നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിക്കാന്‍, കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ശ്രമിച്ചതായി അന്വേഷണ സംഘം വിലയിരുത്തി. തെളിവ് നശിപ്പിക്കലിന് കൂട്ടുനിന്ന നാദിര്‍ഷ പുനലൂരിലെ ഒരു എസ്റ്റേറ്റില്‍ ഒളിവില്‍ താമസിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ ദിലീപിനൊപ്പം ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷയെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. പൊതുരംഗത്തും നാദിര്‍ഷ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഈ സമയത്ത് പുനലൂരിലെ ഒരു എസ്റ്റേറ്റില്‍ നാദിര്‍ഷഒളിവില്‍ കഴിയുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. ദിലീപുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളുടേതാണ് എസ്റ്റേറ്റെന്നാണ് സൂചന. ഇതു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് ദിലീപിനൊപ്പം നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത്. പതിമൂന്ന് മണിക്കൂറോളമാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. എന്നാല്‍ അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവാണെന്ന് പൊലീസ് കണ്ടെത്തി. ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നാദിര്‍ഷയെയാണ് വിളിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആദ്യ കോള്‍ 16 സെക്കന്‍ഡായിരുന്നു.
രണ്ടാമത് സുനി വിളിച്ച് നാദിര്‍ഷയുമായി 10 മിനുട്ട് സംസാരിച്ചിരുന്നു. ഇതിനുശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ്. ദിലീപുമായി 15 മിനുട്ടോളം സംസാരിച്ചു. തുടര്‍ന്ന് ദിലീപ് ഉടന്‍ തന്നെ തന്റെ സഹോദരിയെ വിളിച്ച് സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തുടര്‍ന്ന് ദിലീപ് നാദിര്‍ഷയെ വിളിച്ച് 20 മിനുട്ടോളം സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നാദിര്‍ഷ മറച്ചുവെച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കേസിലെ തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ടാണെന്നും പൊലീസ് വിലയിരുത്തുന്നു.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടു്. ബുധനാഴ്ച വൈകീട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും നാദിര്‍ഷ ഒഴിഞ്ഞുമാറുകയാണ്.
തനിക്ക് നെഞ്ചുവേദനയാണെന്നും, സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും നാദിര്‍ഷ അന്വേഷണസംഘത്തെ അറിയിച്ചു. എന്നാല്‍ അസിഡിറ്റി മൂലമുള്ള പ്രശ്‌നമേ നാദിര്‍ഷയ്ക്ക് ഉള്ളൂവെന്നാണ് സൂചന. അതിനിടെ മുന്‍കൂര്‍ ജാമ്യം തേടി നാദിര്‍ഷ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടി റിപ്പോര്‍ട്ടു ചെയ്യാനെത്തിയ റിപ്പബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകനെ വേദിയില്‍ നിന്നും പുറത്താക്കി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദ്.
പ്രതിഷേധ സംഗമത്തില്‍ ഷെഹ്‌ല സംസാരിക്കവെ അവര്‍ക്കുനേരെ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടി.വി അവതാരകനോടാണ് അവര്‍ രോഷാകുലയായത്.
നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാണെന്നും നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നുമാണ് ഷെഹ്‌ല പറഞ്ഞത്.
‘നിങ്ങള്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ. എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടി.വിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ മൂടിവെയ്ക്കുന്നതില്‍ അവര്‍ക്കും പങ്കുണ്ട്. ചാനലിന് ഫണ്ട് ചെയ്യുന്ന ബി.ജെ.പി എം.പിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കൊലപാതകത്തെ ആഘോഷിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ശക്തമായ സാധ്യമായ വാക്കുകള്‍ കൊണ്ട് അപലപിക്കും.’ എന്നായിരുന്നു ഷെഹ്‌ലയുടെ പരാമര്‍ശം.
‘പാപത്തിന്റെ കറ നിങ്ങളുടെ കരങ്ങളിലുമുണ്ട്’; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ആഘോഷമാക്കിയവര്‍ നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും പിന്തുടരുന്നവര്‍
‘നിങ്ങളെപ്പോലെയുള്ളവരെയോര്‍ത്ത് ലജ്ജിക്കുന്നു’ എന്നും ഷെഹ്‌ല പറഞ്ഞു. ഷെഹ്‌ല റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറോട് രോഷാകുലയായപ്പോള്‍ സദസ്സ് കയ്യടിക്കുകയായിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കമാണെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടു ചെയ്തത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെക്കുകയും ചാനലിനെതിരെ പ്രതിഷേധമുയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.
നേരത്തെ മധ്യപ്രദേശില്‍ സമരം ചെയ്ത കര്‍ഷകര്‍ക്കുനേരെ പൊലീസ് വെടിപ്പ് നടന്നതിനു പിന്നാലെ സ്ഥലം സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിരോധിച്ച് റിപ്പബ്ലിക് ടി.വി രംഗത്തുവന്നതും വിവാദമായിരുന്നു. രാഹുല്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല, വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ല, ഇരുചക്രവാഹനത്തിലാണ് സഞ്ചരിച്ചത് തുടങ്ങിയ കാര്യങ്ങളാണ് റിപ്പബ്ലിക് ടി.വി വാര്‍ത്തയാക്കിയത്.
വെടിവെപ്പില്‍ ആറു കര്‍ഷകര്‍ കൊല്ലപ്പെട്ടിട്ടും അത് വലിയ വാര്‍ത്തയാക്കാത്ത റിപ്പബ്ലിക് ടി.വിയായിരുന്നു രാഹുലിന്റെ ഗതാഗത നിയമലംഘനങ്ങള്‍ മണിക്കൂറുകളോളം ചര്‍ച്ച ചെയ്തത്. ചാനലിന്റെ ഈ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ എന്തിനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്നത്. തമിഴ്‌നാട്ടില്‍ യാതൊരു പ്രസക്തിയുമില്ലാത്ത സിപിഎം നേതാവിനെ കേരളത്തിലെത്തി കാണേണ്ട എന്തു രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.
ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന സന്ദേശം നല്കാനാണ് ഉലകനായകന്‍ വന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് അനുകൂലമായി ഭരണതലത്തില്‍ സമ്മര്‍ദം ചൊലുത്താനാണെന്ന് സിനിമക്കാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്.
കമല്‍ഹാസനും ചെന്നൈയില്‍ താമസിക്കുന്ന ഒരു മലയാളം നടനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ദിലീപുമായും കമലിന് നല്ല ബന്ധമാണുള്ളത്. ആ സൗഹൃദമാണ് കമലിനെ തലസ്ഥാനത്തെത്തിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. പോലീസും സര്‍ക്കാരും ദിലീപ് കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ്. ദിലീപിന് അനുകൂലമായി കാര്യങ്ങളുടെ ഗതി മാറ്റുകയാണത്രേ ഉലകനായകന്റെ വരവിന്റെ ലക്ഷ്യം.
കമല്‍ വന്നു പോയതിന്റെ തൊട്ടടുത്തദിവസം ഈ കുടുംബനായകന്‍ ദിലീപിനെ ജയിലിലെത്തി കാണുകയും ഓണക്കോടി സമ്മാനമായി നല്കുകയും ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ ‘ആ കുറ്റവാളി’ എന്ന് പരസ്യമായി ദിലീപിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജയിലിലെത്തി താരത്തിന് പരസ്യപിന്തുണ നല്കിയതെന്നതും ശ്രദ്ധേയമാണ്. പ്രമുഖ നടന്മാരും സംവിധായകരും ഒപ്പം നിര്‍മാതാക്കളും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജയിലിലെത്തി നടനെ സന്ദര്‍ശിച്ചതും കാറ്റിന്റെ ഗതി എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ദിലീപിന് അടുത്തതവണ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. നിയമവിദഗ്ധരും വിരുദ്ധ അഭിപ്രായക്കാരല്ല. ജാമ്യം കിട്ടിയാലുടന്‍ രാമലീല റിലീസ് ചെയ്യാനാണ് തീരുമാനം.
കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒാഫീസിൽ നിന്ന് വീട്ടിലെത്തും വരെ രണ്ടു പേർ ബൈക്കിൽ പിന്തുടരുന്നത് ശ്രദ്ധിച്ച ഗൗരി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. ഇതേതുടർന്ന് 15 ദിവസങ്ങൾക്ക് മുമ്പാണ് സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതെന്ന് വിവരം. ഡെക്കാൻ ക്രോണിക്കിൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
10 വർഷത്തിലേറെയായി ഇൗ പ്രദേശത്ത് താമസിക്കുന്ന ഗൗരി ഇതുവരെ ഒരു സുരക്ഷയും ആവശ്യപ്പെട്ടിരുന്നില്ല. ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന് സംശയം തോന്നിയതിനാലാണ് 15 ദിവസം മുമ്പ് രണ്ട് കാമറകൾ സ്ഥാപിച്ചത്. ഗൗരിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നെന്ന് പൊലീസ് കരുതുന്നതും ഇതുകൊണ്ടാണ്. എന്നാൽ ജീവന് ഭീഷണിയുള്ളകാര്യം പൊലീസിലോ സർക്കാറിനേയോ ഗൗരിയും അമ്മയും അറിയിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം ഗൗരി ലങ്കേഷിന്റെ മരണം അന്വേഷിക്കാൻ ഇൻറലിജൻസ് ഐ.ജി ബി.കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക അന്വേഷണം തുടങ്ങി. അന്വേഷണ സംഘത്തിൽ 31 അംഗങ്ങളാണുള്ളത്. ഡി.സി.പി എം.എൻ അനുഛേതാണ് അന്വേഷണോദ്യോഗസ്ഥൻ. സംഭവസ്ഥലത്തുനിന്ന് തെളിവുകൾ കണ്ടെടുക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നതും ഡി.സി.പിയായിരുന്നു.
ഹെൽമറ്റ് വെച്ച ഒരാൾ വെടിയുതിർക്കുന്നതിന്റെ ദൃശ്യം രാജരാജേശ്വരി നഗറിലുള്ള ഗൗരിയുടെ വീട്ടിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകം നടക്കുമ്പോള്‍ പ്രദേശത്ത് വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യക്തമല്ല.
കൊച്ചിയിൽ പീഡനത്തിനിരയായ യുവനടിക്ക് അതിഥികളും ആഘോഷവുമില്ലാത്ത ഒരു ഓണമായിരുന്നു ഇത്തവണ കടന്നു പോയത്. എന്നാൽ പ്രതിയായ നടന് അതിഥികളും ഓണക്കോടിയുമായുള്ളൊരു ഓണവും.പൂക്കളമില്ല, സദ്യയില്ല, ആശംസയുമായി കൂട്ടുകാരുമെത്തിയില്ല, ഒരു ആഘോഷവുമില്ലാതെ കടന്നു പോയ ആദ്യ ഓണമാണിതെന്ന് ആക്രമണത്തിനിരയായ നടി പറയുന്നു.
ഓണനാളുകളില്‍ ഒപ്പം അമ്മയും ചേട്ടനും മാത്രമാണുണ്ടായിരുന്നത് . സാധാരണപോലൊരു ദിവസമായിരുന്നു ഈ ഓണം എനിക്ക്. അച്ഛന്‍ ഉണ്ടായിരുന്ന ഓണക്കാലമാണ് ഈ ഓര്‍മയില്‍. ഇന്ന് എനിക്കൊപ്പം ആ ഓര്‍മകള്‍ മാത്രമാണ്” -അവര്‍ പറഞ്ഞു. രണ്ടുമാസമായി ഫോണിലെ വാട്സാപ്പ് ഒഴിവാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിനിമാലോകത്തെ സുഹൃത്തുക്കളുടെയും ആരാധകരുടെയും സന്ദേശവും താരത്തെ തേടിയെത്തിയില്ല.
ചില ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ടെങ്കിലും പുതിയ ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍കിയിട്ടില്ല. ജനുവരിയിലാണ് വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുംമാത്രം പങ്കെടുപ്പിച്ചായിരിക്കും ചടങ്ങുകളെന്ന് അവര്‍ പറഞ്ഞു. അതേസമയം പ്രമുഖ സംവിധായകരും നടന്മാരും ഉള്‍പ്പെടെയുള്ളവരാണ് നടന്‍ ദിലീപിനെ സന്ദര്‍ശിക്കാനും ഓണം ആശംസിക്കാനും ആലുവ സബ്ജയിലിലെത്തിയത്.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ ഹെല്‍മറ്റ് ധരിച്ചയാള്‍ വെടിവെക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഗൗരി തന്റെ ടൊയോട്ട എറ്റിയോസ് കാര്‍ നിര്‍ത്തി ഗേറ്റ് തുറക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് ഹെല്‍മറ്റ് ധരിച്ച ഒരാള്‍ വെടിയുതിര്‍ത്തത്. ഈ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദുത്വ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്നംഗ സംഘം ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു ഗൗരിയെ വീട്ടുമുറ്റത്ത് വെടിവെച്ചുകൊന്നത്. കേസ് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഗൗരിയുടെ വീടും പരിസരവും പരിശോധിച്ചു.വെടിയേറ്റശേഷം ഗൗരി ലങ്കേഷ് വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ തളര്‍ന്നു വീഴുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദ പരിശോധനക്കയച്ചു. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൂന്നു വെടിയുണ്ടകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തു തറച്ചത്.
പോയന്റ് ബ്ലാങ്കില്‍നിന്നുള്ള മൂന്നു വെടിയേറ്റാണ് ഗൗരിയുടെ മരണം. മൂന്നു വെടിയുണ്ടകളും ശരീരം തുളച്ചു പുറത്തു കടന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. രണ്ട് വെടിയുണ്ട നെഞ്ചിലും ഒന്ന് അടിവയറ്റിലുമാണ് കൊണ്ടത്. വെടിയേറ്റ ആഘാതത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതായും ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നതായും പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞു.
തിരുവനന്തപുരം: കൊല്ലത്ത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്പോഴുളള നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി. വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരും തര്‍ക്കിച്ചു തീര്‍ക്കുകയായിരുന്നുവെന്നും ഇത് നിത്യസംഭവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡോക്ടര്‍ ആര്‍ എല്‍ സരിത അധ്യക്ഷയായ സമിതിയാണ് അന്വഷണം നടത്തിയത്. അടിയന്തര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും വീഴ്ച പറ്റുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര പ്രാധാന്യമുളള കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചു. നാളെയാണ് യോഗം.
ഓഗസ്റ്റ് 7നാണ് തിരുനെല്‍വേലി സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. കൊല്ലത്ത് അപകടമുണ്ടായതിനു ശേഷം ആറ് ആശുപത്രികളില്‍ മുരുകനെ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ സഹായം ലഭിച്ചില്ല. രോഗിക്ക് കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്. കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളെജ്, അസീസിയ മെഡിക്കല്‍ കോളെജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്യുടി ആശുപത്രി എന്നിയ്ക്കെതിരെ ചികിത്സ നിഷേധിച്ചതിന് പോലീസ് കേസെടുത്തിരുന്നു.
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ബംഗളൂരുവിലെ ചാംരാജ്പേട്ട് ശ്മശാനത്തിലായിരുന്നു സംസ്കാരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ളവർ ഗൗരി ലങ്കേഷിന് അന്തിമോപചാരം അർപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷിനെ അജ്ഞാതർ വെടിവെച്ചു കൊന്നത്. ബംഗളൂരു രാജ രാജേശ്വരി നഗറിലെ വീടിനുപുറത്ത് മൂവർ സംഘമെത്തി അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മൂന്ന് വെടിയുണ്ടകൾ ശിരസ്സിലും നെഞ്ചിലും പതിച്ച അവർ ഉടൻ മരിച്ചു.
സംവിധായകനും നടനുമായ നാദിര്‍ഷ ആശുപത്രിയില്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ഇപ്പോൾ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.
അതേസമയം നടിയെ ആക്രമിച്ച സംഭവത്തിൽ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കമുള്ളതായി വിവരമുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ നാദിർഷ പറഞ്ഞ പല വിവരങ്ങളും കള്ളമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. ഈ സാഹചര്യത്തിൽ നാദിർഷ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. നിലവിൽ നെഞ്ചുവേദനയ്ക്ക് ചികിൽസയിലാണ് നാദിർഷ. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യന്‍ മതേതരത്വത്തിനു വേണ്ടിയും പത്ര-ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയും ധീരമായി തൂലിക പടവാളാക്കിയ പത്രപ്രവര്‍ത്തകയെയും സാമൂഹ്യ പരിഷ്‌കര്‍ത്താവിനെയും ആണ്, ഗൗരി ലങ്കേഷിന്റെ വധത്തിലൂടെ രാഷ്ട്രത്തിനു നഷ്ടമായതെന്ന് ആംആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ഗൗരി ലങ്കേഷിന്റെ ആദര്‍ശ ധീരതക്ക് മുമ്പില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. സാധാരണക്കാര്‍ക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കല്‍ബുര്‍ഗി അടക്കമുള്ളവരുടെ വധത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നതും, രോഹിങ്ക്യ മുസ്ലിം അഭയാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എഴുതിയതും അവരുടെ വധത്തിന് കാരണമായെന്ന മാധ്യമവാര്‍ത്തകള്‍ ശുഭസൂചനയല്ല നല്‍കുന്നത്.
ഫാസിസ്റ്റ് ശക്തികള്‍ ഭയപ്പെടുന്നത് എഴുത്തുകാരെയാണ്, ചിന്തകരെയാണ്. അവര്‍ ഇല്ലാതെയാകുന്നതോടെ പോരാട്ടങ്ങള്‍ ഇല്ലാതെയാകുമെന്ന് അവര്‍ കരുതുന്നു. അക്ഷരങ്ങളെ അവര്‍ക്ക് ഭയമാണ്. വിവേകമുള്ളവരുടെ വാക്കുകള്‍ അവരെ വേട്ടയാടും. ഫാസിസ്റ്റുകളുടെ ഇന്ത്യയില്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ ഇനിയും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ കൊലപാതകങ്ങള്‍ സമൂഹ മനസ്സാക്ഷിയില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പെ ഉണ്ടായ ഈ ദുരന്തം സര്‍ക്കാര്‍ വരുത്തി വെച്ചതാണ്.
ഈ നാട്ടില്‍ ജനിക്കേണ്ടി വന്ന പൊന്നുമക്കളുടെ പൊട്ടിക്കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍, ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക എന്നതു തന്നെയാണ് ഇതിനുള്ള പരിഹാരം. ആശയാദര്‍ശത്തിലെ ഭിന്നത തീര്‍ക്കാന്‍, അക്രമത്തിലൂടെയും ഉന്മൂലത്തിലൂടെയും സാധ്യമാകുമെന്ന അബദ്ധ ധാരണ, രാഷ്ട്രീയത്തില്‍ തികച്ചും അനഭിലഷണീയമാണെന്ന് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി വിലയിരുത്തി.
സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത്, കെ.എസ്. പത്മകുമാര്‍, ജാഫര്‍ അത്തോളി, ഷൈബു മഠത്തില്‍, കാര്‍ത്തികേയന്‍ ദാമോദരന്‍, വി.പി. സെയ്ദലവി എന്നിവര്‍ സംസാരിച്ചു.