അതേസമയം സ്വാമിയെ ആക്രമിച്ചത് താനാണെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷമായി തുടരുന്ന സ്വാമിയുടെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നും വ്യാഴാഴ്ചച്ച രാത്രി സ്വാമി വീട്ടിലെത്തുമെന്ന് അറിഞ്ഞപ്പോള്‍ മുന്‍കൂട്ടി കത്തി വാങ്ങി കാത്തിരിക്കുകയായിരുന്നുവെന്നുമാണ് നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്‍പോട്ട് നീങ്ങുന്നതെങ്കിലും മറ്റു സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരം കണ്ണന്‍മൂലയില്‍ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുന്‍പ് ഒരു സമരം നടന്നിരുന്നു. അന്ന് സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ആളാണ് ഇപ്പോള്‍ ലിംഗച്ഛേദം സംഭവിച്ച ശ്രീഹരി സ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം. ഈ സമരത്തിനിടയിലാണ് യുവതിയുടെ കുടുംബവുമായി ഇയാള്‍ അടുക്കുന്നത്.

അതിനിടെ ശ്രീഹരിസ്വാമിയുമായി യാതൊരു ബന്ധവുമില്ലെന്ന് കൊല്ലം പന്മന ചട്ടമ്പിസ്വാമി ആശ്രമം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വാമി 15 വര്‍ഷം മുന്‍പ് പഠനത്തിനായാണ് ആശ്രമത്തിലെത്തിയതെന്നും പിന്നീട് സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് ആശ്രമകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ 15 ദിവസം മുന്‍പും ഹരിസ്വാമി പന്മന ആശ്രമത്തിലെത്തി ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

അതേസമയം അടിയന്തരശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡി.കോളേജില്‍ പോലീസ് നിരീക്ഷണത്തില്‍ കഴിയുന്ന സ്വാമിയെ ഉടന്‍ തന്നെ പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് മുന്‍പായി ഇയാളുടെ പൂര്‍വ്വകാലചരിത്രം മുഴുവന്‍ ചികഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് പോലീസിപ്പോള്‍. ചവറ പോലീസ് പന്മന ചട്ടമ്പിസ്വാമി ആശ്രമത്തിലെത്തി ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

എറണാകുളം കോലഞ്ചേരി സ്വദേശിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ ചില സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളുടെ പേര് ഉയര്‍ന്ന് വന്നിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് പേട്ടയിലെ യുവതിയുടെ വീട്ടില്‍ വച്ച് സ്വാമിയുടെ ലിംഗം ഛേദിക്കപ്പെടുന്നത്. യുവതിയുടെ വീട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന സ്വാമിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. ഇതിന് ശേഷം യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ വിശദീകരിക്കുകയും പരാതി നൽകുകയുമായിരുന്നു.