ഉത്രാടദിവസം പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ യുവാവിനെ നടുറോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയും ചെയ്ത യുവാവിനെയാണ് രണ്ടംഗ സംഘം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചത്. തളിപ്പറമ്പിലെ ഒരു കടയില്‍ നിന്നാണ് മൊബൈല്‍ മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പിന്നീട് കുറ്റക്കാരനല്ലെന്ന് മനസിലായതോടെ വിട്ടയച്ചതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. തുടര്‍ന്നാണ് രണ്ടംഗ സംഘം യുവാവിനെ പിടികൂടുന്നതും റോഡിലൂടെ വലിച്ചിഴക്കുന്നതും. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വയറ്റത്തിട്ട് ചവിട്ടാണ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഇവര്‍ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.
യുവാവ് അലറിക്കരഞ്ഞുകൊണ്ട് താന്‍ കുറ്റക്കാരനല്ലെന്നും സ്റ്റേഷനില്‍ പോയി എല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും കരച്ചിലിനിടെയും പറയുന്നുണ്ട്. ഇത് വകവെക്കാതെയാണ് രണ്ടംഗ സംഘം വലിച്ചിഴക്കുന്നത്. യുവാവിനെ വലിച്ചിഴച്ച് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും മര്‍ദനമേറ്റ യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും തളിപ്പറമ്പ് ഡിവൈഎസ്പി പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടന്‍ ജയറാം ജയിലിലെത്തി. തിരുവോണ ദിവസം ഉച്ച തിരിഞ്ഞാെണ് ദിലീപിനെ സന്ദര്‍ശിക്കുന്നതിനായി ജയറാമെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി കാവ്യ മാധവനും ദിലീപിന്റെ മകളും സിനിമാ മേഖലയില്‍ നിന്നും അടുത്ത സുഹൃത്തുക്കളും ദിലീപിനെ കാണാനെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ഉത്രാടനാളിലാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്.
.
ഇന്നലെ രാവിലെയാണ് കലാഭവന്‍ ഷാജോണ്‍ ജയിലിനുളളിലെത്തി ദിലീപിനെ കണ്ടത്. പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശനത്തിന് ശേഷം മറ്റു താരങ്ങളൊന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. ദിലീപിന്റെ മൂന്നാമത് ജാമ്യാപേക്ഷയും തളളിയതോടെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം സംവിധായകനും അടുത്ത സുഹൃത്തുമായ നാദിര്‍ഷായും സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
കൂടാതെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന്‍ എന്നിവരും ജയിലില്‍ എത്തിയിരുന്നു. മകളും ഭാര്യയും ദിലീപിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതായിട്ടാണ് വിവരം.
.
ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തശേഷം ആദ്യമായിട്ടാണ് കാവ്യയും മകള്‍ മീനാക്ഷിയും ജയിലില്‍ എത്തുന്നത്. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തുന്നതും.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കാവ്യാ മാധവന്റെ സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പള്‍സര്‍ സുനി തന്റെ കല്യാണത്തിന് എത്തിയിരുന്നെന്ന് മിഥുന്‍ പൊലീസിന് മൊഴി നല്‍കി. ഡ്രൈവറായാണ് സുനി കല്യാണത്തിന് എത്തിയതെന്നും മിഥുന്റെ മൊഴി. മിഥുന്റെ വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണം സംഘം പിടിച്ചെടുത്തു.
കാവ്യാ മാധവന്റെ കുടുംബവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ച വിവരം. 2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.
ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.
യുഎസിനോ സഖ്യകക്ഷികള്‍ക്കോ ഉത്തര കൊറിയ ഭീഷണിയുയര്‍ത്തിയാല്‍ വലിയ തോതിലുള്ള സൈനിക പ്രതികരണമുണ്ടാകുമെന്ന് പെന്റഗണ്‍ മേധാവി ജയിംസ് മാറ്റിസ് അറിയിച്ചു. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്നു ചേര്‍ന്ന യുഎസിന്റെ ദേശീയ സുരക്ഷാ യോഗത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് സ്ഥിതിഗതികള്‍ വിശദീകരിച്ചശേഷമാണ് മാറ്റിസിന്റെ പ്രതികരണം വരുന്നത്.
പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാം ഉള്‍പ്പെടെ തങ്ങളുടെയോ സഖ്യകക്ഷികളുടെയോ അധീനതയില്‍പ്പെടുന്നവയ്ക്കുമേലുള്ള ഭീഷണിയെ ശക്തമായിത്തന്നെ നേരിടും. ഉത്തരകൊറിയയുടെ സമ്പൂര്‍ണ നാശം അല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താല്‍ യുഎന്‍ രക്ഷാസമിതി ഇന്ന് അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ഈയിടെ പരീക്ഷിച്ച 10,000 കിലോമീറ്ററിലേറെ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് പുതിയതരം ബോംബ് നിര്‍മിക്കുന്നതെന്നാണ് ഉത്തര കൊറിയയുടെ വാദം. അതേസമയം, ഉത്തരകൊറിയയുടെ നീക്കത്തിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഒടുവില്‍ വേദനയോടെ കങ്കണ റണാവത്ത് ആ രഹസ്യം തുറന്നുപറഞ്ഞു: ‘പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന് കങ്കണ. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ച് വെച്ച ആ രഹസ്യം കങ്കണ സ്ഥിരീകരിച്ചത്.
ഇക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. സെറീനയുടെ പെരുമാറ്റമാണ് തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായതെന്നും കങ്കണ തുറന്നു പറയുന്നു.
പതിനാറാം വയസ്സില്‍, തന്റെ അച്ഛന്റെ പ്രായമുള്ള ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പല അഭിമുഖങ്ങളിലും കങ്കണ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍, അത് ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥയിലായിരുന്നു ഞാന്‍. അയാളെന്നെ മര്‍ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരിപ്പൂരി അടിച്ചു. അയാള്‍ക്കും മുറിവേറ്റു. അന്നെനിക്ക് പ്രായപൂര്‍ത്തിയായിട്ടുപോലുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ലോകമായിരുന്നു. ആ സംഭവത്തിനുശേഷം ഞാന്‍ അയാളുടെ ഭാര്യയെ പോയി കണ്ടത് ഓര്‍ക്കുന്നു.
എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാവില്ല കങ്കണ സെറീനയോട് പറഞ്ഞു. അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എന്നായിരുന്നു സെറീന വഹാബിന്റെ മറുപടി. അതെനിക്കൊരു വല്ലാത്ത ഞെട്ടലായിരുന്നു. ഇനി എന്നെ ആര് രക്ഷിക്കും എന്നതായിരുന്നു ആശങ്ക. പോലീസിനെ സമീപിച്ചാല്‍ വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. എനിക്ക് മറ്റൊരു പോംവഴിയുമുണ്ടായിരുന്നില്ല കങ്കണ പറഞ്ഞു.
എന്നാല്‍, കങ്കണ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്. പിന്നീട് കങ്കണ ഒട്ടുമിക്ക അഭിമുഖങ്ങളിലും പ്രായപൂര്‍ത്തിയാകും മുന്‍പുള്ള ഈ പീഡനക്കാര്യം തുറന്നുപറന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണക്കാരന്‍ ആരാണെന്ന് മാത്രം വെളിപ്പെടുത്തിയിരുന്നില്ല.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ പ്രേരിപ്പിച്ചെന്നും സമ്മര്‍ദ്ദത്തിലാക്കിയെന്നും നടന്‍ നാദിര്‍ഷ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
നാദിര്‍ഷയുടെ സമാനമായ ശബ്ദത്തിലാണ് വോയിസ് ക്ലിപ്പ്. എന്നാല്‍ ഇത് തന്റെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരികരിച്ചിട്ടില്ല. തന്റെ സഹോദരന്‍ സമദിനെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ദിലീപിനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതെന്ന് ഈ ശബ്ദസന്ദേശത്തിലുണ്ട്.
ചേട്ടന്‍ നാദിര്‍ഷയ്ക്ക് എല്ലാം അറിയാം, എല്ലാം മറച്ചുവയ്ക്കുന്നതാണ് എല്ലാ തെളിവുകളും പോലീസിന്റെ കയ്യില്‍ കിട്ടിയിട്ടുണ്ട്. ദിലീപിന് എതിരായ എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ നാദിര്‍ഷയെ ഞങ്ങള്‍ പ്രതി ചേര്‍ക്കും. സമദ് ചെന്ന് നാദിര്‍ഷയോട് ഇക്കാര്യം പറഞ്ഞ് മനസിലാക്കിക്കൊടുക്കണമെന്നും അന്വേഷണ സംഘവുമായുള്ള രഹസ്യകൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് വോയിസ് ക്ലിപ്പില്‍ നാദിര്‍ഷയുടെ ആരോപണം.
നാദിര്‍ഷ പറയുന്ന സ്ഥലത്ത് വരാം, ദിലീപിനെതിരായ കാര്യങ്ങള്‍ അവിടെ വച്ച് പറയൂ.വൈകിട്ട് ഒരിക്കല്‍ കൂടെ സമദിനെ കാണും അപ്പോള്‍ മറുപടി പറയണമെന്നും അറിയിച്ചു. എന്നാസല്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നുണ പറഞ്ഞിട്ട് എന്റെ കൂട്ടുകാരനെ കുടുക്കുന്നതിലും നല്ലത് അവന് വിഷം വാങ്ങി കൊടുക്കുന്നതാണ് എന്നായിരുന്നു പോലീസിനുള്ള തന്റെ മറുപടിയെന്ന് ശബ്ദസന്ദേശത്തില്‍ നാദിര്‍ഷ പറയുന്നു. തനിക്ക് രക്ഷപ്പെടാന്‍ വേണ്ടി അവന്‍ എല്ലാം ചെയ്തു എന്ന് പറയേണ്ടതില്ല. തനിക്ക് രണ്ട് പെണ്‍മക്കള്‍ ഉള്ളതാണ്. ഈ കാര്യത്തില്‍ ദിലീപ് നിരപരാധിയെന്ന് നൂറു ശതമാനം അറിയാം. അവനെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് പറ്റില്ലെന്നും നാദിര്‍ഷയുടെ പേരിലുള്ള വോയിസ് ക്ലിപ്പില്‍ പറയുന്നുണ്ട്.
ഒരേ ദിവസമാണ് ദിലീപിനെയും നാദിര്‍ഷയെയും ആലുവാ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 10 മണിക്കൂറോളം ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപിന്റെ അറസ്റ്റിന് മുമ്പാണോ പിന്നീടാണോ ഈ വോയിസ് ക്ലിപ്പ് അയച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല.
അല്‍ഫോണ്‍സ് കണ്ണന്താനം എന്ന പാലാക്കാരന്റെ ജീവിതം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന പുതുതലമുറയ്ക്ക് ഒരു പാഠമാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ പലരും അല്‍ഫോണ്‍സിനെ മണ്ടനെന്നു പരിഹസിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആദ്യ അത്ഭുതം സംഭവിച്ചത് പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു. കേവലം 42% മാര്‍ക്ക് കിട്ടിയാണ് വിജയിച്ചത്. തുടര്‍ന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1979-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച വ്യക്തിയായിരുന്നു അല്‍ഫോണ്‍സും. അദ്ദേഹത്തിന്റെ സ്കൂള്‍ പഠനക്കാലത്ത് മണിമലയിലോ പരിസരങ്ങളിലോ വൈദ്യുതി ഇല്ലായിരുന്നു. കോട്ടയം ജില്ലയിലെ മണിമലയില്‍ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953 -ല്‍ ആണ് അദ്ദേഹം ജനിച്ചത്. മലയാളം മീഡിയം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂള്‍,കോളജ് പഠനകാലത്ത് അല്‍ഫോണ്‍സ് ഹിപ്പിസ്റ്റൈല്‍ പിന്തുടരുന്ന ആളായിരുന്നു.സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അഭിമുഖത്തിന് പോലും പോയത് നീട്ടിവളര്‍ത്തിയ മുടിയുമായിട്ടായിരുന്നു. പലരും അങ്ങനെ പോകരുതെന്ന് ഉപദേശിച്ചു. പക്ഷേ കണ്ണന്താനം മുടി മുറിച്ചില്ല. ഇതിന് വലിയ വിലയും കൊടുക്കേണ്ടി വന്നു. വേഷവിധാനത്തിന് അല്‍ഫോണ്‍സിന് അന്ന് കിട്ടിയത് മൈനസ് മാര്‍ക്ക് ആയിരുന്നു. എങ്കിലും എട്ടാം റാങ്കോടെ അദ്ദേഹം വിജയിച്ചു .
മസൂറിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനു ചെന്നപ്പോഴും അല്‍ഫോണ്‍സ് വ്യത്യസ്ഥനായി. ബാക്കി എല്ലാവരും കോട്ടും സ്യൂട്ടും ടൈയുമൊക്കെയായി കെട്ടി ഐഎഎസുകാരായി വിലസുന്നു. കണ്ണന്താനം മാത്രം തോളറ്റം മുടിയുമായി വിചിത്ര ജീവിയെപ്പോലെ. ഇന്റര്‍വ്യൂവില്‍ മൈനസ് മാര്‍ക്ക് കിട്ടിയപ്പോള്‍ അല്‍ഫോണ്‍സ് ഒരു കാര്യം തീരുമാനിച്ചു ഇനി മുടി മുറിക്കേണ്ടാ എന്ന്്. വര്‍ഷങ്ങള്‍ക്കു ശേഷം മുടി മുറിക്കുമ്പോള്‍ ബാര്‍ബര്‍ പറഞ്ഞത് ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ ഞാന്‍ സംസ്കാരസമ്പന്നമാക്കിയെന്നായിരുന്നു.
1979 കേഡര്‍ ഉദ്യോഗസ്ഥായി സര്‍വീസില്‍ കയറിയ അല്‍ഫോണ്‍സ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ ലാന്‍ഡ് കമ്മീഷണറായതോടെ അദ്ഭുതങ്ങളൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് കരുതി ഭൂമാഫിയ സമാധാനിച്ചു. എന്നാല്‍ സ്വയമൊരു ബുള്‍ഡോസറായി മാറിയ കണ്ണന്താനം അനധികൃത കെട്ടിടങ്ങളെല്ലാം ഇടിച്ചു നിരത്തിയപ്പോള്‍ സര്‍ക്കാരിലേക്കു തിരികെത്തിയ ആസ്ഥിയുടെ മൂല്യം 15000 കോടി രൂപയായിരുന്നു. 1994ല്‍ ടൈം മാഗസിനില്‍ ഇടം പിടിച്ച നൂറ് യുവ ലോകനേതാക്കളില്‍ ഇന്ത്യയില്‍ നിന്ന് കണ്ണന്താനത്തിനൊപ്പം ഇടം നേടിയത് മുകേഷ് അംബാനി മാത്രമായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി,കേരള മില്‍ക്ക് ഫെഡറേഷന്‍ എംഡി, ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍,ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി, എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണര്‍ എന്നിങ്ങനെ പല സ്ഥാനങ്ങളും വഹിച്ചു. ഒടുവില്‍ രാഷ്ട്രീയ ഇടപെടലുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം കുറയ്ക്കുന്നുവെന്ന് കണ്ടപ്പോള്‍ വിരമിക്കാന്‍ ഏഴുവര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ ഐഎഎസ് ജീവിതത്തിനു വിരാമമിട്ട് രാഷ്ട്രീയത്തിലിറങ്ങി.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണു നരേന്ദ്ര മോഡി സര്‍ക്കാര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ആദ്യപദവി വാഗ്ദാനം ലഭിച്ചത്. ചണ്ഡിഗഡിന്റെ അഡ്മിസ്‌ട്രേറ്റര്‍ സ്ഥാനമാണ് അദ്ദേഹത്തിനായി കണ്ടുവച്ചത്. എന്നാല്‍, പിന്നീട് ആ നിയമനം യാഥാര്‍ഥ്യമായില്ല. രണ്ടാമത്തെ നിയോഗം കേന്ദ്രമന്ത്രിയെന്ന നിലയിലാണ്. അഴിമതിക്കെതിരായ സമരങ്ങളുടെ പേരില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന കാലത്തുതന്നെ ഇടത്തരക്കാരുടെ ആരാധനാപാത്രമായ വ്യക്തിയാണു അല്‍ഫോന്‍സ് കണ്ണന്താനം.സിവില്‍ സര്‍വീസില്‍ എട്ടുവര്‍ഷം ബാക്കി നില്‍ക്കെ 2006-ലാണ് അദ്ദേഹം രാജിവച്ചത്. ഫയലുകള്‍ക്കപ്പുറത്തെ മനുഷ്യജീവിതത്തെ അറിയാനാണ് ഐ.എ.എസ്. ഉപേക്ഷിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജി പ്രഖ്യാപിക്കുമ്പോള്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ആയിരുന്നു അദ്ദേഹം. ഇടത് രാഷ്ട്രീയമാണ് അദ്ദേഹത്തെ അന്ന് ആകര്‍ഷിച്ചത്. 2006ല്‍ സി.പി.എം. സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍നിന്നു നിയമസഭയിലെത്തി. 2011ല്‍ സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം ബി.ജെ.പിയുടെ ഭാഗമായി. െവെകാതെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായി.ദേവികുളം സബ്കലക്ടര്‍ ആയിരിക്കുമ്പോഴായിരുന്നു വിവാഹം. ഭാര്യ ഷീല. രണ്ടുമക്കളുണ്ട്: ആകാശും ആദര്‍ശും.
നടിയെ ആക്രമിച്ച കേസിലെ മാഡം ആരെന്ന ചോദ്യത്തിന് പള്‍സര്‍ സുനി ഉത്തരം നല്‍കിയത് ഈ കഴിഞ്ഞ ദിവസമാണ്. ഈ വെളിപ്പെടുത്തല്‍ ചെന്നെത്തിയത് നടി കാവ്യാ മാധവനിലേക്കാണ്. ഇതിന് പിന്നാലെ സുനിയും കാവ്യയും തമ്മില്‍ പരിചയം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നു. ഇതോടെ നടിയെ സംബന്ധിച്ചിടത്തോളം കടുത്ത സമ്മര്‍ദ്ദവുമായി.
ഭര്‍ത്താവിനെ ഏത് വിധേനയും കാണണം എന്ന ആഗ്രഹം അവര്‍ തുറന്നു പ്രകടിപ്പിക്കുന്നത് അങ്ങനെയാണ്. ഇക്കാര്യം അച്ഛനെയും അറിയിച്ചതോടെ ഇന്നലെ കാവ്യ ആലുവ ജയിലില്‍ എത്തിയത്. എന്നാല്‍, തന്നെ കാണാന്‍ വരേണ്ടെന്നായിരുന്നു ദിലീപ് നേരത്തെ കാവ്യയോട് പറഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ ജയില്‍ ജീവിതം നീളുമെന്ന് ഉറപ്പായതോടെയാണ് കാവ്യ ആലുവ ജയിലില്‍ എത്തിയത്.അമ്പത്തിയഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. ജൂലൈ 10നായിരുന്നു ദിലീപ് അറസ്റ്റിലായത്. വികാര നിര്‍ഭരമായ കൂടിക്കാഴ്ചയില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. പിതാവ് മാധവന്‍, മകള്‍ മീനാക്ഷി, ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ എന്നിവരും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 20 മിനിറ്റു നീണ്ടു നിന്നു.
കേസിലെ മാഡം കാവ്യയാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കാവ്യ മറുപടി പറഞ്ഞില്ല. ഇക്കാര്യം പോലീസും ഗൗരവത്തിലെടുത്തിട്ടില്ലയെന്നാണ് വിവരം.അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിനു പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്.
വീട്ടുകാര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കരുതെന്നു ദിലീപ് വിലക്കിയിരുന്നു. എന്നാല്‍ മകന്‍ ജയിലിലായി ഒരു മാസം പിന്നിട്ടപ്പോള്‍ അമ്മ സരോജം ജയിലില്‍ എത്തി കണ്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സൂരജും ഒപ്പമുണ്ടായിരുന്നു. സെപ്റ്റംബര്‍ ആറിനു രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് ഇപ്പോള്‍ കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും ശ്രാദ്ധച്ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ ജയിലില്‍ തിരിച്ചെത്തുമെന്നുമുള്ള ഉറപ്പിലാണ് പൊലീസ് സുരക്ഷയില്‍ ദിലീപിന് താല്‍ക്കാലിക പരോള്‍ അനുവദിച്ചിട്ടുള്ളത്.<
അന്യഗ്രഹങ്ങളിലെ ജീവന്റെ സാധ്യത ഗവേഷണം ചെയ്യുന്ന ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയുടെ റഡാറില്‍ പുതുതായി 15 റേഡിയോ തരംഗങ്ങള്‍ ലഭിച്ചു. ഭൂമിയില്‍ നിന്നു 300 കോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസമൂഹത്തിലാണു തരംഗങ്ങളുടെ പ്രഭവകേന്ദ്രം. തരംഗങ്ങള്‍ പ്രവഹിക്കാനുള്ള കാരണം എന്താണെന്നു കണ്ടെത്താനായിട്ടില്ല.
തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ എന്നിവയില്‍ നിന്ന് ഇത്തരം തരംഗങ്ങള്‍ പുറപ്പെടാം. എന്നാല്‍ അന്യഗ്രഹ ജീവികള്‍ ഉപയോഗിക്കുന്ന സ്‌പേസ്‌ക്രാഫ്റ്റുകളില്‍ നിന്നാണ് ഇവ എത്തിയതെന്നാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതിയിലെ ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ നിഗമനം.
മുന്‍പു പത്തിലധികം തവണ റേഡിയോ തരംഗങ്ങള്‍ ഇതേ പ്രഭവകേന്ദ്രത്തില്‍ നിന്നു ലഭിച്ചിരുന്നു. 2012ല്‍ ആണു ശാസ്ത്രജ്ഞര്‍ പ്രഭവകേന്ദ്രം കണ്ടെത്തിയത്. മുന്‍പ് ഉണ്ടായതിലും തീവ്രതയിലാണു പുതിയ തരംഗങ്ങള്‍ എത്തിയതെന്നു പദ്ധതിയിലെ ഇന്ത്യന്‍ ഗവേഷകനായ വിശാല്‍ ഗജ്ജാര്‍ പറഞ്ഞു. പ്രപഞ്ചത്തിലെ ജീവന്റെ സാധ്യതകള്‍ കണ്ടെത്താനായി വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിന്‍സും റഷ്യന്‍ കോടീശ്വരനായ യൂറി മില്‍നറും സ്ഥാപിച്ചതാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതി. പ്രപഞ്ചത്തിലെ നിഗൂഢ മേഖലകളായ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഗണ്യമായ സംഭാവനകള്‍ ഹോക്കിന്‍സ് നല്‍കിയിട്ടുണ്ട്.
തലച്ചോറിലെ ന്യൂറോണുകള്‍ നശിക്കുന്ന അപൂര്‍വരോഗത്തിനിരയായ ഹോക്കിന്‍സ് പ്രത്യേകം തയാറാക്കിയ വീല്‍ച്ചെയറില്‍ ഇരുന്നു നൂതന കംപ്യൂട്ടര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണു ഗവേഷണവും ആശയവിനിമയവും നടത്തുന്നത്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്നും അവര്‍ പ്രകൃതി വിഭവങ്ങള്‍ക്കായി ഭൂമിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്ക അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.