Latest News

ജലീബ് അല്‍ ഷുയൂഖില്‍ ലൈസൻസില്ലാതെ രോഗികളെ ചികിത്സിച്ചതിന് പിടിയിലായ മലയാളി വ്യാജ വനിത ഡോക്ടർ പരിശാധനക്ക് ഓരോരുത്തരില്‍ നിന്നും ഈടാക്കിയിരുന്നത് അഞ്ച് കുവൈത്ത് ദീനാർ (ഏകദേശം 1400 ഇന്ത്യൻ രൂപ) വീതം.

കുവൈത്തില്‍ വീട്ടമ്മയുടെ വിസയിലെത്തിയ ഇവർക്ക് ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ചികിത്സക്ക് അനുമതിയോ ഉണ്ടായിരുന്നില്ല. വർഷങ്ങളായി അബ്ബാസിയയില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവരികയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേർ ഇവരുടെ ചികിത്സ തേടിയിരുന്നു.

ഫർവാനിയ ഗവർണറേറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറും ജലീബ് അല്‍ഷൂയൂഖ് ഇൻവെസ്റ്റിഗേഷൻസ് യൂനിറ്റും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ലൈസൻസില്ലാത്ത ക്ലിനിക് നടത്തുകയും നിയമപരമായ അംഗീകാരമില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഒരു കുട്ടിയെ പരിശോധിക്കുന്നതിനിടെയാണ് പിടിയിലായത്.

വിവിധ മരുന്നുകള്‍, രക്ത സമ്മർദ്ദം പരിശോധിക്കുന്ന മോണിറ്ററുകള്‍, സ്റ്റെതസ്കോപ്പ് എന്നിവ ക്ലിനിക്കില്‍ നിന്ന് കണ്ടെത്തി. ആരോഗ്യ മന്ത്രാലയം മാത്രം വിതരണം ചെയ്ത മെഡിക്കല്‍ വസ്തുക്കളുടെ ശേഖരവും കണ്ടെടുത്തു. നാട്ടുവൈദ്യമെന്ന പേരിലുള്ള കാപ്‌സ്യൂളുകളും കണ്ടെത്തി.

ഔപചാരിക മെഡിക്കല്‍ യോഗ്യതകളോ ബന്ധപ്പെട്ട അധികാരികളുടെ ലൈസൻസോ ഇല്ലാതെയാണ് ചികിത്സ നടത്തിവന്നിരുന്നതെന്ന് സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വിദേശത്തുനിന്ന് ചില മരുന്നുകള്‍ ഇറക്കുമതി ചെയ്തതായും മറ്റുള്ളവ പ്രാദേശിക ഫാർമസികളില്‍ നിന്ന് വാങ്ങിയതായും വ്യക്തമാക്കി.

നേരത്തെ അബ്ബാസിയയില്‍ താമസിച്ചിരുന്ന ഇവർ ഫ്ലാറ്റില്‍ ചികിത്സ നടത്തിയിരുന്നു. പിന്നീട് സാല്‍മിയയിലേക്ക് താമസം മാറ്റുകയും അബ്ബാസിയയില്‍ നിയമവിരുദ്ധമായി ഹോമിയോ ക്ലിനിക്ക് ആരംഭിക്കുകയുമായിരുന്നു.

അവധിക്കാലം അവസാനിച്ച്‌ ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.

കലവൂർ ഗവ.ഹയർ സെക്കൻററി സ്കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒൻപത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും.

മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളില്‍ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്കൂളുകളില്‍ ലഹരി വ്യാപനം തടയാൻ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

മണ്‍സൂണ്‍ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്.

അതിതീവ്ര മഴ പെയ്തൊഴിഞ്ഞു. ഇനി ഒരു ഇടവേള. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കാം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര മഴയ്ക്ക് ഇനി സാധ്യതയില്ല. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ പ്രഭാവം കുറഞ്ഞതിനാലാണ് മഴ കുറയുന്നത്. മെയ് 24നാണ് കേരളത്തില്‍ മണ്‍സൂണ്‍ തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ എട്ട് ദിവസം കൊണ്ട് കേരളത്തില്‍ പെയ്തത് 440.1 ശതമാനം മഴ.

81.5 ശതമാനം മഴയാണ് സാധാരണ ഈ കാലയളവില്‍ കിട്ടേണ്ടത്. കണ്ണൂരില്‍ പെയ്തത് 684.6 മി.മീ മഴ. 775% അധികം. സാധാരണ 88 മി.മീ മഴ കിട്ടേണ്ടിയിരുന്ന പാലക്കാട് പെയ്തത് 888% അധികം മഴ.

ആലപ്പുഴയിലും കൊല്ലത്തുമാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ അല്‍പം കുറവ്. കാലവർഷം നേരത്തെ തുടങ്ങയെങ്കിലും ഇന്ന് മുതലുള്ള മഴയേ കണക്കില്‍പ്പെടുത്തൂ. ഈ ദിവസങ്ങളില്‍ പെരുംമഴയ്ക്ക് സാധ്യത കുറവാണ്.

കണ്ണൂർ, കാസർകോട് തീരമേഖലകളില്‍ മഴ ശക്തമായേക്കാം. മറ്റിടങ്ങളില്‍ ഇടനാടുകളിലും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടിലിലെയും മാറ്റങ്ങള്‍ അനുസരിച്ച്‌ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കും. മത്സ്യതൊളിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു

ഞങ്ങൾ മെയ് 6 ന് മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട് ഖത്തർ കൂടി 17 മണിക്കൂർ യാത്ര ചെയ്താണ് ജപ്പാനിലെ ഒസാക്ക എയർപോർട്ടിൽ ഇറങ്ങിയത്. ജപ്പാൻ സമയം വൈകുന്നേരം 5 മണിക്കാണ് അവിടെ എത്തിയത്. ജപ്പാൻ സമയവും യു കെ സമയവും തമ്മിൽ 8 മണിക്കൂർ വ്യത്യസമുണ്ട്. യാത്രാ ഷീണവും സമയ വ്യത്യസവും ഞങ്ങളെ തളർത്തിയിരുന്നു, എയർപോർട്ടിൽ നിന്നും ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാനുള്ള ബസും മൂന്നു ഗൈഡുകളും തയാറായി നിന്നിരുന്നു. ഞങ്ങൾ ബസിൽ കയറിയപ്പോൾ ജപ്പാൻകാരനായ ഡ്രൈവർക്കുവേണ്ടി ഗൈഡ് നടത്തിയ ആദ്യ അനൗൺസ്‌മെന്റ് ജപ്പാനിലെ ബസ് ഡ്രൈവർമാർ ബസ് അവരുടെ ഭവനമായിട്ടാണ്‌ കാണുന്നത് അതുകൊണ്ടു നിങ്ങളുടെ വെയ്സ്റ്റുകൾ സീറ്റിന്റെ പുറകിൽ സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കണം, ദയവായി വലിച്ചെറിയരുത് എന്നതായിരുന്നു . ഇതു ജപ്പാൻ ജനതയുടെ ശുചിത്വബോധത്തിന്റെ ഭാഗമാണ് എന്ന് പിന്നീട് മനസിലായി. ഇത്ര ശുചിത്വ ബോധമുള്ള രാജ്യ൦ ഞാൻ കണ്ടിട്ടില്ല. അത് പിന്നീട് വിശദികരിക്കാം.

അതിമനോഹരമായ ലിബറ എന്ന 4 സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ അടുത്ത മൂന്നുദിവസത്തെ താമസം. ഹോട്ടലിലെ ടോയിലറ്റിൽ ഇരുന്നാൽ മതി കഴുകാൻ ഒരു സ്വിച്ചിട്ടാൽ മതി അതൊക്കെ ഒരു പുതിയ അനുഭമായിരുന്നു . ഒസാക്കയിലെ അജി നദിയുടെ തീരത്തുള്ള 14 നിലയുള്ള ലിബറ ഹോട്ടലിന്റെ മുകളിൽ കയറി നിന്നാൽ ഒസാക്ക പട്ടണം മുഴുവനായി കാണാം. അതിമനോഹരമായി പ്രകാശാലങ്കാരം നടത്തിട്ടുള്ള ഓവർ ബ്രിഡ്‌ജും തിളങ്ങുന്ന അജി നദിയും ഞങ്ങളുടെ കണ്ണുകൾക്ക് ആനന്ദം പകർന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചു വിശ്രമിക്കാൻ പോയി .

രാവിലെ 9 മണിക്ക് ഭക്ഷണം കഴിച്ചു ബസിൽ കയറി യാത്ര ആരംഭിച്ചു. ഞങ്ങൾ പോയത് Todai ji Temple കാണുന്നതിന് വേണ്ടിയാണ് . ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ട് നിർമ്മിതമായ ബുദ്ധ ക്ഷേത്രമാണിത്. ഇതിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള വെങ്കലം കൊണ്ട് നിർമ്മിച്ച ബുദ്ധ പ്രതിമയ്ക്കു 16 മീറ്റർ ഉയരമുണ്ട്. രണ്ടു മൈൽ ചുറ്റളവിൽ വിവിധ തരം കെട്ടടങ്ങളും വളരെ വലിയ ഉദ്യാനവും അടങ്ങുന്നതാണ് ഈ ക്ഷേത്ര സമുച്ചയം . ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസം ജപ്പാനിൽ എത്തുന്നത്. അന്നത്തെ രാജാവ് ഷൊമു ബുദ്ധിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചൈനയിൽ നിന്നും ബുദ്ധ സന്യസിമാരെ ജപ്പാനിൽ എത്തിച്ചു മത പ്രചാരണം നടത്തി. Todai ji Temple പണി തീർത്തത് എ ഡി 745 നും 752 നും ഇടയിലാണ്. പിന്നീട് പലപ്രാവശ്യം തീപിടുത്തം ഉണ്ടാകുകയും ക്ഷേത്രം കത്തി നശിക്കുകയും ചെയ്തു. ഇപ്പോൾ കാണുന്ന ക്ഷേത്രം 1692 പണികഴിപ്പിച്ചതാണ്. തടി കൊണ്ടുള്ള നിർമ്മാണവും അതിലെ കൊത്തുപണികളും കലാ മേന്മയും ബുദ്ധ പ്രതിമയും കാണുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള സഞ്ചാരികൾ എവിടെ എത്തുന്നു .

ക്ഷേത്ര ഉദ്യാനത്തിൽ മേയുന്ന മാൻ കൂട്ടങ്ങൾ വരുന്ന സഞ്ചാരികൾക്കു മനസു കവരുന്ന കാഴ്ചയാണ്. മാനുകൾ ദൈവത്തിന്റെ സന്ദേശവാഹകർ ആണെന്നാണ് ജപ്പാനിലെ ഏറ്റവും വലിയ മതമായ ഷിന്ടോ മത വിശ്വാസം, അതുകൊണ്ടു അവിടെ ചെല്ലുന്ന എല്ലാവരും മാനുകൾക്കു ഭക്ഷണം കൊടുക്കുന്നു അതിലൂടെ ദൈവത്തിന്റെ അനുഗ്രഹം തേടുന്നു . ഒസാക്കയെ അറിയപ്പെടുന്നത് ജപ്പാന്റെ അടുക്കള എന്നാണ് ജപ്പാന്റെ ആദ്യ തലസ്ഥാനമായിരുന്നു ഒസാക്ക. പിന്നീട് കൊയോട്ടയിലേക്കും സമുറയികാലഘട്ടത്തിനു ശേഷം ടോക്കോയോയിലേക്കും തലസ്ഥാനം മാറ്റുകയായിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി ജപ്പാൻ ഭക്ഷണം കൂടുതലും മൽസ്യ നിബിഡമാണ്. ചോപ്പ് സ്റ്റിറ്റിക് എന്നുവിളിക്കുന്ന തടികോലുകൊണ്ടു വേണം കഴിക്കാൻ. അത് പരിചിതമല്ലാത്ത ഞങ്ങൾ കുറച്ചു വിഷമിച്ചു. പ്രാദേശിക ഹോട്ടലുകളിൽ സ്‌പൂണും ഫോർക്കും ലഭ്യമല്ല. ഭക്ഷണം നമ്മുടെ മേശയ്ക്കും മുകളിൽ വച്ചിരിക്കുന്ന ചെറിയ അടുപ്പിൽ അപ്പോൾ തന്നെ വേവിച്ചു കഴിക്കുന്നതാണ് അവിടുത്തെ ശീലം. ഇതൊന്നും പരിചിതമല്ലാത്തത് കൊണ്ട് ഞങ്ങൾ അൽപം ബുദ്ധിമുട്ടിയാണെങ്കിലും ജപ്പാൻ വിഭവങ്ങൾ ആസ്വദിച്ചു .

പിന്നീട് ഞങ്ങൾ നാറാ നാഷണൽ മ്യൂസിയം കാണുന്നതിനു പോയി. ജപ്പാൻന്റെ ചരിത്രത്തിലെ ബുദ്ധകാലഘട്ടത്തിന്റെ കലാ രൂപങ്ങളും ശില്പങ്ങളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റൊന്ന് ഞങ്ങൾ കണ്ടത് നാറാ സയൻസ് മ്യൂസിയമായിരുന്നു അതും വളരെ മനോഹരമായിരുന്നു . ഞങ്ങളുടെ യാത്രയിൽ ഉടനീളം ഞങ്ങളെ അത്ഭുതപ്പെടുത്തിയത് ജപ്പാൻ ജനതയുടെ പൗരബോധമാണ്. ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ചു ജപ്പാനിലെ ക്രൈം റേറ്റ് വളരെ താഴെയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ടോക്കിയോ പട്ടണമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പട്ടണം . ഒരു തുണ്ടു കടലാസു പോലും റോഡിൽ കാണാനില്ല. ബസിൽ കയറാൻ കാത്തുനിൽക്കുന്ന ആളുകൾ ലൈൻ ആയി നിൽക്കുന്നത് കണ്ടാൽ ആ ജനതയുടെ അച്ചടക്കം മനസിലാകും. റോഡിൽ വൈസ്റ്റു ബിന്നുകൾ കാണുന്നത് അപൂർവ്വമെങ്കിലും ആളുകൾ ഒരു വൈസ്റ്റും തറയിൽ ഇടില്ല .

അറ്റൻഷനായി തലകുനിച്ചു ആളുകളെ സ്വീകരിക്കുന്ന ജപ്പാൻ മാതൃക പോലെ അവരിൽ അൽപം പോലും അഹങ്കാരം ഇല്ലാത്തവരായി തോന്നി ഞങ്ങൾ താമസിച്ച ഹോട്ടലിലും സന്ദർശന കേന്ദ്രങ്ങളിലും അവരുടെ പെരുമാറ്റ രീതി ആർക്കും മാതൃകയാക്കാവുന്നതാണ് . e state as a ‘necessary evil’ എന്നാണ് പൊളിറ്റിക്കൽ സയൻസിൽ പഠിപ്പിക്കുന്നത്, ഞങ്ങളുടെ യാത്രയിൽ ഒരു പോലീസ് സൈന്യത്തെയും ഒരു സ്ഥലത്തും കണ്ടില്ല. ജപ്പാനിൽ സ്റ്റേറ്റ് അപ്രക്ഷീതമായി കൊണ്ടിരിക്കുന്നു എന്ന് തോന്നി . ഒരു ഭിക്ഷക്കാരനെയും കണ്ടില്ല ,ഭക്ഷണം പാഴാക്കുന്നവർ 300 യെൻ പിഴയായി നൽകണം. മോട്ടോർ വ്യാസായത്തിന്റെ നാടാണെകിലും സൈക്കിൾ യാത്രയ്ക്ക് പ്രാധാന്യ൦ കൊടുക്കുന്ന നാട്. അമിത ശരീരം കൊണ്ട് നടക്കുന്നവർ ഇല്ലാത്ത നാടാണ് ജപ്പാൻ . സ്ത്രീകൾ സമസ്തമേഖലയിലും നിറഞ്ഞു നിൽക്കുന്നു. ഒരു റോഡപകടം പോലും ഞങ്ങളുടെ യാത്രക്കിടയിൽ ദർശിച്ചില്ല.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സാമ്പത്തികമായും, ആരോഗ്യപരമായും, ജനസംഖ്യപരമായും വളരെ അധഃപതിച്ചുപോയ ജപ്പാൻ ആ ജനതയുടെ രാജ്യസ്നേഹവും, ഉത്സാഹവും, പ്രബുദ്ധതയും കാരണം ഉയർന്നെഴുന്നേൽക്കുകയും യുദ്ധവും ആറ്റം ബോംബു കൊണ്ടും തകർന്നടിഞ്ഞ ജപ്പാൻ ഇപ്പോൾ, 75 വർഷത്തിനുശേഷം, ലോകത്തിലെ മികച്ച സാമ്പത്തിക, സാംസ്‌കാരിക, വികസിത രാജ്യമായി മാറുകയും ചെയ്തു. ഇലക്ട്രോണിക്സ്, വാഹന ഉത്പാദനം മുതലായ ഇൻഡസ്ട്രിയൽ വിപ്ലവം വഴി ഈ കൊച്ചു രാജ്യം ഇന്ന് ലോകത്തിലെ ഒരു വൻ ശക്തിയാണ്.

ഇൻഡസ്ട്രിയൽ പ്ലാന്റുകളാലും ബഹുനില കെട്ടിടങ്ങളാലും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമായിരിക്കും ജപ്പാൻ എന്ന് വിചാരിച്ച ഞങ്ങൾക്ക് കോച്ച് വഴിയും ട്രെയിൻ വഴിയുമുള്ള യാത്രയിൽ മലകളും, കാടുകളും, പർവ്വതങ്ങളും, നദികളും, തടാകങ്ങളും കൊണ്ട് പ്രകൃതി രമണീയമായ ഒരു രാജ്യമാണ് ജപ്പാൻ എന്ന് മനസ്സിലായി. ഭൂപ്രകൃതിയെ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ കാടും, കടലും, കായലും, കുന്നും, മലകളും ഒന്നും നശിപ്പിക്കാതെ പ്രകൃതിയെ അവർ നിലനിർത്തുന്നു. മലപ്രദേശമായ ഇടുക്കിയിൽ ജീവിച്ച എനിക്കും ജോസ് മാത്യുവിനും ഞങ്ങൾ രണ്ടുപേർക്കും ജപ്പാനിൽകൂടി യാത്രചെയ്തപ്പോൾ ഇത് ഇടുക്കിയാണോ എന്നുവരെ തോന്നി.

ജിജൊ മാടപ്പള്ളിയുടെ Ashin City എന്ന ട്രാവൽ ഏജൻസിയുടെകൂടെ 35 പേർ അടങ്ങുന്ന ഒരു സംഘമായി ജപ്പാൻ ടൂറിനു പോയതിനാൽ ഞങ്ങൾക്ക് കൂടുതൽ ടെൻഷനും വിഷമവും ഇല്ലാതെ ടൂർ വളരെ സന്തോഷപ്രദവും ആനന്ദകരവുമായിരുന്നു. താമസവും ആഹാരങ്ങളും യാത്രാസൗകര്യങ്ങളും അതുപോലെ കാണേണ്ട സ്ഥലങ്ങളും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് അറേഞ്ച് ചെയ്തതിനാൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പാട്ടും, കൂത്തും, നർമ്മ സല്ലാപങ്ങളുമായി ഒരു ഫാമിലി പോലെ ഞങ്ങൾ ആനന്ദിച്ചു.

എന്നും രാവിലെ 5 മുതൽ ഒരു മണിക്കൂർ ഞാനും ജോസ് മാത്യുവും George and Mary Memadathil ലും കൂടി നടക്കുവാൻ പോകുമായിരുന്നു. കായലിന്റെയും കാടിന്റെയും അരികിൽ കൂടിയുള്ള നടത്തം വ്യായാമത്തിനപ്പുറം ജപ്പാന്റെ പ്രകൃതിയെ ആഴത്തിൽ അറിയുവാനും സാധിച്ചു.

തുടരും …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.

നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.

കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് മാതൃഭൂമിന്യൂസിനോട് പറഞ്ഞു.

സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത് സജീവ പ്രവർത്തനമില്ല. ഏഴ്വർഷം കേരളാ കോൺഗ്രസ് ബി-യുടെ മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു. കേരളാ കോൺഗ്രസിൽ ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിൽനിന്ന് പിരിയുമ്പോൾ നമ്മുടേതായ നിലപാടുകളുണ്ടാകും. അതിനനുസരിച്ച് താൻ മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.

കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് അപകട നിലയില്‍. മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്‍മുടി ഈ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പതിവിലും നേരത്തെ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മുകളിലാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

മൂഴിയാറില്‍ ഇന്നലെ ജലനിരപ്പ് 189.60 മീറ്ററിലെത്തി. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. പൊന്‍മുടയില്‍ ജലനിരപ്പ് 706.50 ലെത്തി. 707.75 മീറ്ററാണ് പരമാവധി ജലനിരപ്പ്. കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 456.20 ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുടുതലുള്ളത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടില്‍ കുറവുമായിരുന്നു. എന്നാല്‍ കനത്ത വേനല്‍ മഴക്കൊപ്പം കാലവര്‍ഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നു. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകളുള്ളത്. 1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 4 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളാണിത്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. സ്കൂളുകൾ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പ് നൽകി കർണാടക സർക്കാർ.

കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇപ്പോൾ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.

പി.വി. അൻവറിനെ കൂടെക്കൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. അൻവർ വരാൻ തയ്യാറായാൽ കൂടെനിർത്തും. സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ട് ബാങ്ക് പരിശോധിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഭയപ്പാടും ഇല്ല. യുഡിഎഫിനൊപ്പം നിൽക്കാനുള്ള തീരുമാനവും സിപിഎമ്മിനെതിരായ സ്ട്രോങ് സ്റ്റാൻഡും ആണ് അൻവറിലേക്ക് ആകർഷിച്ചത്. ഇപ്പോഴും യുഡിഎഫിലേക്ക് വരാൻ തയ്യാറാണെങ്കിൽ പ്രശ്നങ്ങൾ പരിശോധിക്കും. ആർക്കും അദ്ദേഹത്തോട് വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അൻവറിന്റെ ഡിമാൻഡുകളാണ് യുഡിഎഫിലേക്ക് വരുന്നതിനെ ഇല്ലാതാക്കിയത്. സ്ഥാനാർത്ഥിയെ അംഗീകരിക്കാത്ത ഒരാൾ എങ്ങനെ മുന്നണിക്കകത്തേക്ക് കടന്നുവരും?, സുധാകരൻ ചോദിച്ചു.

അൻവറിന്റെ മുമ്പിൽ വാതിൽ അടഞ്ഞിട്ടില്ല. ഇനിയും അദ്ദേഹത്തെ യുഡിഎഫിലേക്ക് കൊണ്ടുവരാൻ വ്യക്തിപരമായി ശ്രമിക്കും. പാർട്ടിയുടെ സമ്മതത്തോടെ വ്യക്തിപരമായി അദ്ദേഹത്തെ യുഡിഎഫിലെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവർ ഇല്ലെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്ന് പറഞ്ഞ സുധാകരൻ, സ്വരാജിനെ സിപിഎം നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയതാണെന്നും ആരോപിച്ചു.

സ്വരാജിനൊക്കെ എത്ര വോട്ടാണുള്ളതെന്ന് അദ്ദേഹത്തിനുതന്നെ അറിയാം. മത്സരത്തിൽനിന്ന് പിന്മാറാൻ പരമാവധി പരിശ്രമിച്ചതാണ്. ശുപാർശ ചെയ്യിച്ചതാണ്. ജയിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം. സ്വന്തം ഇഷ്ടപ്രകാരമല്ല, അദ്ദേഹത്തെ നിർബന്ധിച്ച് മത്സരിപ്പിച്ചതാണ് സിപിഎം.

പ്രതിപക്ഷ നേതാവ് ഒന്ന് അയയണമായിരുന്നു. അൻവറും ഒന്ന് അയഞ്ഞ്, യുഡിഎഫോട് ഒപ്പം നിൽക്കണമെന്ന് എനിക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞ് സ്ഥാനാർഥിയെ അംഗീകരിച്ചിരുന്നുവെങ്കിൽ സതീശൻ സമ്മതിച്ചേനേ. സ്ഥാനാർത്ഥിയെപ്പറ്റി പറഞ്ഞിരുന്നില്ലെങ്കിൽ ഒരു പ്രശ്നം ഉണ്ടാകുമായിരുന്നില്ല. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കിൽ സതീശൻ കൈപിടിച്ച് അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരുമായിരുന്നു, സുധാകരൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ ദിവസം നിര്യാതനായ പത്തനംതിട്ട ഊന്നുകൽ ചേമ്പാലത്ത് വീട്ടിൽ ഷാജി വർഗീസിന്റെ (65) സംസ്കാര ശുശ്രൂഷകൾ ജൂൺ 1 ഞായർ രാവിലെ 11 – ന് സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12ന് ലിറ്റിൽ ഫ്ലവർ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടും . സംസ്കാര ശുശ്രൂഷകൾക്ക് പത്തനംതിട്ട ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവ് മുഖ്യ കാർമികത്വം വഹിക്കും .

ഭാര്യ വൽസമ്മ ഷാജി (അസിസ്റ്റൻറ് ഡിസ്ട്രിക്ട് ഗവർണർ, റോട്ടറി ക്ലബ്, പത്തനംതിട്ട ജില്ല) ആലപ്പുഴ രാമങ്കരി മൂലംകുന്നം കുടുംബാംഗം ആണ് . പിതാവ് : പരേതനായ വർഗീസ് മത്തായി. മാതാവ്:കുഞ്ഞമ്മ വർഗീസ് . മക്കൾ : ഷാൻ്റി , ഷിൻ്റു .

മരുമക്കൾ: റോജൻ, അഖിൽ . കൊച്ചുമക്കൾ: റയോൺ, റോൺ.

മലയാളം യുകെ ഡയറക്ടർ ബോർഡ് മെമ്പർ ജിമ്മി മൂലംകുന്നത്തിന്റെ സഹോദരി ഭർത്താവാണ് പരേതൻ.

ഭൗതികശരീരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷയുടെ തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved