Latest News

ലണ്ടനിലെ Bollybeat Dance Fitness ഇനി കേരളത്തിലേക്ക്; 2026 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും
ലണ്ടനിലെ പ്രമുഖ ഡാൻസ് ഫിറ്റ്‌നസ് പ്രസ്ഥാനമായ Bollybeat Dance Fitness London ഇനി കേരളത്തിൽ ശാഖ ആരംഭിക്കുന്നു. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ഡാൻസ് ഫിറ്റ്‌നസ് ട്രെയ്‌നറുമായ രതീഷ് നാരായണൻ, ലണ്ടനിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ത്തിലധികം പേർക്ക് പരിശീലനം നൽകി ശ്രദ്ധേയനായ വ്യക്തിയാണ്.

ഇത് വരെ ലണ്ടനിൽ വൻ സ്വീകാര്യത നേടിയ ബോളിബീറ്റ്, കേരളത്തിലെ ആരോഗ്യ–ഫിറ്റ്‌നസ് രംഗത്തും പുതിയ ഊർജ്ജം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരി മുതൽ ഔദ്യോഗിക പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

കേരളത്തിലെ ആദ്യ രണ്ടു പരിശീലന കേന്ദ്രങ്ങൾ

തൃശൂർ
പാലക്കാട്

മലയാളികൾക്കായി ഡാൻസും ഫിറ്റ്‌നസും ഒന്നിപ്പിക്കുന്ന പുതിയ അനുഭവം നൽകുക എന്നതാണ് ബോളിബീറ്റിന്റെ ലക്ഷ്യം. രജിസ്ട്രേഷൻ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ലയണല്‍ മെസ്സിയുടെ ‘ഗോട്ട് ടൂര്‍ ഇന്ത്യ’ മുഖ്യ സംഘാടകനും പ്രൊമോട്ടറുമായ സതാദ്രു ദത്തയെ പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദത്തയെ അറസ്റ്റുചെയ്തതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) ലോ ആന്‍ഡ് ഓര്‍ഡര്‍ ജാവേദ് ഷാമിം അറിയിച്ചു. ദത്തയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ടിക്കറ്റ് തുക ആരാധകര്‍ക്ക് തിരികെ നല്‍കുമെന്ന് ഇദ്ദേഹം വാഗ്ദാനം ചെയതതായും പോലീസ് അറിയിച്ചു. അതിനിടെ മെസ്സി കൊൽക്കത്ത വിട്ട് അടുത്ത സന്ദർശന കേന്ദ്രമായ ഹൈദരാബാദിലെത്തി. ഇവിടെ രാഹുൽഗാന്ധിയടക്കം ചടങ്ങിൽ പങ്കെടുക്കും

വലിയ തുകയ്ക്ക് ടിക്കറ്റെടുത്ത് മെസ്സിയെ കാത്തിരുന്ന കാണികള്‍ക്ക് നിരാശയായിരുന്നു ഫലം. മെസ്സി അധികസമയം ഗ്രൗണ്ടില്‍ ചെലവഴിച്ചിരുന്നില്ല. ചെലവഴിച്ച സമയംതന്നെ സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരും മെസ്സിയെ വളഞ്ഞു. ഇതോടെ ടിക്കറ്റെടുത്ത് ഗാലറിയില്‍ വന്നിരുന്ന ആരാധകര്‍ക്ക് മെസ്സിയെ കാണാന്‍ ശരിയാംവിധം കാണാനായില്ല. ഇതില്‍ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിലെ കസേരകള്‍ ഉള്‍പ്പെടെ തല്ലിത്തകര്‍ക്കുകയും ഗ്രൗണ്ടിലേക്ക് കുപ്പി അടക്കമുള്ള മാലിന്യങ്ങള്‍ എറിയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സതാദ്രു ദത്തയെ അറസ്റ്റുചെയ്തിരിക്കുന്നത്.

ഗോട്ട് ടൂറിന്റെ പ്രൊമോഷണല്‍ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും താഴെ ‘എ സതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെന്ന് കാണിക്കുന്നുണ്ട്. മുന്‍പ് ഇതിഹാസ താരങ്ങളായ പെലെ, ഡീഗോ മാറഡോണ എന്നിവരേയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ദത്ത പ്രധാന പങ്ക് വഹിച്ചിരുന്നു. പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൂറിച്ച് : സൂറിച്ചിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ വാഹന അപകടത്തിൽ സൂറിച്ച് നിവാസികളായ പാറത്തലക്കൽ ശ്രീ ജോൺസൺന്റെയും ശ്രീമതി ജെസി ജോൺസൺന്റെയും മകൾ അനീന ജോൺസനാണ് (26 വയസ്സ്) മരണമടഞ്ഞത്.

​സൂറിച്ച് ലിമ്മത്ത് ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങവെ ഡിസംബർ 11 വ്യാഴാഴ്ചയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം. യാത്രാ മധ്യേ എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അനീന ജോൺസനെ ഉടൻ ഹോസ്പിറ്റിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടത്തും.

അനീന ജോൺസൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലസൂചനകൾ ഇടതുപക്ഷത്തിന്റെ മൂന്നാം എൽഡിഎഫ് സർക്കാർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ, എൻഡിഎയും ശക്തമായ സാന്നിധ്യമായി ഉയർന്നു. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങി മിക്ക മേഖലയിലും യുഡിഎഫാണ് മുൻപന്തിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 ഇടങ്ങളിൽ യുഡിഎഫ് മുന്നിലാണ്; എൽഡിഎഫ് 372 പഞ്ചായത്തുകളിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 80 ഇടങ്ങളിൽ യുഡിഎഫും 63 ഇടങ്ങളിൽ എൽഡിഎഫും മുൻപിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ നില 7–7 എന്നതാണ്.

കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പല കേന്ദ്രങ്ങളിലും ഇത്തവണ യുഡിഎഫ് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. ഭരണനേട്ടങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമാക്കി എൽഡിഎഫ് നടത്തിയ പ്രചാരണം പ്രതീക്ഷിച്ച ഫലം കണ്ടില്ല. പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആയുധമാക്കിയെങ്കിലും, ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. അതേസമയം, ഫീസ് വർധന, വിലക്കയറ്റം, ഭരണപരാജയം എന്നിവ ചൂണ്ടിക്കാട്ടിയ യുഡിഎഫ് പ്രചാരണം ഫലപ്രദമായി. വിവാദ വിഷയങ്ങളിൽ പ്രതിരോധം ഉറപ്പിച്ച യുഡിഎഫ് നിലപാടും നേട്ടമായി.

ബിജെപിക്കും ഫലം അപ്രതീക്ഷിത നേട്ടമാണ് നൽകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയത്തിനരികിലെത്തിയ ബിജെപി നഗരസഭ നിലനിർത്തിയ പാലക്കാടും നിരവധി പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പിച്ചു. 27 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിലാണ്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടൊപ്പം, കൊല്ലം കോർപ്പറേഷനും ആലപ്പുഴ ജില്ലയിലും ലഭിച്ച മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻ എംഎൽഎയും സംവിധായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടിക്കിടെ അപമര്യാദയായി പെരുമാറിയെന്ന വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഹർജി പരിഗണിച്ച കോടതി, പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആറിനാണ് പരാതിയിൽ പറയുന്ന സംഭവം നടന്നത്. സ്ക്രീനിങ് അവസാനിച്ച് ഹോട്ടലിലേക്ക് മടങ്ങിയ സമയത്ത് തന്റെ മുറിയിൽ കുഞ്ഞുമുഹമ്മദ് എത്തി അപമര്യാദയായി പെരുമാറിയതായാണ് പ്രവർത്തകയുടെ ആരോപണം. പരാതി മുഖ്യമന്ത്രിക്കു നൽകിയതിനെ തുടർന്ന് കൻറോൺമെന്റ് പൊലീസ് അന്വേഷണം തുടങ്ങി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

അപമര്യാദമായ പെരുമാറ്റം താൻ നടത്തിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും, ആവശ്യമെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും പി. ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. ഐഎഫ്എഫ്‌കെ മലയാളം സിനിമാ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ആറുപേര്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിഗണിച്ച് തുടര്‍നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണ്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്നത് നേരത്തേതന്നെ തീരുമാനിച്ചതാണ്. എന്തുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിക്കാതിരുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നത് കേരള പൊതുസമൂഹത്തിന്റെ ആഗ്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.സി. വിഷ്ണുനാഥും പ്രതികരിച്ചു. കൂടുതല്‍ ശിക്ഷ ലഭിക്കണമായിരുന്നു. നീചമായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്നുണ്ടായതെന്നും വിഷ്ണുനാഥ് പറഞ്ഞു.

കേസില്‍ ഇപ്പോഴും നീതി അകലെയാണെന്ന് ജെബി മേത്തറും പ്രതികരിച്ചു. ജീവപര്യന്തം നല്‍കേണ്ടിയിരുന്നതാണ്. പ്രോസിക്യൂഷന്‍ അതിനായുള്ള പോരാട്ടം നീതിപീഠത്തിന് മുന്നില്‍ നടത്തണം. പ്രോസിക്യൂഷന്റെ പരാജയമാണ് ശിക്ഷയുടെ അളവ് കുറയാന്‍ കാരണമെന്നും ജെബി പറഞ്ഞു.

കേസില്‍ ഒന്നുമുതല്‍ ആറുവരെ പ്രതികളായ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വി.പി. വിജീഷ്, വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ചു. വിവിധ കുറ്റങ്ങളിലായി പ്രതികള്‍ക്ക് കോടതി വിധിച്ച പിഴത്തുകയില്‍നിന്ന് അഞ്ചുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വ്യക്തമാക്കി. എട്ട് വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി വരുന്നത്.

കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കം വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് 5.30-ന് ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നേഹ നായര്‍, രശ്മി സതീഷ്, ഷഹബാസ് അമന്‍ എന്നിവര്‍ നയിക്കുന്ന ശങ്ക ട്രൈബിന്റെ സംഗീതപരിപാടി അരങ്ങേറും. ഉച്ചയ്ക്ക് 12-ന് ആസ്പിന്‍വാള്‍ ഹൗസില്‍ മാര്‍ഗി രഹിത കൃഷ്ണദാസിന്റെ തായമ്പകയോടെ ബിനാലെ പതാക ഉയരും. മോണിക്ക ഡി മിറാന്‍ഡ, സറീന മുഹമ്മദ് എന്നിവരുടെ അവതരണങ്ങളും ഉദ്ഘാടന ദിവസത്തെ ആകര്‍ഷണങ്ങളാണ്.

നിഖില്‍ ചോപ്രയും എച്ച്എച്ച് ആര്‍ട്ട് സ്‌പെയ്സസും ചേര്‍ന്ന് ക്യൂറേറ്റ് ചെയ്യുന്ന ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25-ലധികം രാജ്യങ്ങളില്‍നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെബിഎഫ് ചെയര്‍പേഴ്‌സണ്‍ ഡോ. വേണു വി., കെഎംബി പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, കെബിഎഫ് ട്രസ്റ്റ് അംഗങ്ങളായ ബോണി തോമസ്, മറിയം റാം തുടങ്ങിയവര്‍ പറഞ്ഞു. മാര്‍ച്ച് 31-നാണ് സമാപനം.

വേദികള്‍ വര്‍ധിച്ചതിനാല്‍ ബിനാലെ പൂര്‍ണമായി കണ്ടുതീര്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഡോ. വേണു വി. പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിച്ച്, മികച്ച സംഘാടനത്തോടെയാണ് ഇത്തവണ ബിനാലെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനപങ്കാളിത്തംകൊണ്ടാണ് കൊച്ചി ബിനാലെ ‘പീപ്പിള്‍സ് ബിനാലെ’ എന്ന് അറിയപ്പെടുന്നതെന്ന് കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.

കൊച്ചി മുസിരിസ് ആറാം എഡിഷന്‍ തുടങ്ങുമ്പോള്‍ മുന്നില്‍ കലയുടെ വൈവിധ്യമുള്ള അനുഭവങ്ങളാണ്. അത് ഏതെങ്കിലും കലയുടെ കള്ളിയില്‍ ഒതുക്കാവുന്നതല്ല. വെള്ളിയാഴ്ച മുതല്‍ 110 ദിവസം അതു തുടരും. ഉദ്ഘാടന വാരത്തില്‍ വിവിധ വേദികളിലായി മെഹ്ഫില്‍-ഇ-സമ, ദ എഫ്16സ്, നഞ്ചിയമ്മ ആന്‍ഡ് ടീം എന്നിവരുടെ പരിപാടികള്‍ നടക്കും.

യുവകേരള ചവിട്ടുനാടക കലാസമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകവും മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയുടെ ഗാനമേളയും കരിന്തലക്കൂട്ടത്തിന്റെ വട്ടമുടിക്കോലം, തിര, കരിങ്കാളിക്കോലം തുടങ്ങിയവ ഉള്‍പ്പെട്ട നാടന്‍ കലാവിരുന്നും ഉണ്ടായിരിക്കും.

ഇന്‍വിറ്റേഷന്‍സ്, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ഇടം തുടങ്ങിയ വിഭാഗങ്ങള്‍ ഡിസംബര്‍ 13-ന് ആരംഭിച്ച് 2026 മാര്‍ച്ച് 31 വരെയുണ്ട്. ഇത്തവണ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഐലന്‍ഡ് വെയര്‍ഹൗസിലും ബിനാലെ വേദിയുണ്ട്. വാട്ടര്‍മെട്രോ, ഫെറി, റോഡ് മാര്‍ഗങ്ങളില്‍ ഇവിടെ എത്താം.

ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള സാംസ്‌കാരിക ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്ന കലാകാരരെയും കൂട്ടായ്മകളെയും അംഗീകരിക്കുന്നതിനായി 2022-ല്‍ ആരംഭിച്ച ‘ഇന്‍വിറ്റേഷന്‍സ് പ്രോഗ്രാം’ ഇത്തവണ ഏഴ് വേദികളിലായി വിപുലമായി നടക്കും. ആലീസ് യാര്‍ഡ് (ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ), അല്‍കാസി കളക്ഷന്‍ ഓഫ് ഫോട്ടോഗ്രഫിയുമായി സഹകരിച്ച് അല്‍കാസി തിയേറ്റര്‍ ആര്‍ക്കൈവ്‌സ് (ഇന്ത്യ), ബിയെനാല്‍ ദാസ് ആമസോണിയാസ് (ബ്രസീല്‍), കോണ്‍ഫ്‌ലിക്‌റ്റോറിയം (ഇന്ത്യ), ദാര്‍ യൂസഫ് നസ്രി ജാസിര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് റിസര്‍ച്ച് (പലസ്തീന്‍), ഗെട്ടോ ബിനാലെ (ഹെയ്തി), ഖോജ് ഇന്റര്‍നാഷണല്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ (ഇന്ത്യ), മ്യൂസിയോ ഡി ആര്‍ട്ടെ കണ്ടംപറാനിയോ ഡി പാനമ (പാനമ), നെയ്റോബി കണ്ടംപററി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (കെനിയ), പാക്കറ്റ് (ശ്രീലങ്ക), റുവാങ്റൂപ/ഒകെവീഡിയോ (ജക്കാര്‍ത്ത) തുടങ്ങിയ രാജ്യാന്തര പ്രശസ്തമായ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കെടുക്കും.

ഇന്ത്യയിലെ 175-ലധികം കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി കലാകാരരുടെ പ്രോജക്ടുകളുള്ള ‘സ്റ്റുഡന്റ്‌സ് ബിനാലെ’ മട്ടാഞ്ചേരിയിലെ വികെഎല്‍ വെയര്‍ഹൗസിലാണ്.

അങ്ക ആര്‍ട്ട് കളക്ടീവ്, അശോക് വിഷ്, ചിനാര്‍ ഷാ, ഗാബ, ഖുര്‍ഷിദ് അഹമ്മദ്, സല്‍മാന്‍ ബഷീര്‍ ബാബ, സവ്യസാചി അഞ്ജു പ്രബീര്‍, സെക്യുലര്‍ ആര്‍ട്ട് കളക്ടീവ്, ശീതള്‍ സി.പി., സുധീഷ് കോട്ടമ്പ്രം, സുകന്യ ദേബ് എന്നിവരടങ്ങുന്ന ഏഴ് ക്യൂറേറ്റര്‍മാരും കൂട്ടായ്മകളുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ഐശ്വര്യ സുരേഷ്, കെ.എം. മധുസൂദനന്‍ എന്നിവര്‍ ക്യൂറേറ്റ് ചെയ്യുന്ന ‘ഇടം’ പ്രദര്‍ശനം മട്ടാഞ്ചേരി ബസാര്‍ റോഡിലെ മൂന്ന് വേദികളിലായി നടക്കും. കേരളത്തില്‍നിന്നും വിദേശത്തുനിന്നുമുള്ള 36 കലാകാരരും കൂട്ടായ്മകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. അന്തരിച്ച വിവാന്‍ സുന്ദരത്തിന്റെ ‘സിക്‌സ് സ്റ്റേഷന്‍സ് ഓഫ് എ ലൈഫ് പര്‍സ്യൂഡ്’ എന്ന ഫോട്ടോഗ്രഫി അധിഷ്ഠിത ഇന്‍സ്റ്റലേഷന്‍ മട്ടാഞ്ചേരിയിലെ ക്യൂബ് ആര്‍ട്ട് സ്‌പെയ്സില്‍ പ്രദര്‍ശിപ്പിക്കും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു. സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരുടെ കുറ്റം കോടതിയിൽ വ്യക്തമായി തെളിഞ്ഞിരുന്നു. കേസിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സുനിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം.

20-ാം വയസ്സിൽ തന്നെ കുറ്റലോകത്ത് കാലെടുത്ത് വച്ച സുനി, ലഹരി കേസുകൾ മുതൽ കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ നിരവധിക്കുറ്റങ്ങളിൽ ഉൾപ്പെട്ടയാളാണ്. പലതവണ പോലീസ് പിടിയിലായിട്ടും വധശിക്ഷപോലെ ആവർത്തിച്ചാണ് ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. സ്ഥിരം കുറ്റവാളിയെന്ന ഈ പശ്ചാത്തലവും ശിക്ഷ നിശ്ചയത്തിൽ നിർണായകമായി.

തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയതാണ് കേസിന്റെ ആക്കം കൂട്ടിയത്. കാറിനുള്ളിലെ ക്രൂരതയ്ക്ക് ശേഷം എറണാകുളത്തുള്ള ഫ്ലാറ്റിൽ കൊണ്ടുപോയി ലഹരി കുത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പീഡനത്തിന് ശ്രമിച്ചുവെന്നുമാണ് തെളിവുകൾ. സംഭവം നടന്ന ഒരാഴ്ചയ്ക്കകം സുനിയെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ അന്വേഷണം പ്രതികളുടെ പങ്ക് വ്യക്തമായ രീതിയിൽ പുറത്തുകൊണ്ടുവരികയും ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാൾട്ടയിലെ ഡ്യൂട്ടി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നേഴ്സ്   അന്തരിച്ചു. കാഞ്ഞിരടുക്കാം ഇടവക (തലശേരി രൂപത) സ്വദേശിയായ ജോജി മാത്യൂ പൈമ്പല്ലിൽ  (43) ആണ് അകാലത്തിൽ വിട പറഞ്ഞത്.

വർഷങ്ങളായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം അവിടെനിന്നാണ് മാൾട്ടയിൽ കുടുബ സമേതം ജോലിക്കായി എത്തിയത് . ഭാര്യ വയനാട് സ്വദേശിനിയാണ്.

പൊതുദർശനത്തിൻ്റെയും മൃതസംസ്കാരത്തിൻ്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജോജി മാത്യുവിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമായിരിക്കും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിക്കുക.

ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു.

കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കും. കുറ്റവിമുക്തനാക്കിയതിനാൽ കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപടക്കമുള്ളവർ കോടതിയിൽ ഹാജരാകേണ്ട. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞിട്ടുള്ളത്. ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് 20 വർഷം കഠിനതടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ശിക്ഷ പ്രഖ്യാപിച്ചശേഷമേ വിധിപ്പകർപ്പ് ലഭിക്കൂ. ദിലീപടക്കമുള്ളവരെ എന്തുകൊണ്ട് കുറ്റവിമുക്തരാക്കിയെന്നത് ഉത്തരവ് പുറത്തുവന്നാലെ വ്യക്തമാകൂ. ഉത്തരവ് പുറത്തുവന്നാലുടൻ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമെന്നാണ് വിവരം. കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾ നിലവിൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

RECENT POSTS
Copyright © . All rights reserved