വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ലിയാം പെയിന്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് ചാടിയതാണെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നതായും അധികൃതര്‍ അറിയിച്ചു.
കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് ബ്യൂണസ് അയേഴ്സ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ലിയാം പെയിനും കാമുകി കെയിറ്റ് കാസിഡിയും സെപ്റ്റംബര്‍ 30-നാണ് അര്‍ജന്റീനയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതെന്നാണ് വിവരം. തുടര്‍ന്ന് ഈ മാസം 14-ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു.
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ തിരിച്ചറിയപ്പെടാത്ത മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്നുമുള്ള അഭ്യൂഹം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിന്നും ലഭിക്കുന്നുണ്ട്. ഈ അവസരത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുക എളുപ്പമല്ല എന്നും സ്ഥിരീകരണത്തിനായി പരിശോധന നടത്തുമെന്നും ഫോഴ്‌സ് പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിന്‍വാര്‍ ആയിരുന്നു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.
ഇന്ത്യൻ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് ആഗ്രയിൽ ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് കുടുംബത്തെ ദുഃഖത്തിലാഴ്ത്തി മറ്റൊരു മരണ വാർത്തകൂടി. പ്രിയപ്പെട്ടവൻ്റെ മരണം അറിഞ്ഞ ഞെട്ടൽ താങ്ങാനാവാതെ അദ്ദേഹത്തിൻ്റെ സൈനിക ഉദ്യോഗസ്ഥനായ ഭാര്യയും ഡൽഹി കൻ്റോൺമെൻ്റിലെ ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ചു.
ഭർത്താവ് ദീൻദയാൽ ദീപിനൊപ്പം തൻ്റെ മൃതദേഹവും “ഒരുമിച്ച് സംസ്‌കരിക്കാൻ” അഭ്യർത്ഥിച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബീഹാർ സ്വദേശിയായ ദീൻദയാൽ ആഗ്രയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിലും ഭാര്യ രേണു ഡൽഹി കൻ്റോൺമെൻ്റിലെ ഓഫീസേഴ്‌സ് ഗസ്റ്റ് ഹൗസിലുമാണ് താമസിച്ചിരുന്നത്. 2022-ൽ ആയിരുന്നു ഇരുവരുടെയും പ്രണയ വിവാഹം.
ബുധനാഴ്ചയാണ് ഡൽഹി പോലീസിന് സംഭവത്തിൻ്റെ വിവരം ലഭിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാത്രി ദീൻദയാൽ തൻ്റെ ജീവിതം അവസാനിപ്പിക്കാനുള്ള കടുത്ത നടപടി സ്വീകരിച്ചു, ഒരു ദിവസത്തിന് ശേഷം രേണുവും അദ്ദേഹത്തിനൊപ്പം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഗസ്റ്റ് ഹൗസിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ രേണുവിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ദീൻദയാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ട് മരണങ്ങൾക്കും തമ്മിൽ മറ്റെന്തെങ്കിലും കാരണമോ ബന്ധമോ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും.
സണ്ണിമോൻ മത്തായി
പകിട കളിയുടെയും,നാടൻ പാട്ടുകൾകൊണ്ടും ആരവ മുഖരിതമാക്കിയ അന്തരിക്ഷത്തിൽ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ആവേശകരമായ പരിസമാപ്തി. പുതുപ്പള്ളി മണ്ഡലംകാരൻ എന്ന വികാരത്തെ ആഘോഷിക്കുവാനും, നാട്ടുകാരുമായി സൗഹൃദം പങ്കുവക്കുവാനുമായി യുകെയിൽ അങ്ങോളമിങ്ങോളമുള്ള സംഗമ നിവസികൾ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കുടുബത്തോടൊപ്പം ബ്രിസ്റ്റോളിലെ സെന്റ് ജോൺസ് ഹാളിലേയ്ക്ക് ആവേശപൂർവ്വം കടന്നുവന്നത്.

എല്ലാവിധ സൗകരൃങ്ങളോട് കൂടിയ ഹാളും മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടു കൂടിയുള്ള ഒരുക്കങ്ങളുമായി സംഘാടകർ ആയ റോണിയും, ലിസയും ഇപ്രാവിശൃത്തെ സംഗമ വിജയത്തിനായി ഒരുക്കിയിരുന്നത്. രാവിലെ 9AM നുതന്നെ രജിട്രേഷൻ ആരംഭിച്ചു. വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി ഏകമനസ്സോടെ സന്തോഷത്തോടും സമാധാനത്തോടും നാടിന്റെ ഓർമ്മകളും പങ്കുവച്ച് നാടിന്റെ കായിക രൂപമായ പകിടകളി. പകിട ,പകിട,പകിട പന്ത്രണ്ട് എന്ന വിളിയിൽ ഹാളും പരിസരവും പ്രകമ്പനം കൊണ്ടു. ആവേശകരമായ മത്സരത്തിൽ ബിജൂ ഇപ്സിച്ച് ട്രോഫി കരസ്ഥമാക്കി. 10AM ന് തന്നെ ഗെയിമുകൾ ആരംഭിച്ചു.

ആബാല വൃദ്ധജനങ്ങൾക്ക് ആസ്വദിക്കാനും,കാണികളെയും പങ്കെടുത്തവരേയും ഒരുപോലെ സന്തോഷിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത് ഗെയിമുകൾ നടത്തിയ ലിസയെ എത്ര അഭിനന്ദിച്ചാലും കുടുതൽ അല്ല. പുതുപ്പളളി മണ്ഡലത്തിന്റെ സ്വന്തം മങ്കമാരുടെ പ്രാർത്ഥനാ ഗാനത്തോട് യോഗം ആരംഭിച്ചു. സണ്ണിമോൻ മത്തായി അദ്ധൃഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട പുതുപ്പള്ളി മണ്ഡലം എം.എൽ.എ ചാണ്ടി ഉമ്മൻ ഓൺലൈൻ വഴി ഉത്ഘാടനം ചെയ്തു. റോണി,ലിസാ,ബിജൂ ഇപ്സിച്ച്, എബ്രാഹാം കുരൃൻ, മാത്തുകുട്ടി എന്നിവർ തിരി തെളിച്ച് ഉത്ഘാടനത്തിൽ പങ്കുചേർന്നു. പിന്നിട് സംഗമ പ്രതിഭകളുടെ ഡാൻസ്,പാട്ട്,നാടൻ പാട്ട് എന്നിവ ഇടതടവില്ലാത് നാലുമണി വരെ തുടർന്നു.

നാലുമണിയോട് നാടൻ പന്തുകളി രാജാക്കൻമ്മാർ ഒത്തുകൂടി മത്സരം ആരംഭിച്ചു. വീറും, വാശിയും നിറഞ്ഞുനിന്ന മത്സരത്തിൽ ജെയിന്റെ നേതൃതത്തിലുള്ള ടീം കപ്പ് ഉയർത്തി. പുതിയ ഭാരവാഹികളായി ബിജോയ്,അനിൽ മർക്കോസ്, എബ്രാഹാം കുരൃൻ, രാജു എബ്രാഹാം എന്നിവർ ചുമതലയേറ്റു. മൂന്നുനേരവും തനി നാടൻ വിഭവങ്ങൾ കൊണ്ടുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം എല്ലാം നാടിന്റെ പൈതൃകവും ഗൃഹാതുരത്വ ചിന്തകളും തൊട്ടുണർത്തി. പുതുപ്പള്ളിയുടെ ആസ്ഥാന ഗായകനായ ബിജു തമ്പിയുടെ നേതൃതത്തിലുള്ള ശ്രൂതി വോയ്സ് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. സംഗമം ഏറ്റവും മികച്ചതാക്കി തീർക്കാൻ വേണ്ടി കഠിന പ്രയ്ത്നം ചെയ്ത റോണി,ലിസ എന്നിവരെ എല്ലാവരും അഭിനന്ദിച്ചു.

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളിൽ ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി.
കോയിപ്രം കുന്നത്തുങ്കര കണ്ണേകോണിൽ വീട്ടിൽ കെ.ജി. ബിനിൽ (39) ആണ് പിടിയിലായത്. ഭർത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയായ യുവതിയുടെ വീടിന്റെ കിടപ്പുമുറിയിൽ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇയാൾ പിടിയിലായത്.
വീടിന്റെ മതിൽ ചാടി കടക്കുന്നത് കണ്ട യുവതിയുടെ ബന്ധുവും സമീപവാസികളും ചേർന്ന് ബിനിലിനെ തടഞ്ഞു വെച്ച് തിരുവല്ല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ, എ.എസ്.ഐ ബിനു കുമാർ, സീനിയർ സി.പി.ഒമാരായ വിജയൻ, മഹേഷ് കൃഷ്ണ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ഇയാൾക്കെതിരെ മുമ്പും സമാനമായ പരാതികൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.
കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ വിങ് കണ്‍വീനറായിരുന്ന ഡോ. പി.സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് സരിന്‍ സിപിഎമ്മിനോട് സമ്മതം അറിയിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് പി. സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ രംഗത്തെത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യതകല്‍പിക്കപ്പെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സരിന്‍.
സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നുമാണ് വിവരം.
കൈരളിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്താനും ഭാവി മാർഗരേഖകൾ തയ്യാറാക്കുന്നതിനുമായി ‘ദ്യുതി’ അഥവാ പ്രകാശം പരത്തുന്നത് എന്ന അർത്ഥത്തിൽ നാമകരണം ചെയ്ത ക്യാമ്പിനു നോർത്താംപ്ടണിലെ റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ തിരശീല വീണു. ഒക്ടോബർ നാലു മുതൽ ആറു വരെ റീകണക്ട്, റിഫ്ലെക്ട്, റിജോയിസ് എന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുന്നിർത്തി നടന്ന ക്യാമ്പിൽ യുകെയുടെ പലഭാഗങ്ങളിലുള്ള യൂണിറ്റുകളിലെ വിവിധ ഭാരവാഹിത്വം വഹിക്കുന്ന 70 പേർ പങ്കെടുത്തു. യുകെ പോലെയുള്ള വിശാലമായ ഭൂപ്രദേശത്ത് പല കോണുകളിൽ പ്രവർത്തിക്കുന്ന കൈരളിയുടെ വിവിധ ഭാരവാഹിത്വങ്ങൾ ഉള്ളവരെ ഒരുമിച്ചു കൊണ്ടു വരിക എന്നുള്ളതായിരുന്നു ക്യാമ്പിന്റെ ഒരു പ്രധാന ലക്ഷ്യം. പല കാലഘട്ടങ്ങളിൽ യുകെയിൽ എത്തിയവർ, ലോകത്തിന്റെ പല ഭാഗങ്ങളിൽ സമാനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർ, വിദ്യാർത്ഥികളായി എത്തിയവർ, ഇങ്ങനെ വിവിധ അനുഭവ സമ്പത്തുള്ള എല്ലാവരെയും ഒരുമിച്ച് കൂട്ടിയിണക്കുവാൻ ക്യാമ്പിനു കഴിഞ്ഞു.
കഴിഞ്ഞ മൂന്ന് കൊല്ലം കൈരളി എന്തായിരുന്നു, വരും വർഷങ്ങളിൽ എന്തായിരിക്കണം എന്ന് വിവിധ വീക്ഷണകോണുകളിൽ നിന്ന് ‘ദ്യുതി 24’ ക്യാമ്പിൽ ഏറെ ഗൗരവകരമായി ചർച്ച ചെയ്തു. യൂണിറ്റ് കമ്മറ്റി മുതൽ, ഉപരികമ്മറ്റികൾ വരെ നേരിടുന്ന പ്രശ്നങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ, തുടരേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ചർച്ചകൾ ബിജോയ് സെബാസ്റ്റ്യൻ, ബിജു ഗോപിനാഥ്, ദിവ്യ ക്ലെമൻ്റ്, എൽദോ പോൾ, നോബിൾ തെക്കേമുറി , പാഷ്യ എം, ജോസൻ ജോസ് എന്നിവർ നേതൃത്വം നൽകി.
കൈരളിയുടെ പ്രവർത്തനത്തെ പറ്റിയുള്ള വൈവിദ്ധ്യമായ വീക്ഷണങ്ങൾ സ്വരൂപിക്കുവാൻ നടത്തിയ ‘ഡിഫറന്റ് പെർസ്സ്പെക്ടീവ്’ എന്ന സെഷൻ പ്രാതിനിധ്യം കൊണ്ടും കാഴ്ചപാടുകൾ കൊണ്ടും ശ്രദ്ധേയമായി. കല കുവൈറ്റ് മുൻ സെക്രട്ടറി സൈജു റ്റി കെ, കൈരളി ഒമാൻ മുൻ കമ്മിറ്റി അംഗം ലൈലാജ് രഘുനാഥ്, IWA സെക്രട്ടറി ലിയോസ് പോൾ, AIC എക്സിക്യുട്ടീവ് കമ്മറ്റി അംഗം ആഷിക്ക് മുഹമ്മദ്, രേഖ ബാബുമോൻ, വരുൺ ചന്ദ്രബാലൻ, നിഖിൽ, സനത്ത് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ നടന്ന ക്യാമ്പിൽ എത്തിയവർക്ക് സന്തോഷിക്കുവാനും സൗഹൃദങ്ങൾ പങ്കുവെക്കുവാനും വിവിധതരം കളികൾ, പാട്ടുകൂട്ടം, ക്യാമ്പ് ഫയർ ഉൾപ്പെടെ മറ്റ് പരിപാടികളും ഒരുക്കിയിരുന്നു. ദ്യുതിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, സൗകര്യങ്ങൾ ഒരുക്കിയ റോക്ക് യുകെ, ഭക്ഷണം ഒരുക്കിയ നോട്ടിങ്ഹാം നാലുകെട്ട് കേറ്ററേഴ്സ് എന്നിവർക്ക് കൈരളി UK നന്ദി അറിയിച്ചു.
മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ 2022-ൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹനായ ഫെർണാണ്ടസ് വർഗീസിന് യുക്മ ദേശീയ കലാമേള 2024 ലോഗോ മത്സരത്തിലും വിജയിയായി . നിരവധി മത്സരാർത്ഥികൾ പങ്കെടുത്ത ലോഗോ ഡിസൈൻ മത്സരത്തിൽ ശ്രദ്ധേയമായ നിരവധി ഡിസൈനുകളിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.

കലാമേള നഗർ നാമനിർദ്ദേശക മത്സരത്തിൽ വിജയിയായ റാണി ബിൽബിയ്ക്ക് ഫലകവും ലോഗോ മത്സരത്തിൽ വിജയിയായ ഫെർണാണ്ടസ് വർഗീസിന് ക്യാഷ് അവാർഡും ഫലകവും നവംബർ 2ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.
സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ മുംബൈയിൽ പിടിയില്‍. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തു.
സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരം ചെയ്യുന്നതിനാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ പറയുന്നു.
അതിനിടെ ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഗതാഗത പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങൾക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതില്‍ ചില വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കുള്ളതായിരുന്നു.
ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എന്നിവയ്ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിങ് നടത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രശസ്ത യുകെ മലയാളി എഴുത്തുകാരിയും മലയാളം യുകെ ന്യൂസിന്റെ 2022ലെ ബെസ്റ്റ് സോഷ്യൽ റീഫോമറിനുള്ള അവാർഡ് ജേതാവുമായ ജോസ്നാ സാബു സെബാസ്റ്റ്യൻ്റെ പിതാവ് ജോസഫ് മൈക്കിൾ നിര്യാതനായി.
വള്ളോകരിയിൽ കുടുംബാംഗമായ ജോസ് മൈക്കിൾ ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയിൽ ഇരിക്കയാണ് മരണമടഞ്ഞത്. 69 വയസ്സായിരുന്നു പ്രായം. മൃതസംസ്കാര ശുശ്രൂഷകൾ 18-ാം തീയതി വെള്ളിയാഴ്ച 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടത്തപ്പെടും.
മക്കൾ: ജോസ്‌ന സാബു സെബാസ്റ്റ്യൻ , മെൽബിൻ ജോസഫ് . മരുമക്കൾ: സാബു സെബാസ്റ്റ്യൻ ,ബിനീത മെൽബിൻ . കൊച്ചുമക്കൾ : ജസ്റ്റിൻ ,ജോവിറ്റ , ഹെലൻ മേരി
ജോസ്‌ന സാബു സെബാസ്റ്റ്യൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.