Latest News

രാജ്യത്തെ ജി എസ് ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് ലഭിക്കാൻ പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം നികുതിയിൽ വലിയ ഇളവാണ് ജി എസ് ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പാലിനും ജീവൻ രക്ഷ മരുന്നുകൾക്കുമടക്കം വലിയ നികുതിയിളവ് ലഭിക്കും. എന്നാൽ സിഗററ്റിനും പാൻമസാല ഉത്പന്നങ്ങൾക്കും ആഡംബര സാധനങ്ങൾക്കും വില കൂടുകയും ചെയ്യും. വ്യക്തിഗത ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയെ ജി എസ് ടിയിൽ നിന്ന് ഒഴിവാക്കി. മോട്ടോർ സൈക്കിളിനും ചെറിയ കാറിനും വില കുറയും. 33 ജീവൻ രക്ഷാ മരുന്നുകൾക്കും നികുതിയില്ല. സിമന്‍റ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും. സെപ്തംബർ 22 മുതൽ പുതിയ നികുതി ഘടന നിലവിൽ വരും.

സാധാരണ വീട്ടുപകരണങ്ങൾക്കെല്ലാം വലിയ വില വ്യത്യാസമാകും പുതിയ ജി എസ് ടി ഘടന നിലവിൽ വരുമ്പോൾ ഉണ്ടാകുക. ഹെയർ ഓയിൽ, ടോയ്‌ലറ്റ് സോപ്പുകൾ, ഷാംപൂകൾ, ടൂത്ത് ബ്രഷുകൾ, ടേബിൾവെയർ, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ ജി എസ് ടി 18% ൽ നിന്ന് 5% ആയി കുറയും. യു എ ച്ച്ടി പാൽ, പനീർ, ഇന്ത്യൻ ബ്രെഡുകൾ എന്നിവയെ ജിഎസ്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. അവയുടെ നിരക്കുകൾ 5% ൽ നിന്ന് പൂജ്യമായി കുറച്ചു. നംകീൻ, ബുജിയ, സോസുകൾ, പാസ്ത, കോൺഫ്ലെക്സ്, നെയ്യ് തുടങ്ങിയ പാക്കേജ് ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ പുതിയ ജി എസ് ടിയിൽ 5% സ്ലാബിന് കീഴിൽ വരും. ആരോഗ്യ സംരക്ഷണ ചെലവുകൾക്കുള്ള ഒരു പ്രധാന ആശ്വാസമായി 33 ജീവൻ രക്ഷാ മരുന്നുകൾക്കും മരുന്നുകൾക്കും നികുതി ഒഴിവാക്കി. കണ്ണടകളുടെ വിലയും കുത്തനെ കുറയും. 28% ൽ നിന്ന് 5% ആയി. ഓട്ടോമൊബൈലുകളും കൺസ്യൂമർ ഡ്യൂറബിൾസും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. എയർ കണ്ടീഷണറുകൾ, ഡിഷ് വാഷിംഗ് മെഷീനുകൾ, 32 ഇഞ്ചിൽ കൂടുതലുള്ള ടിവികൾ എന്നിവയുടെ വില 28% ൽ നിന്ന് 18% ആയി കുറയും. വലിപ്പം പരിഗണിക്കാതെ എല്ലാ ടിവികൾക്കും ഇപ്പോൾ 18% ജിഎസ്ടി ബാധകമാണ്. 350 സിസിയിൽ താഴെയുള്ള ചെറുകാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മുച്ചക്ര വാഹനങ്ങൾക്കും 28% ൽ നിന്ന് 18% ആയി. 1200 സിസിയിൽ താഴെയുള്ള പെട്രോൾ കാറുകൾക്കും 1500 സിസിയിൽ താഴെയുള്ള ഡീസൽ കാറുകൾക്കും ഇനി 18% ജി എസ് ടി ഈടാക്കും. ബസുകൾ, ട്രക്കുകൾ, ആംബുലൻസുകൾ തുടങ്ങിയ വലിയ യാത്രാ വാഹനങ്ങളും 18% ൽ താഴെയാണ്, കൂടാതെ എല്ലാ ഓട്ടോ ഭാഗങ്ങളും ഒരേ നിരക്കിൽ ഏകീകരിക്കപ്പെടുന്നു. മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും.

അതേസമയം,ചില ഉത്പനങ്ങള്‍ക്ക് 40 ശതമാനം ജി എസ് ടി ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവയാണ് ഈ നിരക്കിന്റെ പരിധിയില്‍ വരുന്നത്. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജി എസ് ടിയുടെ പരിധിയില്‍ വരും.

പ്രവാസജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പരിമിതമായ സൗകര്യങ്ങളിലും പരസ്പരം താങ്ങും തണലുമായിരുന്ന ഹേവർഹിലിലെ മലയാളി സമൂഹം, ഇന്ന് ഒരു പുതിയ ചരിത്രത്തിന്റെ തിരക്കഥയെഴുതി. 2003-ൽ ഇരുപതോളം കുടുംബങ്ങളാൽ തുടങ്ങിയ യാത്ര, 2025-ൽ 200-ത്തിലധികം കുടുംബങ്ങളായി വളർന്ന് ഹേവർഹിൽ മലയാളി അസോസിയേഷൻ (HMA) എന്ന ഔദ്യോഗിക സംഘടന രൂപം കൊണ്ടു. ആഗസ്റ്റ് 29-ന് ഹാവെർഹിൽ സ്റ്റീപ്പിൾ ബംപ്സ്റ്റഡ് ഹാളിൽ വച്ച് നടന്ന ഓണാഘോഷ ചടങ്ങിൽ അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം നടന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഓണം 2025-നും ഒരുമിച്ച് അരങ്ങേറിയപ്പോൾ സന്തോഷം ഇരട്ടിയായി. അത്തപ്പൂക്കളം, ഓണസദ്യ, തിരുവാതിര, വടംവലി, വിവിധ കലാപ്രകടനങ്ങൾ തുടങ്ങി വർണശബളമായ പരിപാടികൾ മലയാളി ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ശക്തി വിളിച്ചറിയിച്ചു. പ്രസിഡന്റ് ശ്രീ. സൈജു ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ. സിജോ ജോർജ്ജ്, വൈസ് പ്രസിഡന്റ് ശ്രീ. പ്രവീൺ ജോസ്, ജോയിന്റ് സെക്രട്ടറി ശ്രീ. തോമസുകുട്ടി ചാക്കോ, ജോയിന്റ് ട്രഷറർ ശ്രീ. ബിനു നാരായണൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീമതി ജിലി ജിജോ. എന്നിവർക്കൊപ്പം, എക്സിക്യൂട്ടീവ് മെംബർമാരായ അനീഷ് ചാക്കോ, ദിൽന പ്രവീൺ, സൈനത്തു ദിവാകരൻ, വീണാ അനീഷ്, സജിത്ത് തോട്ടിയാൻ, നോബി ജേക്കബ്, നിവ്യ വിഷ്ണു, അനീവ് ആൻ്റണി, രജനി ബിനു, ബൈജു വല്ലൂരാൻ, ദിവ്യാ നോബി, സിജോ വർഗീസ്, ജിജോ കോട്ടക്കൽ, റിജു സാമുവേൽ, ബിജു ബേബി, ആണ്ടോ ജോസ്, ടോണി ടോം, സാൻ തോമസ് എന്നിവർ ചടങ്ങുകൾക്ക് സജീവ നേതൃത്വം നൽകി.

ചടങ്ങിന്റെ മുഖ്യാതിഥിയായി ഹേവർഹിൽ മേയർ ക്വിൻ കോക്സ് പങ്കെടുത്തു. മലയാളി സമൂഹത്തോടുള്ള മേയറുടെ തുടർച്ചയായ പിന്തുണ ചടങ്ങിൽ പ്രത്യേകം അടിവരയിട്ടു. യുകെയിലെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയെ പ്രതിനിധീകരിച്ച് എത്തിയ യുക്മ നാഷണൽ കമ്മിറ്റി അംഗം ശ്രീ. ജെയ്‌സൺ ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി.

യുക്മയിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങൾ, കേരളീയരുടെ ഐക്യവും സാഹോദര്യവും, മലയാളികളുടെ സംഘടനാപരമായ വളർച്ച എന്നിവയെ അദ്ദേഹം വിശദീകരിച്ചു. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റായി പലതവണ സേവനമനുഷ്ഠിക്കുകയും, ഇപ്പോൾ യുക്മയുടെ നാഷണൽ കമ്മിറ്റി മെമ്പറാവുകയും ചെയ്ത അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന് പ്രചോദനമായി.

“ഹേവർഹിൽ മലയാളി അസോസിയേഷൻ മലയാളികൾക്ക് ഒത്തുചേരാനും, ഐക്യത്തോടെ പ്രവർത്തിക്കാനും, നമ്മുടെ സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറാനും ഒരു കേന്ദ്രമാകും” – സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. ആഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ ഹാവെർഹിൽ മലയാളികൾക്കും സാമ്പത്തീക സഹായം നൽകി പ്രോത്സാഹിപ്പിച്ച സ്പോൺസേഴ്‌സിനും അസോസിയേഷന്റെ പേരിൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി വീണാ അനീഷ് നന്ദി അറിയിച്ചു. അവസാനമായി, ഓണത്തിന്റെ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ജീവിതത്തിൽ നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്ത് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു.

ബാബുരാജ് കളമ്പൂർ

ഒന്ന്

ആടിമേഘമകലുന്നു, വിൺവനിയി
ലായിരം തിരികൾ നീട്ടിയി-
ത്താര സുന്ദരികൾ താലമേന്തിയണയുന്നു, ചാന്ദ്രസവിധത്തിലായ്,
മോദമോടു മൃദുഗീതകങ്ങളഴകാർന്നു പാടുമൊരു തെന്നലും
ചാരുവർണ്ണമിയലുന്ന ചിത്രശലഭാഭയും സുകൃത ദായകം

രണ്ട്

ചിങ്ങത്തിൻ്റെ ചിരിക്കിലുക്ക മരികിൽക്കേൾക്കുന്നു, മന്ദസ്മിത
ച്ചന്തം ചാർത്തിയ പൂനിലാവനികളിൽ
ക്കാറ്റിൻ്റെ സംഗീതവും
വർണ്ണംകൊണ്ടു വിരുന്നൊരുക്കിയിവിടെസ്സ്വർഗ്ഗം ചമച്ചീടുവാൻ
വന്നെത്തുന്ന വസന്തമേ,
സ്മൃതികൾ തൻ സൗന്ദര്യമേ സ്വാഗതം

മൂന്ന്

നീറും നെഞ്ചിലൊരാവണി ക്കതിരുമായ്ച്ചാരത്തു വന്നെത്തിയി
ന്നോണപ്പാട്ടുകൾ പാടിടുന്ന കുയിലേ നിൻ നാദമെൻ സാന്ത്വനം
കാലത്തിൻ്റെ മുരൾച്ചകൾക്കിടയിലും കേൾക്കുന്നു ഞാൻ നിൻ്റെയാ
രാഗാലാപനവിസ്മയം, മധുരിതം സൗഭാഗ്യസന്ദായകം

നാല്

ശ്രാവണം മധുര ലാസ്യ ഭാവമൊടു സൂനശയ്യകൾ വിരിക്കവേ..
മോഹ പുഷ്പശരമെയ്തു വർണ്ണരഥ
മേറിയമ്പിളി ചിരിക്കവേ..
മാരകാകളികൾ മൂളി വന്ന കുളിർ കാറ്റിൽ നിന്റെ മൃദുഗന്ധ; മെൻ
മാറിൽ വീണ ചെറു മഞ്ഞുതുള്ളികളി
ലോർമ്മതൻ കടലിരമ്പവും.

അഞ്ച്

കുഞ്ഞിക്കണ്ണു തുറന്നു പുഞ്ചിരി പൊഴിച്ചീടുന്ന പുഷ്പങ്ങളും
മഞ്ഞിൻ കൂട്ടിലിരുന്നു മൗനമണികൾ കോർക്കുന്ന പൂത്തുമ്പിയും
കൊഞ്ചിക്കൊഞ്ചിയണഞ്ഞിടുന്ന പുലരിക്കാറ്റിൻ്റെ താരാട്ടുമെൻ
നെഞ്ചിന്നുള്ളിലുണർത്തിടുന്നു ഗതകാലത്തിൻ്റെ ഹർഷാരവം.

ആറ്

മഞ്ഞിൻ തുള്ളികളിറ്റുവീണു ചിതറും
മുറ്റത്തു സൂര്യൻ കടും
മഞ്ഞപ്പട്ടു വിരിച്ചിടുന്നു .. കിളികൾ
പാടുന്നു ഗീതങ്ങളും
നെഞ്ചിന്നുള്ളിലെയോർമ്മതൻ തളിർമര
ക്കൊമ്പത്തു മാടത്തകൾ
കൊഞ്ചിക്കൊത്തിയെടു;ത്തിടുന്നു
മധുരംമായാ;പ്പഴങ്കായകൾ.

ഏഴ്

അത്തം മുറ്റത്തു വന്നൂ
മിഴികളിൽ നിറയും
കാർമുകിൽ കണ്ണുനീരായ്,
മെത്തിപ്പെയ്തെന്റെ മുന്നിൽ
ഹൃദയവ്യഥകളെ –
ശ്ശാന്തമാക്കുന്നപോലെ.
എത്തുന്നൂ പുഞ്ചിരിപ്പൊൻ
വെയിലു; കുളിരിളം തെന്ന-
ലെന്നെത്തലോടീ,
ചിത്തം പാടുന്നു മോദ-
ത്തളിരുകൾ നുണയും കോകിലാവേശമോടെ.

എട്ട്

ഉത്രാടപ്പുലർകാലമെത്തി,മനസ്സിൽ –
തിങ്ങുന്നൊരാമോദവും,
ഉത്സാഹത്തിര തുള്ളിടുന്നു ജനതയ്ക്കെല്ലാമിതാനന്ദമേ
ഉള്ളിൽ കത്തിയെരിഞ്ഞിടുന്ന കദന –
ത്തീയിൽ ജലം വീഴത്തി നാം,
ഉല്ലാസത്തൊടു നല്ലൊരോണ മണയാ;
നാശംസകൾ നേർന്നിടാം.

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

 

ലാലി രംഗനാഥ് ( ലാലിമ )

വൈകുന്നേരം അഞ്ചു മണിയോടെ ബോംബെ എയർപോർട്ടിലെത്തുന്ന ഭർത്താവിന്റെ അമ്മയെ പിക്ക് ചെയ്യാൻ പോകാനൊഒരുങ്ങുന്നതിനിടയിലാണ് ഡോക്ടർ അസ്മിതയുടെ ഫോണിലേക്ക് ഹോസ്പിറ്റലിൽ നിന്നും കോൾ വന്നത്.

” ഡോക്ടർ ഉടനെ എത്തണം. ധാരാവിയിലെ ഒരു ചേരിയിൽ തീ പിടിച്ചിട്ടുണ്ട്. ധാരാളം കുട്ടികളെ ഹോസ്പിറ്റലിൽ എത്തിച്ചിരിക്കയാണ്.. ” അവൾ പകുതിയെ കേട്ടുള്ളൂ..

” വിക്രം..എനിക്ക് ഉടൻ ഹോസ്പിറ്റലിലെ ത്തണം ചേരിയിൽ ഒരപകടം. ”

” ഇപ്പോഴോ..?ഇന്ന് പോകാൻ പറ്റില്ല.. നീ ഇന്ന് പോകുന്നില്ല. അമ്മ എത്ര നാൾ കൂടി വരുന്നതാണ്. പിക്ക് ചെയ്യാൻ പോവാൻ നീ കൂടി വന്നേ പറ്റൂ.. ”

” വിക്രം.. എന്നെ ഒന്ന് മനസ്സിലാക്കൂ. ഒരു ചേരിയിൽ തീ പിടിച്ചിരിക്കയാണ്. കുട്ടികളാണത്രേ അധികവും.. ”

” ഓ ചേരിയിലെ പിള്ളേരല്ലേ.. ചത്തു പോകേണ്ട ജന്മങ്ങൾ. എന്നെ ദേഷ്യം പിടിപ്പിക്കാതെ വേഗം പുറപ്പെട്ടോ.. ”

” പറ്റില്ല.. ചേരിയിലെ ജീവനുകൾക്കും വിലയുണ്ട് വിക്രം. ഞാനൊരു ഡോക്ടറാണ്.. എല്ലാ ജീവനുകൾക്കും എനിക്ക് വിലയുണ്ട്.. ”

ഉറച്ച ശബ്ദത്തിൽ തന്നെയാണ് അവളത് പറഞ്ഞത്.

അപ്പോഴേക്കും അടുത്തു കിടന്ന് റിമോട്ടെ ടുത്ത് വലിച്ചെറിഞ്ഞ്, ടേബിൾ ലാമ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു അയാൾ
അരിശത്തോടെ അലറി..

” അവൾ ചേരിയിലെ പീറ പിള്ളേരെ രക്ഷിക്കാനിറങ്ങിയിരിക്കുന്നു. സ്റ്റുപ്പിഡ്… എന്റെ അമ്മ എന്തു വിചാരിക്കും? അമ്മ ഇവിടേക്ക് വരുന്നത് നിനക്ക് ഇഷ്ടമല്ലെന്നേ അമ്മ ചിന്തിക്കു.. ”

” മനുഷ്യജീവന് വില കൊടുക്കാത്ത അമ്മ മനസ്സുണ്ടോ വിക്രം? പ്ലീസ് റിലാക്സ്.. എന്നെ ഒന്ന് മനസ്സിലാക്കൂ. ”

” നിന്നെ ഇനി എന്ത് മനസ്സിലാക്കാൻ? മടുത്തു.. എനിക്ക് മടുത്തു.
ഡോക്ടറാണെന്ന അഹങ്കാരമാണ് നിനക്ക്. ഞാൻ വിദ്യാഭ്യാസം കുറഞ്ഞ ബിസിനസുകാരനും.. പുച്ഛം..

സ്വന്തമായിട്ട് ഒരു കുട്ടിയെ തരാൻ നിന്റെ ശാസ്ത്രത്തിന് കഴിഞ്ഞോ ഇതുവരെ? വല്ലവ ന്റെയും കുട്ടികളെ രക്ഷിക്കാൻ നടക്കുന്നു.. മച്ചി പശു..”

അയാൾ അവസാനം പിറുപിറുത്ത വാക്കുകൾ അവളുടെ ഹൃദയത്തിലാണ് പതിച്ചത്. എങ്കിലും മറുപടിയൊന്നും പറയാതെ, വേദനയിൽ പിടയുന്ന കുഞ്ഞു മുഖങ്ങളെ മാത്രം മനസ്സിലോർത്തുകൊണ്ട്, കാറിന്റെ കീയുമെടുത്ത് അവൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു.

കാഷ്വാലിറ്റിയിൽ നിരത്തിയിട്ടിരിക്കുന്ന ശ്വാസമറ്റ ശരീരങ്ങൾ.. പാതിവെന്ത് വേദന കൊണ്ട് പിടയുന്ന മുഖങ്ങൾ..ഭീകരമായിരുന്നു ആ കാഴ്ചകൾ..
ഒരു നിമിഷവും പാഴാക്കാനില്ലാത്ത ആ സമയം നേരം പുലരും വരെ ഓടിനടന്ന് കർമ്മനിരതരായ ഡോക്ടർമാർക്കും നഴ്സുമാർക്കും കുറേ പേരെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരാനായി.

“പെട്ടെന്ന് തന്നെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് വേഗത്തിൽ തീ അണക്കാൻ കഴിഞ്ഞു. അതുകൊണ്ട് മരണസംഖ്യ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. വൈകുന്നേര സമയമായതുകൊണ്ട് കുട്ടികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മുതിർന്നവർ പലരും ജോലി കഴിഞ്ഞ് തിരിച്ചെത്തിയിട്ടില്ലായിരുന്നു…”

വാർത്തകൾ വന്നുകൊണ്ടിരുന്നു..

