പ്രസാധക കുറിപ്പ്
‘അജ്ഞാതന്റെ ആത്മകഥ’യില്‍ പോലും അനുഭവജ്ഞാനത്തിന്റെ കറുപ്പും വെളുപ്പുമായ പാഠങ്ങളുണ്ട്. അതില്‍ നല്ലതും ചീത്തയും അനുവാചകന് വേര്‍തിരിക്കാം. ഖുശ്‌വന്ത് സിംഗ് എഴുതിയതുപോലെ നീതി, സത്യം, സ്‌നേഹം പിന്നെ അല്‍പ്പം ചീത്തയായത്. നാലര പതിറ്റാണ്ടായി സാഹിത്യ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരൂര്‍ സോമന്‍ അത്മ കഥ പറയുമ്പോള്‍ അതില്‍ ഖുശ്‌വന്ത് സിംഗ് പറഞ്ഞ വിശേഷങ്ങള്‍ എല്ലാമുണ്ട്.
അവഗണനയും വിശപ്പും അപമാനവും കണ്ണീരും സഹിച്ച ബാല്യം. പോലീസിനെതിരെ നാടകമെഴുതിയതിന്റെ പേരില്‍ നക്‌സലായി മുദ്രകുത്തപ്പെട്ട് നാടുവിടേണ്ടി വന്ന കൗമാരം. ജീവിക്കാന്‍ വേണ്ടി അലഞ്ഞു തിരിഞ്ഞ യൗവ്വനത്തിന്റെ കനല്‍ വഴികള്‍. ചുവടുറപ്പിക്കും മുന്‍പേ മറ്റുള്ളവരെ രക്ഷിക്കാനും, സഹായിക്കാനുമുള്ള ഹൃദയവിശാലത. ജീവിതയാത്രയില്‍ ആര്‍ക്കുവേണ്ടിയോ അടിപിടി കൂടി തെരുവുഗുണ്ടയെന്ന പേര് വീണപ്പോഴും സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഒടുവില്‍ പ്രണയ സാഫല്യത്തിന്റെ തിളക്കമാര്‍ന്ന വിജയം.
ചാരുംമൂട് എന്ന ശാന്തസുന്ദര ഗ്രാമപ്രദേശത്തു നിന്നും ഉത്തരേന്ത്യയിലും, ഗള്‍ഫിലും, യൂറോപ്പിലും ജോലിക്കാരനായും ഏഷ്യ, ഗള്‍ഫ്, യൂറോപ്പ്, അമേരിക്കയില്‍ യാത്രക്കാരനായും പിന്നിട്ട നാളുകള്‍. ജാതിയും മതവും വര്‍ണ്ണവും ചരിത്രവും സംസ്‌കാരവുമെല്ലാം ഇട കലര്‍ന്ന പാതകളിലൂടെ ചുവടുകള്‍ വച്ചപ്പോള്‍ പലതും കനല്‍ വഴികളായിരുന്നു.
എഴുതിയ നാടകവും, നോവലും, കഥയും, കവിതയും, ചരിത്ര ലേഖനങ്ങളും യാത്രവിവരണങ്ങളും ‘ക’ യില്‍ തുടങ്ങണമെന്നു സോമന്‍ നിര്‍ബന്ധം പിടിച്ചത് കാരൂരിലെ ‘ക’ കൊണ്ടായിരിക്കില്ല. പിന്നിട്ട കനല്‍ വഴികളുടെ ഓര്‍മ്മകള്‍ മായാത്തതുകൊണ്ടാകാം. ആ വഴിയിലൂടെ നമുക്കുമൊന്ന് സഞ്ചരിക്കാം. അറിയാന്‍, പഠിക്കാന്‍, മനസ്സിലുറപ്പിക്കാന്‍ ഏറെ. ‘കഥാകാരന്റെ കനല്‍ വഴികള്‍’ തികച്ചും വ്യത്യസ്തമായ ഒരു ആത്മ കഥയാണ്.
രണ്ട് വാക്ക്
കഥ-കവിത-നോവല്‍-നാടകമായാലും രചനയില്‍ ആത്മകഥാശംങ്ങള്‍ അല്ലെങ്കില്‍ അനുഭവങ്ങള്‍ കടന്നുവരിക സ്വാഭാവികമാണ്. എങ്കില്‍ മാത്രമെ അവ സര്‍ഗ്ഗസൃഷ്ഠികളാകുകയുള്ളു. എന്റെ രചനകളും വിത്യസ്തമല്ല. പല വിഭാഗത്തിലായി അന്‍പതിനടുത്ത് ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടും ജീവിതാനുഭവങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിഞ്ഞില്ല. ആത്മകഥ അഥവാ ജീവിത കഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല ഇങ്ങനെ യൊക്കെ എഴുതാന്‍ ഞാന്‍ യോഗ്യനാണോ എന്നതറിയില്ല. പക്ഷെ സ്വന്തം ജീവിത കഥ ആര്‍ക്കും പറയാം. അത് കൊള്ളണോ തള്ളണോ എന്നത് വായനക്കാരന്‍ തീരുമാനിക്കും.
ഞാന്‍ അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഈ രചനയിലുള്ളത്. മനപ്പൂര്‍വ്വം ആരെയും വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതിലെ കഥാപാത്രങ്ങള്‍ തന്നോട് സാമ്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്നെ കുറ്റപ്പെടുത്തരുത്. രചനയില്‍ പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
ചാരുംമൂട്ടിലെ സ്‌കൂള്‍ ജീവിതം, പോലീസിന്റെ നോട്ടപ്പുള്ളി, ഉത്തരേന്ത്യയിലെ അലച്ചിലുകള്‍ പിന്നെ ഗള്‍ഫിലും ഇംഗ്‌ളണ്ടിലുമൊക്കയായി കുറച്ചൊക്കെ സമാധാന ജീവിതം നയിക്കുന്നു. നല്ലതിനെല്ലാം കൂടെ നില്‍ക്കുന്ന ഭാര്യ ഓമന ഒരു തണലായി ഒപ്പമുണ്ട്. ഉപദ്രവിച്ചവരും അപമാനിച്ചവരും സഹായിച്ചവരുമായി എത്രയോ പേര്‍. ഗുണ്ടകളെ അവരുടെ ശൈലിയില്‍ നേരിട്ടപ്പോഴും ശത്രുതയില്ലായിരുന്നു. ഇന്നും അത് തുടരുന്നു. എന്റെ ശത്രു ഞാന്‍ തന്നെ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ആര്‍ക്കൊക്കെ വേണ്ടിയോ അടിപിടികൂടിയതാണ്. ടിക്കറ്റില്ല യാത്രയും സാഹചര്യം പ്രേരിപ്പിച്ചതാണ്.
സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ നല്ല മനുഷ്യരും ഭാഷയെ കരുതുന്നവരുടെ നല്ല വാക്കുകളും എന്റെ ജീവിത കഥയില്‍ പ്രത്യക്ഷപെടുന്നതില്‍ അതിയായ സന്തോഷമുണ്ട്. നാലര പതിറ്റാണ്ടിലേറെ നീളുന്ന ജീവിത സംഭവങ്ങളുടെ കഥ തികഞ്ഞ വിനയത്തോടെ സമര്‍പ്പിക്കുന്നു. താങ്കള്‍ വിലയിരുത്തുക. തെറ്റുകളും, കുറവുകളും ചൂണ്ടിക്കാട്ടുക; സാമുഹ്യ തിന്മകള്‍ക്കെതിരെ, വര്‍ഗ്ഗീയതക്കെതിരെ, മൂല്യത്തകര്‍ച്ചക്കെതിരേയെല്ലാം നമുക്ക് ഒരുമിച്ചു പോരാടാം.
കാരൂര്‍ സോമന്‍
അദ്ധ്യായം 1
കുടുംബപുരാണം
പ്രകൃതിയുടെ വരദാനമാണ് ഓണാട്ടുകര. ഓണാട്ടുകര മാവേലിക്കര-കരുനാഗപ്പള്ളി-കാര്‍ത്തികപ്പള്ളിയുടെ ഭാഗങ്ങളാണ്. അതില്‍ പ്രഥമസ്ഥാനം മാവേലിക്കരയ്ക്കാണ്. കാരണമായി പറയപ്പെടുന്നത് മാവേലി മന്നന്‍ അവിടെ വാണിരുന്നു എന്നതാണ്. അതിന് ചരിത്ര രേഖകള്‍ ഇല്ല. പൂവുകള്‍, കായലുകള്‍, പച്ചപ്പാര്‍ന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍, വാഴ, തെങ്ങിന്‍-കവുങ്ങിന്‍ തോട്ടങ്ങള്‍, കുളങ്ങള്‍ സസ്യശ്യാമളമാണ് ഓണാട്ടുകര. വൈവിധ്യമാര്‍ന്ന ജൈവകൃഷി. മാവേലിക്കര-കൃഷ്ണപുരം രാജകൊട്ടാരങ്ങളും പുരാതന ക്ഷേത്രങ്ങളും പള്ളികളും. വിവിധ നാടന്‍ കെട്ടുകാഴ്ചകള്‍, നാടന്‍ കലാരൂപങ്ങള്‍ ആട്ടക്കഥകള്‍, തിരുവാതിര-തുള്ളല്‍, വഞ്ചിപ്പാട്ടുകള്‍ എന്നിവയുടെ തുടക്കത്തിന് മാവേലിക്കരയുമായി ബന്ധമുണ്ടത്രെ.
സാഹിത്യ-സാംസ്‌കാരിക-ആത്മീയ-രാഷ്ട്രീയ രംഗത്ത് അമൂല്യങ്ങളായ സംഭാവനകള്‍ നല്കിയ ധാരാളം മഹാത്മാക്കളുടെ നാടാണിത്. ലോകത്ത് ആദ്യമായി സമത്വവും സാഹോദര്യവുംകൊണ്ടുവന്ന ആദ്യത്തെ വിപ്ലവചക്രവര്‍ത്തിയായിരുന്ന മാവേലിയുടെ നാട്ടില്‍ ജന്മി-കുടിയാന്‍ അയിത്തവും അടിമത്വവും എങ്ങനെയുണ്ടായി എന്നുചോദിക്കരുത്. ഈ ദേശത്തിന് കാര്‍ഷിക സമൃദ്ധി ഉണ്ടാക്കിക്കൊടുത്തത് ഇവിടുത്തെ കുടിയാന്മാരാണ്. ജന്മിമാരുടെ നെല്ലറ നിറയ്ക്കാന്‍വേണ്ടി മാത്രം കണ്ണീരൊപ്പി-വിയര്‍പ്പൊഴുക്കി അടിമകളെപ്പോലെ ജീവിച്ചവര്‍. ഓണാട്ടുകരയുടെ കാര്‍ഷികസമൃദ്ധി, മത്സ്യസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഓണാട്ടുകരയുടെ തലസ്ഥാനം കായംകുളമായിരുന്നു. കൃഷ്ണപുരം കൊട്ടാരം ഇന്നൊരു ചരിത്രസ്മാരകമാണ്. ഇതിനടുത്താണ് വാരണപ്പള്ളി. നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മണ്ണാണിത്. ഗുരുദേവന്റെ ബാല്യകാലം മൂന്നു വര്‍ഷത്തിലധികം വാരണപ്പള്ളി തറവാട്ടിലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം നടത്തിയ കണ്ണാടി പ്രതിഷ്ഠ അതിനുദാഹരണമാണ്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി; ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.”
മാവേലിക്കര താലൂക്കിലെ ഗ്രാമീണസുന്ദരമായ താമരക്കുളം-ചാരുംമൂട്ടില്‍ ജനിച്ചത് എന്റെ ഭാഗ്യമായി. താമരക്കുളം-ചാരുംമൂട്ടിലെ അതിപുരാതന തറവാടാണ് കാരൂര്‍. അവിടുത്തെ ഗീവര്‍ഗീസ് വാദ്ധ്യാര്‍ സംസ്‌കൃതത്തിലും മലയാളത്തിലും അറിവുള്ളവനായിരുന്നു. ഒരു ആശാന്‍കളരിയുമുണ്ടായിരുന്നു. ധാരാളം കുട്ടികളെ ആദ്യാക്ഷരങ്ങള്‍ ഓലയിലും മണലിലും എഴുതി പഠിപ്പിച്ചിട്ടുണ്ട്. ഈ ദേശങ്ങളിലെ ഈഴവര്‍, പറയര്‍, പുലയര്‍, കുറവര്‍ തുടങ്ങിയവര്‍ക്കു റോഡുകളിലൂടെ സഞ്ചരിക്കാന്‍ അവകാശമില്ലായിരുന്നു. രാത്രികാലങ്ങളില്‍ മൂന്നുംനാലും പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് ഓലകെട്ടിയള്ള ചൂട്ടും തെളിച്ച് അവര്‍ നടന്നിരുന്നത് ജന്മിമാരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചത്തിയറ, വള്ളികുന്നം നൂറനാട് ഭാഗങ്ങളില്‍ നിന്ന് കുറ്റാകുറ്റിരുട്ടില്‍ ഒളിഞ്ഞും മറഞ്ഞും അവര്‍ കാരൂര്‍ തറവാട്ടില്‍ സങ്കടം പറയാന്‍ വരുമായിരുന്നു. അവരില്‍ പലരും ഒളിവില്‍ കഴിഞ്ഞതും ഇവിടുത്തെ ജോലിക്കാരായി മാറിയതും ചരിത്രം. ജന്മിമാരുടെ കുട്ടികളെ പഠിപ്പിക്കുന്നത് അക്ഷരപ്പുരയിലും അധഃകൃതരുടെ കുട്ടികളെ പുറത്തുള്ള മരച്ചുവട്ടിലെ മണ്ണിലുമാണ്. അതില്‍ ജന്മിമാര്‍ക്ക് വളരെ എതിര്‍പ്പായിരുന്നു. അക്ഷരങ്ങള്‍ അവര്‍ണര്‍ ഉച്ചത്തില്‍ പറയാന്‍ പാടില്ലായിരുന്നു. സ്ത്രീകളുടെ മുലയ്ക്കും പുരുഷന്മാരുടെ തലയ്ക്കും നികുതി ഏര്‍പ്പെടുത്തുന്നവര്‍ക്ക് പാവങ്ങള്‍ എന്തുചെയ്താലും കുറ്റം മാത്രമേ കണ്ടെത്താന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ അവരോട് പറയും നിങ്ങളുടെ പരാതി നാടുവാഴികളെ അറിയിക്കുക. ഞാനപ്പോള്‍ ഉത്തരം കൊടുത്തുകൊള്ളാം.
വാദ്ധ്യാര്‍ക്ക് മാവേലിക്കര രാജകുടുംബവുമായി നല്ല ബന്ധമുള്ളത് നാട്ടുകാര്‍ക്കറിയാം. അവിടുത്തെ സംഗീതസദസ്സിലും പാണ്ഡിത സദസ്സിലും വാദ്ധ്യാര്‍ക്കും ക്ഷണമുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ലഭിക്കുന്ന പരാതികളുമായി ഉച്ച കഴിഞ്ഞ് നാടുവാഴികളെ വാദ്ധ്യാര്‍ സമീപിച്ചിട്ട് പറയും ”സത്യം ധര്‍മ്മേ പ്രതിഷ്ഠിതം” അതാണ് ഹിന്ദുവിന്റെ അടിസ്ഥാന വിശ്വാസം. ഹിന്ദുക്കള്‍ ധര്‍മ്മത്തിന് കൂട്ടുനില്ക്കുന്നവരാണ് അധര്‍മ്മത്തിനല്ല. ശാന്തിയുടെ ദൂതനായിട്ടാണ് വാദ്ധ്യാരെ എല്ലാവരും കണ്ടിരുന്നത്. മനുഷ്യര്‍ ജന്മംകൊണ്ട് ഓരോ ജാതിയായി മാറിയാലും മനുഷ്യര്‍ക്ക് അക്ഷരജ്ഞാനം നിക്ഷേധിക്കുന്നതില്‍ വാദ്ധ്യാര്‍ക്കുള്ള ആശങ്ക ധാരാളമായിരുന്നു. സമ്പന്നമായ കാര്‍ഷിക പാരമ്പര്യമാണ് ഇവിടുത്തെ നായര്‍ ജന്മിമാര്‍ക്കുള്ളത്. അതില്‍ പിള്ളമാരും കുറുപ്പന്മാരും പണിക്കരുമുണ്ട്. അവര്‍ണരായിരുന്നു ജന്മിമാരുടെ പാടശേഖരങ്ങളിലും മറ്റും കൃഷി നടത്തിയിരുന്നത്.
നായര്‍ ജന്മിമാര്‍ക്കുള്ളതുപോലെ കാരൂര്‍ തറവാടിനും കരിമുളയ്ക്കല്‍, പറയംകുളം, താമരക്കുളം ഭാഗങ്ങളില്‍ ധാരാളം ഭൂപ്രദേശങ്ങളും പാടശേഖരങ്ങളുമുണ്ടായിരുന്നു. നായര്‍ ജന്മിമാരുടെ പോലുള്ള തേക്കിലും ഈട്ടിയിലുമുള്ള അറയും പുരയും ഉള്ള വീട്. എണ്ണ ആട്ടിയെടുക്കാനുള്ള ചക്ക്, കാളവണ്ടി ഇതെല്ലാമായിരുന്നു അന്നത്തെ ഉന്നതരുടെ അടയാളങ്ങള്‍. അതിനാല്‍ തന്നെ അവരുടെ പൂര്‍വ്വികര്‍ നായന്മാരായിരുന്നുവെന്നും അവരില്‍ നിന്ന് ക്രിസ്ത്യാനികളായി എന്നും അതല്ല സവര്‍ണ്ണരില്‍ നിന്ന് മോചനം ലഭിക്കാനായി ഈഴവ സമുദായത്തില്‍ നിന്ന് ക്രിസ്ത്യാനികള്‍ ആയിയെന്നും രണ്ടുപക്ഷമുണ്ട്.
വാദ്ധ്യാര്‍ക്ക് രണ്ട് ആണ്‍മക്കളായിരുന്നു. പെണ്‍മക്കളെപ്പറ്റി നല്ല അറിവില്ല. വാദ്ധ്യാരുടെ ഭാര്യ പള്ളിയമ്പില്‍ കുടുംബാംഗമായിരുന്നു. ആണ്‍മക്കളില്‍ മൂത്തവനായിരുന്നു കാരൂര്‍ കൊച്ചുകുഞ്ഞ്. ചെറുപ്പം മുതല്‍ക്കേ സവര്‍ണര്‍ക്കെതിരെ അമര്‍ഷവുമായിട്ടാണ് കൊച്ചുകുഞ്ഞ് വളര്‍ന്നത്. ഇരുനിറം; അരോഗദൃഢഗാത്രനുമായിരുന്നു. ഇദ്ദേഹത്തിന്റെ കൈകള്‍ക്ക് സാധാരണയില്‍ കൂടുതല്‍ നീളമുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതം.
അനുജന്‍ ഉണ്ണുണ്ണിയാകട്ടെ കാണാന്‍ സുന്ദരന്‍. സായിപ്പിന്റെ നിറം. ശരീരം മുഴുവന്‍ രോമം. ശാന്തശീലന്‍. കൊച്ചുകുഞ്ഞിനെ രണ്ടാം ക്ലാസ്സുവരെ പിതാവ് പഠിപ്പിച്ചു. യൗവനത്തിലെത്തിയപ്പോള്‍ മാവേലിക്കര രാജഭടനായി ജോലി കിട്ടി. നാട്ടിലെ ജന്മിമാരുടെ മക്കളുമായി അടിപിടി നടത്തി ഒരു ചട്ടമ്പിയെന്നുള്ള പേര് സമ്പാദിച്ചിരുന്നു. സൈന്യത്തിലെ ജോലി അധികകാലം നീണ്ടുനിന്നില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആരെയോ ജാതി വിളിച്ച് ആക്ഷേപിച്ചതിനെ ചോദ്യം ചെയ്യുകയും അയാളെ തല്ലി അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് സൈനിക മേധാവി ജോലിയില്‍ നിന്നു പുറത്താക്കി. വാദ്ധ്യാരുടെ ഇടപെടല്‍ മൂലം ജയില്‍വാസം ഒഴിവായി. പിതാവിന് മകന്‍ ഒരു തലവേദനയായി മാറിക്കൊണ്ടിരുന്നു. മകന്‍ ഒരു ക്രൂരനായി ജീവിക്കുന്നതില്‍ പിതാവിന് സങ്കടമുണ്ടായിരുന്നു.
1867-ല്‍ സവര്‍ണരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അയ്യന്‍കാളി വില്ലുവണ്ടിയില്‍ സഞ്ചരിച്ചതും ഗുരുദേവന്‍ ദേവാലയങ്ങള്‍ വിദ്യാലയങ്ങള്‍ ആക്കണമെന്ന് അറിയിച്ചതുമൊക്കെ ഓണാട്ടുകരക്കാര്‍ക്ക് ആശ്വാസമായി. പ്രായാധിക്യത്തിലായിരുന്ന വാദ്ധ്യാരും ഏറെ സന്തോഷിച്ചു. കാരൂര്‍ കൊച്ചുകുഞ്ഞ് എന്ന എന്റെ വല്യച്ചനെപ്പറ്റി ഞാനൊരു ചെറു നോവല്‍ എഴുതിയിട്ടുണ്ട്.
കൊച്ചുകുഞ്ഞിന് പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ വീടിന് മുന്നിലെ റോഡരികില്‍ കാള ചക്ക് ആട്ടിക്കൊണ്ടിരുന്നു. തേങ്ങയും എള്ളുമാണതില്‍ ആട്ടുന്നത്. പടിഞ്ഞാറെ പാടത്ത് എല്ലാവരും മകരകൊയ്ത്തിന് പോയിരുന്നു. മകരക്കൊയ്ത്ത് ഉത്സവം പോലെയാണ്. വീട്ടിലെ ജോലിക്ക് വന്ന ഏതോ സ്ത്രീയോട് തേങ്ങ ആട്ടാന്‍ പറഞ്ഞിട്ടാണ് പോയത്. ആ സ്ത്രീ തേങ്ങ ചക്കില്‍ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ കൊച്ചുകുഞ്ഞും കൂട്ടുകാരന്‍ ചാത്തനും അവിടേക്ക് വന്നു. ചക്ക് ആട്ടിക്കൊണ്ടിരുന്ന സ്ത്രീയോട് പറഞ്ഞു ”ഞങ്ങള്‍ ആട്ടാം” കാളയുടെ കയര്‍ കൊടുത്തിട്ട് ആ സ്ത്രീ കുടുംബത്തേക്ക് പോയി. ഇതിനിടയില്‍ ചാത്തനും കൊച്ചുകുഞ്ഞും പിണ്ണാക്ക് എടുത്തു തിന്നു. കുഞ്ഞ് കാളയുടെ പുറത്തു കയറിയിരുന്നത് കാളയ്ക്ക് തീരെ പിടിച്ചില്ല. കാള കൊമ്പിട്ട് ഇളക്കുന്നത് കണ്ട് അവന്‍ പുറത്തേക്ക് ചാടി. അവിടെ കിടന്ന വടി എടുത്ത് ഒരടിയും കൊടുത്തു.
അപ്പോഴാണ് സ്ഥലത്തെ പ്രമാണിയായ ശങ്കരപ്പിള്ള അവിടേക്ക് വന്നത്. അയാളുടെ തേങ്ങയാണ് ആട്ടുന്നത്. അയാള്‍ കണ്ട കാഴ്ച ചാത്തന്‍ പിണ്ണാക്ക് തിന്നുന്നതാണ്. പുലയച്ചെറുക്കന്‍ പിണ്ണാക്ക് അശുദ്ധമാക്കിയല്ലോ എന്ന് പറഞ്ഞ് അവനെ അടിച്ചു. അവന്‍ പേടിച്ച് കരഞ്ഞു. അത് കണ്ട കൊച്ചുകുഞ്ഞ് കാളയെ അടിക്കുന്ന വടിയെടുത്ത് പിള്ളയുടെ പുറത്തിനിട്ട് നല്ല പെട കൊടുത്തു. അവന്‍ പുറത്തേക്ക് ഓടി. ചാത്തന്‍ ഈറന്‍ കണ്ണുകളോടെ അത് നോക്കി നിന്നു. വിളറിവെളുത്ത മുഖവുമായി പിള്ള നടന്നകന്നു.
മറ്റൊരു സംഭവം പറയംകുളം പറയന്മാരുമായുള്ള ഏറ്റുമുട്ടലാണ്. ചാരുംമൂട്-നൂറനാട്-താമരക്കുളം-ചുനക്കരയുടെ നല്ലൊരുഭാഗം അവരുടെ അധീനതയിലായിരുന്നു. കിഴക്കോട്ടുള്ള പറയംകുളം അടൂര്‍, പുനലൂര്‍ റോഡരികിലാണ് അവരുടെ പ്രധാന താവളം. മാവേലിക്കര പ്രദേശങ്ങളില്‍ കഴുകനെ കാണുന്നത് ഇവിടെ മാത്രമാണ്. വന്‍ജന്മിമാരുടെ കാളയെയോ പശുവിനെയോ പറമ്പില്‍ കണ്ടാല്‍പോലും അവര്‍ അഴിച്ചുകൊണ്ടുപോകും. അജാനുബാഹുക്കളായ അവരെ നാട്ടുകാര്‍ക്ക് ഭയമായിരുന്നു. കൊല്ലാനും തിന്നാനും മടിയില്ലാത്തവര്‍. അതുവഴി പോകുന്നവര്‍ കരം കൊടുക്കണമായിരുന്നു. മാവേലിക്കര, കായംകുളം രാജകുടുംബാംഗങ്ങളും കണ്ണടച്ചു. ഇവര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേരുമോ അതായിരുന്നു അവരുടെ ഭയം. അതുവഴി വന്ന കടമറ്റത്തച്ചനെയും കരം കൊടുക്കാതെ വിട്ടില്ല. അച്ചന്‍ എന്തോ മന്ത്രം നടത്തി രക്ഷപെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പറയംകുളത്തിന് തെക്കുഭാഗത്തായി കാരൂരുകാര്‍ക്ക് കൃഷിത്തോട്ടങ്ങളുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ നിന്ന് വാഴക്കുല, കപ്പ, ചേന തുടങ്ങിവ മോഷണം പോകുക പതിവായിരുന്നു. ഇത് മനസ്സിലാക്കിയ കൊച്ചുകുഞ്ഞ് ധൈര്യശാലികളായ ഏതാനും ഈഴവരെ അവിടെ രാത്രികാലങ്ങളില്‍ കാവലിരുത്തി. ഒരു ദിവസം അതു സംഭവിച്ചു. രണ്ട് പറയന്മാര്‍ മോഷണത്തിനായിട്ടെത്തി. ഒരുത്തനെ പിടിച്ചുകെട്ടി മറ്റെ ആള്‍ ഓടി രക്ഷപ്പെട്ടു. അതില്‍ ഒരാള്‍ പടിഞ്ഞാറേ പാടങ്ങള്‍ കടന്ന് കാരൂര്‍ തറവാട്ടിലെത്തി കൊച്ചുകുഞ്ഞിനെ വിവരമറിയിച്ചു. കാളവണ്ടിക്കാരന്‍ രാമനെ വിളിച്ചുണര്‍ത്തി അവര്‍ക്കൊപ്പം വിട്ടു.
നേരം പുലരുന്നതിന് മുമ്പുതന്നെ പറയനെ അതിനുള്ളിലാക്കി തറവാട്ട് മുറ്റത്ത് എത്തിച്ചു. കാളവണ്ടിയില്‍ നിന്ന് പുറത്തെത്തിച്ചിട്ട് കെട്ടുകള്‍ അഴിച്ചുവിട്ടു. ഉടനടി അയാള്‍ അടുത്തു നിന്നവരെ തല്ലാനാരംഭിച്ചു. അതു കണ്ട് ക്ഷുഭിതനായ കൊച്ചുകുഞ്ഞ് ഓടിച്ചെന്ന് അയാളെപൊതിരെ തല്ലി.
അല്പസമയത്തിനുള്ളില്‍ പറയന്മാര്‍ വടിയും വാളും വെട്ടുകത്തിയുമായി കാരൂര്‍ തറവാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചു. നാട്ടുകാര്‍ രക്തപ്പുഴ ഒഴുകുമല്ലോ എന്നോര്‍ത്ത് ഭയപ്പെട്ടു. കുറ്റിവിള ഉണ്ണുണ്ണി വെട്ടിക്കോട് കാട്ടുകളിയ്കതില്‍ കൊച്ചുകുഞ്ഞിന്റ ഭാര്യ അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരിയാണ്. കരിമുളക്കലെ കാരൂര്‍ക്കാരും, ഇട്ടനാം പറമ്പില്‍ പനയ്ക്കല്‍, തരകന്മാര്‍, കാരൂര്‍ കിഴക്കേതില്‍, കൊപ്പാറ വടക്കേടത്ത്, കുറ്റിയില്‍ തുടങ്ങിയിടങ്ങളിലെ കാരൂര്‍കാരുടെ ബന്ധുമിത്രാദികളും കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി അവിടേക്ക് ചെന്നുകൊണ്ടിരുന്നു. വന്നവരൊക്കെ തെങ്ങില്‍ കെട്ടി ഇട്ടിരിക്കുന്ന ആജാനുബാഹുവായ പറയനെ തുറിച്ചുനോക്കി. ബന്ധുമിത്രാദികള്‍ റോഡിന്റെ പലഭാഗത്തായി നിലയുറപ്പിച്ചു. തരകന്മാരിലൊരാള്‍ തേങ്ങ പൊതിച്ചെടുക്കുന്ന ഇരുമ്പുപാര പിടിച്ചുനിന്നു. ചിലര്‍ വെട്ടുകത്തി സ്വന്തമാക്കി.
കൂട്ടമായിട്ടെത്തിയ പറയന്മാര്‍ തറവാടിന്റെ മുന്നിലെ റോഡിലെത്തുമ്പോള്‍ കയ്യില്‍ വാളുമായി നില്ക്കുന്ന കൊച്ചുകുഞ്ഞിനെയാണ് കാണുന്നത്. ആ വാള്‍ സൈന്യത്തില്‍ നിന്ന് ലഭിച്ചതാണ്. സ്വയം രക്ഷയ്ക്കാണ് അന്നു ഭടന്മാര്‍ക്കു വാള്‍ നല്കിയിരുന്നത്. ഇദ്ദേഹം അത് മടക്കിക്കൊടുത്തില്ല. കയ്യിലിരുന്ന വാള്‍ താഴെ ഇട്ടിട്ട് കൊച്ചുകുഞ്ഞ് വെല്ലുവിളിച്ചു. ”ആരാടാ നിന്റെ നേതാവ്, മുന്നോട്ട് വാ, നീയൊന്നും വന്നതുപോലെ തിരിച്ചുപോവില്ല” ചില ബന്ധുക്കള്‍ മുന്നോട്ടാഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞ് പറഞ്ഞു ”വേണ്ട നിങ്ങള്‍ ആരും ഇതില്‍ ഇടപെടേണ്ട. ഇത് ഞാന്‍ തീര്‍ത്തുകൊള്ളാം” മുന്നോട്ടുവന്നവര്‍ പിന്നോട്ട് പോയി. കൂട്ടമായി വന്ന പറയന്മാര്‍ വാള്‍മുനയുടെ മുന്നിലെത്തി. അപ്പോഴാണ് മനസ്സിലായത്. ജീവന്‍ വേണമെങ്കില്‍ സ്വന്തം പാളയത്തിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന്. അവര്‍ പിറുപിറുത്തു. ഇവര്‍ക്ക് ഇത്ര ആള്‍ബലം ഉണ്ടെന്ന് കരുതിയില്ല. കാരൂര്‍ കൊച്ചുകുഞ്ഞിനെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും തങ്ങളെക്കാള്‍ ഭീകരനെന്ന് കരുതിയില്ല. കൂടെ വന്നവരില്‍ പലര്‍ക്കും മടങ്ങിപ്പോയാല്‍ മതിയെന്നായി.
പിടിച്ചുകൊണ്ടുപോയവനെ മടക്കിക്കിട്ടണം. അവരിലെ മുഖ്യന്‍ കയ്യിലിരുന്ന ആയുധം താഴെ വച്ചിട്ട് കുഞ്ഞിനെ നോക്കി പറഞ്ഞു ”തെറ്റ് പറ്റിപ്പോയി, പൊറുക്കണം. ഇനിയും ഞങ്ങള്‍ നോക്കിക്കൊള്ളാം” കുഞ്ഞ് മറുപടിയായി പറഞ്ഞു ”നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എന്നോട് ചോദിക്കാം, എന്റെ തോട്ടത്തില്‍ അതിക്രമിച്ചു കടന്നാല്‍; അവിടെ നിങ്ങള്‍ക്ക് തെറ്റി. നിങ്ങളുടെ നാട്ടുഭരണത്തില്‍ കാരൂര്‍ക്കാര്‍ വരില്ല. ഇതോര്‍മ്മയിരിക്കട്ടെ” ഒരു ചോരപ്പുഴ ഒഴിവായതില്‍ വന്നവര്‍ക്കെല്ലാം ആശ്വാസമായി. കെട്ടിയിട്ടവനെ അഴിച്ചുവിടാന്‍ അറിയിച്ചിട്ട് കൊച്ചുകുഞ്ഞ് അകത്തേക്ക് പോയി.
ചാരുംമൂട്ടില്‍ നിന്നു കള്ളു കുടിച്ചിട്ട് തെക്കോട്ട് കാരൂര്‍ വീടിന്റെ മുന്നിലെ റോഡിലൂടെ ഒരു ജന്മിയും നടക്കില്ലായിരുന്നു. അവരൊക്കെ കള്ളുകുടിച്ചിട്ട് പോകുന്നത് കിഴക്കേ താമരക്കുളം റോഡിലൂടെയായിരുന്നു. തെക്കോട്ടുള്ള ചെറിയ വഴി കാളവണ്ടിക്ക് പോകാന്‍ വീതികൂട്ടിയെടുപ്പിച്ചതും കാരൂര്‍കൊച്ചുകുഞ്ഞായിരുന്നു. ഈ സംഭവ വികാസങ്ങള്‍ പലരില്‍ നിന്നും കേട്ടെങ്കിലും എന്റ അമ്മയും പിച്ചിനാട്ടു കേശവകുറുപ്പും പറഞ്ഞപ്പോഴാണ് എനിക്ക് വിശ്വാസമയത്. ഇവിടുത്തെ മിക്ക വസ്തുക്കളും കേശവകുറുപ്പിന്റ മുത്തച്ഛന്മാരുടേതാണ്.
പുതിയൊരു വീടുയര്‍ന്നപ്പോള്‍ കുടുംബത്തില്‍ നിന്ന് മൂത്തപുത്രന്‍ താമസം മാറി. കാരൂര്‍ തറവാട് ഇളയവനായ കൊച്ചുണ്ണിക്കായി. കാരൂര്‍ കൊച്ചുകുഞ്ഞ് പലഭാഗത്തുമുള്ള വസ്തുക്കള്‍ വിറ്റത് കോടതിക്കും കേസ്സിനുമാണ്. അതിനിടയില്‍ 1952ല്‍ കറ്റാനം ബഥനി ആശ്രമത്തില്‍ നിന്ന് ഒരു വൈദികന്‍ കുഞ്ഞിനെ കാണാനെത്തി. ഒപ്പം ഒരു പള്ളിപ്രമാണിയുമാണ്ടായിരുന്നു. അവര്‍ വന്നത് ഒരു ദേവാലയം പണിയാനുള്ള സ്ഥലം ആവശ്യപ്പെട്ടാണ്. ചാരുംമൂടിന് തെക്കുഭാഗത്തുള്ള ഹിന്ദുപ്രമാണിമാര്‍ ആരും വസ്തു നല്കില്ലെന്ന് തുറന്നുപറഞ്ഞു. ഒരു ക്രിസ്തീയ ദേവാലയത്തില്‍ അവര്‍ക്ക് താല്പര്യം ഇല്ല. കുടുംബം അനുജന്റെ പേരിലാണ്. കൊച്ചുകുഞ്ഞ് അനുജനോട് പറഞ്ഞാല്‍ കാര്യമുണ്ടാകുമെന്ന് അവര്‍ക്കറിയാം. ഇതിനകം ഉണ്ണുണ്ണി അറയും പറയുമൊക്കെ വിറ്റിരുന്നു. മാത്രമല്ല തെക്കുഭാഗത്തുള്ള സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയുണ്ടാക്കുന്നതില്‍ കൊച്ചുകുഞ്ഞ് വഹിച്ച പങ്ക് അവര്‍ കേട്ടിരുന്നു.
പള്ളിക്ക് വാനമെടുത്ത് കഴിഞ്ഞ പ്പോള്‍ പള്ളിയുടെ തടിക്കുരിശും മറ്റ് പണിസാധനങ്ങളും ഗുരുനാഥന്‍ കുളങ്ങര കുളത്തില്‍ പൊങ്ങികിടക്കുന്നതാണ് രാവിലെ നാട്ടുകാര്‍ കാണുന്നത്.ആ പള്ളി മുകളിലേക്കുയര്‍ത്തിയത് കൊച്ചുകുഞ്ഞ് രാത്രി കാവല്‍ക്കാരെ നിയോഗിച്ചാണ്. തരകന്മാരും സഹായത്തിനുണ്ടായിരുന്നു. പള്ളി സ്ഥലത്തിന് മാവേലിക്കര രാജധാനിയില്‍ നിന്ന് അധികാരം വാങ്ങിച്ചത് തെങ്ങിന്‍തറക്കാരാണ്. കാരൂര്‍ കൊച്ചുകുഞ്ഞ് പള്ളിയില്‍ അധികം പോകാറില്ലെങ്കിലും ഈശ്വരഭക്തി നല്ലതെന്ന അഭിപ്രായക്കാരനാണ്. പള്ളി പണിയുന്നതിനുള്ള എതിര്‍പ്പ് കുഞ്ഞ് കാര്യമാക്കിയില്ല. അവിടെയുള്ള ഒരു ജോലിക്കാരനെ കാരൂര്‍ ഉണ്ണുണ്ണിയെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞുവിട്ടു. അനുജന് ജ്യേഷ്ഠനോടെന്നും ബഹുമാനമായിരുന്നു. ജോലിക്കാരനൊപ്പം വേഗമെത്തി. മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടു. ഇരിക്കാന്‍ പറഞ്ഞെങ്കിലും ഇരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം കസേരയിലിരുത്തി വന്നവരുടെ ഉദ്ദേശം ഉണ്ണൂണ്ണിയോട് പറഞ്ഞു. കുഞ്ഞ് മൂത്തമകള്‍ വിവാഹപ്രായം ആയി നില്ക്കുന്നത് മുന്നോട്ടു വച്ചു. നീ അമ്പത് സെന്റ് പള്ളിക്ക് കൊടുക്ക്. എന്നിട്ട് ശോശയെ കെട്ടിച്ചുവിട്. അവിടെ വച്ച് വില നിശ്ചയിച്ച് ഒരണ മുന്‍കൂറായി വാങ്ങി.
1954ല്‍ കാരൂര്‍ തറവാട് നിന്ന സ്ഥലത്ത് സെന്റ് മേരീസ് മലങ്കര പള്ളി ഉയര്‍ന്നു. കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ബനഡിക്റ്റ് മാര്‍ ഗ്രീഗോറിയസാണ് ദേവാലയത്തിന്റെ കൂദാശ നിര്‍വഹിച്ചത്. മൂത്തമകള്‍ ശോശമ്മയെ ആ പണം കൊടുത്ത് കൊപ്പാറവടക്ക് ഡാനിയലിനെകൊണ്ട് വിവാഹം കഴിപ്പിച്ചു. അതിന്റെ തെക്കുഭാഗത്തുള്ള വസ്തുക്കള്‍ ഇളയ മകള്‍ അന്നമ്മയ്ക്ക് ഉണ്ണൂണ്ണി കൊടുത്തു. 1977ല്‍ ആ വസ്തുവും കാരൂര്‍ അന്നമ്മ പള്ളിക്ക് കൊടുത്തിട്ട് മാവേലിക്കര കല്ലുമലയ്ക്ക് പോയി. ഇന്നും നാട്ടുകാര്‍ വിളിക്കുന്നത് കാരൂര്‍ പള്ളിയെന്നാണ്. പഴയ പള്ളി പൊളിച്ച് വളരെ മനോഹരമായിട്ടാണ് പുതിയ പള്ളി തീര്‍ത്തിരിക്കുന്നത്.
നാളെ അദ്ധ്യായം 2 – ബാല്യകാല സ്മരണകള്‍
കാരൂര്‍ സോമന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനൊപ്പം അവാര്‍ഡ് ദാന ചടങ്ങില്‍
യുകെയില്‍ താമസിക്കുന്ന പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ തന്‍റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത് എഴുതുന്ന ആത്മകഥ നാളെ മുതല്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസി മലയാളി എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ കാരൂര്‍ സോമന്‍റെ ജീവിതം എന്നും സംഭവ ബഹുലമായിരുന്നു. സ്കൂള്‍ പഠന കാലത്ത് മുതല്‍ എഴുത്തിനെ പ്രണയിച്ച് തുടങ്ങിയ കാരൂര്‍ സോമന് അന്ന് മുതല്‍ തന്നെ എഴുത്ത് ധാരാളം മിത്രങ്ങളെയും ശത്രുക്കളെയും സമ്പാദിച്ച് നല്‍കിയിട്ടുണ്ട്.
നന്നേ ചെറുപ്പത്തില്‍ തന്നെ തന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട് വിടേണ്ടി വന്ന വ്യക്തിയാണ് സോമന്‍. പോലീസിനെ വിമര്‍ശിച്ച് നാടകമെഴുതി എന്ന കാരണത്താല്‍ നക്സലൈറ്റ് ആയി മുദ്ര കുത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സോമന്‍ സ്വന്തം നാടുപേക്ഷിച്ച് പോകേണ്ടി വന്നത്. മാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് എന്ന പ്രദേശത്ത് ജനിച്ച സോമന്‍ നാടകം, കഥ,കവിത, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, സഞ്ചാര സാഹിത്യം തുടങ്ങി വിവിധ മേഖലകളിലായി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
തന്റെ സുദീര്‍ഘമായ രചനാ വഴികളില്‍ കല്ലും മുള്ളും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള കാരൂര്‍ സോമന്‍ ആ അനുഭവങ്ങള്‍ എല്ലാം തന്‍റെ ആത്മകഥയില്‍ തുറന്നെഴുതുന്നുണ്ട്. ആ അനുഭവക്കുറിപ്പികള്‍ നാളെ മുതല്‍ മലയാളം യുകെയില്‍ വായിക്കുക.
കാരൂര്‍ സോമന്‍
മാനവചരിത്രത്തിലൂടെയുള്ള വായനകള്‍ മനസ്സില്‍ പഠനം നടത്തുമ്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മള്‍ തിരിച്ചറിയുന്നത്. ലോകത്തിലെ ഏഴുകലകളുടെ തലസ്ഥാനമായ വിയന്നായുടെ മാറിലൂടെ സഞ്ചരിച്ചാല്‍ വടക്ക് മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വതനിരകളും തെക്ക് യു.എന്‍. ആസ്ഥാന മന്ദിരത്തിനടുത്തൂടെ പത്ത് രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന ഡാന്യൂബ് നദിയും അതിന്റെ ഇരുകരകളിലെ മഞ്ഞണിഞ്ഞ പച്ച തളിരിലകളും, കാലത്തിന്റെ തിരുശേഷിപ്പുകളായ ദേവാലയങ്ങള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍, അഴകാര്‍ന്ന പൂന്തോപ്പുകള്‍, ഒരു രാജ്യത്തിന്റെ സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നു. മലയാളിയായ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ ഹോട്ടലായ പ്രോസിയില്‍ ഭക്ഷണം കഴിച്ചിട്ട് ലണ്ടനില്‍ നിന്നെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റജി നന്തിക്കാട്ടും, യുഗ്മ നെഴ്‌സസ് ഫോറം പ്രസിഡന്റ് അബ്രഹാം ജോസുമായിട്ടാണു ദേവാലയങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സെന്റ് സ്റ്റീഫന്‍ കതീഡ്രലിലേക്ക് പോയത്. പടിഞ്ഞാറെ കടലിന് മുകളില്‍ സൂര്യന്‍ ചെങ്കതിരുകള്‍ പൊഴിച്ചുനില്ക്കും പോലെ ആകാശത്തിന്റെ ശീതളഛായയില്‍ ഈ ദേവാലയം പ്രശോഭിച്ചു നില്ക്കുന്നു. ഒറ്റ നോട്ടത്തില്‍ ദൈവത്തിന് ഈ ദേവാലയവുമായി ചങ്ങാത്തമുള്ളതായി തോന്നും. അതിന് ചുറ്റും ചിറക് വിടര്‍ത്തി പറക്കുന്ന പ്രാവുകള്‍. അതിമനോഹരവും അലൗകികവുമായ ഈ ദേവാലയത്തിന് ചുറ്റിലും ഭക്തജനങ്ങള്‍ നടക്കുന്നു. അകത്തും പുറത്തും കൊത്തിവച്ച പ്രതിമകള്‍ പോലെ സുന്ദരമായ ശില്പങ്ങള്‍ ദേവാലയത്തെ ചുംബിച്ചു നില്ക്കുന്നു.
എ.ഡി. 1147ല്‍ ഗോഥിക് വസ്തു ശില്പമാതൃകയിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. പൗരാണിക ഭാവമുള്ള കൊത്തുപണികളാല്‍ അത്യന്തം ആകര്‍ഷകമാണ് ഓരോ ശില്പങ്ങള്‍. ഇതിന്റെ ഉയരം 137 അടിയാണ്. അകത്തേ ഹാളിന് 110 മീറ്റര്‍ നീളവും വീതി 80 മീറ്ററാണ്. 12 ഭീമന്‍ തൂണുകള്‍. ഇതിനുള്ളില്‍ തന്നെ ആറ് ചാപ്പലുകളുണ്ട്. ദേവാലയത്തിന്റെ മുകളിലെ ഓരോ കൊത്തുപണികളിലും വ്യത്യസ്ത നിറത്തിലുള്ള ടൈലുകളാണ്. ഹാബ്‌സ് ബര്‍ഗ് രാജവംശത്തിന്റെ രാജചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപവും ടൈലുകള്‍കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ആര്‍ക്കിടെക് ആന്റ്റോണ്‍ വിന്‍ഗ്രാമിന്റെ മേല്‍നോട്ടത്തിലാണ് ഈ ദേവാലയം പണിതത്. റോമന്‍കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. വിയന്നയുടെ സുവര്‍ണ്ണഗോപുരവും വഴികാട്ടിയുമായ ഈ ദേവാലയത്തിലേക്ക് പലരാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ വരുന്നുണ്ട്. ഇവരുടെ ഭാഷ ജര്‍മ്മനാണ്. സ്‌നേഹസൗഹാര്‍ദ്ദമായിട്ടാണ് ജനങ്ങള്‍ ഇടപെടുന്നത് അതവരുടെ മഹനീയ സംസ്‌കാരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത ഇവിടെ ആര്‍ക്കും പ്രവേശിക്കാം. സവര്‍ണ്ണനോ അവര്‍ണ്ണനോ വിശ്വാസിയോ അവിശ്വാസിയോ ആര്‍ക്കും കടന്നുവരാം. ദൈവത്തിന്റെ വിശപ്പടക്കാന്‍ ഭക്ഷണമോ കാര്യസിദ്ധിക്കായി വഴിപാടുകളോ ആവശ്യമില്ല. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനാണ് ഏറ്റവും വലിയ ദൈവഭക്തരെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിയുന്നു. ദേവാലയത്തിനുള്ളിലെ ഓരോ അവര്‍ണ്ണനീയ ചിത്രങ്ങള്‍ കാണുമ്പോഴും ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഓരോ ചിത്രങ്ങളും ശില്പങ്ങളും ആത്മീയ ചൈതന്യത്തിന്റെ അമൂര്‍ത്തഭാവങ്ങള്‍ നിറഞ്ഞതാണ്. ഇതിനുള്ളില്‍ നിന്നുയരുന്നത് ആത്മാവിന്റെ സംഗീതമാണ്. ഓരോ ചുവര്‍ ചിത്രങ്ങളും ആത്മാവിന്റെ അനശ്വരമായ മുഴക്കങ്ങളാണ്. റോമന്‍ ഭരണകാലത്ത് ദൈവവിശ്വാസങ്ങളുടെ പുകമറയ്ക്കുള്ളിലാണ് ഭരണാധിപന്മാര്‍ അവരെ നയിച്ചത്. ഇന്നും ഇന്ത്യയില്‍ കുറെ അവിശ്വാസികള്‍ ആ പാരമ്പര്യത്തില്‍ ജീവിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ വിശ്വാസമുണ്ട് എന്നാല്‍ ബോധമില്ല. യേശുക്രിസ്തുവിന്റെ ജനനത്തോടയാണ് മതത്തിന്റെ പുകമറയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുതിയൊരു പ്രകാശത്തിലേക്കു കൊണ്ടുവരുന്നത്.
യേശു വിഭാവനം ചെയ്ത സ്‌നേഹവും സമാധാനവും വിശുദ്ധിയും ഈ ദേവാലയത്തിനുള്ളിലെ ഓരോ തൂണിലും തുരുമ്പിലും കലയുടെ മായാപ്രപഞ്ചമുയര്‍ത്തുന്നുണ്ട്. യരുശലേമിലെ സ്റ്റീഫന്റെ ഓരോ വാക്കുകളും റോമാസാമ്രാജ്യത്തിനും യഹൂദനും മരുഭൂമിപോലെ ചുട്ടുപൊള്ളുന്നതായിരുന്നു. ആ വിശുദ്ധന്റെ വാക്കുകള്‍ ദേവാലയത്തിലെ മെഴുകുതിരി എരിയുന്നതുപോലെ ജ്വലിച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്ക് ചുറ്റും ആത്മീയാനുഗ്രഹങ്ങള്‍ തേടി വന്നവരുടെ മനസ്സുംശരീരവും പരമമായ ഏകാഗ്രതയില്‍ മുഴുകിയിരുന്നു. എ.ഡി 34ലാണ് ദൈവത്തിന്റെ ദാസനായ സ്റ്റീഫനെ റോമാഭരണകൂടം യരുശലേമില്‍വച്ച് കല്ലെറിഞ്ഞു കൊന്നത്. ഏറ്റവും കൂടുതല്‍ പ്രവാചകന്മാര്‍ യരുശലേമിലായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ യേശുവിന്റെ നാമത്തില്‍ ഉണ്ടായത് യൂറോപ്പ് രാജ്യങ്ങളിലാണ്.
ആ രക്തസാക്ഷികള്‍ വിശുദ്ധന്മാരായി മാറുകയും അവരുടെ നാമത്തില്‍ ലോകമെമ്പാടും ദേവാലയങ്ങളും വിദ്യാഭ്യാസമടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ വളരുകയും ചെയ്തു. ആ നാമത്തില്‍ അളവറ്റ അനുഗ്രഹങ്ങള്‍ നേടിയിട്ടുള്ള വിശ്വാസികളുണ്ട്. സെന്റ് സ്റ്റീഫന്റെ പേരില്‍ യരുശലേം, അര്‍മേനിയ, ഓസ്ട്രിയ, ആസ്‌ട്രേലിയ, ഇറാന്‍, തുറുക്കി, ചൈന, ഫ്രാന്‍സ്, ഇന്‍ഡ്യ, അയര്‍ലണ്ട്, ബ്രിട്ടണ്‍, പല രാജ്യങ്ങളിലും ദേവാലായങ്ങളടക്കമുള്ള സ്ഥാപനങ്ങളുണ്ട്.
ഡിസംബര്‍ 26നാണ് സെന്റ് സ്റ്റീഫന്‍ കൊല്ലപ്പെടുന്നത്. ഈ രാജ്യങ്ങളിലെല്ലാം അവധിയാണ്. ബ്രിട്ടന്‍ ഈ ദിവസം ആഘോഷിക്കുന്നത് ബോക്‌സിങ്ങ് ദിനമായിട്ടാണ്. നൂറ്റാണ്ടുകളായി ആരാധിച്ചുവന്ന റോമന്‍ സാമ്രാജ്യത്തിന്റെ അമ്പലങ്ങളും ദേവീദേവന്മാരും തകര്‍ത്തടിയുക മാത്രമല്ല അതില്‍ പലയിടങ്ങളിലും യേശുവിന്റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിയന്നയിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രല്‍ അതിലൊന്നാണ്. ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍ സുന്ദരിയായ ഡയാന ദേവിയുടെ അമ്പലം പൊളിച്ചാണ് ദേവാലയമാക്കിയത്. മണ്ണിലെ രാജാക്കന്മാര്‍ അയല്‍രാജ്യങ്ങളെ വെട്ടിപ്പിടിക്കാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും പടയോട്ടങ്ങള്‍ നടത്തുമ്പോള്‍ ഈപൈശാചിക ശക്തികള്‍ക്കെതിരെ മണ്ണിലെ മനുഷ്യര്‍ക്കായി ദൈവനാമത്തില്‍ ആത്മീയ പടയോട്ടങ്ങള്‍ നയിച്ചവരാണ്. ലോകമെമ്പാടും രക്തസാക്ഷികളായിട്ടുള്ള വിശുദ്ധന്മാര്‍. ഇന്‍ഡ്യയില്‍ വന്ന വിശുദ്ധ തോമസ്സിനെ എ.ഡി 72ല്‍ മദ്രാസില്‍ വച്ച് സൂര്യഭഗവാനെ ആരാധിച്ചവര്‍ കൊലപ്പെടുത്തിയത് മറ്റൊരു ദുരന്തം. അവരൊഴുക്കിയ ഓരോ തുളളിരക്തവും ഓരോരോ ദേവാലയങ്ങളില്‍ ജീവന്റെ തുടിപ്പുകളായി തിളങ്ങിനില്‍ക്കുന്നു. വിശുദ്ധരെ വലിച്ചുകീറി പുറത്തേക്കു കളഞ്ഞവരൊക്കെയും മണ്ണായിമാറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍ മണ്ണിനുമുകളില്‍ ആരാധനാമൂര്‍ത്തികളായി മാറുന്ന അത്ഭുതകാഴ്ചയാണ് കാണുന്നത്.
യൂറോപ്പിന്റെ പല ഭാഗത്തുനിന്ന് റോമിലെ കൊളീസിയത്തിലേക്ക് വന്യമൃഗങ്ങളുടെ ഭക്ഷണത്തിനായി ക്രിസ്തീയ വിശ്വാസികളെ ബന്ധിതരാക്കി കൊണ്ടുപോകുമായിരുന്നു. ഭൂമിക്ക് മുകളില്‍ നാല് നിലകളും അതുപോലെ ആഴമുള്ള കൊളീസിയത്തില്‍ നിന്ന് മുകളിലേക്കുയരുന്നത് ഭയാനകമായ വന്യമൃഗങ്ങളുടെ കൊലവിളിയും ഗര്‍ജ്ജനവുമായിരുന്നെങ്കില്‍ നിരപരാധികളുടെ നിലവിളികള്‍ അതിനുള്ളില്‍ വിറങ്ങലിച്ചുനിന്നു. വിശുദ്ധ പത്രൊസിന്റെയും പൗലൂസിന്റെയും കൊലചെയ്യപ്പെട്ട ശവശരീരം ജനങ്ങളെ ഭയന്ന് വന്യമൃഗങ്ങള്‍ക്ക് കൊടുത്തില്ല. നാലാം നൂറ്റാണ്ടില്‍ കുസ്തന്‍തീനോസ് ചക്രവര്‍ത്തിയാണ് അവരുടെ കുഴിമാടത്തിന് മുകളിലായി ഒരു ദേവാലയം പണിതത്. ഇപ്പോഴവിടെയുള്ളത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ദേവാലയങ്ങളിലെ വിശ്വാസികളെ ആകര്‍ഷിക്കാനായി ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും ചിത്രകാരന്‍മാര്‍ ചിത്രങ്ങളായി ഓരോ ദേവാലയങ്ങളിലും വെളിപ്പെടുത്തുന്നു. ഈ മഹാന്മാരായ ചിത്രകാരന്മാര്‍, ശില്പികള്‍ വിശുദ്ധന്മാരെപ്പോലെ ദൈവത്തിന്റെ സുവിശേഷകന്മാരായി മാറുകയായിരുന്നു. ഈ മനോഹര ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ റോമിലെ പാപ്പാമാര്‍ക്ക് വലിയ ഒരു പങ്കുണ്ട്.
മനുഷ്യര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസത്തിന്റെ സംരക്ഷണം ദൈവം ആര്‍ക്കും കുത്തകയായിട്ട് നല്കിയിട്ടില്ലെന്ന് ബോധ്യപ്പെടും. ഭീരുക്കളായ, ആത്മീയ ജ്ഞാനമില്ലാത്ത ഭരണാധിപന്മാര്‍ക്കും മതമേലാളന്മാര്‍ക്കും ഈ വിശ്വാസ വിശുദ്ധന്മാരുടെ രക്തം ചീന്തുന്ന ഈ പോരാട്ടം ഒരു മാതൃകയാക്കാം. ഇവരൊന്നും അന്തപുരങ്ങളിലിരുന്ന് വിശ്വാസികള്‍ക്ക് ശുഭാംശകള്‍ നേരുന്നവരായിരുന്നില്ല. മറിച്ച് പട്ടിണിയും ദുരനുഭവങ്ങളും ദുഃഖങ്ങളും സഹിച്ച് ആരുടെയും സഹായമില്ലാതെ അന്ധകാര ശക്തികള്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ചവരാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന മനോഹരങ്ങളായ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ ഇന്‍ഡ്യയിലെ ഒരു ദേവാലയങ്ങളിലും ഇത്‌പോലെ കാണാന്‍ കഴിഞ്ഞിട്ടില്ല. അത് സിനിമാ കാണുംപോലെ കണ്ടാല്‍ പോര, വായനയിലൂടെ അനുഭവിച്ചറിയാനാണ് ഇന്‍ഡ്യാക്കാരനിഷ്ടമെന്ന് തോന്നുന്നു. വിശുദ്ധന്മാരുടെ കാലത്തുണ്ടായിരുന്ന ആരാധനയുടെ പങ്കാളിത്വമൊന്നും ഇന്നില്ല. അതിന് പകരം വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇവിടുത്തെ ദേവാലയങ്ങള്‍ മാറിക്കൊണ്ടിരുന്നു.
തീര്‍ത്ഥാടനം
……………………
അജ്ഞാതമായ വീഥികളിലൂടെ വിധിലിഖിതമെന്നോണം
കാലമെന്നെ കൈ പിടിച്ചു നയിക്കുന്നു.
നാമകരണം ചെയ്യാത്തൊരു ഗ്രഹമെന്നപോലെ
ഞാനൊരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നു.
അംഗുലീയങ്ങളൊഴിഞ്ഞ കരദ്വയങ്ങളാല്‍
സൂര്യബിംബത്തെ ഞാന്‍ സ്പര്‍ശിക്കുന്നു.
ദിഗ്വലയത്തില്‍ തിരോഭവിക്കുന്ന സൂര്യന്റെ മടിത്തട്ടില്‍
ശിരസ്സുചേര്‍ത്ത് ഞാന്‍ വിശ്രമിക്കുന്നു.
അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള
ദൂരത്തെ ഒരു ദീര്‍ഘനിദ്രയാല്‍ തരണം ചെയ്യുന്നു.
പ്രകാശമേറ്റുണരുന്ന തളിരിലയെന്നപോലെ
സ്‌നേഹത്തെ ഞാന്‍ ആഗിരണംചെയ്യുന്നു.
വസന്തം ചുംബിച്ച ഭൂമിയിലെന്നവണ്ണം
കവിതകളെന്നില്‍
പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.
പിറന്നു മരിക്കുന്ന ദിവസങ്ങളുടെ ദലസൂചികളില്‍
പദങ്ങളൂന്നി ഞാന്‍ നടക്കുന്നു.
കൊടുങ്കാറ്റ് നിര്‍മ്മിച്ച കടല്‍ച്ചുഴികളിലൂടെ
മത്സ്യകന്യകയെപ്പോലെ നൃത്തംചെയ്യുന്നു.
സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിച്ചറിയാത്തൊരു
നിറവില്‍ എന്നിലൊരു കിളിക്കുഞ്ഞ് ചിറക് വിടര്‍ത്തുന്നു.
ഹൃദയത്തിന്റെ വിശുദ്ധസ്ഥലികളിലൂടെ സുതാര്യമായൊരു
തൂവല്‍പോലെ ഞാന്‍ തീര്‍ത്ഥാടനം തുടരുന്നു.
ബീന റോയ്
കാരൂര്‍ സോമന്‍
കോഴിയെ തിന്നുന്ന കാര്യത്തില്‍ ഞാന്‍ മിടുക്കന്‍ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടില്‍ വരുമ്പോള്‍ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവന്‍കോഴിയെ വാങ്ങി എണ്ണയില്‍ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂണ്‍ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാല്‍ നാടന്‍ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല.
പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവന്‍ കോഴികളെ. അവര്‍ ഉച്ചത്തില്‍ കൂവിക്കളയും. കോഴികളില്‍ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. ഒന്ന് കമ്യൂണിസം പ്രസംഗിച്ചു കളയും, മറ്റൊന്ന് സുവിശേഷവും. എന്തായാലും മുന്നിലെ പ്ലേറ്റിലെത്തിയാല്‍ പിന്നെ മാര്‍ക്‌സ് എന്നോ എംഗല്‍സ് എന്നോ വല്ലതുമുണ്ടോ. കോഴിയെ പിടിക്കാനാണു സാറേ പാട് എന്ന് വേലക്കാരന്‍ പയ്യന്റെ വാദം. എന്നാല്‍ പക്ഷപാതിയല്ലാത്ത ഡ്രൈവര്‍ നാണപ്പന്‍ പറയും. അതിനൊക്കെ ഒരു നാ….ക്ക് ഉണ്ട് സാറേ. കോഴികളെ ആദ്യം വശീകരിക്കണം. കണ്ടിട്ടില്ലേ, പാര്‍ട്ടി സഖാക്കന്മാര്‍ പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്. അങ്ങനെ തന്നെ. പയ്യെ വലമുറുക്കണം. പിന്നെ വാളു കൈയില്‍ കൊടുക്കണം. വെട്ടിക്കൊല്ലാന്‍ പറയണം. തല്ലിക്കൊല്ലലിന്റെ ക്ലാസ്സ കഴിയുമ്പോഴേക്കും ഒന്നാന്തരമൊരു ചാവേര്‍ റെഡി. പിന്നെ പ്ലേറ്റിലെത്താന്‍ താമസം വേണ്ട. തൊലിയുരിയുന്നതാ സാറേ അതിലും പാട്.
വീണ്ടും വേലക്കാരന്‍ പഹയന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തി.
തൊലിയുരിക്കണ്ട, താനേ ഉരിഞ്ഞോളും.
നാണപ്പന്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.
സാറേ കമ്യൂണിസ്റ്റു കോഴികള്‍ സമയം നോക്കാതെ കിടന്നു കൂവുമെന്നേയുള്ളൂ. പത്തു പൈസയുടെ സ്വാഭാവിക വിവരമില്ല. പ്രായോഗിക പരിജ്ഞാനവുമില്ല. അതിനെ ഓടിച്ചിട്ടു പിടിക്കണ്ട. വെല്ലുവിളിച്ചാല്‍ മതി. നമ്മുടെ കാല്‍ച്ചുവട്ടില്‍നിന്ന് ഗര്‍ജ്ജിച്ചോളും. ആ തക്കത്തിന് ദാ, ഇങ്ങനെ പിന്നിലൂടെ വന്ന് കഴുത്തിനു മുകളിലൂടെ കൊങ്ങായ്ക്ക് ഒറ്റ പിടി. ചവിട്ടി വലിച്ച് കൊരവളളി പൊട്ടിച്ചാല്‍ പിന്നെ ഏതു സിദ്ധാന്തവും ദാ, ഇങ്ങനെ വായുവലിച്ച് കിടക്കും.
ചത്തുകഴിഞ്ഞാലും ചിലതുണ്ട്. വര്‍ഗസമരത്തിന്റെയും ട്വിയാന്‍മെന്‍ സ്‌ക്വയറിന്റെ പ്രായോഗികവാദത്തിന്റെയുമൊക്കെ വക്താക്കളുടെ വേഷംകെട്ടി നടക്കുന്നവര്‍. കീഴടങ്ങിയാല്‍ പിന്നെ വെയ്റ്റ് ചെയ്താല്‍ മതി. ജനിച്ചു, ജീവിച്ചു, മരിച്ചു- എന്നിട്ട് എന്തു ചെയ്തു എന്നോര്‍ക്കുമ്പോള്‍ തന്നെ അതിന്റെ തൊലി താനെ ഉരിഞ്ഞിറങ്ങും. കോഴിപ്പിടുത്തത്തിനു ഇങ്ങനെ ചില ട്രിക്കുകളുണ്ട്. കോഴികളുടെ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ അത്ര ബോധവാനായിരുന്നില്ല. കലാപങ്ങളുടെയും കലഹങ്ങളുടെയും സന്ധിയില്ലാ സമരം നയിക്കുന്ന കോഴികളെക്കുറിച്ച് ഒരുപാടു പറയാനുണ്ടെന്ന് നാണപ്പന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്, കോഴികളുടെ നിറവും വര്‍ഗ്ഗവിപ്ലവത്തിന്റെ നിറവും ഏതാണ്ട് ഒന്നിക്കേണ്ടിവന്നല്ലോ എന്നായിരുന്നു. ഈ ഉപരിപ്ലവമായ ചിന്ത നാണപ്പനുമായി പങ്കിടവേ അയാള്‍ പറഞ്ഞു.
എന്റെ സാറേ, ഇതു പ്രവാസിയായതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ ലോക്കല്‍ കമ്യൂണിസ്റ്റുകള്‍ ഒരിക്കലും മുതലാളിത്ത ബൂര്‍ഷ്വകളായ പ്രവാസികളെ പരിഗണിക്കാറില്ല. അതുപണത്തിന്റെ കൊഴുപ്പുനിറഞ്ഞ ബ്രോയിലര്‍ ചിക്കന്‍ മാതിരിയാണ്. കഴുത്തുവെട്ടുമ്പോഴും അതിനു പിടിക്കാനല്ലാതെ അരുതേ എന്നു പറയാനറിയില്ല. അങ്ങനെയൊരു പ്രതിരോധം ഉയര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങളൊന്നു ഞെട്ടിയേനെ. കാര്യമൊക്കെ ശരി, നിങ്ങള്‍ വിയര്‍ത്തു നേടിയ കാശുകൊണ്ട് രക്തസാക്ഷിമണ്ഡപം ഉയര്‍ത്തിയാണ് ഞങ്ങളിവിടെ ഭരിക്കുന്നത്. അത് കമ്യൂണിസ്റ്റ് ലെനിനിസത്തിന്റെ ആശയവാദമാണ്. എല്ലാ കോഴികളായ സഖാക്കളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. അമൂല്യമായതെന്തോമാതിരി അതു നിങ്ങള്‍ ചോദിക്കുന്നതും ഞങ്ങള്‍ വാങ്ങിത്തരുന്നതും.
നാണപ്പന്‍ തന്റെ കോഴിസിദ്ധാന്തത്തിന്റെ വേലിക്കെട്ടഴിച്ചു.
എനിക്കു രസം കയറി.
അങ്ങനെ നാണപ്പനുമൊന്നിച്ച് ഞങ്ങള്‍ യഥാര്‍ത്ഥ ലക്ഷണമുള്ള ഒരു കോഴിയെ തിരക്കിയിറങ്ങി.
കവലയിലെ കോഴിക്കടയുടെ കാലു കൂട്ടിപ്പിടിപ്പിച്ച ബെഞ്ചില്‍ ഞാനിരുന്നു. നാണപ്പന്‍ ഇടയ്ക്ക് ബീഡി വലിച്ചു. ഞാന്‍ നീട്ടിയ റോത്ത്മാന്‍സ് സിഗരറ്റ് അയാള്‍ പുച്ഛത്തോടെ നിരസിച്ചു. പിന്നെ ചോദിച്ചു വാങ്ങി. കോഴിവെട്ടുകാരന്‍ അന്ത്രപ്പന് സമ്മാനിച്ചു. അയാള്‍ അത് രണ്ട് പുകയെടുത്തശേഷം കോഴിച്ചോരയില്‍ മുക്കി കെടുത്തി പുറത്തേക്കെറിയുന്നതു കണ്ടു. വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നു അറിഞ്ഞു വാങ്ങിയ സിഗരറ്റാണിത്. കൊള്ളാം, ജനങ്ങള്‍ മാറിയിരിക്കുന്നു.
അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണെന്നും, കമ്യൂണിസ്റ്റുകള്‍ അതില്‍ മാപ്പുസാക്ഷിയാണെന്നും നാണപ്പന്‍ പറയവേ, കാലുകൂട്ടിക്കെട്ടിയ നാടന്‍ കോഴികളെയും തൂക്കിപ്പിടിച്ച് ഒരു വിദ്വാന്‍ കയറി വന്നു. എന്റെ പ്രിയപ്പെട്ട ലക്ഷണങ്ങളൊത്ത പൂവന്‍കോഴി. അവന്‍ അങ്ങനെ കിരീടം വച്ച് ഗമയില്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാനും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. നൊടിയിടകൊണ്ട് ഞങ്ങള്‍ വല്ലാതങ്ങ് അടുത്തു.
നാണപ്പന്റെ കമ്യൂണിസ്റ്റ് തിയറി ഓഫ് ചിക്കന്‍ പ്രയോഗം പ്രാക്ടിക്കലായി ശരിയാണെന്ന് എനിക്കു തോന്നി. പോളണ്ടിലും റഷ്യയിലുമൊക്കെ ഇങ്ങനെയായിരുന്നുവോ കോഴിയെ പിടിച്ചിരുന്നതെന്നു എനിക്കു സംശയമാക്കൂ. അപ്പോള്‍ നാണപ്പന്‍ പറഞ്ഞു.
കോഴികള്‍ക്ക് വിവരമില്ലെന്ന് ആരാണ് പറഞ്ഞത്?
അത് എല്ലായ്‌പ്പോഴും ചിനയ്ക്കുന്നത് സിന്ദാബാദ് വിളികളാണ്.
ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരനും അങ്ങനെ തന്നെ.
വ്യക്തികളല്ല, പ്രസ്താനമാണ് വലുതെന്നു പറയുമ്പോഴും പാര്‍ട്ടി ഗ്രാമങ്ങളില്‍ സിന്താബാദ് വിളിക്കാനാണ്, ആ വിളി കേള്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന കോഴികള്‍ക്കു മാറാനൊക്കുമോ. കാരണമത് നാടന്‍ കോഴിയാണ്. എല്ലാ പ്രാപ്പിടിയന്മാരോടും പോരാടി നേടിയ ജന്മമാണ് അതിന്റേത്. അല്ലാതെ ഫാമിനുള്ളിലെ ലൈറ്റ് വെട്ടത്തില്‍ സേഫും സെക്യൂരിറ്റിയുമായി വിരിഞ്ഞിറിങ്ങി എണ്ണം തികച്ചതല്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കോഴിയും തമ്മില്‍ എന്താണ് വ്യത്യാസം.
ശരിയാണ്, എന്താണ് വ്യത്യാസം – നാണപ്പന്‍ പറയുന്നത് എത്ര കറക്ട്.
ഞാന്‍ കമ്യൂണിസ്റ്റ് പൂവനെ സൂക്ഷിച്ചു നോക്കി.
എന്നെ നിന്റെ സ്വന്തമാക്കൂ എന്നു പറയുന്നതുപോലെ തോന്നി, അല്ല തോന്നിയതല്ല, ഞാനതു കേട്ടു. കോഴിപ്പൂവനെ ഞാന്‍ സ്വന്തമാക്കി. ഇരട്ടി വില കൊടുക്കേണ്ടി വന്നു. നഷ്ടമില്ലെന്നു നാണപ്പന്‍.
കാശ് ഇത്തിരി കൊടുത്താലെന്താ, ഒരു കമ്യൂണിസ്റ്റ് കോഴിയെ തന്നെ കിട്ടിയില്ലേ……അത് സ്വന്തമായിക്കഴിഞ്ഞാല്‍ വെട്ടിവീഴ്ത്തിക്കോണം. അവന് മറിച്ചു ചിന്തിക്കാന്‍ ചാന്‍സ് കൊടുക്കരുത്.
നാണപ്പന്റെ വക ആശംസാ പ്രസംഗം
ഓ, ഇതു സാധാരണ കോഴിയല്ല, കമ്യൂണിസ്റ്റ് കോഴിയാണ്.
എന്റെ വയറ്റില്‍കിടന്നു പുളയാന്‍ കമ്യൂണിസ്റ്റ് ചിക്കന്‍ വെമ്പല്‍ കൊണ്ടു.
ഭാര്യയ്ക്കാണെങ്കില്‍ കോഴിപ്പൂടയൊന്നും പറിക്കാന്‍ മെനക്കെടാന്‍ കഴിയില്ല. ശീലവുമില്. കടയില്‍പോയി ഡ്രസ് ചെയ്യുന്നു എന്ന പേരില്‍ കോഴിയുടെ ഡ്രസ് അഴിച്ചു വാങ്ങുകയാണല്ലോ പതിവ്. കോഴിക്കടയുടെ മുന്നില്‍ ക്യൂ രൂപം കൊള്ളുന്നു. കൊല്ലാന്‍ രണ്ടാമതൊരാളെ ഏല്പിക്കുന്നതാണ് ബുദ്ധി. പാപമെടുത്തു തലയില്‍ വെയ്ക്കണ്ടല്ലോ……..
ക്യൂ മുന്നേറവേ….എല്ലാവരും എന്നേയും കൈയിലുള്ള കോഴിയേയും മാറിമാറി നോക്കുന്നു. കോഴിക്കടയില്‍ കോഴിയുമായി വന്നതെന്തിനെന്ന ചോദ്യം എല്ലാ കണ്ണുകളിലും. കമ്യൂണിസ്റ്റു കോഴിയെ വില്‍ക്കാന്‍ വന്നതായിരിക്കുമെന്ന് പലരും കരുതിക്കാണും. എന്റെ മുന്നിലുള്ള ക്യൂ ചെറുതായി വന്നു. ഒടുവില്‍ എന്റെ ഊഴമെത്തി.
ഈ കോഴിയെകൊന്ന് നാടന്‍ രീതിയില്‍ പൂട പറിക്കണം.
ഞാന്‍ ഒട്ടൊരു ഭവ്യതയോടെ ആവശ്യം അറിയിച്ചു.
കൂടെ കടക്കാരനും കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കുമായി ചെറിയൊരു വിശദീകരണവും നല്കി.
പൂടി പറിച്ചെടുക്കുന്ന കോഴിയുടെ ഇറച്ചിയും കടയില്‍ തൊലിയുരിച്ചെറിയുന്ന കോഴിയുടെ ഇറച്ചിയും തമ്മില്‍ വലിയ രുചിവ്യത്യാസമുണ്ട്. ഈ നാടന്‍ രീതികള്‍ മറക്കാതിരിക്കാനാണ് ഞാന്‍ ഇടയ്ക്കിടെ അമേരിക്കയില്‍നിന്ന് ഇങ്ങോട്ടു വരുന്നതു തന്നെ.
അധികം വിശദീകരണം വേണ്ടെന്ന് നാണപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി. അവരുടെ കണ്ണില്‍ സാമ്രാജ്യവിരുദ്ധവികാരം അലയടിക്കുന്നുണ്ടോ. അമേരിക്ക എന്നു കേട്ടപ്പോള്‍ ഒരു തരിപ്പ്. കണ്ണുകളില്‍ ചുവപ്പു പടരുന്നത്, അയാളുടെ കൈയിലിരിക്കുന്ന കൊലക്കത്തി എന്റെ നേരെ ഉയര്‍ന്നു താഴുന്നത് ഒക്കെ ഞാന്‍ ഒരു നിമിഷം മുന്നിലൂടെ കണ്ടു.
ഞാന്‍ പോക്കറ്റില്‍ കൈയിട്ടു. പള പള മിന്നുന്ന നൂറിന്റെ നോട്ട് അയാള്‍ക്കായി ഞാന്‍ പ്രദര്‍ശിപ്പിച്ചു കൊലച്ചിരിയില്‍ വസന്തം വിരിയുന്ന മാജിക് ഞാന്‍ കണ്ടു.
കടക്കാരന്‍ കമ്യൂണിസ്റ്റ് കോഴിയെ വാങ്ങി.
കൊല്ലുന്നതിനുമുമ്പ് ചില ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്.
അക്കാര്യത്തില്‍ ബ്രോയിലറിനും കമ്യൂണിസ്റ്റ് നാടന്‍ കോഴിക്കുമൊക്കെ തുല്യമായ ആചാരങ്ങള്‍. സ്വാഭാവിക ചാകലാണെങ്കില്‍ ബ്രോയിലറെ തൂക്കിയെടുത്തു കോര്‍പ്പറേഷന്റെ കൊട്ടയിലെറിയും. നാടനെ കുഴിച്ചിടും. ഇവിടെ അതല്ലല്ലോ കാര്യം.
കാശു കൊടുത്തു കൊല്ലിക്കയാണ്. അതായത് കരുതിക്കൂട്ടിയുള്ള കൊലപാതകം. അതും നല്ല സിദ്ധാന്തവും ആശയങ്ങളുമൊക്കെയുള്ള ചുവന്ന കമ്യൂണിസ്റ്റു കോഴിയെ. അപ്പോള്‍ രസം കൂടും. കാശു കൊടുക്കുമ്പോള്‍ രുചി കുറച്ചു മണിക്കൂറെങ്കിലും നാവില്‍ നില്‍ക്കും. അതാണ് നാടന്റെ ടേസ്റ്റ്.
കൊല്ലും മുമ്പ് അന്ത്യാഭിലാഷം നിറവേറ്റുന്നതുപോലെ വെള്ളം കൊടുക്കുന്ന പതിവുണ്ടത്രേ. കാലിലെ കെട്ടഴിച്ച്, വെള്ളം നിറച്ച ചെറിയ പാത്രത്തിനു മുന്നില്‍ കോഴിയെ പിടിച്ചു വയ്ക്കുകയും അവന്‍ സര്‍വശഖ്തിയുംസംഭരിച്ച് ഒറ്റയോട്ടം. പിത്തം പിടിച്ചു ചീര്‍ത്ത വൈറ്റ് ലഗൂണുകളെ മാത്രം കണ്ടു പരിചരിച്ച കടക്കാരന്‍ അങ്ങനെയൊരു കമ്യൂണിസ്റ്റു കുതറിയോടല്‍ തീരെ പ്രതീക്ഷിച്ചില്ല. കടയുടെ പിന്നിലൂടെ ഇറങ്ങിയോടിയ കമ്യൂണിസ്റ്റു കോഴിക്കു പിന്നാലെ അവനും അവന്റെ പിന്നാലെ ഞാനും എന്റെ പിന്നാലെ ആശയ സംഘട്ടനങ്ങളുടെ നടുവേദനയുമായി നാണപ്പനും ഓടി.
കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കു സമയം പോകുന്നതിന്റെ അരിശം. ഒപ്പം കോഴി ഞങ്ങള്‍ മൂന്നു വര്‍ഗവഞ്ചകരെ വെട്ടിച്ചോടുന്നതു കാണാനുള്ള രസവും. വഴിപോക്കരും കാഴ്ചകണ്ടു നിന്നു.
ബഹുരാഷ്ട്ര കുത്തകയോടുള്ള ഒരു ജീവന്‍മരണ പോരാട്ടത്തിന്റെ കാതല്‍ എന്തു തന്നെയായാലും കാഴ്ചക്കാരേറി. പോരിനു മൂര്‍ച്ച കൂടി.
പാഞ്ഞു വന്ന് ബ്രേക്കിട്ടത് പാണ്ടിലോറി. നടുറോഡില്‍ കിടന്നാണല്ലോ അഭ്യാസം. ഡ്രൈവറുടെ വക ആശയസമര സിദ്ധാന്തത്തിന്റെ പുതിയ വാക്‌ധോരണികള്‍. ഞങ്ങളുടെ ശ്രദ്ധ ഡ്രൈവറുടെ നേരെ തിരിഞ്ഞതും കമ്യൂണിസ്റ്റ് കോഴി സിനിമാ സ്റ്റൈലില്‍ ലോറിയുടെ പിന്നിലേക്കു ചാടിക്കയറിയതും ഒരുമിച്ച്.
അറിഞ്ഞോ അറിയാതെയോ കമ്യൂണിസ്റ്റ് കോഴിയെയും കൊണ്ട് ലോറി ദൂരേയ്ക്കു മറയുന്നതാണ് പിന്നെ കണ്ടത്.
ഞാനും കടക്കാരനും മുഖത്തോടു മുഖം നോക്കി.
നാണപ്പന്‍ പറഞ്ഞു.
അത് മാവോയിസ്റ്റുകളുടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.
ആ സഖാവിനെ അവര്‍ക്ക് വേണം.
Email : [email protected], www.karoorsoman.com
ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടന യുക്മയുടെ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി. പതിവ് പോലെ യുകെയിലെ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരുടെയും കൃതികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകടകരമായ ചില കടന്നു കയറ്റങ്ങള്‍ ഇന്ത്യ എങ്ങോട്ടാണ് എന്ന ചോദ്യം ഓരോ ഭാരതീയന്റെയും മനസ്സില്‍ ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്നു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. സൂരജ് കണ്ണന്‍ എഴുതിയ ശ്രീലങ്ക: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം എന്ന ലേഖനത്തില്‍ ശ്രീലങ്കയുടെ ചരിത്രം വിവരിച്ചിരിക്കുന്നു. ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ തന്റെ സ്‌കൂള്‍ പഠനകാലത്തെ രസകരമായ ഒരനുഭവം പത്താംതരം എന്ന അധ്യായത്തില്‍ വിവരിക്കുന്നു.
കടലിനെക്കുറിച്ചു ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ തകിടം മറിച്ച കടല്‍ യാത്രയെക്കുറിച്ചു കനിവിന്റെ കടലറിവുകള്‍ എന്ന ലേഖനത്തില്‍ രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു. രാജീവ് സോമശേഖരന്‍ എഴുതിയ ചിത്രഗുപ്താ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?, എസ്. ജയേഷ് എഴുതിയ ഒന്നിടവിട്ട ശനിയാഴ്ചകള്‍, ജിതിന്‍ കെരച്ചന്‍ ഗോപിനാഥ് എഴുതിയ
എങ്കിലും വേനല്‍മഴ പെയ്യാതെയിരിക്കട്ടെ, ബീന റോയി എഴുതിയ റിട്ടൈയസമ്പന്നമാക്കുന്നു. ര്‍മെന്റ് ഹോം എന്നീ കഥകള്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകളാണ്.
ബിനു ആനമങ്ങാട് രചിച്ച സുഡോക്ക്, സ്മിത മീനാക്ഷി രചിച്ച ബ്ലാക് ഈസ് ബ്യുട്ടിഫുള്‍ എന്നീ കവിതകളും ജ്വാല മെയ് ലക്കത്തെ സമ്പന്നമാക്കുന്നു.
ജ്വാല മെയ് ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സ്വന്തം ലേഖകന്‍
കൊച്ചി : ” മൊഴിമുറ്റം അക്ഷരസംഗമം 2018 ” മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ. കലയുടെ ഈറ്റില്ലമായ സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10.00 മണിക്ക് തുടക്കം കുറിക്കുന്നു. വേദിയും സദസ്സുമെന്ന വേർതിരിവുകളില്ലാതെ അക്ഷരസുമനസുകളൊത്തുകൂടുന്ന വേളയിൽ വായനയുടെ വഴിയിലേക്ക് ഓരോരുത്തരേയും കൈപിടിച്ചു നടത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പായ് മുഖ്യധാരാ എഴുത്തുകാരുടെ സൃഷ്ടികൾ ഉള്‍ക്കൊള്ളുന്ന അക്ഷരസംഗമം 2018.
സ്മരണികപ്രകാശനം , മൊഴിമുറ്റത്തെ അക്ഷരസൗഹൃദങ്ങളുടെ കവിതാസമാഹാരമായ ‘ കാലത്തോട് കലഹിക്കുന്ന കവിതകൾ ‘ പ്രകാശനം , തുടങ്ങിയവയോടൊപ്പം അംഗങ്ങൾക്കിടയിലെ എഴുത്തുകാരുടെ പ്രസിദ്ധീകൃതമായ കൃതികൾ പരിചയപ്പെടുത്തുകയും അവയുടെ വില്പനയ്ക്കായ് സൗകര്യവുമൊരുക്കുന്നു.
സാഹിത്യപരമായ വിവിധ വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചകൾ , സാഹിത്യസംവാദങ്ങൾ , കവിതാലാപനം തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടുന്നു . അക്ഷരങ്ങളിലൂടെ സംവേദനക്ഷമമാകുന്ന സംസ്കൃതിയുടെ കൈമാറ്റത്തിന്റെ ഒരവിസ്മരണീയ മുഹൃത്തമായ് മനസിലെന്നെന്നും വായനയുടെ , അറിവിന്റെ , സ്നേഹത്തിന്റെ സംഗമദിനമായ് മാറ്റുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
അക്ഷരങ്ങൾ കൊണ്ടു നമ്മെ മോഹിപ്പിച്ച പ്രതിഭാധനരായ വ്യക്തിത്വങ്ങൾ , വായനയുടെ പുതുലോകം നമുക്കായ് തുറന്നു തരുന്ന അസുലഭാവസരത്തിന് സാക്ഷികളാകുവാനുള്ള തയ്യാറെടുപ്പിലാണോരോരുത്തരും.
റജി നന്തികാട്ട്
പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു. ഭാരതത്തില്‍ ദിവസേനയെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെയും ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെയും എഡിറ്റോറിയലില്‍ പ്രത്യേകം അഭിനന്ദിച്ചു.
ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തെ വിലയിരുത്തി സംഗീത നായര്‍ എഴുതിയ ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര പ്രതിഭ എന്ന ലേഖനം ഈ ലക്കത്തിന്റെ ഈടുറ്റ രചനയാണ്. വായനക്കാരുടെ ഇഷ്ട പംക്തി ജോജ്ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ഇത്തവണ വളരെ രസകരമായ ഒരു അനുഭവം വിവരിക്കുന്നു. ബാബു ആലപ്പുഴയുടെ നര്‍മ്മകഥ മദ്യം മണക്കുന്നു ആനുകാലിക വിഷയം രസകരമായി എഴുതിയിരിക്കുന്നു.
യുകെയിലെ എഴുത്തുകാരായ ബീന റോയ് എഴുതിയ അയനം എന്ന കവിതയും നിമിഷ ബേസില്‍ എഴുതിയ മരണം എന്ന കവിതയും അര്‍ത്ഥ സമ്പുഷ്ടമായ രചനകളാണ്.
യുക്മ റീജിയന്‍ പ്രസിഡണ്ടും നല്ലൊരു സംഘാടകനും ജ്വാല ഇ മാഗസിന്റെ വളര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിച്ചിരുന്ന ശ്രീ. രഞ്ജിത് കുമാറിന്റെ മരണം യുകെയിലെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമായിരുന്നു. മാത്യു ഡൊമിനിക് രചിച്ച സ്മൃതിയുടെ വീഥിയില്‍ എന്ന കവിത രഞ്ജിത്കുമാറിന്റെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തും. സി.വി.കൃഷ്ണകുമാര്‍ എഴുതിയ പഠനസാമഗ്രികള്‍, സുനില്‍ ചെറിയാന്‍ എഴുതിയ രണ്ടേ നാല്, ഡോ. അപര്‍ണ നായര്‍ എഴുതിയ മോളിക്കുട്ടിയുടെ ട്രോളി എന്നീ കഥകള്‍ ജ്വാലയുടെ കഥ വിഭാഗത്തെ സമ്പന്നമാക്കുന്നു. വി. കെ. പ്രഭാകരന്റെ എഴുതിയ ഓര്‍മ്മകള്‍ ഭഗവന്‍ പുലിയോടു സംസാരിക്കുന്നു, രശ്മി രാധാകൃഷ്ണന്‍ രചിച്ച യാത്രാനുഭവം പാട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം വായനയുടെ വിശാലമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നു.
‘കട്ടന്‍ കാപ്പിയും കവിതയും’ എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയില്‍ ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു. ഈ വരുന്ന ഏപ്രില്‍ 14 ശനിയാഴ്ച്ച, വിഷുവിന് വൈകീട്ട് 5 മുതല്‍ 8 വരെയാണ് ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള കേരള ഹൗസില്‍ വെച്ച് ഈ ഒത്തുകൂടല്‍ അരങ്ങേറുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ഗ്രന്ഥകാരനും പ്രഭാഷകനും ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമാണ് ഡോ. മുരളി തുമ്മാരുകുടി.
ലോകത്തിലെ ഒട്ടുമിക്ക മഹാദുരന്തങ്ങളും നടന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി കണ്ടിട്ട് ദുരന്ത നിവാരണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇദ്ദേഹത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് എന്നുള്ളതും വളരെ കൗതുകകരമായ ഒരു കാര്യം തന്നെയാണ്. ‘ചില നാട്ടു കാര്യങ്ങള്‍’ എന്ന ഹാസ്യ സാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്‌കാരം. അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് ഈ വാര്‍ത്തയില്‍ അത്ഭുതമില്ല.
യാത്രകളോട് എന്നും ആര്‍ത്തി പുലര്‍ത്തുന്ന മുരളി തുമ്മാരുകുടി തന്റെ ആഗോള പര്യടനത്തിന്റെ ഇടവേളകളില്‍ ചരിത്രവും , ഭൂമിശാസ്ത്രവും ചിരിയും ചിന്തയും കലര്‍ത്തി ‘തുമ്മാരുകുടിക്കഥകള്‍’ എന്ന പേരില്‍ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്ന നല്ലൊരു സാഹിത്യകാരന്‍ കൂടിയാണ്. അതുപോലെ മാതൃഭൂമി ഓണ്‍ലൈനില്‍ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാര്‍ ഉണ്ട്. കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം പല സോഷ്യല്‍ മീഡിയ തട്ടകങ്ങളിലും എന്നുമെന്നോണം എഴുതുന്ന ഇദ്ദേഹം ലോകത്തുള്ള ഏത് ദേശങ്ങളിലും എത്തിപ്പെടുമ്പോള്‍ അവിടങ്ങളിലുള്ള വായന മിത്രങ്ങളുമായി പല വര്‍ത്തമാന സദസ്സുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്.
അതായത് മലയാളത്തില്‍ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ എഴുത്തുകാരില്‍ ഒരു വല്ലഭന്‍ കൂടിയാണ് ഇന്ന് ‘എം.ടി .രണ്ടാമന്‍’ എന്ന് വിളിക്കപ്പെടുന്ന മുരളി തുമ്മാരുകുടി. ‘ചില നാട്ടു കാര്യങ്ങള്‍’, ‘കാഴ്ച്ചപ്പാടുകള്‍’, ‘തുമ്മാരുകുടി കഥകള്‍’, ‘വീണ്ടും ചില നാട്ടു കാര്യങ്ങള്‍’, ‘സുരക്ഷയുടെ പാഠങ്ങള്‍’, ‘ഒരുങ്ങാം വിനോദ യാത്രക്ക്’, ‘എന്ത് പഠിക്കണം എങ്ങിനെ തൊഴില്‍ നേടാം’ എന്നീ മലയാളം പുസ്തകങ്ങള്‍ അടക്കം ആംഗലേയത്തിലും മറ്റും അനേകം ലേഖനങ്ങളും മുരളി തുമ്മാരുകുടി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേര്‍ന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട അനേകം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും ഈ ശാസ്ത്ര ചിന്തകന്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അന്നത്തെ കട്ടന്‍കാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ ഒത്തുകൂടല്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഡോ. മുരളി തുമ്മാരുകുടി ആനുകാലിക സാഹിത്യ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നു.
അതോടൊപ്പം ശതവാര്‍ഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചര്‍ച്ച നയിക്കുന്നു. പതിവുപോലെ വട്ടം കൂടിയിരുന്ന് അദ്ദേഹത്തോടൊപ്പം നമുക്ക് വര്‍ത്തമാനം പറയാം. ഏവര്‍ക്കും സ്വാഗതം.
Date :-
Saturday 14 April 2018 | Time: 5m
Venue :-
Kerala house, 671 Romford Road . London E12 5AD .
അടുത്ത ദിവസം ഏപ്രില്‍ 15ന് ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ ഇതേ വേദിയില്‍ വെച്ചുതന്നെ ‘കട്ടന്‍ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തന്നെ, കവി കുരീപ്പുഴ ശീകുമാറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും നടത്തുന്നു. കവിയുമായി ഫോണില്‍ കൂടി സംസാരിക്കുന്നു. ഏവര്‍ക്കും സ്വാഗതം.
മാവേലിക്കര : കാരൂര്‍ സോമന്റെ (ലണ്ടന്‍) ക്രൈം നോവല്‍ കാര്യസ്ഥന്‍ മാവേലിക്കര റസ്റ്റ് ഹൗസില്‍ വെച്ച് മലയാള-സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ വി.പി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി.മാവേലിക്കര, സംസ്‌കാരിക നായകനും സാഹിത്യ പോഷിണിയുടെ ചീഫ് എഡിറ്ററുമായ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് തഴക്കര പുസ്തകം പരിചയപ്പെടുത്തി. സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയും കോടിശ്വരനുമായ ശങ്കരന്‍ നായരുടെ ലൈംഗിക അവയവം വളരെ നിന്ദ്യവും ക്രൂരവുമായ വിധത്തില്‍ അരിഞ്ഞെടുത്തത് ജനമനസ്സുകളില്‍ സജീവ ചര്‍ച്ചയ്ക്കും പ്രതിഷേധ സമരത്തിനും ഇടയാക്കി. അത് സര്‍ക്കാരിനും തലവേദനയുണ്ടാക്കി പോലീസ്-ക്രൈം ബ്രാഞ്ച് എത്ര തപ്പിത്തടഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാധാരണ കുറ്റവാളികള്‍ക്കെതിരെ ദൈവത്തിന്റെ കൈയ്യൊപ്പുപോലെ എന്തെങ്കിലും തെളിവ് ലഭിക്കുന്നതാണ്.
കുറ്റവാളി ഒരു തുമ്പും കൊടുക്കാതെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇതു സമൂഹത്തില്‍ തിളച്ചുപൊന്തുമ്പോഴാണ് ലണ്ടനില്‍ പഠിച്ച് ഇന്ത്യയില്‍ ഐ.പി.എസ്. എഴുതി ഡല്‍ഹിയില്‍ കുറ്റാന്വേഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന മലയാളിയും അതീവ സുന്ദരിയും ധാരാളം തുമ്പില്ലാത്ത കേസ്സുകള്‍ തെളിയിച്ചിട്ടുള്ള ധൈര്യശാലിയായ കിരണ്‍ ഐ.പി.എസിനെ ഈ കേസ് ഏല്‍പിക്കുന്നത്. പലപ്പോഴും ഭരണകക്ഷികള്‍ പോലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ കാലത്ത് കുറ്റാന്വേഷകയും അധികാരികളുമായി ഏറ്റുമുട്ടുന്ന സംഘര്‍ഷഭരിതമായ ഈ ക്രൈം നോവല്‍ ഭരണത്തിലുള്ളവര്‍ക്കും നിയമവാഴ്ചയ്ക്കും ഒരു മുന്നറിയിപ്പാണ് നല്കുന്നത്. മാത്രവുമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധമായ ജാതിമത പീഡനങ്ങള്‍ക്കും അതിലൂടെ രാഷ്ട്രീയ കച്ചവടം ചെയ്യുന്നവര്‍ക്കും ഈ നോവല്‍ ഒരു വെല്ലുവിളിയാണ്. ഉന്നതകുലജാതയായ കിരണ്‍ എന്ന സുന്ദരി ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നു. അവരുടെ വിശ്വാസം ഈശ്വരന്‍ മനസ്സിലാണ് അത് മതങ്ങളില്‍ അല്ലെന്നും മനുഷ്യനെ മതമായി വേര്‍തിരിച്ചു കാണുന്നവരുടെ കച്ചവടം തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നു. ഇതില്‍ പ്രണയനിര്‍വൃതിയുടെ സുന്ദരമായ ധാരാളം മുഹൂര്‍ത്തങ്ങള്‍ കാണാം.
പുതുമയാര്‍ന്ന ഈ ക്രൈം നോവല്‍ ആര്‍ക്കും ആഹ്ലാദത്തിമിര്‍പ്പോടെ വായിക്കാവുന്നതാണ്. ക്രൈം നോവലുകള്‍ കുറയുന്ന ഈ കാലത്തു സാഹിത്യപ്രസ്ഥാനങ്ങള്‍ കുറ്റാന്വേഷണ നോവലുകളെ ഗൗരവപൂര്‍വ്വം കാണണമെന്നും ഫ്രാന്‍സിസ് ടി.മാവേലിക്കര അഭിപ്രായപ്പെട്ടു. കാരൂര്‍ സോമന്‍ കഥയും സംഭാഷണവുമെഴുതി ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രിന്റ് വേള്‍ഡ് ന്യൂഡല്‍ഹി നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിന് ജോര്‍ജ് തഴക്കര എല്ലാവിധ ആശംസകളും നേര്‍ന്നു. മനോരമ ഓണ്‍ലൈനില്‍ വന്ന ഈ ക്രൈം നോവല്‍ പ്രസിദ്ധീകരിച്ചത് പാവനാലൂ പബ്ലിക്കേഷന്‍സ് ആണ്. കാരൂര്‍ സോമന്‍ നന്ദി പ്രകാശിപ്പിച്ചു.