Latest News

ഉദയ ശിവ്ദാസ്

ശ്രാവണസന്ധ്യ സിന്ദൂരം ചാർത്തിയ നിന്റെ കവിൾപ്പൂവിൽ
ആവണിവിളക്കിന്റെ കാന്തിയിലിന്നലെ
ആതിര വിരിഞ്ഞില്ലേ?
സഖീ! ആതിര വിരിഞ്ഞില്ലേ?

ചിങ്ങനിലാവൊളി ചിന്തിയ രാവിൽ
ചന്ദനമഴയിൽ നനഞ്ഞില്ലേ? നമ്മൾ
ചന്ദനമഴയിൽ നനഞ്ഞി ല്ലേ?
കൈകൊട്ടിപ്പാടി കളിക്കുന്ന നേരം
മിഴികളിടഞ്ഞില്ലേ?
നമ്മുടെ മിഴികളിടഞ്ഞില്ലേ?

നിൻ വിരൽത്തുമ്പാൽ
വർണ്ണജാലങ്ങൾതൻ
പൂക്കളമൊരുങ്ങീലേ? അത്തപ്പൂക്കളമോരുങ്ങീലേ?
ഊഞ്ഞാലിലാടുമ്പോൾ നീൻ കൂന്തൽപ്പൂമണം തെന്നൽ കവർന്നില്ലേ? കള്ളത്തെന്നൽ കവർന്നില്ലേ?

 

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

600 ൽ പരം ആളുകൾക്ക് ഓണസദ്യ സ്വന്തമായി ഒരുക്കി വിസ്മയമായി വീണ്ടും ലിവർപൂളിനടുത്തുള്ള കേരളാ കമ്മ്യൂണിറ്റി വിരാൽ. വിരാലിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനും, സംഘടനാ പ്രവർത്തകനുമായ ശ്രീ ആന്റോ ജോസിന്റെ നേതൃത്വത്തിലാണ് ഈ മെഗാ ഓണസദ്യ ഒരുക്കപ്പെട്ടത്. ഇവരുടെ ഓണ ആഘോഷത്തിന് മാറ്റ് കൂട്ടികൊണ്ട് നിരവധി ഓണകളികളും, വിവിധങ്ങളായ നൃത്തങ്ങളും,ഗാനങ്ങളും, വയലിൻ കച്ചേരിയും, കൂടാതെ ലിവർപൂളിലെ അതി പ്രശസ്ത ചെണ്ട വിദ്വാന്മാർ ഒന്നിക്കുന്ന വാദ്യ ചെണ്ടമേളം ഗ്രൂപ്പിന്റെ ചെണ്ട മേളവും കുടി ഒന്നിച്ചപ്പോൾ ഓണ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ ജന സഹസ്രങ്ങളുടെ വയറും, കണ്ണും, മനസ്സും, ഹൃദയവും നിറഞ്ഞു.

ഇവരുടെ ഓണ ആഘോഷ വേദിയിൽ വച്ചു യുകെയിലെ പ്രശസ്തനായ ചാരിറ്റി പ്രവർത്തകൻ ശ്രീ ടോം ജോസ് തടിയംപാടിന് പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. ഇടുക്കി ചാരിറ്റി എന്ന ചാരിറ്റി പ്രസ്ഥാനത്തിലൂടെ ഇദ്ദേഹം രണ്ട് കോടിയോളം രൂപയുടെ ചാരിറ്റി പ്രവർത്തനനങ്ങൾ പാവങ്ങൾക്ക് വേണ്ടി നടത്തിയിട്ടുണ്ട്. കേരളാ കമ്മ്യൂണിറ്റി വിരാലിന്റെ ഓണ ആഘോഷങ്ങൾക്ക് ഒരു കുടുoബത്തിന് വെറും £35 മാത്രമേ ഇടാക്കിയുള്ളു എന്നതിൽ നിന്ന് തന്നെ ഇവരുടെ സാമൂഹ്യ പ്രതിബദ്ധത നമുക്ക് മനസ്സിൽ ആക്കുവാൻ സാദിക്കും.. ചടങ്ങിൽ ശ്രീ ജയിംസ് ഐലൂർ അധ്യക്ഷത വഹിച്ചു. ഓണ ആഘോഷ ചടങ്ങിൽ വച്ചു വിരാലിലെ പ്രശസ്ത സെന്റ് മേരിസ് ക്രിക്കറ്റ് ക്ലബ്ബിനെയും ആദരിച്ചു.

ശ്രീനാഥ് സദാനന്ദൻ

എന്റെ ആദ്യത്തെ ക്രഷ് നടി സുനിത ആയിരുന്നു. മൃഗയായിൽ ഒക്കെയുള്ള സുനിത. പീലി കണ്ണെഴുതി അഴകിൽ നിന്നവളെ എന്ന പാട്ടൊക്കെ ചിത്രഗീതത്തിൽ കണ്ടു തോന്നിയതാണ് ആ ഇഷ്ടം. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് സുനിതയുടെ ഏകദേശ രൂപമുള്ള ഒരു പെൺകുട്ടിയെ ഞാൻ കാണുന്നത്. ആ കുട്ടി നേരത്തെ അവിടെത്തന്നെ ഉണ്ടായിരുന്നു, പക്ഷേ സുനിതയുടെ രൂപം തോന്നുന്നത് ആ സമയത്തയായിരുന്നു. എന്റെ ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന വല്ലി.

വല്ലി സുബ്രഹ്മണ്യം. സിദ്ധി വിനായകന്റെ ചിത്രം കയ്യിൽ പച്ചകുത്തിയ വല്ലി.

ആ സമയത്ത് ഞങ്ങളുടെ സ്കൂളിൽ മുഴുവൻ തമിഴ് കുട്ടികളായിരുന്നു. ഞങ്ങളുടെ സ്കൂളിനടുത്ത് തമിഴ്നാട് സ്വദേശികളായവർ താമസിക്കുന്ന ഒരുപാട് പ്രദേശങ്ങൾ ഉണ്ടായിരുന്നു. അവർ ഒരു ഘട്ടം വരെ ഇവിടെ പഠിക്കും. പത്താം ക്ലാസ് വരെ അവരെ ജയിപ്പിച്ചു വിടും. പത്താം ക്ലാസ് ആകുമ്പോൾ മിക്കവരും തോറ്റു പോകും. കാരണം ഇവർക്ക് തമിഴ് മാത്രമാണ് അറിയാവുന്നത്. മലയാളം ഒന്നും എഴുതാൻ അറിയില്ല. ഈ തമിഴ് കുട്ടികളെ മലയാളം പഠിപ്പിക്കാൻ ടീച്ചർമാർ ഞങ്ങളെ ഏൽപ്പിക്കും. പക്ഷേ അതും പ്രായോഗികമായിരുന്നില്ല. പത്താം ക്ലാസ് കഴിയുമ്പോൾ ചിലര് അവരുടെ നാട്ടിലേക്ക് തിരിച്ചു പോകും. മറ്റു ചിലർ ഇവിടെത്തന്നെ കൂടും. എന്തെങ്കിലും കച്ചവടവും ബിസിനസ്സും ഒക്കെയായി അങ്ങ് പോകും.

ആദ്യമായിട്ട് ഒരാളോട് ഇഷ്ടം തോന്നിയ സമയത്ത്. അത് ഞാൻ വളരെ ആധികാരികമായി തന്നെ സമീപിക്കാൻ ശ്രമിച്ചു. ഞാൻ എട്ടാം ക്ലാസിലെ സെന്തിലിനെയാണ് കാണാൻ പോയത്.പറഞ്ഞുവന്നാൽ അവൻ വല്ലിയുടെ ലോക്കൽ ഗാർഡിയൻ പോലെയാണ്. അവര് കസിൻസോ മറ്റോ ആണ്.

സ്കൂളിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അലക്സ് ആയിരുന്നു. വളരെ വിദഗ്ധമായി കഥ പറയാൻ കഴിവുള്ള ഒരാളായിരുന്നു അലക്സ്. ആ സമയത്താണ് നിറം സിനിമ ഇറങ്ങിയത്. നിറം തിയേറ്ററിൽ പോയി കണ്ട് അത് അവൻ കൂട്ടുകാരോട് പൊലിപ്പിച്ചു പറയുന്നത് കേട്ട് എനിക്ക് കൊതി തോന്നിയിട്ടുണ്ട്. കാരണം ഞാനും ആ സിനിമ തിയേറ്ററിൽ കണ്ടതാണ്. പക്ഷേ അതിന്റെ രസം ചോർന്നു പോകാതെ കഥ പറയാൻ എനിക്ക് സാധിച്ചിരുന്നില്ല. അവന്റെ ആ വാക്ചാതുരി കൊണ്ട് തന്നെയാണ് അല്പം ഗൗരവമായ കാര്യത്തിന് പോയപ്പോൾ അവനെ കൂട്ടാൻ ഞാൻ തീരുമാനിച്ചത്. ഗൗരവം എന്നു പറഞ്ഞാൽ. ഒരുതരത്തിൽ പെണ്ണ് ചോദിക്കൽ തന്നെയാണ്.

ആ ദിവസവും എനിക്ക് മറക്കാൻ സാധിക്കില്ല. അടികൊണ്ട് തൊലി പൊളിഞ്ഞ ഒരു ദിവസമായിരുന്നു അത്. ഞാൻ മാത്രമല്ല എന്റെ കൂടെയുള്ള സകല വീരന്മാരും ഉണ്ടായിരുന്നു. കാരണം ഒരു ഹാൻഡ്ബോൾ ആണ്. ഞങ്ങടെ സ്കൂളിലെ ആകെയുള്ള കളിയാണ് ഹാൻഡ് ബോൾ. ഒരു ദിവസം ബ്രേക്ക് ടൈമിൽ ഞങ്ങൾ സ്റ്റോർ റൂമിൽ നിന്ന് ഹാൻഡ് ബോൾ എടുത്ത് ഫുട്ബോൾ കളിച്ചു. എല്ലാം കഴിഞ്ഞ് തിരിച്ച് ക്ലാസിൽ വന്നപ്പോൾ ഡ്രിൽ സാർ കാര്യം അറിഞ്ഞു. മറ്റെന്തും സാർ സഹിക്കും. പക്ഷേ ഹാൻഡ് ബോൾ ഉപയോഗിച്ച് ഫുട്ബോൾ കളിച്ചാൽ…അത് സഹിക്കില്ല. ചൂരലുകൊണ്ട് തോൽ ഉരിച്ചു വിട്ട ആ ദിവസം തന്നെയാണ് അലക്സിനെയും കൂട്ടി ഞാൻ സെന്തിലിനെ കാണാൻ പോയത്.

ബാത്റൂമിനോട് ചേർന്നു കിടക്കുന്ന ഒരു ക്ലാസ്റും ഉണ്ട്. അവിടെയായിരുന്നു ഞങ്ങളുടെ ചർച്ച. ആ റൂമിന്റെ ഒരു കോണിൽ ഒരു അസ്ഥികൂടം ചില്ലുകൂട്ടിൽ ഇരിപ്പുണ്ട്. എല്ലാത്തിനും മൂകസാക്ഷിയായി.

അലക്സാണ് കൂടുതൽ സംസാരിച്ചത്. എനിക്ക് വല്ലിയെ ഇഷ്ടമാണെന്നും. കല്യാണം കഴിക്കണം എന്നും ഒക്കെ അവൻ പറഞ്ഞു. എന്റെ അച്ഛൻ ഈ നാട്ടിലെ വലിയ കോടീശ്വരൻ ആണെന്നും. പറമ്പും സ്വത്തും ഒക്കെ ഉണ്ടെന്നും അവൻ ബെല്ലും ബ്രേക്കും ഇല്ലാതെ തട്ടിവിടുന്നുണ്ടായിരുന്നു. സെന്തിൽ ഒരു കാർന്നോരെ പോലെ ഇരുന്ന് എല്ലാം കേട്ടു. അവന് സമ്മതം പോലെ തന്നെ. ഒന്നാമത്തെ കാരണം ഞാൻ നന്നായിട്ട് പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. മറ്റൊന്ന്, ഞാൻ പെൺപിള്ളേരുമായി സംസാരിക്കാറില്ല. അത്രയും ഡീസന്റ് ആണ് ഞാൻ എന്ന് അവൻ കരുതി. അതൊരു ക്വാളിറ്റിയായി അന്ന് ചിലർ കരുതിയിരുന്നു.

