വളരെ പ്രത്യേകതകളുള്ള ഒരു പ്രതിഷേധ മാര്‍ച്ചിനാണ് കഴിഞ്ഞ ദിവസം നമ്പര്‍ 10 സാക്ഷ്യം വഹിച്ചത്. ടെഡി ബെയറുകള്‍ പിടിച്ചും ക്രിസ്പുകള്‍ കൊറിച്ചുകൊണ്ടും നാലു വയസുകാരായ കുട്ടികള്‍ ഒരു നിവേദനവുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. നാലു വയസുകാര്‍ക്ക് അസസ്‌മെന്റ് ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ 68,000 പേര്‍ ഒപ്പുവെച്ച നിവേദനവുമായാണ് അവര്‍ എത്തിയത്. റിസപ്ഷന്‍ ക്ലാസുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് സ്റ്റാന്‍ഡാര്‍ഡ് അസസ്‌മെന്റ് ടെസ്റ്റ് ഏര്‍പ്പെടുത്താനുള്ള ഗവണ്‍മെന്റ് നീക്കം ഉപേക്ഷിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. നാലു വയസുകാരുടെ മാര്‍ച്ച് ഇന്നലെ പാര്‍ലമെന്റ് സക്വയറില്‍ നിന്നാണ് ആരംഭിച്ചത്. പാട്ടുകള്‍ പാടിയും നടപ്പാതയില്‍ ചോക്കുകൊണ്ട് ചിത്രങ്ങള്‍ വരച്ചും മാര്‍ച്ച് തുടര്‍ന്നു. ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയ മാര്‍ച്ചില്‍ നിന്ന് നാലു വയസുകാരായ അലക്‌സ്, സഫ, ഐല തുടങ്ങിയവര്‍ കനത്ത പോലീസ് കാവലിനിടയിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി പരാതി കൈമാറി.

രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദ്ധരും അടങ്ങിയ മോര്‍ ദാന്‍ എ സ്‌കോര്‍ എന്ന ക്യാംപെയിന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. കുട്ടികള്‍ക്ക് അമിതമായി പരീക്ഷകള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഇരുന്നൂറിലേറെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും മാര്‍ച്ചില്‍ അണിനിരന്നു. ഇംഗ്ലണ്ടിലെ റിസപ്ഷന്‍ ക്ലാസുകളില്‍ ബേസ് ലൈന്‍ അസസ്‌മെന്റ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രക്ഷോഭം. ഡര്‍ഹാം, ഡെവണ്‍, കോണ്‍വാള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, സ്റ്റാഫോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.

20 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയാണ് കുട്ടികള്‍ക്കായി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരു ടാബ്ലറ്റില്‍ അധ്യാപകരായിരിക്കും കുട്ടികളുടെ വിലയിരുത്തല്‍ നടത്തുക. സ്‌കൂളില്‍ എത്തി ആദ്യ ആഴ്ചകളില്‍ തന്നെ ഇത് നടത്തും. പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ പഠനം വിലയിരുത്താന്‍ ഈ പരീക്ഷയുടെ ഫലം ഉപയോഗിക്കാനാണ് നീക്കം. ഈ സെപ്റ്റംബറില്‍ പൈലറ്റ് നടത്തി അടുത്ത വര്‍ഷം മുതല്‍ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് പരിപാടി. 10 മില്യന്‍ പൗണ്ട് ഇതിനായി ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലണ്ടന്‍: രണ്ട് മാസത്തില്‍ കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും പിടിപെടാന്‍ സാധ്യതകളേറെയെന്ന് പഠനം. ടുലെയ്ന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്ഗദ്ധരുടെ സംഘം നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായിരിക്കുന്നത്. ആന്റിബയോട്ടിക്ക് സ്ഥിരമായി ഉപയോഗിക്കുന്ന 50 മുതല്‍ 60 വയസ് വരെ പ്രായമുള്ള സ്ത്രീകളിലാണ് ഏറ്റവും കുടുതല്‍ ഹൃദയാഘാതത്തിന് സാധ്യത കാണുന്നതായി പഠനം വ്യക്തമാക്കുന്നു. രക്തധമനകളിലെ സന്തുലിതാവസ്ഥയില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളാണ് അപകടങ്ങളുണ്ടാക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 36,500 ലേറെ ആന്റിബോട്ടിക്ക് ഉപഭോക്താക്കളായ സ്ത്രീകളിലാണ് പഠനം നടത്തിയിരിക്കുന്നത്.

ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതല്‍ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും അനാവശ്യമായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടിക്കുകള്‍ മൂലം രോഗാണുക്കള്‍ക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കള്‍ മരുന്നുകളെക്കാള്‍ കരുത്തരാകുന്നു. രോഗങ്ങള്‍ക്കു ഡോക്ടര്‍മാര്‍ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നു നിര്‍ദേശിക്കുന്നതു വഴിയുള്ള തുടര്‍ച്ചയായ ഉപയോഗം മരുന്നു പ്രതിരോധിക്കുന്ന രോഗാണുക്കളെ സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ കൃത്യമായ കോഴ്‌സില്‍ (നിശ്ചിത സമയത്തും അളവിലും) കഴിച്ചില്ലെങ്കിലും ഇതു സംഭവിക്കാം. അതായത് അഞ്ചു ദിവസത്തേക്കു നല്‍കുന്ന മരുന്ന്, രോഗം മാറിയെന്നു കരുതി രണ്ടു ദിവസം കൊണ്ടു നിര്‍ത്തുന്നവരാണ് ഇര. പുറമേ, ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികില്‍സ നിശ്ചയിച്ചു മരുന്നുകള്‍ ഉപയോഗിക്കുന്നവരും ഈ പട്ടികയില്‍ വരും.

ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളര്‍ച്ച ഇല്ല്‌ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാര്‍ത്ഥമോ സംയുക്തമോ ആണ് ആന്റീബാക്ടീരിയല്‍. സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പല്‍, പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ ഒരു വിഭാഗമാണ് ആന്റിബയോട്ടിക്കുകള്‍. 1942-ല്‍ സെല്‍മാന്‍ വാക്‌സ്മാന്‍ ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിര്‍ദ്ദേശിച്ചത് ഏതു പദാര്‍ത്ഥമാണോ സൂക്ഷ്മജീവികളാല്‍ നിര്‍മ്മിക്കപ്പെട്ടതും സാന്ദ്രത കുറഞ്ഞ അവസ്ഥയില്‍ മറ്റ് സൂക്ഷ്മജീവികളുടെ വളര്‍ച്ച നശിപ്പിക്കുകയും ചെയ്യുന്നത് എന്ന് വിവരിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ ആന്റിബയോട്ടികള്‍ ഗണ്യമായി ഉപയോഗിക്കാന്‍ ആരംഭിച്ചതിന് ശേഷം ഇവയുടെ ഉപയോഗം മറ്റു ചില പാര്‍ശ്വഫലങ്ങള്‍ കൂടിയുണ്ടാക്കുന്നതായി ശാസ്ത്രലോകം കണ്ടെത്തി. ഇതോടെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗദ്ധര്‍ മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു.
ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു പോകുകയാണെങ്കില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച് രണ്ടാം ഹിതപരിശോധന നടത്തുമെന്ന് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍. 2021ല്‍ ഹോളിറൂഡ് ഇലക്ഷനു മുമ്പായി ഇതു നടത്തണമെന്നാണ് സ്റ്റര്‍ജന്‍ ആവശ്യപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇതിനായുള്ള നിയമനിര്‍മാണം നടത്തുമെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനായി സ്‌കോട്ടിഷ് ജനത വോട്ടു ചെയ്യുന്നത് ധൈര്യമുണ്ടെങ്കില്‍ തടയാന്‍ തെരേസ മേയോട് എസ്എന്‍പി നേതാവായ സ്റ്റര്‍ജന്‍ വെല്ലുവിളിക്കുകയും ചെയ്തു. ബ്രെക്‌സിറ്റിലുണ്ടായിരിക്കുന്ന കല്ലുകടികള്‍ ഇന്‍ഡിറെഫ് 2 അനിവാര്യമാക്കി മാറ്റിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് നടന്ന ആദ്യ ഹിതപരിശോധനയില്‍ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം സ്‌കോട്ടിഷ് ജനത തള്ളിയിരുന്നു.

ബ്രെക്‌സിറ്റ് വേണോ ഒരു സ്വതന്ത്ര യൂറോപ്യന്‍ രാജ്യമായി നിലനില്‍ക്കണോ എന്ന വിഷയത്തിലായിരിക്കും സ്‌കോട്ടിഷ് ജനത തീരുമാനമെടുക്കുകയെന്ന് അവര്‍ പറഞ്ഞു. ഈ പാര്‍ലമെന്റിന്റെ കാലയളവില്‍ത്തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. 2014ല്‍ നടന്ന ഹിതപരിശോധനയില്‍ 45നെതിരെ 55 ശതമാനം വോട്ടുകള്‍ക്കാണ് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ജനങ്ങള്‍ തള്ളിയത്. എന്നാല്‍ ബ്രെക്‌സിറ്റ് ഈ സാഹചര്യം മാറ്റിയിട്ടുണ്ടെന്നാണ് സ്റ്റര്‍ജന്‍ പറയുന്നത്. സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തില്‍ ഒരു പുതിയ വോട്ടെടുപ്പിനുള്ള സമയമാണ് ഇതെന്ന് സ്റ്റര്‍ജന്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കമുണ്ടായാല്‍ സെക്ഷന്‍ 30 ഓര്‍ഡര്‍ ഉപയോഗിച്ച് അതിനെ തടയുമെന്ന് കഴിഞ്ഞ മാസം ജെറമി ഹണ്ട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ടോറികള്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടിയിട്ട് കാര്യമില്ലെന്നാണ് സ്റ്റര്‍ജന്റെ പക്ഷം. തെരേസ മേയ് ഉടന്‍ തന്നെ പുറത്തു പോകുമെന്നും ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നുമാണ് സ്റ്റര്‍ജന്‍ പറയുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ ഒരു ഹിതപരിശോധന നടന്നാല്‍ സ്‌കോട്ട്‌ലന്‍ഡുകാര്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.
കോപം മൂത്ത് ഒരു വയസുകാരിയുടെ മുഖത്തടിച്ച 21 കാരിക്ക് 12 മാസത്തെ കമ്യൂണിറ്റി ഓര്‍ഡര്‍ വിധിച്ച് പ്ലിമത്ത് ക്രൗണ്‍ കോടതി. മുതിര്‍ന്നവരുടെ ശക്തിയില്‍ കുട്ടിയുടെ മുഖത്തടിച്ചുവെന്നതാണ് ഹെയ്‌ലി ഫ്രാന്‍സിസ് എന്ന യുവതിക്കെതിരെ തെളിഞ്ഞ കുറ്റം. കുട്ടിയുടെ മുഖത്തെ ചുവന്ന പാട് ശ്രദ്ധയില്‍പ്പെട്ട നഴ്‌സറി ജീവനക്കാര്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റം തെളിഞ്ഞെങ്കിലും ഹെയ്‌ലി ഫ്രാന്‍സിസിന് കോടതി തടവു ശിക്ഷ നല്‍കിയില്ല. രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ക്കെതിരെ കോടതി ഉന്നയിച്ചത്. കുട്ടിക്ക് പനിയുള്ളതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഴ്‌സറി ജീവനക്കാര്‍ ശ്രദ്ധിച്ചത്. മുഖത്തെ ചുവന്ന പാടും ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ ഫോട്ടോകള്‍ എടുക്കുകയും സോഷ്യല്‍ സര്‍വീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഇത്തരമൊരു പാട് ശക്തമായി അടിച്ചാല്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. ഹെയ്‌ലി ആദ്യ ഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും അവര്‍ കുറ്റക്കാരിയാണെന്ന് കോടതി പിന്നീട് കണ്ടെത്തുകയായിരുന്നു. മറ്റുള്ളവരില്‍ കുറ്റം ചാരാനും ഒട്ടേറെ വിശദീകരണങ്ങള്‍ നല്‍കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇവര്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും കോടതിയില്‍ മൊഴി ലഭിച്ചു. പക്വതയില്ലാത്ത പ്രായത്തിലാണ് ഹെയ്‌ലി ഈ കുറ്റം ചെയ്തതെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

കോപം മൂലം നിയന്ത്രണം വിട്ടെങ്കിലും പിഞ്ചു കുഞ്ഞിനോട് ഇപ്രകാരം ചെയ്തതിന് അത് ന്യായീകരണമാകുന്നില്ലെന്ന് ജഡ്ജ് പോള്‍ ഡാര്‍ലോ വിധിച്ചു. 20 ദിവസത്തെ പ്രൊബേഷന്‍ സൂപ്പര്‍വിഷന്‍ ഉള്‍പ്പെടെയാണ് 12 മാസത്തെ കമ്യൂണിറ്റി സര്‍വീസ് ഹെയ്‌ലിക്ക് നല്‍കിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ ചാര്‍ജായി 500 പൗണ്ട് നല്‍കാനും കോടതി വിധിച്ചു.
പരീക്ഷകളില്‍ മോശം റിസല്‍ട്ടുണ്ടാകുമെന്ന് ഭയന്ന് കുട്ടികളെ സ്‌പോര്‍ട്‌സില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് പഠനം. സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നത് പരീക്ഷാഫലത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് പുതിയ പഠനം കണ്ടെത്തി. ദി ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസസ് കോണ്‍ഫറന്‍സ് (എച്ച്എംസി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് അവരുടെ ഗ്രേഡുകളെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് എച്ച്എംസി വ്യക്തമാക്കുന്നത്. 19 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലെ 1482 വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികളുടെ ജിസിഎസ്ഇ ഫലവും അവരുടെ സ്‌പോര്‍ട്‌സിലെ പങ്കാളിത്തവും നിരീക്ഷണത്തിനു വിധേയമാക്കി. ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഹോക്കി, നെറ്റ്‌ബോള്‍, റഗ്ബി, ടെന്നീസ് തുടങ്ങിയ കളികളിലാണ് ഇവര്‍ ഏര്‍പ്പെട്ടത്.

മിക്ക രക്ഷിതാക്കളും ധരിച്ചിരിക്കുന്നതു പോലെ സ്‌പോര്‍ട്‌സില്‍ കുട്ടികളുടെ പങ്കാളിത്തം അവരുടെ പഠനത്തെയോ പരീക്ഷാഫലത്തെയോ പ്രതികൂലമായി ബാധിക്കില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹഡേഴ്‌സ്ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം തലവന്‍ പ്രൊഫ.പീറ്റര്‍ ക്ലോഫ് പറഞ്ഞു. സ്‌പോര്‍ട്‌സില്‍ പങ്കെടുത്തവര്‍ ജിസിഎസ്ഇ ഫലങ്ങളില്‍ പിന്നോട്ടു പോയതിന് യാതൊരു തെളിവുമില്ല. എന്നാല്‍ സ്‌പോര്‍ട്‌സിന് ഒട്ടേറെ ഗുണവശങ്ങള്‍ പഠനത്തില്‍ ചെലുത്താനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സന്തോഷമുള്ളവരും മാനസികാരോഗ്യമുള്ളവരും ശക്തരുമായി മാറാന്‍ സ്‌പോര്‍ട്‌സ് സഹായിക്കും. സ്ഥിരമായി കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കുട്ടികള്‍ക്ക് ഗുണമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസികാരോഗ്യവും സ്‌പോര്‍ട്‌സും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നും പ്രൊഫ.ക്ലോഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ക്കായി റിവൈസ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പോലും സ്‌പോര്‍ട്‌സ് ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ പഠനം മുന്നോട്ടു വെക്കുന്ന നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യോതര പ്രവര്‍ത്തനങ്ങളായ മ്യൂസിക്, ഡ്രാമ തുടങ്ങിയവയില്‍ പങ്കെടുക്കുന്നത് പഠനത്തെ ബാധിക്കുമോ എന്നും പ്രൊഫ.ക്ലോഫ് പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയ്ക്ക് വിദ്യാര്‍ത്ഥിയുടെ അക്കാഡമിക് പ്രകടനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കാന്‍ കഴിയില്ലെന്നാണ് വ്യക്തമായത്.
യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.
ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും
ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.
പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത് ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.
മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.
എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.
ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.
ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.
അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല. പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.
ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല. ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.
ചെലവുകളില്‍ കൃത്രിമത്വം കാട്ടിയതിന് ടോറി എംപിക്ക് ശിക്ഷ. ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയര്‍ എംപിയായ ക്രിസ് ഡേവീസിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 1500 പൗണ്ട് പിഴയടക്കാനും 50 മണിക്കൂര്‍ വേതനമില്ലാ ജോലി ചെയ്യാനുമാണ് കോടതി വിധിച്ചത്. മാര്‍ച്ചില്‍ നല്‍കിയ കണക്കുകളില്‍ അലവന്‍സുകള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിലാണ് ഡേവീസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ഇന്നലെയാണ് ഡേവീസിനെതിരെ ശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന് എംപി ഖേദപ്രകടനം നടത്തി. ഡേവീസ് രാജിവെക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. ഇതിനിടയില്‍ എംപിക്കെതിരെ റീകോള്‍ പെറ്റീഷന്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്.

കോടതിച്ചെലവായി 2500 പൗണ്ട് അടക്കണമെന്നും ഡേവീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കമ്യൂണിറ്റി ഓര്‍ഡര്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഇതോടെ ഡേവീസിന്റെ രാഷ്ട്രീയ ജീവിതം ഏറെക്കുറെ ഇല്ലാതായെന്നാണ് ഡിഫന്‍സ് അഭിഭാഷകനായ ടോം ഫോര്‍സ്റ്റര്‍ ക്യുസി അഭിപ്രായപ്പെട്ടത്. ലേബറും ലിബറല്‍ ഡെമോക്രാറ്റുകളും എംപിയുടെ രാജിക്കായി ആവശ്യമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ താന്‍ എംപി സ്ഥാനത്തു തന്നെ തുടരുമെന്നാണ് ഡേവീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കോടതി വിധി അംഗീകരിക്കുന്നുവെന്നും വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഈയവസരം ഉപയോഗിക്കുന്നുവെന്നുമായിരുന്നു ഡേവീസ് പ്രതികരിച്ചത്.

ഒരു തെറ്റ് സംഭവിച്ചതായി സമ്മതിക്കുന്നു. എന്നാല്‍ തന്റെ പ്രവൃത്തിയില്‍ നിന്ന് യാതൊരു സാമ്പത്തിക നേട്ടത്തിനും ശ്രമിച്ചിട്ടില്ലെന്നും ഡേവീസ് പറഞ്ഞു. ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ഡേവീസിന് താക്കീത് നല്‍കിയിട്ടുണ്ടെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു. ഡേവീസിന് പിന്തുണ നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയറിലെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
ലണ്ടന്‍: ‘ലോ ഡോസ്’ കീമോ തെറാപ്പി നല്‍കിയ 300 സ്ത്രീകളില്‍ 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ രണ്ട് കണ്‍സള്‍ട്ടന്റുമാര്‍ക്കെതിരെ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം. മെഡിക്കല്‍ വാച്ച്‌ഡോഗ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒരു ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗിയുടെ കേസ് ഫയല്‍ പരിശോധിച്ചതോടെയാണ് ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടക്കുന്നത്. രോഗിക്ക് ലോ ഡോസ് കീമോതെറാപ്പിയാണ് നല്‍കിയിരുന്നതെന്ന് നറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തി. ഇതോടെ കൂടുതല്‍ രോഗികളുടെ കേസ് ഫയല്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് 300ഓളം രോഗികള്‍ക്ക് സമാനരീതിയില്‍ കുറഞ്ഞ ഡോസ് നല്‍കിയതായി പിന്നീട് തെളിഞ്ഞു.

2016മുതല്‍ 2019 ഡിസംബര്‍ വരെയുള്ള കാലഘട്ടങ്ങള്‍ക്കിടയിലാണ് എല്ലാവരും ചികിത്സിക്കപ്പെട്ടത്. ഇവരില്‍ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ മരണം ചികിത്സാ പിഴവാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സമീപകാലത്ത് എന്‍.എച്ച്.എസ് സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാര്‍ അശ്രദ്ധമായി പെരുമാറുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്ക് സാധാരണയായി നല്‍കാറുള്ള മരുന്നുകള്‍ വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.

പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനായിട്ടാണ് ഡോക്ടര്‍മാര്‍ മരുന്നുകളുടെ ഡോസില്‍ കുറവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളുടെ ഡോസ് കുറവ് നല്‍കിയതായി ഹെല്‍ത്ത് കെയര്‍ ഇംപ്രൂവ്‌മെന്റ് സ്‌കോട്ട്‌ലന്‍ഡ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മറ്റേത് ആരോഗ്യ സ്ഥാപനങ്ങളിലും നല്‍കപ്പെടുന്നതിനെക്കാളും ഡോസ് കുറവാണ് നല്‍കിയതെന്ന കാര്യം വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായും ഹെല്‍ത്ത് കെയര്‍ ഇംപ്രൂവ്‌മെന്റ് സ്‌കോട്ട്‌ലന്‍ഡ് വക്താവ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ മേഖലയോടുള്ള വിശ്വാസ്യത നിലനിര്‍ത്തുകയെന്നത് തങ്ങളുടെ കടമയാണെന്നും വിഷയത്തില്‍ സുതാര്യമായി അന്വേഷണം നടത്തുമെന്നും ജനറല്‍ മെഡിക്കല്‍ കൗണ്‍സിലും വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടന്‍: വിദേശ നിതകളുടെ പ്രസവ ശുശ്രൂഷയ്ക്കായി എന്‍.എച്ച്.എസ് വര്‍ഷത്തില്‍ ചെലവഴിക്കുന്നത് 13.3 മില്യണ്‍ പൗണ്ടെന്ന് വെളിപ്പെടുത്തല്‍. വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി പൊതുആരോഗ്യ ഗജനാവില്‍ നിന്ന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരെ ഇംഗ്ലണ്ടില്‍ പ്രസവ, പ്രസാവനന്തര ശുശ്രൂഷകള്‍ക്കായി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ടി ഇത്രയധികം തുക ചെലവഴിക്കേണ്ടതില്ലെന്നാണ് ആരോഗ്യരംഗത്തെ നിരീക്ഷകരുടെ അഭിപ്രായം. ഏതാണ്ട് 3000ത്തോളം പ്രസവ ചികിത്സ നിറവേറ്റുന്നതിനായിട്ടാണ് 13.3 മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസ് ചെലവാക്കിയിരിക്കുന്നത്.

ബാര്‍ട്‌സ് ഹെല്‍ത്ത് എന്ന എന്‍.എച്ച്.എസ് സ്ഥാപനത്തിന്റെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാം. കഴിഞ്ഞ വര്‍ഷം ബാര്‍ട്‌സ് ഹെല്‍ത്തില്‍ ചികിത്സയ്‌ക്കെത്തിയത് 232 വിദേശ ഗര്‍ഭിണികളാണ്. ഇതിനായി ആശുപത്രി ചെലവാക്കിയത് 1.7 മില്യണ്‍ പൗണ്ടും. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം ചെലവുകള്‍ അസംബന്ധപരമാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് സൗജന്യ പ്രസവത്തിനായി എത്തുന്നതെന്ന് പേഷ്യന്റ് കണ്‍സേണ്‍ വക്താവ് ജോയ്‌സ് റോബിന്‍സണ്‍ ചൂണ്ടിക്കാണിക്കുന്നു. 3891 വിദേശ വനിതകളാണ് യു.കെയില്‍ പ്രസവ ചികിത്സയ്ക്കായി 2017-18 കാലഘട്ടങ്ങളില്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം രാജ്യത്ത് ചികിത്സയ്ക്കായി എത്തുന്നവരെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണ് യു.കെയിലെ ആരോഗ്യമേഖലയ്‌ക്കെന്നും ആരുടെയും ചികിത്സ നിഷേധിക്കാനാവില്ലെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ഹാമന്‍ഡ് പ്രതികരിച്ചു. സൗജന്യ ചികിത്സയ്ക്ക് യോഗ്യരല്ലാത്തവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക എന്‍.എച്ച്.എസ് തിരികെ പിടിക്കുന്നുണ്ടെന്നും ഈ ഇനത്തില്‍ തിരികെ പിടിച്ച മില്യണിലധികം പൗണ്ട് തിരികെ എന്‍.എച്ച്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സര്‍വീസുകളും ജീ.പിമാരുടെ സേവനവും യു.കെയില്‍ എല്ലാവര്‍ക്കും സൗജന്യമാണ്. യു.കെയിലേക്ക് സൗജന്യ ചികിത്സ ലക്ഷ്യം വെച്ച് എത്തുന്ന വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായിട്ടാണ് മറ്റൊരു റിപ്പോര്‍ട്ട്.
മാതാപിതാക്കളുടെ അശ്രദ്ധ മൂലം കെയര്‍ ഹോമുകളിലേക്ക് മാറ്റപ്പെട്ട സഹോദരങ്ങളായ ആറു കുട്ടികള്‍ക്കു വേണ്ടി വന്‍ തുക ചെലവാക്കുന്നതിനെ വിമര്‍ശിച്ച് കോടതി. ലീഡ്‌സ് ഫാമിലി കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ഹോള്‍മാന്‍ ആണ് കുട്ടികളുടെ സംരക്ഷണത്തിനായി പ്രതിവര്‍ഷം 5 ലക്ഷം പൗണ്ട് ചെലവാകുന്നതിനെ വിമര്‍ശിച്ചത്. കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് ആകില്ലെന്ന് വ്യക്തമായതോടെയാണ് കുട്ടികളെ കൗണ്‍സില്‍ ഏറ്റെടുത്തത്. എന്നാല്‍ ഇവരുടെ സംരക്ഷണത്തിനായി ആഴ്ചയില്‍ 10,000 പൗണ്ട് വീതം ചെലവാകുന്നത് നിരാശാജനകമാണെന്ന് ജഡ്ജ് പറഞ്ഞു. മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടികളുടെ അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു.

കുട്ടികള്‍ക്ക് വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. അവര്‍ക്ക് ടിവി കാണാന്‍ നല്‍കുകയോ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നല്‍കുകയോ ആയിരുന്നു പതിവ്. ഇവരെ സ്‌കൂളില്‍ അയക്കുകയോ മറ്റു കുട്ടികളുമായി ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്തിരുന്നില്ല. ഇവരില്‍ ഒരു പെണ്‍കുട്ടിയെ മൂത്ത ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി. മൂന്നു വയസ് മുതല്‍ 16 വയസ് വരെ പ്രായമുള്ളവരാണ് കുട്ടികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവരെ മൂന്ന് റെസിഡെന്‍ഷ്യല്‍ ഹോമുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മൂത്തയാള്‍ ഒരു ചില്‍ഡ്രന്‍സ് ഹോമിലാണ്. മറ്റു രണ്ട് ആണ്‍കുട്ടികള്‍ മറ്റൊരു ചില്‍ഡ്രന്‍സ് ഹോമിലും മൂന്നു പെണ്‍കുട്ടികളെ ഏജന്‍സി ഫോസ്റ്റര്‍ ഹോമുകളിലും പാര്‍പ്പിച്ചിരിക്കുന്നു.

കുട്ടികളെ ഈ വിധത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ലോക്കല്‍ അതോറിറ്റിക്ക് ആഴ്ചയില്‍ 10,000 പൗണ്ടെങ്കിലും ചെലവു വരുന്നുണ്ട്. ഇത് വര്‍ഷത്തില്‍ അര മില്യന്‍ പൗണ്ട് എത്തുമെന്നും കോടതി വിലയിരുത്തി. മൂത്ത ആണ്‍കുട്ടി സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കിലും കുടുംബ പശ്ചാത്തലം അവനെയും ഇരയായി പരിഗണിക്കാന്‍ കോടതിയെ പ്രേരിപ്പിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. തകരുന്ന കുടുംബങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, നികുതി ദായകനു കൂടി ബാധ്യതയാകുകയാണെന്നാണ് ഹെന്റി ജാക്‌സണ്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അലന്‍ മെന്‍ഡോസ പറയുന്നത്.