Latest News

കാർഡിഫ് : വെയിൽസിലെ സെന്‍റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 14 ശനിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ‌‌‌തിരുന്നാളിന് ഒരുക്കമായുള്ള ജപമാലയും നൊവേനയും നടന്നു വരികയാണ്.

തിരുന്നാൾ ദിവസം കാർഡിഫ് സെന്റ് ഇല്ലിറ്റിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് രാവിലെ 9:45 ന് തിരുന്നാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടർന്ന് ആഘോഷമായ തിരുന്നാൾ പാട്ടു കുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.

തിരുന്നാൾ കുർബാനയിൽ റവ.ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. ശേഷം ഫാ. ജോസ്‌ കുറ്റിക്കാട്ട് IC പരിശുദ്ധ കുർബാനയുടെ ആശീർവാദം നൽകും.

ഈ തിരുന്നാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ കോർഡിനേറ്റർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ ജോസ്മോൻ വലിയവെളിച്ചത്തിൽ, ട്രസ്റ്റിമാരായ ജെയിംസ് ജോസഫ് ഒഴുങ്ങാലിൽ, അലക്സ് ഫിലിപ്പ് ഒറവണക്കളം, ബിനുമോൾ ഷിബു തടത്തിൽ എന്നിവർ അറിയിച്ചു.

തിരുന്നാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel, Newport Rd, Rumney, CF3 1XQ

പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു. വയനാട് മാനന്തവാടി പനമരം നടവയൽ സ്വദേശി കീടക്കാട്ട് നാഫിഹ് റഹ്മാൻ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. അബുബാബിയിലെ വൈ ടവറിലുള്ള ലുലു പ്രൈവറ്റ് ലേബൽ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: കീടക്കാട്ട് അബ്ദുൽ റഹ്മാൻ. മാതാവ്: സുബൈദ. ഇർഫാനയാണ് ഭാര്യ. ഫാസിൽ, ഫിദ റഹ്മാൻ എന്നിവർ സഹോദരങ്ങളാണ്. തുടർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കേരള തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം മൂന്ന് സി 144 വിമാനങ്ങളുമാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. നാവിക സേനയുടെ ഐഎന്‍എസ് സൂറത്തും ഐഎന്‍എസ് ഗരുഡയും സഹായത്തിനുണ്ട്.

കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ പരിക്കേറ്റ കപ്പല്‍ ജീവനക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേരെ ബോട്ടിലേക്ക് മാറ്റിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.

യുകെ മലയാളികളുടെ പുതിയ സംരഭത്തിന് ഇന്ന് നോട്ടിങ്ഹാമിൽ തുടക്കമായി. മദേഴ്സ് ഫുഡ്സ് ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ ആശീർവാദ കർമ്മം രാവിലെ 10 മണിയ്ക്ക് ഫാ. ജോബി ജോൺ നിർവഹിച്ചു. തുടർന്ന് ക്രേംബ്രിഡ്ജ് മുൻ മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു.

ചപ്പാത്തിയും പൊറോട്ടയും ഉൾപ്പെടെ രുചികരവും ഗുണമേന്മയും ഉള്ളതുമായ ഭക്ഷണ ഉത്പന്നങ്ങൾ നോട്ടിങ്ഹാമിൽ തന്നെ ഉത്പാദനം ചെയ്ത് യുകെയിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്ന ആശയത്തോടെ മദേഴ്സ് ഫുഡ് ലിമിറ്റഡ് എന്ന ഫുഡ് മാനുഫാക്ചറിങ് കമ്പനിയുടെ ആരംഭ ലക്ഷ്യം. കമ്പനി ബോർഡ്‌ ഡയറക്ടേഴ്സ് ആയ വിജേഷ്, രാജു, രാജേഷ്, പ്രിൻസ്, ജോണി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

യുകെയിലെ വലിയ മലയാളി സംഘടനയായ യുഗ്മയുടെ ഈസ്റ്റ് വെസ്റ്റ് ലാൻഡ് പ്രസിഡന്റ് അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര, നോട്ടിങ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ് , മുദ്ര ആർട്സ് നോട്ടിങ്ഹാം പ്രസിഡന്റ് നെവിൻ സി ജോസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

ദുരന്തകഥകൾ യുവാക്കളെ വിശ്വസിപ്പിച്ച് വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്ത് പറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മ(30)യെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച ആര്യനാട്ടു വെച്ച് പത്താമത്തെ വിവാഹത്തിനു തൊട്ടുമുൻപാണ് ഇവർ അറസ്റ്റിലായത്. വിവാഹത്തിന് എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ പഞ്ചായത്തംഗമായ പ്രതിശ്രുതവരനും സുഹൃത്തുക്കളും ചേർന്നാണ് തട്ടിപ്പുകാരിയെ കുടുക്കിയത്. രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയായ രേഷ്മ, ആദ്യ വിവാഹമെന്നപേരിൽ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോടു താൻ അനാഥയാണെന്ന തരത്തിലുള്ള കഥകൾപറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് പുരുഷന്മാർതന്നെ മുൻകൈയെടുത്ത് വിവാഹം നടത്തും. വിവാഹത്തിനുപിന്നാലെ കൈയിൽകിട്ടുന്ന സ്വർണവും പണവുമായി മുങ്ങുകയായിരുന്നു പതിവ്. നാണക്കേടുകാരണം തട്ടിപ്പിനിരയായവർ ഇതുവരെ പരാതി നൽകിയിട്ടില്ല.

ആര്യനാട് ഗ്രാമപ്പഞ്ചായത്തംഗത്തിന് പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺവന്നത്. തുടർന്ന് രേഷ്മയുടെ ഫോൺ നമ്പർ പഞ്ചായത്തംഗത്തിനു കൈമാറി. ഇവർ പരസ്പരം സംസാരിക്കുകയും എറണാകുളത്തെ ഷോപ്പിങ് മാളിൽ വെച്ച് കാണുകയും ചെയ്തു.

തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു വിശ്വസിപ്പിച്ചു. തന്നെ ഇവിടെനിന്നു രക്ഷിക്കണമെന്നും ഒപ്പംവരാൻ തയ്യാറാണെന്നും പറഞ്ഞതോടെ പഞ്ചായത്തംഗം വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. വിവാഹം ജൂൺ ആറിന് ആര്യനാട്ടുെവച്ച് നടത്താമെന്ന് തീരുമാനിച്ചു.

ജൂൺ അഞ്ചിനു വൈകിട്ട് രേഷ്മയെ വെമ്പായത്തു കൊണ്ടാക്കിയത് അടുത്തതായി ഇവർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്തു വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇയാൾ ഒരു ബന്ധുവാണെന്നാണ് പ്രതിശ്രുതവരനായ പഞ്ചായത്തംഗത്തിനോടു പറഞ്ഞിരുന്നത്. ആര്യനാട്ടുള്ള ബന്ധുവീട്ടിൽ പോവുകയാണെന്നാണ് രേഷ്മ അവിടെ കൊണ്ടുചെന്നാക്കിയ തിരുവനന്തപുരം സ്വദേശിയോടു പറഞ്ഞിരുന്നത്. വെമ്പായത്ത് എത്തിയ യുവതിയെ പഞ്ചായത്തംഗം സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ആര്യനാട്ട് വിവാഹമണ്ഡപം ബുക്ക് ചെയ്യുകയും രേഷ്മയ്ക്കുള്ള ആഭരണങ്ങളും താലിമാലയും വാങ്ങുകയും ചെയ്തിരുന്നു.

വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളും ഭക്ഷണവും ഏർപ്പാടാക്കുകയും ചെയ്തു. പെട്ടെന്നുള്ള കല്യാണമായതിനാൽ കടംവാങ്ങിയും പലിശയ്‌ക്കെടുത്തുമാണ് പണം ചെലവഴിച്ചത്. ഏഴുലക്ഷത്തോളം രൂപ ചെലവായതായി പ്രതിശ്രുതവരനായ പഞ്ചായത്തംഗം പറയുന്നു.

രേഷ്മയുടെ പെരുമാറ്റത്തിൽ താമസിച്ച വീട്ടിലെ സ്ത്രീയ്ക്കു തോന്നിയ സംശയങ്ങളാണ് തട്ടിപ്പ് പിടികൂടാൻ സഹായിച്ചത്. വിവാഹദിവസം കുളിമുറിയിൽനിന്നു തിരിച്ചിറങ്ങിയ രേഷ്മ ബ്യൂട്ടിപാർലറിലേക്കു പോയി. എന്നാൽ, തൊട്ടുപിന്നാലെ കുളിമുറിയിൽ കയറിയ വീട്ടമ്മയ്ക്ക് രേഷ്മ കുളിച്ചില്ലെന്നു മനസ്സിലായി. തന്നോട് കള്ളം പറഞ്ഞതിലും രേഷ്മയുടെ മൊത്തം പെരുമാറ്റത്തിലും വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു.

തുടർന്ന് രേഷ്മ ബ്യൂട്ടിപാർലറിലായിരുന്ന സമയത്ത് ഗ്രാമപ്പഞ്ചായത്തംഗവും ഭാര്യയും പ്രതിശ്രുതവരനും ചേർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകളടക്കം കണ്ടെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പ്രതിശ്രുതവരൻ നൽകിയ പരാതിയിന്മേൽ കാട്ടാക്കട ഡിവൈഎസ്‌പി എൻ. ഷിബു, എസ്എച്ച്ഒ വി.എസ്. അജീഷ്, എസ്‌ഐ വേണു എന്നിവരുടെ നേതൃത്വത്തിൽ രേഷ്മയെ വിവാഹമണ്ഡപത്തിൽനിന്ന്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

45 ദിവസം മുൻപ് വിവാഹം കഴിച്ച പുതുപ്പള്ളി സ്വദേശിയെ കബളിപ്പിച്ചാണ് വിവാഹത്തിന് ആര്യനാട്ട് രേഷ്മ എത്തിയത്. വിവാഹ രജിസ്‌ട്രേഷൻ രേഖകളും കൊണ്ടുവന്നിരുന്നു. 2014ൽ ആയിരുന്നു രേഷ്മയുടെ ആദ്യ വിവാഹം. അതിനുശേഷം വൈക്കം, അങ്കമാലി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളെയും വിവാഹം കഴിച്ചു. കുറച്ചു ദിവസമാണ് ഒാരോരുത്തരുടെയും കൂടെ താമസിച്ചത്. ഇതിനിടെ ഒരു ആൺകുഞ്ഞിനും ജന്മംനൽകി. സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ ഓരോ വീടുകളിൽനിന്നു മുങ്ങിയിരുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽനിന്നിറങ്ങി താലിമാലയും ആഭരണങ്ങളുമായി മുങ്ങിയിട്ടുമുണ്ട്.

ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് ഫെഡറല്‍ കോടതിയുടെ താല്‍കാലിക സ്‌റ്റേ. വിദേശ വിദ്യാര്‍ഥികളെ യു.എസില്‍ എത്തുന്നതില്‍ നിന്നും വിലക്കിയ ട്രംപിന്റെ ഉത്തരവാണ് ഫെഡറല്‍ കോടതി സ്റ്റേ ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ സര്‍വകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. മസാച്യുസെറ്റ്സ് കോടതി ജഡ്ജി അലിസണ്‍ ബറോസാണ് ഉത്തരവ് സ്റ്റേ ചെയ്തത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍ നിന്നും സര്‍വകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ കോടതി നീട്ടിയിട്ടും ഉണ്ട്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഉത്തരവിറക്കിയത്.

ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ പാലിക്കാത്തതിന് തിരിച്ചടിയായി ഹാര്‍വാഡ് ഉള്‍പ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കാനും പദ്ധതിയുണ്ട്. ഹാര്‍വാഡിലെ വിദ്യാര്‍ഥികളില്‍ നാലിലൊന്നും വിദേശികളാണ്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഹാര്‍വാഡ് വ്യക്തമാക്കിയതോടെ സര്‍വകലാശാലയും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകിയിരുന്നു.

അതേസമയം ഹാര്‍വാഡിനുള്ള 230 കോടി ഡോളറിന്റെ ധനസഹായം ട്രംപ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഫെഡറല്‍ ഫണ്ടില്‍ നിന്ന് 100 കോടി ഡോളറും വെട്ടിച്ചുരുക്കി. ഇതോടെ സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ അവകാശമില്ലെന്ന് കാണിച്ച് ഹാര്‍വാഡ് യൂണിവേഴ്സിറ്റി കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് പ്രതിവര്‍ഷം നൂറിലധികം രാജ്യങ്ങളില്‍ നിന്നായി ശരാശരി 6,800 വിദ്യാര്‍ഥികള്‍ പഠിക്കാനെത്തുന്ന ഹാര്‍വാഡില്‍ വിദേശികളെ എന്റോള്‍ ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞത്.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുമെന്ന സാഹചര്യം വിലയിരുത്തി അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. മെയ്‌തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വെടിവെപ്പ് നടന്ന ശബ്ദവം കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ വിശദീകരിച്ചു.

ശനിയാഴ്ച രാത്രി 11:45 ഓടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഗവര്‍ണര്‍ എ.കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. കലാപത്തില്‍ പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മണിപ്പുരിലെ മൊറെയില്‍ നിന്ന് കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2023 ഒക്ടോബറില്‍ പൊലീസുദ്യോഗസ്ഥനെ സ്‌നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് ആരംഭായ് തെങ്കോലിന്റെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നത്.

മണിപ്പൂരിലെ വംശീയ കലാപത്തിന്റെ കേസുകള്‍ എന്‍ഐഎ ആണ് അന്വേഷിക്കുന്നത്. ഇരുവിഭാഗത്തില്‍ നിന്നും കേസുകളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുമ്പോഴൊക്കെ വലിയ എതിര്‍പ്പാണ് അന്വേഷണ ഉഗദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത്.

നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

അപകടത്തിന്റെ ഞെട്ടിലില്‍നിന്ന് നാട് ഇതുവരെയും പുറത്തുവന്നിട്ടില്ല. ശനിയാഴ്ച പെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാന്‍വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.

അനന്തുവിനൊപ്പം പരിക്കേറ്റ യദു, ഷാനു എന്നിവര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ പത്തുമിനിട്ടോളം പൊതുദര്‍ശനത്തിന് വെച്ചു. ശേഷമാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലേക്ക് എത്തിച്ചത്. വലിയ വാഹനമൊന്നും പോകാത്ത വഴിയാണ് അനന്തുവിന്റെ വീട്ടിലേക്ക്. അവിടേക്ക് നാട്ടുകാര്‍ ചുമന്നാണ് മൃതദേഹം എത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വിനീഷും കുഞ്ഞുമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാരും പറയുന്നു. കെണിവെച്ച് മൃഗങ്ങളെ പിടിച്ച് വില്‍പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറയുന്നു.

ടോംജോസ് തടിയംപാട്

യുണൈറ്റഡ് കിങ്‌ഡം ക്നാനാനായ കത്തോലിക്ക അസോസിയേഷൻ (UKKCA ) യെ സംബന്ധിച്ചു ഈ ശനിയാഴ്ച ഒരു അഭിമാന ദിവസമായിരുന്നു കാലങ്ങളായി പ്രവർത്തന രഹിതമായിരുന്ന ബെർമിംഗ്ഹാമിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്റർ ഇന്ന് പുനരുദ്ധീകരിച്ചു പൊതുസമൂഹത്തിനു വേണ്ടി തുറന്നു കൊടുത്തു . സിബി കണ്ടത്തിൽ നേതൃത്വ൦ കൊടുക്കുന്ന യുകെകെസിഎ സെൻട്രൽ കമ്മറ്റിക്ക് ഇതൊരു അഭിമാനനിമിഷവും ചരിത്രത്തിലെ അടയാളപ്പെടുത്തലുമാണ് .

6 ലക്ഷം പൗണ്ട് മുടക്കി പുനരുദ്ധീകരിച്ച കമ്മ്യൂണിറ്റി സെന്ററിന്റെ വെഞ്ചിരിക്കൽ ചടങ്ങു ഫാദർ സുനി പടിഞ്ഞാറേക്കര രാവിലെ നിർവഹിച്ചു . യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തിൽ നാടമുറിച്ചു സെൻട്രൽ കമ്മറ്റി അംഗങ്ങളോടൊപ്പം ഹാളിൽ പ്രവേശിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് പിന്നീട് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന പൊതുസമ്മേളത്തിൽ വച്ച് മെനോറ വിളക്ക് തെളിച്ചു കൊണ്ട് സിബി കണ്ടതിൽ ഹാളിന്റെ ഉത്ഘാടനം നിർവഹിച്ചു .

ഇതു ക്നാനായ സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമാണ് ഈ ഹാളിന്റെ പൂർത്തീകരണമെന്നു൦ ഇതിന്റെ പുറകിൽ സാമ്പത്തിക സഹായം നൽകിയവരെ നന്ദിയോടെ ഓർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു ഒട്ടേറെ ആരോപണങ്ങൾ സോഷ്യൽ മീഡിയകളിലൂടെ തൽപ്പരകക്ഷികൾ നടത്തിയെങ്കിലും അത് വകവെയ്ക്കാതെ എല്ലാവരും ഒരു മനസ്സോടെ പ്രവർത്തിച്ചതിന്റെ നേട്ടമാണിതെന്നു൦ സമുദായ സ്നേഹികൾക്ക് അല്ലാതെ ഇതിൽ ആർക്കും പങ്കില്ലെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു .

പിന്നീട് പ്രസംഗിച്ച യുകെകെസിഎ ട്രഷർ റോബി മേക്കര ഹാളിന്റെ പണിപൂർത്തീകരിക്കാനും പണം കണ്ടെത്താനും നടത്തിയ ത്യാഗങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് സദസ് കാതോർത്തു കേട്ടിരുന്നു ,, അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചപ്പോൾ കാതടപ്പിക്കുന്ന കരഘോഷാണ് ഹാളിൽ ഉയർന്നു കേട്ടത് .70000 പൗണ്ട് ഇനി കടം ഉണ്ടെന്നും കുറച്ചു കൂടി പണിപൂർത്തീകരിക്കാൻ ഉണ്ടെന്നും അതിനു നിങ്ങൾ സഹായിക്കണമെന്നും റോബി പറഞ്ഞു.

യുകെകെസിഎ സെട്രൽ കമ്മറ്റി നടത്തിയ ത്യഗോജ്ജലമായ പ്രവർത്തനത്തിന്റെ ഭാഗമാണ് ഈ വിജയത്തിന്റെ പുറകിൽ എന്ന് സമ്മേളനത്തിനു സ്വാഗതം ആശംസിച്ച യുകെകെസിഎ സെക്രട്ടറി സിറിൽ പണംകാല പറഞ്ഞു . തുടർന്ന് ബെർമിങ്ഹാം സിറ്റി കൗൺസിലർ ഹർബിന്ദേർ സിങ് ,ലുബി മാത്യു ,റോബിൻസ് തോമസ്,ജോയ് കൊച്ചുപുരയ്ക്കൽ ,മാത്യു പുരക്കൽത്തൊട്ടി ,ജോയ് തോമസ് ,ഫിലിപ് ജോസഫ് എന്നിവർ സംസാരിച്ചു .

 

2015 -ൽ ഈ ഹാളും ഒരേക്കർ സ്ഥലവും വാങ്ങിയെങ്കിലും ഹാള് പ്രവർത്തനരഹിതമായിരുന്നു. ഇപ്പോൾ 300 പേർക്കിരിക്കാവുന്ന ഒരു വലിയ ഹാളും 150 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഹാളുമായി അതിമനോഹരമായിട്ടാണ് പുതുക്കി പണിതിട്ടുള്ളത് . ഇതു ബെർമിംഗ്ഹാമിലെ പൊതു സമൂഹത്തിനു ഗുണകരമാകുമെന്നു കൗൺസിലർ ഹർബിന്ദേർ സിങ് , പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും യുകെകെസിഎ സെൻട്രൽ കമ്മറ്റിയെപ്പറ്റി അഭിമാനം തോന്നുന്ന നിമിഷങ്ങൾ ആയിരുന്നു കടന്നുപോയത് .ഹാളിന്റെ പുനരുദ്ധീകരണത്തിനു പണം കണ്ടെത്താൻ സഹായിച്ച ലുബി മാത്യുവിനെ യോഗം അഭിനന്ദിച്ചു. കോട്ടയം ജോയിയുടെ നേതൃത്വത്തിൽ ഉള്ള ഗാനമേളയും ഡി ജെ പാർട്ടിയും നടന്നു പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും രുചികരമായ ഭക്ഷണമാണ് വിളമ്പിയത് .

 

മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ശനിയാഴ്ചബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍-കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സിലാണ് യുവതി എത്തിയത്.

പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. മുന്‍കൂട്ടി ലഭിച്ച വിവരം അനുസരിച്ച് കാത്തുനിന്ന എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 6 ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

ഓസ്ട്രേലിയയില്‍ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

Copyright © . All rights reserved