പക്ഷേ ഞാൻ പെൺപിള്ളേരുമായി സംസാരിക്കാത്തത്തിന് പിന്നിൽ മറ്റൊരു കാരണം ഉണ്ടായിരുന്നു. എനിക്ക് ഹിന്ദി വളരെ ഇഷ്ടമാണ്. ഞാൻ ഹിന്ദി നന്നായിട്ട് പഠിക്കുകയും ചെയ്തിരുന്നു. നല്ല മാർക്കും വാങ്ങിയിരുന്നു. ഹിന്ദി ടീച്ചറിന് എന്നെ ഒത്തിരി ഇഷ്ടമാണ്. പക്ഷേ ടീച്ചറിന് ഒരു ചെറിയ പ്രശ്നം ഉണ്ട്. ആൺപിള്ളേരും പെൺപിള്ളേരും തമ്മിൽ വലിയ ബന്ധങ്ങൾ ഉണ്ടാക്കുന്നത് ടീച്ചറിന് ഇഷ്ടമല്ല. ആ വിഷയത്തിൽ ടീച്ചറുടെ ശകാരം മറ്റുള്ളവർ കേൾക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ടീച്ചറിന്റെ ഇഷ്ടം സമ്പാദിക്കാൻ വേണ്ടി മനപ്പൂർവം പെൺപിള്ളേരുമായിട്ടുള്ള സൗഹൃദം അങ്ങ് വേണ്ടെന്നുവച്ചു. ആകെയുള്ളത് ഞങ്ങളുടെ ഇംഗ്ലീഷ് സാറിന്റെ മകളും ആയിട്ടുള്ള ചെറിയൊരു സൗഹൃദബന്ധം. ആ കുട്ടിയും ഞങ്ങളുടെ ക്ലാസ്സിൽ തന്നെ. അത് ഹിന്ദി ടീച്ചറിന് കുഴപ്പമില്ലായിരുന്നു.

അങ്ങനെ സെന്തിൽ എല്ലാം ഉറപ്പിച്ചു. വല്ലിയുടെ വരൻ ഞാൻ തന്നെ. ചിത്രഗീതത്തിൽ പീലി കണ്ണെഴുതി പാട്ട് വരുമ്പോൾ അതിൽ മനോജ് കെ ജയനും സുനിതയും ആയിരുന്നില്ല. ഞാനും വല്ലിയും ആയിരുന്നു.

2000 മാർച്ചിലെ വലിയ പരീക്ഷ കഴിഞ്ഞു. രണ്ടുമാസത്തോളം സ്കൂൾ വിട്ട് ഇരിക്കുന്നതൊക്കെ ആ സമയത്ത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു. ജൂണിൽ തിരിച്ചെത്തിയപ്പോൾ എന്റെ ക്ലാസ്സിൽ വല്ലി ഇല്ലാ. എന്റെ സങ്കടം പറയാൻ അലക്സും കൂടെയില്ല. എട്ടാം ക്ലാസ് രണ്ടായി പിരിച്ചു. പഠിക്കുന്നവരും പഠിക്കാത്തവരും. അലക്സ് പഠിക്കാത്തവരുടെ ക്ലാസ്സിലേക്ക് മാറി. ആ ക്ലാസിലെങ്കിലും വല്ലി ഉണ്ടെന്ന് കരുതി. ഇല്ലാ.

അവൾ പോയെന്ന് സെന്തിൽ പറഞ്ഞു. അപ്പാ അവളെ നാട്ടിലേക്ക് കൊണ്ടുപോയി. അത്രയും പഠിപ്പ് മതിയത്രേ. എനിക്ക് വലിയ നിരാശ തോന്നി. ഒരിക്കൽ പോലും വല്ലി ഇങ്ങനെയൊരു ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നായിരുന്നു ആ നിരാശ. പറ്റിയ ഒരു സമയം എത്തുമ്പോൾ പറയാം എന്നായിരുന്നു സെന്തിലും കരുതിയത്. എട്ടാം ക്ലാസ് ഒക്കെ ആകുമ്പോ നമുക്ക് പക്വതയും ഒക്കെ വരുന്ന സമയം ആണല്ലോ. അപ്പോൾ പറയാമെന്ന് അവൻ കരുതി, നടന്നില്ല. പ്രിയപ്പെട്ടവളെ തേടി ഒരു സംസ്ഥാനം മറികടക്കാൻ ഒന്നും ചിന്തിക്കാൻ കഴിയുന്ന പ്രായം ആയിരുന്നില്ല. അത് അവിടെ മുറിഞ്ഞു..

ഇപ്പോൾ കൃത്യം 25 വർഷം കഴിഞ്ഞു. ഒന്നും ശരിയാകുന്നില്ല എന്നു തോന്നിയ ഒരു സമയത്ത് ഞാൻ എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് എടുത്തു നോക്കി. അത് ഒരു ശീലമാണ്. ഒരിത്തിരി മടുപ്പ് തോന്നുന്ന സമയത്ത് ഓർമ്മകളിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തും. എന്റെ ഓട്ടോഗ്രാഫിന്റെ കവർ പേജിൽ മമ്മൂട്ടിയുടെയും അഭിരാമിയുടെയും പടമാണ്. കാർമേഘം എന്ന തമിഴ് സിനിമയിലെ ഒരു രംഗം. അത് കയ്യിൽ കിട്ടുമ്പോൾ പത്തോ ഇരുപതോ വർഷം പുറകോട്ട് പോകാൻ സാധിക്കും. അപ്പോഴാണ് അതിനും മുമ്പ് പിരിഞ്ഞുപോയ വല്ലിയെ ഓർത്തത്. ഒന്ന് കാണണം. എവിടെയാണെന്ന് അറിയില്ല. എങ്ങനെ ആണെന്ന് അറിയില്ല . ഞാൻ ആരാണെന്നോ എന്താണെന്നോ ഒന്നും അറിയിക്കണമെന്നില്ല. ഇത് പറയാൻ പറ്റുന്ന ഒരാൾ അലക്സ് ആയിരുന്നു. പക്ഷേ അലക്സ് മരിച്ചു. ഏഴുവർഷം മുമ്പ് ഒരു വലിയ അപകടം നടന്നു. അത് അലക്സിന്റെ ജീവൻ എടുത്തു. പിന്നീട് ഞാനും എന്റേതായിട്ടിട്ടുള്ള ലോകത്തിൽ മാത്രം കഴിയുകയായിരുന്നു.

ഈയടുത്ത് ഒരു ദിവസം ഇംഗ്ലീഷ് മീഡിയത്തിൽ ഉണ്ടായിരുന്ന മാത്യു ആണ് പറഞ്ഞത്. സെന്തിൽ നമ്മുടെ ടൗണിൽ തന്നെയുണ്ട്. ബേക്കർ ജംഗ്ഷന്റെ സമീപത്ത് ഉള്ള തുണിക്കട അവന്റേതാണ്. എല്ലാദിവസവും ടൗണിൽ വരുന്നുണ്ടെങ്കിലും.ഞാൻ അതിന്റെ പരിസരത്തേക്ക് അടുത്തിട്ടില്ല. കഞ്ഞിക്കുഴിയിൽ ഉള്ള തട്ടുകടയും അവന്റേതാണത്രേ. അടുത്ത ദിവസം തന്നെ അവനെ പോയി കാണാമെന്ന് വിചാരിച്ചു. എന്റെ ആഗ്രഹം ഒന്ന് പറയാം.

തട്ടുകടയോട് ചേർന്ന് ചെറിയൊരു കെട്ടിടമുണ്ട്.അവിടെയാണ് അവനിപ്പോൾ താമസം . വൈകിട്ട് തട്ടുകടയിലെ പരിപാടികൾ തുടങ്ങുന്നതുവരെ അവൻ അവിടെ ഉണ്ടാവും. അവൻ പതിനാലാം മൈലിൽ ഒരു വീട് പണിയുന്നുണ്ട് അതുകൊണ്ടാണ് തൽക്കാലം ഇവിടെ നിൽക്കുന്നത്. ഞാൻ അവിടെ ചെന്ന് അവനെ കണ്ടു. അവന് ആദ്യം എന്നെ പിടികിട്ടിയില്ല. പതിയെ പതിയെ മനസ്സിലായി.അവന്റെയും രൂപം നന്നായിട്ട് മാറിയിട്ടുണ്ട്. ചിലപ്പോൾ നഗരത്തിൽ ഞാൻ എന്നും കണ്ടിരുന്ന ഒരു മുഖം അവൻ ആയിരുന്നിരിക്കാം.

സ്കൂളിലെ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. തിരൈമലർ കണ്ട് തമിഴ് പാട്ടുകൾ കാണാതെ പഠിച്ച് സെന്തിലിനും കൂട്ടുകാർക്കും ഒപ്പം ഇരുന്ന് പാടിയ ഓർമ്മകൾ ഒക്കെയായിരുന്നു അവന് പറയാനുണ്ടായിരുന്നത്. പതിയെ ഞാൻ വല്ലിയിലേക്ക് വന്നു.

അവളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്. അവൾ തുടർന്നും പഠിച്ചിരുന്നു. അവിടെ പോസ്റ്റ് ഓഫീസിലോ മറ്റോ ജോലിയുണ്ട്. ഒന്നു കാണണമെന്നുള്ള ആവശ്യം ഞാൻ അറിയിച്ചു. പോകാമെന്ന് സെന്തിൽ ഉറപ്പ് പറഞ്ഞു. പുട്ടാലു എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചങ്ങാതിയുടെ വണ്ടി എടുത്തു പോകാമെന്ന് അവൻ പറഞ്ഞു. പക്ഷേ അത് ഇത്തിരി റിസ്ക് ഉള്ള കേസാണ്. പോലീസ് കേസ് സ്ഥിരമായിട്ടുള്ള അവനിപ്പോൾ എന്ത് കേസ് ഉണ്ടാക്കണം എന്ന് അന്വേഷിച്ച് നടക്കുകയാണ്. സാരമില്ല റിസ്ക് എടുക്കാം നമ്മുടെ ചങ്ങാതി അല്ലേ.

എനിക്ക് നല്ലൊരു കാപ്പി തരാൻ കഴിയാത്തതിൽ അവന് വിഷമം ഉണ്ടായിരുന്നു. അവന്റെ ഭാര്യ ഇളവേണിയും അവിടെയുണ്ട്. പക്ഷേ അവരുടെ ഫാമിലിയായിട്ട് ഒരു വലിയ യാത്ര കഴിഞ്ഞു വന്നിരിക്കുകയാണ്. ഒരു പനിക്കോളു കൊണ്ട് അവര് കിടക്കുകയായിരുന്നു. പനിച്ച് മൂടിപ്പുതച്ച്‌ ഇരിക്കുകയായിരുന്നെങ്കിലും ഞാൻ ഇറങ്ങാൻ നേരത്ത് യാത്ര പറയാൻ അവരും വന്നു. സെന്തിലിനെ ഞാൻ ഒരിക്കൽ കൂടി ഓർമിപ്പിച്ചു.

നമുക്ക് ഓണത്തിന്റെ അവധിക്ക്.. കോയമ്പത്തൂർക്ക് പോയാലോ..

അവൻ ഒന്ന് പരുങ്ങിയെങ്കിലും പോകാം എന്ന് തലയാട്ടി..

അവന്റെ ഭാര്യയുടെ മുഖത്ത് ഒരു ഇഷ്ടക്കേട് ഞാൻ കണ്ടു. വല്ല വെള്ളമടി പരിപാടിയും ആയിരിക്കുമെന്ന് അവർ കരുതിക്കാണും.

പിന്നെ ഞാൻ നിന്നില്ല ഇറങ്ങി നടന്നു. വിളിക്കാം എന്ന് അവൻ ആംഗ്യം കാണിച്ചു.

ഇളവേണി സെന്തിലിന്റെ തോളിൽ തൊട്ട് വിളിച്ചു.. എന്നിട്ട് ചോദിച്ചു.

” എന്നാങ്ക.. യാര് അവര് ”

” നീ ഓർക്കുന്നില്ലായിരിക്കും, അവൻ നിന്റെ ക്ലാസ്മേറ്റ് ആയിരുന്നു..”

ഓർക്കുന്നില്ലെന്ന് തലയാട്ടി ഇളവേണി അകത്തേക്ക് പോയപ്പോൾ, അവളുടെ ശരീരത്തിൽ നിന്നും പുതപ്പ് അകന്നു..

ഇളവേണിയുടെ കയ്യിൽ പച്ച കുത്തിയിരുന്ന സിദ്ധിവിനായക രൂപത്തിലേക്ക് സെന്തിൽ വെറുതെ ഒരു നിമിഷം നോക്കി.

ശ്രീനാഥ് സദാനന്ദൻ :- എം ജി യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA, M Phil ബിരുദങ്ങൾ നേടി. കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിലെ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്. ഇപ്പോൾ ഗ്രന്ഥപ്പുര വെബ്സൈറ്റിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. അതേസമയം, മരിച്ചത് കണ്ണൂർ മാട്ടൂൽ സ്വദേശിയെന്നാണ് സൂചന. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.

പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ താമസക്കാരൻ പറയുന്നു. ശബ്ദം കേട്ടപ്പോൾ തൻ്റെ വീടിൻ്റെ ജനൽ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഒരാൾ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തിൽ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ അവശിഷ്ടങ്ങളാണ് ചുറ്റിലും കണ്ടത്. രാത്രി മാത്രമാണ് ഈ വീട്ടിലെ താമസക്കാർ എത്തിയിരുന്നത്. രാത്രി ലൈറ്റ് ഓഫാക്കിയാണ് അവർ എത്തിയിരുന്നത്. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതോന്നോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നും താമസക്കാരെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

ശുഭ

എൻ പ്രണയം ഉന്മാദമായ്
നിൻ ചൊടികൾ തഴുകുന്നേരം .
മൊഴികൾ സ്വരസാന്ദ്രമായ്
നിൻ വിരൽ തലോടിടുമ്പോൾ .

നീയെൻറെ നിശ്വാസമല്ലേ
പ്രാണന്റെ പറുദീസയല്ലേ
മലരായ് മിഴികൂമ്പി നിൽക്കാം
സൂര്യനായ് ചുംബിച്ചുണർത്തു .

എന്നുയിരിൽ നീമാത്രമല്ലോ
മിഴികളിൽ നിൻചിത്രമല്ലോ
നിൻ പദസ്വനം ഇന്നെൻ
പ്രാണന്റെ തംബുരുവല്ലേ.

ഈ തിരുവോണം പുലരിയിൽ നാം
പൂത്തുമ്പികളായി പറന്നുയരാം.
തേനലഞ്ഞു പറന്നിടാം.
ഉത്രാടപ്പൂക്കൾ നുകർന്നിടാം.

ശുഭ: കേരള ഹൈക്കോടതിയിൽ IT സെക്ഷനിൽ Software Technical Lead ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുക്കെ യിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ,തിരികെ വരുമോ ? .
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി,നിറക്കൂട്ട്

ഭർത്താവ് – അജേഷ്
മകൾ – നിഹാരാ

ലീഡ്സ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ രൂപതയുടെ ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ പ്രധാന തിരുന്നാളായ എട്ടു നോയമ്പ് തിരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച കൊടിയേറുന്നതോടെയാണ് തിരുന്നാൾ തിരുകർമ്മങ്ങൾക്ക് തുടക്കമാകുക. പത്തുമണിക്ക് കൊടിയേറ്റവും തുടർന്ന് വിശുദ്ധ കുർബാനയും, നൊവേന, ലദീഞ്ഞ്, തുടങ്ങിയ തിരുന്നാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. തുടർന്നു വരുന്ന എല്ലാ ദിവസവും വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ തിരുകർമ്മങ്ങളും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുന്നാൾ ദിനമായ സെപ്റ്റംബർ 7– ന് ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികനായിരിക്കും. തിരുന്നാൾ തിരുകർമ്മങ്ങൾക്കും , പ്രദക്ഷണത്തിനും ശേഷം സ്നേഹവിരുന്ന് വിശ്വാസികൾക്കായി ഒരുക്കിയിട്ടുണ്ട് . തിരുന്നാൾ ദിവസങ്ങളിലെ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം MCBS അറിയിച്ചു. തിരുന്നാൾ ദിവസങ്ങളിലെ സമയക്രമം ചുവടെ ചേർത്തിരിക്കുന്നു.

സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെന്റ്. ജോസഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തംബർ 13 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ബഹു. ഫാ. ജെയിൻ പുളിക്കൽ മുഖ്യകാർമ്മികനാകും . തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദികർ സഹ കാർമ്മികരാകും . തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ , ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് JARROW FOCUS COMMUNITY CENTER നടക്കുന്ന സാംസ്കാരിക
സമ്മേളനത്തിൽ, നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായാഹ്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും.

സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും. സെപ്റ്റംബർ നാലിന് ( വ്യാഴം ) മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്‍പത് ദിവസം നീണ്ടുനിൽക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നല്കും. തിരുനാളിന് ബഹു. ഫാ, ജിജോ പ്ലാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .

ഹൂതികളു‌ടെ നിയന്ത്രണത്തിലുള്ള യെമൻ സർക്കാരിന്റെ പ്രധാനമന്ത്രി അഹ്മദ് അല്‍ റവാഹി ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.

യെമൻ തലസ്ഥാനമായ സനയില്‍ ഒരു അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിലാണ് പ്രധാനമന്ത്രി അടക്കമുള്ള ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

2014 മുതല്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് പിന്നാലെ യെമൻ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. തലസ്ഥാനമായ സനയെ നിയന്ത്രിക്കുന്ന വടക്കൻ ഭാഗത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്കും തെക്ക് ഭാഗത്ത് റഷാദ് അല്‍-അലിമി പ്രസിഡന്റായുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനുമായി രാജ്യത്തിന്റെ നിയന്ത്രണം വിഭജിക്കപ്പെട്ടിരിക്കുന്നു.

ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേല്‍ വിരുദ്ധ സംഘടനകളുടെ ഭാഗമാണ് ഹൂതികള്‍.
ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സനയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.

ഹൂതി രാഷ്ട്രീയ-സൈനിക നേതാക്കളുടെ യോഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അതിഫി, ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് അബ്ദ് അല്‍ കരീം അല്‍ ഖമാരി എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.

മണ്ണിടിഞ്ഞതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ചരക്കുവാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമാകും വാഹനങ്ങൾക്ക് പ്രവേശനം. ഒമ്പതാം വളവിൽ പാർക്കിങ് അനുവദിക്കില്ല. ചുരത്തിൽ നിരീക്ഷണം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. ചെറിയ വാഹനങ്ങളാണ് കടത്തിവിട്ടത്. വെള്ളിയാഴ്ച വിശദ പരിശോധന നടത്തിയ ശേഷമാണ് ഗതാഗത നിയന്ത്രണം നീക്കാൻ തീരുമാനിച്ചത്.

RECENT POSTS
Copyright © . All rights reserved