Latest News

പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഹസന്‍കുട്ടി എന്നയാളെ പിടികൂടിയത്. പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.

ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.

കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജര്‍ സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ ഉടന്‍ കണ്ടെത്താന്‍ സാധിച്ചില്ല. മണിക്കൂറുകള്‍ക്കുശേഷമാണ് ഓടയില്‍നിന്ന് കണ്ടെത്തിയത്.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. അതിന്റെ ചുവടുപിടിച്ചായിരുന്നു പോലീസ് അന്വേഷണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡ് മലയാളി അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് അംഗമായ ജിജോ മോൻ ജോർജിന്റെ ഭാര്യ അൻസിൽ ജിജോയുടെ മാതാവ് കൊച്ചുമുട്ടം കൊല്ലപ്പറമ്പിൽ ഏലിയാമ്മ മാത്യു (84) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാരം നാളെ തിങ്കളാഴ്ച (4 /3 /2024 )  രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് ഏനാനല്ലൂർ ബസ്ലേഹം തിരുകുടുംബ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

അൻസിൽ ജിജോയുടെ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഗുജറാത്തിലെ ജാംനഗറിപ്പോള്‍ ആഘോഷത്തില്‍ മുങ്ങിയിരിക്കുകയാണ്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെലിബ്രിറ്റി അതിഥികള്‍ ഇവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് ഒന്നു മുതല്‍ മൂന്നു വരെ നടക്കുന്ന പരിപാടി ജാംനഗറിലെ റിലയന്‍സിന്റെ ടൗണ്‍ഷിപ്പിലാണ് നടക്കുന്നത്. 750 ഏക്കറോളം പരന്നുകിടക്കുന്നതാണ് ഈ ഗ്രീന്‍ ടൗണ്‍ഷിപ്പ്.

ഏകദേശം 1250 കോടി രൂപയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ക്കായി അംബാനി കുടുംബം ചെലവഴിക്കുന്നത്. അതിഥികള്‍ക്കുള്ള ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള കണക്കാണിത്. ഇതിന് മുന്നോടിയായി ജാംനഗറില്‍ കംകോത്രി ചടങ്ങും അന്നസേവയും ആനന്ദിന്റേയും രാധികയുടേയും കുടുംബം നടത്തിയിരുന്നു.

ഭൂട്ടാന്‍ രാജാവ് ജിഗ്മെ വാങ്ചുക്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ത്താനി, ഓസ്ട്രേലിയ, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ മുന്‍ പ്രധാനമന്ത്രിമാര്‍, മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ, വ്യവസായ പ്രമുഖരായ ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചെ, ഗൗതം അദാനി തുടങ്ങിയവരൊക്കെ അതിഥികളില്‍പ്പെടുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളും ഷാരൂഖ് ഖാനടക്കമുള്ള ബോളിവുഡ് താരങ്ങളും ജാംനഗറിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികള്‍ക്കായി ഒരുക്കിയിരുന്നത്. പോര്‍ ഇറ്റ് അപ്, വൈല്‍ഡ് തിങ്‌സ്, ഡയമണ്ട്‌സ് തുടങ്ങിയ പാട്ടുകള്‍ക്കൊപ്പം റിഹാനയും സംഘവും വേദിയില്‍ തകര്‍ത്താടി. ഏകദേശം 66-74 കോടി രൂപയാണ് റിഹാനയെ ചടങ്ങിലെത്തിക്കാന്‍ അംബാനി കുടുംബം ചെലവഴിച്ചത്. രണ്ട് ദിവസം മുമ്പ് റിഹാന ജാംനഗറില്‍ വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോയും റിഹാനയുടെ ലഗേജുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം എയര്‍ബസിലാണ് താരം പറന്നിറങ്ങിയത്. അര്‍ജിത് സിങ്ങ്, ദില്‍ജിത് ദോസാന്‍ജ്, പ്രീതം, ഹരിഹരന്‍ എന്നിവരുടെ പരിപാടികളും ആഘോഷങ്ങളുടെ മാറ്റുകൂട്ടും.

ജാംനഗറിലെ വിമാനത്താവളത്തിന് താത്കാലികമായി അന്താരാഷ്ട്രപദവിയും നല്‍കിയിട്ടുണ്ട്. വിദേശ അതിഥികളുടെ സ്വകാര്യവിമാനങ്ങള്‍ വരുന്നത് പരിഗണിച്ച് പത്തുദിവസത്തേക്കാണ് ഈ പദവി. മൂന്ന് വിമാനങ്ങള്‍മാത്രം സര്‍വീസ് നടത്തുന്ന ജാംനഗറില്‍ 150 വിമാനങ്ങളാണ് ഈ ദിവസങ്ങളില്‍ അതിഥികളുമായി എത്തിയത്‌. ഇതില്‍ 90 ശതമാനവും വിദേശത്തുനിന്നാണ്.

വ്യത്യസ്ത തീമുകളെ ആസ്പദമാക്കിയാണ് പ്രീ വെഡ്ഡിങ് ആഘോഷം. എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് ആദ്യ ദിവസത്തെ തീം. എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കുക. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ തീമിലുള്ള ഡ്രസ്സ് കോഡായിരിക്കും. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം നടക്കും. അതിഥികള്‍ക്കായി ഹെയര്‍സ്‌റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവരേയും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം 51,000 ഗ്രാമവാസികള്‍ക്ക് അംബാനിയുടെ നേതൃത്വത്തില്‍ വിരുന്ന് ഒരുക്കിയിരുന്നു. ഗ്രാമവാസികളില്‍ നിന്ന് അനുഗ്രഹം തേടിയാണ്‌ അംബാനി കുടുംബം അന്ന സേവ നടത്തിയത്. മുകേഷ് അംബാനി, ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്റ്, വീരേന്‍ മെര്‍ച്ചന്റ്, ഷൈല മെര്‍ച്ചന്റ് എന്നിവര്‍ ഗുജറാത്തി പരമ്പരാഗത അത്താഴ വിഭവങ്ങള്‍ വിളമ്പി. പ്രശസ്ത ഗുജറാത്തി ഗായകന്‍ കീര്‍ത്തിദന്‍ ഗാധ്വിയുടെ പരമ്പരാഗത നാടോടി സംഗീത വിരുന്നും ഒരുക്കിയിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ കഴിഞ്ഞ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിവാഹം നടക്കുക. ജൂലൈ 12-ന് മുംബൈയിലാണ് വിവാഹം.

ഫാ. ഹാപ്പി ജേക്കബ്ബ്

“പുല്ല് ഉണങ്ങി, പൂ ഉതിർന്നു “എന്ന ആശയവും പ്രയോഗവും വി. വേദപുസ്തകത്തിൽ നാം കാണാറുണ്ട്. ക്ഷണികം, നൈമിഷികം എന്ന അർത്ഥം ആണ് ഈ വിശേഷണം നൽകുന്നത്. എന്നാൽ തുടർച്ചയായ , എന്നും പ്രാപ്യമായി നിലനിൽക്കുന്ന, അനിത്യമായി വ്യാപരിക്കുന്ന ഒരു തലം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം ക്ഷണികം എങ്കിൽ നിത്യജീവൻ എന്നേക്കും ഉള്ളതാണ്. പ്രാർത്ഥിക്കുക എന്ന വാക്ക് പരിചിതമാണ് എങ്കിലും അതിൻറെ ആവർത്തനം എത്ര രുചി തരും നമുക്ക്. എന്നാൽ നിരന്തരം പ്രാർത്ഥിക്കുക എന്ന ക്രിയ നമ്മെ കൊണ്ടെത്തിക്കുന്നത് നിത്യ ദൈവത്തോടുള്ള നിത്യ ബന്ധത്തിലാണ് . അങ്ങനെ നിത്യനായ ദൈവത്തോട് നിരന്തരമായ പ്രാർത്ഥന മൂലം അത്ഭുതം നേടിയ ഒരു സ്ത്രീയുടെ കഥയാണ് ഇന്നത്തെ ചിന്തയുടെ ആധാരം ; വി. മത്തായി 15: 21- 31 വരെയുള്ള വാക്യങ്ങൾ തൻറെ മകളുടെ രോഗശാന്തിക്കായി നിരന്തര അപേക്ഷയുമായി യേശുവിനെ സമീപിച്ച കനന്യക്കാരിയായ സ്ത്രീ ഈ സംഭവം നിരന്തരമായ വിശ്വാസത്തിലൂടെ പരിവർത്തനത്തിന്റെ അനുഭവങ്ങളെ ഉയർത്തി കാണിക്കുകയും ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴമേറിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

1. നിരാശയുടെ നിലവിളി

കർത്താവേ ദാവീദു പുത്രാ എന്നോട് കരുണയുണ്ടാകണമേ എന്ന് നിലവിളിക്കുന്ന ആ സ്ത്രീയുടെ ചിത്രം, നമ്മളിൽ പലരും കടന്നു പോയിട്ടുള്ള ജീവിത സാഹചര്യം ,ആശ്രയം അറ്റ ദിനങ്ങളിൽ ഒരിറ്റ് ആശ്വാസത്തിനായി കേഴുന്ന ദിനങ്ങൾ, ഇങ്ങനെ എണ്ണമറ്റ വ്യക്തികളുടെ ഹൃദയംഗമമായ നിലവിളിയുടെ പ്രതിധ്വനി. യേശുവിനോടുള്ള തീഷ്ണമായ അഭ്യർത്ഥനയും അവളുടെ പ്രതീക്ഷയും രോഗശാന്തിയിലൂടെ വിടുതലും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പാഠം നമുക്ക് നൽകുന്നു. നമ്മുടെ ജീവിതത്തിൽ ഏത് നിമിഷവും ഇങ്ങനെയുള്ള ദിനങ്ങൾ കടന്നു വന്നേക്കാം, എങ്കിലും നമുക്കും ഒരു ഈ കനന്യ സ്ത്രീയെ പോലെ സൗഖ്യം ലഭിക്കും വരെ അവൻറെ കരുണയും അതിരില്ലാത്ത സ്നേഹത്തോടും നമുക്ക് പ്രാർത്ഥിക്കാം.

2. പരീക്ഷണത്തിൽ തളരാത്ത വിശ്വാസം

യേശുവും ആ സ്ത്രീയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക . ” കുട്ടികളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതമല്ല ” എന്ന പ്രസ്താവന അവളുടെ വിശ്വാസത്തെയും സ്ഥിരതയും പരീക്ഷിക്കുന്നു. എന്നാലും അവൾ പിന്മാറാതെ നായ്ക്കൾ യജമാനന്മാരുടെ മേശമേൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്ന് ജീവിക്കുന്നു എന്ന് മറുപടി പറയുന്നു .യേശുവിൻറെ സമൃദ്ധമായ കൃപയും കാരുണ്യത്തെയും കുറിച്ചുള്ള അവളുടെ അഗാധ ബോധം ആ കൃപയുടെ ഒരു നുറുക്ക് മതി തൻറെ മകളുടെ സൗഖ്യത്തിന് എന്ന് അവൾ പ്രതിവചിക്കുന്നു. ദൈവത്തിൻറെ നന്മയിലും പരമാധികാരത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പരീക്ഷണങ്ങളിലും പ്രത്യക്ഷമായ തിരിച്ചടികളിലും വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ നമ്മെ ഈ ഭാഗം പഠിപ്പിക്കുന്നു.

3. വിശ്വാസത്തിലുള്ള അന്തിമവിജയം.

അവളുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവളോട് പ്രതിവചിക്കുന്നു. “സ്ത്രീയേ നിൻറെ വിശ്വാസം വലിയത്, നിൻറെ അപേക്ഷ കേട്ടിരിക്കുന്നു. ” ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുന്നു. അവളുടെ മകളുടെ രോഗശാന്തി വിശ്വാസത്തിന്റെയും പരിവർത്തന ശക്തിയുടെയും നമ്മുടെ രക്ഷകന്റെ അതിരില്ലാത്ത അനുകമ്പയുടെയും തെളിവായി വർത്തിക്കുന്നു. അവളുടെ വിശ്വാസം മൂലം തൻറെ മകൾ ശാരീരിക ശാന്തി മാത്രമല്ല ആത്മീക സ്ഥിരീകരണവും അനുഗ്രഹവും ലഭിക്കുന്നു. വിശ്വാസത്തോടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നുള്ളതും ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിൽ ദൈവം സന്തോഷിക്കുന്നു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാനും ദൈവത്തിൻറെ നന്മയിലും കരുണയിലും ആശ്രയിക്കാനും അങ്ങനെയെങ്കിൽ തൻറെ വാഗ്ദാനം അവൻ നിറവേറ്റും എന്നുള്ള ഉറപ്പും നമുക്ക് ലഭിക്കുന്നു. നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുമ്പോൾ പർവ്വതങ്ങളെ ചലിപ്പിക്കുവാനും അത്ഭുതഫലങ്ങൾ കൊണ്ടുവരുവാനും നമ്മുടെ വിശ്വാസത്തിന് ശക്തിയുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഈ കനാനായ സ്ത്രീയുടെ ദൃഢതയും സ്ഥിരോത്സാഹവും നമുക്കും അനുകരിക്കാം.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയും ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കും. പട്ടികയില്‍ രണ്ട് കേന്ദ്രമന്ത്രിമാരും മൂന്ന്‌ വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്‌.

ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന നേതാവുമായ പി.കെ. കൃഷ്ണദാസിന് പ്രധാനമണ്ഡലങ്ങളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആദ്യ പട്ടികയില്‍ അദ്ദേഹമില്ലെന്നത് ശ്രദ്ധേയമാണ്. കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. മത്സരിക്കാനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

ബി.ജെ.പി. സ്ഥാനാര്‍ഥികള്‍

കാസര്‍കോട്- എം.എല്‍. അശ്വിനി
കണ്ണൂര്‍- സി. രഘുനാഥ്
വടകര- പ്രഫുല്‍ കൃഷ്ണ
കോഴിക്കോട്- എം.ടി. രമേശ്
മലപ്പുറം- ഡോ അബ്ദുള്‍ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി കൃഷ്ണകുമാര്‍
തൃശ്ശൂര്‍- സുരേഷ് ഗോപി
ആലപ്പുഴ- ശോഭാ സുരേന്ദ്രന്‍
പത്തനംതിട്ട- അനില്‍ ആന്റണി
ആറ്റിങ്ങല്‍- വി മുരളീധരന്‍
തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരന്‍

സ്റ്റീവനേജ്: ഹർട്ഫോർഡ്‌ഷെയറിലെ പ്രമുഖ മലയാളി സംഘടനയായ ‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതു വർഷത്തോളമായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളും, മലയാള ഭാഷക്കും,കേരളീയ പൈതൃകത്വത്തിനും മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന സംഘടന എന്ന നിലയിൽ, യു കെ യിൽ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ‘സർഗ്ഗം സ്റ്റീവനേജ്’.

സർഗ്ഗം സ്റ്റീവനേജിന്റെ മുൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷീക ജനറൽ ബോഡി യോഗത്തിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബർമാരിൽ നിന്നും അപ്പച്ചൻ കണ്ണഞ്ചിറയെ പ്രസിഡണ്ടായും, സജീവ് ദിവാകരനെ സെക്രട്ടറിയായും, ജെയിംസ് മുണ്ടാട്ടിനെ ഖജാൻജിയായും തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ ഭരണ സമിതിയിൽ ജിൻടോ മാവറ വൈസ് പ്രസിഡണ്ടും, പ്രവീൺ സി തോട്ടത്തിൽ ജോ. സെക്രട്ടറിയുമാണ്.

മനോജ് ജോൺ, ഹരിദാസ് തങ്കപ്പൻ, അലക്‌സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ,ചിണ്ടു ആനന്ദൻ, നീരജ പടിഞ്ഞാറയിൽ, വിൽസി പ്രിൻസൺ, ഷഹ്നാ ചിണ്ടു എന്നിവർ കമ്മിറ്റി മെമ്പർമാരായി സേവനം ചെയ്യുന്നതോടൊപ്പം,വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണം തുടങ്ങിയ പദ്ധതികൾക്കു മുൻ‌തൂക്കം നൽകുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു. നിലവിൽ ചെണ്ട ക്‌ളാസുകൾ വളരെ ഊർജ്ജസ്വലമായി നടക്കുന്നുണ്ട്.

ഏറെ ശ്രദ്ധേയവും വിജയപ്രദവുമായി മാറിയ ‘സെവൻ ബീറ്റ്‌സ്’ സംഗീത- നൃത്ത കലോത്സവത്തിന് ആതിഥേയത്വം അരുളി തുടക്കം കുറിച്ച പുതിയ കമ്മിറ്റി, ഏപ്രിൽ 7 നു ഞായറാഴ്ച ഡച്ച്‌വർത്ത് വില്ലേജ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ഈസ്റ്റർ- വിഷു- ഈദ് സംയുക്ത ആഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. സ്റ്റീവനേജ് മേയർ കൗൺസിലർ മൈലാ ആർസിനോ ആഘോഷം ഉദ്ഘാടനം ചെയ്യും. സർഗ്ഗം സ്റ്റീവനേജിൽ നിലവിൽ അറുന്നൂറോളം മെംബർമാർ ഉണ്ട്

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രാജേഷിനെയാണ് (44) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ ജോലിവാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ഏഴ് ലക്ഷം രൂപയോളമാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയുമായിരുന്നു.

ഇത്തരത്തില്‍ വിവിധ കേസുകളില്‍പെട്ട് ഒളിവില്‍കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ മലപ്പുറത്ത് നിന്നുമാണ് പിടികൂടിയത്. ഇയാള്‍ ഇവിടെ വ്യാജപേരിലാണ് കഴിഞ്ഞുവന്നിരുന്നത്.

വാകത്താനം എസ്.എച്ച്‌.ഒ എ.ഫൈസല്‍, എസ്.ഐ ബിജു കുര്യാക്കോസ്, സി.പി.ഒമാരായ ലൈജു ടി.എസ്, ചിക്കു ടി.രാജു എന്നിവരാണ് എസ്.പിയുടെ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര ഏജന്‍സികൾ ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ അഫ്ഗാൻ മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കാണ്ഡഹാര്‍ ജയിലിലാണെന്നും താജിക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിസ്ഥാനിൽ എത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകൾ. ഈ സംഭവത്തിൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികളോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

ഇയാൾക്ക് അഫ്‌ഗാനിസ്ഥാനിൽ എത്തിയതിന്റെ കാരണം വിശദീകരിക്കാൻ കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറൽ പറഞ്ഞതായി വാര്‍ത്തകളിലുണ്ട്. ഇതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളെന്ന സംശയം ബലപ്പെട്ടതെന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഇന്ത്യാക്കാരായ 14 പേരെ 2014 ന് ശേഷം അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും അഫ്ഗാനിൽ നിന്നുള്ള വാര്‍ത്തകളിൽ പറയുന്നു.

ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം.

എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്‌ഫോടനമുണ്ടായത്. ഭക്ഷണശാലയില്‍ മറ്റ് ആറുപേര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നില്‍ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡയറക്ടര്‍ ടി.എന്‍.ശിവശങ്കര്‍ പറഞ്ഞു.

‘നീ വെറും കാവല്‍ക്കാരനാണ്, നിന്റെ മകളെ വിദേശത്തേക്ക് അയക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞവര്‍ക്ക് മധുര പ്രതികാരത്തിലൂടെ മറുപടി നൽകിയ കഥ  സമൂഹ മാധ്യമത്തിൽ പങ്കു വച്ചിരിക്കുയാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ധൻശ്രീ ഗെയ്ക്ക് വാദ് . യുകെയില്‍ നിന്നും ബിരുദം നേടിയതിന്റെ വിഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചാണ് വേദനിപ്പിച്ചവർക്ക് ധൻശ്രീ മറുപടി നല്‍കിയത്. വിഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യൽമീഡിയ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു. പോസ്റ്റ്‌ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 37 ലക്ഷം ലൈക്ക് നേടിയ വിഡീയോ രണ്ടര കോടിയിലേറെ പേരാണ് കണ്ടത്.

യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ധൻശ്രീ ഗെയ്ക്ക് വാദ് തന്റെ അച്ഛനെ കെട്ടിപിടിച്ച് ‘വിശ്വസിച്ചതിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവച്ചത്. അച്ഛനും മകളും ആലിംഗനം ചെയ്യുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. പിന്നാലെ എയര്‍പോട്ടില്‍ മകളെ വിമാനം കയറ്റിവിടാനെത്തിയ അച്ഛനെ കാണാം. തുടര്‍ന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിലെ ബിരുദ ദാന ചടങ്ങിന്റെ ദൃശ്യങ്ങളും ബിരുദ തൊപ്പി വച്ച ധൻശ്രീയുടെ ചില ചിത്രങ്ങളും വിഡിയോയില്‍ കാണാം. വിഡിയോയില്‍ ‘അവന്‍ എന്റെ ലൈഫ് ഗാര്‍ഡ് ആണ്, അവനത് ചെയ്തു..’ എന്നും ധൻശ്രീ എഴുതി ചേർത്തിട്ടുണ്ട്. ധൻശ്രീയെ അഭിനന്ദിച്ചും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തും നിരവധി പ്രമുഖരാണ് എത്തിയത്.

RECENT POSTS
Copyright © . All rights reserved