Latest News

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. 2020-ലായിരുന്നു അതിക്രമമെന്നാണ് ഒരു യുവതിയുടെ പരാതി. 2021-ലാണ് രണ്ടാമത്തെ സംഭവമെന്നാണ് സൂചന.

അതേസമയം, തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഒളിവിലാണ് വേടൻ. ​ഇദ്ദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

നേരത്തെ, പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബലാത്സം​ഗ പരാതിയുമായി ഡോക്ടറായ യുവതി രം​ഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിരുന്നു. ഇതിനുശേഷം വേടൻ എവിടെ എന്ന് ആർക്കും അറിയില്ല. നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്.

ഏഴു പോത്തുകളെ ഞായറാഴ്ച രാവിലെയാണ് മേയാന്‍ വിട്ടത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. വൈകിട്ട് മൂന്നു മണിയോടെ ആറു പോത്തുകള്‍ തിരികെ വീട്ടില്‍ എത്തി. ഒരു പോത്തിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പുലിയെയും കണ്ടു. പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.

ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അവർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 19ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 20ന് കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈജില്ലകളിഷ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

തെക്കൻ ഛത്തിസ്ഗഢിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ് ചക്രവാതച്ചുഴിയായി ഓഗസ്റ്റ് 18 ഓടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരാൻ സാധ്യത. വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഓഗസ്റ്റ് 18 ഓടെ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 19 വരെ ഒറ്റപ്പെട്ട അതിശക്ത മഴക്കും ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു. രഞ്ജിത്തിന്റെ രചനയില്‍ സംവിധാനംചെയ്യുന്ന ചിത്രം സിബി മലയില്‍ പ്രഖ്യാപിച്ചു. കോക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ പങ്കുവെച്ചത്.

‘പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ’, എന്ന കുറിപ്പിനൊപ്പമാണ് സിബി മലയില്‍ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയേയും പോസ്റ്ററില്‍ കാണാം.

മുമ്പ് ‘മായാമയൂരം’, ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’, ‘ഉസ്താദ്’ എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ന്റെ രണ്ടാംഭാഗമാണോ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തിലെ സൂചനകള്‍ പൂരിപ്പിക്കുമ്പോള്‍ ആരാധകര്‍ എത്തിച്ചേര്‍ന്നതും ഈ നിഗമനത്തിലേക്കാണ്. ഡെന്നിസും രവിശങ്കറും ആമിയും വീണ്ടും വരികയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

1998-ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ 2025-ല്‍ 27 വര്‍ഷം പിന്നിടും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് സിയാദ് കോക്കര്‍ തന്നെയായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. ചിത്രത്തിന്റെ രണ്ടാംഭാഗമാണോ എന്ന് ചോദിക്കുന്ന ആരാധകര്‍, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ വിയോഗവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കരകുളം കാച്ചാണി വാർഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്പലത്തില്‍ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി.

തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാള്‍ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ വിഷ്ണുവിനോടൊപ്പം ഇറങ്ങിപ്പോയി. വേട്ടമുക്ക് പാർക്കിനടുത്തുള്ള വി.ആർ.എ 76 ആവന്തിക വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രീകാന്ത് പലതവണ ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവർ മടങ്ങിച്ചെല്ലാൻ കൂട്ടാക്കിയില്ല. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ശ്രീകാന്ത്, വിഷ്ണുവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്.

മുതുകിലും കഴുത്തിലും കുത്തേറ്റ വിഷ്ണു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൂജപ്പുര പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ ആസൂത്രിത മോഷണം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ റാക്കറ്റ് പിടിയിൽ. 50 കോടി രൂപയുടെ മോഷണം നടത്തിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേബി ഫോർമുല, മരുന്നുകൾ, സ്കിൻകെയർ, ഇലക്ടോണിക്സ് ഉൽപ്പന്നങ്ങളാണ് സംഘം മോഷ്ടിച്ചത്.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ മെൽബണിലുടനീളമുള്ള സൂപ്പർ മാർക്കറ്റുകളിൽ നിന്ന് 10 മില്യൺ ഡോളറിലധികം വില വരുന്ന സാധനങ്ങൾ ഇവർ മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. ഓപ്പറേഷൻ സൂപ്പർ നോവ എന്ന് പേരിട്ട് നടത്തിയ പരിശോധനയിലാണ് 19 പേരെ അറസ്റ്റ് ചെയ്തത്. താൽകാലിക വിസകളിലോ വിദ്യാർത്ഥി അല്ലെങ്കിൽ ബ്രിഡ്ജിംഗ് വിസകളിലോ എത്തിയ ഇന്ത്യൻ പൗരന്മാരാണ് ഈ സംഘത്തിൽ കൂടുതലായും ഉള്ളതെന്ന് വിക്ടോറിയ പൊലിസ് പറഞ്ഞു.

സമീപ വർഷങ്ങളിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനായാണ് പൊലിസ് ഇതിനെ വിശേഷിപ്പിക്കുന്നത്. മോഷണം നടത്തുന്നവർ റിസീവർമാർ എന്ന് വിളിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ കൈമാറി അവർ പിന്നീട് ലാഭത്തിന് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരിൽ 20 വയസ് മാത്രമുള്ള മൂന്ന് ചെറുപ്പക്കാരും ഉൾപ്പെടുന്നു. ഇവർ മാത്രം ഒരു ലക്ഷം ഡോളർ വില വരുന്ന ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായി പോലിസ് പറഞ്ഞു.

നിരവധി മോഷണക്കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. പ്രതികളെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. വിക്ടോറിയയിലെ റിടെയിൽ മോഷണത്തിന്റെ കണക്ക് കഴിഞ്ഞ വർഷം 38 ശതമാനത്തോളം ഉയർന്നിരുന്നു. 41000 ത്തിലധികം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ജോമോൻ വർഗീസ്

മെർത്തർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) പ്രസിഡന്റ് അലൻ പോളും ഭാര്യ കെൽവിയുമാണ്, അടുത്തിടെ ബക്കിംഗ്ഹാം പാലസിൽ നടന്ന ഒരു പ്രത്യേക പരിപാടിക്ക് ക്ഷണം ലഭിച്ചത്. ഇത് അലനും കുടുംബത്തിനും മാത്രമല്ല, വെയിൽസിലെ വളർന്നുവരുന്ന മലയാളി സമൂഹത്തിനും വലിയൊരു അഭിമാന നിമിഷം കൂടി ആയി മാറി.

വെയിൽസിലെ മെർത്തർ ടെഡിഫിലിൽ ചെറുതെങ്കിലും സജീവമായ ഒരു ഇന്ത്യൻ സമൂഹം ഉള്ള ഒരു പട്ടണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എംഎംസിഎ ഈ പ്രദേശത്തെ മലയാളി കുടുംബങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് അവരുടെ സംസ്‌കാരം നിലനിർത്താനും മറ്റു സമൂഹങ്ങളുമായി സൗഹൃദം വളർത്താനും ശ്രമിച്ചു വരുന്ന ഒരു സംഘടനയാണ്.

ഓണം, ക്രിസ്മസ്, സ്പ്രിംഗ് ഫെസ്റ്റിവൽ തുടങ്ങിയ ആഘോഷങ്ങൾക്കപ്പുറം, എംഎംസിഎ മറ്റ് സമൂഹങ്ങളായ ഫിലിപ്പീൻ, വെൽഷ് സംഘടനകളെ ഉൾപ്പെടുത്തി സംയുക്ത പരിപാടികളും സ്പോർട്സ് മാച്ചുകളും, യുവജന പരിപാടികളും സംഘടിപ്പിച്ചു കൊണ്ട് സാംസ്‌കാരിക സൗഹാർദത്തിന്റെ നിറവിൽ പ്രവർത്തിച്ചു വരുന്ന ഒരു സംഘടന കൂടിയാണ്

അസോസിയേഷൻ മെർത്തറിലുള്ള പ്രാദേശിക സ്കൂളുകളുമായി ചേർന്ന് കേരള സംസ്കാരം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും കുടുംബങ്ങൾക്കും ഭാഷ, ഭക്ഷണം, തദ്ദേശീയ കലകൾ എന്നിവയിലൂടെ മലയാളി സമുദായത്തെ കുറിച്ചുള്ള അറിവ് നൽകുന്നതിനും പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ പരസ്പര ബഹുമാനവും, സൗഹൃദങ്ങളും വളർത്തി കൊണ്ടിരിക്കുന്നു.

സാംസ്‌കാരിക പ്രവർത്തനങ്ങളോടൊപ്പം, എംഎംസിഎ പ്രാദേശിക ചാരിറ്റികൾക്കായി ഫണ്ടുകൾ സമാഹരിക്കുകയും ക്യാൻസർ എയ്ഡ് മെർത്തർ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അംഗങ്ങളുടെ സാമൂഹിക പങ്കാളിത്തത്തിനും, സേവനത്തിനും സംഘടന എപ്പോഴും പ്രോത്സാഹനം നൽകുന്നു.

2024-ൽ എംഎംസിഎ- യ്ക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പ് ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു, എംഎംസിഎ നടത്തുന്ന ചെറിയ ശ്രമങ്ങൾക്ക് പോലും സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച ഒരു അംഗീകാരം.

ബക്കിംഗ്ഹാം പാലസ് സന്ദർശനത്തെ കുറിച്ച് അലൻ പറയുന്നത് “ഞാൻ ആ സ്ഥലത്ത് നിന്നപ്പോൾ, നമ്മുടെ സമൂഹത്തെ പ്രതിനിധീകരിക്കാനാണ് ഞാൻ അവിടെ എന്ന് തോന്നി. എംഎംസിഎയുടെ ഓരോ പ്രവർത്തനത്തിനും പിന്നിൽ നിൽക്കുന്ന എല്ലാ ആളുകളുടെയും പരിശ്രമമാണ് ഈ അവസരത്തിലേക്ക് നയിച്ചത്. ചെറിയ സമൂഹങ്ങൾക്കും വലിയ സ്വാധീനം ഉണ്ടാക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു.”

അലന്റെ ഈ സന്ദർശനം ബ്രിട്ടണിലെ മലയാളികൾ അവരുടെ പൈതൃകത്തെ സംരക്ഷിക്കുന്നതിനൊപ്പം തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ നടത്തുന്ന സാമൂഹിക ഇടപെടലുകൾക്ക് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയാണ്.

ബെന്നി വർക്കി പെരിയപ്പുറം , പി ആർ ഒ വോയ്സ് ഓഫ് വയനാട് ഇൻ യു കെ

കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ജോലി ആവശ്യാർത്ഥം ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യു കെ , വയനാട് മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടി സമാഹരിച്ച ധനസഹായം കൈമാറി. വയനാട്ടിലെ മേപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിക്കാണ് തുക കൈമാറിയത്. സൗജന്യ ഡയാലിസിസ് അടക്കം നിരവധി പാലിയേറ്റീവ് സേവനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയാണ് ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി .


ഇരുന്നൂറോളം വോളണ്ടിയർമാർ ഇവരുടെ കീഴിൽ സന്നദ്ധ സേവനം ചെയ്യുന്നു. കൂടാതെ ബധിര , മൂക വിദ്യാർത്ഥികൾക്കായി ഒരു സ്കൂളും നടത്തുന്നു. ധനസഹായം വോയ്സ് ഓഫ് വയനാട് ഇൻ യുകെ പി ആർ ഒ ബെന്നി വർക്കിയിൽ നിന്നും കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ഏറ്റുവാങ്ങി . ടി സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ കെ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ബെന്നി വർക്കി, ജോസ് ജോൺ, ഷേബ ജെയിംസ്, ഓസ്തീന ജെയിംസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി. നാസർ, ഗോകുൽദാസ് കോട്ടയിൽ , ബിജി ബേബി, സിസ്റ്റർ തെരേസ തുടങ്ങിയവർ സംസാരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ അലാസ്‌കയില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും ഇരുനേതാക്കളും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ചയിലെ ധാരണകളെ കുറിച്ച് ഉക്രെയ്ന്‍ പ്രസിഡന്റ് വോളൊഡിമിര്‍ സെലന്‍സ്‌കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ധാരണകള്‍ എന്തെല്ലാമാണെന്ന കാര്യത്തില്‍ ഇരുവരും വ്യക്തത നല്‍കിയിട്ടില്ല.

ഉക്രെയ്ന്‍ സഹോദര രാജ്യമാണെന്നുമായിരുന്നു പുടിന്റെ പ്രതികരണം. എന്നാല്‍ വിഷയത്തില്‍ റഷ്യക്ക് പല ആശങ്കകള്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് പറഞ്ഞ പുടിന്‍ ചര്‍ച്ച തുടരുമെന്നും വ്യക്തമാക്കി. ചര്‍ച്ചയിലെ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങള്‍ക്ക് ഉക്രെയ്‌നോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിരരുത്. ഉക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം. അതില്‍ ഒന്ന് സെലന്‍സ്‌കി സര്‍ക്കാരാണെന്നും പുടിന്‍ പറഞ്ഞു.

മൂന്നര വര്‍ഷമായി തുടരുന്ന ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. അടുത്ത ചര്‍ച്ച മോസ്‌കോയിലാകാമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. ആറ് വര്‍ഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചര്‍ച്ചയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഉച്ചകോടിയിലേക്ക് സെലന്‍സ്‌കിയെ ക്ഷണിക്കാതിരുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം ഉച്ചകോടിയ്ക്ക് ശേഷവും ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വ്‌ളാഡിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെലന്‍സ്‌കിയും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ട്രംപിനോട് സംസാരിച്ചിരുന്നു. വെടിനിര്‍ത്തല്‍ ആദ്യം വേണമെന്ന നിലപാട് സ്വീകരിച്ച സെലന്‍സ്‌കി, റഷ്യയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഉക്രെയ്ന്‍ പ്രദേശത്തെ കൈക്കലാക്കുന്നതിനുള്ള സമ്മര്‍ദ്ദം റഷ്യ ചെലുത്തുമെന്നും വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്നും ട്രംപുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved