ബിനോയ് എം. ജെ.
അസ്ഥിത്വവാദം വ്യക്തികളെ പാതിവഴിയിൽ ഉപേക്ഷിക്കുകയാണോ? മൂഢമായ സമൂഹത്തിന്റെ ഹീനമായ ആധിപത്യത്തിൽ നിന്നും വ്യക്തികളെ കരകയറ്റുവാനും അവനിലെ പ്രതിഭയെ ഉണർത്തിക്കൊണ്ട് അവനെ മഹാനാക്കുവാനും ഉന്നം വെച്ചുകൊണ്ടാണ് അസ്ഥിത്വവാദം രംഗപ്രവേശം ചെയ്യുന്നത്. ഇതിൽ ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു. തങ്ങൾ സമൂഹത്തിന്റെ അടിമകൾ അല്ലെന്നും മറിച്ച് സമൂഹത്തിന് ചില സംഭാവനകൾ ചെയ്യാൻ തങ്ങൾ പ്രാപ്തരാണെന്നും അസ്ഥിത്വവാദം വ്യക്തികളെ ഉദ്ബോധിപ്പിക്കുന്നു. ഇത് സമൂഹം വരയ്ക്കുന്ന വരയിലൂടെ മാത്രമേ വ്യക്തികൾ നടക്കാൻ പാടുള്ളൂ എന്ന പരമ്പരാഗതമായ ആശയത്തെ ചോദ്യം ചെയ്യുന്നു. ഇപ്രകാരം സ്വാതന്ത്ര്യം പ്രാപിക്കുന്ന വ്യക്തികൾ
പ്രതിഭാശാലികളായി മാറുന്നു. അവർ ഇനിമേൽ വെറും അനുകർത്താക്കൾ അല്ല. ഇവർ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രാപ്തരാണ്. അവർ സമൂഹത്തിന്റെ അടിമകൾ അല്ല.
അസ്ഥിത്വവാദപ്രകാരം വ്യക്തികൾ സമൂഹത്തേക്കാൾ ശ്രേഷ്ഠരാണ്. ഈ വാദം ഭാരതീയ ചിന്താ പദ്ധതിയുമായി 100% വും സ്വരചേർച്ചയിലാണ്. വ്യക്തികൾക്കുള്ളിൽ ഈശ്വരൻ വസിക്കുന്നതെന്നും സമൂഹം മായയാണെന്നും ഭാരതീയർ വാദിക്കുന്നു. സമൂഹത്തിന്റെ അല്ലെങ്കിൽ മായയുടെ ആധിപത്യത്തിൽ നിന്നും കരകയറുക എന്നത് വ്യക്തിയുടെ ആത്യന്തികമായ ജീവിത ലക്ഷ്യവും ആകുന്നു. പക്ഷേ അസ്ഥിത്വവാദം വ്യക്തിയെ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. സമൂഹത്തിന്റെ ആധിപത്യത്തിൽ നിന്നും
പൂർണ്ണമായും മോചനം പ്രാപിക്കുവാൻ ഇതുവരെ ഒരു അസ്ഥിത്വവാദിക്കും കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അവനെ ബന്ധുമിത്രാദികളുടെ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ അസ്തിത്വവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് അറിവുള്ളതുപോലെ സമൂഹത്തിന് പ്രാഥമിക ഗ്രൂപ്പ് (Primary Group)എന്നും ദ്വിതീയ(Secondary Group) ഗ്രൂപ്പ് എന്നും രണ്ടു പടവുകൾ ഉണ്ട്. ഇതിൽ പ്രാഥമികമായ ഗ്രൂപ്പ് ബന്ധുമിത്രാദികളെയും ദ്വിതീയ ഗ്രൂപ്പ് വലിയ സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നു. ഇതിൽ പ്രാഥമികമായ ഗ്രൂപ്പിന്റെ അടിമത്തത്തിൽ നിന്നും മോചനം നേടുക എന്നത് പ്രായേണഎളുപ്പമുള്ള കാര്യമാണ്. അസ്ഥിത്വവാദികൾ അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ പ്രതിഭാശാലികളാണ്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ
ശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും ചിന്തകന്മാരും ഈ പടി കടന്നവരാണ്. അവരെ നാം അത്ഭുതത്തോടെയും ആദരവോടെയും നോക്കിക്കാണുന്നു. അവരിലെ സർഗ്ഗശേഷി ഉണർന്നിരിക്കുന്നു. എന്നാൽ അതിനുമപ്പുറത്തേക്ക് പോകുവാൻ അസ്ഥിത്വ വാദികൾക്ക് കഴിഞ്ഞിട്ടില്ല. അതിനപ്പുറമുള്ള ദ്വിതീയ ഗ്രൂപ്പിനെയും കൂടി ജയിക്കുവാൻ വ്യക്തിക്ക് കഴിഞ്ഞാൽ അവന്റെ ജീവിതം പൂർണമാകുന്നു. അവിടെ അവൻ ആത്മസാക്ഷാത്കാരത്തിൽ എത്തുന്നു. അവൻ നിർവ്വാണം പ്രാപിക്കുന്നു. ദ്വിതീയ ഗ്രൂപ്പിനെ എങ്ങനെ ജയിക്കാം എന്നതാണ് ഇവിടെ ഉയർന്നു വരുന്ന ചോദ്യം. ഇതിന് വളരെ നാൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിലേക്കുള്ള പാത സ്വയം ഈശ്വരനാണെന്ന ബോധ്യം ഉള്ളിൽ വളർത്തിയെടുക്കുക എന്നതാണ്. സ്വയം
ഈശ്വരൻ ആണെന്ന് ബോധ്യമുള്ളയാൾ ആരുടെയും മുന്നിൽ തലകുനിക്കാറില്ല. അയാൾ എല്ലാ അപകർഷതകളെയും ജയിച്ചു കഴിഞ്ഞിരിക്കുന്നു. അയാളുടെ ഉള്ളിലെ അനന്തമായ വിജ്ഞാനം ഉണർന്നു തുടങ്ങിയിരിക്കുന്നു.
നാം സാമൂഹ്യ ജീവിതം നയിക്കുമ്പോൾ നമുക്ക് എല്ലായിടത്തുനിന്നും പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. ഈ പ്രശ്നങ്ങൾ ആകുന്ന കല്ലേറിനെ നേരിടണമെങ്കിൽ നമുക്കൊരു പരിച ആവശ്യമാണ്. ആത്മബഹുമാനമാകുന്നു ഈ പരിച. ഒരാൾ നിങ്ങളെ കഴുതയെന്നും മറ്റൊരാൾ നിങ്ങളെ കുരങ്ങൻ എന്നും വിളിച്ചേക്കാം. അവയാൽ ബാധിതരാകാതിരിക്കണമെങ്കിൽ നിങ്ങൾക്ക് അനന്തമായ ആത്മബഹുമാനം വേണം. നിങ്ങളുടെ ആത്മബഹുമാനം അനന്തതയിലേക്ക്
ഉയരട്ടെ. നിങ്ങൾ ഈശ്വരൻ തന്നെ ആണെന്ന ചിന്ത നിങ്ങളുടെ മനസ്സിൽ വേരോടേണ്ടിയിരിക്കുന്നു. ശരിയും തെറ്റും തമ്മിലുള്ള സംഘർഷം മനസ്സിൽ ഉയരുമ്പോൾ നിങ്ങൾക്ക് ഒരിക്കലും തെറ്റ് പറ്റുകയില്ല എന്ന് ഉറപ്പിച്ചു പറയുവിൻ. നിങ്ങൾ ചിന്തിക്കുകയും പറയുകയും ചെയ്യുന്നതെല്ലാം ശരി തന്നെ എന്ന് ഉറച്ച് വിശ്വസിക്കുവിൻ. അടിയുറച്ച ഈ ആത്മവിശ്വാസത്തിന് മുന്നിൽ ഈ ജഗത്ത് തലകീഴായി മറിയും. നിങ്ങൾ ഈശ്വരനാണോ പുഴുവാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഈശ്വരൻ ആകാം. നിങ്ങൾ അതാണ് ചെയ്യേണ്ടത്. പക്ഷേ എല്ലാവരും പുഴുവായി മാറുന്നു. അതിനുശേഷം തനിക്ക് ആകെ പ്രശ്നങ്ങളാണെന്ന് മുറവിളി കൂട്ടുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? നിങ്ങളെ രക്ഷിക്കുവാൻ നിങ്ങൾക്ക്
കഴിയും. നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ. നിങ്ങളെ നശിപ്പിക്കുവാനും നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ ജീവിതമാണ്. “ആത്മബഹുമാനം നഷ്ടപ്പെടുന്നവന്റെ അധോഗതിയും ആരംഭിച്ചു കഴിഞ്ഞു”( സ്വാമി വിവേകാനന്ദൻ). സമൂഹത്തിന് മുമ്പിൽ തലകുനിക്കാതെ ഇരിക്കുവിൻ. ദൗർബല്യം നിമിത്തമാണ് നിങ്ങൾ സമൂഹത്തിനു മുമ്പിൽ തലകുനിക്കുന്നത്. ഇത്രയും വലിയ ഈ സമൂഹത്തെ താൻ എങ്ങനെ ഒറ്റയ്ക്ക് നേരിടും എന്ന ദൗർബല്യം. ഭീമമായ സൈന്യത്തെ തന്റെ മുന്നിൽ കണ്ടപ്പോൾ അർജുനനുണ്ടായ അതേ ദൗർബല്യം. അതിനാൽ അധികം നല്ല പിള്ള ചമയാതെ ഇരിക്കുവിൻ. ഭൂരിപക്ഷം ആളുകൾ പറയുന്നതല്ല ശരി. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ പറയുന്നത് തന്നെയാണ് ശരി. ഈ ചങ്കൂറ്റമാണ് നമുക്ക് വേണ്ടത്.
ഇപ്രകാരം വ്യക്തിയും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ സമൂഹത്തിന്റെ ഭാഗം ചേരാതെ വ്യക്തിയുടെ ഭാഗം ചേരുവാൻ അസ്ഥിത്വവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതായത് ഞാനും സമൂഹവും തമ്മിൽ സംഘർഷം ഉണ്ടാകുമ്പോൾ ഞാൻ എന്നെ തന്നെ പിന്താങ്ങേണ്ടിയിരിക്കുന്നു. ഞാൻ എന്നെ പിന്താങ്ങിയില്ലെങ്കിൽ പിന്നെ ആരാണ് എന്നെ പിന്താങ്ങുവാനുള്ളത്. ഇപ്രകാരം അസ്തിത്വവാദം വ്യക്തിയുടെ സമൂഹത്തിനു മേലുള്ള വിജയത്തെ ഉദ്ഘോഷിക്കുന്നു. അവിടെ അയാൾ ആത്മസാക്ഷാത്കാരം നേടി കഴിഞ്ഞിരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ബിനോയ് എം. ജെ.
സ്വപ്നങ്ങൾ എന്നും മധുരിക്കുന്നവയാണ്. നമ്മുടെ മനസ്സ് സദാ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സ് വെറുതെ ഇരിക്കുന്നില്ല. വെറുതെ ഇരിക്കേണ്ട ആവശ്യവുമില്ല. ഭാവാത്മകമായ സ്വപ്നങ്ങൾ ജീവിതത്തിന് മാറ്റു കൂട്ടുന്നു. അതേസമയം നിഷേധമായ സ്വപ്നങ്ങൾ അത്ര മധുരിക്കുന്നില്ല. അവ ഒരു ശാപം പോലെ നമ്മുടെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തെ കുറിച്ചുള്ള നിഷേധാത്മകമായ സംഗതികൾ എല്ലാം സ്വപ്നങ്ങൾ തന്നെയാണ്. അവ യാഥാർത്ഥ്യങ്ങൾ ആണെന്ന് നാം പറയുന്നു പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. ദുഃഖവും നിരാശയും ഉത്കണ്ഠയുമെല്ലാം മനസ്സിന്റെ സൃഷ്ടികൾ തന്നെ. അവ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ അവ സ്വപ്നവുമാണെന്ന് സമ്മതിക്കേണ്ടി
വരും. നമ്മുടെ ജീവിതം തന്നെ മനസ്സിന്റെ സൃഷ്ടിയാണ്. എല്ലാം മായാജാലങ്ങൾ. നാം യാഥാർത്ഥ്യങ്ങൾ എന്ന മുദ്രയടിച്ചിട്ടുള്ള സംഗതികൾ ഒന്നും തന്നെ യാഥാർത്ഥ്യങ്ങൾ അല്ല. അപമാനവും പണനഷ്ടവും ക്ലേശങ്ങളും എല്ലാം മനസ്സിന്റെ സൃഷ്ടികൾ മാത്രം. ഇതുപോലെ ഭാവാത്കമായ സ്വപ്നങ്ങളും മനസ്സ് നെയ്തു കൂട്ടാറുണ്ട്. വിജയവും ഐശ്വര്യവും സന്തോഷവും എല്ലാം മനസ്സിന്റെ സ്വപ്നങ്ങൾ മാത്രം. ഈ കാണുന്ന ജഗത്തും മനസ്സിന്റെ സ്വപ്നം തന്നെയാണ്. ജീവിതം ഒരു സ്വപ്നാടനമാണ്. ഈ വീക്ഷണ കോണത്തിനിടെ നോക്കുമ്പോൾ ജീവിതം അത്യന്തം മധുരമാണെന്ന് കാണാം. നിഷേധാത്മകസ്വപ്നങ്ങൾ വരാതിരുന്നാൽ ഈ ഭൂമി സ്വർഗ്ഗം പോലെ അനുഭവപ്പെടും. നാം നിഷേധാത്മക ചിന്തയെ
യാഥാർത്ഥ്യങ്ങൾ എന്ന് വിളിക്കാതിരുന്നാൽ അവ വളരെ വേഗം തിരോഭവിച്ചു കൊള്ളും. അവയെ നാം യാഥാർത്ഥ്യങ്ങൾ എന്ന് വിളിച്ചാൽ അവ ഒരുകാലത്തും നമ്മെ വിട്ടുപിരിയുകയില്ല. നാം ഈ കാണുന്നവയൊന്നും യാഥാർത്ഥ്യമല്ല. അവ ഘനീഭവിച്ച സ്വപ്നങ്ങൾ മാത്രമാണ്. നാം ജീവിതത്തിൽ പ്രേമത്തോടെ നോക്കിക്കാണുന്നത് ഒന്നും യാഥാർത്ഥ്യങ്ങൾ അല്ല. എല്ലാം സ്വപ്നാടനങ്ങളാണ്. ഇപ്രകാരം ഒരു സ്വപ്നാടനത്തിലൂടെ കടന്നുപോകുന്നത് ഒരു നല്ല കാര്യമല്ലേ? അത് അത്യുത്തമം തന്നെ.
ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ നിന്നും ക്ലേശങ്ങൾ കൊഴിഞ്ഞു പോകുന്നു. മാറാത്തതായി യാതൊന്നുമില്ല. മനസ്സിനെ ട്യൂൺ ചെയ്യുന്നതിനൊപ്പം അവ മാറി മറിഞ്ഞുകൊള്ളും. ഈ ജഗദ് നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിലാണ് കിടക്കുന്നത്. മനസ്സ് മാറുന്നതിനൊപ്പം അവയും മാറിമറിഞ്ഞു കൊള്ളും. മനസ്സിനെ നിയന്ത്രിക്കുന്ന നിങ്ങൾ തന്നെയാണ് സാക്ഷാൽ ഈശ്വരൻ. ഈശ്വരൻ മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. അതാണ് പരമമായ യാഥാർത്ഥ്യം! ബാക്കിയുള്ളവയെല്ലാം മനസ്സിന്റെ സൃഷ്ടികൾ. വാസ്തവത്തിൽ ഇങ്ങനെ ഒരു ജഗത് അവിടെയില്ല. അത് മനസ്സിന്റെ സൃഷ്ടി മാത്രം. ഇപ്രകാരം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഇപ്രബഞ്ചത്തെ മുഴുവൻ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് കഴിയും. പിന്നീട് അങ്ങോട്ട് ക്ലേശങ്ങൾ ഇല്ല, പരാജയങ്ങൾ ഇല്ല, അധമ വികാരങ്ങൾ ഇല്ല. അനന്തമായ ആസ്വാദനം മാത്രം. സ്വപ്നങ്ങൾ
എന്തിനു വേണ്ടി ഉണ്ടാകുന്നു. അത് നമുക്ക് ആസ്വദിക്കാൻ വേണ്ടി ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വപ്നങ്ങളെ പിടിച്ച് യാഥാർത്ഥ്യങ്ങൾ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആസ്വാദനം തിരോഭവിക്കുന്നു. പിന്നീട് അവിടെ മുറുമ്മലുംപല്ല് കടിയുമേ ഉണ്ടാവൂ. ബാഹ്യപ്രപഞ്ചം യാഥാർത്ഥ്യമാണെന്നുള്ള പശ്ചാത്യരുടെ വാദം സർവ്വനാശത്തിലേ അവസാനിക്കൂ. ഈ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെങ്കിൽ പിന്നെ എവിടെയാണ് ശാന്തിക്ക് സ്ഥാനം? അതോടൊപ്പം ഇവയെല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നു. ഒടുവിൽ മനുഷ്യൻ ഒരു പുഴുവായി അധ:പ്പതിക്കുന്നു. മനുഷ്യൻ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും കാരണം തെറ്റായ ഈ കാഴ്ചപ്പാടാണ്. അതിനാൽ ജീവിതം
ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ദൃഢ നിശ്ചയത്തോടുകൂടി പരിശ്രമിച്ചാൽ ഈ ജഗത്ത് മുഴുവൻ നമ്മുടെ വരുതിയിൽ നിൽക്കും. ഇതിനെ സർവ്വാധിപത്യം എന്ന് തത്വചിന്തയിൽ വിളിക്കുന്നു. സർവ്വാധിപത്യത്തിലേക്ക് വരുന്ന ഒരാൾ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. അയാൾ ഈശ്വരനായിക്കഴിഞ്ഞു. ഇതാകുന്നു പരമമായ ആദർശം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
റ്റിജി തോമസ്
പാർലമെൻറ് സ്ക്വയറിൽ നിന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കുള്ള ദൂരം ഒരു മൈലിൽ താഴെയേയുള്ളൂ. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും ജോയലും ലിറോഷും അടങ്ങുന്ന ഞങ്ങളുടെ സംഘം കൊട്ടാരത്തിൽ എത്തിയപ്പോൾ 6:00 മണി കഴിഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്ന സന്ദർശകരെ കൊണ്ട് അവിടെ നിറഞ്ഞിരുന്നു. രാജകീയ മുദ്ര പതിപ്പിച്ച കൊട്ടാരത്തിന്റെ കൂറ്റൻ ഗേറ്റിനു വെളിയിൽനിന്ന് ഞങ്ങൾ ഉള്ളിലേക്ക് കണ്ണോടിച്ചു. പ്രൗഢ ഗംഭീരമായ കൊട്ടാരത്തിന്റെ ദൃശ്യം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ചില ഇടവേളകളിൽ കൊട്ടാരത്തിന് കാവൽ നിൽക്കുന്ന ഗാർഡുകൾ ഇരുവശങ്ങളിലേക്കും മാർച്ച് പാസ്റ്റ് നടത്തുന്നു.
ലണ്ടന്റെ ഹൃദയഭാഗത്ത് അഭിമാനത്തോടെ നിലകൊള്ളുന്ന ബക്കിംഗ്ഹാം കൊട്ടാരം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതി എന്ന നിലയിൽ ലോകപ്രശസ്തമാണ്. ആ ചരിത്രപ്രസിദ്ധമായ കൊട്ടാരത്തിനു മുൻപിൽ ആണ് ഞങ്ങൾ നിൽക്കുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.
173 ൽ ആണ് ബക്കിംഗ്ഹാം കൊട്ടാരം നിർമ്മിച്ചത്. 1837 ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം പാലസ് രാജാവിന്റെ ഔദ്യോഗിക വസതിയാക്കി മാറ്റിയത്. അവിടെയാണ് അതാത് കാലത്തെ രാജാവും രാജ്ഞിമാരും ലോകരാജ്യങ്ങളുടെ തലവന്മാർക്കും വിശിഷ്ടാതിഥികൾക്കും ആദിത്യമരുളുന്നത്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത് ആക്രമണത്തിനിരയായി ചരിത്രവും ബക്കിംഗ്ഹാം പാലസിനുണ്ട് . 1951ൽ ലോകം മുഴുവൻ ശ്രദ്ധ നേടിയ ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹശേഷം ജനങ്ങളെ അഭിസംബോധന ചെയ്തത് ഈ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്നാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകീയ സ്മാരകങ്ങളിൽ ഒന്നായാണ് ബക്കിംഗ്ഹാം പാലസ് അറിയപ്പെടുന്നത്. അവിടെയുണ്ടായ ഓരോ നിമിഷവും ഒരു ചരിത്രപുസ്തകത്തിന്റെ താളുകൾ തുറന്നുനോക്കുന്നതുപോലെയായിരുന്നു. കൊട്ടാരത്തിനു മുന്നിൽ നിന്ന അനുഭവം ലണ്ടൻ യാത്രയിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങളായാണ് മനസ്സിൽ പതിഞ്ഞത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ബിനോയ് എം. ജെ.
