അപ്പച്ചൻ കണ്ണഞ്ചിറ
പൂൾ: മലയാളികളുടെ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത അനശ്വര ഗായകൻ പി ജയചന്ദ്രൻ സാറിന് പൂളിൽ ‘മഴവിൽ സംഗീതം’ അനുചിതമായ സംഗീതാർച്ചന നടത്തി. യു കെ യിലെ ജയചന്ദ്രൻസാറിന്റെ ആരാധകരും സംഗീതപ്രേമികളുമായ വലിയ ജനാവലിക്ക് അവിസ്മരണീയവും സംഗീത സാന്ദ്രവുമായ ഒരു കലാ നിശയാണ് പൂളിൽ സമ്മാനിക്കപ്പെട്ടത്.
വൈകുന്നേരം 6:30-ന് ആരംഭിച്ച ‘ഭാവഗീതം’ 11:00 മണിക്ക് സമാപിക്കുമ്പോളും തിങ്ങി നിറഞ്ഞ സദസ്സ് സംഗീതനൃത്ത ലഹരിയിൽ ആറാടുകയായിരുന്നു. മലയാള ഹൃദയങ്ങളിൽ കോറിയിട്ട “നീലഗിരിയുടെ സഖികളെ” എന്ന ഗാനം, കലാഭവൻ ബിനുവിന്റെ മനോഹരമായ ആലാപനത്തോടെ ആരംഭം കുറിച്ച ഭാവഗീതം സംഗീത നിശ ഏവരും ആവോളം ആസ്വദിച്ചു. ജയചന്ദ്രൻസാറിന്റെ പ്രശസ്ത ഗാനങ്ങളിലൂടെ ആദ്ദേഹത്തിന്റെ പാവന സ്മരണക്കുമുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ നിരവധിയായ പ്രശസ്ത ഗായകർ അണിനിരന്നു.
സംഗീതരാവിന്റെ ആഹ്ളാദം നുകരുവാനും, മാസ്‌മരികത അനുഭവേദ്യമാക്കുവാനും സുവർണ്ണാവസരമൊരുക്കിയ മഴവിൽ സംഗീതം മലയാളികൾക്ക് മറക്കാനാവാത്ത ഒരു സംഗീത വിരുന്നാണ് ഒരുക്കിയത്. ഇതര സംസ്ഥാനങ്ങളിലെ ശ്രദ്ധേയരായ ഗായകരും ഭാവഗായകൻ തങ്ങളുടെ ഭാഷകളിൽ ജീവൻ കൊടുത്ത ഗാനങ്ങളുമായി വേദി പങ്കിട്ടപ്പോൾ ജയചന്ദ്രൻ സാറിന് നൽകാവുന്ന ഏറ്റവും ഉദാത്തമായ സംഗീതലോക ചക്രവർത്തിയുടെ പരിവേഷമാണ് ആസ്വാദക ലോകം കണ്ടത്. സംഗീത നിശയിൽ പ്രഗത്ഭരായ കാലാകാർ അവതരിപ്പിച്ച നൃത്ത വിരുന്നും, മിമിക്സ് പരേഡും അടക്കം കലാവിഭവങ്ങൾ സമന്വയിച്ച ‘ഭാവ ഗീതം ഫ്‌ളാഷ് മ്യൂസിക് നൈറ്റ്’ പ്രൗഢ ഗംഭീരമായി.
മഴവിൽ സംഗീതം വർഷം തോറും സംഘടിപ്പിക്കുന്നതും, യുകെയിലെ കലാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും ജൂൺ 14 ന് നടത്താനിരിക്കുന്നതുമായ വാർഷിക ആഘോഷ സംഗീത സദസ്സിന് ആമുഖമായി ടീസർ ഔദ്യോഗികമായി റിലീസ് ചെയ്യുകയുണ്ടായി. നൃത്തം, കലാരൂപങ്ങൾ, ഗാനങ്ങൾ എന്നിവയുടെ വർണ്ണ സമന്വയം മാസ്മരികത വിരിയിക്കുന്ന ഒരു പ്രചാരണ രൂപത്തിലായിരുന്നു ടീസറിന്റെ പ്രദർശനം.
പി ജയചന്ദ്രൻ സാറിന്റെ സ്മരണയിൽ മഴവിൽ സംഗീതം ഭാവഗീത പുരസ്‌കാരം ഗ്രേസ് മെലോഡീസിന്റെ ശ്രീ ഉണ്ണികൃഷ്ണനു മുഖ്യ കോർഡിനേറ്റർ അനീഷ് ജോർജ്ജ് സമ്മാനിച്ചു. ‘ഗ്രേസ് മെലഡീസ്സ് ഹാംപ്ഷയർ ഒരുക്കിയ എൽ ഈ ഡി, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ഭാവഗീതം സംഗീതരാവിനെ വർണ്ണാഭമാക്കി. പ്രോഗ്രാമിന്റെ വിജയത്തിൽ കലാകാർക്കും, സ്പോൺസേഴ്‌സിനും, സദസ്സിനും മഴവിൽ സംഗീതത്തിന് വേണ്ടി അനീഷ് ജോർജ്ജിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിനിൽ വൻ സ്ഫോടനം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . എന്താണ് കാരണം എന്ന് അറിവായിട്ടില്ല
ഇതിനെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതൽ വിവരങ്ങൾക്ക് അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി. വൈദ്യൂതി എപ്പോൾ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയർ എൻജിനുകളും 70 അഗ്നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.
ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അർധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്’’ – വിമാനത്താവള അധികൃതർ എക്സിൽ അറിയിച്ചു.
കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. പ്രതി പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്ത് നിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണ പ്രവൃത്തി ഉൾപ്പെടെ ഏറ്റെടുത്ത് നടത്തിയത് സന്തോഷ് ആണെന്നാണ് ലഭിക്കുന്ന വിവരം.
രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രദേശത്ത് കർഷകരക്ഷാ സേന എന്ന സേന രൂപീകരിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതിൽ തോക്കിന് ലൈസൻസുള്ളവരും ഇല്ലാത്തവരും ഉണ്ട്. സന്തോഷിന് തോക്ക് ലൈസൻസ് ഇല്ല എന്നാണ് കൂടെ ഉള്ളവരിൽ നിന്ന് വ്യക്തമാകുന്നത്.
വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നിൽക്കുന്ന ഒരു ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കൊല നടത്തിയതെന്നാണ് ലഭിക്കുന്നവിവരം.
വൈകിട്ട് 7:27ന് മറ്റൊരു പോസ്റ്റും കൂടി ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.
രാവിലെ 9:52ന് മറ്റൊരു പോസ്റ്റും ഇയാൾ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ‘ചില തീരുമാനം ചിലപ്പോൾ മനസ്സിൽ ഉറപ്പിച്ചിട്ടായിരിക്കും. നമ്മൾ അത് മനസിലാക്കാൻ വൈകി പോകും. അവസാന ഘട്ടത്തിൽ പോലും മനസിലാകാതെ വന്നാൽ കൈവിട്ടു പോകും. നമ്മുടെ നില നമ്മൾ തന്നെ മനസ്സിലാക്കണം. അത് മനസിലാക്കാതെ വന്നാൽ ചിലപ്പോൾ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിർത്തുക പറ്റുന്നിടത്തോളം. ചുരുങ്ങിയ ജീവിതത്തിൽ ആർക്കും ശല്യം ആകാതെ ഇരിക്കുക. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവർക്ക് മുന്നിൽ പോകരുത് അവർ നമ്മളെ ഒരിക്കലും കാണരുത്’- എന്നായിരുന്നു പോസ്റ്റ്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്നത്. നിലവിൽ പ്രതി പരിയാരം പോലീസ് സ്റ്റേഷനിലാണ്. തോക്കിന്റെ ചില ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ പിടികൂടിയതിന് ശേഷം ‘എല്ലാം പറയാം’ എന്ന് പറഞ്ഞിരുന്നതായി പ്രദേശവാസികൾ പറയുന്നു.
വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പന നടത്തിയ ബിഹാര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍ കടയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ വയാഗ്ര ഗുളികകളുടെയും മറ്റ് വിവിധ ഉത്തേജക ഗുളികളുടേയും ശേഖരം കണ്ടെത്തി.
കരിമണ്ണൂര്‍ ബീവറേജിന് സമീപം വയാഗ്ര ഗുളികള്‍ പൊടിച്ച് ചേര്‍ത്താണ് മുറുക്കാന്‍ വില്‍ക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മുറുക്കാന് പുറമെ നിരവധി നിരോധിത ലഹരി വസ്തുക്കളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
ബിഹാറിലെ പട്‌നയില്‍ നിന്നും 40 വര്‍ഷം മുമ്പ് കേരളത്തിലെത്തി വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ കോട്ടയം പാലാ കരൂറിലാണ് താമസിക്കുന്നത്. കരിമണ്ണൂര്‍ എസ്എച്ച്ഒ വി.സി വിഷ്ണു കുമാര്‍, എസ്‌ഐ ബിജു ജേക്കബ്, എസ്‌സിപിഒമാരായ അനോഷ്, നജീബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടികളുടെ അമ്മയുടെ സുഹൃത്ത് കൂടിയായ പ്രതി ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരം പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കൂട്ടുകാരിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പീഡന വിവരങ്ങള്‍ അറിയാമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛന്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് അമ്മ ധനേഷുമായി അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.
ധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം പെണ്‍കുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താന്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നല്‍കിയ മൊഴി.
കെ.ഇ. ഇസ്മയിലിനെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. പി. രാജുവിന്റെ മരണത്തിൽ പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തിയതിലാണ് നടപടി ഉണ്ടാകുക. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
സിപിഐ എറണാകുളം മുൻ സെക്രട്ടറിയായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരേ കടുത്ത വിമർശനം കുടുംബം ഉന്നയിച്ചിരുന്നു. പിന്നിൽ നിന്ന് കുത്തിയവരുള്ള പാർട്ടിയാണ് സിപിഐ, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കേണ്ട ആവശ്യമില്ല എന്ന തുറന്ന നിലപാടെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവർത്തർക്ക് മുമ്പിൽ വന്ന് മുതിർന്നനേതാവായ കെ ഇസ്മയിൽപാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യപ്രതികരണം നടത്തിയത്. തുടർന്ന് ഇസ്മയിലിനെതിരേ നടപടി വേണമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിലടക്കം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് പാർട്ടിവിശദീകരണം ആവശ്യപ്പെട്ടിരുന്നു.
നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിലെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം. ഇതിന്റെ കാര്യത്തിൽ എന്ത് നടപടി ഉണ്ടാകും എന്ന കാര്യം വ്യക്തതിയല്ല.
വീണ്ടും നഷ്ടക്കണക്ക് പുറത്ത് വിട്ട് നിർമാതാക്കളുടെ സംഘടന. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ കണക്കാണ് പുറത്തുവിട്ടത്. ഫെബ്രുവരിയിൽ റിലീസ് ആയത് 17 ചിത്രങ്ങൾ. ഒരു സിനിമ പോലും ലാഭം നേടിയില്ലെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
ഇപ്പോഴും തീയറ്ററുകളിൽ ഓടുന്നത് 4 സിനിമകൾ. ഇതും ലാഭത്തിൽ എത്തിയില്ല. 13 കോടി മുടക്കിയ ഓഫീസർ ഓൺ ഡ്യൂട്ടി നേടിയത് 11 കോടി രൂപ. 10 കോടി മുടക്കിയ ഗെറ്റ് സെറ്റ് ബേബി ഒന്നര കോടി രൂപ പോലും നേടിയില്ല.
5 കോടിയിലേറെ മുടക്കിയ മച്ചാന്റെ മാലാഖ നേടിയത് 40 ലക്ഷം മാത്രം. രണ്ടര കോടി രൂപക്ക് നിർമിച്ച ‘രണ്ടാം യാമം’ ചിത്രത്തിന്റെ കളക്ഷൻ 80,000 രൂപ മാത്രമാണ് നേടിയതെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു.
അതേസമയം സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാമാസവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വന്തം യൂട്യൂബ് ചാനലിലൂടെ പുറത്തുവിടും.‘വെള്ളിത്തിര’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ടുകൊണ്ടാകും ലോഞ്ചിങ്. ജനുവരിയിലെ കണക്കുകൾ പുറത്തുവിട്ടതിനുപിന്നാലെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുണ്ടായ തർക്കം വലിയ വിവാദമായിരുന്നു.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. നിർമാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനുമാണ് ‘വെള്ളിത്തിര’ അവതരിപ്പിക്കുന്നത്.
ഉമ്മയെന്ന സ്‌നേഹം മണ്ണോട് ചേരുമ്പോള്‍ പള്ളിക്കാടിന് വിളിപ്പാടകലെയുള്ള വീട്ടില്‍ മൂന്ന് വയസ്സുകാരിയുണ്ട്, വേര്‍പാടിന്റെ ആഴമറിയാതെ. അവളെ ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഷിബിലയുടെ സഹോദരിയും. കരിക്കുളം മദ്രസാഹാളിലെ ബെഞ്ചില്‍ വെള്ളപുതച്ചുകിടന്ന ഷിബിലയെ കണ്ട് കണ്ണീര്‍ വാര്‍ത്തവര്‍ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു, കഴുത്തറത്ത യാസിറിനോട് ഷിബിലയ്ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അയല്‍വീട്ടുകാരനായ യാസിറുമായി ഷിബില അടുപ്പത്തിലായത്. ഇരുവീട്ടുകാരുടെയും കടുത്ത എതിര്‍പ്പ്. പതിനെട്ടാമത്തെ വയസ്സില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍നിന്ന് യാസിറിന്റെ കൈ പിടിച്ച് ഷിബില ഇറങ്ങി, പക്ഷെ, കൊതിച്ചതൊന്നുമായിരുന്നില്ല പിന്നീടുള്ള ജീവിതം. യാസിറിന്റെ ലഹരി ഉപയോഗം ജീവിതം തകര്‍ത്തു. സാമ്പത്തിക ബാധ്യതകള്‍ കൂടിയായതോടെ പ്രതിസന്ധി കൂടി.
വാടക വീടുകള്‍ പലതവണ മാറി. ഒടുവില്‍ ഉപദ്രവം സഹിക്കവയ്യാതായതോടെ നാല് വര്‍ഷം മുമ്പ് ഇറങ്ങിയ വീട്ടിലേക്ക് കുഞ്ഞുമായി ഷിബില തിരികെയെത്തി. നോമ്പ്കാലം കഴിഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന പ്രതീക്ഷ ചൊവ്വാഴ്ച അവസാനിച്ചു. നോമ്പുതുറന്ന നേരത്താണ് കത്തിയുമായി യാസിര്‍ എത്തി മകളുടെ മുന്നിലിട്ട് ഷിബിലയെ കുത്തിയത്. താഴെവീണിട്ടും പക തീരാതെ വീണ്ടും വീണ്ടും ആഞ്ഞ് കുത്തിക്കൊന്നത്. തടയാന്‍ വന്ന ഷിബിലയുടെ രക്ഷിതാക്കളെ കുത്തിയത്. രക്തക്കറ പുരണ്ട വീടിന്റെ മതില്‍ കെട്ടിന് പുറത്ത് കൊലപാതകത്തിന്റെ നടുക്കം മാറാതെ നാട്ടുകാരുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഷിബിലയുടെ മൃതദേഹം ചികിത്സയില്‍ കഴിയുന്ന രക്ഷിതാക്കളെ കാണിച്ചു. വീട് പോലീസ് ബന്തവസ്സിലായിരുന്നതിനാല്‍ അയല്‍വീടിന്റെ ഉമ്മറത്തിരുന്ന് പ്രിയപ്പെട്ടവര്‍ അവള്‍ക്കായ് ദു അ ചൊല്ലി. മകളെ കണ്ട് കൊതിതീരും മുമ്പെ മഴയില്‍ അവള്‍ മണ്ണോട് ചേര്‍ന്നു.
മണർകാട് ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി തലപ്പാടി എസ് എം ഇ കോളേജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിംങ് വിദ്യാർത്ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ മുഹമ്മദ്ദ് അൽത്താഫ് .എൻ (19) ആണ് മരിച്ചത്.
മണർകാട് ഐരാറ്റുനട പാലത്തിന് സമീപം ഇന്ന് വൈകുന്നേരം 6 മണിക്കാണ് അപകടം. ടിപ്പറും, സ്കൂട്ടറും കോട്ടയം ദിശയിൽ പോകുകയായിരുന്നു. കാറിനെ മറികടന്ന് എത്തുമ്പോൾ ടിപ്പറിലിടിക്കുകയായിരുന്നു.
ഓടിക്കൂടിയ യാത്രക്കാർ ചേർന്ന് ഉടൻതന്നെ സമീപമുള്ള കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴി മധ്യേ മരിച്ചു. മണർകാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
സ്കോട്ട് ലൻഡിൽ റെയിൽവേ ട്രാക്കിൽ മലയാളി വിദ്യാർത്ഥിയായ ഏബൽ തറയിൽ (24 ) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് ഏബലിന്റെ മരണം ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ കടുത്ത ദുരൂഹത ഉണ്ടെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതയുമുള്ള ആരോപണങ്ങളുമായി മരിച്ച ഏബലിന്റെ കുടുംബം രംഗത്ത് വന്നു. ഏബലിന് ആത്മഹത്യ ചെയ്യേണ്ട യാതൊരുവിധ പ്രശ്നങ്ങളും ഇല്ലായിരുന്നു എന്നാണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വെളിപ്പെടുത്തിയത് .
ഡൽഹി സ്വദേശിയായ ഒരു യുവതി ഏബലുമായി ശത്രുതയിലായിരുന്നു എന്നും അടുത്തിടെ താമസസ്ഥലത്ത് വന്ന് വഴക്ക് ഉണ്ടാക്കിയതായി ഏബൽ പറഞ്ഞതായും കുടുംബങ്ങൾ വെളിപ്പെടുത്തിയതായാണ് ഈ വിഷയത്തിൽ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത് .
സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാർഥിയായിരുന്ന എബലിൻ്റെ കുടുംബം കോഴിക്കോട് സ്ഥിരതാമസമാക്കിയ തൃശ്ശൂർ സ്വദേശികളാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നാട്ടിലുള്ള അമ്മയെയും സഹോദരങ്ങളേയും ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഏബലിന്റെ മരണത്തിൽ മേലുള്ള ദുരൂഹതയെ കുറിച്ച് പോലീസിനോട് ആശയവിനിമയം നടത്തി എന്നാണ് അറിയാൻ സാധിച്ചത്. യൂണിവേഴ്സിറ്റിയിലെയും പ്രാദേശിക മലയാളി സമൂഹത്തിലെയും എല്ലാ കലാകായിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ആളായിരുന്നു ഏബൽ. അതുകൊണ്ട് തന്നെ ഏബലിൻ്റെ മരണം മലയാളി വിദ്യാർത്ഥി സമൂഹത്തിനിടയിൽ കടുത്ത വേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽ ഏബലിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴിയുള്ള എല്ലാ സർവീസുകളും സ്കോട്ട് ലൻഡ് റെയിൽവേ താത്കാലികമായി നിർത്തിവച്ചിരുന്നു. ബുധനാഴ്ച രാത്രി 9. 30 മണിയോടെയാണ് പോലീസിനും ആംബുലൻസ് സർവീസിനും റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.
ഏബലിന്റെ മൃതസംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായി വിവിധ മലയാളി സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.