തിരുവനന്തപുരം: ശിവഗിരി സംഭവത്തിൽ പോലീസിനെ അയച്ചത് തന്നെ ഏറ്റവും വേദനിപ്പിച്ച കാര്യമാണെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. 1995-ൽ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് ഇടപെടലുണ്ടായത്. എന്നാൽ അതിനുശേഷം ജെ. ബാലകൃഷ്ണൻ കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് ഇന്നു വരെ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുത്തങ്ങയിലെ ആദിവാസി സമരവുമായി ബന്ധപ്പെട്ടും സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്ന് ആന്റണി ഓർമ്മിപ്പിച്ചു. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കയ്യേറ്റം അനുവദിച്ചതിന് ശേഷം പോലീസാണ് ഇടപെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പഴി കേട്ടത് താനാണെന്നും, ‘ആദിവാസികളെ ചുട്ടുകൊന്നു’ എന്നാരോപണം ഇടതുപക്ഷം പ്രചരിപ്പിച്ചതാണെന്നും ആന്റണി വ്യക്തമാക്കി.
മാറാട് കാലത്തെ സംഭവത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയ റിപ്പോർട്ട് ഉണ്ടെന്നും അത് പുറത്തു വിടണമെന്നാണ് ആന്റണിയുടെ ആവശ്യം. സത്യാവസ്ഥ ജനങ്ങൾക്കുമുമ്പിൽ വെക്കുന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് ഞങ്ങളുടെ ഭരണകാലത്താണ്. എന്നാൽ 21 വർഷങ്ങൾക്ക് ശേഷവും തന്നെ അധിക്ഷേപിക്കപ്പെടുകയാണ്” എന്നും ആന്റണി ചൂണ്ടിക്കാട്ടി.
തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു കുറച്ചു ദിവസമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ബുധൻ) ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്.
തൃശൂർ അതിരൂപത ആർച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്‌ഥാനങ്ങളിൽ സ്‌തുത്യർഹ സേവനമനുഷ്‌ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ജീവൻ ടിവിയുടെ സ്‌ഥാപക ചെയർമാനാണ്. രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000–06) വൈസ് പ്രസിഡന്റ് പദവി വഹിച്ചു. 2004–ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി ശ്രദ്ധനേടി.
1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി 10 വർഷം അതേ സ്‌ഥാനത്തു തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു. കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബർ 13നാണു ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു.
ഇസ്‌ലാമാബാദ്∙ ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നു എന്ന അവകാശവാദം തള്ളി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധർ. ഇന്ത്യക്ക് മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്നതാണ് അവരുടെ സ്ഥിരതയുള്ള നിലപാട് എന്നാണ് ധർ വ്യക്തമാക്കിയത്.
മേയ് 11ന് രാവിലെ 8.17ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വഴി വെടിനിർത്തൽ സന്ദേശം ലഭിച്ചുവെങ്കിലും, ഇന്ത്യ പിന്നീട് നടത്തിയ ചർച്ചകളിൽ ഇത് ഉഭയകക്ഷി വിഷയം മാത്രമാണെന്ന നിലപാടിൽ ഉറച്ചു നിന്നു എന്ന് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ ധർ പറഞ്ഞു. അമേരിക്കൻ ഇടപെടൽ സംബന്ധിച്ച് നടന്ന അഭ്യൂഹങ്ങൾക്കിടയിലും ഇന്ത്യ സമ്മർദങ്ങൾക്ക് വഴങ്ങിയില്ലന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത് .
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത സംഘർഷം ഉയർന്നിരുന്നു. സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥത കൊണ്ടാണെന്ന് ട്രംപ് പലവട്ടം അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇന്ത്യയും ഇപ്പോൾ പാക്കിസ്ഥാനും അത് തള്ളിക്കളഞ്ഞു.
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ, റെയിൽവേ ജീവനക്കാരൻ എന്നിവരടക്കം എട്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.
പ്രധാന പ്രതിയും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിറാജുദ്ദീൻ ഒളിവിലാണ്. കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട് സ്റ്റേഷനുകളിലടക്കം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ആകെ 20 പേരാണ് പ്രതികൾ. എ.ഇ.ഒയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി സൈനുദ്ദീൻ(52), സി.പി.എം പ്രവർത്തകൻ വെള്ളച്ചാൽ സ്വദേശി സുകേഷ്(30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ.അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാൻ(64), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), പിലിക്കോട്ടെ ചിത്രരാജ്(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. മുഴുവൻ പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പീഡനത്തിന് ഇരയായ വിദ്യാർത്ഥിയിൽ നിന്ന് ചന്തേര പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. 2023 അവസാനം മുതൽ 2025 സെപ്തംബർവരെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. ചന്തേര ഇൻസ്‌പെക്ടർ കെ.പ്രശാന്ത്, നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി.സതീഷ്, ചീമേനി ഇൻസ്‌പെക്ടർ ടി.മുകുന്ദൻ, ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.
പതിവായി രണ്ടുപേർ വീട്ടിലെത്തുന്നതും കുട്ടിയുമായി രഹസ്യമായി ഇടപഴകുന്നതും കണ്ട മാതാവിന് തോന്നിയ സംശയമാണ് പീഡനവിവരം പുറത്തറിയാൻ ഇടയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശി സജീഷി (32)യെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇടുക്കി സ്വദേശിനിയുമായി ബന്ധം സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2021 ഏപ്രിലിൽ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പിന്നീട് 2023-ൽ വീണ്ടും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നുമാണ് വിവരം.
നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു വിവാഹാലോചനയും തടസ്സപ്പെടുത്തിയതായി യുവതി പരാതി നൽകി. പ്രതിയെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കസബ എഎസ്‌ഐ സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

റെഡ്ഡി ച്ച് – ശനി, 13 സെപ്റ്റംബർ 2025- കേരള കൾച്ചറൽ അസോസിയേഷൻ (കെസിഎ ) സംഘടിപ്പിച്ച ഓണാഘോഷം റെഡ്ഡിച്ചിലെ ട്രിനിറ്റി ഹൈസ്കൂളിൽ ഭംഗിയായി അരങ്ങേറി. രാവിലെ 10 .00 മണിക്ക് പ്രസിഡൻറ് ബിൻജു ജേക്കബ് ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ടായിരുന്നു പരിപാടികളുടെ തുടക്കം. തുടർന്ന് ഭരണസമിതി അംഗങ്ങൾ അവരുടെ ഓണ സന്ദേശങ്ങൾ പങ്കുവെച്ചു.
ആഘോഷങ്ങൾക്ക് മാറ്റു കൂട്ടിക്കൊണ്ട് റെഡ്ഡി ച്ച് മേയർ ജോവാന്ന കെയ്ൻ, കൗൺസിലർമാരായ ബിൽ ഹാർനെറ്റ്, ആൻഡ്രൂ ഫ്രൈ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മലയാളി സമൂഹന നൽകുന്ന മുകവുറ്റ സാമൂഹ്യ സേവനങ്ങൾക്ക് അവർ കെ സി എ കൂട്ടായ്മയെ അഭിനന്ദിച്ചു.
ഓണാഘോഷത്തിന്റെ മുഖ്യ ആകർഷണമായി മാവേലി വേദിയിലെത്തി സന്ദേശം പങ്കുവെച്ചു. തുടർന്ന് റെഡ്ഡി ച്ച് ‘താളം ‘ ടീമിൻറെ ചെണ്ടമേളം ഓണത്തിൻറെ ഉത്സവാന്തരീക്ഷം ഉയർത്തി. പിന്നാലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നൃത്ത – സംഗീത പരിപാടികൾ കാഴ്ചക്കാർക്ക് ഒരു അതുല്യ ഓണാനുഭവം സമ്മാനിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തെ ജിസിഎസ്ഇയും എലെവൽ പരീക്ഷകളിലും ഉജ്ജ്വല വിജയം കരസ്ഥമാക്കിയ കെസിഎ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തി. കൂടാതെ, ഈ വർഷത്തെ കലാ – കായിക മത്സരങ്ങളിൽ വിജയികളായ അംഗങ്ങൾക്കും ട്രോഫികൾ നൽകി. അവരുടെ ശ്രദ്ധേയ നേട്ടങ്ങളെ അസോസിയേഷൻ അഭിനന്ദിക്കുകയും ഭാവിയിലേക്കുള്ള മികച്ച നേട്ടങ്ങൾക്കായി ആശംസകൾ നേരുകയും ചെയ്തു.
കേരള പൈതൃകത്തിന്റെ സ്മരണകൾ ഉണർത്തിക്കൊണ്ടുള്ള സമൃദ്ധമായ ഓണസദ്യക്ക് ശേഷം, വീണ്ടും അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. വൈകുന്നേരം സംഘടിപ്പിച്ച ചായ വിരുന്നിനു ശേഷം, അവസാന ഡിജെ പാർട്ടിയോടെ ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
കെ സി എ മലയാളി സമൂഹത്തിൻറെ ഐക്യവും പൈതൃകവും ഉയർത്തിപ്പിടിക്കുന്ന രീതിയിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് അംഗങ്ങളുടെ മികച്ച പിന്തുണ ലഭിച്ചതായി സംഘാടകർ അറിയിച്ചു.
പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പ് രീതിയിൽ വീട്ടിലേക്കു വിളിച്ചുവരുത്തി ദമ്പതികൾ ചേർന്ന് മർദിച്ച കേസിൽ പുതിയ വെളിപ്പെടുത്തൽ. പ്രതി രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തത് മനസ് മരവിപ്പിക്കുന്ന 10 മർദ്ദന വിഡിയോകൾ. സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഭർത്താവ് ജയേഷിന്റെ ഫോണിൽ ചിത്രീകരിച്ച മറ്റു ദൃശ്യങ്ങൾ ഇപ്പോഴും പൊലീസിന് ലഭിച്ചിട്ടില്ല. ജയേഷ് ഫോൺ പാസ്‌വേഡ് വെളിപ്പെടുത്താൻ വിസമ്മതിക്കുന്നതിനാൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. രശ്മി അന്വേഷണത്തിൽ സഹകരിക്കുമ്പോഴും ജയേഷ് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. യുവാക്കൾ രശ്മിയുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ചിട്ടും ജയേഷ് തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശിയായ 19 കാരന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ആറന്മുള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. കേസ് പിന്നീട് കോയിപ്രം സ്റ്റേഷനിലേക്കു കൈമാറി. ഇരുവരെയും 24 വരെ റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ശക്തമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഐ ഒ സി ഇപ്സ്വിച്ച് റീജിയണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണാഘോഷം
പ്രൗഢഗംഭീരമായി. സെപ്റ്റംബർ 13 – ന് ഇപ്സ്വിച്ചിലെ നോർവിച്ച് റോഡിലുള്ള സെന്റ് മേരീസ് മഗ്‌ദലാൻ ചർച്ച് ഹാളിൽ ഉച്ചയ്ക്ക് 12 മണിയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി.
യൂണിറ്റിലെ കർമ്മനിരതരായ അംഗങ്ങങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ സ്റ്റേജും, പൂക്കളവും അടങ്ങുന്ന മനോഹരമായി അലങ്കരിച്ച ഹാളിലേക്ക് ചെണ്ടമേളങ്ങളുടെയും,താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ ആനയിച്ചു. മാവേലിയോടൊപ്പം ഐ ഒ സി നാഷണൽ പ്രസിഡന്റ് (കേരള ചാപ്റ്റർ )ശ്രീ സുജു കെ ഡാനിയേൽ അടക്കമുള്ള നിരവധി നാഷണൽ നേതാക്കൾ സന്നിഹിതരായിരുന്നു.

മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ച ശേഷം, ഇപ്സ്വിച്ച് യൂണിറ്റ് മുൻ പ്രസിഡന്റ്റും നാഷണൽ കമ്മിറ്റി അംഗവുമായ ശ്രീ കെ ജി.ജയരാജ് ഐ ഒ സി ഓണാഘോഷത്തെ കുറിച്ചും ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ പ്രാധാന്യത്തെ കുറിച്ചും ആമുഖമായി സംസാരിച്ചു.
തുടർന്നു റീജിയൺ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ സെക്രട്ടറി അഡ്വക്കേറ്റ് സി. പി .സൈജേഷ് സ്വാഗതമരുളി.
അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം ഐ ഒ സി യു കെ നാഷണൽ പ്രസിഡന്റ് (കേരള ചാപ്റ്റർ)ശ്രീ സുജു . കെ.ഡാനിയേൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
തുടർന്നു ലക്ഷണമൊത്ത മാവേലിയായി വേഷമിട്ട, ഭാരവാഹികളിലൊരാളായ ജിനീഷ് ലൂക്കാ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

സാംസ്കാരിക സമ്മേളനത്തിനും ശേഷമുള്ള മിഴിവാർന്ന തിരുവാതിരയ്ക്കും ശേഷം ഇപ്സ്വിച്ച് റീജിയൺ സ്ഥാപക പ്രസിഡന്റ് ശ്രീ ജയരാജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ഓണസദ്യ 200 ഓളം ആളുകൾ അസ്വദിച്ചു. തുടർന്നു യൂണിറ്റിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ ഓണാഘോഷത്തിന് കൊഴുപ്പേകി.
പ്രസ്‌ഥാനത്തിന്റെ മുൻപോട്ടുള്ള പ്രയാണത്തിന് ഉതകുന്ന ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ റാഫിൾ വിൽപ്പനയും നറുക്കെടുപ്പും പ്രസ്ഥാനത്തോടുള്ള അംഗങ്ങളുടെ ആത്മാർത്ഥത വിളിച്ചോതുന്നതായിരുന്നു. യോഗത്തിന്റെ മുഖ്യാഥിതിയായി പങ്കെടുത്ത യുക്മാ നാഷണൽ പ്രസിഡന്റ് അഡ്വക്കേറ്റ് ഐബി സെബാസ്റ്റ്യൻ ഏവർക്കും ഓണസന്ദേശം നൽകി.

കാസർകോട് ചെറുവത്തൂരിൽ 16-കാരനെ പ്രകൃതിവിരുദ്ധമായി ഉപയോഗിച്ച കേസിൽ രാഷ്ട്രീയ നേതാവിനെയും ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി 14 പേർക്കെതിരെ കേസ്. ഇവരിൽ എട്ടുപേരെ പൊലീസ് പിടികൂടി. ശേഷിക്കുന്ന പ്രതികളെ പിടികൂടാൻ വിവിധ സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ്.
പ്രതികളിൽ വിദ്യാഭ്യാസവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനും, ആർപിഎഫ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകനും ഉൾപ്പെടുന്നു. 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് പൊലീസിൽ നൽകിയ പരാതിയിലൂടെയാണ് സംഭവം പുറത്തുവന്നത്. കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരങ്ങൾ വെളിപ്പെട്ടത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വെള്ളരിക്കുണ്ട്, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, ചന്തേര സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ സംഘത്തിനും രണ്ട് വീതം പ്രതികളെ പിടികൂടാനുള്ള ചുമതല നൽകിയിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് ശക്തമായ നടപടികൾ തുടരുകയാണ്.