literature

ഡോ. ഐഷ വി

മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവം കൈമുതലായുള്ള സുജിലി സജി എന്ന എഴുത്തുകാരൻ, (പ്രിൻ്റിംഗ് രംഗത്തെ അതികായൻ, ടൂർ ഓപറേറ്റർ) യാത്രാനുഭവങ്ങളുടെ പുസ്തകമെഴുതേണ്ടി വന്നപ്പോൾ തിരഞ്ഞെടുത്തത് ജപ്പാൻ എന്ന അത്ഭുത രാജ്യത്തെ . കുറിയ മനുഷ്യരുടെ വലിയ മനോഹര ലോകത്തെ, ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയേപ്പോലെ ഉയിർത്തെഴുന്നേറ്റ ജപ്പാനെയല്ലാതെ മറ്റേതു രാജ്യത്തെ തിരഞ്ഞെടുക്കാൻ കഴിയും?

നല്ല കൈയ്യൊതുക്കമുള്ള യാത്രാവിവരണം , മനോഹരമായ പ്രിൻ്റിംഗ് ഫോട്ടോകൾ, യാത്രകളെങ്ങനെ വ്യക്തിത്വ വികസനത്തിനും അനുഭവസമ്പത്തിനും ഹേതുവാകുന്നു എന്ന് ഈ പുസ്തകം സൂചിപ്പിക്കുന്നു. ശ്രീമാൻ സജിയുടെ ജപ്പാനിലേക്കുള്ള ഒറ്റക്കുള്ള യാത്രയിലൂടെയാണ് യാത്രാവിവരണം ആരംഭിക്കുന്നത് . ഒരു സുഹൃത്തുമൊത്ത് ജപ്പാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നപ്പോൾ അവസാന നിമിഷം സുഹൃത്ത് പിൻമാറിയതിനാൽ ശ്രീമാൻ സജിയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കൂടെ പഠിച്ച ഒരാൾ ജപ്പാനിലുണ്ടെന്ന ബലത്തിൽ യാത്ര തുടർന്ന ശ്രീമാൻ സജി, ജപ്പാനിലെത്തി ഒറ്റയ്ക്ക് രാജ്യത്തിൻ്റെ ഏത് മുക്കിലും മൂലയിലും വരെ എത്തുന്ന ജീവനാഡി പോലെയുള്ള റയിൽവേയിലൂടെ സന്ദർശിച്ച് ജപ്പാൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നു. എല്ലാം നല്ല ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ജപ്പാൻകാർ ഒരത്ഭുതം തന്നെ . ഒരു ടിക്കറ്റു കൊണ്ട് വിവിധ വാഹനങ്ങളിൽ കയറാനുളള സംവിധാനം. ജപ്പാൻ റെയിൽ പാസു കൊണ്ട് ജപ്പാനിലെവിടെയും സഞ്ചരിക്കാമെന്ന പ്രത്യേകത, മൊബൈൽ ഫോൺ , ഇൻ്റർനെറ്റ് വൈഫൈ എന്നിവ വാടകയ്ക്ക് എടുക്കാം.

ഇടയ്ക്കിടെ മഴ പെയ്യുന്ന ജപ്പാനിൽ കുട എല്ലായിടത്തും പൊതുമുതലായി സൂക്ഷിച്ചിട്ടുണ്ട്.
ക്ലോസ്ററ് മുതൽ കാർ കമ്പനി വരെ ജപ്പാനിൽ ഹൈടെക്കാണ് കാർ നിർമ്മാണത്തിൽ കമ്പനിയിൽ പണിയെടുക്കുന്നത് 99 ശതമാനം പേരും റോബോട്ടുകൾ തന്നെ . നല്ല സ്വഭാവമുള്ള , വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, സമയത്തിന് വില കൽപിക്കുന്ന, അധ്വാനിക്കുന്ന, ആയുസ്സു കൂടിയ,നല്ല ആതിഥേയരായ , ശുചിത്വമുള്ള സംസ്കാരമുള്ള പകയും ചതിയുമില്ലാത്ത ജനങ്ങൾ ജപ്പാൻ്റെ പ്രത്യേകതയാണ്. അവർ ടൂറിസത്തിനായി ഒരു പരസ്യവും ചെയ്യുന്നില്ല. “നല്ലതിന് പരസ്യം വേണ്ടല്ലോ” എന്നത് എഴുത്തുകാരൻ്റെ ഭാഷ്യം.

ധാരാളം ടൂറിസ്റ്റുകളെത്തുന്ന നദികളും തടാകങ്ങളും ഒരു പായലോ പ്ലാസ്റ്റിക് ബോട്ടിലോ വീഴാതെ സ്ഫടിക സമാനമായാണ് അവർ സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ 70% പ്രദേശവും അവർ വനമായി സംരക്ഷിക്കുന്നു. ഒരു കാരണവശാലും വനത്തിലേക്കുള്ള അധനിവേശം അവർ ചെയ്യില്ല. എല്ലാറ്റിനും ടെക്നോളജി ഉപയോഗിക്കുന്ന ജപ്പാൻകാരുടെ ബസ്സുകളിൽ ഒരു ഡ്രൈവർ മാത്രമേയുള്ളൂ. ടിക്കറ്റ് കൊടുക്കുന്നതും ബാലൻസ് കൊടുക്കുന്നു

ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ മൂല്യമേ അവിടത്തെ കറൻസിയായ യെനിനുള്ളൂ. എന്നാൽ ജീവിത ചിലവ് കൂടുതലാണ്. 70000 ത്തോളം പേർ കൊല്ലപ്പെട്ട ആറ്റം ബോംബാക്രമണത്തെ കുറിച്ചും സ്മാരകത്തെ കുറിച്ചും ഒബാമയുടെ ജപ്പാൻ സന്ദർശനത്തെ കുറിച്ചു മാനവികതയുടെ സ്മാരകങ്ങൾ എന്ന അധ്യായത്തിൽ വിവരിക്കുന്നു. ആണവായുധാക്രമണത്തിൻ്റെ പരിണത ഫലമായി അംഗവൈകല്യമുള്ള ധാരാളം പേർ അവിടെ ജനിക്കുന്നതിനാൽ അവർക്കു വേണ്ടി ഗവൺമെൻ്റ് ടെക്നോളജിയുടെ സഹായത്താൽ ഭിന്നശേഷി സൗഹൃദപരമായ സൗകര്യങ്ങളാണ് രാജ്യത്ത് എല്ലായിടത്തും ചെയ്തിട്ടുള്ളത്. ജപ്പാനിലെ ലോക പൈതൃക സ്മാരകങ്ങൾ, അഗ്നി പർവ്വതത്തിന് സമീപത്തെ ചൂടുറവയിൽ നിന്നും എത്തുന്ന വെള്ളത്തിലെ കുളി. ഭൂജിയിലെ സൾഫർ ലാവ ചീറ്റുന്ന അഗ്നിപർവ്വതം, ഒഴുകുന്ന ക്ഷേത്രം, പ്രധാന സ്ഥലങ്ങൾ, രാജ്യ തലസ്ഥാനമായ ടോക്കിയോ , പ്രകൃതിയുടെ വിശുദ്ധിയും സൗന്ദര്യവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്.

ഒറ്റയ്ക്കുള്ള ആദ്യ യാത്രയുടെ അനുഭവ സമ്പത്തിൻ്റെ ബലത്തിൽ അദ്ദേഹം കൂട്ടുകാരേയും പ്രിൻ്റിംഗ് രംഗത്തുള്ളവരേയും പിന്നീട് സഞ്ചാരികളേയും കുറഞ്ഞ ചിലവിൽ ജപ്പാനിലെത്തിച്ച് ടൂർ ഓപറേറ്റർ കൂടിയാകുകയായിരുന്നുവത്രേ. കൂടെ പോയവർ കൂട്ടം തെറ്റിപ്പോയതും സാമാന്യ ബുദ്ധി പ്രയോഗിച്ചതുകൊണ്ട് തിരികെയെത്തിയതും വിവരിക്കുന്നുണ്ട്. പുസ്തകത്തിൽ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം പ്രിൻ്റിംഗ് രംഗത്തെ ഓസ്കാർ നേടിയ ദീനബന്ധു ചോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന പ്രൊഫ . ഡോക്ടർ രാജേന്ദ്രകുമാർ ആനയത്തിനെ ( എൻ്റെ ക്ലാസ്സ്മേറ്റ് ഉണ്ണികൃഷ്ണൻ്റെ സഹോദരൻ) കുറിച്ചുള്ള ആചാര്യൻ സഹയാത്രികൻ എന്ന അധ്യായമാണ്.

ജപ്പാനിലേയ്ക്ക് ഒരു യാത്ര പോകണമെന്ന് നമുക്ക് തോന്നിപ്പോകുന്ന നല്ലൊരു യാത്ര വിവരണമാണ് ഈ ഗ്രന്ഥം.

ഡോ.ഐഷ . വി.

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

സി. ഗ്ലാഡിസ്  

രാവിലേ ഉറക്കമുണർന്നത് വലിയപ്പൻ്റെ താളത്തിലുള്ള മുറുക്കാൻ ഇടിയുടെ ശബ്ദം കേട്ടാണ്. പിന്നീടുള്ള വലിയപ്പൻ്റെ മുറുക്കാൻ ഇടി താളത്തിൽ “മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു” എന്ന ഗാനവും കേട്ട് കിടക്ക വിട്ട് അടുക്കളയിൽ എത്തുമ്പോൾ നല്ല ആവി പറക്കുന്ന പുട്ടിൻ്റെയും ഇറച്ചിക്കറിയുടെയും മണം മൂക്കിലേക്ക് ഇരച്ചുകയറും.

അമ്മേ…അമ്മേ ….. എന്ന് നീട്ടി വിളിച്ച് അമ്മയെ ചെന്ന് ഒന്നു കെട്ടിപ്പിടിച്ചു.

നിനക്കൊക്കെ നേരത്തെ എഴുന്നേറ്റാൽ എന്താ?

എന്നു പറഞ്ഞു കൈയ്യിലുള്ള തവി കൊണ്ട് തുടയ്ക്ക് ഒരു അടി. അയ്യേ.. എന്ന നിലവിളിയിൽ തുട തടവി മാറി നിന്നു.

ഒപ്പം പെണ്ണ് ആയതിനാൽ താമസിച്ച് എഴുന്നേറ്റതിനുള്ള അമ്മയുടെ ശകാരവും ഉപദേശവും.

ഇങ്ങനെ വെയിലേക്കുന്നിടം വരെ കിടന്നാൽ എങ്ങനെയാ. പെണ്ണുങ്ങൾ നേരത്തെ കാലത്ത് എഴുന്നേല്ക്കണമെടി..

എന്താ അമ്മേ …അമ്മ എൻ്റെ പൊന്നമ്മയല്ലേ

ആണടി അതാ ഞാൻ……. നൊന്തുപെറ്റ കണക്കു പറഞ്ഞതു മുഴുപ്പിക്കാതെ അമ്മ. അമ്മയുടെ വാക്കിൻ്റെ അസ്ത്രത്തിൽ കിടന്ന് തകിടം മറിയുമ്പോൾ

വീണ്ടും ഉപദേശമായി.

നിനക്കൊക്കെ അറിയാമോ… അന്യ വിട്ടിൽ ചെന്നാൽ എല്ലാരു കുറ്റം പറയുന്നത് അമ്മയുടെ വളർത്തുദോഷം എന്നാണ്. നിനക്ക് ഒക്കെ വല്ലതും അറിയണേോ?

അന്യവീട്ടിലേക്കുള്ളവൾ എന്ന പഴമൊഴിയുടെ ചുരുൾ അഴിച്ച് അമ്മ രാവിലെ തന്നെ അടുക്കളയിൽ നിറഞ്ഞാടി.

പാവം അമ്മപ്പെണ്ണ് ഇതെല്ലാം അമ്മയും കേട്ടു വളർന്നതാണ് എന്ന് സ്വയം ആശ്വസിച്ചു.

ആണുങ്ങൾക്ക് ഉറങ്ങാനും യഥാസമയത്ത് ഭക്ഷണം കിട്ടാൻ അവർ സ്ത്രീകൾക്ക് മേൽ കെട്ടിയേല്പിച്ച പഴമൊഴിയാണ് സ്ത്രീകൾ അതിരാവിലെ എഴുന്നേല്ക്കണമെന്നത്. എന്നാലേ ഐശ്വര്യം വീട്ടിൽ എത്തുകയുള്ളു എന്ന് ചിന്തിച്ച ഞാൻ അടുക്കളയിൽ നിന്ന് ഒന്നും ഉരിയാടാതെ പുട്ടിൻ്റെയും ഇറച്ചിയുടെയും വെന്തമണം ആസ്വദിച്ചു തന്നെ നിന്നു.

മനസ്സിൽ പറഞ്ഞു ഒന്നും പറഞ്ഞിട്ട് കാര്യമില്ല പാവം പെറ്റത് എല്ലാം പെണ്ണല്ലേ സങ്കടങ്ങൾ പറയട്ടെ, പല്ലു തേക്കാതെ വായ രണ്ടു പ്രാവശ്യംഅമ്മ കാണാതെ കഴുകി ഒപ്പിച്ച് അടുക്കളയിൽ ചൂടുചായ പ്രതീക്ഷിച്ച് നിന്നു.
അപ്പോൾ അടുത്തുള്ള അഞ്ചിൽ പറമ്പിൽ നിന്ന് കേൾക്കാം ഇന്ന് അപ്പൻ വെട്ടിയ ഇറച്ചിയുടെ എല്ലിനായി കാക്കയും പട്ടികളും നടത്തുന്ന കിടമത്സരം.
ഇറച്ചിഅറത്തിട്ടുണ്ടന്ന് നാടിനെ അറിയിക്കുന്നത് പലപ്പോഴും കാക്കയും പട്ടികളുമാണ്.

വീണ്ടും അമ്മയുടെ പതം പറച്ചിൽ ….. പാവം ആ മനുഷ്യൻ പെണ്ണുങ്ങളെ വളർത്താൻ അതിരാവിലേ പണിയെടുക്കുകയാ നീയൊക്കേ ഇതു വല്ലതും അറിയുന്നുണ്ടോ? ഉറക്കവും തീറ്റയും അല്ലാതെ എന്ത് പ്രയോജനം.

എല്ലാം കേട്ടു കൊണ്ട് വഴക്കിൽ അമ്മയുടെ കൈയ്യിൽ നിന്ന് ചുട് ചായയും വാങ്ങി കട്ടിളപ്പടിയിൽ ഇരിപ്പ് ഉറപ്പിക്കുമ്പോൾ ഒന്നു കൂടെ അടുക്കളയിലെ ചേരിലേക്ക് നോക്കി…..

തീയുടെ ചൂടും പുകയുമടിച്ചവൻ ചേരിൽ തൂങ്ങി കിടക്കുകയാണ്. കഴിഞ്ഞ ആഴ്ച അപ്പൻവെട്ടിയ കാളയുടെ കട്ട്.

ആ ഉശിരുള്ള കാളക്കുറ്റനെ കൊണ്ടു വന്നത് അഞ്ചാൾ ചേർന്നാണ് മൂക്കു കയർ കൂടാതെകഴുത്തിലെ കയർ രണ്ടെണ്ണം. ഉശിരുള്ള കാളയായിരുന്നു. അടുക്കള സഞ്ചാരത്തിൽ കെട്ടിഞാത്തിയ അതിൻ്റെ കട്ട് സഞ്ചിയിലേക്ക് ആരും അറിയാതെ കൈ തൊടുമ്പോൾ ഒരു പ്രത്യേക സുഖമാണ്. പഞ്ഞിപോലെ സോഫ്റ്റായ അവയെ ലാളിക്കുമ്പോൾ മനസ്സിൽ ഓർത്തു, എന്നായിരിക്കും അപ്പൻ ഇത് എടുക്കുക

കഴിഞ്ഞ ആഴ്ച അപ്പൻ അത് കെട്ടുമ്പോൾ അമ്മയോട് പറയുന്നത് കേട്ടു.

എൻ്റെ പെണ്ണേ, ഇത് ചേർത്ത് മറ്റവൻ അടിക്കണമെടി നല്ല ശക്തിയാണ്. രണ്ടാഴ്ച അടുപ്പിലെ പുകയും ചുടും അടിച്ചു കിടക്കട്ടെഒപ്പം ആയുസ്സും. അമ്മയ്ക്ക് കലികയറി പറഞ്ഞു. നിങ്ങൾ അടിച്ച് ചാവ് മനുഷ്യാ, ചത്ത് തുലയട്ടെ.

എൻ്റെ പെണ്ണേ, നിനക്ക് അതു വല്ലതും അറിയാമോ, ഇതിൻ്റെ ഗുണം. ഇവനെ അടിച്ചാൽ ആരോഗ്യം കിട്ടുമെടി. നല്ല ഉശിര് , ഇത് പൊട്ടിക്കുന്ന ദിവസം ആ തങ്കച്ചനും തോമ്മയും വറീതും എല്ലാം എത്തുമെന്നാ പറഞ്ഞത്

എടി പെണ്ണേ, അന്ന് നീ നന്നായി മസ്സാലയിട്ട് ഇറച്ചി വയ്ക്കണം.

അവരുടെ അടക്കി പറച്ചിലിൽ ഒരു കാര്യം എനിക്ക് വ്യക്തമായി .

ഇത് ശക്തി കിട്ടുന്ന എന്തോ മരുന്നാണ്.

ഒരാഴ്ചത്തെ പുകയുടെ കറയുമേറ്റ് ഒരു ചെറിയ കരിസഞ്ചി തുങ്ങിയാടുന്ന പോലെ പുകയേറ്റ് ചേരിൽ അത് കാറ്റിലും പുകയിലും ആടി കൊണ്ടിരുന്നു. തങ്കച്ചൻ അപ്പൻ്റെ അടുത്ത കൂട്ടുകാരൻ ആണ്. പട്ടാളത്തിൽ നിന്ന് ജോലി കഴിഞ്ഞ് എത്തിയ മഹാൻ. നാട്ടിലെ ജനത്തെ മുഴുവൻ വീരവാദ കഥകൾ പറഞ്ഞു കേൾപ്പിക്കുന്ന മറ്റൊരു തറവാടി. വണ്ടർ തങ്കച്ചൻ. തങ്കച്ചൻ്റെ വണ്ടറടി കഥകൾ കേൾക്കാൻ കുറേ കുടിയൻമാരും. മീൻപിടുത്തക്കാരൻ വറീതും കട്ടകുത്ത് തോമ്മച്ചനും മറ്റും എത്തുമ്പോൾ വീമ്പടിക്കാരുടെ കോറം തികയും.

കട്ടിളപ്പടിയിൽ ഇരുന്നുള്ള ആസ്വദിച്ച് അമ്മ തന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഓർത്തു, ഇന്ന് ഞായർ ഒരു പുണ്യം എന്ന നിലയിൽ അമ്മയ്ക്ക് ഇത്തിരി സഹായം ചെയ്യണം. ചൂല് കയ്യിലെടുത്തു അപ്പോൾ കാണാം വലിയപ്പൻ്റെ മുറുക്കാൻ കഴിച്ചു ഇറയത്തിരുന്നുള്ള നീട്ടി തുപ്പലുകൾ…

അതു മൂലം രക്തവർണ്ണമായ മുറ്റം.

മുറുക്കി തുപ്പലുകൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് മുറ്റത്തെ മുല്ല. വെള്ള മുല്ലപ്പൂവിൽവീണ ചുവന്ന തുപ്പലുകൾ.

എനിക്ക് ദേഷ്യം വന്നു. ഈ വലിയപ്പൻ്റെ ഒരു മുറക്കാൻ കഴിപ്പ്. പാവാട എളിയിൽ കുത്തി വലിയപ്പനോട് ഉപദേശരൂപേണ രണ്ടുവർത്തമാനം പറഞ്ഞു. എൻ്റെ പെന്നു വലിയപ്പാ ഒന്നു മാറ്റി തുപ്പികൂടേ? ഒന്നും മിണ്ടാതെ വലിയപ്പൻ താളത്തിൽ മുറുക്കികൊണ്ടിരുന്നു.

ആരു കേൾക്കാൻ.

ചിലപ്പോൾ വലിയപ്പനിൽ നിന്ന് കിട്ടുന്ന, വെറ്റിലയടക്ക മുറക്കാൻ ,അമ്മ അറിയാതെ കഴിക്കുന്ന കാര്യം ഓർത്തപ്പോൾ പറഞ്ഞത് എല്ലാം തമാശമട്ടിൽ തിരിച്ചെടുത്തു. വേഗം മുറ്റമടിച്ചു തീർത്തു. ഇറയത്തെ ഉമിക്കരി പാട്ടയിൽനിന്ന് ചരിച്ച് ഉമിക്കരിയെടുത്ത് പല്ലുതേച്ച് അനിയത്തിയെ കൂട്ടു പിടിച്ച് കുളിക്കാൻ തോട്ടിലേക്ക് ഇറങ്ങി. വെള്ളത്തിൽ മുങ്ങാൻ കുഴി ഇടുമ്പോൾ കരയിൽ നിന്ന് കുഞ്ഞനിയത്തി എണ്ണി തുടങ്ങി. ഒന്ന്,രണ്ട്, മൂന്ന്………….50 എണ്ണും വരെ വെള്ളത്തിൽ മുങ്ങി കിടക്കാൻ പറ്റണം എന്ന ചിന്തയിൽ മുങ്ങി താഴുമ്പോൾ 15 എന്ന് അനിയത്തി ഉറക്കെ വിളിച്ചു .
ശ്വാസം കിട്ടാതെ ഉയർന്നുപൊങ്ങി.

അപ്പോൾ അമ്മയുടെ ശബ്ദം ഉയർന്നു കേട്ടു.

പോത്തിനെ പോലെ വെള്ളം കലക്കി മറിക്കാതെ വേഗം കുളിച്ചിട്ട് പള്ളിയിൽ പോടി.

വേഗം തന്നെ കാക്കകുളി പാസ്സാക്കി വെള്ളത്തിൽ നിന്ന് വേഗം ചാടി കയറി. കാരണം, കരയിൽ നില്ക്കുന്ന യുക്കാലിയുടെ നേർത്ത വടി കൊണ്ട് ഉള്ള അടി. അയ്യോ ! നനഞ്ഞദേഹത്ത് ഏല്പിക്കുന്ന പ്രഹരം സഹിക്കാൻ വയ്യാ.

പെണ്ണുള്ള ആ വീട്ടിൽ ആണായി പിറന്നവൻ അപ്പനും വല്ല്യപ്പനും മാത്രമാ.

വെള്ളത്തിൽ മുങ്ങാൻകുഴിയിടാനും നീന്താനും തുഴയാനും പഠിച്ചത് അപ്പനിൽ നിന്നാണ്. കുട്ടനാട്ടിലെ ആൺകുട്ടിയും പെൺകുട്ടിയും നീന്തൽ അറിഞ്ഞിരിക്കണം. ഓരോ കാലവർഷവും കടന്നു വരുമ്പോൾ അതിജീവനത്തിൻ്റെ ഒരു ഭാഗമാണ് ഈ നീന്തൽ

കുളി കഴിഞ്ഞ് വേഗം വസ്ത്രവും ഉടുത്ത് അടുക്കളയിലെത്തി പുട്ടും ഇറച്ചിയുമായി നല്ല ഒരു ഒന്നാന്തരം മത്സരം നടത്തി.

പിന്നെ പത്തു മണി കുർബാനയ്ക്കും അതു കഴിഞ്ഞുള്ള വേദപാഠം ക്ലാസ്സിനായി പള്ളിയിലേക്ക് വയൽ വരമ്പ് വഴി ഒറ്റ ഓട്ടം.

ഇന്നാടി പെണ്ണുങ്ങളെ നേർച്ചയിടാൻ പൈസ.

അമ്മ അടുക്കളയിലെ കടുക് ടിന്നിൽ നിന്ന് പൈസ ഓരോരുത്തർക്കായി തന്നു.

ഓടുന്നതിന് ഇടയിൽ നേർച്ചയിടാൻ അമ്മ തരുന്ന രണ്ടു രൂപ തുട്ടിൽ മുറുകേ പിടിച്ചു. പള്ളിയിൽ കയറും മുന്നേ മാതാവിൻ്റെ കുരിശിൻതൊട്ടിയിൽ രണ്ടു മിനിറ്റ് നില്ക്കും. മാതാവിന്റെ നടയിൽ വഴിപോക്കർ ആരോ കത്തിച്ചു പോയ, വീണ തിരികളെ നേരെയാക്കി കത്തിച്ചു നിർത്തി. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥനയും ചൊല്ലി പള്ളിയിൽ കയറി മുട്ടുകുത്തി കുരിശു വരച്ചു. കൈയ്യിലിരുന്ന വിയർത്ത തൊട്ടുകൾ പള്ളിയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് വിശുദ്ധ കുരിശിന്റെ അടയാളത്താലെ + ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ‌+ ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവന്റെയും നാമത്തിൽ, + ആമേൻ. അമ്മ ചെറുപ്പത്തിലേ പഠിപ്പിച്ച കുരിശുവര. മുട്ടിൽ നിന്ന് ചൊല്ലി തീർത്ത്, നീട്ടത്തിൽ ഒരു കുരിശും വരച്ചു. പുഞ്ചിരിച്ചു നില്ക്കുന്ന ഈശോ രൂപത്തിലേക്ക് നോക്കി മൂന്നു കാര്യം നിർത്താതെ ചോദിക്കും. ഒന്ന് അപ്പൻ്റെ ഒടുക്കലത്തെ കുടിയായിരുന്നു. അപ്പൻകുടിക്കാതെ വരുമ്പോൾ കിട്ടുന്ന സ്നേഹം വല്ലപ്പോഴും വീണു കിട്ടുന്ന തുട്ടുകൾ പോലെയായിരുന്നു. അത് എന്നും കിട്ടാൻ ആഗ്രഹത്തോടെ പ്രാർത്ഥിച്ചു. പക്ഷേ ഈശോയുടെ രൂപം കള്ള ചിരിയോട് എന്നെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
സണ്ടേസ്ക്കൂൾ അധ്യപിക പഠിപ്പിച്ച വിശ്വാസം അത് ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും. ആ ബോധ്യത്തിൽ വീണ്ടും ആഞ്ഞുപ്രാർത്ഥിച്ചു കൊണ്ട് കുർബാനയും കൂടി. കുർബാനയും വേദപാഠക്ലാസ്സും എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ കാണുന്നത് എന്നിലും മുമ്പേ വീട്ടിലേക്ക് ഓടിയെത്തിയ ചേച്ചി ചട്ടിയിൽ ചോറുമായി നടത്തുന്ന ഭക്ഷണത്തോടുള്ള കിടമത്സരമാണ്.
ഇന്ന് വെട്ടിയ ചെറിയ പോത്തിൻ്റെ തലച്ചോർ .അമ്മ അത് എടുത്ത് തേങ്ങ ചിരവി ഉള്ളിയും മുളകും അരിഞ്ഞിട്ട് തോരൻ ആക്കി വച്ചിരിക്കുന്ന ഭക്ഷണത്തോട് ചേച്ചി നടത്തുന്ന മത്സരമാണ്.
ഇവൾക്ക് തലച്ചോറിനോട് ഇത്ര കമ്പമോ?

ശരിയാ, നല്ല രുചിയുള്ള മുട്ട തോരൻ പോലെ. അവളുടെ പാത്രത്തിൽ നിന്ന് ഇത്തിരി കൈ ഇട്ട് വാരി തിന്നു. എടുത്തത് മാത്രമേ ഓർമ്മ ഉള്ളു.തിന്ന കൈ കൊണ്ട് അവൾ പുറം നോക്കി ഒറ്റ ഇടി. ഇടി കൊണ്ട് പുറം പൊളിഞ്ഞു പോയി. പള്ളിയിലെ കുർബാനഭക്തിയിലും അച്ചൻ്റെ പ്രസംഗത്തിലും പ്രാർത്ഥനയിലും നിറഞ്ഞു നിന്ന ഞാൻ തിരിച്ചു അടിക്കാൻ നിന്നില്ല.

കുടാതെ അമ്മയുടെ ചൂരൽ കഷായം ഓർത്തപ്പോൾ ഒന്നും ജയിക്കാൻ വേണ്ടി ചെയ്തില്ല. തോറ്റു തന്നെ നിന്നു. അവളുടെ ഭക്ഷണം മോഷ്ടിച്ചതിന് അവൾ തന്ന സമ്മാനം. അതങ്ങ് രണ്ടു കൈയ്യും നീട്ടി ഏറ്റുവാങ്ങി. പക്ഷേ സന്ധ്യ പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥന തെറ്റിക്കുന്നതിന് അവൾക്ക് കിട്ടുന്ന അടിയും ചില്ലറയല്ല. വല്ല്യയപ്പൻ തുടങ്ങുന്ന അക്കരയ്ക്ക് യാത്ര ചെയ്യും സിയോൻ സഞ്ചാരി എന്ന ഗാനവും സുതുതി സുതുതി എന്ന് മനമേ എന്ന ഗാനങ്ങളും സന്ധ്യ പ്രാർത്ഥനയും 23 ഉം 91 ഉം സങ്കീർത്തനവും ചൊല്ലി കഴിയുമ്പോൾ ചേച്ചി വാങ്ങിക്കൂട്ടുന്ന അടികളും അവളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയിൽ എപ്പോഴും എന്നിലെ ഭക്തിമറിയ ഇളകിയാടി. അപ്പോഴും അമ്മയുടെ മനം നീറിയ, വെന്തുരുകുന്ന പ്രാർത്ഥനയ്ക്ക് ഒപ്പം തന്നെ പീഠംത്തിൽ കത്തിച്ചതിരിയും എരിഞ്ഞുതീർന്നു.

എല്ലാ ശനിയാഴ്ചയും വൈകുന്നേരമായാൽ ചേച്ചിക്കൊപ്പം വള്ളത്തിൽ പോയി വെളുന്താൾ (കാട്ടുചേമ്പില) ഇല കത്തി കൊണ്ട് മുറിച്ചെടുക്കും. അതും ഒരു കുട്ട നിറയെ, അപ്പന് ഇറച്ചി കെട്ടി കൊടുക്കാൻ ഇല വേണം. വള്ളം തുഴഞ്ഞ് ഓരോ വെളുന്താളില മുറിക്കലിലും അതിൻ്റെ കറ വെള്ളപെറ്റിക്കോട്ടിൽ പുക്കളുടെ ചിഹ്നം നെയ്തു കൊണ്ടിരുന്നു.

അതുമായി വീട്ടിൽ എത്തിയാൽ ആദ്യം കേൾക്കുന്നത് അമ്മയുടെ വഴക്കാണ്.

വസ്ത്രം സൂക്ഷിക്കാത്ത സന്താനങ്ങൾ. പണത്തിൻ്റെ വിലയെക്കുറിച്ച് അമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കും.

എല്ലാം നശിപ്പിക്ക് നീയൊക്കെ….

വെള്ള പെറ്റിക്കോട്ടിൽ നിറയുന്ന കറയുടെ പേരിലും അമ്മയുടെ വഴക്കു പറച്ചിൽ ഏറി വന്നു.

അടുക്കളയിൽ കയറിയാൽ വീണ്ടും നോട്ടം ചേരിലേക്ക് തിരിയും. ശക്തിയുടെ മരുന്നായി അത് ചേരിലേ ആവി അടിച്ച് കിടക്കുന്ന കാഴ്ച. എന്നായിരിക്കും അപ്പൻ ഇതിനെയെടുത്ത് മറ്റവൻകൂട്ടി അടിക്കുന്നത്?
ആൺ കുട്ടിയായിരുന്നെങ്കിൽ ഇതിൻ്റെ രുചി അറിയാമായിരുന്നു. വെള്ളിയാഴ്ചത്തെ അമ്മയോടുള്ള അപ്പൻ്റെ പറച്ചിലിൽ നാളെ ഇതു എടുക്കും എന്നു മനസ്സിലായി. ആഗ്രഹത്തോടെ ശനിയാഴ്ചയാകാൻ കാത്തിരുന്നു. ശനിയാഴ്ച രാവിലെ പത്തു മണിക്ക് രണ്ടു കുപ്പിയിൽ നല്ല വാറ്റ്സാധനം വണ്ടർ തങ്കച്ചൻ വഴി എത്തി. അടുക്കളയിൽ മസ്സാലകൂട്ടി കരൾ അടക്കം ഉള്ള ഇറച്ചി വെന്തതിൻ്റെ മണം…. അത് ആവിയിൽ പറന്ന് പൊന്തി. അതു ചട്ടിയോട് പറമ്പിലേക്ക് പോകുന്ന കാഴ്ച വീടിൻ്റെ ജനൽപടിയിലൂടെ നോക്കി നിന്നു. ഒപ്പം കുപ്പിയും ഗ്ലാസുകളും റാസ പോലെ പിന്നാലെയും. വീടിൻ്റെ പിന്നാമ്പുറത്തു നിന്ന് ദൂരെ കാഴ്ചയിലൂടെ കുപ്പിനിരത്തലും അതിലേക്ക് കട്ട് പൊട്ടിച്ച് കുപ്പിയിലിട്ട് കുലുക്കി ചേർത്ത് സാധനങ്ങൾ അടിക്കുന്ന കാഴ്ച. അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ. തൊട്ടു നക്കാൻ ഇറച്ചിയും കരളും ചേർന്നകറി. ഒടുവിൽ ശക്തി മരുന്നു പോലെ വന്നവരുടെ സിരകളിലും ശരീരത്തിലും ലഹരി വ്യാപിക്കുമ്പോൾ ഉയരുന്ന ശബ്ദങ്ങൾ, വൻമ്പുപറച്ചിലുകൾ, സംസാരത്തിലെ മാറിമറിയുന്ന ഭാഷാഭേദങ്ങൾ, നിഘണ്ടുവിലില്ലാത്ത വാക്കുകൾ, വാക്കുകളിലെ ജയവും തോൽവികളും പിണക്കങ്ങളും. ഒടുവിൽ വേച്ചു വേച്ചു നീങ്ങുന്ന മനുഷ്യർ.
ആ ഒഴിഞ്ഞ ഗ്ലാസ്സുകൾ പെരുന്നാൾ റാസ പോലെ വീണ്ടും അടുക്കളയിൽ എത്തിയപ്പോൾ മാറി നിന്ന ഞാൻ, അവർ കുടിച്ച ഗ്ലാസ്സിലെ മിച്ചത്തിൽ നിന്നും ആരും കാണാതെ ഓരോ തുള്ളി വീതം മറ്റൊരു ഗ്ലാസിലേക്ക് പകർത്തി.

ഭയത്തോടെ ചുറ്റും നോക്കി, അമ്മയില്ലെന്നുറപ്പിച്ച് കൈ അതിലേക്ക് ഇട്ട് പതിയെ തൊട്ട് നക്കിയപ്പോൾ കാഞ്ഞിരത്തിൻ്റെ പോലെയുള്ള കയ്പ്പ്.

ഛെ ഇതിനാണോ ഇവർ …..ഛെ നാക്കു വെളിയിലിട്ട് രണ്ടു മൂന്നു സ്പൂൺ പഞ്ചസാര നാക്കിൽ വച്ചു.

എന്നിട്ടും നാവിലേ കയ്പ്പ് കെട്ടടങ്ങിയില്ല. ശക്തി മരുന്നിന് കയ്പ്പായിരിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

വീണ്ടും വീണ്ടും ശക്തി മരുന്നായി ഉശിരുള്ള കാളയുടെ കയ്പ്പ് സഞ്ചി ചേരിൽ ഇടം പിടിക്കുന്നത്, ഇറച്ചി വേവുന്ന മണം, ശക്തി മരുന്നുകൾ ഗ്ലാസ്സുകളിൽ പകർന്നാടുന്ന കാഴ്ചകൾ എല്ലാം കണ്ടു വളർന്നു. അറാംതരത്തിൽ പഠിക്കുമ്പോൾ കണ്ട ശക്തി മരുന്നിൻ്റെ കാഴ്ച ഒൻപതാം തരമായപ്പോൾ കാഴ്ചയ്ക്ക് മങ്ങലേൽക്കാത്ത പോലെ പടിഞ്ഞാറെ പറമ്പിൽ നിലകൊണ്ടു.

ശക്തി മരുന്ന് എടുക്കാൻ എത്തുന്നവർ പിണക്കത്തിലും ഇണക്കത്തിലും വേച്ചു വേച്ചു നീങ്ങുന്ന കാഴ്ചയും. ആഴ്ചകൾ പിന്നിട്ട ഒരു തിങ്കളാഴ്ച പ്രഭാതത്തിൽ ഒരു വാർത്ത കേട്ടു. അപ്പൻ്റെ പ്രിയപ്പെട്ട തങ്കച്ചൻ അറ്റായ്ക്ക് വന്നു മരിച്ചു. ! അന്നുവരെ കാളകട്ട് രക്തയോട്ടം സുഖമമാക്കുവെന്നും ഒരു രോഗവും വരുതാത്ത ഉശിരുള്ള മരുന്നാണന്നുള്ള അപ്പൻ്റെ ഗീർവാണം കാറ്റിൽ പറന്നുപൊങ്ങി. തങ്കച്ചൻ യാത്ര പോലും ചോദിക്കാൻ നില്ക്കാതെ പോയി. പിന്നീട് ഒരിക്കലും അടുക്കളച്ചേരിൽ കട്ട് സഞ്ചി തൂങ്ങിയാടുന്ന കാഴ്ചകൾ കണ്ടില്ല.

സി. ഗ്ലാഡിസ് HSS : ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ 2 വർഷമായി മലയാളം അദ്ധ്യാപികയായി ജോലി ചെയ്തു. Ph: 9048026442

ശാലിനി ലെജു

ഒരിക്കൽ ഒരാളോട് ഒറ്റവരിയിൽ ലോകത്തെക്കുറിച്ച് എഴുതാമോ എന്ന് ചോദിച്ചു.. ഉത്തരം എഴുതുവാൻ അയാൾക്ക് അധിക സമയം വേണ്ടി വന്നില്ല.. ഒറ്റ വാക്കിൽ ആ ഉത്തരം ഇതായിരുന്നു.. ” അമ്മ “. ശരിക്കും അയാൾക്ക് ലോകം എന്നത് അമ്മ ആയിരുന്നു. അതിനു കാരണം -കണ്ട നാൾ മുതൽ
“കണ്ണുകളെ വിളക്കാക്കി.. കൈകളെ തൊട്ടിലാക്കി… രക്തത്തെ പാലാക്കി.. മാറിടം മെത്തയാക്കി…ശ്വാസത്തെ ഈണമാക്കി.. വാക്കുകൾ താരാട്ടാക്കി ” ലാളിച്ചത് അമ്മ മാത്രം ആയിരുന്നു. അങ്ങനെ എങ്കിൽ ലോകം അവന്റെ മുന്നിൽ അമ്മയല്ലാതെ മറ്റെന്താകും? തർക്ക വിഷയം അല്ലാ കേട്ടോ.. ഓരോത്തരുടെ നിലപാടുകൾ വ്യത്യസ്തമാകാം.. എങ്കിലും അമ്മക്ക് പകരം അമ്മ മാത്രം..
എത്ര മാത്രം പ്രകീർത്തിച്ചാലും അത് കുറവല്ലാത്ത ഒരു മഹത് പ്രതിഭാസം തന്നെ അല്ലെ അമ്മ. അടുത്തിടെ ഒരു സിനിമയിൽ കണ്ട ഒരു പരാമർശം ആണ്- യഥാർത്ഥ പോരാളി അമ്മ മാത്രം ആണത്രേ.. എന്നാൽ ഈ 2025, തുടക്കത്തിൽ തന്നെ, ചിറകറ്റവരായി… നിരാലംബരായി… നിസ്സഹായരായി.. ജീവിതത്തോട് വിട പറഞ്ഞ പോരാളികളായ അമ്മമാരുടെ മുഖം ആണ് എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു വരുന്നത്. പ്രത്യേകിച്ച് ഷൈനി എന്നാ അമ്മ മാലാഖയും രണ്ടു സുന്ദരി മാലാഖ കുഞ്ഞുങ്ങളും…മനസ്സിൽ നിന്നും പോകുന്നതേ ഇല്ല. ആദ്യ കുർബാന വേളയിൽ ഉള്ളിലെ ആർത്തിരമ്പുന്ന കടൽ അടക്കിപിടിച്ചു ചുണ്ടിൽ ഇളം മന്ദഹാസം ഒളിപ്പിച്ചു നിർത്തിയ നിഷ്കളങ്കരായ രണ്ടു കുരുന്നുകളും അമ്മയും.. ആ ചിത്രം മനസ്സിൽ തിങ്ങി വരുകയാണ്…ആ അമ്മക്കിളിക്ക് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചു തനിച്ചു പോകാൻ മനസ്സ് വന്നില്ല.
ഒരു ഷൈനി സമൂഹത്തിനു മുന്നിൽ ബാക്കി വെച്ച ചോദ്യങ്ങൾ അനേകം.. അങ്ങനെ എത്ര എത്ര പേർ.

ഒരു കൈത്താങ്ങിന്റെ ബലം കിട്ടാതെ പാതിവഴിയിൽ സ്വപ്നങ്ങൾ ബാക്കിആക്കി പോയവർ..ചിലർ ജീവിതത്തെ പേടിച്ചു ആത്മഹത്യ ചെയ്യുന്നു.. മറ്റു ചിലർ മരണത്തെ പേടിച്ചു ജീവിക്കുന്നു… രണ്ടും ഒരു പോലെ തന്നെ.

പണ്ട്, പിന്തുണക്കപ്പെടുവാൻ സാധ്യതകൾ ഇല്ലാതിരുന്ന ഭൂതകാലം നമുക്ക് മറക്കാം.. ഇന്നങ്ങനെ അല്ലല്ലോ.. എത്ര എത്ര പ്രവർത്തനങ്ങൾ ആണ് സോഷ്യൽ സർവീസ് പോലെ ഉള്ള വിഭാഗങ്ങളിൽ കരുതിയിരിക്കുന്നത്. ചിറകു തളർന്നെന്നു നമുക്ക് തോന്നുന്ന നമ്മുടെ ചുറ്റിലും ഉള്ള പ്രിയപ്പെട്ടവരെ നമുക്ക് ചേർത്തണയ്ക്കാം. അവർ നിങ്ങളുടെ അമ്മ തന്നെ ആകണം എന്ന് നിർബന്ധം ഇല്ല. നമ്മുടെ കുടുംബത്തിൽ ഉള്ളവർ, അയൽക്കാർ അങ്ങനെ നാം കണ്ടു മുട്ടുന്ന ആർക്കും ഈ അവസ്ഥകൾ ഉണ്ടാകാം. ഒരു നല്ല വാക്ക്.. നല്ല ചിരി… ഒരു സാന്ത്വനം..നൽകുന്ന ആശ്വാസം എത്രയെന്നോ? തിരിച്ചറിയാൻ ശ്രമിക്കാം.. തിരികെ ചേർക്കാം… ഒന്നും അധികം വിദൂരതയിൽ അല്ല..

മദർസ് ഡേ പോലുള്ള ദിവസങ്ങൾ നമ്മുടെ മാതൃ സ്നേഹത്തിന്റെ വ്യാപ്തിയും ആഴവും നമുക്ക് തിരിച്ചറിയുവാനും നമ്മുടെ സ്നേഹം കരുതൽ ഒക്കെ പ്രകടിപ്പിക്കുവാനും അവരെ ആദരിക്കുവാനും കിട്ടുന്ന ഒരു അവസരം ആണ്.

ലോകം നമുക്ക് ചുറ്റിലും പല രീതിയിൽ പല രൂപത്തിൽ ഭാവത്തിൽ മാറിയപ്പോഴും അന്നും ഇന്നും കേടാതെ ഒരു തരി എങ്കിലും കൂടിയതല്ലാതെ നിലനിൽക്കുന്ന ഒരേ ഒരു സ്നേഹാമൃതു അമ്മയല്ലാതെ ആരാണ്. ഓരോ അമ്മമാരെയും അത്യന്തം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ മാതൃദിനത്തിൽ നമുക്ക് ഓർക്കാം. ഈ ലോകം മുഴുവൻ എനിക്ക് എതിരായാലും എന്റെ അമ്മ എന്നെ സ്നേഹിക്കും അതിനാൽ ഞാൻ എവിടെയും തോറ്റു പോകുക ഇല്ല എന്ന് പറയണം എങ്കിൽ അമ്മ എന്നത് ജീവിതത്തിലെ വെറും ഒരു മനുഷ്യ സാന്നിധ്യം മാത്രം ആണോ? ജീവിതത്തിലെ പകരം വെയ്ക്കാനാകാത്ത ദൈവത്തിന്റെ പേരാണ് അമ്മ. ദൈവം ഭൂമിയിൽ ബാക്കി വെച്ച ജോലികളുടെ നടത്തിപ്പുകാരി അമ്മ അല്ലാതെ മാറ്റാരാണ്.

Lionardo Di carpio കുറിച്ചു.. “My mother is a walking miracle” എന്റെ അമ്മ ഒരു അത്യത്ഭുതം തന്നെ എന്ന്…ജോർജ് വാഷിങ്ടോൺ പറഞ്ഞു.. ” ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മ ആണ്. അമ്മ പഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും കാരണം “.

എന്റെ ഹൃദയത്തിൽ തീവണ്ടി പോലെ ഇരച്ചിറങ്ങിയ കൽപറ്റ നാരായണൻ സാറിന്റെ കുറച്ചു വരികൾ പറഞ്ഞോട്ടെ…

” അമ്മ മരിച്ചപ്പോൾ എനിക്ക് ആശ്വാസം ആയി.. ഇനി എനിക്ക് അത്താഴ പഷ്ണി കിടക്കാം, ആരും സ്വൈര്യം കെടുത്തത്തില്ല. ഇനി എനിക്ക് ഉണങ്ങി പാറുന്നത് വരെ തല തുവർത്തണ്ട, ആരും വിരലിതർത്തി നോക്കില്ല.. ഇനി എനിക്ക് കിണറിന്റെ ആൾ മറയിലൂരുന്നു ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം.. പാഞ്ഞടുക്കുന്ന ഒരു നിലവിളി എന്നെ ഞെട്ടിച്ചുണർത്തില്ല. ഇനി എനിക്ക് സന്ധ്യ സമയത്ത് പുറത്തിറങ്ങാൻ ടോർച്ച് എടുക്കണ്ട. ഇനി എനിക്ക് എത്തിയേടത്ത് ഉറങ്ങാം. ഞാൻ എത്തിയാൽ മാത്രം കെടുന്ന വിളക്കുള്ള വീട് ഇന്നലെ കെട്ടു.. തന്റെ കുറ്റമാണ് താൻ അനുഭവിച്ചതത്രയും എന്ന ഗർഭകാല ചിന്തയിൽ നിന്ന് അമ്മ ഇന്ന് മുക്തയായി..”
ഈ വരികളിലൂടെ ഞാൻ വീണ്ടും വീണ്ടും കടന്നു പോയി.. എത്ര ആഴത്തിൽ ആണ് അമ്മയെ ഒരു കവി വരച്ചു കാട്ടുന്നത്.. എന്റെ കണ്ണിൽ നിന്ന് ഊർന്നു വീണ കണ്ണീരിനെ മറക്കാൻ എനിക്ക് ഒരു തൂവാലയെ കൂട്ട് പിടിക്കാതെ നിവർത്തി ഇല്ലായിരുന്നു…ഇന്നും തോരാതെ പെയ്യുന്ന സ്നേഹമഴയെ ഞാൻ നിന്നെ അമ്മ എന്നല്ലാതെ മറ്റെന്തു പേർ വിളിപ്പൂ..

ശാലിനി ലെജു: സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി ചെയ്യുന്നു. ഭർത്താവ് ലെജു സ്കറിയ. മക്കൾ : ജുവൽ ലെജു, ജോഷ് ലെജു.

ശാലു വിപിൻ

ഇന്ന് മാതൃദിനം. ഒരു ആയുസിൻ്റെ വിലപ്പെട്ട സമയങ്ങളിൽ ഏറെയും തൻ്റെ മക്കളുടെ നല്ല ഭാവിക്കായി സമർപ്പിക്കുന്ന നമ്മുടെ അമ്മമാരുടെ ദിനം.

1908 ൽ അന്ന ജാർവിസ് എന്ന വനിത ആണ് ‘മദേഴ്സ് ഡേ’ എന്ന ആശയം മുന്നോട്ട് വച്ചത്. ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ ദിനം വ്യത്യസ്തമായ രീതികളിൽ ആചരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി ഈ ദിനത്തിൻ്റെ ആവശ്യം, നമ്മുടെ അമ്മമാരെ ആദരിക്കാനും അവരോട് നന്ദി പ്രകാശിപ്പിക്കാനും ആണെന്ന് പറയാം.

‘അമ്മ’… ലോകത്തിലെ ഏറ്റവും മധുരവും സ്നേഹവും വാത്സല്യവും ഏറിയ വാക്ക്. ഈ ഭൂമിയിലെ ഏറ്റവും ശുദ്ധവും വിശാലവും ആയ സ്നേഹമാണ് ‘അമ്മ’. ഒരു കുഞ്ഞു ജീവൻ തൻ്റെ ഉള്ളിൽ വളരുന്നുണ്ടെന്നു തിരിച്ചറിയുന്ന നിമിഷം തന്നെ ഒരു സ്ത്രീ അമ്മയായി മാറും. ഏറെ ശ്രദ്ധയോടെ, ആ കുഞ്ഞു ജീവനെ പരിപാലിച്ചു തൻ്റെ ഗർഭപാത്രത്തിൽ അവൾ ചുമക്കും. മരണ വേദന എന്നറിഞ്ഞാലും ഉള്ളിൽ ഒത്തിരി ഭയങ്ങൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് അവൾ ആ കുഞ്ഞിന് ജന്മം നല്കും, മുലയൂട്ടി വളർത്തും. അങ്ങനെ അവൾ ഒരു പുതു തലമുറയെ വാർത്തെടുക്കും.

അതെ, പകരം വെക്കാൻ കഴിയാത്ത ഒരു ‘ജോബ് റോൾ’ തന്നെയാണ് അമ്മയുടേത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അമ്മയുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങുകയായി. സ്നേഹിച്ചു ലാളിച്ച് തെറ്റ് കണ്ടാൽ ശാസിച്ച് ആ കുഞ്ഞിനെ ഒരു നന്മയുടെ മനുഷ്യനായി വളർത്തിയെടുക്കുന്നതിൽ അമ്മയുടെ പങ്ക് ചെറുതല്ല.

അമ്മയുടെ കരുണയും പ്രാർത്ഥനകളും അതുല്യമായ അനുഗ്രഹങ്ങളും ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും നമ്മെ പിന്തുടരുന്നു. ‘വാട്ട് ഈസ് നെക്സ്റ്റ് ?’ എന്ന് ചിന്തിച്ചു പകച്ചു നിന്നു പോയ ജീവിതത്തിലെ പല അപ്രതീക്ഷിത നിമിഷങ്ങളിലും എനിക്ക് പ്രചോദനം നല്കുകയും ശരിയായ വഴിയിൽ മുൻപോട്ട് പോകാനുള്ള ധൈര്യവും ആത്മവിശ്വാസവും പകർന്നതും അമ്മയുടെ മുഖമാണ്. ആ സ്നേഹം, കാരുണ്യം, അതിശയകരമായ ദീർഘവീക്ഷണം ഇവ മൂന്നും എൻ്റെ ജീവിതത്തിൻ്റെ പ്രധാന ഭാഗം ആണ്.

അമ്മയെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും ഒന്നും ഒരു പ്രത്യേക ദിനം നമ്മൾ മക്കൾക്ക് ആവശ്യം ഇല്ലെന്നാകിലും ഈ ഒരു ദിവസം അവരെ ആദരിക്കാനായി നമുക്ക് ഉപയോഗിക്കാം. നമ്മുടെ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഈ തിരക്കേറിയ ജീവിതത്തിലെ ഏതാനും കുറച്ച് സമയം നമുക്ക് മാറ്റി വയ്ക്കാം. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ.

ശാലു വിപിൻ : നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻ എച്ച്എസ് ട്രസ്റ്റിലെ നേഴ്സായി ജോലി ചെയ്യുന്നു. കുടുംബസമേതം സ്കൻതോർപ്പിൽ താമസിക്കുന്നു.

ലാലി രംഗനാഥ്

ഏതു യാത്രയുടെയും അവസാനത്തെ ദിവസം എനിക്ക് മനസ്സിൽ വല്ലാത്ത ഒരു നോവ നുഭവപ്പെടും. എനിക്കു മാത്രമാണോ എന്നറിയില്ല ഒരുപക്ഷേ ചിലരെങ്കിലും എന്റെ മാനസികാവസ്ഥയിലൂടെ തന്നെ കടന്നു പോകുന്നവർ ആയിരിക്കും.

ഹാരിസ് തലേന്ന് ശുഭരാത്രി പറയുമ്പോൾ നാളെ ഒരു ദിവസം കൂടിയേ നമ്മൾ മണാലിയിലുള്ളൂ എന്ന് ഓർമ്മിപ്പിക്കാൻ മറന്നില്ല. പിറ്റേന്ന് റിവർ റാഫ്റ്റിംഗും പൂർത്തീകരിക്കാത്ത മാൾറോഡ് ഷോപ്പിംഗും ആണെന്ന് പറഞ്ഞത് ചില ഷോപ്പിംഗ് ഭ്രമക്കാരിലെങ്കിലും ഒരുണർവ് ഉണ്ടാക്കിയിരുന്നു.

പിറ്റേന്ന് രാവിലെ റിവർ റാഫ്റ്റിംഗ് എന്ന സാഹസികമായ ജലയാത്രയ്ക്ക് എല്ലാവരും മാനസികമായി തയ്യാറെടുത്തു കൊണ്ട് തന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് യാത്ര തിരിച്ചു. ബിയാസ് നദിയുടെ ഓളങ്ങളോട് കിന്നാരം പറഞ്ഞ്, ഒച്ചയും ബഹളവുമായി വളരെ ആവേശകരമായുള്ള ആ യാത്ര അല്പം ഭീതിയൊക്കെയുണ്ടാക്കിയെങ്കിലും, അവിസ്മരണീയമായ ഒന്നുതന്നെയായിരുന്നു.

ഉച്ചയോടു കൂടി മാൾ റോഡിൽ എത്തിയ ഞങ്ങളിൽ പലരും ഭക്ഷണത്തിനായി, പല ഹോട്ടലുകളെയാണ് ആശ്രയിച്ചത്. പഞ്ചാബി ഭക്ഷണമൊന്നു പരീക്ഷിച്ചു നോക്കാമെന്നാണ് അന്നെനിക്ക് തോന്നിയത്. വളരെ സ്വാദേറിയ ബട്ടർ ചിക്കനും കുൽച്ചെയും കഴിച്ച്,ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ പലരും ഷോപ്പിംഗ് ചെയ്തു തുടങ്ങിയിരുന്നു. ആഹ്ലാദം നിറഞ്ഞ അവരുടെ മുഖം കണ്ടപ്പോളെനിക്കും അവരോടൊപ്പം കൂടി ‘ബാർഗയിൻ ചെയ്യുക’.. എന്ന കല മനസ്സിലാക്കാനുള്ള ഒരു കൗതുകം തോന്നി. കുറച്ചുസമയത്തിനകം തന്നെ എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണതെന്നു മനസ്സിലാക്കി, വെറുതെ കാഴ്ചക്കാരിയായി മാറി നിൽക്കേണ്ടി വന്നു. കരവിരുതിനാൽ മോടികൂട്ടിയ ഷാളുകൾ എന്നെ ഏറെ ആകർഷിച്ചതിനാൽ, നാലഞ്ചു ഷോളുകൾ വാങ്ങി എന്റെ ഷോപ്പിംഗ് അവസാനിപ്പിച്ചു.

അപ്പോഴാണ് അവിടെ അടുത്ത് തന്നെയുള്ള ടിബറ്റൻ മൊണാസ്ട്രിയെക്കുറിച്ച് അറിയാനിടയായത്.ഷോപ്പിംഗ് തൽപരരല്ലാത്ത, ഞങ്ങൾ ചെറിയൊരു സംഘം അടുത്തുതന്നെയുള്ള ടിബറ്റൻ മൊണാസ്ട്രി സന്ദർശിക്കാൻ തീരുമാനിച്ചു. മാൾ റോഡിലെ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഹൃദ്യമായ ഒരു ശാന്തതയിലേക്ക് പറിച്ച് നടപ്പെട്ടപ്പോൾ മനസ്സിന് വല്ലാത്തൊരുന്മേഷം തോന്നി. മനോഹര കൊത്തുപണികളുള്ള കവാടം. മൊണാസ്ട്രിക്ക് മുന്നിൽ നൂറിലേറെ ടിബറ്റൻ പ്രയർ ഫ്ലാഗുകൾ. ഇവ എപ്പോഴും കാറ്റിൽ പറന്നുകൊണ്ടിരിക്കണമെന്നാണത്രേ ടിബറ്റൻ വിശ്വാസം. ആ കാറ്റ് മന്ത്രങ്ങളെ പ്രപഞ്ചത്തിലാകമാനം വ്യാപിപ്പിക്കുമെന്നും, ഫ്ലാഗിന്റെ ഓരോ ചലനവും ഓരോ മൗന പ്രാർത്ഥനയാണെന്നും, അവർ വിശ്വസിക്കുന്നു. എന്തുതന്നെയായാലും അവിടം വിട്ടിറങ്ങുമ്പോൾ മനസ്സ് വല്ലാത്ത ഒരു ശാന്തതയെ പുൽകിയിട്ടുണ്ടായിരുന്നു.

മടക്കയാത്രയുടെ ചെറിയൊരു നോവ് ഉള്ളിലൊ തുക്കി,അഞ്ചുമണിയായപ്പോഴേക്കും ഞാനും ഭർത്താവും ബസ്സിൽ കയറി ഇടം പിടിച്ചിരുന്നു.

പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് മണാലിയോട് വിട പറയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി. കാരണം ഡൽഹി വരെയുള്ള ബസ് യാത്രയ്ക്ക് ശേഷം ഞാനും ഭർത്താവും മാത്രം ബാംഗ്ലൂർക്കാണ് യാത്ര ചെയ്യേണ്ടതെന്ന കാര്യം ഓർമ്മയിൽ വന്നപ്പോൾ ഒരു കുടുംബം പോലെ ഒന്നിച്ച് അഞ്ചു ദിവസം കഴിഞ്ഞ കൂട്ടുകാരെ പിരിയേണ്ടി വരുമല്ലോ എന്ന ഒരു സത്യം പത്തി വിടർത്തി മുന്നിൽ നിന്നതുപോലെ.

ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറിയത് ഞാനും ഭർത്താവും മാത്രമായിരുന്നില്ല, കൂടെ കുളിരുള്ള മണാലിയുടെ ആവാഹിച്ചെടുത്ത സൗന്ദര്യവും മറക്കാനാവാത്ത കുറെ ഓർമ്മകളും കൂടിയായിരുന്നു.. ഇന്നും ആ ഓർമ്മകൾ പലപ്പോഴും മനസ്സിന് കുളിർമയേകാറുണ്ട്..

അവസാനിച്ചു.

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.

അനുജ സജീവ്

പെന്തകോസ്തു സഭയുടെ വർക്ക്ഷിപ്പ് സെന്ററിൽ നിന്നും ഉച്ചത്തിലുയരുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്. ഈ ശബ്ദം കേടിട്ടാവണം എന്നു തോന്നുന്നു എന്റെ പട്ടിക്കുട്ടൻ വല്ലാതെ കുരയ്ക്കുന്നുണ്ട് . കതകുതുറന്നു അവന്റെ അടുത്തേക്ക് ചെന്നപ്പോളാണ് പേടിച്ചരണ്ട് നിൽക്കുന്ന അവനെ കാണുന്നത്.

” എന്തു പറ്റിയെടാ….. ”
അവനെ തലോടിയപ്പോൾ എന്റെ അടുത്തേക്ക് വിറച്ചുകൊണ്ട് മാറി നിന്നു. വർക്ക്ഷിപ്പ് സെന്ററിൽ നിന്നുള്ള ശബ്ദം വീണ്ടും   ഉയർന്നു.
എന്തു പാവമാണ് എന്റെ പട്ടിക്കുട്ടൻ

കഴിഞ്ഞയാഴ്ച സംഭവിച്ച ഇരുപത്തിയേഴാമത്തെ കൊലപാതകത്തിന് സാക്ഷിയായതിന്റെ ഞെട്ടലിൽ നിന്നും ഞാൻ ഇതുവരെ മുക്തയായിട്ടില്ല. ഇതുവരെ നടന്നതിൽ വച്ച് എറ്റവും ബ്രൂട്ടലായ കൊലപാതകം. ഞാൻ തലയ്ക്ക് കൈകൊടുത്തു മിണ്ടാതെയിരുന്നു. മനസ്സ് ആകെ മരവിച്ചുപോയി.

വീർത്തമുഖവും ഉണ്ടക്കണ്ണുകളുമായി പാത്തുപതുങ്ങിവരുന്ന ഒരു കണ്ടൻ പൂച്ചയാണ് കഥാപാത്രം. ബ്രഹ്മരക്ഷസ്സ് എന്ന പേരിൽ നാട്ടിൽ പ്രമുഖൻ. പട്ടിക്കുട്ടന്റെ പാത്രത്തിൽ ഇട്ടിരിക്കുന്ന ആഹാരമാണ് അവന്റെ ലക്ഷ്യം. മിട്ടു നല്ല ഉറക്കത്തിലാണ്….. പൂച്ച വന്നതും ഉറക്കത്തിൽ നിന്നും അവൻ ഉണർന്നു. പൂച്ചയ്ക്കുനേരെ കുരച്ചുകൊണ്ട് ഒറ്റചാട്ടം പിന്നീട് ഒരു യുദ്ധമായിരുന്നു. ഇത് ഒരു പതിവു കലാപരിപാടിയായി മാറി. പൂച്ചയുടെ വരവ് മിട്ടുവിന്റെ മനസ്സമാധാനത്തോടെയുള്ള ഉറക്കത്തിനുഭംഗം വരുത്താൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ ആക്രമണം അവന്റെ മുഖത്തും കണ്ണുകൾക്കും ഉണ്ടാക്കുന്ന ക്ഷതങ്ങൾ പകയുടെ കടുത്തരോക്ഷം അവന്റെ മനസ്സിൽ നിറച്ചു. അത് പൂച്ചവംശത്തിനുതന്നെ കേടുവരുത്തുമെന്ന് അന്നൊന്നും അറിഞ്ഞില്ല.

രാവിലെ മുറ്റത്തു ചത്തുകിടക്കുന്ന വലിയ ഒരു പൂച്ചയെയാണ് കണികാണുന്നത്. വീർത്തിട്ടുണ്ട് , തിരിച്ചും മറിച്ചുമിട്ടുനോക്കിയപ്പോൾ ഒരു അടയാളങ്ങളും ദേഹത്തില്ല. എന്തു പറ്റിയതാണ് ഈ പൂച്ചയ്ക്ക് ?.
അയൽവാസികൾ പറഞ്ഞപ്പോഴാണ് പൂച്ചയെ പട്ടി പിടിച്ചതാണ് എന്നു മനസ്സിലായത്. ഒരു ഭാവഭേദവുമില്ലാതെ കസേരയിൽ കിടന്നുറങ്ങുന്ന മിട്ടുവിന്റെ നേരെ സംശയത്തിന്റെ ആദ്യ നിഴൽ പതിഞ്ഞു.
എന്റെ ബാല്യകാലത്ത് പൂച്ചകൾ ചത്താൽ (ചത്താൽ എന്നു പ്രയോഗിക്കുകയില്ല….. മരിച്ചാൽ എന്നായിരിക്കും) ശവസംസ്കാരം വളരെ ഉപചാരപൂർവ്വം നടത്തുമായിരുന്നു. പൂക്കൾ കൊണ്ട് കുഴിമാടം അലങ്കരിക്കും. കുഴിമൂടിക്കഴിഞ്ഞാൽ പൂക്കൾ നിരത്തും. പിന്നെ കൂറെ കണ്ണുനീരും.

പതിവു തെറ്റിക്കാതെ ഒരു ചെറിയ കുഴിയെടുത്തു. ശവസംസ്കാരം നടത്തുന്നതിനായി പൂച്ചയെ എടുത്തു കുഴിയിലിട്ടു. ഇട്ടുകഴിഞ്ഞപ്പോളാണ് മനസ്സിലായത് കുഴിയുടെ ആഴം പൂച്ചയ്ക്ക് അനുയോജ്യമല്ല എന്നത്. സമയം കഴിയുംതോറും അത്രയ്ക്ക് അത് വീർത്തിട്ടുണ്ടായിരുന്നു. ചുരുട്ടികൂട്ടി കൂറെ മണ്ണും കൂടി വശങ്ങളിൽ നിന്നും വെട്ടിയെടുത്ത് ഒരു വിധത്തിൽ കുഴി മൂടി. കണ്ണിൽ കണ്ട കുറച്ചു പൂക്കൾ പറിച്ചു കുഴിമാടത്തിൽ വച്ചു. പിന്നീട് പലപ്പോഴായി ചത്ത പൂച്ചകൾ വീടിന്റെ കോംപൗണ്ടിനുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ വരവും പോക്കും ആക്രമണവും നടക്കുന്നുണ്ട് . അതിനനുസരിച്ച് ചത്ത പൂച്ചകളുടെ എണ്ണവും ഏറി വരുന്നു.

മിട്ടുവിന്റെ ഏഴാമത്തെ കൊലപാതകം ഒരു റീൽ ആയി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്. കസേരയിൽ പതിവു പോലെ “”ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മന്ത്രവുമായി മിട്ടുവിന്റെ മയക്കം. ഏഴിൽ നിന്നും ഇരുപത്തിയേഴിലേയ്ക്കുള്ള നീണ്ട യാത്ര എന്റെയുള്ളിലാണ് കുറ്റബോധത്തിന്റെ ആഴം കൂട്ടുന്നത്. കാരണം അവന്റെ അമ്മ ഞാനാണല്ലോ!!.. …
വീട്ടിലെത്തിയ ഒരു കുറിഞ്ഞിപൂച്ചയെ ആഹാരം കൊടുത്തുമയക്കി എന്നോടടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുപത്തിയേഴാമത്തേത്.
“”മിട്ടുവിനെ ഞാനിനി വിഷം കൊടുത്തു കൊല്ലും. ചോരയൊലിപ്പിച്ചു നിൽക്കുന്ന അവന്റെ മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചു ആക്രോശിക്കുമ്പോൾ കുറിഞ്ഞി പൂച്ച ഒരു ദുഃഖപുത്രിയായി പിടയുകയായിരുന്നു.
ഈ കൊലപാതകങ്ങൾ നടത്തിയ ആളാണ് ഒരു മൈക്കിന്റെ സൗണ്ട് കേട്ടുനിന്നു വിറയ്ക്കുന്നത്. ചെവിയിൽ പിടിച്ചുതിരിച്ചുകൊണ്ട് അവനോടത് ചോദിച്ചപ്പോൾ അരുമമുഖം എന്നോട് ചേർത്തുവച്ച് നിൽക്കുകയാണ് അവൻ. ഞാൻ വെറുമൊരു നിരപരാധിയാണമ്മേ….. എന്നു പറയുന്നപോലെ.

അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ലാലി രംഗനാഥ്

രാവിലെ എട്ടുമണിക്ക് തന്നെ സോളാങ്‌ വാലിയിലേക്ക് യാത്ര പുറപ്പെടണമെന്ന് തലേദിവസം രാത്രി ഹാരിസ് ഒന്നുകൂടി ഓർമിപ്പിച്ചിരുന്നു. ഡിന്നറിനോടൊപ്പം ഹിമാലയൻ സുന്ദരികളുടെ പരമ്പരാഗത നൃത്തരൂപമാസ്വദിക്കുമ്പോഴും എന്റെ മനസ്സ് മഞ്ഞുമലകളിലെ കേട്ടറിഞ്ഞ വിസ്മയങ്ങൾ അനുഭവിച്ചറിയാനുള്ള ആവേശത്തിലായിരുന്നു.

മൂന്ന് ടെമ്പോ ട്രാവലറുകളിലായിട്ടാണ് ഞങ്ങൾ മണാലിയിൽ നിന്നും ഏകദേശം പതിമൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സോളാങ്‌ വാലിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഒരു കച്ചവട കേന്ദ്രത്തിൽ നിന്നും കോട്ടും ബൂട്ടും കൈയുറകളും സ്വന്തമാക്കുകയും ചെയ്തു. യാത്രയിലുടനീളം കണ്ണുകൾക്ക് കുളിർമ്മയേകി സമാനതകളില്ലാത്ത, മഞ്ഞുമൂടിയ താഴ്‌വരകളുടെ സൗന്ദര്യം മനസ്സിലേക്കാവാഹിച്ചെടുത്ത്, സ്വർഗ്ഗീയ നിമിഷങ്ങളിലൂടെ കടന്നുപോയത് വിവരണാതീതം.
ലോകമെമ്പാടുമുള്ള സ്കീ ആരാധകരുടെ സ്വപ്നഭൂമിയാണവിടം. പാരാഗ്ലൈഡിങ്ങും ആസ്വദിക്കാനാവുന്ന പ്രധാന വിനോദം.

ഹിമാലയൻ കൊടുമുടികളുടെ മനോഹരമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നതിന്റെ,
നിങ്ങളുടെ മുടിയിഴകളെ തഴുകി പോകുന്ന തണുത്ത പർവ്വതക്കാറ്റ് നിങ്ങളിലുണ്ടാക്കുന്ന വിസ്മയത്തിന്റെയൊക്കെ ആനന്ദം നിങ്ങൾ തന്നെ അനുഭവിച്ചറിയണം.

എന്തെന്നോ! ഇത്തരം സാഹസികതയുടെ കാര്യത്തിൽ ഞാനെന്നും പിന്നോക്കംനിൽക്കുന്ന ധൈര്യശാലിയായതുകൊണ്ട്, ഇത് ഞാൻ അനുഭവിച്ചറിഞ്ഞതല്ല.. കേട്ടറിഞ്ഞതാണെന്നുള്ള സത്യം പറയാനും മടിയൊന്നുമില്ല കേട്ടോ?

ഞങ്ങൾ സോളാങ് വാലിയിൽ എത്തിച്ചേർന്നപ്പോൾ, അവിടെ വല്ലാത്ത തിരക്കായിരുന്നു. മഞ്ഞുമൂടിയ മലകൾ ഹൃദയഹാരിയായിരുന്നുവെങ്കിലും ചുറ്റുപാടുകൾ വൃത്തിഹീനമായി തോന്നിയത് എന്നെ അല്പം നിരാശപ്പെടുത്തി. അപ്പോഴാണ് ഏകദേശം പത്ത് കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ നമുക്ക് മാത്രമായൊരു മഞ്ഞിന്റെ താഴ്‌വര നമ്മളെ കാത്തിരിപ്പുണ്ടെന്നും അവിടേക്ക് പോകാമെന്നും ഹാരിസ് പറഞ്ഞത്. അതിനായുള്ള പ്രത്യേക അനുവാദം അദ്ദേഹം നേടിയിരുന്നുവത്രേ. ചെറുതായൊന്നു മങ്ങിപ്പോയിരുന്ന ഉത്സാഹം എല്ലാവരിലും സടകുടഞ്ഞെഴുന്നേറ്റു, യാത്ര തുടർന്നു.

അവിടെ എത്തിപ്പെട്ടപ്പോൾ അതൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ചെളിയും മാലിന്യങ്ങളുമൊന്നും നിറയാത്ത മഞ്ഞിന്റെ കൂട്ടത്തിൽ മൂന്ന് മണിക്കൂർ എന്തെല്ലാം വിനോദങ്ങളിലൂടെയാണ് നമ്മൾ സമയം നീക്കിയതെന്ന്‌ ഇന്നുമോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്.

റോഡിൽ നിന്നും വലിയ താഴ്ചയിലേക്ക് ഒരു ടയറിൽ കയർ കെട്ടി, മഞ്ഞിലൂടെ താഴേക്ക് നിരങ്ങി ഇറങ്ങുക, മഞ്ഞിൽത്തന്നെ മറിഞ്ഞ് പന്ത് കളിക്കുക, ഫോട്ടോയ്ക്ക് വേണ്ടി ഇരുന്നും കിടന്നും പോസ്ചെയ്യുക,കൈകളിൽ മഞ്ഞു കോരിയെടുത്ത് വീശിയെറിയുക… മറക്കാനാവാത്ത മുഹൂർത്തങ്ങൾ തന്നെയായിരുന്നു.

വിശപ്പോ ദാഹമോ അലട്ടാത്ത നിമിഷങ്ങളിൽ നിന്നും, മൂന്നു മണിക്കൂറിനു ശേഷം.. ആ സ്വപ്നലോകത്തു നിന്നും, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു.

വലിയ ഹോട്ടലുകളൊന്നുമില്ലാത്ത സ്ഥലത്ത് ചെറിയ വാനുകളിൽ പാചകം ചെയ്തു കിട്ടിയ ഓംലെറ്റും സാൻവിച്ചുമെല്ലാം കഴിച്ച് ഒരു മസാല ചായയും കുടിച്ച് മടക്കയാത്രയ്ക്കൊ രുങ്ങുമ്പോഴും മനസ്സ് മഞ്ഞിൽക്കുളിച്ച നിമിഷങ്ങളിൽനിന്നും മടങ്ങാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.എല്ലാവരുടെ മുഖത്തും ആ ആഹ്ലാദം പ്രകടമായിരുന്നു.

മടങ്ങും വഴിയിൽ അനുഭവിച്ചറിഞ്ഞ zip ലൈൻ യാത്ര വല്ലാത്തൊരു സാഹസമായിപ്പോയെന്നു ബിയാസ് നദിയുടെ മുകളിലൂടെ റോപിൽ തൂങ്ങിക്കിടന്ന് മലമുകളിലേക്ക് പോയപ്പോൾ ഒരു നിമിഷം പശ്ചാത്തപിച്ചു പോയിരുന്നു…തിരിച്ചെത്തിയപ്പോഴാണ് ആയുസ്സിന് ദൈർഘ്യമുണ്ടെന്നുറപ്പായത്. അതും ഒരനുഭവം.

ഭർത്താവുമൊത്ത് മണാലിയുടെ ഉൾപ്രദേശങ്ങളിലൂടെയുള്ള ചെറിയൊരു ബൈക്ക് യാത്രയുമാസ്വദിച്ച് , ഹോട്ടലിലേക്ക് മടങ്ങുമ്പോഴും കൈകളിൽ മഞ്ഞു കോരിയെടുത്തതിന്റെ മരവിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.. മനസ്സിന്റെ കുളിരും.
തുടരും..

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം

ജോസ് ജെ. വെടികാട്ട്

ഒന്നിനു പിറകെ മറ്റൊന്നായി തിരകളായ്, അലകളായ്, നിൻ നുണക്കുഴികളാം വശീകരണ മന്ദഹാസച്ചുഴികളായ് നീ എന്തൊക്കെ മറയ്ക്കുന്നു ഒതുക്കുന്നു ഉള്ളിൽ !

നിൻ വശീകരണ മന്ദഹാസച്ചുഴികൾ , നിൻ നുണക്കുഴികൾ , അതിൽ ആകൃഷ്ടരായ് , നീ മറയ്ക്കുന്നതെന്തോ അതിൻ അർത്ഥനിരർത്ഥങ്ങൾ തേടി നിന്നാഴങ്ങൾ തേടി പോയവരാരും മടങ്ങി വന്നില്ല , അനുരാഗതാപമറ്റ തപിക്കും നിൻ മനസ്സിൽ നീർച്ചുഴികളുയർന്നു, മുക്കിക്കൊന്നുകളഞ്ഞു നീയവരെ നിന്നാഴങ്ങളിൽ !

കടലേ നീ വെറുമൊരു തിരയായ് പരിണമിക്കുന്നു,

നീ തിരയായ് അലകളായ് തീരത്ത് തല്ലി തകരുന്നു പരിഭവം പറയുമ്പോൽ ! നിന്നെ മനസ്സിലാക്കാൻ ആരുമില്ലെന്നോ ? !

നീയാകും തിര ജീവാഗ്നിയായ് ആളുന്നു , നിന്റെ ഇരമ്പൽ , ആ താളം തൊട്ടിലിൽ കരയും പൈതലിന് സാന്ത്വനമായ് , താരാട്ടായ് മാറുന്നു .

നീ തിരയായ് , തരളമാരുതനായ് തഴുകി , മനോവ്രണങ്ങളുടെ വേദനയകറ്റി , ഇണക്ക് ചുടുചുംബനം പകർന്നു നല്കി , പ്രശാന്തത പുൽകി നിശബ്ദതയിലേക്ക് മാഞ്ഞു പോകുന്നു !

ആരോ ചൊല്ലി നിന്നാഴങ്ങളിൽ മാണിക്യമുത്തുകളുണ്ടെന്ന് , സ്വർണ്ണമത്സ്യങ്ങളുണ്ടെന്ന് , അതിൽ ആകൃഷ്ടരായ് നിന്നാഴങ്ങൾ തേടി പലരും !

കടലേ – – – നിന്റെ നെറുകിൽ കത്തി സ്വയം ഉരുകും കുങ്കുമസൂര്യൻ പൃഥ്വി തൻ ഇരുൾ നീക്കുന്നു !

നിന്റെ ആഴങ്ങൾ തേടിയെത്തിയവരെ നീ മുക്കിക്കൊന്നുകളഞ്ഞുവെങ്കിലും സമതുലനത്തിന്റെ , പരിപാലനയുടെ കഥകൾ നീ പറയുമ്പോൾ , എല്ലാറ്റിനും ഒത്തുതീർപ്പ് വരുമെന്ന്
മറ്റുള്ളവർ കരുതുമ്പോൾ, പക്ഷേ ആദിത്യൻ നിന്നിൽ മുങ്ങി ചത്തു.

ഒക്കതിലും അസ്തമയത്തിന്റെ ഇരുൾ പടരുമ്പോൾ, സത്രങ്ങളിൽ ഏകാകികളായവർ അവരുടെ സ്വർഗ്ഗം പണിയുന്നു , മൂഡസ്വർഗ്ഗം !

നിൻ ആഴങ്ങളിലെ മനോവേദന താങ്ങാൻ കഴിയാതെ , നിൻ ആഴങ്ങൾ തേടാൻ തുനിയാതെ, മദ്യചഷകത്തിൽ ഇവർ മുങ്ങിത്തപ്പുന്നു !

ഇവർ നിൻ ആഴങ്ങളെക്കുറിച്ച് നേരിയ ബോധരശ്മി മാത്രം കാക്കുന്നവർ , അജ്ഞരായവർ.

ഉള്ളു പൊള്ളയായ ചിപ്പികളെ പോലെ ഇവരും അന്ധമായ് നിന്റെ താളം പിടിക്കുന്നു !

ഇവരിലും നിന്റെ താളം തുടിക്കുന്നു !

ഇവരാകുന്ന ചിപ്പികളിലെ മുത്തിനേ പണ്ടേ ആരോ കവർന്നു ,

ആ മുത്തു കവർന്നെടുത്തവൻ നിന്റെ ഉറ്റ ചങ്ങാതിയോ കടലേ !

അവൻ നിന്നെ ചതിച്ചതോ അതോ അവനും നീയും സന്ധി ചെയ്ത് ഇവരെ ചതിച്ചതോ? !

കടലേ – – – ആരു നീ ?!

ഊഴിയെ ചുറ്റും സപ്തസാഗരങ്ങളിൽ മറഞ്ഞിരിക്കും അമൃതമോ ? !

മണ്ണിന്റെ മടിയിൽ കൈവല്യധാമം പോലെ ഉരുവായ സങ്കടമിഴിനീരുറവയോ ? !

പക്ഷേ സങ്കടം ഓർത്തപ്പോൾ എനിക്ക് പിഴച്ചോ ? !

ആദിത്യൻ നിന്റെ മാരനോ, പതിയോ ?,

ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തില്ലെന്നോ ? !

ആദിത്യനുമായ് നീ സംഗമിച്ചതെന്നോ ? !

അപ്പോൾ പ്രകൃതി അനുപൂരകമായ് വിളക്കണച്ചതോ ? !

ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തുവോ എന്നത് മറ്റുള്ളവരുടെ ഒരു സന്ദേഹം മാത്രം ! ഒരു തെറ്റിദ്ധാരണ മാത്രം !

കടലേ നീയൊരു പാവമെന്നോ ?

നീയാരേയും നിന്നാഴങ്ങളിൽ മുക്കിക്കൊന്നില്ലെന്നോ ?

അവർ മദ്യത്തിൽ മുങ്ങി ചത്തതെന്നോ ? !

രഹസ്യങ്ങൾ നിന്റെ സ്വകാര്യതയായ് നീ മാത്രം അറിയാനായ് നീക്കി വെച്ചത് വിധി വിളയാട്ടം അത് സങ്കീർണം കടലേ !

ആ രഹസ്യങ്ങളെ ചൊല്ലി എന്തെല്ലാം തെറ്റായ പ്രചാരങ്ങൾ കടലേ .

കടലേ – – – ഗിരിശൃംഖങ്ങളിലും ഗഗനവീചികളിലും നിന്നാരവം മുഴങ്ങുന്നു !

നിന്നാരവം , ഇരമ്പൽ, നിശബ്ദതയുടെ സംഗീതം കടലേ !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

എബി ജോൺ തോമസ്

നിന്നിലേക്കുളള
ഓരോ മടങ്ങിവരവിലും
ഞാൻ എന്നെ
വീണ്ടെടുക്കുകയാണ്…..

മുറിഞ്ഞ
വിരലുകൊണ്ട്
തുന്നിയ
മുറിവിനാണ്
കവിതയെന്ന്
പേരിട്ടത്.
അതിൽ
നീയും
ഞാനും
മാത്രമായിരുന്നു.

ഒറ്റ ഭൂഖണ്ഡത്തിന്റെ
നേർരേഖയിൽ
ഒരു
കടലിനെ
നാം
അടയാളപ്പെടുത്തിയിട്ടത്
കവിതയുടെ
ഏത്
തിരയിൽ
പോയി
തിരിച്ചു
വരാനായിരുന്നു.

രണ്ടാത്മക്കൾക്ക്
നാം
അറിയാതെ
കാവൽ നിൽപ്പുണ്ട്….

അവനോ
അവളോ
എന്ന്
അടയാളപ്പെടുത്തുന്നതിന്
മുമ്പ്
ഒരുമ്മകൊണ്ട്
ഒരാൾക്കൊരു
പേരും
പൊരുളും
നമ്മൾ
അടയാളപ്പെടുത്തണം…..

നവംബറിനെ
അടയാളപ്പെടുത്താൻ
വരണ്ടുണങ്ങാത്ത
ഒരു
ചുംബനം
ഹൃദയത്തിൽ
സൂക്ഷിക്കുന്നതിനാലാവും
നിലാവിന്റെ
ചില്ലകൾക്ക്
ഇത്ര തിളക്കം….

കടലിൽ
ഇട്ട
ചൂണ്ടയിൽ
ഒരു വാക്ക്
കൊത്താതിരിക്കില്ല….

എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു.

ലാലി രംഗനാഥ്

ഹിഡുംബ ക്ഷേത്രത്തിലെ സന്ദർശനവും കഴിഞ്ഞ് വസിഷ്ഠ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളെല്ലാവരും ചെറിയരീതിയിലുള്ള ഭക്ഷണം മാത്രം കഴിച്ച് യാത്ര തുടരാമെന്നുള്ള തീരുമാനത്തിലെത്തി..മാൾ റോഡിലെ വിവിധതരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ച് ഹാരിസ് വിശദീകരിച്ചപ്പോൾ വിപുലമായ ഉച്ചഭക്ഷണം അവിടെനിന്നാകാമെന്നുറപ്പിച്ച്,മോമോസും ചാറ്റ്സുമൊക്കെ കഴിച്ച്, ടൗണിൽ നിന്നും ഏകദേശം മൂന്നരകിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗ്രാമത്തിലെത്തി. അവിടെയാണ് മണാലിയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ വസിഷ്ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ക്ഷേത്രത്തിനെക്കുറിച്ച് വിശദമായറിയാൻ എന്താണൊരു വഴിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ്, ഗൈഡിന്റെ രൂപത്തിൽ മലയാളം സംസാരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാളിയുടെ മുഖച്ഛായയാണ് എന്നെ ആകർഷിക്കാൻ കാരണമെന്ന്, മലയാളത്തെയും മലയാളിയെയും ഏറെ സ്നേഹിക്കുന്ന ഞാൻ പറയുമെങ്കിലും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഗൈഡുകൾ പറയുന്നത് എനിക്ക് മനസ്സിലാവില്ലയെന്നുള്ളതാണ് സത്യം. രണ്ടാം ഭാഷ ഹിന്ദിയാണ് പഠിച്ചതെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട് കേട്ടോ.

മലയാളിയായ അച്ഛന്റെ മുഖച്ഛായയും ഹിമാലയൻ സുന്ദരിയായ അമ്മയുടെ നിറവുമുള്ള ഗൈഡ് രാഗേഷ് പറഞ്ഞുതന്ന വസിഷ്ഠ ക്ഷേത്രത്തിനെക്കുറിച്ചുള്ള അറിവുകൾ എന്നിലൊരു പുതിയ ഉണർവുണ്ടാക്കിത്തന്നിരുന്നു. എനിക്കു മാത്രമല്ല ,സംഘത്തിലുള്ള മിക്കപേർക്കും.. എന്തെന്നോ നമ്മുടെ ഭാഷയിൽ ഒരു വിവരണം കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ്.

“മലയാള ഭാഷതൻ മാദകഭംഗി നിൻ
മധുവൂറും മൊഴികളായ്‌ പൊഴിയുമ്പോൾ…”.

എന്നൊക്കെ പാടണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് പോലും ഞാൻ സംശയിച്ചു രാഗേഷിന്റെ സംസാരം കേട്ടപ്പോൾ.
നിറം കുറഞ്ഞ കൃഷ്ണമണികളുള്ള പാതി മലയാളിയുടെ അത്രത്തോളം സ്ഫുടമല്ലാത്ത മലയാളഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.

ക്ഷേത്രത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും സപ്തർഷികളിൽ ഒരാളായ മഹാമുനി വസിഷ്ഠന്റെ പേരിലാണ് ഈ ക്ഷേത്രമെന്നും, മലയാളവും അല്പം ഹിന്ദിയും കലർത്തി വിശദീകരിച്ച്, അമ്പലത്തിനുള്ളിലെ കാഴ്ചകളിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരവും ഇഷ്ടികയും കൊണ്ടുള്ള ആ പഴയ നിർമ്മാണരീതി വളരെ മനോഹരമായി തോന്നി. ക്ഷേത്രത്തിനകത്ത് ധോത്തി ധരിച്ച ഋഷിയുടെ കറുത്ത കല്ലുചിത്രമുണ്ടെന്നതും ഒരു പ്രത്യേകതയായിരുന്നു.

അവിടുത്തെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവ. അതിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ രാഗേഷ് വല്ലാതെ വാചാലനായിരുന്നു. പല ത്വക്ക് രോഗങ്ങൾക്കും ഔഷധ പ്രാധാന്യമുള്ള ഈ നീരുറവ ഫലപ്രദമാണെന്നും ചർമ്മത്തിലെ അണുബാധകളും രോഗങ്ങളുമകറ്റാൻ പലരും ഈ വെള്ളത്തിൽ കുളിക്കാറുണ്ടെന്നും മറ്റും വളരെ ആവേശത്തോടെ അയാൾ പറഞ്ഞപ്പോൾ ഒന്ന് കുളിച്ചാലോ എന്ന് മാത്രമല്ല തോന്നിയത്, ഇയാളുടെ ജൻമോദ്ദേശം തന്നെ മണാലിയിലെ ഗൈഡാവുക എന്നതായിരുന്നോ,എന്നുകൂടി ചിന്തിച്ചു പോയി.

രാഗേഷിനോടും വസിഷ്ഠമുനിയോടും യാത്ര പറഞ്ഞശേഷം,ബസ്സിൽ മാൾ റോഡിലെത്തിയപ്പോൾ വിശപ്പെന്നെ വല്ലാതെ തളർത്തിയിരുന്നു. ഹാരിസ് ചൂണ്ടിക്കാണിച്ച ഹോട്ടലിൽ ഫിഷ് കറി കിട്ടുമെന്ന് ഒന്നുകൂടി ഉറപ്പിച്ച്, വളരെ ആവേശത്തോടെയാണ് അവിടെ കയറിയത്. മെനുവിൽ ‘ഫിഷ്’ ”എന്നെഴുതിക്കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം, .വാക്കുകൾക്കുമപ്പുറം.

നമ്മുടെ നാട്ടിൽ കിട്ടുന്ന തരം മീനായിരുന്നില്ലെങ്കിലും, വൈറ്റ് റൈസും മീൻകറിയും കഴിച്ച സംതൃപ്തിയിൽ തന്നെയാണ് ഭക്ഷണം കഴിച്ചിറങ്ങിയത്.

പിന്നീട് സംഘം ചെറിയൊരു ഷോപ്പിങ്ങിനായി കൂട്ടംകൂട്ടമായി പല കടകളിലും കയറിയിറങ്ങാൻ തുടങ്ങി..

മണാലിയുടെ ഹൃദയമെന്ന് വേണമെങ്കിൽ മാൾ റോഡിനെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിതിചെയ്യുന്ന സെൻട്രൽ മാർക്കറ്റാണ് സഞ്ചാരികളെ ഇവിടേയ്ക്കാർഷിക്കുന്ന ഒരു പ്രധാന ഘടകം. ഷോപ്പിങ്ങൊക്കെ വേഗം തീർത്ത്,, പറഞ്ഞ സമയത്തുതന്നെ ബസ്സിനടുത്തെത്തിയപ്പോൾ, സംഘം മുഴുവനായും എത്തിയിട്ടില്ലെന്നെനിക്ക് മനസ്സിലായി . വിവരമന്വേഷിച്ചപ്പോഴാണറിയുന്നത് ഷോപ്പിംഗ് ഭ്രമക്കാരികളായ ഭാര്യമാരെ തിരികെക്കൊ ണ്ടുവരാൻ പല ഭർത്താക്കന്മാരും അവിടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു എന്നുള്ള രസകരമായ വസ്തുത.
ഒരു ദിവസം കൂടി ഷോപ്പിങ്ങിനായി മാറ്റി വച്ചിട്ടുണ്ടെന്നുള്ള ഒരർദ്ധസത്യം അവരെ ധരിപ്പിച്ചിട്ടാണത്രേ പിന്നീട് നിർബന്ധപൂർവ്വം എല്ലാവരെയും ബസ്സിൽ കയറ്റിയത്.
(ഹാരീസിന്റെ രഹസ്യ മൊഴി )

(അക്കാര്യത്തിൽ എന്റെ ഭർത്താവ് ഭാഗ്യവാനാണ്.. ഷോപ്പിങ്ങിനായി അധിക സമയമൊന്നും മിനക്കെടാനിഷ്ടമില്ലാത്ത ഭാര്യ.. അത് എന്റെ മടിയുടെ ഭാഗമാണ് ട്ടോ )

ഹോട്ടലിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ ബസ്സിനകത്ത് മുഴുവനും ഷോപ്പിംഗ് വിശേഷങ്ങളുടെ ചർച്ചയായിരുന്നു. ഞാനപ്പോൾ സ്വപ്നലോകത്തിലൂടെയുള്ള ചെറിയൊരു സഞ്ചാരത്തിലും. പിറ്റേന്ന് രാവിലെ കാണാൻ പോകുന്ന മഞ്ഞുമലകളിലേക്ക് സ്വപ്നത്തിലൂടെയുള്ള ഒരു യാത്രയിൽ….

അടുത്ത ഭാഗം.. മഞ്ഞു മലകളിലേക്ക് ഒരു സ്വപ്നയാത്ര… തുടരും.

ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര

അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം

Copyright © . All rights reserved