ഫാ. ഹാപ്പി ജേക്കബ്ബ്
പുരോഗമന വാദവും സോഷ്യലിസവും, സഹോദരത്വവും സമത്വവും കേൾക്കുവാനും ഉപദേശിപ്പാനും പഠിപ്പിപ്പാനും പറ്റിയ വിഷയങ്ങളാണ്. ഇതെല്ലാം കാലാകാലങ്ങളായി നാം കേട്ട് പരിചയിച്ചിട്ടുള്ളതുമാണ്. എന്നാൽ ഈ മേഖലകളിൽ ജീവിതപരിചയം ഉണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ പല ആചാര്യന്മാരുടെ പഠിപ്പിക്കലുകൾ അല്ലാതെ സ്വജീവിതത്തിൽ എടുത്തു കാണിക്കുവാൻ എന്താണ് ഉള്ളത്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന അറിയാത്തവരും ചൊല്ലാത്തവരുമായി ആരാണ് ഉള്ളത്. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ ഞങ്ങളുടെ കടങ്ങളേയും ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കുവാൻ എങ്ങനെ കഴിയുന്നു എന്ന് വിചാരിച്ച് അധൈര്യപ്പെടേണ്ട. ധൈര്യത്തോടെ അർത്ഥമറിഞ്ഞ് പൂർണ്ണമായി സമർപ്പിച്ച് പ്രാർത്ഥിക്കണം. നമ്മെപ്പോലെ ദൈവ ആശ്രയത്തോടെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ, എന്നാൽ ആ കർത്തൃ മുഖത്തേക്ക് ഒന്ന് നോക്കുവാൻ കഴിയാതിരുന്ന ഒരു സ്ത്രീക്ക് എങ്ങനെ സൗഖ്യം ലഭിച്ചു എന്ന ചിന്ത ഇന്ന് ധ്യാനത്തോടെ ഓർക്കാം. വി. ലൂക്കോസ് 13 :10- 17
1 . അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിക്കുക
ഈ സ്ത്രീ ആരെന്നോ എവിടെനിന്നോ വന്നതോ എന്നല്ല പ്രസക്തി . അവൾ ദേവാലയത്തിന്റെ ഉള്ളിൽ ആയിരുന്നു. ശാരീരികമായും, സാമൂഹികപരമായും, ആത്മീക പരമായും ഒറ്റപ്പെട്ടു കഴിയേണ്ടി വന്നവൾ ലക്ഷ്യം സൗഖ്യം തന്നെ ആയിരിക്കണം. അതുവരെയും ഇന്നും ചിന്തിക്കുന്ന പോലെ പൈശാചികതയുടെ ശക്തിയിൽ കീഴ്പ്പെട്ട് ശിരസ്സ് കുനിഞ്ഞ് പോയ ഒരു വ്യക്തി തന്നെ ബാധിച്ചിരിക്കുന്ന ബന്ധനവും അടിമത്വവും പൊട്ടിച്ചെറിയുവാൻ പാട് പെട്ടിട്ടുണ്ടാവാം. കഴിയാതെ വന്നപ്പോൾ നിരാശപ്പെട്ടിട്ടുണ്ടാവാം. എന്നാൽ നമ്മെപ്പോലെ ഓടി ഒളിക്കുവാനോ സ്വന്തേഷ്ടമായി അന്യതപ്പെട്ടു പോകാനോ അവൾ ആഗ്രഹിച്ചില്ല. ഒന്ന് അപേക്ഷിക്കാനോ അവൾക്കു വേണ്ടി മാധ്യസ്ഥം പറയുവാനോ ആരെയും കണ്ടതുമില്ല. എന്നാൽ രക്ഷകൻ അവളെ കണ്ടിരിക്കുന്നു. നമ്മെ ബാധിച്ചിരിക്കുന്ന തെറ്റും പാപങ്ങളും മാത്രമല്ല നാം പാലിക്കുന്ന പല ജീവിതചര്യകളും നമ്മെ അടിമകളാക്കി വച്ചിരിക്കുകയാണ്. നോമ്പിന്റെ നാളുകളിൽ കുമ്പസാരിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നതും ഇത് കാരണമാണ്. അനുതാപത്തോടെ കടന്നുവരുന്ന ഓരോരുത്തർക്കും ബന്ധനങ്ങൾ അഴിച്ച്, കെട്ടുകൾ മാറ്റി, സ്വാതന്ത്ര്യത്തോടെ ദൈവ മുഖത്തേക്ക് നോക്കുവാനും പിതാവേ എന്ന് അഭിസംബോധന ചെയ്യുവാനും പുത്രത്വത്തിന്റെ ആത്മാവിനെ നമുക്കായി ഒരുക്കിയിരിക്കുന്നു. കത്തൃ സാമിപ്യത്തിൽ അവളെ വിളിച്ച് അവൾക്ക് സൗഖ്യം കൊടുക്കുന്നു. അവൾ നിവർന്ന് നിന്ന് ദൈവ മുഖം ദർശിച്ചത് പോലെ നമ്മെ അടിമപ്പെടുത്തിയ എല്ലാ തിന്മകളെയും കത്തൃ കൃപയാല്‍ പൊട്ടിച്ചെറിയണം.
2 . മാറ്റുരക്കപ്പെടാത്ത ദൈവസ്നേഹം .