നെഞ്ചു തകർന്ന കാഴ്ചകളിൽ മനമുരുകി, അസ്മിത കസേരയിൽ ഒന്ന് ചാരിയിരിക്കുക പോലും ചെയ്തത് രാവിലെ ഒൻപത് മണിയായപ്പോഴാണ്.

അപ്പോഴാണ് കണ്ണടച്ച് ചാരി കിടന്നിരുന്ന ഡോക്ടറുടെ മുന്നിലേക്ക് മലയാളിയായ സുപ്രിയ സിസ്റ്റർ ഒരു പത്തു വയസ്സ് പ്രായമുള്ള പെൺകുട്ടിയുമായി കടന്നുവന്നത്.

” ഡോക്ടർ, ഇവളുടെ അച്ഛനും അമ്മയും ഏട്ടനും ഇന്നലെത്തെ അപകടത്തിൽ…
പാതി നിർത്തിയിട്ട്,
തമിഴ്നാട്ടുകാരിയെന്നു തോന്നുന്നു”…..എന്നു കൂട്ടിച്ചേർത്തു.

നിശബ്ദയായി നിന്ന ആ കൊച്ചു പെൺകുട്ടിയുടെ ദൈന്യതയുള്ള മുഖം കണ്ടപ്പോൾ, ഡോക്ടർ അറിയാതെ ഒരു ഒൻപത് വയസ്സുകാരിയെ ഓർത്തുപോയി.

” വേർപെടുന്ന കാറ്റിനു പറയാൻ കാലമരുളിയ സൗഹൃദമുണ്ട്..
കാത്തുനിൽക്കും കനവിനു പകരാൻ
കരുതിവച്ച ഓർമ്മകളുണ്ട്.
തുടികൊട്ടും മനസ്സുകളാലെ,
അതിരറ്റ പ്രതീക്ഷകൾ പൂക്കാൻ,
നാളേക്ക് വെളിച്ചം വീശാൻ
നന്മകൾ നേരുന്നു”. ”

ഈ ആശംസ വചനങ്ങൾ എഴുതി ചേർത്ത, സ്വന്തം അമ്മയുടെ ഫോട്ടോ പതിച്ച ഫലകവും ചേർത്തുപിടിച്ച്, വിമാനത്തെ ഭയന്ന് മുറിക്കുള്ളിൽ ഒളിച്ചിരുന്ന കൊച്ചു സ്മിതയെ…

അഗ്നിക്കിരയായ ഒരു വിമാനയാത്രികയായിരുന്നു അസ്മിതയുടെ അമ്മ. സ്വപ്നങ്ങൾ പൂവണിയിക്കാൻ, ഭൂമിയിലെ മാലാഖയായി, വിദേശത്തേക്ക് പോയ ഒരു യാത്രയിലാണ് അസ്മിതയ്ക്ക് അമ്മയെ നഷ്ടപ്പെട്ടത്. അവളുടെ ഒമ്പത് വയസ്സിൽ.

ലോകത്തെ ഭയന്ന്, മനുഷ്യരെ ഭയന്ന്, വിമാനം കാണാതിരിക്കാൻ മുറിക്കുള്ളിൽ മാത്രം ഒതുങ്ങിയിരുന്ന കുഞ്ഞ് അസ്മിത…
ഡോക്ടർ അസ്മിതയായത്,
ലോല എന്ന ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയും പരിചരണവും ലഭിച്ചത് കൊണ്ടായിരുന്നു.

ആ ഓർമ്മകളിൽ നിന്നൊക്കെ പെട്ടെന്ന് മോചിതയായി Dr. അസ്മിത, മുന്നിൽ നിൽക്കുന്ന കുട്ടിയുടെ ആ കുഞ്ഞു കരങ്ങൾ, സ്വന്തം വീട് അന്യമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചേർത്തു പിടിക്കുമ്പോൾ, അവരുടെ മനസ്സിൽ നിശ്ചയദാർഢ്യമുണ്ടായിരുന്നു..

മച്ചിപ്പശു എന്ന വിളി കേൾക്കാൻ ഇനിയും
തനിക്കാവില്ലയെന്നവൾ മനസ്സിലുറപ്പിച്ചിരുന്നു.

കച്ചവട മനസ്സുകളെ അല്ലെങ്കിലും എന്നേ അവൾ വെറുത്തു തുടങ്ങിയിരുന്നു.

ലാലി രംഗനാഥ് (ലാലിമ) :- തിരുവനന്തപുരം, മണമ്പൂർ സ്വദേശിനിയാണ്.
ആനുകാലികങ്ങളിലും പ്രമുഖ ഓൺലൈൻ പത്രങ്ങളിലും കഥ,കവിത, യാത്രാവിവരണം തുടങ്ങിയവ സ്ഥിരമായി എഴുതാറുണ്ട്. നീലിമ, മോക്ഷം പൂക്കുന്ന താഴ്വര എന്നീ രണ്ട് നോവലുകളും, മൂന്ന് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.ഇപ്പോൾ ലാലിമ എന്ന തൂലികാനാമത്തിൽ എഴുതുന്നു.

 

ചിത്രകാരിയും എഴുത്തുകാരിയുമായ അനുജ കെ എഴുതിയ കഥകളുടെ സമാഹാരം ശർക്കര വരട്ടിയുടെ പ്രകാശന കർമ്മം നടന്നു. മലയാളം യുകെ പബ്ലിക്കേഷൻ ആണ് പുസ്തകം വായനക്കാരിലേയ്ക്ക് എത്തിക്കുന്നത്. കഥാകാരിയുടെ ജന്മനാടായ എഴുകുംവയലിൽ പൗരാവലി സംഘടിപ്പിച്ച ചടങ്ങിൽ നിത്യസഹായ മാതാ പള്ളി വികാരി റവ. ഫാ. ജോസഫ് ചുനയമ്മാക്കൻ എഴുകുംവയൽ ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മായാകുമാരി പി ജി യ്ക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത് .


17 കഥകളുടെ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും മലയാളം യുകെയിലൂടെയാണ് വായനക്കാരിലേയ്ക്ക് എത്തിയത്. പ്രൊഫ. റ്റിജി തോമസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പംക്തിയിലൂടെ മലയാളം യുകെ വായനക്കാർക്ക് സുപരിചിതയായ ഡോ. ഐഷ വിയുടെ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രണയവും വിരഹവും ഗൃഹാതുരത്വവും ബാല്യകാല സൗഹൃദങ്ങളും അധികം പരത്തി പറയാതെ മനോഹരമായ കാവ്യഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നവയാണ് ശർക്കരവരട്ടി എന്ന കഥാ സമാഹാരത്തിലെ ഓരോ കഥകളും. തനിക്ക് പറയാനുള്ള വിഷയം മനോഹരമായി അവതരിപ്പിച്ച് മാറിനിന്ന് വായനക്കാരനെ നോക്കി ചിരിക്കുന്ന എഴുത്തുകാരിയെ ഓരോ കഥയിലും നമുക്ക് കാണാം. ഒരു ചിത്രകാരി കൂടിയായ കഥാകാരിയുടെ കഥകൾക്ക് അകമ്പടിയായുള്ള മിഴിവാർന്ന ചിത്രങ്ങൾ വായനക്കാർക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. കഥകളിലൂടെ ജീവിത മുഹൂർത്തങ്ങളുടെ പുന:സൃഷ്ടികൾക്ക് പകരം മാനസിക വ്യാപാരങ്ങളുടെ സൂക്ഷ്മത ആവിഷ്കരിക്കാനാണ് അനുജ ശ്രമിച്ചിരിക്കുന്നത്. പാത്രസൃഷ്ടിയും കഥാ പശ്ചാത്തലവും ചേർന്ന് നെയ്തെടുത്ത മിഴിവാർന്ന വാക്മയ വർണ്ണചിത്രങ്ങളാണ് ഈ കഥാ സമാഹാരത്തിലെ ഓരോ കഥകളും.

സിംഗപ്പൂർ: കലാ, സാഹിത്യ മേഖലകളിലെ, മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, മെട്രിക്സ് ഫിലിപ്പിനെ, സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ, കലാ സിംഗപ്പൂർ, ഓണം ഫെസ്റ്റാ 2025, ആഘോഷത്തോട് അനുബന്ധിച്ചു, നടന്ന ചടങ്ങിൽ, സിംഗപ്പൂർ പാർലമെന്റ് അംഗവും, ഗ്രാസ് റൂട്ട് ആഡ്വൈസറുമായ, ശ്രി. ലീ ഹോങ് ചുവാങ് ബി. ബി. എം, മെമന്റോ നൽകി ആദരിച്ചു.

മെട്രിസിൻ്റെ, നിരവധി ലേഖനങ്ങൾ, കുറിപ്പുകൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: (ഓർമ്മകൾ കുറിപ്പുകൾ), “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, “ഗലീലിയിലെ നസ്രത്” എന്ന യാത്രാ വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിംഗപ്പൂർ പ്രവാസി എക്സ്പ്രസിന്റെ എഡിറ്റോറിയൽ അംഗവും, വിവിധ ഓൺ ലൈൻ പത്രങ്ങളിൽ  സ്ഥിരമായി എഴുതുന്ന, കോട്ടയം, ഉഴവൂർ സ്വദേശിയായ മെട്രിക്സ് , വിവിധ സാമൂഹിക പ്രവർത്തനങ്ങൾ, ചെയ്യുന്നു. കലാ പ്രസിഡന്റ്‌ ശ്രി. ഷാജി ഫിലിപ്പിനോടൊപ്പം കമ്മറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

യാത്രക്കാര്‍ക്ക് വിരുന്നൊരുക്കി വിമാനക്കമ്പനികള്‍ കേരളത്തിന്റെ ഓണ രുചികള്‍ ആകാശത്തേക്ക് കൊണ്ടുവരുന്നു. സെപ്റ്റംബര്‍ ആറ് വരെ യുഎഇയില്‍ നിന്ന് കേരളത്തിലേക്കും മംഗളൂരുവിലേക്കും ഉള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഓണ സദ്യ ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

എയര്‍ലൈനിന്റെ ‘ഗൗര്‍മയര്‍’ മെനുവിന്റെ ഭാഗമായ ഈ ഓണ സദ്യ യാത്രക്കാര്‍ക്ക് അവരുടെ വിമാന യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു. 25 ദിര്‍ഹം വിലയുള്ള ഓണസദ്യ, വാഴയില പോലെ തോന്നിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത കസ്റ്റം പാക്കേജിങ്ങിലാകും നല്‍കുക.

കേരളത്തിന്റെ സ്വര്‍ണ കസവ് മുണ്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത പെട്ടിയിലാണ് ഓണസദ്യ വരുന്നത്. സദ്യയുടെ മെനുവില്‍ മട്ട അരി ചോറ്, നെയ്, പരിപ്പ് മിക്‌സഡ് വെജിറ്റബിള്‍ തോരന്‍, എരിശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍ എന്നി വിഭവങ്ങള്‍ ഉണ്ടാകും. ഇതിന് പുറമെ ഇഞ്ചി പുളി, മാങ്ങാ അച്ചാര്‍, ചിപ്സ്, ശര്‍ക്കര വരട്ടി, പായസം എന്നിവയും ലഭിക്കും.

അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവയുള്‍പ്പെടെ യുഎഇയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏകദേശം 525 പ്രതിവാര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. എയര്‍ലൈനിന്റെ വിപുലമായ ശൃംഖലയില്‍ മംഗളൂരുവില്‍ നിന്നുള്ള വിമാനങ്ങളും ഉള്‍പ്പെടുന്നു, കേരളത്തിന്റെ പൈതൃകത്തിന് ആദരസൂചകമായി, എയര്‍ലൈനിന്റെ പുതിയ ബോയിങ് വിമാനങ്ങളിലൊന്നായ VT-BXM, പരമ്പരാഗത കസവ് രൂപകല്‍പനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ടെയില്‍ ആര്‍ട്ട് അവതരിപ്പിക്കുന്നുണ്ടെന്നും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനങ്ങളില്‍ ഓണസദ്യ വിളമ്പുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷവും അതിന് മുമ്പുള്ള വര്‍ഷവും ദുബായിയുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളില്‍ ഓണസദ്യ വിളമ്പിയിരുന്നു. ഓണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ പകുതി വരെ എല്ലാ ക്യാബിന്‍ ക്ലാസുകളിലും അന്ന് ഓണ വിഭവങ്ങളും നല്‍കിയിരുന്നു.

ആഴ്ചയില്‍ കൊച്ചിയിലേക്ക് 14 തവണയും തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ ഏഴ് തവണയും എമിറേറ്റ്‌സ് വിമാനത്തിലും ഓണ സദ്യയുടെ ക്യൂറേറ്റഡ് മെനു നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഓണത്തിന് സദ്യ വിളമ്പുന്നതിനെക്കുറിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

ഓണവിപണി ലക്ഷ്യമിട്ട് ചാരായം നിര്‍മിക്കാനായി ബാരലില്‍ സൂക്ഷിച്ച 500 ലിറ്ററോളം വാഷുമായി യുവാവിനെ കാളികാവ് എക്‌സൈസ് സംഘം പിടികൂടി. മമ്പാട് പള്ളിക്കുന്ന് സ്വദേശി പഴംപാലക്കോട് വീട്ടില്‍ രാജുവിനെ (45) യാണ് പിടികൂടിയത്. നിറയെ രഹസ്യ അറകളും 500 ലിറ്ററോളം വാഷ് ബാരലുകളിലായി സൂക്ഷിക്കാനുള്ള സൗകര്യവും ഇയാള്‍ വീട്ടില്‍ ഒരുക്കിയിരുന്നു.

പൊലീസിലും എക്‌സൈസിലുമായി നാല് ചാരായ കേസുകളും രാജുവിന്റെ പേരിലുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി കെട്ടിട നിര്‍മാണ മേഖലയിലാണ് രാജു ജോലി ചെയ്യുന്നത്. മറ്റാരെയും കൂടാതെ രാജുവും ഭാര്യയും ചേര്‍ന്നാണ് ഇവരുടെ വീട് നിര്‍മിച്ചത്. ചാരായം ശേഖരണം അടക്കം മുന്നില്‍ കണ്ടുള്ള നിര്‍മാണമായതിനാല്‍ പല തവണ വീട് എക്‌സൈസ് പരിശോധിച്ചിട്ടും ഒന്നും കിട്ടിയിരുന്നില്ല. ചാരായ വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്ത് വച്ച് പിടിയിലായിട്ടുണ്ടെങ്കിലും നിര്‍മാണ വസ്തുക്കള്‍ കണ്ടെത്താന്‍ എക്‌സൈസിന് കഴിഞ്ഞിരുന്നില്ല.

ഇപ്പോള്‍ എക്‌സൈസിന്റെ ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മുന്‍ പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരുന്നതിന്റെ ഭാഗമായാണ് രാജുവിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് ശുചിമുറിയോട് ചാരിയുള്ള ഷെഡില്‍ ഭൂമിക്കടിയിലേക്ക് രഹസ്യ അറ നിര്‍മിച്ചത് കണ്ടെത്തിയത്.

മുകളില്‍ സ്ലാബിട്ട് മൂടി ഷീറ്റിട്ട് 12 ഓളം ചാക്കുകളിലായി മെറ്റലുകള്‍, വെട്ടുകല്ല്, മറ്റു പാഴ് വസ്തുക്കള്‍ തുടങ്ങിയവയിട്ട് മൂടിയിരുന്നു. ഇത് കണ്ടതോടെയാണ് എക്‌സൈസിന് സംശയം തോന്നിയത്. അടുക്കളയില്‍ വീതനയുടെ അടിഭാഗത്തായി ടൈല്‍സ് എടുത്തു മാറ്റാവുന്ന രീതിയിലും രഹസ്യഅറ നിര്‍മിച്ചിരുന്നു. ഇവിടെയായിരുന്നു വാഷും ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ വീടിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് അറകളാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.

രണ്ട് ബാരലുകളിലായി വാഷും ഒന്നേമുക്കാര്‍ ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തുടര്‍ന്ന് രാജുവിനെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ നിലന്പൂര്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ശിവപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.എസ്. അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഷരീഫ്, കെ.വി. വിപിന്‍, കെ. അമിത്, മുഹമ്മദ് ഹബീബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. രജനി തുടങ്ങിയവരുണ്ടായിരുന്നു.

ഓണക്കാലത്ത് പൊലീസും എക്സൈസും ഡാൻസാഫും ചേർന്ന് പരിശോധന ശക്തമാക്കിയതിന് പിന്നാലെ കൊച്ചിയിൽ വൻ ലഹരി വേട്ട. വിപുലമായി കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത് 34.40ഗ്രാം എംഡിഎംഐ. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് അഞ്ചുപേരാണ്. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ മട്ടാഞ്ചേരി സ്വദേശി നാസിഫ്, തോപ്പുംപടി മുസ്തഫ എന്നിവരാണ് 14.52ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതി അറസ്റ്റിലായത്. എറണാകുളം ഷൺമുഖപുരം സ്വദേശിനിയായ സിന്ധുവും പാലക്കാട് സ്വദേശി ഷാനവാസുമാണ് സെൻട്രെൽ സ്റ്റേഷനിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 15.62ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മൂന്നാമത്തെ കേസിൽ വിഷ്ണുരാജ് എന്ന യുവാവാണ് പാലാരിവട്ടം സ്റ്റേഷനിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 26ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. വരും ദിവസങ്ങളിൽ കൊച്ചി നഗരത്തിൽ പരിശോധന ശക്തമാക്കുവെന്ന് പൊലീസ് വിശദമാക്കുന്നത്.

മറ്റൊരു സംഭവത്തിൽ എളമക്കര പോണേക്കര പള്ളിപ്പടി ചർച്ച് റോഡിൽ സമീപത്തു നിന്നും 2.026 കിലോ കഞ്ചാവ് പിടികൂടി. ഹരേ കൃഷ്ണ നായക് എന്ന 26കാരനാണ് അറസ്റ്റിലായത്. ഒഡീഷയിലെ ഗഞ്ചം സ്വദേശിയാണ് ഇയാൾ. ഇയാളിൽ നിന്നും ഈ വർഷം മെയ് മാസം ഒരു കിലോ കഞ്ചാവ് തൃപ്പൂണിത്തുറ ഹിൽപാലസ്‌ പൊലീസ് സ്റ്റേഷനിൽ പിടികൂടിയിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിപിമാരായ അശ്വതി ജിജി ഐപിഎസ്, ജുവനപ്പുടി മഹേഷ് ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണർ കെഎ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പത്തനംതിട്ട മാലക്കരയില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി വിഷ്ണു ഭാസ്കറാണ് (42) പമ്പയിൽ മുങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.

ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. വിഷ്ണുവും രേഖയുമടങ്ങുന്ന കുടുംബം മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനിറങ്ങവേ രേഖയടക്കം മൂന്ന് പേർ ഒഴുക്കില്‍പ്പെടുകയായിരുന്നു. 13കാരനായ അദ്വൈതിനെ പിതാവ് രക്ഷപ്പെടുത്തി. മുങ്ങിത്താഴ്ന്ന രേഖയെ രക്ഷിക്കാന്‍ വിഷ്ണു ആറ്റിലേക്ക് ചാടി. എന്നാൽ ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ വിഷ്ണുവിനെ കാണാതായി.

ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ രക്ഷിച്ചു. പൊലീസും അ​ഗ്നിരക്ഷാസേനയും നടത്തിയ തിരിച്ചലിൽ 20 മീറ്റർ താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. അച്ഛൻ- ഭാസ്കരപ്പിള്ള, അമ്മ- വസന്തകുമാരി, മകൾ ഋതുഹാര.

RECENT POSTS
Copyright © . All rights reserved