Latest News

പാലക്കാട്: കോൺഗ്രസ് അനുഭാവിയും ട്രാൻസ്‌ജെൻഡർ പ്രവർത്തകയുമായ രാഗ രഞ്ജിനി ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് ഡോ. പി. സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ മാനനഷ്ടക്കേസുമായി രംഗത്തെത്തി. കഴിഞ്ഞ സെപ്റ്റംബർ 6-നു തന്നെ വക്കീൽ മുഖേന മാനനഷ്ട നോട്ടിസ് അയച്ചതായി സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി അത് നേരിടാനാണ് തീരുമാനം എന്നും അവര്‍ വ്യക്തമാക്കി.

രാഗ രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരോപണങ്ങൾക്ക് തുടക്കമായത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് സാധാരണ മലയാളിക്ക് മനസ്സിലാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. “ഒരു പൊതു പ്രവർത്തകനെതിരെ ആരോപണങ്ങൾ വരാം, പക്ഷേ അവൻ അതിനെ നേരിടുന്ന രീതി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്,” എന്നും അവര്‍ കുറിച്ചു.

“തെളിവുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെങ്കിലും ഞങ്ങൾ പേടിക്കില്ല. ഫേക്ക് ആണെങ്കിൽ അത് നിയമപരമായി തെളിയിക്കും,” എന്ന് സൗമ്യ വ്യക്തമാക്കി. ഭർത്താവിനോടുള്ള വിശ്വാസവും പരസ്പര പിന്തുണയുമാണ് ശക്തിയെന്ന് അവര്‍ കൂട്ടിച്ചേർത്തു. സരിനെതിരായ ആരോപണങ്ങൾ കുടുംബം ആത്മവിശ്വാസത്തോടെ നേരിടുമെന്നും അവർ വ്യക്തമാക്കി.

കോഴിക്കോട് മടവൂരിൽ നടന്ന ഹണിട്രാപ്പ് കേസിൽ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. സൗഹൃദം നടിച്ച് യുവാവിനെ വലയിലാക്കി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം തട്ടിയെടുത്തതായാണ് കേസ്. അറസ്റ്റിലായവരിൽ മാവേലിക്കര സ്വദേശിനി ഗൗരിനന്ദ, മലപ്പുറം തിരൂരങ്ങാടി സ്വദേശിനി അന്‍സിന, ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണുള്ളത്.

പോലീസ് പറയുന്ന പ്രകാരം ഗൗരിനന്ദ യുവാവിനെ മടവൂരിലെ ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു . തുടർന്ന് അഫീഫും അന്‍സിനയും ചേർന്ന് യുവാവിനെ നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി. തുടർന്ന് മൊബൈൽ ഫോണും പിടിച്ചെടുത്ത പ്രതികൾ ഗൂഗിൾ പേ വഴിയാണ് 1.35 ലക്ഷം രൂപയും, യുവാവിന്റെ സുഹൃത്തിൽ നിന്ന് 10,000 രൂപയും തട്ടിയെടുത്തത്.

നഗ്ന ദൃശ്യങ്ങൾ വീട്ടുകാർക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികളെ കോഴിക്കോട് മാനഞ്ചിറയിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു. കേസിൽ നാലാമതൊരാൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

കാലിഫോർണിയ ∙ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബറഹ് കലാൻ ഗ്രാമത്തിൽ നിന്നുള്ള 26 കാരനായ കപിൽ, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ വെടിയേറ്റ് മരിച്ചു. യുഎസ് പൗരനായ ഒരാളുമായി ഉണ്ടായ വാക്കേറ്റമാണ് വെടിവയ്പ്പിലേക്ക് വഴിമാറിയത്. സംഭവസ്ഥലത്ത് തന്നെ കപിൽ മരിച്ചു.

ചെറുകിട കർഷകനായ ഈശ്വർ സിങ്ങിന്റെ ഏക മകനായ കപിൽ, രണ്ടര വർഷം മുമ്പാണ് ‘ഡോങ്കി റൂട്ട്’ വഴി അനധികൃതമായി അമേരിക്കയിലെത്തിയത്. കുടുംബം ഇതിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. പിന്നീട് അറസ്റ്റിലായെങ്കിലും നിയമ നടപടികളിലൂടെ മോചിതനായി യുഎസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹിതയായ ഒരു സഹോദരിയും പഠനം തുടരുന്ന മറ്റൊരു സഹോദരിയും കപിലിനുണ്ട്.

മരണവാർത്ത അറിഞ്ഞ കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ യുഎസിലെ നിയമനടപടികൾ പൂർത്തിയാക്കാൻ 15 ദിവസം വരെ വേണ്ടിവരുമെന്നാണ് വിവരം. ഇന്ത്യൻ പ്രവാസി സംഘടനകൾ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

റോമി കുര്യാക്കോസ്

പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പന്ത്രണ്ട് ദിന ‘മധുരം മലയാളം’ ക്ലാസുകൾ വിജയകരമായി പൂര്‍ത്തിയായി. മലയാള ഭാഷയുടെ മാധുര്യം പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുത്ത ഈ പദ്ധതിയുടെ സമാപനച്ചടങ്ങ് പീറ്റർബോറോയിലെ സെന്റ. മേരീസ്‌ അക്കാദമിയിൽ വച്ച് വർണ്ണാഭമായി നടന്നു.

മൂന്നാം ക്ലാസ്സ് മുതൽ എ – ലെവൽ വരെയുള്ള ഇരുപത്തഞ്ചോളം വിദ്യാർത്ഥികളാണ് ‘മധുരം മലയാളം’ പഠന പദ്ധതിയിലൂടെ മലയാള ഭാഷയിലെ അക്ഷരമാലയും മറ്റു അടിസ്ഥാനകാര്യങ്ങളും പഠിച്ച് പരിശീലനം പൂര്‍ത്തിയാക്കിയത്. പഠനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും സമാപനച്ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ്‌ റോയ് ജോസഫ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ഐ ഓ സി (യു കെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യാഥിതിയായി പങ്കെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതവും സിബി അറക്കൽ നന്ദിയും പ്രകാശിപ്പിച്ചു.

വിദ്യാർത്ഥികൾക്കായി പന്ത്രണ്ട് ദിന പഠന പദ്ധതി തയ്യാറാക്കുകയും ക്രമീകരിക്കുകയും ചിട്ടയോടെ പഠിപ്പിക്കുകയും ചെയ്ത പീറ്റർബൊറോ സെന്റ്. മേരീസ്‌ അക്കാദമി ഡയറക്ടർ സോജു തോമസിനെ ചടങ്ങിൽ ആദരിച്ചു.

‘മധുരം മലയാളം’ പഠന പദ്ധതിയിൽ പങ്കെടുത്ത വിദ്യാർത്ഥികളായ ആൽഡൺ ജോബി, അലന തോമസ് എന്നിവർ തങ്ങളുടെ അനുഭവം വേദിയിൽ പങ്കുവച്ചു. പഠന പദ്ധതിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ സാവിയോ സോജു, സ്നേഹ സോജു, സെറാഫിനാ സ്ലീബ എന്നിവർക്ക് ക്യാഷ് പ്രൈസും സ്റ്റീവൻ ടിനു, അമീലിയ ലിജോ, അലാനാ തോമസ്, കാശിനാഥ് കൈലാസ് തുടങ്ങിയവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി ആദരിച്ചു.

യു കെയിൽ വലിയ തരംഗമായി മാറിയ ‘മധുരം മലയാളം’ പഠന പദ്ധതിക്ക് വിദ്യാർത്ഥികളുടെയും മാതാപിതാക്കളിൽ നിന്നും മലയാളം ഭാഷ സ്നേഹികളിൽ നിന്നും വലിയ ആവേശവും പ്രതികരണവുമാണ് ലഭിച്ചത്.

ഓഗസ്റ്റ് 4ന് ആരംഭിച്ച ‘മധുരം മലയാളം’ പഠന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ പഴകുളം മധു നിർവഹിച്ചു. ഐ ഒ സി (യു കെ)യുടെ ഉദ്യമത്തെ അഭിനന്ദിച്ചു കൊണ്ടും പഠന പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നേർന്നു കൊണ്ടും ദീപിക ദിനപത്രം ഡൽഹി ബ്യൂറോ ചീഫ് & നാഷണൽ അഫയേഴ്സ് എഡിറ്റർ ജോർജ് കള്ളിവയലിൽ, യു കെയിലെ പ്രവാസി മലയാളി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ കരൂർ സോമൻ എന്നിവർ ആശംസ സന്ദേശങ്ങൾ നൽകി.

ചടങ്ങുകൾക്ക് യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ എബ്രഹാം കെ ജേക്കബ് (റെജി കോവേലി), ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം സ്വദേശിയും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പ്രിൻസ് ലൂക്കോസ് (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുലർച്ചെ തെങ്കാശിയിൽ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രിൻസ് ലൂക്കോസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ അദ്ദേഹം, പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു വരുകയായിരുന്നു.

ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന വാർത്തക്ക് സ്ഥിരീകരണം ലഭിച്ചു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സൈമ പുരസ്കാരച്ചടങ്ങിൽ കമൽഹാസൻ പ്രസ്താവിച്ച ഈ വാർത്ത ലോകമെങ്ങുള്ള ആരാധകർ ഏറ്റെടുത്തു . സൈമ പുരസ്കാരച്ചടങ്ങിൽ സംസാരിക്കവേ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമലിന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.

. “ഞങ്ങൾ ഒരുമിക്കുന്നു” എന്ന് കമൽഹാസന്റെ പ്രഖ്യാപനം ആരാധകരെ ആവേശകൊടുമുടിയിൽ എത്തിച്ചു . രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത് എന്ന് കമലഹാ സൻ പറഞ്ഞു. നിർമ്മാതാവ്, സംവിധായകൻ ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരമില്ല. നേരത്തെ ലോകേഷ് കനകരാജ് രജനിയും കമലിനെയും ഒരുമിപ്പിച്ച് ഗ്യാങ്സ്റ്റർ സിനിമ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു.

ചൈന ലോകത്തെ ഞെട്ടിക്കുന്ന വലിയ സൈനിക പരേഡിലൂടെ അവരുടെ കരുത്ത് പ്രദര്‍ശിപ്പിച്ചു. ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പരേഡില്‍ പതിനായിരക്കണക്കിന് സൈനികര്‍, നൂറുകണക്കിന് വിമാനങ്ങളും ഹെലികോപ്റ്ററുകളും, അത്യാധുനിക ആയുധങ്ങളും അവതരിപ്പിച്ചു. ഈ പരേഡിലൂടെ ചൈനയുടെ സൈനിക ശക്തിയും ഭാവിയിലെ ഭൗമരാഷ്ട്രീയ നിലപാടും ലോകത്തിന് വ്യക്തമാക്കിയതായി വിലയിരുത്തപ്പെടുന്നു.

പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് പുതിന്‍, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ തുടങ്ങിയ ഇരുപത്താറോളം രാജ്യങ്ങളുടെ തലവന്‍മാര്‍ സാക്ഷിയായി. വേദിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മാവോ പ്രഭാഷണം നടത്തുകയും ചെയ്തു . രാജ്യത്തിന്റെ മുന്നേറ്റം ആർക്കും തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം, യുദ്ധം, വിജയം, പരാജയം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ചൈനയെ വലിയ ശക്തിയായി നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പരേഡില്‍ പുതിയ തരം ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് ന്യൂക്ലിയര്‍ മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, റോബോര്‍ട്ട് വൂള്‍വ്‌സ് എന്ന പേരിലുള്ള യുദ്ധ റോബോട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. ഈ സൈനിക പരേഡിലൂടെ ചൈന അമേരിക്ക ഉൾപ്പെടെയുള്ള എതിരാളികൾക്ക് വ്യക്തമായ സന്ദേശം നൽകാൻ ചൈന ലക്ഷ്യം ഇടുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി. ‘ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസ്, 1925 ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി എന്നിവരെയാണ് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.

‘ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍’ എന്ന പേര് നേടിയ കാര്‍ലോ അക്യുട്ടിസ് ഓണ്‍ലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ചതിനാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് കാര്‍ലോ അക്യുട്ടിസ്. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ഇറ്റാലിയന്‍ ദമ്പതിമാരുടെ മകനായി ലണ്ടനിലായിരുന്നു കാര്‍ലോ അക്യുട്ടിസിന്റെ ജനനം. മിലാനില്‍ വളര്‍ന്ന അദേഹം 2006 ല്‍ പതിനഞ്ചാം വയസില്‍ രക്താര്‍ബുദ ബാധിതനായാണ് അന്തരിച്ചത്. അക്യുട്ടിസിന്റെ ഭൗതിക ദേഹം അസീസിയില്‍ ചില്ലിട്ട ശവകുടീരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജീന്‍സും ഷര്‍ട്ടും നൈക്കി ഷൂസുമിട്ട നിലയിലാണ് അക്യുട്ടിസിന്റെ ഭൗതിക ദേഹം ഇപ്പോഴും ഉള്ളത്.

കംപ്യൂട്ടര്‍ കോഡിങ് സ്വയം പഠിച്ച അക്യുട്ടിസ് ഈ വൈദഗ്ധ്യം ആത്മീയതയും കത്തോലിക്കാ സഭയിലെ അദ്ഭുത പ്രവൃത്തികളും ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതും വേണ്ടി പ്രവര്‍ത്തിച്ചു. അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതങ്ങള്‍ നടന്നത് വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് വിശുദ്ധ പദവിയിലേക്ക് വഴി തുറന്നത്. ‘സൈബര്‍ അപ്പസ്‌തോലന്‍’ എന്നും അറിയപ്പെടുന്ന അക്യുട്ടിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ 2020 ല്‍ വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു.

മിലേനിയല്‍ കാലത്ത് ജനിച്ച ആദ്യ വിശുദ്ധന്‍ എന്ന പദവിയിലെത്തുന്ന കാര്‍ലോ അക്യുട്ടിസ്. വിശ്വാസം പ്രചരിപ്പിക്കാന്‍ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ചാണ് വിശുദ്ധ പദവിയിലെത്തുന്നതെന്നതാണ് ശ്രദ്ധേയ മാകുന്നത്. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11-ാം വയസില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി, ഫ്‌ളോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിക്കുകയായിരുന്നു.

പരസ്പര പൂരകങ്ങളായ വിശ്വാസവും സൈബര്‍ ലോകവും സമര്‍ഥമായി സംയോജിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നു എന്നാണ് വിശുദ്ധനെപ്പറ്റി വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും സാക്ഷ്യം വഹിച്ച എല്ലാ അത്ഭുതങ്ങളും രേഖപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു അക്യുട്ടിസ് നിര്‍മിച്ച പ്രമുഖ വെബ്സൈറ്റുകളില്‍ ഒന്ന്. വെബ്സൈറ്റ് ഇപ്പോള്‍ ഒന്‍പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1901 ഏപ്രില്‍ ആറിന് ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി തന്റെ ഹ്രസ്വ ജീവിതം വഴി ചുറ്റുമുള്ളവരില്‍ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ യുവാവായിരുന്നു.

ഫ്രസാറ്റി ദരിദ്രരോട് ഏറെ സ്‌നേഹവും അനുകമ്പയും പുലര്‍ത്തിയിരുന്നു. അത് പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വീക്ഷണത്തിന് വിരുദ്ധമായിരുന്നു. സമൂഹത്തിലെയും എന്തിന് ഇറ്റലി എന്ന രാജ്യത്തിലെ തന്നെ ഏറെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനായ അപ്പന്റെ മോന് ഇറ്റലിയിലെയും ജര്‍മനിയിലെയും ഉന്നത രക്ഷാധികാരികളെ ഒക്കെ സുപരിചിതമായിരുന്നു. ഗവണ്മെന്റില്‍ ഏത് ജോലിയും അല്ലേല്‍ പിതാവിന്റെ ജോലി വളരെ എളുപ്പത്തില്‍ പിന്തുടാരാമായിരുന്നിട്ടും ജോര്‍ജിയോ തിരഞ്ഞെടുത്തത് മൈനിങ് എഞ്ചിനീയറിങ് ആയിരുന്നു. കാരണം ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ വളരെയേറെ കഷ്ടപ്പെട്ട് ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന സ്ഥലം അന്നും ഇന്നും ഖനികള്‍ ആണ്.

അവരെ സഹായിക്കണം എന്ന തീരുമാനത്തില്‍ ആണ് തന്റെ പഠന മേഖല പോലും അദേഹം തിരഞ്ഞെടുത്തത്. തന്റെ പഠന സമയത്ത് തന്നെ ആത്മീയത ജോര്‍ജിയോ കൈവരിച്ചത് പരിശുദ്ധ കുര്‍ബാനയിലെ ഈശോയോടും പരിശുദ്ധ അമ്മയോടും ഉള്ള ആഴമായ സ്‌നേഹ ബന്ധം വഴി ആണ്. ദൈനംദിന കുര്‍ബാനയിലെ പങ്കാളിത്തം, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലൂടെയുള്ള വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം എന്നിവ പിയര്‍ ജോര്‍ജിയോയുടെ മുഖമദ്രയായിരുന്നു. സന്തോഷവും സ്‌നേഹവും നിറഞ്ഞ പെരുമാറ്റം, ആഴമായ വിശ്വാസം, ഭക്തി, മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരാനുള്ള കഴിവ്, പരസ്‌നേഹ പ്രവര്‍ത്തനങ്ങളോടുള്ള ആവേശം, സമപ്രായക്കാരില്‍ അര്‍പ്പിച്ച ആത്മവിശ്വാസവും സൗഹൃദവും, മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകാനുള്ള കഴിവ് എന്നിവയിലൂടെ ഫ്രസാറ്റി മറ്റ് കൂട്ടുകാരുടെ മനസ് കവര്‍ന്നു.

ഫ്രസാറ്റി സ്വന്തമായാണ് ആഴത്തിലുള്ള ആത്മീയ ജീവിതം വികസിപ്പിച്ചെടുത്തത്. അദേഹം പതിവായി കുര്‍ബാനയില്‍ പങ്കെടുക്കുകയും മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കുകയും ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ശക്തിയും പ്രചോദനവും കണ്ടെത്തുകയും ചെയ്തു. ആത്മാവിന്റെ മുഴുവന്‍ ശക്തിയോടെയും നിങ്ങള്‍ ദിവ്യകാരുണ്യ മേശയെ കഴിയുന്നത്ര തവണ സമീപിക്കണമെന്ന് അദേഹം അഭ്യര്‍ത്ഥിക്കുന്നു. ആന്തരിക പോരാട്ടങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കുന്ന ഈ അപ്പം ഭക്ഷിക്കുകയും വിശുദ്ധ കുര്‍ബാന ഏത് പ്രവര്‍ത്തിക്കും വേണ്ട ശക്തി തരുമെന്നും ഫ്രസാറ്റി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഫ്രസാറ്റിയുടെ പ്രാര്‍ത്ഥനാ ജീവിതം പള്ളിയുടെ ചുവരുകളില്‍ ഒതുങ്ങി നിന്നില്ല. പ്രകൃതിയുടെ സൗന്ദര്യത്തില്‍ പ്രത്യേകിച്ച്, കയറാന്‍ ഇഷ്ടപ്പെട്ട പര്‍വതങ്ങളില്‍ അദേഹം ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തി. അത്തരത്തിലുള്ള ഓരോ യാത്രയിലും ജപമാല കരങ്ങളില്‍ ഏന്തി മറ്റ് കൂട്ടുകാരെയും ജപമാല പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ച് അങ്ങനെ പരിശുദ്ധ അമ്മയോട് ഏറെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു.

പാവങ്ങളിലേക്കും അവശരിലേക്കും കൂടെ പഠിക്കുന്ന നിര്‍ധനരായ കൂട്ടുകാരിലേക്കും രോഗികളിലേക്കും അവാച്യമായ ഒരു കാന്തിക ശക്തി പോലെ ജോര്‍ജിയോ ഓടിച്ചെന്ന് തന്നലാവും വിധം സഹായം നല്‍കിയിരുന്നു. പലപ്പോഴും സ്വന്തം വസ്ത്രവും, ഷൂസും പോലും കൊടുത്തു. കുറച്ച് കൊടുത്തല്ല കൊടുക്കാവുന്നത്തിന്റെ പരമാവധി നല്‍കി അവരുടെ ജീവിതങ്ങളില്‍ നിറങ്ങള്‍ ചാര്‍ത്തി. അങ്ങനെ അദേഹത്തിന്റെ പരസ്‌നേഹ പ്രവര്‍ത്തനത്തില്‍ നിന്ന് ഫ്രസാറ്റിക്ക് പോളിയോ പിടിപെട്ട് 1925 ജൂലൈ നാലിന് 24 വയസുള്ളപ്പോള്‍ മരണമടഞ്ഞു.

ടൂറിനിലെ ആയിരക്കണക്കിന് ദരിദ്രര്‍ ആ മരണത്തില്‍ ദുഖത്തോടെ തെരുവുകളില്‍ നിരന്നപ്പോള്‍ ആണ് അദേഹം ആരും അറിയാതെ ആരെയും അറിയിക്കാതെ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ലോകത്തിന് വെളിപ്പെട്ടത്. മൃതസംസ്‌കാര സമയത്ത് പള്ളിയും പള്ളി മുറ്റവും നിറഞ്ഞ് തെരുവീഥികള്‍ മുഴുവന്‍ യുവജനങ്ങളും അദേഹത്തിന്റെ മൃദുലതയും കാരുണ്യവും അറിഞ്ഞ ആയിരങ്ങളും അണിനിരന്നു. അന്ന് മുതല്‍ ആ കല്ലറയില്‍ തിരിയും പൂക്കളും നിറഞ്ഞു. ഒരിക്കല്‍ ജോര്‍ജിയോ വിശുദ്ധ പദവിയില്‍ എത്തുമെന്ന് ഏവരും വിശ്വസിച്ചിരുന്നു.

1981 ല്‍ ഫ്രസാറ്റിയുടെ മൃതദേഹം അടക്കിയ കല്ലറ തുറന്നപ്പോള്‍ അത് പൂര്‍ണമായും അഴുകാത്തതായി കണ്ടെത്തി. 1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദേഹത്തെ ‘ആഗോള യുവജന ദിനത്തിന്റെ മാധ്യസ്ഥന്‍’ എന്ന് വിശേഷിപ്പിച്ചു. ഫ്രസാറ്റിയുടെ ജീവിതം നിരവധി പേര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്കി ഏറെ പ്രചോദനം നല്‍കിയിരുന്നു. പര്‍വ്വതാരോഹണം ഹരമാക്കി അതില്‍ പ്രപഞ്ച സ്രഷ്ടാവിനെ പ്രകീര്‍ത്തിച്ച പച്ചയായ യുവാവ് ആയിരിന്നു. പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി. കാതോലിക്കാ സഭയിലെ ഏറ്റവും വലിയ സംഘടനയായ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആദ്യ യുവ വിശുദ്ധന്‍ കൂടിയാണ് ജോര്‍ജിയോ ഫ്രസാറ്റി.

മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കേസിൽ പോലീസ് 790 പേജുള്ള കുറ്റപത്രം സോഹ്റ കോടതിയിൽ സമർപ്പിച്ചു. കേസിൽ രാജായുടെ ഭാര്യ സോനം രഘുവംശി , കാമുകൻ രാജ് കുശ്വാഹ , വാടകക്കൊലയാളികളായ വിശാൽ സിങ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവർ അടക്കം അഞ്ച് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

വിവാഹശേഷവും സോനം തന്റെ കാമുകനുമായുള്ള ബന്ധം തുടർന്നിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു . ഭർത്താവിനെ ഇല്ലാതാക്കാൻ ഇരുവരും ഗൂഢാലോചന നടത്തി. മേയ് 20ന് ദമ്പതികൾ ഷില്ലോങ്ങിലേക്കും പിന്നീട് സോഹ്റയിലേക്കും യാത്ര തിരിച്ചു. മൂന്നു തവണ കൊലപതാക ശ്രമം പരാജയപ്പെട്ടപ്പോൾ, മേയ് 23ന് വെയ് സോഡോങ് വെള്ളച്ചാട്ടത്തിനടുത്ത് രാജയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു . മൃതദേഹം പിന്നീട് കൊക്കയിൽ എറിഞ്ഞു.ജൂൺ 2നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും നടത്തിയ അന്വേഷണത്തിലൂടെ അന്വേഷണ സംഘം പ്രതികളെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടി.

ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. ജില്ലിംഹാം ടൈഡ് വാളിൽ ഉള്ള ഹോളി ട്രിനിറ്റി ഹാളിൽ വച്ചായിരുന്നു ആഘോഷങ്ങൾ നടത്തപ്പെട്ടത്. ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട്, ശ്രീ ദേവകി നടരാജൻ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി, ചടങ്ങുകൾക്ക് വാണി സിബികുമാർ നേതൃത്വം നൽകി. സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് വിശിഷ്ട അതിഥി ആയിരുന്നു.

RECENT POSTS
Copyright © . All rights reserved