ബിനോയ് എം. ജെ.
മാനവ ചരിത്രം പരിശോധിച്ചാൽ തുടക്കം മുതൽക്കേ സമൂഹം സെക്സിനെ നിരുത്സാഹപ്പെടുത്തിയിരുന്നതായി കാണുവാൻ സാധിക്കും. ഇതിന്റെ പിറകിൽ കബളിപ്പിക്കലിന്റെ ഒരു ചിത്രം കിടപ്പുണ്ട്. ഏദൻ തോട്ടത്തിൽ വച്ച് സർപ്പം ഹവ്വയെ കബളിപ്പിച്ച കഥയല്ല ഇത്. മറിച്ച് സമൂഹം വ്യക്തികളെ കബളിപ്പിക്കുന്നതിന്റെ കഥയാണിത്. മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ വ്യക്തി വ്യത്യാസങ്ങൾ മറന്നുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടത് ആ സമൂഹത്തിന്റെ നിലനിൽപ്പിനും സുസ്ഥിതിക്കും അത്യാവശ്യമായിരുന്നു. എന്നാൽ നമുക്കറിയാവുന്നതുപോലെ മനുഷ്യൻ ഒരേസമയം സാമൂഹ്യ ജീവിതവും വ്യക്തിജീവിതവും ആസ്വദിക്കുവാൻ കഴിവുള്ള ഒരു ജീവിയായിരുന്നു. അതിനാൽ തന്നെ അവൻ വ്യക്തിജീവിതത്തിലേക്ക് സ്വന്തം
ശ്രദ്ധ കേന്ദ്രീകരിച്ചാൽ സാമൂഹിക ജീവിതത്തിൽ അവന് താത്പര്യം നഷ്ടപ്പെട്ടു പോവുകയും അവനായിരിക്കുന്ന സമൂഹത്തിന്റെ നിലനിൽപ്പ് ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യും. അതിനാൽ എങ്ങനെയും അവനെ വ്യക്തിജീവിതത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടിയിരിക്കുന്നു. നമുക്കറിയാവുന്നതുപോലെ സെക്സ് ഒരാളുടെ വ്യക്തിജീവിതത്തിന് ഊന്നൽ കൊടുക്കുന്ന ഒരു പ്രതിഭാസമാണ്. ഇവിടെ സാമൂഹിക ജീവിതത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. അതിനാൽ തന്നെ സെക്സിനെ പ്രോത്സാഹിപ്പിക്കുന്നത് അപകടകരമാണെന്ന് സമൂഹം കണ്ടെത്തി. മാത്രവുമല്ല മനുഷ്യൻ അവന്റെ ആത്മാഭിമാനത്തെയും ആത്മബഹുമാനത്തെയും വളർത്തിക്കൊണ്ടുവന്നാൽ ക്രമേണ അവന് സാമൂഹിക ജീവിതത്തിൽതാൽപര്യം നഷ്ടപ്പെട്ടേക്കാം. അതിനാൽ മനുഷ്യന്റെ വ്യക്തിജീവിതത്തെ തകർക്കുക എന്നത് അവൻ ജീവിക്കുന്ന ചെറിയ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായിരുന്നു. പ്രഹരിക്കുമ്പോൾ മർമ്മത്തിൽ തന്നെ പ്രഹരിക്കണം. അങ്ങനെ വ്യക്തിയുടെ ലൈംഗികതയിൽ സമൂഹം പ്രഹരിച്ചു തുടങ്ങി. അവന്റെ ലൈംഗികതയെ നോക്കി സമൂഹം പരിഹസിക്കുവാൻ തുടങ്ങി. അത് ഫലിക്കുകയും ചെയ്തു. അങ്ങനെ വ്യക്തിയുടെ ലൈംഗികത അടിച്ചമർത്തപ്പെട്ടു തുടങ്ങി. ലൈംഗികതയോടൊപ്പം അവന്റെ ആത്മാഭിമാനവും അടിച്ചമർത്തപ്പെട്ടു.
മേൽപ്പറഞ്ഞ പ്രതിഭാസം ഒരർത്ഥത്തിൽ മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ അർത്ഥവ്യത്തും അനിവാര്യവും ആയിരു ന്നിരിക്കാം. അത് അവനെ ബാഹ്യശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിൽ പ്രയോജനപ്പെടുകയും ചെയ്തു. എന്നാൽ കാലം മാറിപ്പോയി. ഇന്ന് മനുഷ്യന് ബാഹ്യ ശത്രുക്കൾ പറയത്തക്കതായി ഇല്ല. ശത്രുക്കൾ എല്ലാം തന്നെ സമൂഹത്തിന് ഉള്ളിൽ തന്നെയാണുള്ളത്. ഇന്ന് സമൂഹത്തിന്റെ നിലനിർപ്പിന് ഭീഷണിയായി നിൽക്കുന്നത് ആന്തരികമായ ശത്രുക്കളാണ്. അതോടൊപ്പം തന്നെ സഹസ്രാബ്ദങ്ങളിലൂടെമനുഷ്യന്റെ വിജ്ഞാനവും സംസ്കാരവും വളരെയധികം പുരോഗമിച്ചു. ഇന്ന് കൂട്ടായ്മയുടെ സ്വഭാവം തന്നെ മാറി വരികയാണ്. ഇന്നത്തെ കൂട്ടായ്മ വൈജാത്യത്തിൽ അധിഷ്ഠിതമാണ്. വ്യക്തികളുടെ സാദൃശ്യത്തോടൊപ്പം തന്നെ വ്യക്തി വ്യത്യാസങ്ങൾക്കും ഇന്ന് വളരെയധികം പ്രസക്തിയുണ്ട്. ഇത് സ്പെഷ്യലിസ്റ്റുകളുടെ കാലമാണ്.
ഇതോടൊപ്പം തന്നെ വ്യക്തികൾ കൂടുതൽ സ്വാതന്ത്ര്യം പ്രാപിച്ചും വരുന്നു. എല്ലാ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം ലൈംഗിക സ്വാതന്ത്ര്യം തന്നെ.
മനുഷ്യന്റെ സംസ്കാരം വളർന്നുവന്നതോടൊപ്പം അവന്റെ ലൈംഗിക ഊർജ്ജവും സ്വതന്ത്രമായി തുടങ്ങി. അത്യന്തം ഭാവാമകമായ ഈ ഊർജ്ജത്തെ എത്രനാൾ അടക്കി വയ്ക്കുവാൻ കഴിയും. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിൽ പരിഷ്കൃത സമൂഹങ്ങളിൽ ഇത് വളരെയധികം പ്രകടമായിരുന്നു. പരിഷ്കാരം തന്നെ ഈ ഊർജ്ജത്തിന്റെ പ്രകടനമായിരുന്നു എന്ന് വാദിക്കുന്ന ചിന്തകന്മാരും ഉണ്ടായിട്ടുണ്ട്. മനശാസ്ത്രത്തിൽ ഫ്രോയിഡും തത്വശാസ്ത്രത്തിൽ ഭാരതീയനായ ഓഷോയും സെക്സിന്റെ മഹത്വത്തെ പ്രകീർത്തിക്കുന്നു. ഇതിനെ ഇനിമേൽ നിഷേധാത്മകമായി കാണരുതെന്നും വേണ്ടവണ്ണം അതിനെ ഉണർത്തി കൊണ്ടുവന്നാൽ അത് അത്യാനന്ദത്തിലേക്കും നിർവ്വാണത്തിലേക്കും മനുഷ്യനെ ഉയർത്തുവാൻ കഴിവുള്ള ഒരു ശക്തി യാണെന്ന് ഓഷോ വാദിക്കുന്നു.
മനുഷ്യന്റെ എല്ലാ ഭാവാത്മക ചിന്തകളുടെയും ഉറവിടം സെക്സ് ആണെന്ന് എന്ന് വാദിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതേപോലെതന്നെ അവന്റെ എല്ലാ നിഷേധാത്മകമായ വിചാരങ്ങളുടെയും ഉറവിടം അടിച്ചമർത്തപ്പെടുന്ന ലൈംഗിക തന്നെ ആകുവാനേ വഴിയുള്ളൂ. വികാരം ഒന്നു മാത്രമേയുള്ളൂ അത് ലൈംഗികതയാണ്. പ്രകടിക്കുമ്പോൾ അത് ഭവാത്മകമാണ്, അടിച്ചമത്തപ്പെടുമ്പോൾ അത് നിഷേധാത്മകവും. ഭാവാത്മകമായ ഒരു
സമൂഹത്തെയും വ്യക്തികളെയും വളർത്തിയെടുക്കണമെങ്കിൽ സെക്സിനോട് ഒരു ഭാവകമായ സമീപനം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. അത് കാലത്തിന്റെ ആവശ്യവുമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോസ്ന സാബു സെബാസ്റ്റ്യൻ
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന ചർച്ചകളും വിവാദങ്ങളിലും നിനക്കൊരു കോപ്പ്പും പറയാനില്ലേ എന്ന് ചോദിക്കുന്ന ചില സുഹൃത്തുക്കളുണ്ടെനിക്ക്…അവരോട്…
ഇതിനൊക്കെ നമ്മൾ എന്ത് പറയാനാണ്?
കാരണം ഓരോ സ്ഥാപനത്തിനും അതിന്റേതായ നിയമങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, നമ്മൾ ഒരു ബാങ്കിൽ നിന്ന് ഭവനവായ്പ എടുക്കുമ്പോൾ, തിരിച്ചടവ് മുടക്കിയാൽ എന്ത് സംഭവിക്കുമെന്നുള്ള എല്ലാ നിബന്ധനകളും വായിച്ച് മനസ്സിലാക്കിയാണ് നമ്മൾ ഒപ്പിടുന്നത്. എന്നിട്ട് നമ്മൾ വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ, വീട് ഒഴിയേണ്ടി വരുമെന്ന് മാത്രമല്ല…നാട്ടുകാർ മുഴുവനതറിയുകയും ചെയ്യും….അതിന് ബാങ്ക് കാരെ തെറിവിളിച്ചിട്ട് കാര്യമുണ്ടോ?
അതുപോലെ തന്നെയാണ് ഒരു വിദ്യാലയത്തിന്റെയും കാര്യം. ഒരു കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ, യൂണിഫോം സംബന്ധിച്ചും മറ്റ് അച്ചടക്ക കാര്യങ്ങളിലും സ്കൂളിന്റെ നിയമങ്ങൾ രക്ഷിതാക്കൾ വായിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അവിടെ, യൂണിഫോമിന്റെ ഭാഗമല്ലാത്ത ഒരു വസ്ത്രം ധരിക്കുന്നത്, സ്കൂളുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്നതിന് തുല്യമാണ്. നിയമം ലംഘിക്കപ്പെടുമ്പോൾ, സ്ഥാപനത്തിന് അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകേണ്ടി വരും.
എന്നും പറഞ്ഞു തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം…അത് എല്ലാവർക്കുമുണ്ട്…ഹിജാബ് ധരിക്കാൻ താൽപ്പര്യമുള്ള ഒരു വിദ്യാർത്ഥിക്ക്, അതിന് അനുവാദം നൽകുന്ന മറ്റ് വിദ്യാലയങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. കാരണം നമ്മുടെ നാട്ടിൽ തന്നെ പല കത്തോലിക്കാ സ്കൂളുകളുൾപ്പെടെ മറ്റ് ക്രൈസ്തവ സ്ഥാപനങ്ങളിലും ഹിജാബ് അനുവദിക്കുന്നുമുണ്ട്. ഓരോ സ്ഥാപനത്തിനും അവരുടേതായ സംസ്കാരവും നിയമങ്ങളുമുണ്ട്.
ഒരു പ്രത്യേക സ്ഥാപനത്തിൽ തന്നെ പഠിക്കണം എന്ന് നിർബന്ധമില്ലെങ്കിൽ, തങ്ങളുടെ വിശ്വാസപരമായ ആചാരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന സ്കൂളുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
തങ്ങൾക്ക് ഹിജാബ് ധരിക്കാൻ സൗകര്യമുള്ള സ്കൂളുകൾ ലഭ്യമായിരിക്കെ, അത് അനുവദിക്കാത്ത ഒരു സ്ഥാപനത്തിൽ ചേർന്ന് നിയമം തെറ്റിക്കുന്നത്, മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് തുല്യമാവില്ലേ?
സൗകര്യമൊരുക്കേണ്ട രാഷ്ട്രീയ മാധ്യമ ഇങ്ങനുള്ള കാര്യങ്ങൾ സമൂഹത്തിലുണ്ടാകുമ്പോൾ വിശന്നിരുന്ന സിംഹത്തിന് തീറ്റ കിട്ടിയ ആക്രാന്തമാണ് കാണിക്കുന്നത്…പൊതുജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുക എന്നതാണ് ഒരു രാഷ്ട്രീയ നേതാവിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. ജനങ്ങൾക്ക് ഗുണകരമായ പരിഹാരങ്ങൾ കണ്ടെത്താൻ അവർക്ക് സാധിക്കണം.
എന്നാൽ പലപ്പോഴും സംഭവിക്കുന്നത്, പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പകരം, ഈ വിഷയങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ആളിക്കത്തിക്കുകയും പൊതുജനങ്ങൾക്ക് കൂടുതൽ തടസ്സങ്ങളുണ്ടാക്കുകയും ചെയ്യുന്നു എന്നതാണ്. ഹിജാബ് അനുവദിക്കുന്ന സ്കൂളുകൾ ധാരാളമായി ലഭ്യമാണെങ്കിൽ, ആ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും, വിവിധ മതവിഭാഗക്കാർക്കിടയിൽ സൗഹൃദപരമായ അന്തരീക്ഷം നിലനിർത്താനും രാഷ്ട്രീയ മധ്യമ നേതൃത്വത്തിന് സാധിക്കണം….
മാത്രവുമല്ല,ഇതേ ഉച്ചപ്പാടുണ്ടാക്കുന്ന ചിലർ, 2022 മെയ് മാസത്തിൽ മലപ്പുറത്ത് നടന്ന ഒരു മദ്രസാ ഉദ്ഘാടന ചടങ്ങിൽ, സമസ്ത നേതാവായ എം.ടി. അബ്ദുല്ല മുസ്ലിയാർ ഒരു പത്താം ക്ലാസ് പെൺകുട്ടിയെ വേദിയിൽ വിളിച്ചതിനെ ചോദ്യം ചെയ്തു.അദ്ദേഹം സംഘാടകരോട് “ഇത്തരം പെൺകുട്ടികളെ വേദിയിൽ വിളിക്കരുത്” ആ പറഞ്ഞ വിവാദത്തിനൊന്നും ആരും ഇത്രേം തോരണം കൊടുക്കുന്നത് കണ്ടുമില്ല എന്നതൊരു വിരുദ്ദഭാസമാണ്…
എന്തൊക്കെ പറഞ്ഞാലും..ഏത് സ്കൂളിൽ പഠിച്ചാലും തട്ടമിട്ടാലും കൊന്തയോ ചന്ദനമോ ഇട്ടാലും..പഠനശേഷം പുറത്തിറങ്ങുന്ന കുട്ടിക്ക് ,കാൽനടക്കാർക്ക് സീബ്ര ലൈനിൽ നിർത്തികൊടുക്കേണ്ട ഉത്തരവാദിത്വം അറിയില്ലെങ്കിൽ ..മാലിന്യം ശരിയായി ഡിസ്പോസ് ചെയ്യാൻ അറിയില്ലെങ്കിൽ എന്ത് പഠിച്ചാലും എങ്ങനെ പഠിച്ചാലും എന്ത് ?
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റ്റിജി തോമസ് രചിച്ച് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറുകഥാ സമാഹാരം ഒക്ടോബർ 14-ാം തീയതി മാക്ഫാസ്റ്റ് കോളേജിൻറെ ജൂബിലിയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് ബാവയാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത് . തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് പിതാവ് , മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ, ശ്രീ. ആന്റോ ആന്റണി എം. പി, മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ ചെറിയാൻ, മാനേജരും അഡ്മിനിസ്ട്രേറ്ററുമായ ഫാ . ഈപ്പൻ പുത്തൻപറമ്പിൽ, തിരുവല്ല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി. അനു ജോർജ്, എം.ജി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ, കേരള സ്റ്റേറ്റ് എജ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുൻസിപ്പൽ കൗൺസിലർ ശ്രീ. ഫിലിപ്പ് ജോർജ് തുടങ്ങി രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യവും ചടങ്ങിനെ ധന്യമാക്കി.
മലയാളത്തിൻറെ പ്രിയ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഡോ. ഐഷ വി എഴുതിയ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റ്റിജി തോമസിന്റെ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയിൽ നിന്ന് തിരഞ്ഞെടുത്ത കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കഥകൾക്കും രേഖാ ചിത്രങ്ങളും പുസ്തകത്തിൻറെ കവർ പേജും തയ്യാറാക്കിയത് എഴുത്തുകാരിയും ചിത്രകാരിയുമായ അനുജ ടീച്ചറാണ്. ഈ പുസ്തകത്തിലെ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് രേഖാചിത്രം തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ മദനൻ ഉൾപ്പെടെയുള്ളവരുടെ വരകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കാർട്ടൂണിസ്റ്റും എഴുത്തുകാരനും ഗ്രാഫിക് ഡിസൈനർ കൂടിയായ ഒ.സി. രാജുവാണ് ഈ പുസ്തകത്തിൻ്റെ ലേ-ഔട്ട് പ്രിൻ്റിംഗ് ജോലികൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

മലയാളത്തിലെ മുൻനിര ആനുകാലികങ്ങളിലും ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും ചെറുകഥകളും ലേഖനങ്ങളും അവതരിപ്പിച്ചിട്ടുള്ള റ്റിജി തോമസിന്റെ ഒട്ടേറെ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് അദ്ദേഹം. കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിലും സമ്മാനർഹനായിട്ടുണ്ട്. കമ്പ്യൂട്ടര് സംബന്ധമായ ആറ് പുസ്തകങ്ങളുടെ സഹരചയിതാവായ റ്റിജി തോമസ് നിലവിൽ തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് (മാക്ഫാസ്റ്റ്) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ്.
ഇത് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്. മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ പുസ്തകമായ അനുജ . കെ എഴുതിയ ശർക്കരവരട്ടി എന്ന കഥാ സമാഹാരം പ്രകാശനം ചെയ്ത് കേവലം ഒരു മാസത്തിനുള്ളിലാണ് രണ്ടാമത്തെ പുസ്തകം വായനക്കാരിലേക്ക് എത്തുന്നത് .
തിരുവല്ല മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ്)സിൽവർ ജൂബിലി ആഘോഷവും സ്വയംഭരണ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ല സെന്റ് ജോൺസ് മലങ്കര കത്തോലിക്ക മെട്രോപൊളിറ്റൻ കത്തീഡ്രൽ ഹാളിൽ വച്ച് നടന്നു.

മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് മോറന് മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമിസ് ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉന്നത വിദ്യാഭ്യാസമേഖലയിലും സാമൂഹികസേവനരംഗത്തും മാക്ഫാസ്റ്റ് കഴിഞ്ഞ 25 വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവല്ല മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാക്ഫാസ്റ്റ് കോളേജിന്റെ 25 വർഷത്തെ വിജയ യാത്രയെ കുറിച്ചും സ്ഥാപനത്തിന്റെ ദർശനം കോളേജിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെ കുറിച്ചും പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ സംസാരിച്ചു.
മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി അരവിന്ദകുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കാദമിക – അക്കാദമികേതര മികവും, ഗവേഷണരംഗത്തെ നേട്ടങ്ങളും, കർത്തവ്യ ബോധത്തോടുകൂടിയ പ്രവർത്തനങ്ങളുമാണ് മാക്ഫാസ്റ്റ് കോളേജിനെ സ്വയംഭരണ പദവിയിലേയ്ക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ 2001ൽ സ്ഥാപിതമായ മാക്ഫാസ്റ്റ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിഷൻ കൗൺസിലിന്റെ A+ ഗ്രേഡ് കോളേജാണ്. UGC (2f), AICTE അംഗീകാരം എന്നിവയ്ക്ക് പുറമേ ഭാരതസർക്കാർ DSIR വകുപ്പിന്റെ പ്രത്യേക അംഗീകാരവും കോളേജിന് ലഭിച്ചിട്ടുണ്ട്. MBA, MCA, MSW, M.Sc വിഭാഗങ്ങളിലായി 6 ബിരുദാനന്തര ബിരുദ കോഴ്സുകളും, BBA, BCA, B.Com, B.Sc തുടങ്ങി 4 ഡിഗ്രി കോഴ്സുകളിലും ആയി കേരളത്തിലെയും തമിഴ്നാട്ടിലെയും ആയിരത്തോളം ഓളം വിദ്യാർത്ഥികൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും മാക്ഫാസ്റ്റിൽ പഠനം നടത്തുന്നുണ്ട്. മാനേജ്മെന്റ് സ്റ്റഡീസ്, ബയോസയൻസ് വകുപ്പുകളിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങൾ ബയോടെക്നോളജി, നാനോ ടെക്നോളജി, ക്യാൻസർ പരിശോധന മുതലായ മേഖലകളിൽ ഗവേഷണ നേട്ടങ്ങൾ മാക്ഫാസ്റ്റ് കൈവരിച്ചിട്ടുണ്ട്. നാഷണൽ സൈബർ സെക്യൂരിറ്റി റിസർച്ച് സെന്റർ കോളേജിനെ സാങ്കേതിക മികവിന്റെ കേന്ദ്രമാക്കുന്നു.
NIRF 2024 റാങ്കിങ്ങിൽ 201-300 വിഭാഗത്തിൽ സ്ഥാനം നേടിയ മാക്ഫാസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ എക്സലൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യ സോളാർ പവർഡ് ക്യാമ്പസ്, കേരളത്തിലെ ആദ്യ ക്യാമ്പസ് കമ്മ്യൂണിറ്റി റേഡിയോ കേന്ദ്രമായ റേഡിയോ മാക്ഫാസ്റ്റ് 90.4FM, ഹരിത ക്യാമ്പസ് പദവി എന്നിങ്ങനെയുള്ള സവിശേഷ നേട്ടങ്ങളും മാക്ഫാസ്റ്റിനുണ്ട്.
വിദ്യാർത്ഥികൾക്ക് സൗജന്യ സ്റ്റാർട്ടപ്പ് സൗകര്യമൊരുക്കുന്ന സ്റ്റാർട്ടപ്പ് കേന്ദ്ര ഫോർ യൂ (SKY), മാക്ഫാസ്റ്റ് പ്ലേസ്മെന്റ് സെൽ എന്നിവ കോളേജിന്റെ പ്രധാന ആകർഷണങ്ങളാണ്. രജതജൂബിലി ആഘോഷ വേളയിൽ ലഭിച്ച സ്വയംഭരണപദവി മാക്ഫാസ്റ്റിന്റെ യാത്രയിലെ നിർണായക നാഴികക്കല്ലാണ്. 25 വർഷക്കാലം ഗുണമേന്മയുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകിയ മാക്ഫാസ്റ്റ് സ്വയംഭരണ പദവിയിലൂടെ ഭാവി തലമുറയ്ക്ക് പ്രതീക്ഷയും പ്രചോദനവുമാകും.
ജോസ്ന സാബു സെബാസ്റ്റ്യൻ
മണി ചെയിൻ തട്ടിപ്പുകൾ പുതിയ രൂപത്തിൽ! നിങ്ങൾ വിശ്വസിക്കുന്നവർ തന്നെ നിങ്ങളെ കരുവാക്കി പണം തട്ടുന്ന മണി ചെയിൻ തട്ടിപ്പുകൾ ഇന്നും സജീവമാണ്. പഴയ കാലത്തെപ്പോലെ സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ടല്ല ഇപ്പോഴത്തെ തട്ടിപ്പുകൾ നടക്കുന്നത് . ഇത് ഇപ്പോൾ അന്താരാഷ്ട്ര കായിക പരിപാടികളായ കാർ റേസ്, ഒളിമ്പിക്സ് പോലുള്ള മറ്റ് വലിയ പരിപാടികളോടും ബന്ധമുണ്ടെന്ന് പലരീതിയിൽ വരുത്തി തീർത്ത് തങ്ങൾ ഒരു ‘ജെനുവിൻ കമ്പനി’ ആണെന്ന് ഇവർ ആളുകളെ വിശ്വസിപ്പിച്ചെടുക്കുന്നു.
ഏറ്റവും അപകടകരമായ ഒരു മാറ്റം, അതിനായി, ആദ്യമവർ (ഈ തട്ടിപ്പുകമ്പനികൾ), പ്രധാന റിക്രൂട്ടർമാർക്ക്, അതായത് ആരോഗ്യരംഗത്തു നിന്നുള്ള വളരെ ടാലന്റഡ് ആയിട്ടുള്ള , മനുഷ്യരെ പറഞ്ഞു പ്രതിഫലിപ്പിച്ചു പറ്റിക്കാൻ കഴിവുള്ള കുറച്ചു ആൾക്കാരെ അതായത് ഡോക്ടർമാർ, നേഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങി സമൂഹത്തിൽ സ്വാധീനമുള്ള വിവിധ മേഖലകളിലെ ഏറ്റവും മിടുക്കരായവരെ ഇവർ റിക്രൂട്ട് ചെയ്യുന്നു എന്നതാണ്. പിന്നീടവരെ ദുബായ് പോലുള്ള വിദേശ സ്ഥലങ്ങളിൽ വീടുകളോ മറ്റ് സൗകര്യങ്ങളോ ഒരുക്കി കൊടുത്തുകൊണ്ട് സംരക്ഷിക്കുന്നു. ഇത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത് ഇവരെ കണ്ടാൽ , മറ്റുള്ളവർക്ക് ഇത് ഈ കമ്പനിയിൽ ചേർന്നതുകൊണ്ട് പണം സമ്പാദിച്ച് ‘സെറ്റിൽ’ ആയി, എന്ന് തോന്നണം … കൂടാതെ ഇനി ഇവർക്ക് സാധാരണ ജോലിക്ക് പോകേണ്ട ആവശ്യമില്ല എന്നൊരു തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കിയെടുക്കുന്നു . പക്ഷെ ഈ ആഢംബര ജീവിതം ഒരു മറ മാത്രമാണ്, യഥാർത്ഥത്തിൽ ഇവർ മറ്റുള്ളവരെ കബളിപ്പിച്ച് നേടിയ പണമാണ് കമ്പനി ഇതിനെല്ലാം പിന്നിൽ മുടക്കുന്നത് .
പിന്നീട് കമ്പനി റിക്രൂട്ട് ചെയ്ത മേല്പറഞ്ഞ ഈ പ്രൊഫഷണലുകളെ ഉപയോഗിച്ച് അവരുടെ മേഖലകളിലുള്ളവരെ തന്നെ വലയിലാക്കാനും തട്ടിപ്പുകാർ ശ്രമിക്കുന്നു. അതിനായ് അവർ അവരുടെ പ്രൊഫഷനുകളിലെ തന്നെ സ്ഥിരമായി വരുമാനം നേടുന്ന സാധാ ആൾക്കാരിലേക്ക് തങ്ങൾ കടന്നു വന്ന വഴികളും ഇപ്പോൾ താമസിക്കുന്ന സുഖസൗകര്യങ്ങളും പറഞ്ഞു പ്രതിഫലിപ്പിച്ചു തട്ടിപ്പ് പരത്തി പണം തട്ടി എടുക്കുന്നു. ഇവരുടെ വരുമാനം സ്ഥിരമായതിനാൽ തട്ടിപ്പ് കമ്പനികൾക്ക് പണം കിട്ടാനുള്ള സാധ്യതയും കൂടും.
മണി ചെയിൻ ബിസിനസ് ആണെന്ന് പുറത്തറിയാതിരിക്കാൻ ഇവർ ഹോളിഡേ ടൂർ പാക്കേജുകൾ , വളരെയധികം വിലകൂടിയ പേസ്റ്റുകൾ പോലുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കാറുണ്ട്. ഇതിന്റെ വില നാല് ലക്ഷം രൂപയോ അതിലധികമോ വരും. അഞ്ചോ പത്തോ വർഷത്തേക്കുള്ള പാക്കേജുകളാണെന്ന് പറഞ്ഞ് ഇവർ ആളുകളെ ആകർഷിക്കും. എന്നാൽ, ഇത്രയും ഭീമമായ തുക നൽകി ഒരുമിച്ച് പാക്കേജ് എടുക്കേണ്ട ആവശ്യം നമുക്കുണ്ടോ എന്നോ, ഇതിലും കുറഞ്ഞ തുകയ്ക്ക് ആവശ്യാനുസരണം യാത്രകൾ പ്ലാൻ ചെയ്യാൻ കഴിയില്ലേ എന്നോ നമ്മൾ ചിന്തിക്കുന്നില്ല.
ഇവിടെയാണ് തട്ടിപ്പിന്റെ പ്രധാന തന്ത്രം. ഉൽപ്പന്നത്തെ കുറിച്ച് പഠിക്കാനോ, അതിന്റെ യഥാർത്ഥ ആവശ്യകതയെ കുറിച്ച് ആലോചിക്കാനോ അവർ നിങ്ങളെ സമയം അനുവദിക്കില്ല. വലിയ ലാഭം ഉടൻ കിട്ടും എന്ന മോഹനവാഗ്ദാനം നൽകി, തിടുക്കത്തിൽ നിങ്ങളെക്കൊണ്ട് വലിയ തുക മുടക്കി പാക്കേജ് വാങ്ങിപ്പിക്കുകയാണ് ചെയ്യുന്നത്.
റിക്രൂട്ട് ചെയ്യപ്പെടുന്ന കഴിവുള്ളവർ പലപ്പോഴും, പല ജോലികളിലും ദുർബലരായ ആളുകളെ ലക്ഷ്യമിട്ട് തങ്ങൾ എന്തോ വലിയ കാര്യമാണ് ചെയ്യുന്നത് എന്ന് അവരെ വിശ്വസിപ്പിച്ചെടുക്കുന്നു. തട്ടിപ്പ് കമ്പനികൾ തങ്ങളുടെ ‘മെറ്റീരിയലുകൾ’ എപ്പോഴും വായിക്കാനും കേൾക്കാനും സംസാരിക്കാനും നൽകുന്നു. യഥാർത്ഥമല്ലാത്ത കാര്യങ്ങളെ സത്യമെന്ന് വിശ്വസിപ്പിക്കാനുള്ള ഒരുതരം ‘ടെററിസ്റ്റ് പ്രവർത്തനം’ പോലെയാണിത്. ഇത് ആളുകളുടെ ചിന്താഗതിയെ സ്വാധീനിക്കുകയും, അവരെ പൂർണ്ണമായും തട്ടിപ്പിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. ഇത്തരം തട്ടിപ്പുകൾ സമൂഹത്തിൽ വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. ‘പ്രൈസ് ചിറ്റ് ആൻഡ് മണി സർക്കുലേഷൻ നിയമപ്രകാരം (Price Chit and Money Circulation Schemes (Banning) Act, 1978)’ മണി ചെയിൻ ബിസിനസ് കുറ്റകരമാണ്.
അതീവ ജാഗ്രത പുലർത്തുക. ഒരു ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ്, അത് നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്നും, അതിന്റെ വില ന്യായമാണോ എന്നും നന്നായി ചിന്തിക്കുക. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിൽ പരാതി നൽകുക….പറ്റിക്കപ്പെട്ടവരും അവരുടെ മായാലോകത്തു സഞ്ചരിക്കുന്നവരും ധാരാളം ….
പ്രൊഫ. കവിയൂർ ശിവപ്രസാദ്
കേട്ടു ഗ്രഹിച്ച കഥകൾ വിശകലനം ചെയ്ത് ഓണത്തിൻറെ പ്രസക്തിയും പൊരുളും ഗ്രഹിക്കുമ്പോൾ ചതിയിലൂടെ കീഴ്പ്പെടുത്തിയ (കീഴ്പ്പെട്ട) പരാജിതനായ ഒരു അസുര ചക്രവർത്തിയുടെ വിജയകഥയായി കരുതാം. മൂല്യങ്ങൾക്കു വേണ്ടി പരാജിതരായവരുടെ ചരിത്രം കാലത്തെ അവഗണിച്ച് ജന മനസ്സിൽ എന്നും നിലനിൽക്കും. ഹിരണ്യ കശിപുവിൻറെ പുത്രനായ പ്രഹ്ലാദന് വിരോചനൻ എന്ന പുത്രൻ ഉണ്ടായിരുന്നു. വിരോചന പുത്രനായ ഇന്ദ്രസേനൻ ആണ് മഹാബലി എന്ന പേരിൽ അറിയപ്പെട്ട പ്രതാപശാലിയായ അസുര ചക്രവർത്തി.
ബലി എന്ന പേര് , ത്യാഗ സുരഭിലമായ ആ ജീവിതത്തിന് പിൽക്കാലത്ത് സ്മരണ നിലനിർത്താൻ കൊടുത്തതാവണം. ബലിയുടെ ഭരണകാലത്താണ് പാലാഴിമഥനം നടന്നത്. തുടർന്നു ലഭിച്ച അമൃത കുംഭത്തിനായുണ്ടായ യുദ്ധത്തിൽ ബലി വധിക്കപ്പെട്ടു. അസുര ഗുരുവായ ശുക്രാചാര്യർ ദിവ്യ ഔഷധപ്രയോഗത്തിലൂടെ ബലിയെ പുനർജീവിപ്പിച്ചു. പിന്നീട് മഹാബലി ദേവലോകം ആക്രമിച്ച് കീഴ്പ്പെടുത്തി. ദേവന്മാർ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി ദ്വാദശിവൃതം അനുഷ്ഠിച്ച് വിഷ്ണുവിനെ പ്രസാദിപ്പിച്ച് സങ്കടം പറഞ്ഞു. മഹാവിഷ്ണു ദേവമാതാവിൽ നിന്നും അവതാരം എടുത്തു. വാമനൻ !
മഹാബലി നടത്തിയ യജ്ഞത്തിൽ വാമനൻ ഒരു മുനികുമാരന്റെ വേഷത്തിൽ മഹാബലിയെ സമീപിച്ച് മൂന്നു ചുവട് സ്ഥലം ദാനം വേണമെന്ന് അഭ്യർത്ഥിച്ചു. ഇതിലെ ചതി മനസ്സിലാക്കിയ ശുക്രാചാര്യർ ബലിയെ ദാന കർമ്മം ചെയ്യുന്നതിൽ നിന്നും വിലക്കിയെങ്കിലും ബലി ഗുരുവാക്യം നിരാകരിച്ച് ചതിയാണെന്നറിഞ്ഞു കൊണ്ടുതന്നെ സ്വയം സമർപ്പിതനായി. ഇഷ്ടം ഉള്ള സ്ഥലം അളന്ന് എടുത്തു കൊള്ളുവാൻ അഭ്യർത്ഥിച്ചു. പെട്ടെന്ന് സ്വയം വളർന്ന് വലുതായി ഭൂമി മുഴുവനും ഒരു ചുവടു കൊണ്ടും സ്വർലോകം മുഴുവനും രണ്ടാമത്തെ ചുവടുകൊണ്ടും ആളെന്നെടുത്തു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടിന് സ്ഥലമെവിടെ എന്ന് വാമനൻ ചോദിച്ചു. തൻറെ ശരീരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞ് അദ്ദേഹം തല കുമ്പിട്ടു. വാമനൻ തലയിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേയ്ക്ക് അയച്ചു. അന്നുമുതൽ അസുരന്മാർ പാതാള വാസികളായി.
ഇവിടെ സത്യ ധർമ്മാദികൾക്ക് മൂല്യച്യുതി സംഭവിച്ചു. ധർമ്മം ചെയ്യേണ്ടയാൾ അധർമ്മിയായി. ധർമ്മി പരാജിതനായി പാതാള വാസിയായി. പക്ഷേ ആത്യന്തികമായി ധർമ്മിയായ പരാജിതനെ മനുഷ്യവംശം ആരാധിച്ചു. അധർമ്മികളായ വിജയികൾ വിസ്മരിക്കപ്പെട്ടു. ഈ കഥ തന്നെ നൂറ്റാണ്ടുകൾ ആവർത്തിക്കപ്പെടുന്നു. സോക്രട്ടീസിലൂടെ ക്രിസ്തുവിലൂടെ തുടങ്ങി നിരവധി ആചാര്യന്മാരിലൂടെ ഈ ഓണക്കഥ മറ്റു പല പേരുകളിലായി പുനർജ്ജനിക്കുന്നു… അനശ്വരത്വം എന്നും പരാജിതന്റെ വിജയമായി കാണാവുന്നതാണ്. ഓണാശംസകൾ!
പ്രൊഫ. കവിയൂർ ശിവപ്രസാദ്
എട്ട് സിനിമകളുടെ സംവിധായകൻ, എണ്പതിലധികം ഷോട്ട് ഫിലിമുകള്, നിരവധി ഡോക്യുമെന്ററികള്, ടി.വി സീരിയലുകള്, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്മ്മയുടെ തീരങ്ങളില് എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്ത്തനത്തില്നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന് പ്രൊഫ ശിവപ്രസാദിനായി. 1990ല് പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്ക്കാറിന്റെ അവാര്ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല് ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല് പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില് 2002ല് ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല് പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല് ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.
റ്റിജി തോമസ്
പുറത്ത് മഴ കനക്കുകയാണ്. തുലാവർഷവും കാലവർഷവും അല്ല. ന്യൂനമർദ്ദ മഴയാണ് . പ്രതീക്ഷിക്കാത്ത സമയത്ത് വന്ന വിരുന്നുകാരനെ പോലെ അയാൾ മഴയിലേയ്ക്ക് നോക്കി.
ഈ ഓണക്കാലം മഴ കുളമാക്കുമോ ? വളരെ കാലത്തിന് ശേഷമാണ് ഓണത്തിന് നാട്ടിലെത്തുന്നത്. പരിചയക്കാരെയെല്ലാം ഒന്നു കാണണം. അതിനു പറ്റിയ സമയം ഓണക്കാലമാണല്ലോ? പക്ഷേ മനസ്സിൽ ഒരു സങ്കടം അവശേഷിക്കുന്നു. ഇസ്പേഡ് എന്ന് വിളിപ്പേരുള്ള പാപ്പൻ ഇനിയില്ല. പാപ്പന് ഇസ്പേഡ് എന്ന വിളിപ്പേര് വന്നത് അവൻറെ അപ്പന്റെ പേരിൽ നിന്നായിരുന്നു. ഇസ്പേഡ് കുഞ്ഞൂഞ്ഞ് എന്നായിരുന്നു പാപ്പൻ്റെ അപ്പൻറെ വിളിപ്പേര്. പ്രത്യേകിച്ച് വീട്ടുപേരും മേൽവിലാസവും ഇല്ലാത്തവർ ആരെങ്കിലും കൊടുക്കുന്ന വിളിപ്പേരിൽ അറിയപ്പെടുന്നതു പോലെ ഇസ്പേഡ് പാപ്പൻ എന്ന പേര് നാടിൻറെ മനസ്സിൽ നാളുകളായി വേരുറച്ചു.
തന്റെ പേരിൻറെ പിന്നിലെ കാരണത്തെ കുറിച്ച് പാപ്പന് അറിയില്ല എന്ന് എനിക്ക് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ അവൻറെ ജീവിത കാലത്ത് ഒരിക്കലും ഞാൻ അതെ കുറിച്ച് ഒന്നും ചോദിച്ചിട്ടുമില്ല. പക്ഷേ അവൻറെ മരണശേഷം ഇസ്പേഡിൻ്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് സ്ഥലത്തെ മുതിർന്ന സ്ത്രീകളെ തേടിപ്പിടിച്ച് ഞാൻ ചോദിച്ചു. ആണുങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല . അവർ വായിൽ തോന്നുന്നത് പോലെ പേരുകൾ ഇടുകയുള്ളൂ. അത് തന്നെയല്ല ഇത്തരം പഴം പുരാണങ്ങൾ പറയുന്നതിൽ അവർക്ക് ഒട്ടു താത്പര്യവും ഇല്ല . എന്നാൽ അവർ ഒരു കാരണവുമില്ലാതെ കുടിയാന്മാർക്ക് ഇത്തരം പേരുകൾ ആവർത്തിച്ചു വിളിച്ച് സ്വന്തമായി ആത്മ സംതൃപ്തി അടയും. സ്വയം പൊട്ടിച്ചിരിക്കും.
ഞാൻ സംസാരിച്ച ആർക്കും ഇസ്പേഡ് എന്ന പേരിന്റെ പിന്നിലെ കാരണം അറിയില്ലായിരുന്നു……
പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനും റബർ വെട്ടുകാരനുമായിരുന്നു. അങ്ങനെ എങ്ങനെയോ വീണുകിട്ടിയ പേരാണ് ജോസിനും…
ഞാൻ സംസാരിച്ചവർക്ക് ആർക്കും ഇതിലപ്പുറം ഒന്നും പറയാനില്ലായിരുന്നു.
എന്തോ അവൻ ജീവിച്ചിരുന്നപ്പോൾ പ്രത്യേക സ്വഭാവമുള്ള അവൻറെ വിളിപ്പേരിനെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ എനിക്ക് ഒന്നും തോന്നിയിട്ടുമില്ല.
ചിലരൊക്കെ മരിച്ച് കഴിയുമ്പോൾ നമ്മൾക്ക് അവരോട് ഒരു പ്രത്യക അടുപ്പം തോന്നുമല്ലോ.. പത്രത്തിലെ മരണപേജിലെ ഫോട്ടോകളൊക്കെ തനിക്ക് എവിടെയോ കണ്ടു പരിചയമുള്ളവരാണ് എന്ന് തോന്നുന്നതുപോലെ..
പക്ഷെ ഇസ്പേഡ് പാപ്പൻ എനിക്ക് അങ്ങനെ ആയിരുന്നില്ല. അവൻ എന്റെ കളികൂട്ടുകാരനായിരുന്നു …
വർഷങ്ങൾക്കു മുൻപ് …
നാട്ടിൽ കടന്നു ചെല്ലാൻ പേടിയുള്ള സ്ഥലങ്ങളിൽ എന്റെ ധൈര്യം പാപ്പൻ ആയിരുന്നു. പേടിപ്പിക്കുന്ന കഥകൾ കിനാക്കളായി ഉറക്കം കളയുന്ന രാത്രികളിൽ അവൻറെ ധൈര്യം എന്നെ പാപ്പൻ്റെ ആരാധകനാക്കിയിരുന്നു.
സ്കൂളുകളിൽ നിന്ന് എല്ലാ കുട്ടികളെയും സിനിമയ്ക്ക് കൊണ്ടുപോകുന്ന സമയം. വഞ്ചിപ്പാറ കയറി സിനിമ തിയേറ്ററുള്ള സ്ഥലത്തേയ്ക്ക് നടക്കണം. ഇടയ്ക്ക് വഴിതെറ്റിയ എനിക്ക് രക്ഷകനായത് പാപ്പനായിരുന്നു.
എന്നെക്കാളും വളരെ പ്രായം കൂടിയ പാപ്പൻ മൂന്നിലോ നാലിലോ ആണ് എന്റെയൊപ്പം ചേർന്നത്. തോറ്റ് തുന്നംപാടി എന്ന് ആളുകൾ കളിയാക്കുമ്പോൾ പാപ്പൻ ചിരിച്ചു.
പാപ്പൻ്റെ സ്ഥായിയായ ഭാവം ചിരിയായിരുന്നു.
ദരിദ്രനായി ജനിച്ച് ചിരിച്ചു കൊണ്ട് ജീവിച്ച പാപ്പൻ ദരിദ്രനായി തന്നെ മരിച്ചു.
ഇസ്പേഡ് കുഞ്ഞൂഞ്ഞിന്റെ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ ഞാൻ അധികം പോയിട്ടില്ല.
പാപ്പനോട് എനിക്ക് ഒരു കടം വീട്ടുവാനുണ്ടായിരുന്നു. നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ കടം . എൻറെ പുസ്തകം കാണാതെ പോയപ്പോൾ ഞാൻ ആശ്രയിച്ചത് പാപ്പനെയാണ്. ചേച്ചിക്കൊപ്പം ഞാൻ അവന്റെ വീട്ടിലെത്തി. മേൽക്കൂര മാത്രമല്ല ഭിത്തിയും ഓലകൊണ്ട് മറച്ചിരിക്കുന്നു.
പാപ്പൻ എനിക്ക് പുസ്തകം തന്നു. പുത്തൻ പോലുള്ള പുസ്തകം. ക്ലാസുകൾ തുടങ്ങി മൂന്ന് നാല് മാസം കഴിഞ്ഞിട്ടും പുത്തൻ മണം മാറാത്ത പുസ്തകവുമായി വീട്ടിൽ ചെന്നപ്പോൾ എനിക്ക് കിട്ടിയ വഴക്കിന് കൈയും കണക്കുമില്ല.
എല്ലാവരും പാപ്പനെ പ്രശംസിച്ചു. എല്ലാവരുടെ മുന്നിലും പാപ്പൻ ഹീറോയായി. ചെളി പുരളാത്ത പുത്തൻ പോലെ പുസ്തകം സൂക്ഷിക്കുന്ന പാപ്പൻ എൻറെയും ആരാധനപാത്രമായി. പരീക്ഷ കഴിഞ്ഞ് പുസ്തകം തിരിച്ചു നൽകിയപ്പോൾ പാപ്പൻ മേടിച്ചില്ല .
കുഞ്ഞ് അതു മുഴുവൻ പഠിച്ച് നല്ല മാർക്ക് മേടിക്കണം.
പാപ്പൻ സ്നേഹം കൂടുമ്പോൾ എന്നെ വിളിച്ചിരുന്നത് അതായിരുന്നു കുഞ്ഞേ…
പുറം പോക്കിലെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പാപ്പൻ ഒന്നും പഠിച്ചില്ല. പുസ്തകം തുറന്നു പോലുമില്ല. പക്ഷേ അവയെല്ലാം പുത്തൻ മണം മാറാത്ത പുസ്തകമായി അവശേഷിച്ചു. ഇടയ്ക്കൊക്കെ അവയൊക്കെ തുറന്ന് താളു നിവർത്തി പുത്തൻ മണം ആസ്വദിച്ചു.
താന്നിക്കുഴിയും കടന്ന് വെള്ളപ്പാറമുറി കടവും നായ്ക്കൻ കടവും കടന്ന് കുട്ടൻ കടവിൽ എത്തുമ്പോൾ തോടിന് വീതി കൂടുതലാണ്. അലക്കാനുള്ള മിനുസമുള്ള കല്ലുകളിൽ നിന്ന് ഞങ്ങൾ പുഴയിലേയ്ക്ക് ചാടി മുങ്ങാംകുഴിയിട്ടു. തോട്ടിൽ കിടക്കുന്ന ചുള്ളി കമ്പുകൾ പാമ്പാണെന്ന് പേടിച്ച് കരയ്ക്കിരുന്ന ഞങ്ങളുടെ പേടി മാറ്റാൻ പാപ്പൻ വെള്ളത്തിലിറങ്ങി അവയെ എടുത്ത് പൊക്കി കാണിച്ചു .
പാപ്പൻ്റെ അപ്പൻ കുഞ്ഞൂഞ്ഞ് കുടികിടപ്പുകാരനായിരുന്നു. കുഞ്ഞൂഞ്ഞ് പണിക്ക് നിന്നിരുന്ന വീട്ടിലെ അടുക്കള പണിക്കാരിയായ സരോജിനിയുമായി ഇഷ്ടത്തിലായി കല്യാണം കഴിക്കുകയായിരുന്നു.
പ്രണയിക്കുന്ന സമയത്തൊന്നും മനസിലാക്കാത്ത ഒരു കാര്യം പീന്നീട് കുഞ്ഞൂഞ്ഞു കണ്ടെത്തി.
തന്റെ കെട്ട്യോള് തന്നെ സംസാരിക്കുന്നു… ചിരിക്കുന്നു….
നാട്ടിൽ അതൊരു വാർത്തയായി.
കുഞ്ഞൂഞ്ഞിന്റെ കെട്ട്യോൾ സരോജിനി കിറുക്കിയാണ്….
പിന്നീട് നാട്ടിലാകെ സരോജിനി എന്ന പേരുതന്നെ അലിഞ്ഞലിഞ്ഞു ഇല്ലാതായി . പകരം കിറുക്കി എന്ന ഒറ്റവാക്ക് സരോജിനിയുടെ പര്യായമായി മാറി…
കിറുക്കി സരോജിനി മരിച്ചു കഴിഞ്ഞപ്പോൾ പാപ്പന്റെ ഒറ്റയ്ക്കുള്ള നടപ്പും തന്നെയുള്ള വർത്തമാനങ്ങളും കൂടി…
അവസാനം പാപ്പനെ കണ്ടപ്പോൾ അവന്റെ ചിരിക്ക് ഒരു പ്രവാചക സ്വരം കൈ വന്നിരുന്നു. എന്തൊക്കെയോ പുലമ്പികൊണ്ട് അവൻ ഉറക്കെ ചിരിച്ചു. അരയിൽ തിരികിയ മദ്യ കുപ്പി കാണിച്ച് അവൻ എന്നെ ക്ഷണിച്ചു . ഞാൻ ഒഴിഞ്ഞുമാറി. ആരും കയറാൻ മടിക്കുന്ന മാവിന്റേയും പ്ലാവിന്റെയും ഉച്ചിയിലെ ഫലസമൃദ്ധി മറ്റുള്ളവർക്കായി അവൻ താഴെയെത്തിച്ചു…
മഴ ചെറുതായി ശമിച്ചു . വെറുതെ പുറത്തേക്കു നടന്നു. പരിചയക്കാരെ കണ്ട് സംസാരിച്ച് നടന്നു . അറിയാതെ ചെന്നെത്തിയത് നാലുകൂടുന്ന കവലയിലാണ്.
എല്ലാം പഴയതുപോലെതന്നെ. ചായകടയും പോസ്റ്റ് ഓഫീസും പിന്നെ പുതിയ ഒരു സ്റ്റേഷനറി കടയും. കട നടത്തുന്നത് ഒന്നാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ച രാജുവാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ പരിചയമുള്ളവരെ കുറിച്ച് അവൻ ഒരു ചെറു വിവരണം നൽകി. ഒട്ടുമിക്കവരും സ്ഥലത്തില്ല. പണ്ടൊക്കെ ഇവിടെ നിന്ന് കിഴക്കൻ മേഖലയിലേയ്ക്കാക്കും മലബാറിലേയ്ക്കും ആയിരുന്നു ആൾക്കാർ കുടിയേറിയിരുന്നെങ്കിൽ ഇന്ന് യുകെയിലേയ്ക്കും കാനഡയിലേയ്ക്കും മറ്റുമാ …
സാധനങ്ങൾ ഒഴിഞ്ഞ മിഠായി ഭരണിയിലേയ്ക്ക് നിരാശയോടെ നോക്കിയാണ് അവനത് പറഞ്ഞത്. കവലയിൽ നിന്ന് ഇരുന്നൂറു മീറ്റർ പോലുമില്ല സ്കൂളിലേയ്ക്ക്. ഉച്ചയ്ക്ക് കിട്ടുന്ന ഇടവേളകളിൽ ഓടിവന്ന് 5 പൈസ മുട്ടായി മേടിക്കുമ്പോൾ കണ്ണുരുട്ടുന്ന കുഞ്ഞപ്പൻ സാറും ദേവസ്യ സാറും എവിടെയായിരിക്കും…
അവരൊക്കെ നേരത്തെ കടന്നുപോയി… സ്കൂൾ പഴയതുപോലെതന്നെ. വർഷങ്ങൾക്ക് അപ്പുറം ഒരു മാറ്റമില്ലാതെ സ്കൂളിനടുത്തുള്ള പാറയിൽ വരച്ച ഇന്ത്യയുടെ ഭൂപടം മങ്ങി മങ്ങി ഇല്ലാതായിരിക്കുന്നു. തൊട്ടപ്പുറത്ത് പ്രൗഢി ചോരാതെ പുലിക്കല്ല്. ഒരു ചെറിയ മാറ്റം മാത്രം തോന്നുന്നുണ്ട് . പൊക്കം ഇത്തിരി കുറഞ്ഞോ?
ആ ഭാഗത്തേയ്ക്ക് പോകരുതെന്ന് പറഞ്ഞ കുഞ്ഞപ്പൻ സാറിനെ ഓർത്തു. മഴക്കാലത്തെ പായല് പിടിച്ചു വഴക്കലുള്ള പുലിക്കല്ലിൽ കയറുക ദുഷ്കരമാണ്. നീണ്ട് തലയെടുപ്പോടെ നിൽക്കുന്ന കല്ലിനടിയിലെ വലിയ പൊത്തുകളുണ്ട്.
പണ്ട് അവിടെ പുലികൾ ഉണ്ടായിരുന്നത്രേ. അങ്ങനെ പാറയ്ക്ക് വന്ന പേരാണ് പുലിക്കല്ല്…പിന്നെ അത് ആ നാടിൻറെ വിളിപ്പേരായി..
മാഷുമാരുടെ ഉഗ്രശാസനയെ മറികടന്ന് അവിടെ പോയിരുന്നവർക്ക് നല്ലതല്ലു കിട്ടിയിരുന്നു.
പുലിക്കല്ലിൻറെ മുകളിൽ കയറിയാൽ ഒട്ടേറെ കാഴ്ചകൾ കാണാം. കുഞ്ഞിലെ ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലം ഏതാണെന്ന ചോദ്യത്തിന് പാപ്പന്റെ മറുപടി അതായിരുന്നു
-പുലിക്കല്ല്
പുലിക്കല്ലിന്റെ മുകളിലേക്ക് ഒന്ന് കയറിയാലോ ? ഒന്നു രണ്ടു പ്രാവശ്യം പാപ്പനൊപ്പം ഉച്ചിയിൽ കയറിയിട്ടുണ്ട്. അവിടെനിന്ന് നോക്കിയാൽ അങ്ങ് ദൂരെ പൂജ രാജാക്കന്മാരുടെ പള്ളിയും …. പിന്നെ മണിമലയാറും കാണാം.
പുലിക്കല്ല് കണ്ടപ്പോൾ വന്ന കാര്യം മറന്നു. പാപ്പനെ അടക്കിയത് ഇവിടെ എവിടെയോ ആണെന്നാണ് രാജു പറഞ്ഞത്. അവന് തന്നെ ഒരു ഉറപ്പുമില്ല. പേരറിയാത്ത ഒത്തിരി പേരുടെ ഒപ്പം ഇസ്പേഡ് പാപ്പന്റെ ശവകുടീരത്തിൽ ഏതെങ്കിലും ഒരു കാട്ടുപൂവെങ്കിലും സമർപ്പിക്കണമെന്ന എൻറെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. കാടുകയറിയ ശ്മശാനത്തിന്റെ തിരിച്ചറിവിൻറെ അടയാളങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല.
തിരിച്ചു നടക്കാനൊരുങ്ങുമ്പോൾ പുറകിൽ നിന്ന് ഒരു വിളി കേട്ടു ..
കുഞ്ഞേ ..
പാപ്പൻ വിളിക്കുന്ന അതെ വിളി…
ഞെട്ടി തിരിഞ്ഞു നോക്കി . ആദ്യം തിരിച്ചറിഞ്ഞില്ലങ്കിലും പിന്നെ മനസിലായി. യോശുവ മൂപ്പനാണ്.
എന്റെ മനസ് വായിച്ച പോലെ അയാൾ പറഞ്ഞു.
ഇവിടെയാ പാപ്പനെ അടക്കിയത്. ഒരു അടയാളപ്പെടുത്തലുമില്ലാത്ത മൺകൂന. ഒരു പക്ഷെ വേറെ അവകാശികളും ഉണ്ടായിരിക്കാം.
അയാൾ തുടർന്നു..
ഇവിടെയാ ഏലി , അവിടെ സാറ അപ്പുറം മാറി ശാമുവേൽ …
യോശുവ മൂപ്പന് ഒരു അടയാളം പോലുമില്ലാതെ എല്ലാവരുടെയും ശവകുടിരങ്ങൾ തിട്ടമാണ് .
അതിലുപരി എന്നെ അത്ഭുതപ്പെടുത്തിയത് ഞാൻ ഇത് വരെ ശ്രദ്ധിക്കാത്ത ഒരുകാര്യം ആയിരുന്നു.
മൂപ്പൻ പറഞ്ഞ പേരുകളിൽ ഒട്ടുമിക്കതിനും ഒരു സാമ്യം ഉണ്ടായിരുന്നു.
അവയിൽ പലതും പഴയ നിയമത്തിലേതായിരുന്നു…
റ്റിജി തോമസ് :റ്റിജി തോമസിന്റെ ചെറുകഥകള് മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര് സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
ആതിര മഹേഷ്
ഇലയിട്ടതിലിടതുവശത്തിമ്മിണി ഉപ്പ്..
വിശക്കുന്നവനിലയില്ലെങ്കിലും അവനുമുണ്ട്
കഷ്ടപ്പാടിൻ കണ്ണീരുപ്പ്..
അവനില്ലൊരോണവും ഓണസദ്യയും
ഇലയിടത്തൊരു വട്ടമതിനുള്ളിൽ
പല വട്ടവുമായി പപ്പടം..
നിവരാവട്ടമായ് പൊട്ടിപ്പൊടിഞ്ഞ ജീവിതങ്ങൾക്കില്ലൊരോണവും ഓണസദ്യയും
തൊട്ടരികിൽ ഉപ്പേരി..
എണ്ണയിൽ പൊള്ളിച്ചിരിച്ച മഞ്ഞപ്പടയെ
കറുമുറകടിച്ചെടുത്തടുത്തയിലയിൽ കയ്യിടുമ്പോൾ…
പൊള്ളും വെയിലിൽ ചിരിയില്ലാതെ പണിയെടുക്കുന്നവനില്ലൊരോണവും ഓണസദ്യയും
നാവിൽ തൊടുകറികളുടെ എരി പുളി മധുരം നുണയുമ്പോൾ
രസനയിൽ തേനും വയമ്പുമിറ്റിക്കാത്തവനില്ലൊരോണവും ഓണ സദ്യയും
അവിയലൊരുക്കും ഏകത്വം
അകത്താക്കുന്നവനുള്ളിൽ ബഹുത്വം
മാറേണമിതൊക്കെയുമെങ്കിൽ
ഒരുമവേണമതിനൊക്കെയും
ഇല നിറച്ച ശുഭ്രതപോലെ
പായസ മധുരം പോലെ
ഉള്ളവനില്ലാത്തവനൂ ട്ടുന്നൊരോണക്കാലം
ഉണ്ടാവണമിനി എക്കാലവും
ഇലമടക്കാം അഭിമുഖമായ്
അണി നിരക്കാം മുന്നോട്ട്
ഇനി നമുക്കീ ലോകത്തെ
സമൃദ്ധിപൂക്കുന്നിടമാക്കാം..
ആതിര എം. കുമാർ :
1999 മെയ് 18 ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനനം. അച്ഛൻ പി. മഹേഷ് കുമാർ,അമ്മ ബിന്ദു. ജി,ജീവിത പങ്കാളി ഗോകുൽ രാജ്.
മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബിരുദ – ബിരുദാനന്തര ബിരുദ -ബി.എഡ് പഠനം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും റാങ്കുകളോടെ പൂർത്തിയാക്കി. കലോത്സവവേദികളിലൂടെയും വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെയും ബാല്യകാലം മുതലേ കവിതാരചനയിൽ പങ്കെടുത്ത് സമ്മാനാർഹയായിട്ടുണ്ട്. NSS ഹിന്ദു കോളേജ് ചങ്ങനാശ്ശേരിയിലെ മലയാളവിഭാഗം അധ്യാപികയായിരുന്നു. NSS HSS രാമങ്കരി ഹയർസെക്കൻഡറി വിഭാഗത്തിലും മലയാളം അധ്യാപിക ആയിരുന്നു. നിലവിൽ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. തിരുവനന്തപുരം അനന്തപുരി സാംസ്കാരിക കൂട്ടായ്മ ശ്രേഷ്ഠയുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കവിതകൾ :
സഹജീവിതം
പൊതുദർശനം
വിവാഹമാർക്കറ്റ്
ശബ്ന രവി
കനലെരിയുന്നൊരെൻ കരളിലെയഴലുകൾ
കാണാതിരിക്കാനാവുമോ കണ്ണന്?
കണ്ഠമിടറി ഞാൻ കേണുവിളിക്കുമ്പോൾ
കേൾക്കാതിരിക്കാനാവുമോ കണ്ണന്?
ജന്മാന്തരങ്ങളിൽ നിന്നെയുപാസിച്ച
ജീവാത്മാവാം രാധയെപ്പോലെ ഞാൻ
ഏഴയാമെന്നിലാ കരുണാ കടാക്ഷങ്ങൾ
ചൊരിയാതിരിക്കാനാവുമോ കണ്ണന്?
കണ്ണുനീർപുക്കൾ ഞാൻ നിത്യവുമർച്ചിച്ചു
കരുണാമയനായ് കീർത്തനമാലപിച്ചു
അറിയാതെചെയ്തൊരാ അപരാധമൊക്കെയും
പൊറുക്കാതിരിക്കാനാവുമോ കണ്ണന്?
കദനമുരുക്കിയൊരുക്കിയ കാഴ്ചയുമായ്
ഉത്രാടനാളിൽ
ഞാൻ വന്നിടുമ്പോൾ
പുഞ്ചിരി തൂകി അനുഗ്രഹമാവോളം ചൊരിയാതിരിക്കാനാവുമോ കണ്ണന്?
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .
വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]
സതീഷ് ബാലകൃഷ്ണൻ
കഥ എഴുതുവാൻ അയാൾ പേനയും പേപ്പറുമായി ഏറെനേരം ഇരുന്നു.. കഥയ്ക്കും കഥാപാത്രത്തിനും എന്ത് പേരിടുമെന്ന് ചിന്തയോടെ..
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ഷേക്സ്പിയർ പറഞ്ഞിട്ടുണ്ട് എങ്കിലും.. വർത്തമാനകാലത്തിൽ ഒരു പേരിടണമെങ്കിൽ ഭയക്കണം പലരുടെയും അനുവാദം വാങ്ങണം…
തന്റെ സൃഷ്ടിക്ക് അഗ്രഹാരത്തിലെ കഴുത എന്ന പേരിട്ട ജോൺ എബ്രഹാമിന്റെയും നിർമാല്യം എഴുതിയ എംഡിയുടെയും ധൈര്യം ഇല്ലാത്തതിനാൽ..
ചരിത്രം പേര് നഷ്ടപ്പെട്ടവരുടെയും പേരില്ലാത്തവരുടെയും കൂടിയാണെന്ന് സ്വയം ബോധ്യത്തോടെ പേരില്ലാത്ത കഥാപാത്രവുമായി അയാൾ കഥ എഴുതിത്തുടങ്ങി…
ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു സാധാരണക്കാരനായ മനുഷ്യന്റെ കഥ…
ഭാര്യയും മൂന്ന് പെൺകുട്ടികളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ കൂലിപ്പണിക്കാരൻ. ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രം പണി ലഭിക്കുന്നയാൾ…
നാട്ടിലെ പ്രമുഖന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സഹോദരിയുടെ നഗരത്തോട് ചേർന്നുള്ള വലിയ വീടിനു ചുറ്റുമുള്ള പറമ്പിലെ പണികൾക്കായി അയാൾ നിയോഗിക്കപ്പെട്ടു. മക്കൾ എല്ലാം വിദേശത്തുള്ള റിട്ടിയർഡ് അധ്യാപികയായ ഒരു സ്ത്രീയും അവധിക്ക് മാത്രം വീട്ടിൽ വരുന്ന അവസാനവർഷ മെഡിക്കൽ വിദ്യാർത്തിയായ ചെറുമകളും മാത്രമാണ് ആ വലിയ വീട്ടിലെ തമാസക്കാർ… ഇവർക്ക് കൂട്ടായി നിറയെ വെളുത്ത രോമങ്ങൾ ഉള്ള ഒരു സുന്ദരി പൂച്ചയും…
ആ വീട്ടിൽ പണിക്കെത്തിയ അയാൾ പണിയാരംഭിച്ചു… ചുറ്റുപാടുകൾ മുഴുവൻ കാടുകയറി കിടക്കുന്നു ഒറ്റയ്ക്ക് ശ്രമിച്ചാൽ നടക്കില്ല എങ്കിലും അയാൾ പണി ആരംഭിച്ചു… കുറഞ്ഞത് ഒരാഴ്ച എങ്കിലും വേണ്ടിവരും.. അത്രയും നാൾ പണി ഉണ്ടാകുമല്ലോ എന്ന സന്തോഷത്തോടെ അയാൾ ഉത്സാഹത്തോടെ പണി തുടർന്നു… സുന്ദരിപൂച്ച അയാൾക്ക് അടുത്ത ചെന്ന് അപരിചിത ഭാവത്തോടെ നോക്കി നിന്നു…
ഉച്ചയായപ്പോൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചോറുണ്ണാൻ ആയി അയാൾ ഒരു മരത്തിന്റെ തണലിൽ ചെന്നിരുന്നു..
പൂച്ചയും തൊട്ടടുത്തായി ചെന്നിരുന്നു..
അയാൾ ചോറുണ്ണുന്നത് നോക്കിയിരുന്നു… തനിക്ക് കിട്ടാത്തതുകൊണ്ടാണോ എന്തോ പൂച്ച അയാളെ നോക്കി ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നു…
തലേദിവസം 170 രൂപയ്ക്ക് വാങ്ങിയ അരക്കിലോ മത്തിയുടെ രണ്ട് ചെറിയ തലക്കഷണവും കുറച്ചു ചാറും മാത്രമാണ് അയാൾക്ക് ചോറുണ്ണുവാൻ കറി ആയിട്ടുള്ളത്… മത്തിയുടെ വിലയോർത്തപ്പോൾ കഷണം പൂച്ചക്ക് കൊടുക്കുവാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. എന്നാൽ ബാക്കി വന്ന ചോറും മീനിന്റെ മുള്ളും കുറച്ചു ചാറും ഇളക്കിയ ചോറ് അയാൾ പൂച്ചയ്ക്ക് ഇട്ടുകൊടുത്തു. കുറച്ചുനേരം മണത്തു നോക്കിയിട്ട് ആ പൂച്ച തിരിഞ്ഞു നടന്നു പോയി.. ഇത് കണ്ട് ടീച്ചറെന്നോട് പറഞ്ഞു അത് മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയാണ്. ജനിച്ചപ്പോൾ മുതൽ പാലും ചോറും അവിയലും ഒക്കെയേ കഴിക്കുകയുള്ളു എന്ന്.
അയാൾക്ക് അത്ഭുതമായി മത്സ്യ മാംസാദികൾ കഴിക്കാത്ത പൂച്ചയോ.
പശുവിൽ നിന്നും ലഭിക്കുന്ന പാൽ എങ്ങനെ വെജിറ്റേറിയൻ ആയെന്ന് അയാൾ ചിന്തിച്ചു. അതും വെജിറ്റേറിയൻ ആയിരിക്കും അയാൾ സ്വയം ഉത്തരം കണ്ടെത്തി ആശ്വസിച്ചു..
രണ്ടുദിവസം കൂടി അയാൾ പണിയുന്നതിന്റെ ഇടയിൽ ആ പൂച്ച അവനോടൊപ്പം കൂട്ടായി ഉണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ പണികൾക്കിടയിൽ പൂച്ച അവന്റെ അടുത്തേക്ക് എത്തിയില്ല.
അവൻ ടീച്ചറിനോട് പൂച്ചയുടെ കാര്യം അന്വേഷിച്ചു.
” ചെറുമകൾ പരീക്ഷ കഴിഞ്ഞ് എത്തിയിട്ടുണ്ട് അവളോടൊപ്പം ആണ് പൂച്ച… ”
“അവൾക്കേറെ ഇഷ്ടമാണ് അതിനെ..”
അവൾ അതിനെ താഴെ വച്ചിട്ട് വേണ്ടേ നിന്റെ അടുത്തേക്ക് വരാൻ…..”
ഒരാഴ്ചത്തെ പണികഴിഞ്ഞ് അയാൾ കൂലിയും വാങ്ങി വീട്ടിലേക്കു പോകാൻ ഒരുങ്ങിയപ്പോൾ ഒരിക്കൽ കൂടി പൂച്ചയെ കണ്ണൻ ആഗ്രഹം ഉണ്ടെന്ന് ടീച്ചറിനോട് പറഞ്ഞു..
ചെറുമകൾ പൂച്ചയുമായി അവന്റെ അടുത്തെത്തി…
രണ്ടു മൂന്നു ദിവസത്തെ പരിചയമേ ഉള്ളൂ എങ്കിലും…
അവനെ കണ്ടപ്പോൾ സ്നേഹത്തോടെ അവളുടെ കയ്യിലിരുന്ന് എന്ന നോക്കി ശബ്ദം ഉണ്ടാക്കി…
അയാൾ തിരിഞ്ഞു നടന്നു…
ഒന്നു നിന്നെ..
ടീച്ചറെ വിളി കേട്ടയാൾ തിരിഞ്ഞു നിന്നു.
ഞങ്ങൾ ഈ മാസം അവസാനം മക്കളുടെ അടുത്തേക്ക് പോവുകയാണ്.
നീ ആഴ്ചയിൽ ഒരിക്കൽ വന്ന് ഈ ചെടികളൊക്കെ നനക്കുകയും പറമ്പിൽ കാടുകയറാതെ നോക്കുകയും വേണം.
പിന്നെ… വീടിന്റെ താക്കോൽ ഞാൻ തൊട്ടപ്പുറത്ത് താമസിക്കുന്ന ഭർത്താവിന്റെ സഹോദരന്റെ വീട്ടിൽ ഏൽപ്പിച്ചേക്കാം. വരുമ്പോൾ വീടു കൂടി തുറന്നു വൃത്തിയാക്കണം.
മാറാല ഒന്നും കയറാതെ വൃത്തിയായി സൂക്ഷിക്കണം.
നിനക്കുള്ള കൂലി ഞാൻ സഹോദരനെ ഏൽപ്പിച്ചു കൊള്ളാം അവിടെ നിന്ന് എല്ലാ മാസവും വാങ്ങിക്കൊള്ളണം.
..
ആഴ്ചയിലൊരിക്കൽ പണിയായല്ലോ എന്ന് സന്തോഷത്തോടെ അവൻ മടങ്ങി…
ടീച്ചറും ചെറുമകളും വിദേശത്തേക്ക് പോയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് അയാൾ ചെടികൾ നനയ്ക്കുന്നതിനും വീട് വൃത്തിയാക്കുന്നതിനും ആയി തൊട്ടപ്പുറത്തെ വീട്ടിൽ നിന്ന് താക്കോലും വാങ്ങി ആ വലിയ വീട്ടിലേക്ക് ചെന്നു.
ചെടികൾ നനച്ച് പറമ്പ് വൃത്തിയാക്കിയതിനു ശേഷം വീടിനകം വൃത്തിയാക്കാനായി വീട് തുറന്ന് അകത്തോട്ട് കയറിയപ്പോൾ…
വീട്ടുകാർ പോയതിനുശേഷം ഒരാഴ്ചയായി ഭക്ഷണം കഴിക്കാതെ വീട് പുറത്തുനിന്ന് കൂട്ടിയതിനാൽ പുറത്തേക്ക് പോലും ഇറങ്ങുവാൻ കഴിയാതെ അവസ്ഥയായിൽ സുന്ദരി പൂച്ച നിലത്ത് തളർന്നു കിടക്കുന്നു..
അയാൾ ഓടിച്ചെന്ന് വാരിയെടുത്തു അയാളുടെ കയ്യിൽ നിന്ന് വിശപ്പുകൊണ്ട് തളർന്ന വിറയാർന്ന ശബ്ദത്തിൽ അയാളെ നോക്കി കരഞ്ഞുകൊണ്ടിരുന്നു..
പൂച്ചയെ നിലത്ത് കിടത്തി അയാൾ പുറത്തേക്കോടി… തൊട്ടടുത്തുള്ള ഒരു ചായക്കടയിൽ നിന്ന് ഒരു പാലും വാങ്ങി അയാൾ തിരിച്ചെത്തി തിരിച്ചെത്തി. അത് തണുപ്പിച്ച് ഒരു പാത്രത്തിൽ ഒഴിച്ച് പൂച്ചയുടെ മുന്നിലേക്ക് വെച്ചുകൊടുത്തു. നിവർന്ന് നിന്ന് കുടിക്കാൻ പോലും ശേഷിയിലിരുന്ന പൂച്ചയെ മടിയിൽ കിടത്തി അയാൾ കുറേശ്ശെ വായിലേക്ക് വെച്ചുകൊടുത്തു ആർത്തിയോടെ അത് ആ പാൽ കുടിച്ചു..
വൈകിട്ട് അയാൾ മകൾക്ക് പഞ്ചായത്തിൽ നിന്ന് ലഭിച്ച സൈക്കിളിന്റെ മുന്നിലെ ബാസ്ക്കറ്റിൽ പൂച്ചയെയും വെച്ചുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.
മടങ്ങും വഴി കടയിൽനിന്ന് പൂച്ചയ്ക്കായി ഒരു കവർ പാലും വാങ്ങിയാണ് അയാൾ വീട്ടിലെത്തിയത്..
പൂച്ചയെ കണ്ടപ്പോൾ ഭാര്യക്ക് ദേഷ്യമായി…
കവർ പാൽ കണ്ടപ്പോൾ ഭാര്യക്കുണ്ടായ സന്തോഷം… അത് പൂച്ചക്ക് ആണെന്ന് അയാൾ പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിയായി…
“മനുഷ്യനിവിടെ കട്ടൻ ചായപോലും ഇല്ല.. ”
അപ്പോഴാണ് പൂച്ചക്ക് പാൽ…
കോപത്തോടെ അവൾ പാലുമായി വീടിനുള്ളിലേക്ക് ചവിട്ടി തുള്ളി കേറിപ്പോയി.
എന്നാൽ മക്കൾക്ക് പൂച്ചയെ ഇഷ്ടമായി..
അവർ പൊട്ടിപ്പോഴാ മുത്തുമാലയിലെ മുത്തുകൾ കോർത്തു മാലയുണ്ടാക്കി അതിനിട്ടു..
“എന്റേതാണ്…. എനിക്കുവേണം…”
മൂന്നുപേരും അവകാശവാദം ഉന്നയിച്ചു…
അയാൾ തർക്കത്തിൽ ഇടപെട്ടു പറഞ്ഞു…
നിങ്ങൾ മൂന്നു പേരുടേതും ആണിവൾ..
അവർ തർക്കം തൽക്കാലത്തേക്ക് നിർത്തി..
അപ്പോൾ ഭാര്യ കുറച്ചു പാലെടുത്ത് അതിലേറെ വെള്ളമോഴിച്ചു പൂച്ചക്കായി മാറ്റിവെച്ചു..
ബാക്കി പാലുകൊണ്ട് അവൾ ചായയിട്ടു…
“നമ്മൾ കുടിച്ചിട്ടു മതി പൂച്ചയ്ക്കൊക്കെ” എന്നുപറഞ്ഞുകൊണ്ട് ഒരു ചെറിയ ക്ലാസിൽ കുറച്ചു ചായയുമായി ഭർത്താവിന്റെ അടുക്കലെത്തി.. അയാൾക്ക് നൽകി.
അയാൾ പതിയെ ആ ചായ കുടിച്ചു.
പാല് കുറവായതു കൊണ്ടോ… പൂച്ചക്കായി മാത്രം വാങ്ങിയ പാലുകൊണ്ട് ഉണ്ടാക്കിയതിനാലോ… അയാൾക്ക് ആ ചായ രുചികരമായി തോന്നിയില്ല… എന്നാൽ ബാക്കിയെല്ലാവരും രുചിയോടെ ആസ്വദിച്ചു അത് കുടിച്ചു…
കുട്ടികൾ മത്സരിച്ചു പൂച്ചയ്ക്ക് പാലുകൊടുത്തു.
കുറച്ചുദിവസം ആഹാരം കഴിക്കാതിരുന്ന ക്ഷീണം മാറി പൂച്ച ഉന്മേഷവതിയി കുട്ടികളോടൊത്തു കളിക്കുവാൻ തുടങ്ങി..
പിന്നീടുള്ള ദിവസങ്ങളിൽ പണി കുറവായിരുന്നതിനാൽ അയാൾക്ക് പാലു വാങ്ങുവാൻ സാധിച്ചിരുന്നില്ല.
പണി അന്വേഷിച്ചു പോകുന്ന അയാൾ പലപ്പോഴും വൈകുന്നേരമാണ് തിരിച്ചുവന്നുകൊണ്ടിരുന്നത്. പൂച്ചയുടെ കാര്യം അയാൾ മറന്നു പോയി…
പണിയിലാത്ത ഒരുദിവസം ഉച്ചക്ക് വീട്ടിലെത്തിയ അയാൾ ഉച്ചവെയിലേറ്റ ക്ഷീണം മാറാൻ വരാന്തയിൽ പൊട്ടിയ പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു മയങ്ങാൻ തുടങ്ങിയപ്പോൾ പൂച്ചയുടെ കരച്ചിൽ കേട്ടു ഉണർന്നു..
അപ്പോൾ കണ്ട കാഴ്ച അയാളെ അത്ഭുതപ്പെടുത്തി…
പാലും ചോറും ഉൾപ്പെടെ സസ്യ ഭക്ഷണം മാത്രം കഴിച്ചിരുന്നു പൂച്ച…
ഉണക്കമീനും കൂട്ടി ചോറ് തിന്നുന്നു….
പൂച്ച നോൺ വെജിറ്ററിയൻ ആയിരിക്കുന്നു….
ഒരു പൂച്ചയെ മാറ്റിയെടുത്ത അതിന്റെ സ്വത്വം തിരിച്ചറിയപ്പെടാൻ കാരണം താനാണെന്ന ഗൂഡസ്മിതത്തോടെ അയാൾ കസേരയിലേക്ക് ചാഞ്ഞു….
പതിയെ മയക്കത്തിലേക്ക് വഴുതി വീണു…
“ആഗ്രഹരത്തിലെ കഴുത” എന്നു തന്റെ സിനിമക്ക് പേരിട്ട സമീപ നാട്ടുകാരനായ ജോൺ എബ്രഹാമിന്റെ ധീരതയെ മനസിൽ ഓർത്തുകൊണ്ട്…
ഒട്ടും ധീരനല്ലാത്ത കഥാകൃത്ത്…
തന്റെ കഥക്ക് ശീർഷകം കുറിച്ചു…
“വെജിറ്ററിയൻ പൂച്ച”
സതീഷ് ബാലകൃഷ്ണൻ : ആലപ്പുഴ, തകഴി, ചെക്കിടിക്കാട് ഇ. ആർ. ബാലകൃഷ്ണന്റെയും ചെല്ലമ്മയുടെയും മകൻ. സെന്റ് സേവിയേഴ്സ് യു പി എസ്. പച്ച- ചെക്കിടിക്കാട്, ലൂർദ്ദ് മാതാ എച്ച്. എസ്. എസ്., സെന്റ്. അലോഷ്യസ് കോളേജ് എടത്വ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പരസ്യ കലാരംഗത്തു പ്രവർത്തിക്കുന്നു. ഷോർട് ഫിലിം മ്യൂസിക്കൽ ആൽബം സംവിധായകൻ. കുട്ടനാട് താലൂക് ലൈബ്രറി കൗൺസിൽ മുൻ അംഗം. നിലവിൽ KPMS Media സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ ആയ ഇദ്ദേഹം ഒരു ചിത്രകാരനും ചെറുകഥാകൃത്തുമാണ്.
സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ
ഞങ്ങളങ്ങനെയാണ് പോവുക പതിവ്. ഞാനും അൻവറും ജോണും. നാലിന്റെ കൂട്ടാണി മുഴങ്ങിയാൽ പിന്നെ സ്റ്റാഫ് റൂമിൽ അല്പനേരം പോലും നില്ക്കാറില്ല. അല്ലെങ്കിൽ പിന്നെ സ്റ്റാഫ് മീറ്റിംഗ് വയ്ക്കുന്ന ദിവസമെ താമസിക്കൂ. കുട്ടികളുടെ സൈക്കിളുകളുടെയും പ്രൈവറ്റ് ടെമ്പോകളുടെയും, മറ്റ് വാഹനങ്ങളുടെയും ഇടിയൽ കൂടി അവയെ മറികടന്ന് ജംഗ്ഷനിലേയ്ക്ക് വെച്ചുപിടിക്കുകയാണ് പതിവ്. ഞങ്ങളുടെ സ്പീഡ് കണ്ട് പലരും പറയാറുണ്ട് ‘ഇവന്മാർക്ക് ചായ മോന്താൻ എന്തേ ഇത്ര തിടുക്കം’ ചായകുടിയല്ല പ്രശ്നം 4.15ന് ചായ കുടിച്ച് 4.30ന് തന്നെ പിരിഞ്ഞെങ്കിലെ എനിക്കും അൻവറിനും 15 മിനിറ്റ് ബസിലിരുന്ന് റെയിൽവെ സ്റ്റേഷനിൽ എത്താനാവുകയുള്ളൂ.
അതുകൊണ്ട് 4 മണി കഴിഞ്ഞുള്ള ഓരോ മിനിറ്റും ഞങ്ങൾക്ക് വിലപ്പെട്ടതാണ്. നഗരത്തിൽ നിന്നും ഒരു കി.മീ. അകലെയാണ് ഞങ്ങൾ ജോലി ചെയ്യുന്ന സ്കൂൾ
പേരുകേട്ട സ്പോർട്സ് താരങ്ങളേയും, കലാപ്രതിഭകളേയും കലാതിലകങ്ങളെയും വാർത്തെടുക്കുന്ന പേരെടുത്ത സ്കൂൾ വിജയശതമാനത്തിൻ്റെ കാര്യത്തിലും മുന്നിൽത്തന്നെ.
അന്ന് അൻവർ ഞങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നു. എന്തുപറ്റിയതാണാവോ? ലീവാകുന്നതിന്റെ തലേദിവസം പറയാറുള്ളതാണ്, വല്ല അർജൻ്റ് കാര്യവും വന്നുപെട്ടതായിരിക്കും. ഫോൺ ചെയ്യുന്ന കാര്യത്തിൽ അവൻ പിശുക്ക് കാണിക്കാറില്ല. ഇതേക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഞങ്ങൾ പതിവ് സ് പീഡിൽ ജംഗ്ഷനിമലയ്ക്ക് പോന്നത്.
ഇനി ഞങ്ങളുടെ ചായകുടി ആസ്ഥാനത്തേയ്ക്ക് പറഞ്ഞില്ലല്ലോ. ‘രാമേട്ടൻസ് ഫൈവ് സ്റ്റാർ’ എന്നാണ് ഞങ്ങളതിന് ഓമനപ്പേരിട്ടിരിക്കുന്നത്.
ഒരു ഗ്രാമീണ ചായക്കട, നല്ല വെടിപ്പും വൃത്തിയും…… തേച്ചുമിനുക്കിയ ചെമ്പുപാത്രങ്ങൾ, ഓടിൻ്റെ ചായ അടിക്കുന്ന പാത്രം. വൃത്തിയുള്ള ചായത്തട്ട്, തിളയ്ക്കുമ്പോൾ നാണയം കിലുങ്ങുന്ന സമോവർ, എല്ലാ ദൈവങ്ങളുടെയും ചില്ലിട്ടലങ്കരിക്കുന്ന വിശാലമായ ഹാൾ ഡയ്ക്കും ബഞ്ചും ഭംഗിയായി ക്രമീകരി ച്ചിരിക്കുന്നു. രാമേട്ടൻ്റെ മുത്തശ്ശനും അച്ഛനും ഈ ചായപീടിക നടത്തിപ്പോന്നിരുന്നതാണ്. പല പ്രാദേശിക വാർത്തകളും ഞങ്ങൾക്ക് അവിടെ നിന്നും ലഭിക്കാറുണ്ട്.
ഒരു ദിവസം യാദൃശ്ഛികമായി കടയിൽ ചെല്ലാൻ കഴിഞ്ഞില്ലെങ്കിൽ രാമേട്ടൻ അതുവഴി വരുന്നവരോട്’ തിരക്കും. ‘ഇന്നലെ മാഷുമ്മാരെ കണ്ടില്ലല്ലോ… സ്കൂൾ മുടക്കമായിരുന്നോ? ഇത്യാദി ചോദ്യങ്ങൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
വേറെ ഒന്നു രണ്ടു കടകൾ ഉണ്ടെങ്കിലും രാമേട്ടൻ്റെ കട ഞങ്ങൾക്ക് അവിഭാജ്യഘടകമായിട്ടുണ്ട്. പത്തുമിനിറ്റുകൊണ്ട്’ ചായകുടി അവസാനിപ്പിച്ച് അവിടെ നിൽക്കുമ്പോൾ ‘ഗുരുവായൂരപ്പൻ’ ബസ്’ കടയുടെ മുമ്പിൽ ചവിട്ടിനിർത്തും.. കാരണം ഞങ്ങൾ പതിവു യാത്രക്കാരാണല്ലോ… കൂടുതൽ സമയം അവിടെ നിന്നാൽ കുടയിൽ സ്ഥിരം കണ്ടുമുട്ടുന്നവരുടെ ക്ഷേമാന്വേഷണങ്ങൾക്കും. രാമേട്ടൻ്റെ ബഡായികൾക്കും കാതുകൊടുക്കണം.
പെട്ടെന്നാണ് എടുത്തൊഴിക്കുന്നതുപോലെ ഒരു കനത്ത മഴ പുറത്ത് ശക്തിയായി ചെയ്തത്. ഒട്ടും പ്രതീക്ഷിക്കാതെ… അല്ലെങ്കിലും അങ്ങനെയാണല്ലോ… പ്രതീക്ഷിക്കാത്ത പലതുമാണ് മനുഷ്യന് നേരിടേണ്ടി വരുന്നത്. “ഹോ നാശം പിടിച്ച മഴ’ മനസ്സിൽ ഓർക്കുമ്പോൾ “ഹാവൂ കുറെ നേരം നന്നായി പെയ്താൽ മതിയായിരുന്നു. ചൂടു കാരണം കിടന്നുറങ്ങാൻ വയ്യാണ്ടായിരിക്കുന്നു’ ബീഡിപ്പുക ആഞ്ഞുവലിച്ചുകൊണ്ട് തേങ്ങാ പൊതിക്കുന്ന അവുതയുടെ കമൻ്റ് ആകസ്മികമായി ചെയ്ത മഴയെക്കുറിച്ച് ഓരോരോ അഭിപ്രായങ്ങൾ തട്ടിവിടുന്ന ഗ്രാമീണർ… ഞങ്ങൾ ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് ജനാക്കിയിരുന്നു.
“ഹോ ഞാനതു മറന്നു. നാളെ ടീച്ചിംഗ് നോട്ട് വയ്ക്കേണ്ട ദിവസമാണല്ലോ’ എതോ ഉൻവിളി പോലെ ജോൺ ബെഞ്ചിൽ നിന്നും ചാടിയെഴുന്നേറ്റു. ടെക്സ്റ്റ്ബുക്കുകൾ എടുത്തുവച്ചതാണ്. അത് എടുത്തിട്ടേ പോവാൻ പറ്റുകയുള്ളൂ. അല്ലായെങ്കിൽ എച്ച്.എം.ൻ്റെ വീർത്ത മുഖം കൂടുതൽ രൗദ്രമായി കാണേണ്ടിവരും. ഞങ്ങൾ തട്ടിത്തടഞ്ഞെഴുന്നേൽക്കുന്നത് രാമേട്ടൻ ശ്രദ്ധിച്ചു.
‘മാഷുമ്മാർക്ക്’ കുടയില്ലെന്ന് തോന്നുന്നു’ പലഹാരം നിറഞ്ഞ കണ്ണാടി അലമാരയ്ക്ക് മുകളിൽ നിന്നും ഒരു പഴയ കുട പൊടിതട്ടി ഞങ്ങളുടെ നേരെ നീട്ടി.
“എന്നാൽ ഞാൻ വേഗം പോയി പുസ്തകമെടുത്ത് വരാം. കുട ഏറ്റുവാങ്ങുമ്പോൾ ജോൺ പറഞ്ഞു
ജോൺ പാൻ്റിൻ്റെ അടിഭാഗം തെറുത്തുകയറ്റി കഴിഞ്ഞപ്പോൾ ഞാൻ ജോണിൻ്റെ ചുമലിൽ കൈവച്ചുപറഞ്ഞു. ‘ഞാൻ കൂടെ വരാം. ഇപ്പോൾ മഴയുടെ ശക്തിയ്ക്ക് കുറവ് വന്നിട്ടുണ്ട്. ഞങ്ങൾ സ് കുളിൻ്റെ ഗെയ്റ്റിന്റെ്റെ അടുത്തേയ്ക്ക് എത്തുമ്പോഴാണ് ആ കാഴ്ച കണ്ടത് എൽ.കെ.ജി ക്ലാസ്സിലെ കുട്ടിയാണെന്നു തോന്നുന്നു മഴ നനഞ്ഞ് തണുത്ത് വിറച്ച് ഒരു കോഴിക്കുഞ്ഞിനെപ്പോലെ വിളർത്ത് വിങ്ങിപ്പൊട്ടി നില്ക്കുന്നു. ആ കുരുന്ന് ഞങ്ങളെ ദയനീയമായി നോക്കി ആ കാഴ്ച ഇടനെഞ്ചുപിളർക്കുന്നതായിരുന്നു. ആ കുഞ്ഞിൻ്റെ ബാഗിൽ നിന്നും ജോൺ ഒരു കുഞ്ഞി കുട തപ്പിയെടുത്തു അവളെ പുടിച്ചു. എൻ്റെ കയ്യിലെ കർച്ചീഫ് എടുത്ത് തല തുവർത്തിക്കൊടുത്തു. മഴനനഞ്ഞതുകൊണ്ടാവാം വിക്കി വിക്കി ചുമയ്ക്കുന്നുണ്ട്. ആകെ ഒരു ജലദോഷം പിടിപെട്ടതുപോലെ. മിക്കവാറും സ്കൂളിമലയ്ക്ക് വന്നുപോകുന്ന വാഹനങ്ങൾ ഇതിനോടകം പോയിക്കഴിഞ്ഞിരുന്നു.
മഴനനഞ്ഞ് ആവേശത്തോടെ ഫുട്ബോൾ കളിക്കുന്ന കുറെ കുട്ടികളെ മാത്രം ഗ്രൗണ്ടിൽ കാണുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അവൾ മറുപടി പറയുവാൻ പ്രയാസപ്പെട്ടു. ഞാനും ഷജാണും മാറിമാറി ആശ്വസിപ്പിച്ചപ്പോൾ പതിയെ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു സ്കൂൾ തുറന്ന് രണ്ടാം ദിവസമല്ലെ ആയുള്ളൂ. വാനിൻ്റെ ഡ്രൈവർക്ക് എല്ലാ കുട്ടികളേയും മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നില്ല. മുൻപ് പഠിച്ചിരുന്ന സ്കൂളിൽ നിന്നും ഈ സ്കൂളിലേയ്ക്ക് പുതുതായി വന്നുചേർന്നതുകൊണ്ട് കൂട്ടുകാരയും നല്ല വശമില്ല. അച്ഛന് ട്രാൻസ്ഫർ കിട്ടിയതുകൊണ്ടാണ് ഈ സ്കൂളിൽ വന്നുചേചർന്നിരിക്കുന്നത് അമ്മയ്ക്കു സുഖമില്ലാത്തതിനാൽ സ്കൂളിലേയ്ക്കു വരുവാനും സാധിച്ചില്ല. അവൾ ബാഗും കുടയുമായി ഇറങ്ങി വന്നപ്പോഴേയ്ക്കും വാൻ വിട്ടുപേപായിരുന്നു
ഞാനും ജോണും കൂടി കുട്ടിയെ സ്കൂളിൻ്റെ വരാന്തയിലേയ്ക്ക് മാറ്റി നിർത്തി ബാഗിൽ നിന്നും സ “കൂൾ ഡയര തപ്പിയെടുത്തു ഭാഗ്യം വീട്ടിലെ നമ്പർ കിട്ടി കുട്ടിയുടെ അമ്മ ആകെപ്പാടെ ആധി പിടിച്ചിരിക്കുകയായിരുന്നു. കാലം വല്ലാത്ത ണല്ലോ. അവളിവിടെ സുരക്ഷിതയാണെന്നറിഞ്ഞപ്പോൾ അവർക്കു സമാധാനമായി
മഴ കുറെ നനഞ്ഞതുകൊണ്ടാവാം അവളെ തുമ്മുവാൻ തുടങ്ങി. നിർത്താതെയുള്ള തുമ്മൽ പെട്ടെന്നു ഞാൻ രാവിലെ പോരാനിറങ്ങിയപ്പോൾ വിമല പറഞ്ഞ കാര്യം ഓർത്തു മോളെ രാത്രി മുഴുവൻ നന്നായി പനിച്ചിരുന്നു. ‘നന്ദെട്ടൻ സ്കൂളിൽ നിന്നു നേരത്തെ വരണം. മോളെ ഡോക്ടറെ കാണിക്കണം.’ ഇനി എപ്പോഴാണ് വീട്ടിൽ എത്തിച്ചേരുക… നന്ദൻ്റെ മനസ്സാകെ കലങ്ങിമറിഞ്ഞു. കുട്ടിയെ വേണ്ടപ്പെട്ടവരെ എൽപ്പിക്കാതെ എങ്ങനെ വീട്ടിൽ പോകും. തൻ്റെ കുട്ടിയുടെ പ്രായമെ കഷ്ടിച്ചുള്ളൂ. അവൾ വിദൂരതയിൽ കണ്ണും നട്ട് വാൻ ഡ്രൈവറെ പ്രതീക്ഷിക്കുന്ന മട്ടിൽ നിന്നു.
ഭാഗ്യം! പോയ വാൻ തിരികെ വന്നു. നന്ദന് ആശ്വാസമായി ജോണിനും പെരുത്ത സന്തോഷം. കുട്ടിയെ ശ്രദ്ധിക്കാതെ പോയ വാൻ ഡ്രൈവറെ നന്ദൻ വായിൽവന്നതൊക്കെ പറഞ്ഞു. അയാൾ കുറ്റമറ്റ മട്ടിൽ അധോമുഖനായി നിൽക്കുമ്പോൾ വിമലയുടെ ഫോണിൻ്റെ റിംങ്ങ്ടോണി കാതിൽ വന്നലച്ചു.
സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ :- കോട്ടയം ജില്ലയിൽ പൊൻകുന്നം കിളിരുപ്പറമ്പിൽ അപ്പച്ചൻ്റെയും ത്രേസ്യാമ്മയുടെയും മകൻ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കറുകച്ചാൽ എ.പി.ആർട്സ് കോളജിൽ ചിത്രകലാ പഠനം. 27 വർഷത്തെ അധ്യാ പക സേവനത്തിനുശേഷം വിരമിച്ചു. അതിനുശേഷം വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചു. ഹാസ്യ കഥക്കുള്ള ഉത്തര മേഖലാ കമ്മറ്റി അവാർഡ്, അധ്യാപക കഥവേദി പുരസ്കാരം. സ്കൂൾ മേളകൾക്ക് ലോനോകൾ രൂപകല്പന ചെയ്തതിനുള്ള നിരവധി അവാർഡുകൾ ഇവ കരസ്ഥമാക്കി കഥകൾ വിവിധ എഫ്.എം. റേഡിയോകളിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. വരയും എഴുത്തും സജീവമായി നടക്കുന്നു. പരസ്പരം ഓൺലൈൻ കഥാ അവതരണത്തിൽ എല്ലാ മാസവും പങ്കെടുക്കുന്നു. വയ്യാവേലി, പലവക, അന്തോണിചരിതം: ന്യൂജെൻ കഥകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഭാര്യ ലിസമ്മ (റിട്ട. അധ്യാപിക), മക്കൾ ലിസ്ന (അധ്യാപിക), അജയ്’ (അധ്യാപകൻ), ഫോൺ: 9447993744, 8075413963