ഇതുപോലൊരു സ്‌റ്റേജ് ഷോ, ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. നിറം 25 കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ഇത് വിസ്മയം! യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം ഏറ്റെടുത്ത നിറം 25 സ്റ്റേജ് ഷോയ്ക്ക് ആഘോഷപൂര്‍വ്വമായ കൊട്ടിക്കലാശം.
ലെസ്റ്ററിലെ വേദിയില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നില്‍ മലയാളിയുടെ പ്രിയതാരങ്ങള്‍ മനസ്സ് നിറയ്ക്കുന്ന വിസ്മക്കാഴ്ചകള്‍ തീര്‍ത്തു. ടിക്കറ്റുകള്‍ മുന്‍കൂറായി തന്നെ സമ്പൂര്‍ണ്ണമായി വിറ്റഴിച്ചിരുന്ന ആഘോഷരാവിലേക്ക് 1500-ലേറെ പേരാണ് കുടുംബസമേതം പങ്കെടുത്തത്. തിങ്ങിനിറഞ്ഞ സദസ്സിന് പുറമെ സ്റ്റാന്‍ഡിംഗ് ടിക്കറ്റില്‍ വരെ പരിപാടി ആസ്വദിക്കാന്‍ മലയാളി സമൂഹം ആവേശം കാണിച്ചു.
രമേഷ് പിഷാരടിയുടെ സംവിധാന മികവിന്റെ പൂര്‍ണ്ണതയോടെ അരങ്ങേറിയ നിറം 25 മലയാളികളുടെ പ്രിയങ്കരായ ചാക്കോച്ചനാണ് നയിച്ചത്. ആദ്യ ചിത്രം തൊട്ട് മലയാളികളുടെ പ്രണയ നായകനായും, ഏറ്റവും ഒടുവില്‍ കുറ്റാന്വേഷണം നടത്തുന്ന ഓഫീസറായും വരെ അഭിനയിച്ച് വ്യത്യസ്ത തലത്തില്‍ എത്തിനില്‍ക്കുന്ന ചാക്കോച്ചനോടുള്ള ഹൃദ്യമായ സ്‌നേഹത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു ഒഴുകിയെത്തിയ മലയാളി സമൂഹം.
സദസിനെ കോരിത്തരിപ്പിക്കാന്‍ തന്റെ നൃത്തച്ചുവടുകളും ചാക്കോച്ചന്‍ പുറത്തെടുത്തു. തന്റെ റൊമാന്റിക് ഹീറോ പരിവേഷത്തിലും, നൃത്തമികവിലും ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വേദിയിലെ ഓരോ നിമിഷവും. ചാക്കോച്ചന്റെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ട് പോയ സെഗ്മെന്റ് വ്യത്യസ്തമായ അനുഭവമായി മാറുകയും ചെയ്തു.
നിറം 25 വേദിയെ ഇളക്കിമറിച്ച പ്രിയഗായിക റിമി ടോമി ലെസ്റ്ററിലെ കൊട്ടിക്കലാശത്തിലും ആവേശം വര്‍ദ്ധിപ്പിച്ചു. നൃത്തച്ചുടവുമായി കാണികളെ ആവേശത്തിലാഴ്ത്തിയ റിമി, സദസ്സിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രസിപ്പിക്കുകയും ചെയ്തു.
സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിസ്മയമായിരുന്നു വേദിയിലെ മറ്റൊരു കിടിലന്‍ അനുഭവം. തീപ്പോരിയായി മാറുന്ന സംഗീതവിരുന്നും കാണികള്‍ക്ക് ഏറെ ഹൃദ്യമായി. ചലച്ചിത്രതാരം മാളവിക മേനോന്റെ നൃത്തച്ചുവടുകള്‍ കൂടി ചേര്‍ന്നതോടെ നിറം 25 വേദി അക്ഷരാര്‍ത്ഥത്തില്‍ ഇളകിമറിഞ്ഞു. കൗശിക്കും, ശ്യാമപ്രസാദും ഗാനങ്ങളുടെ അകമ്പടിയോടെ ആഘോഷരാവില്‍ ഈണങ്ങളുടെ താരകങ്ങള്‍ പെയ്യിക്കുകയും ചെയ്തു.
പാട്ടും, ഡാന്‍സും, കോമഡിയും ഒത്തുചേരുന്ന കംപ്ലീറ്റ് സ്റ്റേജ് ഷോയായി മാറിയ നിറം 25 ഇതുവരെ യുകെ വേദികളില്‍ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ താരങ്ങളെ ഒരുമിപ്പിച്ച വേദി കൂടിയായിരുന്നു. മലയാളികളുടെ പ്രിയതാരങ്ങളെ ഒത്തൊരുമിപ്പിച്ച് വേദിയില്‍ അവതരിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പിന്തുണയും ചെറുതല്ല. നിറം 25 പ്രധാന സ്‌പോണ്‍സറായ യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സിന്റെ എംഡിയും, മറ്റ് ടീം അംഗങ്ങളും ചാക്കോച്ചനും, മറ്റ് താരങ്ങള്‍ക്കും സ്‌നേഹാദരങ്ങളുടെ ഭാഗമായി മൊമെന്റോ സമ്മാനിച്ചു.
യുകെയില്‍ നിറം 25 അരങ്ങേറിയ എല്ലാ വേദികളിലും ജനങ്ങള്‍ ഒഴുകിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ചാക്കോച്ചനും സംഘവും മടങ്ങുന്നത്. പരിപാടി വന്‍വിജയമാക്കിയ മലയാളി സമൂഹത്തിന് താരങ്ങള്‍ നന്ദി പറയാന്‍ മറന്നില്ല.
‘ചാക്കോച്ചനൊപ്പം സെല്‍ഫി കോണ്ടന്റ്‌സിന്റെ’ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി അവരുടെ ആഗ്രഹം പൂര്‍ത്തിയാക്കി. കൂടാതെ ടിക്കറ്റ് എടുന്നവരില്‍ നിന്നും ലക്കി ഡിപ്പിലൂടെ വിജയികളായവര്‍ക്ക് ഗോള്‍ഡ് കോയിന്‍ സമ്മാനവും നല്‍കി.
നിറം 25-ലൂടെ ഇത്രയേറെ മലയാള താരങ്ങളെ വേദിയില്‍ എത്തിച്ചതിന് പിന്നിലെ സംഘാടകരായ ഋതം ക്രിയേഷന്‍സിന്റെ ജിബിന്‍ വേദിയില്‍ നന്ദി അറിയിച്ചു. മനോഹരമായ സ്‌റ്റേജ് ഷോ അണിയിച്ചൊരുക്കിയ രമേഷ് പിഷാരടിയും യുകെ മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞു. ഷോയുടെ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കുമുള്ള നന്ദിസൂചകമായി ഉപഹാരങ്ങള്‍ കൈമാറി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ്, ലോ & ലോയേഴ്‌സ് സോളിസിറ്റേഴ്‌സ്, ഡെയ്‌ലി ഡിലൈറ്റ് എന്നിവര്‍ പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാരായിരുന്നു.
മഹാവിജയമായി മാറിയ, സമാനതകളില്ലാത്ത അനുഭവങ്ങള്‍ വേദിയിലെത്തിയ ഋതം ഇനിയും ഇതിലും മികച്ച പരിപാടികള്‍ യുകെ വേദികളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം. നിറം 25 സമ്മാനിച്ച ആവേശപ്പൂരം മനസ്സുകളില്‍ ഇനിവരും ദിവസങ്ങള്‍ക്ക് പ്രതീക്ഷയുടെ നിറം പകരും.
കർക്കിടക വാവ് ബലി ( പിതൃ തർപ്പണം) കെന്റ് അയ്യപ്പ ടെമ്പിളിലും വളരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു. 2025 ജൂലൈ 24 -ാം തീയതി വ്യാഴാഴ്ച പകൽ 11.30 am മുതൽ 3 pm വരെ കെന്റിലെ റോചെസ്റ്ററിൽ ഉള്ള കെന്റ് അയ്യപ്പ ടെമ്പിളിന് സമീപമുള്ള റിവർ മെഡ് വേയിൽ വച്ചാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തപ്പെടുന്നത്.
ബലി തർപ്പണം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203, 07985245890.
Registration link
https://forms.gle/Pee2q2MePGTKiDgD9
അപ്പച്ചൻ കണ്ണഞ്ചിറ
വാട്ഫോർഡ്: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയും, ജനനായകനും, വികസനോന്മുകനും, മാതൃകാ ഭരണാധികാരിയുമായിരുന്ന യശഃശരീരനായ പ്രീയപ്പെട്ട ഉമ്മൻ ചാണ്ടിസാറിന്റെ രണ്ടാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും വാറ്റ് ഫോർഡിൽ വെച്ച് നടത്തപ്പെടുന്നു. വാറ്റ് ഫോർഡിലെ കോൺഗ്രസ് അനുഭാവികളും, ഉമ്മൻചാണ്ടിയുടെ ആത്‌മ സുഹൃത്തുക്കളും നേതൃത്വം നൽകുന്ന അനുസ്മരണ ചടങ്ങിൽ ഏവരെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതായി മുഖ്യ സംഘാടകരായ സൂജു കെ ഡാനിയേൽ, സിബി തോമസ് ലിബിൻ കൈതമറ്റം, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
ഉമ്മൻചാണ്ടിയുടെ ചരമ ദിനമായ ജൂലൈ18 നു വെള്ളിയാഴ്ച വൈകുന്നേരം 8 മണിമുതൽ 10 മണി വരെ ഹോളിവെൽ ഹാളിൽ വെച്ചാവും അനുസ്മരണ ചടങ്ങുകൾ ഒരുക്കുന്നത്.
ഐഒസി ദേശീയ നേതാക്കളായ സുജു കെ ഡാനിയേൽ, സുരാജ് കൃഷ്ണൻ വാട്ഫോർഡിലെ പ്രമുഖ എഴുത്തുകാരും, സംസ്കാരിക നേതാക്കളുമായ ആയ കെ പി മനോജ് കുമാർ (പെയ്തൊഴിയാത്ത മഴ) പ്രശസ്ത പ്രവാസി കവയത്രി റാണി സുനിൽ, സിബി ജോൺ,കൊച്ചുമോൻ പീറ്റർ , ജെബിറ്റി , ബീജു മാത്യു, ഫെമിൻ, ജയിസൺ എന്നിവർ ഉമ്മൻചാണ്ടി അനുസ്മരണ സന്ദേശങ്ങൾ നൽകുന്നതാണ്.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിത്യേന സന്ദർശകർ എത്തി തിരികത്തിച്ചു പ്രാർഥിക്കുകയും, പുണ്യാത്മാവായി മാനിക്കുകയ്യും ചെയ്യുന്ന ജനനായകന്റെ ചരമ വാർഷിക ദിനത്തിൽ ഒരുക്കുന്ന പ്രാത്ഥനാ യജ്ഞത്തിന് ബീജൂമോൻ മണലേൽ (വിമുക്ത ഭടൻ) ജോൺ തോമസ് എന്നിവർ നേതൃത്വം നൽകുന്നതും , തുടർന്ന് ഉമ്മൻചാണ്ടിയുടെ പാവന സ്‌മാരക്കു മുമ്പാകെ പുഷ്പാർച്ചന നടത്തുന്നതുമായിരിക്കും.
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളന വേദിയായ ഹോളിവേൽ ഹാളിലേക്ക് ഏവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
Address :
Holywell Community Centre, Tropits Lane, Watford, WD18 9QD
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. എടക്കാട് സ്വദേശി മേത്തലപ്പള്ളി വളപ്പില്‍ വീട്ടില്‍ ഷമീറി(37)നെയാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഓട്ടോ-ടാക്‌സി ഡ്രൈവറായ പ്രതി പല ദിവസങ്ങളിലായി കണ്ണൂര്‍ ടൗണിലെ ലോഡ്ജിലും കോഴിക്കോട് ബീച്ചിലും എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ എടക്കാട്ടെ മുനമ്പില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്‌ഐ അഭിലാഷ്, എഎസ്‌ഐ ഷിജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഷമീറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ യുഡിഎഫ്-ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് എല്‍ഡിഎഫ് നാളെ പാലായില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
എല്‍ഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി വൈകുന്നേരം നാലിന് പ്രകടനവും
തുടർന്നു പൊതുസമ്മേളനവും നടത്തും. ആശുപതി ജംഗ്ഷനില്‍നിന്ന് പ്രകടനം ആരംഭിക്കും.ളാലം പാലം ജംഗ്ഷനില്‍ ചേരുന്ന സമ്മേളനം കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നേതാക്കളായ ടി.ആര്‍. രഘുനാഥന്‍, അഡ്വ. വി.ബി. ബിനു, പ്രാഫ. ലോപ്പസ് മാത്യു, സണ്ണി തോമസ്, അഡ്വ. ഫ്രാന്‍സിസ് തോമസ്, ഡോ. ഷാജി കടമല തുടങ്ങിയവര്‍ പ്രസംഗിക്കും.
സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 16-ാം തീയതി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിന് ഇന്ന് കേരള തീരത്ത് വിലക്കാണ്. ബുധനാഴ്ചയും തീവ്ര മഴ സാദ്ധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.
പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാദ്ധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
ലണ്ടൻ ഗാറ്റ്‍വിക്കിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ താൽക്കാലികമായി നിർത്തുന്നു. ഇതിനു പകരം ഓഗസ്റ്റ് മുതൽ അഹമ്മദാബാദിൽനിന്ന് ഹീത്രോയിലേക്കായിരിക്കും സർവീസ്. ഒക്ടോബർ വരെയെങ്കിലും ഇതു തുടരും.അഹമ്മദാബാദിൽനിന്ന് ഗാറ്റ്‍വിക്കിലേക്കു പറന്ന വിമാനമാണ് മേയ് 12ന് അപകടത്തിൽപ്പെട്ടത്. ഇതിനു പിന്നാലെ സർവീസുകൾ വെട്ടിക്കുറച്ചിരുന്നു.
ഡൽഹി, മുംബൈ പോലെയുള്ള മെട്രോ നഗരങ്ങളെ ഹീത്രോ വിമാനത്താവളമായിട്ടും മറ്റു നഗരങ്ങളെ ഗാറ്റ്‍വിക്കുമായിട്ടാണ് എയർ ഇന്ത്യ ബന്ധിപ്പിച്ചിരുന്നത്. അമൃത്‍സർ, ഗോവ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഗാറ്റ്‍വിക് സർവീസുകൾ നേരത്തേ തന്നെ അവസാനിപ്പിച്ചിരുന്നു. ഡൽഹി– ഹീത്രോ സർവീസുകളുടെ എണ്ണം കൂട്ടും. യാത്രക്കാർ കുറഞ്ഞതിനാൽ ഹീത്രോയിലും ഗാറ്റ്‍വിക്കിലും ജീവനക്കാരെ നിലനിർത്തേണ്ടതില്ലെന്ന തീരുമാനവും നീക്കത്തിനു പിന്നിലുണ്ടാകാം.
കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
നിലവിലെ കീമിൻ്റെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണ്. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണമെന്നും വിദ്യാർഥികൾ പറഞ്ഞു.
കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി അംഗീകരിക്കുന്നെന്നും ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ നല്‍കില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി.
വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ ഉത്തരവ് റദ്ദാക്കി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡ്രൈവറുമായി വിവാഹേതരബന്ധം ആരോപിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തത്. നടപടി വിവാദമായതോടെ വിഷയത്തിൽ മന്ത്രി ഇടപെടുകയായിരുന്നു.
യാത്രയ്ക്കിടയിൽ ഡ്രൈവറോട് സംസാരിച്ചതാണ് തെറ്റായി വ്യാഖ്യാനിച്ചത്. ജീവനക്കാരിയുടെ പേര് അടക്കം പറഞ്ഞാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നടപടി വിജിലൻസ് പരിശോധനയുടെ അടിസ്ഥാനത്തിലാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
വനിത കണ്ടക്ടർക്കെതിരെ സഹപ്രവർത്തകനായ ഡ്രൈവറുടെ ഭാര്യ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി തന്റെ ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു പരാതി. മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും ഭർത്താവിന്റെ ഫോണിലെ വാട്സാപ്പ് ചാറ്റ് സ്ക്രീൻഷോട്ടുകളടക്കം യുവതി പരാതിക്കൊപ്പം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിനെക്കൊണ്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൻ്റെ പശ്ചാത്തലത്തിൽ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയുമായിരുന്നു.
ഡ്രൈവറുടെ ശ്രദ്ധതെറ്റിക്കുന്ന രീതിയിൽ വനിതാ കണ്ടക്ടർ ജോലിക്കിടെ ഡ്രൈവറുമായി സംസാരിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഡ്രൈവറുടെ മൊബൈൽ വാങ്ങി യാത്രക്കാരെ ശ്രദ്ധിക്കാതിരിക്കുകയും യാത്രക്കാർ തന്നെ ബെല്ലടിച്ച് സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടി വന്നെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നും റിപ്പോര്‍ട്ടില്‍ പറയന്നു. ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചു.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്‌തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നു വീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം സമര്‍പ്പിച്ചത്.
600 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ബോധ്യമായത്. അങ്ങനെ സംഭവിക്കുമ്പോള്‍ എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ പെട്ടെന്ന് ഓഫാക്കുകയും ഓണാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ വിമാനം 600 അടി ഉയരത്തില്‍ എത്തിയ സമയത്ത് ഈ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനില്‍ ആയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇതാരാണ് ഓഫ് ചെയ്തതെന്ന് പൈലറ്റുമാര്‍ പരസ്പരം ചോദിക്കുന്നത് വിമാനത്തില്‍ നിന്ന് കണ്ടെടുത്ത കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ നിന്ന് വ്യകതമായി.
ആരാണ് ഇത് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും താനല്ല അത് ചെയ്തതെന്ന് അടുത്ത പൈലറ്റ് മറുപടി നല്‍കുന്നതും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചോദിക്കുന്ന പൈലറ്റും മറുപടി നല്‍കുന്ന പൈലറ്റും ആരൊക്കെയാണ് എന്ന് വ്യക്തമായിട്ടില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത് എന്ന് വ്യക്തമായി. അപകടത്തില്‍ പെടുന്ന സമയത്ത് വിമാനത്തിലെ റാം എയര്‍ ടര്‍ബൈന്‍ ( RAT) പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ വൈദ്യുതി, ഹൈഡ്രോളിക് സംവിധാനങ്ങള്‍ നിശ്ചലമാകുന്ന സാഹചര്യത്തിലാണ് RAT പ്രവര്‍ത്തിക്കുക.
ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചു. ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഇന്ധനമാണ് വിമാനത്തില്‍ അപകട സമയത്തുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് ഉച്ചയ്ക്ക് 2.09 ന് എടിസിയിലേക്ക് മേയ്‌ഡേ കോള്‍ ലഭിച്ചു. ഇതിന് പിന്നാലെ തിരികെ വിമാനത്തിലെ കോക്പിറ്റുമായി എടിസി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബന്ധം നഷ്ടപ്പെട്ടു. ഈ സമയത്ത് വിമാനം തകര്‍ന്നുവീണിരുന്നു.