ഭാര്യക്ക് പകരം ഡോക്ടറായ ജോലി ചെയ്യുന്നത് ഭർത്താവ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ ആണ് ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നത്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. സഹീദക്കെതിരെയാണ് പരാതി. ഡോ. സഹീദയുടെ രാത്രി ഡ്യൂട്ടി ഭർത്താവ് സഫീല്‍ ആണ് ചെയ്യുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡണ്ട് യുഎ റസാഖ് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്.
ഡോ. സഹീദ രാത്രി കുഞ്ഞിന് മുലയൂട്ടാൻ പോകുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഭർത്താവ് സഫീല്‍ രോഗികളെ ചികിത്സിച്ചതെന്നാണ് തിരൂരങ്ങാടി താലൂക്ക് ആശുപതി സൂപ്രണ്ടിൻ്റെ വിശദീകരണം.
ഭർത്താവ് സഫീല്‍ ഗവണ്‍മെൻ്റ് ഡോക്ടർ തന്നെയാണെന്നും സൂപ്രണ്ട് പറയുന്നു. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിഎംഒ പ്രതികരിച്ചു.
ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പന്നിയാർകുട്ടി സ്വദേശി ബോസ്, ഭാര്യ റീന, ബന്ധുവായ എബ്രഹാം എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു. ഒളിമ്പ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന.
ഇടുക്കി കട്ടപ്പന കരിമ്പാനിപ്പടിയിൽ വാഹന അപകടത്തിലും ഒരാൾ മരിച്ചു. വള്ളക്കടവ് തണ്ണിപ്പാറ റോബിൻ ജോസഫാണ് മരിച്ചത്. കാർ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറിയാണ് അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം.
അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മേധാവിയായി ഔദ്യോഗികമായി സ്ഥാനമേറ്റ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ. എഫ്ബിഐയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് കാഷ് പട്ടേൽ. യുഎസ് സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 നെതിരെ 51 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് പ്രസിഡൻറ് തിഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ഡൊണാൾഡ് ട്രംപ് എഫ്ബിഐ തലവനായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തിരുന്നു. പട്ടേലിനെ എഫ്ബിഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിക്കുന്ന കമ്മീഷനിൽ യുഎസ് പ്രസിഡൻ്റ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു.
ഫെഡറൽ ഏജൻസിയെ സുതാര്യവും ഉത്തരവാദിത്തമുള്ളതും നിയമത്തിന് പ്രതിജ്ഞാബദ്ധവുമാക്കി മാറ്റുമെന്നാണ് അധികാരമേറ്റെടുത്ത ശേഷം കാഷ് പട്ടേൽ പറഞ്ഞത്. യുഎസിനെ ദ്രോഹിക്കുന്നവരെ വേട്ടയാടുമെന്ന് പറഞ്ഞ കാഷ് പട്ടേൽ എഫ്ബിഐയുടെ വിശ്വാസ്യത തിരികെ പിടിക്കുമെന്ന ഉറപ്പും നൽകി.
‘എഫ്.ബി.ഐയുടെ ഒൻപതാമത്തെ ഡയറക്ടറായി നിയമിതനായതിൽ ഞാൻ അഭിമാനിക്കുന്നു. പ്രസിഡന്റ് ട്രംപും അറ്റോർണി ജനറൽ ബോണ്ടിയും നൽകിയ അചഞ്ചലമായ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി. ജി-മെൻ മുതൽ 9/11 ആക്രമണത്തിന് ശേഷം നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നത് വരെയുള്ള ചരിത്രപരമായ പാരമ്പര്യമാണ് എഫ്ബിഐക്കുള്ളത്.
സുതാര്യവും ഉത്തരവാദിത്തമുള്ളതും നീതിയോട് പ്രതിജ്ഞാബദ്ധവുമായ ഒരു എഫ്ബിഐ അമേരിക്കൻ ജനത അർഹിക്കുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയവൽക്കരണം പൊതുജനവിശ്വാസത്തെ ഇല്ലാതാക്കി – പക്ഷേ അത് ഇന്ന് അവസാനിക്കുന്നു. അമേരിക്കക്കാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർക്ക് – ഇത് നിങ്ങളുടെ മുന്നറിയിപ്പായി പരിഗണിക്കുക. ഈ ഗ്രഹത്തിന്റെ എല്ലാ കോണുകളിലും ഞങ്ങൾ നിങ്ങളെ വേട്ടയാടും’, കാഷ് പട്ടേൽ എക്സിൽ കുറിച്ചു.
ഇസ്രയേലില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിന് സമീപമുള്ള ബാറ്റിയാം നഗരത്തില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
സ്‌ഫോടനത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം സംഭവത്തില്‍ പൊലീസ് സംശയിക്കുന്ന ആളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ബസുകളില്‍ നിന്ന് കണ്ടെത്തിയ ബോംബുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
ഹമാസ് ബന്ദികളാക്കിയവരില്‍ മരിച്ച നാല് പേരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്ത് മണിക്കൂറുകള്‍ക്കകമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനം നടന്നതും നിര്‍വീര്യമാക്കിയതും ഉള്‍പ്പെടെ അഞ്ച് ബോംബുകളാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവ അഞ്ചും സമാനമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. രാജ്യത്ത് ഉടനീളം പരിശോധനയും അന്വേഷണവും നടത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കണ്ടെടുത്ത സ്‌ഫോടക വസ്തുക്കള്‍ക്ക് വെസ്റ്റ്ബാങ്കില്‍ നിന്ന് പലതവണ കണ്ടെടുത്തിട്ടുള്ള സ്‌ഫോടക വസ്തുക്കളുമായി സാമ്യമുണ്ടെന്നാണ് പൊലീസ് വക്താവ് ഹെയിം സര്‍ഗോഫ് പറയുന്നത്. എന്നാല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ അദേഹം തയ്യാറായില്ല.
2023 ഒക്ടോബര്‍ എഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി തുടങ്ങിയിരുന്നു. ഇതിനൊപ്പം വെസ്റ്റ് ബാങ്കിലെ പാലസ്തീനിയന്‍ സെറ്റില്‍മെന്റുകളില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് ഇസ്രയേല്‍ നടത്തിയിരുന്നത്. ഹമാസുമായി വെടിനിര്‍ത്തല്‍ വന്നതിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഭീകരവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയിരുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ഹാറ്റ്‌ഫീൽഡ്: വാറ്റ് ഫോർഡിലെ പ്രമുഖ കായിക കൂട്ടായ്മ്മയായ ‘ഗോ റോറിങ് സ്പോർട്സ് ക്ലബ്ബ്’ സംഘടിപ്പിക്കുന്ന ഓൾ യു കെ ഓപ്പൺ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഹാറ്റ്‌ഫീൽഡിൽ വെച്ച് മാർച്ച് 29 ന് ശനിയാഴ്ച നടത്തപ്പെടും. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫീസ് ബാധകമാണ്.
ടൂർണമെന്റ് ഗ്രേഡ് ഫെതർ ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി ലെവൽ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കു ചേരുവാൻ അനുവദിക്കുന്നതല്ല.
ഒന്നാം സമ്മാനം 301 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 51 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും സമ്മാനിക്കുന്നതാണ്.
ഹാറ്റ്‌ഫീൽഡ് ബിസിനെസ്സ് പാർക്കിലെ, ഹേർട്ഫോർഡ്ഷയർ സ്പോർട്സ് വില്ലേജിൽ വെച്ചാവും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
Binu : 07737127743
Johnson:07446815065
Mat : 07475686408
Tournament Venue:
Hertfordshire Sports Village,
De Havilland Campus,
Hatfield Business Park, AL10 9ED
വെടിനിർത്തൽ കരാറിൻ്റെ ഘട്ടത്തിലാദ്യമായി ഇസ്രയേൽ ബന്ദികളുടെ മൃതദേഹം കൈമാറി ഹമാസ്. നാല് പേരുടെ മൃതദേഹമാണ് കൈമാറിയത്. കെഫിര്‍ ബിബാസ്, സഹോദരി ഏരിയല്‍, മാതാവ് ഷിരി ബിബാസ് എന്നിവര്‍ക്ക് പുറമെ 83 കാരനായ ഓഡെഡ് ലിഫ്ഷിറ്റ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്.
ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലാണ് കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരിൽ പലരും ഇസ്രയേൽ പതാക ഉടർത്തിപ്പിടിച്ചാണ് നിന്നിരുന്നത്. കൈമാറ്റത്തിന് പിന്നാലെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം ഇസ്രയേലിലേക്ക് പുറപ്പെട്ടു.
ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്ന് ഹമാസ് അവകാശപ്പെട്ടു. 2023 നവംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും അവർ അറിയിച്ചു.
ബന്ദികളുടെ മരണം സ്ഥിരീകരിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ‘ഇസ്രയേലിന്റെ ദുഖകരമായ ദിനം’ എന്നാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ ഹൃദയം തകർന്ന ദിവസമാണ്. വീര മൃത്യുവരിച്ചവരെ ഞങ്ങൾ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുന്നു എന്നും നെതന്യാഹു പറഞ്ഞു.
കഴിഞ്ഞ മാസം ബന്ദിമോചന കരാർ നിലവിൽ വന്നതോടുകൂടിയാണ് ബന്ദികളെ കൈമാറാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. രണ്ടാം ബന്ദിമോചന ചർച്ചകൾ ആരംഭിക്കുന്നുവെന്ന വാർത്ത പുറത്തുവരുന്ന ഘട്ടത്തിലാണ് മൃതദേഹം കൈമാറാനുള്ള നീക്കം ഹമാസ് നടത്തിയത്.
ഇതിനിടയിൽ ശനിയാഴ്ചയോടെ ആറ് ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാൽ ബന്ദികളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പാലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിൻ്റെ അറിയിപ്പിൽ പറയുന്നത്.
കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജി.എസ്.ടി അഡീഷണല്‍ കമ്മിഷണര്‍ മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്നും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. മനീഷിനെയും സഹോദരിയേയും അമ്മയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. മൂന്ന് മുറികളിലായിട്ടായിരുന്നു മൂന്ന് മൃതദേഹങ്ങളും.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുമായി ബന്ധപ്പെട്ട വിഷയത്തിന് നാട്ടില്‍പോകുന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അവധി അവസാനിച്ചിട്ടും ഓഫീസിലെത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വ്യാഴാഴ്ച അന്വേഷിച്ചെത്തിയപ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. ഇതിനിടെ സമീപത്തെ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കും പ്രദേശത്ത് നിന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പേ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. മൃഗങ്ങള്‍ വല്ലതും ചത്തുകിടക്കുന്നതായാണ് ആദ്യം കരുതിയിരുന്നതും. സഹപ്രവര്‍ത്തകരും മറ്റും എത്തിയതിന് പിന്നാലെ നാട്ടുകാരും മറ്റുള്ളവരുമെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ടുമുറികളിലായി തുങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.
മനീഷിന്റെ മൃതദേഹം വീടിന്റെ മുന്‍ഭാഗത്തെ മുറിയിലും സഹോദരി ശാലിനിയുടെ മൃതദേഹം പിന്‍ഭാഗത്തെ മുറിയിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ജനലിലൂടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. പിന്നീട് രാത്രി പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ അടക്കം സാന്നിധ്യത്തില്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അമ്മയുടെ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്.
ഒന്നര വര്‍ഷത്തോളമായി ഈ ക്വാര്‍ട്ടേഴ്‌സില്‍ മനീഷ് താമസം തുടങ്ങിയിട്ട്. മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സഹോദരിയേയും ഇവിടെ താമസം തുടങ്ങിയിട്ടുള്ളൂവെന്നാണ് വിവരം.
അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്തതിൻ്റെ വിശമത്തിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. മാര്‍ച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
കോടഞ്ചേരി സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂള്‍ അധ്യാപിക അലീന (30 ) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉത്തരവിട്ടു. 6 വർഷം ജോലി ചെയ്തിട്ടും നിയമനം നല്‍കിയില്ലെന്ന മനോവിഷമത്തിലാണ് ആത്മഹത്യ, എന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍. കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍ പി സ്കൂള്‍ അധ്യാപികയായിരുന്നു അലീന ബെന്നി.
ബുധനാഴ്ചയാണ് കോഴിക്കോട് കട്ടിപ്പാറ സ്വദേശിനിയായ അധ്യാപിക അലിന ബെന്നി ആത്മഹത്യ ചെയ്തത്. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിന് കീഴില്‍ വരുന്ന കോടഞ്ചേരി സെൻ്റ് ജോസഫ് എല്‍ പി സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയാണ് ആത്മഹത്യ. 6 വർഷമായിട്ടും അലിനക്ക് നിയമനം നല്‍കിയില്ലെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന പരാതിയുമായി പിതാവ് രംഗത്തെത്തി. അതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
യുഎസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരടക്കം മുന്നൂറോളം കുടിയേറ്റക്കാർ പാനമയിലെ ഹോട്ടലിൽ തടവിൽ. ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്നു കരയുകയും സഹായം അഭ്യർഥിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങൾ പുറത്തു വന്നു. ഇന്ത്യ, ഇറാൻ, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണു മധ്യഅമേരിക്കൻ രാജ്യമായ പാനമയിൽ കഴിയുന്നത്.
പാനമയും യുഎസും തമ്മിലുള്ള കരാർ പ്രകാരം ഇവർക്കു ഭക്ഷണവും ആരോഗ്യസേവനങ്ങളും നൽകുന്നുണ്ട്. നാടുകളിലെത്തിക്കാൻ രാജ്യാന്തര സന്നദ്ധ സംഘടനകൾ സൗകര്യമൊരുക്കുംവരെ പുറത്തിറങ്ങാൻ അനുമതിയില്ല. മുറികൾക്കു പൊലീസ് കാവലുണ്ട്. ഇവിടെയുള്ള 40 ശതമാനത്തിലേറെപ്പേർ സ്വമേധയാ സ്വന്തം രാജ്യത്തേക്കു മടങ്ങാൻ തയാറല്ലെന്നാണു റിപ്പോർട്ട്. ഇവരിൽ ചിലരാണു ഹോട്ടൽ ജനാലകൾക്കു സമീപമെത്തി സഹായം അഭ്യർഥിച്ചത്.
‘സഹായിക്കണം’, ‘ഞങ്ങളുടെ രാജ്യം രക്ഷിക്കില്ല’ തുടങ്ങിയ വാചകങ്ങൾ കടലാസിൽ എഴുതി ജനലിൽ പ്രദർശിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ഇവർ സഹായം തേടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റൊരു ഇടത്താവളമായ കോസ്റ്ററിക്കയിലേക്കും കഴിഞ്ഞ ദിവസം ഇന്ത്യക്കാരടക്കം 200 പേരുമായി ആദ്യവിമാനം എത്തിയിരുന്നു. കൂടുതൽ വിമാനങ്ങൾ വരുംദിവസങ്ങളിൽ എത്തും. പാനമയിൽനിന്നു നാട്ടിലേക്കു മടങ്ങില്ലെന്ന നിലപാടുള്ളവരെ വിദൂരമായ ദാരിയൻ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റാനും നീക്കമുണ്ട്.
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: കലാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന യു കെ യിലെ ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലോത്സവം മറ്റന്നാൾ ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിഡ്ജിലെ ദി നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഏട്ടാമത് സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ പ്രശസ്ത ചലച്ചിത്ര താരം എസ്ഥേർ അനിൽ മുഖ്യാതിഥിയായി പങ്കുചേരും. മലയാളം, തമിഴ്,തെലുങ്ക് അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്യുവാനും, അഭിനയ മികവിൽ സിനിമാ മേഖലയിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തുവാനും കഴിഞ്ഞ എസ്ഥേർ നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ചരിത്ര നഗരിയും, സാംസ്ക്കാരിക, വിദ്യാഭ്യാസ സിരാ കേന്ദ്രവുമായ കേംബ്രിഡ്ജിന്റെ പ്രഥമപൗരനും മലയാളികളുടെ അഭിമാനവുമായ മേയർ കൗൺ. ബൈജു തിട്ടാല സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉദ്‌ഘാടനം ചെയ്യും. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്‌മ്മയും, കലാ-കായിക-സാമൂഹ്യ രംഗത്തെ ശ്രദ്ധേയരുമായ കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷനാണ് സംഗീതോത്സവത്തിന് ആതിഥേയത്വം വഹിക്കുക.
യു കെ യിലെ കലാ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തു നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കു ചേരുകയും യു കെ യിലെ കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന സംഗീതോത്സവത്തിന് മറ്റന്നാൾ ഫെബ്രുവരി 22 നു ശനിയാഴ്ച്ച ഉച്ചക്ക് രണ്ടരക്ക് തിരിതെളിയും.
രാത്രി പത്തര വരെ നീണ്ടു നിൽക്കുന്ന കലോത്സവ വേദിയിൽ മലയാള ഭാഷക്ക് നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മശ്രീ ഓ എൻ വി സാറിനും, മലയാളികളുടെ പ്രിയ ഭാവ ഗായകനും വിവിധ ഭാഷകളിലായി പതിനാറായിരത്തിൽ പരം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത പി ജയചന്ദ്രൻ സാറിനും ട്രിബൂട്ടുകളും അനുസ്മരണവും തഥവസരത്തിൽ അർപ്പിക്കും. ഇരുവരുടെയും ഗാനങ്ങൾ കോർത്തിണക്കി അർഹമായ ദൃശ്യ-ശ്രവണ ശ്രദ്ധാഞ്ജലിയാവും മഹാരഥന്മാർക്കായി ആരാധകവൃന്ദത്തോടൊപ്പം സമർപ്പിക്കുക.
തികച്ചും സൗജന്യ പ്രവേശനം അനുവദിക്കുന്ന സംഗീതോത്സവത്തിൽ യു കെ യിൽ ഇദംപ്രഥമമായി അവതരിപ്പിക്കുന്ന പൗരാണിക കേരള നാടൻ കലാരൂപമായ പൂതപ്പാട്ടുമായി ടീം ഡെർബിയും, കുട്ടികളുടെ ലൈവ് ഓർക്കസ്ട്രയുമായി അരങ്ങേറ്റം കുറിക്കുവാൻ ബെഡ്ഫോർഡ് ബ്ളാസ്റ്റേഴ്‌സും, കേംബ്രിഡ്ജിലെ പ്രശസ്ത ലൈവ് ബാൻഡായ മല്ലു ബാൻഡും, ബോളിവുഡ് നൃത്തവിസ്മയവുമായി ‘റിഥം ക്യുൻസും’ ഗണേശ വന്ദനവുമായി ‘മാതംഗി ഗ്രൂപ്പും’ വേദിയെ പുളകം കൊള്ളിക്കും. പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ കലാ വസന്തം ആവും ശനിയാഴ്ച കേംബ്രിഡ്ജിൽ പൂവിടുക.
യു കെ മലയാളികൾക്കിടയിൽ നിന്നും ബിസിനസ്സ് രംഗത്തെ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തിത്വങ്ങളെ തഥവസരത്തിൽ ആദരിക്കും.
സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്യ-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരിക കലാപ്രകടനങ്ങൾ ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും സംഗീതോത്സവ വേദി സമ്മാനിക്കുക.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം നൽകുന്ന ‘ചാരിറ്റി റാഫിൾ’ നറുക്കെടുപ്പും ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് രണ്ടു മണിമുതൽ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്. കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ കോമ്പൗണ്ടിൽ വിശാലവും, സൗജന്യവുമായ കാർപാർക്കിങ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം, മതിമറന്ന് ആനന്ദിക്കുവാനും ആസ്വദിക്കുവാനും സുവർണ്ണാവസരം നൽകുന്ന അതിന്റെ സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Abraham Lukose: 07886262747
Sunnymon Mathai:07727993229
Jomon Mammoottil:
07930431445
Manoj Thomas:
07846475589
Appachan Kannanchira:
07737 956977
Venue: The Netherhall School , Queen Edith’s Way, Cambridge, CB1 8NN