ആലപ്പുഴ ∙പിഎംശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ സിപിഐയുടെ നിലപാട് കടുപ്പം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയശ്രമങ്ങൾ പരാജയപ്പെട്ടതോടെ സിപിഐ മന്ത്രിമാർ ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന സൂചന പുറത്തുവന്നു . പാർട്ടിയെ അറിയിക്കാതെയും മുന്നണിമര്യാദ പാലിക്കാതെയും ധാരണാപത്രം ഒപ്പിട്ടതിൽ സിപിഐ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
ശനിയാഴ്ച മന്ത്രി വി. ശിവൻകുട്ടി തുടങ്ങി വെച്ച സമവായ ശ്രമങ്ങൾ ഗൾഫ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തെങ്കിലും സിപിഐ നിലപാട് മാറ്റിയില്ല. ആലപ്പുഴയിൽ ചേർന്ന സിപിഐ നേതൃയോഗത്തിൽ “പിഎംശ്രീയിൽ വിട്ടുവീഴ്ചയില്ല, ആവശ്യമായാൽ മന്ത്രിമാരുടെ രാജിയും നൽകണം” എന്ന നിലപാടാണ് കൈക്കൊണ്ടത്. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച നടത്തി, എങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
മുഖ്യമന്ത്രി ധാരണാപത്രത്തിൽ നിന്ന് പിന്മാറാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയപ്പോൾ, “പാർട്ടിയെ അവഗണിച്ച് എടുത്ത ഏകപക്ഷീയ തീരുമാനം അംഗീകരിക്കാനാവില്ല”എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിലും സ്കൂളുകളുടെ പട്ടിക കൈമാറൽ തുടങ്ങിയ തുടർനടപടികൾ തത്കാലം നിർത്തിവെയ്ക്കാമെന്ന സമവായനിർദേശം സിപിഐ തള്ളി. കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിപിഐ മന്ത്രിമാർ ബുധനാഴ്ചയുടെ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയത്തിൽ എൽഡിഎഫ് യോഗം വിളിക്കണമെന്ന സിപിഐയുടെ ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു.
ലണ്ടൻ: ലോക ചരിത്രത്തിൽ സ്വന്തം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാജി തന്റെ ഓരോ തുള്ളി ചോരയും ഇന്ധ്യക്ക് ശക്തിയും ഉര്ജ്ജവും പകർന്ന് നൽകിയെന്ന് സജീവ് ജോസഫ് എം എൽ എ.ഐ ഓ സി കേരള ചാപ്റ്റർ ഇപ്സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.
ഒക്ടോബർ 23നു വൈകുന്നേരം ഇപ്സ്വിച്ച് ലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ ഇരിക്കൂർ MLA അഡ്വ.സജീവ് ജോസഫ് ന്റെ മഹനീയ സാന്നിധ്യത്തിൽ ,റീജിയൺ പ്രസിഡന്റ് ബാബു മങ്കുഴിയിലിന്റെ അധ്യക്ഷതയിലാണ് അനുസ്മരണ സമ്മേളനം നടന്നത് .റീജിയൺ സെക്രട്ടറി അഡ്വക്കേറ്റ് സി പി സൈജേഷ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.വിശിഷ്ടാതിഥിയായി പങ്കെടുത്ത MLA ശ്രീ സജീവ് ജോസഫ് യോഗം ഉത്ഘാടനം ചെയ്ത് ദീർഘമായി സംസാരിച്ചു.

ബഹുമാനപ്പെട്ട ടോമി മണവാളൻ അച്ഛൻ ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിട്ട് സംസാരിച്ചു. വളരെ കുറഞ്ഞ സമയക്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീമതി ഇന്ദിര പ്രിയദർശിനിയുടെ ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്താൻ എത്തിച്ചേർന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നീണ്ട നിര ദൃശ്യമായിരുന്നു. റീജിയണിന്റെ മുൻ പ്രസിഡന്റും,നാഷണൽ കമ്മിറ്റി അംഗവും അതിലേറെ സജീവ പ്രവർത്തകനുമായ കെ ജി ജയരാജ് ശ്രീമതി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചത് ഏവർക്കും ഹൃദ്യാനുഭവമായി.
റീജിയൺ വൈസ് പ്രസിഡന്റ് നിഷ ജിനീഷ്,ജിജോ സെബാസ്റ്റ്യൻ,ട്രഷറർ ജിൻസ് തുരുത്തിയിൽ , നാഷണൽ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്,കമ്മിറ്റി അംഗങ്ങളായ ജിനീഷ് ലൂക്കാ,ജോൺസൺ സിറിയക്,നിഷ ജയരാജ് ,ബിജു ജോൺ ,മൊബീഷ് മുരളീധരൻ തുടങ്ങിയവർ അനുസ്മരണ ചടങ്ങിന് നേതൃത്വം വഹിച്ചു.
ശ്രീമതി ഇന്ദിരാഗാന്ധിയുടെ ദീപ്ത സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ എല്ലാവരോടും കെ ജി ജയരാജ് നന്ദി പ്രകാശിപ്പിച്ചു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ
കീത്തിലി മലയാളി അസ്സോസിയേഷനും പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനും ഒരുമിച്ച് അണിയിച്ചൊരുക്കുന്ന എം ക്യൂബ് മാജിക് നൈറ്റ് ഷോ നവംബർ 2 ന് കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറും. മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പന പൂർത്തിയായി. ഞായറാഴ്ച്ച വൈകുന്നേരം കൃത്യം 5 മണിയ്ക്ക് മെഗാ ഷോ ആരംഭിക്കും. 4 മണി മുതൽ വിക്ടോറിയാ ഹാളിൻ്റെ ഗേറ്റ് കാണിക്കൾക്കായി തുറന്നു കൊടുക്കും. 400 സീറ്റുകൾ മാത്രമുള്ള വിക്ടോറിയാ ഹാളിൽ തിരക്കൊഴിവാക്കാൻ കാണികൾ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ജീവിതം ഒഴിഞ്ഞു വെച്ച ഗോപിനാഥ് മുതുകാട് തൻ്റെ പ്രതിജ്ഞ ലംഘിച്ച് പുറത്തെടുക്കുന്ന വിസ്മയങ്ങൾ മെഗാ ഷോ കളർഫുള്ളാക്കുമെന്നതിൽ സംശയമില്ല. നൂറ് കോടി രൂപാ മുതൽമുടക്കിൽ കാസർഗോഡ് ആരംഭിക്കുന്ന മുതുകാടിൻ്റെ സ്വപ്നമായ ബൗദ്ധിക വികാസമെന്ന പൂർണ്ണമാകാത്ത കുട്ടികൾക്കുള്ള അന്താരാഷ്ട്ര കേന്ദ്രത്തിനായുള്ള ധനശേഖരാർത്ഥം നടത്തുന്ന മെഗാ ഷോയാണ് എം ക്യൂബ് എന്ന വിളിപ്പേരിട്ട മാജിക് നൈറ്റ്.
പാലാ പള്ളി തിരുപ്പള്ളി എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകര, മഞ്ച് സ്റ്റാർ, സരിഗമപഥനിസ തുടങ്ങിയ ടെലിവിഷൻ ഷോയിലൂടെ വിജയക്കൊടി പാറിച്ച് സിനിമയിലെത്തിയ ശ്വേതാ അശോകിനോടൊപ്പം തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ കവർ വേർഷൻ വയലിൻ ഒരുക്കി സംഗീതപ്രേമികളുടെ മനം കവർന്ന വിഷ്ണു അശോക് തുടങ്ങിയവരാണ് മുതുകാട് ഷോയുടെ അമരക്കാർ.
മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Sreejesh – 07735773231
Jomesh – 07404771500
Renjith – 07492180908
Libin – 07436855482
Lisa – 07552 242806
Tom – 07727622470
Shibu – 07411443880
കൊച്ചി ∙ അങ്കമാലി എംഎൽഎ റോജി എം. ജോൺ വിവാഹിതനാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ആയ ലിപ്സിയാണ് വധു. ഇന്റീരിയർ ഡിസൈനറായ ലിപ്സിയുമായി റോജിയുടെ വിവാഹ നിശ്ചയം ഇന്നലെ നടന്നു . കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയും ലിപ്സിയും ചേർന്ന് എടുത്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
വിവാഹ ചടങ്ങ് ഈ മാസം 29ന് അങ്കമാലി ബസിലിക്ക പള്ളിയിൽ ലളിതമായി നടക്കും. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ എന്നാണ് വിവരം. മനസമ്മതം ഇന്ന് തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ നടക്കും.
കുറവിലങ്ങാട് (കോട്ടയം): എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം തിങ്കളാഴ്ച രാവിലെ 2 മണിയോടെ ടൂറിസ്റ്റ് ബസ് മറിഞ്ഞു. അപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) മരിച്ചു. സംഭവത്തിൽ 49 പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 18 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
ബസ് മറിയുന്ന ശബ്ദം കേട്ട നാട്ടുകാർ ആദ്യമായി രക്ഷാപ്രവർത്തനത്തിന് എത്തുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ളവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, മറ്റു പരിക്കേറ്റവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും പാർട്ടി അധ്യക്ഷനുമായ വിജയ് നാളെ നേരില്‍ കാണും. കരൂരില്‍ നിന്നും ടിവികെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിക്കുക.
മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവർക്കായി 50 മുറികള്‍ ഒരുക്കിയിട്ടുള്ളത്. കൂടിക്കാഴ്ച അടച്ചിട്ട മുറികളില്‍ വെച്ച് നടത്താനാണ് തീരുമാനം. കുടുംബാംഗങ്ങള്‍ക്ക് താമസിക്കാനായി ഒരുക്കിയ ഓരോ മുറിയിലും വിജയ് നേരിട്ടെത്തി സംസാരിച്ച് അനുശോചനം അറിയിക്കും.
ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്. അതേസമയം, അടുത്ത ദിവസം ആചാരപരമായ ചടങ്ങുകള്‍ ഉള്ളതിനാല്‍ എല്ലാ കുടുംബങ്ങളും ചെന്നൈയിലേക്കുള്ള യാത്രക്ക് തയ്യാറായിട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമർപ്പിച്ച എഫ് ഐ.ആറിന്റെ പകർപ്പ് ടിവികെയ്ക്ക് കൈമാറി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടാത്ത 8000 ത്തോളം സ്‌കൂളുകൾ രാജ്യത്തുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ഈ അധ്യയന വര്‍ഷം ഇത്രയും സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി പോലും ചേര്‍ന്നിട്ടില്ലെങ്കിലും ഇവിടങ്ങളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.
2024-25-ലെ സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയിലുടനീളം 14.72 ലക്ഷം സ്കൂളുകളാണുളളത്. ഇവിടങ്ങളിലായി 24.8 കോടി വിദ്യാർഥികളും 98 ലക്ഷം അധ്യാപകരുമുണ്ടെന്നും ജനുവരിയിൽ ധനകാര്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ സൂചിപ്പിച്ചിരുന്നു.
സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ (ഒരു കുട്ടി പോലും പുതുതായി ചേർന്നിട്ടില്ലാത്ത സ്കൂളുകൾ) എണ്ണത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. ഒരു കുട്ടി പോലും പുതുതായി പഠിക്കാനെത്താത്ത 3,812 സ്കൂളുകളിൽ 17,965 അദ്ധ്യാപകരാണുള്ളത്.
2,245 സ്കൂളുകളിൽ 1,016 അധ്യാപകരുമായി തെലങ്കാനയാണ് രണ്ടാമത്. മധ്യപ്രദേശിൽ ഒരു കുട്ടി പോലും പുതുതായി ചേരാത്ത 463 സ്കൂളുകളും 223 അധ്യാപകരുമുണ്ട്. ഉത്തർപ്രദേശിൽ 81 സ്കൂളുകളാണ് ഇത്തരത്തിലുള്ളതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ എണ്ണം കുത്തനെ കുറഞ്ഞതായും പിടിഐ റിപ്പോർട്ടിൽ പറയുന്നു. 2023-24-ൽ 12,954 ആയിരുന്നത് 2024-25-ൽ 7,993 ആയി കുറഞ്ഞു. വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ എണ്ണത്തില്‍ 38 ശതമാനത്തോളം കുറവുണ്ടായി.
ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, ഡൽഹി, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര & നഗർ ഹവേലി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള സ്കൂളുകൾ ഇല്ല.
വിദ്യാഭ്യാസം സംസ്ഥാന വിഷയമായതിനാൽ സീറോ എൻറോൾമെൻ്റുള്ള സ്കൂളുകളുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി ചില സംസ്ഥാനങ്ങൾ സ്കൂളുകൾ ലയിപ്പിക്കുകയുണ്ടായി.
ഉത്തർപ്രദേശിൽ, തുടർച്ചയായ മൂന്ന് അധ്യയന വർഷങ്ങളിൽ വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളുടെ അഫിലിയേഷന്‍ അംഗീകാരം റദ്ദാക്കാൻ മാധ്യമിക് ശിക്ഷാ പരിഷത്ത് പദ്ധതിയിടുന്നുണ്ട്.
ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സ്കൂളുകളിൽ 33 ലക്ഷത്തിലധികം വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. 2022–23-ൽ 1,18,190 ആയിരുന്ന ഏകാധ്യാപക സ്കൂളുകളുടെ എണ്ണം 2023–24-ൽ 1,10,971 ആയി കുറഞ്ഞിട്ടുണ്ട് (ഏകദേശം 6% കുറവ്).
ഏകാധ്യാപക സ്കൂളുകളിലെ എൻറോൾമെൻ്റിൽ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്, തൊട്ടുപിന്നാലെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്.
മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന് നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടാണ് അഭിമന്യുവിന്റെ കുടുംബം ഈ ആവശ്യം ഉന്നയിച്ചത്. മകന്റെ കൊലപാതകം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും പ്രധാന പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു.
വട്ടവട കോവിലൂരില്‍ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസ്സിനെത്തിയ സുരേഷ് ഗോപി അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിക്കുകയായിരുന്നു. അഭിമന്യു വധക്കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലാത്തതിനാല്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യം ഉന്നയിച്ചു.
അഭിമന്യു വധക്കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി സുരേഷ് ഗോപി ഇടപെടണമെന്ന് അഭിമന്യുവിന്റെ മാതാവ് ഭൂപതി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റ് പി.പി.സാനു,
ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ നോബിള്‍ മാത്യു, ജില്ലാ ജനറല്‍ സെക്രട്ടറി അളകർരാജ്, നിയോജക മണ്ഡലം പ്രസിഡന്റ് പി.പി മുരുകൻ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് എം.രാമർ, ജില്ലാ സെക്രട്ടറി മനോജ് കുമാർ, ജില്ല വൈസ് പ്രസിഡന്റ് ഇ.കെമോഹനൻ, വട്ടവട പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.കുപ്പുസ്വാമി എന്നിവരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം വേഗം കൂട്ടി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളും സാമ്പത്തിക ഉറവിടങ്ങളും സംബന്ധിച്ച് തെളിവെടുപ്പ് ശക്തമാക്കി. ചെന്നൈ, ബെംഗളൂരു, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിലായി പരിശോധനകൾ നടന്നു.
ബെംഗളൂരുവിലെ പോറ്റിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഏകദേശം 22 പവനോളം സ്വർണാഭരണങ്ങളും പോലീസ് സംഘം പിടിച്ചെടുത്തു. കണ്ടെത്തിയ ആഭരണങ്ങൾ ശബരിമലയിൽ നിന്നുള്ള കവർച്ചയുമായി ബന്ധമുള്ളതാണോയെന്ന് പരിശോധന തുടരുന്നു.
പോറ്റിയുടെ വൻഭൂമി ഇടപാടുകൾക്ക് പിന്നിലെ ധനസ്രോതസുകൾ എവിടെയെന്ന കാര്യത്തിൽ എസ്‌ഐടി വിശദമായ അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. ചെമ്പുപാളിയിൽ സ്വർണം പൊതിയാൻ വേണ്ടിയായിരുന്നു പോറ്റി 109 ഗ്രാം സ്വർണം അവിടെ നൽകിയതെന്നാണ് അന്വേഷണ വിവരങ്ങൾ. ദേവസ്വം ബോർഡ് അപ്രൈസർമാരെയും ഉൾപ്പെടുത്തി പോലീസ് സംഘം രാത്രിയോടെ തെളിവെടുപ്പ് നടത്തി.
പ്രത്യേക അന്വേഷണ സംഘത്തലവൻ എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. കൂടുതൽ തെളിവുകൾ ലഭിക്കാമെന്ന പ്രതീക്ഷയിൽ അന്വേഷണം ഇന്ന് തുടരുമെന്നാണ് വിവരം.
പ്രണയിച്ച് വിവാഹം കഴിച്ച യുവതി അതിന് ഒത്താശചെയ്തയാൾക്കൊപ്പം അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഒളിച്ചോടി. യുവതിയുടെ ഭർത്താവിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് കാമുകൻ. വിവരമറിഞ്ഞ് വിദേശത്തുനിന്ന് എത്തിയ ഭർത്താവ്, കാമുകനൊപ്പം കണ്ട ഭാര്യയെ േപാലീസ് സ്റ്റേഷന് സമീപംവെച്ച് അടിച്ചുവീഴ്ത്തി. തല്ലുകൊണ്ട് ഭാര്യയുടെ തല പൊട്ടി. ആശുപത്രിയിലെത്തിച്ച് തുന്നലുമിട്ടു.
പന്തളം സ്വദേശിനിയായ യുവതി ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ അഞ്ചുവർഷം മുൻപാണ് അടൂർ സ്വദേശിയെ വിവാഹം ചെയ്തത്. ഇവർക്ക് എട്ടുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.
ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഇരുവരുടെയും വിവാഹത്തിന് എല്ലാസഹായങ്ങളും ചെയ്തുകൊടുത്തത് യുവാവിന്റെ ഉറ്റ സുഹൃത്താണ്. ഇയാൾക്കൊപ്പം യുവതി വ്യാഴാഴ്ച രാവിലെ പോകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്നുപറഞ്ഞ് ഭർതൃമാതാവ് അടൂർ പോലീസിനെ സമീപിച്ചിരുന്നു. തുടർന്ന്, അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം പോലീസ് കണ്ടെത്തി. സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. യുവതി പോയ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ വിദേശത്തുനിന്ന് ഭർത്താവ് എത്തുകയായിരുന്നു.
അടൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന ഇയാൾക്ക്, കോടതിയിലേക്ക് വനിതാ പോലീസിനൊപ്പം പോകുകയായിരുന്ന ഭാര്യയെ കണ്ടതോടെ ദേഷ്യം കൂടി. തുടർന്നാണ് അടിച്ചത്. പോലീസ് ഇയാളെ പിടികൂടി. യുവതിയെ മർദിച്ചതിന് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. യുവതിയെ കോടതി അവരുടെ അമ്മയ്ക്കൊപ്പം വിട്ടു.