മലയാളം യുകെ ന്യൂസ് ബ്യുറോ
കൊക്കെയ്നും കീറ്റാമിനും ചേർത്തുണ്ടാക്കുന്ന ലഹരിമരുന്ന് മിശ്രിതം അമിതമായി ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ അച്ഛനാണ് കൗമാരക്കാരിയെ കണ്ടെത്തിയത്.
ലണ്ടനിൽ ജനിച്ച 17കാരിയായ കാറ്റിയ സുക്കനോവയെ ആണ് വെസ്റ്റ് ലണ്ടനിലുള്ള ബംഗ്ലാവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റഷ്യൻ കോടീശ്വരനായ പിതാവ് അന്വേഷിച്ച് എത്തുന്നതിനുമുൻപ് വരെ കൂട്ടുകാരുമായി പാർട്ടിയിൽ ആയിരുന്നു കാറ്റിയ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊണ്ണൂറുകളിൽ യുകെ തലസ്ഥാനത്ത് താമസമാക്കിയ ഐഗർ സുഖനൊവിക്കും ഭാര്യ നടാശയ്ക്കും മകളുടെ മരണം വിശ്വസിക്കാനാവുന്നില്ല. “മരണത്തിനു ദിവസങ്ങൾ മുൻപ് അവൾ റോയൽ ഒപ്പേറ ഹൗസിൽ പരിപാടി അവതരിപ്പിച്ചിരുന്നു. അവൾ വളരെ സന്തോഷവതിയായിരുന്നു. എന്റെ മകൾക്ക് മികച്ചൊരു ഭാവി ഉണ്ടായിരുന്നു. എത്ര മിടുക്കിയായ ഒരു കുട്ടിയായിരുന്നു അവൾ മാതാപിതാക്കളോട് ഒന്നും പങ്കുവയ്ക്കാതെ ആയാൽ എന്ത് ചെയ്യാൻ കഴിയും” . ദുഃഖിതരായ മാതാപിതാക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു .
കാൽവിൻ ക്ലീൻ എന്ന മയക്കുമരുന്ന് ലണ്ടനിലെ രാത്രി ആഘോഷങ്ങൾ തരംഗമാകാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി തങ്ങൾക്കിടയിൽ അത് പുതിയതാണെന്ന് കാറ്റിയയുടെ സുഹൃത്തുക്കൾ പറഞ്ഞു. “ഞങ്ങൾക്കിടയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട്”.

ബക്കിങ് ഹാംഷെയറിലെ വയ്‌കൊമ്പ് അബ്ബെയ് സ്കൂളിൽ നിന്നാണ് പെൺകുട്ടി ജി സി എസ് ഇ പൂർത്തിയാക്കിയത്. അവിടെ നിന്ന് അവൾ മ്യൂസിക് സ്കോളർഷിപ്പ് നേടിയിരുന്നു. സെപ്റ്റംബറിൽ എ ലെവൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രസിദ്ധമായ റോയൽ കോളേജ് ഓഫ് മ്യൂസിക്കിൽ ഒമ്പതാം വയസ്സിൽ തന്നെ പ്രവേശനം നേടിയ കാറ്റിയ വയലിൻ, പിയാനോ, മ്യൂസിക് തിയറി എന്നിവയിൽ വിദഗ്ധയായിരുന്നു. സ്ഥിരമായി ട്രിയോ ഓർക്കസ്ട്ര തുടങ്ങിയവയിൽ പങ്കെടുത്തിരുന്നു.2018ൽ ഇറ്റലിയിൽ സുയോണി ഡാൽ ഗോൾഫോ ഫെസ്റ്റിവലിൽ മികച്ച യുവ സംഗീതജ്ഞക്ക് ഉള്ള അവാർഡ് നേടിയിട്ടുണ്ട്.
മലയാളം യുകെ ന്യൂസ് ബ്യുറോ
ബ്രിട്ടീഷ് വാണിജ്യ എണ്ണ ടാങ്കറുകളെ സംരക്ഷിക്കുന്നതിനായി ബ്രിട്ടൻ തങ്ങളുടെ രണ്ടാമത്തെ യുദ്ധകപ്പൽ ഗൾഫിലേക്ക് അയക്കുന്നു. ഗൾഫിൽ സൈനിക സാനിധ്യം ശക്തമാക്കാൻ വേണ്ടിയാണിതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനുമായുള്ള തർക്കം നിലനിൽക്കവെയാണ് ഇങ്ങനൊരു തീരുമാനം. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ടൈപ്പ് 45 ഡിസ്ട്രോയെർ ആയ എച്ച്എംഎസ് ഡങ്കനാണ് ബ്രിട്ടൻ അയക്കുന്നത്. ഇത് റോയൽ നേവിയുടെ യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്രോസിന്റെ കൂടെ പ്രവർത്തനം ആരംഭിക്കും. ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾക്ക് നേരെ നടന്ന രണ്ട് സെറ്റ് ആക്രമണങ്ങളുടെ വെളിച്ചത്തിൽ, യുഎസുമായി ചർച്ച ചെയ്ത് ഗൾഫ് മേഖലയിലെ സൈനിക സാനിധ്യം ശക്തമാക്കാനാണ് തീരുമാനമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അറിയിച്ചു.

കഴിഞ്ഞാഴ്ച ഇറാനിയൻ കപ്പലായ ഗ്രേസ് 1 ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. അത് ശരിയായ നടപടി ആയിരുന്നില്ല എന്ന് ടെഹ്‌റാൻ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആക്രമണങ്ങൾ ഉണ്ടായത്. 8 യുദ്ധക്കപ്പലുകൾ മാത്രമേ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുള്ളൂ എന്ന് നേവൽ കമാൻഡർ അഡ്മിറൽ ലോർഡ് വെസ്റ്റ് മുന്നറിയിപ്പ് നൽകി.പ്രധാനമന്ത്രി സ്ഥാനാർഥി ജെറമി ഹണ്ടും ഈ ഭീതി പ്രകടിപ്പിച്ചു. ” ബ്രിട്ടീഷ് നേവിയെ സംരക്ഷിക്കുക എന്നുള്ളത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഇറാനുമായുള്ള പ്രതിസന്ധി രൂക്ഷമാക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നില്ല. എന്നാൽ ഈ ഒരു സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കാൻ വ്യക്തമായ വഴിയിലൂടെയാണ് ഞങ്ങൾ മുന്നേറുന്നത്” . ജെറമി ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ നിന്നും ഗൾഫിലേക്ക് ദിവസേന 15 ഓളം ടാങ്കറുകൾ പോകുന്നു. ഇവയെല്ലാം സംരക്ഷിക്കുക എന്നത് അസാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എച്ച്എംഎസ് ഡങ്കൻ ഗൾഫിലേക്ക് അയക്കുന്നതിലൂടെ തുടർച്ചയായ സമുദ്ര സുരക്ഷ ഉറപ്പുവരുത്താൻ കഴിയും. യുകെയുടെയും മറ്റു അന്താരാഷ്ട്ര പങ്കാളികളുടെയും കപ്പലുകൾ എളുപ്പത്തിൽ കടന്നുപോകുവാനും ഇത് സഹായകരമാവും.

ഇറാൻ കപ്പലായ ഗ്രേസ് 1 ഗിൽബാൾടറിൽ പിടിച്ചെടുത്തതോടെയാണ് ബ്രിട്ടൻ – ഇറാൻ ബന്ധം പ്രതിസന്ധിയിലായത്. കപ്പൽ സിറിയയിലേക്കാണ് പോയതെന്ന ബ്രിട്ടന്റെ വാദം ടെഹ്‌റാൻ തള്ളുകയും ചെയ്തു. ഇത് ഒരുതരം കടൽകൊള്ളയാണെന്നും ടെഹ്റാനിലെ ബ്രിട്ടീഷ് അംബാസഡർ റോബർട്ട് മക്കെയറിനെ നാല് തവണ ബ്രിട്ടൻ വിളിച്ചു വരുത്തിയെന്നും ഇറാൻ ആരോപിച്ചു. ഇതിനെതിരെ പ്രതികരിക്കുമെന്ന് ടെഹ്‌റാൻ പറഞ്ഞിരുന്നു. ഇന്നലെ സ്ട്രൈറ്റ് ഓഫ് ഹോർമുസിൽ വെച്ച് യുകെ ടാങ്കർ ഇറാനിയൻ കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത് . എന്നാൽ ടെഹ്‌റാൻ ഇത് പൂർണമായും നിഷേധിച്ചു. യുകെ ഉടൻ തന്നെ ഗ്രേസ് 1 കപ്പൽ വിട്ടയക്കണമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് മൗസവിയുടെ വക്താവ് അറിയിച്ചു. ബ്രിട്ടീഷ് ഷിപ്പിംഗിന്റെ സുരക്ഷ യുകെ വർധിപ്പിച്ചിട്ടുണ്ട്. കപ്പലുകൾ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്.
മലയാളം യുകെ ന്യൂസ് ബ്യുറോ
ഹെയ്ത്രോ വിമാനത്താവളം വേനലവധിയോടുകൂടി അടച്ചു പൂട്ടാനുള്ള സാധ്യത ഏറെ എന്ന് റിപ്പോർട്ടുകൾ. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുന്നത്. വേതന വർദ്ധനവിനെ സംബന്ധിക്കുന്ന തർക്കങ്ങൾ ജീവനക്കാരുടെയും അധികൃതരുടെയും ഇടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ എല്ലാമേഖലകളിലെയും ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 26, 27, ഓഗസ്റ്റ് മാസം 5,6, 23, 24 തുടങ്ങിയ തീയതികളിലാണ് സമരം നടത്താൻ ഉള്ള ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമരപ്രഖ്യാപനം വേനൽക്കാലത്തെ യാത്രയെ ബാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിമാനത്താവളം ശരിയായ രീതിയിൽ നടത്തി കൊണ്ടുപോകേണ്ട ജീവനക്കാരുടെ ഇടയിലെ സമരം, വിമാനത്താവളത്തെ വളരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് യൂണിയൻ റീജിയണൽ കോർഡിനേറ്റിംഗ് ഓഫീസർ വെയ്ൻ കിങ് രേഖപ്പെടുത്തി. ഇത്തരമൊരു അപ്രതീക്ഷിത സംഭവത്തെ നേരിടാൻ വിമാനത്താവളം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേതന വർദ്ധനവിനെ സംബന്ധിക്കുന്ന ചർച്ചയ്ക്കായി യൂണിയൻ നേതാക്കളെ എയർപോർട്ട് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ 3.75 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ദിവസവേതനം. ഇത് 4.6 ശതമാനം വരെ വർധിപ്പിക്കുമെന്ന ഉറപ്പ് എയർപോർട്ട് അധികൃതർ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും കുറവ് ദിവസവേതനം ലഭിക്കുന്നവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് അവർ പറഞ്ഞു. സമരം ഒത്തുതീർക്കാനുള്ള എല്ലാ നടപടികളും എയർപോർട്ട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
മലയാളം യുകെ ന്യൂസ് ബ്യുറോ
8 മാസത്തെ അന്വേഷണത്തിനൊടുവിൽ അഭിഭാഷകയും ക്വീൻസ് കൗൺസിലും ആയ നവോമി ഇല്ലെൻബൊഗെൻ പുറത്തുവിട്ട റിപ്പോർട്ടിൽ ആണ് പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെകുറിച്ച് പറയുന്നത്. 20% എംപിമാരും ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ചിൽ ഒരു ഉദ്യോഗസ്ഥക്ക് ഭീഷണിയും ഉപദ്രവും നേരിടേണ്ടി വരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു മാറ്റവും സംഭവിക്കില്ല എന്ന ഉറപ്പുള്ളതിനാൽ ഭീഷണിയും ഉപദ്രവവും നേരിട്ട ആരും പരാതിപ്പെടാൻ തയ്യാറായില്ല. കൂടാതെ അവർക്കെതിരെ തന്നെ പരാതി ഉയരുമെന്ന ഭീതിയും. പാർലമെന്റിൽ ഭീതിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നു.

മുതിർന്ന അഭിഭാഷക ജെമ്മ വൈറ്റ് നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക പീഡനത്തെ പറ്റിയും ശാരീരിക പീഡനത്തെ പറ്റിയും തെളിവുകൾ ലഭിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം വളരെയധികം ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിച്ചുവെന്ന് ജെമ്മ പറഞ്ഞു. എംപിമാർ എങ്ങനെ സെക്രട്ടറിമാരോടും ഗവേഷകരോടും പെരുമാറുന്നു എന്നത് അടിസ്ഥാനമാക്കിയിരുന്നു ജെമ്മ വൈറ്റിന്റെ അന്വേഷണം. ” ഒരു എംപിക്ക് വേണ്ടി ജോലി ചെയുന്നതാണ് ഞാൻ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ സമ്മർദം. ” ഒരു ഉദ്യോഗസ്ഥ വൈറ്റിനോട് പറയുകയുണ്ടായി. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റത്തെപ്പറ്റി പല ഉദ്യോഗസ്ഥരും വെളിപ്പെടുത്തി.
ലൈംഗിക പീഡനവും ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ആവശ്യമില്ലാതെയുള്ള സ്പർശനം നേരിടേണ്ടി വന്ന പലരും അവരുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞു.കൂടാതെ എംപിമാർ അപമാനിക്കുന്നത് പതിവാണെന്നും ഇത് അവരെ മാനസികമായി തളർത്തുന്നുവെന്നും അവർ വെളിപ്പെടുത്തി. ലേബർ പാർട്ടി എംപി വലേറി വസ് പറഞ്ഞു ” ഈ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. ” ഇതിനെതിരെ ഉടൻ തന്നെ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചീഫ് എക്സിക്യൂട്ടീവ് റെബേക്ക ഹിൽസെൻരാത് പറഞ്ഞു.

പാർലമെന്റിനെ ഒരു മാന്യമായ സ്ഥലമാക്കി മാറ്റേണ്ടത് ഏവരുടെയും ഉത്തരവാദിത്തമാണെന്ന് ഹൗസ് ഓഫ് കോമൺസ് കമ്മീഷൻ അഭിപ്രായപ്പെട്ടു. സിസിടിവി ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒരു ഡയറക്ടർ ജനറലിനെ നിയമിക്കുന്നതും നല്ല കാര്യമാണെന്ന് നവോമി തന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2018ൽ ഡെയിം ലോറ പുറത്തുവിട്ട റിപ്പോർട്ടിലും പാർലമെന്റിൽ നടക്കുന്ന ഹീനമായ പ്രവർത്തികളെ പറ്റി വിവരിക്കുന്നുണ്ട്. ലോർഡ് ഹെസ്റ്ററിനെതിരെ എഴുത്തുകാരി ജെസ്‌വിൻഡർ സംഘെര ഉയർത്തിയ ലൈംഗിക ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തെ ശിക്ഷിക്കുകയുണ്ടായി. എന്നാൽ സഹപ്രവർത്തകരുടെ ഇടപെടൽ മൂലം പിന്നീട് അദ്ദേഹം രക്ഷപെട്ടു. ഉദ്യോഗസ്ഥരെ ലൈംഗിക പീഡനത്തിൽ നിന്നും രക്ഷിക്കാൻ പുതിയ പദ്ധതികളും നടപടികളും കൊണ്ടുവരുമെന്ന് വുമൺ ആൻഡ് ഇക്വാലിറ്റി മിനിസ്റ്റർ പെനി മോർഡോണ്ട് പറഞ്ഞു.
പാർലമെന്റ് ഹെൽപ്പ് ലൈൻ നിലവിൽ വന്നു ഒൻപത് മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും , ലൈംഗികാതിക്രമങ്ങൾക്കെതിരെയും 550 പരാതികൾ രേഖപെടുത്തപ്പെട്ടു എന്നുള്ള വിവരം ഈയിടെ മലയാളം യുകെ ന്യൂസ് ബ്യുറോ റിപ്പോർട്ട് ചെയ്തിരുന്നു
വളരെകുറച്ചു അളവിൽ വജൈനയിലെ സൗഹൃദ ബാക്ടീരിയകൾ ഉള്ള സ്ത്രീകൾക്ക് ഒവേറിയൻ ക്യാൻസറിനുള്ള സാധ്യത കൂടുതൽ. ഇത് കണ്ടെത്താൻ സാമ്പിളുകൾ ശേഖരിക്കുന്ന സ്വാബ് ഉപയോഗിക്കാമെന്നും ഗവേഷണ വിദ്യാർഥികൾ പറയുന്നു.
ഓവേറിയൻ കാൻസറിന്റെ തുടക്കം കണ്ടുപിടിക്കാൻ പ്രത്യേകിച്ച് മാർഗങ്ങൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ പുതിയ കണ്ടെത്തൽ കൂടുതൽ സഹായകമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട് , മാത്രമല്ല ഇത്തരത്തിൽ നല്ല ബാക്ടീരിയകളുടെ അളവിൽ കുറവ് നേരിടുന്നവർക്ക് ആവശ്യമുള്ള അളവിൽ സുരക്ഷിതമായ ബാക്ടീരിയൽഡോസ് നൽകേണ്ടതുണ്ട്. ലാൻസെറ്റ് ഓങ്കോളജിയിൽ നടത്തിയ പഠനത്തന് ഉള്ള ഫണ്ട് ശേഖരിച്ചത് ഗവൺമെന്റ് സാനിറ്ററി നാപ്കിൻനികുതിയും, ഇ യു വിന്റേയും, ഈവ് അപ്പീൽ ചാരിറ്റിയുടെയും ഫണ്ട് ഉപയോഗിച്ചാണ്.
ഓരോ വർഷവും 7300 ലധികം സ്ത്രീകളിലാണ് ബ്രിട്ടനിൽ ഒവേറിയൻ ക്യാൻസർ കണ്ടെത്തുന്നത്. നേരത്തെ കണ്ടെത്തിയാൽ പൂർണമായി ചികിത്സിക്കാവുന്ന രോഗമാണിത്. പക്ഷേ ഇതിന്റെ ലക്ഷണങ്ങൾ സാധാരണ വയറുവേദനയോ പീരിയഡ്ന്റെ വേദനയോ എന്ന് തള്ളി കളയാറാണ് പതിവ്. രോഗം പടർന്ന ശേഷം മാത്രമാവും പലരും കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കാൻ ഡോക്ടർമാർ സ്കാനുകളും രക്തപരിശോധനയും നടത്താറുണ്ട്. രോഗ കാരണങ്ങൾ കൃത്യമായി കണ്ടെത്താനായിട്ടില്ല. എന്നാൽ പ്രായം, അമിതവണ്ണം കുടുംബത്തിലാർക്കെങ്കിലും ഒവേറിയൻ അല്ലെങ്കിൽ ബ്രേസ്ട്ക്യാൻസർ തുടങ്ങിയവ ഒവേറിയൻ ക്യാൻസറിന്റെ കാരണങ്ങൾ ആയി കണക്കാക്കുന്നു.

വജൈനയിലെ നല്ല ബാക്ടീരിയകളെ ലാക്ടോ ബാസിലസ് എന്നാണ് അറിയപ്പെടുന്നത്. ഇവ മറ്റ് അനാവശ്യ ബാക്ടീരിയകളെ ചെറുക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഓവേറിയൻ ക്യാൻസർ ഉള്ള സ്ത്രീകളിൽ ഇവയുടെ അളവ് 50 ശതമാനത്തിൽ കുറവായിരിക്കും.വജൈനൽ സ്ക്രീനിങ് ന് സമാനമായ രീതിയിലൂടെയാണ് ഇവയുടെ അളവ് കണ്ടെത്താനാകുന്നത്.
എന്നാൽ ബാക്ടീരിയയുടെ അളവും രോഗസാധ്യതയും തമ്മിലുള്ള ബന്ധം കൃത്യമായി കണ്ടെത്താൻ ആയിട്ടില്ലെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ നടത്തേണ്ടതുണ്ടെന്നും യുകെയിലെ ക്യാൻസർ റിസർച്ചർ ഹെലൻ കല്ലാർഡ് പറഞ്ഞു . നല്ല ബാക്ടീരിയകൾ മറ്റ് ഇൻഫെക്ഷനുകൾ ഉണ്ടാക്കുന്നവയെ ഗർഭപാത്രത്തിലേക്കും ഓവറിലേക്കും കടത്തിവിടാതെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ ശുചിത്വബോധം വർധിക്കുന്ന സാഹചര്യത്തിൽ നല്ലതിനെയും രോഗാണുവാഹകരെയും നശിപ്പിക്കുന്ന രീതിയാണ് പൊതുവെ സ്ത്രീകൾ സ്വീകരിച്ചുവരുന്നത്. ഇത് രോഗ സാധ്യത കൂട്ടും എന്ന് ഗവേഷകർ പറയുന്നു.
മലയാളം യുകെ ന്യൂസ് ബ്യുറോ
ഗർഭിണിയായ കെല്ലി മേരി ഫോവരെല്ലേ എന്ന യുവതിയുടെയും അവരുടെ മകൻ റൈലിയുടെയും കൊലപാതകത്തിന് 25കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം സൗത്ത് ലണ്ടനിൽ വച്ചാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം അരങ്ങേറിയത്. രണ്ട് കൊലപാതകങ്ങളെയും സംബന്ധിക്കുന്ന അന്വേഷണം പുരോഗമിക്കവെയാണ് അന്വേഷണ സംഘം 25കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 29ന് സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലുള്ള സ്വന്തം ഭവനത്തിൽ വച്ച് കെല്ലി മേരി കൊല്ലപ്പെടുമ്പോൾ അവർ എട്ടു മാസം ഗർഭിണിയായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞിന് ബന്ധുക്കൾ റൈലി എന്ന് പേരിട്ടു. എന്നാൽ ജനിച്ച ശേഷം നാലാം ദിവസമായ ജൂലൈ മൂന്നിന് കുട്ടിയും മരിച്ചു.

കെല്ലി മേരിയുടെ ബെഡ്‌റൂമിൽ വെച്ച് തന്നെയാണ് കൊലപാതകം നടന്നത്. കൊലപാതക സമയത്ത് വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് വീട്ടിലുള്ള എല്ലാവരും കെല്ലിയുടെ നിലവിളി കേട്ടത്. അന്വേഷണത്തിന്റെ ഭാഗമായി സംശയാസ്പദമായി രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 37 വയസ്സുകാരനായ ഒരു യുവാവിനെ വെറുതെ വിട്ടിരുന്നു. അറസ്റ്റിലായ 29കാരനായ മറ്റൊരു യുവാവിന് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ബിർമിങ്ഹാം: നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഈ ലോകകപ്പിലെ ഏറ്റവും അനായാസ ജയങ്ങളിലൊന്നുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍. ഈ വരുന്ന ഞായാറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചു ഫൈനലിൽ എത്തിയ കീവിസുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് മുന്നേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട അതേ പിച്ചില്‍ ഇംഗ്ലിഷ് ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയി – ജോണി ബെയര്‍സ്റ്റോ സഖ്യം തകര്‍ത്തടിച്ചതോടെ അവര്‍ അനായാസം വിജയത്തിലെത്തി.
പതിനേഴ് ഓവറും അഞ്ച് പന്തും എട്ടു വിക്കറ്റും ശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം. 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 85 റണ്‍സെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെയര്‍റ്റോ 43 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 34 റണ്‍സെടുത്തു. തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഇരുവരും 124 റണ്‍സടിച്ചാണ് പിരിഞ്ഞത്. ഇവര്‍ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
റൂട്ട് 46 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 49 റണ്‍സോടെയും മോര്‍ഗന്‍ 39 പന്തില്‍ എട്ടു ബൗണ്ടറി സഹിതം 45 റണ്‍സോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും 79 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് ബ്രീട്ടീഷ് കപ്പല്‍ തടയാന്‍ ഇറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇറാന്റെ ശ്രമം വിജയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ മൂന്ന് കപ്പലുകളാണ് ബ്രീട്ടീഷ് കപ്പലിനെ തടയാന്‍ ശ്രമിച്ചത്. ബ്രിട്ടീഷ് ഹെറിറ്റേജ് എന്ന കപ്പലിനെ അനുഗമിച്ചിരുന്ന നാവിക സേന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നുവെന്ന് ബ്രിട്ടന്‍ പ്രസ്താനവയില്‍ പറഞ്ഞു.
‘ഇറാന്റെ പ്രവര്‍ത്തി ആശങ്ക ഉണ്ടാക്കുന്നതാണ്. മേഖലയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ നടപടികള്‍ ഇറാന്‍ അധികൃതര്‍ സ്വീകരിക്കണം’ ബ്രിട്ടന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബ്രീട്ടീഷ് കപ്പലിനെ തടയാന്‍ ശ്രമിച്ചതെന്ന് നേരത്തെ അമേരിക്കന്‍ അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ റോയല്‍ നേവി മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇറാന്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പങ്കിടാന്‍ അമേരിക്ക തയ്യാറായില്ല.
സിറിയയിലേക്ക് പോകുകയായിരുന്ന ഇറാന്‍ ഓയില്‍ ടാങ്കര്‍ കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ തടഞ്ഞിരുന്നു. എന്നാല്‍ സിറിയയിലേക്കാണ് ഓയില്‍ ടാങ്കര്‍ പോയിരുന്നതെന്ന ആരോപണം ഇറാന്‍ അന്ന് നിഷേധിക്കുകയുണ്ടായി. ഇറാന്റെ കപ്പല്‍ തടഞ്ഞ ബ്രിട്ടന് തിരിച്ചടിയുണ്ടാകുമെന്നും ഭീഷണി മുഴക്കിയിരുന്നു.
2015 അമേരിക്ക ഇറാനുമായി ലോക രാജ്യങ്ങള്‍ ഉണ്ടാക്കിയ കരാറില്‍നിന്ന് പിന്‍മാറിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇറാനെതിരെ ഉപരോധം അമേരിക്ക ശക്തമാക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ യൂറേനിയം സമ്പുഷ്ടീകരണ പരിപാടി ഊര്‍ജ്ജിതമാക്കിയിരുന്നു.ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം സാമ്പത്തിക ഭീകരവാദമാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധി കസീം ഗാരിബ് അബാദിയാണ് അമേരിക്കയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. വിയന്നയില്‍ നടക്കുന്ന ഐഎഇഎ-യുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ പല രാജ്യങ്ങള്‍ക്കെതിരേയും അമേരിക്ക സാമ്പത്തിക ഭീകരത അടിച്ചേല്‍പ്പിക്കുകയാണെന്ന്’ അദ്ദേഹം ആരോപിച്ചത്.
2015-ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരണം നടത്തിയതായി ഐഎഇഎ കണ്ടെത്തിയിരുന്നു. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ കരാറില്‍ ഒപ്പിട്ടത്. ഈ കാരാറില് നിന്ന് അമേരിക്ക പിന്‍മാറിയതിനെതുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇക്കാര്യത്തില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഇറാന്‍ ആണവ പരിപാടികള്‍ക്ക് പുനരാരംഭിച്ചിരുന്നു. എണ്ണ ഉത്പന്നങ്ങള്‍ അമേരിക്കന്‍ ഉപരോധത്തെ മറികടന്ന് കയറ്റുമതി ചെയ്യാനുള്ള സഹായം ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങി ആണവ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ചെയ്തില്ലെന്നായിരുന്നു ഇറാന്റെ ആരോപണം.
മലയാളം യുകെ ന്യൂസ് ബ്യുറോ
ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതുമായി വിശേഷിപ്പിച്ച യുകെ അംബാസഡർ കിം ഡാരോച്ച് രാജിവെച്ചു. വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകളിൽ നിന്നുയർന്ന വൻ വിവാദങ്ങൾ അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. വൈറ്റ് ഹൗസ് ഭിന്നിച്ചതാണെന്നും പ്രവർത്തനരഹിതമാണന്നും വിവരിച്ച് കിം അയച്ച മെയിലുകൾ ചോർന്നത് യുകെയിലും യുഎസിലും വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ട്രംപിനെ വിമർശിച്ച യുകെ അംബാസഡറിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് തെരേസ മേ അറിയിച്ചപ്പോൾ കിം ഒരു വിഡ്ഢി ആണെന്നും അദ്ദേഹം വേണ്ടുംപോലെ യുകെയെ സേവിച്ചിട്ടില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. കിം ഡാരോച്ചിന്റെ രാജി ഒരു രാഷ്ട്രീയ അശാന്തിയിലേക്കാണ് ബ്രിട്ടനെ നയിക്കുന്നത്.
താൻ പ്രധാനമന്ത്രിയായാൽ കിമ്മിന് അംബാസഡർ ആയി തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബോറിസ് ജോൺസൺ ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ പറയുകയുണ്ടായി. ബോറിസിന്റെയും പിന്തുണ നഷ്ടമായതോടെ രാജി തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് കിം അറിയിച്ചു. മുന്നോട്ട് അംബാസഡർ ആയി തുടരാൻ അസാധ്യമാണെന്നും അതിനാൽ രാജിവെക്കുകയാണെന്നും കിം തന്റെ രാജിക്കത്തിൽ പറയുന്നു.ട്വിറ്ററിലൂടെ ട്രംപ് തന്റെ രോക്ഷം പ്രകടിപ്പിച്ചു. കുറച്ചു ദിവസമായി നീണ്ടുനിന്ന ഒരു പ്രതിസന്ധിക്ക് വിരാമമായെങ്കിലും കുറ്റവാളിയെ കണ്ടെത്തുക എന്ന പ്രശ്നം മുന്നിൽ നിൽക്കുന്നു. കിം രാജിവെച്ചെങ്കിലും ചോർന്ന ഇമെയിലുകൾ സൃഷ്‌ടിച്ച ഭീതി ഇപ്പോഴും നിലനിൽക്കുന്നു.ഇനിയും കൂടുതൽ മെയിലുകൾ ചോർന്നേക്കാം എന്ന് വിദേശകാര്യാലയത്തിലെ സർ സൈമൺ മക്‌ഡൊണാൾഡ് അറിയിച്ചു. സ്റ്റാഫ് മീറ്റിംഗിൽ സൈമൺ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾ പരിഭ്രാന്തരായി ഇരിക്കുകയാണ്. ഞങ്ങളുടെ ഔദ്യോഗിക ജീവിതവും ഇതിലൂടെ പരീക്ഷിക്കപ്പെടുകയാണ്. കുറ്റവാളിയെ എത്രയുംവേഗം കണ്ടുപിടിക്കുവാൻ നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” തെരേസ മേയും ജെറമി ഹണ്ടും ഒക്കെ കിമ്മിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഒപ്പം കിം രാജ്യത്തിനുവേണ്ടി ചെയ്ത എല്ലാ സേവനങ്ങൾക്കും സൈമൺ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

ബോറിസ് ജോൺസന്റെ അഭിപ്രായത്തെ വിമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ പറഞ്ഞു “ഒരു തരത്തിൽ ബോറിസ് കിമ്മിനെ ചതിക്കുകയായിരുന്നു.” അതേസമയം കിമ്മിന് തന്റെ സ്ഥാനത്തുതന്നെ തുടരാമെന്ന് ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ ഹണ്ട് പറയുകയുണ്ടായി. യുഎസുമായി നല്ല ബന്ധം പുലർത്തണമെന്ന് ജോൺസണും അതിൽ അഭിപ്രായപ്പെട്ടിരുന്നു. അലൻ ഡങ്കൻ ബിബിസിയോട് ഇപ്രകാരം പറഞ്ഞു. ” കോമൺസിലെ പലർക്കും ബോറിസ് ചെയ്തതിനോട് എതിർപ്പും വെറുപ്പുമുണ്ട്. കിമ്മിനെ ബോറിസ് പിന്തുണയ്ക്കാത്തത് രാജ്യത്തോടുള്ള അദേഹത്തിന്റെ താല്പര്യത്തെ വ്യകതമായി കാട്ടിത്തരുന്നു.” കിമ്മിന്റെ രാജിയിൽ തെരേസ മേയും ജെറമി ഹണ്ടും ഖേദം പ്രകടിപ്പിച്ചു. “കിം രാജ്യത്തിനുവേണ്ടി ഒരുപാട് സേവനം ചെയ്തു. വളരെയധികം നന്ദിയുണ്ട്.”മേ അറിയിച്ചു.”എപ്പോഴൊക്കെ ഞാൻ വാഷിംഗ്‌ടണ്ണിൽ പോയിട്ടുണ്ടോ, അപ്പോഴെല്ലാം കിം തന്റെ പ്രവർത്തന ശൈലി കൊണ്ട് എന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട്.”ജെറമി ഹണ്ട് പറയുകയുണ്ടായി. കിമ്മിനെ പിന്തുണയ്ക്കാത്ത ബോറിസിന്റെ നിലപാടിനെ മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാൻഡും കുറ്റപ്പെടുത്തി. ഇതുപോലൊരു സംഭവം ഇതുവരെ നടന്നിട്ടില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും യുഎസും യുകെയും തമ്മിലുള്ള ശക്തമായ ബന്ധം ഒരു വ്യക്തിക്ക് മേലെയാണെന്നും സൈമൺ മക്‌ഡൊണാൾഡ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിലൂടെ യുഎസ് – യുകെ ബന്ധം എന്താകുമെന്നും കിമ്മിന്റെ രാജി ബ്രിട്ടനിൽ രാഷ്ട്രീയ അശാന്തിക്ക് വഴിയൊരുക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു.
മലയാളം യുകെ ന്യൂസ് ബ്യുറോ
മൂന്നു ദശാബ്ദത്തോടുകൂടി ലണ്ടനിലെ കാലാവസ്ഥ ബാർസലോണയിലെ പോലെ ആയി തീരുമെന്നു ഗവേഷണ റിപ്പോർട്ടുകൾ ആശങ്ക പ്രകടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ, 2050 ഓടുകൂടി സ്പെയിനിന്റെ തലസ്ഥാനനഗരമായ മാഡ്രിഡിലെ കാലാവസ്ഥ മോറോക്കോയിലെ മാറാകെചിലെ പോലെ ആയി തീരുമെന്നും പ്രതിപാദിക്കുന്നു. ഇന്ന് തണുപ്പ് കാലാവസ്ഥയുള്ള പലരാജ്യങ്ങളും, ഭാവിയിൽ ഇക്വറ്റോറിനോടു ചേർന്ന് കിടക്കുന്ന രാജ്യങ്ങളുടെ കാലാവസ്ഥയിലേക്ക് വഴിമാറാനിടയുണ്ട്.
നൂറോളം നഗരങ്ങളുടെ ഭാവി 2050-ൽ എന്തായി തീരും എന്നുള്ള വ്യക്തമായ വിവരങ്ങൾ ഗവേഷകർ നൽകുന്നുണ്ട്.മോസ്കോ നഗരം ബൾഗേറിയയുടെ സ്ഥലമായ സോഫിയ പോലെയും, ന്യൂയോർക്ക് വിർജീനിയ ബീച്ച് പോലെയും ആയിത്തീരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെംപറേറ്റ് കാലാവസ്ഥയുള്ള നഗരങ്ങളിൽ ഭാവിയിൽ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടും. 520 പ്രധാന നഗരങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, പത്തിൽ എട്ടു നഗരങ്ങൾക്കും ഭാവിയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നു ഗവേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു.

10 വർഷങ്ങൾക്ക് മുൻപ്, 2008-ൽ ബാർസിലോണ വൻ വരൾച്ച അഭിമുഖീകരിച്ചതാണ്. 10 മില്ല്യൻ യൂറോയോളം ഫ്രാൻസിൽ നിന്നും ജലം ഇറക്കുമതി ചെയ്യുന്നതിനായി ചെലവാക്കിയതാണ്. ഇതേ പോലുള്ള പ്രശ്നങ്ങൾ ഭാവിയിൽ ലണ്ടൻ പോലുള്ള നഗരങ്ങളും അഭിമുഖീകരിക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു. സിങ്കപ്പൂർ, കോലാലമ്പൂർ, തുടങ്ങിയ നഗരങ്ങൾ ഭാവിയിൽ എന്തായിതീരും എന്നുള്ള ആശങ്ക വളരെയധികമാണെന്ന് ഗവേഷണം നടത്തിയ, സ്വിറ്റ്സർലൻഡിലെ ക്രോതേർ ലാബ് ചെയർമാൻ, ടോം ക്രോതേർ വ്യക്തമാക്കുന്നു. മറ്റെങ്ങും ഇതുവരെ അനുഭവപ്പെടാത്ത കാലാവസ്ഥ വ്യതിയാനങ്ങൾ ഈ നഗരങ്ങളിൽ അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വരൾച്ചയോടൊപ്പം തന്നെ , മഴ മൂലം ഉള്ള വെള്ളപ്പൊക്കങ്ങൾ മറ്റു ചില നഗരങ്ങളെ ബാധിക്കും. ഇതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വേഗത്തിൽ നടത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള മാറ്റങ്ങളെ നേരിടാൻ ലോകരാജ്യങ്ങൾ തയ്യാറെടുക്കണമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക വക്താവ് മുന്നറിയിപ്പ് നൽകി. പ്രകൃതി ദുരന്തങ്ങൾ ഒന്നിനുപുറകെ ഒന്നായി സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ, അതിനെ ചെറുക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.