Latest News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇടുക്കി ജില്ലയിലെ തോപ്രാൻകുടി,മേരിഗിരി, ഉദയഗിരി പ്രദേശങ്ങളിലെ ആദ്യകാല സാമൂഹിക വികസന മുന്നേറ്റങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കാരക്കാട്ട് കുര്യൻ തോമസ് (കുട്ടിച്ചൻ ) 78 നിര്യാതനായി. മേരിഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ കുട്ടിച്ചൻ ചേട്ടൻ ഇടുക്കി ജില്ലയിലെ ആദ്യകാല സാമൂഹിക വികസനത്തിന് പ്രത്യേകിച്ച് റോഡുകൾ ഉൾപ്പെടെ ഉളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ മുൻകൈയ്യെടുത്ത വ്യക്തിത്വമായിരുന്നു.

മേരിഗിരി മേഖലയിൽ വൈദുതി, ടെലിഫോൺ സൗകര്യങ്ങൾ എത്തിക്കുന്നതിൽ വളരെ അധികം പ്രയത്നിച്ച വക്തിയാണ് വിടവാങ്ങിയത്. പൊതുജനങ്ങളുടെ ഇടയിൽ കുട്ടി സാർ എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന കുട്ടിച്ചൻ കാരക്കാട്ട് ദീർഘകാലം കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഒരു മികച്ച സഹകാരി ആയിരുന്ന കുട്ടിച്ചൻ, ഉദയഗിരി സർവീസ് ബാങ്ക് മുൻ ബോർഡ് മെമ്പർ ആണ്.

മൃത സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (27/06/2025) രാവിലെ 11 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് ഉദയഗിരി സെൻ്റ് മേരീസ് ചർച്ചിൽ നടത്തപ്പെടുന്നതാണ്.

ഭാ​ര്യ: മേരിക്കുട്ടി പെരുവന്താനം പൗവ്വത്ത് കുടുംബാംഗമാണ് .  മക്ക​ൾ: അനീഷ്, അനിത. മ​രു​മ​ക്ക​ൾ: ബോബി ചെൻമരപ്പള്ളി, സിനി പറക്കുളങ്ങര.

കുട്ടിച്ചൻ മുണ്ടക്കയം കരിനിലത്ത് കാരക്കാട്ട് പരേതരായ കെ.കെ. തോമസിൻെറയും ഏലിയാമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: പരേതനായ കെ. ടി ജോസഫ് (പാറത്തോട്), കെ. ടി തോമസ് (കരിനിലം), പരേതനായ ആന്റണി തോമസ് (കരിനിലം), മേരിക്കുട്ടി തോമസ് കരിപ്പാപ്പറമ്പിൽ, മോളി ജോസഫ് കല്ലറയ്ക്കൽ (ആലക്കോട്).

മലയാളം യുകെ ന്യൂസ് ഡയറക്ടർ ബോർഡ് മെമ്പർ ജോജി തോമസ് സഹോദര പുത്രനാണ്.

പരേതൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. തൃശൂർ എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ ആണ് യുവാവ് ബസിനടിയിൽപ്പെട്ടത്. ഉദയനഗർ സ്വദേശി വിഷ്‌ണുദത്ത് (22) ആണ് മരിച്ചത്. തൃശൂർ സീതാഖാം ഫാർമസിയിലെ ജീവനക്കാരനായിരുന്നു വിഷ്‌ണുദത്ത്.

വിഷ്‌ണുദത്തിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന അമ്മ പത്മിനി (60) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിക്കുന്നതിനിടെ പിന്നിൽ നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്‌ണുദത്തിനെ രക്ഷിക്കാനായില്ല. ഇരുവരും വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിഷ്‌ണുദത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിന് പിന്നാലെ ജനരോഷം ശക്തമാവുകയാണ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കൗൺസിലർമാരും ഉൾപ്പെടെ റോഡിലെ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചിട്ടും നടന്നില്ല. ഇവർ മേയർക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. കോർപ്പറേഷന്റെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. പൂർണമായും റോഡ് തടഞ്ഞുകൊണ്ടാണ് പ്രതിഷേധം. ഒടുവിൽ ഏറെ പണിപെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റിയത്. ബിജെപിയും സംഭവത്തിൽ പ്രതിഷേധവുമായെത്തി.