പാപം നമ്മെ അന്ധകാരപ്പെടുത്തും. നാണവും ലജ്ജയും ഇന്ന് ആരാധനയ്ക്കും ദേവാലയത്തിലും പങ്കെടുക്കുവാൻ ആവശ്യപ്പെടുമ്പോഴാണ് . എന്നാൽ എന്ത് തിന്മ ചെയ്യുന്നതിനും, ഏത് അധമപ്രവർത്തനത്തിനും പങ്കാളി ആവുന്നതിനും ഒട്ടും ലജ്ജ ഇല്ലാത്ത കാലമാണല്ലോ ഇത്. കൊള്ളയും പിടിച്ച് പറിയും മാത്രമല്ല ഏതൊക്കെ കാര്യങ്ങളിൽ കഴിഞ്ഞ തലമുറ തലകുനിച്ചുവോ അതെല്ലാം നിർലോഭം ലജ്ജ കൂടാതെ മാനുഷിക ബലഹീനതയായും, സാഹചര്യ സമ്മർദ്ദമായും ഒക്കെ ചെയ്ത് അഭിമാനിക്കുന്നു. എന്നാൽ നോമ്പിന്റെ കാലത്ത് നമ്മുടെ ഒക്കെ ചിന്ത ഇതെല്ലാം വിട്ടൊഴിഞ്ഞ് പുതിയ സൃഷ്ടി ആകണം എന്നാണ്. ഒരു ദിവസം തീരുമാനം എടുക്കും തൊട്ടടുത്ത ദിവസം തന്നെ വ്യതിചലിക്കും. എന്നാൽ ഓർക്കുക; വിട്ടുമാറാത്തവൻ , ഏത് ഹീനാവസ്ഥയിലും തൊട്ടു സൗഖ്യമാക്കുന്നവൻ, മാറോട് ചേർക്കുന്നവൻ ഈ സ്ത്രീയേയും അനുഗ്രഹിച്ച് തൊട്ട് സൗഖ്യമാക്കുന്നു. ഇതിനപ്പുറം ഒരു സ്നേഹവും കരുതലും വേറെ എവിടെ കിട്ടും. ആ കൃപ പ്രാപിപ്പാനാണ് ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നത്. കരുണയും താഴ്മയും, ഓരോ ധർമ്മങ്ങളും ശീലിക്കുവാൻ പ്രായശ്ചിത്തത്തിലൂടെ നിർവഹിപ്പാൻ നോമ്പ് ആഹ്വാനം ചെയ്യുന്നു.
3 . ദൈവസ്നേഹത്തിന്റെ പ്രകീർത്തനം
അവൾ ക്ഷണത്തിൽ നിവർന്ന് നിന്ന് ദൈവത്തെ മഹത്വപ്പെടുത്തി എന്നത് ഏറ്റവും ശ്രദ്ധേയമായ ഒരു വാക്യമാണ്. സ്തുതിയും സ്തോത്രവും ആരാധനയും മഹത്വവും അർപ്പിപ്പാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ് നാം ഓരോരുത്തരും. അതിരാവിലെ നാം കേൾക്കുന്ന കളകൂജനങ്ങളും കാറ്റിലാടുന്ന വർണ്ണ പുഷ്പങ്ങളും നമുക്ക് തരുന്ന പാഠവും ഇത് തന്നെയാണ്. എപ്പോഴൊക്കെ നമുക്ക് ദൈവകൃപയെ സ്തോത്രം ചെയ്യുവാൻ കഴിയാതെ ഇരിക്കുന്നുവോ അപ്പോഴൊക്കെ നാം ഓർക്കുക നാം ദൈവ സ്നേഹത്തിൽ നിന്ന് അകന്ന് പോയെന്ന്. ഒരു തിരിച്ച് വരവ് സാധ്യമല്ലേ. ലഭിച്ചിരിക്കുന്ന ആയുസ്സിന്റെ ഓരോ ദിനവും മഹത്വത്തോടെ ദൈവ മുൻപിൽ നമുക്ക് നിൽക്കാം. ബാധിച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളേയും വിട്ട് ദൈവ മുഖത്തേക്ക് നോക്കുവാനും സ്തോത്രമർപ്പിപ്പാനും നമ്മെ തന്നെ ദൈവ സന്നിധിയിൽ കാഴ്ച അർപ്പിപ്പാനും ഈ ചിന്ത ബലം നൽകട്ടെ.
സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
സൂരജ് രാധാകൃഷ്ണൻ
മാതൃദിനത്തിനെതിരെ സംസാരിക്കുന്നവരെ ‘അമ്മയോട് സ്നേഹമില്ലാത്തവർ’ എന്ന് ചാപ്പകുത്തുന്നവർക്ക് മദറിങ്ങ് സൺഡേയെക്കുറിച്ചും, മാതൃദിനത്തിൻ്റെ ചരിത്രത്തെ പറ്റിയും, അന്ന ജാർവിസിനെ പറ്റിയും ഒട്ടും അറിവില്ലായിരിക്കണം. മാതൃദിനത്തിൽ കുറഞ്ഞത് ഒരു സോഷ്യൽ മീഡിയ പോസ്റ്റെങ്കിലും ഇട്ടില്ലെങ്കിൽ മോശമെന്ന് കരുതുന്ന നിഷ്കളങ്കത ചമയുന്നവർ വേറെയും. ഇങ്ങനെ മാതൃദിനം ഉറക്കെ ആഘോഷിക്കപ്പെടുമ്പോൾ തന്നെ, അമ്മയില്ലാത്തവർ, അത് ആരെന്നറിയാത്തവർ, അവരെ വെറുക്കുന്നവർ എന്നിങ്ങനെ പല തലങ്ങളിൽ ജീവിക്കുന്ന ജീവിതങ്ങളെ കുറിച്ച് വ്യാകുലപ്പെടാത്ത സമൂഹം കുറഞ്ഞത് മാതൃദിന ചരിത്രമെങ്കിലും അറിഞ്ഞിരിക്കണം.
മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് അമേരിക്കയിലും ഇന്ത്യയിലും അതുപോലെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നതെങ്കിൽ യുകെയിലും അയർലൻഡിലും അത് മാർച്ച് ഒന്ന് മുതൽ ഏപ്രിൽ നാല് വരെയുള്ള ഏതെങ്കിലും ഒരു ദിവസമാകാം. അമ്മമാരെ ആദരിക്കാൻ ഒരു ദിനം വേണമെന്ന് ആവശ്യപ്പെട്ട്, അങ്ങനെയൊന്ന് തുടങ്ങാൻ കാരണക്കാരിയായ അതേ വനിത പിന്നീട് ആ ദിനം നിർത്തലാക്കാൻ പോരാടിയതാണ് അമേരിക്കൻ മാതൃദിന ചരിത്രം. അതിന് മുന്നേ യുകെയിലെ മാതൃദിനം വന്ന വഴി അറിയാം.
പണ്ട് കാലത്ത് ജോലികൾ കൂടുതലും സമ്പന്നരുടെ വീട്ടിലും അവരുടെ സ്ഥലവും ചുറ്റിപറ്റിയായിരുന്നു. ഇവിടെ ഇംഗ്ലണ്ടിലും ധനിക പ്രഭുക്കളുടെ വീട്ടുജോലിയിലായിരുന്നു ഭൂരിഭാഗം പേരും. അവരുടെ താമസവും പ്രഭുക്കന്മാരുടെ വീട്ടിൽ തന്നെ. പതിനാറാം നൂറ്റാണ്ടിൽ അന്നത്തെ മത പുരോഹിതരുടെയൊക്കെ ഇടപെടൽ കാരണമായിരിക്കണം ഈ ജോലിക്കാർക്കൊക്കെ അവരുടെ ‘മദർ ചർച്ച്’ കളിലേക്ക് പോകാൻ ഒരു ദിവസം അനുവദിക്കപ്പെട്ടു. മാതൃ ഇടവക പള്ളിയിലേക്ക് പോകുമ്പോൾ ബന്ധുക്കളും ബാല്യകാല സുഹൃത്തുക്കളുമൊക്കെ ഒരുമിക്കുന്ന ഈ ദിവസം ജന മനസ്സുകളിൽ വലിയ ആഘോഷമായിരുന്നിരിക്കണം. ‘മദറിങ്ങ് സൺഡേ’ എന്നാണ് ഈ ദിവസത്തെ വിളിക്കുന്നത്. “മനുഷ്യാ, നീ മണ്ണാകുന്നു മണ്ണിലേക്കു തന്നെ മടങ്ങുകയും ചെയ്യും” എന്ന് ഓർമ്മപ്പെടുത്തുന്ന ‘വിഭൂതി ബുധൻ’ (Ash Wednesday) തുടങ്ങിയാൽ നാലാമത്തെ ഞായറാഴ്ചയാണ് മദറിങ്ങ് സൺഡേ ആയി അവധി കൊടുത്തിരുന്നത്. ഈസ്റ്ററുമായി ബന്ധപ്പെട്ട് കിടക്കുന്ന ദിവസമായത് കൊണ്ട് മദറിങ്ങ് സൺഡേയും ചന്ദ്ര വർഷം ആസ്പദമാക്കിയാണ്. അത് കൊണ്ട് തന്നെ ആ വർഷം ഏത് ദിവസമാണോ ഈസ്റ്റർ അതനുസരിച്ച് മദറിങ്ങ് സൺഡേ ദിവസവും മാറും. വലിയനോമ്പ് കാലമായത് കൊണ്ട് പ്രഭുക്കന്മാർക്ക് ഈ ഒരു ദിവസത്തെ അവധി കൈകാര്യം ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കില്ല. പറഞ്ഞു വരുന്നത് അമ്മയുമായി ഒരു ബന്ധവും ഈ ദിവസത്തിനില്ല. മാത്രമല്ല, പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും വ്യവസായവൽക്കരണത്തിൻ്റെ ഭാഗമായി ജോലി ലഭ്യത കൂടിയതും നഗരവൽക്കരണത്തിൻ്റെയും മറ്റും പശ്ചാത്തലത്തിൽ ഈ ദിവസത്തിൻ്റെ പ്രത്യേകതയും ഇല്ലാതായി. പിന്നെ എങ്ങനെയാണ് ഈ ദിവസം വീണ്ടും ആഘോഷിക്കപെട്ട് തുടങ്ങിയത്. അത് മനസ്സിലാക്കാൻ അമേരിക്കൻ മാതൃദിന ചരിത്രം കൂടി പറയേണ്ടതുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിലെ കഥയാണ്. ആൻ റീവ്സ് ജാർവിസ് എന്ന സ്ത്രീക്ക് പതിമൂന്ന് മക്കളുണ്ടായി. ശൈശവ മരണനിരക്ക് വളരെ കൂടുതലായിരുന്ന അന്ന് ആനിൻ്റെ നാല് കുട്ടികൾക്ക് മാത്രമേ കൗമാരം കാണാൻ സാധിച്ചുള്ളൂ. മാതൃദിനം സൃഷ്ടിച്ച, പിന്നീട് അതിനെ തള്ളി പറഞ്ഞ ലോക പ്രശസ്തയായ അന്ന ജാർവിസ് ആയിരുന്നു ആ നാലുപേരിൽ ഒരാൾ .
തൻ്റെ ഒൻപത് കുട്ടികളുടെ മരണം ആനിനെ നന്നേ വിഷമിപ്പിച്ചു. അതേ സമയം, തന്നെ പോലുള്ള അമ്മമാരുടെ പ്രാധാന്യത്തെ പറ്റി ആൻ ചിന്തിച്ച് തുടങ്ങി. അങ്ങനെ അവർ അവിടെയുള്ള അമ്മമാരെയൊക്കെ ചേർത്ത് മദേഴ്സ് ഡേ വർക്ക് ക്ലബ്ബുകൾ സംഘടിപ്പിച്ചു. സമൂഹത്തിലെ അമ്മമാർക്ക് ശുചിത്വത്തിൻ്റെ പ്രധാന്യം പഠിപ്പിക്കുകയും ആരോഗ്യകരമായ ജീവിതത്തിൻ്റെ പ്രധാന്യം എന്നിങ്ങനെ ഒരു അമ്മയ്ക്ക് വേണ്ട എല്ലാ കാര്യങ്ങൾക്ക് വേണ്ടിയും ഈ ക്ലബ്ബുകൾ പ്രവർത്തിച്ചു. ആയിടെയാണ് അമേരിക്കൻ ആഭ്യന്തര യുദ്ധം തുടങ്ങുന്നത്. യുദ്ധത്തിൽ പരുക്ക് പറ്റിയ ആർക്കും മദേഴ്സ് ഡേ ക്ലബ് പക്ഷഭേദമന്യേ ശുശ്രൂഷ നൽകി. യുദ്ധം സമാപിച്ചപ്പോൾ യുദ്ധത്തിൻ്റെ മുറിവുണക്കാൻ ‘മദേഴ്സ് ഫ്രണ്ട്ഷിപ്പ് ഡേ’ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഈ സമയങ്ങളിൽ, ആൻ അമ്മമാരുടെ ത്യാഗങ്ങളെ ആദരിക്കാൻ ഒരു ദിനത്തിൻ്റെ ആവശ്യകതയെ പറ്റി സംസാരിക്കുമായിരുന്നു. അങ്ങനെയൊന്ന് യാഥാർഥ്യമാകുന്നതിന് മുന്നേ തന്നേ അവർ മരണപ്പെട്ടു. പക്ഷേ ആനിൻ്റെ മകൾ അന്ന ജാർവിസ് അമ്മമാർക്ക് വേണ്ടി ഒരു ദിവസം കൊണ്ട് വരുമെന്നു പ്രതിജ്ഞ എടുത്തു. അമേരിക്കൻ ഗവൺമെൻ്റുമായുള്ള നിരന്തര ഇടപെടലും കുറച്ച് വ്യാപാര സ്ഥാപനങ്ങളുടെ സഹായം കൊണ്ടും അന്നയുടെ ആവശ്യം അമേരിക്ക മൊത്തം അറിയുകയും അവസാനം 1914 ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ‘മദേഴ്സ് ഡേ’ ആയി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു.
അന്നയുടെ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ മാതൃദിനത്തെ ഒരു വിൽപനച്ചരക്കായി മാത്രം കാണുന്നു എന്ന സത്യം അവർ മനസ്സിലാക്കി. അങ്ങനെ അവർ താൻ സൃഷ്ടിച്ച മാതൃദിനത്തിന് എതിരെ സ്വയം പോരാടാൻ തുടങ്ങി. “അച്ചടിച്ച ഗ്രീറ്റിങ് കാർഡ് എന്നത് നിങ്ങൾക്ക് വേണ്ടി ജീവിച്ച അമ്മയ്ക്ക് വേണ്ടി സ്വന്തം കൈപ്പടയിൽ എഴുതാൻ പോലും കഴിയത്താവണ്ണം നിങ്ങളെ മടിയരാക്കി” എന്നും ” അമ്മ എന്ന വികാരം മാറി മാതൃദിനത്തെ ലാഭത്തിൻ്റെ ദിനമാക്കി മാറ്റി” എന്നും തുടങ്ങി അന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും സമൂഹത്തിൻ്റെ അന്ധതയ്ക്കെതിരെയും നിരന്തരം ശബ്ദിച്ചു. തൻ്റെ ദുഖങ്ങൾക്ക് പരിഹാരമാകാതെ അന്ന ഈ ലോകത്തിൽ നിന്ന് യാത്രയായി. മാതൃദിനം ആഘോഷിക്കാൻ സമ്മതിച്ചത് തന്നെ ഗവൺമെൻ്റിനും കച്ചവടക്കാർക്കും വേണ്ടിയാണെന്നും ‘അമ്മ’ എന്നത് അവർക്കൊരു കച്ചവട വാക്ക് മാത്രമാണെന്നും മരണത്തിന് കുറേ മുന്നേ തന്നേ അന്ന മനസ്സിലാക്കിയിരുന്നിരിക്കണം.
അപ്പോഴേക്കും യുകെ യിൽ മദറിങ്ങ് സൺഡേ ഏതാണ്ട് മാഞ്ഞ് പോയിരുന്നു. ഒരു ഇംഗ്ലീഷ് യുവതി, പേര് കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്ത് . ഒരു വികാരിയുടെ മകളായിരുന്ന കോൺസ്ടൻസ് മതത്തെ ആഴത്തിൽ വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ ഒരു മതാധിഷ്ഠിത ദിവസം ആരാലും ഗൗനിക്കപ്പെടാതെ കടന്ന് പോകുന്നത് അവരെ വളരെ ആകുലപ്പെടുത്തി. അപ്പോഴാണ് അവർ അന്ന ജാർവിസിൻ്റെ മാതൃദിനം തുടങ്ങാനുള്ള പദ്ധതിയെ പറ്റി കേൾക്കുന്നത്. തൻ്റെ ആകുലതകൾ അകറ്റാനുള്ള ഊർജ്ജം കോൺസ്ടൻസ്സിന് അന്നയിൽ നിന്നും ലഭിച്ചിരിക്കണം. പിന്നീട് അവർ ആദ്യം ചെയ്തത് മദറിങ്ങ് സൺഡേ യെ കുറിച്ചുള്ള ചരിത്രവും അതിൽ മതത്തിനുള്ള പ്രാധാന്യവും ചേർത്ത് ഒരു ബുക്ക് എഴുതുകയാണ്. പിന്നീട് സ്കൂളുകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ, ചർച്ച് ഓഫ് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ചില ക്രിസ്ത്യൻ സ്ഥാപ്‌നങ്ങളിലൂടെയും മദറിങ്ങ് സൺഡേ യെ കുറിച്ച് പ്രചരണം നൽകി.
ആയിടെയാണ് ഒന്നാം ലോകമഹായുദ്ധം നടന്നത്. യുദ്ധാനന്തരം മതാഘോഷങ്ങളിൽ സന്തോഷം കണ്ടെത്തിയ ജനങ്ങൾ മദറിങ്ങ് സൺഡേയും വ്യാപകമായി ആഘോഷിച്ച് തുടങ്ങി. പക്ഷേ വൈകാതെ തന്നെ ഈ മതാഘോഷം വ്യാപാരികളുടെ കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങി അമേരിക്കൻ മാതൃദിനം എന്ന പോലെ ആചരിക്കാൻ തുടങ്ങുകയായിരുന്നു. ഇന്ന് യുകെയിലും മദറിങ്ങ് സൺഡേ അമേരിക്കൻ രീതിയിൽ മാതൃദിനമായി ആഘോഷിക്കപ്പെടുന്നു . ഏതായാലും മദറിങ്ങ് സൺഡേ വ്യാപാരികളുടെ കയ്യിൽ അകപ്പെടും മുന്നേ കോൺസ്ടൻസ് ഇഹലോകവാസം വെടിഞ്ഞിരുന്നു. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ തീർച്ചയായും അന്ന ജാർവിസിനെ പോലെ കോൺസ്ടൻസും ഈ മാറ്റത്തിനെതിരെ പോരാടിയേനെ എന്ന് അനുമാനിക്കാം.
മദറിങ്ങ് സൺഡേയുടെയും മാതൃ ദിനത്തിൻ്റെയും ചരിത്രത്തിലൂടെ കണ്ണോടിച്ചപ്പോൾ മനസ്സിലാകുന്നത് ഈ ദിവസം ഒരു കച്ചവട തന്ത്രം മാത്രമാണെന്നാണ്. അത് മനസ്സിലാക്കി വേണം നമ്മൾ മാതൃദിനം ആചരിക്കാൻ.
സ്ത്രീയെ ബഹുമാനിക്കുന്നവർക്ക് മാത്രമേ അമ്മമാരെ പൂർണ്ണമായി ബഹുമാനിക്കാൻ സാധിക്കൂ. ഓർക്കുക, ഏതൊരു അമ്മയും ആദ്യം ഒരു സ്ത്രീയാണെന്നും അവർക്കും ഒരു ജീവിതമുണ്ടെന്നും. മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ, അതല്ലാ, അങ്ങനെ ഒരു അമ്മയാണ് നിങ്ങളെങ്കിൽ സ്വന്തം ജീവിതത്തിൽ ആനന്ദം കണ്ടെത്തേണ്ട സാഹചര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അമ്മയാകാത്തത് ഒരു സ്ത്രീക്ക് അപമാനമല്ല എന്നും മനസ്സിലാക്കുക. ഈ ദിനത്തിന് കാരണക്കാരായ അന്ന ജാർവിസും കോൺസ്ടൻസ് പെൻസ്വിക്ക് സ്മിത്തും, വിവാഹിതരുമല്ല,അമ്മമാരുമായില്ല. അവർക്ക് അവരുടേതായ ജീവിത ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.
മാതൃദിനത്തിൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി, കച്ചവട തന്ത്രങ്ങൾക്ക് വഴങ്ങിയുള്ള പ്രഹസനങ്ങളും കാട്ടികൂട്ടലുകളും ഇല്ലാത്ത ദിനാഘോഷങ്ങളാകട്ടെ ഇനിമുതൽ. ഈ ഒരു ദിവസമെങ്കിലും ലോകം മൊത്തമുള്ള അമ്മമാർക്ക് ആത്മാർത്ഥമായ കൃതജ്ഞത രേഖപ്പെടുത്തുവാൻ വിനിയോഗിക്കുക. എല്ലാ ദിവസവും നിങ്ങളുടെ ഇഷ്ടങ്ങൾ നിറവേറ്റാൻ വെമ്പുന്ന അമ്മയ്ക്ക്, അവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഈ ഒരു ദിവസമെങ്കിലും കരുതിക്കൂടെ? പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്ത അമ്മമ്മാരുടെ സ്നേഹത്തിന് വിലയിട്ട വ്യാപാര സ്ഥാപനങ്ങളെ ഈ മാതൃദിനം മുതൽ അവഗണിക്കുക. അമ്മയോടുള്ള സ്നേഹത്തിനാകട്ടെ മുൻഗണന.
സൂരജ് രാധാകൃഷ്ണൻ : സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന സൂരജ് രാധാകൃഷ്ണൻ ഇംഗ്ലണ്ടിലെ വെയ്ക്ക് ഫീൽഡിലാണ് താമസിക്കുന്നത്. തളിപ്പറമ്പിനടുത്ത് നടുവിൽ ആണ് കേരളത്തിൽ സൂരജ് രാധാകൃഷ്ണന്റെ സ്വദേശം.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാന് നിർമ്മാതാക്കളുടെ കട്ട്. 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തും സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. ചിത്രത്തിലെ പ്രധാന വില്ലന്റെ പേരിലും മാറ്റം വരുത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.
ഇക്കഴിഞ്ഞ 27-നാണ് എമ്പുരാൻ റിലീസ് ചെയ്തത്. 2019-ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ എമ്പുരാന് വേണ്ടി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ, റിലീസിന് പിന്നാലെ ചിത്രം ചർച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളടക്കം ചിത്രത്തിനെതിരേ രംഗത്തെത്തി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, പ്രധാന വില്ലന്റെ ബജ്‌റംഗി എന്ന പേര്, സ്ത്രീകൾക്കെതിരായ അക്രമദൃശ്യങ്ങൾ, എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്. നേരത്തെ ചിത്രം സെൻസർ ചെയ്ത ബോർഡിനെ ഒഴിവാക്കി പുതിയ ബോർഡ് സെൻസർ ചെയ്ത ചിത്രം ബുധനാഴ്ചയോടെ പ്രേക്ഷകനിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം
11 വയസുള്ള പെൺകുട്ടിയോട് വീഡിയോ കോളിലൂടെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ
തിരുവനന്തപുരം സ്വദേശി യുവാവിനെ വിവിധ വകുപ്പുകളിലായി 66 വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
തിരുവനന്തപുരം വെട്ടൂർ വില്ലേജിൽ കെട്ടിടത്തിൽ വീട്ടിൽ സത്യശീലന്റെ മകൻ ഷിജു എസ് (38) ആണ് ശിക്ഷിക്കപ്പെട്ടത്. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജസ്ജി വി.സതീഷ് കുമാർ ആണ് വിധി പ്രസ്താവിച്ചത്.
ഐപിസി , പോക്സോ, ഐടി വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. 2 സെക്ഷനുകളിൽ 20 വർഷം വിതവും 8 സെക്ഷനുകളിൽ 3 വർഷം വിതവും 2 സെക്ഷനുകളിൽ 1 വർഷം വീതവുമാണ് ശിക്ഷിച്ചത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കുമ്പോൾ 20 വർഷം തടവ് അനുഭവിക്കണം.
2021 ജനുവരിയിൽ പാമ്പാടി പോലീസ് ആണ് അതിജീവിതയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ: മലേഷ്യയിലായിരുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് ബന്ധുവാണന്ന നിലയിൽ ഫോൺ ചെയ്തു. ഫോൺ സംഭാഷണത്തിൽ ബന്ധുവിന്റെ ശബ്ദം പോലെ തോന്നിയതിനാൽ വീട്ടുകാർ വിശ്വസിക്കുകയും ചെയ്തു. കുട്ടിക്ക് കണക്കിനും സയൻസിനും ട്യൂഷനെടുക്കാമെന്നു പറഞ്ഞാണ് വിളിച്ചത്. പിന്നീട് ഫോണിലൂടെ പെൺകുട്ടിയോട് വീഡിയോ കോളിലൂടെ ലൈംഗിക അതിക്രമങ്ങൾ നടത്തി. വീഡിയോകോൾ വഴിയായിരുന്നു ഇതെല്ലാം ചെയ്തത് .
വിവരം പുറത്തു പറഞ്ഞാൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടുകാർ പോലീസിൽ പരാതി നൽകിയതോടെ പ്രതിയെ മലേഷ്യയിൽ നിന്ന് പ്രതിയെ വരുത്തി അറസ്റ്റു ചെയ്തു.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് 5 മൊബൈൽ ഫോണിലെ ദൃശ്യങ്ങളും ശബ്ദ സാമ്പിളുകളും പരിശോധിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് തെളിയിച്ചത്.
ഇത്തരത്തിൽ തെളിയിക്കപ്പെടുന്ന കോട്ടയത്തെ ആദ്യ പോക്സോ കേസാണിത്.
നാല് അന്വേഷണ ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷിച്ചു. സി ഐമാരായ യു. ശ്രീജിത്, വിൻസെന്റ് ജോസഫ്. ജിജു. ടി.ആർ, എസ്.ഐ. വി.എസ്.അനിൽകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 47 പ്രമാണങ്ങളും 20 സാക്ഷികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പോൾ കെ. ഏബ്രഹാം കോടതിയിൽ ഹാജരായി.
ഷിബി ചേപ്പനത്ത്
ലണ്ടൻ : കാതോലിക്ക സ്ഥാനാരോഹണവുമായി യുകെയിൽ നിന്നും ലെബാനോനിൽ എത്തിച്ചേർന്ന പ്രത്യേക സംഘം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവായുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭദ്രാസന കാര്യങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തുകയും പരിശുദ്ധ ബാവായ്ക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്‌തു. തുടർന്ന് വൈകുന്നേരം നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കുകയും ശ്രേഷ്ഠ ബാവാ ഒരുക്കിയ അഥിതി സൽക്കാരത്തിൽ പങ്കെടുത്ത് ബാവായ്ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.
മ്യാന്‍മാറിനൊപ്പം ഭൂകമ്പം വലിയ നാശം വിതച്ച തായ്ലാന്‍ഡില്‍ പ്രധാനമന്ത്രി പെയ്തൊങ്ടാണ്‍ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലും മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. 7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനില്‍ അനുഭവപ്പെട്ടത്. 1.7 കോടിപ്പേര്‍ പാര്‍ക്കുന്ന അംബരചുംബികളാല്‍നിറഞ്ഞ നഗരമാണ് ബാങ്കോക്ക്. പ്രകമ്പനമനുഭവപ്പെട്ടതിനുപിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു. അവിടെയാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 83 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഭൂകമ്പം ഏറ്റവും കൂടുതല്‍ബാധിച്ച മ്യാന്‍മാറിലെ മാന്‍ഡലെയില്‍നിന്ന് 17.2 കിലോമീറ്റര്‍ അകലെ, സഗൈങ് നഗരത്തിന് വടക്കുപടിഞ്ഞാറ് 10-30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. മ്യാന്‍മാറിലെ പട്ടാളഭരണകൂടം അന്താരാഷ്ട്രസമൂഹത്തോട് സഹായമഭ്യര്‍ഥിച്ചു.
ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്‍മാറിന്. ഇന്ത്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനംചെയ്തു. അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. അതിനിടെ, അവശ്യ വസ്തുക്കളുമായി വ്യോമസേനയുടെ ഐ.എ.എഫ് സി-130 ജെ വിമാനം ശനിയാഴ്ച പുലര്‍ച്ചെ മ്യാന്മറിലേക്ക് തിരിച്ചു. 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യ മ്യാന്മറിലേക്ക് അയച്ചത്. മരുന്നുകള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ബ്ലാങ്കറ്റുകള്‍, പാകംചെയ്യാതെതന്നെ കഴിക്കാന്‍ പാകത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ വിളക്കുകള്‍, ജനറേറ്ററുകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവയാണ് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യ എത്തിക്കുന്നത്.
മ്യാന്‍മാറിലേക്ക് ദുബായ് വഴി മെഡിക്കല്‍ സഹായമെത്തിക്കാന്‍ ലോകാരോഗ്യസംഘടന ശ്രമിക്കുന്നുണ്ട്. മ്യാന്‍മാറിലെ ദുരന്തബാധിതര്‍ക്കായി പ്രാര്‍ഥിക്കുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
മലയാളികള്‍ സുരക്ഷിതരെന്ന് ട്രാവല്‍ ഏജന്‍സികള്‍. തായ്‌ലാന്‍ഡിലെ ഭൂകമ്പബാധിത പ്രദേശത്തുള്ള മലയാളികള്‍ സുരക്ഷിതരെന്ന് ട്രാവല്‍ ഏജന്‍സികള്‍. താമസിച്ചിരുന്ന ഹോട്ടലുകളില്‍നിന്ന് മലയാളികളെ ഒഴിപ്പിച്ചെങ്കിലും സ്ഥിതി ശാന്തമായതോടെ ഇവരെ തിരിച്ച് ഹോട്ടലില്‍ കയറ്റിയതായാണ് വിവരം.
സീസണുകളിലല്ലാതെതന്നെ മലയാളികള്‍ വിദേശയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനാണ് തായ്‌ലാന്‍ഡ്. ആഴ്ചയില്‍ മൂവായിരത്തോളം മലയാളികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അങ്ങോട്ടുപോകുന്നെന്നാണ് കണക്ക്. ആഴ്ചയില്‍ തായ് എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ എന്നിവയുടെ 11 സര്‍വീസുകളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് മലേഷ്യ, സിങ്കപ്പൂര്‍ വഴിയും മലയാളികള്‍ തായ്‌ലാന്‍ഡില്‍ പോകാറുണ്ട്.
ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മ്യാന്‍മാറില്‍ മാത്രം 694 പേര്‍ മരിച്ചു. 730 പേര്‍ക്ക് പരിക്കേറ്റു. തായ്ലാന്‍ഡിലും അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കും. തലസ്ഥാനമായ നായ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരത്തിലേറെപ്പേര്‍ മരിച്ചിരിക്കാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. ചൈന, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനമനുഭവപ്പെട്ടു. അവിടങ്ങളില്‍ നാശനഷ്ടങ്ങളൊന്നുമില്ല. കൊല്‍ക്കത്തയിലും ഇംഫാലിലും 4.4 തീവ്രതരേഖപ്പെടുത്തി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു. അവിടെയാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 83 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഭർത്താവും മുൻ ഇന്ത്യൻ കബഡി ടീം ക്യാപ്റ്റനുമായ ദീപക് നിവാസ് ഹൂഡയ്ക്കെതിരേ പുതിയ ആരോപണവുമായി ബോക്സിങ് താരം സ്വീറ്റി ബൂറ. ഭർത്താവ് സ്വവർഗാനുരാഗിയാണെന്നും പുരുഷന്മാരെയാണ് അദ്ദേഹത്തിന് താത്പര്യമെന്നും സ്വീറ്റി ബൂറ ആരോപിച്ചു.
പുറത്തുപറയാൻ കഴിയാത്ത പലകാര്യങ്ങളും ഭർത്താവ് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഭർത്താവ് മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സ്വീറ്റി ബൂറ പുറത്തുവിട്ട പുതിയ വീഡിയോയില്‍ വെളിപ്പെടുത്തി. ആ വീഡിയോകള്‍ കണ്ടപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന് പുരുഷന്മാരെയാണ് താത്പര്യം. ദീപക്
സ്വവർഗാനുരാഗിയാണെന്നതിന് എന്റെ പക്കല്‍ വീഡിയോ തെളിവുകളുണ്ട്. ഇത് ഞാൻ കോടതിയില്‍ ഹാജരാക്കും’, സ്വീറ്റി പറഞ്ഞു. ഭർത്താവിനെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തന്റെ മാതാപിതാക്കളോട് പോലും പറയാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് സ്വീറ്റി പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ മൂലം ഇതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ താൻ നിർബന്ധിതയായിരിക്കുകയാണെന്നും അവർ പറഞ്ഞു.
ലളിതമായ നടപടിക്രമങ്ങളിലൂടെ ദീപക് ഹൂഡയില്‍നിന്ന് വിവാഹമോചനമാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹത്തില്‍നിന്ന് ഒരു രൂപപോലും വേണ്ടെന്നും സ്വീറ്റി ബൂറ പറയുന്നു. ”ഞാൻ ചെലവഴിച്ചതെല്ലാം എന്റെ പണമാണ്. ഒരൊറ്റ പൈസ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. 2015-ല്‍ ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ശൗചാലയം പോലും ഉണ്ടായിരുന്നില്ല. ഞാൻ കുറേ മെഡലുകള്‍ നേടി. പക്ഷേ, അദ്ദേഹത്തിന് എന്നെപ്പോലെ വിജയിക്കാനായില്ല”, സ്വീറ്റി ബൂറ പറഞ്ഞു.
ഭർത്താവായ ദീപക് ഹൂഡയെ സ്വീറ്റി ബൂറ പോലീസ് സ്റ്റേഷനില്‍വെച്ച് മർദിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദമ്പതിമാർ തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് പോലീസ് മധ്യസ്ഥചർച്ചയ്ക്ക് വിളിച്ചപ്പോഴാണ് സ്വീറ്റി ബൂറ ഭർത്താവിനെ മർദിച്ചത്. സംഭവത്തില്‍ ദീപക്കിന്റെ പരാതിയില്‍ സ്വീറ്റിയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തിരുന്നു.
ദീപക് ഹൂഡയ്ക്കെതിരേ സ്വീറ്റി ബൂറ നേരത്തെ സ്ത്രീധനപീഡനത്തിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം മർദിച്ചെന്നായിരുന്നു സ്വീറ്റി ബൂറയുടെ പരാതി. ഇതിനുപിന്നാലെയാണ് പോലീസ് ഇരുവരെയും ചർച്ചയ്ക്കായി വിളിച്ചുവരുത്തിയത്. 2022-ലായിരുന്നു ബോക്സിങ് താരമായ സ്വീറ്റി ബൂറയുടെയും കബഡി താരമായ ദീപക് ഹൂഡയുടെയും വിവാഹം.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ബാബു തള്ളിയത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം.
വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ 1.72 രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ ഇ.ഡി കള്ളപ്പണം തടയല്‍ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.
മാസപ്പടി കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം സമര്‍പ്പിച്ചത്.
എന്നാല്‍ മാസപ്പടി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പരാതി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കീഴ്ക്കോടതി പ്രസ്താവിച്ചത് അനവസരത്തിലും അനുചിതവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അത്തരത്തില്‍ പറയേണ്ട കാര്യം ഇല്ല എന്ന് കണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിയിലെ ആ ഭാഗം ഹൈക്കോടതി റദ്ദു ചെയ്തുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാസപ്പടി ആരോപണത്തില്‍ അഴിമതി നടന്നുവെന്ന് സ്ഥിരീകരിക്കുന്ന വസ്തുകള്‍ കോടതിയുടെ മുമ്പാകെ ഉണ്ടെന്ന് കരുതാന്‍ ഈ ഘട്ടത്തില്‍ കഴിയില്ല അതിനാല്‍ പരാതി തള്ളുകയാണെന്നാണ് ഹൈക്കോടതി പ്രസ്താവിച്ചത്.
അതുകൊണ്ട് കൂടുതല്‍ തെളിവുകളുമായി വീണ്ടും കോടതിയെ സമീപിക്കുന്നതിന് പരാതി തള്ളിയത് തടസമാകില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
വിജിലന്‍സ് കോടതി വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഈ കേസില്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായ പോരാട്ടമാണെന്ന് അറിയാമായിരുന്നു.
അതുകൊണ്ടുതന്നെ ഒട്ടും എളുപ്പവും അനായാസവുമാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഹൈക്കോടതിയുടെ ഈ വിധി നിരാശപ്പെടുത്തുന്നില്ല. നീതിക്കു വേണ്ടി അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
തായ്‌ലൻഡിലും മ്യാന്‍മറിലും ഉണ്ടായ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 250 ലധികം പേര്‍ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രതയുള്ള മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മണ്ഡലെയില്‍ നിന്ന് പതിനേഴ് കിലോ മീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്‌ലൻഡ് അധികൃതര്‍ അറിയിച്ചു.
ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
ഭൂചലനത്തെ തുടര്‍ന്ന് മ്യാന്‍മറിലും തായ്‌ലന്‍ഡിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മ്യാന്‍മറില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.
പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിനെ അനുകൂലിച്ച് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തെരുവ് നാടകം അവതരിപ്പിച്ചതുമായും ഇസ്രയേല്‍ പതാക കത്തിച്ചതുമായും ബന്ധപ്പെട്ട് ഐ.ബി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പിടിയിലായവരെ പൊലീസ് വിട്ടയച്ചത് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന.
ഇത്ര ഗുരുതര സംഭവം ഉണ്ടായിട്ടും പൊലീസിന്റെ നിസംഗത വ്യക്തമാണ്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറിയെങ്കിലും ഉന്നത ഇടപെടലില്‍ തുടര്‍ നടപടികള്‍ മുന്നോട്ട് പോകുന്നില്ല.
ഇസ്രയേല്‍ പതാകയില്‍ ചവിട്ടി നൃത്തമാടിയതും പതാക കത്തിച്ചതും നയതന്ത്ര വിഷയമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. നാല് യുവതികളടക്കം വിവിധ ജില്ലകളില്‍ നിന്നുള്ള പത്തംഗ സംഘമാണ് ആസാദി നാടകം നടത്തിയത്. കുട്ടികളെയും ഇവര്‍ പങ്കെടുപ്പിച്ചിരുന്നു
ഫ്രണ്ട്സ് ഓഫ് പാലസ്തീന്‍ എന്ന കടലാസ് സംഘടനയാണ് ആസാദി നാടകത്തിന് പിന്നില്‍ ഇത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. നവമാധ്യമങ്ങളില്‍ നടന്ന പ്രചരണത്തെ തുടര്‍ന്ന് പതാക കത്തിക്കലടക്കമുള്ളവ ഒഴിവാക്കണമെന്നും അതിരുകടക്കരുതെന്നും സംഘാടകര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍്കിയതാണ്.
ഇത് വകവയ്ക്കാതെയാണ് സംഘം ഇസ്രയേല്‍ പതാകയ്ക്കുമേല്‍ നൃത്തം ചവിട്ടിയതും കത്തിച്ചതും. എന്നിട്ടും പോലീസ് കേസെടുക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.