അനീഷ് ജോർജ്
ലണ്ടൻ: യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത – നൃത്ത വിരുന്ന് സമ്മാനിക്കുന്ന മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാമാമാങ്കം മറ്റന്നാൾ ശനിയാഴ്ച ബോൺമൗത്തിലെ ബാറിംഗ്ടൺ തിയേറ്ററിൽ അരങ്ങേറും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന 40തിലധികം കലാപ്രതിഭകളുടെ എട്ടുമണിക്കൂർ നീളുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് യുകെയിലെ കലാസ്വാദങ്കർക്കുവേണ്ടി മുഖ്യ സംഘാടകരും ഗായകരുമായ അനീഷ് ജോർജിന്റെയും ടെസ്മോൾ ജോർജിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നായ മഴവിൽ സംഗീതരാവിനോടനുബന്ധിച്ച് ഇത്തവണയും നിരവധി പ്രശസ്തരായ ഗായകരും വാദ്യകലാകാരന്മാരും നർത്തകരും വേദിയിലെത്തി കലാവിസ്മയം തീർക്കുമ്പോൾ യുകെ മലയാളികൾക്ക് ഏറ്റവും വലിയ കലാവിരുന്നായി മാറുമെന്നതിൽ സംശയമില്ല.
യുകെയിലെ പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നമ്പ്യാർ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലും അനുഗ്രഹീതരായ ഗായകരും ഗാനങ്ങൾ ആലപിക്കും. അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയനമനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് ‘മഴവിൽ സംഗീതം’ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.
യുകെയിലെ കലാ സാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവിൽ സംഗീതത്തിന്റെ പന്ത്രണ്ടാം വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാൻ എത്തിച്ചേരുന്നുണ്ട്.
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് പതിനൊന്ന് വർഷം മുൻമ്പാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്മോൾ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 11 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണയും നാദ വിസ്മയം തീർക്കുവാൻ എത്തുന്നത് .
ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകൾക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.
സംഗീത ആലാപനം തപസ്യ ആക്കിയവരും നൃത്തചുവടുകള്‍ കൊണ്ട് വേദികളെ ധന്യമാക്കുന്നവരും ഒത്തുചേരുന്ന ഏഴഴകിലുള്ള വർണ്ണക്കൂട്ടുകൾ ചാലിച്ച മഴവിൽ സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം:
Barrington Theatre, Penny’s walk,
Ferndown, Bournmouth, BH22 9TH.
കൂടുതൽ വിവരങ്ങൾക്ക്:
Aneesh George: 07915 061105
Shinu Cyriac : 07888659644
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ യുകെ മലയാളി നേഴ്സും ഉണ്ടെന്ന സൂചനകൾ പുറത്തുവന്നു. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ യാത്രക്കാരുടെ പട്ടികയിൽ ഉണ്ടെന്ന വേദനിപ്പിക്കുന്ന വിവരമാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് യുകെയിൽ നിന്ന് എത്തി ലീവെടുത്ത് മടങ്ങുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ ഇന്ത്യക്കാർക്ക് പുറമെ നിരവധി വിദേശി യാത്രക്കാരും. 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമുണ്ടായിരുന്നതായി എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരിൽ മലയാളി യാത്രക്കാരിയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി അടക്കം മൊത്തം 169 ഇന്ത്യൻ പൗരന്മാണ് പട്ടികയിൽ ഉള്ളത്.
ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യ വിമാനം തകർന്നത്. 242 യാത്രക്കാരും പൈലറ്റുമാരടക്കം 10 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ. ഇതുവരെ 110 പേർ മരിച്ചതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും പറയുന്നു. അഹമ്മദാബാദിൽ നിന്ന് ഉച്ചയ്ക്ക് 1.38 ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി 1800 5691 444 എന്ന പ്രത്യേക യാത്രാ ഹോട്ട്ലൈൻ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എല്ലാ വ്യോമയാന, അടിയന്തര പ്രതികരണ ഏജൻസികളോടും വേഗത്തിൽ നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽ പെട്ട വിമാനത്തിൽ 130 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു.
വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് മെയ് ഡേ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. പറന്നുയർന്ന് ഉടൻ താഴേക്ക് പറന്ന വിമാനം ജനവാസ മേഖലയിലാണ് തകർന്നുവീണത്.
വിമാനത്താവളത്തിന് അടുത്തുള്ള മഹാനി നഗറിലാണ് വിമാനം തകർന്നു വീണത്. സംഭവസ്ഥലത്ത് വൻതോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഇന്ന് മുതൽ എം സ്വരാജിനെതിരെ പ്രചാരണത്തിന് ആശ വർക്കർമാരും രംഗത്തുണ്ട്. രാവിലെ പത്തിന് ചന്തക്കുന്നിൽ നിന്ന് പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലേക്ക് പ്രകടനം നടത്തും. ഗൃഹ സന്ദർശനം നടത്തി പ്രചാരണം തുടങ്ങും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കരുളായി പഞ്ചായത്തിലും മരുതയിലും പ്രചാരണത്തിനിറങ്ങും. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിലുണ്ട്.
നഗരസഭ പരിധിയിലാണ് ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രചാരണം. വൈകീട്ട് മൂന്നിന് നിലമ്പൂർ ടൗണിൽ മഹാ വിദ്യാർത്ഥി റാലി സംഘടിപ്പിക്കും. ഏഴ് മന്ത്രിമാർ മണ്ഡലത്തിലുണ്ട്. എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിൻ്റെ പര്യടനം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലുണ്ട്. പതിവു പോലെ പ്രധാന നേതാക്കളെയും വോട്ടർമാരെയും നേരിൽ കണ്ടാണ് പിവി അൻവറിൻ്റെ നീക്കങ്ങൾ.
കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എൽസ-3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സിയുടെ പേരിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിൽനിന്ന് സർക്കാർ മലക്കംമറിഞ്ഞത് രാഷ്ട്രീയ തിരിച്ചടി ഭയന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ പിണക്കുന്നതിലെ അപകടം സിപിഎം തിരിച്ചറിഞ്ഞു.
കണ്ടെയ്നർ അവശിഷ്ടങ്ങളും വീപ്പകളും തട്ടി വള്ളവും വലയും നശിക്കുമ്പോഴും സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നത് വിമർശനത്തിനിടയാക്കി. നഷ്ടപരിഹാരത്തിനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൂടി വേണമെന്ന ആവശ്യവുമുയർന്നു. മറ്റൊരു കപ്പലപകടംകൂടി ഉണ്ടായതും ഇരുകേസുകളിലും വ്യത്യസ്തനിലപാടുകൾ സ്വീകരിക്കുന്നതിലെ അപകടവും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.
ഇതിനിടെ പരാതിലഭിച്ചാൽ കേസെടുക്കാൻ കഴിയുമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറലിൽനിന്ന് ലഭിച്ചു. സിപിഎം ഏരിയാസെക്രട്ടറിയും ഇടത് മത്സ്യത്തൊഴിലാളി സംഘടനാഭാരവാഹിയുമായ സി. ഷാംജി ബുധനാഴ്ച ഇ-മെയിൽ പരാതി അയച്ചതോടെയാണ് കേസെടുക്കാൻ വഴിതെളിഞ്ഞത്. എഫ്ഐആറിന്റെ പകർപ്പ് മുഖ്യമന്ത്രി സാമൂഹികമാധ്യത്തിൽ പങ്കുവെക്കുകയും ചെയ്തു.
നഷ്ടപരിഹാരം ഈടാക്കാൻ സിവിൽ കേസെടുക്കാനാണ് ആദ്യം എജി നിയമോപദേശം നൽകിയത്. ഇതിലെ പരിമിതികൾ കണക്കിലെടുത്താണ് കപ്പലപകടം ബാധിച്ചിട്ടുള്ളവർ ആരെങ്കിലും പരാതിനൽകിയാൽ ക്രിമിനൽ കേസെടുക്കാമെന്ന് തീരുമാനിച്ചത്. അദാനിയുമായി കപ്പൽ കമ്പനിക്ക് ബന്ധമുണ്ടെന്ന തരത്തിലും ആരോപണവും വിവാദമായിരുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യു കെ യിലെ പ്രവാസികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി പ്രവർത്തകരുടെ സംഘടനയായ ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നിലമ്പൂർ നിയോജക മണ്ഡല ഉപതെരഞ്ഞെടുപ്പിൽ നേരിട്ടുള്ള സജീവ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷൈനു ക്ലെയർ മാത്യൂസും, റോമി കുര്യാക്കോസും പുറപ്പെട്ടു. യു ഡി എഫ് അനുകൂല പ്രവാസികളുടെ വോട്ടുകൾ ഏകോപിപ്പിക്കൽ, സോഷ്യൽ മീഡിയ പ്രചരണം, ഗൃഹ സന്ദർശനം, വാഹന പ്രചരണം, കുടുംബ കൂട്ടായ്മകൾ , പോസ്റ്റർ പ്രചാരണം എന്നിങ്ങനെ വിപുലമായ പ്രചരണ പരിപാടികളാണ് പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്.
മലയാളി പ്രവാസി കോൺഗ്രസ്സ് പ്രസ്ഥാനമായ ഒഐസിസി -ഐഒസി (കേരള ചാപ്റ്റർ) എന്നീ സംഘടനകളുടെ ലയനത്തിന് ശേഷം ഐഒസി ഗ്ലോബൽ ചെയർമാൻ സാം പിത്രോട, പ്രസിഡണ്ട് പദവിയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. ഐഒസി യുടെ നേതാവ് റോമി കുര്യാക്കോസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കു ചേരും. ഐഒസി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു ജൂൺ 13 ന് നാന്ദി കുറിക്കും.
കേരള നിയമസഭാ അസ്സംബ്ലി സീറ്റിലേക്ക് നടത്തപ്പെടുന്ന ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ കേന്ദ്രീകൃതമായി പ്രവാസി കോൺഗ്രസ്സ് പ്രവർത്തകരുടെ സംയുക്ത പ്രവർത്തനത്തിനായി തെരഞ്ഞെടുപ്പ് ഓഫീസ് തുറക്കുമെന്ന് ഷൈനു അറിയിച്ചു. യു കെയിൽ നിന്നും ഇപ്പോൾ നാട്ടിലെത്തിയവരോ, ഈ ദിവസങ്ങളിൽ പ്രചാരണത്തിന് നാട്ടിൽ എത്തിച്ചേരാൻ സാധിക്കുന്നവരോ, സന്നദ്ധരായിരിക്കുന്നവരോ ആയ പ്രവർത്തകർ പ്രചാരണ ഏകോപനത്തിനായി ഷൈനു ക്ലെയർ മാത്യൂസ് (+447872514619), റോമി കുര്യാക്കോസ് (+447776646163) എന്നിവരുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.
തൃക്കാക്കര, പുതുപ്പള്ളി, വയനാട് ഉപ തെരഞ്ഞെടുപ്പുകളിൽ, പ്രവാസികളുടെ ശക്തമായ സാന്നിദ്ധ്യവും, കരുത്തുറ്റ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ശ്രദ്ധേയരായ നേതാക്കളാണ് ഇരുവരും.
മാൾട്ട – ഒരു തകർപ്പൻ നേട്ടത്തിൽ, മാൾട്ട അമച്വർ ഫുട്ബോൾ അസോസിയേഷൻ (MAFA) ലീഗിന്റെ ഫൈനലിൽ എത്തുന്ന യൂറോപ്പിലെ ആദ്യ ഇന്ത്യൻ ടീമായി അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി മാൾട്ടീസ് ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടെ പേര് രേഖപ്പെടുത്തി.
കേരള സ്റ്റേറ്റ് ഫുട്സൽ ചാമ്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗ് ഫസ്റ്റ് ഡിവിഷനിലും ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ ടീം EDEX റിയൽ മലബാർ ടീമിന് പിന്നിലെ സംഘടനയായ എഡെക്സ് സ്പോർട്സ് കൗൺസിലാണ് അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സിയെ പിന്തുണയ്ക്കുന്നത്. 15 ഇന്ത്യൻ കളിക്കാരിൽ 14 പേർ കേരളത്തിൽ നിന്നുള്ളവരാണ്. എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് ടീമിലെ എട്ട് കളിക്കാരെ കണ്ടെത്തിയത് എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സംഘടനയുടെ പ്രതിബദ്ധത ഇത് അടിവരയിടുന്നു.
കഴിഞ്ഞ വർഷം എഡെക്സ് സ്പോർട്സ് കൗൺസിൽ നടത്തിയ ട്രയൽസിലൂടെയാണ് എട്ട് മലയാളി കളിക്കാരെ – ഷെറിൻ സ്റ്റീഫൻ, ഫ്രിന്റോ പാലയൂർ, അഭിഷേക് പറമ്പിൽ, ഫാരിസ് കരുവന്തവല, മുഹമ്മദ് ഫൈസ്, ആദർശ് മീത്തിലപ്പുരയിൽ, പ്രജിൽ കുമാർ, മുഹമ്മദ് റമീസ് – തിരഞ്ഞെടുത്തു. ഇവരെ കൂടാതെ ആൽവിൻ വർഗീസ്, കിരൺ ദാസ്, ഷെർജോ ജോസ്, ആൻ്റണി ടി.പി, ഷറഫലി സി.ജെ, അനന്തൻ കാവുങ്കൽ മണി, ഹനോക്ക് എം.ടി എന്നീ മലയാളികൾ കൂടെ ടീമിൻ്റെ വിജയപാതയിൽ നിർണായക പങ്കു വഹിക്കുന്നു
യൂറോപ്പിലെ MAFA ലീഗ് നോക്കോട്ട് ചാമ്പ്യൻഷിപ് ഫൈനലിൽ അറ്റാർഡ് EDEX കിങ്സ് FC മാർസ സെന്റ് മൈക്കിൾസ് FC യെയാണ് ഫൈനലിൽ നേരിട്ടത്. MAFA ലീഗിലെ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളെ ടൂർണമെൻറിൽ ഉടനീളം അട്ടിമറിച്ചാണ് ഈ ഇന്ത്യൻ ക്ലബ് ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്.മത്സരം 0-1 പരാജയപ്പെട്ടെങ്കിലും ഫസ്റ്റ് ഡിവിഷൻ കബ്ബിനെതിരെ മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവച്ചത്.
അര്‍ജന്റീന, ബ്രസീൽ, കോളംബിയ, സ്വീഡൻ, അയർലണ്ട്, സ്കോട്ലൻഡ്, ഘാന, കാനഡ, നൈജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടൊപ്പം ഉള്ള പരിശീലനവും മത്സര പരിചയവും മലയാളി കളിക്കാർക്ക് നൽകുന്ന മികവ് മത്സര ഫലങ്ങളിൽ നന്നായി പ്രതിഭലിച്ചിട്ടുണ്.
MAFA ലീഗിലെ മികച്ച ടീമുകളെ നേരിടാൻ അറ്റാർഡ് എഡെക്സ് കിംഗ്സ് എഫ്സി തയ്യാറെടുക്കുമ്പോൾ, അവരുടെ നേട്ടം ഇന്ത്യയിലെയും യൂറോപ്പിലെയും ഫുട്ബോൾ ഇന്ത്യൻ കളിക്കാർക്ക് ഒരു പ്രചോദനമായി വർത്തിക്കുന്നു. യൂറോപ്യൻ ഫുട്ബോൾ രംഗത്ത് ശാശ്വതമായ സ്വാധീനം ചെലുത്താൻ ടീം ഒരുങ്ങിയിരിക്കുന്നു. “ലോക വേദിയിൽ നമ്മളുടെ കളിക്കാർക്ക് മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച ഓരോ ഇന്ത്യക്കാരന്റെയും വിജയമാണിത്. ഇതുവരെ ഞങ്ങൾ നേടിയത് അവിശ്വസനീയമാണ്, ഇപ്പോൾ ഞങ്ങൾ അതിലും വലുതായ ഒരു യൂറോപ്യൻ കിരീടത്തിന്റെ വക്കിലാണ്,” സെമി ഫൈനൽ വിജയത്തിനുശേഷം ടീം പ്രസിഡൻ്റ് വിബിൻ സേവ്യർ പറഞ്ഞു. “ഈ കളിക്കാർ ഇപ്പോൾ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.” മാൾട്ടിസ് സ്വദേശിയും ടീം കോച്ചുമായ എലിയട്ട് നവാരോ കൂട്ടിച്ചേർത്തു,
ടീമിൻ്റെ മാനേജ്മെൻ്റിൽ ടോംസൺ മാളിയേക്കൽ, ഷിനാസ് ചെഗു, സെബിൻ തോമസ് , അരുൺ അജയൻ, അനൂപ് ജിനു, അജിൽ മാത്യു, അരുൺ രവി , സിയാദ് സയിദ് എന്നിവരുടെ സേവനവും എടുത്ത് പറയേണ്ടത് ആണ്.
Link to the details :
https://www.facebook.com/share/1EVFUY9ntb/?mibextid=wwXIfr
https://www.facebook.com/share/v/1BibXPN1uy/?mibextid=wwXIfr
യുകെയിൽ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം.
ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു.കെ. യിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെൻ്റിൽ.
ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യു.കെ. യിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ സ്റ്റോക്ക് ഓൺ ട്രെൻ്റിലെ ചെസ്റെർട്ടൻ ഹാളിൽ ആരവം 2025 എന്ന പേരിൽ ജൂൺ 29 ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെ ഒത്തു ചേരുന്നു.
ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓർമ്മകളെല്ലാം ഇവിടെ പങ്ക് വെക്കാം….
കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാമത്സരങ്ങൾ, കേരളത്തിൻ്റെ തനത് രുചികളുമായി വിഭവ സമൃദ്ധമായ നാടൻ സദ്യ, സാംസ്കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ആരവം 2024 ആഘോഷ രാവിന് മാറ്റ് കൂട്ടാൻ വാദ്യ ലിവർ പൂൾ തകർപ്പൻ ചെണ്ടമേളം ഡിജെ എബി ജോസും ലണ്ടൻ വൈബ്രാന്റ്സ് ഒരുക്കുന്ന ഡിജെ നൈറ്റ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ആരവം 2025 ആഘോഷമാക്കി മാറ്റാൻ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ഒരിക്കൽക്കൂടി എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്നേഹപൂർവ്വം ആരവം 2025 ലേക്ക് സ്വാഗതം ചെയ്യുന്നു…..
