിമാന്‍ഡിലായ പ്രതിയെ കോട്ടയം സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ പീഡനം നടന്നതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ള കുമരകത്തെ റിസോര്‍ട്ടിലും പള്ളിമേടയിലും പ്രതിയെ എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തും. കനത്ത സുരക്ഷിയിലായിരിക്കും തെളിവെടുപ്പ്. വിദേശവനിതയുടെ പതിനാറായിരം രൂപയും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായും പരാതിയിലുണ്ട്. ഇരുവരും പരിചയപ്പെട്ട നാള്‍ മുതല്‍ നടത്തിവന്ന ഫെയ്സ്ബുക്ക് സംഭാഷണവും ടെലിഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കും. അതോടൊപ്പം കല്ലറയിലെ മഹിളാ മന്ദിരത്തില്‍ താമസിക്കുന്ന വിദേശവനിതയുടെ മൊഴിയെടുക്കും.അതേസമയം, പരാതി വ്യാജമാണെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള വിദേശവനിതയുടെ ശ്രമമാണെന്നുള്ള വൈദികന്റ പരാതിയിലും പോലീസ് അന്വേഷണം ആരംഭിച്ചു.

ട്രെയിന്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടി സനുഷ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനൂഷ മൊഴിനല്‍കിയത്. പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് നടി മടങ്ങിയത്.

ഈ മാസം 1ന് മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് നടിക്കെതിരെ പീഡന ശ്രമം ഉണ്ടായത്. സംഭവത്തില്‍ കേസ് നല്‍കാനും പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്ന സനുഷയുടെ നടപടിയെ അഭിനന്ദിച്ച് കേരള പൊലീസ് നടിക്ക് സ്വീകരണമൊരുക്കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹറ ഇക്കാര്യത്തില്‍ സനൂഷയെ പ്രത്യേകം അഭിനന്ദിച്ചു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം.

എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനൂഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം.

Copyright © . All rights reserved