കൊച്ചി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകർ പങ്കെടുക്കുന്ന 3 ആഴ്ച നീണ്ട UK Conveyancing പ്രോഗ്രാം, Homex Indiaയുടെ നേതൃത്വത്തിൽ വിജയകരമായി സംഘടിപ്പിച്ചു. കേരളത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഇത്തരം പരിശീലന പരിപാടിയാണ് ഇത്.
UK Property Law-യും Conveyancing സംവിധാനവും സംബന്ധിച്ച ആഴത്തിലുള്ള അറിവ് നൽകുന്നതിനായി പ്രത്യേകിച്ച് രൂപകൽപ്പന ചെയ്ത ഈ പ്രോഗ്രാം, അഭിഭാഷകർക്ക് അന്താരാഷ്ട്ര തലത്തിൽ കരിയർ മുന്നോട്ട് കൊണ്ടുപോകാനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിഭാഷകർ ഒന്നിച്ചുചേർന്ന്, പ്രായോഗിക പരിശീലനവും വിഷയ വിദഗ്ധരുമായി സംവാദവും ഉൾപ്പെടുത്തിയ പരിപാടിയിൽ പങ്കെടുത്തു. UK നിയമ സംവിധാനത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ, ഡോക്യുമെന്റേഷൻ രീതികൾ, പ്രൊഫഷണൽ എതിക്സ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് പരിപാടിയുടെ പ്രത്യേകത.
“കേരളത്തിൽ ആദ്യമായി ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനം. ഇന്ത്യൻ അഭിഭാഷകർക്ക് ആഗോള നിയമ മേഖലയിലെ അവസരങ്ങൾ ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” Homex India പ്രതിനിധികൾ അറിയിച്ചു.
Homex India, Homexukയുടെ ഒരു അനുബന്ധ സ്ഥാപനമാണ്. UK-യിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Homexukയുടെ ലീഗൽ ടീം എല്ലാ നിയമപരമായ സഹായവും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് Homexuk-യുമായി ബന്ധപ്പെടാം.


കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരമാണ് സംഭവം. വയോധികരായ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്.
വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾക്കടുത്തുനിന്ന് ചുറ്റികയും മറ്റൊരു ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ശ്രീലേഖയുടെ തലയ്ക്ക് പിറകിൽ പൊട്ടുള്ളതായി കണ്ടെത്തി. ഇത് അടിയേറ്റ് വീണതാവാം എന്നാണ് പൊലീസ് കരുതുന്നത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരികയാണ്. ഇതിന് ശേഷം മാത്രമാണ് കൊലപാതകമാണോ എന്ന് പറയാനാവൂ. സംസ്ഥാന മന്ത്രിസഭയിലെ മുതിർന്ന മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരീ പുത്രിയാണ് ശ്രീലേഖ. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്. ഇന്ന് രാത്രി ഇവരുടെ മകൾ വിദേശത്ത് നിന്ന് എത്തുമെന്ന് വിവരം ലഭിച്ചിരുന്നു. അതിന് മുമ്പാണ് മരണം സംഭവിച്ചിരിക്കുന്നത്.
അതേസമയം, ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റു തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ദമ്പതികളുടെ മകനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ എത്തിയതായിരുന്നുവെന്ന് പ്രേമരാജന്റെ ഡ്രൈവർ സരോഷ് പറഞ്ഞു. മൃതദേഹത്തിന് സമീപം ചുറ്റികയും ബോട്ടിലും ഉണ്ടായിരുന്നു. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടിയ നിലയിലും മുറിയിൽ രക്തവും കണ്ടെന്നും ഡ്രൈവർ പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പ് ഇന്ന് രാത്രി 10 മണിക്ക് നൽകിയ മുന്നറിയിപ്പാണിത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഛത്തീസ്ഗഡിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
രാജൻ എൻ കെ
ലോട്ടറി അടിച്ചവിവരം ഏജന്റുവിളിച്ചു പറയുമ്പോൾ അയാൾ ഓഫിസിലുണ്ടായിരുന്നു.വിശ്വാസം വരാതെ ഒന്നു ഞെട്ടിയെങ്കിലും സമനില വീണ്ടെടുത്തപ്പോൾ ഉണ്ടായ സന്തോഷത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ഒരു സന്ദേഹം മനസ്സിൽ നിറഞ്ഞു. അതിനു കാരണമുണ്ട് ഒരുദുർബ്ബല മനസ്സാണ് അയാൾക്ക്. അമിത സന്തോഷം പോലും അയാൾക്ക് താങ്ങാനാവില്ല. കോടീശ്വരൻ ആത്മഹത്യ ചെയ്യുന്നതും ഇന്നൊരു വാർത്തയല്ലല്ലോ. സത്യത്തിൽ അയാൾ ലോട്ടറി അടിക്കാൻ വേണ്ടിയിട്ടാണോ ടിക്കറ്റെടുത്തിരുന്നത് ? ആദ്യം അങ്ങനെയായിരുന്നെങ്കിലും പിന്നീടത് എപ്പോഴോ അയാളെ അടയാളപ്പെടുത്തുന്ന സ്വഭാവമായി മാറുകയായിരുന്നില്ലേ ?
അയാൾ വെരുകിനെപ്പോലെ ഓഫീസിനുള്ളിലൂടെ തലങ്ങും വിലങ്ങും രണ്ടുമൂന്നുവട്ടം നടന്നു . പെട്ടന്ന് ആരോടും ഒന്നുംപറയാതെ പുറത്തിറങ്ങി.താഴെ റോഡിലൂടെ കടന്നുപോയ ലോട്ടറിയുടെ അനൗൺസ്മെന്റ് വാഹനം അബദ്ധത്തിൽ അയാളെ ചെറുതായി തട്ടിവീഴ്ത്തി. പെട്ടന്ന് ഡൈവർ ചാടിയിറങ്ങി അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒന്നും പറ്റിയില്ല ഒരു പോറൽ പോലും . കാറിലെ അനൗൺസ്മെന്റ് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു. നാളെയാണ് നാളെയാണ് നറുക്കെടുപ്പ്. ഒരുപക്ഷെ നാളത്തെ കോടീശ്വരൻ നിങ്ങളയിക്കാം… അജ്ഞാതനായ കോടീശ്വരനെ വഴിയിലുപേക്ഷിച്ച് വാഹനം പിന്നെയും മുന്നോട്ട് പോയി.
താലൂക്ക് ഓഫിസിലെ തൂപ്പുകാരനാണ് അയാൾ. തുച്ഛമായ ശമ്പളം കൊണ്ട് രണ്ടറ്റവും ഒരിക്കലും കൂട്ടിമുട്ടാറില്ലെങ്കിലും ലോട്ടറി എടുക്കുന്നത് അയാൾക്ക് പല്ല് തേയ്ക്കുന്നത് പോലെ ഒരു നിത്യവൃത്തിയാണ്. അത് വേണ്ടന്നു വയ്ക്കാൻ പറ്റുമോ?
അതുപോലെ അസംബന്ധമാണ് അങ്ങനെയൊരു ചോദ്യവും.
കഴിഞ്ഞആഴ്ച അയാളിലെ ലോട്ടറി ഭ്രമക്കാരനെ പരീക്ഷിച്ച ഒരു സംഭവമുണ്ടായി.ഭ്രമിച്ചു പോയവനാണ് പിന്നെ ഭ്രാന്തനാകുന്നത്. ലോട്ടറി അടിക്കുന്ന നമ്പറുകൾ തിരഞ്ഞെടുക്കാനുള്ള വിദ്യകൾ എന്ന ബോർഡും വച്ചിരിക്കുന്ന ഒരു ന്യൂമറോളജിക്കാരന്റ കട കണ്ട് ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ചു.
അയാൾ ചില കണക്കുകൾ പറഞ്ഞു കൊടുത്തു. കഥാ നായകൻ
പോക്കറ്റിൽ തപ്പി നോക്കി. വണ്ടിക്കൂലിയെ ഉള്ളു. മടിച്ചില്ല നേരെ വിദ്യാധരന്റെ കടയിൽ പോയി ടിക്കറ്റെടുത്തു.പുറത്തേക്കിറങ്ങിയപ്പോൾ കഷ്ടകാലമെന്നെ പറയേണ്ടു. വള്ളിച്ചെരുപ്പിന്റെ വാറു പൊട്ടിപ്പോയി.നാലുകിലോമീറ്റർ നടക്കാനുള്ളതാണ്. എന്തു ചെയ്യും?
ടിക്കറ്റ് തിരികെ കൊടുത്തു കാശ് വാങ്ങിയാൽ ഒന്നുകിൽ ബസ്സിന് പോകാം
അല്ലെങ്കിൽ ചെരുപ്പിട്ട് നടക്കാം.
ഒന്നിനും അയാളെ പ്രലോഭി പ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം അയാൾ ചെരുപ്പ് രണ്ടും ബാഗിലേക്ക് തിരുകി നടക്കാൻ തുടങ്ങി.
ടെംപിൾ കോർണറിലേ വിദ്യാധരന്റെ ലോട്ടറിക്കടയിൽ നിന്നും നമ്മുടെ കഥാനായകൻ ടിക്കെറ്റ് എടുക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷമെങ്കിലും ആയിരിക്കാണും.നറുക്കെടുക്കുന്ന ദിവസവും സമയവും ഓർത്തുവക്കാറില്ല. അങ്ങനെയുള്ള ടെൻഷൻ അടിപ്പിക്കുന്ന വിചാരങ്ങളൊന്നും അയാൾക്കില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ വിദ്യാധരൻ വിളിക്കും.
വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്‌മകളുടെയും സമ്മർദ്ദം ഏറെയുണ്ട്.എല്ലാം നിശബ്ദമായി സഹിക്കുകയാണ് ഭാര്യ.ഒരിക്കൽ അയാൾ ഭ്രാന്തനെപ്പോലെ അവളുടെ നേരേ ചീറിയടുത്തു. മറ്റെന്തുംനീ പറഞ്ഞോ? ലോട്ടറിയെപ്പറ്റി ഒരക്ഷരം മിണ്ടരുത്.
കത്തുന്ന കണ്ണുകളോടെ അയാൾ അവളെ ഭയപ്പെടുത്തി.
ലോട്ടറിയെ ഞാൻ സ്നേഹിക്കുന്നു. എന്റെ ഹൃദയം പോലെ. പിന്നെ ഒരു നിഴലു പോലെ അവൾ അയാളെ അനുസരിച്ചു.
സ്വപ്നം കാണാൻ ഒരു ലോട്ടറി വേണം. അയാൾ എത്തിപ്പെട്ട പ്രത്യേക മാനസികാവസ്ഥയാണത്.
പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും അയാളിലെ ഭാഗ്യാന്വേഷി നിരാശപ്പെട്ടില്ല. ചെറിയ ചെറിയ സമ്മാനങ്ങൾ പലവട്ടം അയാളെ തേടിവന്നിട്ടുണ്ട്.അതു കൊടുത്തു മുഴുവൻ തുകയ്ക്കും വീണ്ടും ടിക്കറ്റെടുത്തു.
കേരള ഭാഗ്യക്കുറിയുടെ ഓണം ബമ്പർ പതിനഞ്ചുകോടിയുടെ ഒന്നാം സമ്മാനം ഇത്തവണ അയാൾക്കാണ്. ഇപ്പോൾ അറിഞ്ഞു കേട്ട് പത്രക്കാരും ചാനലുകാരും വരും. അവർക്ക് പിടികൊടുക്കാതെ രക്ഷപ്പെടണം ആൾക്കൂട്ടത്തിന്റെ നടുവിൽ വിചാരണ ചെയ്യപ്പെടും മുമ്പ്.
പരിചയക്കാർ കണ്ട് ചിരിച്ചപ്പോൾ അയാൾ ചിരിക്കാൻ മറന്നു.അയാൾക്കപ്പോൾ മുഖമില്ലായിരുന്നു മനസ്സ് മാത്രം. അവിടെ വിചാരങ്ങളുടെ പതിനെട്ടാം ഉൽസവത്തിന്റെ ആരവമായിരുന്നു.
ആദ്യം വന്ന വണ്ടിയിൽ കയറി. പിന്നിലേക്ക് നോക്കിയപ്പോൾ ഏജന്റിനെയും പിന്നിലിരുത്തി ഒരു പ്രസ്സ് ഫോട്ടോ ഗ്രാഫർ ബസ്സിനെ പിന്തുടരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിന് മൂൻപുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ അയാൾ തീരുമാനിച്ചു.
ഈ ബസ്സെന്താ ഇഴയുന്നത്?
ദേഷ്യം ചുരുട്ടിപ്പിടിച്ച മുഷ്ടിക്കുള്ളിൽക്കിടന്നു ഞെരിഞ്ഞു. ഓടിക്കുന്ന ഡ്രൈവറെ കണ്ണ് പൊട്ടെ ചീത്തവിളിക്കാൻ തോന്നി.
ബസ്സിലാരോ ലോട്ടറി എന്ന് പറയുന്നത് കേട്ട് അയാൾ കാതുകൂർപ്പിച്ചു.
ആളെ കണ്ട് കിട്ടിയില്ലെന്നാ പറയുന്നത്. കേട്ട് നിന്ന മറ്റെയാൾ ചിരിച്ചു അയാളിപ്പോൾ എവിടെയെങ്കിലും ഒളിച്ചിരിക്കുകയായിരിക്കും. കണ്ടുകിട്ടിയാൽ ആൾക്കാര് വിടുമോ കൊത്തികുടിക്കുകേലെ?
ഇറങ്ങേണ്ട കവലഎത്തി. ബസ്സിറങ്ങി പിന്നിലേക്ക് ഒന്നുകൂടി നോക്കി അവരെ കാണുന്നില്ല. പാടം മുറിച്ചു കടന്ന് തോട്ടു വക്കത്തുകൂടി കുറച്ചു നടന്നാൽ വീണ്ടും മെയിൻ റോഡിൽ കയറാം.അതിനാണ് ഈ കുറുക്കുവഴി. പടിഞ്ഞാറോട്ട് നടന്നപ്പോൾ സൂര്യൻ കണ്ണിൽ പൂത്തിരി കത്തിക്കുകയാണ് വരമ്പും കണ്ടവും തിരിച്ചറിയാൻ പറ്റുന്നില്ല.
വഴുക്കലിൽ രണ്ടുമൂന്നുവട്ടം കാല്തെന്നി.
മൊബൈലിൽ നിരന്തരം ബെല്ലടിക്കുന്നു.ഇതിനകം ഒരുപത്ത് കോളെങ്കിലും അയാൾ കട്ട് ചെയ്തു. വെറുതെ ഒന്നു പിന്തിരിഞ്ഞു നോക്കി.ഓട്ടം വെറുതെയാണ്. എങ്കിലുംതോന്നുകയാണ് വെറുതെ ഓടാൻ.
.
അയാളുടെ സഞ്ചാരപതത്തിന് സമാന്തരമായി പ്രസ്സ് ഫോട്ടോഗ്രാഫറുടെ സ്കൂട്ടറും പാഞ്ഞുവരുന്നുണ്ട്. അയാൾ അവർക്ക് മുന്നേ പാടം മുറിച്ചു റോഡിലെത്തി. ഇനി വലത്തോട്ട് ഒരു വളവ് തിരിഞ്ഞാൽ വീടെത്തി.
പ്രസ്സ് ഫോട്ടോഗ്രാഫ്രും ഏജന്റും അയാളുടെ വീട് കണ്ടുപിടിച്ചു.ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടാണ് ഫോട്ടോഗ്രാഫർക്ക്. ഷീറ്റ് മേഞ്ഞ തേക്കാത്ത ആ കൊച്ചു വീടും പരിസരവും കാമറ ഒപ്പിയെടുത്തു.
തുണി മാറാൻ സമയം കിട്ടാത്തതിൽ നാണിച്ചു കൂമ്പി അയാളുടെ ഭാര്യ അവരെ അകത്തേക്ക് ക്ഷണിച്ചു.
വിദ്യാധരൻ അകത്തേക്ക് കയറി പുറകെ പ്രസ്സ് ഫോട്ടോഗ്രാഫ്രറും.
അപ്പോഴാണ് അവർ വിസ്‌മയിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.
അകത്ത് ബെഡ് പോലെ നിരത്തി അടുക്കിയിരിക്കുന്ന ലോട്ടറികൾക്ക് മുകളിൽ അയാൾ മലർന്നു കിടക്കുന്നു.കണ്ണടച്ച് കിടക്കുന്ന അയാളുടെ രൂപം പെട്ടന്ന് പ്രസ്സ് ഫോട്ടോഗ്രാഫറുടെ മനസ്സിൽ കുരിശുമരണത്തിന്റെ ഓർമ്മ പുതുക്കി. കയ്യുകൾ രണ്ടും വശങ്ങളിലേക്ക് നീട്ടവച്ച് കാലുകൾ ചേർത്ത് തല പാതിചരിച്ച ക്രിസ്തുവിന്റെ ക്രൂശിതരൂപം.ഝടുതിയിൽ ആ മനോഹര ദൃശ്യം പകർത്താൻ കാമറ കണ്ണുചിമ്മി.
തൊട്ടടുത്ത് അയാളുടെ ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നേപ്പോൾ ഇടയ്ക്കൊന്നു കണ്ണു തുറന്നു. തൊട്ടു മുന്നിൽ വിദ്യാധരനെ കണ്ട് അയാൾ ചിരിച്ചു. സന്തതസഹചാരിയായ പട്ടി തൊട്ടടുത്ത് കാവലിരിപ്പുണ്ട്.നായ അവരെ രണ്ടുപേരെയും സംശയത്തോടെ നോക്കി ഒന്നു കുരച്ചു അപ്പോൾ അയാളവനെ ശാസിച്ചു.
ടിക്കറ്റ് നാളെ ബാങ്കിൽ കൊടുക്കാം. അയാൾ വിദ്യാധരനോട് പറഞ്ഞു.
ഫോട്ടോഗ്രാഫർക്ക് അറിയേണ്ടത് സൂക്ഷിച്ചു വച്ചിരിക്കുന്ന ഈ ടിക്കറ്റുകളെക്കുറിച്ചാണ്.
നോക്കു മിസ്റ്റർ ഈ ഒരോ ടിക്കറ്റും ലോട്ടറി അടിച്ചു കോടീശ്വരനായി മാറിയ സ്വപ്നങ്ങളിൽ ഞാനുറങ്ങിയ എന്റെ രാത്രികളാണ്. ഉറക്കം വരാത്തവന്റെ
സ്ലീപ്പിങ് പിൽസുകളാണ് ഈ ടിക്കറ്റുകൾ.
നാളെ മുതൽ തന്റെ ഉറക്കം നഷ്ടപ്പെടുകയാണ്. സ്വപ്നം യാഥാർഥ്യമായവന്റെ സന്തോഷം
മാഞ്ഞുപോകുമോ? ഇപ്പോൾ ഭയത്തിന്റ ഭ്രാന്താണ് അയാളിൽ ആവേശിച്ചിരിക്കുന്നത്. നോട്ടുകെട്ടുകൾക്ക് മുകളിലല്ല ലോട്ടറി ടിക്കറ്റുകൾക്ക് മുകളിലായിരുന്നു തന്റെ സന്തോഷവും സമാധാനവും.
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ മനസ്സിൽ നാളെ വരാനിരിക്കുന്ന സഹായാഭ്യർത്ഥനക്കാരുടെയും ഭീഷണി മുഴക്കുന്നവരുടെയും അവ്യക്തമായ കുറെ മുഖങ്ങളായിരുന്നു. ഉറങ്ങാൻ കഴിയാതെ അയാൾ ഇടയ്ക്കിടെ ഞെട്ടിയുണർന്നു.
അയാളുടെ പ്രിയപ്പെട്ട കൈസർ പുറത്ത് അസ്വസ്ഥജനകമായ ആ മനസ്സ് വായിച്ചെടുത്ത് മുരണ്ടു. നേരം വെളുത്തപ്പോൾ അവനെന്തോ തീരുമാനിച്ചുറച്ച്
മുൻ വാതിലിനരുകിൽ കുത്തിയിരുന്നു.
രാജൻ എൻ കെ: – കോട്ടയം ജിലയിൽ മാഞ്ഞൂർ സ്വദേശി. റിട്ടയേർഡ് പോളിടെക്നിക് അധ്യാപകർ. ഭാര്യ സതികുമാരി റിട്ടയേർഡ് ടീച്ചർ. രണ്ട് പെൺമക്കൾ. ഇപ്പോൾ സൃഷ്ടിപഥം, സർഗ്ഗസൃഷ്ടി , ഭാഷാ മലയാളം സാഹിത്യവേദി , നല്ലെഴുത്ത് തുടങ്ങിയ എഫ്ബി സാഹിത്യ കൂട്ടായ്മകളിൽ കഥകളും കവിതകളുമെഴുതുന്നു. മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ നിന്നും നിരവധി തവണ മികച്ച എഴുത്തുകാർക്കുള്ള ആദരം കിട്ടിയിട്ടുണ്ട്. കൂടാതെ രണ്ട് പുസ്തകങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. പല പൂക്കൾ ഒരു പൂക്കളം .നവതൂലിക പുറത്തിറക്കിയ ഓണക്കവിതാ സമാഹാരത്തിലും മയൂഖം കലാസാഹിത്യവേദി പുറത്തിറക്കിയ കാറ്റാടിക്കാവിലെ തെയ്യം എന്ന കഥാ സമാഹാരത്തിലും . ഇപ്പോൾ തപസ്യ കലാ സാഹിത്യ വേദി മാഞ്ഞൂർ യൂണിറ്റിന്റെ പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു.
ശ്രീകുമാരി അശോകൻ
ഓണം മങ്ങിയൊരോർമയായ് തീരുന്നു
ഓരോ മനസ്സീന്നും മാഞ്ഞുപോകുന്നു
ഒരു നല്ല ചിത്രം വരച്ചപോലെന്നുള്ളിൽ
ഓണനിലാവിന്നൊഴുകിടുമ്പോൾ
പാണന്റെ നന്തുണി പാടുന്നൊരീണത്തിൽ
പാടിപ്പതിഞ്ഞ മറ്റൊരീണമായ് ഞാൻ
പാർവണ ചന്ദ്രിക ചാറണിഞ്ഞെത്തുന്ന
പാതിരാ പൂവുകൾ കൺ ചിമ്മിയോ
മലയജ പവനെന്റെ മൃദുഗാന പല്ലവി
മൗനാനുരാഗത്തിൻ നിമന്ത്രണമായ്
മനതാരിലായിരം നറുസ്വപ്ന ജാലമായ്
മകരന്ദമായ് ഉള്ളിൽ അലിഞ്ഞീടവേ
ഒരുനവ്യസ്‌മൃതിയുടെ പരിലാളനങ്ങളിൽ
ഓണവും ശ്രാവണ ചന്ദ്രികയും മെല്ലെ
ഓർമ ചിമിഴിൽ മുനിഞ്ഞു കത്തും
ഓണത്തപ്പാ നീ അരികിലെത്തും
പൂക്കളം കാണുവാൻ നീ ഓടിയെത്തും
പൂവേ പൊലി പാടി ഞാനുമെത്തും
പരിമൃദു പവനെന്റെ അധിധന്യമായൊരു
പരിരംഭണത്തിൽ ഞാൻ അലിഞ്ഞു ചേരും.
പുതിയൊരു പൊന്നോണപ്പുലരിതൻ ഗരിമയെ
പൂക്കളമിട്ടു ഞാൻ എതിരേറ്റിടും മെല്ലെ
പൂനിലാ വൊഴുകുന്ന ആവണി രാവിനെ
പുൽകിയുറങ്ങും ഞാൻ മോദമോടെ.
ശ്രീകുമാരി അശോകൻ:- കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമത്തിൽ താമസം. പാവുമ്പ ശ്രീനാരായണ പബ്ലിക് സ്കൂളിൽ മലയാളം അധ്യാപികയാണ്. നിരവധി കവിതകൾ ആനുകാലികങ്ങളിലും മാസികകളിലും വന്നിട്ടുണ്ട്.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ അവാർഡ് (മികച്ച കവിത ), സമന്വയം സാംസ്കാരിക സമിതിയുടെ കാവ്യപ്രഭ പുരസ്കാരം, മലയാള കാവ്യസാഹിതിയുടെ മികച്ച കവിതയ്ക്കുള്ള പുരസ്‌ക്കാരം വാട്ടർ അതോറിറ്റിയുടെ മികച്ച കവിതയ്ക്കുള്ള തെളിനീർ 2022 അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.ആദ്യ കവിതാ സമാഹാരം:കാവ്യ കലികകൾ.
ഭർത്താവ് :തൊടിയൂർ അശോകൻ (ഭാഗവത യജ്ഞാചാര്യൻ ).
മക്കൾ :അമൽ k. അശോക്, അതുൽ. K. അശോക്.
മൊബൈൽ : 9961265314
വര : അനുജ സജീവ്
ജെഗി ജോസഫ്
യു.കെയിലെ വിപുലമായ ഓണാഘോഷങ്ങള്‍ക്ക് പൊന്‍തിളക്കത്തോടെ തുടക്കം കുറിച്ച് നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സ്. ലണ്ടനില്‍ ജീവിക്കുന്നവരും യുകെ തലസ്ഥാനത്തുനിന്നു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് ചേക്കേറിയവരും ഒരുമിക്കുന്ന ഈ സൗഹൃദ കൂട്ടായ്മ ഒരുക്കിയ ഓണാഘോഷം എല്ലാ കൊല്ലത്തേയും പോലെ ഇത്തവണയും മികവുറ്റതായി.
വെംബ്ലി സഡ്ബറി ഹോളില്‍ നടന്ന ആവേശകരമായ ആഘോഷത്തിനു ഒരുക്കമായി 100-ല്‍ പരം ദിവസങ്ങളായി 100-ഓളം കലാകാരന്മാരും സംഘാടകരും ഒന്നിച്ചു പ്രയത്നിച്ചു. തീരുമാനിച്ചതുപോലെ കൃത്യസമയത്ത് തുടക്കവും കലാശവും അരങ്ങേറിയത് ആഘോഷങ്ങള്‍ കെങ്കേമമാക്കി.
ഷെഫ് ഫെബിന്റെയും തോമസ് ജോയുടെയും നേതൃത്വത്തില്‍ ഈ കൂട്ടായ്മ തന്നെ ഒരുക്കിയ 26 കൂട്ട് ഓണസദ്യ പരിപാടിയുടെ തുടക്കം ഉത്തേജകമാക്കി മാറ്റി. രണ്ടു പായസവും ബോളിയും ഉള്‍പ്പെട്ട സദ്യക്കായി നടത്തിയ കലവറയിലെ ഒരുക്കങ്ങള്‍ സിനിമ ഗാനരങ്ങളെ വെല്ലുന്ന രീതിയില്‍ ഒരു വീഡിയോ കൂടിയായി വേദിയില്‍ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളികൂട്ടായ്മയുടെ ബലം ഏവര്‍ക്കും വ്യക്തമായി.ഉച്ചക്ക് 12 മണിമുതല്‍ 3 മണി വരെ സദ്യ വിളമ്പിയതിനു ശേഷം കാണികള്‍ക്കായി ഒരുക്കിവച്ച കലാവിരുന്ന് വ്യത്യസ്തകള്‍ കൊണ്ടും മികവ് കൊണ്ടും പ്രൊഫഷണല്‍ സ്റ്റേജ് പ്രോഗ്രാമുകളുമായി കിടപിടിക്കുന്നതായി.

ഔദ്യോഗിക ഭാരവാഹികളില്ലാതെ ഈ സൗഹൃദ കൂട്ടായ്മയില്‍ നിന്ന് സ്വയമേ മുന്നോട്ട് വന്ന എക്‌സിക്യൂട്ടിവ് കമ്മറ്റിയാണ് പരിപാടികള്‍ ഒരുക്കിയത്. മാള സ്വദേശി ചാള്‍സ് നയിച്ച ആഘോഷങ്ങളില്‍ റാല്‍ഫ് അറയ്ക്കല്‍, അനൂപ ജോസഫ്, അശ്വതി അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ ഒരുങ്ങിയപ്പോള്‍ അരുണ്‍ കൊച്ചുപുരയ്ക്കല്‍, ഷിനോ ജോര്‍ജ്ജ്, മേല്‍ജോ, തോമസ് ജോയ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 25-അംഗ കമ്മിറ്റി സംഘടനത്തിനായി ചുക്കാന്‍ പിടിച്ചു.

45 നര്‍ത്തകര്‍ തകര്‍ത്താടിയ ഫ്‌ളാഷ് മോബ് യുവാക്കളുടെ ചടുലമായ നൃത്താവിഷ്‌കാരമായി ഏവരേയും ആവേശത്തിലാക്കി. ന്യൂജന്‍ മാവേലിയായിരുന്നു മറ്റൊരു ‘ ഹൈലൈറ്റ്’. മാവേലിയായി എബി ജോസും തനത് കഥകളി രൂപത്തില്‍ സനികയും എത്തി ഏവരുടേയും ഹൃദയം കീഴടക്കി. താലപ്പൊലി ഏന്തിയ വനിതകളും പുലിക്കളിയും ഒക്കെയായി ഗ്രൗണ്ടില്‍ തന്നെ കൊട്ടുംപാട്ടും കഴിഞ്ഞാണ് ‘ഓണഗ്രാമം’ ചുറ്റി പ്രദക്ഷിണമായി കാണികള്‍ വേദിയിലേക്ക് എത്തിയത്. ലിവര്‍പൂളില്‍ നിന്നുള്ള ‘വാദ്യ’ ചെണ്ടമേള സംഘം താളമേളങ്ങള്‍ക്ക് അകമ്പടിയേകി.

എല്ലാ മലയാളികള്‍ക്കും അഭിമാനമായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റിയന്‍ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. എം എ യുകെ പ്രതിനിധി ശ്രീജിത്ത് ശ്രീധരന്‍, ആനന്ദ് ടിവി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് മാനേജര്‍ ഷാന്‍, പ്രോഗ്രാമിന്റെ പ്രധാന സ്‌പോണ്‍സറായിരുന്ന ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജിന്റെ ഡയറക്ടര്‍ ജെഗി ജോസഫ് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉത്ഘാടനം ചെയ്തു.

നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സിന്റെ പത്തുവര്‍ഷത്തെ കഥ പറഞ്ഞുള്ള അവതരണം ‘സുന്ദരി കവല’ എന്ന വീഡിയോ സീരീസ് ആയി ഏവരുടേയും ഹൃദയം കീഴടക്കി. റോമി ജോര്‍ജ്ജും പ്രശസ്ത ഇന്‍ഫ്ലുന്‍സറായ അനൂപ് മൃദുവും ചേര്‍ന്നൊരുക്കിയ ഈ ദൃശ്യാനുഭവം മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയായി.
കഥകളി ഉള്‍പ്പടെ കേരളത്തിന്റെ തനത് കലാരൂപങ്ങളും പുതുമയുടെ ചടുലതയുള്ള പുത്തന്‍ കലാവിഷ്‌കാരങ്ങളുമായി പാട്ടും നൃത്തവും എല്ലാംകൈകോര്‍ത്തപ്പോള്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒരുമിച്ചു ആഘോഷങ്ങളുടെ നിറവായി വേദിയെ മാറ്റി. ഇന്ത്യ കണ്ട ആദ്യ ‘ഡാന്‍സിങ് ഡിജെ’ ഡീന്‍ ജോണ്‍സ് യുവാക്കള്‍ക്ക് പ്രിയങ്കരമായ രീതിയില്‍ മനോഹരമായി പരിപാടിയുടെ കലാശമൊരുക്കി.

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു. മേഘ ബൈജു, എം സി റാല്‍ഫ്, എമില്‍ എലിയാസ്, ആതിര ശശിധരന്‍ എന്നിവരായിരുന്നു അവതാരകര്‍. വൈബ്രന്‍സ് ലണ്ടനായിരുന്നു എല്‍ഇഡി വാള്‍ ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ട് കൈകാര്യം ചെയ്തത്. ഒത്തൊരുമയുടെ ആഘോഷമാണ് ഓണം. അതിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇക്കുറിയും നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്‌സിന്റെ ഓണാഘോഷം.
സതീഷ് തപസ്യ
ഒന്ന്:
കുന്നിറങ്ങി മഴവന്നു.
മോസാർട്ടിന്റെ സംഗീതംപോലെ.
സന്ധ്യാനേരത്തെ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ഇലകൾ മെല്ലെ മിഴികൾ തുറന്നു.
കാറ്റിൽ അടർന്നുവീണ പഴുത്തിലകൾ മഴവെള്ളത്തിനു മീതെ തോണികളായി.
ഇടിമിന്നലുകൾ പ്രണയമില്ലാത്തവരുടെ ഭാഷയിൽ സംസാരിച്ചു.
ചില്ലുപാളികളില്ലാത്ത ജാലകപ്പഴുതിലൂടെ കാറ്റ് മഴയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ഞാൻ ഇതൊന്നുമറിയാതെ നിന്നെ വരച്ചുകൊണ്ടേയിരുന്നു
ആകാശത്തു നിന്നും ചീന്തിയെടുത്ത മേഘപാളിയിൽ
വാൻഗോഗിന്റെ ഉന്മാദം നിറഞ്ഞ മഞ്ഞകൊണ്ട്.
രണ്ട്:
ആകാശവിതാനത്തിൽ മിന്നിനിറയുന്ന നക്ഷത്രങ്ങളെന്ന പോലെ ഭൂമിയെ മിന്നാമിനുങ്ങുകൾ അലങ്കരിച്ചു.
മരങ്ങൾ നിലാവിന്റെ വെള്ളിയണിഞ്ഞ് രാത്രിയുടെ സുന്ദരികളായി.
പൊഴിഞ്ഞുവീണ ഹിമബിന്ദുക്കൾ പുൽത്തലപ്പുകളിൽ ധ്യാനനിരതരായി.
അങ്ങുദൂരെ ഏതോ മരക്കൊമ്പിലിരുന്ന് ഒരു രാപ്പക്ഷി പാടി ആ സ്വരലയ സ്പർശത്താൽ മുല്ലമൊട്ടുകൾ വിടർന്നു.
കാറ്റ് അതിന്റെ കൈക്കുമ്പിളിൽ കോരിനിറച്ച മുല്ലപ്പൂവിന്റെ സുഗന്ധവുമായി യാത്ര തുടർന്നു.
ജലാശയങ്ങൾ ആ സുഗന്ധം ശ്വസിച്ച് ഓളം വരച്ചു.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി
ജന്മജന്മാന്തരങ്ങളിലെ എന്റെ നിത്യവസന്ത ദേവതേ ഈ വിസ്മയ സുന്ദര മുഹൂർത്തത്തിൽ ഞാൻ നിന്റെ മൗനത്തിന്റെ നാദം കേൾക്കുന്നു.
അതെന്നെ നിത്യപ്രണയത്തിന്റെ സൂഫിസംഗീതം നിറഞ്ഞ ഘോഷയാത്രയിലേക്ക് കൂട്ടികൊണ്ട് പോകുന്നു.
മൂന്ന്:
നിന്റെ മടിയിൽ കവിൾചേർത്തു കിടക്കവെ
ഞാൻ ചെന്നെത്തുന്നു ബോധിച്ചുവട്ടിൽ
ആ നേരം ഗയയിൽ നിന്നൊരു നദി താഴേക്കൊഴുകി എന്നെ തൊടുന്നു
പൊടുന്നനെ ഭൂമിയാകെ പൂക്കൾ കൊണ്ട് നിറഞ്ഞു
പേരറിയാത്ത പലവർണ്ണ തൂവലുകളുള്ള പക്ഷികൾ കൂട്ടത്തോടെ പാട്ടുപാടി.
ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു
എനിക്ക് മുന്നിൽ പ്രശാന്ത നിർമ്മലമായ ഒരു പുലരി.
നാല്:
കിളികളുടെ പാട്ടിൽ നിന്നും
അടർത്തിയെടുത്ത വരികൾ കൊണ്ട്
പൂവുകളുടെ ദളങ്ങളിൽ
ഞാൻ നിന്നെ കുറിച്ചൊരു കവിതയെഴുതി
പുലരിയിൽ തേൻനുകരാൻ വന്ന ശലഭങ്ങൾ അതു വായിച്ചിട്ടു പറഞ്ഞു
“കവിതയ്ക്കും തേനിനും ഒരേ മധുരം”.▪️
സതീഷ് തപസ്യ :- റ്റി കമലമ്മാളുടെ മകനായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ ജനനം.
ആനുകാലികങ്ങളിൽ കഥ, കവിത, ബാലസാഹിത്യം എന്നിവ എഴുതുന്നു.
കൃതികൾ – മഞ്ഞു പൊഴിയുമ്പോൾ, അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ .(കവിതാ സമാഹാരങ്ങൾ) മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു.(മിനിക്കഥാ സമാഹാരം) തൊട്ടാവാടി (ബാല കവിതാ സമാഹാരം) മുക്കുറ്റിപ്പൂവ് ബാല കവിതകളുടെ പുസ്തകം അച്ചടിയിൽ (പ്രസാധനം പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ് )
പുരസ്ക്കാരങ്ങൾ: ഒ വി വിജയൻ സ്മാരക കഥാ പുരസ്ക്കാരം, ജയലക്ഷ്മി സാഹിത്യ പുരസ്ക്കാരം, പൊൻകുന്നം ജനകീയ വയനശാലദശ വാർഷിക പുരസ്ക്കാരം, ഗ്രന്ഥപ്പുര കവിതാ പുരസ്ക്കാരം, പരസ്പരം മാസിക സാഹിത്യ പുരസ്ക്കാരം, പ്രദീപ് മീനടത്തുശേരി കവിതാ പുരസ്കാരം, കോനാട് വേലായുധൻ നായർ ബാലസാഹിത്യ പുരസ്ക്കാരം, ഇൻഡിവുഡ് ഭാഷാ സാഹിത്യ പ്രത്യേക പുരസ്ക്കാരം എന്നീ അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 1990 ആഗസ്റ്റ് മാസം 6 ന് ഉണ്ടായ ഒരപകടത്തെ തുടർന്ന് നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി.
നെയ്യാറ്റിൻകരയിൽ തമിഴ്നാട് കൃഷ്ണഗിരിയില്‍ സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന സംഘം അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പാറശ്ശാല പോലീസിന്റെ പിടിയിലായി. സംഭവത്തിന് പിന്നില്‍ ബ്ലാക്ക്‌മെയിലും, ക്വട്ടേഷനുമാണെന്ന് പോലീസ് വ്യക്തമാക്കി.
കേരള പോലീസിന്റെ യൂണിഫോം അണിഞ്ഞായിരുന്നു ക്വട്ടേഷന്‍ നടത്തിയത്. ലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം ചെങ്കല്‍ ഉദിയന്‍കുളങ്ങരക്ക് സമീപത്തെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തി. പോലീസ് ലഹരി ഉണ്ടെന്ന സംശയത്തോടെ പരിശോധനയ്ക്കായി ചെന്നു.
പുറത്തുനിന്ന് പൂട്ടിയിരുന്ന വീടിന്റെ അകത്ത് ഫാന്‍ കറങ്ങിയത് പോലീസിന് സംശയം വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തുനിന്ന് രക്ഷിക്കണമെന്ന് ശബ്ദംകേട്ടു. വയോധികരായ രണ്ട് കൃഷ്ണഗിരി സ്വദേശികളായിരുന്നു അകത്തുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറക്കാതിരിക്കാന്‍ മരക്കഷണങ്ങള്‍കൊണ്ട് തടസ്സമുണ്ടാക്കിയിരുന്നു.
പോലീസ് വാതില്‍ ചവിട്ടി തുറന്നു. കേരള കര്‍ണാടക- അതിര്‍ത്തി ഗ്രാമമായ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്, ജാഫര്‍ എന്ന രണ്ടുപേരെയാണ് അകത്ത് കണ്ടെത്തിയത്. ചങ്ങല കൊണ്ട് ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോട് പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കുള്ള തീരുവ 50 ശതമാനമായി ഉയർത്തിയ അമേരിക്കൻ തീരുമാനം ബുധനാഴ്ച നിലവിൽ വന്നതോടെ കേരളത്തിന്റെ സമുദ്രോത്പന്ന മേഖലയിൽ കടുത്ത പ്രതിസന്ധി. അമേരിക്കൻ ഓർഡറുകൾ ധാരാളമുണ്ടായിരുന്നതിനാൽ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികൾ ശേഖരിച്ചുെവച്ചത്. ആറുമാസം മുൻപു തന്നെ അമേരിക്കൻ ഓർഡറുകൾ കേരളത്തിലെ കമ്പനികൾക്ക് ലഭിച്ചിരുന്നു. എന്നാൽ, ഈ ഓർഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.
ഓർഡറുകൾ റദ്ദാക്കിയ നിലയിലാണെന്ന് സമുദ്രോത്പന്ന കയറ്റുമതിക്കാർ പറയുന്നു. അമേരിക്കയിലേക്കു മാത്രം പ്രതിവർഷം ഏതാണ്ട് 21,000 കോടിയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഈ വർഷം ഇതിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് കപ്പലിൽ പോയിട്ടുള്ളത്. ബാക്കിയുള്ളത് അയയ്ക്കാനുണ്ട്. ഇതിൽ അധികവും ചെമ്മീനാണ്. അടുത്ത ആറു മാസത്തേക്ക് കയറ്റി അയയ്ക്കാനുള്ളവ കമ്പനികളുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനത്തെ തുടർന്ന്, കേരളത്തിൽ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടൽ. അമേരിക്കൻ ഓർഡറുകൾ മുന്നിൽ കണ്ട് കോടികളാണ് കയറ്റുമതി കമ്പനികൾ ചെലവാക്കിയത്. അമേരിക്കൻ വാതിലുകളടഞ്ഞതോടെ ഈ നിക്ഷേപം പാഴാകുമെന്ന സ്ഥിതിയാണ്.
അമേരിക്കയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ കുറയുന്നതിനാൽ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കണക്കുകൂട്ടുന്നു. ചൈനയും വിയറ്റ്‌നാമും തായ്‌ലാൻഡും നേരത്തേ നൽകിയ ഓർഡറുകളിൽനിന്ന് പിന്മാറുന്നതായി ബിസിനസുകാർ പറയുന്നു. തത്കാലം ചരക്ക് വേണ്ടെന്നാണ് അവരുടെ നിലപാട്. വില കുറയാനുള്ള സാധ്യതയുള്ളതിനാൽ, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.
കോടിക്കണക്കിനു രൂപ മുതൽമുടക്കി വാങ്ങിയ സമുദ്രോത്പന്നങ്ങൾ, കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ, സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ അനുവദിക്കണമെന്ന് സീഫുഡ് എക്സ്‌പോർട്ട് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തന ചെലവിന്റെ 30 ശതമാനമെങ്കിലും വായ്പയായി അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. കോവിഡ് കാലത്ത് ഇതുപോലെ പല മേഖലയിലും സർക്കാർ സഹായം നൽകിയിരുന്നു. കോവിഡിനെക്കാൾ കടുത്ത പ്രതിസന്ധിയാണ് ഇപ്പോൾ മേഖല നേരിടുന്നത്. മേഖലയെ പിടിച്ചു നിർത്താൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുള്ളതായി സീഫുഡ് എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്. അഭിലാഷ് എന്നയാളാണ് തട്ടിപ്പിനിരയായത്.
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് സെയ്ത് മുഹമ്മദ് അഭിലാഷില്‍നിന്ന് തട്ടിയെടുത്തത്. വൈക്കം പോലീസാണ് സെയ്ത് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.