Latest News

ഡോ. ഐഷ വി

കേരളീയ പാരമ്പര്യത്തിൻ്റേയും സംസ്കാരത്തിൻ്റേയും പ്രതീകമായ, തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന വൈലാപ്പള്ളി സംസ്കൃതി ഭവനിൽ ഭാരതീയ നൃത്ത വൈവിധ്യങ്ങളെ അണിനിരത്തുന്ന നൃത്തോത്സവത്തിന് ഫെബ്രുവരി 12 ന് പ്രൗഢ ഗംഭീരമായ തുടക്കം കുറിച്ചു. രാജ്യത്തെ മുപ്പതോളം വരുന്ന പ്രമുഖ നൃത്തകികൾ മാസങ്ങളോളം നീണ്ട പരിശീലനങ്ങൾക്കു ശേഷം കലാവിരുന്നൊരുക്കുന്ന കലാസന്ധ്യകളാണ് ഫെബ്രുവരി 12 മുതൽ 18 വരെ തിരുവനന്തപുരത്തെ വൈലോപ്പള്ളി സംസകൃതി ഭവനിൽ അരങ്ങേറുന്നത്. കഥക്, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഒഡിസ്സി, സത്രിയ തുടങ്ങിയ വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ പ്രമുഖ നർത്തകിമാരുടെ ചടുല, ഭാവ , ലാസ്യ, താളങ്ങളിലൂടെയുള്ള അവതരണത്തിലൂടെ കാണികളുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണ്.

ഭാരതീയ പൗരാണിക കഥകളെ പ്രമേയമാക്കിയിട്ടുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങളുടെ പുരുഷവും, സ്ത്രൈണതയും, ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവുമൊക്കെ ശാസ്ത്രീയ നൃത്തരൂപങ്ങളിലൂടെ കേരളീയ വാസ്തു ശാസ്ത്ര നിർമ്മിതി രീതിയിൽ പണിതിട്ടുള്ള മനോഹരമായ കൂത്തമ്പലത്തിൽ അരങ്ങേറുകയാണ്. കൂത്തമ്പലത്തിനുമുണ്ട് നയനാനന്ദ കാഴ്ചകൾ ഒരുക്കുന്ന ചില പ്രത്യേകതകൾ. അതിലൊന്ന് സ്റ്റേജിൻ്റെ ഇരുവശവും ഒരുക്കിയിരിക്കുന്ന മിഴാവുകളാണ്. , പൗരാണികതയോടൊപ്പം പുതിയ എൽ ഇ ഡി ഡിസ്പ്ലേ ടെക്നോളജിയും അരങ്ങിൽ ഒരുക്കിയിട്ടുണ്ട്.

നർത്തകികളുടെ പേരും നൃത്ത രൂപവും ബാക്ക് ഗ്രൗണ്ട് ചിത്രങ്ങളും മാറി മാറി വരുന്നതിനാൽ ഒട്ടുമേ വിരസതയനുഭവപ്പെടാത്ത ഒരു മായികലോകത്തേക്ക് ഓരോ 45 മിനിട്ടിലും മാറി മാറി വരുന്ന നർത്തകികൾ കാഴ്ചക്കാരെ കൊണ്ടുപോകും. വളരെ ആതിഥ്യമര്യാദകളിലൂടെയാണ് അവിടത്തെ സ്റ്റാഫ് കാണികളെ ക്ഷണിച്ചിരുത്തുക. മെമ്പർ സെക്രട്ടറി ശ്രീ മനേക്ഷിൻ്റേയും വൈസ് ചെയർമാൻ ശ്രീ ജി എസ് പ്രദീപിൻ്റേയും നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ള ധാരാളം പൗര പ്രമുഖർ ഓരോ കലാ സന്ധ്യകളിലും അവിടെ എത്തിച്ചേരുന്നു. നർത്തകിമാരുടെ കട്ടൗട്ടുകൾ അലങ്കരിക്കുന്ന മുറ്റവും പ്രവേശന കവാടവും രണ്ട് ഏക്കറോളം വരുന്ന സ്ഥലവും വളരെ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്. മ്യൂസിയവും ആറായിരത്തിലധികം മലയാളപുസ്തകങ്ങളുള്ള ലൈബ്രറിയും വൈലോപ്പള്ളി സംസ്കൃതി ഭവൻ്റെ പ്രത്യേകതകളാണ്. സൗജന്യമായി പ്രവേശിക്കാം. സൗജന്യമായി ലഘുഭക്ഷണങ്ങളും ലഭ്യമാക്കുന്നുണ്ട് എന്നതും സാംസ്കാര്യ വകുപ്പിൻ്റെ കീഴിലുള്ള ഈ സ്ഥപനത്തിൻ്റെ പ്രത്യേകതകളാണ്.

ഫെബ്രുവരി 15-ാം തീയതി മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥികളും മലയാളം അധ്യാപിക ഷിനി ഷാജിയും അവിടെയെത്തി മെമ്പർ സെകട്ടറി ശ്രീ മനേക്ഷിൻ്റെ ആതിഥ്യമര്യാദകൾ സ്വീകരിച്ച് അവിടെ താമസിച്ച് നൃത്തങ്ങൾ ആസ്വദിച്ച് പിറ്റേന്നാണ് മടങ്ങിയത്. നർത്തകിമാർക്ക് മെമൻ്റോ നൽകാനായി അധ്യാപികയേയും വിദ്യാർത്ഥികളേയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ചതിലൂടെ അവരും ആദരിക്കപ്പെടുകയായിരുന്നു. ഫെബ്രുവരി 16 ന് ഞാനും കുടുംബവും പ്രമുഖ ചിത്രകാരി ശ്രീമതി സിന്ധു അരുവിപ്പുറത്തിനൊപ്പം അവിടെ എത്തി പരിപാടികൾ കണ്ടു. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് മെമ്പർ സെക്രട്ടറി ശ്രീ മനേക്ഷ് അലങ്കരിച്ച നടരാജ വിഗ്രഹത്തിന് മുന്നിൽ വച്ച നിലവിളക്കിൽ ഭദ്രദീപം കൊളുത്തി നൃത്ത പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു എനിക്കും ഭർത്താവ് ശ്യാംലാലിനും നർത്തകിമാർക്ക് മെമൻ്റോ നൽകാൻ അവസരം ലഭിച്ചു.

സന്ദർശകർക്കു വേണ്ടി നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന വൈലോപ്പള്ളി സംസ്കൃതി ഭവനെന്ന ഈ സ്ഥാപനത്തിൽ നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ടതാണ്.

 

ഡോ.ഐഷ . വി.

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

ജോസ് ജെ. വെടികാട്ട്

ഒന്നിനു പിറകെ മറ്റൊന്നായി തിരകളായ്, അലകളായ്, നിൻ നുണക്കുഴികളാം വശീകരണ മന്ദഹാസച്ചുഴികളായ് നീ എന്തൊക്കെ മറയ്ക്കുന്നു ഒതുക്കുന്നു ഉള്ളിൽ !

നിൻ വശീകരണ മന്ദഹാസച്ചുഴികൾ , നിൻ നുണക്കുഴികൾ , അതിൽ ആകൃഷ്ടരായ് , നീ മറയ്ക്കുന്നതെന്തോ അതിൻ അർത്ഥനിരർത്ഥങ്ങൾ തേടി നിന്നാഴങ്ങൾ തേടി പോയവരാരും മടങ്ങി വന്നില്ല , അനുരാഗതാപമറ്റ തപിക്കും നിൻ മനസ്സിൽ നീർച്ചുഴികളുയർന്നു, മുക്കിക്കൊന്നുകളഞ്ഞു നീയവരെ നിന്നാഴങ്ങളിൽ !

കടലേ നീ വെറുമൊരു തിരയായ് പരിണമിക്കുന്നു,

നീ തിരയായ് അലകളായ് തീരത്ത് തല്ലി തകരുന്നു പരിഭവം പറയുമ്പോൽ ! നിന്നെ മനസ്സിലാക്കാൻ ആരുമില്ലെന്നോ ? !

നീയാകും തിര ജീവാഗ്നിയായ് ആളുന്നു , നിന്റെ ഇരമ്പൽ , ആ താളം തൊട്ടിലിൽ കരയും പൈതലിന് സാന്ത്വനമായ് , താരാട്ടായ് മാറുന്നു .

നീ തിരയായ് , തരളമാരുതനായ് തഴുകി , മനോവ്രണങ്ങളുടെ വേദനയകറ്റി , ഇണക്ക് ചുടുചുംബനം പകർന്നു നല്കി , പ്രശാന്തത പുൽകി നിശബ്ദതയിലേക്ക് മാഞ്ഞു പോകുന്നു !

ആരോ ചൊല്ലി നിന്നാഴങ്ങളിൽ മാണിക്യമുത്തുകളുണ്ടെന്ന് , സ്വർണ്ണമത്സ്യങ്ങളുണ്ടെന്ന് , അതിൽ ആകൃഷ്ടരായ് നിന്നാഴങ്ങൾ തേടി പലരും !

കടലേ – – – നിന്റെ നെറുകിൽ കത്തി സ്വയം ഉരുകും കുങ്കുമസൂര്യൻ പൃഥ്വി തൻ ഇരുൾ നീക്കുന്നു !

നിന്റെ ആഴങ്ങൾ തേടിയെത്തിയവരെ നീ മുക്കിക്കൊന്നുകളഞ്ഞുവെങ്കിലും സമതുലനത്തിന്റെ , പരിപാലനയുടെ കഥകൾ നീ പറയുമ്പോൾ , എല്ലാറ്റിനും ഒത്തുതീർപ്പ് വരുമെന്ന്
മറ്റുള്ളവർ കരുതുമ്പോൾ, പക്ഷേ ആദിത്യൻ നിന്നിൽ മുങ്ങി ചത്തു.

ഒക്കതിലും അസ്തമയത്തിന്റെ ഇരുൾ പടരുമ്പോൾ, സത്രങ്ങളിൽ ഏകാകികളായവർ അവരുടെ സ്വർഗ്ഗം പണിയുന്നു , മൂഡസ്വർഗ്ഗം !

നിൻ ആഴങ്ങളിലെ മനോവേദന താങ്ങാൻ കഴിയാതെ , നിൻ ആഴങ്ങൾ തേടാൻ തുനിയാതെ, മദ്യചഷകത്തിൽ ഇവർ മുങ്ങിത്തപ്പുന്നു !

ഇവർ നിൻ ആഴങ്ങളെക്കുറിച്ച് നേരിയ ബോധരശ്മി മാത്രം കാക്കുന്നവർ , അജ്ഞരായവർ.

ഉള്ളു പൊള്ളയായ ചിപ്പികളെ പോലെ ഇവരും അന്ധമായ് നിന്റെ താളം പിടിക്കുന്നു !

ഇവരിലും നിന്റെ താളം തുടിക്കുന്നു !

ഇവരാകുന്ന ചിപ്പികളിലെ മുത്തിനേ പണ്ടേ ആരോ കവർന്നു ,

ആ മുത്തു കവർന്നെടുത്തവൻ നിന്റെ ഉറ്റ ചങ്ങാതിയോ കടലേ !

അവൻ നിന്നെ ചതിച്ചതോ അതോ അവനും നീയും സന്ധി ചെയ്ത് ഇവരെ ചതിച്ചതോ? !

കടലേ – – – ആരു നീ ?!

ഊഴിയെ ചുറ്റും സപ്തസാഗരങ്ങളിൽ മറഞ്ഞിരിക്കും അമൃതമോ ? !

മണ്ണിന്റെ മടിയിൽ കൈവല്യധാമം പോലെ ഉരുവായ സങ്കടമിഴിനീരുറവയോ ? !

പക്ഷേ സങ്കടം ഓർത്തപ്പോൾ എനിക്ക് പിഴച്ചോ ? !

ആദിത്യൻ നിന്റെ മാരനോ, പതിയോ ?,

ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തില്ലെന്നോ ? !

ആദിത്യനുമായ് നീ സംഗമിച്ചതെന്നോ ? !

അപ്പോൾ പ്രകൃതി അനുപൂരകമായ് വിളക്കണച്ചതോ ? !

ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തുവോ എന്നത് മറ്റുള്ളവരുടെ ഒരു സന്ദേഹം മാത്രം ! ഒരു തെറ്റിദ്ധാരണ മാത്രം !

കടലേ നീയൊരു പാവമെന്നോ ?

നീയാരേയും നിന്നാഴങ്ങളിൽ മുക്കിക്കൊന്നില്ലെന്നോ ?

അവർ മദ്യത്തിൽ മുങ്ങി ചത്തതെന്നോ ? !

രഹസ്യങ്ങൾ നിന്റെ സ്വകാര്യതയായ് നീ മാത്രം അറിയാനായ് നീക്കി വെച്ചത് വിധി വിളയാട്ടം അത് സങ്കീർണം കടലേ !

ആ രഹസ്യങ്ങളെ ചൊല്ലി എന്തെല്ലാം തെറ്റായ പ്രചാരങ്ങൾ കടലേ .

കടലേ – – – ഗിരിശൃംഖങ്ങളിലും ഗഗനവീചികളിലും നിന്നാരവം മുഴങ്ങുന്നു !

നിന്നാരവം , ഇരമ്പൽ, നിശബ്ദതയുടെ സംഗീതം കടലേ !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

താമരശ്ശേരി ചുരത്തില്‍ മൂത്രമൊഴിക്കാനായി ഇറങ്ങി റോഡരികിലേക്ക് നിന്ന വിനോദയാത്രാ സംഘത്തിലെ യുവാവ് കാല്‍ തെന്നി കൊക്കയിലേക്ക് വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ അമല്‍ജിത്ത് (23) ആണ് മരിച്ചത്. താമരശ്ശേരി ഒന്‍പതാം വളവിന് താഴെ കുപ്പിക്കഴുത്തിന് സമീപമുള്ള മിനി വ്യൂ പോയിന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകവേയായിരുന്നു അപകടം. അറുപതടിയോളം താഴ്ചയിലേക്ക് പതിച്ച അമല്‍ജിത്തിനെയും രക്ഷപ്പെടുത്താന്‍ ഇറങ്ങിയ അമല്‍ ദാസ്, പ്രസാദ് എന്നിവരെയും കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷപ്പെടുത്തി മുകളിലേക്കെത്തിച്ചത്.

അടിവാരം ഔട്ട് പോസ്റ്റ് പോലീസും താമരശ്ശേരി ഹൈവേ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.തലയ്ക്ക് ഉള്‍പ്പെടെ ക്ഷതമേറ്റ ഇദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താമരശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി

ഷിബി ചേപ്പനത്ത്

മലങ്കര യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം, ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഷട്ടിൽ ടൂർണമെന്റ് ബേസിങ്സ്റ്റോക്ക് സെന്റ് ജോർജ് ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ച സമുചിതമായി നടത്തുകയുണ്ടായി.

യുകെ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും 20 ടീമുകൾ മാറ്റുരച്ച കായിക മാമാങ്കത്തിൽ ബോസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഇടവകയെ പ്രതിനിധീകരിച്ച ആഷിഷും ആൽവിനും എവർറോളിങ്ങ് ട്രോഫിക്കും ഒന്നാം സമ്മാനമായ 301 പൗണ്ടിനും അർഹരായി.

രണ്ടാം സമ്മാനമായ 201 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് മേരിസ് സൗത്ത് ലണ്ടൻ ഇടവകയെ പ്രതിനിധീകരിച്ച എവിനും ജോയിസും അർഹരായി .

101 പൗണ്ടിന്റെ സമ്മാന തുകയായ മൂന്നാം സ്ഥാനത്തിനും വ്യക്തിഗത ട്രോഫിക്കും അർഹരായി മോർ ബസേലിയോസ് എൽദോസ് ബ്രിസ്റ്റോൾ ഇടവകയിൽ നിന്നുള്ള വിമലും എൽദോയും എത്തപ്പെട്ടു.

നാലാം സ്ഥാനാർഹർക്കുള്ള 51 പൗണ്ടിനും വ്യക്തിഗത ട്രോഫിക്കും സെന്റ് ഗ്രിഗോറിയോസ് വാട്ട്ഫോർഡ് ഇടവകയിൽ നിന്നുള ഷിബിലും ബിബിനും അർഹരായി.

18 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ ഡബിൾസ് ഇനത്തിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത് .

രാവിലെ കൃത്യം 10.30 ന് MSOC UK COUNCIL സെക്രട്ടറി ബഹു അബിൻ അച്ചൻ ഉത്ഘാടനം ചെയ്ത് മത്സരങ്ങൾ ആരംഭിച്ചു. വൈകിട്ട് 4 മണിക്ക്, മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സെന്റ് ജോർജ് ബേസിങ്ങ്സ്റ്റോക് ഇടവകയുടെ വികാരി ബഹു ഫിലിപ്പ് തോമസ് അച്ചന്റെ സ്വാഗത പ്രസംഗത്തോടുകുടി സമാപന സമ്മേളനം ആരംഭിച്ചു . ബഹു അബിൻ അച്ചൻ അദ്ധ്യക്ഷത വഹ്നിച്ച് സംസാരിച്ചു.

ഭദ്രാസന കൗൺസിലർമാരായ ശ്രീ മധു മാമ്മൻ, ശ്രീ ഷാജി ഏലിയാസ്, ശ്രീ ബിജു വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഭദ്രാസന ട്രഷറർ ശ്രി ഷിബി കുരുക്കോന് കൃതജ്ഞതയും നന്ദിയും അർപ്പിക്കുകയുണ്ടായി. ശേഷം വിജയികളായ വർക്ക് ട്രോഫിയും ക്യാഷ് സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു .

യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്.

ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.

പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാളെന്നും പൊലീസ് പറഞ്ഞു. അട്ടിമറി സാധ്യത ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അട്ടിമറി സാധ്യതയടക്കം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പാലരുവി എക്സ്പ്രസിനെ അപായപ്പെടുത്താനായിരുന്നു നീക്കമെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പ്രതികളെ പിടികൂടുന്നതിൽ സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമായി. രണ്ട് യുവാക്കള്‍ റോഡരികില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റ് എടുക്കുന്ന സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചിരുന്നു.

സംഭവം നടന്നശേഷമുള്ള അന്വേഷണത്തിൽ സമീപത്ത് നിന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കുണ്ടറയില്‍ ഓള്‍ഡ് ഫയര്‍ ഫോഴ്സ് ജങ്ഷന് സമീപത്തെ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കിടക്കുന്നത് പ്രദേശവാസിയായ യുവാവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്.

ഉടന്‍ തന്നെ റെയില്‍വേ ജീവനക്കാരെയും എഴുകോണ്‍ പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പോസ്റ്റ് നീക്കം ചെയ്തു. രണ്ട് തവണ പാളത്തിന് കുറുകെ പോസ്റ്റ് വെച്ചെന്ന സംശയത്തിലാണ് കുണ്ടറ പൊലീസ്. സമീപത്തായി റോഡരികില്‍ കിടന്ന പഴയ പോസ്റ്റാണ് പാളത്തില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പാലരുവി എക്സ്പ്രസിനെ ലക്ഷ്യമിട്ട് നടന്ന അട്ടിമറി നീക്കമാണെന്ന് സ്ഥലം എംഎല്‍എ പി.സി വിഷ്ണുനാഥ് ആരോപിച്ചു. പൊലീസിനൊപ്പം റെയില്‍വെയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

പി.സി ജോർജ് മാപ്പ് പറഞ്ഞിട്ടും അറസ്റ്റിലൂടെ വിഷയം സജീവമാക്കി നിറുത്തി കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന ആരോപണവുമായി മകൻ ഷോണ്‍ ജോർജ്. ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പി.സി ജോർജ് ഉണ്ടാക്കിയതാണ്.

ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി പി.സി ജോർജ് ഉണ്ടാക്കിയതാണ്. മുനിസിപ്പാലിറ്റി അടക്കം ഈരാറ്റുപേട്ടയില്‍ ഇന്ന് കാണുന്നതെല്ലാം പി.സി ജോർജ് ഉണ്ടാക്കിയതാണെന്ന് ഷോണ്‍ അവകാശപ്പെട്ടു. അദ്ദേഹം ഒത്തിരി സ്നേഹിച്ച ഒരു സമൂഹം വഴിതെറ്റിപോകുന്ന സാഹചര്യമുണ്ടായി. അവരില്‍ എല്ലാവരും തീവ്രവാദികളാണെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല.

തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ടെന്ന് പറയാനും, ഈ നാടിന് ആപത്തുണ്ടാകുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാൻ മുപ്പതില്‍ അധികം വർഷം ജനപ്രതിനിധി ആയിരുന്ന ഒരാള്‍ക്ക് സ്വാതന്ത്ര്യം ഇല്ലായെങ്കില്‍ ആ സ്വാതന്ത്ര്യം നേടിയെടുത്തേ പറ്റൂവെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.

നിയമത്തെ നിയമം കൊണ്ടുതന്നെ നേരിടും. തീവ്രവാദ സംഘടനകള്‍ക്കെതിരെ പി.സി ജോർജിന്റെ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോരാട്ടം അദ്ദേഹം തുടരും. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവർ മറുപടി തന്നിട്ടില്ല. ഓടിച്ചിട്ട് അറസ്‌റ്റ് ചെയ്യാനാണെങ്കില്‍ അറസ്‌റ്റ് ചെയ്യട്ടെയെന്നും ഷോണ്‍ ജോർജ് പ്രതികരിച്ചു.

യൂ കെയിലെ പുതിയ സംഗീത കൂട്ടായ്മയായ എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഗായകൻ ശ്രീ പി. ജയചന്ദ്രൻ്റെ സ്മരണക്കായി സംഗീത സായാഹ്നം ഫെബ്രുവരി 22, ശനിയാഴ്ച വൈകുന്നേരം 6 :30 ന് ബ്രിസ്റ്റൾ വിച്ച്ചർച്ചിൽ നടക്കും.

ബ്രിസ്റ്റളിലെ പ്രമുഖ ഗായകർ ശ്രീ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിക്കും. എലെഗന്റ് മ്യൂസിക് ബീറ്റ്സിന്റെ ഈ സംഗീത സന്ധ്യയിൽ നിരവധി പുതിയ ഗായകർക്കു ഗാനങ്ങൾ ആലപിക്കാൻ അവസരം നൽകുന്നു.” പാട്ടിൽ.. ഈ പാട്ടിൽ… എന്ന ഈ ഗാനസന്ധ്യ യൂറോപ്പിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനായായ കോസ്‌മോപൊലിട്ടൻ ക്ലബ്ബ് ബ്രിസ്റ്റളിന്റെ സഹകരണത്തോടെ ആണ് നടക്കുന്നത്. പ്രവേശനം പാസ്സ് മൂലമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് എലെഗന്റ് മ്യൂസിക് ബീറ്റ്സിനെ 07721949500 / 07407438799 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യേണ്ടത് ആണ്.

ഭാര്യക്ക് പകരം ഡോക്ടറായ ജോലി ചെയ്യുന്നത് ഭർത്താവ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ ആണ് ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. സഹീദക്കെതിരെയാണ് പരാതി. ഡോ. സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീല്‍ ആണ് ചെയ്യുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.

ഡോ. സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം.

ഭർത്താവ് സഫീല്‍ ഗവണ്‍മെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധുവായ എബ്രഹാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഒളിമ്പ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന.

ഇടുക്കി കട്ടപ്പന കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിലും ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

Copyright © . All rights reserved