വിശാഖ് എസ് രാജ്
യു.കെ : ആഗോളതാപനത്തിന് പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനുള്ള മാർഗങ്ങൾ മുന്നോട്ട് വെച്ച് ശാസ്ത്രജ്ഞമാർ. നിലവിലുള്ള സാങ്കേതികവിദ്യകളും ജീവിത രീതികളും ചെറിയ മാറ്റങ്ങൾക്ക് വിധേയമാക്കുന്നപക്ഷം 2030 ആകുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം ഇപ്പോൾ ഉള്ളതിൻെറ പകുതിയായി കുറയ്ക്കാനാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. സാമൂഹികമായ ഇടപെടലുകൾ മറ്റെന്തിനേക്കാളും ഗുണം ചെയ്യുമെന്നാണ് യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പറ്റം ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കൃത്യമായി കുറച്ചു കൊണ്ടു വരികയാണ് ആദ്യ ലക്ഷ്യം. സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജോത്പാദനം കൂട്ടുക വഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഉൽപ്പാദന ചിലവ് താരതമ്യേന കുറവാണെന്നതിനാൽ കൂടുതൽ രാജ്യങ്ങൾ ഇത്തരം ഊർജോൽപ്പാദന മാർഗങ്ങൾ സ്വീകരിക്കാനിടയാകും .

ഇലക്ട്രിക് കാറുകളുടെ ഉപയോഗം വർധിപ്പിക്കുകയാണ് മറ്റൊരു പരിഹാരമായി പറയപ്പെടുന്നത്. വാഹന വിപണിയുടെ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ പത്ത് വർഷം കഴിയുമ്പോൾ 90% വാഹനങ്ങളും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരിക്കും.
വനനശീകരണമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ജനസംഖ്യ കൂടി വരുന്തോറും വനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും. പാർപ്പിടത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനുഷ്യൻ പ്രകൃതിയെ ഉപയോഗിക്കുംതോറും മനുഷ്യന്റെ ആയുസിനും കോട്ടം തട്ടുന്നു . ജനസംഖ്യ നിയന്ത്രിച്ചു നിർത്തുകയാണ് ഇതിനുള്ള ആദ്യ പ്രതിവിധി. പ്രകൃതിവിഭവങ്ങളുടെ ക്രമബന്ധിതമായ വിതരണമാണ് അടുത്തതായി ചെയ്യാനാകുക. വിഭവങ്ങൾ കുറച്ചു പേരിലേക്ക് മാത്രം ചുരുങ്ങുന്ന പ്രവണത കുറയ്ക്കുക , പല ഇടങ്ങളിലായി താമസിക്കുന്നതിന് പകരം കുറഞ്ഞ സ്ഥല പരമിതിയിൽ കൂടുതൽ പേർ ഒത്തു കൂടി ജീവിക്കുക , അതിനനുസരിച്ചുള്ള നഗര സംവിധാനങ്ങൾ ആസൂത്രണം ചെയ്യുക , കപ്പൽ മാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കുക തുടങ്ങിയ നിരവധി പദ്ധതികളാണ് ശാസ്ത്രജ്ഞർ ഭാവിയിലേയ്ക്കായി മുന്നോട്ട് വെയ്ക്കുന്നത് .
ഹരിതഗൃഹ പ്രഭാവം എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ ഓവൻ ഗാഫണി പറയുന്നത് പൊതുജനത്തിന് ശാസ്ത്രത്തിനെക്കാൾ വലിയ സംഭാവന ഈ വിഷയത്തിൽ നൽകാനുണ്ട് എന്നാണ്. സോഷ്യൽ മീഡിയ വഴിയുള്ള ബോധവൽക്കരണമാണ് ഇതിൽ പ്രധാനം. കുറച്ചു മനുഷർ എവിടെയെങ്കിലും ഒത്തുകൂടിയാൽ ഉണ്ടാകുന്നതിലും വലിയ മാറ്റങ്ങൾ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങൾ വഴി സാധ്യമാകുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ലണ്ടൻ : വിപ് ക്രോസ് ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ പ്രൈംമിനിസ്റ്റർക്കെതിരെ മാധ്യമസ്വാധീനത്തിനുള്ള സന്ദർശനം എന്ന പരാതിയുമായി പൗരൻ രംഗത്തെത്തി.
ആശുപത്രി സന്ദർശിക്കാനെത്തിയ ബോറിസ് ജോൺസൺന് നേരെ കയർത്ത ശാലെം എന്ന പിതാവിന് പറയാനുണ്ടായിരുന്നത് ഇങ്ങനെ. എൻ എച്ച് എസ് തകർച്ചയിലാണ്. ഇന്നലെ അഡ്മിറ്റ് ചെയ്ത എന്റെ മകൾ ചികിത്സ ലഭിക്കാതെ കിടന്നത് മണിക്കൂറുകളോളം ആണ്. അവളുടെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. ചെറിയ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ തീരെ ഇല്ലാത്ത ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ഒരാളും തിരിഞ്ഞുനോക്കിയിട്ടില്ല. മണിക്കൂറുകൾക്കു ശേഷമാണ് ഒരു ഡോക്ടറോ നേഴ്സോ ചികിത്സക്ക് തയ്യാറായത്. എൻഎച്ച്എസ് തകർച്ചയിലാണ്. അത് പുതിയ കാര്യമല്ല, വർഷങ്ങളായി തകർച്ചയിലാണ്. താങ്കൾ ഇപ്പോൾ മാധ്യമശ്രദ്ധ നേടാൻ എങ്കിലും ഇവിടെ എത്തിയല്ലോ എന്നായിരുന്നു പിതാവിന്റെ പരാതി.

എന്നാൽ തങ്ങൾക്കൊപ്പം മാധ്യമങ്ങൾ ഇല്ല എന്നു മറുപടി പറഞ്ഞ ഉദ്യോഗസ്ഥരോട് സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന ക്യാമറ ചൂണ്ടികാട്ടി” അപ്പോൾ ഇത് എന്താണെന്ന്” മറുചോദ്യം പിതാവ് ഉന്നയിച്ചു. എന്നാൽ എൻ എച് എസ്സിന്റെ അവസ്ഥ നേരിട്ടറിയാൻ സന്ദർശിക്കാനെത്തിയതാണ് ബോറിസ് ജോൺസൺ എന്നാണ് നിലപാട്.
എന്തായാലും പ്രൈംമിനിസ്റ്റർ വാർഡുകൾ സന്ദർശിച്ചത് നന്നായി എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അഭിപ്രായം. കാരണം ഇതിലും വളരെ മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലുകളുടെയും വാർഡുകളുടെയും അവസ്ഥ അദ്ദേഹം ഇതോടുകൂടി മനസ്സിലാക്കും എന്നാണ് കരുതുന്നത്.
ബെർക്‌ഷെയറിലെ സൾഹാംസ്റ്റെഡിൽ നടന്ന മോഷണം അന്വേഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആൻഡ്രൂ ഹാർപ്പറിനെ കൊലപ്പെടുത്തിയ കേസിൽ ഹെൻറി ലോംഗ് (18), 17 വയസുള്ള രണ്ട് ആൺകുട്ടികൾ എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നതായി ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരായ നാല് പേരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കൗമാര കുറ്റവാളികളുടെ മേൽ കൊലപാതകം, ക്വാഡ് ബൈക്ക് മോഷ്ടിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്താൻ തേംസ് വാലി പോലീസിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. 21 കാരനായ തോമസ് കിംഗിന് മേൽ ഗൂഢാലോചനാകുറ്റം ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.

പുതിയ തെളിവുകൾ പുറത്ത് വന്നതിനെത്തുടർന്നാണ് ഈ അറസ്റ്റുകളെന്ന് തേംസ് വാലി പോലീസ് അറിയിച്ചു. കൺട്രി ക്രോസ് റോഡിൽ വെച്ച് ഓഗസ്റ്റ് 15നാണ് 28കാരനായ ഹാർപ്പർ കൊല്ലപ്പെട്ടത്. വിവാഹത്തിന് നാല് ആഴ്ചകൾക്ക് ശേഷം കൊല്ലപ്പെട്ട ഈ യുവ പോലീസ് ഉദ്യോഗസ്ഥന്റെ മരണം കുടുംബത്തിന് കനത്ത ആഘാതമായിരുന്നു.

സമുദ്രങ്ങളിലെ മലിനീകരണം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ്. 2050ഓടെ കടലിൽ മത്സ്യങ്ങളേക്കാൾ അധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകാനാണു സാധ്യത കൂടുതൽ . ഈ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ വർഷങ്ങളായി ശ്രമങ്ങൾ നടന്നുവരികയാണ്.
ജെന്നി യാവൂ, മിറാൻഡ വാങ് എന്നീ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വികസിപ്പിക്കുകയായിരുന്ന പ്രോജക്ടാണ് ഇപ്പോൾ പരിസമാപ്തിയിൽ എത്തിയിരിക്കുന്നത്. 20 വയസ്സ് മാത്രം പ്രായമുള്ള ഈ വിദ്യാർത്ഥികൾക്ക് ഈ കണ്ടുപിടുത്തത്തിന് പേറ്റൻഡ് ഉണ്ട് എന്ന് മാത്രമല്ല പദ്ധതി ആവിഷ്കരിക്കാനായി നാല് ലക്ഷം ഡോളറിൻെറ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്.

ഈ ബാക്ടീരിയയുടെ പ്രവർത്തനം രണ്ട് ഘട്ടങ്ങളിലായി തരംതിരിച്ചിരിക്കുന്നു . ആദ്യഘട്ടത്തിൽ ബാക്ടീരിയ എൻസൈമുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക്കിനെ സൂഷ്‌മമായ കഷണങ്ങൾ ആക്കുന്നു, ശേഷം ബയോഡൈജസ്റ്റെർ സ്റ്റേഷനിൽ കടത്തി ബയോഡീഗ്രേഡബിൾ ആകുന്നു. 24 മണിക്കൂറിനുള്ളിൽ ഈ പ്രവർത്തനങ്ങൾ മുഴുവൻ കഴിയും.

പദ്ധതിക്ക് അഞ്ചിലധികം പുരസ്കാരങ്ങൾ ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു. പെറിമാൻ സയൻസ് പ്രൈസ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൾ ആണ് ഇവർ. പദ്ധതി രണ്ട് തരത്തിൽ ഉപയോഗിക്കാൻ കഴിയും ബീച്ചുകൾ. ഒന്ന് ബീച്ചുകൾ വൃത്തിയാക്കാനും, രണ്ട് വസ്ത്രങ്ങളുണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കൾ നിർമിക്കാനും.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ മാറ്റിമറിച്ച പ്രധാന സംഭവങ്ങളില്‍ ഒന്നാണ് ഫേസ്ബുക്ക്. ഇന്ന് നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ് ഫേസ്ബുക്ക്. എന്നാൽ ഫേസ്ബുക്കിലെ ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. മാസങ്ങൾ മുമ്പ് തന്നെ ഫേസ്ബുക്ക് ജീവനക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി റിപ്പോർട്ടുകൾ വന്നെങ്കിലും ഇന്നും അവരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ഫേസ്ബുക്ക് മോഡറേറ്റർമാരുടെ അവസ്ഥയും പരിതാപകരം തന്നെ. ബെർലിൻ ആസ്ഥാനമായുള്ള മോഡറേഷൻ സെന്ററിലെ കരാറുകാർ, തങ്ങളുടെ സഹപ്രവർത്തകർ ചിത്രരൂപത്തിലുള്ള ഉള്ളടക്കത്തിന് അടിമകളായെന്ന് വെളിപ്പെടുത്തി. അക്രമം, നഗ്നത, ഭീഷണിപ്പെടുത്തൽ എന്നിവ കണ്ടുകൊണ്ട് 8 മണിക്കൂറോളം ഒരു ദിനം ജോലി ചെയ്യേണ്ടി വരുന്നു. എന്നാൽ കിട്ടുന്ന വേതനവും കുറവാണെന്നു അവർ തുറന്ന് പറയുകയുണ്ടായി. മുതിർന്നവരും പ്രായപൂർത്തിയാകാത്തവരും തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പരിശോധിക്കേണ്ടിവരുന്നതിൽ 90 ശതമാനവും ലൈംഗിക ചുവയുള്ളവയാണെന്ന് ഒരു മോഡറേറ്റർ പറഞ്ഞു. ” യുഎസിലെയും യൂറോപ്പിലെയും സമ്പന്നരായ പുരുഷന്മാർ ഫിലിപ്പീൻസിലെ പെൺകുട്ടികളുമായി സംസാരിച്ച് പത്തോ ഇരുപതോ ഡോളറിന് അവരുടെ നഗ്നചിത്രങ്ങൾ വാങ്ങുന്നു. ” അവർ കൂട്ടിച്ചേർത്തു. ഇത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ഒരാളോട് ഇത്തരത്തിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്നും കരാറുകാരിയായ ഗിന അഭിപ്രായപ്പെട്ടു.

തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് പലരും രംഗത്തെത്തി. ” മറ്റാരും ഈ കുഴിയിൽ വീഴാതിരിക്കാനാണ് ഞാൻ ഇത് തുറന്ന് പറയുന്നത്. ഈ ജോലിയെക്കുറിച്ച് ഒരു ചർച്ച ആരംഭിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ കഥകൾ ഞങ്ങൾ പങ്കുവെക്കേണ്ടതുണ്ട്. കാരണം ആളുകൾക്ക് ഞങ്ങളെക്കുറിച്ച്, ഞങ്ങളുടെ ജോലിയെക്കുറിച്ച്, ഉപജീവനത്തിനായി ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. ” കരാറുകാരനായ ജോൺ പറഞ്ഞു. ഫെബ്രുവരിയിൽ, ടെക്നോളജി സൈറ്റ് ‘ദി വേർജ്’ യുഎസ് ഫേസ്ബുക് കരാറുകാരുടെ ദുരനുഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജോലിഭാരങ്ങൾ കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ജീവനക്കാർ അനുഭവിക്കേണ്ടി വരുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനായി ജർമനിയിലെയും അരിസോണയിലെയും മോഡറേറ്റർമാർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നു. ജോലിയുടെ സ്വഭാവം ബുദ്ധിമുട്ടുളവാക്കുന്നെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.”ഞങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിന് കൺടെന്റ് മോഡറേറ്റർമാർ സുപ്രധാനമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. അവർക്ക് ആവശ്യമായ എല്ലാ മാനസിക പിന്തുണയും നൽകുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്. ” ഫേസ്ബുക്ക് പ്രതികരിക്കുകയുണ്ടായി.
ബ്രിട്ടൺ : ബ്രെക്സിറ്റിനെ സംബന്ധിച്ചു നേരിടുന്ന വിവാദങ്ങൾക്കിടയിലും, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ജനസമ്മതി വർദ്ധിച്ചതായി സർവ്വേ റിപ്പോർട്ട്. യൂഗോവ് നടത്തിയ സർവേയിൽ 38 ശതമാനം ബ്രിട്ടീഷ് ജനത പ്രധാനമന്ത്രിക്ക് അനുകൂലമായി സംസാരിച്ചു. തെരേസ മേയുടെ പിൻഗാമിയായി ജൂലൈയിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉണ്ടായിരുന്നതിലും അധികമാണ് ഇത്.

ബ്രക്സിറ്റിന്റെ നടത്തിപ്പിനായി പാർലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടതിൽ പലഭാഗത്തുനിന്നും വിമർശനങ്ങൾ നേരിടുകയാണ് ബോറിസ് ജോൺസൺ. എന്നാൽ വിവാദങ്ങൾക്കിടയിലും ജോൺസന്റെ ജനസമ്മതി വർദ്ധിച്ചുവരികയാണ്. പാർലമെന്റ് പിരിച്ചുവിട്ടത് സ്വാഭാവികമാണ് എന്നാണ് പ്രധാന മന്ത്രിയുടെ വാദം. എന്നാൽ ഒരു കരാർ- രഹിത ബ്രക്സിറ്റിനുള്ള എതിർപ്പുകളെ തടയിടാനാണ് ഇത്തരമൊരു നീക്കം എന്ന് എതിർഭാഗം എംപിമാർ രേഖപ്പെടുത്തി.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞു പോകുന്നത് ഒക്ടോബർ 31നാണ്. എന്നാൽ ഈ തീയതി നീട്ടണമെന്ന അഭിപ്രായം ടോറി എംപിമാർക്ക് ഇടയിൽ നിന്നുതന്നെ ഉയർന്നുവന്നിട്ടുണ്ട്. 21 ടോറി എംപിമാർ ഇതിനെതിരെ ശബ്ദം ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇവരെയെല്ലാം കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആയിരുന്നു ജോൺസന്റെ തീരുമാനം. ഇതിനെല്ലാം മധ്യേയാണ് സർവ്വേയിൽ അദ്ദേഹം നേടിയിരിക്കുന്ന ജനസമ്മതിയിലുള്ള വർദ്ധനവ്.
ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെക്കാളും മുൻ പന്തിയിലാണ് ബോറിസ് ജോൺസന്റെ സ്ഥാനം. 21 ശതമാനം ബ്രിട്ടീഷ് ജനത മാത്രമാണ് ജെറെമിയെ പിന്തുണച്ചത്.
ബേൺലി, ഇംഗ്ലണ്ട് : പ്രായമായവരിൽ നിന്നും, സാമ്പത്തികഞെരുക്കം അനുഭവിക്കുന്നവരിൽ നിന്നും മറ്റും തൻെറ സേവനങ്ങൾക്ക് പ്രതിഫലം വാങ്ങാതെ ജനമനസ്സിൽ സ്ഥാനം നേടിയ ഒരു പ്ലംബർ. ജെയിംസ് ആൻഡേഴ്സൺ എന്ന അമ്പത്തിരണ്ടുകാരൻ ആണ് ഈ സേവനം ചെയ്യുന്നത്. തൻെറ നേട്ടങ്ങളിൽ അല്ല, മറിച്ച് മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതിലാണ് താൻ സന്തോഷം അനുഭവിക്കുന്നത് എന്ന് അദ്ദേഹം രേഖപ്പെടുത്തി. അതിനായി ഡീഫേർ എന്ന കമ്പനിയും അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.

ലുക്കിമിയ അനുഭവിക്കുന്ന തൊണ്ണൂറ്റൊന്നുകാരിയായ സ്ത്രീയിൽ നിന്നും പ്ലംബറുടെ സേവനത്തിന് പണമൊന്നും ഈടാക്കിയില്ല എന്നുള്ള രേഖ ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്. 24 മണിക്കൂറും സേവനം എല്ലാവർക്കും ലഭ്യമാണ് എന്ന തലക്കെട്ടോടെയാണ് ജയിംസിൻെറ കമ്പനി പ്രവർത്തിക്കുന്നത്.

സംഭാവനകളും മറ്റും ലഭിക്കുന്നതിൽ നിന്നാണ് ഇത്തരം സേവനങ്ങൾക്കുള്ള പണം അദ്ദേഹം കണ്ടെത്തുന്നത്. ലങ്കാഷെയറിൽ ഉടനീളമുള്ള ജനങ്ങളെ സഹായിക്കുന്നതിൽ തൽപരനാണ് ആൻഡേഴ്സൺ. 2017ഓടു കൂടിയാണ് അദ്ദേഹം തൻെറ പണ സമ്പാദനം ഉപേക്ഷിച്ച്, ഇത്തരത്തിലുള്ള സേവനങ്ങൾ ആരംഭിച്ചത്. ഏകദേശം 8000 പൗണ്ടോളം കടബാധ്യതയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്യൻെറ സന്തോഷത്തിൽ താൻ സന്തോഷിക്കുകയാണെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
രാജ്യത്തുടനീളം ഇത്തരം സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജെയിംസ്. അതിനാവശ്യമായ പണം സമ്പാദനത്തിൽ ഉള്ള തിരക്കിലാണ് അദ്ദേഹം. തികച്ചും സൗജന്യമായി സേവനങ്ങൾ നൽകാനാണ് തീരുമാനം.
ബ്രിട്ടൻ: ബ്രിട്ടനിലെ മെറ്റ് ഓഫീസ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിൽ ആണ് വരുന്ന 50 കൊല്ലങ്ങളിൽ ബ്രിട്ടൺ നേരിടേണ്ടിവരുന്ന കാലാവസ്ഥാവ്യതിയാനം രേഖപ്പെടുത്തിയത്. രാജ്യത്തെ പല ഭാഗങ്ങളിൽനിന്നുള്ള കാലാവസ്ഥ സൂചികകൾ താരതമ്യപഠനം നടത്തി ഏകദേശം ഒരു വർഷത്തോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് ഫലം പുറത്തുവിട്ടത്. ഏകദേശം 2.2 കിലോമീറ്റർ പരിധിയിൽ ഉള്ള അന്തരീക്ഷത്തിലെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് ദുരന്തനിവാരണത്തിനും സുരക്ഷയ്ക്കുമായി കൂടുതൽ സന്നാഹങ്ങൾ ഉപയോഗപ്പെടുത്താനും ഈ പഠനത്തിനാവും. വരണ്ട വേനൽക്കാലങ്ങളെയും അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങളെയും ഇനി ചെറുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പരിസ്ഥിതി കാര്യ സെക്രട്ടറിയായ തെരേസാ വില്ലിയേഴ്‌സ് പറയുന്നത് 2.2 കിലോമീറ്റർ പ്രൊജക്ഷൻസ് മൂലം കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന സമൂലമായ മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനാകും. ഭൂമിക്ക് ദോഷമാകുന്ന കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ അത്യാവശ്യമാണ്. സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ഏതൊക്കെ സ്ഥലങ്ങളിൽ എത്രമാത്രം മഴ ലഭിക്കുമെന്നതും ഏതൊക്കെ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും കണക്കുകൂട്ടാൻ ഇനി ആവും.

മുൻപുണ്ടായിരുന്ന കാലാവസ്ഥ പ്രവചനങ്ങളെക്കാൾ പത്തു മടങ്ങ് കൂടുതൽ കൃത്യമാണ് ഈ പഠനം. കാർബൺ എമിഷൻ കുറയ്ക്കാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നതിന്റെതെളിവും ലഭ്യമാണെന്ന് കാലാവസ്ഥാ വിദഗ്ധ ഡോക്ടർ ലിസി കെണ്ടൺ പറയുന്നു. ഇപ്പോൾ യുകെയിലെ ശരാശരി താപനില 38.7 ഡിഗ്രി സെൽഷ്യസ് ആണ് 50 വർഷത്തിനുള്ളിൽ ഇതിന് 16 മടങ്ങ് വർധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യ – പാക്ക് കാശ്മീർ പ്രശ്നത്തിന് എത്രയും വേഗം ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ. കാശ്മീരിലെ സ്ഥിതിഗതികൾ യുകെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അനുകൂലിച്ചു സംസാരിച്ച കൺസേർവേറ്റിവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാന്റെ കത്തിന് മറുപടി നൽകിയ ജോൺസൻ, ഇന്ത്യയും പാകിസ്ഥാനും ബ്രിട്ടന്റെ പ്രധാന പങ്കാളികളാണെന്നും പറഞ്ഞു.

കാശ്മീർ പ്രശ്നത്തിൽ ഇരു രാജ്യങ്ങളുമായി തങ്ങളുടെ സർക്കാർ സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായും സംസാരിച്ചിട്ടുണ്ടെന്നും ബോറിസ് തന്റെ കത്തിൽ പറയുന്നു. ജോൺസന് അയച്ച കത്തിൽ ബ്ലാക്ക്മാൻ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിച്ചതിന് ലേബർ പാർട്ടിയെ അപലപിച്ചിരുന്നു.ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 അസാധുവാക്കിയതും മെച്ചപ്പെട്ട ഭരണത്തിനായി സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര കാര്യങ്ങളാണെന്ന് ബ്ലാക്ക്മാൻ വ്യക്തമാക്കി.
ബ്രിട്ടൺ : സൺ മാർക്ക് കമ്പനി ലിമിറ്റഡിന്റെ ഉടമ, ഇന്ത്യൻ വംശജനായ രമിന്തർ സിംഗ് റേഞ്ചറെ ബ്രിട്ടൻ പാർലമെന്റിലെ ഹൗസ് ഓഫ് ലോർഡിസിലേക്കു നോമിനേറ്റ് ചെയ്തു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് നോമിനേറ്റ് ചെയ്തത്. ബിസിനസ് രംഗത്തും, ബ്രിട്ടൻ ജനതയ്ക്കും, അതോടൊപ്പം കൺസർവേറ്റീവ് പാർട്ടിക്കും അദ്ദേഹം ചെയ്ത സേവനങ്ങളെ മാനിച്ചാണ് ഈ ബഹുമതി.

ബ്രിട്ടൺ മുൻ പ്രധാനമന്ത്രി തെരേസ മേ അവരുടെ രാജിക്കത്തിൽ രമിന്തറിന്റെ പേര് ശുപാർശ ചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ഗുജ്റൻവാല എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. ഇന്ന് ഈ സ്ഥലം പാകിസ്ഥാനിൽ ഉൾപ്പെടുന്നു. പാർട്ടീഷന്റെ സമയത്ത് പഞ്ചാബ് സംസ്ഥാനത്തെ പട്ട്യാല നഗരത്തിലേക്ക് രമിന്തറിന്റെ കുടുംബം മാറി താമസിച്ചു. അതിനാൽ ഇന്ത്യയിലും പാക്കിസ്ഥാനിലും വേരുകളുള്ള വ്യക്തിയാണ് രമിന്തർ.
ഇന്ത്യയും,പാകിസ്ഥാനും, ബ്രിട്ടനും തമ്മിൽ ഒരു സൗഹൃദം രൂപപ്പെടുത്തുവാൻ താൻ പരമാവധി ശ്രമിക്കുമെന്ന് രമീന്തർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടനിൽ ഇന്ന് നിലനിൽക്കുന്ന പല കമ്മ്യൂണിറ്റികളും തമ്മിൽ സൗഹൃദ ബന്ധം സ്ഥാപിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം ഇന്ത്യൻ പ്രസ് ട്രസ്റ്റിന് നൽകിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

ചണ്ഡീഗഡ് ഗവൺമെന്റ് കോളേജിൽ നിന്നും ബി എ ബിരുദം നേടിയ ശേഷം, യുകെയിലെത്തി രമിന്തർ നിയമബിരുദം നേടി. വെറും രണ്ട് പൗണ്ട് കൊണ്ട് മാത്രമാണ് അദ്ദേഹം തന്റെ ബിസിനസ് ജീവിതം ആരംഭിച്ചത്. ഇന്ന് സൺ മാർക്ക് ലിമിറ്റഡ് എന്ന കമ്പനിയുടെ ചെയർമാൻ പദവിയിൽ ആണ് അദ്ദേഹം. ബ്രിട്ടീഷ് സിഖ് അസോസിയേഷന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏകദേശം ഒരു മില്യൻ പൗണ്ടോളം അദ്ദേഹം സംഭാവന നൽകിയിരുന്നു. കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ ജോയിന്റ് ചെയർമാനായി 2008-ൽ അദ്ദേഹം നിയമിതനായിരുന്നു. അദ്ദേഹത്തിന്റെ വിവിധ സേവനങ്ങൾക്കായി ആണ് ഈ ബഹുമതി ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയിരിക്കുന്നത്.