ലണ്ടൻ: യുകെയിലെ ILR/PR സ്ഥിരതാമസ യോഗ്യതയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, സ്കിൽഡ് വർക്കർ വിസയിലുള്ള മലയാളികളുൾപ്പെടെയുള്ള കുടിയേറ്റക്കാരെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, പൊതുസമൂഹത്തിൽ ഉയരുന്ന ആശങ്കകൾ പരിഹരിക്കാനും വ്യക്തത കൈവരിക്കുന്നതിനുമായി ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഒരു അടിയന്തര ഓൺലൈൻ സെമിനാർ (Zoom) സംഘടിപ്പിക്കുന്നു.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം ILR ലഭിക്കുന്നതിനുള്ള നിലവിലെ 5 വർഷത്തെ കാലാവധി 10 വർഷമോ അതിലധികമോ ആയി ഉയർത്തപ്പെടുവാൻ സാധ്യതയുള്ളതിനാൽ വ്യാപകമായ ആശങ്കകളും വ്യാഖ്യാനക്കുഴപ്പങ്ങളും ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ കൺസൾട്ടേഷൻ ഉടൻ പുറത്തുവരാനിരിക്കുന്നതോടെ സമൂഹത്തെ ബോധവൽക്കരിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യു കെയിലെ സാമൂഹിക – രാഷ്ട്രീയ – നിയമ മേഖലയിലെ പ്രമുഖരെ അണിനിരത്തിക്കൊണ്ടാണ് ഐ ഓ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നത്.
പ്രധാന വിഷയങ്ങൾ
പുതിയ ILR/PR നിർദ്ദേശങ്ങളുടെ സംക്ഷിപ്ത വിശദീകരണം
സ്കിൽഡ് വർക്കർ, ഹെൽത്ത് & കെയർ വർക്കർ, ആശ്രിതർ പുതിയ നിയമത്തിൽ എങ്ങനെ ബാധിക്കപ്പെടും
കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്തുന്ന മാർഗങ്ങൾ
നിയമ-രാഷ്ട്രീയ തലത്തിലുള്ള നടപടികൾ
വിദഗ്ധ പാനൽ
Daniel Zeichner
Member of Parliament for Cambridge
Sol. Adv. Cllr. Baiju Thittala Former Mayor of Cambridge;
Legal Advisor, Indian Overseas Congress
Cllr. Beth Gardiner Smith
Senior Policy Associate, Future Governance Forum
(Focus on Asylum & Migration)

തൃശൂർ, വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഷാരോണിന്റെ ഭാര്യ അർച്ചന (20) ആണ് മരിച്ചത് . ബുധനാഴ്ച വൈകിട്ട് നാല് മണിയോടുകൂടി വീടിനു സമീപത്തുള്ള കോൺക്രീറ്റ് കാനയിൽ മൃതദേഹം കാണുകയായിരുന്നു. വീടിനുള്ളിൽ തീ കൊളുത്തിയതിനു ശേഷം പുറത്തേക്ക് ഓടിയിരിക്കാമെന്നാണ് നിഗമനം.
പ്രണയത്തിലായ ഷാരോണും അർച്ചനയും ആറുമാസം മുൻപാണ് വിവാഹിതരായത് . ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടിരുന്നെന്ന് അർച്ചനയുടെ വീട്ടുകാർ ആരോപിച്ചു . ഭർത്താവ് ഷാരോണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡബ്ലിൻ/എറണാകുളം ∙ അയർലൻഡിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി വേങ്ങൂർ വക്കുവള്ളി സ്വദേശി തെക്കുംകുടി ബേസിൽ വർഗീസ് (39) ആണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനനം . ഉടനെ സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സാ ശ്രമങ്ങൾ നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല.
ബേസിൽ വർഗീസിന്റെ ഭാര്യ കുക്കു സജി മേയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സാണ്. ഇവർക്ക് ഒരു കുട്ടിയുണ്ട് . കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ബേസിലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് .
ബേസിൽ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ രാജ്യത്ത് വ്യാപകമായി പ്രചരിക്കുകയാണ്. ഐഎസ്ഐയും സൈനിക മേധാവി അസിം മുനീറും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ പാക്കിസ്ഥാൻ സർക്കാർ, ജയിൽ അധികാരികൾ എന്നിവരിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. 73 വയസ്സുള്ള ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ 2023 മുതൽ ജയിലിലാണ്.
കുടുംബാംഗങ്ങൾക്ക് ഇമ്രാൻ ഖാനെ കാണാൻ അനുമതി നിഷേധിച്ചതോടെയാണ് അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി ലഭിച്ചത്. സഹോദരി ജയിൽ മുന്നിൽ നടത്തിയ പ്രതിഷേധം പോലീസ് ശക്തിപ്രയോഗത്തിലൂടെ അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ബലൂചിസ്താനിലെ ഒരു ഔദ്യോഗിക എക്സ് അക്കൗണ്ട് ഇമ്രാൻ ഖാൻ കൊലചെയ്യപ്പെട്ടുവെന്ന അവകാശവാദം മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് സത്യമാണെങ്കിൽ പാക്കിസ്ഥാനിലെ ഭരണ സംവിധാനത്തിന് ഇത് വലിയ ആഘാതമുണ്ടാക്കും എന്നും അവർ ആരോപിച്ചു.
അഭ്യൂഹങ്ങൾ ശക്തമായതോടെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകരുടെ ആയിരക്കണക്കിന് ആളുകൾ ജയിലിന് മുൻപിൽ എത്തിച്ചേരുകയാണ്. ജയിലിൽ തനിക്ക് പീഡനം നേരിടുന്നതായി ഇമ്രാൻ കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു എന്നും എന്തെങ്കിലും സംഭവിച്ചാൽ സൈനിക മേധാവിയായ അസിം മുനീറായിരിക്കും ഉത്തരവാദിയെന്ന് പാർട്ടിയോട് സൂചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. .
പലാശ് മുച്ഛലിന്റെയും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെയും വിവാഹത്തെ ചുറ്റിപ്പറ്റി വലിയ വിവാദങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. വിവാഹദിവസം തന്നെ പുറത്തുവന്ന സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളാണ് കാര്യങ്ങൾക്ക് കൂടുതൽ ചൂടേകിയത്. നൃത്ത കൊറിയോഗ്രാഫറായ മേരി ഡി കോസ്റ്റയുമായി പലാശ് നടത്തിയതായി പറയപ്പെടുന്ന ചാറ്റുകളിൽ, സ്മൃതിയുമായുള്ള ബന്ധം “മിക്കവാറും അവസാനിച്ച നിലയിൽ” എന്നാണ് പലാശ് സൂചിപ്പിക്കുന്നതെന്നും, യുവതിയെ ഹോട്ടലിലെ പൂളിൽ ഒരുമിച്ച് നീന്താൻ ക്ഷണിക്കുന്നതടക്കമുള്ള സന്ദേശങ്ങളും കാണാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കിടെ ഈ ചാറ്റുകൾ സ്മൃതിയുടെ കുടുംബാംഗങ്ങൾ കണ്ടതാകാമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സ്മൃതിയുടെ പിതാവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും പറയുന്നു. ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ആദ്യമായി പങ്കുവച്ച റെഡ്ഡിറ്റ് ത്രെഡ് നീക്കം ചെയ്തെങ്കിലും ഇതുവരെ സ്മൃതിയോ പലാശോ അവരുടെ കുടുംബാംഗങ്ങളോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതോടൊപ്പം 2017-ൽ മുൻ കാമുകി ബിർവ ഷായെ പ്രപ്പോസ് ചെയ്യുന്ന പലാശിന്റെ പഴയ ചിത്രങ്ങളും വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
വിവാഹം മാറ്റിവച്ചതോടെ ആരാധകരുടെ ഭാഗത്ത് നിന്ന് തർക്കങ്ങളും ആരോപണങ്ങളും ശക്തമായി. സ്മൃതി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തതും ചർച്ചകൾക്ക് പുതുജീവനായി. സുഹൃത്തായ ജമിമ റോഡ്രിഗസിന്റെ ആഘോഷ വീഡിയോകൾ പോലും ഡിലീറ്റ് ചെയ്തു. എന്നാൽ, ചാറ്റുകൾ വ്യാജമാണെന്നും സ്മൃതിയുടെ പിതാവ് ആരോഗ്യമായി ആശുപത്രി വിട്ട ശേഷമാകും പുതിയ വിവാഹ തീയതി നിശ്ചയിക്കപ്പെടുക എന്നും വ്യക്തമാക്കുന്നവരും ഉണ്ട്.
ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ 13-ാമത് വാർഷിക അയ്യപ്പ പൂജ 2025 നവംബർ 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 10:00 മണി വരെ, കെന്റ് അയ്യപ്പ ടെമ്പിളിൽ നടക്കുന്നതാണ്.
പരിപാടിയിൽ ഗണപതി പൂജ, ഭജന, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉൾപ്പെടുന്നു. വിളക്ക് പൂജയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒരു നിലവിളക്ക്, ഒരു തേങ്ങ, പൂജയ്ക്കാവശ്യമായ പൂജ പുഷ്പങ്ങളും, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) നടത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഒരു തേങ്ങയും കൊണ്ടുവരുക. കൊണ്ടുവരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ, താഴെപ്പറയുന്ന നമ്പറുകളിൽ ഏതെങ്കിലും ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു:
07838170203, 07906130390, 07973151975, 07753188671, 07985245890, 07860578572, 07735368567.
സ്ഥലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS

റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതുക്കിയ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. മുൻ സന്ദർഭങ്ങളിൽ റഷ്യയ്‌ക്ക് അനുകൂലമാണെന്ന് വിമർശിക്കപ്പെട്ട യുഎസ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയതിനെ തുടർന്നാണ് യുക്രൈന്റെ അനുകൂല പ്രതികരണം. പ്രധാന വിഷയങ്ങളിൽ കൂടുതൽ മുന്നോട്ടുപോകാൻ ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള താത്പര്യവും സെലൻസ്കി പ്രകടിപ്പിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ് മോസ്കോയിൽ പുടിനുമായി ചർച്ച നടത്തുമെന്ന് അമേരിക്ക അറിയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും റഷ്യയുടെയും പ്രതിനിധികൾ അബുദാബിയിലും പ്രത്യേക ചർച്ചകൾ നടത്തുകയാണ്. യുക്രൈനെ പിന്തുണക്കുന്ന 30 രാജ്യങ്ങളും വീഡിയോ യോഗത്തിൽ പുതുക്കിയ അമേരിക്കൻ സമാധാന പദ്ധതിയെ കുറിച്ച് ആശയവിനിമയം നടത്തി.
ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും യുദ്ധം നിലച്ചിട്ടില്ല. റഷ്യൻ ഡ്രോണുകളും മിസൈലുകളും കീവിൽ വീണ്ടും ആക്രമണം നടത്തി. പുലർച്ചെ നടന്ന സ്ഫോടനങ്ങളിൽ ഏഴുപേർ മരിച്ചു, നഗരവാസികൾക്ക് സുരക്ഷിത ഇടങ്ങളിലേക്ക് മാറേണ്ടിവന്നു. 2022-ൽ ആരംഭിച്ച യുദ്ധത്തിന്റെ ആഘാതം ഇനിയും കുറയാതെ തുടരുകയാണ്.
തൊടുപുഴ കൈവെട്ട് കേസിൽ നടന്ന വ്യാപകമായ ഗൂഢാലോചനയെ കുറിച്ച് പുതുതായി അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അനുമതി നൽകിയതായി കൊച്ചി എൻഐഎ പ്രത്യേക കോടതി അറിയിച്ചു. നവംബർ 20-ന് അന്വേഷണം തുടരണമെന്നാവശ്യപ്പെട്ടാണ് ഏജൻസിയുടെ ഹർജി സമർപ്പിച്ചത്. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷം അധിക തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യ പ്രതിയായ സവാദ്, പിഎഫ്ഐ പ്രവർത്തകരും നേതാക്കളും തനിക്ക് തമിഴ്‌നാട്ടിലെ ദിണ്ടിഗുളിലും പിന്നീട് കണ്ണൂരിലും തമ്പടിക്കാനും ജോലി ലഭിക്കാനും സഹായിച്ചതായി വെളിപ്പെടുത്തിയതായി എൻഐഎ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം സ്ഥിരീകരിക്കാനും സഹായം നൽകിയ മറ്റുള്ളവരെ കണ്ടെത്താനുമാണ് പുതിയ അന്വേഷണം ലക്ഷ്യമിടുന്നത്.
2010-ൽ ന്യൂമാൻ കോളജിലെ പ്രൊഫസർ ടി.ജെ. ജോസഫിന്റെ വലം കൈ വെട്ടിക്കളഞ്ഞ കേസിൽ 19 പേര്‍ക്ക് ശിക്ഷ ലഭിച്ചിരുന്നു. പ്രധാന പ്രതിയായ സവാദ് 2024 ജനുവരിയിൽ കണ്ണൂരിൽ വ്യാജനാമത്തിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായിരുന്നു. സവാദിന് 2020 മുതൽ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കിയതായി ആരോപിക്കുന്ന ഷഫീർ സി. യെയും എൻഐഎ പിന്നീട് അറസ്റ്റ് ചെയ്തു.
പന്തളം കടയ്ക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനങ്ങൾ ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തിലായിരുന്നു. പരിശോധനയ്‌ക്കെത്തിയ അധികൃതർ ഹോട്ടലുകളിൽ ശുചിത്വം തികച്ചും ഇല്ലാതിരുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന തരത്തിലാണെന്നും കണ്ടെത്തി.
പരിശോധനയിൽ കക്കൂസിലടക്കം ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നതും കക്കൂസിനോട് ചേർന്നുതന്നെ പാചകം നടത്തിയിരുന്നതും കണ്ടെത്തി. മാലിന്യം സമീപത്തെ തോട്ടിലേക്കാണ് ഒഴുക്കി വിട്ടിരുന്നത്. കൂടാതെ പഴകിയ ഭക്ഷണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇത്തരം പ്രവൃത്തികളെ അധികൃതർ കർശനമായ അശ്രദ്ധയായി വിലയിരുത്തി.
പ്രദേശത്ത് നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതിനാൽ ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ഹോട്ടലുകൾക്ക് നഗരസഭയുടെ ലൈസൻസ് ഇല്ലായിരുന്നുവെന്നും നടത്തിപ്പുകാരെയും കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കൊച്ചി: വൻ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ നിർണായക ഘട്ടം എത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഡിസംബർ 8 ന് വിധി പറയും. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ സിനിമാ നടിയെ വാഹനം തടഞ്ഞ് ക്രൂരമായി ആക്രമിച്ചതാണ് കേസ്. പൾസർ സുനി ഒന്നാം പ്രതിയും, നടൻ ദിലീപ് എട്ടാം പ്രതിയുമാണ്. വിചാരണ സമയത്ത് 28 സാക്ഷികൾ കൂറുമാറിയതും കേസിനെ കൂടുതൽ സങ്കീർണമാക്കി.
സംഭവത്തിന് ശേഷം പ്രതികളെ പിടികൂടുന്നതുൾപ്പെടെ അന്വേഷണത്തിൽ നിരവധി വഴിത്തിരിവുകളാണ് ഉണ്ടായത്. ദിലീപിനെ ആദ്യഘട്ടത്തിൽ പ്രതിപട്ടികയിൽ ചേർത്തിരുന്നില്ലെങ്കിലും, കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ 2017 ജൂലൈയിൽ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം, വിചാരണ എന്നിവ പലതവണ നീണ്ടു നിന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങളും കേസിൽ പുതിയ ചർച്ചകൾക്ക് ഇടയാക്കി.
അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റം, പുതിയ മൊഴികൾ, തുടരന്വേഷണം എന്നിവ കാരണം വിചാരണ വർഷങ്ങളോളം നീണ്ടു. ഇപ്പോൾ കോടതിയുടെ അന്തിമ വിധി സംസ്ഥാനത്തെ മുഴുവൻ ആളുകളും ഉറ്റുനോക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും കോടതി അന്തിമതീരുമാനം അറിയിക്കുക.