ആരവം 2025 ആഘോഷ കമ്മിറ്റിക്ക് വേണ്ടി,
സോജൻ കുര്യാക്കോസ്
പ്രസിഡൻ്റ്
ആദർശ് ചന്ദ്രശേഖർ
സെക്രട്ടറി
ജോയ് പാലത്തിങ്കൽ
ട്രഷറർ
ജേക്കബ് മാത്യു
പ്രോഗ്രാം കൺവീനർ
ടിക്കറ്റ് ഉറപ്പാക്കൂ – ഇപ്പോൾ തന്നെ!
Tickets £5.55/only for above 5, go free under 5yrs.
ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സോനം രഘുവംശി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സോനം കുറ്റംസമ്മതിച്ചത്. കാമുകനായ രാജ് കുശ്വാഹയ്ക്കൊപ്പം ചേര്‍ന്ന് ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും യുവതി പോലീസിനോട് സമ്മതിച്ചു.
ഇന്ദോര്‍ സ്വദേശിയായ രാജാ രഘുവംശിയെ മേഘാലയയില്‍വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സോനം രഘുവംശിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കൃത്യം നടത്തിയശേഷം മുങ്ങിയ യുവതിയെ ഉത്തര്‍പ്രദേശില്‍നിന്നാണ് പോലീസ് പിടികൂടിയത്. എന്നാല്‍, പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. കവര്‍ച്ചാശ്രമത്തിനിടെ തന്നെ രക്ഷിക്കാന്‍ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. തുടര്‍ന്ന് യുവതിയെ ഷില്ലോങ്ങില്‍ എത്തിച്ചെങ്കിലും ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍നിന്ന് ഷില്ലോങ് വരെയുള്ള 27 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഒരക്ഷരംപോലും യുവതി മിണ്ടിയില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറയുകയായിരുന്നു.
അതിനിടെ, സോനവും കാമുകനായ രാജ് കുശ്വാഹയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സോനത്തിന്റെ വീട്ടുകാര്‍ക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് രാജാ രഘുവംശിയുടെ ബന്ധുക്കള്‍ ആരോപിച്ചു. താത്പര്യമില്ലാതെയാണ് സോനം രാജാ രഘുവംശിയെ വിവാഹം കഴിച്ചതെന്നും രാജായുടെ സഹോദരനായ വിപിന്‍ രഘുവംശി ആരോപിച്ചു.
സ്ഥാപനത്തിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായുള്ള പ്രണയത്തെക്കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നു. രാജാ രഘുവംശിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞു. എന്നാല്‍, അമ്മ മകളുടെ പ്രണയത്തെ അംഗീകരിച്ചില്ല. രാജാ രഘുവംശിയെ വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചു. ഒടുവില്‍ സോനം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയെങ്കിലും വിവാഹത്തിന് മുന്‍പ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും’ എന്നുമായിരുന്നു സോനത്തിന്റെ ഭീഷണി. എന്നാല്‍, ആ ഭീഷണി രാജാ രഘുവംശിയെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയാണെന്ന് കരുതിയില്ലെന്നും വിപിന്‍ രഘുവംശി പ്രതികരിച്ചു.
രാജ്യത്ത് യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവന ദാതാക്കള്‍ക്കും നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍.
യുപിഐ സേവന ദാതാക്കളെയും ബാങ്കുകളെയും പിന്തുണക്കുന്നതിന് വേണ്ടിയാണ് നയം മാറ്റം. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതോടെ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രവര്‍ത്തന ചെലവ് കണ്ടെത്തുന്നതിനും ഈ തുക സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
2020 മുതല്‍ ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
എന്നാല്‍ എംഡിആര്‍ ഏര്‍പ്പെടുത്തുന്നത് വ്യാപാരികള്‍ക്ക് അധിക ബാധ്യതയാകുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയുണ്ടെങ്കിലും യുപിഐ ഇക്കോ സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിവര്‍ഷം 10,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് ഈ രംഗത്തെ കമ്പനികള്‍ പറയുന്നത്.
ഇരുപത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍ നിന്ന് 0.3 ശതമാനം എംഡിആര്‍ ഈടാക്കണമെന്നാണ് കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വ്യാപാരികളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസ് തീരുമാനിക്കേണ്ടതില്ലെന്നും പകരം സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്.