രാജു കാഞ്ഞിരങ്ങാട്
മഞ്ഞപ്രസാദവും തൊട്ടു കൊണ്ടി
ന്നെന്റെ
മുറ്റത്ത് മഞ്ഞക്കിളികൾ വന്നു
മഞ്ഞിന്റെമുത്തുമണികൾ കൊരു
ത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു
മന്നൻ മഹാബലി നാടുവാണുള്ളാരു
ഗാഥകളീണത്തിൽ പാടിടുന്നു
ആമണിഗീതങ്ങൾ കേൾക്കവേയെൻ
മനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു
മഞ്ഞ നിറമെഴും പുന്നെൽക്കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു.
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തുവെയ്ക്കാൻ
കിളികൾ നെൽ കതിരുകൾ കൊയ്തെ ടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിന്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ
സ്വാഗതം, സ്വാഗതമോതി ക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു
രാജു.കാഞ്ഞിരങ്ങാട് : സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
ടി.എസ്.തിരുമുമ്പ് അവാർഡ് 2019,
ജോമോൻ സ്മാരക സാഹിത്യ പുരസ്കാരം 2020
കർഷക തൊഴിലാളി ദേശീയ സമ്മേളന സംസ്ഥാന തല രചനാ മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം (03. 01.2020)
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU
കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് ) ,കണ്ണൂർ ടാലൻ്റ് പുരസ്കാരം (ഒക്ടോബർ 2021), കേരള വാർത്താപത്രം (നീർമാതളം ) കവിത പ്രത്യേക ജൂറി പുരസ്കാരം (2022),പായൽബുക്സ് പുരസ്കാരം,
കേരള വാട്ടർ അതോറിറ്റി തെളിനീർ ട്രസ്റ്റ് സംസ്ഥാന തല കവിതാ പുരസ്കാരം (2023), മലയാള കാവ്യസാഹിതി ജില്ലാതല പുരസ്കാരം, കേരളം ഗ്രൂപ്പ് (2024) മികച്ച എഴുത്തുകാരനുള്ള കവിത
പുരസ്കാരം കൂടാതെ നിരവധി പുരസ് കാരങ്ങളും ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടുള്ളവിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത് എന്നീ കവി
താ സമാഹാരങ്ങളും
5, ഉമ്പാച്ചി (കഥകൾ)
‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള
രശ്മി മാസികയിലും, അക്ഷരദീപം മാസികയിലും ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു
വിലാസം
രാജു.കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് പി.ഒ
കരിമ്പം. വഴി
തളിപ്പറമ്പ് – 670 142
കണ്ണൂർ – ജില്ല
കേരള
ഫോൺ :- 9495458138
Email – [email protected]
ലത മണ്ടോടി
മലയടിവാരങ്ങളിലെ ചമൽക്കാരങ്ങളുടെ ഓരം ചേർന്ന് അയാളുടെ ഫോർട്യൂണർ പറന്നു. മലകളുടെ നിമ്നോന്നതങ്ങൾ അതിന് പുത്തരിയല്ല.ചന്ദനക്കാടുകൾ നിറഞ്ഞ മറയൂരും കഴിഞ്ഞ് കാന്തല്ലൂർക്ക് ഒരു യാത്ര.അവിടെയുള്ള അയാളുടെ ഓറഞ്ച് ഫാമിനോടും ആപ്പിൾ ഫാമിനോടും ചേർന്ന കോട്ടേജ് ഹരി അയാൾക്ക് അന്നേക്കായി ഒഴിച്ചിട്ടിരുന്നു.തോട്ടത്തിലെ ആദിവാസി പണിക്കാരുടെ തമിഴ് ശീലുകൾ വെളുത്തുള്ളി ഗന്ധമുള്ള കാറ്റിലൂടെ അയാളുടെ ചെവികളോട് കിന്നാരം പറഞ്ഞു.പക്ഷെ ഒന്നും അന്നയാൾ ചെവിക്കൊണ്ടില്ല.കേട്ടില്ല.
ഭാര്യ മാലിനിയും ഡ്രൈവർ മുത്തുലിംഗവും അയാളോട് സംസാരിച്ചു കൊണ്ടേയിരുന്നു. ഒന്നിനും മറുപടി പറയാതെ ഹരിയോട് ഗൗരവമേറിയ സംഭാഷണത്തിലായിരുന്നു അയാൾ.
“ഹരി… ഇന്ന് ഈ ഗോപേട്ടനെന്തു പറ്റി?”
ഒരു വെക്കേഷൻ ട്രിപ്പ് അല്ലേ ഇത്.”
“മാലിനി .. ഡോണ്ട് ബി സില്ലി….
വെക്കേഷൻ ട്രിപ്പ് ആയിരുന്നെങ്കിൽ പാർവതി കൂടെ ഉണ്ടാവുമായിരുന്നില്ലെ.
അവളെ ഞാൻ അവളുടെ ഫ്രണ്ടിന്റെ വീട്ടിൽ നിർത്തുമോ….”
“പിന്നെ എന്തിനു എന്നെ കൂടെ കൊണ്ടുവന്നു…..?
“നീ അറിയേണ്ടതായ പലതും ഉണ്ടെന്നു തോന്നി. ഈ വരവ് അങ്ങിനെയൊരു…..”
“ഒരു എസ്റ്റേറ്റ് കച്ചോടാക്കാനാണെന്നല്ലേ പറഞ്ഞത്…”
“അതെ….”
“അപ്പോൾ അതിലെന്താ ഇത്ര വലിയ ഒരു മിസ്റ്ററി….”
അതിനുത്തരം ഗൗരവമേറിയ ചർച്ചയിലേക്കുള്ള അയാളുടെ നുഴഞ്ഞുകയറ്റമായിരുന്നു..
“ഹരി രാമമൂർത്തിയെ കണ്ടിരുന്നില്ലെ?”.
.
“പിന്നെ.. ഞാൻ സയന്റിസ്റ്റ് സുധാകർ സൗന്ദർരാജിനെയും കണ്ടിരുന്നു.. എല്ലാവരും നല്ല സപ്പോർട്ട് ആണ്.
ഒരു ഹെക്ടറിൽ നിന്ന് ശരാശരി എട്ടു കിലോയോളും പൂവുകിട്ടും എന്നാണ് പറയുന്നത്. പോളിഫാം ആയിട്ടും കുറച്ചു ചെയ്യാം.. പുതിയ വിപണി അല്ലെ …കാശ്മീരിനെക്കാൾ വിപണിമൂല്യമുള്ള പൂക്കളാണിവിടെ എന്നാണ് രാമമൂർത്തി പറഞ്ഞത്….”
“ഹരി… എന്റെ അമ്മയുടെ മനസ്സ് കൂടെ ഉണ്ടെങ്കിൽ നമ്മൾ വിജയിക്കും.
കുങ്കുമപ്പൂക്കൾ നിറയെ വിരിയും.നമ്മൾ വാരിവിതറും…ഷെൽട്ടർ നിറയും… എനിക്കുറപ്പുണ്ട്….”
ആ ഉറപ്പിൽ അയാളുടെ കണ്ണുകൾ നിറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.
“ഗോപേട്ടാ.. ഇതിൽ നിന്നുള്ള വരുമാനം മുഴുവൻ ചിത്തഭ്രമം ഉള്ളവരെ റീഹാബിലേറ്റ് ചെയ്യാൻ ഉപയോഗിക്കണം എന്നല്ലേ….”
“ഉം…”
ഹരിയുടെ അർധോക്തിയ്ക്കു ഗോപാൽ ഒന്ന് നീട്ടി മൂളി.
“നാളെ റെജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ ഞാൻ തിരിച്ചു പോവും. അവിടെ എല്ലാം അറേഞ്ച് ചെയ്യണ്ടേ.. ചെയ്തിട്ടുണ്ട് എന്നാലും ഗോപേട്ടൻ ഇല്ലാതെ….”
“ഞാനും മാലിനിയും മറ്റന്നാൾ തിരിച്ചുവരും. എന്റെ മനസ്സും ശരീരവും അപ്പോഴേക്ക് ഒന്ന് തണുക്കട്ടെ.”
“എല്ലാവരെയും വിളിക്കുകയും ഒത്തുകൂടൽ പ്ലാൻ ചെയ്യുകയും എല്ലാവർക്കും താമസസൗകര്യം ഒരുക്കുകയും ഒക്കെ ചെയ്തിട്ട് അവസാനം ഗോപേട്ടൻ വരാഞ്ഞാൽ അവരൊക്കെ അന്വേഷിക്കില്ലേ….?”
“അന്വേഷിക്കും.. കാന്തല്ലൂരിൽ ഒരു
അസയ്ന്മെന്റിൽ പെട്ടുപോയെന്നു പറയു… ഏട്ടന്റെ പേരിൽ അവര്
എൻജോയ് ചെയ്യട്ടെ.
എന്നെ ഉദ്ഘാടന ദിവസം കണ്ടാൽ മതി. പ്രതേകിച്ചു ടോബിൻ… ടോബിൻ സൈമൺ.
നമ്മുടെ ഉദ്ഘാടകൻ. അമേരിക്കൻ വ്യവസായി…”
കോട്ടേജ് എത്തിയതും ഫാമിലെ സ്നേഹമുള്ള തൊഴിലാളികൾ അയാളെയും മാലിനി യെയും പൊതിഞ്ഞു . അത്യാവശ്യം കുശലം പറച്ചിൽ കഴിഞ്ഞ് അയാൾ അകത്തേക്ക് കയറി.
“ഗോപേട്ടൻ ക്ഷീണിതനാണല്ലോ… എന്തൊക്കെയാ പ്ലാൻസ്.എനിക്കൊന്നും മനസ്സിലാവുന്നില്ല….”
“ഇപ്പോൾ നീ റെസ്റ്റ് എടുക്കു. വൈകിട്ട് നമ്മൾ വാങ്ങുന്ന എസ്റ്റേറ്റ് കാണാൻ പോവാം. അപ്പോൾ പറയാം….”
“നാളെ നീ ഇവിടെയൊക്കെ ചുറ്റിക്കണ്ടോളു.പലപ്പോഴും കണ്ടതാണ് എന്നാലും.. ഒറ്റയ്ക്കിരുന്ന് മുഷിയണ്ട. ഡ്രൈവർ ഉണ്ടാവും.. വേണെങ്കിൽ മുത്തുലിംഗത്തിന്റെ വൈഫിനേയും കൂടെ കൂട്ടിക്കോളു.ഞാൻ നാളെ ഫുള്ളി എൻഗേജ്ഡ് ആയിരിക്കും .മറ്റന്നാൾ നമ്മൾ നാട്ടിലേക്കു തിരിക്കും….”
എന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരം ഇനി വെറും മൂന്നു നാൾ.
മാലിനി കേൾക്കാതെ അയാൾ അങ്ങിനെയും പറഞ്ഞുവെന്ന് തോന്നുന്നു.
“ഉം…”
മാലിനിയുടെ മൂളൽ ഇഷ്ടപ്പെടാഞ്ഞത് പോലെ പെട്ടെന്നയാൾ മൗനിയായി. തുരുതുരാ ശബ്ദിക്കുന്ന മൊബൈൽ മനഃപൂർവം അലക്ഷ്യമായി എവിടെയോ വെച്ച് അയാൾ കിടന്നു.അയാൾ സംഘടിപ്പിച്ച ഏട്ടന്റെ ക്ലാസ്സ്‌മേറ്റ്സിന്റെ ഒത്തുചേരലിന് വന്നവരാണ് അയാളെ വിളിക്കുന്നത്. അയാൾ അവരോട് എന്ത് പറയാൻ .
അയാളെ വന്നവർക്കാർക്കും ഒരിക്കലും അറിയാനിടയില്ല.
ഗോപാൽ എന്നും ഒരു അന്തർമുഖനായിരുന്നു. ഏഴാംക്ലാസ്സിലെ മദ്ധ്യവേനലവധിക്കു ശേഷം അയാളും റീഹാബിലേറ്റ് ചെയ്യപ്പെട്ടവനാണ്.
പിന്നീട് ഏതോ ഒരു വിശുദ്ധ നാളിൽ ക്രൂശിക്കപ്പെട്ടവൻ, ഗോപാൽ മേനോൻ എന്ന പ്രവാസി മലയാളിയായി ഉയിർത്തെഴുന്നേറ്റു.
പലപ്പോഴും ഓർമകൾക്ക് നിത്യയൗവനമാണ്.
ബലം പ്രയോഗിച്ച് ബന്ധനസ്ഥരാക്കിയ അവറ്റകളെ നോക്കി അയാൾ പറഞ്ഞു.
“തൽക്കാലം എന്നെ ഒന്ന് ഒഴിവാക്ക്. പ്ലീസ്..ഇപ്പോൾ എന്നെ തളർത്തരുത്.”
ലക്ഷ്യം വിദൂരമല്ലാത്തതിനാൽ അയാളിലെ ഉൽസുകത വീണ്ടും അയാളെ കർമനിരതനാക്കി.
കരിമ്പിൻ തോട്ടങ്ങളെയും ശ്വാസങ്ങളിലൂടെ ഉള്ളിലേക്കെടുത്ത
ശർക്കരയുടെ മധുരമുള്ള ഗന്ധങ്ങളെയും മാലേയകാറ്റിന്റെ തണുപ്പിനെയും പിന്നിലാക്കി അയാൾ
നാട്ടിലേക്കു തിരിച്ചു.ആസൂത്രണം ചെയ്ത പരിപാടികൾ ഇടതടവില്ലാതെ നടക്കുന്നത് അയാൾ സി സി ടി വി യിൽ ചിലപ്പോഴൊക്കെ കാണുന്നുണ്ടായിരുന്നു.
“ഒരു കോപ്പിലെ…. ഗെറ്റു ഗെദർ…”
“എടാ അങ്ങിനെ പറയല്ലേ… നിന്റെ പഴയ കക്ഷി ഭാമയെ ഒന്ന് കാണാൻ പറ്റിയില്ലെ നിനക്ക്….”
“അയ്യോ…അവളെന്താ ഇങ്ങിനെയായത്…പഴങ്കഞ്ഞിപോലെ..”
“ഓ…
നീ പിന്നെ ഇപ്പോഴും ഒരു കമൽഹാസൻ.,”
“ടോബിൻ… അമേരിക്ക…അമേരിക്ക വിശേഷങ്ങൾ പറയൂ കേൾക്കട്ടെ…”
അവിടെ എത്തിയപ്പോൾ അയാൾ ക്യാമറ സ്റ്റിൽ ചെയ്ത് സൂം ചെയ്തുനോക്കി.ടോബിൻ സൈമൺ അയാൾക്ക് കാണേണ്ട ഒരേ ഒരാൾ..
കുറേ കഷ്ടപ്പെട്ടാണ് ഒരുവിധം അയാളെ നാട്ടിൽ എത്തിച്ചത്.
“നമ്മുടെ ബാച്ചിലെ സ്റ്റുഡന്റ്സിൽ ഇന്ന് ഫോർബ്സ് പട്ടികയിൽ വരെ വരേണ്ട ഒരേ ഒരു വ്യവസായി, നിങ്ങൾമാത്രമല്ലെ. നിങ്ങൾ തന്നെയാണ് എന്റെ ഈ എളിയ ഉദ്യമം ഉദ്ഘാടനം ചെയ്യേണ്ടത്.എനിക്കതൊരു പ്രെസ്റ്റിജ് ഇഷ്യൂ ആണ്.ടോബിൻ..വരണം… വരാതിരിക്കരുത്…തലേദിവസം നമ്മുടെ ബാച്ചിലുള്ളവരുടെ റിയൂണിയൻ,പരസ്പരം ഒന്നറിയാൻ.
പിറ്റേ ദിവസം എന്റെ ഫങ്ഷൻ അതും കഴിഞ്ഞ് ടോബിന് തിരിച്ചു പോവാം.”
അരങ്ങിൽ ആടിതിമിർത്ത ഒരു നടനെപ്പോലെയുള്ള
ആ സംഭാഷണമികവിൽ
ടോബിന്റെ മറുപടി.
“ഞാൻ എന്തായാലും വരും….
എന്നാലും എനിക്കാളെ അങ്ങ് കൃത്യമായി മനസ്സിലായില്ലല്ലോ…”
ചില സമയങ്ങളിൽ മിതഭാഷണം ഒരു സൗകര്യമാണ്.ഉടനെ അയാൾ ഫോൺ കട്ട് ചെയ്തു.
ആ ടോബിനാണ് ക്യാമറയിൽ നിറഞ്ഞു നിൽക്കുന്നത്. അയാളുടെ വായിലേക്കുറ്റു നോക്കി മുപ്പതുകൊല്ലം മുന്നത്തെ അതേ വികാരത്തോടെ, മധ്യവയസ്കരായ കുറെ പിള്ളേരും.
അറപ്പുതോന്നി അയാൾ പുറത്തേക്കു നോക്കിപ്പോയി.പലവീടുകളിലും വിളക്കുകൾ മിന്നിത്തുടങ്ങി. സ്ട്രീറ്റ് ലൈറ്റുകൾ പലതും കത്തണോ കെടണോ എന്ന് ചോദിച്ചുകൊണ്ടിരിന്നു.സന്ധ്യയുടെ ചെഞ്ചായം പൂശിയ കവിളുകൾ മേഘപാളികൾക്ക് പിന്നിൽ ഒളിച്ചു കളിച്ചു. അയാളിലും നാളെ ഇന്നിനെ വിഴുങ്ങി തുടങ്ങി.സർവത്ര ഇരുട്ട് പടർന്നു.
നാളെ കിഷന്റെ ദിവസം. അയാൾ നെടുവീർപ്പിട്ടു.
“സാർ ഇറങ്ങണ്ടേ…..”
ഡ്രൈവറുടെ വിളികേട്ടാണ് അയാൾ വീട്ടിലെത്തിയതറിഞ്ഞത്. ഒന്നും ചെയ്യാനില്ലാതെ മാലിനിയും ക്ഷീണിച്ചുറങ്ങിപ്പോയിരുന്നു.
അവതാരക ആരതിവർമ്മയുടെ ശബ്ദം കേട്ടാണ് പിറ്റേന്ന് അയാളും മാലിനിയും ഡ്രസ്സ് ചെയ്തിറങ്ങിയത്.
റീഹാബിലിറ്റേഷൻ സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം..അലങ്കാര വിളക്കുകളും നീണ്ട കരങ്ങളുള്ള പങ്കകളും അലങ്കരിച്ച ഹാളിലേക്ക് മാലിനിയോട് കയറി ഇരിക്കാൻ പറഞ്ഞ് അയാൾ ടോബിൻ സൈമണിനെ കാത്തു നിന്നു.
ഹരിയും ടോബിനും കാറിൽ
നിന്നിറങ്ങിയപ്പോൾ വരവേൽക്കാൻ കടും ചുവപ്പ് റോസപ്പൂക്കളുമായി രണ്ട് പെൺകുട്ടികൾ നിന്നിരുന്നു. മുട്ടിനു മീതെ തീരുന്ന അവരുടെ കറുത്ത ഉടുപ്പ് ബോഡിലോഷൻ തേച്ചുപിടിപ്പിച്ച അവരുടെ വെളുത്ത തുടകളെ പ്രദർശന വസ്തുക്കളെപ്പോലെ നയനാനന്ദകരമാക്കി.
അകമ്പടിയായി സ്കൂൾ കുട്ടികളുടെ ബാൻഡ് മേളവും.
അയാളെ കണ്ട മാത്രയിൽ ടോബിൻ ചോദിച്ചു… മിസ്റ്റർ ഗോപാൽ മേനൻ.?
ഹാവ് അ ഗുഡ് ഡേ..എന്ന ഭാവത്തിൽ . അയാൾ തല ഒന്ന് ചെരിച്ചു.
ആശ്ചര്യത്തിൽ തിളങ്ങിയ ടോബിന്റെ കൃഷ്ണമണികളിലെ ഭാവം അയാൾക്ക് വായിച്ചെടുക്കാമായിരുന്നു. ആരതിവർമ്മയുടെ കൊഴുപ്പിച്ച
പരിചയപ്പെടുത്തൽ ടോബിൻ സൈമണെ കൂടുതൽ ഉന്മേഷവാനാക്കി…
ഗോപാൽ മേനോനെ കണ്ടമാത്രയിൽ പൂർവ വിദ്യാർഥികൾ ഭൂതകാലത്ത് ഇല്ലാത്ത ഒരു പരിചയം വർത്തമാനത്തിൽ എങ്ങിനെ പുതുക്കും എന്ന കൺഫ്യൂഷനിൽ ആയിരുന്നു.
അനാഛാദന കർമം നിർവഹിക്കാൻ സ്റ്റേജിൽകയറിയ ടോബിൻ പൂവിതളുകൾ വിതറിയ താലത്തിൽ നിന്ന് ബോ കെട്ടിയ കത്തിരി എടുത്ത് വിലങ്ങനെ കെട്ടിയ നാട അല്പം നാടകീയതയോടെ തന്നെ മുറിച്ചു. പിന്നീട് ഉള്ളിലെ ചെറിയ കർട്ടൻ വലിച്ചു നീക്കി.
ടോബിനോടൊപ്പം
സദസ്സ് മുഴുവൻ ഉള്ളിലേക്ക് വലിച്ച അവരുടെ ശ്വാസം പുറത്തേക്കു വിടാനാവാതെ ഒരു നിമിഷത്തേക്കെങ്കിലും…….. ഒരു നിമിഷമാണെങ്കിലും അതും ഒരു മൃത്യു തന്നെ.
ഹാളിന്റെ സൈഡിൽ ഉള്ള വലിയ സ്‌ക്രീനിൽ
കിഷൻ. അവന്റെ അച്ഛൻ അമ്മ..
കിഷൻ. പത്താം ക്ലാസ്സ് പരീക്ഷയ്ക്കു കുറച്ചുമുന്നെ സൂയിസൈഡ് ചെയ്ത അവരുടെ കൂട്ടുകാരൻ.. സ്കൂൾ ലീഡർ.. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി. ഓർക്കാൻ ഏറെയുണ്ടായിരുന്നു അവനെപ്പറ്റി.
ഉദ്ഘാടകൻ ടോബിൻ താൻ വെറുമൊരു മനോവിഭ്രാന്തിയിലല്ല എന്ന് ഉറപ്പുവരുത്താൻ തുടരെ തുടരെ കണ്ണുതിരുമ്മിനോക്കി.ആ ഫോട്ടോകൾ പ്രേതദൃശ്യങ്ങൾ പോലെ അയാളെ വിറളി പിടിപ്പിച്ചുകൊണ്ടിരുന്നു. വല്ലാത്തൊരു പരിഭ്രാന്തിയിൽ
അയാൾ തന്റെ സീറ്റിൽ പോയിരുന്നു.
ചടുലമായ നിറങ്ങളുടെ അലങ്കാരങ്ങൾ
മോട്ടിവേഷൻ സ്പീച്ച്… പ്ലേറ്റുകൾ നിറഞ്ഞു കവിഞ്ഞ സ്വാദിഷ്ഠമായ ലഞ്ച്.. ഇവന്റ് മേനേജ്‌മെന്റ്കാർ പടർന്നു പന്തലിച്ച ആ ഹാളിൽ നിന്ന് സ്വന്തം
റൂമിൽ അഭയം തേടിയ ടോബിനെ തേടി അല്പസമയത്തിനു ശേഷം ഗോപാൽ മേനോൻ എത്തി.വാതിൽ അടച്ചു കുറ്റിയിട്ട് അയാൾ ചോദിച്ചു.
“എന്ത് പറ്റി…ടോബിൻ
ഷാൽ ഐ ഫിക്സ് അ ഡ്രിങ്ക് ഫോർ
യു….എന്നിട്ട് നമുക്കൊന്ന് സംസാരിക്കണ്ടേ..”
“ഒത്തിരി കാലം മുന്നെ നടന്ന ഒരു കുട്ടിക്കളിയുടെ പേരിൽ എന്നെ ക്രൂശിക്കരുത് ഗോപാൽ…..”
“ഏയ്….അങ്ങയെ ക്രൂശിക്കെ..അതിനു ഞാൻ അശക്തനാണ് . ആ സംഭവം നടന്നതിനു ശേഷം എന്റെ ഏട്ടനെ അച്ഛൻ പോലും ഒരു നിമിഷം കുറ്റപ്പെടുത്തി…
ആ രാത്രിയാണ് അവൻ സൂയിസൈഡ് ചെയ്തത്. ഞാൻ അന്നൊരു വെറും ഏഴാം ക്ലാസ്സുകാരനാണ്.”
“ഞാൻ ചീത്ത കുട്ടിയല്ല….ഗോപു…
എല്ലാം ആ ടോബിൻ ആണ് ചെയ്തത്” എന്നെന്നോട് അവൻ അന്ന് പറഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു..എന്താണതിന്റെ പൊരുൾ എന്ന് അന്നെനിക്ക് വ്യക്തമായി മനസ്സിലായിരുന്നില്ല..
പിറ്റേ ദിവസം ഞങ്ങളുടെ അച്ഛനും…….
അവന്റെ വേർപാട് അച്ഛനെ വല്ലാതെ തളർത്തി .
ഒരു നഷ്ടത്തിലും അച്ഛൻ അതിനുമുന്നെ അത്രയും ശൂന്യനായിട്ടില്ല.അവൻ ഞങ്ങളുടെ കൊച്ചുവീടിന്റെ പ്രതീക്ഷയായിരുന്നു… ”
“അമ്മ പിന്നെ ചിരിച്ചിട്ടൊ കരഞ്ഞിട്ടൊ ഞാൻ കണ്ടിട്ടില്ല. ദിവസങ്ങൾ ചെല്ലുന്തോറും അമ്മ മുഴുവനായും ഒരു സൈക്കോപാത്ത് ആയി മാറു കയായിരുന്നു.
പിന്നീടുള്ള ഗോപുവിന് അച്ഛനോ അമ്മയോ കൂടപ്പിറപ്പോ കൂട്ടുകാരോ ഒന്നും ഉണ്ടായിരുന്നില്ല…
പക്ഷെ ഇന്ന് ഞാൻ വളരെയധികം സുഹൃത്തുക്കളും അനുചരന്മാരും
ഉള്ള ഇവിടുത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ ഗോപാൽ മേനോൻ ആണ്… ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത് തന്നെ.”
“ടോബിൻ എനിക്കിന്ന് പ്രാണപ്രതിഷ്ഠാ ദിനമാണ്…എന്റെ ക്ഷേത്രം ഇതാണ്. ഈ ഷെൽട്ടർ. എന്റെ ഈശ്വരന്മാരും ഇവരാണ്..ഞാൻ
തൃപ്തനാണ്.
പക്ഷേ എനിക്കറിയണം.അന്ന് എന്താണ് നടന്നതെന്ന്. അറിഞ്ഞേ ഒക്കു. അത് നീ തന്നെ പറയണം. എനിക്ക് പറഞ്ഞു തരാൻ വേറെ ആരും ഇല്ല. അവനെ കുറ്റവിമുക്തനാക്കാൻ നീയെന്ന കോടതിക്കെ കഴിയൂ… അവന്റെ ആത്‍മാവിനെങ്കിലും ശാന്തി കിട്ടട്ടെ….”
പതഞ്ഞു നുരയുന്ന ഗ്ലാസുകൾക്ക് മുന്നിൽ ടോബിൻ ഭൂതകാലം അടിയറവ് വെച്ചു.
എനിക്കെന്നും കിഷനോട് അസൂയയായിരുന്നു ഗോപാൽ..അവന്റെ മുന്നിൽ ഒരിക്കലും ഒന്നാമനാവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല .
കുട്ടിത്തത്തിൽ നിന്ന് പുരുഷത്വത്തിലേക്കുള്ള പരിണാമത്തിനിടയിൽ മറ്റു പല താല്പര്യങ്ങളും എനിക്ക് കൂടി വന്നു. വിഷയാസക്തി നിറഞ്ഞ എന്റെ സങ്കൽപ്പങ്ങൾ അത്തരം കമ്പ്യൂട്ടർ ഡിസ്‌ക്കുകൾ തേടിനടന്നു. അവൻ ആ സമയത്ത് സ്പേസ് സയൻസിലെ വൈജ്ഞാനികൻ ആവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഐ ഐ എസ് സി നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ അവനോടു പ്രിൻസിപ്പൽ …
“എസ് എസ് എൽ സി പരീക്ഷയിലും റാങ്ക് വാങ്ങു…. സുവർണലിപി
യിൽ നിന്റെ പേര് ഈ സ്കൂളിൽ എഴുതിവെക്കും…”
എന്ന് അസംബ്ലിയിൽ വെച്ചു പറഞ്ഞു. അതും കൂടി കേട്ടപ്പോൾ എനിക്ക് കലിപ്പ് കൂടി.
മൗനത്തെ കൂട്ടുപിടിച്ച് ടോബിൻ ഒരുനിമിഷം ഗോപാലിനെ നോക്കി.
“കെട്ടി നിറഞ്ഞാടിയ വേഷമല്ലേ… അഴിയട്ടെ. പകയ്ക്കണ്ട..” ഗോപാലിന്റെ കണ്ണിൽ തീപന്തങ്ങൾ ജ്വലിച്ചു
പിറ്റേ ദിവസം ഞാൻ കണ്ടുകൊണ്ടിരുന്ന ഒരു സി ഡി അവനു കൊടുത്തിട്ടു പറഞ്ഞു..
“ഇത് ഫുൾ സ്പേസ് റിസർച്ച് ചെയ്യുന്നവരെ പ്പറ്റിയാണ്. എന്റെ പപ്പ അയച്ചുതന്നതാണ്. നിനക്ക് കാണാൻ പറ്റിയതാണ്…. കണ്ടിട്ട് മടക്കിത്തന്നാൽ മതി…”
അവന്റെ ബാഗിൽ അത് വെച്ചിട്ട് ഞാൻ ക്ലാസ്സ് ടീച്ചറോട് കംപ്ലയിന്റ് പറഞ്ഞു.
അവന് ഈയിടെയായി ഇത്തരം
ശീലമുണ്ടെന്നും പറഞ്ഞു. പ്രായം കൗമാരം,ടീച്ചർ അത് വിശ്വസിച്ചു.
ഉടനെ അവനെ ടീച്ചേർസ് റൂമിലേക്ക് വിളിപ്പിച്ച് ബാഗ് തുറന്ന് പരിശോധിച്ചു.
അവൻ,ഞാൻ നിർബന്ധിച്ചു അവനെക്കൊണ്ടത് വാങ്ങിപ്പിച്ചതാണെന്നു പറഞ്ഞുകൊണ്ടിരുന്നു. സ്കൂളിന് തന്നെ മോശമായത് കൊണ്ട് ടീച്ചേർസ് അത് കാര്യമാക്കാതിരിക്കാൻ ആവുന്നത് പറഞ്ഞു നോക്കി.
പക്ഷെ നിന്റെ അച്ഛനമ്മമാർ അതിന് തയ്യാറായില്ല.
അവർ സ്കൂളിൽ വന്നു എന്റെ അച്ഛനെയും അമ്മയെയും വിളിച്ചുവരുത്തണം എന്ന് നിർബന്ധം പിടിച്ചു… അവരെ
ദുബായിൽ നിന്ന് അതിനായി വരുത്തി.
പക്ഷേ ഞാൻ നിരപരാധിയാണെന്നു വരുത്തി തീർക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.കാരണം എന്റത്ര ധൈര്യം അവനില്ലായിരുന്നു പാവമായിരുന്നു കിഷൻ. പിന്നെ എന്റെ പേരെന്റ്സിന് സ്കൂളിൽ നല്ല ഇൻഫ്ലുൻസും ഉണ്ടായിരുന്നു… ”
“സ്കൂളിനെ നടുക്കിയ ഒരു സംഭവമായിരുന്നു അത്.. പത്രങ്ങളിൽ ഒന്നിലും വരാതിരിക്കാൻ സ്കൂളധികൃതർ അന്ന് ആവുന്നത് ശ്രമിച്ചു… ച്ചു..”
അപ്പോഴേക്കും ടോബിൻ കുഴഞ്ഞിരുന്നു.
പെട്ടെന്ന് റൂം ബെൽ അടിച്ചു… ഹരിയായിരുന്നു പുറത്ത്.
“ഹരി… ഇനി നിന്റെ ഊഴമാണ്… ഗുഡ് ലക്ക്..”
നിർവികാരനായി ഗോപാൽ പുറത്തേക്കു നടന്നു.
ഹരി ഒരിക്കലും ഒറ്റില്ല…ചതിക്കില്ല. പരസ്പരം അനാഥരെ സനാഥരാക്കിയ ഒരു സൗഹൃദമാണ് അവർക്കിടയിൽ..
കർണൻ കൊല്ലപ്പെട്ടരാത്രി യുധിഷ്ഠിരൻ കൃഷ്‌ണാർജുനൻമാരോടുകൂടി യുദ്ധക്കളത്തിൽപോയി വാർത്തയുടെ വിശ്വാസ്യത ബോധ്യപ്പെട്ടതിനുശേഷം കൃഷ്ണനോട് പറയുന്നുണ്ട്… “പതിമൂന്നുകൊല്ലം ഉറക്കമില്ലാതെ.. നന്നേ കഷ്ടപ്പെട്ട ഞങ്ങൾക്ക് ഇന്ന് രാത്രി…ഹേ..മഹാഭുജാ..അങ്ങയുടെ പ്രസാദത്താൽ സുഖമായുറങ്ങാറായി”.
ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.
മിന്നു സൽജിത്ത്
നിന്റെ കിനാക്കൾക്ക് ഏഴുനിറങ്ങൾ
ഉണ്ടായിരുന്ന കാലത്ത്
ഞാനൊരു അഴകാർന്ന
കുഞ്ഞുപക്കിയായിരുന്നു…
നിന്റെ പ്രണയത്തിന്റെ നിറങ്ങളും പൂക്കളും തേടിപറന്ന ഒരു ഓണത്തുമ്പി……
നിന്റെ വെള്ളാരം കണ്ണുകളെ പ്രണയിച്ച,
നിന്റെ ആത്മാവിന്റെ കയങ്ങളിലേക്ക്
തുമ്പപൂക്കളും നറുവെൺ നിലാവിന്റെ
വെട്ടവും തേടി പാറിപറന്നൊരു പക്കി.
പിന്നെയൊരു ഓണക്കാലത്തു
മഴപെയ്തു നിറഞ്ഞൊരീ പുഴയരികിൽ
നിന്നെയും കാത്തു നിൽക്കവേ,
നിന്നെത്തലോടി എന്നിലേക്ക് വീശിയ
ഒരു കാറ്റിലകപ്പെട്ട് ചിറകൊടിഞ്ഞു
മരണപ്പെട്ട നിന്റെ സ്വന്തം പക്കി…
ഇന്ന് വീണ്ടുമൊരു ഓണക്കാലത്തു
നിന്നെ തേടിവരാൻ പിറവിയെടുക്കുമൊരു കുഞ്ഞുപക്കി.
മിന്നു സൽജിത്ത്
ഏഴാമത് യുക്മാ കേരള പൂരം വള്ളംകളിയിൽ നിറഞ്ഞു നിന്നത് യുകെയിലെ കുട്ടനാട്ടുകാരായിരുന്നു. മത്സരത്തിനിറങ്ങിയ എല്ലാ ടീമുകളിലും സാന്നിധ്യമായി കുട്ടനാട്ടുകാർ നിറഞ്ഞുനിന്നു.
ഏഴാമത് യുഗ്മ ട്രോഫി തൂക്കിയ കുട്ടനാട് സംഗമത്തിന്റെ മുൻ ജനറൽ കൺവീനറും സർവ്വോപരി പുളിങ്കുന്നുകാരനുമായ ശ്രീ മോന്നിച്ചൻ കിഴക്കേചിറയ്ക്കും ബോൾടണിലെ കൊമ്പന്മാർക്കും കുട്ടനാട് സംഗമത്തിന്റെ സ്നേഹ അഭിവാദ്യങ്ങൾ. ഇഞ്ചോടിഞ്ച് മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ കുട്ടനാടിന്റെ അഭിമാന ഭാജനങ്ങൾ ശ്രീ മാത്യു ചാക്കോ സാൽഫോർഡ് എസ് എം എയ്ക്കും , തോമസ്കുട്ടി ഫ്രാൻസിനും , ജവഹർ ബോട്ട് ക്ലബ് ലിവർപൂളിനും കുട്ടനാട് സംഗമം യുകെയുടെ അകം നിറഞ്ഞ സ്നേഹ ആദരവുകൾ. നാലാം സ്ഥാനത്ത് എത്തിയ ശ്രീ ബാബുക്കളപ്പുരക്കലിനും , വനിത ടീമിന്റെ വിജയികൾക്കും അഭിനന്ദനങ്ങൾ നേരുന്നു .
കുട്ടനാടിന്റെ തനതായ ഭാഷയിൽ വള്ളംകളി കമന്ററി കാണികളിലേക്ക് എത്തിച്ച ജോൺസൺ കളപ്പുരക്കൽ , സിഐ ജോസഫ് , ജിനോ സെബാസ്റ്റ്യൻ സി പോൾ ടീമിനും കുട്ടനാട് സംഗമം യുകെയുടെ പ്രത്യേക അഭിനന്ദനങ്ങൾ. ഫൈനലിൽ എത്തിയ എല്ലാ വള്ളങ്ങൾക്കും , കുട്ടനാടൻ ഗ്രാമങ്ങളുടെയും കുട്ടനാടൻ ചുണ്ടൻ വള്ളങ്ങളുടെയും നാമധേയത്തിൽ 32 പുരുഷ ടീമുകളെയും 12 വനിത ടീമുകളെയും ഉൾപ്പെടുത്തി കേരളപുരം സുന്ദരമായി സംഘടിപ്പിച്ച യുഗ്മയ്ക്കും അതിൻറെ ദേശീയ പ്രസിഡണ്ട് എബി സെബാസ്റ്റ്യനും ടീമിനും കുട്ടനാട് സംഗമം യുകെയുടെ പ്രത്യേകം നന്ദി. മാൻവേഴ്സ് തടാകത്തിൽ തുഴയെറിഞ്ഞ എല്ലാ ജലോത്സവ പ്രേമികൾക്കും വീണ്ടും വീണ്ടും ആർപ്പുവിളികളും ആദരവുകളും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നു.

നെഹ്‌റു ട്രോഫി വള്ളംകളി ആരവങ്ങൾക്കൊപ്പം യുകെയിലും ആവേശം ആകാശത്തോളം ഉയർത്തി യുക്മ കേരളപൂരം വള്ളംകളിയിൽ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൻ കിരീടം നേടി. ഇംഗ്ലണ്ടിലെ മാൻവേഴ്‌സ് തടാകത്തിൽ നടന്ന മത്സരത്തിലാണ് വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി മോനിച്ചൻ കിഴേക്കേച്ചിറയുടെ നേതൃത്വത്തിൽ വിജയം ചൂടിയത്.

വാശിയേറിയ പോരാട്ടം നടത്തി ഈ അവിശ്വസനീയ വിജയം സ്വന്തമാക്കിയ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടന്റെ മാനേജർ ജെയ്സൺ ജോസഫ് ആണ്. വാശിയേറിയ മത്സരത്തിൽ സാൽഫോർഡ് എസ് എം എ . ജവഹർ ബോട്ട് ക്ലബ് ലിവർപൂൾ ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

ടോം ജോസ് തടിയംപാട്
വാഹനാപകടത്തിൽ പരിക്കേറ്റു കട്ടിലിൽ കിടക്കുന്ന ഇടുക്കി വിമലഗിരി സ്വദേശി ബിനോയ് സെബാസ്റ്റ്യനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് ഇതുവരെ 2110 പൗണ്ട് (ഏകദേശം 2,49264 രൂപ )ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു .ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. പണം അയച്ചിട്ടുണ്ട് എന്നറിയിച്ച എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ്മെൻറ് അയച്ചിട്ടുണ്ട് . സഹായിച്ച എല്ലാ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു . ലഭിച്ച പണം ഈ ഓണത്തിന് മുൻപ് ബിനോയ്ക്ക് കൈമാറും എന്നറിയിക്കുന്നു .
ഒരു ചെറിയ കടനടത്തി വികലാംഗയായ ഭാര്യയെയും ഓട്ടിസം ബാധിച്ച മകളെയും സംരക്ഷിച്ചു മറ്റൊരു മകളെ നേഴ്സിംഗ് പഠിപ്പിക്കാൻ സഹായിച്ചും ജീവിതം മുൻപോട്ടു കൊണ്ടു പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വാഹനാപകടം ആ കുടുംബത്തെ തകർത്തെറിഞ്ഞത് .
ബിനോയിയുടെ കുടുബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ സുന്ദർലാണ്ടിൽ താമസിക്കുന്ന ഉപ്പുതോട് സ്വദേശി റെയ്‌മൻഡ് മാത്യു മുണ്ടക്കാട്ടാണ് , റെയ്‌മഡിനെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,45,00000 (ഒരുകോടി നാൽപ്പത്തിഅഞ്ചു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു കേരള കമ്മ്യൂണിറ്റി വിറാൾ , UKKCA , മലയാളം യു കെ , പത്ര൦ , ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, പടമുഖം സ്നേഹമന്ദിര൦, ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് . ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.”

പതിനേഴു വയസ്സുള്ള വിദ്യാർഥിയെയും കൂട്ടി നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കർണാടകയിലെ കൊല്ലൂരിൽനിന്ന് ചേർത്തല പോലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.
കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണു നടപടി. 12 ദിവസം മുൻപാണ് സനൂഷ തന്റെ മക്കളുമായി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പോലീസിൽ പരാതി നൽകി. ചേർത്തല പോലീസിൽ യുവതിയുടെ ബന്ധുക്കളും പരാതി നൽകി.
ഫോൺ ഉപയോഗിക്കാതെയായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് അവിടെ ചെന്നെങ്കിലും കണ്ടെത്താനായില്ല. യുവതി പിന്നീട് ഫോൺ സ്വിച്ച് ഓൺചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കുട്ടികൾക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പോലീസ് വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭർത്താവിനെ ഏൽപ്പിച്ചു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മ്യാന്മാറിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ മഴ ശക്തമാകാൻ കാരണമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇത് പ്രകാരം നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു. കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര്‍ മരിച്ചതായി താലിബാന്‍ ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ അഫ്ഗാനിസ്താനിലുണ്ടായതിൽ ഏറ്റവുംവലിയ ഭൂകമ്പങ്ങളിലൊന്നാണ് കഴിഞ്ഞദിവസമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുനാര്‍ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഈ മേഖലകളില്‍ നിരവധി വീടുകള്‍ നിലംപൊത്തിയെന്നാണ് വിവരം.
ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലയിടങ്ങളില്‍നിന്നും സൈനിക വിമാനങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 40 വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടുവന്നതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. ആയിരത്തോളം പേര്‍ മരിച്ച 2022-ലെ ഭൂകമ്പമായിരുന്നു വീണ്ടും അധികാരത്തിലെത്തിയ താലിബാന്‍ ഭരണകൂടം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തം. വിദേശസഹായങ്ങളടക്കം കുറഞ്ഞതോടെ വന്‍ പ്രതിസന്ധി നേരിടുന്ന താലിബാന്‍ ഭരണകൂടത്തെ കഴിഞ്ഞദിവസത്തെ ഭൂകമ്പം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതിനിടെ, ഭൂകമ്പത്തില്‍ വിറങ്ങലിച്ച അഫ്ഗാനിസ്താന് സഹായംതേടി താലിബാന്‍ ഭരണകൂടം അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. നിരവധിപേര്‍ക്കാണ് ജീവനും വീടുകളും നഷ്ടപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ അന്താരാഷ്ട്രതലത്തില്‍ സഹായം ആവശ്യമാണെന്നും കാബൂളിലെ ആരോഗ്യമന്ത്രാലയ വക്താവ് ഷറഫാത്ത് സമാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അഫ്ഗാനിലെ ഭൂകമ്പബാധിത മേഖലകളില്‍ സഹായം വാഗ്ദാനംചെയ്ത് ഇന്ത്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കാബൂളിലേക്ക് ഇതിനകം ആയിരം ടെന്റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ചൊവ്വാഴ്ച മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു. അഫ്ഗാനില്‍ സഹായദൗത്യത്തിനായി തയ്യാറെടുക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
രാഹുലിനെതിരായ ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈം ബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചു.