ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തോട്ടപ്പള്ളിയിലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിയേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് നന്ദുവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്.
ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതുമൂലമാണ് നടപടി വൈകിയതെന്നാണ് ആക്ഷേപം.
പാലക്കാട് ബാറില്‍ വെടിവെയ്പ്പ്. ബാറിന്റെ സര്‍വ്വീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ ബാറിന്റെ മാനേജര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയായിരുന്നു യുവാക്കള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. യുവാക്കള്‍ ബാറിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു. പിന്നാലെ അവരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വിട്ടയച്ചത്.പിന്നാലെ യുവാക്കള്‍ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘവുമായി ബാറിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അനുനയിപ്പിക്കുന്നതിനായി എത്തിയ മാനേജര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു.
സംഭവത്തില്‍ 5 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആക്രമത്തില്‍ പരിക്കേറ്റ ബാര്‍ മാനേജര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാട്ഫോഡ്: വാട്ഫോഡിലും പരിസരത്തുമുള്ള കോൺഗ്രസ്സ് അനുഭാവികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷം, മാതൃദേശ സ്നേഹ പ്രകടനമായി. രാജൃത്തിന്റെ ഐകൃവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്ന ഭരണഘടനയുടെയും, ജനാധിപത്യ നിയമ സംവിധാനത്തിന്റെയും സ്ഥാപനത്തിന്റെ അനുസ്മരണം ഏറെ ആവേശപൂർവ്വമായാണ് വാട്ഫോഡിൽ
ആഘോഷിക്കപ്പെട്ടത്.
‘ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടത്തിയ ത്യാഗോജ്ജ്വലമായ സമരപരമ്പരകളുടെ പരിപൂർണ്ണ വിജയദിനവും, കോൺഗ്രസിന്റെ പൂർണ സ്വരാജ് (സമ്പൂർണ സ്വയം ഭരണം) സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരമായി ജനുവരി 26 ഔദ്യോഗിക നിയമനിർമ്മാണ തീയതിയായി തിരഞ്ഞെടുത്തതിന്റെയും അഭിമാന ദിനമാണ് റിപ്പബ്ലിക്ക് ദിനം’ എന്ന് ആഘോഷത്തിൽ പങ്കു ചേർന്ന് സിബി ജോൺ പറഞ്ഞു. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ‘ഇന്തൃൻ റിപ്പബ്ളിക്കിന്റെ ചരിത്രവും, പ്രാധാനൃവും’ എന്ന വിഷയത്തിൽ റിവർ കോട്ട് മാനേജറും, സാമൂഹ്യ പ്രവർത്തകനുമായ സിബി ജോൺ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു.
റിപ്പബ്ലിക്ക് ദിനാഘോഷ പ്രോഗ്രാം കോർഡിനേറ്ററും യുക്മാ നേതാവുമായ സണ്ണിമോൻ മത്തായിയുടെ സ്വാഗത പ്രസംഗത്തോട് യോഗ നടപടികൾക്ക് ആരംഭമായി. കോൺഗ്രസ്സ് നേതാവ് സുരാജ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഓഐസിസി (യു കെ) വർക്കിങ്ങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ, റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ
ദേശീയ പതാക ഉയർത്തി സന്ദേശം നൽകി. വാട്‌ഫോഡ് ഒഐസിസി യൂണിറ്റിന്റെ ഉദ്ഘാടനവും തദവസരത്തിൽ സുജു ഡാനിയേൽ നിർവഹിച്ചു. മാത്യു വർഗ്ഗീസ്, ലിബിൻ കൈതമറ്റം, കൊച്ചുമോൻ പീറ്റർ,ഫെമിൻ ഫ്രാൻസിസ്, ജോൺ പീറ്റർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ഒഐസിസി മീറ്റിങ്ങിൽ വെച്ച് യുണിറ്റ് ഭാരവാഹികളായി സണ്ണിമോൻ മത്തായി യുണിറ്റ് പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടുമാരായി ഫെമിൻ ഫ്രാൻസിസ് ,അനഘ സുരാജ് എന്നിവരെയും . ജനറൽ സെക്രട്ടറിയായി സിബി ജോണിനെയും തെരഞ്ഞെടുത്തു.
ജോയിന്റ് സെക്രട്ടറിമാരായി സിജിൻ ജേക്കബ്, കൊച്ചുമോൻ കെ പീറ്റർ, മാത്യു വർഗ്ഗീസ് എന്നിവരും ട്രഷറായി വിഷ്ണു രാജനും കൂടാതെ കമ്മിറ്റി അംഗങ്ങളായി ലിബിൻ കൈതമറ്റം ,ജോൺ പീറ്റർ ,വിഷ്ണു അണ്ടിപ്പേട്ട് ,ജോയൽ ജോൺ ലിബിൻ ജോസഫ് ,നൈജു, ബെബിറ്റോ എന്നിവരെയും തെരഞ്ഞെടുത്തു.
നൈജു നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപത്തോട് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് സമാപനമായി.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വധുവിന്റെ വിവാഹ വേദിയിലേക്കുള്ള യാത്രയാണ്. മെട്രോയിൽ കയറിയാണ് വധു വിവാഹ വേദിയിലെത്തിയത്. എന്നാൽ, ഇത് വ്യത്യസ്തതയ്ക്ക് വേണ്ടിയായിരുന്നില്ല. ബെംഗളൂരു നഗരത്തിലെ ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം വിവാഹ വേദിയിലെത്താൻ വൈകിയാലോ എന്ന ചിന്തയിൽ മെട്രോയിൽ യാത്ര ചെയ്ത യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സാരിയും ആഭരണങ്ങളുമണിഞ്ഞ് വിവാഹ വേഷത്തിൽ തന്നെയാണ് വധു മെട്രോയിൽ സഞ്ചരിച്ചത്.
‘ഫോർ എവർ ബെംഗളൂരു’ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ‘സ്മാർട്ട് ബെംഗളൂരു വധു. ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയ വധു മുഹൂർത്ത സമയത്ത് വിവാഹ വേദിയിലെത്താൻ കാറുപേക്ഷിച്ച് മെട്രോയില്‍ കയറുന്നു’ എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വീട്ടുകാർക്കൊപ്പം യുവതി മെട്രോയിൽ കയറുന്നതാണ് വിഡിയോയിൽ.
വധുവിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. പുതിയ കാലത്ത്, പഴക്കമുള്ള വിവാഹ ആചാരങ്ങൾ മാറ്റി എങ്ങനെ സിംപിളാവാം എന്നാണ് വധു കാണിച്ചു തന്നതെന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് വിവാഹ വേഷത്തിലും മെട്രോയിൽ കയറിയ വധുവിന് അഭിനന്ദനം അറിയിക്കുന്നത്. ബെംഗളൂരു പോലെ ട്രാഫിക് ബ്ലോക്കുള്ള സ്ഥലങ്ങളിൽ എല്ലാവർക്കും ഇതു പരീക്ഷിക്കാമെന്നും സമൂഹ മാധ്യമങ്ങളിൽ പലരും കുറിക്കുന്നുണ്ട്.
ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.
പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അൻവറിനെയും സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.
സമൂഹമാധ്യമത്തിലൂടെയാണ് അൻവറും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴാണ് അൻവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.
ഇതോടെ ഇയാൾ നാട്ടിലെത്തിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം, പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി വീട്ടിലെത്തി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
‘കുട്ടിയെ ഇയാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഒടുവിലായപ്പോഴേയ്ക്കും നാട്ടിൽ വന്നും ശല്യം ചെയ്യാൻ തുടങ്ങി. ഇതിൽ അവൾക്കു വലിയ മനഃപ്രയാസമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാൻ കാരണവും അതു തന്നെ. ഇയാളേക്കുറിച്ച് ജഡ്ജിക്കു തന്നെ മരണമൊഴിയും കൊടുത്തിരുന്നു. ഇനി ആരും ഇത്തരത്തിൽ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്. അങ്ങനെയുള്ളവർക്ക് ഇതൊരു പാഠമായിരിക്കണം. പെൺമക്കളെയും പെങ്ങൻമാരെയും സ്കൂളിലേക്ക് അയക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്.’’ – പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെൽപ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.
ഈ മാസം 17നാണ് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നാണണ് അവരുടെ വിശദീകരണം.
നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ദീപ്തിക്കും രാജേഷിനും സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ‘അങ്ങനെ അത് ഔദ്യോഗികമായി ഉറപ്പിച്ചു’ എന്ന ക്യാപ്ഷനോടെയാണ് അധികപേരും ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചത്. പെണ്ണുകാണല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് സൂചന. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ നായികയായി അഭിനയിച്ച ചിത്ര നായരും ഇരുവര്‍ക്കും ആശംസ നേര്‍ന്നിട്ടുണ്ട്.
കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ തുടക്കം കുറിച്ച രാജേഷ് മാധവന്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇനി പുറത്തിറങ്ങാനുള്ളത് ‘സുരേഷിന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രമാണ്. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തില്‍കൂടിയാണ് രാജേഷ്.
ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു.
ബെംഗളൂരു : കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.
സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ. സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ സോളിഡ് ഫയർ വർക്ക് എന്ന പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.
മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.
നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓൺലൈൻ ലോകം വളരുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ച്, അവയെ നിയന്ത്രിക്കാനാവശ്യമായ നിയമങ്ങളും പരിണമിക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ ഒരു ചുവടുവെപ്പാണ് ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയിരിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്ട് 2023 എന്ന് യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മലയാളിയും കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറുമായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഈ ആക്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളും നിലവിൽ തന്നെ നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും പ്രാധാന്യമുള്ള പത്താം സെക്ഷൻ 2024 ജനുവരി 31 മുതലാണ് നിലവിൽ വരുന്നത്. ഈ സെക്ഷനിൽ, സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിയുടെ പ്രവർത്തികൾ എപ്പോൾ കുറ്റകൃത്യമായി മാറുന്നുവെന്ന് കൃത്യമായി വ്യക്തമാക്കുന്നുണ്ട്. സോഷ്യൽ മീഡിയ മറ്റൊരു വ്യക്തിയെ ഏതെങ്കിലും തരത്തിൽ പരിഹസിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ഉള്ള മാർഗമായി സ്വീകരിക്കുന്നവർക്കെല്ലാം തന്നെ ഒരു മുന്നറിയിപ്പാണ് ഈ ആക്ട് നൽകുന്നത്.
യാതൊരു ന്യായീകരണവും ഇല്ലാതെ, പൂർണ്ണമായും തെറ്റായ സന്ദേശങ്ങൾ മറ്റൊരാളെ മാനസികമായും ശാരീരികമായും തളർത്തുന്നതിന് “അയക്കുന്നത് ” ഒരു ക്രിമിനൽ കുറ്റമായി ഈ ആക്ടിലൂടെ മാറിയിരിക്കുകയാണ്. ഇത് ടെക്സ്റ്റ് മെസ്സേജ്, ഓഡിയോ, വീഡിയോ തുടങ്ങി ഏത് തരത്തിലുള്ള സന്ദേശങ്ങളും ആകാം. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന മാനസിക, ശാരീരിക ആഘാതങ്ങൾക്ക് അവർ പോലീസിൽ പരാതിപ്പെട്ടാൽ, സന്ദേശം അയച്ച ആളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനുള്ള അനുവാദമാണ് ഈ ആക്ട് നൽകുന്നത്. ഇതോടൊപ്പം തന്നെ ശാരീരിക വൈകല്യമുള്ള വരെയോ രോഗങ്ങൾ ബാധിച്ചിരിക്കുന്നവരെയോ മനപ്പൂർവമായി ഉപദ്രവിക്കുന്ന തരത്തിലുള്ള വീഡിയോകളും സന്ദേശങ്ങളും അവർക്ക് അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകരമാണ്.
ഇതോടൊപ്പം തന്നെ മറ്റൊരാളെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നതാണ്. മറ്റൊരാളെ സ്വയം ഉപദ്രവിക്കുവാൻ പ്രേരണ നൽകുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നതും ഈ ആക്ടിന്റെ സെക്ഷനുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇവയെല്ലാം തന്നെ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നതിനാൽ ജയിൽ ശിക്ഷ വരെ കുറ്റവാളിക്ക് ലഭിക്കാം. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ, മലയാളി സമൂഹം പ്രത്യേകമായും ശ്രദ്ധാപൂർവ്വം ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും ലഭിക്കുന്ന സന്ദേശങ്ങൾ എല്ലാം തന്നെ പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും മറ്റുമുള്ള അവസരങ്ങളായി ഉപയോഗിക്കാതിരിക്കുക.
വിവരങ്ങൾക്ക് കടപ്പാട്:
Adv. Baiju Thittala
LLB (Hons),Grad. NALP, LPC,
PG Employment Law; PG Legal Practice,
Solicitor of the Senior Courts of England and Wales
[email protected]
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തൊഴിലാളികളെ കൂടുതൽ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി സ്ഥിരീകരിച്ച് ജോൺ ലൂയിസ്. റിപ്പോർട്ട് അനുസരിച്ച് ചില്ലറ വ്യാപാര പങ്കാളിത്തത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലികളാണ് ആദ്യം നഷ്‌ടമാവുക. പിരിച്ചുവിടലുകളോടൊപ്പം ഒഴിവ് സ്ഥാനങ്ങളിൽ ആളുകളെ സ്വീകരിക്കുകയും ഇല്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. ബിസിനസ്സിനെ ലാഭത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ കമ്പനിയുടെ കീഴിലുള്ള സൂപ്പർമാർക്കറ്റുകൾ, ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകൾ, ഹെഡ് ഓഫീസുകൾ എന്നിവയിൽ 76,000 പേർ ജോലി ചെയ്യുന്നുണ്ട്.
തങ്ങളുടെ ഉപഭോക്തൃ ഓഫർ, സാങ്കേതികവിദ്യ, സ്റ്റോറുകൾ എന്നിവ കൂടുതൽ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി എന്ന് ജോൺ ലൂയിസിൻ്റെ വക്താവ് പറഞ്ഞു. എന്നാൽ ഇതിനായി തങ്ങൾക്ക് കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദാംശങ്ങൾ പിന്നീട് പുറത്ത് വിടുമെന്നും തങ്ങളുടെ പാർട്ട്ണർമാർ ആയിരിക്കും മാറ്റത്തെ പറ്റി ആദ്യം അറിയിക്കുക എന്നും അദ്ദേഹം തൻെറ പ്രസ്താവനയിൽ പറഞ്ഞു. സമീപ വർഷങ്ങളിൽ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലൂടെയാണ് ജോൺ ലൂയിസ് കടന്നുപോകുന്നത്.
2023 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 234 മില്യൺ പൗണ്ടിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ നഷ്ടത്തിന് പിന്നാലെ ഈ വർഷം ജീവനക്കാരുടെ ബോണസ് റദ്ദാക്കുകയും 16 ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറുകളും നിരവധി സൂപ്പർമാർക്കറ്റുകളും അടച്ചുപൂട്ടുകയും ഒഴിവുകൾ വെട്ടികുറയ്ക്കുകയും ചെയ്‌തു. ഉയർന്ന പണപ്പെരുപ്പവും വർദ്ധിച്ച തൊഴിലാളികളും ഊർജ്ജ, ചരക്ക് ചിലവുകളും ആണ് കമ്പനിയുടെ നഷ്ടത്തിന് കാരണമെന്ന് കമ്പനി പറയുന്നു.
പിരിച്ച് വിടൽ കത്തുകൾ ജീവനക്കാർക്ക് നൽകിയതിന് പിന്നാലെയാണ് വാർത്ത പുറത്തറിഞ്ഞത്. കമ്പനിയുടെ പുതിയ തീരുമാനം ജീവനക്കാരുടെ ഇടയിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്. കമ്പനിയുടെ ഇൻ്റേർണൽ മെസ്സേജിങ് ബോർഡിൽ തൊഴിലാളികൾ വിമർശനവുമായി രംഗത്ത് വന്നു. പാർട്ട്ണർഷിപ്പ് കൗൺസിലിൻ്റെ അടിയന്തര യോഗം ഉടൻ ചേരുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.