Latest News

കോട്ടയം സ്വദേശിയും കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. പ്രിൻസ് ലൂക്കോസ് (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങുംവഴി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പുലർച്ചെ തെങ്കാശിയിൽ ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രിൻസ് ലൂക്കോസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഒ.വി. ലൂക്കോസിന്റെ മകനായ അദ്ദേഹം, പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു വരുകയായിരുന്നു.

ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരുന്ന വാർത്തക്ക് സ്ഥിരീകരണം ലഭിച്ചു. തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ രജനീകാന്തും ഉലകനായകൻ കമൽഹാസനും 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. സൈമ പുരസ്കാരച്ചടങ്ങിൽ കമൽഹാസൻ പ്രസ്താവിച്ച ഈ വാർത്ത ലോകമെങ്ങുള്ള ആരാധകർ ഏറ്റെടുത്തു . സൈമ പുരസ്കാരച്ചടങ്ങിൽ സംസാരിക്കവേ കമൽഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കമലിന്റെ പ്രഖ്യാപനത്തെ ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.

. “ഞങ്ങൾ ഒരുമിക്കുന്നു” എന്ന് കമൽഹാസന്റെ പ്രഖ്യാപനം ആരാധകരെ ആവേശകൊടുമുടിയിൽ എത്തിച്ചു . രജനിയും താനും ഒരുമിച്ചൊരു സിനിമ ചെയ്യുക എന്നത് കുറേ കാലമായുള്ള ആലോചനയാണ്. ഇതൊരു ‘വൻ സംഭവം’ എന്നൊന്നും പറയാറായിട്ടില്ല. വൻ സംഭവമാണോ എന്ന് പടം കണ്ടിട്ടാണ് പറയേണ്ടത് എന്ന് കമലഹാ സൻ പറഞ്ഞു. നിർമ്മാതാവ്, സംവിധായകൻ ആരായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരമില്ല. നേരത്തെ ലോകേഷ് കനകരാജ് രജനിയും കമലിനെയും ഒരുമിപ്പിച്ച് ഗ്യാങ്സ്റ്റർ സിനിമ ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു.

ചൈന ലോകത്തെ ഞെട്ടിക്കുന്ന വലിയ സൈനിക പരേഡിലൂടെ അവരുടെ കരുത്ത് പ്രദര്‍ശിപ്പിച്ചു. ടിയാനന്‍മെന്‍ ചത്വരത്തില്‍ നടന്ന പരേഡില്‍ പതിനായിരക്കണക്കിന് സൈനികര്‍, നൂറുകണക്കിന് വിമാനങ്ങളും ഹെലികോപ്റ്ററുകളും, അത്യാധുനിക ആയുധങ്ങളും അവതരിപ്പിച്ചു. ഈ പരേഡിലൂടെ ചൈനയുടെ സൈനിക ശക്തിയും ഭാവിയിലെ ഭൗമരാഷ്ട്രീയ നിലപാടും ലോകത്തിന് വ്യക്തമാക്കിയതായി വിലയിരുത്തപ്പെടുന്നു.

പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് പുതിന്‍, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ തുടങ്ങിയ ഇരുപത്താറോളം രാജ്യങ്ങളുടെ തലവന്‍മാര്‍ സാക്ഷിയായി. വേദിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മാവോ പ്രഭാഷണം നടത്തുകയും ചെയ്തു . രാജ്യത്തിന്റെ മുന്നേറ്റം ആർക്കും തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം, യുദ്ധം, വിജയം, പരാജയം തുടങ്ങിയ എല്ലാ വിഷയങ്ങളിലും ചൈനയെ വലിയ ശക്തിയായി നിലനിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പരേഡില്‍ പുതിയ തരം ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് ന്യൂക്ലിയര്‍ മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, റോബോര്‍ട്ട് വൂള്‍വ്‌സ് എന്ന പേരിലുള്ള യുദ്ധ റോബോട്ടുകള്‍ എന്നിവ അവതരിപ്പിച്ചു. ഈ സൈനിക പരേഡിലൂടെ ചൈന അമേരിക്ക ഉൾപ്പെടെയുള്ള എതിരാളികൾക്ക് വ്യക്തമായ സന്ദേശം നൽകാൻ ചൈന ലക്ഷ്യം ഇടുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി. ‘ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസ്, 1925 ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി എന്നിവരെയാണ് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.

‘ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍’ എന്ന പേര് നേടിയ കാര്‍ലോ അക്യുട്ടിസ് ഓണ്‍ലൈനിലൂടെ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിച്ചതിനാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. കത്തോലിക്കാ സഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് കാര്‍ലോ അക്യുട്ടിസ്. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ഇറ്റാലിയന്‍ ദമ്പതിമാരുടെ മകനായി ലണ്ടനിലായിരുന്നു കാര്‍ലോ അക്യുട്ടിസിന്റെ ജനനം. മിലാനില്‍ വളര്‍ന്ന അദേഹം 2006 ല്‍ പതിനഞ്ചാം വയസില്‍ രക്താര്‍ബുദ ബാധിതനായാണ് അന്തരിച്ചത്. അക്യുട്ടിസിന്റെ ഭൗതിക ദേഹം അസീസിയില്‍ ചില്ലിട്ട ശവകുടീരത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജീന്‍സും ഷര്‍ട്ടും നൈക്കി ഷൂസുമിട്ട നിലയിലാണ് അക്യുട്ടിസിന്റെ ഭൗതിക ദേഹം ഇപ്പോഴും ഉള്ളത്.

കംപ്യൂട്ടര്‍ കോഡിങ് സ്വയം പഠിച്ച അക്യുട്ടിസ് ഈ വൈദഗ്ധ്യം ആത്മീയതയും കത്തോലിക്കാ സഭയിലെ അദ്ഭുത പ്രവൃത്തികളും ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതും വേണ്ടി പ്രവര്‍ത്തിച്ചു. അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതങ്ങള്‍ നടന്നത് വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് വിശുദ്ധ പദവിയിലേക്ക് വഴി തുറന്നത്. ‘സൈബര്‍ അപ്പസ്‌തോലന്‍’ എന്നും അറിയപ്പെടുന്ന അക്യുട്ടിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ 2020 ല്‍ വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു.

മിലേനിയല്‍ കാലത്ത് ജനിച്ച ആദ്യ വിശുദ്ധന്‍ എന്ന പദവിയിലെത്തുന്ന കാര്‍ലോ അക്യുട്ടിസ്. വിശ്വാസം പ്രചരിപ്പിക്കാന്‍ സാങ്കേതിക വൈദഗ്ധ്യം ഉപയോഗിച്ചാണ് വിശുദ്ധ പദവിയിലെത്തുന്നതെന്നതാണ് ശ്രദ്ധേയ മാകുന്നത്. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11-ാം വയസില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി, ഫ്‌ളോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിക്കുകയായിരുന്നു.

പരസ്പര പൂരകങ്ങളായ വിശ്വാസവും സൈബര്‍ ലോകവും സമര്‍ഥമായി സംയോജിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നു എന്നാണ് വിശുദ്ധനെപ്പറ്റി വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും സാക്ഷ്യം വഹിച്ച എല്ലാ അത്ഭുതങ്ങളും രേഖപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു അക്യുട്ടിസ് നിര്‍മിച്ച പ്രമുഖ വെബ്സൈറ്റുകളില്‍ ഒന്ന്. വെബ്സൈറ്റ് ഇപ്പോള്‍ ഒന്‍പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1901 ഏപ്രില്‍ ആറിന് ഇറ്റലിയിലെ ടൂറിനില്‍ ജനിച്ച പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി തന്റെ ഹ്രസ്വ ജീവിതം വഴി ചുറ്റുമുള്ളവരില്‍ ഒരു അതുല്യമായ ക്രിസ്തുമുദ്ര പതിപ്പിച്ച ശ്രദ്ധേയനായ യുവാവായിരുന്നു.

ഫ്രസാറ്റി ദരിദ്രരോട് ഏറെ സ്‌നേഹവും അനുകമ്പയും പുലര്‍ത്തിയിരുന്നു. അത് പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വീക്ഷണത്തിന് വിരുദ്ധമായിരുന്നു. സമൂഹത്തിലെയും എന്തിന് ഇറ്റലി എന്ന രാജ്യത്തിലെ തന്നെ ഏറെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനായ അപ്പന്റെ മോന് ഇറ്റലിയിലെയും ജര്‍മനിയിലെയും ഉന്നത രക്ഷാധികാരികളെ ഒക്കെ സുപരിചിതമായിരുന്നു. ഗവണ്മെന്റില്‍ ഏത് ജോലിയും അല്ലേല്‍ പിതാവിന്റെ ജോലി വളരെ എളുപ്പത്തില്‍ പിന്തുടാരാമായിരുന്നിട്ടും ജോര്‍ജിയോ തിരഞ്ഞെടുത്തത് മൈനിങ് എഞ്ചിനീയറിങ് ആയിരുന്നു. കാരണം ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ വളരെയേറെ കഷ്ടപ്പെട്ട് ജീവന്‍ പണയം വച്ച് ജോലി ചെയ്യുന്ന സ്ഥലം അന്നും ഇന്നും ഖനികള്‍ ആണ്.

അവരെ സഹായിക്കണം എന്ന തീരുമാനത്തില്‍ ആണ് തന്റെ പഠന മേഖല പോലും അദേഹം തിരഞ്ഞെടുത്തത്. തന്റെ പഠന സമയത്ത് തന്നെ ആത്മീയത ജോര്‍ജിയോ കൈവരിച്ചത് പരിശുദ്ധ കുര്‍ബാനയിലെ ഈശോയോടും പരിശുദ്ധ അമ്മയോടും ഉള്ള ആഴമായ സ്‌നേഹ ബന്ധം വഴി ആണ്. ദൈനംദിന കുര്‍ബാനയിലെ പങ്കാളിത്തം, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയിലൂടെയുള്ള വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം എന്നിവ പിയര്‍ ജോര്‍ജിയോയുടെ മുഖമദ്രയായിരുന്നു. സന്തോഷവും സ്‌നേഹവും നിറഞ്ഞ പെരുമാറ്റം, ആഴമായ വിശ്വാസം, ഭക്തി, മറ്റുള്ളവരുടെ വേദനയില്‍ പങ്കു ചേരാനുള്ള കഴിവ്, പരസ്‌നേഹ പ്രവര്‍ത്തനങ്ങളോടുള്ള ആവേശം, സമപ്രായക്കാരില്‍ അര്‍പ്പിച്ച ആത്മവിശ്വാസവും സൗഹൃദവും, മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകാനുള്ള കഴിവ് എന്നിവയിലൂടെ ഫ്രസാറ്റി മറ്റ് കൂട്ടുകാരുടെ മനസ് കവര്‍ന്നു.

ഫ്രസാറ്റി സ്വന്തമായാണ് ആഴത്തിലുള്ള ആത്മീയ ജീവിതം വികസിപ്പിച്ചെടുത്തത്. അദേഹം പതിവായി കുര്‍ബാനയില്‍ പങ്കെടുക്കുകയും മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കുകയും ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ ശക്തിയും പ്രചോദനവും കണ്ടെത്തുകയും ചെയ്തു. ആത്മാവിന്റെ മുഴുവന്‍ ശക്തിയോടെയും നിങ്ങള്‍ ദിവ്യകാരുണ്യ മേശയെ കഴിയുന്നത്ര തവണ സമീപിക്കണമെന്ന് അദേഹം അഭ്യര്‍ത്ഥിക്കുന്നു. ആന്തരിക പോരാട്ടങ്ങളെ നേരിടാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കുന്ന ഈ അപ്പം ഭക്ഷിക്കുകയും വിശുദ്ധ കുര്‍ബാന ഏത് പ്രവര്‍ത്തിക്കും വേണ്ട ശക്തി തരുമെന്നും ഫ്രസാറ്റി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഫ്രസാറ്റിയുടെ പ്രാര്‍ത്ഥനാ ജീവിതം പള്ളിയുടെ ചുവരുകളില്‍ ഒതുങ്ങി നിന്നില്ല. പ്രകൃതിയുടെ സൗന്ദര്യത്തില്‍ പ്രത്യേകിച്ച്, കയറാന്‍ ഇഷ്ടപ്പെട്ട പര്‍വതങ്ങളില്‍ അദേഹം ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തി. അത്തരത്തിലുള്ള ഓരോ യാത്രയിലും ജപമാല കരങ്ങളില്‍ ഏന്തി മറ്റ് കൂട്ടുകാരെയും ജപമാല പ്രാര്‍ത്ഥിക്കാന്‍ പ്രേരിപ്പിച്ച് അങ്ങനെ പരിശുദ്ധ അമ്മയോട് ഏറെ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു.

പാവങ്ങളിലേക്കും അവശരിലേക്കും കൂടെ പഠിക്കുന്ന നിര്‍ധനരായ കൂട്ടുകാരിലേക്കും രോഗികളിലേക്കും അവാച്യമായ ഒരു കാന്തിക ശക്തി പോലെ ജോര്‍ജിയോ ഓടിച്ചെന്ന് തന്നലാവും വിധം സഹായം നല്‍കിയിരുന്നു. പലപ്പോഴും സ്വന്തം വസ്ത്രവും, ഷൂസും പോലും കൊടുത്തു. കുറച്ച് കൊടുത്തല്ല കൊടുക്കാവുന്നത്തിന്റെ പരമാവധി നല്‍കി അവരുടെ ജീവിതങ്ങളില്‍ നിറങ്ങള്‍ ചാര്‍ത്തി. അങ്ങനെ അദേഹത്തിന്റെ പരസ്‌നേഹ പ്രവര്‍ത്തനത്തില്‍ നിന്ന് ഫ്രസാറ്റിക്ക് പോളിയോ പിടിപെട്ട് 1925 ജൂലൈ നാലിന് 24 വയസുള്ളപ്പോള്‍ മരണമടഞ്ഞു.

ടൂറിനിലെ ആയിരക്കണക്കിന് ദരിദ്രര്‍ ആ മരണത്തില്‍ ദുഖത്തോടെ തെരുവുകളില്‍ നിരന്നപ്പോള്‍ ആണ് അദേഹം ആരും അറിയാതെ ആരെയും അറിയിക്കാതെ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി ലോകത്തിന് വെളിപ്പെട്ടത്. മൃതസംസ്‌കാര സമയത്ത് പള്ളിയും പള്ളി മുറ്റവും നിറഞ്ഞ് തെരുവീഥികള്‍ മുഴുവന്‍ യുവജനങ്ങളും അദേഹത്തിന്റെ മൃദുലതയും കാരുണ്യവും അറിഞ്ഞ ആയിരങ്ങളും അണിനിരന്നു. അന്ന് മുതല്‍ ആ കല്ലറയില്‍ തിരിയും പൂക്കളും നിറഞ്ഞു. ഒരിക്കല്‍ ജോര്‍ജിയോ വിശുദ്ധ പദവിയില്‍ എത്തുമെന്ന് ഏവരും വിശ്വസിച്ചിരുന്നു.

1981 ല്‍ ഫ്രസാറ്റിയുടെ മൃതദേഹം അടക്കിയ കല്ലറ തുറന്നപ്പോള്‍ അത് പൂര്‍ണമായും അഴുകാത്തതായി കണ്ടെത്തി. 1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദേഹത്തെ ‘ആഗോള യുവജന ദിനത്തിന്റെ മാധ്യസ്ഥന്‍’ എന്ന് വിശേഷിപ്പിച്ചു. ഫ്രസാറ്റിയുടെ ജീവിതം നിരവധി പേര്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്കി ഏറെ പ്രചോദനം നല്‍കിയിരുന്നു. പര്‍വ്വതാരോഹണം ഹരമാക്കി അതില്‍ പ്രപഞ്ച സ്രഷ്ടാവിനെ പ്രകീര്‍ത്തിച്ച പച്ചയായ യുവാവ് ആയിരിന്നു. പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി. കാതോലിക്കാ സഭയിലെ ഏറ്റവും വലിയ സംഘടനയായ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആദ്യ യുവ വിശുദ്ധന്‍ കൂടിയാണ് ജോര്‍ജിയോ ഫ്രസാറ്റി.

മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കേസിൽ പോലീസ് 790 പേജുള്ള കുറ്റപത്രം സോഹ്റ കോടതിയിൽ സമർപ്പിച്ചു. കേസിൽ രാജായുടെ ഭാര്യ സോനം രഘുവംശി , കാമുകൻ രാജ് കുശ്വാഹ , വാടകക്കൊലയാളികളായ വിശാൽ സിങ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവർ അടക്കം അഞ്ച് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.

വിവാഹശേഷവും സോനം തന്റെ കാമുകനുമായുള്ള ബന്ധം തുടർന്നിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു . ഭർത്താവിനെ ഇല്ലാതാക്കാൻ ഇരുവരും ഗൂഢാലോചന നടത്തി. മേയ് 20ന് ദമ്പതികൾ ഷില്ലോങ്ങിലേക്കും പിന്നീട് സോഹ്റയിലേക്കും യാത്ര തിരിച്ചു. മൂന്നു തവണ കൊലപതാക ശ്രമം പരാജയപ്പെട്ടപ്പോൾ, മേയ് 23ന് വെയ് സോഡോങ് വെള്ളച്ചാട്ടത്തിനടുത്ത് രാജയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു . മൃതദേഹം പിന്നീട് കൊക്കയിൽ എറിഞ്ഞു.ജൂൺ 2നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും നടത്തിയ അന്വേഷണത്തിലൂടെ അന്വേഷണ സംഘം പ്രതികളെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടി.

ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. ജില്ലിംഹാം ടൈഡ് വാളിൽ ഉള്ള ഹോളി ട്രിനിറ്റി ഹാളിൽ വച്ചായിരുന്നു ആഘോഷങ്ങൾ നടത്തപ്പെട്ടത്. ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട്, ശ്രീ ദേവകി നടരാജൻ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി, ചടങ്ങുകൾക്ക് വാണി സിബികുമാർ നേതൃത്വം നൽകി. സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാട് വിശിഷ്ട അതിഥി ആയിരുന്നു.

ഷൈമോൻ തോട്ടുങ്കൽ

പോർട്സ്‌മൗത്ത്‌ . പോർട്സ്‌മൗത്ത്‌ ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്റ് പോൾസ് പള്ളിയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്ന് നിർവഹിക്കും ,പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ പൗലോസ് ശ്ലീഹായുടെയും തിരുനാൾ ആഘോഷങ്ങളും ഇതോടനുബന്ധിച്ച് നടക്കും. ഇന്ന് രാവിലെ ഒൻപത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് നവീകരിച്ച ദേവാലയത്തിന്റെ കൂദാശകർമ്മം നടക്കുന്നത് .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരി ജനറൽ ആയിരുന്ന റെവ ഫാ ജിനോ അരീക്കാട്ട് എം സി ബി എസ് മിഷൻ ഡയറക്ടർ ആയിരുന്ന കാലത്ത് 2024 ൽ പോര്ടസ്‌മൗത്തിലെ വിശ്വാസികളുടെ ദീർഘകാലമായുള്ള പ്രാർത്ഥനയുടെയും ,പരിശ്രമങ്ങളുടെയും ഫലമായാണ് പോര്ടസ്‌മൗത്തിൽ സീറോ മലബാർ വിശ്വാസികൾക്കായി ഒരു ദേവാലയം ലഭിക്കുകയും പിന്നീട് അത് ഇടവകയായി മാറുകയും ചെയ്തത് ,ജിനോ അരീക്കാട്ട് അച്ചന്റെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും ആരംഭിച്ച് പിന്നീട് വികാരിയായി എത്തിയ റെവ ഫാ ജോൺ പുളിന്താനത്ത് അച്ചന്റെ സഹകരണതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തത് .

നവീകരിച്ച ദേവാലയത്തിന്റെ കൂദാശ കർമ്മങ്ങളിലേക്കും തിരുന്നാൾ ആഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .ജെയ്സൺ തോമസ് ,ബൈജു മാണി ,മോനിച്ചൻ തോമസ് , ജിതിൻ ജോൺ എന്നിവർ നേതൃത്വം നൽകിയ കമ്മറ്റിയുടെയും , ഷാജു ദേവസ്യ , തോമസ് വർഗീസ് എന്നിവർ നേതുത്വം നൽകുന്ന പുതിയ കമ്മറ്റിയുടെയും നേതൃത്വത്തിൽ അന്ന് നവീകരണ പ്രവർത്തനങ്ങളും ആഘോഷ പരിപാടികളും , കൂദാശ കർമ്മങ്ങളും നടക്കുന്നത്.

തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപെട്ടപ്പോൾ പൊലീസ് പറഞ്ഞത് വിചിത്രമായ വാദമാണ് . പോക്സോ കേസിലെ ഇര സ്റ്റേഷനിൽ ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ നൽകാനാവില്ലെന്ന പൊലീസിന്റെ വാദം കളവായിരുന്നു . മർദ്ദനത്തിന് പിന്നാലെ സുജിത്ത് പരാതി നൽകി, മെഡിക്കൽ റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും തെളിവായി സമർപ്പിച്ചു.

സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് RTI അപേക്ഷ നൽകിയെങ്കിലും പൊലീസ് വിസമ്മതിച്ചു. അന്വേഷണം നീണ്ടപ്പോൾ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുകയും ഒടുവിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചശേഷമാണ് എത്തിയത്. സുജിത്തിന് പിന്തുണയായി കോൺഗ്രസ് നേതാക്കൾ നിയമ പോരാട്ടം ഏറ്റെടുത്തു.

സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകേണ്ടതാണെന്ന് ഡിജിപി നേരത്തെ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിൽ 39 കോടി രൂപ ചെലവിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ തെളിവായി ഉപയോഗിക്കാമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാമെന്നും മുന്നറിയിപ്പ് ഡിജിപി നേരെത്തെ നൽകിയിരുന്നു. ഇത് അവഗണിച്ചതാണ് പോലീസിനാകെ നാണക്കേട് ഉണ്ടാക്കിയ സംഭവത്തിന് കാരണമായത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയിലേയ്കുള്ള ഐ.ടി. ഔട്ട്‌സോഴ്‌സിംഗിന് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഇന്ത്യ-യു.എസ്. വ്യാപാരബന്ധങ്ങളിൽ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് കമ്പനികൾ ഇന്ത്യയിലേയ്ക്കുള്ള സോഫ്റ്റ്വെയർ-സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതോടെ പദ്ധതികൾ വൈകിപ്പിക്കപ്പെടുകയും കരാർ പുതുക്കലുകൾ തടസപ്പെടുകയും ചെയ്യാനാണ് സാധ്യത. ഇതോടെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖലകളിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നൽകുന്ന പ്രോജക്ടുകൾ കുറയാൻ സാധ്യതയുണ്ട്.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഐ.ടി-ബിപിഒ മേഖലയ്ക്ക് ഏകദേശം 254 ബില്യൺ യുഎസ് ഡോളർ വരുമാനമുണ്ടായിരുന്നു. ഇതിൽ 194 ബില്യൺ ഡോളർ യുഎസിൽ നിന്നുള്ള കയറ്റുമതിയിൽ നിന്നാണ്. രാജ്യത്തെ പ്രമുഖ ഐ.ടി. കമ്പനികളായ ടിസിഎസ് (ഏകദേശം $31 ബില്യൺ), ഇൻഫോസിസ് (ഏകദേശം $20 ബില്യൺ) എന്നിവയ്ക്ക് 55-60% വരുമാനം യുഎസിൽ നിന്നാണ് ലഭിക്കുന്നത്. ട്രംപ് സർക്കാരിന്റെ നടപടികൾ ഇതിനകം തന്നെ അമേരിക്കൻ കമ്പനികളുടെ ചെലവുകൾ കുറയ്ക്കാൻ കാരണമായിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു.

ട്രംപിന്റെ നടപടികൾ ഇന്ത്യൻ ഐ.ടി. തൊഴിലാളികളുടെ ജോലി സാധ്യതകളെയും നേരിട്ട് ബാധിക്കും. ക്യാമ്പസ് റിക്രൂട്ട്മെന്റ് കുറയ്ക്കൽ, നിയമനം താമസിപ്പിക്കൽ തുടങ്ങിയവയ്ക്ക് കമ്പനികൾ നിർബന്ധമായേക്കാം. ടിസിഎസ് കഴിഞ്ഞകാലത്ത് ഏകദേശം 12,000 ജീവനക്കാരെ (ആകെ ജോലിക്കാരുടെ 2%) ഒഴിവാക്കിയിരുന്നു. അവരുടെ നോർത്ത് അമേരിക്കൻ കരാർ $6.8 ബില്യണിൽ നിന്ന് $4.4 ബില്യണായി ഇടിഞ്ഞു. ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികളും കരാർ നേടിയെടുക്കുന്നതിൽ ഇടിവ് നേരിടുകയാണ്. എങ്കിലും ശക്തമായ ലാഭവും യുഎസിൽ നടത്തുന്ന ഓൺഷോർ നിയമനങ്ങളും മൂലം ടിസിഎസ്, ഇൻഫോസിസ് പോലുള്ള കമ്പനികൾക്ക് പ്രതിസന്ധി നേരിടാൻ കഴിയുമെന്നാണ് വിദഗ്തർ പറയുന്നത്.

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി‍ഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഐ ജി തലത്തിലെവകുപ്പ് തല പുരന്വേഷണത്തിനും ഉത്തരവിട്ടു.

അതേസമയം, മർദനത്തിൽ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പൊലീസ് ഡ്രൈവർ സുഹൈറിനെ നടപടിയില്ല. ഇയാൾ പൊലീസിൽ നിന്ന് മാറി മറ്റൊരുവകുപ്പിലാണ്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. അതിക്രൂരമായ മർദനത്തിൻറെ ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ കണ്ടിട്ടും ഇൻക്രിമെൻറ് റദ്ദാക്കുന്നതിൽ മാത്രമായി നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പിനെ നിർബന്ധിതരാക്കിയത്.

കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ നമസ്തേ കേരളത്തിൽ അതിഥിയായെത്തിയ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടർന്ന് തൃശർ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് തേടി. സുജിത്ത് കോടതിയിൽ നേരിട്ട് നൽകിയ സ്വകാര്യ അന്യായത്തിൽ നാലു പൊലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. അതിനാൽ സസ്പെൻഡ് ചെയ്യുന്നതിൽ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോർട്ട്. സസ്പെൻഷൻ പോരാ പുറത്താക്കൽ തന്നെവേണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സസ്പെൻഷൻ രണ്ടുവർഷം മുമ്പ് ചെയ്യേണ്ട നടപടിയാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനിൽ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

Copyright © . All rights reserved