 

കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്നുമായി യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശികളായ മിഥുന്‍ രാജ്, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്നും എല്‍എസ്ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആനിഹാള്‍ റോഡില്‍ നിന്നാണ് യുവാക്കളെ ഡാന്‍സഫ് സംഘം പിടികൂടിയത്. ഗോവയില്‍ നിന്നും എത്തിച്ച 105 എല്‍എസ്ഡി സ്റ്റാമ്പും രണ്ട് ഗ്രാം ഹാഷിഷ് ഓയിലും ഇവരില്‍ നിന്നും കണ്ടെടുത്തു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 3-യുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആശിർവാദ് സിനിമാസ് പുറത്തുവിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് നിർമ്മാതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ദൃശ്യം ആദ്യഭാഗത്തിലെ ജോർജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന ഒരു റീല്‍ പങ്കുവെച്ചുകൊണ്ടാണ് ആശിർവാദ് സിനിമാസ് ഈ വാർത്ത പുറത്തുവിട്ടത്. ‘ദൃശ്യം 3 ഉടൻ വരുന്നു’ എന്ന് റീലില്‍ വ്യക്തമാക്കുന്നുണ്ട്. സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാല്‍, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ‘ലൈറ്റ്, ക്യാമറ, ഒക്ടോബർ’ എന്നും വീഡിയോയില്‍ ചേർത്തിട്ടുണ്ട്.2025 ഒക്ടോബറില്‍ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ആകാംഷ ഉണർത്തുന്ന അടിക്കുറിപ്പോടെയാണ് അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുന്നത്. നേരത്തെ സെപ്റ്റംബറില്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നതാണ് ഈ പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ചിത്രത്തിന്റെ തിരക്കഥയില്‍ നിന്നുള്ള ഒരു ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിംഗും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ഷൂട്ടിംഗ് ആരംഭിച്ച്‌ അടുത്ത വർഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് ഹിന്ദി അണിയറപ്രവർത്തകരുടെ പദ്ധതി.

2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച്‌ മോഹൻലാലും മീനയും പ്രധാന വേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും, അത് മറച്ചു വെക്കാനുള്ള നായക കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രമങ്ങളും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിർത്തി. 2021-ലാണ് ‘ദൃശ്യം 2: ദി റെസംപ്ഷൻ’ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു മാസം മുമ്പ് മാത്രം വിവാഹിതനായ നവവരൻ കാർ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. പാലാ രാമപുരം കൊണ്ടാട് അറയാനിക്കവല മാളിയേക്കല്‍ പേണ്ടാനത്ത് ജോസഫിന്റെ മകന്‍ ഡോണറ്റ് (36) ആണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അമര്‍ലിയ (34) ചികിത്സയിലാണ്. ഡോണറ്റ് ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്.

മെയ് 26 -ന് ആയിരുന്നു ഇവരുടെ വിവാഹം. മെയ് 11 -നായിരുന്നു ഡോണറ്റ് വിവാഹത്തിനായി ഇറ്റലിയിൽ നിന്ന് നാട്ടിൽ എത്തിയത്. തിരിച്ചിറപള്ളിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ജൂലൈ രണ്ടിന് ഡോണറ്റ് ഇറ്റലിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. അമ്മ: ചിന്നമ്മ. സഹോദരങ്ങൾ: ജാന്‍സി, ജിന്‍സി (സൗദി). ഭാര്യ അമര്‍ലിയ കണ്ണൂര്‍ അലവില്‍ പൂവങ്കേരിയില്‍ കുടുംബാഗമാണ്. ഡോണറ്റിന്റെ അച്ഛന്‍ ജോസഫ് (അപ്പച്ചന്‍) അടിമാലി തോക്കുപാറ സ്വദേശിയാണ്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന് പൊലീസ്. 40 കോടിയോളം രൂപയാണ് ഇവര്‍ തട്ടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ സിറാജ് വലിയതുറ നല്‍കിയ പരാതിയിലെടുത്ത കേസിലാണ് നടപടി.

സൗബിന് പുറമേ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ടാണ് പൊലീസ് കോടതിയില്‍ വിശദീകരിച്ചത്. സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് സിറാജിന്റെ പരാതിയില്‍ പറയുന്നത്.

2022 ഫെബ്രുവരി 22 ന് റിലീസായ സിനിമയില്‍ നിന്ന് 286 കോടി രൂപയോളം കളക്ട് ചെയ്തിട്ടുണ്ടെന്ന് മരട് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രാജേഷ് ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിവരം പരാതിക്കാരനില്‍ നിന്ന് മറച്ചുവെച്ചു. കരാര്‍ പ്രകാരം 2022 നവംബര്‍ 30 ന് 47 കോടി രൂപ നല്‍കേണ്ടതായിരുന്നു. സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്തതിന്റെ പണം മാത്രമെ വിതരണ കമ്പനിയായ ബിഗ് ഡ്രീംസിലൂടെ സമാഹരിച്ചിട്ടുള്ളൂ. ബാക്കി പ്രതികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയിരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞെന്ന് പറഞ്ഞാണ് പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. യഥാര്‍ഥത്തില്‍ പ്രീ പ്രൊഡക്ഷന്‍ ജോലികളെ കഴിഞ്ഞിരുന്നുള്ളൂ. സിനിമ നിര്‍മ്മിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് പണമൊന്നും ചെലവായിട്ടില്ല. ആദ്യം 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയത്. ലാഭവിഹിതം കിട്ടാത്തതിനാലാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. മാജിക് ഡ്രീംസ് ഉടമ ലിസ്റ്റിന്‍ സ്റ്റീഫനില്‍ നിന്ന് അമിത പലിശയ്ക്ക് വാങ്ങിയെന്ന് പറയുന്നതിലും ഗൂഢാലോചനയുണ്ടെന്നും പൊലീസ് പറയുന്നു.

ഇത് തിരികെ നല്‍കുന്നതിന് 11 കോടി രൂപ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തില്‍ നിന്ന് പരാതിക്കാരനെ ഇടപെടുത്തി വാങ്ങി. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണം. 22 കോടി രൂപ സിനിമയുടെ നിര്‍മ്മാണത്തിന് ചെലവായെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അന്വേഷണത്തില്‍ 18.5 കോടി രൂപയാണ് ചെലവായതെന്ന് കണ്ടെത്തി. കേസെടുത്തതിനെ തുടര്‍ന്നാണ് 5.90 കോടി രൂപയെങ്കിലും പരാതിക്കാരന് കൊടുക്കാന്‍ തയ്യാറായതെന്നും പൊലീസ് വിശദീകരിച്ചു.

പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പൊലീസ് രേഖാമൂലം കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. 27 ന് സൗബിനടക്കമുള്ളവരോട് ചോദ്യം ചെയ്യലിനായി മരട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറിന് (40) കണ്ണീരോടെ ജന്മനാട് വിടപറഞ്ഞു. അഹമ്മദാബാദിൽനിന്നു ഡൽഹി വഴി ഇന്നലെ രാവിലെ ഏഴിനാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരായ വി.എന്‍. വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിനു പേര്‍ ഒഴുകിയെത്തി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്ക്കു വേണ്ടി പ്രൊജക്ട് മാനേജര്‍ ആര്‍.എം.ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

തുടര്‍ന്നു സ്വദേശമായ തിരുവല്ല പുല്ലാടിലേക്കു മൃതദേഹം എത്തിച്ചു. സഹോദരന്‍ രതീഷ് ജി.നായരും അമ്മാവന്‍ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ രാവിലെ 10ന് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിലേത്തിച്ചു. മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

യുകെയിലെ പോർട്സ്മൗത്ത് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ നേഴ്സായിരുന്നു ര‍ഞ്ജിത. 2024 ഓഗസ്റ്റിലാണ് ക്വീൻ അലക്സാന്ദ്രയിലെ കാർഡിയോളജി സി6 യൂണിറ്റിൽ നേഴ്സായി രഞ്ജിത ജോലിയിൽ പ്രവേശിക്കുന്നത്. നാല് ദിവസത്തെ അവധിക്കായി നാട്ടിൽ പോയി മടങ്ങി വരവേയാണ് അഹമദാബാദിലെ വിമാനദുരന്തത്തിന് ഇരയായത്. യുകെയിൽ എത്തി ഒരു വർഷം പൂർത്തിയാകാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത വിട വാങ്ങൽ.

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ 2025 2026 കാലത്തേയ്ക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. മുൻ പ്രസിഡന്റ് ജോജി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിനോയ് തോമസിനെ പ്രസിഡന്റായും ലേഖ ഷിനുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ട്രഷറർ – ശ്രീജു പുരുഷോത്തമൻ ,വൈസ് പ്രസിഡന്റ് -ചാൾസ് ജോസ് ,ജോയിൻ സെക്രട്ടറി – സജി വർഗീസ് ,ജോയിൻ ട്രഷറർ – ജോജി ജോസഫ് ,പബ്ലിക് റിലേഷൻസ് ഹരികുമാർ മേനോൻ, യുക്മ പ്രതിനിധികൾ ആൻറണി ജോർജ്, ജോജി ജോസഫ് ,അബ്രഹാം ലൂക്കോസ് കൂടാതെ 19 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചുമതല ഏറ്റു.

പതിനഞ്ചാം വർഷ നിറവിൽ നിൽക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാകായികരംഗത്തും മുൻപന്തിയിൽ നിൽക്കുന്ന ബ്രിട്ടനിലെ പ്രധാന അസോസിയേഷനുകളിൽ ഒന്നാണ്. കേംബ്രിഡ്ജ് മേഖലയിലെ മലയാളികളുടെ കൂട്ടായ്മയ്ക്കായും ക്ഷേമപ്രവർത്തനങ്ങൾക്കായും കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുതിയ കാൽവെപ്പുകളുമായി മുന്നോട്ടുപോകുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു. മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ദീപാ സിനോയ് അവതരിപ്പിച്ചു. ബാർബിക്യൂ – സ്പോർട്സ് ഡേ, പുരുഷ – വനിതാ ദിനങ്ങൾ, ക്രിസ്മസ് -ന്യൂ ഇയർ, ഈസ്റ്റർ- വിഷു ആഘോഷങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളും , ഭവനരഹിതർക്കായി ആരംഭിച്ച കരുണ എന്ന ഗൃഹനിർമ്മാണ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളും ആരംഭിച്ചതായി അസോസിയേഷൻ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഗുരു പൂർണിമ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 ജൂൺ 28-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ലണ്ടനിലെ ക്രോയിഡോണിൽ ഉള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെന്റെറിൽ വച്ചാണ് ഗുരു പൂർണിമ ആഘോഷങ്ങൾ നടത്തപ്പെടുന്നത്. അന്നേ ദിവസം വിഷ്ണു പൂജ, ഗുരുപാദ പൂജ, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗുരുവായൂർ ദേവസ്വം കിഴേടം പുന്നത്തൂർ കോട്ട മേൽശാന്തി വടശ്ശേരി വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ജാതി മത ഭേദമന്യേ എല്ലാവരും ലണ്ടൻ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷത്ക്കാരത്തിനായി നടത്തുന്ന വിഷ്ണു പൂജയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ ശ്രീ ഗുരുവായൂരപ്പ നാമത്തിൽ സംഘടകർ അഭ്യർത്ഥിക്കുന്നു. ഗുരുപാദ പൂജയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്ക് സംഘടകരെ ബന്ധപ്പെടാവുന്നതാണ്.കൂടുതൽ അന്വേഷണങ്ങൾക്ക്.

SURESH BABU – 07828137478
GANESH SIVAN – 07405513236
SUBASH SARKARA -07519135993

ഇറാനും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തെ ട്രംപ് വിമര്‍ശിച്ചു.

‘ഇസ്രയേല്‍ ആ ബോംബുകള്‍ ഇടരുത് അങ്ങനെ ചെയ്താല്‍ അത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാകും. പൈലറ്റുമാരെ ഇപ്പോള്‍ തന്നെ തിരിച്ചു വിളിക്കൂ’ – ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ട്രംപ് ആവശ്യപ്പെട്ടു. നെതര്‍ലാന്‍ഡ്‌സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വാഷിങ്ടണില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇറാന്‍ ഔദ്യോഗിക പ്രതികരണം നടത്തിയിരുന്നില്ല.

അതേസമയം വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനെ തുടര്‍ന്നാണ് ടെഹ്‌റാന്‍ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്്‌സ് പറഞ്ഞു. ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ പ്രതിരോധിച്ചതായും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.

എന്നാല്‍ ഇസ്രയേലിന്റെ ആരോപണം ഇറാന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യയില്‍ ആശങ്ക വിതച്ച 12 ദിവസത്തെ ഇസ്രയേല്‍-ഇറാന്‍ ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച രാവിലെയാണ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായും ദയവായി അത് ആരും ലംഘിക്കരുതെന്നും ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved