നടിയെ ആക്രമിച്ച കേസില്‍ തന്‍റെ മൊഴിയെടുത്തിട്ടില്ലെന്ന് നടനും മിമിക്രി കലാകാരനുമായ അബി. ദിലീപിന്‍റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്. കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അബി പൊലീസിനോട് പറഞ്ഞതതായാണ് മീഡിയാ വൺ റിപ്പോർട്ടു ചെയ്യുന്നത്.
മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് ബന്ധുവിന്റെ മകളെ വിവാഹം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപിന്‍റെ ആദ്യകാല സുഹൃത്തുക്കളിലൊരാളെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അബി വ്യക്തമാക്കി.
ആദ്യ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേവലം കേട്ടുകേള്‍വി മാത്രമാണെന്നും അന്നും ഇന്നും ദിലീപിന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും നടന്‍ വിശദമാക്കി.
സിനിമാതാരമായി മാറുന്നതിന് മുമ്പ് മിമിക്രി അവതരിപ്പിച്ച് നടക്കുന്ന സാഹചര്യത്തില്‍ ബന്ധുവുമായി പ്രണയത്തിലാകുകയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്‌തെന്നുമാണ് റിപ്പോർട്ടുകൾ. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിരിക്കുയാണെന്നുമാണ് വാര്‍ത്തകള്‍.
നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഗൂഡാലോചനയിലെ പ്രധാനപ്രതി ദിലീപിന്റെ ആദ്യ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നെന്നും മറ്റ് രണ്ടു വിവാഹവും പോലെ തന്നെ ഇതും പ്രണയ വിവാഹമായിരുന്നെന്നും റിപ്പോര്‍ട്ട്. നിലവിലെ ഭാര്യ കാവ്യാമാധവന്‍ ദിലീപിന്റെ മൂന്നാം വിവാഹമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ വിവാഹത്തിന് സാക്ഷിയായിരുന്നു എന്ന് കരുതുന്ന അബിയെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു.
ഒരു അകന്ന ബന്ധുവിന്റെ മകളെയായിരുന്നു ദിലീപ് ആദ്യം വിവാഹം കഴിച്ചത്. സിനിമാ നടനായി മാറുന്നതിന് മുമ്പ് മിമിക്രിതാരമായി കഴിയുന്ന കാലത്ത് ഈ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനായി ഈ ബന്ധം പണം നല്‍കി ഒതുക്കിയെന്ന തരത്തിലാണ് വിവരങ്ങള്‍. പിന്നീട് നടനായി ഉയര്‍ന്ന ദിലീപ് ഇവരെ ഒഴിവാക്കി. മഞ്ജുവാര്യരുമായി പ്രണയത്തില്‍ ആകുകയും വിവാഹം കഴിക്കുകയും ചെയ്തു. പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചലച്ചിത്രമേഖലയില്‍ തന്നെയുള്ള ചിലര്‍ തന്നെയാണ് ഈ സൂചന പോലീസിന് നല്‍കിയത്. പിന്നീട് ഇക്കാര്യത്തില്‍ പോലീസ് താരത്തോട് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. 1998 ല്‍ മഞ്ജു വാര്യരെ വിവാഹം കഴിച്ച ദിലീപ് 2015 ല്‍ ഈ വിവാഹബന്ധം വേര്‍പെടുത്തിയാണ് കാവ്യാമാധവനെ വിവാഹം ചെയ്തത്. മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളും ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും അറിയാന്‍ നേരത്തേ അന്വേഷണസംഘം മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരുടെ മൊഴിയും എടുത്തിരുന്നു. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്ന സഹോദരീ ഭര്‍ത്താവ് സുരാജില്‍നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വ: മുന്‍ അദ്ധ്യാപകരും തങ്ങളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും തങ്ങളുടെ സ്‌കൂള്‍ മുറ്റത്തെ വാകമരച്ചുവട്ടില്‍ ഒരുമിച്ചു കൂടിയപ്പോള്‍ ക്ലാസ് മുറിയില്‍ ഇരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകം. മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ മുറ്റത്ത് പന്ത്രണ്ട് പതിറ്റാണ്ടുകളുടെ പെരുമയുമായി തണല്‍ വിരിച്ച് നില്‍ക്കുന്ന വാകമരച്ചുവട് ആണ് അപൂര്‍വ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചത്. ഓര്‍മ്മകള്‍ നുണഞ്ഞും കളിവാക്കുകള്‍ ചൊല്ലിയും സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ വിദ്യാലയ മുറ്റത്ത് അവര്‍ ഇരുന്ന് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ ഉച്ചഭാഷിണിയിലൂടെ പതിവുപോലെ ദേശിയ ഗാനം മുഴങ്ങിയപ്പോര്‍ വിമുക്ത ഭടന്‍മാര്‍ ഉള്‍പെടെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് നിന്ന് രാഷ്ട്ര സനേഹം വെളിപ്പെടുത്തി.
സായാഹ്ന മണിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പുസ്തക ക്കെട്ടുകളമായി പുറത്തേക്ക് ചാടിയിരുന്നവര്‍ കഴിഞ്ഞ ദിവസം മാതൃവിദ്യാലയ മുറ്റത്ത് മണിക്കൂറുകള്‍ ചെലവഴിച്ചെങ്കിലും ആര്‍ക്കും പരാതിയോ പരിഭവങ്ങളോ ഇല്ലായിരുന്നു. അദ്ധ്യാത്മിക – സാഹിത്യ- കായിക – സാമൂഹ്യ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് മാതൃകയും എടത്വായുടെ യശസ്സ് ഉയര്‍ത്തി പിടിച്ച എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പരസ്പരം സൂചിപ്പിച്ചപ്പോള്‍ തങ്ങളുടെ മാതൃവിദ്യാലയത്തിന്റെ മഹത്തായ പാരമ്പര്യവും പെരുമയും തങ്ങള്‍ തിരിച്ചറിഞ്ഞു. അദ്ധ്യയന നിലവാരത്തോടൊപ്പം മതസൗഹാര്‍ദ്ദത്തിന്റെയും ചിട്ടയായ അച്ചടക്കവും സാന്മാര്‍ഗിക നിലവാരവും ഉയര്‍ത്തി പിടിച്ച് മഹത്തായ പാരമ്പര്യമുള്ള സ്‌കൂളിന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായതില്‍ അഭിമാനം കൊളളുകയും തങ്ങളാല്‍ ആവോളം സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതില്‍ പങ്കാളിയാകുമെന്ന് വാഗ്ദാനവും നല്‍കി. അന്തരിച്ച ഗുരുശ്രേഷ്ഠന്‍മാരെ സ്മരിക്കുകയും ചെയ്തു.
123 വര്‍ഷത്തിലാദ്യമായിട്ടാണ് ഇതു പോലെ ഒരു പൂര്‍വ്വ വിദ്യാത്ഥി സംഗമം എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ നടന്നത്. പ്രായം കൊണ്ടും കര്‍മ്മമേഖലകള്‍ കൊണ്ടും വ്യത്യസ്തങ്ങളായവര്‍ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടില്‍ ഏകോദര സഹോദരങ്ങളായി മാറി. 2020ല്‍ കൊണ്ടാടുന്ന ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടേയും വിദ്യാലയ വികസന പദ്ധതികളുടേയും രൂപരേഖ തയ്യാറാക്കുന്നതിന് ചേര്‍ന്ന അലോഷ്യന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ തോമസുകുട്ടി മാത്യു ആമുഖ പ്രഭാഷണം നടത്തി. വിവിധ പ്രദേശങ്ങളില്‍ അലോഷ്യന്‍ ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു. ഓരോരുത്തര്‍ തങ്ങളുടെ സമകാലികരായ സുഹൃത്തുക്കളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി സ്വാതന്ത്യദിനത്തില്‍ വീണ്ടും ഒന്നിക്കുവാന്‍ തീരുമാനിച്ചു. പ്രസ്തുത യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വിമുക്തഭടന്‍മാരെ ആദരിക്കും.
ജോര്‍ജ് തോമസ് പീടികയില്‍, ജോജി കരിക്കംമ്പളളി, ഒ. വി. ആന്റണി, കെ. തങ്കച്ചന്‍, വിശ്വന്‍ വെട്ടത്തില്‍, പി. വി നാരായണ മേനോന്‍, ആന്റണി ഫ്രാന്‍സിസ്, ജോര്‍ജ് തോമസ് കളപ്പുര, ഏലിയാമ്മ ജോസഫ്, ജോസുകുട്ടി സെബാസ്റ്റ്യന്‍, കെ. എം മാത്യു, സില്‍ജോ സി. കണ്ടത്തില്‍, ജയന്‍ പുന്നപ്ര, ജോബിമോന്‍ ജോസഫ്, എസ് സനില്‍ കുമാര്‍, ജോസ് ജെ. വെട്ടിയില്‍, ബിനോമോന്‍, ബേബിച്ചന്‍ മനയില്‍, ജെറി പറപ്പള്ളില്‍, ജോര്‍ജുകുട്ടി തോട്ടുകടവില്‍, സേവ്യര്‍ മാത്യൂ, കുഞ്ഞുമോന്‍ പട്ടത്താനം, ടോമിച്ചന്‍ കളങ്ങര, തങ്കച്ചന്‍ വൈപ്പിന്‍ മഠം എന്നിവര്‍ പ്രസംഗിച്ചു.
ആലോഷ്യന്‍ ഗ്രാമ സഭകള്‍ രൂപികരിക്കുന്നതിന് മുന്നോടിയായി ഉള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി സദസ് ആഗസ്റ്റ് 15ന് 9.30 ന് സ്‌കൂള്‍ അങ്കണത്തില്‍ ചേരുമെന്നും മേഖലാ കണ്‍വീനര്‍മാരെയും പ്രവാസി കോര്‍ഡിനേറ്റര്‍മാരെയും തെരെഞ്ഞെടുക്കുമെന്നും മാനേജര്‍ റവ. ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ അറിയിച്ചു.
നടന്‍ ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചു വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാരിയര്‍ക്കും മുന്‍പു ദിലീപ് വിവാഹിതനായിരുന്നെന്നാണു പൊലീസ് നല്‍കുന്ന വിവരം. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ റജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്നുള്‍പ്പെടെ പൊലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. മഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള രണ്ടാംവിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.
ജൂലൈയിലാണു ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലെ റജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ വന്നപ്പോള്‍ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങള്‍ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണ്. യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല,
ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. റജിസ്റ്റര്‍ ഓഫീസിലെ ഈ രേഖകള്‍ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്.
ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണില്‍ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യവിവാഹത്തില്‍നിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.
നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഏതാനും ബന്ധുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത് എന്നാണ് സൂചന. ദിലീപിന്റെ പേരിലുള്ള വാഹനത്തിലാണ് ഇവര്‍ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്.
ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. കേസിൽ ഇനി രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു സൂചന. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
സംവിധായകന്‍ നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി പറഞ്ഞിരുന്നു. നടിയോടാണ് ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞത്. ഇക്കാര്യം ആദ്യമൊഴിയില്‍ത്തന്നെ നടി പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പൊലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി: മഞ്ജു വാര്യര്‍ ദിലീപിന്റെ ആദ്യഭാര്യയല്ലെന്ന് പോലീസ്. മഞ്ജുവിനെ വിവാഹം ചെയ്യുന്നതിനു മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അകന്ന ബന്ധുവായ സ്ത്രിയാണ് ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മിമിക്രി താരം അബിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. വിവാഹത്തിന്റെ രേഖകള്‍ കണ്ടെടുക്കാനും ശ്രമിക്കുന്നുണ്ട്.
ദിലീപിന്റെ അറസ്റ്റിനു ശേഷമാണ് ഇതു സംബന്ധിച്ച് സൂചന ലഭിച്ചത്. മഞ്ജു വാര്യരുമായുള്ള വിവാഹത്തിന്റെ സമയത്ത് ആദ്യ ഭാര്യയുമായി ദിലീപ് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. വിവാഹ രേഖ റദ്ദാക്കാമെന്ന ഉറപ്പില്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു എന്നാണ് വിവരം. വിവാഹത്തിന്റെ രേഖകള്‍ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
ഈ വിവാഹത്തിന്റെ രേഖകള്‍ ലഭിച്ചിട്ടില്ലെങ്കിലും സാക്ഷികളായവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിലും ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ആക്രമിച്ച സമയത്ത് സ്ത്രീ നല്‍കിയ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞത് ദിലീപിനെ രക്ഷപ്പെടുത്താനാണെന്നും പോലീസ് വ്യക്തമാക്കി.
ഗുരുവായൂരില്‍ കെട്ടിയ താലി ഊരി കാമുകനൊപ്പം പോയെന്ന് പറയുന്ന പെണ്‍കുട്ടിക്ക് പിന്നാലെയാണ് ഏവരും. പെണ്‍കുട്ടിയെ തേപ്പുകാരിയെന്ന് വിളിച്ച് സോഷ്യല്‍ മീഡിയ സംഭവം ആഘോഷിക്കുകയാണ്. വരന്റെയും പെണ്‍കുട്ടിയുടേയും ചിത്രങ്ങള്‍ പോലും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കോലാഹലമാണ് നടക്കുന്നത്. പെണ്‍കുട്ടിക്ക് തേപ്പുകാരിയെന്ന വിളിപ്പേര് നല്‍കി മാനസികമായി തകര്‍ക്കുന്ന നിലയിലാണ് കാര്യങ്ങള്‍.അവളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന അപേക്ഷയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടും സോഷ്യല്‍ മീഡിയയിലെ തേപ്പ് പ്രയോഗത്തിനും അപമാനിക്കലിനും കുറവുണ്ടായിട്ടില്ല. അതിനിടയിലാണ് പെണ്‍കുട്ടി ആര്‍ക്കൊപ്പം പോയെന്ന് പറയുന്നുവോ ആ കാമുകന്‍ തന്നെ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങള്‍ പ്രണയത്തിലായിരുന്നു എന്ന വിവരം വരനടക്കം എല്ലാവരെയും അറിയിച്ചിരുന്നുവെന്ന് കെട്ടിയ താലി ഊരി തിരികെ നല്‍കി വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ കാമുകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രണയമടക്കമുളള എല്ലാ കാര്യങ്ങളും വരനടക്കമുള്ള എല്ലാവരോടും അവള്‍ പറഞ്ഞിരുന്നു. പക്ഷെ പണമായിരുന്നു അയാള്‍ക്ക് വേണ്ടിയിരുന്നത്. താത്പര്യമില്ലെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധബുദ്ധി കാട്ടിയ ഷിജിന്റെ ലക്ഷ്യം പണമായിരുന്നുവെന്നും കാമുകനായ അഭിജിത് വ്യക്തമാക്കി.
75 പവന്‍ സ്വര്‍ണം സ്ത്രീധനം കിട്ടുന്നതായിരിക്കും അയാള്‍ നോക്കിയത്. പൈസ മാത്രമല്ല പ്രശ്‌നം. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ പരമാവധി അപമാനിച്ച് മാനസികമായി തകര്‍ക്കുക എന്ന ലക്ഷ്യവും അയാള്‍ക്കുണ്ടെന്ന് തോന്നുന്നതായും അഭിജിത് പറഞ്ഞു.
താലി ഊരി നല്‍കിയ ഉടന്‍ ചെറുക്കന്റെ അമ്മാവന്‍ അവളെ ചെരിപ്പൂരി അടിച്ചു. പിന്നീട് ഗുരുവായൂരില്‍ കയ്യാങ്കളിയായി. 15 ലക്ഷമാണ് പൊലീസ് സ്റ്റേഷനില്‍ വച്ച് നഷ്ടപരിഹാരം ചോദിച്ചത്. അതില്‍ 8 ലക്ഷം കൊടുക്കാന്‍ തീര്‍പ്പായെന്നും കാമുകന്‍ പറയുന്നു. തനിക്ക് 20 വയസ്സുമാത്രമാണുള്ളതെന്നും മൈനറായതിനാല്‍ ഇപ്പോള്‍ നിയമപരമായി വിവാഹം കയിക്കാന്‍ സാധിക്കില്ലെന്നും അഭിജിത് ചൂണ്ടികാട്ടി.
മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും ഇക്കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നെന്നും അഭിജിത് പറയുന്നു. നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുമ്പോള്‍ നിസ്സഹായ ആയ പെണ്‍കുട്ടി എന്തുചെയ്യുമെന്നും യുവാവ് ചോദിക്കുന്നു. അവള്‍ തേപ്പുകാരിയല്ലാത്തതിനാലാണ് ഇത്രയൊക്കെ സമ്മര്‍ദ്ദമുണ്ടായിട്ടും കാമുകനെ വഞ്ചിക്കാത്തതെന്നും അഭിജിത് ചൂണ്ടികാട്ടി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് താനെന്ന് വ്യക്തമാക്കിയ അഭിജിത് പഠനം കഴിഞ്ഞാലുടന്‍ വിവാഹം നടത്താനെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ഇരു വീട്ടുകാരെന്നും വ്യക്തമാക്കി.
ഇനിയെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള അപമാനിക്കല്‍ അവസാനിപ്പിക്കണമെന്നും കാമുകന്‍ അപേക്ഷിച്ചു. സത്യം മനസ്സിലാക്കാതെ എന്തെങ്കിലും കേട്ട ഉടനെ വിവാദമുണ്ടാക്കുന്ന പ്രവണതയ്‌ക്കെതിരെ നേരത്തെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്നും അവള്‍ സ്വന്തം വീട്ടിലുണ്ടെന്നും ചൂണ്ടികാട്ടി മാധ്യമ പ്രവര്‍ത്തക ഷാഹിന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ കാവ്യ മാധവന്റെ മൊഴിയെടുത്തിരുന്നു. എന്നാൽ നടിയെ അറസ്റ്റ് ചെയ്യില്ലെന്നും ഇതിനുവേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
കാവ്യ ദിലീപ് ബന്ധമാണ് മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ കുടുംബ ബന്ധം തകര്‍ത്തത് എന്നും കാവ്യയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചത് ആക്രമിയ്ക്കപ്പെട്ട നടിയായിരുന്നു. ഈ പേരില്‍ ദിലീപിന് നടിയോട് ശത്രുതയായി എന്നാണ് ഗൂഢാലോചനയ്ക്ക് കാരണമായി പറഞ്ഞത്.
സുനിയുമായി കാവ്യയ്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും തനിക്ക് അയാളെ അറിയില്ല എന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ അത് തെറ്റാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കാവ്യയുടെ ലക്ഷ്യയിലേക്ക് സുനി കയറുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചുഎന്നാല്‍ ഇതൊന്നും കാവ്യയെ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള തെളിവുകളല്ല. കാവ്യയ്ക്ക് സുനിയെ പരിചയമുണ്ടെങ്കിലും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പറയാന്‍ കഴിയില്ല. ലക്ഷ്യയില്‍ സുനി വന്നെങ്കിലും കാവ്യയെ നേരിട്ട് കണ്ടതിന് തെളിവില്ല.
അതേ സമയം കാവ്യ മാധവന്റെ അമ്മ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്നാണ് അറിയുന്നത്. ലക്ഷ്യയുടെ സാമ്പത്തിക ഇടപാടുകളും മറ്റും നടത്തുന്നത് ശ്യാമളയാണ്. ശ്യാമളയുടെ കാര്യത്തില്‍ പൊലീസ് ഇതുവരെ കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടില്ലത്രെ.
ഗുരുവായൂരില്‍ താലികെട്ടു കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിന.
ഞായറാഴ്ച വിവാഹത്തിന് ശേഷം ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗുരുവായൂര്‍ നടയില്‍ താലികെട്ട് കഴിഞ്ഞ് കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ തേപ്പുകാരിയെന്ന് വിശേഷിപ്പിച്ചാണ് സോഷ്യല്‍ മീഡിയ കളിയാക്കിയത്. സോഷ്യല്‍ മീഡിയയുടെ ഈ നിലപാടിനെതിരെയാണ് ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്ന് ഷാഹിന പറയുന്നു. ആ പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോടും വരനോടും അവന്റെ ചേച്ചിയോടും സംസാരിച്ചുവെന്നും ഷാഹിന വ്യക്തമാക്കുന്നുണ്ട്.
കെ.കെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്………
സോഷ്യല്‍ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യര്‍ത്ഥനയുണ്ട്. സങ്കീര്‍ണമാണ് കാര്യങ്ങള്‍. ആ പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോട് ഞാന്‍ സംസാരിച്ചു. വരനോടും അവന്റെ ചേച്ചിയോടും സംസാരിച്ചു.
1. ആ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല. അവള്‍ വീട്ടില്‍ തന്നെയുണ്ട്.
2. അവള്‍ക്കു പ്രണയമുണ്ടായിരുന്നു. വരനോട് അത് പറയുകയും ചെയ്തിരുന്നു.
3. വരനെ തേച്ചിട്ടു പോയ വധു, അവള്‍ക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരന്‍ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങള്‍ കിടക്കുന്നത്.
4. പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെണ്‍കുട്ടിക്ക്. കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ. വരന്‍ എന്ന് പറയുന്ന ആ ആണ്‍കുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ.
5. ആ പെണ്‍കുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല. അറിഞ്ഞത് ശരിയാണെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കേണ്ട ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.
6. ഈ കാമുകന്‍ ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല.
ഭയന്ന് കാണും. ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരില്‍ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്താല്‍ എല്ലാവര്‍ക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാന്‍ കഴിയില്ല എന്നറിയാം. ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം.
വിശദമായി എഴുതാം. ഇതൊരു ആമുഖമായി എടുത്താല്‍ മതി. ദയവു ചെയ്തു ക്രൂരമായ ഈ വേട്ടയാടല്‍ നിര്‍ത്തണം. ഞാന്‍ നേരത്തെ ഇട്ട പോസ്റ്റുകളിലെ ചര്‍ച്ചകളും ദയവു ചെയ്ത് അവസാനിപ്പിക്കണം. അവരുടെ നാട്ടിലെ പരിചയമുള്ള രാഷ്ട്രീയനേതാക്കളോട് ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത്രയും ഗുരുതരമാണ് സ്ഥിതി.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് കടുപ്പിച്ച് വീണ്ടും പി സി ജോര്‍ജ്. താന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചുട്ടമറുപടി നല്‍കിയാണ് പി സി ജോര്‍ജ് അരിശം തീര്‍ത്തത്. ഈ പ്രായത്തില്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിങ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വലിയ അംഗസംഖ്യയുള്ള വീട്ടില്‍ ജനിച്ചത് കൊണ്ട് സ്തീകളുടെ മാനത്തിന്റെ വിലയും അന്തസും അവരില്‍ നിന്ന് കൂടുതലായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
നിര്‍ഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സംശയിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പൊലീസിന്റെ വീഴ്ച പരാമര്‍ശിക്കുകയാണ് ചെയ്തത്. പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി.
പി സി ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
”തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണവും മാത്രം കണ്ടു വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസ്സിലാവില്ല”
എന്നെ പേരെടുത്ത് പരാമര്‍ശിച്ചും അഭിസംബോധന ചെയ്തും മലയാള സിനിമയിലെ ഒരു സ്ത്രീരത്‌നം അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം വിശ്വസിച്ചു കുറിച്ച വരികളാണ് മേല്‍ ഉദ്ധരിച്ചത്. ഇതിനൊരു പശ്ചാത്തലമുണ്ട്.
