കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽവെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മയുടെ ആരോഗ്യനില കഴിഞ്ഞ മൂന്നു മാസം മുൻപാണ് ഗുരുതരമായത്. മരണസമയത്ത് പരിചരണത്തിനായുള്ള ജീവനക്കാരാണ് ഒപ്പമുണ്ടായിരുന്നത്. വിവരം അറിഞ്ഞ് മോഹൻലാലും വീട്ടിലെത്തിയിട്ടുണ്ട്.
എളമക്കരയിലെ വീടിന് സമീപമുള്ള അമൃത ആശുപത്രിയിലായിരുന്നു ശാന്തകുമാരിയമ്മയുടെ ചികിത്സ. വിയോഗവാർത്ത അറിഞ്ഞ് സഹപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും അനുശോചനം അറിയിക്കാൻ വീട്ടിലെത്തുന്നുണ്ട്. അമ്മയോടുള്ള ആഴമേറിയ സ്നേഹം പല വേദികളിലും മോഹൻലാൽ വികാരാധീനനായി പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവെച്ചിരുന്നു. 89-ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കായി വീട്ടിൽ സംഗീതാർച്ചനയും നടത്തിയിരുന്നു.
മൃതദേഹം ഇന്ന് വൈകിട്ട് വരെ കൊച്ചിയിലെ വസതിയിൽ പൊതുദർശനത്തിനായി വയ്ക്കും. തുടർന്ന് രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദീർഘകാല രോഗാവസ്ഥയെ അതിജീവിച്ച ശാന്തകുമാരിയമ്മയുടെ വിയോഗം കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങൾ പറയുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ. ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സറേ റീജിയൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്രോയിഡോണ്‍ സെന്റ് ജൂഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടന്ന ആഘോഷത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആഘോഷത്തോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ സറേ റീജിയന്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. നിതിന്‍ പ്രസാദ് കോശി ക്രിസ്തുമസ് സന്ദേശം നൽകി. മുഖ്യ അതിഥികളായി ക്രോയിഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ലൂട്ടൻ മുന്‍ മേയര്‍ ഫിലിപ്പ് എബ്രഹാം, ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ എന്നിവർ ക്രിസ്തുമസ് ആശംസകൾ അർപ്പിച്ചു.

കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് അപ്പ ഗഫൂര്‍, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, സാറേ റീജയന്‍ ജനറല്‍ സെക്രട്ടറി ഗ്ലോബിറ്റ് ഒലിവര്‍, ട്രഷറര്‍ അജി ജോര്‍ജ്, കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്തുമസ് ആഘോഷത്തിന് ആഹ്ലാദ നിമിഷങ്ങള്‍ സമ്മാനിച്ച് സംഗീത നൃത്ത വിരുന്നുകള്‍ സംഘടിപ്പിക്കപ്പെട്ടു. ക്രോളി ഏഞ്ചല്‍ വോയിസ് കലാകാരന്മാരുടെ സംഗീതവിരുന്ന്, കുഞ്ഞുങ്ങളുടെ സംഗീത നൃത്തം എന്നിവ ഏറെ ആകർഷകമായി. നൃത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേഹ ജെറിന്‍ മാത്യു, നിവിന്‍ ജെറിന്‍, ദയാ പ്രേം, ദേവാ പ്രേം, എലന അന്തോണിയ എന്നിവര്‍ക്ക് ഐഒസി കേരള ചാപ്റ്ററിന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

സാറ ജോര്‍ജ് ഇവന്റ് ടീമാണ് വളരെ മനോഹരമായി ആഘോഷം നടന്ന ഹാൾ ക്രമീകരിച്ചതെന്ന് സംഘാടകർ പറഞ്ഞു. ആഘോഷ പരിപാടികൾ വിജയമാക്കുന്നതിന് നേതൃത്വം നല്‍കിയ സാറേ റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജ്, നാഷണല്‍ വൈസ് പ്രസിഡന്റ് ബേബി കുട്ടി ജോര്‍ജ്, നാഷണല്‍ ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, റീജിയന്‍ ജനറല്‍ സെക്രട്ടറി ഗ്ലോബേറ്റ് ഒലിവ്യര്‍, റീജിയന്‍ വൈസ് പ്രസിഡന്റ് എലേന അന്തോണി, സറേ റീജിയന്‍ ട്രഷര്‍ അജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഗ്ലോബറ്റ് ഒലിവര്‍ വൈസ് പ്രസിഡന്റ് ജെറിന്‍ ജേക്കബ്, കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് ജോസഫ് എന്നിവരുടെ പ്രവര്‍ത്തനം മാതൃകാപരം ആണെന്ന് സംഘാടകർ പറഞ്ഞു. ക്രിസ്തുമസ് ആഘോഷ പരിപാടിയില്‍ ആങ്കറിങ് ചെയ്ത ഏലേന അന്തോണി ഏവരുടെയും പ്രശംസയ്ക്ക് അര്‍ഹയായി. റീജിയന്‍ വൈസ് പ്രസിഡന്റ് ജെറിന്‍ ജേക്കബ് നന്ദി പറഞ്ഞു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ലണ്ടൻ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരക്കും ഭക്തിനിർഭരമായ സമാപനമായി. 2025 ഡിസംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദേശവിളക്ക് പൂജകൾ നടത്തിയത് . അന്നേ ദിവസം തത്വമസി യുകെയും, ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേർന്ന് ആലപിച്ച ഭക്തി ഗാനസുധ ചടങ്ങുകൾക്ക് മികവേകി. തുടർന്ന് ഗുരുവായൂരപ്പ സേവാ അവതരിപ്പിച്ച തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടർന്ന് ദീപാരാധന,പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിന്നു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ ചടങ്ങിൽ പങ്കെടുത്തു.ലണ്ടൻ ദേശാവിളക്കിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവസമിതി നന്ദി അറിയിച്ചു.

നോർത്താംപ്ടൺ: പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലിയർപ്പിച്ച് നോർത്താംപ്ടണിലെ ഒരു കൂട്ടം സുഹൃത്തുക്കൾ സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ മെമ്മോറിയൽ കാരംസ് ടൂർണമെന്റ് വൻ വിജയമായി. നോർത്താംപ്ടണിലെ മലബാറി റെസ്റ്റോറന്റിൽ നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു.

നോബിളിന്റെ പിതാവ് ഞെരലേലി പൗലോസ്, ആനന്ദുവിന്റെ പിതാവ് ആലപ്പുറത്ത് കെ.ജി. ശിവശങ്കര പിള്ള, ജിൻസുവിന്റെ പിതാവ് പ്ലാത്തോട്ടത്തിൽ പി.വി. വർക്കി, ബാബുവിന്റെ പിതാവ് ആനിക്കാട്ട് തോമസ് ജോസഫ് (അച്ചായൻ), അരുണിന്റെ പിതാവ് ഏണസ്റ്റ് ഡിക്രൂസ്, റോസ്ബിന്റെ മുത്തച്ഛൻ കരിമ്പനമാക്കൽ കെ.ജെ. ചാക്കോ എന്നിവരുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നോർത്താംപ്ടണിൽ ആദ്യമായാണ് ഇത്തരമൊരു ഓൾ യുകെ കാരംസ് ടൂർണമെന്റ് അരങ്ങേറുന്നത്.

വിജയികൾ:
വാശിയേറിയ പോരാട്ടത്തിനൊടുവിൽ തായകം ക്ലബ്ബിന്റെ ദർശനും ജയശീലനും ചാമ്പ്യന്മാരായി. ഇതേ ക്ലബ്ബിലെ തന്നെ വേണുഗോപൻ – പുരസ് സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രേറ്റ് നോർത്താംപ്ടൺ സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച ബാബു തോമസ്, ആനന്ദു ശിവശങ്കര പിള്ള എന്നിവർ മൂന്നാം സ്ഥാനവും, ജോർജ് വർഗീസ്, ടോണി മാഞ്ഞാഞ്ചേരി ബേബി എന്നിവർ നാലാം സ്ഥാനവും നേടി.
നൂറുകണക്കിന് കായിക പ്രേമികൾ ഒത്തുചേർന്ന ഈ കായിക മാമാങ്കത്തിന് നോർത്താംപ്ടണിലെ ‘ചായ് കഫേ’ (Chai Cafe) ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം ടൂർണമെന്റിന്റെ മാറ്റു കൂട്ടി. തങ്ങളുടെ പൂർവ്വികർ പകർന്നുനൽകിയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പൈതൃകം കാത്തുസൂക്ഷിക്കുവാനും വരും തലമുറയ്ക്ക് മാതൃകയാകുവാനും ഈ ടൂർണമെന്റിലൂടെ സാധിച്ചുവെന്ന് സംഘാടകർ അറിയിച്ചു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട എല്ലാ നിര്‍ണായക തീരുമാനങ്ങളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റേതായിരുന്നുവെന്ന് മുന്‍ ബോര്‍ഡ് അംഗം വിജയകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. സഖാവ് പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ രേഖകളില്‍ ഒപ്പുവെച്ചതെന്നും, സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ അവതരിപ്പിച്ചപ്പോള്‍ മറ്റ് രേഖകള്‍ വിശദമായി പരിശോധിക്കാതെയാണ് ഒപ്പിട്ടതെന്നും വിജയകുമാര്‍ വ്യക്തമാക്കി.
തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ അധികാരവും പത്മകുമാറിനായിരുന്നുവെന്നും അദ്ദേഹത്തെ പൂര്‍ണമായി വിശ്വസിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വിജയകുമാര്‍ മൊഴിയില്‍ പറഞ്ഞു. സ്വര്‍ണപ്പാളി പുതുക്കുന്നതിനെക്കുറിച്ച് ബോര്‍ഡില്‍ സഖാവ് വിശദീകരിച്ചതിനാല്‍ മറ്റൊന്നും വായിക്കാതെ ഒപ്പുവെക്കുകയായിരുന്നു. വിഷയത്തില്‍ കൂടുതല്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിന് നാണക്കേടാകുമെന്നതിനാലാണ് താന്‍ കീഴടങ്ങിയതെന്നും മൊഴിയില്‍ പറയുന്നു.
എന്നാല്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വിജയകുമാര്‍ ഗുരുതര വീഴ്ച വരുത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്‌ഐടി വ്യക്തമാക്കുന്നത്. പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അന്യായലാഭം ഉണ്ടാക്കാന്‍ കൂട്ടുനിന്നതും ദേവസ്വം ബോര്‍ഡിന് സാമ്പത്തിക നഷ്ടം വരുത്തിയതുമായാണ് കണ്ടെത്തല്‍. കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയായും ദ്വാരപാലകശില്പ കേസില്‍ 15-ാം പ്രതിയായുമാണ് വിജയകുമാര്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ലയെയും മറികടന്ന് മറ്റൊരു ഇന്ത്യന്‍ വംശജ കോടീശ്വരി ഹുറൂണ്‍ ഇന്ത്യയുടെ 2025ലെ സമ്പന്ന പട്ടികയില്‍ ഇടംപിടിച്ചു. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാളാണ് 5.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 51,265 കോടി രൂപ) ആസ്തിയോടെ പട്ടികയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും വേഗത്തിലുള്ള വളര്‍ച്ചയാണ് ഉള്ളാളിന്റെ സമ്പത്ത് ഉയര്‍ന്നതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സില്‍ ഏകദേശം മൂന്ന് ശതമാനം ഓഹരി പങ്കാളിത്തവും വിപണിയിലെ കമ്പനിയുടെ ശക്തമായ പ്രകടനവുമാണ് ഈ നേട്ടത്തിന് പിന്നില്‍. ഹുറൂണ്‍ ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ എക്‌സിക്യൂട്ടീവുകളില്‍ ഒന്നാം സ്ഥാനത്താണ് ജയശ്രീ ഉള്ളാള്‍. ദീര്‍ഘകാല ആസ്തി വര്‍ധനവ് പരിഗണിച്ചാണ് ഈ റാങ്കിങ്. അടുത്ത കാലങ്ങളിലൊക്കെയും ഉപഭോക്തൃ കേന്ദ്രീകൃത ടെക് ഭീമന്മാരുടെ സിഇഒമാരായിരുന്നു പട്ടികയില്‍ മുന്നിലെത്തിയിരുന്നത്.
ബ്രിട്ടനില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ 63 വയസ്സുള്ള ജയശ്രീ ഉള്ളാള്‍ ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലാണ് താമസം. അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സിന്റെ ആസ്ഥാനം അവിടെയാണ്. ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവർ സാന്‍ഫ്രാന്‍സിസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങില്‍ ബിരുദവും സാന്താ ക്ലാര സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിങ് ആന്‍ഡ് മാനേജുമെന്റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സും നേടി. സിസ്‌കോ സിസ്റ്റംസിലും എഎംഡി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് 2008 ല്‍ അരിസ്റ്റ സിഇഒ സ്ഥാനത്തെത്തിയത്. 17 വര്‍ഷമായി കമ്പനിയെ നയിക്കുന്ന ഉള്ളാളിന് 2025 ല്‍ ഓണററി ഡോക്ടറേറ്റും ലഭിച്ചു.
തൃശ്ശൂർ: ‘സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്’ നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിട്ടുണ്ടോയെന്നും, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് ഇഡി പ്രധാനമായും പരിശോധിച്ചത്. ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹീം 2019ൽ ആരംഭിച്ച സേവ് ബോക്സ്, ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലേല ആപ്പെന്ന പേരിലാണ് അവതരിപ്പിച്ചത്. എന്നാൽ 2023ൽ ആപ്പിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി വ്യക്തമായതോടെ അന്വേഷണം ശക്തമാക്കിയിരുന്നു . കോടികൾ തട്ടിയെടുത്ത കേസിൽ സ്വാതിക് പൊലീസ് പിടിയിലായതിനു പിന്നാലെ ഇഡിയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സിനിമാതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്വാതിക്, സേവ് ബോക്സിന്റെ പ്രചാരണത്തിനായി ജയസൂര്യയെ ബ്രാൻഡ് അംബാസിഡറായി സമീപിക്കുകയും ഏകദേശം രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നിരവധി സിനിമാ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും ആപ്പിന്റെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതിക്കിനും ജയസൂര്യയ്ക്കുമിടയിലെ പണമിടപാടുകൾ പരിശോധിച്ച ശേഷം ഇഡി ചോദ്യം നടത്തിയത്. ഡിസംബർ 24നും ജയസൂര്യ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നുവെന്നും, തെളിവുകൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: ഓഫീസ് കെട്ടിട വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരീനാഥൻ രംഗത്ത്. എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് ഓഫീസ് മുറികൾ ഉണ്ടായിരിക്കെ, എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്ന ചോദ്യമാണ് ശബരീനാഥൻ ഉയർത്തുന്നത്. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എംഎൽഎ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത് തന്നെ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലായി രണ്ട് ഓഫീസ് മുറികൾ പ്രശാന്തിന് അനുവദിച്ചിട്ടുണ്ടെന്നും, നല്ല മുറികളും കമ്പ്യൂട്ടർ സംവിധാനവും കാർ പാർക്കിങ്ങും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള ഈ ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ, കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് തുടരുന്നത് എന്തിനാണെന്നുമാണ് ശബരീനാഥന്റെ ചോദ്യം. ഭൂരിഭാഗം എംഎൽഎമാരും സ്വന്തം മണ്ഡലങ്ങളിൽ വാടക കെട്ടിടങ്ങളിലാണ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നും, താനും ജനപ്രതിനിധിയായിരുന്നപ്പോൾ അങ്ങനെ തന്നെയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശാസ്തമംഗലം വാർഡിലെ നഗരസഭ കെട്ടിടത്തിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാർ, വാടക തുടങ്ങിയ കാര്യങ്ങൾ നഗരസഭ പരിശോധിച്ച് തീരുമാനിക്കട്ടെയെന്നും, നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ എംഎൽഎ ഹോസ്റ്റലിലേക്ക് പ്രശാന്ത് മാറുന്നതാണ് ഉചിതമെന്നുമാണ് തന്റെ നിലപാടെന്നും ശബരീനാഥൻ പറഞ്ഞു. അതോടൊപ്പം, എല്ലാ കൗൺസിലർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു 2025 ഡിസംബർ 27 ന് 41 ആം ദിവസ സമാപന വിളക്ക് ദിവസം വിശേഷൽ പൂജകളും, ശ്രീ വീരമണി കണ്ണൻ നയിച്ച പ്രേത്യേക ഭജനയോടും കൂടി ഭക്തി നിർഭാരമായ സമാപനമായി. അന്നേ ദിവസം നിർമല്യദർശനം, ഉഷപൂജ, ഗണപതി ഹോമം, അകണ്ട നാമർച്ചന, ഉച്ചപൂജ,തിടമ്പ് സമർപ്പണം, നെൽപ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്, ദീപാരാധന, സഹസ്രനാമ അർച്ചന, നീരാഞ്ജനം, പടിപൂജ, അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.
പൂജകൾക്ക് ശ്രീ അഭിജിത്തും, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു.ശ്രീ വീരമണി കണ്ണൻ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ചടങ്ങുകക്ക് സാക്ഷിയായി.

അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ ജനുവരി 3 ന് ശനിയാഴ്ച്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.
2026 ജനുവരി 3 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും. ഇംഗ്ലീഷിലുള്ള ശുശ്രുഷകളും ലഭ്യമാണ്.
ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-
07848 808550
മാത്തച്ചൻ വിളങ്ങാടൻ-
07915 602258
Our lady Of La Salette
R C Church,
1 Rainham Road, Rainham, Essex,
RM13 8SR, UK.
