Latest News

കോട്ടയം: നവജാത ശിശുവിനെ റോഡരികില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയെ കണ്ടെത്തി. കിടങ്ങൂര്‍മണര്‍ക്കാട് റോഡില്‍ മാന്താടിക്കവലയ്ക്ക് സമീപം മാരിയമ്മന്‍ കോവിലിനടുത്ത് താമസിക്കുന്ന 22കാരിയാണ് കിടങ്ങൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അവശനിലയിലായ യുവതിയെ പോലീസ് പാലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ മണര്‍ക്കാട് റോഡില്‍ മാരിയമ്മന്‍ കോവിലിന് പുറകുവശത്തുള്ള ഇടവഴിയിലാണ് പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തിയ    ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.

പ്രസവത്തിന് ശേഷം അഞ്ചു മണിക്കൂര്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് മണ്ണിലാണ് കിടത്തിയിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അമ്പത് മീറ്റര്‍ അകലെയാണ് അമ്മയുടെ വീട്. അവിവാഹിതയായ യുവതി തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് പുലര്‍ച്ചെയോടെ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു. യുവതിയുടെ വീട്ടിലുണ്ടായിരുന്ന പ്രായമായ അമ്മയും വല്യമ്മയും സംഭവമറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ പ്രസവിച്ച കാര്യം ആദ്യം സമ്മതിക്കാതിരുന്ന യുവതി, വൈദ്യ പരിശോധനയിലാണ് പിടിക്കപ്പെട്ടത്.

കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും, ആശുപത്രിയില്‍ കഴിയുന്ന യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം, കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുക്കും.

ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ പൃഥിരാജിനെതിരെ സിനിമാ മേഖലയില്‍ ചേരി രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പൃഥ്വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി കഴിഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പൃഥ്വിയുടെ കൈയുണ്ടായിരുന്നുവെന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തിടുക്കം കാട്ടിയവര്‍ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു ദേശീയ മാധ്യമത്തോടാണ് ഗണേഷ് കുമാര്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്.

പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ചിലര്‍ ഇത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നുവെന്ന് ആ സമയം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദിലീപിനെ കാണാന്‍ ഒഴുക്കാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ എതിര്‍ത്തിരുന്നവര്‍ പലരും നിലപാട് മാറ്റവുമായി രംഗത്തെത്തി. ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ തിയേറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് വീണ്ടും എത്തും.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) രൂപീകരിച്ചത് ദിലീപായിരുന്നു. നേരത്തെ താരം അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയായിരുന്നു താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദിലീപിനായി ഇപ്പോള്‍ സ്ഥാനം ഒഴിയാന്‍ ആന്റണിയും താല്‍പ്പര്യപ്പെട്ടു.

കൊച്ചി: 85 ദിവസം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ ഇന്നലെ പലര്‍ക്കും അപ്രതീക്ഷിതമായാണ് നടന്‍ ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്തയെത്തിയത്. രണ്ടു തവണ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും നിഷേധിച്ച ജാമ്യം അഞ്ചാം തവണ ഹൈക്കോടതിയില്‍ നിന്ന് തന്നെ നേടിയെടുക്കുകയായിരുന്നു. വന്‍ ആരാധക വൃന്ദത്തിന്റെ ആഹ്‌ളാദ പ്രകടനങ്ങളോടെയാണ് താരം ജയിലിന് പുറത്തെത്തിയത്. ഒരിക്കല്‍ കൂക്കി വിളികളോടെ കടന്ന ഗേറ്റിലൂടെ പുഷ്പ വൃഷ്ടിയുമായി കാറിലേയ്ക്ക്. ദിലീപിന്റെ സമയം തെളിഞ്ഞെന്ന് പ്രതികരണങ്ങള്‍ വരുമ്പോഴും വ്യക്തമായ നിരീക്ഷണങ്ങളോടെയാണ്

ഹൈക്കോടതി ജാമ്യം. ശാസ്ത്രീയമായ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതിനാല്‍ ആരോപണ വിധേയനായ വിചാരണ തടവുകാരന്‍ മാത്രമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടിട്ട് ഇപ്പോള്‍ 7 മാസം പിന്നിട്ടു. ദിലീപിനെ അറസ്റ്റ് ചെയ്തിട്ട് 85 ദിവസവും. എന്നിട്ടും കുറ്റപത്രം നല്‍കാന്‍ സാധിച്ചിട്ടില്ല.
മുന്‍ വിവാഹം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് കരുതി ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ കൊടുത്തതായാണ് പ്രോസിക്യൂഷന്‍ വാദം. ഇത് 2013ല്‍ കൊടുത്തതാണെന്നും പറയുന്നു. പക്ഷേ ദിലീപും സുനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകളും സമര്‍പ്പിച്ചിട്ടില്ല. ഒന്നരക്കോടിക്ക് 10000 രൂപ അഡ്വാന്‍സ് നല്‍കിയെന്നും പറയുന്നു. കേസില്‍ ഗൂഡാലോചന എന്നു മാത്രമാണ് ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റം. മറ്റു പ്രതികളെപ്പോലെ കൂട്ടമാനഭംഗ കേസ് ദിലീപിലില്ലെന്നും ഹര്‍ജിഭാഗം വാദിച്ചു.

എന്നാല്‍ അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണെന്നും സമയ പരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, മുഖ്യ സാക്ഷികളുടെ മൊഴിയെടുക്കല്‍ കഴിഞ്ഞെന്നും ചില സാക്ഷികളെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കിട്ടാനുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പുറത്തിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും ആരോപിച്ചു. പക്ഷേ അഞ്ചാം ജാമ്യ ഹര്‍ജിയെ തടുക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

അന്വേഷണത്തിന്റെയും തെളിവു ശേഖരണത്തിന്റെയും നിര്‍ണ്ണായക ഘട്ടം കഴിഞ്ഞ സ്ഥിതിക്ക് മുന്‍പു രണ്ടു തവണ ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യം മാറി. ഒന്നു മുതല്‍ ആറു വരെ പ്രതികളെപ്പോലെ ലൈംഗികാതിക്രമത്തില്‍ ദിലീപ് പങ്കാളിയല്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ല. രേഖാമൂലവും വാക്കുമൂലവും ഉള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം കുറ്റം സ്ഥാപിക്കേണ്ടത്. മൊഴികള്‍ എടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ജിക്കാരന്‍ അവരെ സ്വാധീനിക്കുമെന്ന് കരുതണ്ട. വിചാരണയില്‍ ഇടപെടുമെന്ന ആശങ്കയില്‍ ഹര്‍ജിക്കാരന്റെ കസ്റ്റഡി തുടരേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

വേങ്ങര: ജി.എസ്.ടി, പെട്രോളിയം വിലവര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഈ മാസം 13ന് സംസ്ഥാന ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. തികച്ചും സമാധാന പരമായിരിക്കും. വിലവര്‍ധനവ് ജനങ്ങളുടെ നിത്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ത്താല്‍. സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജനം യു.ഡി.എഫിനു പിന്നില്‍ അണിനിരക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വേങ്ങരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വിലക്കയറ്റം അടക്കമുള്ള ജനദ്രോഹ നടപടികളാണ് യു.ഡി.എഫ് പ്രചാരണ ആയുധമാക്കുന്നത്. നോമിനേഷന്‍ നല്‍കുന്നതിന് മുന്‍പേ പരാജയം സമ്മതിച്ച മുന്നണിയാണ് എല്‍.ഡി.എഫ്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമോ എന്നാണ് അവര്‍ നോക്കുന്നത്. അതിനു പോലും അവര്‍ക്ക് കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ നാദിര്‍ഷാ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലിന് വിളിപ്പിക്കാം. ആവശ്യമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു.

കാണുന്നവരെയെല്ലാം പ്രതിയാക്കരുതെന്ന് പൊലീസിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ സാക്ഷികളേയും പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്നും ആ പഴുത് ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പള്‍സര്‍ സുനിയും വിഷ്ണുവും വിളിച്ചത് കൊണ്ട് മാത്രം നാദിര്‍ഷയെ പ്രതിയാക്കാന്‍ ആവില്ലെന്നാണ് ഹൈക്കോടതി പൊലീസിനോട് പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചു ഞെട്ടിക്കുന്ന പ്രതികരണവുമായി നടി സോന നായര്‍. ഒരു ചാനൽ ചർച്ചക്കിടയിൽ ആണ് സോന നായര്‍ ഇതു പറഞ്ഞത്. ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടങ്കില്‍ അതിനു പിന്നില്‍ ശക്തമായ ഒരു കാരണം കാണില്ലെ അങ്ങനെ ആലോചന വരുന്നിടത്താണ് ആരുടെ കൂടെ നില്‍ക്കാണമെന്ന ആശയകുഴപ്പം ഉണ്ടാകുന്നത് എന്നും സോന നായര്‍ പറയുന്നു. സോന പറയുന്നത് ഇങ്ങനെ.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റൂട്ട് എന്താണെന്ന് അറിയില്ല. രണ്ട് പേരും സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ദിലീപ് തെറ്റ് ചെയ്‌തോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ ഞാന്‍ പരിചയപ്പെട്ട കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ് കുറ്റവിമുക്തനായിരിക്കണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആരും തന്നെ ദിലീപിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരെയൊക്കെ കെയര്‍ ചെയ്യുന്ന പ്രകൃതമുള്ളയാളാണ് ദിലീപ്. എല്ലാവര്‍ക്കും സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന മലയാള സിനിമയിലെ ഒരു മികച്ച കലാകാരന്‍. അങ്ങനെയൊരാള്‍ ഇങ്ങനെയൊന്നും ചെയ്തിരിക്കല്ലെയെന്നാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. പക്ഷെ അയാള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തക്കശിക്ഷ തന്നെ നല്‍കണം.
ദിലീപിന്റെ വിഷയത്തില്‍ നടക്കുന്ന ജനകീയ വിചാരണയെ ശക്തമായി വിമര്‍ശിച്ച സോന, ദിലീപിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പലരും സത്യത്തില്‍ കാര്യങ്ങളറിയാതെ അയാളെ അടച്ചാക്ഷേപിക്കുകയാണെന്നാണ് പറയുന്നത്.കുറ്റാരോപിതന്‍ മാത്രമായ ഒരാളെ ഇത്തരത്തില്‍ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നവരില്‍ പലരും ഒരു കാലത്ത് അയാളോടൊപ്പം കളിച്ച് ചിരിച്ച് നടന്നവര്‍ തന്നെയാണ്. നാളെ ചിലപ്പോ ദിലീപ് തെറ്റുകാരനല്ലെന്ന് വന്നാല്‍ ദിലീപിനെതിരെ തിരിഞ്ഞവരൊക്കെ എന്ത് ചെയ്യുമെന്നും സോന ചോദിച്ചു. അഥവ ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാനായി കോടതിയും നിയമവ്യവസ്ഥിതികളുമുണ്ട്. അതിന് വിട്ടുകൊടുക്കുകയാണ് വേണ്ടത്. അല്ലാതെ കാര്യം അറിയാതെ കൂട്ടത്തോടെ ആക്രോശിക്കുന്നത് ശരിയല്ല. സത്യാവസ്ഥ എന്തെന്നും പോലും അറിയാതെയാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്ന വിചാരണ. ആക്രമണത്തിന് ഇരയാക്കപ്പെട്ട’ നടിയെയും വളരെ അടുത്ത് പരിചയമുണ്ട്. അനിയത്തിയെ പോലെയുള്ള അവള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്… അതുകൊണ്ട് കൂടി സംഭവത്തില്‍ പ്രതി ദിലീപ് ആകരുതെ എന്നാണ് പ്രാര്‍ത്ഥിച്ചത്. അഥവ ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാകില്ലെ.അങ്ങനെ ആലോചന വരിന്നിടത്താണ് ആരുടെ കൂടെ നില്‍ക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നത്. കൃത്യമായ തെളിവുകളിലൂടെ നിയമനടപടികളിലൂടെ അയാള്‍ കുറ്റാരോപിതനാണെ് തെളിയുന്നത് വരെ താന്‍ അവര്‍ക്കൊപ്പം നില്‍ക്കും എന്നും സോന പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ മുതൽ തന്നെ ദിലീപിനെ പിൻതുണച്ച് രംഗത്ത് എത്തിയ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനൊപ്പം ജനപക്ഷ പാർട്ടിയിൽ സജീവമാകാനൊരുങ്ങി ദിലീപ്. ദിലീപിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായുള്ള ചർച്ചകൾ ജയിലിൽ നിന്നു പുറത്തിറങ്ങിയാലുടൻ കേരള ജനപക്ഷം ആരംഭിക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പി.സി ജോർജും, ദിലീപും കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ 58 ദിവസമായി ദിലീപ് നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുകയായിരുന്നു. ഇതിനിടെ ദിലീപിനെതിരായാണ് സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതികരിച്ചത്. ദിലീപിന്റെ ജയിൽവാസം പരമാവധി നീട്ടാനാണ് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി ശ്രമിച്ചിരുന്നത്. സി.പി.എമ്മും സംസ്ഥാന സർക്കാരിലെ ഒരു വിഭാഗവുമാണ് തന്നെ ജയിലിൽ അടച്ചതിനു പിന്നിലെന്നു പോലും ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ദിലീപിനെ പിൻതുണച്ച് പി.സി ജോർജ് എം.എൽഎ നേരിട്ട് രംഗത്ത് എത്തിയത്. ദിലീപിനു വേണ്ട ജോർജും, മകൻ ഷോൺ ജോർജും ചാനലുകളിൽ നേരിട്ടെത്തി ഘോരഘോരം വാദിച്ചു. ജയിലിലായിരുന്നു ദിലീപ് ഈ വിവരങ്ങളെല്ലാം കൃത്യമായി അറിയുന്നുണ്ടായിരുന്നു. ദിലീപ് കുറ്റക്കാരനല്ലെന്നും ഒരു വിഭാഗം ദിലീപിനെ കേസിൽ കുടുക്കുകയായിരുന്നു എന്നുമായിരുന്നു പി.സി ജോർജിന്റെ വാദം. ഇതിനിടെയാണ് ഇപ്പോൾ ദിലീപിനു ജാമ്യവും ലഭിച്ചിരിക്കുന്നത്. ദിലീപിനു ജാ്മ്യം ലഭിച്ച് വീട്ടിലെത്തിയതിനു പിന്നാലെ ആദ്യം വിളിച്ചത് പി.സി ജോർജിനെയായിരുന്നു. തനിക്കു പിൻതുണ നൽകിയതിനു നന്ദി അറിയിച്ച ദിലീപ് ജോർജിനോടു തന്റെ പിൻതുണ എന്നും ഉണ്ടാകുമെന്ന ഉറപ്പും നൽകി.
ഇതോടെയാണ് പി.സി ജോർജ് ദിലീപിനോടു രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള താല്പര്യം ചോദിച്ചത്. ദിലീപ് ഇതിനോടു ആദ്യം പ്രതികരിച്ചില്ലെങ്കിലും ജോർജിന്റെ നിർബന്ധത്തിനു വഴങ്ങി വിഷയം ചർച്ച ചെയ്യാമെന്നു സമ്മതിക്കുകയായിരുന്നു. കേരളത്തിൽ പി.സി ജോർജിനു ഇപ്പോൾ പൊതുവിൽ ഒരു ജനസമ്മതിയുണ്ട്. ഇത് ദിലീപിലൂടെ വളർത്തിയെടുക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.

കൊല്ലത്ത് നിന്ന് വീണ്ടും മനുഷ്യമനസാക്ഷിയെ കണ്ണീരണിയിക്കുന്ന വാര്‍ത്ത. കഴിഞ്ഞയാഴ്ച ഏഴുവയസുകാരിയെ രണ്ടാനനച്ഛന്‍ പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊര് വാര്‍ത്തയും. മൂന്നര വയസുകാരിയായ കുട്ടിയെ അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്നയാള്‍ ക്രൂരമായി ശാരീരിക പീഡനമേല്‍പ്പിച്ചു. നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ക്രൂരമായി ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയും അമ്മയെയും കോടതി നിര്‍ദേശപ്രകാരം അഗതി മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു.

കുട്ടിയുടെ അമ്മയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന ആഷിക് എന്ന യുവാവാണ് മൂന്നുവയസുകാരിയെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയയാക്കിയത്.
ഒറ്റമുറി വാടക വീട്ടിലാണ് അമ്മയും കുഞ്ഞും അമ്മയുടെ സുഹൃത്ത് ആഷികും താമസിക്കുന്നത്. കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സയമത്ത് കുട്ടി പലപ്പോഴും ആഷികിന്റെ ക്രൂരമായ ശാരീരിക പീഡനത്തിന് വിധേയയായിക്കൊണ്ടിരിക്കുകയായിരുന്നു.

ഇന്നലെ വീട്ടില്‍ നിന്ന് കുട്ടിയുടെ ദാരുണമായ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ മുതുകില്‍ മര്‍ദ്ദിച്ച ആഷിക് കുട്ടിയെ സിഗരറ്റ് ലൈറ്റര്‍ കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഇയാളുടെ പീഡനത്തില്‍ കുട്ടി ബോധരഹിതയായി. നാട്ടുകാര്‍ എത്തി ബഹളമുണ്ടാക്കിയപ്പോഴേക്കും ഓടി രക്ഷപെടാന്‍ ആഷിക് ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി കുണ്ടറ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ ദേഹമാസാകലം പരുക്കേറ്റ പാടുകളാണ്.

ആഷികിനെ കോടതി റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനുശേഷം യുവതിയും കുട്ടിയും ആഷിക്കിനൊപ്പമാണ് കഴിയുന്നത്. തന്നെയും ആഷിക് ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്നും പോകാന്‍ മറ്റൊരിടം ഇല്ലാത്തതിനാല്‍ ഇയാള്‍ക്കൊപ്പം തുടരുകയാണെന്നും കുട്ടിയുടെ മാതാവ് അറിയിച്ചു. ഇതേതുടര്‍ന്ന് കോടതി യുവതിയെയും കുട്ടിയെയും അഗതി മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആഷികിനെ കോടതി റിമാന്‍ഡ് ചെയ്തു

നടിയെ ആക്രമിച്ച കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ നടൻ ദിലീപ് 85 ദിവസങ്ങള്‍ക്ക് ശേഷം ജയിൽ മോചിതനായതോടെ ദിലീപ് ഇപ്പോള്‍ തങ്ങുന്ന സഹോദരന്‍റെ വീട്ടിലേയ്ക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. കേസില്‍ സാക്ഷി പട്ടികയിലുള്ളവരും വേണ്ടിവന്നാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവരുമായ സിനിമാ താരങ്ങളും സുഹൃത്തുക്കളും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയതോടെ കേസിന്‍റെ മുന്നോട്ടുള്ള പോക്കില്‍ പോലീസിനും ആശങ്കയെന്നു റിപ്പോര്‍ട്ട് . കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ ആകേണ്ട സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം ആലുവ പറവൂർക്കവലയിലെ വീട്ടിലെത്തി താരത്തെ കണ്ടു കഴിഞ്ഞു . സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ജാമ്യ വ്യവസ്ഥകളിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നിന്‍റെ ലംഘനത്തിന്‍റെ പരിധിയില്‍ വരുന്നതാണോ ഇത്തരം സന്ദര്‍ശനങ്ങള്‍ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട് .

 

ജയിലില്‍ നിന്നും പുറത്തിറങ്ങിയ ദിലീപ് അഞ്ചരയ്ക്ക് ശേഷം പറവൂർക്കവലയിലെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ കാവ്യാമാധവനുൾപ്പെടെ ബന്ധുക്കളും സിനിമാതാരങ്ങളായ സിദ്ദിഖ്, ധർമ്മജൻ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, അരുൺഗോപി , നാദിര്‍ഷയുടെ സഹോദരന്‍ ഫഹദ് തുടങ്ങിയവരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു . കാവ്യയെ കെട്ടിപ്പിടിച്ചു ആഹ്‌ളാദം പങ്കുവച്ച ദിലീപ് മറ്റുള്ളവരെയും ആശ്‌ളേഷിച്ചു. അനുജന്‍റെ മകളെ എടുത്തുയര്‍ത്തി . അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവരെയും ആശ്ലേഷിച്ചു .കുടുംബാംഗങ്ങളും മധുരം വിതരണം ചെയ്താണ് സന്തോഷം പങ്കുവച്ചത്. രാമലീല കാണുന്ന കാര്യം മാധ്യമങ്ങള്‍ ചോദിച്ചപ്പോൾ നാളെ എന്നായിരുന്നു ദിലീപിന്‍റെ മറുപടി. കാത്തുനിന്ന മാധ്യമപ്രവർത്തകരോടും കൈവീശിക്കാണിച്ചെങ്കിലും കോടതിയുടെ വിലക്ക് ഉള്ളതിനാൽ താരം പ്രതികരിച്ചില്ല.

ജയിലിനു പുറത്തെന്ന പോലെ വീട്ടിനുമുന്നിലും താരത്തെ കാണാൻ കുടുംബക്കാര്‍ ഉള്‍പ്പെടെ ആരാധകർ നിറഞ്ഞിരുന്നു. ദിലീപ് ഇന്ന് മോചിതനായേക്കുമെന്ന സൂചനകൾ രാവിലെയോടെ തന്നെ പുറത്തുവന്നിരുന്നു. ഇതോടെ ആരാധകർ ഓരോ ജില്ലയിലും ആഘോഷ പരിപാടികളും മധുരപലഹാര വിതരണവും സംഘടിപ്പിക്കുകയും ചെയ്തു. പിന്നീടും ആരാധകർ താരത്തെ കാണാൻ നിന്നതോടെ വീടിന്റെ ബാൽക്കണിയിൽ കയറിയാണ് ദിലീപ് ആരാധകരെ അഭിവാദ്യം ചെയ്തത്.

കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന കാരണമാണ് ഇതിനായി ഉയര്‍ത്തിക്കാണിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ പെടുത്തണോ അതോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആവശ്യപ്പെടുന്ന കാര്യമാണ് ഈ സംഘടനകളെ നിരോധിക്കണമെന്നത്. സംഘപരിവാര്‍ അനുകൂലികളായവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിടെ 10 കേസുകള്‍ മാത്രമാണ് തങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെടുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തങ്ങള്‍ നടത്തിയിട്ടില്ലെന്നും സംഘടന പറയുന്നു.

സംഘടനയെ നിരോധിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കുന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ ഏജന്‍സികളുടെ ഉന്നതരും തമ്മില്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തങ്ങള്‍ അന്വേഷിക്കുന്ന കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി എന്‍ഐഎ അറിയിച്ചിരുന്നു. കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ അന്വേഷിക്കുന്ന തീവ്രവാദക്കേസുകളും നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമായി ഉന്നയിക്കപ്പെടുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved