കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ വർഗീസും ഭാര്യ ഷൈനി ടോമിയുടെ കെനിയയിലേക്ക് കടന്നതായി സൂചന. കഴിഞ്ഞ വ്യാഴാഴ്ച മുംബയ് വഴി ടൂറിസ്റ്റ് വിസയിലാണ് ഇവർ പോയത്. ദമ്പതികൾക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടെ ആരെങ്കിലും പോയിട്ടുണ്ടോ എന്നറിയാൻ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ടോമിയും ഭാര്യയും ബംഗളൂരുവിൽ നിന്നു മുങ്ങിയത്. ഇതോടെയാണ് ഇവർക്കെതിരെ നിക്ഷേപകർ പരാതി നൽകിയത്. എറണാകുളത്ത് വച്ചാണ് ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് വരെ പൊലീസിൽ പരാതി നൽകിയവരുടെ എണ്ണം 410 ആയി. ഇതിൽ ഒന്നരക്കോടി രൂപ വരെ സ്ഥിര നിക്ഷേപമുള്ളവരും ഉണ്ട്. ആയിരത്തോളം അംഗങ്ങൾ ചിട്ടി കമ്പനിയിൽ ഉള്ളതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ വന്നേക്കാമെന്നാണ് വിവരം. നിക്ഷേപകരുടെ പരാതിയിൽ ബംഗളൂരു രാമമൂർത്തിനഗർ പൊലീസാണ് കേസെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസായതിനാൽ സിഐഡിയും അന്വേഷിക്കും. ബംഗളൂരുവിലെ ഇവരുടെ വീട് പകുതി വിലയ്ക്ക് ഒരു മാസം മുൻപ് വിറ്റതായും പൊലീസ് കണ്ടെത്തി.
കുട്ടനാട് രാമങ്കരിയിൽ ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി വർഷങ്ങൾക്ക് മുൻപാണ് ബംഗളൂരുവിൽ എത്തിയത്. ബിസിനസ് നടത്തുകയാണെന്നാണ് നാട്ടിൽ ലഭിച്ച വിവരം. മകളുടെ ആദ്യ കുർബാനയ്ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു. മാമ്പുഴക്കരിക്ക് സമീപമുള്ള കുടുംബ വീട് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടോമിയുടെ മാതാവ് സഹോദരനൊപ്പം ചങ്ങനാശേരിയിലാണ് താമസിക്കുന്നത്.
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുംഭാംശു ശുക്ല ഉള്‍പെടുന്ന ആക്‌സിയം 4 ബഹിരാകാശ ദൗത്യം പൂര്‍ത്തിയായി. 14 ദിവസത്തെ ദൗത്യത്തിനാണ് ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ജൂണ്‍ 26 നാണ് സംഘം നിലയത്തിലെത്തിയത്.
ജൂലായ് 9 ന് 14 ദിവസം പൂര്‍ത്തിയായി. എന്നാല്‍ ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിക്കാന്‍ ജൂലായ് 14 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നല്‍കുന്ന സൂചന. അതായത് നേരത്തെ തീരുമാനിച്ചതില്‍ കൂടുതല്‍ ദിവസം ദൗത്യ സംഘം ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വരും.
എന്നാല്‍ ഇക്കാര്യത്തില്‍ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്ന് പരസ്യമായ സ്ഥിരീകരണം വന്നിട്ടില്ല. ഇവര്‍ എന്ന് തിരിച്ചുവരുന്ന തീയതിയും ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
നിലയത്തിലെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ് കാപ്റ്റന്‍ ശുഭാംശു ശുക്ല, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ടൈബോര്‍ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.
ഷൈമോൻ തോട്ടുങ്കൽ
കെറ്ററിംഗ് . ജന്മ നാടിന്റെ സ്മരണകൾ പുതുക്കി യു കെയിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ വച്ച് നടന്നു . ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ സംഗമം ഉത്‌ഘാടനം ചെയ്തു , ജോലിക്കായും , പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി . ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്ക്കൂൾ കോളേജ് കാലത്തും സമകാലീകർ ആയിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾ ക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും , സൗഹൃദം പങ്ക് വയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.
ചങ്ങനാശ്ശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉത്‌ഘാടകനായ എം എൽ എ ,നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശ്ശേരിയെക്കുറിച്ചുള്ള ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കു വക്കുന്നതിനും , പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു .
യു കെ ചങ്ങനാശ്ശേരി സംഗമം കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ , മനോജ് തോമസ് ചക്കുവ , സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല ,അഡ്വ ഫ്രാൻസിസ് മാത്യു ,ലോക കേരളം സഭ അംഗം ഷൈമോൻ തോട്ടുങ്കൽ ,സുജു കെ ഡാനിയേൽ , സോബിൻ ജോൺ ,തോമസ് മാറാട്ടുകളം , സാജു നെടുമണ്ണി , ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു .ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു പീറ്റർ ബറോയിൽ നിന്നുള്ള ഫെബി ഫിലിപ്പ് , കിങ്സ്ലിനിൽ നിന്നുള്ള പോൺസി ബിനിൽ , നോട്ടിംഗ്ഹാമിൽ നിന്നുള്ള ബഥനി സാവിയോ എന്നിവർ സംഗമത്തിൽ ആങ്കർ മാരായി , ജോമേഷ് തോമസ് , ജോബിൾ ജോസ് എന്നിവർ സാങ്കേതിക സഹായം നൽകി.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചങ്ങനാശ്ശേരിക്കാരായ പ്രാവാസികൾ ഒറ്റക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി , തങ്ങളുടെ സ്വന്തം ജനപ്രിയ എം എൽ എ ജോബ് മൈക്കിളിന്റെ സാനിധ്യവും , യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നായെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശ്ശേരിക്കാരുടെ പ്രാധിനിത്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശ്ശേരി സംഗമം കൂടുതൽ ഊർജ്വ സ്വലതയോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ റദ്ദാക്കാന്‍ ഉള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജയിലില്‍ ഉത്തരവെത്തിയത്. ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചതായി യമനിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന സാമുവല്‍ ജോണ്‍ അറിയിച്ചു.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്. 2009 ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്കെത്തിയത്. 2012 ല്‍ തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. വൈകാതെ ടോമിയും യെമനിലെത്തി. അവിടെവച്ചു മകള്‍ മിഷേല്‍ ജനിച്ചു. മകളുടെ മാമോദീസാച്ചടങ്ങുകള്‍ക്കായി 2014ല്‍ നിമിഷപ്രിയയും ടോമിയും കേരളത്തിലെത്തി. ഇവരുടെ സുഹൃത്തു കൂടിയായിരുന്ന തലാല്‍ അബ്ദു മഹ്ദിയും നാട്ടിലേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. സ്വദേശിയായ തലാലിനെ സ്‌പോണ്‍സറാക്കി യെമനില്‍ ക്ലിനിക് ആരംഭിക്കാനുള്ള പദ്ധതികൂടി നിമിഷയ്ക്കും ഭര്‍ത്താവിനുമുണ്ടായിരുന്നു. നിമിഷയും തലാലും യെമനിലേക്കു മടങ്ങി. പിന്നീടു മടങ്ങാനിരുന്ന ടോമിക്കു യെമനില്‍ യുദ്ധം രൂക്ഷമായതോടെ മടങ്ങാനായില്ല.
2015ല്‍ സനായില്‍ തലാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ച നിമിഷ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക ചൂഷണങ്ങളിലൂടെ കടന്നുപോയെന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ പറയുന്നു. ക്ലിനിക്കിലെ യെമന്‍ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേര്‍ന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കൊച്ചി മരട് പോലീസാണ് സൗബിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. നടന്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൗബിന്‍ അഭിഭാഷകനൊപ്പം കഴിഞ്ഞദിവസവും മരട് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അതിന് ശേഷം വീണ്ടും ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ചയും ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമയുടെ സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും സൗബിനൊപ്പം ചോദ്യം ചെയ്യലിനെത്തിയിരുന്നു. ഇവരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം പോലീസ് വിട്ടയക്കുകയായിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു സൗബിന്റെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളിയിരുന്നെങ്കിലും രണ്ടാമത്തെ തവണ നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിക്കുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിബന്ധനയോടെയായിരുന്നു ജാമ്യം. പ്രതികള്‍ കുറ്റം ചെയ്തതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസ് കോടതിയെ അറിയിച്ചത്. 200 കോടി രൂപയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ബോക്‌സോഫീസ് കളക്ഷന്‍. സിനിമയുടെ നിര്‍മാണവേളയില്‍ സിനിമയുടെ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളം പിടിക്കും. ജൂലൈ മാസത്തെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. പണിമുടക്ക് നേരിടാൻ 10 ഇന നിർദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം, സർക്കാർ ഇത് വരെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടില്ല.
പീറ്റർബൊറോ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിക്കാൻ ഇടയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സംവിധാനങ്ങളുട അനാസ്ഥയിലും തെരച്ചിൽ വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജിന്റെ നടപടിയിലും പ്രതിഷേധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി. ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ കുടുംബസഹായാർത്ഥം സ്വരൂപിക്കുന്ന ‘സഹായ നിധി’യുടെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു.
ശ്രീമതി. ബിന്ദുവിന് അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ ഒ സി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, പരിപാടിയുടെ കോർഡിനേറ്ററും യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ സൈമൺ ചെറിയാൻ, യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം തുടങ്ങിയവർ ‘പ്രതിഷേധ ജ്വാല’യിൽ പങ്കെടുത്തു സംസാരിച്ചു. വൈസ് പ്രസിഡന്റ് ബേബിക്കുട്ടി ജോർജ്, സ്കോട്ട്ലന്റ്യൂണിറ്റ് പ്രസിഡന്റ് മിഥുൻ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്തു സംസാരിച്ചു.
പ്രതിഷേധ സൂചകമായി തെളിച്ച ദീപങ്ങൾ കൈകളിലേന്തി സംസ്ഥാന സർക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും കെടുകാര്യസ്ഥതയ്ക്കും അനാസ്ഥയ്‌ക്കെതിരെയുമുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വനിതാ പ്രവർത്തകർ അടങ്ങുന്ന ഐ ഒ സി (യു കെ) സംഘം ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചത്. മനുഷ്യജീവനെ പന്താടുന്ന നയം സർക്കാർ തുടർന്നാൽ പ്രതിഷേധം കൂടുതൽ കനക്കുമെന്നും ‘പ്രതിഷേധ ജ്വാല’ തീ പന്തമായിമാറുമെന്ന താക്കീതും സംഘം നൽകി.
പരിപാടികളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സാഹചര്യം സംഘാടകർ ഒരുക്കിയിരുന്നു.
പരിപാടിയോടാനുബന്ധിച്ച് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേറ്റു. നേരത്തെ ഒ ഐ സി സിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന പീറ്റർബൊറോ യൂണിറ്റ് കഴിഞ്ഞ ദിവസം നടന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐ ഒ സി യൂണിറ്റായി മാറ്റപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പത്രം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഭാരവാഹികൾക്ക് കൈമാറി. കേരള ചാപ്റ്റർ മിഡ്ലാന്റസ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും പീറ്റർബൊറോ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ.
യൂണിറ്റ് ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ട്രഷറർ ജെനു എബ്രഹാം, ജോയിന്റ് സെക്രട്ടറി സിബി അറക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം, ജോബി മാത്യു, അംഗങ്ങളായ ഡെന്നി ജേക്കബ്, ആഷ്‌ലി സൂസൻ ഫിലിപ്പ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രണ്ടുവർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച യുകെ രജിസ്റ്റേഡ് ചാരിറ്റി സംഘടനയായ ലിവർപൂൾ മലയാളി ഹിന്ദു സമാജം തങ്ങളുടെ വിജയകരമായ യാത്ര തുടരുന്നതിനായി അടുത്ത രണ്ടു വർഷത്തേക്ക് സമാജത്തെ നയിക്കാൻ പുതിയ ഭാരവാഹികളെ LMHS രജിസ്റ്റേർഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഏകകണ്ഠേന തിരഞ്ഞെടുത്തു. ഹൈന്ദവ മൂല്യങ്ങൾ പുതു തലമുറയിലേക്ക് പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട ലിവർപൂൾ മലയാളി ഹിന്ദു സമാജം പ്രവർത്തനങ്ങൾ എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകാൻ പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ കമ്മിറ്റി പ്രസിഡൻറ് ശ്രീ സായ് ഉണ്ണികൃഷ്ണൻ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ നന്ദി പ്രകാശനത്തിൽ വ്യക്തമാക്കി.
തുടർന്ന് LMHS 6th സെപ്റ്റംബർ 2025 ന് നടത്താൻ പോകുന്ന ഓണാഘോഷ പരിപാടിയായ തുമ്പപ്പുലരി 2025 ൻ്റെ ടിക്കറ്റ് വിൽപ്പന സമാജത്തിന്റെ മുതിർന്ന അംഗമായ ശ്രീ സേതുനാഥൻ നായർക്ക് ആദ്യ ടിക്കറ്റ് കൈമാറി സമാജം കൺവീനർ ശ്രീ ഹരികുമാർ ഗോപാലൻ നിർവഹിച്ചു.
ലിവർപൂളിന്റെ സാമൂഹിക കലാ സാംസ്കാരിക വേദികളിൽ ഇതിനോടകം തന്നെ സജീവ സാന്നിധ്യം അറിയിച്ച LMHS ബാലഗോകുലം, ഭജന എന്നിവയോടൊപ്പം LMHS ൻ്റെ തന്നെ സംരംഭമായ സാത്വിക ആർട്സ് ആൻഡ് കൾച്ചറൽ സെൻ്ററിൻ്റെ കീഴിൽ ഭരതനാട്യം, ചെണ്ടമേളം യോഗ , ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾ സ്ഥിരമായി നടത്തുന്നുണ്ട്. കൂടാതെ മോഹിനിയാട്ടം, മൃദംഗം, തബല ,കീബോർഡ്, വയലിൻ ക്ലാസുകളും ഉടൻ തന്നെ തുടങ്ങുന്നതാണ്.
പുതിയ കമ്മിറ്റി ഭാരവാഹികൾ താഴെ പറയുന്നവരാണ്
കൺവീനർ : ശ്രീ ഹരികുമാർ ഗോപാലൻ
പ്രസിഡൻറ്: ശ്രീ സായ് ഉണ്ണികൃഷ്ണൻ
സെക്രട്ടറി: ഡോക്ടർ നിതിൻ ഉണ്ണികൃഷ്ണൻ
ട്രഷറർ: ശ്രീ സജീവൻ മണിത്തൊടി
വൈസ് പ്രസിഡൻറ്: ശ്രീ രാംജിത്ത് പുളിക്കൽ
വൈസ് പ്രസിഡൻറ്: ശ്രീമതി പ്രീതി ശശി
ജോയിൻറ് സെക്രട്ടറി: ശ്രീ ബ്രിജിത് ബേബി
ജോയിൻറ് സെക്രട്ടറി: ശ്രീമതി നിഷ മുണ്ടേക്കാട്
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ്
ശ്രീ അഭിജിത് ജോഷി
ശ്രീ അഖിലേഷ് കുമാർ
ശ്രീ ദീപൻ കരുണാകരൻ
ശ്രീ അജയൻ പുത്തൻവീട്
ശ്രീമതി കല കരുണാകരൻ
ശ്രീ ജോഷി ഗോപിനാഥ്
ശ്രീ ദിലീപ് പിള്ള
ശ്രീമതി വിനി ശ്രീകാന്ത്
ശ്രീമതി റീഷ്മ ബിദുൽ
ശ്രീ രജിത്ത് രാജൻ
സബ് കമ്മിറ്റി മെമ്പേഴ്സ്
ശ്രീ ശ്യാം ശശീന്ദ്ര നായർ
ശ്രീ അരുൺ ഷാജി
ശ്രീ രാംകുമാർ സുകുമാരൻ
ശ്രീമതി ലക്ഷ്മി ഷിബിൻ
ശ്രീ ജ്യോതിലാൽ രവീന്ദ്രൻ
അനിൽ ഹരി
പ്രഫഷനൽ അലയൻസ് ഓഫ് ഇന്ത്യൻ റേഡിയോഗ്രാഫേഴ്സ് (PAIR) ജൂലൈ അഞ്ചിന് അപ്പോളോ ബക്കിങ്ങാം ഹെൽത്ത് സയൻസസ് ക്യാംപസിൽ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്സ് കോൺഫറൻസ് (IRC2025) സംഘടിപ്പിച്ചു . വിവിധ രാജ്യങ്ങളിൽ നിന്നു നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം “Building Bridges in Radiology: Learn I Network I Thrive എന്നതായിരുന്നു.
ആഷ്ഫോർഡിലെ പാർലമെന്റ് അംഗം സോജൻ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു . സൊസൈറ്റി ആൻഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്സിന്റെ സിഇഒ റിച്ചാർഡ് ഇവാൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് റേഡിയേഷൻ ടെക്നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോങ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി . സംഘാടകസമിതി ചെയർമാൻ രാജേഷ് കേശവൻ സ്വാഗതവും വൈസ് ചെയർമാൻ ബോസ്കോ ആന്റണി നന്ദിയും രേഖപ്പെടുത്തി. നോയൽ മാത്യു, എബ്രഹാം കോശി, ശ്രീനാഥ് ശ്രീകുമാർ, ഉഖിലേഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യുകെയിൽ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തിൽ പരിശീലനം നേടിയ റേഡിയോഗ്രാഫർമാരുടെ വൈവിധ്യം, തൊഴിൽപരമായ വളർച്ച, അതുല്യമായ സംഭാവനകൾ എന്നിവ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യം വെച്ചുള്ള ഈ കോൺഫറൻസ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ റേഡിയോഗ്രാഫേഴ്സിൻ്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന 175 ഓളം റേഡിയോഗ്രാഫേഴ്സ് പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിൽ ഇന്നുമുതൽ ജൂലൈ 13 വരെ കനത്ത മഴയ്ക്കു സാധ്യത. മഹാരാഷ്ട്ര തീരം മുതൽ ഗോവ വരെ തീരത്തോടുചേർന്ന് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.’
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 9 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.