മനുഷ്യരെല്ലാവരും കൊതിക്കുന്നത് മരണമില്ലാത്ത ഒരു ജീവിതത്തെയാണ്. അവന്റെ സർവ്വപ്രയത്നങ്ങളും മരണത്തെ ജയിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ അവനതിൽ പരാജയപ്പെടുന്നു. സഹസ്രാബ്ദങ്ങളിലൂടെ നാം പരിശ്രമിച്ചിട്ടും അതിൽ നാം പരാജയപ്പെട്ടു പോകുന്നു. ഈ പരാജയം മനുഷ്യവംശത്തിന് ലജ്ജാകരമാണ്. എന്താണ് ഈ പരാജയത്തിന്റെ കാരണം? അതിൽ നിന്നും എങ്ങനെ കരകയറാം? നാം ഭൗതികവാദികളായി പോയതാണ് ഈ പരാജയത്തിന്റെ അടിസ്ഥാനപരമായ കാരണം. വാസ്തവത്തിൽ മനുഷ്യന് മരണമില്ല. സദ്ഗുരു ചോദിക്കുന്നു “നിങ്ങൾ മരിച്ച ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ?” മരിച്ച ശരീരങ്ങൾ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മനുഷ്യൻ ശരീരമല്ല. ഭൗതികവാദമാണ് നമ്മെ കുഴിയിൽ
ചാടിച്ചിരിക്കുന്നത്. ഞാൻ ഈ കാണുന്ന ശരീരമാണെന്നും ഈ ശരീരത്തോടൊപ്പം ഞാൻ മരിക്കുമെന്നുമുള്ള മൂഢമായ ചിന്തയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ഞാൻ ശരീരമാണെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് വക ഒന്നുമില്ല. എന്നാൽ ഞാൻ ശരീരമാണെന്ന് ആരു പറഞ്ഞു? ഒരുപക്ഷേ കാലക്രമേണ ശരീരത്തിന്റെ പുറകിൽ മറഞ്ഞിരിക്കുന്ന മനസ്സിനെയും അതിന്റെ പുറകിൽ ഉള്ള ബുദ്ധിയെയും അതിന്റെ പിറകിലുള്ള ആത്മാവിനെയും കണ്ടെത്തുന്നതിൽ ശാസ്ത്രം വിജയം കൈവരിച്ചേക്കാം. അതുവരെ നാം കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നെന്നും ജീവിച്ചിരിക്കുവാനുള്ള അദമ്യമായ ആശ – ഇത് എവിടെ നിന്നും വരുന്നു? ഇത് ആത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ശരീരത്തെ
മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ ഞാൻ എന്ന സത്തയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയും. അത് ചെയ്യുക ഓരോരുത്തരുടെയും കടമയും ആകുന്നു.
അനന്തമായ ജീവിതം -ഇതാകുന്നു ഓരോരുത്തരുടെയും പ്രകൃതം. മനുഷ്യന് മരണമില്ല. വാസ്തവത്തിൽ ശരീരവും ആത്മാവും തമ്മിൽ കൂടിക്കുഴയുന്നതാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനപരമായ കാരണം. നാം ശരീരത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുവാൻ കഴിവുള്ളവരായി മാറണം. ഈ വിവേചനം നാം നടത്തുമ്പോൾ നാം അടിസ്ഥാനപരമായ ആശയക്കുഴപ്പത്തിൽ നിന്നും കരകയറുന്നു. ആത്മാവ് ശരീരമല്ല
ശരീരം ആത്മാവും അല്ല. ആത്മാവ് നാശം ഇല്ലാത്തതാണ്. മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനസ്സിൽ ആശയക്കുഴപ്പങ്ങൾ നിറയ്ക്കുന്നു. ഇതിൽ നിന്നും കരകയറുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ പടി. മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം മരണഭയം ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. വാസ്തവത്തിൽ നാം ഒരു ദൂഷിത വലയത്തിൽ പെട്ടു പോയിരിക്കുകയാണ്. താൻ മരിച്ചുപോകും എന്ന ഭയത്താൽ ദുഃഖവും ദുഃഖത്തിന്റെ കാരണത്താൽ താൻ മരിച്ചുപോകും എന്ന ഭയവും മാറിമാറി വന്നുകൊണ്ടേയിരിക്കും. ഇതിന് പ്രതിവിധിയായി താൻ ഒരിക്കലും മരിക്കുകയില്ല എന്ന ദൃഢമായ വിശ്വാസമാണ് വേണ്ടത്. ആ വിശ്വാസത്തിനു മുന്നിൽ എല്ലാം വീഴും.
തനിക്ക് മരണമില്ല എന്ന് പറഞ്ഞുകൊണ്ട് ആവോളം സന്തോഷിക്കുവിൻ. സന്തോഷമാണ് ഇവിടെ നമ്മുടെ ഏക ഉപായം. സന്തോഷം അതിന്റെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങുമ്പോൾ തനിക്ക് മരണം ഇല്ല എന്ന സത്യം നാം മനസ്സിലാക്കുന്നു. മരണമില്ല എന്ന ചിന്ത വന്നു തുടങ്ങുമ്പോൾ നാം കൂടുതൽ കൂടുതൽ ശക്തമായി ആഹ്ലാദിക്കുവാൻ കഴിവുള്ളവരായി മാറുന്നു. ആഹ്ലാദം കൂടുംതോറും മരണമില്ലെന്ന സത്യവും നാം അറിയുന്നു. ഇപ്രകാരം പതിയെ നമുക്കാ ദൂഷിതവരയത്തിൽ നിന്നും കരകയറുവാൻ സാധിക്കും.
ജീവിതത്തിൽ ആവോളം ആഹ്ലാദിക്കുവിൻ. മുമ്പ് സൂചിപ്പിച്ചതുപോലെ മരണമില്ല എന്ന് പറയുമ്പോൾ ആഹ്ലാദിക്കാനുള്ള കഴിവും കൂടിവരുന്നു. മരണമില്ല എന്ന്
എത്ര ശക്തമായി പറയുന്നുവോ അത്ര ശക്തമായി നമുക്ക് ആഹ്ലാദിക്കുവാനും കഴിയും. ഇവിടെ ആകുലചിത്തൻ ആകേണ്ടതില്ല. ധീരമായി മുന്നോട്ടുപോകുവിൻ. ഓരോ ദിവസം കഴിയുംതോറും ആഹ്ലാദം കൂടിക്കൂടി വരട്ടെ. അതോടൊപ്പം മരണവും തിരോഭവിചിച്ചുകൊള്ളും. ഒടുവിൽ നിങ്ങൾ സമാധിയിലേക്ക് വഴുതിവീഴുന്നു. അവിടെ മരണം തിരോഭവിച്ചു കഴിഞ്ഞു.
ഇപ്രകാരം ആഹ്ലാദത്തിലൂടെ നമുക്ക് മരണത്തെ ജയിക്കാൻ കഴിയും. നമ്മുടെ ഓരോ വേവലാതിയുടെയും പുറകിൽ കിടക്കുന്നത് മരണത്തെ കുറിച്ചുള്ള ഭയം മാത്രമാണ്. അത് അനാവശ്യവും ആണ്. പടിപടിയായ പരിശ്രമത്തിലൂടെ നമുക്കതിനെ ജയിക്കുവാനും കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
റ്റിജി തോമസ്
സത്യത്തിൽ ഞങ്ങൾ ഒരു ഓട്ടപ്രദക്ഷിണത്തിലായിരുന്നു. കുറഞ്ഞ സമയം കൊണ്ട് പാർലമെൻറ് സ്ക്വയർ, വെസ്റ്റ് മിനിസ്റ്റർ ആബി തുടങ്ങിയ ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഒട്ടേറെ സ്ഥലങ്ങൾ ഞങ്ങൾ സന്ദർശിച്ചു. ബ്രിട്ടന്റെ പ്രൗഢഗംഭീരമായ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര സ്മാരകമാണ് വെസ്റ്റ് മിനിസ്റ്റർ ആബി. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ബ്രിട്ടന്റെ ചരിത്രത്തിലെ നിർണായക നിമിഷങ്ങൾക്ക് സാക്ഷിയായ ഈ പള്ളി യുകെയിലെ ഏറ്റവും പ്രശസ്തമായ പൈതൃക കേന്ദ്രത്തിലൊന്നാണ്.
AD 960 -ൽ നിർമ്മിച്ച വെസ്റ്റ് മിൻസ്റ്റർ ആബി ആദ്യകാലങ്ങളിൽ ഒരു ബെനഡിക്ടിൻ മഠമായിരുന്നു. മതപരമായ ചടങ്ങുകൾക്കൊപ്പം ശാസ്ത്ര പഠനത്തിനും വിദ്യാഭ്യാസത്തിനും സാഹിത്യത്തിനും പ്രാധാന്യം കൽപിച്ചിരുന്ന ബെനഡിക്ടിൻ സന്ന്യാസ സമൂഹം പള്ളിയോട് അനുബന്ധിച്ച് നല്ലൊരു ഗ്രന്ഥശാലയും ഉണ്ടാക്കിയിരുന്നു. ക്രമേണ വെസ്റ്റ് മിൻസ്റ്റർ ആബി മതപരമായ മാത്രമല്ല എല്ലാ അർത്ഥത്തിലും ഒരു ബൗദ്ധിക കേന്ദ്രമായി മാറി.
പിന്നീട് 11-ാം നൂറ്റാണ്ടിൽ എഡ്വേർഡ് രാജാവാണ് ഈ മഠത്തെ വിപുലീകരിക്കുകയും ഭംഗിയുള്ള ഒരു പള്ളി നിർമ്മിക്കുകയും ചെയ്തത് . എഡ്വേർഡ് രാജാവ് മരിച്ച ശേഷം അദ്ദേഹത്തെ അവിടെ അടക്കം ചെയ്തതോടെ വെസ്റ്റ് മിൻസ്റ്റർ ആബിക്ക് രാജകീയ പ്രാധാന്യവും ലഭിച്ചു.
മതവും സാഹിത്യവും ശാസ്ത്രവും മനോഹരമായി സമന്വയിപ്പിക്കുന്നതാണ് ഈ ചരിത്ര സ്മാരകത്തെ ഇത്രയും വേറിട്ടതാക്കുന്നത്. ഇവിടുത്തെ പോയറ്റ് കോർണർ തന്നെ ഇതിന് മികച്ച ഉദാഹരണമാണ്. വില്യം ഷേക്സ്പിയർ ചാൾസ് ഡിക്കൻസ് തുടങ്ങിയ പ്രശസ്തരായ കവികളുടെയും നോവലിസ്റ്റുകളുടെയും നാടകകൃത്തുക്കളുടെയും ശാസ്ത്രജ്ഞന്മാരുടെയും ശവകുടീരങ്ങളും സ്മാരക ഫലങ്ങളും ആണ് പോയറ്റ് കോണറിനെ വ്യത്യസ്തമാക്കുന്നത്. പ്രശസ്തമായ ഗ്രന്ഥങ്ങൾ കൈയ്യെഴുത്തായി പകർത്തി തലമുറകൾക്ക് കൈമാറുന്നതിനായി സൂക്ഷിക്കുന്നതിൽ ഈ ആരാധനാലയത്തിന് വലിയ ഒരു പങ്കുണ്ട്.
11-ാം നൂറ്റാണ്ടിൽ വില്യം രാജാവ് ഇവിടെ കിരീടധാരണം നടത്തിയതോടെ വെസ്റ്റ് മിനിസ്റ്റർ ആബി രാജകീയ ചടങ്ങുകളുടെ കേന്ദ്രമായി മാറി. അന്നുമുതൽ ഇന്ന് വരെ ബ്രിട്ടനിലെ എല്ലാ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കിരീട ധാരണ ചടങ്ങുകൾ രാജകീയ വിവാഹങ്ങൾ തുടങ്ങി ഒട്ടേറെ പ്രാധാന്യമുള്ള ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്.
വെസ്റ്റ്മിനിസ്റ്റർ അണ്ടർ ഗ്രൗണ്ട് ട്യൂബ് സ്റ്റേഷനിൽ നിന്ന് ഏകദേശം 200 മീറ്റർ മാത്രമാണ് പാർലമെൻറ് സ്ക്വയറിലേയ്ക്ക് ഉള്ളത്. ബ്രിട്ടീഷ് പാർലമെന്റിന്റെ ചരിത്രം 700 വർഷത്തിലേറെ പഴക്കമുള്ളതാണ്. ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയിൽ വലിയ സ്വാധീനമാണ് യുകെ പാർലമെന്റിനുള്ളത്.
പാർലമെന്റ് മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു . എംപി ബോർഡ് വെച്ച വാഹനത്തിൽ ഒരു ജനപ്രതിനിധി ആളും ആരവവും ഇല്ലാതെ സ്വയം കാറോടിച്ച് പാർലമെന്റിലേയ്ക്ക് പോകുന്നത് കൗതുകത്തോടെയാണ് കണ്ടത്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

റ്റിജി തോമസ്
ലണ്ടനിലെ സന്ദർശനത്തിന്റെ രണ്ടാമത്തെ ദിവസം രാവിലെ ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് ആണ് കഴിച്ചത്. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് എന്താണെന്ന് എന്നെ പരിചപ്പെടുത്താൻ ജോജിയും ബിജോയിയും നേരത്തെ പദ്ധതി ഇട്ടതനുസരിച്ച് റസ്റ്റോറൻറ് കണ്ടെത്തുകയായിരുന്നു. ഞങ്ങളുടെ ഹോം സ്റ്റേജിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലുള്ള ഒരു പ്രാദേശിക കഫെയായിരുന്നു അത്. കഫെയിൽ തിരക്ക് തുടങ്ങി വരുന്നതേയുള്ളൂ. ഭാഗ്യത്തിന് ഞങ്ങൾക്ക് 5 പേർക്കും ഒരുമിച്ച് ഇരിക്കാൻ സൗകര്യപ്രദമായ ഒരു ടേബിൾ ലഭിച്ചു.
ബ്രിട്ടീഷ് ഭക്ഷണ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് എന്ന് ജോജി പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ സമ്പന്ന കുടുംബങ്ങൾ അതിഥികൾക്ക് നൽകുന്ന ആർഭാട പ്രഭാത ഭക്ഷണമാണ് ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റിന്റെ ആദ്യരൂപം. എന്നാൽ 19-ാം നൂറ്റാണ്ടിൽ ഫാക്ടറികളിലും ഖനികളിലും ദീർഘകാലം ജോലി ചെയ്യുന്ന തൊഴിലാളി വർഗ്ഗത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യമായിരുന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞ് നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കുക. അതുകൊണ്ടുതന്നെ കൂടുതൽ ഘനമേറിയ പ്രഭാതഭക്ഷണം ആവശ്യമായി വന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റിൻ്റെ പ്രചാരം കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് യുകെയിൽ പലസ്ഥലങ്ങളിലും ചെറുകഫേകളും പബ്ബുകളും തങ്ങളുടെ സ്പെഷ്യൽ മെനുവായി ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് വിളമ്പുന്നുണ്ട്. അങ്ങനെയൊരു കഫെയിലിരുന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്.
ഫ്രൈ ചെയ്ത മുട്ട, ബേക്കൺ, സോസേജ്, ബേക്ക് ചെയ്ത പയർ, കൂൺ, ഗ്രിൽ ചെയ്ത തക്കാളി, ടോസ്റ്റ്, കോഫി അല്ലെങ്കിൽ ചായ എന്നിവ ചേർന്നതാണ് പരമ്പരാഗത ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ്.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
റ്റിജി തോമസ്
ലണ്ടൻ സന്ദർശനത്തിന്റെ രണ്ടു ദിവസങ്ങളിലും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ്, ട്യൂബ് ട്രെയിനെയും സിറ്റി ബസ് സർവീസിനേയും ആണ് ഞങ്ങൾ പ്രധാനമായും ആശ്രയിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടേറെ സ്ഥലങ്ങളിൽ എത്തിപ്പെടാൻ ഒരു പ്രധാന കാരണം ബിജോയിയുടെ ലണ്ടനിലെ വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള പരിചയവും പൊതു ഗതാഗത സംവിധാനത്തിൻ്റെ കാര്യക്ഷമതയുമാണ്.
ട്യൂബ് ട്രെയിൻ സർവീസിലെ യാത്ര ലണ്ടൻ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. ലണ്ടൻ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖലയാണ് ട്യൂബ് സർവീസ് . നഗരസഞ്ചാരത്തിന് ഊർജ്ജം പകരുന്ന നാഡീവ്യൂഹം പോലെയാണ് ലോകത്തിലെ ആദ്യ അണ്ടർ ഗ്രൗണ്ട് റെയിൽവേ സംവിധാനമായ ട്യൂബ് ട്രെയിൻ പ്രവർത്തിക്കുന്നത്.
1863 ജനുവരി 10 – ന് ആണ് ലണ്ടൻ ട്യൂബിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ നാമം മെട്രോപൊളിറ്റൻ റെയിൽവേ എന്നായിരുന്നു. ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യകാല യാത്രയിൽ Sണലുകൾ നീരാവികൊണ്ട് നിറയുമായിരുന്നു. 1890-ൽ ലോകത്തിലെ തന്നെ ആദ്യ ഇലക്ട്രിക് അണ്ടഗ്രൗണ്ട് ട്രെയിൻ സർവീസായി ലണ്ടൻ ട്യൂബ് പരിണമിച്ചു.
പ്രധാനപ്പെട്ട 11 ലൈനുകളിലായി വ്യാപിച്ച് കിടക്കുന്നതാണ് ഇന്നത്തെ ലണ്ടൻ അണ്ടർഗ്രൗണ്ട് ട്രെയിൻ സർവീസ്. 402 കിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ലണ്ടൻ ട്യൂബ് പ്രതിദിനം 5 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്.
ഡബിൾ ഡക്കർ ബസിൽ ലണ്ടൻ ചുറ്റി കാണണം . ഞാൻ നേരത്തെ മനസ്സിൽ ആഗ്രഹിച്ചിരുന്നതും സാധിച്ചു. 3 ദിവസത്തെ ലണ്ടൻ സന്ദർശനത്തിന് പല പ്രാവശ്യം ഞങ്ങൾക്ക് ബസ്സിൽ യാത്ര ചെയ്യാൻ അവസരം ലഭിച്ചു. ബസ് കാത്തിരിപ്പു സ്ഥലത്തെ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡിൽ അടുത്തതായി വരുന്ന ബസിന്റെ കൃത്യമായ സമയം കാണിക്കുന്നതിനാൽ കാത്തിരിപ്പിനെ കുറിച്ച് ഒരു വേവലാതി ഉണ്ടായിരുന്നില്ല. എല്ലാ യാത്രക്കാരും കാർഡ് സ്‌വൈപ്പ് ചെയ്താണ് ടിക്കറ്റിന്റെ ഫീ അടയ്ക്കുന്നത്. ജോജി എനിക്കായി ഒരു കാർഡ് കരുതിയത് അനുഗ്രഹമായി.
വീൽ ചെയറിൽ ബസ് കാത്തുനിന്ന ഒരാൾക്കായി ബസിന്റെ ലിഫ്റ്റുകൾ പ്രവർത്തിച്ചത് കൗതുകകരമായി. വളരെ ക്ഷമയോടെയും സൗമ്യതയോടെയുമുള്ള ബസ് ജീവനക്കാരുടെ ഇടപെടൽ അനുകരണീയമായിരുന്നു.
ലണ്ടൻ യാത്രയിൽ ഓർമ്മയിൽ തങ്ങിനിൽക്കുന്ന മറ്റൊരു കാര്യം പ്രഭാതത്തിലും വൈകിട്ടും ഞങ്ങളുടെ ഹോംസ്റ്റേയിലേയ്ക്കുള്ള നടത്തമായിരുന്നു . ട്യൂബ് ട്രെയിൻ അല്ലെങ്കിൽ ബസ് കിട്ടുന്നിടം വരെ ഏകദേശം ഒരു കിലോമീറ്ററിലധികം നടക്കേണ്ടിയിരുന്നു. പക്ഷേ നഗര തിരക്കുകൾ അധികം ബാധിക്കാത്ത പച്ചപ്പ് നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെയുള്ള നടത്തം രസകരമായ അനുഭവം പ്രദാനം ചെയ്യുന്നതായിരുന്നു.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.


ജോസ്‌ന സാബു സെബാസ്റ്റ്യൻ
റോയിയുടെ മരണം ആഘോഷിക്കുന്നവരോട്…
മനുഷ്യന്റെ പുറമെ കാണുന്ന തിളക്കമല്ല അവന്റെ ഉള്ളിലെ ലോകം. കയ്യിൽ കോടികളുണ്ടെങ്കിലും മനസ്സിൽ ഇരുട്ടു പടരാം. ദാരിദ്ര്യം തളർത്തുന്നതുപോലെ തന്നെ ഭയാനകമാണ് ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും. പലപ്പോഴും ലോകം മുഴുവൻ കീഴടക്കിയവർക്ക് സ്വന്തം മനസ്സിനെ കീഴടക്കാൻ കഴിയാതെ പോകുന്നു. എന്തുകൊണ്ട്?
കാരണം പുറംലോകത്തെ വെല്ലുവിളികൾ നേരിടാൻ പഠിച്ചവർ പലപ്പോഴും സ്വന്തം വികാരങ്ങളെ (Anger, Fear, Sadness) കൈകാര്യം ചെയ്യാൻ പഠിച്ചിട്ടുണ്ടാകില്ല. ബിസിനസ്സിലോ കരിയറിലോ വിജയിക്കുന്നതുപോലെ എളുപ്പമല്ല സ്വന്തം മനസ്സിനെ ശാന്തമാക്കുന്നത്. അതിന് വലിയ തോതിലുള്ള ആത്മപരിശോധനയും ക്ഷമയും ആവശ്യമാണ്. ഞാൻ സന്തുഷ്ടനാണ് എന്ന് ലോകത്തെ കാണിക്കാൻ വേണ്ടി ധരിക്കുന്ന മുഖംമൂടികൾ (Social Masks) പിന്നീട് വലിയൊരു ഭാരമായി മാറും. ഉള്ളിലെ സംഘർഷങ്ങൾ ആരോടും പറയാൻ കഴിയാതെ വരുമ്പോൾ മാനസിക സമ്മർദ്ദം ഇരട്ടിയാകുന്നു.
സെറോടോണിൻ (Serotonin) പോലുള്ള ‘ഹാപ്പി ഹോർമോണുകളുടെ’ കുറവ് ഒരാളെ നിരാശയുടെ അഗാധതയിലേക്ക് തള്ളിയിട്ടേക്കാം. എന്നാൽ, ഇരുട്ടുള്ളിടത്തെല്ലാം വെളിച്ചത്തിന് സ്ഥാനമുണ്ട് എന്നത് മറന്നുകൂടാ….
പക്ഷേ ഇന്ന് നമുക്ക് ചുറ്റും ഇരുട്ട് കൂടുതലാണ്… അതിനാൽ ഇന്നത്തെ കാലത്ത് വാർത്തകൾ. സിനിമകൾ …കാഴ്ചകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക…കാരണം നമ്മുടെ മനസ്സ് ഒരു വെളുത്ത കടലാസ് പോലെയാണ്. അവിടെ എന്ത് എഴുതണം എന്നത് നമ്മൾ തീരുമാനിക്കണം. ആത്മഹത്യയെക്കുറിച്ചുള്ള വാർത്തകൾ ആവർത്തിച്ച് കേൾക്കുമ്പോഴോ വായിക്കുമ്പോഴോ, അറിയാതെ തന്നെ അത് നമ്മുടെ ഉപബോധമനസ്സിൽ ഒരു ‘രക്ഷാമാർഗ്ഗമായി’ (Escape Mechanism) പതിഞ്ഞേക്കാം…
നെഗറ്റീവ് വാർത്തകൾക്ക് പോസിറ്റീവ് വാർത്തകളേക്കാൾ വേഗത്തിൽ നമ്മുടെ തലച്ചോറിനെ കീഴ്പ്പെടുത്താൻ കഴിയും. ഇത് മനുഷ്യസഹജമാണ്. അതുകൊണ്ട് തന്നെ, സോഷ്യൽ മീഡിയയിലും മറ്റും ഇത്തരം വാർത്തകൾ പങ്കുവെക്കുമ്പോൾ നാം അതീവ ജാഗ്രത പാലിക്കണം. ഇന്നത്തെ ഒരു ദുരന്തത്തെ ആഘോഷമാക്കുന്നതിന് പകരം, അതിജീവിക്കാൻ ശ്രമിക്കുന്നവരുടെ കഥകൾ വായിക്കാനും പങ്കുവെക്കാനും ശ്രമിക്കുക. നിങ്ങളുടെ മനസ്സിന്റെ വാതിൽ ആർക്കുവേണ്ടി തുറന്നു കൊടുക്കണം എന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. അവിടെ പ്രകാശം നിറയ്ക്കുക,ഇരുട്ടിനെ പടരാൻ അനുവദിക്കരുത്….
റ്റിജി തോമസ്
ലണ്ടനിലെ ഗ്രീൻവിച്ചിലേയ്ക്ക് ഞങ്ങൾ എത്തിയത് ബസ് മാർഗ്ഗമാണ്. ചരിത്രവും ശാസ്ത്രവും അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും അടങ്ങിയ സവിശേഷമായ യാത്രാനുഭവം പ്രധാനം ചെയ്യുന്ന സ്ഥലമാണ് ഇത്.
ലണ്ടനിൽ തന്നെയാണോ ഗ്രീൻവിച്ച് പാർക്ക് എന്ന് നമ്മൾ അത്ഭുതപ്പെട്ടു പോകും. കാരണം അത്രമാത്രം പച്ചപ്പ് നിറഞ്ഞതായാണ് ഈ ഭൂപ്രദേശം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ നിന്ന് വ്യത്യസ്തമായി ഗ്രീൻവിച്ച് പ്രധാനം ചെയ്യുന്ന ശാന്തതയും പ്രകൃതിരമണീയതയും ഗ്രാമീണ ഭംഗിയും പ്രസാദാത്മകതയും ഏതൊരു സഞ്ചാരിയുടെയും മനം കവരും.
ഭൂമിയുടെ ഭൂമധ്യരേഖ കടന്നുപോകുന്ന പ്രൈം മെരിഡിയൻ രേഖയാണ് ഇവിടെ സഞ്ചാരികളുടെ മുഖ്യ ആകർഷണം. ഗ്രീനിച്ചിലെ റോയൽ ഒബ്സർവേറ്ററി പ്രൈം മെറിഡിയൻ രേഖയ്‌ക്ക് മുകളിലൂടെ ഒരു കാൽ കിഴക്കിലും മറ്റേ കാൽ പാശ്ചാത്യത്തിലുമായി നിൽക്കാനുള്ള അപൂർവ നിമിഷമാണ് ഇവിടെ ലഭിക്കുന്നത് .
പ്രൈം മെരിഡിയൻ എന്നത് ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേയ്ക്ക് കടന്നുപോകുന്ന ഒരു സങ്കൽപ്പിക രേഖയാണ്. ഇത് ഗ്രീൻവിച്ചിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവിടം 0° രേഖാംശമായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് . മറ്റ് സ്ഥലങ്ങളെയും സമയത്തെയും നിർവചിക്കുന്നതിനും നിർണയിക്കുന്നതിനു മുള്ള അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത് ഭൂമധ്യരേഖ ഉപയോഗിച്ചാണ്.
19-ാം നൂറ്റാണ്ടിന് മുൻപ് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമം ആണ് സ്വീകരിച്ചിരുന്നത്. എന്നാൽ 1884 – ൽ വാഷിംഗ്ടണിൽ നടന്ന അന്താരാഷ്ട്ര സമ്മേളനമാണ് ഗ്രീൻവിച്ച് മെരിഡിയൻ ഔദ്യോഗിക പ്രൈം മെരിഡിയൻ ആയി അംഗീകരിച്ചത്. ഗ്രീൻവിച്ച് മെരിഡിയൻ ഉപയോഗിച്ചിരുന്ന ബ്രിട്ടൻ്റെ നിർദ്ദേശമാണ് ഇതിന് ഒരു പ്രധാന കാരണമായത്. നമ്മുടെ ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും സമയം ക്രമീകരിക്കുമ്പോൾ കാണിക്കുന്ന GMT യും GTC യും എല്ലാം ഈ ഗ്രീൻവിച്ചിൽ കൂടിയുള്ള ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഉള്ളതാണ്.
ഇവിടെ ഉള്ള നാഷണൽ മറൈറ്റൈം മ്യൂസിയം വളരെ പ്രശസ്തമാണ് . മ്യൂസിയത്തിനുള്ളിലെ പ്രദർശനങ്ങൾ കടലുമായി മനുഷ്യൻ പുലർത്തിയ ദീർഘകാല ബന്ധം വ്യക്തമാക്കുന്നു. ലോകം മുഴുവൻ സാമ്രാജ്യങ്ങൾ വിപുലീകരിച്ച ബ്രിട്ടന്റെ സമുദ്രചരിത്രം ഇവിടെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാവികോപകരണങ്ങൾ, കപ്പൽമാതൃകകൾ, മാപ്പുകൾ, ചിത്രങ്ങൾ, ശിൽപ്പങ്ങൾ എന്നിവയിലൂടെ ചരിത്രവും ശാസ്ത്രവും ഇവിടെ സമുന്വയിപ്പിച്ചിരിക്കുന്നു. കടൽയാത്രകളും നാവികസേനയുടെ വളർച്ചയും ഇവിടെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. പഴയ കപ്പലുകളുടെ മാതൃകകളും നാവിക ഉപകരണങ്ങളും മ്യൂസിയത്തിൽ കാണാം. ഒപ്പം പ്രസ്തരായ ഐസക് ന്യൂട്ടൺ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഭാവനകളെ അടുത്തറിയാൻ മ്യൂസിയം നമ്മളെ സഹായിക്കും.
റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ജോസ്‌ന സാബു സെബാസ്റ്റ്യൻ
നമ്മുടെ വിരൽത്തുമ്പിലെ ഒരു ഷെയർ ബട്ടൺ ഒരാളുടെ ജീവിതം അവസാനിപ്പിക്കാൻ കാരണമാകുന്നുവെങ്കിൽ, നാം വസിക്കുന്നത് അങ്ങേയറ്റം അപകടകരമായ ഒരു സമൂഹത്തിലാണ്. ഒരു സ്ത്രീ പകർത്തിയ വീഡിയോയിലൂടെ പൊതുമധ്യത്തിൽ അപമാനിതനായ ഒരു പുരുഷൻ ആത്മഹത്യയിൽ അഭയം പ്രാപിക്കുമ്പോൾ, അവിടെ തോൽക്കുന്നത് നിയമമോ നീതിയോ മാത്രമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും മനുഷ്യത്വം കൂടിയാണ്. ഇത് നമ്മൾ ഓരോരുത്തരും ചേർന്നൊരുക്കുന്ന കൊലപാതകമാണ്..
സത്യത്തിൽ സമീപകാലത്തായി സമൂഹമാധ്യമങ്ങളിൽ നാം കണ്ടുവരുന്ന ചില പ്രവണതകൾ ഭയപ്പെടുത്തുന്നതാണ്. ഒരു മൊബൈൽ ക്യാമറയും ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ ആർക്കും ആരെയും വിചാരണ ചെയ്യാം എന്ന അവസ്ഥ വന്നിരിക്കുന്നു. സത്യമെന്തെന്ന് അന്വേഷിക്കാനോ, മറുപുറം കേൾക്കാനോ ആരും തയ്യാറല്ല. ആവേശത്തോടെ നാം പങ്കുവെക്കുന്ന ഓരോ വീഡിയോയും ഒരാളുടെ ഹൃദയത്തിൽ പതിക്കുന്ന ആണിയാണെന്ന് നാം പലപ്പോഴും മറന്നുപോകുന്നു.
സ്ത്രീപക്ഷവാദം (Feminism) എന്നത് തുല്യനീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണ്. എന്നാൽ, ഒരാളെ വ്യക്തിഹത്യ ചെയ്യാനോ തെളിവുകളില്ലാതെ വേട്ടയാടാനോ ഉള്ള ആയുധമായി അത് മാറുമ്പോൾ അതിന്റെ അർത്ഥം തന്നെ നഷ്ടപ്പെടുന്നു. സ്ത്രീയായാലും പുരുഷനായാലും, അവർക്ക് ലഭിക്കേണ്ട പ്രാഥമികമായ അവകാശമാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം. ലിംഗഭേദത്തിന്റെ പേരിൽ ഒരാൾ ചെയ്യുന്ന തെറ്റായ പ്രവർത്തികളെ മഹത്വവൽക്കരിക്കുന്നതും മറ്റൊരു വിഭാഗത്തെ അടച്ചാക്ഷേപിക്കുന്നതും പുരോഗമനമല്ല, മറിച്ച് സാമൂഹിക ജീർണ്ണതയാണ്.
കാരണം തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു വ്യക്തി മരണം തിരഞ്ഞെടുക്കേണ്ടി വരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെയും സാമൂഹിക ബോധത്തിന്റെയും പരാജയമാണ്. ആത്മഹത്യ ചെയ്ത ആ പുരുഷന്റെ മരണം ആ ഒരു സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല. ആ വീഡിയോ ആസ്വദിച്ചും ഷെയർ ചെയ്തും പരിഹസിച്ചും ആഘോഷമാക്കിയ ഓരോരുത്തരും ആ മരണത്തിൽ ഉത്തരവാദികളാണ്.
നമുക്ക് വേണ്ടത് സ്ത്രീയുടെയോ പുരുഷന്റെയോ വിജയമല്ല, മറിച്ച് മനുഷ്യത്വത്തിന്റെ (Human Nature) നിലനിൽപ്പാണ്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ജീവിതം ബലികൊടുക്കേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാകരുത്.
കാരണം നമ്മൾ ഇപ്പോഴും മനുഷ്യരാണ്.
അതെങ്കിലും മറക്കാതിരിക്കാം.
ജോസ്ന സാബു സെബാസ്റ്റ്യൻ ✍️