ന്യൂസ് ഡെസ്ക്, മലയാളം യുകെ
മകനും കുടുബത്തിനുമൊപ്പം താമസിക്കാൻ 6 മാസത്തെ വിസിറ്റിംഗ് വിസയിൽ എത്തിയ മാതാവിന് അപ്രതീക്ഷിത വിയോഗം. കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരിച്ചത്. മകനും കുടുംബത്തിനുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിങ്ങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തിര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുൻപാണ് മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി ബ്രിട്ടനിൽ എത്തിയത്. പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. മൃതസംസ്‍കാരം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടിബിൻ രാജുവിൻെറ മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പുതിയ വഖഫ് നിയമം പ്രാബല്യത്തിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിലായെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പാർലമെന്റ് പാസാക്കിയ വഖഫ് ബില്ലിൽ രാഷ്ട്രപതി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ചട്ടരൂപീകരണം കേന്ദ്ര സർക്കാർ ഉടൻ നടത്തും.
നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. നിയമം സ്റ്റേ ചെയ്യരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
കേസിൽ സുപ്രീം കോടതിയിൽ കേന്ദ്രം തടസ ഹർജിയും ഫയൽ ചെയ്തു. ഏപ്രില്‍ 16ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. നിയമം ചോദ്യം ചെയ്ത് 12 ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്.
പ്രാർത്ഥിക്കാനും വിശ്വാസികളെ കൂട്ടാനും പുതുവഴികൾ തേടുകയാണ് യുകെയിലെ ആരാധനാലയങ്ങൾ. കാരണം വികസിത രാജ്യങ്ങളില്‍ ജനങ്ങൾക്ക് മതപരമായ വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. വടക്കന്‍ ഇംഗ്ലണ്ടിലെ ഷിപ്ലി നഗരത്തിലെ സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഇന്നത്തെ റെസ്‍ലിംഗ് ചര്‍ച്ച് ആയി രൂപം മാറിയത് . പ്രൊഫഷണല്‍ റെസ്‍ലിംഗും യേശുവുമാണ് തന്നെ രക്ഷിച്ചതെന്നാണ് പാസ്റ്റര്‍ ഗോരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. അദ്ദേഹം പള്ളിയിലെത്തിയാല്‍ ഒരു ചെറിയ പ്രസംഗവും അതിന് ശേഷം പ്രാര്‍ത്ഥനയും നടക്കും. പിന്നാലെ രണ്ട് മണിക്കൂര്‍ നീളുന്ന പൊരിഞ്ഞ പോരാട്ടത്തിനാകും പള്ളി സാക്ഷ്യം വഹിക്കുക. സംഗതി വിജയം കണ്ടെന്നാണ് ഗേരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. പള്ളി സ്ഥാപിച്ച ആദ്യ വര്‍ഷം തന്നെ 30 ഓളം പേര് ജ്ഞാനസ്നാനം ചെയ്ത് ക്രിസ്തുമതം സ്വീകരിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2011 -ലാണ് ഗോരേത്ത് തോംപ്സണ്‍ ക്രിസ്തുമതം സ്വീകരിച്ചത്. 2022 -ല്‍ അദ്ദേഹം ഒരു നൈറ്റ് ക്ലബ് വാങ്ങി, സെന്‍റ് പീറ്റേഴ്സ് പള്ളിയാക്കി മാറ്റുകയായിരുന്നു.
യൂകെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയത്. ഇതോടെ ഇവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളിലേക്ക് വിശ്വാസികളെത്താതെയായി. വിശ്വാസികൾ വരാതായതോടെ പള്ളികളിലെ വരുമാനം കുറഞ്ഞു. പല പള്ളികളും നൈറ്റ് ക്ലബുകളായി മാറി. ഇതിനിടെയാണ് ഗുസ്തിയെയും ക്രിസ്തുവിനെയും ഒരു പോലെ വിശ്വസിക്കുന്ന 37 -കാരനായ കരിസ്മാറ്റിക് വ്യക്തിയായ ഗേരേത്ത് തോംപ്സണ്‍ പുതിയൊരു പള്ളി തുടങ്ങിയത്.
ഇന്ന് തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റെസ്‍ലിംഗ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും. പള്ളിയില്‍ റെസ്‍ലിംഗ് ഉള്ള ദിവസങ്ങളില്‍ ഏതാണ്ട് 200 പേരാണ് എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഇന്ന് അറിയപ്പെടുന്നത് റെസ്‍ലിംഗ് ചര്‍ച്ച് എന്നാണ്.
യുകെയില്‍ പള്ളിയില്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത്. 2021 ലെ സെന്‍സസ് പ്രകാരം ഇംഗ്ലണ്ടിലെയും വെയിൽസിലെയും പകുതിയില്‍ താഴെ മാത്രം ആളുകളാണ് തങ്ങൾ ക്രിസ്ത്യാനികളാണെന്ന് കരുതുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മതമില്ലെന്ന് കരുതുന്നവരുടെ സംഖ്യ 25 ശതമാനത്തില്‍ നിന്നും 37 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. അതിനാല്‍ ക്രിസ്ത്യന്‍ പള്ളികളെല്ലാം വിശ്വാസികളെ പള്ളികളിലേക്ക് എത്തിക്കാന്‍ പുതുവഴി തേടുകയാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു.
ഓശാന ഞായറിൽ ഭക്തിയുടെയും വിശ്വാസത്തിന്റെയും കുരുത്തോല വീശി ആലപിക്കാൻ യുകെ മലയാളികൾ ഒരുക്കിയ വിശ്വാസഗീതം തരംഗമാകുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം അന്ന ജിമ്മി മൂലകുന്നം, സൈറാ ജിജു , ആഷ്നി ഷിജു എന്നിവരും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.
യുകെ മലയാളി മോനി ഷിജോ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ബിജു കൊച്ചു തെള്ളിൽ (ബിർമിംഹാം) ആണ് . ഭക്തിനിർഭരമായ ഗാനത്തിന്റെ ഓർക്കസ്ട്ര അരുൺകുമാറും എഡിറ്റിംഗ് ബി സൗണ്ട്സ്, യുകെ ആണ് നിർവഹിച്ചിരിക്കുന്നത്. ഫോക്കസ് ഫിൻഷുർ യുകെ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഗാനം ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.
കോട്ടയം കാരിസ് ഭവനിലെ കുര്യച്ചനച്ചനോടൊപ്പം ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകി മലയാളികളുടെ പ്രിയ ഗായകരായ ശ്രീ ബിജു നാരായണൻ, കെസ്റ്റർ. അഭിജിത്ത് കൊല്ലം, എലിസബത്ത് രാജു, മിഥില മൈക്കിൾ , ഗാഗുൽ ജോസഫ്, ഗ്ളോസ്റ്റർ നിവാസിയായ സിബി ജോസഫ് എന്നിവർ പാടിയ “എന്റെ ദൈവം”എന്ന ആദ്യ ആൽബത്തിലൂടെയാണ് മോനി ഷിജോ തന്റെ ഗാന രചനയ്ക്ക് തുടക്കം കുറിച്ചത് . അതിനു ശേക്ഷം “ജ്യോതിപ്രഭാവൻ” എന്ന അയ്യപ്പ ഭക്തിഗാന., “കൃഷ്ണം” എന്ന കൃഷ്ണഭക്തി ഗാനം, കരുണാമയൻ, അലിവൂറും സ്നേഹം, മഞ്ഞുരുകും താഴ്വരയിൽ.. എന്നുള്ള ക്രിസ്ത്യൻ ഭക്തിഗാനങ്ങളും കൂടാതെ “മേടമാസപുലരി” എന്ന വിഷുകണിപ്പാട്ടുകളോടൊപ്പം കൂറേയധികം ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച മോനി ഷിജോ 25 വർഷമായ് യുകെയിൽ താമസിക്കുന്ന അറിയപ്പെടുന്ന കലാകാരിയും സാമൂഹിക സാംസ്കാരിക ബിനിനസ്സ് രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിത്വവുമാണ് .
ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെ ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും.
ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. ഇവർക്ക് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം.
14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസം ഇവർക്ക് പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാർശ എന്നായിരുന്നു ജയിൽ ഉപദേശകസമിതിയുടെ ശുപാർശ. എന്നാൽ, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവർക്ക് തിരിച്ചടിയായി.
ഇവർക്ക് കൂടുതൽകാലം പരോൾ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിന് ജയിൽ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.
ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയൽ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോൾ നൽകി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്.
കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകൻ ബാസിത് അലിക്കും സമാനശിക്ഷ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഇയാളെ തുറന്ന ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെങ്കിലും മോചനപട്ടികയിൽ വന്നിട്ടില്ല.
കൊല്ലത്ത് കാമുകനൊപ്പംചേർന്ന് ഭർത്താവിനെ വിഷം നൽകി കൊന്ന കേസിൽ ബിനിത എന്ന തടവുകാരിയെ മോചിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ശുപാർശയും ഗവർണറുടെ പരിഗണനയിലാണ്.
മാവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി 77 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ മഞ്ഞാടിയിലെ എഡിഡിഎല്‍ ലാബിലെ പരിശോധനയിലാണ് വിഷബാധ സ്ഥിരീകരിച്ചത്.
ആളുകൾക്ക് പുറമെ തെരുവ് നായകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കണ്ണമംഗലത്തെ പറമ്പില്‍ ചത്തുകിടന്ന നിലയില്‍ കണ്ടെത്തിയ നായയെ നാട്ടുകാര്‍ ചിലര്‍ ചേര്‍ന്ന് കുഴിച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസം നായയെ നഗരസഭ, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണു നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി മൂന്ന് വയസുകാരി ഉള്‍പ്പെടെ 77 പേർക്ക് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, എ.ആര്. ജംഗ്ഷന്, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂര്‍, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലായാണ് തെരുവുനായ ഒട്ടേറെപ്പേരെ കടിച്ചത്.
കടിച്ച നായയെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവില്‍ ചത്തനിലയില്‍ കാണപ്പെട്ട നായയെ ചിലര്‍ കുഴിച്ചുമൂടുകയായിരുന്നു. നായയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റുവാന്‍ അധികൃതര്‍ തയാറാകാതെ കുഴിച്ചു മുടിയതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞദിവസം നായയെ പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.
വിൽസൺ പുന്നോലിൽ
എക്സിറ്റർ: പ്രവാസി സംഗമങ്ങളിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൂട്ടായ്മായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ പതിനൊന്നാമത് കൂട്ടായ്മ ജൂൺ മാസം 28-ാം തീയതി ശനിയാഴ്ച ബർമിംഗ്ഹാമിന് അടുത്തുള്ള ബ്രിയലി ഹില്ലിൽ നടക്കുന്നതാണ്.
കുന്നും മലയും താഴ്‌വാരവും സമതലവും അണകെട്ടുകളും അടങ്ങുന്ന ലോറേഞ്ചും ഹൈറേഞ്ചും കൂടി ചേരുന്ന ഇടുക്കി എന്ന സുന്ദര നാട്ടിൽ നിന്നും ഇംഗ്ലണ്ടിൽ എത്തി ചേർന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ഒത്തു ചേരൽ ഇത്തവണ ഏറ്റവും മനോഹരമായി നടത്തുവാനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി പ്രസിഡൻ്റ് സിബി ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഐജെസ് കമ്മറ്റിയുടെ ഓൺലൈൻ മീറ്റങ്ങി ലാണ് കൂട്ടായ്മയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത്.
ഇംഗ്ലണ്ടിലെ നാനാഭാഗത്തുള്ള ഇടുക്കിക്കാർക്ക് എല്ലാവർക്കും എളുപ്പത്തിൽ പങ്കെടുക്കുവാൻ ആകുന്ന വിധമാണ് സംഗമ സ്ഥലവും തീയ്യതിയും നിയ്ചയിച്ചിരിക്കുന്നതെന്നു ആയതിനാൽ എല്ലാം ഇടുക്കി കാരും സംഗമത്തിൽ പങ്കെടുക്കുവാൻ ശ്രമിക്കമെന്ന് സെക്രട്ടറി ജിൻ്റോ ജോസഫ് അഭ്യർത്ഥിച്ചു.
ഈ വർഷം എല്ലാവരും കുടംബ സമ്മേതം പങ്കെടുക്കണമെന്നും അങ്ങനെ കുടുതൽ ദൃഡമായ ബന്ധങ്ങൾ തുടർന്നാൽ മാത്രമേ ഇടുക്കി മക്കളുടെ കൂട്ടായ്മയ്ക് ശരിയായ അർത്ഥം കൈവരുകയുള്ളുവെന്നു വൈസ് പ്രസിഡൻറ് വിൻസി വിനോദ് അഭിപ്രായപ്പെട്ടു.
കമ്മറ്റിയിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷർ റോയ് ജോസഫ് നന്ദി പറഞ്ഞു. മുൻ ഇടുക്കി ജില്ല കമ്മറ്റി കൺവീനർന്മാരായ ജസ്റ്റ്യൻ എബ്രാഹം, ബാബു തോമസ്, ജിമ്മി ജേക്കബ്, പീറ്റർ താനോലി ജോയ്ൻ്റ് ട്രഷറർ സാജു ജോർജ് അടക്കമുള്ളവർ മീറ്റിങ്ങിൽ പങ്കെടുക്കയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
സംഗമവുമായി ബന്ധപ്പെട്ട് കുടുൽ വിവരങ്ങൾക്ക് സിബിയേയയും (07563544588) ജിൻ്റോയുമായിയും
(07868173401)
കലാപരിപാടികൾ അവതരിപ്പിക്കുവാൻ താത്പര്യമുള്ളവർ വൈസ് പ്രസിഡൻന് വിൻസി (0759395 3326)
മായി അവരുടെ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
തീയ്യതി: 28 June 2025
സമയം: 11 am to 5 pm
സ്ഥലം: High St, Pensnett Community Centre,
Brierley Hill
DY5 4JQ
ഗോകുലം ഗോപാലനെ ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഡി വിട്ടയച്ചു. കൊച്ചി ഇഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് സംശയം തോന്നിയതിനാൽ അവർ ചോദ്യങ്ങൾ ചോദിച്ചു. അതിനുള്ള അധികാരം അവർക്കുണ്ട്. താൻ മറുപടിയും നൽകിയിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ഗോകുലം ഗോപാലൻ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എന്ത് വിഷയത്തിന്മേലാണ് ചോദ്യംചെയ്യലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫീസിൽ ഇ.ഡി. കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിൻസിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫീസിലും അധികൃതർ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസിൽ നടന്ന ഇ.ഡി റെയ്ഡിൽ ഒന്നരക്കോടിയുടെ കറൻസി പിടിച്ചെടുത്തെുന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അദ്ദേഹം തള്ളി. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല, തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് മുമ്പ് പ്രതികരിച്ചിരുന്നു. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റു ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സംബന്ധിച്ചാണോ ചോദ്യം ചെയ്യലെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
ഏറെ വിവാദമായ എമ്പുരാൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ് ഗോകുലം ഗോപാലൻ. ഈ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെയാണ് ഗോകുലം ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തുകയും ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയും ചെയ്തത്.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിത്സയ്ക്കിടെ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽ തന്നെ. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു.
നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീന ആംബുലൻസിൽ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോൾ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പൊലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.
വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മലപ്പുറത്തു മരിച്ച അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെ. ആലപ്പുഴയിലുള്ള ഒരു ബന്ധുവില്‍നിന്നാണ് മരണവിവരം അറയ്ക്കപ്പടിയിലെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിക്കുകയായിരുന്നു. ഈ ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്.
ബാപ്പയുടെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടായി. അവര്‍ അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തത് ചോദ്യംചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇരു വിഭാഗത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് എത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
നവജാതശിശു ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. സ്ഥിതി വഷളായാല്‍ വെന്റിലേറ്റര്‍ ചികിത്സ നല്‍കേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മലപ്പുറത്തെ വീട്ടില്‍ ജനിച്ച നവജാത ശിശുവിനെയും കൊണ്ട് ദീര്‍ഘദൂര യാത്രയാണ് പിതാവ് സിറാജുദ്ദീന്‍ നടത്തിയത്.
അസ്മ മരിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മൃതദേഹപരിശോധനാ നടപടികള്‍ക്കു ശേഷം കേസ് മലപ്പുറം പോലീസിനു കൈമാറും. തിങ്കളാഴ്ച രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകും. ഇവരുടെ മറ്റു മക്കളെ സിറാജുദ്ദീന്റെ വീട്ടുകാര്‍ കൊണ്ടുപോയി. പരേതനായ ഇബ്രാഹിം മുസ്‌ലിയാരാണ് അസ്മയുടെ പിതാവ്. മാതാവ്: ശരീഫ.
മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിലുണ്ടായ പ്രസവത്തിനിടെയാണ് എറണാകുളം പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിനി കൊപ്പറമ്പില്‍ അസ്മ(35)് മരിച്ചത്. ഇവരുടെ അഞ്ചാം പ്രസവമാണിത്. നവജാതശിശുവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് സിറാജുദ്ദീനൊപ്പം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിലായിരുന്നു അസ്മയും കുടുംബവും താമസിച്ചിരുന്നത്. ആത്മീയചികിത്സകനും മതപ്രഭാഷകനുമാണെന്ന് അവകാശപ്പെടുന്ന സിറാജുദ്ദീന് അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രസവവും യുവതിയുടെ മരണവുമൊന്നും മറ്റാരും അറിഞ്ഞില്ല.
അസ്മ ഗര്‍ഭിണിയാണെന്ന് അയല്‍വാസികള്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍, വീട്ടില്‍ പതിവുസന്ദര്‍ശനത്തിനെത്തിയ ആശവര്‍ക്കറോടുപോലും ഗര്‍ഭമില്ലെന്നാണു പറഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നാട്ടുകാര്‍ അറിയാതെ പുറത്തുനിന്നുള്ള കൂട്ടുകാരെ വിളിച്ചുവരുത്തി, കുട്ടികളെയുംകൂട്ടി അസ്മയുടെ മൃതദേഹവുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴോടെ പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ വീട്ടിലെത്തിച്ചത്. നവജാതശിശുവിന്റെ ശരീരത്തില്‍ പ്രസവസമയത്തെ രക്തംപോലും തുടച്ചുമാറ്റാത്ത നിലയിലായിരുന്നുവെന്ന് അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.