Latest News

താര സംഘടനയായ എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന ഇടവേള ബാബുവിന്റെ പേര് പറഞ്ഞ് മലയാള ചലച്ചിത്ര നടി പീഡനശ്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി രംഗത്ത്.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഒരു മലയാള വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും ആ രാത്രി ജീവിതത്തില്‍ മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില്‍ താന്‍ അഭിനയിച്ചിരുന്നു. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു.

രാവിലെ സംവിധായകന്‍ രഞ്ജിത്തിനെ കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടു. മലയാളം സിനിമ വളരെ ഇഷ്ടമുള്ള ആളായിരുന്നു താന്‍. മമ്മൂട്ടിക്കെപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അതില്‍ വളരെ സന്തോഷമുണ്ടായിരുന്നുവെന്നും പറയുന്നു.

വൈകിട്ട് അണിയറ പ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു.

അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. പിന്നീട് രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ താന്‍ ശരിക്കും ഞെട്ടി. ഉടനെ തന്നെ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതെന്നും ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ പറഞ്ഞു.

ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ പറ്റിയില്ല. താന്‍ കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്‍ക്കും മനസിലാക്കാനാവില്ലെന്നും നടി വ്യക്തമാക്കി. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല, ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് തന്നെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങിയെന്നും അവര്‍ പറഞ്ഞു.

അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം. ഹേമ കമ്മറ്റി പോലുള്ള സംവിധാനങ്ങള്‍ മറ്റ് ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു.

മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാളെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വിളക്കോട് സ്വദേശി സഫീര്‍ ആണ് അറസ്റ്റിലായത്. തലശ്ശേരിയില്‍ നിന്നാണ് ഇയാളെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.

കേസിലെ മുഖ്യപ്രതി അശമന്നൂര്‍ സവാദിന് മട്ടന്നൂരില്‍ ഒളിത്താവളം ഒരുക്കിയത് സഫീറാണെന്നാണ് എന്‍.ഐ.എ കണ്ടെത്തിതിന് പിന്നാലെ അയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സഫീറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടു. കസ്റ്റഡി അപേക്ഷ ഈ മാസം 29 ന് കോടതി പരിഗണിക്കും.

2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ.ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ സവാദിനെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ സംഘം പിടികൂടിയത്. കണ്ണൂരില്‍ നിന്നാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോർട്ടിൽ നിന്നും അപർണ നായർ – 5 ഡബിൾ A സ്റ്റാറുകളും 4 A സ്റ്റാറുകളും 1 – A യും കരസ്ഥമാക്കി. ജി.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടി. ആൾട്രിഞ്ചാം ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിനിയാണ്. പഠിത്തത്തിൽ എന്നത് പോലെ യുകെ കലാരംഗത്തും പ്രശസ്തയാണ്. ഹരീഷ് നായരുടെയും ജെമിനി നായരുടെയും മകളാണ്.

സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം റിപ്പോർട്ടിൽ അന്വേഷണം എന്ന നിർണായകമായ തീരുമാനത്തിലേക്കുള്ള ആദ്യചുവടുവെപ്പാകുമോയെന്നത് ചർച്ചയാകുന്നു. അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാത്പര്യ ഹർജി വ്യാഴാഴ്ച പരിഗണിക്കവേ മൊഴിനൽകിയവർക്ക് പോലീസിനെ സമീപിക്കാമല്ലോ എന്നായിരുന്നു കോടതിയുടെ ആദ്യപ്രതികരണം. അതല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിലും പരാതിനൽകാം -ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോട് പറഞ്ഞു.

അന്വേഷണം എന്ന ആവശ്യം റിപ്പോർട്ടിൽ ഇല്ലാത്തത് സർക്കാരും ചൂണ്ടിക്കാട്ടി. സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ശുപാർശകളടങ്ങിയ റിപ്പോർട്ട് നൽകാനാണ് ഹേമ കമ്മിറ്റിയെ നിയമിച്ചതെന്നും വാദിച്ചു. ഈ വാദം തള്ളിക്കൊണ്ടാണ് റിപ്പോർട്ട് പൂർണമായും പരിശോധിക്കാൻ കോടതി തീരുമാനിച്ചത്.

സ്ത്രീകൾക്കെതിരേ ലൈംഗികാതിക്രമവും ചൂഷണവും നടന്നുവെന്ന് റിപ്പോർട്ടിലുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോഴും അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി മുൻ ജഡ്ജികൂടിയായ കെ. ഹേമ റിപ്പോർട്ടിൽ ഉന്നയിച്ചിട്ടില്ലെന്നതായിരുന്നു അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്. ഇതിനായി റിപ്പോർട്ടിലെ ചില പേജുകളും പ്രത്യേകം പരാമർശിച്ചു. അന്വേഷണമടക്കമുള്ള ആവശ്യം ഇല്ലാത്തതിനാലാണ് ജുഡീഷ്യൽ കമ്മിഷനുപകരം കമ്മിറ്റിയെ നിയോഗിച്ചത് എന്നും വിശദീകരിച്ചു.

290 പേജുകൾ അടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതിൽ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. പുറത്തുവിടാത്ത 57 പേജുകളിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വിരൽചൂണ്ടുന്ന ഭാഗങ്ങളുണ്ടെന്ന പേരിലാണ് നൽകാതിരുന്നത്. ഇതടക്കം മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി നിർദേശം.

അപ്പോഴും റിപ്പോർട്ടിന്റെ അനുബന്ധമായ വാട്സാപ്പ് ചാറ്റുകളും ഒാഡിയോ, വീഡിയോ ദൃശ്യങ്ങളും ഒന്നും കോടതിയിൽ എത്തില്ല. കമ്മിറ്റി അവ സർക്കാരിന് കൈമാറിയിട്ടില്ല എന്നാണ് എ.ജി. കോടതിയിൽ പറഞ്ഞത്. റിപ്പോർട്ട്് പരിശോധിച്ചശേഷം കോടതി ഇവയും വിളിച്ചുവരുത്തി പരിശോധിക്കുമോ എന്നൊന്നും ഇപ്പോൾ വ്യക്തമല്ല.

വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്ത മേഖലയിലെ അപകട സാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ച് രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്‍ പുനരധിവാസം സംബന്ധിച്ചും അപകട മേഖലകള്‍ സംബന്ധിച്ചുള്ളതുമാണ് സമര്‍പ്പിച്ചത്. പുനരധിവാസത്തിന് 24 സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നതില്‍ 12 ഇടത്ത് വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി. ഇതില്‍ അഞ്ച് സ്ഥലങ്ങള്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പുഞ്ചിരിമട്ടം താമസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സംഘം പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകട മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

പുഴയില്‍ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീര്‍ച്ചാല്‍ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ അപകട മേഖലകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ പുഴയില്‍ നിന്ന് 350 മീറ്റര്‍ വരെ അപകട മേഖലയായി തരം തിരിച്ചിട്ടുണ്ട്. അന്‍പത് മീറ്റര്‍ ഉണ്ടായിരുന്ന പുഴ ഉരുള്‍പ്പൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്.

പുഴയുടെ പുതിയ വക്ക് കണ്ടെത്തി തിരിച്ചറിഞ്ഞ സംഘം അവിടെ നിന്നാണ് അപകട മേഖല കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെയുള്ളതെല്ലാം സുരക്ഷിത സ്ഥലമായും കണക്കാക്കും. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്നുള്ള റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇനിയും നല്‍കിയിട്ടില്ല. ഇത് പ്രഭവകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമേ തയ്യാറാക്കൂ.

ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് അതിന് മുകളിലുള്ള ഉന്നതാധികാര സമിതി ഇനി പഠിക്കും. അവര്‍ ഈ ആഴ്ച അവസാനത്തോടെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കുകയാകും ചെയ്യുക.

എന്നാല്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നിലവില്‍ തുടരുകയാണ്. 119 പേരെയാണ് നിലവില്‍ കണ്ടെത്താനുള്ളത്. തിരച്ചില്‍ സംഘത്തില്‍ ആളുകളെ വെട്ടിക്കുറച്ചത് വിമര്‍ശനത്തിന് വഴി വച്ചിരുന്നു. വയനാട്ടില്‍ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം ക്യാമ്പുകളില്‍ 97 കുടുംബങ്ങള്‍ തുടരുകയാണ്. ഇതുവരെ 630 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

സണ്ണിമോൻ മത്തായി

നിരവധി പ്രാദേശിക സംഗമങ്ങൾ യുകെയിലെ മലയാളികൾ വീജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെയെല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാൻ ബ്രിട്ടനിലെ പുതുപ്പള്ളിക്കാർ തയ്യാർ എടുക്കുന്നു. 11-ാംമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായപ്പോൾ തന്നെ നിരവധി കുടുംബങ്ങൾ സംഗമത്തിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രാവിലെ 9മണി മുതൽ വൈകിട്ട് 7മണിവരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒക്ടോബർ 12ന് ബ്രിസ്റ്റോളിലെ സെൻ്റ് ജോൺസ് ഹാളിൽ ഒത്തുചേരുന്നതാണ്.

ഇത് വരെ നടന്നവയിൽ നിന്നെല്ലാം വൃതൃസ്തമായി യുകെയിലെ മുഴുവൻ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയിൽ എത്തിക്കാനായി കഠിന പ്രയ്ത്നത്തിലാണ് സംഘാടകർ. വാകത്താനം, മണർകാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുർ, പനച്ചികാട്, കുറിച്ചി, അകലക്കുന്നം ,കങ്ങഴഎന്നിവിടങ്ങളിൽ നിന്നെല്ലാം ഒന്ന് ചേർന്ന് ആണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാൻ ഒരുങ്ങുന്നത്.

നാടിന്റെ സ്മൃതി ഉണർത്തുന്ന വാശിയേറിയ പകിടകളി,നാടൻ പന്തുകളി,വടംവലി മത്സരവും,ഗാനമേളയും മേളത്തിന് അകമ്പടി സേവിക്കും. മുൻവർഷങ്ങളിലെപ്പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുബാംഗങ്ങൾക്കും നൽകുവാനായി പ്രഭാത ഭക്ഷണവും ,ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടൻ തട്ടുകടയും ഒരുക്കി വൃതൃസ്തതയാർന്ന രൂചിക്കുട്ടിലുളള ഭക്ഷണവും തയ്യാറാക്കി നൽകുന്നതാണ്. പ്രകൃതി രമണീയത കൊണ്ട് പ്രവാസികളുടെ നമ്മയും സൗഹൃദവും പങ്ക് വയ്ക്കപ്പെടുന്ന വേദിയായി ഓക്ടോബർ 12 ന് ബ്രിസ്റ്റോൾ മാറും എന്നതിന് തെല്ലും സംശയമില്ല.

കാർഷിക വിളകളുടെയും,നാണൃവിളകളുടെയും ഈറ്റില്ലം,ജോർജിയൻ തിർത്ഥാടാന കേന്ദമായ പുതുപ്പള്ളി പള്ളി,മരിയൻ തിർത്ഥാടന കേന്ദമായ മണർകാട് പള്ളി,പനച്ചികാട് മുകാമ്പിക ദേവി ക്ഷേത്രം,ലോക പ്രസിദ്ധമായ വാകത്താനം വരിക്ക ചക്കയുടെ പ്രഭാവ കേന്ദം ,യശശരിരനായ മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലം എന്നിവ കൊണ്ട് ലോക പ്രസിദ്ധംമാണ് നമ്മുടെ പുതുപ്പള്ളി മണ്ഡലം.

കൂടുതൽ വിവരങ്ങൾക്ക്

ലിസാ 07528236705,റോണി07886997251.

Venue St Johns Hall,Lodge Causeway,Fishpond Bristol,Uk. BS16 3QG

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നടി പാര്‍വതി തിരുവോത്തിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. സിനിമാ കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ക്ലേവ് കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ സര്‍ക്കാര്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും പാര്‍വതി തിരുവോത്ത് നേരത്തേ ചോദിച്ചിരുന്നു. ഇതിനാണ് മന്ത്രി എം.ബി. രാജേഷ് പാര്‍വതിയുടെ പേരെടുത്ത് പറയാതെ മറുപടി നല്‍കിയത്.

‘ഇന്ത്യയില്‍ ഒരൊറ്റ സംസ്ഥാനത്ത് മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ചുള്ള സമഗ്രമായ, വിശദമായ പഠനം നടത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളൂ എന്നതാണ് പ്രധാനകാര്യം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് ഇത്. സര്‍ക്കാരിന്റെ സമീപനം വളരെ വ്യക്തമാണ്. മറ്റൊരു സംസ്ഥാനത്തും സ്വീകരിച്ചിട്ടില്ലാത്ത ആര്‍ജവത്തോടെയുള്ള ധീരമായ നിലപാടാണ് അത്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.’ -എം.ബി. രാജേഷ് പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന കാര്യം മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവത്തിന്റെ ഉറപ്പിലാണ് പലരും കമ്മിറ്റിയുടെ മുന്നില്‍വന്ന് കാര്യങ്ങള്‍ വിശദീകരിച്ചത് എന്ന് ജസ്റ്റിസ് ഹേമ തന്നെ ചൂണ്ടിക്കാണിച്ചതാണ്.’

‘ഇപ്പോള്‍ ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയം പ്രവര്‍ത്തിച്ചുതുടങ്ങി. കോണ്‍ക്ലേവിന്റെ വിശദാംശങ്ങള്‍ എന്തെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? ഒന്നും പ്രഖ്യാപിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നത്? സിനിമാ മേഖലയെ സംബന്ധിച്ച് സമഗ്രമായ നയം ഉണ്ടാകണം എന്ന ഒറ്റ ഉദ്ദേശമേ സര്‍ക്കാരിന് മുന്നിലുള്ളൂവെന്നാണ് സാംസ്‌കാരികമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളത്. ആ നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട കോണ്‍ക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ. അതില്‍ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണ്.’ -മന്ത്രി പറഞ്ഞു.

സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിർദേശവുമായി യുഎഇ. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

ജോലിയെടുക്കാൻ വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശക വീസയിൽ എത്തുന്നവരെ ജോലിക്ക് വയ്ക്കുകയും ശമ്പളം നൽകാതെ വഞ്ചിക്കുകയും ചെയ്യാനാണ് ശ്രമിക്കുക. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പിഴ ശിക്ഷയ്ക്ക് പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരുമെന്നും യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി.

മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതേത്തുടർന്ന് എയർഇന്ത്യ 657 വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.

മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ടവിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഭീഷണിയെ തുടർന്ന് എട്ടുമണിയോടെ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും.

യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. രാവിലെ 7.30-ഓടെയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് പൈലറ്റ് അറിയിച്ചതെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എവിടെ നിന്നാണ് ഭീഷണി ലഭിച്ചതെന്നത് ഉൾപ്പടെയുള്ള മറ്റുവിവരങ്ങൾ ലഭ്യമായിട്ടില്ല.

മലയാള സിനിമയിലെ രണ്ട് മികച്ച നടന്‍മാരാണ് തിലകനും നെടുമുടി വേണുവും. സൂപ്പര്‍ താരങ്ങളുടെ അച്ഛന്‍ കഥാപാത്രങ്ങളില്‍ വിസ്മയിപ്പിച്ച താരങ്ങളാണ് ഇരുവരും. എന്നാല്‍, തിലകനും നെടുമുടി വേണുവും തമ്മിലുള്ള പിണക്കവും ഏറ്റുമുട്ടലും മലയാള സിനിമാലോകം ഞെട്ടലോടെ കണ്ടിട്ടുണ്ട്. മലയാള സിനിമയില്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുക്കാന്‍ നെടുമുടി വേണു ശ്രമിച്ചിട്ടുണ്ടെന്ന തരത്തില്‍ പ്രത്യക്ഷത്തിലും പരോക്ഷമായും തിലകന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.

തിരുവനന്തപുരം നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്ന് തിലകന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്. പിന്നീട് തനിക്കെതിരായ തിലകന്റെ നായര്‍ ലോബി പരാമര്‍ശം ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും മറ്റുള്ളവര്‍ പറയുന്നത് കേട്ടാണ് തിലകന്‍ ഇങ്ങനെയെല്ലാം പ്രതികരിക്കുന്നത് എന്നും അക്കാലത്തെ ഒരു അഭിമുഖത്തില്‍ നെടുമുടി വേണുവും പറഞ്ഞിട്ടുണ്ട്. തനിക്ക് പ്രായമായെന്ന് നെടുമുടി വേണു പറഞ്ഞു നടന്നിരുന്നു ഒരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞിട്ടുള്ളത്.

നെടുമുടി വേണു പറഞ്ഞതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തനിക്ക് വട്ടാണെന്നും അതില്‍ പരോക്ഷമായി ഉന്നയിക്കുന്നതായി തിലകന്‍ പറഞ്ഞിരുന്നു. സ്ഫടികത്തിലെ ചാക്കോ മാഷിന്റെ വേഷം നെടുമുടി വേണുവിന് നല്‍കണമെന്ന് സംവിധായകന്‍ ഭദ്രനോട് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ടെന്നും തിലകന്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചാക്കോ മാഷ് എന്ന കഥാപാത്രം തിലകനാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അത് നെടുമുടി വേണുവിന് കൊടുക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തിലകന്‍ അത് ചെയ്യുന്നില്ലെങ്കില്‍ സിനിമ തന്നെ ഉപേക്ഷിക്കുമെന്നും നെടുമുടി വേണുവിന് മറ്റൊരു നല്ല കഥാപാത്രം നല്‍കിയിട്ടുണ്ടെന്നും ഭദ്രന്‍ മോഹന്‍ലാലിനോട് പറയുകയായിരുന്നെന്ന് തിലകന്‍ ആരോപിച്ചിരുന്നു.

‘മറ്റുള്ളവര്‍ പറയുന്നത് തിലകന്‍ ചേട്ടന്‍ കേള്‍ക്കുമെന്നാണ് നെടുമുടി വേണു ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അങ്ങനെ നെടുമുടി വേണു പറയാന്‍ കാരണമായ ഒരു സംഭവം ഞാന്‍ പറയാം. ട്രിവാന്‍ഡ്രം ക്ലബില്‍ തിരുവനന്തപുരം ബെല്‍റ്റ് എന്നൊരു സാധനമുണ്ട്. അവരൊക്കെ കൂടി തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണം എന്നൊരു തീരുമാനമെടുത്തു. തിരുവനന്തപുരം നായര്‍ ഗ്രൂപ്പാണത്. തിലകനെ അവാര്‍ഡില്‍ നിന്ന് പുറത്താക്കണമെങ്കില്‍ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കണമെന്ന് ആ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായമുയര്‍ന്നു. എന്റെ വീട്ടില്‍ 11 സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും ഇരിപ്പുണ്ട്.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കിട്ടിയ അവാര്‍ഡുകളുണ്ട്. അവാര്‍ഡ് കുത്തകയാക്കുകയാണ് ഞാനെന്ന് അവര്‍ പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്കൊരു ഫോണ്‍ കോള്‍ വന്നു. ഞാനൊരു നായരാണ്, പക്ഷേ തിരുവനന്തപുരത്ത് നിന്നല്ല എന്നു പറഞ്ഞാണ് ഒരാള്‍ വിളിച്ചത്. ഞാനൊരു നായരാണ്, തിരുവനന്തപുരംകാരനല്ല…എന്റെ പേര് പുറത്ത് പറയരുത് എന്നും പറഞ്ഞാണ് അയാള്‍ സംസാരിച്ചത്. നിങ്ങളെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ആലോചന നടക്കുകയാണ്. അതിനായി ഒരു കമ്മിറ്റിയുണ്ട്. ഞാനും ആ കമ്മിറ്റിയിലുണ്ട് എന്നെല്ലാം അയാള്‍ ഫോണിലൂടെ പറഞ്ഞു.

ആ ഗ്രൂപ്പില്‍ ഉള്ള ആളാണെങ്കില്‍ നിങ്ങളെന്തിനാണ് ഇത് എന്നെ വിളിച്ച്‌ പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ്..ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നെല്ലാം അയാള്‍ പറഞ്ഞു. 2004 ല്‍ അമ്മയുടെ മീറ്റിങ്ങില്‍ ഡയസില്‍ കയറി ഞാന്‍ ഇക്കാര്യം സംസാരിച്ചു. അന്ന് നെടുമുടി വേണു ആരാണ് ഇതൊക്കെ പറഞ്ഞതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, എം.ജി.രാധാകൃഷ്ണനാണ് ഫോണില്‍ വിളിച്ച്‌ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന്. ‘അയ്യേ, അങ്ങേര് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ?’ എന്നാണ് അന്ന് നെടുമുടി വേണു എന്നോട് ചോദിച്ചത്,’ തിലകന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved