Latest News

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായിരുന്നു.

നിലവില്‍ നിഫ്റ്റിയില്‍ 25000 ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 25 ശതമാനത്തിന് പുറമേ അധികമായി 25 ശതമാനം പിഴയായി ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നത് ഈ മാസം ആദ്യമാണ്. ഇതിന് ഓഗസ്റ്റ് 27 വരെ സമയവും അനുവദിച്ചിരുന്നു. സമയ പരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ വരുമെന്ന ആശങ്കയാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്.

ബാങ്ക്, മെറ്റല്‍ സെക്ടറാണ് പ്രധാനമായി കൂപ്പുകുത്തിയത്. വോഡഫോണ്‍ ഐഡിയ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ സണ്‍ഫാര്‍മ, അദാനി എന്റര്‍പ്രൈസ്, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു.

ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. 22 പൈസയുടെ നഷ്ടത്തോടെ 87.78 എന്ന നിലയിലാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ അധികമായി 25 ശതമാനം തീരുവ കൂടി ചുമത്തുമെന്ന അമേരിക്കന്‍ തീരുമാനം തന്നെയാണ് രൂപയെയും ബാധിച്ചത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന പ്രഖ്യാപനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഒ . സി . രാജു 

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ഒന്നായ മണിമലയിലെ മുക്കട എന്ന പ്രദേശത്തുനിന്നുമാണ് എന്റെ തുടക്കം. ജനിച്ചത് ആറുകിലോമീറ്റര്‍ തെക്കുള്ള പഴയിടം എന്ന സ്ഥലത്തായിരുന്നുവെങ്കിലും ഏഴുവയസ്സുള്ളപ്പോള്‍ മുക്കടയിലേക്ക് ജീവിതം പറിച്ചു നടപ്പെടുകയായിരുന്നു. പഴയിടത്ത് മണിമലയാറിന്റെ തീരത്ത് പാലത്തിനോട് ചേര്‍ന്നുള്ള ഒരു വീട്ടിലായിരുന്നു ഞാന്‍ പിറന്നുവീണത്. ഓലമേഞ്ഞ, പലക മറകളുള്ള വീട്. മുറ്റത്തു വളര്‍ന്ന തെങ്ങുകള്‍ പുഴയിലേക്ക് കുലച്ച വില്ലുപോലെ. വീടിന് മുകളില്‍ മോര്‍ണിംഗ് സ്റ്റാറും കവലയ്ക്കനും ആനവണ്ടിയുമൊക്കെ സര്‍വ്വീസു നടത്തുന്ന പൊന്‍കുന്നം മണിമല റോഡ്. അവിടെനിന്നും താഴേയ്ക്ക് തിരിഞ്ഞ് പഴയിടം പാലത്തിലൂടെ വളഞ്ഞ് അക്കരെ, കയറ്റത്തേയ്ക്കു നീളുന്ന മുക്കട എരുമേലി റോഡ്.

കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കെല്ലാം ആകാശത്തിന്റെ നീല നിറമായിരുന്നു. നീലയിലേക്ക് അല്പം പച്ച കൂടി കലര്‍ത്തിയാല്‍ മണിമലയാറിന്റെ നിറവുമായി, കോരിയെടുത്താല്‍ സ്ഫടിക തുല്ല്യവും. ഉയരം കുറഞ്ഞ, പുഴയിലേയ്ക്ക് ഇറങ്ങിനില്‍ക്കുന്ന പഴയിടം പാലത്തിന്റെ കൈവരിയില്‍ ചേര്‍ന്നുനിന്ന് ആഴത്തിലേയ്ക്ക് നോക്കിയാല്‍ പരല്‍മീന്‍ പറ്റങ്ങള്‍ മിന്നുന്നതു കാണാം. കൊള്ളിയാന്‍ പോലെ ഒരു ക്ഷണനേരം മാത്രമാകും ആ കാഴ്ച്ച. പിന്നെയും നിന്നാല്‍ ഒഴുക്കിനൊത്ത് നീണ്ടുവളരുന്ന പായല്‍ പറ്റങ്ങള്‍ക്കിടയില്‍ ഊളിയിട്ടുപോകുന്ന ഓറഞ്ചും കറുപ്പും മഞ്ഞയുമൊക്കെ കലര്‍ന്ന ചേറുമീനുകളെ കാണാം. പാറക്കൂട്ടങ്ങളില്‍ മുട്ടിയുരുമ്മുന്ന കല്ലേമുട്ടികളെയും.

കുട്ടിക്കാലത്ത് പലപ്പോഴും ഒപ്പമുണ്ടാകാറുള്ളത് ഒരു കളിക്കൂട്ടുകാരിയായിരുന്നു. സഹപാഠിയുമായിരുന്നു അവള്‍. കാപ്പി പൂക്കു മ്പോഴൊക്കെ അവള്‍ ഓര്‍മ്മകളുടെ സുഗന്ധമാകും. കുന്നിറങ്ങി വന്നപ്പോഴൊക്കെ അവള്‍ ആ മണവും കൊണ്ടുവന്നിരുന്നു. ഡിസംബറിലെ കുളിരുള്ള പ്രഭാതങ്ങളില്‍ ഇലച്ചാര്‍ത്തുകളില്‍ കാപ്പിപൂക്കള്‍ മഞ്ഞിന്‍ തൂവലുകള്‍ വിടര്‍ത്തും. ഞാറാഴ്ചകളില്‍ ഈ പൂക്കള്‍ പള്ളിയില്‍ പോകുന്ന സ്ത്രീകളുടെ ഓര്‍മ്മകളും കൊണ്ടുവരും. വെള്ള വസ്ത്രധാരികളായ ആ പെണ്ണുങ്ങള്‍ക്കും ഈ പൂക്കള്‍ക്കും ഒരേനിറം. പ്രഭാതങ്ങളില്‍ മണിമലയാറിന് കുറുകെയുള്ള പാലത്തിലൂടെ കുന്നിന്‍ മുകളിലുള്ള പള്ളിയിലേയ്ക്ക് അവര്‍ നടന്നുപോകും. ദൂരെ മലമുകളില്‍ മണിമുഴങ്ങുമ്പോള്‍ അവര്‍ നടത്തത്തിന്റെ വേഗത കൂടുകയും ചെയ്യും.

ആറ്റുവഞ്ചി പൂത്തുനില്‍ക്കുന്ന തീരത്തുകൂടി ഞങ്ങള്‍ നടക്കുകയായിരുന്നു. അന്നും ഒരു ഞായറാഴ്ച്ചയായിരുന്നു. പാലത്തില്‍ വെള്ളസാരിയുടുത്ത സ്ത്രീകള്‍ നടന്നുപൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളെ ഇറച്ചി വാങ്ങുവാനായി വീട്ടില്‍ നിന്നും പറഞ്ഞുവിട്ടതായിരുന്നു. പുഴയ്ക്കക്കരെ പോത്തിനെ കശാപ്പുചെയ്യുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു വാങ്ങണം. കടുംപച്ച നിറമുള്ള വള്ളിപ്പടലുകള്‍ പടര്‍ന്നുകിടക്കുന്ന റബര്‍തോട്ടം കടന്നു പിന്നെയും കുറേദൂരം നടക്കണം. തോട്ടത്തിനു തണുപ്പു നല്‍കുവാന്‍ നട്ടുപിടിപ്പിച്ചിരിക്കുന്ന പടലിന്റെ പപ്പടവട്ടമുള്ള ഇലകളില്‍ റബ്ബറിനു തുരിശടിക്കുമ്പോള്‍ വീഴുന്ന നീലയും വയലറ്റും നിറമുള്ള കണികകള്‍ പച്ചപ്പിനുമുകളില്‍ പ്രിന്റുചെയ്ത ഫോട്ടോഷോപ്പ് ഡിസൈന്‍ പോലെ. വഴിയിലൊക്കെ വെള്ളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന കല്ലന്‍മുളകളുടെയും ഒട്ടലിന്റെയും കൂട്ടങ്ങള്‍ ഒരുപാട്. ചാരും മരുതും വെണ്‍തേക്കും പിന്നെ പേരറിയാത്ത അനേക മനേകം സസ്യജാലങ്ങള്‍ വേറെയും. വെള്ളത്തിലേക്ക് നോക്കിയാല്‍ വേരുകളില്‍ ചുറ്റിപിണയുന്ന പനയാരകന്മാരുള്‍പ്പടെ ചെറുതും വലുതുമായ മീന്‍പറ്റങ്ങളെയും കാണാം.

കാപ്പിയും കൊക്കോയും വളര്‍ന്നുനില്‍ക്കുന്ന ഒരു പുരയിടത്തിലാണ് കശാപ്പു നടക്കുന്നത്. ഹോളിവുഡ് ഫാന്റസി സിനിമകളിലെ കാഴ്ചകളെ ഓര്‍മ്മിപ്പിക്കുന്ന അന്തരീക്ഷം. കാപ്പിച്ചെടികളുടെ കുറ്റികള്‍ കണ്ടാല്‍ തന്നെ മറ്റൊരു ലോകത്തെത്തും. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ചെടികള്‍ വേനലിനെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിച്ച് സ്വാഭാവികമായ എല്ലാ വളര്‍ച്ചയും നഷ്ടപ്പെട്ട് ആരുടെയോ ശാപവും പേറി ചുക്കിച്ചുളിഞ്ഞു ബാലമാസികകളിലെ ദുര്‍മന്ത്രവാദിനികളെപ്പോലെ!

ബീഡിപ്പുകയുടെ മണം കെട്ടിനില്‍ക്കുന്ന, കാറ്റുപോലും കടന്നു വരാത്ത കശാപ്പുസ്ഥലം അതീവ രഹസ്യമായ ആഭിചാരക്രിയ ചെയ്യുന്ന ഒരു ഇടം തന്നെ. കാപ്പിക്കഴകളില്‍ തൂക്കിയിട്ടിരിക്കുന്ന ഇറച്ചിത്തുണ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കശാപ്പുകാരന്‍ പക്ഷെ ആ അന്തരീക്ഷത്തിന് ഒട്ടും ചേര്‍ച്ചയില്ലാത്ത ഒരു രൂപത്തില്‍ കരുണയോടെ ഞങ്ങളെ നോക്കി. അച്ചാച്ചന്‍ എന്ന് ഞാനും അനിയനും വിളിച്ചുശീലിച്ച എന്റെ അമ്മയുടെ അച്ഛന്റെ കൂടുകാരന്‍ കൂടിയായ ആ മനുഷ്യന്‍ അളവിലും കൂടുതല്‍ ഇറച്ചി തൂക്കിയെടുത്ത് വലിയ വട്ടയിലകളില്‍ പൊതിഞ്ഞ് സ്‌നേഹത്തോടെ തന്നു. അത് സഞ്ചിയിലാക്കി ഞങ്ങള്‍ തിരികെ നടന്നു.

വേനല്‍ക്കാലമായിരുന്നതുകൊണ്ട് മടക്കയാത്ര പുഴയിലെ പഞ്ചാര മണലിലൂടെയായിരുന്നു. നടന്നുനടന്ന് ഒരു പാറക്കൂട്ടത്തിനടുത്തെത്തിയപ്പോള്‍ അവള്‍ ആറ്റുവഞ്ചിയുടെ തണലിലേയ്ക്ക് ഒതുങ്ങിനിന്ന് കൈവിരലിലെ ചുവപ്പുനിറമുള്ള പ്ലാസ്റ്റിക് മോതിരം ഊരിയെടുത്തു. എന്തിനാണ് മോതിരം ഊരുന്നതെന്ന് മനസ്സിലാകാതെ നിന്ന എന്റെ കൈവിരലിലേക്ക് അവള്‍ ആ മോതിരം ഇട്ടു. മോതിരത്തിനുള്ളില്‍ വേളാങ്കണ്ണി മാതാവ് ഒരു അര്‍ദ്ധചന്ദ്രക്കലയോടൊപ്പം പുഞ്ചിരിച്ചു. മോതിരം ഇട്ടത്തിന്റെ കാരണം ഞാന്‍ ചോദിച്ചില്ല, അവള്‍ പറഞ്ഞുമില്ല. വെള്ളത്തിലൂടെ ആറ്റുവഞ്ചി പൂക്കള്‍ ഒഴുകിക്കൊണ്ടിരുന്നു.

മണിമലയാറ്റിലൂടെ പിന്നെയും ഒരുപാട് ജലമൊഴുകി…
ചിലപ്പോള്‍ കരകവിഞ്ഞും കലങ്ങിമറിഞ്ഞും,
അങ്ങനെയങ്ങനെ…

ഇപ്പോള്‍ നാലുപതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. പിന്നീട് ആ കൂട്ടുകാരിയെ കണ്ടിട്ടില്ല, ആറ്റുവഞ്ചി പൂക്കള്‍ ഒഴുകുന്ന വെള്ളത്തില്‍, പുഴയാഴങ്ങളില്‍ എല്ലാ പ്രണയങ്ങളും നഷ്ടപ്പെട്ടുപോകുന്നു.

(ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മയുടെ ലിറ്റ്മസ് കാലാസുകൾ’ എന്ന പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം)

ഒ.സി. രാജു : കോട്ടയം ജില്ലയില്‍ മണിമലയില്‍ 1972 ഏപ്രില്‍ 18-ന് ജനനം. പത്രപ്രവര്‍ത്തനം, കാര്‍ട്ടൂണ്‍, ബാലസാഹിത്യം, തിരക്കഥ തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടു. രാഷ്ട്രദീപിക ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ആര്‍ട്ടിസ്റ്റായും കോളമിസ്റ്റായും ടോംസ് കോമിക്‌സില്‍ കാര്‍ട്ടൂണിസ്റ്റും കാലിഗ്രഫി ആര്‍ട്ടിസ്റ്റുമായും പ്രവര്‍ത്തിച്ചു. കാടുകപ്പ്, കുട്ടുവിന്റെ വികൃതികള്‍ എന്നീ ബാലനോവലുകള്‍ കുട്ടികളുടെ ദീപികയിലും മുത്തശ്ശിയിലുമായി പ്രസിദ്ധീകരിച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയാറാക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവല്‍ – ഷാജി പറഞ്ഞ കഥ. കൂടാതെ കഥ 2022 എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി പുറത്തിക്കിയ സമാഹാരങ്ങളുടെ എഡിറ്റര്‍ കൂടിയാണ്. ഇപ്പോള്‍ നാട്ടകത്ത് താമസം. ഭാര്യ ശോഭന, മകള്‍ ചാരുത.

വിലാസം:
ഒട്ടയ്ക്കല്‍ വീട്, പള്ളം പി.ഒ., പന്നിമറ്റം, കോട്ടയം- 686007
ഇ- മെയില്‍:
[email protected]

ശരിയേത് തെറ്റേത്? മനുഷ്യൻ എക്കാലവും ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് ഉത്തരം നൽകുവാനുള്ള വ്യഗ്രതയിൽ നിന്നുമാണ് തത്വശാസ്ത്രങ്ങളും മതങ്ങളും ഉത്ഭവിക്കുന്നത്. എന്നാൽ യുഗങ്ങൾ ഇത്ര കഴിഞ്ഞിട്ടും മനുഷ്യൻ ഈ ചോദ്യത്തിന് അത്യന്തികമായ ഉത്തരം കണ്ടെടുത്തിട്ടുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം. കാരണം കാലം മാറുന്നതിനനുസരിച്ച് ഈ ചോദ്യത്തിനുള്ള ഉത്തരവും മാറിവരുന്നു. ഇന്നലത്തെ ശരി ഇന്നത്തെ ശരിയാകണമെന്നില്ല. അതുപോലെ ഇന്നത്തെ ശരി, നാളത്തെ ശരിയും ആകണമെന്നില്ല. എല്ലാം മാറിമറിയുന്ന ഈ ലോകത്തിൽ ശാശ്വതമായ ശരി എന്നൊന്നുണ്ടോ? അപ്പോൾ പിന്നെ നാം എന്താണ് ചെയ്യേണ്ടത്? മുറുകെപ്പിടിക്കുവാൻ ഒരു അവലംബം ഇല്ല. ആകെ ആശയക്കുഴപ്പം. ഈ

ആശയക്കുഴപ്പത്തിൽ നിന്നും മനുഷ്യനെ കരകയറ്റുവാൻ ഈശ്വരന് മാത്രമേ കഴിയൂ. അതുകണ്ടാവണം ഈശ്വരൻ യുഗം തോറും അവതരിക്കുന്നത്. സംഭവാമി യുഗേ യുഗേ എന്നാണല്ലോ പറയുന്നത്. മൂല്യങ്ങൾ പരിണമിക്കുന്നു. ഉദാഹരണത്തിന് ആർഷഭാരത ചിന്തയിൽ സുഖലോലുപതയെയും ഇന്ദ്രിയ പ്രീണനത്തെയും തെറ്റായി ചിത്രീകരിച്ചിരുന്നു. അവർ എല്ലാത്തരം സുഖലോലുപതയിൽ നിന്ന് ഓടി അകന്നിരുന്നു. അല്ലാതെ മോക്ഷ പ്രാപ്തി സാധിക്കുകയില്ല എന്ന് പോലും അവർ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. ഇന്നത്തെ ദാർശനികമാർ നേരെ വിരുദ്ധമായി സംസാരിക്കുന്നു. ഉദാഹരണത്തിന് ഓഷോ ഇന്ദ്രിയപരതതയെ മോക്ഷത്തിലേക്കുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി

ചിത്രീകരിക്കുന്നു. ഇവിടെ ആരു പറയുന്നതാണ് ശരി എന്ന ചോദ്യം ഉയരുന്നു. രണ്ടു കൂട്ടരും ശരി തന്നെ പറയുന്നു. ഏതൊരു ലക്ഷ്യത്തിൽ എത്തിച്ചേരുവാനും കുറഞ്ഞത് രണ്ടു മാർഗ്ഗങ്ങൾ എങ്കിലും ഉണ്ടായിരിക്കും. നമുക്ക് ഇഷ്ടമുള്ള മാർഗ്ഗം തിരഞ്ഞെടുക്കാം. രണ്ടു മാർഗ്ഗങ്ങൾ ഒരേസമയം തിരഞ്ഞെടുക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന് ഉള്ളിലുള്ള ആത്മാവ് ഒന്നു മന്ത്രിക്കുകയും ബാഹ് യോത്മുഖമായി പോകുന്ന മനസ്സ് മറ്റൊന്ന് പറയുകയും ചെയ്യുമ്പോൾ നാം വളരെ എളുപ്പത്തിൽ ആശയക്കുഴപ്പങ്ങളിലേക്ക് വഴുതി വീഴുന്നു. ഇതല്ലേ വാസ്തവത്തിൽ മനുഷ്യന്റെ പ്രശ്നം?

നമ്മുടെ അന്തരീക്ഷം ശബ്ദമുഖരിതമാണ്. പരസ്പര വിരുദ്ധമായ ആശയങ്ങൾ, വാദങ്ങളും വാദപ്രതിവാദങ്ങളും, മനുഷ്യൻ സദാ തർക്കത്തിലാണ്. എന്ത് തിരഞ്ഞെടുക്കണമെന്ന് അറിഞ്ഞുകൂടാ. അഥവാ എന്തെങ്കിലും തെരഞ്ഞെടുത്താൽ തന്നെ അതിൽ പിടിച്ചുനിൽക്കുവാൻ കഴിയുന്നില്ല. നാം ചഞ്ചലമനസ്കരായി പോകുന്നു. മനോ സംഘർഷം മനുഷ്യന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇതാകുന്നു എല്ലാ പ്രശ്നങ്ങളുടെയും കാരണം. അതിനാൽ തന്നെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. ചഞ്ചലഹൃത്തരാകാതെ ഇരിക്കുക. നിങ്ങൾക്ക് ഉചിതമായത് തിരഞ്ഞെടുത്തു കൊള്ളുക. അതായത് നിങ്ങൾ നിങ്ങളായി തന്നെ തുടരുക. നിങ്ങൾ മറ്റൊരാളാകേണ്ടതില്ല. നിങ്ങൾ മറ്റൊരാൾ ആവാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ എല്ലാം ഉദയം കൊള്ളുന്നത്. മറ്റൊരാൾ ആകുവാനുള്ള ഈ വാഞ്ച – ഇതിനെ ആഗ്രഹം എന്ന് വിളിക്കാം.

ആഗ്രഹങ്ങളുടെ കടയ്ക്ക് കത്തിവയ്ക്കുവിൻ. നിങ്ങൾ നിങ്ങളായിത്തീരുവിൻ. ഇതാണ് ശരിക്കുമുള്ള ആത്മസാക്ഷാത്ക്കാരം. ഇതാകുന്നു ആത്മദർശനം.

സ്വാർത്ഥതയാകുന്നു എല്ലാ ദുഃഖങ്ങളുടെയും പ്രശ്നങ്ങളുടെയും കാരണമെന്ന് മതങ്ങളെല്ലാം ഏകകണ്ഠേന ഉദ്ഘോഷിക്കുന്നു. ഇനി എന്താണ് സ്വാർത്ഥത എന്ന് നോക്കാം. മനോസംഘർഷം ആകുന്നു സ്വാർത്ഥത. അതായത് നിങ്ങൾ മനോ സംഘർഷത്തിലേക്ക് വഴുതിവീഴുമ്പോഴാണ് നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുന്നത്. നിങ്ങൾ നിങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുമ്പോഴാണ് നിങ്ങൾക്ക് ദുഃഖം ഉണ്ടാകുന്നത്. മനോ സംഘർഷങ്ങളെ ഒഴിവാക്കിയാൽ നിങ്ങൾ പരമാനന്ദത്തിൽ എത്തുന്നു. എന്താണ്

ഇതിനുള്ള മാർഗം? പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലി ക്കാതെ ഇരിക്കുവിൻ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്ക് വെളിയിൽ നിന്നും വരുന്ന ആശയങ്ങളെ താലോലിക്കാതെ ഇരിക്കുവിൻ. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഗുരു. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഈശ്വരൻ. നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്ന ആശയങ്ങളെയും നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന സത്തയെയും അറിയണമെങ്കിൽ നിങ്ങൾ മറ്റുള്ളവയെല്ലാം പരിത്യജിക്കണം. സത്യം നിങ്ങളുടെ ഉള്ളിലാണ്, പുറത്തല്ല. ഒരിക്കൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലുള്ള സത്യത്തെ കണ്ടെത്തിയാൽ ആ നിമിഷം തന്നെ നിങ്ങൾ സ്വാതന്ത്ര്യം പ്രാപിക്കുന്നു. പിന്നീട് നിങ്ങൾക്ക് നന്മതിന്മകളെ കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല ശരിയെയും തെറ്റിനെയും കുറിച്ച് ദു:ഖിക്കേണ്ടി വരികയില്ല. അതെ,

സ്വാതന്ത്ര്യമാകുന്നു പരമമായ സത്യം. അത് ഒരിക്കലും ബന്ധനമല്ല. പരസ്പര വിരുദ്ധമായ ആശയങ്ങളെ താലോലിക്കുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് തന്നെ തിട്ടം ഇല്ലാതെ വരുന്നു. ഇതാകുന്നു എല്ലാ പാപങ്ങളുടെയും ജനി. നിങ്ങളുടെ ഉള്ളിൽ സ്പന്ദിക്കുന്ന ഈശ്വരന്റെ മുന്നിൽ പുറമേ നിന്നുള്ള ഗുരുക്കന്മാർ എല്ലാം മൗനം പാലിക്കട്ടെ. നിങ്ങളുടെ ശരി നിങ്ങൾക്ക് മാത്രമേ അറിയൂ. മറ്റാർക്കും അത് അറിഞ്ഞുകൂടാ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ജോസ് ജെ വെടികാട്ട്

ഇപ്പോൾ ഈ കെട്ടിടത്തിന് നിന്ന്
നോക്കിയാൽ ആ കുന്നുകൾ കാണാം. ഈ
കെട്ടിടത്തിന്റെ മുകളിലത്തെ ഒരു
നില,സാധാരക്കാരെന്നു
മുദ്രയടിക്കപ്പെട്ടവർ വസിക്കുന്ന
നില, ആ കുന്നുകളുമായി ഒരേ തലത്തിൽ
ആണെന്ന് ഒരേ ഉയരത്തിൽ ആണെന്ന്
മനസ്സിലാക്കാം. അതിന് കാരണം ഈ
കെട്ടിടം പണിയപ്പെട്ടത് മറ്റൊരു
ചെറു കുന്നിൻമേൽ ആണെന്നതാണ് .

മനുഷ്യക്കൂട്ടത്തിന്റെ
പ്രയത്നത്തിൽ, ഒരുമയിൽ,
ഉയരുന്നതാണ് ആ
ചെറുകുന്നും ഈ കെട്ടിടവും.

സഹോദരങ്ങളായി ഭവിക്കുന്ന
മനുഷ്യക്കൂട്ടം അവർ പരസ്പരം ഒരു
തള്ള് പങ്കുവെച്ച് പരസ്പരം

ഉയർത്തുന്നത് പോലെയാണ് ആ
ചെറുകുന്ന് ഈ കെട്ടിടത്തെ
ഉയർത്തുന്നത്.
ആ കൂട്ടത്തിലെ ആരുടെയോ
അദൃശ്യകരമാണ് ആ തള്ളിന് പിന്നിൽ!

നേരത്തെ ഈ കെട്ടിടത്തിൽ നിന്നും
നോക്കുന്നവർക്ക് ആ കുന്നുകളുടെ
ദൃശ്യം അപ്രാപ്യമായിരുന്നത് ഈ
കെട്ടിടത്തിന്റെ മുമ്പിലെ തോട്ടത്തിൽ
നിബിഡമായി വൃക്ഷങ്ങൾ
ഉണ്ടായിരുന്നതുകൊണ്ടാണ്.
ഈ കെട്ടിടത്തിന്റെ മുകളിലത്തെ
സാധാരണക്കാരെന്നു വസിക്കുന്ന
നിലയും, ഈ കുന്നുകളും ഒരേ
ഉയരത്തിലാണ് ഒരേ ഔന്നത്യത്തിലാണ്
എന്ന സത്യം ഈ വൃക്ഷങ്ങളാൽ
മറക്കപ്പെട്ടു!

ഈ കെട്ടിടത്തിൽ വസിക്കുന്നവർക്ക്
ഈ കുന്നുകൾ കാണണമെങ്കിൽ

മീറ്ററുകളോളം, കുറച്ചു കിലോമീറ്റർ
താണ്ടി ഈ വൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം ആയിരുന്നു.

ഈ കുന്നുകൾക്കോ അതിനെക്കാളും
വളരെ ഔന്നത്യത്തിൽ നിൽക്കുന്ന
മലകളും തലപ്പത്ത് പർവ്വതങ്ങളും
ദൃശ്യമാകണമെങ്കിൽ അവയെ
മറച്ചിരിക്കുന്ന
നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തണം!

എന്നാൽ ഈ കെട്ടിടത്തെ ഉയർത്തുന്ന
ആ ചെറുകുന്ന് ഈ കെട്ടിടത്തിൽ
വസിക്കുന്നവരുടെ പുറത്തു പറയാത്ത
സ്വകാര്യത,രഹസ്യം!

നിബിഡവൃക്ഷങ്ങളെ
പ്രീതിപ്പെടുത്തി അതിൽ നിന്ന്
ലഭിക്കുന്ന മലകളുടെയും തലപ്പത്തെ

പർവ്വതങ്ങളുടെയും ദർശനത്തിലെ
ആസ്വതന്ത്രധാബോധം കൊണ്ടാകാം
തങ്ങൾക്കു ചുറ്റുമായി

തങ്ങളിലും തങ്ങളെ മറച്ച്
നിബിഡമായി വൃക്ഷങ്ങൾ ഉണ്ടാകണം
എന്ന് കുന്നുകൾ ഉത്തരവിട്ടത്!

എന്നാൽ തിരിച്ച് വൃക്ഷങ്ങളെ
പ്രീതിപ്പെടുത്താതെ കുന്നുകൾക്ക്
തരമില്ല, രാഷ്ട്രീയപ്പാർട്ടികൾ
അണികളെ
പ്രീതിപ്പെടുത്തുന്നതുപോലെ!

കുന്നുകൾക്ക് വേണമെങ്കിൽ ഈ
കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെക്കാൾ ഉയർന്ന നിന്ന് ഈ
കെട്ടിടത്തിൽ ഉള്ളവർക്ക് ദർശനമേകാം!

അതിനു കുന്നുകൾക്ക് സാധിക്കുകയും
ചെയ്യും,പക്ഷേ വൃക്ഷങ്ങളെ ഭയന്ന്
അവർ സ്വയം ഉണർന്നുയരാതെ
ഇപ്പോൾ തങ്ങൾക്ക് കൽപ്പിച്ചു

കിട്ടിയ തലപ്പൊക്കത്തിൽ
ഒതുങ്ങുന്നു!

ഈ കെട്ടിടത്തിന് മുമ്പിലുള്ള
വൃക്ഷങ്ങളെ മുറിച്ച് നീക്കിയവന്
ചഞ്ചല ചിത്തം ഇല്ലാതെ പാറ പോലെ
ഉറച്ച ഒരു ഹൃദയവും ധീരതയും
കൈമുതലായി ഉണ്ടാകാതെ പറ്റില്ല,
അവൻ ഒരു ധാർമിക നേതാവാകാൻ
ഉത്തമൻ!

ദാവീദ് രാജാവിന് സങ്കീർത്തനങ്ങളിൽ
ഇത് സാധിച്ചിട്ടുണ്ട്!

പക്ഷേ വൃക്ഷങ്ങളുടെ നിലനിൽപ്പും
ഇവിടെ അനിവാര്യമാണ് കാരണം അത്
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ
ഭാഗമാണ്!

ദാവീദ് രാജാവും വൃക്ഷങ്ങളുടെ
പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു.

വൃക്ഷകൂട്ടങ്ങളുടെ വേരുകളുടെ
ബലത്തിന്റെ ഒരുമയാണ് കുന്നുകളെ
സിമന്റ് പോലെ

ചേർത്തുനിർത്തുന്നതെന്ന് ദാവീദ്
സങ്കീർത്തനങ്ങളിൽ
മനസ്സിലാക്കിയിരുന്നു!

മണ്ണിന്റെ കനം ആ ശക്തിയിൽ ഒരു
പരിധി കവിഞ്ഞു കൂടുമ്പോൾ ആണ്
പാറ അഥവാ മല ഉണ്ടാകുന്നതും!

വൃക്ഷങ്ങൾ അന്യം നിന്ന്
നശിച്ചാൽ കുന്നുകൾ
നിരത്തപ്പെടാം!

എന്നാൽ വൃക്ഷങ്ങൾ നല്ല ഫലം
കായ്ക്കുന്നവരാകണം അല്ലെങ്കിൽ
വെട്ടി തീയിൽ എറിയപ്പെടും!

നിബിഡ വൃക്ഷങ്ങളിൽ ഒന്നോ
രണ്ടോ ചീത്ത ഫലം കായ്ച്ച്
വെട്ടപ്പെട്ടാലും ലോകത്തിന് ഒന്നും
സംഭവിക്കില്ല കാരണം ലോകത്തിൽ ആ

വൃക്ഷക്കൂട്ടത്തിന്റെ ഒരുമയുടെ
ശക്തിയുണ്ട്!

ആയതിനാൽ വൃക്ഷങ്ങൾ അവയുടെ
കൂട്ടത്തിന് അനുയോജ്യമായ
താന്താങ്ങളുടെ നിയോഗങ്ങൾ
കാക്കണം.

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

 

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

അവൻ തൻ്റെ നിഴലാഴങ്ങളിൽ നോക്കി
പകൽ മുഴുവനും സഞ്ചരിക്കുന്നു
രാവിൻ്റെ വശ്യതയിലോ കടവാവലുകൾ
ആർത്തുല്ലസിക്കും പോലെ നീചമായി
പരതുകയും ചെയ്യുന്നുണ്ട്
ഉന്മാദ മൂർദ്ധന്യതയിൽ സ്വന്തം വംശത്തെ വന്യമായി വേട്ടയാടുന്നു
വിനോദത്തിനന്ത്യം ആസ്വദിച്ചു
തെരുവിലേക്ക് വലിച്ചെറിയുകയോ
ഇരുട്ടിൻ്റെ മറപറ്റി നിഗൂഢതിലോ
മറയ്ക്കുന്നു
സ്ഥാനത്തിനും ധനത്തിനും വേണ്ടി
കുറ്റബോധത്തിൻ്റെ കറയില്ലാതെ
പിറ്റെന്നാൾ മുതൽ വീണ്ടും അവൻ്റെ
ഉടൽ സഞ്ചാരം തുടരുന്നു
കാമത്തിൻ്റെ കനൽ വീണ നാടായി
പൈശാചികതയുടെ രക്തവുമേന്തി
പിറന്ന മണ്ണും നെടുവീർപ്പിടുന്നു

ഐശ്വര്യ ലക്ഷ്മി.എസ്സ്. :- സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസിൽ അസിസ്റ്റൻ്റ് സിസ്റ്റം എൻജിനീയർ. പരേതനായ ശശിധര കൈമളിൻ്റെയും ഇന്ദു കുമാരിയുടെയും മകളും തൃശ്ശൂർ കുന്നത്തേരി രഞ്ജിത്തിൻ്റെ ഭാര്യയുമാണ്. മലയാളം യു കെ ഉൾപ്പടെയുള്ള ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നെഹ്റു ട്രോഫി വള്ളംകളി ദിനമായ ഓഗസ്റ്റ് 30 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

നേരത്തെ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചിരുന്നു. തുടര്‍ന്ന് മാവേലിക്കര താലൂക്കിലും അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന ഉച്ചകോടിയില്‍, ഇരുപതിലധികം ലോകനേതാക്കളെ ഒരുമിപ്പിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ കാരണം നേരിട്ടും അല്ലാതെയും ബുദ്ധിമുട്ടുന്ന രാജ്യങ്ങളും പങ്കെടുക്കുന്ന പരിപാടി ഈ രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരിക്കും. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയെ മറ്റൊരു നയതന്ത്ര വിജയം നേടാനും ഇത് സഹായിക്കുമെന്നാണ്‌ വിദഗ്ധരുടെ വിലയിരുത്തല്‍.

ചൈനയുടെ വടക്കന്‍ തുറമുഖ നഗരമായ ടിയാന്‍ജിനില്‍, ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) നടത്തുന്ന ഉച്ചകോടി ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ നടക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെയും കൂടാതെ, മധ്യ ഏഷ്യ, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഏഴ് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോദി വീണ്ടും ചൈന സന്ദര്‍ശിക്കുന്നത്. 2020-ല്‍ നടന്ന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ ഉരസലുകള്‍ ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമം നടത്തുന്നതിനിടെയാണ് ഈ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലാണ് മോദി അവസാനമായി ഷിയുമായും പുതിനുമായും ഒരേ വേദി പങ്കിട്ടത്.

ചൈന-ഇന്ത്യ ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് മോസ്‌കോ പ്രതീക്ഷിക്കുന്നതായി ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഉച്ചകോടിക്ക് ശേഷം വൈകാതെ മോദി ചൈനയില്‍നിന്ന് മടങ്ങുമെന്നാണ് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ആ ആഴ്ച അവസാനം ബെയ്ജിങ്ങില്‍ നടക്കുന്ന രണ്ടാം ലോക മഹായുദ്ധത്തിന്റെ സൈനിക പരേഡില്‍ പങ്കെടുക്കുന്നിന്റെ ഭാഗമായി പുതിന്‍ അവിടെ തുടരും. പുതിന്‍ റഷ്യക്ക് പുറത്ത് ഇത്തരത്തില്‍ ഇത്രയധികം ദിവസം ചെലവഴിക്കുന്നത് അസാധാരണമാണെന്നാണ്‌ വിദഗ്ധര്‍ പറയുന്നത്.

2001-ല്‍ എസ്‌സിഒ സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ഇത്തവണത്തേതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. പുതിയ തലത്തിലുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി ഈ ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ.

സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ആറ് യുറേഷ്യന്‍ രാജ്യങ്ങളുടെ സംഘമായി ആരംഭിച്ച കൂട്ടായ്മ, സമീപ വര്‍ഷങ്ങളില്‍ 10 സ്ഥിരാംഗങ്ങളായും 16 സംവാദ, നിരീക്ഷക രാജ്യങ്ങളായും വികസിച്ചു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം എന്നിവയില്‍നിന്നു സാമ്പത്തിക, സൈനിക സഹകരണത്തിലേക്കും ഈ കൂട്ടായ്മയുടെ പ്രവര്‍ത്തന മേഖല വികസിച്ചിട്ടുണ്ട്.

സ്റ്റോക്ക് ഓൺ ട്രെൻഡ് ഇടവക മിഷൻ (OLPH) ൻ്റെ വികാരിയായ ഫാ. ജോർജ് എട്ടുപറയലിൻെറ പിതാവ് കുര്യൻ ജോർജ് (74 ) നിര്യാതനായി.

ഫാ. ജോർജ് എട്ടുപറയലിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ടോം ജോസ് തടിയംപാട്

കടുത്ത മനുഷ്യ സ്നേഹം എന്റെ മനസ്സിൽ എത്തിച്ചതിൽ ഇംഗ്ലണ്ടിൽ FRCS നു പഠിച്ച സമയത്തു കണ്ടുമുട്ടിയ എന്റെ ഗുരുക്കന്മാരും എന്റെപിതാവ്‌ ഡോ . സ്റ്റീഫൻ ചാഴികാട്ടുമാണെന്നു ജോസ് ഡോക്ടർ പറഞ്ഞു. തൊടുപുഴയിൽ മാത്രമല്ല ഇടുക്കി ജില്ലയിൽ ജോസ് ഡോക്ടറെ അറിയാത്തവർ ആരും ഉണ്ടാകില്ല തന്റെ മുൻപിൽ വരുന്നവരോട് സംസാരിക്കുക എന്നതാണ് ഡോക്ടറുടെ പ്രധാന ഹോബി ,എന്തിനും മുൻപിൽ മനുഷ്യനെ നിർത്തുക എന്നതാണ് അദ്ദേഹത്തിന്റെ തത്വചിന്ത ഇംഗ്ലണ്ടിൽ പഠിക്കുന്ന സമയത്തു അദ്ദേഹത്തിന്റെ ഗുരു പറഞ്ഞതാണ് അദ്ദേഹത്തിന്റെ വേദവാക്യ൦ എന്താണോ അതിന്റെ യാഥാർത്യത്തിൽ അംഗീകരിക്കുക എന്നതാണ് ആ ദർശനം .

ഭാര്യയുടെ അനുജത്തിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ 5 ഡോക്ടർമാരായ മക്കളോടും ഭാര്യയോടും ഒപ്പമാണ് അദ്ദേഹം യു കെ യിൽ എത്തിയത് .1967 യു കെ യിൽ പഠനത്തിനു എത്തി 1975 വരെ ഇവിടെ ജോലിചെയ്തപ്പോൾ ഉണ്ടായിരുന്ന സുഹൃത്തുക്കളെ വീണ്ടും കാണുക എന്നതാണ് യാത്രയുടെ മറ്റൊരു ഉദ്ദേശം.
അന്നും ഇന്നും തമ്മിൽ ഉള്ള യു കെ യിൽ കാണുന്ന മാറ്റങ്ങളെ സംബന്ധിച്ചു ചോദിച്ചപ്പോൾ വിലവർധനവാണ്‌ ഒരു വലിയ മാറ്റമായി ചൂണ്ടിക്കാണിച്ചത് ഇൻഫ്രാസ്ട്രക്ച്ചറൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് പറഞ്ഞു അന്നും മോട്ടോർ വേകളും റെയിൽവേയുമൊക്കെ ഇതുപോലെ തന്നെ ഉണ്ടായിരുന്നു .

1968 ഡ്രൈവിംഗ് ടെസ്റ്റിന് പോയി റിവേഴ്‌സ് എടുത്തപ്പോൾ കെർബിൽ തട്ടിയതുകൊണ്ടു തോറ്റുപോയെന്നും രണ്ടാമതാണ് ടെസ്റ്റ് പാസായതെന്നും ഡോക്ടർ ഓർത്തു പറഞ്ഞു ഈ നാട്ടിലുള്ള ആളുകളെ സഹായിക്കാൻ നീ നാട്ടിൽ നിൽക്കുന്നത് നല്ലതെന്നു പിതാവ് സ്റ്റീഫൻ പറഞ്ഞതു കൊണ്ടാണ് യു കെ യിലെ ചെസ്റ്ററിൽ രജിസ്‌ട്രാർ ആയി ജോലി ചെയ്തിരിരുന്ന ജോലി ഉപേക്ഷിച്ചു തൊടുപുഴയിലെ ചാഴികാട്ടു ഹോസ്പിറ്റലിൽ ജോലി സ്വീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഫ്ലൈറ്റ് യാത്രയും ലണ്ടൻ ഹീത്രു എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തോട് ഒരു സ്ത്രീകാണിച്ച സ്നേഹവും എല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മറ്റു മനുഷ്യർക്കു പകർന്നുകൊടുത്തുകൊണ്ടു 82 മത്തെ വയസിലും അദ്ദേഹം കർമ്മ നിരതനായി മുൻപോട്ടു പോകുന്നു എനിക്ക് ഡോക്ടർ ജോസിന്റെ മുൻപിൽ ഇരുന്നപ്പോൾ ഒരു നല്ല മനുഷ്യ സ്നേഹിയും ഒരു വിശുദ്ധന്റെയും മുൻപിൽ ഇരിക്കുന്നതായിട്ടാണ് തോന്നിയത് ,ഷോയ് ചെറിയാന്റെ വീട്ടിൽ നിന്നും ഒരുമിച്ചു ഭക്ഷണം കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത് . ജോസ് സാറിനെ പറ്റി തൊടുപുഴ സ്വദേശി അഡ്വക്കേറ്റ് എസ് അശോകൻ 2023 ൽ പങ്കുവച്ച ഒരു കുറിപ്പുകൂടി ഇവിടെ പങ്കുവയ്ക്കുന്നു.

ദൈവം കൈയെത്തും ദൂരത്ത് . ഞാന്‍ ഇതുവരെ ദൈവത്തെ നേരില്‍ കണ്ടിട്ടില്ല. മറ്റാരെങ്കിലും കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നുമില്ല. അകക്കണ്ണു കൊണ്ടും അനുഭവങ്ങളിലൂടെയും മറ്റുള്ളവരിലൂടെയുമാണ് നമ്മള്‍ ദൈവത്തെ കാണുന്നതും അറിയുന്നതും. അതു കൊണ്ടു തന്നെയാകണം ചിത്രകാരന്‍മാര്‍ ദൈവത്തിന് മനുഷ്യഛായ നല്‍കിയതും. തൊടുപുഴയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് ആളുകള്‍ ദൈവത്തെ കാണുന്നത് ജോസ് ഡോക്ടറിലൂടെയാണ്. തൊടുപുഴയിലെ പ്രശസ്തമായ ചാഴിക്കാട്ട് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്‍ എഫ് ആര്‍ സി എസ് ആണ് നാട്ടുകാരുടെ കണ്‍കണ്ട ദൈവമായ ജോസ് ഡോക്ടര്‍.

രോഗ നിര്‍ണ്ണയത്തിന് സഹായകമായ കോടികളുടെ മുതല്‍ മുടക്കുള്ള വിദഗ്ധ ഉപകരണങ്ങള്‍ ആവോളം ഉള്ളപ്പോഴും ഒരു കരസ്പര്‍ശം കൊണ്ട് രോഗം കൃത്യമായി നിർണ്ണയിക്കാനും വിദഗ്ധമായ ചികിത്സ നല്‍കാനുമുള്ള മാന്ത്രിക ശക്തിയുണ്ട് ജോസ് ഡോക്ടര്‍ക്ക് എന്ന് വിശ്വസിക്കുന്ന ഒരുപാട് രോഗികള്‍ ഉണ്ട്. സ്‌പെഷ്യലിസ്റ്റുകളുടെ വരവോടെ രോഗ നിര്‍ണ്ണയം കൂടുതല്‍ സങ്കീര്‍ണമായ കാലഘട്ടത്തില്‍ ജോസ് ഡോക്ടര്‍ അപവാദമാണ്.

ഒരു ചീട്ടെടുത്താല്‍ കുടുംബാഗങ്ങള്‍ക്ക് മുഴുവന്‍ ജോസ് ഡോക്ടര്‍ ചികിത്സ നല്‍കുമെന്ന പറച്ചില്‍ വെറും തമാശയല്ല. പലപ്പോഴും അത് ശരിയാണ്. സത്യത്തില്‍ പാവപ്പെട്ടവരുടെ ആശാബിന്ദുവാണ് അദ്ദേഹം. പുതു തലമുറയിലെ ഡോക്ടര്‍മാരും ആശുപത്രി ഉടമകളും ഒക്കെ ജോസ് ഡോക്ടറെ കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്ന് ആരും ആശിച്ചു പോകും!.

പത്തിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പഴയകാല മലങ്കര എസ്റ്റേറ്റ് സുപ്രണ്ടിന്റെ മകന്‍ ഡോക്ടര്‍ ജോര്‍ജ്ജിനെ വെല്ലുര്‍ ആശുപത്രിയില്‍ വെച്ച് കാണാനിടയായി. അപ്പോഴേക്കും ജോര്‍ജ്ജ് അതിസൂക്ഷമ നാഢീവ്യൂഹ ശസ്ത്രക്രീയ വിദഗ്ധനായ ഡോക്ടര്‍ ജോര്‍ജ്ജ് അബ്രഹാം ആയി മാറിയിരുന്നു. ഹൗസ് സര്‍ജന്‍സിക്കു ശേഷം പരിശീലനത്തിനായി കുറച്ചു കാലം ജോസ് ഡോക്ടറുടെ കൂടെയുണ്ടായിരുന്ന ഓര്‍മകള്‍ പങ്കിട്ടു കൊണ്ട് ജോര്‍ജ്ജ് പറഞ്ഞവാക്കുകള്‍ ഇപ്പോഴും മറന്നിട്ടില്ല. ‘ജോസ് ഡോക്ടറെ പോലെ മിടുമിടുക്കനായ ഒരു സര്‍ജനെ ഇതുവരെ കണ്ടിട്ടില്ല. തൊടുപുഴയിലെ ചെറിയ ലോകത്ത് ഒതുങ്ങിയപ്പോള്‍ രാജ്യത്താകെമാനം നിറഞ്ഞു നില്‍ക്കാനാവുമായിരുന്ന അവസരമാണ് പ്രതിഭാശാലിയായ ജോസ് ഡോക്ടര്‍ക്ക് നഷ്ടമായത് . ജോസ് ഡോക്ടറുടെ നഷ്ടം തൊടുപുഴകാരുടെ ഭാഗ്യമായി മാറിയത് ചരിത്രം. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ജോസ് ഡോക്ടര്‍ മത്സരിച്ചിരുന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് സ്വന്തം വോട്ടു പോലും കിട്ടുമായിരുന്നില്ലെന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.

ക്രിസ്തുദേവന്‍ തിരുപിറവിയെടുത്ത ക്രിസ്തുമസ് ദിനത്തില്‍ തന്നെ ജോസ് ഡോക്ടറും ജനിച്ചത് ദൈവ നിയോഗം. എണ്‍പതിന്റെ നിറവിലെത്തിയ പ്രിയപ്പെട്ട ജോസ് ഡോക്ടര്‍ക്ക് ആയുസ്സും ആരോഗ്യവും നല്‍കണമേയെന്ന പ്രാര്‍ത്ഥനയോടെ മംഗളാശംസകള്‍!.

എം.ജി.ബിജുകുമാർ

വാഹനങ്ങൾ വരിവരിയായി ഒഴുകി നീങ്ങുന്നത് കൗതുകത്തോടെ നോക്കി വഴിയരികിലുള്ള മരച്ചുവട്ടിലെ തട്ടുകടയിൽ നിൽക്കുകയായിരുന്നു ഞാൻ. ബൈപാസിലുള്ള തുളസി അണ്ണന്റെ തട്ടുകടയിലെ നല്ല രുചികരമായ ഇലയപ്പം ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ്. ഒരെണ്ണം വാങ്ങി ആസ്വദിച്ചു കഴിച്ചു കൊണ്ടു നിൽക്കുമ്പോൾ ആരതിയുടെ ഫോൺ കാൾ എത്തി. അത് അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്തു. ഹലോ….
“ഹലോ…ഞാൻ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങാൻ മറക്കല്ലേ.. ” അവളുടെ ഓർമ്മപ്പെടുത്തൽ
“മറക്കില്ല വാങ്ങിക്കൊണ്ടു വരാം”
ഇലയപ്പം ആസ്വദിച്ചു കഴിക്കുമ്പോൾ രസം കൊല്ലിയായി എത്തിയ ഫോൺ ഞാൻ കട്ട് ചെയ്തു.
അവളുടെ സഹപാഠി ബാംഗ്ലൂരിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. അടുത്തദിവസം വീട്ടിലേക്ക് വരുന്നു എന്ന് അറിയിച്ചതിന്റെ ഭാഗമായി കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള ഒരു നീണ്ട ലിസ്റ്റ് പറഞ്ഞേൽപ്പിച്ചിരുന്നു. അതിഥികൾക്ക് സ്പെഷ്യൽ ഐറ്റംസ് ഒക്കെ ഉണ്ടാക്കിക്കൊടുക്കാനാണ് പോലും. ചാറ്റൽ മഴയും ആസ്വദിച്ച് ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ ചില ചിന്തകളും ഒപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു.
ഇവൾക്ക് എന്താണ് പാചകത്തിനോട് ഇത്ര ഹരം? അതേപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെയ്ക്കുന്നതൊക്കെ രുചികരമായതിനാൽ ഞാനവളെ നിരുത്സാഹപ്പെടുത്തിയിട്ടുമില്ല.
” നമുക്കൊരു റസ്റ്റോറന്റ് തുടങ്ങിയാലോ എന്ന് പലതവണ ഞാനവളോട് ചോദിച്ചിട്ടുണ്ട്. മേൽനോട്ടം വഹിച്ചാൽ മതിയെന്നും പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. ഇന്നലെയും അത് ആവർത്തിച്ചിരുന്നു.

സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴും ഞാൻ ആ ചോദ്യം ആവർത്തിച്ചു.
” ഓ പിന്നെ അഞ്ചോ പത്തോ പേർക്ക് വെച്ച് ഉണ്ടാക്കുന്നതുപോലെ ഒത്തിരി പേർക്ക് വെക്കാൻ ഒന്നും എനിക്ക് പറ്റില്ല. അത്രയ്ക്ക് മിനക്കെടാനൊന്നും എനിക്ക് താത്പര്യമില്ല. അതിനു വേറെ ആളിനെ നോക്കിക്കോ”
ഉടനെ തന്നെ അവളുടെ മറുപടിയും വന്നു.

“അതിന് വേണ്ടി ഒന്നുകൂടി വിവാഹം കഴിക്കാൻ പറ്റുമോ ! എങ്കിൽ പാചകം അറിയാവുന്ന ഒരു പെണ്ണിനെ കൂടി ഞാൻ മംഗലം കഴിച്ചേക്കാം.”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി, അങ്ങനെയെങ്ങാനും സംഭവിച്ചാൽ രണ്ടിനെയും പിടിച്ചു തണ്ടൂരി അടുപ്പിലിട്ട് ഫ്രൈ ചെയ്യും പറഞ്ഞേക്കാം ”
എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല. അതുകണ്ട് ആരതിയുടെ ദേഷ്യം കൂടിയത് മുഖത്ത് അറിയാൻ കഴിയുമായിരുന്നു. കൂടുതൽ ദേഷ്യം കൂട്ടി അവളുടെ കയ്യിലിരിക്കുന്ന കലം ചളുക്കണ്ട എന്ന് ഓർത്ത് ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി.

മഞ്ഞമന്ദാരത്തിന്റെ ചുവട്ടിൽ തണലിലിരിക്കുമ്പോൾ പക്ഷികളുടെ ചിലമ്പലുകൾ മനസ്സിനെ കുട്ടിക്കാലത്തിന്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.
മുഖം വെറുതെയൊന്ന് തടവിയപ്പോഴാണ് താടിക്ക് മുകളിൽ ചുണ്ടിനു താഴെയായി ഒരു മുഖക്കുരു വിരലിൽ തടഞ്ഞത്. ഫോണെടുത്ത് ഫ്രണ്ട് ക്യാമറയിൽ നോക്കിയപ്പോൾ അത് ചുവന്നു തുടുത്തു നിൽക്കുന്നതായി കണ്ടു. പ്രീഡിഗ്രിപഠനകാലത്ത് മുഖത്ത് കുരു വന്നാൽ അത് മോഹക്കുരു ആണെന്നായിരുന്നു കൂട്ടുകാർ പറയാറുണ്ടായിരുന്നത്. ആരെങ്കിലും നമ്മളെ മോഹിക്കുന്നുണ്ടെങ്കിലേ ഇങ്ങനെ കുരു വരാറുള്ളൂ എന്ന് ക്ലാസിലെ ആൺകുട്ടികളും ചില പെൺകുട്ടികളും തറപ്പിച്ചു പറയുന്നത് കേട്ട് അത് സത്യമാവുമോ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് ശരിയാണെങ്കിൽ എന്നെ മോഹിക്കുന്നത് ആരാകും എന്നോർത്ത് പലതവണ തല പുകച്ചിട്ടുണ്ട്.

ഇലകൾ കൊഴിഞ്ഞും പുതുനാമ്പുകൾ കിളിർത്തും കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. ഇന്ന് മുഖത്ത് ഈ മോഹക്കുരു കണ്ടപ്പോഴും വെറുതെ ഒരു ചിന്ത കടന്നുകൂടി.
”ശരിക്കും ഇനിയെങ്ങാനും ആരെങ്കിലും മോഹിക്കുന്നുണ്ടാകുമോ?” ആരതിയോട് ഇക്കാര്യമൊന്നും സൂചിപ്പിക്കാം എന്നുവെച്ചാൽ അവൾ ദേഷ്യപ്പെടുമെന്ന് ഉറപ്പാണ്. ഒന്നോ രണ്ടോ ചില്ലു പാത്രവും പൊട്ടിയേക്കാം. അവൾ അങ്ങനെയാണ്. ഞങ്ങൾക്കിടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നത് അവൾക്കിഷ്ടമല്ല.

സന്ധ്യയ്ക്ക് മുമ്പ് കുളിച്ചേക്കാം എന്ന് കരുതി മുഖത്ത് തടവി വീട്ടിനുള്ളിലേക്ക് തിരിച്ചുകയറുമ്പോൾ ആരതിയുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി.

” ആഹാ മോഹക്കുരു ഒക്കെ ഉണ്ടല്ലോ ! ആരാധികമാരിൽ ആരോ മോഹിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ” അവൾ കളിയാക്കിയാണത് പറഞ്ഞത് എങ്കിലും മറുപടിയായി എൻ്റെ സംശയം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ശരിക്കും ആരെങ്കിലും മോഹിക്കുമ്പോഴാണ് ഈ മുഖക്കുരു വരുന്നത് എന്ന് പറയുന്നത് ശരിയാണോ?” ഞാനൊന്നു സംശയനിവാരണം നടത്താൻ ശ്രമിച്ചു.
“ഒന്ന് പോ മനുഷ്യ ! ഇതൊക്കെ വെറുതെ പറയുന്നതാ. ശാസ്ത്രമനുസരിച്ച് ഇത് ഹോർമോണിന്റെ പ്രവർത്തനഫലമായി ഉണ്ടാകുന്നതാണെന്ന് വായിച്ചിട്ടില്ലേ.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാലും മോഹക്കുരു എന്ന് പറയുമ്പോൾ….” ഞാൻ വാചകം പൂർത്തിയാക്കാതെ നിർത്തി.
” മോഹവുമായി നടക്കാനാണ് ഉദ്ദേശമെങ്കിൽ പിന്നെ എന്റെ തനി സ്വഭാവം നിങ്ങൾ അറിയും.പിന്നെ എഴുത്തും കാണില്ല, ആരാധകരും കാണില്ല.”
അവൾ ശുണ്ഠിയോടുകൂടി കടുപ്പിച്ചു പറഞ്ഞു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട് ഞാൻ വേഗം കുളിമുറിയിലേക്ക് പോയി.

സന്ധ്യയെ രാവ് വിഴുങ്ങി. ചുമരിൽ നിമിഷസൂചിയുടെ ശബ്ദം ക്രമമായി മുഴങ്ങിക്കൊണ്ടിരുന്നു. അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആരതിയുടെ ഫോൺ നിർത്താതെ മുഴങ്ങുന്നത് കേട്ടത്. അവൾ എഴുന്നേറ്റുപോയി ഫോണെടുത്തു സംസാരിക്കുമ്പോഴും എനിക്ക് ആഹാരത്തിൽ തന്നെയായിരുന്നു ശ്രദ്ധ. അവൾ ഫോൺ കട്ട് ചെയ്ത് വീണ്ടും ആഹാരം കഴിക്കാനായി വന്നിരുന്നു.

“അത് ശാലു ആയിരുന്നു. അവൾ നാളെ വരില്ല. മറ്റന്നാൾ മകനെയും കൂട്ടി വരുമെന്ന്. അവൾക്ക് പുഴമീൻ വളരെ ഇഷ്ടമാണ് കിട്ടുമെങ്കിൽ വാങ്ങണമെന്ന് ഓർമിപ്പിച്ചിട്ടുണ്ട്. ”
ഞാൻ ചോദിക്കാതെ തന്നെ അവൾ അത്രയും പറഞ്ഞു.
ഇപ്പോൾ പുഴമീൻ കുറവാണ് കിട്ടുമെങ്കിൽ വാങ്ങാം.”
മറുപടി പറഞ്ഞുകൊണ്ട് ഞാൻ വാഷ്ബേസിനടുത്തേക്ക് നടന്നു.

വെണ്ണിലാചന്ദ്രനെ തഴുകി ഇളംമേഘങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. അവ്യക്ത സ്വപ്നങ്ങൾ നിറഞ്ഞ നിദ്രയും വിട്ടുണരുമ്പോൾ ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുന്നുണ്ടായിരുന്നു. ജോഗിങ്ങിനൊക്കെ പോയി തിരിച്ചെത്തി പത്രം വായിച്ചിരിക്കുമ്പോൾ സഹധർമ്മിണിയുടെ നിർദ്ദേശം എത്തിയത്.
“അവൾ ആഗ്രഹത്തോടെ പറഞ്ഞതല്ലേ, പുഴ മീൻ കിട്ടുമോന്ന് ഒന്നു നോക്കിയിട്ടുവാ.എന്തായാലും ഇന്നും നാളെയും അവധിയല്ലേ.”
പത്രവും മടക്കിവെച്ച് എഴുന്നേറ്റ് ഡ്രസ്സ് മാറി ബൈക്കിനടുത്തേക്ക് നടന്നു. മൂളിപ്പാട്ടുംപാടി പുഴ മീൻ വിൽക്കാറുള്ള ചന്തയുടെ എതിവശത്തെ മാവിൻ ചുവട്ടിലും ചിത്ര ഹോസ്പിറ്റലിൻ്റെ സമീപത്തും കവലകളിലുമെല്ലാം സഞ്ചരിച്ചുവെങ്കിലും എവിടെയും പുഴമീൻ വിൽക്കുന്നത് കണ്ടില്ല.
എന്തായാലും അടുത്ത ദിവസം നോക്കാമെന്ന് കരുതി തിരിച്ചു പോന്നു.

ഉഷ്ണം നിറച്ച് അലസോരപ്പെടുത്തി നീങ്ങിയ പകലിനെ വിഴുങ്ങിയ രാവ് കനക്കവേ അരികിൽ കിടന്ന സഹധർമ്മിണിക്ക് ഓർമ്മിപ്പിക്കാനുണ്ടായിരുന്നത് പുഴ മീനിനെ കുറിച്ചായിരുന്നു.
” മൂന്നാല് വർഷം കൂടിയാണ് അവൾ നാട്ടിൽ വരുന്നത്. എവിടെനിന്നെങ്കിലും അല്പം പുഴമീൻ നാളെ സംഘടിപ്പിച്ചു കൊണ്ടുവരണേ മനുഷ്യാ.”
എൻ്റെ മുടിയിലും നെറ്റിയിലും തഴുകികൊണ്ട് അവൾ മൊഴിഞ്ഞു.
” ഉം….” ഞാൻ മൂളി.

നേരം പുലർന്നപ്പോൾ പതിവുംപോലെ പ്രഭാത സവാരിക്കു ശേഷം പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ് പുഴമീൻ വാങ്ങുന്നതിനെപ്പറ്റി ഓർത്തത്. എല്ലായിടത്തുമെന്ന് കറങ്ങി നോക്കാമെന്ന് കരുതി ബൈക്കിൽ റോഡിലേക്ക് ഇറങ്ങി.
“ഭാര്യയുടെ അഭിമാനം സംരക്ഷിക്കാൻ പെടുന്ന പാടേ.. ” മനസ്സിലാണ് പറഞ്ഞതെങ്കിലും മുഖത്ത് ഒരു ചെറുപുഞ്ചിരി വന്നത് എതിരെ നടന്നുവന്ന പെൺകുട്ടി കണ്ടു മുഖംകുനിച്ചു നടന്നു പോയി.
“ശ്ശോ ….! അവളെ കണ്ട് ചിരിച്ചതാണെന്ന് അവൾ കരുതി കാണുമോ ?” അതും സംശയമായി. ഒന്നു രണ്ട് സ്ഥലത്തൊക്കെ പോയി നോക്കിയെങ്കിലും പുഴമീൻ കിട്ടിയില്ല. യാത്ര തുടരവേ ബൈക്കിനെന്തോ പ്രശ്നം പോലെ തോന്നി. വണ്ടി നിർത്തി നോക്കി. ടയർ പഞ്ചർ….!
വണ്ടി മുന്നോട്ടുരുട്ടി തിയേറ്ററിൻ്റെ എതിർവശത്തുള്ള ഉണ്ണിച്ചേട്ടന്റെ പഞ്ചറു കടയിലെത്തി. പുള്ളിക്കാരൻ വന്നിട്ടില്ല. അവിടെ എഴുതി വച്ചിരിക്കുന്ന നമ്പറിൽ വിളിച്ചു. ഉടനെ എത്താമെന്ന് മറുപടി നൽകി ഫോൺ കട്ട് ചെയ്ത് പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഉണ്ണി ച്ചേട്ടൻ എത്തി. പഞ്ചറൊട്ടിച്ച് കിട്ടിയപ്പോഴേക്കും അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു. വീണ്ടും യാത്ര തുടർന്നെങ്കിലും പുഴമീൻ കിട്ടാറുള്ള സ്ഥലങ്ങളിലൊന്നും അത് ലഭ്യമാകാതിരുന്നതിനാൽ അൽപ്പം നിരാശ തോന്നി.
അപ്പോഴാണ് ഐരാണിക്കുഴി പാലത്തിന്റെ ചുവട്ടിൽ വലയിട്ടു മീൻ പിടിക്കുന്ന ജയിംസ് അച്ചായൻ്റ അടുത്തുകൂടി ഒന്നു പോയേക്കാമെന്നു മനസ്സു പറഞ്ഞത്. എതിരെ വരുന്ന വാഹനങ്ങളുടെ സ്പീഡ് കണ്ട് ഇവനൊക്കെ കുറച്ച് പതുക്കെ പോയാൽ പോരെ എന്ന് ചിന്തിച്ച് ജെയിംസ് അച്ചായന്റെ നെറ്റ്‌വർക്കിംഗ് ബിസിനസ് നടക്കുന്ന പാലത്തിന്റെ ഭാഗത്തേക്ക് സഞ്ചരിച്ചു.
” പള്ളത്തി എന്നെ പള്ളു പറഞ്ഞു…
കോലാ എന്നെ കോക്കിറു കുത്തി ….
കൂരി എന്നെ……”
പുഴമീനിനെക്കുറിച്ചുള്ള ഈ പാട്ടും പാടി സഞ്ചാരം തുടർന്നു.

പാലത്തിനടുത്ത് വണ്ടി സ്റ്റാൻഡിൽ വച്ച് പാലത്തിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ അച്ചായൻ വലകുടഞ്ഞ് മീൻ പെറുക്കി എടുക്കുന്നത് കണ്ടു.
“അച്ചായാ മീൻ ഉണ്ടോ? കുറച്ചു വേണമായിരുന്നു, അത്യാവശ്യമാണ് ”
ഞാൻ ഉറക്കെ വിളിച്ചുചോദിച്ചു.
“നല്ലതു വല്ലതും വേണമെങ്കിൽ നാളെ വാ, ! ഇന്ന് നഷ്ടക്കോളാ, കാര്യമായി ഒന്നും കിട്ടിയില്ല.”

ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിക്കവേ അൽപ്പം പ്രതീക്ഷ നൽകി. അച്ചായന്റെ ശബ്ദമുയർന്നു.
” കുറച്ചു മുള്ളിയുണ്ട് ! അത് വേണോ മീൻ കിട്ടാത്തതിൻ്റെ നിരാശ നിറയുന്ന ഭാവത്തിൽ ചോദിച്ചു.
മുള്ളിയെങ്കിൽ മുള്ളി, അതും പുഴമീൻ ആണല്ലോ എന്ന് ചിന്തിച്ച് പാലത്തിന്റെ വശത്തുകൂടി താഴേക്കിറങ്ങി.
തൽക്കാലം ഇന്ന് ഇത് കഴിക്കട്ടെ, നാളെ നല്ലതു കിട്ടുമെങ്കിൽ വാങ്ങാം എന്ന് മനസ്സിൽ പറഞ്ഞ് ജയിംസ് അച്ചായന്റെ ഫോൺ നമ്പറും വാങ്ങി.
കഷ്ടിച്ച് ഒരു കിലോ തികച്ചുകാണും.അത് വാങ്ങി പൈസ കൊടുത്ത് ബൈക്കിനടുത്തേക്ക് നടന്നു. നാളെ രാവിലെ വിളിച്ചു നോക്കാം നല്ല മീൻ വല്ലതും കിട്ടുമെങ്കിൽ വാങ്ങാം. ഭാര്യയുടെ ചങ്ങാതിയുടെ യാക്കം മാറട്ട് എന്ന് ചിന്തിച്ച് “പള്ളത്തിയെന്നെ… ” എന്ന പാട്ടും മൂളി വീടെത്തുമ്പോഴേക്കും ശാലുവിന്റെ ഇൻഡിക്ക മുറ്റത്ത് പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.

ഞാൻ ബൈക്ക് സ്റ്റാൻഡിൽ വച്ച് മീനുമായി വീട്ടിലേക്ക് നടക്കുമ്പോഴേക്കും ആരതിയും ശാലുവും സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.

” പുഴമീൻ കിട്ടിയോ ശാലു ജിജ്ഞാസയോടെ ചോദിച്ചു.
” അല്പം കിട്ടി മീൻ കുറവാണ്. ഇന്ന് ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ, നാളെ നമുക്ക് നല്ല മീൻ നോക്കാം ”
ഞാൻ മറുപടി പറഞ്ഞു.
“എന്ത് മീനാ ? ”
ആരതി തിരക്കി.
” മുള്ളി…”
എന്റെ മറുപടി കേട്ടതും “എടീ ദ്രോഹി… ” എന്ന് വിളിച്ചുകൊണ്ട് ശാലു കണ്ണുരുട്ടിക്കൊണ്ട് ആരതിയുടെ കയ്യിൽ നുള്ളി. കാര്യം എന്തെന്നറിയാതെ ഞാൻ വാ പൊളിച്ചു നിന്നു.
“ഞാൻ ഒന്നും പറഞ്ഞിട്ടില്ല സത്യം” ആരതി പരിഭവത്തോടെ അവളുടെ കയ്യിൽ പിടിച്ചു.
” ഉം…. ഉം .. ” എന്നു മൂളിക്കൊണ്ട് ശാലു ആരതിയേയും പിടിച്ചുകൊണ്ട് അകത്തേക്ക് പോയി. കാര്യമറിയാതെ ഞാൻ സിറ്റൗട്ടിൽ ഇരിക്കവേ അശരീരി പോലെ ഒരു ശബ്ദം.
“അങ്കിൾ എന്നെ ചങ്ങാടത്തിലൊന്ന് കയറ്റുമോ? ”
ചോദ്യം കേട്ട് ഞാൻ മുറ്റത്തേക്ക് നോക്കി.
“ഞാനാ… അച്ചുവാ..! ഞാനിവിടെ ഉണ്ട്…”
മുറ്റത്ത് നിന്ന് വലിയ പേരമരത്തിൽ കയറിയിരുന്ന് പേരയ്ക്ക തിന്നുന്ന ശാലുവിന്റെ മകന്റെ ചോദ്യമായിരുന്നു ആ അശരീരി. അവനെ കണ്ടപ്പോൾ പെട്ടെന്ന് കപീഷിനെയാണ് ഓർമ്മ വന്നത്. കാരണം അവന്റെ ചെവി അല്പം വലുതായിരുന്നു. ഞാൻ ചങ്ങാടത്തിൽ കയറിയ പടം വല്ലതും ശാലു അവനെ കാണിച്ചിട്ടുണ്ടാകുമെന്ന് തീർച്ചയാക്കി.

” മഴക്കാലത്ത് വാ…അപ്പോഴേ റോഡിൽ വെള്ളവും അതിലിറക്കാൻ ചങ്ങാടവും ഒക്കെ ഉണ്ടാകൂ.”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവന്റെ മുഖത്ത് അല്പം നിരാശ പടർന്നത് ഞാൻ ശ്രദ്ധിച്ചു.
നഗരത്തിരക്കിൽ താമസിക്കുന്ന അവനിൽ ഗ്രാമാന്തരീക്ഷം കൊതിക്കുന്ന ഒരു മനസ്സ് ഉണ്ടാകുമെന്ന് ഞാൻ ചിന്തിച്ചു.

വിവിധതരം വിഭവങ്ങളുടെ പാചകവും കഥ പറച്ചിലും ഭക്ഷണംകഴിക്കലും എല്ലാം കൂടി ആകെ കോലാഹലമായിരുന്നു പിന്നീട്. സന്ധ്യയ്ക്ക് എല്ലാവരുംകൂടി മാളുവിൽ കയറി ‘ഹൃദയം’ സിനിമയും കണ്ടിറങ്ങുമ്പോൾ മഴ പൊഴിയുന്നുണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോഴേക്കും അടുത്ത ഷോ കാണാൻ നിൽക്കുന്നവരിൽ ചില പരിചയക്കാരെയൊക്കെ കണ്ടു. അവരോടൊക്കെ കുശലവും പറഞ്ഞു തിരിച്ചുപോരുമ്പോൾ ആരതിയും ശാലുവും വണ്ടിയിലിരുന്നു അവരുടെ പഴയകാല കോളേജ് ജീവിതത്തെപ്പറ്റി വാതോരാതെ പറഞ്ഞുകൊണ്ടേയിരുന്നു.

വീട്ടിലെത്തി അത്താഴമൊക്കെ കഴിഞ്ഞ് കിടക്കയിലെത്തി ചുമ്മാ പുസ്തകത്താളുകൾ മറിച്ചു കൊണ്ടിരിക്കുമ്പോഴും മനസ്സിൽ നിന്ന് ഒരു സംശയം വിട്ടു മാറിയിരുന്നില്ല. മീൻ “മുള്ളി” ആണെന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും ആരതിയെ നുള്ളിയതുമൊക്കെ എന്തുകൊണ്ടാവും??? അതിനു പിന്നിൽ എന്തോ ഉണ്ട്. അതെന്താണെന്നറിയാൻ വല്ലാത്ത കൗതുകം തോന്നി. “ആരതി വരട്ടെ എന്തായാലും അത് അറിഞ്ഞിട്ടേ ഇന്ന് ഉറങ്ങുന്നുള്ളൂ ‘ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ തുറന്ന ജനാലയിലൂടെ മുറ്റത്തേക്ക് നോക്കുമ്പോൾ മന്ദാരത്തിന്റെ ചുവട്ടിൽ കസേരയിലിരുന്നു സൊറപറച്ചിലിൽ മുഴുകിയിരിക്കുന്ന ശാലുവിനെയും ആരതിയെയും കാണാമായിരുന്നു.

” എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ എന്താണാവോ ഇവർക്ക്?? ആർക്കറിയാം!’
ടിവിയിൽ ക്രിക്കറ്റ് കളി കാണുന്ന അച്ചുവിനും ഉറക്കം വരുന്നില്ലല്ലോ എന്ന ചിന്തയുമായി ഞാൻ വീണ്ടും പുസ്തകത്താളുകളിലൂടെ കണ്ണോടിച്ചു.അതിനിടയിൽ അല്പം ഒന്നു മയങ്ങിയപ്പോഴാണ് ആരതി മുറിയിലേക്ക് എത്തിയത്. മുഖമുയർത്തി ക്ലോക്കിൽ സമയം നോക്കി 12 : 15
” ആഹാ ഉറങ്ങിയാരുന്നോ?” അവളുടെ ചോദ്യം കേട്ട് ഞാൻ കണ്ണ് തിരുമ്മി.
“ഇതിനുമാത്രം എന്താടീ ഇത്ര ഉറക്കമിളച്ചിരുന്നു പറയാനുള്ളത്…?’
” പിന്നെ, ഞങ്ങൾ പഴയ ഫ്രണ്ട്സ് കൂടിയാൽ അങ്ങനെയാണ്. കഥകൾ പറഞ്ഞാൽ തീരില്ല. സമയം പോകുന്നത് അറിയുകയുമില്ല. രണ്ടുമൂന്നു കൂട്ടുകാരികൾ കൂടിയുണ്ട്.അവരുംകൂടി വന്നിരുന്നുവെങ്കിൽ ഇന്ന് ഉറങ്ങുകയില്ലായിരുന്നു.”
അവൾ തലയിണയും നേരെയിട്ട് എന്റെ അടുത്ത് കിടന്നുകൊണ്ടാണത്രയും പറഞ്ഞത്.
” അത് കാര്യമായി ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് സംശയം തീർക്കാനുള്ള ചോദ്യമങ്ങ് ചോദിച്ചു.
“മുള്ളി എന്നു പറഞ്ഞപ്പോൾ ശാലു കണ്ണുരുട്ടിയതും നിന്നെ നുള്ളിയതും എന്തിനാണ്??
അതിൻറെ പിന്നിലെ കഥ എന്താണ് ??
” ഓ പിന്നെ! അതൊക്കെ രഹസ്യമാണ്. പറയാൻ പറ്റില്ല. എന്തിനാ അടുത്ത കഥയിൽ ചേർക്കാനാവും” അവൾ ഗമയിൽ പറഞ്ഞു.
” അതിനൊന്നുമല്ല. നീ പറയ്. അറിയാനുള്ള കൗതുകം കൊണ്ടല്ലേ…!”
” ആ കൗതുകം ഒക്കെയങ്ങ് കയ്യിൽ വച്ചാൽ മതി. ഞാൻ പറയില്ല. അവൾ അറിഞ്ഞാൽ മോശമാണ്. ” അവൾ പറയുന്ന ലക്ഷണമില്ല
“ഞാൻ അവളോട് ചോദിക്കുകയോ അറിഞ്ഞതായി ഭാവിക്കുകയോ ചെയ്യില്ല. നീ കാര്യം പറയ്.”
“വേണ്ട ! അത് ഞങ്ങൾ സുഹൃത്തുക്കളുടെ ഇടയിലെ രഹസ്യമാണ്. പരസ്യമാക്കുന്നത് മോശമാണ്. ”
അവൾ പറയുന്ന ലക്ഷണമില്ലെന്നറിഞ്ഞപ്പോൾ പരിഭവത്തോടെ അവളുടെ അടുത്തു നിന്നും മാറി തിരിഞ്ഞു കിടന്നു. “ഇനിയും കൂട്ടുകാർ വരുമ്പോൾ അതും ഇതുമൊക്കെ വാങ്ങാൻ എന്നോട് പറഞ്ഞേക്കരുത്. തനിയെ പൊക്കോണം.”
ഞാൻ ഗൗരവത്തിൽ പറഞ്ഞു.
“ഓഹോ! ആയിക്കോട്ടെ ”
അവൾക്കൊരു കൂസലുമില്ല.
എന്നാലും അത് എന്തായിരിക്കും എന്നിലെ സംശയം വീണ്ടും തികട്ടി വന്നുകൊണ്ടിരുന്നു.

അല്പം കഴിഞ്ഞപ്പോൾ ആരതിയുടെ തണുത്ത ചുണ്ട് എൻറെ ചെവിയിൽ തട്ടി. അവളുടെ നിശ്വാസം എൻറെ കണ്ണിൽ പതിഞ്ഞു. “ഞാൻ പറയാം ആരോടും പറയരുത്”
അവളുടെ മൃദുവായ ശബ്ദം. എനിക്ക് സന്തോഷമായി. ഞാൻ അവളുടെ നേരെ തിരിഞ്ഞു കിടന്നു.
“വേഗം പറയ്, രാവിലെ മുതൽ അറിയാനുള്ള കൗതുകമാണ് ”
ഞാൻ അവളുടെ കയ്യിൽ മൃദുവായി തഴുകിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൾ കണ്ണട ഊരിവെച്ചിട്ടില്ലെന്ന് ഞാൻ ശ്രദ്ധിച്ചത്. മിക്കപ്പോഴും അവൾ ഉറങ്ങും മുമ്പ് കണ്ണട ഊരിവെക്കാൽ മറക്കാറുണ്ട്. രാത്രിയിൽ സ്വപ്നം കാണുമ്പോൾ മിഴിവോടെ കാണാനാണ് ഉറക്കത്തിലും കണ്ണട വെക്കുന്നത് എന്ന് ഞാൻ പലപ്പോഴും അവളെ കളിയാക്കാറുണ്ട്. കൂർക്കം വലിച്ച് പെട്ടെന്നുതന്നെ ഉറങ്ങുന്ന ഇവളെ ചിലപ്പോൾ ഉറക്കസ്വാമി എന്നാണ് ഞാൻ വിളിക്കാറ്.
ഞാൻ അവളുടെ കണ്ണട ഊരി അടുത്തുള്ള റ്റേബിളിൽ വെച്ച് ആരതിയുടെ കഥ കേൾക്കാൻ കാത് കൂർപ്പിച്ചു.

“കോളേജ് പഠനകാലത്ത് ഞങ്ങൾ അഞ്ചു പേരായിരുന്നു ഉറ്റ ചങ്ങാതിമാർ. ഹോസ്റ്റലിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഭക്ഷണം പങ്കിട്ടു കഴിച്ചും വസ്ത്രങ്ങൾ പരസ്പരം കൈമാറി ധരിച്ചും ആസ്വദിച്ചു കഴിഞ്ഞിരുന്ന കാലമായിരുന്നു അത്. അന്ന് ശാലുവിന് ഒരു പ്രശ്നമുണ്ടായിരുന്നു അതിൽ നിന്നുമാണ് അവൾക്ക് ആ പേര് വീണത്. ”
അവൾ ആ കഥ പറയാൻ തുടങ്ങി
“എന്തായിരുന്നു പ്രശ്നം? എന്താണെന്ന് വ്യക്തമായി പറയ്.”
എനിക്ക് ജിജ്ഞാസയായി.
” പഠനകാലത്ത് അവൾക്ക് ഇടയ്ക്കൊക്കെ കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടായിരുന്നു.” കിടക്ക മുള്ളി” എന്നായിരുന്നു ഞങ്ങൾ അവളെ വിളിച്ചിരുന്നത്. ”
പിന്നെ അത് മുള്ളി എന്നു ചുരുക്കി വിളിച്ചു തുടങ്ങി.
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

മൂത്രമൊഴിക്കാൻ തോന്നുമ്പോൾ എഴുന്നേറ്റ് പോയാൽ പോരെ ? എന്തിനാ കിടക്ക വൃത്തികേടാക്കാൻ നിൽക്കുന്നത് !
എനിക്ക് സംശയം.
“അതൊന്നുമല്ല മനുഷ്യാ, ഞായറാഴ്ചകളിൽ അവൾ രാവിലെ പതിനൊന്നുവരെ യാണ് കിടന്നുറങ്ങുന്നത്. അപ്പോൾ മൂത്രശങ്ക വന്നാലും അവൾ അനങ്ങില്ല. ഒത്തിരി ശങ്ക ആകുമ്പോൾ കിടക്കുന്ന കിടപ്പിൽ കിടക്കയിൽ തന്നെ കാര്യം സാധിക്കുമായിരുന്നു. അതായിരുന്നു അവളുടെ പതിവ്.
” ഇപ്പാഴും ആ പതിവുണ്ടോ? ഉണ്ടെങ്കിൽ നാളെ ഞായറാഴ്ചയാണ്. കട്ടിലും മുറിയുമൊക്കെ കഴുകാൻ തയ്യാറായിക്കോളൂ.”
ഞാൻ കളിയാക്കി കൊണ്ട് പറഞ്ഞു.

”ഇല്ല. അതൊക്കെ അന്ന് ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോഴായിരുന്നു. പിന്നീട് അതൊക്കെ മാറി. സെക്കൻ്റ് ഇയർ ആയപ്പോഴേക്കും അലാറം വെച്ച് എഴുന്നേറ്റ് മുള്ളിയിട്ടേ അവൾ കിടക്കുമായിരുന്നുള്ളു. കിടക്കയിൽ മുള്ളുന്ന സ്വഭാവം ക്രമേണ മാറിയെങ്കിലും മുള്ളി എന്ന പേര് ഞങ്ങൾ ഇപ്പോഴും മാറ്റിയിട്ടില്ല.”
അവൾ ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് കിടന്നു.
മൂത്രമൊഴിക്കാൻ അലാറം വെക്കുക എന്നൊക്കെ കേൾക്കുന്നത് അത്ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.

” അടുത്ത വെക്കേഷന് എല്ലാവരും ഇവിടെ ഒത്തുകൂടാമെന്നാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. വിദേശത്തുള്ളവർക്കും ഗ്രാമവും പുഴയും പുഴമീനും ഒക്കെയാണ് കമ്പം.”
അവളുടെ വാക്കുകളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു.
” ആഹാ ! ഇനിയുമുണ്ടോ പുഴമീൻ മോഹികൾ…! കൊള്ളാമല്ലോ.. !”
ഞാൻ അവളുടെ മൂക്കിൽ നുള്ളി.
“പിന്നെ നിങ്ങൾ മാത്രമേ പുഴമീൻ കൊതിയനായി ഉള്ളൂ എന്നാണോ വിചാരം..? ഒന്ന് പോ മനുഷ്യ..!”
അവൾ എന്റെ ചുമലിൽ ചെറുതായി കടിച്ചു.
” അപ്പോൾ അന്നും പുഴമീൻ വാങ്ങേണ്ടി വരും അല്ലേ?
ഞാനവളുടെ കവിളിൽ ചുണ്ടു ചേർത്തുകൊണ്ട് ചോദിച്ചു.
“അതെ ! എന്താ ?
അവൾ സംശയത്തോടെ ചോദിച്ചു.
“ഒന്നും ഇല്ലേ ! ഒരു കാര്യം കൂടി പറയ്.. ”
” എന്ത് ? ”
“വരാൽ, ആരകൻ, പരൽ, പള്ളത്തി എന്നിങ്ങനെയൊക്കെയുള്ള പേര് ആ വരുന്നവരിൽ ആർക്കെങ്കിലും ഉണ്ടോ..?”
” ഇല്ല.അതെന്താ ?”
അവൾക്ക് കൗതുകം.
” അതൊക്കെ പുഴമീനിന്റെ പേരുകൾ അല്ലേ, അതും വാങ്ങി വന്നാൽ നിൻ്റെ കൂട്ടുകാരികൾക്ക് നിന്നെ സംശയം തോന്നണ്ടായല്ലോ എന്ന് കരുതിയാണ്.”
ഞാൻ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്.
” അഹങ്കാരി…. ഇതൊന്നും കഥയിലെങ്ങും എഴുതിച്ചേർത്തേക്കല്ലേ. അവർക്കൊക്കെ ഞാൻ നിങ്ങടെ കഥ അയച്ചു കൊടുക്കാറുള്ളതാണ്.”
അതും പറഞ്ഞുകൊണ്ട് അവൾ എന്നെ ഇറുകെപ്പുണർന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.എൻ്റെ വിരലുകൾ അവളുടെ ദേഹത്ത് ഒഴുകി നടക്കവേ അവൾ പുതപ്പുവലിച്ച് രണ്ടുപേരുടെയും ദേഹത്തേക്കിട്ടു. എൻ്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിയവേ അവളുടെ തണുത്ത വിരലുകൾ താടിയിൽ തഴുകി നീങ്ങുന്നുണ്ടായിരുന്നു. അവൾ ചുവന്നു തുടുത്ത എൻ്റെ മുഖക്കരുവിൽ തടവി. അപ്പോൾ ഞാൻ മനസ്സിലും അവളെൻ്റെ കാതിലും ഒരുപോലെ പറഞ്ഞു – “മോഹക്കുരു ”

എം.ജി.ബിജുകുമാർ : പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

“ഓർമ്മപ്പെയ്ത്തുകൾ ” എന്ന ചെറുകഥയ്ക്ക് തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA )
നിലാശലഭം എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്. പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല ജോ:സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു.

RECENT POSTS
Copyright © . All rights reserved