Main News

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ഇന്നലെ അധികാരമേറ്റു. എതിർ സ്ഥാനാർഥിയായ ജെറമി ഹണ്ടിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് തെരേസ മേയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. തെരേസ മേയുടെ പതനത്തിന് കാരണം ബ്രെക്സിറ്റ്‌ എന്ന വിഷയം ആയിരുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്നത് തന്നെയാണ് ബോറിസ് ജോൺസൺ ആദ്യമായി നേരിടുന്ന വലിയ വെല്ലുവിളി. ഒക്ടോബർ 31 കൊണ്ട് തന്നെ യൂറോപ്യൻ യൂണിയൻ വിടും എന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇനി യാതൊരു വിധത്തിലുള്ള വിട്ടുവീഴചയ്ക്കും തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. അതിനാൽ ജോൺസന്റെ മുമ്പിൽ അവശേഷിക്കുന്നത് ഇനി വെറും 99 ദിനങ്ങൾ. ബ്രെക്സിറ്റ്‌ എന്ന വലിയ പ്രശ്നം കാരണം മറ്റ് പല കാര്യങ്ങൾക്കും മേയുടെ ഭരണകാലത്തു വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയിട്ടുണ്ട്. ഇത് യുകെയുടെ ഭാവിയെതന്നെ ബാധിച്ചു. എന്നാൽ ബോറിസ് ജോൺസൺ തന്റെ ഭരണത്തിന്റെ ആരംഭകാലത്തിൽ ബ്രെക്സിറ്റ്‌ കൂടാതെ ശ്രദ്ധ ചെലുത്തേണ്ട അനേകം വിഷയങ്ങൾ ഉണ്ട്.

അതിൽ പ്രധാനമായ ഒന്ന് ബ്രിട്ടനിലെ സ്കൂളുകൾക്കുള്ള ഫണ്ടിംഗ് ആണ്. മേയുടെ ഭരണനാളുകളിൽ സ്കൂൾ ഫണ്ടിംഗ് തൃപ്തികരമായിരുന്നില്ല.എന്നാൽ ഇത് ബോറിസ് ജോൺസൺ കാര്യമായി ആലോചിക്കേണ്ട വിഷയം തന്നെയാണ്. വിദ്യാർത്ഥികൾക്കുള്ള ഫണ്ടിംഗ് ഒരു വർഷത്തിൽ £5000 ആയി ഉയർത്തുമെന്ന് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു. അങ്ങനെയെങ്കിൽ എകദേശം 50 മില്യൺ പൗണ്ട് ഇതിനായി വേണ്ടിവരും. ബ്രെക്സിറ്റ്‌ പ്രശ്നം പരിഹരിച്ച ശേഷം ആയിരിക്കും ഇതൊക്കെയും ചെയ്യുന്നത്. യൂണിവേഴ്സിറ്റിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് £7500 ലേക്ക് കുറയ്ക്കുമോ എന്നതും ഒരു ചോദ്യമായി നിലകൊള്ളുന്നു. അതിനാൽ ഫീസ് കുറച്ചു വിദ്യാർത്ഥികളുടെ കടം ബോറിസ് ജോൺസൺ ഇല്ലാതാക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു. പക്ഷേ പണം കണ്ടെത്തുക എന്നതാണ് ശ്രമകരമായ ജോലി. എൻഎച്ച്എസ് അവരുടെ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. സാമൂഹിക പരിപാലനത്തിനും വൃദ്ധരെയും വികലാംഗരെയും പിന്തുണയ്ക്കുന്നതിനായും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ധാരാളം പണം ആവശ്യമായി വരും. എന്നാൽ ഇതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ബ്രെക്സിറ്റിനു ശേഷം മാത്രം സാമൂഹിക പരിപാലനം ശ്രദ്ധിച്ചാൽ അത് പ്രയാസമാകും. പ്രായമായവരും രോഗികളും ഒരു പിന്തുണയും ഇല്ലാതെ കഴിയേണ്ട അവസ്ഥ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനു മുമ്പുള്ള നേതാക്കളും ഈ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അത് വെറും വാക്കുകളിൽ മാത്രം ഒതുങ്ങി. 40 വയസിനു മുകളിൽ ഉള്ളവർ അവരുടെ വാർധക്യസഹജമായ പരിചരണത്തിനായി ഒരു അധിക നികുതി അടയ്ക്കണം എന്ന ആശയത്തെ ജോൺസൺ പിന്തുണച്ചിട്ടുണ്ട്.

കഴിഞ്ഞ 20 വർഷമായി ആഭ്യന്തരഭരണകാര്യാലയത്തിന്, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ആധുനിക മൈഗ്രേഷൻ സംവിധാനം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കുടിയേറ്റം മൂലധനത്തിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന് ലണ്ടൻ മേയർ ആയിരുന്ന സമയത്ത് അദ്ദേഹം പറയുകയുണ്ടായി. നിയമവിരുദ്ധമായി യുകെയിൽ എത്തിയ കുടിയേറ്റക്കാർക്ക് പലതവണ അദ്ദേഹം പൊതുമാപ്പ് നൽകിയിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ പൗരാവകാശം സുരക്ഷിതമാക്കണം എന്ന ആവശ്യവും ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ആഭ്യന്തരഭരണ കാര്യാലയത്തിന് അധികം പ്രയത്നിക്കേണ്ടി വരും.  നോർത്തേൺ പവർഹൗസ് റെയിൽ എന്നറിയപ്പെടുന്ന മറ്റൊരു പദ്ധതിക്കും ജോൺസൺ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര ജനമനസ്സുകളികൾ പതിപ്പിക്കുവാൻ ജോൺസൺ പ്രയത്നിക്കേണ്ടതുണ്ട്.

യുഎസിൽ നവജാതശിശുക്കൾക്ക് 57 ടെസ്റ്റുകൾ നടത്തുമ്പോൾ യുകെയിൽ വെറും ഒൻപത് ടെസ്റ്റുകളാണ് നടത്തുന്നത്.

പല ജനിതക രോഗങ്ങളും ടെസ്റ്റുകളിൽ കണ്ടെത്താൻ സാധിക്കാത്തത് മൂലം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. ജനറ്റിക് അലയൻസ്, രണ്ടാംകിട പരിശോധനകളാണ് എൻ എച്ച് എസ് രാജ്യത്ത് നടത്തിവരുന്നതെന്ന് പരാതിപ്പെടുന്നു. യുഎസ് 57 ഉം ഇറ്റലിയിൽ 43ഉം ടെസ്റ്റുകൾ നടത്തപ്പെടുമ്പോൾ യുകെയിൽ വെറും ഒൻപത് ടെസ്റ്റുകളാണ് എൻഎച്ച്എസ് നടത്തുന്നത്.

കുഞ്ഞിന് അഞ്ച് ദിവസമെങ്കിലും പ്രായമായ ശേഷമാണ് സിസ്റ്റിക് ഫൈബ്രോസിസ്, സിക്കിൾസെൽ ഡിസീസ് തുടങ്ങിയവയ്ക്കുള്ള ടെസ്റ്റ് ആയ ഹൈ ഹീൽ പ്രിക്‌ ബ്ലഡ് ടെസ്റ്റ് നടത്താറുള്ളത്. നേരത്തെ കണ്ടെത്തിയാൽ ഒഴിവാക്കാവുന്ന പല ജനിതക രോഗങ്ങളുമായാണ് യുകെയിൽ പല കുട്ടികളും വളരുന്നത്.

സാറ ഹണ്ടിന്റെ മൂത്തമകനായ അലക്സ് ഏഴ് വയസ്സ് വരെ പൂർണ ആരോഗ്യവാനായ കുട്ടിയായിരുന്നു. എന്നാൽ 7 വയസ്സോടെ കാഴ്ചയ്ക്കും കേൾവിക്കും ബാലൻസിൻങ്ങിനും പ്രശ്നങ്ങൾ നേരിട്ട് തുടങ്ങി.അഡ്രെനോൾയുകോഡിസ്ട്രോഫി എന്ന ജനിതക വൈകല്യം മൂലം തലച്ചോർ നശിക്കുന്ന രോഗമായിരുന്നു അവന്. 12 വയസ്സുവരെയുള്ള ദുരിതത്തിനുശേഷം അവൻ മരണത്തിന് കീഴടങ്ങി. നേരത്തെ കണ്ടെത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന രോഗം ആയിരുന്നു എന്ന് സാറ പറഞ്ഞു .

 

ഹീത്രോവിലെ മിന്നൽ പണിമുടക്ക് മാറ്റിവെച്ചെങ്കിലും ഓഗസ്റ്റിലെ വരാനിരിക്കുന്ന ദിവസങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലേക്ക്. വേനൽ അവധിക്ക് വളരെ അധികം യാത്രക്കാരെ സമരം ബാധിക്കും. സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഫയർ ഫൈറ്റെർസ്, റെസ്ക്യൂ സ്റ്റാഫുകൾ ഉൾപ്പെടെ നാലായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്ന ഹീത്രോ വിമാനത്താവളത്തിൽ ഓഗസ്റ്റിലെ ചില ദിവസങ്ങളിൽ സമരം നടത്താൻ ജീവനക്കാർ ആഹ്വാനം ചെയ്തിരിക്കുകയാണ്. യുണൈറ്റഡ് യൂണിയൻ നടത്താൻ തീരുമാനിച്ചിരുന്ന ജൂലൈ 26, 27 തീയതികളിൽ മിന്നൽ പണിമുടക്ക് മാറ്റിവെച്ചു .എങ്കിലും ഓഗസ്റ്റ് 5 6 23 24 തീയതികളിൽ സമരം നടത്താൻ തന്നെയാണ് തീരുമാനം. ശമ്പള പരിഷ്കരണത്തിന് വേണ്ടിയാണ് ജീവനക്കാർ സമരം നടത്തുന്നത്.

യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ രണ്ട് റൺവേകൾ അടച്ചിടേണ്ടി വന്നേക്കും. ഇത്രയധികം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുക ആണെങ്കിൽ എയർപോർട്ട് മൊത്തത്തിൽ പ്രവർത്തനരഹിതമായേ ക്കാം. ആയിരക്കണക്കിന് യാത്രക്കാർ ദുരിതം നേരിടേണ്ടി വരുമെന്നാണ് യൂണിയൻ പറയുന്നത്. എന്നാൽ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കും എന്ന് എയർലൈൻ പ്രതികരിച്ചു.

ഒന്നരലക്ഷത്തോളം യാത്രക്കാരാണ് വേനലൊഴിവിന് ഓരോ ദിനത്തിലും എയർപോർട്ട് സേവനം ഉപയോഗപ്പെടുത്തുക എന്നാണ് കണക്കുകൂട്ടൽ. യാത്രക്കാർക്ക് പല അസൗകര്യങ്ങളും നേരിടേണ്ടിവരും. സെക്യൂരിറ്റി മുതൽ എല്ലാ ജോലിക്കാരും ഉയർന്ന വേതന ബില്ലിനായി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സ്ക്രീനിങ് പ്രോസസുകൾ വൈകുകയും ബാത്ത്റൂമുകൾ കൂടുതൽ മോശമാവുകയും ചെയ്യും. യുകെയിലെ മറ്റു വിമാനത്താവളങ്ങളെയും സമരം ബാധിക്കാനാണു സാധ്യത.

കല്യാണം എങ്ങനെ വ്യത്യസ്ഥമാക്കാം എന്നാണ് ന്യൂജൻ യുവാക്കളുടെ ചിന്തകൾ. ഇങ്ങനെ വളരെയധികം ആയാസപ്പെട്ട് നിർമ്മിക്കുന്ന വീഡിയോകളും ചിത്രങ്ങളും വൈറൽ ആകുന്നത് പലപ്പോഴും ഇത് ചെയ്യുമ്പോൾ ഉണ്ടാകുന്ന അമളികൾ ആണ് എന്നത് വസ്തുതയാണ്. എന്നാൽ ആലപ്പുഴക്കാരൻ അഭിജിത് – നയന ദമ്പതികൾ എടുത്ത ഫോട്ടോഷൂട്ട് ഇപ്പോൾ ബിബിസി യിൽ വാർത്തയായത് അവർ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം വൈറൽ ആകണമെന്ന് പ്രതീക്ഷിച്ചത് ബിബിസി കവർ ചെയ്തപ്പോൾ ആലപ്പുഴക്കാരി നേഴ്‌സിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായി.

ഒന്നര ലക്ഷം രൂപയോളം മുടക്കി ഫോട്ടോഗ്രാഫറിന്റെ വീടിനുത്തുള്ള ഒരു കുഴിയിലാണ് ഫോട്ടോ ഷൂട്ട് മുന്നേറിയത്. പതിനഞ്ച് മിനിറ്റ് മാത്രം നീളമുള്ള കല്യാണ ചടങ്ങുകൾ തീർത്തപ്പോൾ ഫോട്ടോഷൂട്ട് തീർന്നത് എട്ടുമണിക്കൂർ എടുത്താണ്.

പ്രസ്തുത ബിബിസി പരിപാടിയിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിൽ വിദേശത്തു വച്ച് ഫോട്ടോ ഷൂട്ട് ചെയ്യാനുള്ള ആഗ്രഹം എന്നിവയെല്ലാം നേഴ്‌സായ നയന തുറന്ന് പറയുന്നു.

[ot-video][/ot-video]

ബ്രിട്ടൻ ഇനി ബോറിസ് ജോൺസൺ ഭരിക്കും. 1.6 ലക്ഷം ടോറി പാർട്ടി അംഗംങ്ങളുടെ ഇടയിൽ നടന്ന വോട്ടെടുപ്പിൽ 66.4% വോട്ടുകളും നേടി തെരേസ മേയുടെ പിൻഗാമി ആയി മാറിയിരിക്കുകയാണ് ജോൺസൺ. ജോൺസന് 92, 153 വോട്ടുകളും എതിർ സ്ഥാനാർഥി ജെറമി ഹണ്ടിന് 46, 656 വോട്ടുകളും ലഭിച്ചു. ഇന്ന് രാഞ്ജിയെ സന്ദർശിച്ചതിനുശേഷം യുകെയുടെ 55ാമത്തെ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേൽക്കും. മുൻ ലണ്ടൻ മേയർ ആയിരുന്ന ജോൺസൺ, തെരേസ മേയുടെ കാലത്ത് വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മേയുടെ പിൻഗാമിയായി പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ അദ്ദേഹത്തെ കാത്തിരിക്കുന്നത് ബ്രെക്സിറ്റ്‌ യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

പുതിയ പ്രധാനമന്ത്രി ഇന്ന് തന്നെ അധികാരമേൽക്കും. മുൻ പ്രധാനമന്ത്രി തെരേസ മേ, ബക്കിങ്ഹാം കൊട്ടാരത്തിലെത്തി രാഞ്ജിയെ സന്ദർശിച്ചു തന്റെ രാജിക്കത്ത് സമർപ്പിക്കും. തുടർന്ന് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ രാഞ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി വഴി കൊട്ടാരത്തിലേക്ക് വിളിപ്പിക്കും. കൈകൾ ചുംബിക്കുക എന്ന പ്രത്യേക പാരമ്പര്യ ചടങ്ങിനുശേഷം ജോൺസൺ പുറത്തിറങ്ങുന്നത് ബ്രിട്ടന്റെ പ്രധാനമന്ത്രി എന്ന ഔദ്യോഗിക പദവി ഏറ്റെടുത്തുകൊണ്ടായിരിക്കും. എലിസബത്ത്   രാഞ്ജിയ്ക്ക് കീഴിൽ പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന 14ാമത്തെ വ്യക്തിയാണ് ജോൺസൺ. പുതിയ പ്രധാനമന്ത്രിയെ കാത്ത് ഡൗണിങ്ങ് സ്ട്രീറ്റിൽ മാധ്യമങ്ങൾ നിരന്നുകഴിഞ്ഞിരിക്കും. അവിടെ വെച്ച് പ്രധാനമന്ത്രിയായി ജോൺസന്റെ ആദ്യ പ്രസംഗം. ഒരു പ്രാർത്ഥനഭാഗം പാരായണം ചെയ്ത് മാർഗരറ്റ് താച്ചർ തുടങ്ങിയപ്പോൾ, തന്റെ പഴയ സ്കൂൾ മുദ്രാവാക്യം വിവരിച്ചുകൊണ്ടാണ് ഗോർഡൻ ബ്രൗൺ ആരംഭിച്ചത് : ” ഞാൻ പരമാവധി ശ്രമിക്കും.” അതിനുശേഷം പുതിയ ഓഫീസ് ഉടമയെ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ കാത്തുനിൽക്കുന്നുണ്ടാവും. ഇതൊരു ചടങ്ങ് തന്നെയാണ്.

തുടർന്ന് ക്യാബിനറ്റിനുള്ളിലേക്ക് പ്രവേശിച്ച് ഉദ്യോഗസ്ഥരുമായി കുറച്ചു മണിക്കൂറുകൾ പ്രധാന കാര്യങ്ങൾ സംസാരിക്കും. യുകെയുടെ ഉന്നത സിവിൽ സെർവന്റ് ദൈനംദിന ഭരണം, ജീവിത ക്രമീരണങ്ങൾ തുടങ്ങിയവ വിശദീകരിക്കും. ക്യാബിനറ്റ് സെക്രട്ടറി, പ്രതിരോധ ഉദ്യോഗസ്ഥരുടെ മേധാവി, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, രഹസ്യാന്വേക്ഷണ ഏജൻസികളുടെ തലവന്മാർ എന്നിവരും ഈ കൂട്ടത്തിൽ ഉണ്ടായിരിക്കും. ബ്രിട്ടന്റെ ആണവ പ്രതിരോധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ചർച്ച ചെയ്യും. ഒരു ന്യൂക്ലീയർ ബ്രീഫിംഗിനുശേഷം, ബ്രിട്ടന്റെ ആണവായുധ ശേഖരം കൈവശം വച്ചിരിക്കുന്ന നാല് അന്തർവാഹിനികളുടെ ചീഫ് കമ്മാൻഡറിന് പ്രധാനമന്ത്രി ഒരു കത്തെഴുത്തും. ഒരു ആണവ ആക്രമണം രാജ്യം നേരിട്ടാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് അതിൽ വിവരിച്ചിരിക്കും. അത് സീൽ ചെയ്തിരിക്കും. ഒരിക്കലും അത് തുറന്ന് വായിക്കുകയും ഇല്ല. പ്രധാനമന്ത്രിയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത അടിയന്തര സാഹചര്യങ്ങളിൽ കോഡുകളുടെ ചുമതല ഏറ്റെടുക്കുന്നതിനുവേണ്ടി 2 ന്യൂക്ലിയർ ഡെപ്യൂട്ടികളെ നിയമിക്കേണ്ടി വരും. ആദ്യ ദിനം മുഴുവനും പുതിയ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് മറ്റ് ലോകനേതാക്കന്മാരുടെ കോളുകളും എത്തും. പിന്നീട് പല ഗവണ്മെന്റ് ഡിപ്പാർട്മെന്റുകളും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ഒരു ടീമിനെ ഉണ്ടാക്കുകയും പ്രധാനമായി ചാൻസലർ, വിദേശകാര്യ സെക്രട്ടറി, ആഭ്യന്തരകാര്യ സെക്രട്ടറി എന്നീ പദവികളിലേക്ക് അനുയോജ്യരായ വ്യക്തികളെ നിയമിക്കുകയും വേണം. ഒപ്പം 800 ബില്യൺ പൗണ്ടിന്റെ ബഡ്ജറ്റ്, യുകെയിലെ 1.5 ലക്ഷം ട്രൂപ്പുകൾ എന്നിവയുടെ ഉത്തരവാദിത്തവും പുതിയ പ്രധാനമന്ത്രി ഏറ്റെടുക്കേണ്ടി വരും.

ഗ്ലോസ്റ്റെർ പാർക്കിൽ നടന്ന മാനഭംഗശ്രമത്തിൽ സംശയാസ്പദമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജൂലൈ 19 വെള്ളിയാഴ്ചയാണ് മുപ്പത്തിയൊന്നും മുപ്പത്തിയെട്ടും വയസ്സുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തത്. രണ്ടു സ്ത്രീകളെ മാനഭംഗപെടുത്താൻ ശ്രമിച്ചു എന്ന പരാതിയിന്മേലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗ്ലോസ്റ്റെർ പോലീസ് അധികൃതർ ഇറക്കിയ വാർത്താകുറിപ്പിൽ വെള്ളിയാഴ്ച രാത്രി നടന്ന മാനഭംഗശ്രമത്തിൽ രണ്ടു സ്ത്രീകൾ പരാതി നൽകി എന്ന് വ്യക്തമാക്കിയിരുന്നു . ഇതിന്റെ ഫലമായാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ ആണ് ഇരുവരും എന്ന് അധികൃതർ അറിയിച്ചു. വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ പോലീസ് അധികൃതർ അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകുന്ന ബോറിസ് ജോൺസൺ ആരെന്നറിയാം.ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ബോറിസ് ജോണ്‍സന്‍റേത്. തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ അദ്ദേഹം ഏതുവിധേനയും ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന് പുറത്തുകടത്തും എന്ന നിലപാടുകാരനാണ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവപരിചയം ഇറാന്‍ പിടിച്ചുവച്ചിരിക്കുന്ന ബ്രിട്ടിഷ് കപ്പല്‍ മോചിപ്പിക്കുന്നതില്‍ പ്രയോജനം ചെയ്യുമോയെന്ന് ഇന്ത്യയും കാത്തിരിക്കുന്നു.

1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.  ചരിത്രകാരന്‍ കൂടിയായ ജോണ്‍സണ്‍റെ കോളങ്ങള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.

ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്‍റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്‍റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു.

അതിനിടെ 2001ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി.2012 ലെ ലണ്ടന്‍ ഒളിംപിക്സിന്‍റെ മുഖ്യന‍ടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്ന ‘ലീവ്’ പ്രചാരകരുടെ പാനലിനു നേതൃത്വംനൽകിയത് ജോണ്‍സണായിരുന്നു. സംരക്ഷണവാദത്തിന്‍റെ വക്താവായ അദ്ദേഹത്തെ പലരും ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു.  2016ല്‍ തെരേസ മെ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍സണ്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതകൾ മൂലം 2018 ൽ മന്ത്രിസ്ഥാനം രാജിവച്ചു.  വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നുമടക്കം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബ്രിട്ടൻ അപമാനിക്കപ്പെടാൻ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്. ജോണ്‍സണോട് സഹകരിക്കില്ലെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മന്ത്രിസഭയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നുറപ്പായി.കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന നയം ബ്രിട്ടന്‍റെ ഭാവിയെക്കുറിച്ചുയര്‍ത്തുന്ന വലിയ ആശങ്കകള്‍ക്ക് എന്ത് ഉത്തരമാണ് ബോറിസ് ജോണ്‍സണ്‍റെ പക്കലുള്ളതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ലണ്ടന്‍∙ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായും ബോറിസ് ജോണ്‍സനെ തിരഞ്ഞെടുത്തു. അദ്ദേഹം നാളെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി. ബോറിസ് ജോണ്‍സണ് 66 ശതമാനം വോട്ട് ലഭിച്ചു. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.

പാര്‍ട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോണ്‍സണ്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടണ്‍ രാജിവച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്കപ്പെട്ടാണു രാജി. കടുത്ത ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോണ്‍സണ്‍ നേരത്തേ പറഞ്ഞിരുന്നു.

1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.

പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോണ്‍സന്റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നു.

ജോണ്‍സന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും മുന്‍പു രാജിവച്ചൊഴിയുമെന്ന നിലപാടിലാണു ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡ്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ മടിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഇതേസമയം, ജോണ്‍സന്റെ കടുത്ത വിമര്‍ശകനും വിദേശകാര്യ സഹ മന്ത്രിയുമായ അലന്‍ ഡങ്കന്‍ രാജിവച്ചു. ബ്രെക്‌സിറ്റ് അഭിപ്രായഭിന്നതയില്‍ സാംസ്‌കാരിക മന്ത്രി മാര്‍ഗോട് ജയിംസ് കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

മലയാളം യുകെ ന്യൂസ് ബ്യൂറോ

ഒരു നീണ്ട കാത്തിരിപ്പിന് വിരാമം. പുതിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ ബ്രിട്ടന്റെ രാജവീഥികൾ തയ്യാറായിക്കഴിഞ്ഞു. 160000ഓളം വരുന്ന ടോറി അംഗങ്ങളുടെ ഇടയിൽ നടന്ന വോട്ടെടുപ്പ് അവസാനിച്ചു. ഇനി ഒരു ചോദ്യം മാത്രം ബാക്കി : ജോൺസണോ , ഹണ്ടോ? . ഫലം ഉടൻ തന്നെ അറിയാം. നാളെ തന്നെ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കും. മുൻ ലണ്ടൻ മേയർ ആയിരുന്ന ബോറിസ് ജോൺസണാണ് മുൻതൂക്കം. മെയ്യിൽ 10 പേരുമായി ആരംഭിച്ച പോരാട്ടം അവസാനം രണ്ട് പേരിൽ എത്തി നിൽക്കുന്നു. ടോറി എംപിമാർക്കിടയിൽ നടന്ന അവസാന ഘട്ട വോട്ടെടുപ്പിലും ജോൺസൺ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മുന്നേറിയത്. മൈക്കിൾ ഗോവ്, സാജിദ് ജാവീദ് തുടങ്ങിയ പ്രമുഖർ പോരാടിയെങ്കിലും പാതിവഴിയിൽ വീണുപോയി. കഴിഞ്ഞ ഒരു മാസം നീണ്ട പ്രചാരണ പരിപാടിയിലൂടെ ജോൺസണും, ഹണ്ടും അനേക വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ മേ ഗവണ്മെന്റിലെ പല എംപിമാരും ജോൺസന്റെ വിജയം ആഗ്രഹിക്കാത്തവരാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് തന്നെ ജോൺസൺ വിജയിക്കുന്നതിൽ പ്രധിഷേധിച്ച് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ രാജി വെച്ചു. ജോൺസൺ പ്രധാനമന്ത്രി ആയാൽ രാജി വെക്കുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമ്മണ്ടും ഞായറാഴ്ച ബിബിസിയോട് പറഞ്ഞിരുന്നു. ബ്രെക്സിറ്റ്‌ വിഷയത്തിൽ ജോൺസൻ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ രാജിക്ക് കാരണം.

എന്ത് സംഭവിച്ചാലും ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും എന്ന് ജോൺസൺ ഉറപ്പിച്ച് പറയുന്നു. എന്നാൽ ഒക്ടോബർ 31ലും അധികം സമയം വേണ്ടിവരുമെന്നാണ് ജെറമി ഹണ്ട് അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31 കൊണ്ട് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തെത്തിക്കുമെന്ന് ഡെയിലി ടെലിഗ്രാഫിൽ ജോൺസൺ ഉറപ്പിച്ച് പറഞ്ഞു. അതിനുള്ള ആഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോൺസന്റെ ഈ നിലപാടിനെ പിന്തുണച്ചു മുൻ ബ്രെക്സിറ്റ്‌ സെക്രട്ടറി ഡൊമിനിക് റാബ് രംഗത്ത് വന്നിരുന്നു. ഒരു കാരാർ കൂടാതെ ബ്രിട്ടനെ പുറത്തെത്തിക്കാനാണ് ജോൺസന്റെ ശ്രമം. ഇനി ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചയ്ക്ക് യൂറോപ്യൻ യൂണിയൻ തയ്യാറാവില്ല എന്ന് കഴിഞ്ഞ മാസം അവർ അറിയിച്ചിരുന്നു. 585 പേജുള്ള പിന്മാറ്റക്കരാർ ഇനി പുനഃപരിശോധിക്കില്ല എന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞിരുന്നു. ഈ പിന്മാറ്റക്കരാർ നിരവധി തവണ ബ്രിട്ടീഷ് പാർലമെന്റും തള്ളിക്കളഞ്ഞിരുന്നു.

പലരും നോ ഡീൽ ബ്രെക്സിറ്റിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നിരുന്നു. ഓബിആറിന്റെ റിപ്പോർട്ടുകൾ വന്നശേഷം ഫിലിപ്പ് ഹാമ്മൻഡ് പറഞ്ഞു ” നോ ഡീൽ ബ്രെക്സിറ്റ്‌, ബ്രിട്ടനിൽ സാമ്പത്തികമാന്ദ്യം സൃഷ്ടിക്കും.” ഓബിആർ കഴിഞ്ഞാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അതൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് ബ്രിട്ടനെ നയിക്കുമെന്നും 2020ഓടെ സമ്പദ്‌വ്യവസ്ഥ 2% ആയി ചുരുങ്ങുമെന്നും പറയുന്നു. ഒരു കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് മഹാദുരന്തത്തിന് വഴിയൊരുക്കുമെന്നും എന്ത് പ്രശ്നമാണ് ഇതുമൂലം ഉണ്ടാവാൻ പോകുന്നതെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ലെന്നും മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അഭിപ്രായപ്പെട്ടു. ജോൺസന്റെ ഈയൊരു തീരുമാനത്തോട് തെരേസ മേയും നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജോൺസൺ രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്നില്ലെന്ന് മേ പറഞ്ഞിരുന്നു.നോ ഡീൽ ബ്രെക്സിറ്റ്‌ സംഭവിച്ചാൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ താറുമാറാകുമെന്ന് മുൻ പ്രധാനമന്ത്രി ജെയിംസ് ഗോർഡൻ ബ്രൗൺ മുന്നറിയിപ്പ് നൽകി. എന്തായാലും പുതിയ പ്രധാനമന്ത്രി ആരെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം. ബ്രെക്സിറ്റ്‌ വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ എംപിമാരെ ഒന്നിച്ചു കൊണ്ടുപോകുവാനും പുതിയ പ്രധാനമന്ത്രി ശ്രമിക്കേണ്ടിയിരിക്കുന്നു. മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ആഴ്ചയാണിത്. ശേഷിക്കുന്നത് ഒരു ചോദ്യം മാത്രം : തെരേസ മേ പരാജയപ്പെട്ടിടത്ത് പുതിയ പ്രധാനമന്ത്രിയ്ക്ക് വിജയിക്കാൻ ആവുമോ?…

ഈസ്റ്റ് ലണ്ടനിലുള്ള ഒരു ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും തീ പടരുന്നത് കണ്ടാണ് അഗ്നിശമനസേനയെ രാവിലെ 7 :40 ഓടെ വിവരമറിയിച്ചത്. 125 അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും തീ പടരുന്നത് തടയാൻ ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുകയും ചെയ്തു. മേൽക്കൂരയിൽ നിന്നും വൻതോതിൽ പുക വരുന്നതാണ് ആദ്യമേ കണ്ടത്.

തീ പടർന്നതോടെ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നശിച്ചു. ചുറ്റളവിൽ താമസിക്കുന്നവരോട് വാതിലുകളും മറ്റും അടച്ചിടാൻ അറിയിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് സ്റ്റേഷൻ ഓഫീസർ സ്റ്റീവ് സ്മിത്ത് പറഞ്ഞു. അവിടെയുള്ള ചില റോഡുകൾ അടച്ചിട്ടതായും അദ്ദേഹം അറിയിച്ചു.

റോഡുകൾ അടച്ചിട്ടതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിച്ചതായി വാൽതം ഫോറെസ്റ്റ് കൗൺസിൽ രേഖപ്പെടുത്തി. ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും, അഗ്നിശമന സേനാംഗങ്ങളെ അവരുടെ പ്രവർത്തി ചെയ്യാൻ അനുവദിക്കണമെന്നും ലോക്കൽ എംപി സ്റെല്ല അറിയിച്ചു. കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല എന്നും അധികൃതർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved