യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. രാവിലെ കാവ്യാ മാധവന്റെ സഹോദരനെയും ദിലീപിന്റെ സഹോദരി ഭര്‍ത്താവിനെയും അന്വേഷണ സംഘം പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
ഇവരുടെ മൊഴിയെടുക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘം ബന്ധുക്കളിലേയ്ക്ക് തിരിഞ്ഞത് എന്നതാണ് ശ്രദ്ധേയം.
അപ്പുണ്ണി നിര്‍ണായക വിവരങ്ങള്‍ പോലീസിന് നല്‍കിയെന്നാണ് സൂചന. അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രധാന പ്രതിയായ പള്‍സര്‍ സുനിയെ ചൊവ്വാഴ്ച കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കോടതിയുടെ അനുമതി നേടിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.
അതേസമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ തനിക്കറിയില്ലെന്ന ദിലീപിന്റെ വാദം പൊളിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മാനേജര്‍ അപ്പുണ്ണി ചോദ്യംചെയ്യലില്‍ ഇന്നലെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇതിന് സഹായകമാണ്. കാക്കനാട് ജയിലില്‍ തടവില്‍ കഴിയവെ പള്‍സര്‍ സുനി തന്റെ ഫോണിലേക്ക് വിളിച്ചുവെന്നും ആ സമയത്ത് ദിലീപ് അടുത്തുണ്ടായിരുന്നുവെന്നും അപ്പുണ്ണി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് വിവരം. സുനില്‍കുമാര്‍ വിളിച്ചപ്പോള്‍ അടുപ്പമില്ലാത്തതുപോലെ അഭിനയിച്ച് സംസാരിക്കാന്‍ പറഞ്ഞത് ദിലീപാണെന്നും അപ്പുണ്ണി മൊഴി നല്‍കിയെന്നും വിവരമുണ്ട്. നേരത്തേ ജയിലില്‍ നിന്ന് സുനി വിളിച്ചപ്പോള്‍ അപ്പുണ്ണിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
താന്‍ അഴിക്കുള്ളിലായപ്പോള്‍ സ്വന്തം മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന വിഷമകരമായ മാനസികാവസ്ഥയിലാണ് ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ്.
തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകളും മറ്റ് കിംവതന്തികളുമെല്ലാം ജയിലില്‍ നിന്നും ദിലീപ് അറിയുന്നുണ്ട്. എന്നാൽ കാവ്യയുടെ നേര്‍ക്കുയര്‍ന്ന ആരോപണമാണ് ദിലീപിനെ ഇപ്പോൾ ഏറെ ബുദ്ധിമുട്ടിക്കുന്നത്. മാനസികമായി അസ്വസ്ഥനായിരുന്ന ദിലീപിനെ ജയില്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയനാക്കി.ജയിലില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ എത്താറുള്ള കന്യാസ്ത്രീയാണ് തടവുകാരില്‍ ആവിശ്യമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത്. അവര്‍ തന്നെയാണ് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ദിലീപിനെയും കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൗണ്‍സിലിംഗിന് വിധേയനാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയും കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മാണ് ദിലീപിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതെന്ന് രണ്ടര മണിക്കൂറോളം നീണ്ടു നിന്ന കൗണ്‍സിലിംഗില്‍ വ്യക്തമായി. ജയില്‍ ജീവിതം താല്‍ക്കാലികമാണന്നും പ്രതിസന്ധികളില്‍ കരുത്താര്‍ജ്ജിക്കുന്നവര്‍മാത്രമേ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളുവെന്നും കൗണ്‍സിലറായ കന്യാസ്ത്രീ ദിലീപിനെ ബോധ്യപ്പെടുത്തി. ജയില്‍ചര്യകളില്‍ ചില മാറ്റങ്ങള്‍ കൗണ്‍സിലര്‍ ഉപദേശിച്ചുവെങ്കിലും അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.
ദിനവും യോഗ നിര്‍ബന്ധമായി ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വായിക്കാനും കൗണ്‍സിലര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ സങ്കീര്‍ത്തനം വായനയും നാമജപവും മുടക്കരുതെന്നും പോസ്റ്റീവ് എനര്‍ജി സ്വാംശീകരിക്കാന്‍ അവയ്ക്ക് ആകുമെന്നും കൗണ്‍സിലര്‍ പറഞ്ഞു. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷം കുറയ്ക്കാനുള്ള ചില ലഘു വിദ്യകള്‍ കൂടി ദിലീപ് കൗണ്‍സിലറില്‍ നിന്നും സ്വായത്തമാക്കി. മറ്റു ജയില്‍ ജീവനക്കാരെ അകറ്റി നിര്‍ത്തിയശേഷം സൂപ്രണ്ടിന്റെ ചേംബറില്‍ വച്ചാണ് ദിലീപിന് കൗണ്‍സിലിങ് നടത്തിയത്. രണ്ടാഴ്ചയ്ക്കകം കൗണ്‍സിലര്‍ വീണ്ടും ആലുവ ജയിലിലെത്തും അപ്പോള്‍ ഒരു റിവ്യൂ നടത്താമെന്നും കൗണ്‍സിലര്‍ സുപ്രണ്ടിനെ അറിയിച്ചു.
ഹൈക്കോടതി തന്റെ ജാമ്യം നിഷേധിച്ചപ്പോള്‍ തന്നെ ദിലീപിന്റെ ആത്മധൈര്യം ചോര്‍ന്നു പോയിരുന്നു. ഇതിനിടിയലാണ് കാവ്യയെ ചോദ്യം ചെയ്ത വിവരം അറിഞ്ഞത്. ഇതോടെ ദീലീപ് ആകെ തകര്‍ന്നുവെന്നാണ് ദിലീപിന്റെ സെല്ലിന്റെ ഡ്യൂട്ടിയിലുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒരാഴ്ച മുന്‍പ് കാവ്യയെ ചോദ്യം ചെയ്ത വിവരങ്ങള്‍ കൈമാറവേ ഭയപ്പാടോടെ ദിലീപ് ചോദിച്ചു പോലും കാവ്യയെ അറസ്‌ററു ചെയ്യുമോ? ആ കണ്ണുകളില്‍ ഭയവിഹ്വലതയും വിറയാര്‍ന്ന ശബ്ദവും കണ്ട് ജയില്‍ ഉദ്യോഗസ്ഥന്‍ ആശ്വസിപ്പിച്ചുവെങ്കിലും ദിലീപ് മനക്കരുത്ത് ചോര്‍ന്ന മട്ടിലായിരുന്നു.
കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലില്‍ കഴിച്ചു കൂട്ടിയത്. ലക്ഷ്യയില്‍ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. ജയില്‍ വാര്‍ഡന്മാരാണ് ദിലീപിന്റെ അവസ്ഥ ജയില്‍ സൂപ്രണ്ടിനെ ധരിപ്പിച്ചത്. തുടര്‍ന്നാണ് ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ സൂപ്രണ്ടിന് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചുവരികയായിരുന്നു ദിലീപ്. സഹതടവുകാരോടു മിണ്ടിയും സിനിമാക്കഥകള്‍ പറഞ്ഞു ആക്ടീവാകുകകയായിരുന്നു താരം. ഈ കേസില്‍ താന്‍ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടന്‍ എല്ലാ അര്‍ത്ഥത്തിലും ഇണങ്ങിച്ചേര്‍ന്നു വരികയായരുന്നു. ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞത്. സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും ഒക്കെ ദിലീപിനെ കാണാന്‍ എത്തുന്നുണ്ട്.ഇതില്‍ ദിലീപ് കാണാന്‍ താല്‍പര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്.
തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജാന്‍സിയാണ് ഭര്‍ത്താവ് റഫീഖിന്റെ വെട്ടേറ്റ് മരിച്ചത്. റഫീഖിന്റെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടികള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ടിവി കണ്ടുകൊണ്ടിരുന്ന മൂത്ത മകനെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് റഫീഖ് ഹാളിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. പുലര്‍ച്ചെ കുട്ടികളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പിന്നീട് പോലീസ് എത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാരണങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.
തോപ്പുംപടി ഫിഷിംഗ് ഹാര്‍ബറിലെ ജീവനക്കാരനാണ് റഫീക്ക്. കുറച്ചു നാളായി കുടുംബം ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭാര്യയെ വെട്ടാന്‍ റഫീക്ക് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി
പാചക വാതക സബ്‌സിഡി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനദ്രോഹപരമാണെന്ന് ആം ആദ്മി പാര്‍ട്ടി. സര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം നഗരത്തില്‍ സെന്‍ട്രല്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍, ആം ആദ്മി പാര്‍ടിട്ടി സംസ്ഥാന സമിതി അംഗം ഷക്കീര്‍, ജില്ലാ സെക്രട്ടറി ജെബിന്‍ ജോസ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
എല്‍ പി ജി സബ്‌സിഡി പിന്‍വലിക്കുക എന്ന ജനദ്രോഹ നടപടി പിന്‍വലിക്കണം എന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ ആവശ്യപ്പെടാത്തത് അത്ഭുതകരമാണ് എന്ന് സി ആര്‍ നീലകണ്ഠന്‍ ജാഥ ഉല്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാന്‍ ആലോചിക്കുന്നതായി സൂചന. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ വിട്ടയച്ചത് ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ പോലീസ് ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. കേസില്‍ നിര്‍ണ്ണായക മൊഴിയാണ് അപ്പുണ്ണി കഴിഞ്ഞ ദിവസം നല്‍കിയത്.
അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കാക്കനാട് സബ്ജയിലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. അപ്പുണ്ണിയുടെ മൊഴിയില്‍നിന്നുള്ള വിവരങ്ങളും സുനിയില്‍ നിന്ന് ലഭിക്കുന്നവയും പൊരുത്തപ്പെട്ടാല്‍ കേസില്‍ അത് വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു.
മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന സമയം മുതല്‍ പള്‍സര്‍ സുനിയെ അറിയാമെന്നാണ് അപ്പുണ്ണി നല്‍കിയ മൊഴി. സുനി ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അരികില്‍ ഉണ്ടായിരുന്നു. പരിചയമില്ലത്തതുപോലെ സംസാരിക്കാന്‍ ദിലീപാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അപ്പുണ്ണി പോലീസിനോട് പറഞ്ഞു. സുനിയെ അറിയില്ലെന്ന് പറഞ്ഞതാണ് ദിലീപ് കുടുങ്ങിയതിന് കാരണം.
വീട്ടമ്മയെ ബലമായി ചുംബിക്കാൻ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. രാത്രിയില്‍ ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകി വയ്ക്കുന്നതിനിടെയാണ് വീട്ടമ്മയെ അയൽവാസിയായ യുവാവ് കടന്നു പിടിക്കുകയും ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
എന്നാല്‍ യുവതി യുവാവിനെ പല പ്രാവിശ്യം തടുക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോള്‍ യുവാവിന്‍റെ നാവ് കടിച്ചെടുത്തു. വേദന കൊണ്ടു പുളഞ്ഞ യുവാവ് വീട്ടമ്മയെ തട്ടിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും അയാളെ വെറുതെ വിടാന്‍ വീട്ടമ്മ തയ്യാരായില്ല. മുറിഞ്ഞു വന്ന നാവിന്റെ കഷ്ണവുമായി വീട്ടമ്മ ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് പിറ്റേന്ന് നാവ് മുറിഞ്ഞതിന് ചികിത്സ തേടിയവരുടെ വിവരം ആശുപത്രികളിൽ നിന്ന് ശേഖരിച്ചു. തുടര്‍ന്ന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുറിവേറ്റതിന് ശേഷം യുവാവ് പാലക്കാട് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ചികിത്സയ്ക്കായി പോയത്. ചികിത്സയിലായിരുന്ന ഇയാളുടെ വിലാസം ആശുപത്രി രേഖകളിൽ നിന്ന് പൊലീസിന് ലഭിക്കുകയായിരുന്നു.
യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കി. യെമനി പൗരനായ ഭര്‍ത്താവിനെയാണ് യുവതി 110 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം നിമിഷ പ്രിയയെ താമസ സ്ഥലത്ത് നിന്നും കാണാതായി.
യെമനിലെ അല്‍ദെയ്ദ് എന്ന സ്ഥലത്താണ് ക്രൂരമായ കൊലപാതകം നടന്നത്. ഭര്‍ത്താവിനെ വെട്ടിനുറുക്കി ചാക്കിലാക്കിയ ശേഷം താമസസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാണ്. നിമിഷ പ്രിയക്കായി യെമനി പോലീസ് അന്വേഷണം തുടങ്ങി.
ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമർശം നടത്തിയ പി.സി.ജോർജിനെതിരെ ഗായിക സനയോര ഫിലിപ്. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക് സ്തുതി പാടിയേനെയെന്നു സയനോര ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. നാവിനു ലൈസെൻസ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ലെന്നും സയനോര പറയുന്നു.
നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി പറഞ്ഞിരുന്നു. ഇതിനെതിരെ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി രംഗത്ത് വന്നിരുന്നു.
സയനോരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട പി സി ജോർജ്ജ് എം എൽ എ,.. ആക്രമിക്കപ്പെട്ട നടി ഒരു പക്ഷെ കരഞ്ഞു തളർന്ന് വീട്ടിൽ ഇരിക്കുകയോ അല്ലെങ്കിൽ ഒരു ആത്മഹത്യക്ക് ശ്രമിക്കുകയോ ചെയ്തിരുന്നു എങ്കിൽ നിങ്ങൾ അവൾക്ക് സ്തുതി പാടിയേനെ. അല്ലെ? ദയവു ചെയ്ത് ഇങ്ങനെ ഉള്ള പ്രസ്താവനകൾ ഇറക്കും മുൻപ് മിനിമം ആ FIR എങ്കിലും വായിക്കുക. നാവിനു ലൈസെൻസ് ഇല്ല എന്നറിയാം. എങ്കിലും അത് ഒരു അഹങ്കാരം ആയി കൊണ്ടു നടക്കുന്നത് ഒരു നല്ല പ്രവണത അല്ല.
ചിക്കാഗോയിലെത്തിയാല്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ പ്രേതശല്യമുണ്ടെന്ന് കാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കി. ഹോട്ടല്‍ മുറിയില്‍ അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നെന്ന് ജീവനക്കാര്‍ പറയുന്നു.
വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങി പതിവു ‘പ്രേതലക്ഷണങ്ങള്‍’ തന്നെയാണ് ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ നേരിടുന്നത്.
ഇതുമൂലം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ജീവനക്കാര്‍ നേരിടുന്നത്. പ്രേതപ്പേടി കാരണം ഒറ്റയ്ക്ക് കിടക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്.
രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാത്തതിനാലും മാനസിക പിരിമുറുക്കം മൂലവും ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെടുന്നതായി കത്തില്‍ പറയുന്നു.
ഹോട്ടലില്‍ പ്രവേശിക്കുന്നതോടെയാണ് അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങളുണ്ടാകുന്നത്. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്നം നേരിടുന്നതായി കത്തില്‍ പറയുന്നു.
എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹോട്ടലില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഹോട്ടലില്‍ കഴിയാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കത്ത് ലഭിച്ചതായും വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ചിക്കാഗോയിലെ ഓഫീസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
നടിയെ കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടന്‍ ദിലീപിനെ ദീര്‍ഘ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ദിവസം സിദ്ദിഖ് പൊലീസ് ക്ലബില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനകൂലമായ നിലപാടാണ് സിദ്ദിഖ് സ്വീകരിച്ചു പോരുന്നത്. ദിലീപിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു സിദ്ദിഖ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ എന്തിനാണ് ദിലീപിനെ കുറ്റവാളിയാക്കാന്‍ എന്ന് ചോദിച്ചും സിദ്ദിഖ് രംഗത്തെത്തിയിരുന്നു.
ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും , നടിക്കുനേരെയുണ്ടായ ആക്രമണങ്ങളെകുറിച്ച് മുൻ അറിവുകൾ ഉണ്ടായിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് ആലുവ പൊലീസ് ക്ലബ്ബിൽ സിദ്ധിഖ് എത്തിയിരുന്നു.
ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആവശ്യമെങ്കിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. വീണ്ടും വിളിപ്പിക്കുമെന്ന കാര്യം സിദ്ദിഖിനെ അറിയിച്ചിട്ടുമുണ്ട്.
ദിലീപിന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് എത്തിയിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് മറുപടി പറഞ്ഞത്.കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനി താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.