കൊച്ചിയില്‍ ഒരു സിനിമാനടിയെ പള്‍സര്‍സുനി എന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വാഹനത്തില്‍ വച്ച് ആക്രമിച്ച സംഭവമുണ്ടായി. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സിനിമാ നടനായ ദിലീപ് ആണെന്ന വ്യാപകമായ പ്രചാരണമുണ്ടായി. ദിവസങ്ങളോളം നീണ്ടുനിന്ന മാധ്യമ വിചാരണകളുമുണ്ടായി. ഇതില്‍ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലാണ് ആദ്യം എനിക്കുമുണ്ടായത്. പക്ഷേ പിന്നീട് പോലീസ് പ്രചരിപ്പിച്ച കഥകള്‍ അവിശ്വസനീയമായി തോന്നി. പള്‍സര്‍ സുനിയുടെ നാടകീയമായ അറസ്റ്റും തുടര്‍ന്നുള്ള പോലീസിന്റെ നീക്കങ്ങളും വേറൊരു രീതിയില്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഒരാളെ നേരിട്ടു കേസില്‍ ബന്ധിപ്പിച്ച് പ്രതിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നൊരു ഫലപ്രദമായ വഴി പോലീസ് സ്വീകരിക്കാറുള്ളത് കേസുമായി ബന്ധപ്പെടുത്തിയുള്ള ഗൂഡാലോചന ചുമത്തി പ്രതി സ്ഥാനത്തെത്തിക്കുക എന്ന രീതിയാണ്. കേരളത്തില്‍ പിറന്ന കുപ്രസിദ്ധമായ ചാരക്കേസും, സിനിമാ നടന്‍ സുമന്റെ കേസും ഫാദര്‍. ബെനഡിക്ട് പ്രതിയായ മാടത്തരുവി കൊലക്കേസുമെല്ലാം കെട്ടിച്ചമച്ച കേസുകളായിരുന്നുവെന്ന് പിന്നീട് തെളിയുകയുണ്ടായി. ഇതുപോലെ ദിലീപെന്ന സിനിമാനടന്റെ ജീവിതം തകര്‍ക്കാന്‍ വേണ്ടി നടി ആക്രമിക്കപ്പെട്ട കേസുമായി അയാളെ ബന്ധിപ്പിക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചന നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യമാണ് ഞാന്‍ ഉന്നയിച്ചത്. പള്‍സര്‍ സുനി ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ജയില്‍ സൂപ്രണ്ട് നിയമവിരുദ്ധമായി ജയില്‍മുദ്ര പതിപ്പിച്ച് പുറത്തയക്കുക കൂടി ചെയ്തപ്പോള്‍ എന്റെ സംശയങ്ങള്‍ വര്‍ദ്ധിച്ചു. ഒരു പൊതു പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം മുന്‍ അനുഭവങ്ങളും കീഴ്‌വഴക്കങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.
നമ്പി നാരായണനടക്കം നാലഞ്ചു ശാസ്ത്രഞ്ജരും സുമന്‍ എന്ന നായക നടനും ഒരു പുരോഹിതനും പോലീസിന്റെ കെട്ടിച്ചമയ്ക്കലുകളുടെ ഇരകളായി കണ്‍മുന്നിലുള്ളപ്പോള്‍ ദിലീപും അങ്ങനായിക്കൂടേ എന്ന എന്റെ സംശയം ഞാന്‍ ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടിട്ട് അഞ്ചരമാസം കഴിഞ്ഞിട്ടും വിശ്വാസ്യ യോഗ്യമായ ഒരു തെളിവുപോലുമില്ലാതെ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ എന്റെ സംശയത്തിലും നിലപാടിലും ഇപ്പോഴും ശക്തമായി ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇതാണ് ആ പശ്ചാത്തലം.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തിനിടെ നടി ആക്രമിക്കപ്പെട്ട വിഷയവും മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അഞ്ചാറു പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് മരണപ്പെട്ട ഡല്‍ഹിയിലെ നിര്‍ഭയയെക്കാള്‍ ക്രൂരമായ രീതിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതെന്നാണ് പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് എന്നാണ് പ്രചരിക്കുന്നത്. അങ്ങനെ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പോലീസിന്റെ വീഴ്ചയാണ്. പോലീസ് പറഞ്ഞത് ശരിയാണെങ്കില്‍ നിര്‍ഭയയെപ്പോലെ പീഡിപ്പിക്കപ്പെട്ട നടി എങ്ങനെ അടുത്ത ദിവസം അഭിനയിക്കാന്‍ പോയി. ഏതാശുപത്രിയിലാണ് ചികില്‍സ തേടിയത് എന്ന് ജനങ്ങള്‍ സംശയിക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അതല്ലാതെ പീഡനത്തിനിരയായ നടിയെ ആക്ഷേപിക്കുകയായിരുന്നില്ല, മറിച്ച് പോലീസിന്റെ വീഴ്ച പരാമര്‍ശിക്കുകയാണ് ചെയ്തത്.
ഇത് മനസ്സിലാക്കാതെയാണ് ഈ കുറിപ്പിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച വരികള്‍ ആ സ്ത്രീരത്‌നം എന്നെക്കുറിച്ച് പറഞ്ഞത്. സ്ത്രീത്വത്തെക്കുറിച്ചും സദാചാര ബോധത്തെക്കുറിച്ചും ഉപദേശിക്കാനും പറഞ്ഞു തരുവാനും ഏറ്റവും അര്‍ഹതയുള്ള മാന്യവനിത തന്നെയാണവര്‍ എന്ന കാര്യത്തില്‍ എനിക്ക് ഒരുതരി സംശയം പോലും ബാക്കിയില്ല. അത്ര മികച്ച നിലവാരത്തിലുള്ള സംഭാവനകളും പ്രവര്‍ത്തനങ്ങളും അവരുടേതൊയ മേഖലകളില്‍ അവര്‍ നല്‍കിയിട്ടുമുണ്ട്. പൊതുജനങ്ങള്‍ക്ക് അത് വിശദമായി അറിയില്ലെങ്കിലും സിനിമാരംത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അക്കാര്യത്തില്‍ വിശദവും കൃത്യവുമായ ബോദ്ധ്യമുണ്ടെന്ന കാര്യത്തില്‍ എനിക്ക് രണ്ടുപക്ഷവുമില്ല. പക്ഷേ ഏങ്കിലും മറുപടി പറയാതിരിക്കാനുമാവില്ല.
ശരിയാണ്, ഒരു കര്‍ഷക കുടുംബത്തില്‍ പിറന്നതു കൊണ്ട് റബ്ബറും ഏലവും തോക്കും അത്യാവശ്യത്തിനു പണവും കണ്ടു വളരാനുള്ള അവസരമുണ്ടായിട്ടുണ്ട്. ഞാന്‍ വളര്‍ന്ന ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന ആളുകള്‍ക്കും എന്റെ കുടുംബത്തിനും ഏലവും റബ്ബറും കുരുമുളകും കപ്പയുമൊക്കെ കൃഷി ചെയ്യേണ്ടി വന്നിരുന്നു. കാരണം,ജീവിക്കാന്‍ അതല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു. അക്കാലത്ത് സിനിമയില്‍ കയറി ശബ്ദം നല്‍കിയും അഭിനയിച്ചും ഉപജീവനം കഴിക്കാന്‍ എല്ലാവര്‍ക്കും കഴിയുകയുമില്ലായിരുന്നു. കൃഷി ചെയ്തും അതിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുമാണ് അക്കാലത്ത് കഴിഞ്ഞിരുന്നത്. ശരിയാ പലര്‍ക്കും അക്കാലത്ത് തോക്കുമുണ്ടായിരുന്നു. ഇപ്പോ എന്റെ കൈവശമുള്ള പോലുള്ള പിസ്റ്റല്‍ അല്ല നാടന്‍ തോക്ക്. അതു ചുമ്മാ പൊട്ടിച്ചു കളിക്കാനുള്ളതായിരുന്നില്ല. പകലന്തിയോളം ചോര വിയര്‍പ്പാക്കി നട്ടുനനച്ചു വയ്ക്കുന്നതൊക്കെ കുത്തിമലര്‍ത്താനും നശിപ്പിക്കാനുമായി ഇരുട്ടിന്റെ മറവു പറ്റിയെത്തുന്ന കാട്ടുപന്നികളേയും കാട്ടാനക്കൂട്ടത്തെയും കുരങ്ങന്‍മാരുടെ സംഘത്തെയും വെടിശബ്ദം കൊണ്ട് വിരട്ടിയോടിക്കാന്‍ അന്നത് അത്യാവശ്യവുമായിരുന്നു. അപ്പനും അമ്മയും ചേട്ടനും നാലു പെങ്ങന്‍മാര്‍ക്കുമൊപ്പമാണ് ഞാന്‍ വളര്‍ന്നത്. വലിയ അംഗസംഖ്യയുള്ള കുടുംബമായിരുന്നതുകൊണ്ട് സ്ത്രീകളായ ബന്ധുജനങ്ങള്‍ അനവധിയായിരുന്നു.
ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തില്‍ വളര്‍ന്നതിനാല്‍ അസംഖ്യം വീടുകളുമായി അടുത്ത് സഹകരിച്ചാണ് വളര്‍ന്നത്. അവിടെയൊക്കെ മാന്യമായി മാനത്തോടെ കഴിഞ്ഞിരുന്ന സ്ത്രീകളില്‍ നിന്നാണ് ഞാന്‍ പെണ്ണിന്റെ മാനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. അതും കഴിഞ്ഞ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് വന്നിട്ടിപ്പോല്‍ നാലു നാലര പതിറ്റാണ്ടായി. 27 വര്‍ഷമായി ജനപ്രതിനിധിയുമാണ്. എത്ര ആയിരം കുടുംബങ്ങളുമായി അടുത്തിടപഴകി അവരിലൊരാളായി ജീവിക്കുന്നവനുമാണ്. അങ്ങനെയുള്ള കുടുംബങ്ങളില്‍ കഴിയുന്നവരില്‍ നിന്നാണ് സ്തീകളുടെ മാനത്തിന്റെ വിലയും അന്തസും ഞാന്‍ കൂടുതലായി മനസ്സിലാക്കുന്നത്. സിനിമ എന്റെ കര്‍മ്മമേഖലയല്ലാത്തതിനാല്‍ അവിടെ സ്‌പെഷ്യലൈസ് ചെയ്ത് പ്രസ്തുത കാര്യം മനസ്സിലാക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോള്‍ വീട്ടിലാണെങ്കില്‍ ഞാന്‍ അപ്പനും അമ്മായിഅപ്പനും വല്യപ്പനും ഭര്‍ത്താവുമാണ്. അനുഭവസമ്പത്ത് ഏറെയുണ്ടെന്ന് ചുരുക്കം. അതുകൊണ്ട് ഈ പ്രായത്തിലെത്തിനില്‍ക്കുന്ന ഞാന്‍ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു കൂടി മാന്യ സോദരിയായ സ്ത്രീരത്‌നത്തെ അറിയിക്കുന്നു.
ഒരു കാര്യം കൂടി ,തയ്യല്‍ക്കാരന്‍ തുന്നിയ അത്യപൂര്‍വ്വമായ വസ്ത്രം പ്രജകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഘോഷമായി രാജാവ് ഏഴുന്നള്ളി വരുമ്പോള്‍ ഒരു പുരുഷാരം മുഴുവന്‍ ആരവമിളക്കി ആര്‍പ്പു വിളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ രാജാവ് നഗ്‌നനാണെന്നു വിളിച്ചു പറഞ്ഞ ഒരു കൊച്ചു കുട്ടിയുടെ ശബ്ദം ഒറ്റപ്പെട്ടതായിരിക്കാം. പക്ഷേ ആരു ചന്ദ്രഹാസമിളക്കി ഉറഞ്ഞു തുള്ളിയാലും പി.സി. ജോര്‍ജ് എന്ന ഞാന്‍ എന്റെ നിലപാടും ശബ്ദവും ആ കുട്ടിയുടെ ഭയമില്ലാത്ത നിലപാടിനോടും ശബ്ദത്തോടുമൊപ്പമേ ഈ ജന്മത്ത് ചേര്‍ത്തു വയ്ക്കു. കാരണം നല്ലൊരപ്പന്‍ സാത്വികയായൊരു സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനാണ് ഞാന്‍. ആ ബോദ്ധ്യം ഓരോ നിമിഷത്തിലുമുള്ളതുകൊണ്ട് സത്യാംശത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കാനും വര്‍ത്തമാനം പറയുവാനുമേ എനിക്കു കഴിയുകയുള്ളൂ. അവിടെ ഞാന്‍ കയ്യടികള്‍ പ്രതീക്ഷിക്കാറേയില്ല സഹോദരീ എന്നുകൂടി അറിയിക്കട്ടെ!
പാട്ടുപാടുന്ന ഒരു കുഞ്ഞും മാധ്യമങ്ങളില്‍ വന്നത് വിശ്വസിച്ച് എന്നെ ഉപദേശിച്ചതായി ആരോ പറഞ്ഞറിഞ്ഞു. ഒരു കേസിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ എഫ് എ ആര്‍ എങ്കിലും വായിച്ചു നോക്കണമെന്നാണ് ആ കുഞ്ഞ് എന്നെ ഉപദേശിച്ചതായി ഞാന്‍ മനസ്സിലാക്കുന്നത്. ആ കുഞ്ഞിനുള്ള മറുപടി, ദൂരെ നിന്ന് പോലിസിനെ കണ്ടും പിന്നവരെക്കുറിച്ചുമുള്ള കേട്ടറിവും മാത്രമല്ലേ കുഞ്ഞിനുള്ളൂ? എനിക്കങ്ങനെയല്ല കുഞ്ഞേ അടുത്തു നിന്നുള്ള അറിവുണ്ട്. ജനങ്ങള്‍ എന്നെയേല്‍പ്പിച്ച ഞാന്‍ ചെയ്യുന്ന ജോലിയുടെ ഒരു പ്രത്യേകത മൂലം പോലീസിനെക്കുറിച്ചും അവര്‍ തയ്യാറാക്കുന്ന എകഞനെക്കുറിച്ചും വളരെ അടുത്തു നിന്നുള്ള കൃത്യമായ അറിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പോലീസ് റിപ്പോര്‍ട്ടുകളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും ഞാന്‍ വെള്ളം തൊടാതെ വിഴുങ്ങാത്തതെന്ന വിവരം അ വിമര്‍ശനക്കുഞ്ഞിനെ കൂടി അറിയിക്കട്ടെ.