റോമി കുര്യാക്കോസ്
ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറി ബോൾട്ടൻ – ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ വിജ്ഞാന – വിനോദ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ‘ബുക്ക് ഡേ’ സംഘടിപ്പിക്കും; മാർച്ച് 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സയൻസിനെ ആസ്പദമാക്കി കുട്ടികൾക്കായുള്ള ഒരുക്കുന്ന സ്പെഷ്യൽ മാജിക് ഷോ ‘സയൻസ് ഇൻ മാജിക്’, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകൾ, വിവിധ ഗെയ്മുകൾ, മറ്റ് വിനോദ – വിജ്ഞാന പരിപാടികൾ, റിഫ്രഷ്മെന്റ്സ് എന്നിവ കൂട്ടിചേർത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദർശിനി ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കുള്ള വിനോദ – വിജ്ഞാന സെഷനുകൾക്ക് മുൻ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നൽകും.
പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കുമുള്ള പ്രത്യേക സമ്മാനങ്ങളും ലൈബ്രറിയിൽ ഒരുക്കും.
മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും:
റോമി കുര്യാക്കോസ് (പ്രോഗ്രാം കോർഡിനേറ്റർ): 07776646163
കുട്ടികളെയും മുതിർന്നവരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക, കുട്ടികളിൽ പുസ്തക വായനാ ശീലം വളർത്തുക, കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ബോൾട്ടനിൽ ‘പ്രിയദർശിനി’ എന്ന പേരിൽ ലൈബ്രറി സ്ഥാപിതമായത്.
Venue:
No. 4, Beech Avenue
Farnworth Bolton
BL4 0AT
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച 7 ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ കലയുടെ മഴവിൽ വസന്തം. കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിലും ഇടനാഴികകളിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് ആസ്വാദക ഹൃദയങ്ങൾ 7 ബീറ്റ്‌സ് സീസൺ 8 സംഗീതോത്സവത്തെ വരവേറ്റത് കഴിഞ്ഞ സീസണുകളിലെ സ്ഥിരതയാർന്ന വർണ്ണാഭമായ സമ്പന്ന കലാ വിരുന്നിനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പന്ത്രണ്ടുവരെ നീണ്ടു നിന്നു.
കേംബ്രിഡ്ജ് മേയർ കൗൺസിലർ ബൈജു തിട്ടാല 7 ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ ഔപചാരികമായ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു ആശംസകൾ നേർന്നു. ‘ദൃശ്യം’ അടക്കം നിരവധി ഭാഷാ സിനിമകളിൽ തിളങ്ങുകയും മലയാളി ഹൃദയങ്ങളിൽ ഇടംനേടിയ പ്രശസ്ത സിനിമാ താരവും, സംഗീതോത്സവത്തിലെ മുഖ്യാതിഥിയും ആയ നടി എസ്തർ അനിൽ ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു സംസാരിച്ചു. 7 ബീറ്റ്സിന്റെ സംഗീതോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്ററും, യുഗ്മ നാഷണൽ കമ്മിറ്റി ജോ.സെക്രട്ടറിയുമായ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്ററായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, സീ എം എ പ്രതിനിധി എബ്രഹാം ലൂക്കോസ്, യുഗ്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, കൊച്ചിൻ കലാഭവൻ (ലണ്ടൻ) ജൈസൺ ജോർജ്ജ്, സുജു ഡാനിയേൽ എന്നിവർ ആശംസകൾ നേർന്നും സംസാരിച്ചു……..
അത്ഭുത പ്രകടനവുമായി എത്തിയ കൊച്ചു കുട്ടികളുടെ ലൈവ് ബാൻഡായി അരങ്ങേറ്റം കുറിച്ച ‘ബ്ലാസ്റ്റേഴ്‌സ് ബെഡ്‌ഫോർഡും’, പ്രശസ്ത ലൈവ് ബാൻഡായ ‘മല്ലു ബാൻഡ്‌സും’, സദസ്സ് നെഞ്ചിലേറ്റിയ ‘ജതി ഡാൻസ് ഗ്രൂപ്പും’, അരങ്ങിൽ മാസ്മരിക വിരിയിച്ച ‘റിഥം ക്യുൻസ്’, യു കെ യുടെ കലാതിലകങ്ങളായ ‘ആനി അലോഷ്യസും,’ ടോം അലോഷ്യസും’ അടക്കം നിരവധി പ്രതിഭകളുടെ അവതരണങ്ങൾ വേദിയെ കോരിത്തരിപ്പിച്ചു. യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള , കലാപ്രതിഭകൾ തങ്ങളുടെ സർഗ്ഗ പ്രതിഭ തെളിയിക്കുവാൻ അരങ്ങിലെത്തുകയും, യു കെ യിലെ സംഗീത വേദികൾ ഒരുക്കുന്ന ഇതര സംഘാടകരുടെ പങ്കാളിത്തവും, പ്രതിഭാധനരായ കലാകാരുടെ നിറ സാന്നിദ്ധ്യവും 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ അംഗീകാരമായി.
ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
എഴുപതോളം സംഗീത-നൃത്ത ഇനങ്ങൾ വർണ്ണാഭവും, സമ്പന്നവുമാക്കിയ സംഗീതോത്സവ വേദിയിൽ എൽ ഇ ഡി സ്‌ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തിൽ, നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാണ് കേംബ്രിഡ്ജിൽ 7 ബീറ്റ്‌സ് സമ്മാനിച്ചത്.
സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും മർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്‌ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും, ഇടവേളകൾക്ക് തുടിപ്പും നൽകി ഡെർബിയിൽ നിന്നുള്ള രാജേഷ് നായർ, സൗത്താംപ്ടണിൽ നിന്നുള്ള അൻസി കൃഷ്ണൻ, ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു, ലീഡ്‌സിൽ നിന്നുള്ള ആൻ റോസ് സോണി എന്നിവർ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.
സംഘാടക പാഠവവും, സമ്പന്നമായ സംഗീത നൃത്ത വിരുന്നും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 9 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്. 7 ബീറ്റ്‌സ് സംഗീതോത്സവ കോർഡിനേറ്റർമാരോടൊപ്പം കേംബ്രിഡ്ജ് മലയാളി ആസ്സോസ്സിയേഷനിലെ അബ്രഹാം ലൂക്കോസ്, പ്രസിഡണ്ട് ജോജി ജോസഫ്, സെക്രട്ടറി ദീപാ ജോർജ്ജ്, പി ആർ ഓ ശ്രീജു പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
ലൈവ് സ്ട്രീമിങ്ങിനും ഫോട്ടോഗ്രാഫിക്കും കുശാൽ കെ സ്റ്റാൻലി (സ്റ്റാൻ ക്ലിക്ക്സ് ) നേതൃത്വം നൽകി. രുചികരമായ ചൂടൻ കേരള ഭക്ഷണ വിഭവങ്ങളുമായി മന്നാ ഗിഫ്റ്റ് കാറ്ററേഴ്സിന്റെ ഫുഡ് സ്റ്റോൾ വേദിയോടനുബന്ധിച്ചു തുറന്നു പ്രവർത്തിച്ചിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതോത്സവ ചാരിറ്റി ഇവന്റിന് സമാപനമായി.
സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ് ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു.
വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്ക് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതത്.
മകന്റെ സുഹൃത്തായ 14കാരനൊപ്പം ഒളിച്ചോടിയ 35കാരിയെ പൊലീസ് പിടികൂടി. കുട്ടിയെയും ഒപ്പം കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. 14കാരന്റെ രക്ഷാകർത്താക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുനിശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വസുള്ള മകന്റെ കൂട്ടുകാരനായ 14കാരനൊപ്പം നാടുവിട്ടത്.
14കാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ആലത്തൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് എറണാകുളത്ത് വച്ചാണ് രണ്ടുപേരെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14കാരനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതിയെ പ്രതിയാക്കുകയായിരുന്നു.
നാടുവിട്ട് ഇരുവരും പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് പാലക്കേട്ടേക്ക് തിരിച്ചെത്തിച്ച് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കയുടെ നയം മാറ്റം ചര്‍ച്ചയാകുന്നു. റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഉക്രെയ്ന്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക എതിര്‍ത്തു.
പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ റഷ്യക്ക് അനുകൂലമായി അമേരിക്ക വോട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് അമേരിക്ക റഷ്യക്കൊപ്പം നിന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.
യുദ്ധത്തെ അപലപിക്കുകയും ഉക്രെയ്‌നില്‍ നിന്ന് റഷ്യ പിന്മാറണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. ഈ വിഷയത്തില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇന്ത്യ ഇത്തവണയും തുടര്‍ന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പ്രമേയത്തെ എതിര്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം യൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാഷ്ട്ര തലവന്‍മാരുമായും ട്രംപ് സംസാരിച്ചിരുന്നു. അനുനയ ചര്‍ച്ചകളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ റിയാദില്‍ വച്ച് നടക്കുകയും ചെയ്തിരുന്നു.
അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുദ്ധ തടവുകാരെ പരസ്പരം കൈമാറണമെന്ന നിര്‍ദേശവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിഡിമിര്‍ സെലെന്‍സ്‌കി രംഗത്ത് വന്നു. ഉക്രെയ്‌നിലുള്ള റഷ്യന്‍ തടവുകാരെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും റഷ്യയും സമാന രീതിയില്‍ തടവുകാരെ വിട്ടയക്കണമെന്നും സെലെന്‍സ്‌കി പറഞ്ഞു.
റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കീവില്‍ നടന്ന ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.
2024 ഒക്ടോബറില്‍ റഷ്യയും ഉക്രെയ്‌നും 95 തടവുകാരെ പരസ്പരം കൈമാറിയിരുന്നു. യുഎഇയുടെ മധ്യസ്ഥതയിലായിരുന്നു അത്. സെപ്റ്റംബറില്‍ 103 തടവുകാരെയും രണ്ട് രാജ്യങ്ങളും മോചിപ്പിച്ചിരുന്നു.
വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാന്‍ എല്ലാം ചെയ്തത് പ്രൊഫഷണല്‍ കില്ലറെ പോലെ. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നമാണെന്നാണ് വാദം. ഫര്‍സാനയുമായി ജീവിക്കാന്‍ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. അതിനിടെ അഫാന്റെ അച്ഛന് ഈ ദുരന്തം അറിഞ്ഞിട്ടും നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. സൗദിയില്‍ യാത്രാ വിലക്കുള്ളതു കൊണ്ടാണ് ഇത്.
അക്രമവാസനയുളള ആളായിരുന്നില്ലെന്ന് ഡി കെ മുരളി എംഎല്‍എ പ്രതികരിച്ചു. അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിച്ചതായാണ് വിവരം. ഇടക്ക് പ്രതി, മാതാവ് ഷെമിയുമായി വഴക്ക് കൂടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായും എം എല്‍ എ വിശദീകരിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഫാന്റെ പിതാവ് റഹീമിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും എം എല്‍ എ പറഞ്ഞു. ബിസിനസ് എല്ലാം പൊളിഞ്ഞു, കേസ് ഉളളതിനാല്‍ ട്രാവല്‍ ബാന്‍ ഉണ്ടെന്ന് റഹീം അറിയിച്ചു. റഹീമിന് നാട്ടിലേക്ക് എത്താന്‍ കഴിയില്ല. റഹീമിനെ തിരികെ കൊണ്ടുവരാന്‍ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഡി കെ മുരളി പറഞ്ഞു. അഫാന്റെ ഉമ്മ ഷെമി സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അവര്‍ മൊഴി നല്‍കാന്‍ പറ്റുന്ന സാഹചര്യത്തിലല്ലെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡി കെ മുരളി പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോ എന്നത് പൊലീസ് പരിശോധിച്ച് വരുകയാണ്. സമയമെടുത്താണ് ഓരോ കൊലപാതകവും പ്രതി നടത്തിയത്. ഇതൊന്നും പ്രതിയുടെ മനസിന് മാറ്റമുണ്ടാക്കിയിട്ടില്ല. അഫാന്‍ ആരും അറിയാത ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കേണ്ടതാണെന്നും ഡി കെ മുരളി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ നിന്ന് തിരിച്ച് എത്തിയപ്പോഴാണ് അനിയന്‍ അഫ്‌സാനെ അഫാന്‍ കൊലപ്പെടുത്തിയത്. ഫര്‍സാനയുടെ വീട്ടുകാരുടെ അവസ്ഥ വലിയ കഷ്ടമാണ്. അഫാന്റേയും ഫര്‍സാനയുടേയും പ്രണയത്തെകുറിച്ച് നാട്ടുകാര്‍ക്ക് ഒന്നും അറിയില്ല. ഒരു പ്രൊഫഷണല്‍ കില്ലര്‍ ചെയ്യുന്നതുപോലെയാണ് അഫാന്‍ കൊല നടത്തിയത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് 23കാരന്‍ മാറുക എന്നത് പഠന വിഷയമാക്കേണ്ടതാണെന്നും ഡി കെ മുരളി എംഎല്‍എ പറഞ്ഞു. പ്രതി അഫാന്‍ കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയത് അതിക്രൂരമായിയാണ്. മരിച്ച 5 പേരുടെയും തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ കത്തിയും വലിയ ചുറ്റികയുംകൊണ്ടാണ് പ്രതി കൃത്യങ്ങളെല്ലാം നടത്തിയത്. താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ് ഉപ്പയുടെ ഉമ്മ സല്‍മാബീവിയെ തലയ്ക്കടിച്ച് കൊന്നത്.
ഇവരുടെ കഴുത്തിലെ മാലയും കവര്‍ന്നു. തുടര്‍ന്ന് ഉപ്പയുടെ സഹോദരന്‍ ലത്തീഫിന്റെ എസ്എന്‍ പുരത്തെ വീട്ടിലെത്തി. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. ഷാഹിദയുടെ നെറ്റിയിലാണ് ആഴത്തിലുള്ള മുറിവുകള്‍. ലത്തീഫ് ഹാളിലെ കസേരയില്‍ ഇരിക്കുന്നനിലയിലാണ്. ലത്തീഫിന്റെ നെറ്റിക്ക് കുറുകെ ആഴത്തില്‍ വെട്ടേറ്റ മുറിവുണ്ട്. പിന്നീട് സ്വന്തം വീട്ടിലെത്തി പെണ്‍സുഹൃത്തിനെ ചുറ്റികക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. ഫര്‍സാനയുടെയും മുഖം വികൃതമായനിലയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നെറ്റിയുടെ ഇരുവശത്തും മധ്യത്തിലും ചുറ്റികകൊണ്ട് അടിച്ച പാടുണ്ട്. സ്‌കൂള്‍ വിട്ടുവന്ന സഹോദരന്‍ അഫ്‌സാനെ വെഞ്ഞാറമൂട്ടിലെ കടയിലെത്തിച്ച് കുഴിമന്തി വാങ്ങി നല്‍കി. തുടര്‍ന്ന് വീട്ടിലെത്തിച്ച് ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ശേഷം വീടിന്റെ വാതിലും ജനലുകളും പൂര്‍ണമായും അടച്ചശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരുന്നു. ഇതിനുശേഷമാണ് പൊലീസില്‍ കീഴടങ്ങിയത്.റൂറല്‍ എസ്പി സുദര്‍ശനും മറ്റ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പൂട്ടിയ നിലയിലുള്ള അഫാന്റെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് പൊലീസ് അകത്ത് കടന്നത്. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ അഫാന്‍ ഗ്യാസ് തുറന്നുവിട്ടിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് അത് നിര്‍വീര്യമാക്കിയത്. ഗുരുതര പരിക്കേറ്റ ഷെമിയെ ആശുപത്രിയിലുമെത്തിച്ചു. തുടര്‍ന്നാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി അഫ്സാന്റെയും ഫര്‍സാനയുടെ മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പാങ്ങോട്ടെ വീട്ടില്‍ സല്‍മാബീവി ഒറ്റയ്ക്കായിരുന്നു താമസം. തിങ്കള്‍ വൈകിട്ട് അഞ്ചരയോടെ കൂട്ടുകിടക്കാന്‍ വന്ന ബന്ധു എത്തിയപ്പോ അടുക്കളയില്‍ മരിച്ച നിലയിലായിരുന്നു അവര്‍. കാല്‍തെറ്റി വീണ് മരിച്ചതെന്നായിരുന്നു സംശയം. മരണവിവരം പറയാന്‍ ലത്തീഫിനെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അടുത്ത വീട്ടിലുള്ളവരോട് കാര്യം പറയാന്‍ ഏല്‍പ്പിച്ചു. അവര്‍ പോയി നോക്കിയപ്പോഴാണ് ലത്തീഫും ഭാര്യ സജിതാബീവിയും മരിച്ചനിലയില്‍ കണ്ടത്.
മലയാളികളെ ആകെ ഞെട്ടിച്ച കൂട്ടക്കുരുതി നടത്തിയ 23 വയസുകാരനായ അഫാന്‍ വളരെ ശാന്ത പ്രകൃതമുള്ള യുവാവെന്ന് നാട്ടുകാര്‍. ഇയാള്‍ക്ക് എങ്ങനെ ഈ കടുംകൈ ചെയ്യാനായി എന്ന് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊന്നും വിശ്വസിക്കാനാവുന്നില്ല. അക്രമവാസനയൊന്നും അഫാനുണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല.
അഫാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞനിയനെ പോലും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നത്. ഒരേ ചുറ്റിക കൊണ്ടാണ് അഫാന്‍ എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് പെണ്‍സുഹൃത്ത് ഫര്‍സാനയുമായി അഫാന്‍ അടുത്തതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഇവരുടെ പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് അഫാന്‍ കൊടുംക്രൂരത ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണു പൊലീസ് കരുതുന്നത്. ഇതിനുപുറമേ 75 ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടെന്നും അഫാന്‍ പൊലിസിന് മൊഴി നല്‍കി. കടബാധ്യതയാണോ, പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതാണോ, കൂട്ടക്കൊലയ്ക്ക് കാരണമെന്ന് വ്യക്തമല്ല. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളത് കൊണ്ട് കൂടുതല്‍ അന്വേഷണം ആവശ്യമായി വരും.
കടുത്ത കടബാധ്യതയ്ക്കിടെയാണ് പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നും പ്രതി മൊഴി നല്‍കി. പ്രതിയുടെ അമ്മമയുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം അമ്മയുടെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നല്‍കി.
ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്. അതേസമയം, പ്രതിയുടെ പെണ്‍സുഹൃത്തിനെ ഇന്നലെ വൈകിട്ടാണ് വീട്ടിലേക്ക് കൂട്ടികൊണ്ടുന്നത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് വെഞ്ഞാറമൂടിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഫര്‍സാന്‍ പോയതെന്ന് ഗ്രാമപഞ്ചായത്തംഗം പറഞ്ഞു. ട്യൂഷന്‍ എന്നുപറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിജി വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട ഫര്‍സാന.
പിതാവിന്റെ അമ്മയോടും സഹായം ചോദിച്ചെങ്കിലും തന്നില്ലെന്നും അതിനാല്‍ അവരെയും കൊല്ലാന്‍ തീരുമാനിച്ചുവെന്നും അതിനുശേഷം സ്വയം ജീവനൊടുക്കാനാണ് തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. പിതാവിന്റെ മാതാവിനെ കൊലപ്പെടുത്തിയശേഷം അവരുടെ മാലയും മോഷ്ടിച്ചു. ഇതിനുശേഷം പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. ഈ കൊലപാതകങ്ങള്‍ക്കുശേഷമാണ് പെണ്‍ സുഹൃത്തിന്നെ വിളിച്ചു കൊണ്ട് വന്നത്. ഇതിനിടെ വീണ്ടും വീട്ടില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് പ്രതി സഹോദരനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയതും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും. വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോളേജ് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു.
നാട്ടിലടക്കം പലരും നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നല്‍കി.
അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടില്‍ കൊണ്ടുവന്നിരുന്നുവെന്നും പിന്നാലെ വൈകിട്ടോടെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറയുന്നു. പെണ്‍സുഹൃത്തിനെയും പ്രതിയുടെ അമ്മയെയും സഹോദരനെയുമാണ് ആദ്യം വെട്ടിയത്. ശേഷം പ്രതി പിതാവിന്റെ സഹോദരനെയും ഭാര്യയെയും വീട്ടിലെത്തി വെട്ടുകയായിരുന്നു. പിന്നീടാണ് അച്ഛന്റെ അമ്മയെ പാങ്ങോട്ടെ വീട്ടിലെത്തി വെട്ടിയതെന്നുമാണ് വിവരം.
അഫാന്റെ അച്ഛന്‍ വിദേശത്താണ്. പിതാവിനൊപ്പം വിദേശത്തായിരുന്നു അഫാനും കുടുംബവും. ഈയടുത്താണ് നാട്ടിലെത്തിയത്. അഫാനും അമ്മയും സഹോദരനും മാത്രമാണ് വീട്ടില്‍ താമസമുണ്ടായിരുന്നത്. വിദേശത്തെ സ്പെയര്‍ പാര്‍ട്ട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യത താങ്ങാനാവാതെയെന്ന് മൊഴി. നാട്ടിലടക്കം പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കടബാധ്യത കാരണം ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടില്‍ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എലി വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. അമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍ അഹസാന്‍. റിട്ടയേര്‍ഡ് സി ആര്‍ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.
സഹോദരന്‍ 13 വയസുകാരനായ അഹസാന്‍, അമ്മ ഷമീന, പെണ്‍സുഹൃത്ത് ഫര്‍ഷാന, പിതാവിന്റെ അമ്മ സല്‍മാ ബീവി, പിതൃ സഹോദരന്‍ ലത്തീഫ് ഭാര്യ ഷാഹിദ, എന്നിവരെയാണ് അഫാന്‍ ആക്രമിച്ചത്. ഇവരില്‍ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചു. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനില്‍ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് അഫാന്‍ കടന്നുവന്നത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. കൃത്യമായി കൊല നടത്തിയ സ്ഥലങ്ങളും യുവാവ് പോലീസിനെ അറിയിച്ചു. മൂന്നും വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങള്‍. പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്.
താന്‍ ആറ് കൊലപാതകം നടത്തിയെന്നാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതിന് ശേഷം വെളിപ്പെടുത്തിയത്. ഉറ്റ ബന്ധുക്കളായ ആറ് പേരെയാണ് കൊന്നതെന്ന് ഇയാള്‍ പറഞ്ഞു. പേരുമലയില്‍ മൂന്നുപേരെയും ചുള്ളാളത്ത് രണ്ടുപേരെയും പാങ്ങോട് ഒരാളെയുമാണ് കൊന്നതെന്നും അവരുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വന്നതെന്നുമാണ് അഫാന്‍ പോലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്.
വെഞ്ഞാറമൂടിൽ കൊലപാതക പരമ്പര. ആറ് പേരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പോലീസിൽ കീഴടങ്ങുകയായിരുന്നു. പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി.
മൂന്ന് വീടുകളിലായി ആറ് പേരെ താൻ വെട്ടി എന്നാണ് യുവാവ് പറഞ്ഞത്. സഹോദരൻ, സഹോദരി, മാതാവ്, മുത്തശ്ശി, പെൺസുഹൃത്ത്, അമ്മാവൻ, ഭാര്യ എന്നിവരാണ് ഇരകൾ. ഇതിൽ അഞ്ചു പേരുടെ മരണം പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചു. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ ലഭ്യമായിട്ടില്ല
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. ഇന്നലെ രാത്രി പാപ്പ നന്നായി ഉറങ്ങിയെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. എന്നാൽ പ്രഭാതഭക്ഷണം കഴിച്ചോയെന്നുള്ള കാര്യം മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ പാപ്പ ശ്വാസതടസം നേരിടുന്നില്ലെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം പാപ്പക്ക് കുറവാണെന്ന് പരിശോധനയിൽ തെളിഞ്ഞതായി വത്തിക്കാൻ പറഞ്ഞു. രണ്ട് യൂണിറ്റ് രക്തം നല്‍കിയതോടെ മാര്‍പാപ്പയുടെ ഹീമോഗ്ലോബിൻ്റെ അളവ് ഉയർന്നു.
വൃക്കസംബന്ധമായ ചില പ്രശ്നങ്ങളും പാപ്പ നേരിടുന്നുണ്ട്. ഇന്നലെ വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പാപ്പ പങ്കെടുത്തുവെന്നും വത്തിക്കാന്‍ അറിയിച്ചു. ക്ലിനിക്കൽ സാഹചര്യത്തിൻ്റെ സങ്കീർണതയും ചികിത്സകളില്‍ ഫലങ്ങൾ കാണിക്കുന്നതിന് ആവശ്യമായ സമയവും കണക്കിലെടുത്ത് ചികിത്സ നീളുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്വന്തം ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും റഷ്യ ആക്രമണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുന്ന ദിനത്തില്‍ ഉക്രെയ്‌നെ ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ആക്രമണം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷിക ദിനം മനുഷ്യകുലത്തിന് മുഴവുന്‍ ലജ്ജാകരവും വേദനാകരവുമായ അവസരമാണെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരിച്ച പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. എല്ലാ സായുധസംഘര്‍ഷങ്ങളുടെയും ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ പാലസ്തീന്‍, ഇസ്രയേല്‍, മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രദേശങ്ങള്‍, കോംഗോയിലെ കീവു, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടു.