literature

സ്വന്തം ലേഖകൻ ; മഞ്ഞു തുള്ളികൾ ഇറ്റുവീഴുന്ന ചുവന്ന ബോഗെൻവില്ല പൂത്തുലഞ്ഞ വഴിയിലൂടെ ഞാൻ നടന്നു , അസ്ഥിയെപ്പോലും കുത്തി നോവിക്കുന്ന തണുപ്പാണീ മലമുകളിൽ. പലപ്പോഴും ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിലൂടെയാണ് ഞാൻ യാത്ര നടത്താറുള്ളത് .

രാത്രിയിൽ ബസ്
സ്റ്റാൻഡിലിരുന്ന് ഉറങ്ങുമ്പോൾ മനസിൽ തെളിഞ്ഞു നിന്നതു മഞ്ഞു നിറഞ്ഞ ഈ മലമുകളിലെ സൂര്യോദയമായിരുന്നു.പലപ്പോഴും എന്റെ സ്വപ്നത്തിൽ കടന്നു വരാറുള്ള അതേ കാഴ്ച.

പാതയിൽ നിന്നു മാറി ചെറിയ പച്ചപ്പന്നൽ ചെടികൾ പറ്റിപ്പിടിച്ച പടികെട്ടുകൾ കയറുമ്പോഴാണ് കുറേ മുന്നിലായി ഇടക്കു മഞ്ഞിൽ മറഞ്ഞും ചിലപ്പോൾ തെളിഞ്ഞും ജീൻസും ഓവർ കോട്ടും ധരിച്ച ക്യാപ്പ് വെച്ച ഒരു പെണ്‍ രൂപം..ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിച്ചപ്പോൾ അണച്ചു.അവൾ അനായാസം ആ കല്പടവുകൾ നടന്നു കയറി കൊണ്ടിരുന്നു.

പച്ചപ്പാർന്ന മരച്ചില്ലകളിലൂടെ അരിച്ചിറങ്ങിയ സൂര്യ രശ്മികൾ അവളുടെ മുടികൾക്ക് സ്വർണ്ണ വർണ്ണം നൽകിയിരുന്നു..അകലെ മലകൾക്കിടയിൽ മേഘകീറുകളിൽകൂടി ഉദിച്ചുയർന്ന സൂര്യനെ നോക്കി അവൾ ഒരു കാറ്റാടി മരത്തിൽ ചാരി നിൽക്കുന്നു.

ഞാൻ അടുത്തെത്തുമ്പോൾ അവൾ കൂസലില്ലാതെ ചോദിച്ചു

”മടുത്തുവോ”

”ഉം” ഞാൻ ഒന്നുമൂളി.

“ഇവിടെ ആദ്യമാണല്ലേ”

അതെയെന്നര്‍ത്ഥത്തില്‍, ഞാൻ തലകുലുക്കി…

“നിങ്ങളുടെ അലസമായ രൂപം കണ്ടിട്ടു ഒരു സഞ്ചാരി ആണന്നു തോന്നുന്നല്ലോ ”

“അതെ ,ഇവിടെ അടുത്താണോ വീട്..എന്നും വരാറുണ്ടോ ഇവിടെ..?”

അവൾ എന്റെ കണ്ണുകളിലേക്കു നോക്കി

“ഞാൻ താഴെയുള്ള ഓർഫനേജിലെ അന്തേവാസിയാണ്.. ഇവിടത്തെ സൂര്യോദയം വളരെ മനോഹരമാണ് ഓരോ നാളും ഓരോ അഴകാണിതിന്.”

സൂര്യൻ ഉദിച്ചു പ്രഭ ചൊരിഞ്ഞു മഞ്ഞുകണങ്ങൾ താഴ്വാരത്തെവിടെയോ പോയി മറഞ്ഞിരിക്കുന്നു..

“പേര് ?”

“അലീന…, എനിക്ക് മടങ്ങാന്‍ സമയമായി, അവിടെ കുട്ടികളെ ഒരുക്കി സ്കൂളിൽ വിടണം ..”

ഞാൻ തലയാട്ടി അവൾ ഇറങ്ങി നടന്നു..പിന്നെ തിരിഞ്ഞുനിന്നു

“ഓർഫനേജിൽ വരുവാണേൽ തണുപ്പ് മാറ്റാൻ ഒരു ചൂട് മസാല കാപ്പി കുടിക്കാം..”

ഞാൻ എന്റെ ബാഗ് തോളിലിട്ടു പഴഞ്ചൻ ക്യാമറ കയ്യിൽ പിടിച്ചു അവളുടെ പിന്നാലെ നടന്നു..കല്പടവുകൾക്ക് ഇരുവശവും നിന്ന കാട്ടുപൂക്കളെ എന്റെ ക്യാമറ എത്തിനോക്കി കൊണ്ടേയിരുന്നു… ഞങ്ങൾ പാതയിലേക്ക് ഇറങ്ങി നടന്നു.

“പേരെന്താണ് ”

“ജോർജ്”

പച്ചപ്പാർന്ന തേയില തോട്ടങ്ങളിലൂടെ നടക്കുമ്പോൾ കൊളുന്തു നുള്ളുന്ന സ്ത്രീകളോട് മലയാളം കലർന്ന തമിഴിൽ അവൾ വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു..

ഏതോ സായിപ്പിന്റെ പഴയ ബംഗ്ളാവ് പോലെ തോന്നി പച്ചനിറമുള്ള ഓർഫനേജ്. ബ്രിട്ടീഷ് കുലീനത നിറഞ്ഞ ഭക്ഷണ മുറിയിൽ എന്നെ ഇരുത്തി അവൾ ഏതോ പേരു നീട്ടിവിളിച്ചിട്ടു അകത്തേക്കു നടന്നു പോയി…അല്പം കഴിഞ്ഞപ്പോൾ കപ്പിൽ ആവി പറക്കുന്ന കാപ്പിയുമായി സാന്റാക്രോസിന്റെ പൊലെ വെള്ള താടിയുള്ള ഒരു വൃദ്ധരൂപം ഇറങ്ങി വന്നു.. ഒന്നും മിണ്ടാതെ തിരിച്ചു പോയി..കാപ്പി കുടിച്ചു ,ഭിത്തിയിൽ തൂക്കിയ ചിത്രങ്ങൾ നോക്കി നിൽക്കുമ്പോൾ അലീന വന്നു.

“കുട്ടികൾ സ്കൂളിലേക്ക് പോയി…” അവൾ പറഞ്ഞു.

അലീനയുമായി കുറെ സംസാരിച്ചു ഇരുന്നു വലിയ പ്ലാന്ററായിരുന്നു അവളുടെ അപ്പച്ചൻ .അപ്പച്ചനും അമ്മയും ആക്‌സിഡന്റിൽ മരിച്ചു..കുറെകാലം ഡിപ്രെഷനിലയിരുന്നു അവൾ ,അകന്ന ബന്ധത്തിൽ ഉള്ള ഒരു സിസ്റ്ററിന്റെ ഒപ്പമായിരുന്നു കുറേക്കാലം. അവരാണ് അവളെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ട് വന്നത്. അവരുടെ നിർദ്ദേശ പ്രകാരമാണ് ഈ വീടു ഓർഫനേജ് ആക്കി മാറ്റിയത്..ഇപ്പോൾ പത്തു കുട്ടികൾ ഉണ്ട്..

“വിവാഹാലോചനകളുമായി വന്നവർ ഒക്കെയും എന്റെ സ്വത്തു നോക്കിയാണ് വന്നത്.പിന്നീടുള്ള ചിന്തകളിൽ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചു…”
അവൾ പറഞ്ഞു നിറുത്തി.

പ്രഭാത ഭക്ഷണം കഴിച്ചു അലീനയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ .അവളും ബസ് സ്റ്റോപ്പിൽ വരെ വന്നു..

എന്റെ ഓർഫനേജ് ജീവിതത്തിന്റെ പൊള്ളിക്കുന്ന കഥകൾ അവളോട്‌ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളില്‍ എതൊക്കെയോ ഭാവങ്ങള്‍ മിന്നി മറഞ്ഞു…

“ഇനിയും സൂര്യോദയം കാണാൻ വരുമ്പോൾ ഇവിടെ ഞാനുണ്ടാവും തീർച്ചയായും ഇതുവഴി വരണം മസലാകാപ്പി കുടിച്ചു കഥകൾ പറഞ്ഞു മടങ്ങാം …” അവൾ പറഞ്ഞു മൃദുവായി ചിരിച്ചു..

“ഐ ടി കമ്പനിയിലെ മനസു മടുക്കുന്ന ജോലികളിൽ നിന്നും ഒളിച്ചോട്ടമായിരുന്നു എന്റെ യാത്രകൾ പലപ്പോഴും..
ഒരർത്ഥവുമ ല്ലാത്ത യാത്രകൾ…”

മലമ്പാതയിലൂടെ ഹോണമടിച്ചു കയറി വന്ന ചുമന്ന ആനവണ്ടിയിൽ കയറുമ്പോൾ എന്റെ കയ്യിൽ ഏൽപിച്ച പേപ്പറിൽ ഓർഫനേജിന്റെ ഫോണ് നമ്പർ അവൾ കുറിച്ചിരുന്നു….

ബസ് നീങ്ങുമ്പോൾ തേയില തൊട്ടത്തിനടുത്തു ഒരു യൂക്കാലിപ്റ്റസ് മരത്തിൽ ചാരി അവൾ നിൽപ്പുണ്ടായിരുന്നു.

ഇനിയും ഇതു പോലെയുള്ള യാത്രകൾ നല്ല സൗഹൃദങ്ങൾ നേടുന്നതിന് കൂടിയാവട്ടെ എന്ന ചിന്തയോടെ ..വീണ്ടും ഞാൻ ഓഫീസ് തിരക്കുകളിലേക്ക്‌ മടങ്ങി..

പിന്നീട് കമ്മീറ്റെഡായ പല യാത്രകളും ഉള്ളതിനാൽ അലീനയുടെ മനോഹരമായ കുന്നിൻ ചെരുവിലേക്ക് പോകാൻ കഴിഞ്ഞില്ല..

ഒരു വർഷത്തിനു ശേഷം വീണ്ടും പോകുവാൻ തുടങ്ങുമ്പോൾ ഓർഫനേജിലെ അവൾ തന്ന നമ്പറിൽ വിളിച്ചു ആരും അറ്റൻഡ് ചെയ്തില്ല.എന്നാൽ അവൾക്കു ഒരു സർപ്രൈസ് കൊടുക്കാം എന്ന ചിന്തയിലാണ് അന്ന് രാവിലെ ഓർഫനേജിന്റെ കല്പടവുകൾ കയറി ചെന്നത് . അവിടെ എന്തൊക്കെയോ ഒരു അപൂർണ്ണതയും പഴയപോലെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടത് പോലെ തോന്നി എനിക്ക്. പ്രധാന വാതിലിൽ തുക്കിയിരുന്ന ബെൽ അടിച്ചു.വാതിൽ തുറന്നതു അന്നത്തെ നീണ്ട നരച്ച താടിയുള്ള മനുഷ്യനായിരുന്നു.അയാൾ കൂടുതൽ ക്ഷീണിതനായിരിക്കുന്നു .

“ഞാൻ ജോർജ് മുൻപ് വന്നിട്ടുണ്ട് ഇവിടെ…അലീന..”

അയാൾ “എനിക്കറിയാം മിസ്റ്റർ ജോർജ്ജ് നിങ്ങളെ …നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..,”

“അലീന..”എന്റെ ചോദ്യം അയാളിൽ ഒരു നിശ്ശബ്ദത നിറച്ചു.. പ്രധാന മുറിയിലേക്ക് എന്നെ ആനയിച്ചു..അവിടെ ഭിത്തിയിൽ തൂക്കിയ ഫോട്ടോ എന്നെ ..കണ്ണുകൾകൊണ്ടു കാണിച്ചു തന്നു ,അതേ അലീനയുടെ മാല ചാർത്തിയ ഫോട്ടോ.. ചോദിക്കാൻ ശ്രമിച്ച ചോദ്യം
എന്റെ തൊണ്ടയിൽ ഒരു ഗദ്ഗദം മാത്രമായിനിന്നു..
..

“അലീന മോളുടെ ശരീരത്തെ കാർന്നു തിന്നത് ക്യാൻസറായിരുന്നു .അതിന്റെ മേജർ സ്റ്റേജിൽ എത്തുമ്പോളാണ് അറിഞ്ഞത്. പിന്നീട് കുറെ ചികിത്സകൾ.. ഒന്നും ഫലം കണ്ടില്ല ”

അയാൾ ദൂരേക്ക്‌ നോക്കി ചാരു ബെഞ്ചിൽ ഇരുന്നു..

“അവസാന നാളുകളിൽ എപ്പോളോ ഒന്നു രണ്ടു വട്ടം ജോർജിനെ അന്വേഷിച്ചിരുന്നു ”

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു..

സെമിത്തേരിയിൽ ‘അലീന മാത്യു’ എന്നു കുറിച്ചിരുന്ന കല്ലറയിൽ മുഖം അമർത്തി ഇരുന്നു ഞാൻ. എന്റെ അരുകിൽ നേർത്ത വെയിലിലും ചെറിയ മഞ്ഞു വന്നു നിറഞ്ഞപോലെ തോന്നി..അവൾ പരിഭവം പറയുകയാവും. ഞാൻ അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ ആ ചെറിയ മഞ്ഞും എങ്ങോ പോയി മറഞ്ഞിരുന്നു…പാതവക്കുകളിൽ ബോഗെന്‍വില്ലകൾ ഇനിയും ആർക്കോ വേണ്ടി നിറംതൂവി
പൂത്തുനിന്നിരുന്നു…

മനു ശങ്കർ പാതാമ്പുഴ

VG.വാസ്സന്‍.

പണ്ട് പണ്ട് പണ്ട്
ഇന്നത്തേത് പോലെ രാത്രികള്‍
ഇല്ലാതിരുന്ന ഒരു മനോഹര കാലം
സന്ധ്യ ആകുമെന്നോ ഇരുട്ട് വരുമെന്നോ ഭയമില്ലാത്ത കാലം
പെണ്‍കൊടികള്‍ വേലിക്കെട്ടുകള്‍ ഇല്ലാതെ
പൂവാടികളില്‍ പാറിനടന്ന കാലം
കൗമാരമെത്തിയാല്‍
പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന്
പാട്ടുകള്‍ പാടി നൃത്തമാടി ദേശ സഞ്ചാരം നടത്തിയിരുന്ന കാലം.

അക്കാലത്ത്
ഭൂമിയുടെ ഒരറ്റത്ത് ഒരു സുന്ദര രാജ്യമുണ്ടായിരുന്നു .അവിടുത്തെ രാജകുമാരിയുടെ സൗന്ദര്യം ലോകമാകെ പരന്നു
ആ കന്യകയെ സ്വന്തമാക്കാന്‍
രാജാക്കന്മാരും ചക്രവര്‍ത്തിമാരും
നോമ്പ് നോറ്റ് കാത്തിരുന്നു

രാജകുമാരി ഇതൊന്നും ശ്രദ്ധിക്കാതെ
തോഴിമാരോടൊപ്പം ദേശസഞ്ചാരം ചെയ്തുകൊണ്ടിരുന്നു
പഴങ്ങളും തേനും പൂവിതളും ഭക്ഷിച്ച്
അനുദിനം കുമാരിയുടെ സൗന്ദര്യം
വര്‍ദ്ധിച്ചു കൊണ്ടിരുന്നു
അവരങ്ങനെ യാത്രചെയ്ത്
ആ മനോഹരമായ കടല്‍ക്കരയിലെത്തി.

കടലിനുള്ളിലേക്ക് കര കയറി നില്‍ക്കുന്ന
കടലില്‍ ചെറിയൊരു മല ഉയര്‍ന്നു നില്‍ക്കുന്ന
അവിടം വിട്ട് പോകാന്‍ രാജകുമാരി കൂട്ടാക്കിയില്ല,
കടലില്‍ കണ്ട പാറയിലേക്ക് പോകാന്‍
കുമാരിക്ക് മോഹമോദിച്ചൂ
അവള്‍ വെള്ളത്തില്‍ കാലുവച്ചതും
തണുപ്പ് കൊണ്ട്
തുള്ളിച്ചാടി കരയ്ക്ക് കയറി
തോഴിമാര്‍ അവളെ കളിയാക്കി
പുഴയിലും തടാകത്തിലും മാത്രമേ
മനുഷ്യരിറങ്ങൂ വരൂ കുമാരീ
നമുക്ക് തിരിച്ചു പോകാം.

തോഴികള്‍ കളിയാക്കിയതില്‍ മനം നൊന്ത്
രാജകുമാരി ശപഥം ചെയ്തു,

എനിക്ക് നീന്താന്‍ പറ്റും വിധം
കടല്‍ ചൂടാക്കിത്തരാന്‍ വേണ്ടി
ഞാന്‍ സൂര്യ ഭഗവാനെ തപസ്സു ചെയ്യാന്‍ പോവുകയാണ്
ഇല്ലെങ്കില്‍ ഈ കടലില്‍ തപസ്സിരുന്ന് ഞാന്‍ മരിക്കും.

കഴുത്തൊപ്പം വെള്ളത്തില്‍
ഇറങ്ങിയിരുന്ന് കുമാരി
കഠിന തപസ്സ് ആരംഭിച്ചു

സൂര്യന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു
ഏതോ ബാലികയുടെ ചാപല്യമായി
ആ കാഴ്ച തള്ളിക്കളഞ്ഞു
പക്ഷെ ഒരിക്കല്‍സൂര്യ ഭഗവാന്‍ നോക്കുമ്പോള്‍
മരവിച്ച മരണത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന
രാജകുമാരിയെ ആണ് കണ്ടത്
അദ്ദേഹം വേഗം കടലിലിറങ്ങി
രാജകുമാരിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

കടല്‍ വെള്ളത്തിന് ചൂട് ഉണ്ടാകാന്‍ തുടങ്ങി
നിനക്ക് എന്ത് വരമാണ് വേണ്ടത്
എന്ന് ചോദിക്കാന്‍ കുമാരിയുടെ അടുത്തെത്തിയ സൂര്യന്‍
അവളുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി.

ഒറ്റ നോട്ടത്തില്‍ കത്തിജ്വലിച്ച
പ്രണയ പാരവശ്യത്താല്‍
അവളെ കോരിയെടുത്ത് സൂര്യന്‍
കടലില്‍ ആനന്ദനീന്തോത്സവം നടത്തി
ആദ്യ പുരുഷ സ്പര്‍ശത്തില്‍
അവള്‍
ഒരു സ്വര്‍ണ്ണ മീന്‍ പോലെ
പിടഞ്ഞു പുളഞ്ഞു

അവരുടെ പ്രണയ സംഗമം
കടലിലാകെ ഉന്മാദത്തിരമാലകള്‍ സൃഷ്ടിച്ചു
സൂര്യഭഗവാന്റെ രാസക്രീഡ
നാളുകള്‍ നീണ്ടുനിന്നു

ലോകം മുഴുവന്‍ ഇരുട്ടിലായി
കടലില്‍ ചൂട് വര്‍ദ്ധിച്ചു വന്നു
മത്സ്യങ്ങളെല്ലം ചത്തുപോകുമോ എന്ന് ഭയന്നു
അവര്‍ ദേവലോകത്തെത്തി സങ്കടമുണര്‍ത്തിച്ചു,

ദേവലോകമാകെ പരിഭ്രാന്തിയിലായി
ദേവന്മാര്‍ ഭൂമിയിലേക്ക് നോക്കി
വൃക്ഷലലാതികളെല്ലാം
സൂര്യപ്രകാശം ഇല്ലാതെ തളര്‍ന്ന്
മരിക്കാറായിരിക്കുന്നു.
ഇലകളില്ലാതായാല്‍ ജീവവായു ഇല്ലാതെ
ജന്തുജാലങ്ങള്‍ ഭൂമിയിലില്ലാതാകും
ഉടനെ എന്തെങ്കിലും ചെയ്യണം

ദേവലോക പ്രതിനിധികള്‍ കടല്‍ക്കരയിലെത്തി
സൂര്യനോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു

കുമാരിയുമായി വേര്‍പിരിയാനാവില്ല എന്ന് ആണയിട്ട സൂര്യ ഭഗവാനോട് പറഞ്ഞാല്‍ ഫലമില്ല എന്ന് മനസ്സിലായ ദേവന്മാര്‍
കുമാരിയുടെ സഹായം തേടി

ലോകം നശിക്കുമെന്നും
പൂക്കളും പൂവാടികളും ഇനിയുണ്ടാകില്ല
എന്നുമറിഞ്ഞ രാജകുമാരി
ദുഖിതയായി
സൂര്യനെ പിരിയാന്‍ കുമാരിക്ക്
ഒട്ടും മനസ്സുമുണ്ടായില്ല

അവള്‍ പറഞ്ഞു
അങ്ങ് കുറച്ചു സമയത്തേക്ക്
ദേവന്മാര്‍ക്കൊപ്പം പോയിട്ട് വരൂ
ഞാന്‍ എന്നിലെ പ്രണയം നിറച്ച്
ഇവിടെ കാത്തിരുന്നു കൊള്ളാം

പക്ഷെ അങ്ങ് കൈ വിട്ടാല്‍ ഞാന്‍
മുങ്ങിത്താണ് മരിച്ചുപോകുമല്ലോ
തന്നെയുമല്ല
അവിടുത്തെ കാണാതെ ഒരു നിമിഷം
ജീവിച്ചിരിക്കാന്‍ എനിക്ക് സാധ്യമല്ല

സൂര്യ ഭഗവാന്‍ അവളുടെ
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തില്‍ സന്തുഷ്ടനായി
ഇങ്ങനെ അനുഗ്രഹിച്ചു

നിനക്ക് ഈ കടലില്‍ യഥേഷ്ടം നീന്തി നടക്കാന്‍
അരമുതല്‍ താഴേയ്ക്ക്
മത്സ്യരൂപ സൗന്ദര്യം ഉണ്ടാകട്ടെ

നിനക്ക് കാണാനാവും വിധം
ഇവിടെ നിന്ന് ഞാന്‍ യാത്രയായി
ഇവിടെത്തന്നെ തിരിച്ചെത്തുന്നതായിരിക്കും
നിന്റെ ഓര്‍മ്മയ്ക്കായി
ഇവിടം
കന്യാകുമാരി
എന്നറിയപ്പെടും

ഇങ്ങനെ അനുഗ്രഹിച്ച് സൂര്യഭഗവാന്‍
ദേവന്മാരോടൊപ്പം യാത്രയായി

മത്സ്യ കന്യകയായ കുമാരി
കടലിലേക്ക് ഊളിയിട്ടു
തങ്ങള്‍ക്ക് റാണിയെയും
ജീവനും കിട്ടിയ സന്തോഷത്തില്‍
മത്സ്യങ്ങള്‍
സമുദ്രോത്സവം കൊണ്ടാടി

VG.വാസ്സന്‍.

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു. എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്.

ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു. തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് എകെജി കണ്ടുമുട്ടുന്നത്. സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എകെജിയപ്പോള്‍. പതിനാലുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയവും അതിലെ ശരിതെറ്റുകളെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ എകെജി വിശദീകരിക്കുന്നുണ്ട്. പിന്നീട് ഒന്‍പത് വര്‍ഷത്തിന് ശേഷം എകെജി സുശീലയെ വിവാഹം കഴിക്കുകയും ചെയ്തു.

ബലറാമിന്റെ പരാമര്‍ശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതോടെയാണ് എകെജി വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത്. ലോക്‌സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ‘എന്റെ ജീവിതകഥയുടെ ഇംഗ്ലീഷ് പതിപ്പ് ആവശ്യപ്പെട്ട് പലരും ഈ ദിവസങ്ങളില്‍ ഞങ്ങളെ സമീപിക്കുകയുണ്ടായി. എന്തായാലും ആത്മകഥയുടെ പുതിയ പതിപ്പ് ഇറക്കുന്നതിനോടൊപ്പം തന്നെ ഇംഗ്ലീഷ് വിവര്‍ത്തനവും പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. എകെജിയെ ഇതുവരെ വായിക്കാത്തവര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ ആവേശത്തോടെ അറിയാന്‍ ശ്രമിക്കുന്നുണ്ട്.

യുവസഖാക്കളടക്കം ഒരുപാട് പേര്‍ എന്റെ ജീവിതകഥ തേടി ചിന്തയുടെ സ്റ്റോറുകളില്‍ വരുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി എകെജി വീണ്ടും വായിക്കപ്പെടുകയാണ്. അതിന്റെ പേരില്‍ വി.ടി.ബലാറാമിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്’ ശിവകുമാര്‍ പറയുന്നു.

അജിത്‌ പാലിയത്ത്

യുകെയിലെ സഹൃദയരായ മലയാളികളുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്സ് സൊസൈറ്റിയുടെ കിരീടത്തില്‍ തുന്നി ചേര്‍ക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലയായ ഡിസി ബുക്സുമായി ചേര്‍ന്ന് അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തിയ സാഹിത്യ രചനാ മത്സരത്തില്‍ സമ്മാന ജേതാക്കളായവരുടെ പേര് വിവരങ്ങള്‍ ആണ് ബ്രിട്ടീഷ് മലയാളിയിലൂടെ ഇപ്പോള്‍ പുറത്ത് വിടുന്നത്. കഥയെയും കവിതയെയും ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികള്‍ക്കുള്ള അംഗീകാരമായി മാറുകയായിരുന്നു ഈ മത്സരം. മികച്ച കഥയായി എക്‌സിറ്ററിലെ റിജു ജോണ്‍ എഴുതിയ ‘ഹണിമൂണ്‍’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച കവിത എഴുതി ഒന്നാം സ്ഥാനം നേടിയത് ന്യൂപോര്‍ട്ടിലെ സ്മിത ശ്രീജിത്ത് എഴുതിയ ‘ഓട്ടം’ ആണ്.

കഥയ്ക്കും കവിതയ്ക്കുമാണ് യുകെയിലെ പ്രവാസി മലയാളികളില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചതെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും വരെ മത്സരത്തിലേക്ക് കൃതികള്‍ എത്തിയിരുന്നു. ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു കഥയിലും കവിതയിലും ലഭിച്ച അറുപതിനടുത്ത് കൃതികള്‍ സൂചിപ്പിക്കുന്നത്. യുകെയിലും കേരളത്തിലുമുള്ള സാഹിത്യമേഖലയിലെ പ്രഗത്ഭരായ അഞ്ച് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്.

കഥാ മത്സര വിജയികള്‍:

കഥയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് എക്‌സിറ്ററിലെ – ആല്‍ഫിങ്ടണില്‍ താമസ്സിക്കുന്ന ‘റിജു ജോണ്‍’ എഴുതിയ ‘ഹണിമൂണ്‍’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘ബേസില്‍ ജോസഫ്’ എഴുതിയ ‘എന്‍ട്രി പാസ്’ ആണ്. മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത് ലീഡ്‌സില്‍ താമസ്സിക്കുന്ന ‘രാജേന്ദ്ര പണിക്കര്‍’ എഴുതിയ ‘ഭ്രാന്ത് പൂക്കുമ്പോള്‍’ എന്ന കൃതിയാണ്. കോഴിക്കോട് നിന്നുള്ള ‘ഡോക്ടര്‍ ജാന്‍സി ജോസ്’ എഴുതിയ ‘ഏകാന്തതയില്‍ വിരിയുന്ന തണല്‍മരങ്ങള്‍’ മികച്ച നാലാമത്തെ കൃതിയായി. മികച്ച അഞ്ചാമത്തെ കഥയായി തിരഞ്ഞെടുത്തത് ഷെഫീല്‍ഡില്‍ നിന്നുള്ള ‘ബീന ഡോണി ‘ എഴുതിയ ‘ഒന്നാം സമ്മാനം കിട്ടിയ കഥ’ എന്ന രചനക്കാണ്.

കവിതാ മത്സര വിജയികള്‍:

കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് കാര്‍ഡിഫിനടുത്ത് ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘സ്മിത ശ്രീജിത്ത്’ എഴുതിയ ‘ഓട്ടം’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവനേജില്‍ താമസ്സിക്കുന്ന ‘അനിയന്‍ കുന്നത്ത് ‘ എഴുതിയ ‘വാടക ചീട്ട്’ ആണ്. മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത് ഖത്തറിലെ ദോഹയില്‍ താമസ്സിക്കുന്ന ‘സബിത കെ’ എഴുതിയ ‘ആരാച്ചാര്‍’ എന്ന കൃതിയാണ്. നാലാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ മാര്‍ക്ക് വന്ന രണ്ടു പേരുടേതാണ്. സറെയിലെ എപ്‌സമില്‍ താമസ്സിക്കുന്ന ‘ലിജി സെബി’ എഴുതിയ ‘മൂന്നാമിടം’ വും കെന്റില്‍ നിന്നുള്ള ബീന റോയ് എഴുതിയ ‘പെണ്മയുടെ അവസ്ഥാന്തരങ്ങളുമാണ്’ നാലാം സ്ഥാനം പങ്കു വച്ചത്.

കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരനായ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍, പ്രശസ്ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും തമിഴ് നാട്ടില്‍ താമസ്സിക്കുന്ന മലയാളിയായ സ്വപ്നാ നായര്‍, കേരളത്തിലെ എഴുത്തുകാരില്‍ അറിയപ്പെടുന്ന ബ്ലോഗ്ഗറും ചിന്തകനും സാഹിത്യ മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ മനു നെല്ലായ, യൂക്കേയിലും വിദേശത്തും അറിയപ്പെടുന്ന കവിയും കഥാകാരനും ബ്ലോഗ്ഗര്‍മാരുടെ തലതൊട്ടപ്പനുമായ മുരളീ മുകുന്ദന്‍, യുകെയിലും വിദേശത്തും അറിയപ്പെടുന്ന അഭിനേതാവും സംവിധായകനും സംഗീതജ്ഞനും എഴുത്തുകാരനുമായ കനേഷ്യസ് അത്തിപ്പൊഴി എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്. മത്സരാര്‍ത്ഥികള്‍ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ച നിലവാരമാണ് പുലര്‍ത്തിയത്.

ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. അഥേനീയം അക്ഷരാഗ്രന്ഥാലയം ആദ്യം 2015 ല്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്‍നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനാര്‍ഹമായ കാര്യമാണ്. രണ്ടാമത്തെ സാഹിത്യ മത്സരത്തിലും പിന്തുണയേകിയ കേരളത്തിലെയും ഇന്ത്യയിലെ തന്നെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡിസിയോടുള്ള അകമഴിഞ്ഞ നന്ദിയും സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്കുള്ള ഡി സി ബുക്‌സിന്റെ സമ്മാനവും മത്സരത്തിനു സമര്‍പ്പിച്ച കൃതികളില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികള്‍ ചേര്‍ത്തുള്ള പുസ്തക പ്രകാശനവും പങ്കെടുത്തവര്‍ക്കുള്ള അനുമോദന യോഗവും ഈ വരുന്ന ഫെബ്രുവരി 24ന് നടത്തപ്പെടും. സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്.

എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം എന്നിങ്ങനെ വിവിധ പുരസ്‌കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. ‘വിധാതാവിന്റെ ചിരി’ ആദ്യ കഥാസമാഹാരവും ‘സൂഫി പറഞ്ഞ കഥ’ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011ലെ വയലാര്‍ പുരസ്‌കാരം ലഭിച്ചു.

ലണ്ടന്‍ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാവ്യ സന്ധ്യകള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക്. അറുപതിലേറെ കാവ്യസദസുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞ കട്ടന്‍ കാപ്പിയും കവിതയുമെന്ന കാവ്യസ്‌നേഹികളുടെ കൂട്ടായ്മയാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളില്‍ സജീവമാകുന്നത്.

പൊതുവെ തണുപ്പിന്റെ പിടിയില്‍ അകപ്പെട്ടു യുകെ മലയാളി സമൂഹം ഉള്‍വലിയുന്ന സമയമായതിനാല്‍ കട്ടന്‍കാപ്പിയുടെ ചൂടും മലയാള കവിതയുടെ തലോടലും ചേരുന്ന സന്ധ്യകള്‍ക്കു ഏറെ ഉണര്‍വ് ഉണ്ടാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഇപ്പോള്‍ ഓണ്‍ ലൈനില്‍ സജീവ ചര്‍ച്ചയും ഒരുക്കുകയാണ് കട്ടന്‍കാപ്പി ടീം. കാവ്യസന്ധ്യയില്‍ ആദ്യ പരിപാടികളില്‍ കവയത്രി സുഗതകുമാരിയുടെ കാവ്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കു അത് അവതരിപ്പിക്കുവാന്‍ കൂടി അവസരം നല്‍കിയാണ് കട്ടന്‍കാപ്പിയും കവിതയും പരിപാടികള്‍ അരങ്ങേറുന്നത്.

യുകെയുടെ ഹൃദയ ഭാഗത്തു ഒതുങ്ങി നില്‍ക്കുന്ന പരിപാടിയെ കൂടുതല്‍ സജീവമാക്കാനും കവിതയെയും ഭാഷയെയും സ്‌നേഹിക്കുന്നവര്‍ക്ക് കൂടുതല്‍ ആസ്വദിക്കാനും അവസരം നല്‍കുന്നതിന് കൂടിയാണ് കൂടുതല്‍ കാവ്യസദസുകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രധാന സംഘാടകരായ പ്രിയവൃതന്‍ സത്യവ്രതനും മുരളീ മുകുന്ദനും അഭിപ്രായപ്പെട്ടു. വേരുറപ്പിക്കുന്ന പുതിയ തലമുറയ്ക്ക് ഭാഷ സ്‌നേഹം വളരാനും മലയാള ഭാഷയുടെ സ്‌നേഹവും കരുതലും അടുത്തറിയാനും കവിതകളെ പരിചയപെടുകയാണ് ഏറ്റവും ഉത്തമ മാര്‍ഗം എന്നും കണ്ടെത്തിയാണ് കട്ടന്‍കാപ്പിയും കവിതയും കൂടുതല്‍ പേരിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നത്.

പരമാവധി രണ്ടു മണിക്കൂര്‍ പ്രോഗ്രാം നടത്താന്‍ തയ്യാറുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടാം. ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു പരിപാടിയാണ് കട്ടന്‍കാപ്പിയും കവിതയും. വലിയൊരു സദസിനെക്കാളും ഭാഷയെയും കവിതയെയും സ്‌നേഹിക്കുന്നവരുടെ സാന്നിധ്യമാണ് ആഗ്രഹിക്കുന്നതെന്നും ഇരുവരും കൂട്ടി ചേര്‍ത്തു.

രാത്രിമഴ പെയ്യുമ്പോള്‍ എന്ന പരിപാടി തികച്ചും ലളിതമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാധ്യമായാല്‍ വീടുകളില്‍ പോലും ഈ ചടങ്ങു നടത്താന്‍ കഴിയും. ഏറ്റവും ഫലപ്രദമായ സംവേദനമാണ് ഈ ചെറു കൂട്ടായ്മകളിലൂടെ കട്ടന്‍കാപ്പി ടീം ലക്ഷ്യമിടുന്നത്. യുകെയിലെ പ്രമുഖ മലയാള സംഘടനായ എംഎ യുകെയുടെ സാഹിത്യ വിഭാഗമായി രൂപം കൊണ്ടതാണ് കട്ടന്‍കാപ്പിയും കവിതയും. കേരളത്തിലെ മുന്‍നിര സാഹിത്യ പ്രതിഭകളില്‍ പലരും ഇതിനകം കട്ടന്‍കാപ്പിയുടെ സ്വാദു നുകര്‍ന്ന് കഴിഞ്ഞു.

നൂറു വേദികള്‍ എന്ന സ്വപ്‌ന ലക്ഷ്യം യുകെയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കുവാന്‍ ഒരുങ്ങുന്ന കട്ടന്‍കാപ്പി ടീമിനെ ബന്ധപ്പെടുവാന്‍ വിളിക്കുക : മുരളി – 07930 134340, പ്രിയന്‍ – 0781205 9822.

കാലയവനികക്കുള്ളില്‍ മറഞ്ഞ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു കൊണ്ട് ‘ജ്വാല’ നവംബര്‍ ലക്കം പുറത്തിറങ്ങി. വാര്‍ദ്ധക്യകാല ജീവിതത്തെ കുറിച്ച് ഒരു പക്ഷെ നമ്മില്‍ ആരും തന്നെ ചിന്തിച്ചുകാണില്ല. ചിലര്‍ക്ക് വാര്‍ദ്ധക്യം സങ്കീര്‍ണ്ണമാണ് ചിലര്‍ക്ക് സന്തോഷവും മറ്റുചിലര്‍ക്ക് തങ്ങള്‍ കൈയ്യടക്കിവെച്ചതെല്ലാം നഷ്ടപ്പെടുമെന്ന ആകുലതയും. ജീവിതം എരിഞ്ഞടങ്ങി ഉപയോഗശൂന്യമായി എന്ന് ചിന്തിക്കാതെ വാര്‍ദ്ധക്യത്തിലും സേവനപരമായ കാര്യങ്ങളില്‍ വ്യാപൃതരായി സന്തോഷകരമാക്കുവാന്‍ ഉത്‌ബോധിപ്പിക്കുയാണ് ശ്രീ റെജി നന്തിക്കാട്ട് ഈ ലക്കത്തിലെ എഡിറ്റോറിയലില്‍. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണമാണ് ഈ ചിന്തക്ക് ഇപ്പോള്‍ ബലമായത്.

എഴുത്തിന്റെ വ്യാകരണമല്ല സംസാരത്തിന്റെ വ്യാകരണമാണ് തന്റെ കൃതികളില്‍ എന്ന് വ്യക്തമാക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുതുകളിലെ വ്യാകരണമില്ലായ്മയെപ്പറ്റിയുള്ള തര്‍ക്കത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് ‘സ്ഥലത്തെ പ്രധാന ദിവ്യന്മാരും മണ്ടന്‍ ബഷീറും’ എന്ന ലേഖനത്തില്‍ പി. സോമനാഥന്‍. ‘ബഷീറിന് വ്യാകരണമറിയില്ല എന്ന് പറയുന്നവര്‍ സ്വന്തം അറിവില്ലായ്!മയെ മലയാളത്തിലെ ഒരു വലിയ സാഹിത്യകാരന്റെ മേല്‍ ആരോപിക്കുകയാണ് ‘ എന്ന് മറയില്ലാതെ ലേഖകന്‍ പറയുന്നു.

‘എനിക്ക് ഒന്നറിയാം, ഇവിടെ കഴിയുന്ന നിങ്ങളെക്കാള്‍ ക്രൂരരും അസ്വസ്ഥരുമാണ് പുറത്തു കഴിയുന്ന ഞങ്ങള്‍. സാഹചര്യങ്ങള്‍ നിങ്ങളെ ഇവിടെയെത്തിച്ചു. ഭാഗ്യം കൊണ്ട് ഞങ്ങള്‍ പുറത്തു’. നിലക്കാത്ത കരഘോഷം. പിന്നെ ഞാന്‍ പറഞ്ഞതൊക്കെ സ്‌നേഹത്തിന്റെ വാക്കുകള്‍ ആയിരുന്നു. ജയിലിലെ ആഘോഷദിവസം തടവുകാര്‍ക്ക് മുന്നില്‍ പ്രസംഗിക്കുവാന്‍ പോയ എഴുത്തുകാരി കെ എ ബീന എഴുതിയ അനുഭവക്കുറിപ്പ് ‘മതിലിനുള്ളില്‍’
ഭാഷക്കുള്ളില്‍ പുതുഭാഷ സൃഷ്ടിച്ച ജീവിതത്തോട് സര്‍ഗ്ഗാത്മകമായ കവിതയുടെ വര്‍ത്തമാനത്തില്‍ പുതിയ ജനുസ്സായി വരവറിയിക്കുന്ന ഇ ഇടത്തിലെ ഇ – കവിതകളെ പറ്റി വിശദമായി പ്രതിപാദിക്കുന്നു ‘ഇ കവിതയുടെ രുപഘടന’ എന്ന ലേഖനത്തിലൂടെ ഡോ. വി. അബ്ദുല്‍ ലത്തീഫ്
.
രണ്ടാം ലോകമഹായുദ്ധകാലത്തു എഴുതപെട്ട, കമ്യൂണിസ്റ്റ് വ്യവസ്ഥിതിയെ കുറിച്ചുള്ള മുന്നറിയിപ്പെന്ന നിലയില്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സ്‌കൂള്‍ പാഠപുസ്തക രൂപത്തിലും മറ്റും വന്‍ പ്രചാരം കൊടുത്തിരുന്ന, ‘ആനിമല്‍ ഫാ0’ എന്ന നോവല്‍ അര നൂറ്റാണ്ടിനു ശേഷം വീണ്ടും വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് അസ്വാസ്ഥതയുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു ‘ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ആനിമേല്‍ഫാ0 വായിക്കുമ്പോള്‍’ എന്ന ലേഖനത്തിലൂടെ രാജേഷ് ആര്‍ വര്‍മ്മ.
എഴുപതുകളുടെ തുടക്കത്തില്‍ അല്പം മാത്രമെഴുതി അപ്രത്യക്ഷനായ എ രവീന്ദ്രനെപ്പറ്റി വി സി ശ്രീജന്‍ എഴുതിയ ലേഖനം ചരിത്രത്തില്‍ വരാത്ത ഒരാള്‍, ‘സ്മരണകളിലേക്ക് ഒരു മടക്ക യാത്ര’ എന്ന പക്തിയില്‍ ജോര്‍ജ് അറങ്ങാശ്ശേരില്‍ എഴുതിയ ‘സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍,ഉമാ രാജീവിന്റെ കവിത ‘കുമ്പസാരം’ അജീഷ് ബേബി എഴുതിയ കഥ ‘അപ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ലേ’, ജ്വാല മാനേജിങ് എഡിറ്റര്‍ സജീഷ് ടോം എഴുതിയ കവിത ‘പിന്‍വിളി’ ജയേഷിന്റെ കഥ ‘മറിയാമ്മയും അവിശുദ്ധ ബന്ധങ്ങളും’ 2017 യുക്മ നാഷണല്‍ കലാമേളയുടെ ഓര്‍മ്മ പങ്കുവെച്ചുകൊണ്ട് എം ഡൊമനിക് എഴുതി കലാമേള സമാപന സമ്മേളന വേദിയില്‍ ആലപിച്ച കവിത ‘നാഷണല്‍ കലാമേള ഒരു സ്‌നേഹതീരം’ എന്നിവയാണ് ഈ ലക്കത്തിലെ മറ്റുവിഭവങ്ങള്‍.

യുക്മ സാംസ്‌കാരിക വിഭാഗം എല്ലാമാസവും പ്രസിദ്ധികരിക്കുന്ന ജ്വാല ഇ – മാഗസിന് യുകെയിലെ സാഹിത്യാഭിരുചിയുള്ള വായനക്കാര്‍ക്കാരുടെ ഇടയില്‍ നല്ല പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൃതികള്‍ ഉള്‍പ്പെടുത്തണം എന്നുള്ള വായനക്കാരുടെ ആവശ്യം പരമാവധി പാലിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട് അറിയിച്ചു.

ഈ ലക്കം ജ്വാല മാഗസിന്‍ വായിക്കുവാന്‍ താഴെ ക്ലിക് ചെയ്യുക

ജഗദീഷ് കരിമുകള്‍

മനുഷ്യന്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് ഊഷ്മളമായ പ്രകാശം പ്രസരിപ്പിച്ച് നിശ്ശബ്ദതയുടെ ഒരുവലയത്തിനുള്ളിലാക്കാന്‍ സിനിമയ്ക്ക് മാത്രമേ സാധിക്കൂ. ആര്യന്മാരുടെ ആഗമനത്തോടെ ദ്രാവിഡ ഭാഷയുടെമേല്‍ സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി വര്‍ദ്ധിക്കുന്നതുപോലെ കച്ചവട സിനിമകളുടെ സ്വാധീനശക്തി ദരിദ്ര രാജ്യങ്ങളില്‍ വളരുന്നുണ്ട്. സിനിമ ഒരു പട്ടിണിക്കാരന്റെ വിശപ്പടക്കുന്നില്ലെങ്കിലും പണം കൊടുത്തവന്‍ വിനോദമെന്ന വെള്ളം കുടിക്കുന്നു. അതിനവരെ സഹായിക്കുന്നത് ചിലന്തിവല പോലുള്ള പരസ്യങ്ങളാണ്. ആ ചാനല്‍-മാധ്യമ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ വീഴുന്നത് യുവ പ്രേക്ഷകരാണ്. ദരിദ്രരാജ്യമായാലും സമ്പന്ന രാജ്യമായാലും സിനിമ എന്ന കലയെ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാന്‍ അതിലെ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നു. സിനിമയെ ഒരുല്‍പന്നമായി വിറ്റഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയെന്ന ദൃശ്യഭാഷയെ സൂക്ഷ്മതയോടെ പഠിക്കാന്‍ ശാസ്ത്ര- സാഹിത്യ- കായിക രംഗത്ത് വിജ്ഞാനപ്രദങ്ങളായ ധാരാളം കൃതികള്‍ മലയാളത്തിനു നല്‍കിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘സിനിമ- ഇന്നലെ – ഇന്ന്- നാളെ’ എന്ന കൃതി സിനിമാ ലോകത്തുള്ളവര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കും ലഭിക്കുന്നത്. മലയാള സിനിമയ്ക്ക് വിത്തും വളവും ഫലവും നല്കുന്ന ഈ കൃതി ഒരു പഠന ഗ്രന്ഥമായി കണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്.

ഒരു സാഹിത്യസൃഷ്ടിയുടെ പിന്‍ബലമില്ലാതെ നല്ലൊരു സിനിമ പിറവിയെടുക്കുക പ്രയാസമാണ്. മുന്‍കാലങ്ങൡ കഥ പറച്ചിലിനായിരുന്നു പ്രധാന്യം. സാഹിത്യം ചൊല്ലി കേള്‍പ്പിക്കുന്നവരെ വിളിച്ചിരുന്നത് കാവ്യ ഗായകര്‍ എന്നായിരുന്നു. അന്ന് നേരില്‍ കണ്ട് ആസ്വദിച്ചുവെങ്കില്‍ ഇന്ന് നേരില്‍ കാണാതെ ആസ്വദിക്കുന്നു. അന്നത്തേ ആസ്വാദകന് തൃപ്തികരമായ വിധത്തില്‍ രസാനുഭൂതിയ്ക്ക് പുറമെ അതിന്റെ ഗുണനിലവാരവും ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ പല സിനിമകള്‍ക്ക് മുന്നിലും തലകുനിച്ചു പോകുന്നു. യൗവനക്കാര്‍ക്ക് ലഹരിപിടിക്കുന്ന പ്രണയം, സ്ത്രീകളുടെ നഗ്നത, ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന രസം എന്ന മസാലക്കൂട്ട്, മദ്യപാനം, താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകള്‍. താരാരാധന അന്നില്ലായിരുന്നു. അന്നത്തെ കഥകള്‍ക്ക് ജീവിതവുമായി ഒരു നേര്‍ത്ത ബന്ധമുണ്ടായിരുന്നു. അന്നും ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുള്ള ഏതാനും സിനിമാ സംവിധായകരുള്ളത് മലയാളത്തിന് അഭിമാനിക്കാം.

സാഹിത്യസൃഷ്ടികള്‍ വായനക്കാരന്റെ ശ്രദ്ധയെ അനുസ്യൂതമായി നിലനിര്‍ത്തുന്നതുപോലെ ചരിത്ര കഥകളും ജീവിക്കുന്നു. കൃത്രിമത്വം നിറഞ്ഞ കഥകളും ഇന്ന് സിനിമയില്‍ കാണാറുണ്ട്. ഈ കൃതിയില്‍നിന്ന് കടമെടുത്തു പറഞ്ഞാല്‍ ”നൂറ്റിയിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രഞ്ച് സഹോദരങ്ങളായ ഔഗസ്റ്റ്- ലൂയി ലുയിയര്‍മാര്‍ കണ്ടെത്തിയ സിനിമ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തില്‍ വികസിപ്പിച്ചെടുത്തത് മുഖ്യമായും മൂന്ന് തലങ്ങളാണ്. ഒന്ന് – പ്രൊജക്ടറും പ്രൊജക്ഷനും, രണ്ട്- മൂവി ക്യാമറയുടെ വികാസം, മൂന്ന് – ഫോട്ടോഗ്രഫിയുടെ ഉപയോഗം. ഇത് ലോകത്തിന് നല്കിയത് ആഴമേറിയ സാങ്കേതിക യാഥാര്‍ത്ഥ്യങ്ങളാണ്. സത്യത്തില്‍ ലൂമിയര്‍ സഹോദരങ്ങള്‍ക്ക് മുന്‍പു തന്നെ ചലിക്കുന്ന ചിത്രം തിരശ്ശീലയില്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. അമേരിക്കന്‍ ഹെന്‍ട്രി റെന്നോ ഹെയില്‍ ആയിരുന്നു അതിന്റെ അവകാശി. 1870-ല്‍ ഹെന്‍ട്രിയാണ് ചലച്ചിത്രത്തിന്റെ നൃത്തരൂപം ലോകത്തിന് സമ്മാനിച്ചത്.

സാഹിത്യത്തിന്റെ മാധ്യമം ഭാഷയെങ്കില്‍ ദൃശ്യകലയില്‍ കടന്നു വരുന്നത് അഭിനയം എന്ന മാധ്യമമാണ്. കലകളുടെ കലവറയായ കേരളത്തിലെ കഥകളി നൃത്ത സംഹീതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കഥകളിയും നാടകവും ദൃശ്യകലകളാണ്. നാട്യശാസ്ത്രത്തിന്റെ ആചാര്യന്‍ ഭരതമുനി തന്നെയാണ് നാട്യത്തിന്റെയും മാധ്യമം അഭിനയമെന്നു പറഞ്ഞത്. അതിന്റെ ആധാര ശീലകള്‍ വാചീകം, ആംഗീകം, ആഹാര്യം, സാത്ത്വികമാണ്. ഇതില്‍ നൃത്തവും നാട്യവുമുണ്ട്. ഇതുപോലെ എത്രയോ ഹാസ്യരസ പ്രാധാന്യമുള്ള ദൃശ്യകലയാണ് തുള്ളല്‍. ഇതിലെ രസം, ശൃംഗാരം, ഹാസ്യം. കാണുന്നവര്‍ക്ക് ഇന്നത്തെ മലയാള സിനിമയില്‍ കാണുന്നത് ഒരു പ്രഹസനമായി തോന്നും. കഥകളി നടന്മാര്‍ കൈകൊണ്ടു കാണിക്കുന്ന അസംയുക്ത ആ മുദ്രകളോ മുകളില്‍ എഴുതപ്പെട്ടവയോ സ്‌ക്രീനില്‍ കൃത്രിമവേഷം കെട്ടിയാട്ടുന്നവരെ കൊണ്ട് കഴിയുമോ? ്ഞാനിവിടെ വേഷങ്ങളെകുറച്ചു കാണുകയല്ല ചെയ്യുന്നത്. എല്ലാ ദൃശ്യകലകളിലും വേഷങ്ങളുണ്ട്. ഈ കലാ രംഗത്തുള്ളവരുടെ യോഗ്യതകള്‍ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം.

ചാനലുകളിലൂടെ പരസ്യങ്ങള്‍ നടത്തി സമ്പന്നരാകുന്നവര്‍ ജനജീവിതത്തിന്റെ വേദനകളും നെടുവീര്‍പ്പുകളും തിരിച്ചറിയുന്നില്ല. ഈ കാലത്തും ഒരാള്‍ പത്തുപേരെ ഇടിച്ചു വീഴ്ത്തുന്ന താരാധിപത്യമാണ് മലയാള സിനിമയില്‍ കാണുന്നത്. സിനിമയില്‍ ഇന്ന് അധികാരമുറപ്പിച്ചിരിക്കുന്ന മാദകലഹരിപൂണ്ട സുന്ദരിമാരും താരാധിപന്മാരും കലയെ കച്ചവടം ചെയ്ത് കശാപ്പുചെയ്യുന്ന മുതലാളിമാരും യുവതി-യുവാക്കളില്‍ മാത്രം കടന്നുചെല്ലാതെ ജനഹൃദയങ്ങളില്‍ കടന്നു ചെല്ലുന്നവരാകണം. അതിന് ഈ കൃതി സഹായകമായിരിക്കും. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ധാരാളം സംഭാവനകള്‍ നല്കിയതുപോലെ മലയാള സിനിമയ്ക്കും ഈ ഗ്രന്ഥം എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും. സിനിമയുടെ ചിത്രദര്‍ശനം അടയാളപ്പെടുത്തുന്ന ഈ കൃതി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം എന്നും സഞ്ചരിച്ചുകൊണ്ടിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Email : subhadra.s.111 @gmail.com

റജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളില്‍ നടന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രമുഖ കവി കുഴൂര്‍ വില്‍സണ്‍, സാഹിത്യ നിരൂപകന്‍ അജിത് നീലാഞ്ജനം എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തില്‍ എത്തിയ ആറു കഥകളില്‍ നിന്നും ആറു കവിതകളില്‍ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള രചനകള്‍ തെരെഞ്ഞെടുത്തത്.

ചെറുകഥാ മത്സരത്തില്‍ പ്രഥമ സ്ഥാനം അനില്‍ സെയിന്‍ എഴുതിയ ‘നൊമ്പരക്കുറിപ്പുകള്‍’ നേടി. വര്‍ഷങ്ങളോളം ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിച്ചു കലാ സാംസ്‌കാരിക രംഗത്തും എഴുത്തിന്റെ ലോകത്തും സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബണില്‍ കുടുംബസമേതം താമസിക്കുന്നു. ഇപ്പോഴും സജീവമായി എഴുത്തിന്റെ ലോകത്തുള്ള അനിലിന്റെ രചനകള്‍ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നു. മുന്‍പ് കല യുകെ നടത്തിയ കഥ മത്സരത്തില്‍
പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്.

ചെറുകഥയില്‍ രണ്ടാം സ്ഥാനം നേടിയത് ലിജി സെബി എഴുതിയ ‘ സ്വന്തം പിറന്നാള്‍ സമ്മാനം’ ആണ്. എറണാകുളം ജില്ലയിലെ കാലടി സ്വദേശിനിയാണ്. യുകെയില്‍ സറേയില്‍ താമസിക്കുന്നു. കഥകളും കവിതകളും അനുഭവക്കുറിപ്പുകളും എഴുതി സാഹിത്യ ലോകത്ത് വളരെ സജീവമാണ് ലിജി. കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ‘ ഓരോ മോഹങ്ങള്‍ ‘ രചിച്ചതും ലിജിയാണ്.

മാത്യു ഡൊമിനിക്കിന്റെ ‘ദേശാടനപ്പക്ഷി’ക്കാണ് കഥാമത്സരത്തില്‍ മൂന്നാം സ്ഥാനം. കോട്ടയം ജില്ലയിലെ ആനിക്കാട് സ്വദേശിയായ മാത്യു ബെര്‍ക്ക്ഷയറില്‍ സ്ലോയില്‍ താമസിക്കുന്നു. യുക്മ സാംസ്‌കാരികവേദി സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ മുന്‍പ് സമ്മാനം നേടിയിട്ടുണ്ട്. സ്ലോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ആണ് മാത്യു ഡൊമിനിക്.

കവിതാമത്സരത്തില്‍ പ്രഥമ സ്ഥാനം ബീന റോയ് എഴുതിയ ‘ജഠരാഗ്‌നി’ നേടി. യുകെയിലെ സാഹിത്യരംഗത്ത് മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയായാണ് ബീന റോയ്. ഇംഗ്ലീഷിലും മലയാളത്തിലും നിരന്തരം എഴുതുന്ന ബീനയുടെ രചനകള്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. യുക്മ ജ്വാല ഇ മാഗസിന്‍, ജനനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ബീന സ്ഥിരമായി എഴുതുന്നു. യുകെയിലെ അറിയപ്പെടുന്ന ഗായകന്‍ റോയ് സെബാസ്റ്റ്യന്റെ ഭാര്യയാണ് ബീന റോയ്.

നിമിഷ ബാസില്‍ രചിച്ച ‘മരണം ‘ എന്ന കവിതയാണ് രണ്ടാം സമ്മാനം നേടിയത്. കോളേജ് വിദ്യാഭാസകാലം മുതല്‍ എഴുതി തുടങ്ങിയ നിമിഷ നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വിജയികളെ ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ട് അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 2018 ല്‍ ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘വര്‍ണനിലാവ്’ എന്ന പരിപാടിയോടൊപ്പം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യുന്നതായിരിക്കും. സമ്മാനാര്‍ഹമായ കൃതികള്‍ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കും.

ഏഴു വയസുള്ള കുട്ടി ക്രൂരമായി  പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ജലിഷ ഉസ്മാന്‍ എഴുതിയ കവിത സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ”രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത സമൂഹത്തില്‍ സ്ത്രീ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭീകരത ഓര്‍മപ്പെടുത്തുന്നു.
കൊല്ലം ജില്ലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുഞ്ഞാണ് തന്റെ വരികള്‍ക്ക് പ്രചോദനമായെതെന്ന് ജലിഷ പറയുന്നു.

വയനാട് സ്വദേശിനിയായ ജലിഷ ഇപ്പോള്‍ ജര്‍മ്മനിയില്‍ ക്വാണ്ടിറ്റേറ്റീവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. വിവാഹിതയായ അവര്‍ കടിഞ്ഞൂല്‍ കണ്‍മണിയുടെ വരവും കാത്തിരിക്കുകയാണ്. അതുകൊണ്ടുന്നെ ഒരമ്മയുടെ ആശങ്കകള്‍ കൂടിയാണ് വിമ്മിഷ്ടം എന്ന തലക്കെട്ടോടുകൂടിജലിഷ പങ്കുവയ്ക്കുന്നത്.

കടപ്പാട് : ജലീഷ ഉസ്മാൻ 

വിമ്മിഷ്ടം……

രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!

മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..

അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..

തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..

പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..

സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..

മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..

വയറ്റിലുള്ള കുഞ്ഞ്
അനുചൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..

ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാൻ അനുവധിച്ചതിന്..

ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..

ബസ്സിലെ പിൻ സീറ്റിൽ
തലയോട്ടി തകർക്കപ്പെടാതിരുന്നതിന്..

മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..

ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..

പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..

എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!

Copyright © . All rights reserved