ട്രംപിന്റെ ഇറക്കുമതി തീരുവയ്ക്ക് മറുപടി നല്‍കി കാനഡയിലെ പ്രവിശ്യകള്‍. ഒന്റാരിയോ, ക്യൂബെക്ക് എന്നിവയുള്‍പ്പെടെയുള്ള കനേഡിയന്‍ പ്രവിശ്യകള്‍ അമേരിക്കന്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തി.
ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഖലയായ ലിക്വര്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫ് ഒന്റാരിയോ (എല്‍.സി.ബി.ഒ) വെബ്സൈറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചു. അമേരിക്കന്‍ മദ്യം ഔട്ട്ലെറ്റുകളില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ ഉല്‍പാദകര്‍ക്ക് വലിയ തിരിച്ചടിയാണ് തീരുമാനമെന്ന് വിലക്ക് പ്രഖ്യാപിച്ച് ഒന്റാരിയോ പ്രീമിയറായ ഡൗജ് ഫോര്‍ഡ് പറഞ്ഞു. എല്‍.സി.ബി.ഒ നടത്തുന്ന സ്റ്റോറുകള്‍ ഓരോ വര്‍ഷവും ഏകദേശം ഒരു ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള യു.എസ് ആല്‍ക്കഹോള്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ഫോര്‍ഡ് വ്യക്തമാക്കി.
സ്റ്റോറുകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍ എന്നിവയിലേക്ക് അമേരിക്കന്‍ ലഹരി പാനീയങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ പ്രവിശ്യാ മദ്യ വിതരണക്കാരോട് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കിയ സംസ്ഥാനങ്ങളില്‍ നിന്ന് അമേരിക്കയുടെ മദ്യം വാങ്ങുന്നത് മദ്യ വിതരണക്കാര്‍ നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
നിയമവിരുദ്ധ കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് കാനഡയ്ക്കും മെക്സിക്കോയ്ക്കും ട്രംപ് 25 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയത്. ഇത് ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെ നലവില്‍വന്നു.
ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട് കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയാണ് യു.എസ്. ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഇതിന് മറുപടിയായി 15,500 കോടി കനേഡിയന്‍ ഡോളറിന് മുകളില്‍ വരുന്ന യു.എസ് ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിനുള്ളില്‍ തീരുവ ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.
3000 കോടി കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന യു.എസ് ഉല്‍പന്നങ്ങള്‍ക്കുള്ള കാനഡയുടെ 25 ശതമാനം തീരുവ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. അമേരിക്ക നികുതി പിന്‍വലിക്കുന്നതു വരെ കാനഡ ചുമത്തിയ താരിഫും നിലനില്‍ക്കുമെന്ന് ട്രൂഡോ പറഞ്ഞു.
ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.
കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: പതിനെട്ടാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല, മാർച്ച് 13 ന് വ്യാഴാഴ്ച, ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് അർപ്പിക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത് .
മാർച്ച് 13 നു വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാൽ, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
ഓരോ വർഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്ക് ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. വിശിഷ്‌ഠ വ്യക്തികളും പൊങ്കാലയിൽ പങ്കു ചേരുന്നതാണ്.
ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി ബ്രിട്ടീഷ് ഏഷ്യൻ വുമൺസ് നെറ്റവർക്ക് നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 020 8478 8433
സിപിഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി സിപിഐ എം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എ.ഐ.സി), ബ്രിട്ടൺ & അയർലണ്ട് അതിന്റെ ഇരുപതാം ദേശീയ സമ്മേളനത്തിന് ഒരുങ്ങി. സമ്മേളനത്തിനു മുന്നോടിയായുള്ള പതാക ജാഥ മാർച്ച് 9 രാവിലെ 11 മണിക്ക് ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്നും ആരംഭിക്കും. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധവാലെ സമ്മേളനത്തിൽ പങ്കെടുക്കും.
എ.ഐ.സിയുടെ ദേശീയ സമ്മേളനം മാർച്ച് 15 , 16 തീയ്യതികളിൽ ലണ്ടൻ സൗത്താളിലെ സീതാറാം യെച്ചൂരി നഗറിൽ ചേരും. ബ്രിട്ടനിലെയും അയര്ലണ്ടിലെയും ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കഴിഞ്ഞ മൂന്നു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനോടൊപ്പം അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക് പ്രായോഗികമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെയ്ക്കുകയും, അടുത്ത സമ്മേളനം വരെ പാർട്ടിയെ നയിക്കാനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുക്കുകയും പുതിയ പ്രാദേശിക ഘടകങ്ങൾക്കും സമ്മേളനം രൂപം നൽകുകയും ചെയ്യും.
ഹർകിഷൻസുർജീത്തിന്റെ മാർഗ്ഗനിർദ്ദേശ്ശത്തിൽ 1967ൽ സ്ഥാപിതമായ എ.ഐ.സി , സിപിഐ എം കേന്ദ്രക്കമ്മിറ്റിയുടെയും പൊളിറ്റ് ബ്യുറോയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ചു പാർട്ടിയുടെ നയപരിപാടികൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നു. സംഘടനയുടെ ദേശിയ സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ ബ്രിട്ടനിലും അയർലണ്ടിലും നടന്നുവരികയാണ്. കഴിഞ്ഞകാലപ്രവർത്തനങ്ങളുടെ വിലയിരുത്തലുകളും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളും സമ്മേളനത്തിൽ വിശദമായ ചർച്ചകൾക്ക് വിധേയമാവുന്നുണ്ട്. എ.ഐ.സി ദേശീയ സമ്മേളനത്തിലേക്ക് എല്ലാ പ്രതിനിധികളെയും സീതാറാം യെച്ചൂരി നഗറിലേക്ക് സ്വാഗതം ചെയ്യുതായി സംഘാടക സമിതി അംഗങ്ങളായ സഖാക്കൾ ഹർസേവ് ബെയ്‌ൻസ് , ബിനോജ് ജോൺ, പ്രീത് ബെയ്‌ൻസ് എന്നിവർ അറിയിച്ചു.
വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി.
ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.
ചാലക്കുടിയിൽ യുവതിയെ കടയിൽ കയറി ഭര്‍ത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചത് സംശയത്തെ തുടര്‍ന്നുള്ള വിരോധത്തിൽ. സംഭവത്തിൽ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്പിൽ സലീഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങള്‍ വിൽക്കുന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
കടയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അരയിൽ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പലതവണ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. യുവതി നിലത്തുവീണശേഷവും ഇയാൾ ആക്രമണത്തിൽ നിന്നും പിന്തിരിയാൻ തയ്യാറായില്ല. നിലത്തു വീണ യുവതിയെ പ്രതി കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇതിനിടയിൽ ആളുകള്‍ ബഹളം കേട്ട് എത്തിയതോടെ പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
അക്രമത്തെ തുടർന്ന് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഒളിവിൽ പോയ പ്രതിയെ കൊടകര പൊലീസും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായി. രണ്ട് തവണ ശ്വാസതടസം ഉണ്ടായി.
കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നുണ്ട്. കൃത്രിമ ശ്വാസം നല്‍കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു. സാധ്യമായ എല്ലാ പരിചരണവും നല്‍കുകയാണെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 നാണ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ അദേഹത്തിന്റെ ശ്വാസകോശത്തില്‍ ന്യുമോണിയ കണ്ടെത്തുകയായിരുന്നു.
അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നത്. ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു.
കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ചാരുകസേരയില്‍ ഇരുന്ന് തെറാപ്പികള്‍ക്ക് വിധേയമാകുന്നതായി വത്തിക്കാന്‍ അറിയിച്ചിരുന്നു. രാത്രി നന്നായി ഉറങ്ങിയെന്നും അദേഹം രാവിലെ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്റെ അറിയിപ്പിലുണ്ടായിരുന്നു.
പിന്നീട് ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. മാര്‍പാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികള്‍ പ്രാര്‍ത്ഥന തുടരുകയാണ്.
ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ടെമ്പിളും കെന്റ് ഹിന്ദു സമാജവും ചേർന്ന് സംഘടിപ്പിക്കുന്നു ഈ വരുന്ന മാർച്ച് 13 ആം തീയതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ആണ് ചടങ്ങുകൾ നടത്തപ്പെടുന്നത്. ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത് ചടങ്ങിൽ പങ്കാളികളാകാം.
