സർക്കാർ സർവീസില്‍നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കി. കേസിൽ നാലംഗസംഘത്തിലെ യുവതി അറസ്റ്റില്‍. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന(34)യെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.
സർക്കാർ സർവീസില്‍നിന്ന് റിട്ടയർചെയ്തശേഷം കർണാടകയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച സംഘം ഇർഷാനയുമായി വിവാഹാലോചന നടത്തി. ഡോക്ടർ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയ ആളാണെന്ന് മനസ്സിലാക്കിയായിരുന്നു തട്ടിപ്പ്.
ഫോണ്‍വഴി ഇർഷാനയുമായി സംസാരിച്ച പരാതിക്കാരനെ സംഘം തന്ത്രപൂർവം കെണിയിലാക്കുകയായിരുന്നു. 2024 ഫെബ്രുവരി എട്ടിന് വിവാഹത്തിനായി കോഴിക്കോട്ടേക്കുവരാൻ ഡോക്ടറോട് ആവശ്യപ്പെട്ടു. സംഘാംഗങ്ങളിലൊരാള്‍ ഇർഷാനയുടെ സഹോദരനാണെന്ന് പരിചയപ്പെടുത്തി ഇർഷാനയെ നിക്കാഹ് ചെയ്തു.
വിവാഹശേഷം ഒന്നിച്ചു താമസിക്കുന്നതിന് വീട് പണയത്തിനെടുക്കുന്ന ആവശ്യത്തിലേക്കെന്നുപറഞ്ഞ് അഞ്ചുലക്ഷം രൂപ ഇർഷാനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. ഇർഷാനയുടെ അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപ ക്രെഡിറ്റാവാതിരുന്നതിനാല്‍ അന്നേദിവസം കോഴിക്കോട്ടെ ഒരു സ്വകാര്യ ലോഡ്ജില്‍ പ്രതികളും പരാതിക്കാരനും വെവ്വേറെ മുറികളില്‍ താമസിച്ചു.
തൊട്ടടുത്തദിവസം ഇർഷാനയുടെ അക്കൗണ്ടില്‍ പണം ക്രെഡിറ്റായശേഷം താമസിക്കുന്നതിനായി പണയത്തിനെടുത്ത വീട് കാണണം എന്നുപറഞ്ഞ പരാതിക്കാരനെയും കൂട്ടി പ്രതികള്‍ കാറില്‍ പുറപ്പെട്ടു. വെള്ളിയാഴ്ചയായതിനാല്‍ നിസ്കരിച്ചശേഷം വീട്ടിലേക്കുപോകാമെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ പരാതിക്കാരനെയും കൂട്ടി കോഴിക്കോട് നടക്കാവ് മീൻമാർക്കറ്റിന് സമീപമുള്ള പള്ളിയിലേക്ക് പോയി.
പരാതിക്കാരനോടൊത്ത് നിസ്കരിക്കുന്നതിനായിപ്പോയ പ്രതികളില്‍ ഒരാള്‍ തിരികെയെത്തി മറ്റുപ്രതികളോടൊത്ത് കടന്നുകളഞ്ഞു. കാറില്‍ സൂക്ഷിച്ചിരുന്ന പരാതിക്കാരന്റെ മൊബൈല്‍ഫോണ്‍, ടാബ് തുടങ്ങിയവയും സംഘം കൊണ്ടുപോയി. തുടർന്ന് മൊബൈല്‍ നമ്പറുകള്‍ ഉപേക്ഷിച്ച് സംഘാംഗങ്ങള്‍ ഒളിവില്‍പ്പോയി.
കഴിഞ്ഞദിവസം കാസർകോട്ടുനിന്നാണ് ഇർഷാനയെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. നടക്കാവ് എസ്.ഐ. ഇ.പി. രഘുപ്രസാദ്, സീനിയർ സി.പി.ഒ.മാരായ പി. നിഖില്‍, എം.വി. ശ്രീകാന്ത്, എ.വി. രശ്മി എന്നിവരാണ് അന്വേഷസംഘത്തിലുണ്ടായിരുന്നത്.
മറ്റുള്ള പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് പറഞ്ഞു. ഇർഷാനയെ കോടതി റിമാൻഡ് ചെയ്തു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. ചാറ്റല്‍ മഴ മാത്രമേ പെയ്യുന്നുള്ളൂവെങ്കിലും ഈ അന്തരീക്ഷത്തില്‍ ശരിയായ വിധത്തിലും സുരക്ഷിതമായും തിരച്ചില്‍ നടത്താന്‍ കഴിയില്ല എന്നതിനാലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. അടുത്ത രണ്ടുദിവസം ചാലിയാറില്‍ വിശദമായ തിരച്ചില്‍ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഇന്ന് നടന്ന ജനകീയ തിരച്ചിലിൽ പരപ്പൻപാറയ്ക്ക് സമീപത്തുനിന്ന് മൂന്ന് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇവ സന്ധ്യയോടെ പുറത്തെത്തിച്ചു. അതേസമയം, ശരീരഭാഗങ്ങൾ കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചിട്ടും എയർലിഫ്റ്റ് ചെയ്യാൻ തയ്യാറായില്ലെന്ന പരാതി ഉയർന്നു. ദുർഘടമായ വഴിയിലൂടെയാണ് രക്ഷാപ്രവർത്തകർ ശരീരഭാഗങ്ങൾ പുറത്തെത്തിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണി വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, മഴ വില്ലനായതോടെയാണ് തിരച്ചില്‍ നേരത്തേ അവസാനിപ്പിച്ചത്. മഴപെയ്യുമ്പോള്‍ ചെരിവുകളിലും മറ്റും തിരച്ചില്‍ നടത്തുന്നവര്‍ തെന്നിവീണ് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ മഴ ശക്തമാകുമ്പോള്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ടും ശക്തമായ ഒഴുക്കും രൂപപ്പെടാനും സാധ്യതയുണ്ട്. ഇക്കാരണങ്ങളാലാണ് തിരച്ചില്‍ അവസാനിപ്പിച്ച് ഉച്ചതിരിഞ്ഞ് രണ്ടരയോടെ എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചുവിളിച്ചത്.
രണ്ടായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ജനകീയ തിരച്ചിലില്‍ പങ്കെടുത്തതെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ ചാലിയാറില്‍ വിശദമായ തിരച്ചില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടത്തും. വിവിധ മേഖലകളാക്കി തിരിച്ചാണ് തിരച്ചില്‍ നടത്തുക. ഓരോ മേഖലകളിലും വിവിധ ഏജന്‍സികളില്‍ നിന്ന് നിശ്ചിത എണ്ണം സന്നദ്ധപ്രവര്‍ത്തകരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്.
താത്കാലിക പുനരധിവാസത്തിനായി ഇതുവരെ 253 വാടകവീടുകള്‍ കണ്ടെത്തിക്കഴിഞ്ഞു. നൂറോളം വാടകവീടുകളുടെ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതരുടെ അഭിപ്രായം ശേഖരിക്കാനായി 18 സംഘങ്ങള്‍ വിശദമായ സര്‍വേ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റയ്ക്കായിപ്പോയവരെ തനിച്ച് താമസിക്കാന്‍ വിടില്ലെന്നും രക്ഷിതാവ് എന്ന നിലയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഇവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 30-40 കി.മീ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലർട്ട്
11/08/2024: പാലക്കാട്, മലപ്പുറം
13/08/2024: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
14/08/2024: ഇടുക്കി, എറണാകുളം, മലപ്പുറം
മഞ്ഞ അലർട്ട്
11/08/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്
12/08/2024: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
13/08/2024: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
14/08/2024: കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട്
15/08/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 11.08.2024 മുതൽ 15.08.2024 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. 11.08.2024 മുതൽ 15.08.2024 വരെ: തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വർക്കലയിലെ ടൂറിസം മേഖലയിലെ സ്പായിൽ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. വട്ടപ്പാറ കണക്കോട് രാജ് ഭവനിൽ ജി.പി.കുമാർ (64) ആണ് പിടിയിലായത്.
പാപനാശം നോർത്ത് ക്ലിഫിലെ സ്പായിൽ മസാജിങ്ങിനായാണ് ഇയാൾ എത്തിയത്. തുക സംബന്ധിച്ചുള്ള തർക്കത്തിനിടെ റിസപ്ഷനിസ്റ്റിനെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. റിസപ്ഷനിസ്റ്റ് ഭയന്ന് നിലവിളിച്ചതോടെ അവിടെയുണ്ടായിരുന്നവർ കുമാറിനെ കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൊച്ചിയിൽ വൻ ലഹരിവേട്ട.22.75 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ 10 പേർ പിടിയിലായി. പാലക്കാട് സ്വദേശികളായ ജമീല മൻസിൽ സാദിഖ് ഷാ (22), ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ ,(22 ) കാലംപുരം വീട്ടിൽ കെ.എം രാഹുൽ (22 ),കീഴ്പ്പടം വീട്ടിൽ കെ.ആകാശ് (22),തൃശൂർ സ്വദേശികളായ നടുവിൽപുരക്കൽ വീട്ടിൽ അതുൽ കൃഷ്ണ( 23) പുതുവീട്ടിൽ മുഹമ്മദ് റംഷീഖ് (23),മറത്ത്കുന്നുന്ന് വീട്ടിൽ നിഖിൽ എം.എസ് (24 ), ഉള്ളടത്തിൽ വീട്ടിൽ നിതിൻ യു.എം (24),തയേറി വീട്ടിൽ റൈഗൽ (19) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. ടി വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്‌മെൻറിൽ നിന്നും .
ഇന്നലെ പുലർച്ചെ ഒരുമണിയോടെ ഇൻഫോപാർക്ക് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടുവന്ന 13.52 ഗ്രാം എം.ഡി.എം പിടികുടിയത്.സുഹൈൽ ടി.എൻ,നിതിൻ യു.എം എന്നിവർ മുമ്പും കേസിൽ പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു, ഇൻഫോപാർക്ക് എസ്.ഐ സജീവ്,ബദർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.ഇന്നലെ ഉച്ചക്ക് കളമശ്ശേരി പോട്ടച്ചാൽ റോഡിൽ നടത്തിയ പരിശോധനയിൽ 9.23 ഗ്രാം എം.ഡി.എം.എയുമായി ആലപ്പുഴ കല്ലുപാറയിൽ വീട്ടിൽ സുഹൈർ (24)നെ ഡാൻസാഫ് പിടികൂടി.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. നടനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു അലക്സ്. കേസിനെ താൻ ഭയക്കുന്നില്ലെന്നും അജു അലക്സ് പറഞ്ഞു.
‘ഞാൻ ഒളിവിൽ പോയിട്ടില്ല. രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തെ റൂമിൽ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എല്ലാവരും ചോദിക്കുംപോലെ മോഹൻലാലിനോട് ശത്രുത ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഓരോ സംഭവങ്ങൾ വെച്ച് വീഡിയോ ഇടുന്നതാണ്. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല. അതുകൊണ്ട് കേസിനെ ഭയക്കുന്നില്ല’, അജു അലക്സ് പറഞ്ഞു.
അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് അജു അലക്സിനെതിരെ നടപടിയെടുത്തത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയത്.
മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ദുരന്തത്തിലെ അതിജീവിതര്‍ക്കൊപ്പമാണ് എല്ലാവരുടേയും പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. ദുരന്തമുണ്ടായതുമുതല്‍ താന്‍ ഇവിടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. അതിജീവിതരില്‍നിന്ന് അവര്‍ കണ്ടതും അനുഭവിച്ചതും ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി അതിന്റെ രൗദ്രഭാവമാണ് പ്രകടപ്പിച്ചതെന്ന് ഉരുള്‍പൊട്ടലിനെ അദ്ദേഹം വിശേഷിപ്പിച്ചു. സഹായിക്കാന്‍ കഴിയുമായിരുന്ന എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവം നടന്നയുടനെ വയനാട്ടിലേക്ക് അയച്ചുവെന്നും മോദി പറഞ്ഞു.
നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. എല്ലാവരും അവര്‍ക്കൊപ്പമുണ്ട്. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ട്. വയനാട്ടിലേത് സാധാരണദുരന്തമല്ല. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പണമില്ലാത്തതിന്റെ പേരില്‍ ഒരു പ്രവര്‍ത്തനവും നിലച്ചുപോകില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും. വിശദമായ നിവേദനം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തത്തെ തടയാനാകില്ലെന്നും എന്നാല്‍, ദുരന്തബാധിതരുടെ ഭാവി നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ 18 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കിയതിന് രക്ഷിതാക്കള്‍ അടക്കമുള്ള ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സാധ്യതയുണ്ട്. ഇവിടെയും തീര്‍ന്നില്ല 25 വയസുവരെ കുട്ടി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി മോട്ടര്‍ വാഹന വകുപ്പിന് ശുപാര്‍ശ സമര്‍പ്പിച്ചതായി ജില്ലാ പോലീസ് മേധാവി എസ് ശശിധരന്‍ വ്യക്തമാക്കി.
ജില്ലയിലെ വിവിധ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് 6 മുതല്‍ 8 വരെയാണ് പരിശോധന നടത്തിയത്. മൂന്നു ദിവസം കൊണ്ട് 203 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ ഇരുചക്രവാഹനമോടിച്ച 18 വയസ്സിനു താഴെയുള്ള 18 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
നിയമലംഘനം നടത്തിയതിനു 243 വാഹനങ്ങളും പിടിച്ചെടുത്തു. ഹെല്‍മറ്റ് ഇല്ലാതെ ബൈക്കോടിച്ചതിന് 2046 പേര്‍ക്കെതിരെയും 3 പേര്‍ ബൈക്കില്‍ യാത്ര ചെയ്തതിന് 259 പേര്‍ക്കെതിരെയും നടപടിയെടുത്തു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കും. വാഹനം ഓടിച്ച കുട്ടികളുടെ സാമൂഹികാവസ്ഥാ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി രണ്ട് യുവാക്കൾ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശികളായ വാക്കാട്ടിൽ വീട്ടിൽ ജംഷാദ് (41) ചോലയിൽ വീട്ടിൽ കുഞ്ഞഹമ്മദ് മകൻ അബ്ദുള്ള (42) എന്നിവരാണ് ചിറ്റൂർ ഹോസ്പിറ്റൽ ജംഷനിൽ വെച്ച് പിടിയിലായത്.
പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിറ്റൂർ പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
പ്രതികൾ സഞ്ചരിച്ചിരുന്ന ഹുണ്ടായി ക്രെറ്റ കാറിൻ്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇത് തമിഴ്നാട്ടിൽ നിന്നും മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പണം കടത്തി കൊണ്ടുവന്ന കാറും, പണവും പോലീസ് പിടിച്ചെടുത്തു.
കേരളത്തിലേക്ക് ഹവാല പണമെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികൾ. പ്രതികളുൾപ്പെടുന്ന ഹവാല സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കും. കേരളാ തമിഴ്നാട് അതിർത്തി വഴി നടക്കുന്ന അനധികൃത ഹവാലപ്പണം കടത്തും, ലഹരി കടത്തും തടയാൻ കർശന പരിശോധനയാണ് പാലക്കാട് ജില്ലയിൽ പോലീസ് നടത്തി വരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് , പാലക്കാട് എ.എസ്.പി അശ്വതി ജിജി ഐപിഎസ് , ചിറ്റൂർ ഡി.വൈ.എസ്.പി കൃഷ്ണദാസ് വി.എ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ. അബ്ദുൾ മുനീർ, എന്നിവരുടെ നിർദ്ദേശ പ്രകാരം ചിറ്റൂർ ഇൻസ്പെക്ടർ ജെ. മാത്യു, സബ്ബ് ഇൻസ്പെക്ടർ ഷിജു കെ , എ.എസ്. ഐ സതീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ ജാഫർ സാദിഖ്, ശബരി , കസബ സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, കൊഴിഞ്ഞാമ്പാറ സബ്ബ് ഇൻസ്പെക്ടർ പ്രമോദ്, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. റഹിം മുത്തു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്, ജെബിൻ ഷാ , മുഹമ്മദ് ഷനോസ്, മൈഷാദ്, ഷെമീർ, സൂരജ് ബാബു, ദിലീപ്, ജയൻ, അബ്ദുള്ള, ഉമ്മർ ഫാറൂഖ്, റിയാസുദ്ധീൻ, ദേവദാസ് , വിപിൽ ദാസ്, രമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
റോമി കുര്യാക്കോസ്
മാഞ്ചസ്റ്റർ: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രീയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ദീപ്ത ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു ഒഐസിസി (യു കെ) നോർത്ത് വെസ്റ്റ് റീജിയൻ. മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ്. ആൻസ് പാരിഷ് ഹാളിൽ ‘നീതിമാന്റെ ഓർമകൾക്ക് പ്രണാമം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി.
മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.

ഒഐസിസി (യു കെ) വർക്കിങ് പ്രസിഡന്റ് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ. സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് ശ്രീ. റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
ഒരു ജനാതിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
ഇന്നത്തെ പല ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ധാർഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകൾ ഒരിക്കലും ശ്രീ. ഉമ്മൻ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവർത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ശ്രീ. സോണി ചാക്കോ പറഞ്ഞു.

ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തുകയും വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ശ്രീ. ഉമ്മൻ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്‌തകമാണെന്ന് ആമുഖ പ്രസംഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.
കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേൾക്കാനും ചേർത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. പുഷ്പരാജ് പറഞ്ഞു. ശ്രീ. ഷാജി ഐപ്പ്, ശ്രീ. ബേബി ലൂക്കോസ്, ശ്രീ. ജിതിൻ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങൾ നൽകി.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി ഒരുക്കിയ ഗാനാർച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.
