ലാലി രംഗനാഥ്
ഏതു യാത്രയുടെയും അവസാനത്തെ ദിവസം എനിക്ക് മനസ്സിൽ വല്ലാത്ത ഒരു നോവ നുഭവപ്പെടും. എനിക്കു മാത്രമാണോ എന്നറിയില്ല ഒരുപക്ഷേ ചിലരെങ്കിലും എന്റെ മാനസികാവസ്ഥയിലൂടെ തന്നെ കടന്നു പോകുന്നവർ ആയിരിക്കും.
ഹാരിസ് തലേന്ന് ശുഭരാത്രി പറയുമ്പോൾ നാളെ ഒരു ദിവസം കൂടിയേ നമ്മൾ മണാലിയിലുള്ളൂ എന്ന് ഓർമ്മിപ്പിക്കാൻ മറന്നില്ല. പിറ്റേന്ന് റിവർ റാഫ്റ്റിംഗും പൂർത്തീകരിക്കാത്ത മാൾറോഡ് ഷോപ്പിംഗും ആണെന്ന് പറഞ്ഞത് ചില ഷോപ്പിംഗ് ഭ്രമക്കാരിലെങ്കിലും ഒരുണർവ് ഉണ്ടാക്കിയിരുന്നു.
പിറ്റേന്ന് രാവിലെ റിവർ റാഫ്റ്റിംഗ് എന്ന സാഹസികമായ ജലയാത്രയ്ക്ക് എല്ലാവരും മാനസികമായി തയ്യാറെടുത്തു കൊണ്ട് തന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് യാത്ര തിരിച്ചു. ബിയാസ് നദിയുടെ ഓളങ്ങളോട് കിന്നാരം പറഞ്ഞ്, ഒച്ചയും ബഹളവുമായി വളരെ ആവേശകരമായുള്ള ആ യാത്ര അല്പം ഭീതിയൊക്കെയുണ്ടാക്കിയെങ്കിലും, അവിസ്മരണീയമായ ഒന്നുതന്നെയായിരുന്നു.
ഉച്ചയോടു കൂടി മാൾ റോഡിൽ എത്തിയ ഞങ്ങളിൽ പലരും ഭക്ഷണത്തിനായി, പല ഹോട്ടലുകളെയാണ് ആശ്രയിച്ചത്. പഞ്ചാബി ഭക്ഷണമൊന്നു പരീക്ഷിച്ചു നോക്കാമെന്നാണ് അന്നെനിക്ക് തോന്നിയത്. വളരെ സ്വാദേറിയ ബട്ടർ ചിക്കനും കുൽച്ചെയും കഴിച്ച്,ഹോട്ടലിൽ നിന്നും ഇറങ്ങിയപ്പോൾ പലരും ഷോപ്പിംഗ് ചെയ്തു തുടങ്ങിയിരുന്നു. ആഹ്ലാദം നിറഞ്ഞ അവരുടെ മുഖം കണ്ടപ്പോളെനിക്കും അവരോടൊപ്പം കൂടി ‘ബാർഗയിൻ ചെയ്യുക’.. എന്ന കല മനസ്സിലാക്കാനുള്ള ഒരു കൗതുകം തോന്നി. കുറച്ചുസമയത്തിനകം തന്നെ എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണതെന്നു മനസ്സിലാക്കി, വെറുതെ കാഴ്ചക്കാരിയായി മാറി നിൽക്കേണ്ടി വന്നു. കരവിരുതിനാൽ മോടികൂട്ടിയ ഷാളുകൾ എന്നെ ഏറെ ആകർഷിച്ചതിനാൽ, നാലഞ്ചു ഷോളുകൾ വാങ്ങി എന്റെ ഷോപ്പിംഗ് അവസാനിപ്പിച്ചു.
അപ്പോഴാണ് അവിടെ അടുത്ത് തന്നെയുള്ള ടിബറ്റൻ മൊണാസ്ട്രിയെക്കുറിച്ച് അറിയാനിടയായത്.ഷോപ്പിംഗ് തൽപരരല്ലാത്ത, ഞങ്ങൾ ചെറിയൊരു സംഘം അടുത്തുതന്നെയുള്ള ടിബറ്റൻ മൊണാസ്ട്രി സന്ദർശിക്കാൻ തീരുമാനിച്ചു. മാൾ റോഡിലെ വലിയ തിരക്കുകൾക്കിടയിൽ നിന്നും ഹൃദ്യമായ ഒരു ശാന്തതയിലേക്ക് പറിച്ച് നടപ്പെട്ടപ്പോൾ മനസ്സിന് വല്ലാത്തൊരുന്മേഷം തോന്നി. മനോഹര കൊത്തുപണികളുള്ള കവാടം. മൊണാസ്ട്രിക്ക് മുന്നിൽ നൂറിലേറെ ടിബറ്റൻ പ്രയർ ഫ്ലാഗുകൾ. ഇവ എപ്പോഴും കാറ്റിൽ പറന്നുകൊണ്ടിരിക്കണമെന്നാണത്രേ ടിബറ്റൻ വിശ്വാസം. ആ കാറ്റ് മന്ത്രങ്ങളെ പ്രപഞ്ചത്തിലാകമാനം വ്യാപിപ്പിക്കുമെന്നും, ഫ്ലാഗിന്റെ ഓരോ ചലനവും ഓരോ മൗന പ്രാർത്ഥനയാണെന്നും, അവർ വിശ്വസിക്കുന്നു. എന്തുതന്നെയായാലും അവിടം വിട്ടിറങ്ങുമ്പോൾ മനസ്സ് വല്ലാത്ത ഒരു ശാന്തതയെ പുൽകിയിട്ടുണ്ടായിരുന്നു.
മടക്കയാത്രയുടെ ചെറിയൊരു നോവ് ഉള്ളിലൊ തുക്കി,അഞ്ചുമണിയായപ്പോഴേക്കും ഞാനും ഭർത്താവും ബസ്സിൽ കയറി ഇടം പിടിച്ചിരുന്നു.
പിറ്റേന്ന് രാവിലെ ഒൻപത് മണിക്ക് മണാലിയോട് വിട പറയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി. കാരണം ഡൽഹി വരെയുള്ള ബസ് യാത്രയ്ക്ക് ശേഷം ഞാനും ഭർത്താവും മാത്രം ബാംഗ്ലൂർക്കാണ് യാത്ര ചെയ്യേണ്ടതെന്ന കാര്യം ഓർമ്മയിൽ വന്നപ്പോൾ ഒരു കുടുംബം പോലെ ഒന്നിച്ച് അഞ്ചു ദിവസം കഴിഞ്ഞ കൂട്ടുകാരെ പിരിയേണ്ടി വരുമല്ലോ എന്ന ഒരു സത്യം പത്തി വിടർത്തി മുന്നിൽ നിന്നതുപോലെ.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഫ്ലൈറ്റ് കയറിയത് ഞാനും ഭർത്താവും മാത്രമായിരുന്നില്ല, കൂടെ കുളിരുള്ള മണാലിയുടെ ആവാഹിച്ചെടുത്ത സൗന്ദര്യവും മറക്കാനാവാത്ത കുറെ ഓർമ്മകളും കൂടിയായിരുന്നു.. ഇന്നും ആ ഓർമ്മകൾ പലപ്പോഴും മനസ്സിന് കുളിർമയേകാറുണ്ട്..
അവസാനിച്ചു.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം.
അനുജ സജീവ്
പെന്തകോസ്തു സഭയുടെ വർക്ക്ഷിപ്പ് സെന്ററിൽ നിന്നും ഉച്ചത്തിലുയരുന്ന ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത്. ഈ ശബ്ദം കേടിട്ടാവണം എന്നു തോന്നുന്നു എന്റെ പട്ടിക്കുട്ടൻ വല്ലാതെ കുരയ്ക്കുന്നുണ്ട് . കതകുതുറന്നു അവന്റെ അടുത്തേക്ക് ചെന്നപ്പോളാണ് പേടിച്ചരണ്ട് നിൽക്കുന്ന അവനെ കാണുന്നത്.
” എന്തു പറ്റിയെടാ….. ”
അവനെ തലോടിയപ്പോൾ എന്റെ അടുത്തേക്ക് വിറച്ചുകൊണ്ട് മാറി നിന്നു. വർക്ക്ഷിപ്പ് സെന്ററിൽ നിന്നുള്ള ശബ്ദം വീണ്ടും ഉയർന്നു.
എന്തു പാവമാണ് എന്റെ പട്ടിക്കുട്ടൻ
കഴിഞ്ഞയാഴ്ച സംഭവിച്ച ഇരുപത്തിയേഴാമത്തെ കൊലപാതകത്തിന് സാക്ഷിയായതിന്റെ ഞെട്ടലിൽ നിന്നും ഞാൻ ഇതുവരെ മുക്തയായിട്ടില്ല. ഇതുവരെ നടന്നതിൽ വച്ച് എറ്റവും ബ്രൂട്ടലായ കൊലപാതകം. ഞാൻ തലയ്ക്ക് കൈകൊടുത്തു മിണ്ടാതെയിരുന്നു. മനസ്സ് ആകെ മരവിച്ചുപോയി.
വീർത്തമുഖവും ഉണ്ടക്കണ്ണുകളുമായി പാത്തുപതുങ്ങിവരുന്ന ഒരു കണ്ടൻ പൂച്ചയാണ് കഥാപാത്രം. ബ്രഹ്മരക്ഷസ്സ് എന്ന പേരിൽ നാട്ടിൽ പ്രമുഖൻ. പട്ടിക്കുട്ടന്റെ പാത്രത്തിൽ ഇട്ടിരിക്കുന്ന ആഹാരമാണ് അവന്റെ ലക്ഷ്യം. മിട്ടു നല്ല ഉറക്കത്തിലാണ്….. പൂച്ച വന്നതും ഉറക്കത്തിൽ നിന്നും അവൻ ഉണർന്നു. പൂച്ചയ്ക്കുനേരെ കുരച്ചുകൊണ്ട് ഒറ്റചാട്ടം പിന്നീട് ഒരു യുദ്ധമായിരുന്നു. ഇത് ഒരു പതിവു കലാപരിപാടിയായി മാറി. പൂച്ചയുടെ വരവ് മിട്ടുവിന്റെ മനസ്സമാധാനത്തോടെയുള്ള ഉറക്കത്തിനുഭംഗം വരുത്താൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ ആക്രമണം അവന്റെ മുഖത്തും കണ്ണുകൾക്കും ഉണ്ടാക്കുന്ന ക്ഷതങ്ങൾ പകയുടെ കടുത്തരോക്ഷം അവന്റെ മനസ്സിൽ നിറച്ചു. അത് പൂച്ചവംശത്തിനുതന്നെ കേടുവരുത്തുമെന്ന് അന്നൊന്നും അറിഞ്ഞില്ല.
രാവിലെ മുറ്റത്തു ചത്തുകിടക്കുന്ന വലിയ ഒരു പൂച്ചയെയാണ് കണികാണുന്നത്. വീർത്തിട്ടുണ്ട് , തിരിച്ചും മറിച്ചുമിട്ടുനോക്കിയപ്പോൾ ഒരു അടയാളങ്ങളും ദേഹത്തില്ല. എന്തു പറ്റിയതാണ് ഈ പൂച്ചയ്ക്ക് ?.
അയൽവാസികൾ പറഞ്ഞപ്പോഴാണ് പൂച്ചയെ പട്ടി പിടിച്ചതാണ് എന്നു മനസ്സിലായത്. ഒരു ഭാവഭേദവുമില്ലാതെ കസേരയിൽ കിടന്നുറങ്ങുന്ന മിട്ടുവിന്റെ നേരെ സംശയത്തിന്റെ ആദ്യ നിഴൽ പതിഞ്ഞു.
എന്റെ ബാല്യകാലത്ത് പൂച്ചകൾ ചത്താൽ (ചത്താൽ എന്നു പ്രയോഗിക്കുകയില്ല….. മരിച്ചാൽ എന്നായിരിക്കും) ശവസംസ്കാരം വളരെ ഉപചാരപൂർവ്വം നടത്തുമായിരുന്നു. പൂക്കൾ കൊണ്ട് കുഴിമാടം അലങ്കരിക്കും. കുഴിമൂടിക്കഴിഞ്ഞാൽ പൂക്കൾ നിരത്തും. പിന്നെ കൂറെ കണ്ണുനീരും.
പതിവു തെറ്റിക്കാതെ ഒരു ചെറിയ കുഴിയെടുത്തു. ശവസംസ്കാരം നടത്തുന്നതിനായി പൂച്ചയെ എടുത്തു കുഴിയിലിട്ടു. ഇട്ടുകഴിഞ്ഞപ്പോളാണ് മനസ്സിലായത് കുഴിയുടെ ആഴം പൂച്ചയ്ക്ക് അനുയോജ്യമല്ല എന്നത്. സമയം കഴിയുംതോറും അത്രയ്ക്ക് അത് വീർത്തിട്ടുണ്ടായിരുന്നു. ചുരുട്ടികൂട്ടി കൂറെ മണ്ണും കൂടി വശങ്ങളിൽ നിന്നും വെട്ടിയെടുത്ത് ഒരു വിധത്തിൽ കുഴി മൂടി. കണ്ണിൽ കണ്ട കുറച്ചു പൂക്കൾ പറിച്ചു കുഴിമാടത്തിൽ വച്ചു. പിന്നീട് പലപ്പോഴായി ചത്ത പൂച്ചകൾ വീടിന്റെ കോംപൗണ്ടിനുള്ളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബ്രഹ്മരക്ഷസ്സിന്റെ വരവും പോക്കും ആക്രമണവും നടക്കുന്നുണ്ട് . അതിനനുസരിച്ച് ചത്ത പൂച്ചകളുടെ എണ്ണവും ഏറി വരുന്നു.
മിട്ടുവിന്റെ ഏഴാമത്തെ കൊലപാതകം ഒരു റീൽ ആയി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്. കസേരയിൽ പതിവു പോലെ “”ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്ന മന്ത്രവുമായി മിട്ടുവിന്റെ മയക്കം. ഏഴിൽ നിന്നും ഇരുപത്തിയേഴിലേയ്ക്കുള്ള നീണ്ട യാത്ര എന്റെയുള്ളിലാണ് കുറ്റബോധത്തിന്റെ ആഴം കൂട്ടുന്നത്. കാരണം അവന്റെ അമ്മ ഞാനാണല്ലോ!!.. …
വീട്ടിലെത്തിയ ഒരു കുറിഞ്ഞിപൂച്ചയെ ആഹാരം കൊടുത്തുമയക്കി എന്നോടടുപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുപത്തിയേഴാമത്തേത്.
“”മിട്ടുവിനെ ഞാനിനി വിഷം കൊടുത്തു കൊല്ലും. ചോരയൊലിപ്പിച്ചു നിൽക്കുന്ന അവന്റെ മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചു ആക്രോശിക്കുമ്പോൾ കുറിഞ്ഞി പൂച്ച ഒരു ദുഃഖപുത്രിയായി പിടയുകയായിരുന്നു.
ഈ കൊലപാതകങ്ങൾ നടത്തിയ ആളാണ് ഒരു മൈക്കിന്റെ സൗണ്ട് കേട്ടുനിന്നു വിറയ്ക്കുന്നത്. ചെവിയിൽ പിടിച്ചുതിരിച്ചുകൊണ്ട് അവനോടത് ചോദിച്ചപ്പോൾ അരുമമുഖം എന്നോട് ചേർത്തുവച്ച് നിൽക്കുകയാണ് അവൻ. ഞാൻ വെറുമൊരു നിരപരാധിയാണമ്മേ….. എന്നു പറയുന്നപോലെ.
അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ലാലി രംഗനാഥ്
രാവിലെ എട്ടുമണിക്ക് തന്നെ സോളാങ് വാലിയിലേക്ക് യാത്ര പുറപ്പെടണമെന്ന് തലേദിവസം രാത്രി ഹാരിസ് ഒന്നുകൂടി ഓർമിപ്പിച്ചിരുന്നു. ഡിന്നറിനോടൊപ്പം ഹിമാലയൻ സുന്ദരികളുടെ പരമ്പരാഗത നൃത്തരൂപമാസ്വദിക്കുമ്പോഴും എന്റെ മനസ്സ് മഞ്ഞുമലകളിലെ കേട്ടറിഞ്ഞ വിസ്മയങ്ങൾ അനുഭവിച്ചറിയാനുള്ള ആവേശത്തിലായിരുന്നു.
മൂന്ന് ടെമ്പോ ട്രാവലറുകളിലായിട്ടാണ് ഞങ്ങൾ മണാലിയിൽ നിന്നും ഏകദേശം പതിമൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സോളാങ് വാലിയിലേക്ക് പുറപ്പെട്ടത്. വഴിയിൽ ഒരു കച്ചവട കേന്ദ്രത്തിൽ നിന്നും കോട്ടും ബൂട്ടും കൈയുറകളും സ്വന്തമാക്കുകയും ചെയ്തു. യാത്രയിലുടനീളം കണ്ണുകൾക്ക് കുളിർമ്മയേകി സമാനതകളില്ലാത്ത, മഞ്ഞുമൂടിയ താഴ്‌വരകളുടെ സൗന്ദര്യം മനസ്സിലേക്കാവാഹിച്ചെടുത്ത്, സ്വർഗ്ഗീയ നിമിഷങ്ങളിലൂടെ കടന്നുപോയത് വിവരണാതീതം.
ലോകമെമ്പാടുമുള്ള സ്കീ ആരാധകരുടെ സ്വപ്നഭൂമിയാണവിടം. പാരാഗ്ലൈഡിങ്ങും ആസ്വദിക്കാനാവുന്ന പ്രധാന വിനോദം.
ഹിമാലയൻ കൊടുമുടികളുടെ മനോഹരമായ താഴ്‌വരകളിലൂടെ സഞ്ചരിക്കുന്നതിന്റെ,
നിങ്ങളുടെ മുടിയിഴകളെ തഴുകി പോകുന്ന തണുത്ത പർവ്വതക്കാറ്റ് നിങ്ങളിലുണ്ടാക്കുന്ന വിസ്മയത്തിന്റെയൊക്കെ ആനന്ദം നിങ്ങൾ തന്നെ അനുഭവിച്ചറിയണം.
എന്തെന്നോ! ഇത്തരം സാഹസികതയുടെ കാര്യത്തിൽ ഞാനെന്നും പിന്നോക്കംനിൽക്കുന്ന ധൈര്യശാലിയായതുകൊണ്ട്, ഇത് ഞാൻ അനുഭവിച്ചറിഞ്ഞതല്ല.. കേട്ടറിഞ്ഞതാണെന്നുള്ള സത്യം പറയാനും മടിയൊന്നുമില്ല കേട്ടോ?
ഞങ്ങൾ സോളാങ് വാലിയിൽ എത്തിച്ചേർന്നപ്പോൾ, അവിടെ വല്ലാത്ത തിരക്കായിരുന്നു. മഞ്ഞുമൂടിയ മലകൾ ഹൃദയഹാരിയായിരുന്നുവെങ്കിലും ചുറ്റുപാടുകൾ വൃത്തിഹീനമായി തോന്നിയത് എന്നെ അല്പം നിരാശപ്പെടുത്തി. അപ്പോഴാണ് ഏകദേശം പത്ത് കിലോമീറ്റർ കൂടി മുന്നോട്ടു പോയാൽ നമുക്ക് മാത്രമായൊരു മഞ്ഞിന്റെ താഴ്‌വര നമ്മളെ കാത്തിരിപ്പുണ്ടെന്നും അവിടേക്ക് പോകാമെന്നും ഹാരിസ് പറഞ്ഞത്. അതിനായുള്ള പ്രത്യേക അനുവാദം അദ്ദേഹം നേടിയിരുന്നുവത്രേ. ചെറുതായൊന്നു മങ്ങിപ്പോയിരുന്ന ഉത്സാഹം എല്ലാവരിലും സടകുടഞ്ഞെഴുന്നേറ്റു, യാത്ര തുടർന്നു.
അവിടെ എത്തിപ്പെട്ടപ്പോൾ അതൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ചെളിയും മാലിന്യങ്ങളുമൊന്നും നിറയാത്ത മഞ്ഞിന്റെ കൂട്ടത്തിൽ മൂന്ന് മണിക്കൂർ എന്തെല്ലാം വിനോദങ്ങളിലൂടെയാണ് നമ്മൾ സമയം നീക്കിയതെന്ന് ഇന്നുമോർക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിരാണ്.
റോഡിൽ നിന്നും വലിയ താഴ്ചയിലേക്ക് ഒരു ടയറിൽ കയർ കെട്ടി, മഞ്ഞിലൂടെ താഴേക്ക് നിരങ്ങി ഇറങ്ങുക, മഞ്ഞിൽത്തന്നെ മറിഞ്ഞ് പന്ത് കളിക്കുക, ഫോട്ടോയ്ക്ക് വേണ്ടി ഇരുന്നും കിടന്നും പോസ്ചെയ്യുക,കൈകളിൽ മഞ്ഞു കോരിയെടുത്ത് വീശിയെറിയുക… മറക്കാനാവാത്ത മുഹൂർത്തങ്ങൾ തന്നെയായിരുന്നു.
വിശപ്പോ ദാഹമോ അലട്ടാത്ത നിമിഷങ്ങളിൽ നിന്നും, മൂന്നു മണിക്കൂറിനു ശേഷം.. ആ സ്വപ്നലോകത്തു നിന്നും, യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിശപ്പ് മുറവിളി കൂട്ടിത്തുടങ്ങിയിരുന്നു.
വലിയ ഹോട്ടലുകളൊന്നുമില്ലാത്ത സ്ഥലത്ത് ചെറിയ വാനുകളിൽ പാചകം ചെയ്തു കിട്ടിയ ഓംലെറ്റും സാൻവിച്ചുമെല്ലാം കഴിച്ച് ഒരു മസാല ചായയും കുടിച്ച് മടക്കയാത്രയ്ക്കൊ രുങ്ങുമ്പോഴും മനസ്സ് മഞ്ഞിൽക്കുളിച്ച നിമിഷങ്ങളിൽനിന്നും മടങ്ങാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.എല്ലാവരുടെ മുഖത്തും ആ ആഹ്ലാദം പ്രകടമായിരുന്നു.
മടങ്ങും വഴിയിൽ അനുഭവിച്ചറിഞ്ഞ zip ലൈൻ യാത്ര വല്ലാത്തൊരു സാഹസമായിപ്പോയെന്നു ബിയാസ് നദിയുടെ മുകളിലൂടെ റോപിൽ തൂങ്ങിക്കിടന്ന് മലമുകളിലേക്ക് പോയപ്പോൾ ഒരു നിമിഷം പശ്ചാത്തപിച്ചു പോയിരുന്നു…തിരിച്ചെത്തിയപ്പോഴാണ് ആയുസ്സിന് ദൈർഘ്യമുണ്ടെന്നുറപ്പായത്. അതും ഒരനുഭവം.
ഭർത്താവുമൊത്ത് മണാലിയുടെ ഉൾപ്രദേശങ്ങളിലൂടെയുള്ള ചെറിയൊരു ബൈക്ക് യാത്രയുമാസ്വദിച്ച് , ഹോട്ടലിലേക്ക് മടങ്ങുമ്പോഴും കൈകളിൽ മഞ്ഞു കോരിയെടുത്തതിന്റെ മരവിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല.. മനസ്സിന്റെ കുളിരും.
തുടരും..
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ജോസ് ജെ. വെടികാട്ട്
ഒന്നിനു പിറകെ മറ്റൊന്നായി തിരകളായ്, അലകളായ്, നിൻ നുണക്കുഴികളാം വശീകരണ മന്ദഹാസച്ചുഴികളായ് നീ എന്തൊക്കെ മറയ്ക്കുന്നു ഒതുക്കുന്നു ഉള്ളിൽ !
നിൻ വശീകരണ മന്ദഹാസച്ചുഴികൾ , നിൻ നുണക്കുഴികൾ , അതിൽ ആകൃഷ്ടരായ് , നീ മറയ്ക്കുന്നതെന്തോ അതിൻ അർത്ഥനിരർത്ഥങ്ങൾ തേടി നിന്നാഴങ്ങൾ തേടി പോയവരാരും മടങ്ങി വന്നില്ല , അനുരാഗതാപമറ്റ തപിക്കും നിൻ മനസ്സിൽ നീർച്ചുഴികളുയർന്നു, മുക്കിക്കൊന്നുകളഞ്ഞു നീയവരെ നിന്നാഴങ്ങളിൽ !
കടലേ നീ വെറുമൊരു തിരയായ് പരിണമിക്കുന്നു,
നീ തിരയായ് അലകളായ് തീരത്ത് തല്ലി തകരുന്നു പരിഭവം പറയുമ്പോൽ ! നിന്നെ മനസ്സിലാക്കാൻ ആരുമില്ലെന്നോ ? !
നീയാകും തിര ജീവാഗ്നിയായ് ആളുന്നു , നിന്റെ ഇരമ്പൽ , ആ താളം തൊട്ടിലിൽ കരയും പൈതലിന് സാന്ത്വനമായ് , താരാട്ടായ് മാറുന്നു .
നീ തിരയായ് , തരളമാരുതനായ് തഴുകി , മനോവ്രണങ്ങളുടെ വേദനയകറ്റി , ഇണക്ക് ചുടുചുംബനം പകർന്നു നല്കി , പ്രശാന്തത പുൽകി നിശബ്ദതയിലേക്ക് മാഞ്ഞു പോകുന്നു !
ആരോ ചൊല്ലി നിന്നാഴങ്ങളിൽ മാണിക്യമുത്തുകളുണ്ടെന്ന് , സ്വർണ്ണമത്സ്യങ്ങളുണ്ടെന്ന് , അതിൽ ആകൃഷ്ടരായ് നിന്നാഴങ്ങൾ തേടി പലരും !
കടലേ – – – നിന്റെ നെറുകിൽ കത്തി സ്വയം ഉരുകും കുങ്കുമസൂര്യൻ പൃഥ്വി തൻ ഇരുൾ നീക്കുന്നു !
നിന്റെ ആഴങ്ങൾ തേടിയെത്തിയവരെ നീ മുക്കിക്കൊന്നുകളഞ്ഞുവെങ്കിലും സമതുലനത്തിന്റെ , പരിപാലനയുടെ കഥകൾ നീ പറയുമ്പോൾ , എല്ലാറ്റിനും ഒത്തുതീർപ്പ് വരുമെന്ന്
മറ്റുള്ളവർ കരുതുമ്പോൾ, പക്ഷേ ആദിത്യൻ നിന്നിൽ മുങ്ങി ചത്തു.
ഒക്കതിലും അസ്തമയത്തിന്റെ ഇരുൾ പടരുമ്പോൾ, സത്രങ്ങളിൽ ഏകാകികളായവർ അവരുടെ സ്വർഗ്ഗം പണിയുന്നു , മൂഡസ്വർഗ്ഗം !
നിൻ ആഴങ്ങളിലെ മനോവേദന താങ്ങാൻ കഴിയാതെ , നിൻ ആഴങ്ങൾ തേടാൻ തുനിയാതെ, മദ്യചഷകത്തിൽ ഇവർ മുങ്ങിത്തപ്പുന്നു !
ഇവർ നിൻ ആഴങ്ങളെക്കുറിച്ച് നേരിയ ബോധരശ്മി മാത്രം കാക്കുന്നവർ , അജ്ഞരായവർ.
ഉള്ളു പൊള്ളയായ ചിപ്പികളെ പോലെ ഇവരും അന്ധമായ് നിന്റെ താളം പിടിക്കുന്നു !
ഇവരിലും നിന്റെ താളം തുടിക്കുന്നു !
ഇവരാകുന്ന ചിപ്പികളിലെ മുത്തിനേ പണ്ടേ ആരോ കവർന്നു ,
ആ മുത്തു കവർന്നെടുത്തവൻ നിന്റെ ഉറ്റ ചങ്ങാതിയോ കടലേ !
അവൻ നിന്നെ ചതിച്ചതോ അതോ അവനും നീയും സന്ധി ചെയ്ത് ഇവരെ ചതിച്ചതോ? !
കടലേ – – – ആരു നീ ?!
ഊഴിയെ ചുറ്റും സപ്തസാഗരങ്ങളിൽ മറഞ്ഞിരിക്കും അമൃതമോ ? !
മണ്ണിന്റെ മടിയിൽ കൈവല്യധാമം പോലെ ഉരുവായ സങ്കടമിഴിനീരുറവയോ ? !
പക്ഷേ സങ്കടം ഓർത്തപ്പോൾ എനിക്ക് പിഴച്ചോ ? !
ആദിത്യൻ നിന്റെ മാരനോ, പതിയോ ?,
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തില്ലെന്നോ ? !
ആദിത്യനുമായ് നീ സംഗമിച്ചതെന്നോ ? !
അപ്പോൾ പ്രകൃതി അനുപൂരകമായ് വിളക്കണച്ചതോ ? !
ആദിത്യൻ നിന്നിൽ മുങ്ങിച്ചത്തുവോ എന്നത് മറ്റുള്ളവരുടെ ഒരു സന്ദേഹം മാത്രം ! ഒരു തെറ്റിദ്ധാരണ മാത്രം !
കടലേ നീയൊരു പാവമെന്നോ ?
നീയാരേയും നിന്നാഴങ്ങളിൽ മുക്കിക്കൊന്നില്ലെന്നോ ?
അവർ മദ്യത്തിൽ മുങ്ങി ചത്തതെന്നോ ? !
രഹസ്യങ്ങൾ നിന്റെ സ്വകാര്യതയായ് നീ മാത്രം അറിയാനായ് നീക്കി വെച്ചത് വിധി വിളയാട്ടം അത് സങ്കീർണം കടലേ !
ആ രഹസ്യങ്ങളെ ചൊല്ലി എന്തെല്ലാം തെറ്റായ പ്രചാരങ്ങൾ കടലേ .
കടലേ – – – ഗിരിശൃംഖങ്ങളിലും ഗഗനവീചികളിലും നിന്നാരവം മുഴങ്ങുന്നു !
നിന്നാരവം , ഇരമ്പൽ, നിശബ്ദതയുടെ സംഗീതം കടലേ !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
എബി ജോൺ തോമസ്
നിന്നിലേക്കുളള
ഓരോ മടങ്ങിവരവിലും
ഞാൻ എന്നെ
വീണ്ടെടുക്കുകയാണ്…..
മുറിഞ്ഞ
വിരലുകൊണ്ട്
തുന്നിയ
മുറിവിനാണ്
കവിതയെന്ന്
പേരിട്ടത്.
അതിൽ
നീയും
ഞാനും
മാത്രമായിരുന്നു.
ഒറ്റ ഭൂഖണ്ഡത്തിന്റെ
നേർരേഖയിൽ
ഒരു
കടലിനെ
നാം
അടയാളപ്പെടുത്തിയിട്ടത്
കവിതയുടെ
ഏത്
തിരയിൽ
പോയി
തിരിച്ചു
വരാനായിരുന്നു.
രണ്ടാത്മക്കൾക്ക്
നാം
അറിയാതെ
കാവൽ നിൽപ്പുണ്ട്….
അവനോ
അവളോ
എന്ന്
അടയാളപ്പെടുത്തുന്നതിന്
മുമ്പ്
ഒരുമ്മകൊണ്ട്
ഒരാൾക്കൊരു
പേരും
പൊരുളും
നമ്മൾ
അടയാളപ്പെടുത്തണം…..
നവംബറിനെ
അടയാളപ്പെടുത്താൻ
വരണ്ടുണങ്ങാത്ത
ഒരു
ചുംബനം
ഹൃദയത്തിൽ
സൂക്ഷിക്കുന്നതിനാലാവും
നിലാവിന്റെ
ചില്ലകൾക്ക്
ഇത്ര തിളക്കം….
കടലിൽ
ഇട്ട
ചൂണ്ടയിൽ
ഒരു വാക്ക്
കൊത്താതിരിക്കില്ല….
എബി ജോൺ തോമസ്, – കോട്ടയം ജില്ലയിലെ കുറുപ്പന്തറ ഇരവിമംഗലത്ത് താമസം. ഇരവിമംഗലം സെൻ്റ് ജോസഫ്സ് എൽപി സ്കൂൾ, കുറുപ്പന്തറ സെൻ്റ് സേവ്യേഴ്സ് വി എച്ച് എസ് എസ് , ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം. കോട്ടയം ബസേലിയസ് കോളജിൽ നിന്നും മലയാളത്തിൽ ബരുദവും എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും. ‘നിലാവിൽ മുങ്ങി ചത്തവൻ്റെ ആത്മാവ്’, ഇറങ്ങി പോകുന്നവർ പാലിക്കേണ്ട മര്യാദകൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഴ്ച ടെലിവിഷൻ അവാർഡ്, നഹ്റു ട്രോഫി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജീവൻ ടി വി , ജയ്ഹിന്ദ് ന്യൂസ്, മീഡിയവൺ, എന്നീ ചാനലുകളിൽ പ്രവർത്തിച്ചു. കേരള വിഷൻ ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ആയിരുന്നു.
ലാലി രംഗനാഥ്
ഹിഡുംബ ക്ഷേത്രത്തിലെ സന്ദർശനവും കഴിഞ്ഞ് വസിഷ്ഠ ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ, ഞങ്ങളെല്ലാവരും ചെറിയരീതിയിലുള്ള ഭക്ഷണം മാത്രം കഴിച്ച് യാത്ര തുടരാമെന്നുള്ള തീരുമാനത്തിലെത്തി..മാൾ റോഡിലെ വിവിധതരം ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ച് ഹാരിസ് വിശദീകരിച്ചപ്പോൾ വിപുലമായ ഉച്ചഭക്ഷണം അവിടെനിന്നാകാമെന്നുറപ്പിച്ച്,മോമോസും ചാറ്റ്സുമൊക്കെ കഴിച്ച്, ടൗണിൽ നിന്നും ഏകദേശം മൂന്നരകിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന വസിഷ്ഠഗ്രാമത്തിലെത്തി. അവിടെയാണ് മണാലിയിലെ ആകർഷണ കേന്ദ്രങ്ങളിലൊന്നായ വസിഷ്ഠക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ക്ഷേത്രത്തിനെക്കുറിച്ച് വിശദമായറിയാൻ എന്താണൊരു വഴിയെന്നാലോചിച്ചു നിൽക്കുമ്പോഴാണ്, ഗൈഡിന്റെ രൂപത്തിൽ മലയാളം സംസാരിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ശ്രദ്ധയിൽപ്പെട്ടത്. മലയാളിയുടെ മുഖച്ഛായയാണ് എന്നെ ആകർഷിക്കാൻ കാരണമെന്ന്, മലയാളത്തെയും മലയാളിയെയും ഏറെ സ്നേഹിക്കുന്ന ഞാൻ പറയുമെങ്കിലും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഗൈഡുകൾ പറയുന്നത് എനിക്ക് മനസ്സിലാവില്ലയെന്നുള്ളതാണ് സത്യം. രണ്ടാം ഭാഷ ഹിന്ദിയാണ് പഠിച്ചതെന്നുള്ളത് ഒരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട് കേട്ടോ.
മലയാളിയായ അച്ഛന്റെ മുഖച്ഛായയും ഹിമാലയൻ സുന്ദരിയായ അമ്മയുടെ നിറവുമുള്ള ഗൈഡ് രാഗേഷ് പറഞ്ഞുതന്ന വസിഷ്ഠ ക്ഷേത്രത്തിനെക്കുറിച്ചുള്ള അറിവുകൾ എന്നിലൊരു പുതിയ ഉണർവുണ്ടാക്കിത്തന്നിരുന്നു. എനിക്കു മാത്രമല്ല ,സംഘത്തിലുള്ള മിക്കപേർക്കും.. എന്തെന്നോ നമ്മുടെ ഭാഷയിൽ ഒരു വിവരണം കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ്.
“മലയാള ഭാഷതൻ മാദകഭംഗി നിൻ
മധുവൂറും മൊഴികളായ് പൊഴിയുമ്പോൾ…”.
എന്നൊക്കെ പാടണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത് എന്ന് പോലും ഞാൻ സംശയിച്ചു രാഗേഷിന്റെ സംസാരം കേട്ടപ്പോൾ.
നിറം കുറഞ്ഞ കൃഷ്ണമണികളുള്ള പാതി മലയാളിയുടെ അത്രത്തോളം സ്ഫുടമല്ലാത്ത മലയാളഭാഷ കേൾക്കാൻ നല്ല രസമായിരുന്നു.
ക്ഷേത്രത്തിന് നാലായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നും സപ്തർഷികളിൽ ഒരാളായ മഹാമുനി വസിഷ്ഠന്റെ പേരിലാണ് ഈ ക്ഷേത്രമെന്നും, മലയാളവും അല്പം ഹിന്ദിയും കലർത്തി വിശദീകരിച്ച്, അമ്പലത്തിനുള്ളിലെ കാഴ്ചകളിലേക്ക് അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മരവും ഇഷ്ടികയും കൊണ്ടുള്ള ആ പഴയ നിർമ്മാണരീതി വളരെ മനോഹരമായി തോന്നി. ക്ഷേത്രത്തിനകത്ത് ധോത്തി ധരിച്ച ഋഷിയുടെ കറുത്ത കല്ലുചിത്രമുണ്ടെന്നതും ഒരു പ്രത്യേകതയായിരുന്നു.
അവിടുത്തെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്നാണ് ചൂടുള്ള നീരുറവ. അതിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ രാഗേഷ് വല്ലാതെ വാചാലനായിരുന്നു. പല ത്വക്ക് രോഗങ്ങൾക്കും ഔഷധ പ്രാധാന്യമുള്ള ഈ നീരുറവ ഫലപ്രദമാണെന്നും ചർമ്മത്തിലെ അണുബാധകളും രോഗങ്ങളുമകറ്റാൻ പലരും ഈ വെള്ളത്തിൽ കുളിക്കാറുണ്ടെന്നും മറ്റും വളരെ ആവേശത്തോടെ അയാൾ പറഞ്ഞപ്പോൾ ഒന്ന് കുളിച്ചാലോ എന്ന് മാത്രമല്ല തോന്നിയത്, ഇയാളുടെ ജൻമോദ്ദേശം തന്നെ മണാലിയിലെ ഗൈഡാവുക എന്നതായിരുന്നോ,എന്നുകൂടി ചിന്തിച്ചു പോയി.
രാഗേഷിനോടും വസിഷ്ഠമുനിയോടും യാത്ര പറഞ്ഞശേഷം,ബസ്സിൽ മാൾ റോഡിലെത്തിയപ്പോൾ വിശപ്പെന്നെ വല്ലാതെ തളർത്തിയിരുന്നു. ഹാരിസ് ചൂണ്ടിക്കാണിച്ച ഹോട്ടലിൽ ഫിഷ് കറി കിട്ടുമെന്ന് ഒന്നുകൂടി ഉറപ്പിച്ച്, വളരെ ആവേശത്തോടെയാണ് അവിടെ കയറിയത്. മെനുവിൽ ‘ഫിഷ്’ ”എന്നെഴുതിക്കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം, .വാക്കുകൾക്കുമപ്പുറം.
നമ്മുടെ നാട്ടിൽ കിട്ടുന്ന തരം മീനായിരുന്നില്ലെങ്കിലും, വൈറ്റ് റൈസും മീൻകറിയും കഴിച്ച സംതൃപ്തിയിൽ തന്നെയാണ് ഭക്ഷണം കഴിച്ചിറങ്ങിയത്.
പിന്നീട് സംഘം ചെറിയൊരു ഷോപ്പിങ്ങിനായി കൂട്ടംകൂട്ടമായി പല കടകളിലും കയറിയിറങ്ങാൻ തുടങ്ങി..
മണാലിയുടെ ഹൃദയമെന്ന് വേണമെങ്കിൽ മാൾ റോഡിനെ വിശേഷിപ്പിക്കാം. ഇവിടെ സ്ഥിതിചെയ്യുന്ന സെൻട്രൽ മാർക്കറ്റാണ് സഞ്ചാരികളെ ഇവിടേയ്ക്കാർഷിക്കുന്ന ഒരു പ്രധാന ഘടകം. ഷോപ്പിങ്ങൊക്കെ വേഗം തീർത്ത്,, പറഞ്ഞ സമയത്തുതന്നെ ബസ്സിനടുത്തെത്തിയപ്പോൾ, സംഘം മുഴുവനായും എത്തിയിട്ടില്ലെന്നെനിക്ക് മനസ്സിലായി . വിവരമന്വേഷിച്ചപ്പോഴാണറിയുന്നത് ഷോപ്പിംഗ് ഭ്രമക്കാരികളായ ഭാര്യമാരെ തിരികെക്കൊ ണ്ടുവരാൻ പല ഭർത്താക്കന്മാരും അവിടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്നു എന്നുള്ള രസകരമായ വസ്തുത.
ഒരു ദിവസം കൂടി ഷോപ്പിങ്ങിനായി മാറ്റി വച്ചിട്ടുണ്ടെന്നുള്ള ഒരർദ്ധസത്യം അവരെ ധരിപ്പിച്ചിട്ടാണത്രേ പിന്നീട് നിർബന്ധപൂർവ്വം എല്ലാവരെയും ബസ്സിൽ കയറ്റിയത്.
(ഹാരീസിന്റെ രഹസ്യ മൊഴി )
(അക്കാര്യത്തിൽ എന്റെ ഭർത്താവ് ഭാഗ്യവാനാണ്.. ഷോപ്പിങ്ങിനായി അധിക സമയമൊന്നും മിനക്കെടാനിഷ്ടമില്ലാത്ത ഭാര്യ.. അത് എന്റെ മടിയുടെ ഭാഗമാണ് ട്ടോ )
ഹോട്ടലിലേയ്ക്കുള്ള യാത്ര തുടരുമ്പോൾ ബസ്സിനകത്ത് മുഴുവനും ഷോപ്പിംഗ് വിശേഷങ്ങളുടെ ചർച്ചയായിരുന്നു. ഞാനപ്പോൾ സ്വപ്നലോകത്തിലൂടെയുള്ള ചെറിയൊരു സഞ്ചാരത്തിലും. പിറ്റേന്ന് രാവിലെ കാണാൻ പോകുന്ന മഞ്ഞുമലകളിലേക്ക് സ്വപ്നത്തിലൂടെയുള്ള ഒരു യാത്രയിൽ….
അടുത്ത ഭാഗം.. മഞ്ഞു മലകളിലേക്ക് ഒരു സ്വപ്നയാത്ര… തുടരും.
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ലാലി രംഗനാഥ്
പലതരം മെനുവോട് കൂടിയ പ്രഭാത ഭക്ഷണവും കഴിഞ്ഞ് അല്പംപോലും വിശ്രമിക്കാൻ നിൽക്കാതെ എല്ലാവരും സുന്ദരിയെ കാണാനുള്ള ആവേശവുമായി പെട്ടെന്ന് തന്നെ റെഡിയായി ഹോട്ടലിന്റെ ലോബിയിൽ വന്നു.
മണാലിയിലെ ഞങ്ങളുടെ ആദ്യത്തെ യാത്ര “ഹിഡിമ്പ” ക്ഷേത്രത്തിലേയ്ക്കായിരുന്നു. നഗരപ്രദക്ഷിണവും ‘വസിഷ്ഠ’ ഗ്രാമ സന്ദർശനവും കൂടി ഉൾപ്പെടുത്തിയാണ് ഇന്നത്തെ യാത്രയെന്നറിയിക്കുക മാത്രമല്ല, ആ സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ച് കൂടി ഹാരിസ് വിശദീകരിച്ചപ്പോൾ കാണാനുള്ള കൗതുകമേറി വന്നു.
ശരീരമാകെ അരിച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ സ്വെറ്ററും തൊപ്പിയും കൂട്ടിനു ണ്ടായിരുന്നെങ്കിലും മനസ്സിന്റെ കുളിർമ്മയ്ക്ക് ആവരണമിടാനാകാത്തത് കൊണ്ട് തന്നെ, കുളിരുള്ള മനസ്സുമായി ഞങ്ങളെല്ലാവരും ഒമ്പതുമണിക്ക് തന്നെ ഹിഡിമ്പ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെട്ടു. മഹാഭാരത കഥയിലെ ഭീമസേനന്റെയും ഹിടിമ്പ എന്ന രാക്ഷസിയുടെയും പ്രണയത്തിന്റെ സ്മാരകമായും നാടോടിക്കഥകളിൽ സൂചനയുണ്ടത്രേ.
ബസ്സിനു പുറത്തേക്കാഴ്ചകൾ മനോഹരമെന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതായിരുന്നില്ല. അത്രയ്ക്ക് ഭംഗിയായിരുന്നു മഞ്ഞണിഞ്ഞ മണാലിക്ക്. കാഴ്ചകൾ കണ്ടിരുന്ന്, ലക്ഷ്യസ്ഥലമെത്തിയത് ഞാനറിഞ്ഞതേയില്ല.ബസ്സിറങ്ങി അല്പദൂരം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. ഉയരം കൂടിയ ദേവാദാരു മരങ്ങൾക്കിടയിലൂടെ , ഹിമാലയൻ സൗന്ദര്യവുമാസ്വദിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ പാടാനറിയാത്ത ഞാൻ പോലും പാടിപ്പോയി..
“ആരേയും ഭാവഗായകനാക്കും ആത്മ സൗന്ദര്യമാണ് നീ…” എന്ന്.
തടിയും കല്ലും കൊണ്ട് നിർമ്മിച്ച ഹിഡിമ്പക്ഷേത്രം പ്രാചീന ആർക്കിടെക്സ്ചർ രീതികളുടെ ഒരു ശേഷിപ്പാണ്. വ്യത്യസ്തമായ രീതിയിലുള്ള ഒരു പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. ഒത്ത നടുവിൽ ചെറിയൊരു ദേവി വിഗ്രഹവുമായി ഒരു ഗുഹ. ചുറ്റുമായി അമ്പലം. മഹാഭാരതകഥയിലെ ഭീമസേനന്റെ ഭാര്യ ഹിടിമ്പി ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
ആദ്യ കാഴ്ചയിൽ ഒരു മാന്ത്രിക ചിത്രത്തിന്റെ പശ്ചാത്തലമാണോയെന്നെനിക്ക് സംശയം തോന്നിപ്പോയി ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോൾ. മരം കൊണ്ടാണ് ചുവരും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ചുവരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മാൻ തലയോട്ടികൾ പതിപ്പിച്ചിട്ടുണ്ട്. സത്യത്തിൽ അവിടെ നിന്നപ്പോൾ ദൈവീക ചിന്തകൾക്കപ്പുറം എന്റെ മനസ്സിനെ ഭരിച്ചത് ചെറിയൊരു ഭയമായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ ക്ഷേത്രനിർമ്മിതി മണാലിയിലെ മാറ്റി നിർത്താനാവാത്ത ഒരു സന്ദർശനസ്ഥലമാണെന്നതിൽ തർക്കമൊന്നുമില്ല. ‘ദുംഗ്രി’ എന്ന പാർക്കിന്റെ നടുവിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എന്നത് ആകർഷണീയമായ ഒരു കാര്യവുമാണ് .
അല്പനേരം ഞങ്ങളെല്ലാവരും ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ചെലവഴിച്ച് പുറത്ത് കടക്കുമ്പോൾ, ചുറ്റും കമ്പിളി ഉടുപ്പുകളും മറ്റും വിൽക്കുന്ന കച്ചവടക്കാരുടെ ( കൂടുതലും ഹിമാലയൻ സുന്ദരികളാണ്) തിരക്കായിരുന്നു.
പക്ഷേ എന്നെ ഏറെ ആകർഷിച്ചത് ദേവദാരു മരങ്ങൾക്കിടയിൽ, സ്വപ്നം പൂത്ത മിഴികളുമായി പരസ്പരം പ്രണയം പങ്കുവെക്കുന്ന ദമ്പതികളുടെ ശരീരഭാഷയാണ്. ഫോട്ടോകൾക്ക് വേണ്ടി സ്വയം മറന്നവർ പോസ് ചെയ്യുന്നത് വെറുതെ നോക്കി നിന്നപ്പോൾ മനസ്സിന്റെ കുളിരിന് ഹൃദ്യതകൂടി. യൗവനവും വാർദ്ധക്യവുമെല്ലാം യുവത്വത്തിൽ എത്തിനിൽക്കുന്ന കാഴ്ച…സുന്ദരം.
അവിടെ കണ്ട മറ്റൊരു കാഴ്ച കണ്ണിന് കുളിർമ പകരുന്ന ഒന്നായിരുന്നു . അതിൽ ഞാനുമൊന്ന് ഭ്രമിച്ചു. മണാലിക്കാരുടെ ഔദ്യോഗിക വസ്ത്രമായ “പാട്ടു”വുമണിഞ്ഞ് നിൽക്കുന്ന ടൂറിസ്റ്റുകളെ കണ്ടപ്പോൾ എനിക്കും ആ വസ്ത്രമണിഞ്ഞൊരു ഫോട്ടോ എടുത്താലോയെന്നൊരു മോഹം വെറുതെ മനസ്സിൽ കടന്നുകൂടി..
” പലരും ഉപയോഗിക്കുന്ന ഒന്നാണ്.. കോവിഡ് കാലമൊക്കെയാണ്”..
ഈ വക ദുഷ്ചിന്തകളൊക്കെ പാടേ മറന്ന് “പാട്ടു” അണിയാനുള്ള തിടുക്കമായിരുന്നു പിന്നീട്. ഹിമാലയൻ സുന്ദരിമാർ എന്നെ വസ്ത്രമണിയിക്കാൻ മത്സരിച്ചപ്പോൾ, എന്റെ കോസ്റ്റൂമെറെ തിരഞ്ഞെടുക്കാനെനിക്ക് അൽപ്പമൊന്നു പണിപ്പെടേണ്ടി വന്നുവെന്നുള്ളത് മറ്റൊരു കാര്യം.
കടും ചുവപ്പ് നിറമുള്ളതാണീ വസ്ത്രം. കട്ടിയേറിയ കടും നിറത്തിലുള്ള ഈ ഷാൾ നമ്മുടെ വസ്ത്രത്തിന് മുകളിൽ പ്രത്യേക രീതിയിൽ, ‘ബൂമിനി’ യെന്നറിയപ്പെടുന്ന സിൽവർ പിന്നുകളുപയോഗിച്ചുറപ്പിക്കും. സിൽവർ ആഭരണങ്ങളും വില്പനക്കാർ തന്നെ അണിയിക്കും. പുതിയൊരു വേഷത്തിൽ നമ്മളെ കാണുമ്പോളുണ്ടാകുന്ന ഒരു കൗതുകം.. അതൊരു നല്ല അനുഭവം തന്നെയായിരുന്നു.
പാട്ടുവുമണിഞ്ഞു നിന്നപ്പോൾ ഹിമാലയൻ സൗന്ദര്യം എന്നിലേക്ക് ആവാഹിക്കപ്പെട്ടോയെന്ന്, ഒരു നിമിഷം ഭർത്താവെടുത്ത എന്റെ ഫോട്ടോയിൽ നോക്കി വെറുതെ ഒന്ന് സംശയിക്കുകപോലും ചെയ്തു ഞാൻ. സംശയമായത് കൊണ്ട് ആരോടും പറഞ്ഞൊന്നുമില്ല കേട്ടോ..
സംഘങ്ങളെല്ലാവരും തന്നെ ഫോട്ടോയെടുപ്പിന്റെ തിരക്കിലായിരുന്നു. ദേവദാരു മരങ്ങളുടെയും ദേവീക്ഷേത്രത്തിന്റെയും പശ്ചാത്തലം അത്രമേൽ ഹൃദയഹാരിയായ ഒന്നായിരുന്നു. കൂടെ അരിച്ചു കയറുന്ന തണുപ്പ് കൂടി ആയാലോ..
ഉച്ചയോടടുത്തപ്പോൾ ഹിഡിമ്പ ദേവിയോട് യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ഭക്ഷണശേഷം “വസിഷ്ഠ” ഗ്രാമ സന്ദർശനം ലക്ഷ്യമാക്കി യാത്ര തുടർന്നു…
തുടരും….
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
എം. ജി.ബിജുകുമാർ
വൈകുന്നേരം കോളേജ് അധ്യാപികയായ സാരംഗി ഡി.ടി.പി സെന്ററിന്റെ ഉള്ളിൽ ഫാനിന്റെ ചുവട്ടിലിരുന്ന് കയ്യിലുള്ള പേപ്പറിലൂടെ കണ്ണോടിക്കുമ്പോഴാണ് ഒരു പയ്യൻ അവിടേക്ക് കയറി വന്നത്. പേപ്പറിൽ നിന്ന് മുഖമുയർത്താതെ കണ്ണുയർത്തി അലസമായിട്ടൊന്നു നോക്കിയിട്ട് അവൾ വീണ്ടും കടലാസിലേക്ക് കണ്ണുംനട്ടിരുന്നു. നോട്ട് തയ്യാറാക്കിയത് ടൈപ്പ് ചെയ്യിച്ച് പ്രിന്റ് എടുത്ത് പ്രൂഫ് റീഡിങ്ങ് നടത്തുന്നതിനിടയിൽ മുഖമുയർത്തി നോക്കുമ്പോൾ അല്പം മുമ്പ് കയറിവന്ന പയ്യൻ സ്ക്രീനിലേക്ക് നോക്കിയിട്ട് സാരംഗിയെ നോക്കി മന്ദഹസിച്ചു. മന്ദഹാസത്തിന് മറുപടി നൽകാതെ എവിടെയോ കണ്ട് പരിചയമുള്ള രൂപം എന്ന തോന്നലിൽ അവനെത്തന്നെ ശ്രദ്ധിച്ച് കണ്ണു ചിമ്മാതെയിരുന്നു.
പ്രൂഫ് റീഡിങ്ങ് തുടരുമ്പോൾ ഇവനെ എവിടെയാവും കണ്ടിട്ടുണ്ടാവുക എന്ന ചിന്ത അവളിൽ നിന്നും വിട്ടൊഴിയാൻ മടിച്ചു. ഏകദേശം
ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായമുള്ള ഇവൻ്റെ മുഖ സാദൃശ്യമുള്ള ആരോ തന്റെ അടുത്ത സ്നേഹിതയോ സ്നേഹിതനോ ആയിട്ടുണ്ടെന്ന് അവൾ തീർച്ചപ്പെടുത്തുമ്പോഴും അതാരെന്ന് മാത്രം മനസ്സിൽ തെളിഞ്ഞിന്നില്ല. എന്തായാലും അവനോട് ചോദിക്കുന്നില്ല എന്നുതന്നെ അവൾ തീരുമാനിച്ചു.
“ടീച്ചറേ.. നാളെ കോളേജ് അവധിയല്ലേ, അതിനാൽ ഇന്നുതന്നെ കംപ്ളീറ്റ് പ്രിൻറ് എടുത്ത് തരാം. പ്രൂഫ് തിരുത്തി തന്നിട്ട് പോയാൽ മതി. അടുത്ത ദിവസം വരുമ്പോഴേക്കും കറക്ടാക്കി പ്രിൻ്റ് എടുത്ത് വെച്ചേക്കാം” ഡി.റ്റി.പി വർക്ക് ചെയ്യുന്നയാൾ ഇത്രയും പറഞ്ഞ് തന്റെ ജോലി തുടരുമ്പോൾ അതിനുശേഷം ക്ഷേത്രത്തിലെ നോട്ടീസ് ചെയ്യാൻ എത്തിയ ആ പയ്യൻ ആരെയൊക്കെ ഫോണിൽ വിളിച്ച് പരസ്യത്തിനെപ്പറ്റിയൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു.
അല്പസമയം കടന്നുപോയി. തനിക്കു പരിചയമുള്ള അവന്റെ മുഖസാദൃശ്യമുള്ളയാൾ ആരായിരുന്നു എന്ന ചിന്തയിൽ കണ്ണടച്ച് അവൾ കസേരയുടെ പിന്നിലേക്ക് തല ചേർത്തിരുന്നു.
കുറച്ചു നിമിഷങ്ങൾക്ക് ശേഷമാണ് ഒരു പേര് അവളുടെ ഉള്ളിലേക്ക് ഇരച്ചെത്തിയത്.
” യമുനാ ദേവി ”
ഒന്നാം ക്ലാസ് മുതൽ ബിരുദം വരെയും പോസ്റ്റ് ഗ്രാജുവേഷൻ്റെ ആദ്യവർഷത്തിൻ്റെ പകുതി വരെയും തന്റെ ഒപ്പം പഠിച്ച യമുനാ ദേവിയുടെ മുഖ സാദൃശ്യമാണ് ഈ പയ്യനെന്ന് മനസിലാക്കുമ്പോൾ അവളിൽ അധ്യയനകാല ഓർമ്മകളെ പുൽകുവാനുള്ള വെമ്പലുണ്ടായി.
അവളുടെ ഓർമ്മകൾ ഇരുപത്തിയഞ്ച് വർഷം പിന്നിലേക്ക് പാഞ്ഞു. വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നാണ് വരുന്നതെങ്കിലും വിദ്യാലയത്തിൽ വെച്ച് ചങ്ങാതിമാരായവരായിരുന്നു യമുനയും സാരംഗിയും. സംസ്കൃത ബിരുദ കോഴ്സ് ഒരുമിച്ച് ചെയ്തപ്പോഴുണ്ടായതും ജീവിതത്തിൽ സാരംഗിയെ ഒരുപാട് കരയിച്ചതുമായ ഒരു സംഭവത്തിന് ഉത്തരവാദിയായ യമുനയെ പൂർണ്ണമായും മറക്കാൻ അവൾക്ക് സാധിക്കുമായിരുന്നില്ല.
ചിന്തകൾ പിന്നിലേക്ക് സഞ്ചരിക്കുമ്പോൾ കോളേജിലെ വരാന്തകളും ഇടനാഴികളും വാക മരങ്ങളും ചെമ്പകച്ചില്ലകളുമൊക്കെ തൻ്റെ മനസ്സിൽ സുഗന്ധം പൊഴിക്കുന്നതായി അവൾക്ക് തോന്നി. നല്ല സൗഹൃദങ്ങളും തമാശകളും ഒരുമിച്ചുള്ള ഭക്ഷണമൊക്കെയായി രസകരമായ കോളേജ് ജീവിതമായിരുന്നു അത്.
നന്നായി പഠിച്ചിരുന്ന തനിക്ക് റാങ്ക് ലഭിക്കുമെന്ന് അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും പറയുമായിരുന്നു എന്ന് അവളോർത്തു. തന്റെ അടുത്ത സുഹൃത്തായിരുന്ന യമുനാദേവിക്കും റാങ്ക് സ്വപ്നം ഉണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്. അതിന് അവൾ കണ്ടുപിടിച്ച വഴി ദൈവത്തിന് നിരക്കാത്തതായി പോയി എന്ന് മാത്രം.
തന്റെ കണ്ണട ഊരിവെച്ച് കണ്ണടച്ച് കസേരയിൽ ചാരിയിരുന്ന് അവൾ ആ സംഭവങ്ങളുടെ ഇരുണ്ട ഓർമ്മകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
“ഡീ സാരംഗീ.. നമുക്ക് സബ്സിഡറി പേപ്പറുകൾ പിന്നീട് ഇംപ്രൂവ്മെന്റ് പരീക്ഷ വരുമ്പോൾ എഴുതാം. മെയിൻ സബ്ജക്റ്റ് നമുക്ക് നന്നായി പഠിക്കുവാൻ സമയം കിട്ടുകയും ചെയ്യും.”
വളരെ കാര്യമായിട്ടാണ് യമുന അത് പറഞ്ഞത്. അടുത്ത സുഹൃത്തായതിനാൽ അവളുടെ അഭിപ്രായത്തിനോട് യോജിച്ച് അതുമതിയെന്ന് തീരുമാനിക്കുകയും ചെയ്തു.
“ഔട്ട്ലൈൻ ഓഫ് ഇന്ത്യൻ കൾച്ചർ ” ഒന്നും രണ്ടും ഭാഗങ്ങളായിരുന്നു ആ വിഷയങ്ങൾ. പരീക്ഷാ ദിനമെത്തി. താൻ സബ്സിഡറി പരീക്ഷയ്ക്ക് എഴുതാൻ പോയില്ല. പരീക്ഷകൾക്ക് ശേഷം ക്ളാസ്സ് തുടങ്ങിയപ്പോഴാണ് അറിഞ്ഞത് പറഞ്ഞതിനു വിപരീതമായി യമുന രണ്ടു പരീക്ഷകളും എഴുതുകയും ചെയ്തുവെന്ന വിവരം.
” നീ എന്തിനാണ് എന്നോട് എഴുതേണ്ടെന്ന് പറഞ്ഞ പരീക്ഷകൾ എഴുതിയത്?”
അൽപ്പം നീരസത്തോടെയാണ് സാരംഗി അത് ചോദിച്ചത്.
” അത് വീട്ടിൽ വഴക്ക് പറഞ്ഞെടീ. എഴുതിയേ പറ്റു എന്ന് നിർബന്ധം പറഞ്ഞപ്പോൾ വെറുതേ പോയതാണ്.”
അല്പം പോലും മുഖഭാവത്തിൽ വ്യത്യാസവും വരുത്താതെയാണ് യമുനയങ്ങനെ പറഞ്ഞത്. അപ്പോഴും അത് സത്യമാവുമെന്ന് കരുതി അവളോട് വിരോധം കാണിച്ചിരുന്നില്ല.
പിന്നീട് ഇംപ്രൂവ്മെന്റ് വന്നപ്പോൾ താൻ നന്നായി പരീക്ഷ എഴുതുകയും ചെയ്തു. മൂന്നാം വർഷം പരീക്ഷയുടെ റിസൾട്ട് വരുന്ന സമയമായി. ഏവരും പ്രതീക്ഷിക്കുന്നത് പോലെ റാങ്ക് കിട്ടുമെന്ന് സാരംഗിയും സ്വപ്നം കണ്ടിരുന്നു.
റിസൾട്ട് വരുന്ന ദിവസം ക്ഷേത്ര ദർശനമൊക്കെ കഴിഞ്ഞ് ടേപ്പ് റിക്കോർഡറിൽ പാട്ടും കേട്ട് വീട്ടിലിരിക്കുമ്പോൾ ലാൻഡ് ഫോണിൽ മണി മുഴങ്ങി . അതെടുക്കുമ്പോൾ കാതിൽ മുഴങ്ങിയ, കോളേജിലെ ടീച്ചറിന്റെ സന്തോഷം നിറഞ്ഞ വാചകം ഇന്നും മനസ്സിലുണ്ട്.
“സാരംഗിക്കുട്ടീ… പരീക്ഷാഫലം പ്രഖ്യാപിച്ചു നിനക്കാണ് ഏറ്റവും കൂടുതൽ മാർക്ക്.. ”
അത് കേട്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി.
“നീ ഇന്നും നാളെയും വീട്ടിൽ തന്നെയിരിക്കണം. എങ്ങുമിറങ്ങിപ്പോയേക്കരുത്. പത്രക്കാർ ചിലപ്പോൾ വന്നേക്കാം”
അതുകൂടി കേട്ടപ്പോൾ ഹൃദയമിടിപ്പ് കൂടി.
ടീച്ചർ ഫോൺ വെച്ചപ്പോഴേക്കും അമ്മയോട് വിവരം പറയാനായി അടുക്കളയിലേക്കോടി.
പരന്ന പാത്രത്തിലേക്ക് തൊലി ചെത്തിയ പഴുത്ത മാങ്ങ കഷണിച്ചിട്ടു കൊണ്ടിരുന്ന അമ്മയുടെ
ഇരു കയ്യിലും പിടിച്ചു വിവരമറിയിക്കുമ്പോഴേക്കും അവർ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു.
” ഏറ്റവും കൂടുതൽ മാർക്ക് കിട്ടാൻ മഹാദേവൻ്റെ സന്നിധിയിൽ വഴിപാട് നേർന്നിരുന്നു എന്തായാലും ഭഗവാൻ കൈവിട്ടില്ല”
അമ്മയുടെ ശബ്ദത്തിൽ നന്ദിയുടെയും ഭക്തിയുടെയും നിറവ്.
റാങ്ക് സ്വപ്നവുമായി ടെറസ്സിൽ നിൽക്കുമ്പോൾ താൻ തറയിൽ നിന്നും പൊങ്ങി മേഘപാളികളിൽ വരെ ഉയർന്നു പോകുന്ന ഒരു പ്രതീതി ഉണ്ടാകുന്നതായി അവൾക്ക് തോന്നി.
എന്നാൽ നേരം ഇരുട്ടിയിട്ടും പത്രക്കാർ വിളിക്കുകയോ വരികയാേ ചെയ്തില്ല. ഇതിനെപ്പറ്റിയുള്ള ആലോചനയിൽ രാത്രിയിൽ ഉറക്കം വന്നില്ല. എന്നിട്ടും പുതപ്പെടുത്ത് തല വഴി മൂടിപ്പുതച്ചു കിടന്നു. അൽപ്പനേരം കഴിഞ്ഞിട്ടും
നിദ്രയെത്താത്തതിനാൽ തുറന്നിട്ട ജനാല വഴി പുറത്തു നിന്നും അകത്തേക്ക് വെളിച്ചമടിച്ചു കയറുന്ന സ്ട്രീറ്റ് ലൈറ്റിലേക്ക് നോക്കി വെളുപ്പാൻ കാലം വരെ ചാരിയിരുന്നു. ക്ഷേത്രത്തിൽ ഹരിനാമകീർത്തനം മുഴങ്ങുമ്പോഴാണ്
” സാരംഗി ജി കുറുപ്പിന് ഒന്നാം റാങ്ക് ” എന്ന തലക്കെട്ടിൽ പത്രം ഇറങ്ങുന്നതും സ്വപ്നം കണ്ട് അവൾ ഉറങ്ങിയത്.
മഞ്ഞ് പൊഴിയുന്ന പ്രഭാതത്തിൽ മുറ്റത്ത് പൊഴിഞ്ഞു കിടക്കുന്ന ചെമ്പകപ്പൂക്കൾ കയ്യിലെടുത്ത് മനോരാജ്യങ്ങളിലേക്ക് വഴുതാതെ കഴിഞ്ഞ ദിവസം പത്രക്കാരെയും പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെത്താത്തതിൻ്റെ നിരാശ നിറഞ്ഞ മനസ്സുമായി ചെമ്പകച്ചുവട്ടിലെ കൽക്കെട്ടിലിരുന്നു. അല്പസമയത്തിനുള്ളിൽ സൈക്കിൾ മണി മുഴങ്ങുകയും പത്രം മുറ്റത്തേക്ക് വീശി എറിയപ്പെടുകയും ചെയ്തു.
അവൾ പത്രമെടുത്ത് പേജുകളിലൂടെ കണ്ണോടിക്കുമ്പോൾ തന്റെ സഹപാഠിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന പടത്തിന് താഴെ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ കണ്ണിൽ ഇരുട്ട് കയറി.
“ഒന്നാം റാങ്ക് യമുനാദേവിക്ക് ”
കണ്ണുനിറഞ്ഞ് നീർത്തുള്ളികൾ പത്രത്തിലേക്ക് അടർന്നു വീണു.
ടീച്ചറിന് തെറ്റിപ്പോയതാവുമെന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിച്ചു.
അവളുടെ മാർക്ക് അറിഞ്ഞപ്പോഴാണ് തന്നേക്കാൾ 76 മാർക്കിന് താഴെയാണ് യമുനയുടെ മാർക്ക് എന്ന്.
അടുത്ത ദിവസം തന്നെ ഇതേപ്പറ്റി അന്വേഷിക്കാനായി അച്ഛനും അമ്മാവനുമാെപ്പം യൂണിവേഴ്സിറ്റിയിൽ എത്തി.
“തന്റെ മകളേക്കാൾ 76 മാർക്ക് കുറവുള്ള യമുനയ്ക്ക് എങ്ങനെ ഒന്നാം റാങ്ക് കിട്ടി? ” അച്ഛൻ ഓഫീസിലിരുന്നവരോട് കയർത്തു.കൂടെയുണ്ടായിരുന്ന അമ്മാവൻ അച്ഛനെ തണുപ്പിക്കാൻ ശ്രമിച്ചു.
“ആദ്യം പരീക്ഷ എഴുതാതിരിക്കുകയോ, ആദ്യമെഴുതുകയും മാർക്ക് കുറയുകയും ചെയ്ത് ഇംപ്രൂവ്മെൻ്റ് പരീക്ഷയെഴുതുകയോ ചെയ്തിട്ട് പിന്നീട് അവസാന വർഷ പരീക്ഷയെഴുതി മാർക്ക് കൂടുതൽ കിട്ടിയാലും റാങ്കിനു പരിഗണിക്കില്ല എന്നാണ് യൂണിവേഴ്സിറ്റിയുടെ നിയമം”
അയാൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി.
അതെന്ത് നിയമമെന്ന് പറഞ്ഞ് രോഷാകുലനായ അച്ഛനെ അമ്മാവൻ പിടിച്ചു വെളിയിലേക്ക് കൊണ്ടുവന്നു. നിറഞ്ഞ കണ്ണുകളോടെ ഞാനും അവരോടൊപ്പം വെളിയിലേക്കിറങ്ങി.
അപ്പോഴാണ് യമുനയുടെ ചതിയെപ്പറ്റി മനസ്സിലായത്. കളിക്കൂട്ടുകാരിയെ വിശ്വസിച്ചത് മൂലം തന്റെ സ്വപ്നമാണ് തകർന്നതെന്ന ദുഖഭാരവും പേറി അവരോടൊപ്പം വീട്ടിലേക്ക് മടങ്ങി.
ആഴ്ചകളോളം എടുത്തു അതിൽ നിന്നും മോചിയാവാനെന്ന കാര്യം ഇന്നും മറന്നിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് അഡ്മിഷൻ കിട്ടിയപ്പോൾ യമുനയും അവിടെത്തന്നെയുണ്ടായിരുന്നു.
ഒരേ ഹോസ്റ്റലിൽ തന്നെയായിരുന്നു രണ്ടു പേരും. റൂംമേറ്റ് ആക്കണമെന്നും അന്ന് മന:പ്പൂർവം ചെയ്തതല്ല എന്നും പറഞ്ഞ് വീണ്ടും തന്റെ ഒപ്പം കൂടി.പലതവണ ഇതാവർത്തിച്ചപ്പോൾ ഒരുപക്ഷേ അവൾ പറഞ്ഞത് ശരിയായിരിക്കുമെന്ന് ചിന്തിച്ച് അവളെ തൻ്റെ റൂം മേറ്റ് ആക്കി. വീട്ടിലറിയിച്ചാൽ പഠനം വരെ നിർത്തിയേക്കാമെന്ന ചിന്തയിൽ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല.
അവളുടെ ചതിയിൽപ്പെട്ട് ഉള്ള് അത്രമേൽ ഉടഞ്ഞുപോയിട്ടും മനസിനെ അത്രമേൽ മുറിവേൽപ്പിച്ചിട്ടും യമുനയെ എങ്ങനെ വീണ്ടും റൂം മേറ്റ് ആക്കാൻ കഴിഞ്ഞു എന്ന് ചിന്തിച്ച് പിന്നീട് സ്വയം അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരുവരെ അതിനൊരുത്തരം കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല.
ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.
അധ്യാപിക ആവുക എന്ന തൻ്റെ സ്വപ്നത്തിന് ചിറക് വിരിച്ച് പറക്കാൻ സഹായിക്കുന്ന പുതിയ സ്ഥലവും പരിസരവും അവൾ ആസ്വദിച്ചു തുടങ്ങി.
കലാലയത്തിൽ തലയുയർത്തി നിൽക്കുന്ന തണൽമരങ്ങളും അതിനെ തഴുകുന്ന കുളിർ കാറ്റുമൊക്കെ അവളിൽ പുതുമയാർന്ന ഒരു നിർവൃതിയും ആത്മവിശ്വാസവും നിറച്ചു.
നഗരത്തിൽ നിൽക്കുമ്പോഴും ഗ്രാമത്തിന്റെ സൗന്ദര്യത്തിൽ മയങ്ങി കിടക്കുകയായിരുന്നു സാരംഗിയുടെ ചിന്തകളും മനസ്സും. നാട്ടിടവഴികളും വയലും പുഴയും തോടുകളും സുഗമമായ ശീതളങ്കാറ്റുമൊക്കെ അവളുടെ ഉള്ളിൽ അലയടിക്കുന്നതിനാൽ നഗരത്തിന്റെ ശബളിമ അവളിൽ ചലനങ്ങൾ ഉണ്ടാക്കിയില്ല.
എന്നാൽ ഉച്ചയ്ക്ക് കഴിക്കാൻ അമ്മയുണ്ടാക്കി തന്നു വിടുമായിരുന്ന രുചികരമായ ഭക്ഷണം മാത്രമായിരുന്നു അവൾക്ക് “മിസ്സ് ” ചെയ്യുന്നതായി തോന്നിയിരുന്നത്. അതിൽ നുറുക്ക് ഗോതമ്പു കൊണ്ട് ഉണ്ടാക്കുന്ന ഉപ്പുമാവിനോട് സാരംഗിയെപ്പോലെ യമുനയ്ക്കും വലിയ ഇഷ്ടമായിരുന്നു. കോളേജിൽ കൊണ്ടു വന്നാൽ യമുനയായിരുന്നു അതിൽ ഭൂരിഭാഗവും കഴിച്ചിരുന്നതും.
ഒരു മാസം കഴിഞ്ഞപ്പോഴേക്കും കോളേജിലും ഹോസ്റ്റലിലുമൊക്കെ ഒരാൾ യമുനയെ കാണാൻ സ്ഥിരമായി വന്നു തുടങ്ങി. അത് ആരാണെന്ന ചോദ്യത്തിന് “ഡേവിഡ് ” എന്ന് മാത്രം അവൾ മറുപടി നൽകി. അവർ തമ്മിൽ അരുതാത്തബന്ധങ്ങളും ഉണ്ടെന്ന മനസ്സിലാക്കിയപ്പോൾ യമുനയെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ പലതവണ ശ്രമിച്ചു. കാരണം അയാൾ ശരിയല്ലെന്ന് അയാളുടെ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു. പക്ഷേ യമുനയ്ക്ക് പറയാൻ ന്യായീകരണങ്ങൾ ഏറെയുണ്ടായിരുന്നു.
“ഇത് കണ്ടോ ? ഇദ്ദേഹം പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയില്ലേ?” മോതിരത്തിലുള്ള ഗുരുദേവന്റെ ചിത്രം കാണിച്ചിട്ട് അവൾ ചോദിച്ചു.
മറുപടി പറയാതെ നിന്ന തൻ്റെ നേരെ അവജ്ഞയോടെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് കേട്ടിട്ടില്ലേ. ഇതും അത്രേയുള്ളൂ” എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
സ്വന്തം തെറ്റിനെ ന്യായീകരിക്കാൻ ആ മഹാത്മാവിനെ പോലും ഇക്കാര്യത്തിലേക്ക് വലിച്ചിഴച്ചതിനാൽ അവളോട് പുച്ഛം തോന്നി.
പാർക്കിലും ബീച്ചിലും സിനിമ ശാലകളിലും അവർ കറങ്ങി നടക്കുന്നതിനിടയിൽ ചില ദിവസങ്ങളിൽ ഹോസ്റ്റലിൽ വരാറുമില്ലായിരുന്നു.
പുറത്തെവിടെയോ വെച്ച് ഇവരെ ഒരുമിച്ചു കണ്ട പരിചയക്കാരിൽ ആരോ സംഭവം അവളുടെ വീട്ടിലറിയിച്ചു. കോളേജിൽ എത്തിയ വീട്ടുകാർ അവളെയും പിടിച്ചിറക്കി നാട്ടിലേക്ക് പോന്നു. അവളുടെ പഠനം അതോടെ മുടങ്ങി. അതോടെ ഡേവിഡ് ഇതൊരവസരമായെടുത്ത് സ്ഥലം കാലിയാക്കിയിരുന്നു.
കുറച്ചു മാസങ്ങൾക്ക് ശേഷം അവളെ സ്വജാതിയിൽപ്പെട്ട യുവാവുമായി വിവാഹം നടത്തുകയും ഗുജറാത്തിൽ ജോലിയുള്ള വരൻ അവളെ തൻ്റെയൊപ്പം ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.അതോടെ യമുനയുടെ പഠനവുമവസാനിച്ചു.
പിന്നീടവളെ കണ്ടിട്ടേയില്ല.
ഇടയ്ക്കൊക്കെ സുഹൃത്തുക്കളെ കാണുമ്പോൾ പറയുമായിരുന്നു യമുനയുടെയും ഡേവിഡിൻ്റെയും കാര്യം അവളുടെ വീട്ടിലറിയിച്ചത് സാരംഗിയാണെന്നാണ് യമുന ഉറച്ചു വിശ്വസിക്കുന്നതെന്ന്.
അത് കേൾക്കുമ്പോൾ തന്റെ ചിന്തയിൽ പോലും ഇല്ലാത്ത കാര്യത്തിന് പഴികേൾക്കേണ്ടി വരുന്നതിൽ സങ്കടമുണ്ടാകുമായിരുന്നു.
അതിനാൽ പിന്നീട് ഒരിക്കലും അവളെ കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. അതിന് ശ്രമിച്ചിട്ടുമില്ല. അല്ലെങ്കിലും അവനവനോട് മാത്രം അനുകമ്പയുള്ള യമുനയെപ്പറ്റിയുള്ളതൊന്നും ഇനി ഓർക്കാൻ ശ്രമിക്കില്ല എന്ന് പി.ജി.പഠനത്തിനു ശേഷം ട്രാവൽ ബാഗും തോളിലിട്ട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നു.
“ഒരുപക്ഷേ ഇവൻ യമുനയുടെ മകനായിരിക്കുമോ?” എന്ന ചിന്തയിൽ ഓർമ്മകളിൽ നിന്നിറങ്ങി സാരംഗി മുഖമുയർത്തി നോക്കി. പക്ഷേ അവനോടത് ചോദിക്കാൻ തോന്നിയില്ല. മുറിഞ്ഞുപോയ ബന്ധങ്ങളെ ചേർത്തുവെക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.
പ്രൂഫ് തിരുത്തി പ്രിന്റ് എടുത്ത് പൈസയും കൊടുത്തിറങ്ങുമ്പോൾ സാരംഗിയുടെ മനസ്സിൽ ആ പയ്യനെപ്പറ്റിയുള്ള ചിന്ത ഒഴിഞ്ഞിരുന്നില്ല.
ക്ഷേത്രത്തിനു സമീപം ബസ്സിറങ്ങി വരണ്ട പാടങ്ങൾക്ക് നടുവിലെ മൺപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു ചോദ്യം മാത്രം അവളുടെയുള്ളിൽ മുഴങ്ങുന്നുണ്ടായിരുന്നു. “അവൻ യമുനയുടെ മകൻ ആയിരിക്കുമോ?
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു
ലാലി രംഗനാഥ്
2020. ഏപ്രിൽ 9.. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളിലൊന്നായിരിക്കും ഒരുപക്ഷേ ഈ ദിവസം.. അന്നായിരുന്നു എന്റെ മണാലിയാത്രയുടെ തുടക്കം. വായിച്ചും കേട്ടുമറിഞ്ഞ മണാലി എന്ന സുന്ദരിയെ കാണുന്നതിന് മുൻപേ തന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയിരുന്നു.
ഭർത്താവും ഞാനും ഒരു സംഘത്തോടൊപ്പമാണ് യാത്രയുടെ തുടക്കത്തിൽ കൊച്ചിയിൽ നിന്നും ഫ്ലൈറ്റ് കയറിയത്. ഏകദേശം ഉച്ചയോടെ ഡൽഹി എയർപോർട്ടിൽ എത്തിയ ഞങ്ങൾ, ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ് വോൾവോ ബസ്സിലായിരുന്നു മണാലിയിലേക്ക് യാത്ര തിരിച്ചത്. പാട്ടും ഡാൻസും അന്താക്ഷരി കളിയുമെല്ലാമായി ആഹ്ലാദ ത്തിമിർപ്പിലായിരുന്നു നാല്പതംഗസംഘം. അഞ്ചു മണിയായപ്പോഴേക്കും ചായ കുടിക്കാനായി ബസ് ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഇതിനകം പരസ്പരം പരിചയപ്പെടലിന്റെ അൻപത് ശതമാനത്തോളം കഴിഞ്ഞ്,ഒരു കുടുംബം പോലെയായിക്കഴിഞ്ഞിരുന്നു സംഘാംഗങ്ങൾ.
ഡൽഹിയിൽ നിന്നും പന്ത്രണ്ട് മണിക്കൂർ യാത്രയാണ്, 536 കിലോമീറ്റർ അകലെയുള്ള മണാലിയിലേക്ക്. ഡൽഹിയുടെ രാജവീഥികളിൽ നിന്ന് ബസ് ഔട്ടർ ഡൽഹിയിലേക്ക് പ്രവേശിച്ചു. സോണിപറ്റ് വഴി കുരുക്ഷേത്രയും, അംബാലയും,ചണ്ഡീഗഡും പിഞ്ചോറും പിന്നിട്ട് കുളു വഴി മണാലി.. ഇതാണ് റൂട്ടെന്ന് നമ്മോടൊപ്പമുള്ള ട്രാവൽ ഏജൻസിയുടെ എം.ഡി. ഹാരിസ് കൃത്യതയോടെ പറഞ്ഞു തന്നപ്പോൾ വെറുതെ ഓർത്തു, കുളിരുള്ള സ്ഥലമായതുകൊണ്ടാവും ‘കുളു’ എന്ന പേരെന്ന്.” ‘ചിന്തിച്ചുണ്ടാക്കുക ‘.എന്ന എന്റെ സ്ഥിരം സ്വഭാവം തലയുയർത്തി . സത്യമതല്ലെന്ന് വിവരമുള്ള ആരോ പിന്നീട് പറഞ്ഞുതന്നു. “കുളു “എന്ന പേരിന്റെ ഉത്ഭവം ‘ വാസയോഗ്യമായ അവസാന സ്ഥലം ‘.. എന്നർത്ഥംവരുന്ന ‘കുളന്ത് പിത്ത’ എന്ന വാക്കിൽ നിന്നുമാണെന്ന്. “എന്താല്ലേ… എന്റെ ഓരേ ചിന്തകളേ..”
ഇരുട്ട് കൂടി വന്നപ്പോൾ പുറംകാഴ്ചകളിൽ അവ്യക്തത വന്നുതുടങ്ങി. ബസ് രാത്രി ഭക്ഷണത്തിനായി ഒരു ധാബയിൽ നിർത്തി. ഭക്ഷണപ്രിയ ആണെങ്കിലും അന്ന് അത്രയ്ക്ക് വിശപ്പൊന്നും തോന്നിയില്ല. മനസ്സു മുഴുവൻ പുലരുമ്പോൾ കാണാമെന്നുറപ്പുള്ള മണാലി എന്ന സുന്ദരിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.ബസ്സിൽ നിശബ്ദത കൂടിക്കൂടി വന്നപ്പോളെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.
കണ്ണുതുറന്നപ്പോൾ നേരം പുലർന്നു വരുന്നു. ദുർഘടം പിടിച്ച പാതയിലൂടെ ബസ്സ് മുന്നോട്ടു കുതിക്കുന്നു. അഞ്ചുമിനിറ്റ് ആ യാത്രാസുഖം അനുഭവിച്ച ഞാൻ മനസാ ബസിന്റെ ഡ്രൈവറെ നമിച്ചു പോയി. സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഘടവുമാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല എനിയ്ക്കങ്ങനെ തോന്നി.
മണാലി എന്ന സ്വർഗ്ഗത്തിലേക്കുള്ള യാത്രയിൽ ബിയാസ് നദിയുടെ അരികിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെയുള്ള യാത്ര സുഖകരമായിരുന്നില്ല. ഒരു ഭാഗത്ത് കിഴുക്കാം തൂക്കായി കിടക്കുന്ന കൊക്കകൾ… വലിയ പാറക്കെട്ടുകളിൽ തട്ടി,പൊട്ടിച്ചിരിച്ച് പുളകം കൊണ്ട് ഒഴുകുന്ന ബിയാസ് നദി.. അല്പം പേടിപ്പെടുത്തുന്നതായിരുന്നെങ്കിലും മണാലിയിൽ എത്തിയപ്പോൾ ആ യാത്ര സ്വർഗ്ഗത്തിലേക്ക് തന്നെയായിരുന്നു എന്ന് അറിയാതെ പറഞ്ഞു പോയി. എത്ര സുന്ദരിയായിരുന്നു മണാലി. 7 30 ന് ഞങ്ങൾ മണാലിയിലെ ഹോട്ടലിന് മുന്നിലെത്തി. നാലു ഡിഗ്രി തണുപ്പ് കാലിലൂടെ അരിച്ചുകയറുന്നുണ്ടായിരുന്നു. ചെറിയ വിശ്രമത്തിനുശേഷം 8:30ന് വിഭവസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അറിയിപ്പ് വന്നു. അപ്പോഴേക്കും വിശപ്പിന്റെ അസുഖം തലയുയർത്തി തുടങ്ങിയിരുന്നു.. പ്രാതൽ കഴിഞ്ഞു…ഇനി സുന്ദരമായ മണാലിക്കാഴ്ചകളിലേക്ക്….
തുടരും….
ലാലി രംഗനാഥ് – തിരുവനന്തപുരം ജില്ലയിൽ, ആറ്റിങ്ങലിനടുത്ത് മണമ്പൂർ എന്ന ഗ്രാമത്തിൽ ജനനം. കൃതികള്‍ – മുഖംമൂടികളും ചുവന്ന റോസാപ്പൂവും, അശാന്തമാകുന്ന രാവുകൾ , നീലിമ, മോക്ഷം പൂക്കുന്ന താഴ്‌വര
അംഗീകാരങ്ങൾ- നിർമ്മാല്യം കലാ സാഹിത്യ വേദി യുടെ അക്‌ബർ കക്കട്ടിൽ അവാർഡ്, സത്യജിത്ത് ഗോൾഡൻ പെൻ ബുക്ക് അവാർഡ് 2024, ബി.എസ്.എസിന്‍റെ ദേശീയ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബസമേതം ബാംഗ്ലൂരിലാണ് സ്ഥിരതാമസം
ഷാനോ എം കുമരൻ
രാത്രി മണി രണ്ടടിച്ചു , ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് കൊണ്ട് സെറീന തെല്ലൊന്നു ഞെട്ടിയെഴുന്നേറ്റു. കണ്ണുകൾ ഇറുക്കി തിരുമ്മി ഇടതു വശം ചെരിഞ്ഞു നോക്കി. കുട്ടി നല്ല ഉറക്കമാണ്. മുറിയിലെ എ സി മണാലിയെ ഓർമ്മപ്പെടുത്തുന്ന വിധം തണുപ്പുളവാക്കുന്നു. തെന്നി മാറി കിടക്കുന്ന കുഞ്ഞു കമ്പളം നേരെയാക്കി കുഞ്ഞിന് ചൂട് പകർന്നു. അറേബ്യയിലെ കനത്ത ചൂടിന് എ സി ഇല്ലാതെ വയ്യ. നിലച്ചു പോയ ഫോൺ ശബ്ദം വീണ്ടും അലയടിച്ചു. ഫോണിന്റെ സ്‌ക്രീനിൽ നോക്കി ആന്റോച്ചായനാണ്
ഉറക്കച്ചടവോടെ ചോദിച്ചു ” എന്താ ആന്റോച്ചായ ഈ നേരത്തു. ”
” ഞാൻ പറഞ്ഞതല്ലേ പെണ്ണെ ഞാൻ വിളിക്കുമെന്ന് , ആട്ടെ കുഞ്ഞുറങ്ങിയോ “?
” ഓഹോ കുഞ്ഞുറങ്ങിയോ എന്ന് നോക്കാനാണോ ഈ പാതിരായ്ക്ക് വിളിച്ചേ ” തെല്ലൊരു പരിഭവത്തോടെ അങ്ങനെ ചോദിച്ചു കൊണ്ടവൾ പുതപ്പിനടിയിൽ നിന്നുമെഴുന്നേറ്റു ഒരു കയ്യാൽ വായ പൊത്തി കോട്ടുവായ് ഇട്ടു കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു. ” എന്തിനാ ഈ നേരത്തു വിളിച്ചെന്നു പറ ആന്റോച്ചാ …” അവൾ കുറുകി.
” ഓഹ് അവൾക്കൊന്നും അറിയാൻ വയ്യാത്തപോലെ ”
ആന്റോ തെല്ലു പരിഭവിച്ചു. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിച്ചു.
” അതെ എന്നെ ഇപ്പോൾ ഓൺ ലൈനിൽ എങ്ങാനും കണ്ടു പോയാൽ ജെയിംസ് കൊന്നു കളയും ”
സെറീന അവളുടെ ഭയം കാമുകനോട് പങ്കു വച്ചു
” എടീ പെണ്ണെ ഈ ആന്റോയെ നിന്റെ കെട്ടിയവന്റെ സൂപ്പർ വൈസർ ആണ് അവനെ ചിക്കെൻ ഗ്രില്ലിങ് സെക്ഷനിൽ ഇട്ടേക്കുവാ ഫോൺ നോക്കാൻ പോയിട്ട് ഒന്ന് മുള്ളാൻ പോലും അവനു നേരം കിട്ടില്ല ”
കാമുകൻ കാമുകിക്ക് ആത്മധൈര്യം പകർന്നു.
പേർഷ്യൻ ആതുരസേവന മേഖലയിൽ വർത്തിക്കുന്ന സെറീനയ്ക്ക് രാത്രി കാലങ്ങളിലെ നേരംമ്പോക്കിന് വേണ്ടി തുടങ്ങിയ ബന്ധം. ഭർത്താവ് ജെയിംസിന് നാവിന്റെ രസമുകുളങ്ങളെ വിജൃംഭിപ്പിച്ചു നിർത്തുന്ന പ്രശസ്തമായ ‘ട്യൂട്ടുവാ ഫ്രൈഡ് ചിക്കൻ ‘ ഷോപ്പിൽ ജോലി വാങ്ങി നൽകിയ ആന്റോയോടുള്ള പ്രതി ബദ്ധത അയാൾ മുതലെടുത്തു. നാല് പെറ്റ സ്വന്തം ഭാര്യയിൽ തൃപ്തൻ ആകാൻ സാധിക്കാതെ മേച്ചിൽ പുറങ്ങൾക്കായി പരതിയ ആന്റോയുടെ വലയിൽ അല്പം മേനിതുടിപ്പുള്ള സെറീന വന്നു പെട്ടത്. പേർഷ്യൻ മലയാളിയുടെ തലവനായ ആന്റോയെ സംബന്ധിച്ചിടത്തോളം ജെയിംസിന് ഒരു ജോലി ആക്കി കൊടുക്കുക എന്നത് വളരെ നിസ്സാരമായ ഉദ്യമമായിരുന്നു. സൂത്ര ശാലിയായ കുറുക്കനായിരുന്ന ആന്റോ ജെയിംസിനെ തന്ത്രപൂർവ്വം നൈറ്റ് ഡ്യൂട്ടിയിലേക്കു ഷിഫ്റ്റ് ചെയ്തു.
മധുരിതമായി സംസാരിക്കുവാൻ മിടുക്കനായ ആന്റോയുടെ വലയത്തിൽ സെറീനയെ വീഴ്ത്തുവാൻ അധികം മെനെക്കെടേണ്ടി വന്നില്ല. പേർഷ്യയുടെ ചൂട് കാരയ്ക്കയുടെ ഉന്മാദം എല്ലാം കൊണ്ടും അവിഹിതം പൂത്തുലഞ്ഞു. പക്ഷെ പണ്ടാരോ പറഞ്ഞു വച്ചതു പോലെ
” എല്ലാവരെയും കുറച്ചുകാലം പറ്റിക്കാം , കുറച്ചു പേരെ എല്ലാക്കാലവും പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാകാലവും പറ്റിക്കാനാവില്ല ” എന്ന സത്യം സെറീനയുടെ അയൽ ഫ്ലാറ്റിൽ താമസിക്കുന്ന പ്രഫുല്ല ചന്ദ്രന്റെ ഭാര്യ സുഷമയുടെ നാവിലൂടെ അനാവരണം ചെയ്യപ്പെട്ടു. പാതിരാക്കോഴി ഉണരും മുന്നേ കാട്ടു മാക്കാനേപോലെ ഇരുട്ട് മറയാക്കി സെറീനയുടെ വിയർപ്പിന്റെ ഉപ്പു നോക്കാനെത്തിയ ആന്റോയെ സുഷമ കണ്ടെത്തി തെറ്റുകളില്ലാത്തൊരു വീഡിയോ എടുത്തു ആന്റോയുടെ ശ്രീമതിയ്ക്കു കൃത്യമായി എത്തിച്ചു കൊടുത്തു.
പൂരം പൊടി പൂരം. ആന്റോ വീടിനു പുറത്താക്കപ്പെട്ടു. പ്രതികാരം കത്തിയെരിഞ്ഞു. ജയിംസിന്റെ കണ്ണിലും കാണുവാൻ കിട്ടി ആന്റോയുടെ കുൽസിതം
ആന്റോയുടെ കപോലങ്ങളെ ജയിംസിന്റെ കരതലങ്ങൾ തഴുകുവാൻ അധികം നേരമെടുത്തില്ല ഒപ്പം സെറീനയുടെയും
ആന്റോ വെറുമൊരു കുറുക്കനായിരുന്നില്ല അവന്റെ പ്രതികാരം ജയിംസിന്റെ ജോലി തെറിപ്പിച്ചു. വല്ലാത്തൊരു കാലം. അരിയും തിന്നിട്ട് ആശാരിച്ചിയേം കടിച്ചിട്ടു നായയ്ക്ക് പിന്നെയും മുറു മുറുപ്പു എന്ന ആപ്ത വാക്യവും സത്യമായി ഭവിച്ചു എന്ന് പറയാതെ തരമില്ല.
അടുത്ത വണ്ടിയ്ക്ക് തന്നെ നാട്ടിലേയ്ക്ക് പറന്ന ജയിംസിന്റെ വക വിവാഹ മോചന കത്തു കൈപറ്റുവാൻ സെറീനയ്ക്ക് അധിക കാലം കാത്തിരിയ്‌ക്കേണ്ടി വന്നില്ല. ഡി എൻ എ ടെസ്റ്റിന് നില്കാതെ തന്നെ നാട് പരക്കെ കണ്ടു തീർത്ത ആന്റോയുടെ ഒളിച്ചു നടപ്പിന്റെ വീഡിയോയുടെ അടിസ്ഥാനത്തിൽ മാത്രം കുട്ടിയുടെ പിതൃത്വം ജെയിംസ് നിഷേധിച്ചതോടെ സെറീന പെട്ടിയും കിടക്കയുമെടുത്തു ആന്റോയുടെ വീട്ടിലേക്കെത്തി.
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കുവാൻ കഴിയില്ലെന്ന പഴയ വാദം പൊളിക്കുവാൻ ജെയിംസിനെ പോലെയുള്ളവർ ധാരാളമായിരുന്നു. എന്നാൽ ആന്റോയെ പോലെയുള്ള വെടലന്മാരെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ വാക്യം സത്യമാണെന്നു സമ്മതിക്കാതെ വയ്യ. സ്വന്തം ഭാര്യയ്ക്ക് വിവാഹ മോചനത്തിനൊപ്പം മോചനദ്രവ്യവും മാസാമാസം ജീവനാംശവും കൊടുക്കുവാൻ നാട്ടിലെ വീട് വിൽക്കേണ്ടി വന്ന ആന്റോയ്ക്ക് ഭർത്താവിനെ ചതിച്ച ഇനിയും ഒരു ചതിയുടെ ത്വര ഉള്ളിലൊളിപ്പിച്ച സെറീനയെയും കുഞ്ഞിനേയും തലയിലെടുക്കേണ്ടി വന്നതിനു എല്ലാം മേൽ പറഞ്ഞ വീഡിയോ തന്നെയായിരുന്നു ആധാരം സുഷമയുടെ കാമറ കണ്ണുകൾ തന്നെയായിരുന്നു സാക്ഷി.
പേർഷ്യൻ മലയാളിയുടെ തലപ്പത്തു നിന്നും ചെളിക്കുണ്ടിൽലേക്കു വലിച്ചെറിയപെടുവാനും ആ വീഡിയോ തന്നെ മതിയായിരുന്നു.
എല്ലാത്തിനും ഒന്നേയുള്ളു കാരണം കർമ്മഫലം അഥവാ ഉപ്പു തിന്നുന്നവൻ വെള്ള കുടിക്കുമെന്ന പഴമൊഴി. അല്ലാതെന്തു പറയാൻ
എങ്കിലും ഒന്ന് പറയാതെ വയ്യ അംഗീകരിക്കാതെ വയ്യ കാലം ഒഴുകിയൊഴുകി എവിടേക്കോ പോകുമ്പോഴും സെറീനയും ആന്റോയും ജെയിംസുമെല്ലാം ഒന്നിന് മീതെ ഒന്നായി ഒരു പരകായ പ്രവേശം പോലെ ഒരു തുടർക്കഥയായ മേനികൊഴുപ്പിന്റെ ഗാഥകൾ രചിച്ചു കൊണ്ടേയിരിയ്ക്കുന്നു മാറ്റമില്ലാത്ത നഗ്ന സത്യം
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.