പങ്കെടുക്കുന്നവർ ദയവായി ഈ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
പൊങ്കാല ചടങ്ങ് നടത്തപ്പെടുന്ന സ്ഥലത്തിന്റെ വിലാസം – 3
SITTINGBOURNE ROAD
MAIDSTONE, KENT
ME14 5ES
അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203 ,07973151975, 07985245890, 0750776652 ,07906130390
ലിങ്കൺഷെയർ – യൂറോപ്പിലെ പ്രാദേശിക വാദത്തിന് യുകെയിൽ ഇത്തവണ ഇരയായത് മലയാളി നേഴ്സ് ട്വിങ്കിൾ സാമും കുടുംബവും. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമും കുടുംബവും മാർച്ച് 1, 2025 ന് വൈകിട്ട് 7:30ന് ഷോപ്പിംഗ് കഴിഞ്ഞു മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
പ്രദേശവാസിയായ ഒരു ബ്രിട്ടീഷ് യുവതി ദമ്പതികളെ സമീപിക്കുകയും വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും തുടർന്ന് യുവതി അവരെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു എന്ന് ട്വിങ്കിൾ അറിയിച്ചു. ആദ്യം ഭർത്താവ് സാമിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
സാരമായ പരിക്കുകൾക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പി.ടി.എസ്.ഡി) അനുഭവപ്പെടുന്നതായി അറിയിച്ചിരുന്നു. പോലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാർലമെൻ്റ് അംഗത്തിൻ്റെയും കൗൺസിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടീഷുകാർ ഉൾപ്പെടുന്ന ഒട്ടനവധി സഹൃദയർ സഹായ വാഗ്ദാനങ്ങൾ അറിയിച്ചിട്ടുണ്ട്. മലപ്പുറം- നിലമ്പൂർ സ്വദേശിനിയാണ് ട്വിങ്കിൾ.
അപ്പച്ചൻ കണ്ണഞ്ചിറ
സൗത്താംപ്ടൺ:ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി യൂത്ത് & ഇവാഞ്ചലൈസേഷൻ കമ്മീഷൻ, കൗമാരക്കാർക്കായി സംഘടിപ്പിക്കുന്ന ‘ടീൻ റസിഡൻഷ്യൽ ധ്യാനം’ ഏപ്രിൽ 21 മുതൽ 23 വരെ സൗത്താംപ്ടണിൽ വെച്ച് നടത്തപ്പെടുന്നു.
പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും,അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാന ശുശ്രുഷയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൗമാരപ്രായക്കാർക്കായി ഒരുക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാനസ്സിക-ആത്മീയ-വിശ്വാസ മേഖലകളിൽ കുട്ടികൾക്ക് വളർച്ചയും നവീകരണവും, കൃപകളും ആർജ്ജിക്കുവാനും, സാമൂഹിക ജീവിതത്തിൽ മാതൃകാപരമായി ചേർന്ന് ചരിക്കുവാനുള്ള ഉൾക്കാഴ്ചക്കും അനുഗ്രഹവേദിയാവും.
ടീനേജേഴ്‌സിനായി ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം ഏപ്രിൽ 21 തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കാരംഭിച്ച് 23 ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് അവസാനിക്കും. സൗത്താംപ്ടണിൽ സെന്റ് ജോസഫ്സ് റിട്രീറ്റ് സെൻറ്ററിൽ ക്രമീകരിച്ചിരിക്കുന്ന റിട്രീറ്റ്, പ്രാർത്ഥന, ആരാധന, കുർബ്ബാന, ധ്യാന ശുശ്രുഷകൾ, പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ആനന്ദകരമായ ഗ്രൂപ്പ് ആക്റ്റിവിറ്റിസ്, ഗ്രൂപ്പ് ഡിസ്ക്കഷൻസ് എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുവാനും ഊഷ്‌മളമാക്കുവാനും അവസരം ലഭിക്കും.
വളർച്ചയുടെ പാതയിൽ സൗഹൃദ ബന്ധങ്ങളിൽ പാലിക്കേണ്ട നയവും, അവബോധവും ലഭിക്കുവാനും, വിശ്വാസം ശക്തിപ്പെടുത്തുവാനും അനുഗ്രഹദായകമായ ധ്യാനത്തിലേക്ക് മാതാപിതാക്കൾ താല്പര്യമെടുത്ത് തങ്ങളുടെ മക്കളെ പറഞ്ഞയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Manoj Thayyil: 0784880550, Mathachan Vilangadan: 07915602258
Venue: St. Joseph’s Retreat Centre, 8 Lyndhurst Road, Southampton SO40 7DU
Registration Link:
https://forms.gle/2faTD9QGuJZpAdkb9