ചാലിഗദ്ദയില്‍ കര്‍ഷകനെ കൊന്ന ബേലൂര്‍ മഖ്‌നയെന്ന മോഴയെ പിടികൂടാന്‍ ശ്രമിച്ച ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയില്‍ വെച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കിയ ശേഷം ആര്‍.ആര്‍.ടി. ആനയെ തുരത്തുന്നതിനിടയിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബേലൂര്‍ മഖ്‌നയെ പിടികൂടാനായി ദൗത്യസംഘം മുന്നോട്ട് പോകുന്നതും ഇതിനിടെ മോഴയാന പിന്നാലെ ഓടി വന്നതോടെ സംഘം തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു തവണ വെടിവെച്ചിട്ടും ആന പിന്തിരിയാതിരുന്നതോടെ വീണ്ടും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബേലൂര്‍ മഖ്‌നയ്ക്ക് കവചമൊരുക്കുന്ന രീതിയിലായിരുന്നു രണ്ടാമത്തെ മോഴയാനയുടെ പ്രവൃത്തി.
കഴിഞ്ഞദിവസമായിരുന്നു ബേലൂർ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനകൂടി ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. കാഴ്ചയില്‍ രണ്ടെണ്ണവും ഒരുപോലെ ഇരിക്കുന്നതിനാല്‍ കഴുത്തില്‍ റേഡിയോ കോളറില്ലെങ്കില്‍ ഇവയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
വയറ്റിൽ മുഴയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗിൽ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയിൽ ആമാശയത്തിൽ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെൺകുട്ടി.
ആകാംക്ഷയും അധിക സമ്മർദ്ദവുമുള്ള കുട്ടികളിൽ ആപൂർവമായി കാണുന്നതാണ് ‘ട്രൈക്കോ ബിസയർ’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുടിവിഴുങ്ങൽ രോഗം. തലമുടി ആമാശയത്തിൽ ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറും. ഭക്ഷണത്തോട് താത്പര്യക്കുറവ്, വിളർച്ച, വളർച്ച മുരടിക്കൽ, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ലക്ഷണം. 28 വർഷത്തെ സേവനത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപൂർവ ശസ്ത്രക്രിയ നടത്തുന്നത്
ഉണ്ണികൃഷ്ണൻ ബാലൻ
യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റ് പുരോഗമിക്കുന്നു. എക്സല്‍ ലേഷർ സെന്‍ററില്‍ നടന്ന കോവെൻട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം സമീക്ഷ മുൻ നാഷണല്‍ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ നിർവഹിച്ചു. കോവെൻട്രി യൂണിറ്റ് പ്രസിഡന്‍റ് ജുബിൻ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉമാദേവി കിഴക്കേമന, അരുൺ ജേക്കബ്, വിഘ്‌നേഷ് കുമാർ, വിനു പാതായിക്കര എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അമ്പയർമാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി.
ധനുഷ് വിനോദ് -ബേസിൽ നവാസ് സഖ്യം മത്സരത്തില്‍ വിജയികളായി. ആഷ്‌ലിൻ അഗസ്റ്റിൻ -ജർമി കുര്യൻ സഖ്യം രണ്ടാം സ്ഥാനവും സാക്ഷം ശർമ്മ – ബെൻസൺ ബെന്നി സഖ്യം മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയ അതീത് ഗുരുങ് – സുപർണ്ണ സഖ്യം കൂടി ഗ്രാന്‍റ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫികളും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളും നല്‍കി. ദി ടിഫിൻ ബോക്സ് കോവെൻട്രി, ലെജൻഡ് സോളിസിറ്റേഴ്‌സ്, ആദിസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻസ്, റോയൽ ഫുട് വെയർ അങ്കമാലി, മാർസോമിലൺ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. നാഷണൽ ബാഡ്മിന്റൺ കോർഡിനേറ്റർ ജിജു ഫിലിപ്പ് സൈമൺ, ടിഫിൻ ബോക്സ് കോവന്റി മാനേജർ മൊഹമ്മദ് റമീസ്, റോയൽ ഫുട് വെയർ അങ്കമാലി ഉടമ ലൂയിസ് മേനാച്ചേരി, ജുബിൻ അയ്യാരിൽ, യൂണിറ്റ് അംഗങ്ങളായ ദർശന അരുൺ, അബിൻ രാമദാസ്, അഭിഷേക് വിജയനന്ദൻ എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബെർമിങ്ഹാം ഏരിയ സെക്രട്ടറിയും കോവെൻട്രി റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററുമായ പ്രവീൺ രാമചന്ദ്രൻ സ്പോൻസർമാർക്കും അമ്പയർമാർക്കുമുള്ള മോമെന്‍റോകളും മെഡലുകളും സമ്മാനിച്ചു. റീജിയണൽ കോർഡിനേറ്റർ ആയ ഹരികൃഷ്ണൻ വളണ്ടിയർമാരെ മെഡലുകള്‍ അണിയിച്ച് ആദരിച്ചു. അടുത്ത മാസം 24ന് കോവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. അടുത്ത ശനിയാഴ്ച ചെംസ്ഫോഡ് റീജിയണല്‍ മത്സരവും ഞായറാഴ്ച ഗ്ലോസ്റ്റർഷെയർ റീജിയണല്‍ മത്സരവും നടക്കും.
റോമി കുര്യാക്കോസ്
ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30 ന് നടത്തപ്പെടും. യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ ‘നിയമസദസ്സി’ലൂടെ നൽകും.
കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീമതി. സോണിയ സണ്ണി ‘നിയമസദസ്സി’ൽ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ സംബന്ധിക്കുന്നവർക്ക് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ പാനലുമായി സംവേദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും പരിപാടിയിലൂടെ ലീഗൽ സെൽ നൽകുന്നതാണ്.
വിദ്യാർഥികളുൾപ്പടെ യു കെയിൽ പുതുതായി എത്തിയ ആളുകൾക്ക് വിശദാoശങ്ങൾ വളരെ എളുപ്പത്തിൽ ഗ്രഹിക്കാൻ ഉതകുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന സെമിനാർ, വേണ്ടവിധം പ്രയോജനപെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
ഐഒസി (യു കെ) – കേരള ചാപ്റ്റർ നേതൃത്വം നൽകികൊണ്ട് ഫെബ്രുവരി 25, 1.30 – ന് സൂം (ZOOM) മുഖേന ഒരുക്കുന്ന ‘നിയമസദസ്സ്’ സെമിനാറിലേക്ക് ഏവരെയും ഹാർദ്ധമായി സ്വാഗതം ചെയ്യുന്നു.
Topic: Niyamasadass
Date: 25 February 2024 (Sunday)
Time : 01.30 PM
Zoom Link:
https://us05web.zoom.us/j/81891852730?pwd=D4sphnt0hLzaYUxZ2mmOFJCevjblxj.1
കൂടുതൽ വിവരങ്ങൾക്ക്:
അപ്പച്ചൻ കണ്ണഞ്ചിറ: +44 7737 956977
റോമി കുര്യാക്കോസ്: +44 7776646163
ജെന്നിഫർ ജോയ്: +44 7791 354511
അജി ജോർജ്: +44 7587 833790
അഡ്വ. ബിബിൻ ബോബച്ചൻ: +44 7442 547939
ജോസ്‌ന സാബു സെബാസ്റ്റ്യൻ
പ്രിയപ്പെട്ട കേശുവേട്ടന് ,
കേശുവേട്ടനവിടെ സുഖമെന്ന് കരുതുന്നു . നമ്മുടെ പ്രേമസുരഭിലമായിരുന്ന ആ കലാലയ ജീവിതത്തിന്റെ പത്താം പടിയിൽ ഞാനിന്നും കേശുവേട്ടനെ പ്രതീക്ഷിച്ചു നിൽക്കുകയാണ് . …
കേശുവേട്ടന്റെ നെറ്റിയിലെ ഒരിക്കലും മാഞ്ഞു കണ്ടിട്ടില്ലാത്ത ആ ചന്ദനക്കുറിയുടെ ഭംഗിയിലാണിന്നുമെന്റെ കിനാക്കൾ ….
കേശുവേട്ടൻ ആദ്യമായി മുട്ടറ്റം മടക്കി കുത്തിയ കൈത്തറിമുണ്ടിന്റെ കോണിൽ എനിക്കായി മാത്രം കരുതിവച്ച ആ നാരങ്ങാ മുട്ടായിയുടെ മധുരമാണിന്നും എന്റെ നാവിൽ ….
കേശുവേട്ടൻ എനിക്കായി എറിഞ്ഞിട്ട മൂവാണ്ടൻ മാങ്ങയുടെ ചൊനപറ്റി ഉണങ്ങിയ എന്റെ പച്ച പട്ടുപാവാടയും….
വൈക്കത്തഷ്ടമിക്ക് കേശവേട്ടനെനിക്ക് മേടിച്ച ….അന്നമ്മ ടീച്ചർ അടിച്ചു പൊട്ടിച്ച ആ കരിവളയും ഇന്നുമെന്റെ ഉറക്കം കെടുത്താറുണ്ട് …
നമ്മളൊന്നിച്ചു നിലാവ് കണ്ട സർപ്പക്കാവിലെ നാഗത്താന്മാരുടെ ദർശന ഓർമകളിന്നുമെന്നെ വല്ലാതെ വേട്ടയാടുന്നു ….
വാലിട്ടെഴുതിയ എന്റെ കണ്ണിലെ കണ്മഷിയാൽ കേശുവേട്ടന്റെ പൊടിമീശ മെല്ലെ കറപ്പിച്ചുകൊണ്ട് ഈ കരിമഷിയിലാണെന്റെ ജീവന സ്തംഭനമെന്ന് പറഞ്ഞപ്പോഴുയർന്ന ആ ഹൃദയസ്തംഭനമിന്നും താണ് അടുത്തതിലേക്ക് പോകാതെയുള്ള ആ ഒരേ നിൽപ്പിലാണിന്നുമെന്റെ ഹൃദയ താളം …..
കലാലയ ചുവരിൽ ചേർത്തുനിർത്തി കേശുവേട്ടനെനിക്ക് തന്ന ആ ആദ്യചുംബന ചൂടിന്റെ താപമിനിയും ഒരു പാരസെറ്റാമോളിനും കുറക്കാനായിട്ടില്ല ….
നമ്മളൊന്നിച്ചു കറങ്ങിയ ഉത്സവപ്പറമ്പിൽ നിന്ന് പിറക്കിയെടുത്ത ബലൂണിന്റെ കഷണങ്ങൾ ഇന്നുമെന്റെ ഹൃദയത്തെ വല്ലാതെ ശ്വാസം മുട്ടിക്കാറുണ്ട് …
പത്താംക്‌ളാസിന്റെ മേശയിൽ ആദ്യമായി കേശുവെട്ടനെന്റെ പേര് കോമ്പസിനാൽ പോറിയിട്ട ആ മുറിവുകളിൽ നിന്നുമിന്നും ചോര വല്ലാതെ പൊടിയുന്നു ….
എന്നിരുന്നാലും നമ്മളെന്നും കൈകോർത്തു ഒരുമിച്ചു നനഞ്ഞ ആ മഴയിൽ ഇന്ന് ഞാനൊരു പ്രതീക്ഷയുടെ കാർമേഘം കാണന്നുണ്ട് . …
നമ്മളൊന്നിച്ചുള്ള ആ ദിവസങ്ങളെ ഞാനെങ്ങനാണ് വർണിക്കുക….
കാറ്റിൽ പറന്നകന്ന ഒരു കടലാസ് തുണ്ടുപോലെ….
അത്തമെത്താൻ കാത്തിരിക്കുന്ന തുമ്പിപ്പോലെ ….
എന്റെ ഹൃദയമിങ്ങനെ പറന്നും…..അകന്നും …
മഴക്കായി കാത്തിരിക്കുന്ന കാലൻ കുടപോലെ ….
എന്റെ ഹൃദയമിങ്ങനെ ചെരിഞ്ഞും, ചാരിയും നിന്നെ പ്രതീക്ഷിച്ചു ഒരു കോണിൽ നിൽക്കുകയാണിപ്പോഴും …
എന്ന് സ്നേഹപൂർവ്വം കേശുവേട്ടന്റെ സ്വന്തം സാറാമ്മ ……
അങ്ങനെ ജീവിതത്തിൽ ആദ്യമായി എഴുതി നോക്കിയ ഒരു പ്രണയലേഖനം, എല്ലാ കൂട്ടുകാർക്കുമായി ….Happy Valentine’s Day
ജേക്കബ് പ്ലാക്കൻ
തുള്ളി തുള്ളി പോകുന്നൊരു പുള്ളിമാനെ ..!
നിൻ കണ്ണിനുള്ളിലോളം തുള്ളുന്നതും പ്രണയമല്ലേ ..?
നാണം കുണുങ്ങിനിൽക്കും
നാലുമണിപ്പൂവേ ..!
കണ്മണി നിന്നുള്ളിലുള്ളതും പ്രണയത്തിൻ വെണ്മണിയല്ലേ ..?
മരമെത്ര വളർന്നാലും ഇലഞ്ഞി പൂവിൻ പ്രേമസൗരഭ്യം പോയ്മറയുമോ ..?
കാലമെത്ര കോലംമിട്ടാലും
മനസ്സിലെ പ്രണയം അസ്തമിക്കുമോ ..?
പ്രണയിനി നീയോർക്കുന്നുവോ ..?നമ്മുക്കായിയന്ന്
പ്രണയത്തിൻ ഫെബ്രുവരി പിറക്കാതിരുന്നൊരു പുണ്യകാലം ..!
സങ്കല്പങ്ങളാൽ നമ്മൾ രാജകുമാരിയും രാജകുമാരനും മായി വാണകാലം …!
നവയൗവനം നമ്മിൽ പൂർണിമ തീർത്ത സ്വപ്‍ന കാലത്ത് ..!
നഷ്ടചന്ദ്രൻ നമ്മെക്കണ്ട് നാണിക്കും സായംസന്ധ്യയിൽ ..!
മിഴികളാൽ നമ്മളന്നാദ്യം തേന്മൊഴിയെഴുതിയ ദിവ്യനേരം ..!
മിന്നാമിനുങ്ങുകളായി നമ്മൾ മാനം മുട്ടെ പറന്നുയർന്നനേരം ..!
കാണുവാൻ വീണ്ടും കാണുവാൻ കൊതിച്ചകാലം ..!കണ്ണുകളാലൊരായിരം കഥകൾ ചൊല്ലിയനാളുകൾ …!
നിൻ തേൻല്ലിചുണ്ടിൽ നിന്നുംമോരുവാക്ക് കാതിലോർത്ത് വെച്ച് മധുനുണഞ്ഞ കാലം …!
നാണത്താൽ പൂക്കും നിൻ നുണക്കുഴികളിലെ കുങ്കുമപ്പൂ നുള്ളിയെടുക്കാൻ …..!
വണ്ട് പോലെ ഞാനന്ന് നിൻപ്പാതകളിൽ പറന്നലഞ്ഞകാലം ..!
കാണുവാൻ വീണ്ടും വീണ്ടും മൊന്നു കാണുവാൻ കൊതിച്ചകാലം ..!
ഈറനിറ്റുവീഴും മുടിച്ചുരുളിൽ പനിനീർപൂവ് ചൂടി നീപോകുമ്പോൾ …!
ഹൃദയത്തിൽ പ്രേമതാമരപ്പൂ വിടർത്തി ഞാൻ കാത്തുനിന്നകാലം ..!
കാലമിന്ന് കോലമിട്ടു നമ്മിലെ വസന്തമെങ്ങോ പോയ്മറഞ്ഞു ..വെങ്കിലും ..!കരളിലന്ന് നമ്മളൊളുപ്പിച്ച പ്രണയത്തിൻ പൊന്മണിമുത്ത് മാഞ്ഞു പോകുമോ …?
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്. 2023 -ലെ മലയാളം യുകെ അവാർഡ് നൈറ്റിൽ പോയറ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് ജേക്കബ് പ്ലാക്കന് ആണ്
Phone # 00447757683814
തണുപ്പ് കാല അരക്ഷിതകളുടെ ബാക്കിപത്രമായ വൈറസ് രോഗങ്ങൾ യുകെയിൽ പടർന്നു പിടിക്കുന്നു. യുകെ ആകമാനം മുൾമുനയിൽ നിർത്തിക്കൊണ്ട് അഞ്ചാംപനി വ്യാപകമായി പടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു ദശകത്തിനിടെ കാണാത്ത തോതിലേക്ക് യുകെയില്‍ അഞ്ചാംപനി കേസുകള്‍ കുതിച്ചുയര്‍ന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടില 118 പേര്‍ക്ക് വൈറസ് പിടിപെട്ടതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ സാക്ഷ്യപ്പെടുത്തുന്നു. ജനുവരിയിൽ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 465 – ൽ എത്തിയതുമായി തട്ടിച്ചു നോക്കുമ്പോൾ പകുതി കേസുകളും ഇംഗ്ളണ്ടിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വെസ്റ്റ് മിഡ്ലാന്‍ഡ്സാണ് രോഗത്തിന്റെ പ്രധാന ഉത്ഭവകേന്ദ്രമെങ്കിലും, ബര്‍മിംഗ്ഹാം മേഖല കേന്ദ്രീകരിച്ചാണ് അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനം ചെറുക്കാനുള്ള പ്രവര്‍ത്തനം വിജയകരമാകുന്നില്ലെന്നാണ് ഇതിൽ നിന്നും വ്യാക്തമാകുന്നത്.
2013 – ല്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ഉയര്‍ന്ന കേസുകളാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. ലണ്ടനിലും കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്കകൾ വർധിപ്പിക്കുന്നു.
“വൈറസ് ആശങ്കപ്പെടുത്തുന്ന നിലയില്‍ തുടരുകയാണ്. കുട്ടികള്‍ പൂര്‍ണ്ണമായി സുരക്ഷിതരാണെന്ന് ഉറപ്പാക്കണം” യുകെഎച്ച്എസ്എയിലെ കണ്‍സള്‍ട്ടന്റ് എപ്പിഡെമോളജിസ്റ്റ് ഡോ. വനേസാ സാലിബാ പറഞ്ഞു.
വ്യാപന ശേഷി വളരെ കൂടുതലായി ഉള്ള അഞ്ചാം പണി വൈറസുകൾ, ഇടങ്ങളിൽ നിന്നും ഇടങ്ങളിലേക്ക് എളുപ്പത്തിൽ പടരാനുള്ള സാധ്യത ഏറെയാണ്. കുട്ടികളെയാണ് രോഗം പ്രധാനമായി ബാധിക്കുന്നതെന്ന് രക്ഷിതാക്കളും അറിഞ്ഞിരിക്കണം. ചിലരില്‍ ഇത് വളരെ ഗുരുതരവും, ജീവിതം മാറ്റിമറിക്കുന്നതുമായി മാറും.
പ്രഹരശേഷി കൂടുതലെങ്കിലും, കൃത്യമായ വാക്സിനേഷനിലൂടെ തടയാന്‍ കഴിയുന്ന രോഗമാണ് അഞ്ചാം പനി. എത്രയും പെട്ടെന്ന് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷ ഒരുക്കണമെന്നും ഡോ. സാലിബാ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. സാൻമറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ നാലംഗ കുടുംബമാണ് മരണപ്പെട്ടത്. കൊല്ലം ഫാത്തിമാമാതാ കോളജിലെ മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57-ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യയും കിളികൊല്ലൂർ പ്രിയദർശിനി നഗർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗറിന്റെയും ജൂലിയറ്റിന്റെയും മകളുമായ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തണുപ്പിനെ പ്രതിരോധിക്കാൻ ഉപയോഗിച്ച ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗൂഗിളിൽ ജോലിചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ്പ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായിരുന്നു.
ആറ് വർഷങ്ങൾക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്. അതിനുശേഷം നാട്ടിലേക്ക് വന്നിട്ടില്ല. ആലീസിന്റെ അമ്മ ജൂലിയറ്റും ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. ഞായറാഴ്ചയാണ് ജൂലിയറ്റ് അവിടെനിന്ന് നാട്ടിലേക്ക് തിരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തി ആലീസിനെ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരേയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അവിടെയുള്ള സുഹൃത്തുക്കൾ വഴി ആനന്ദിന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് തുറന്നില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പൂട്ടുതുറന്നപ്പോഴാണ് ഒരുമുറിയിൽ നാലുപേരേയും മരിച്ച നിലയിൽ കണ്ടത്.
വീടിനുളളില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്‍ മഹേഷിനെ (42) ചൊവ്വാഴ്ച രാവിലെയാണ് മൂഴിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അജിയുടെ മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ പൊലീസ് കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. കൊലപാതക സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ആ വഴിക്ക് വ്യാപിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിക്കുന്നത് കണ്ടിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും നിര്‍ണായകമായി.
മദ്യപാനത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപള്ളി ഭാഗത്ത് പ്രക്കാട്ടുങ്കൽ വീട്ടിൽ വാമവിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുദേവൻ (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടാം തീയതി പുലർച്ചെ 1:30 മണിയോടുകൂടി ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെളുപ്പിനെ പായിപ്പാട് സ്വദേശിയായ ഗൃഹനാഥന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇവർ ഗൃഹനാഥനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് ഗൃഹനാഥനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മറ്റു പ്രതികളായ ഷൈബിൻ, ശ്യാം കുമാർ, നിർമ്മൽ എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യപ്രതിക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ ഗോവയിൽ നിന്നും പിടികൂടുകയായിരുന്നു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്. ഐ അഖിൽദേവ്, എ.എസ്.ഐ സന്തോഷ്, സി.പി.ഓ മാരായ അനീഷ് ജോൺ, അരുൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് തിരുവല്ല, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.ഇയാളെ കോടതിയിൽ ഹാജരാക്കി.